ന്യൂയോര്‍ക്ക്: ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയ കണ്ടുപിടിത്തമായ ഡ്രൈവറില്ലാതെ ഓടുന്ന കാര്‍ പരീക്ഷണ ഓട്ടത്തിനിടയില്‍ അപകടത്തില്‍പെട്ടു. ഓട്ടത്തിനിടയില്‍ കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. അതീവരഹസ്യമായാണ് ആപ്പിള്‍ സ്വയമോടുന്ന കാറിന്റെ പരീക്ഷണം നടത്തുന്നത്. എന്നാല്‍, അപകടമുണ്ടായത് മോട്ടോല്‍ വാഹനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 24നാണ് അപകടം നടന്നത്. കലിഫോര്‍ണിയയിലെ കുപെര്‍ടിനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്തുനിന്നു പ്രധാന റോഡിലേക്കു തിരിയാന്‍ ശ്രമിക്കുമ്പോഴാണു പിന്നില്‍ മറ്റൊരു കാറിടിച്ചത്. തീരെ കുറഞ്ഞ സ്പീഡിലായിരുന്നു ആളില്ലാ കാര്‍. ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.
ന്യൂസ് ഡെസ്ക്
ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനകേസിന്റെ അന്വേഷണം അട്ടിമറിക്കാൻ അണിയറ പ്രവർത്തനങ്ങൾ സജീവമാകുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ജീവന് ഭീഷണി ഉയർത്തിയാണ് നീക്കങ്ങൾ. വൈക്കം ഡിവൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദവും ഉയരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉന്നതര്‍ ചോര്‍ത്തി ബിഷപ്പിന് നല്‍കുന്നതായും സൂചനയുണ്ട്. കേസൊതുക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ വാഗ്ദ്ധാനം ചെയ്തതായും വിവരമുണ്ട്
എന്നാല്‍ അറസ്റ്റ് വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിനായി ജലന്ധറിലേക്ക് വീണ്ടും പോകാനും ആലോചിക്കുന്നുണ്ട്. അറസ്റ്റില്ലെങ്കില്‍ അന്വേഷണ ചുമതല ഒഴിയാനാണ് സംഘത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ മൊഴില്‍ ഏറെയും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനും മറ്റു കന്യാസ്ത്രീകളുടെ മൊഴികളും നിര്‍ണായകമാണ്. ഈ സാഹചര്യങ്ങളില്‍ അറസ്റ്റില്‍ നിന്ന് പിന്നോട്ട്‌പോകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. 2014-16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വെച്ചു 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ബോംബെ രവി ഈണമിട്ട ചലച്ചിത്ര ഗീതമാണ് ഇത്. ചിത്രയും യേശുദാസും മാര്‍ക്കോസും ഈ പാട്ട് പാടിയിട്ടുണ്ട്. ആരു പാടിയാലും ആത്മീയാനുഭൂതി തരുന്ന പാട്ട്. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലെന്ന ചിത്രം ഒരുപാട് നല്ല പാട്ടുകളുള്ള ചിത്രമായിരുന്നു. ആ ചിത്രത്തിലൂടെ മലയാളത്തിന് സുന്ദരമായ ഒരു ക്രിസ്മസ് ഗീതവും കിട്ടി. കരുണാര്‍ദ്രമായ ഒരു ഗാനമാണിത്. ആയിരം മെഴുകുതിരി വെട്ടത്തില്‍ തിളങ്ങുന്ന പള്ളിക്കുള്ളില്‍ നിന്ന് തിരുരൂപത്തെ നോക്കി നിറകണ്ണുകളോടെ ആരോ നിന്നു പാടുന്ന ചിത്രം മനസിലേക്ക് തരുന്ന ഗാനം. കടലിന്നു മീതേ നടന്നവനെന്ന് പാടി യേശുനാഥന്റെ ജീവിത വഴികളിലേക്ക് കേഴ്‌വിക്കാരനെ നയിക്കുന്ന പാട്ട്. മരണസമയത്ത് മെയ് തളര്‍ന്ന് കിടക്കുമ്പോള്‍ അരികില്‍ വരണമെന്ന് പറഞ്ഞ് ആ വിശുദ്ധ ജന്മത്തോട് പച്ചയായ മനുഷ്യര്‍ എത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് പറയുന്ന പാട്ട്. മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് വേണ്ടി കുരിശിലേറിയ ഈശോയോട് വേദന നിറഞ്ഞ സ്വരത്തില്‍ ഭക്തിമാത്രം തുളുമ്പുന്ന ഒരു മനസ്, ഉള്ളം തുറന്നു പാടിയ ഈ പാട്ട് കാലാതീതം തന്നെയാണ്.
കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങളായി ഒരു ‘സ്‌നേഹ സ്വരൂപന്റെ’ മധുര സ്വരത്തിനു പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയ. തന്റെ കുടിലിന്റെ ഓരത്ത് കുഞ്ഞിത്തോര്‍ത്തുമുടുത്ത് നിന്ന് അവന്‍ മധുര സ്വരം പൊഴിക്കുകയായിരുന്നു. പ്രായത്തെ വെല്ലുന്ന ആ ശബ്ദ സൗകുമാര്യത്തിനു മുന്നില്‍ മലയാളക്കര കണ്ണു നട്ടിരുന്ന നിമിഷങ്ങളായിരുന്നു പിന്നെ കടന്നു പോയത്. ‘വാതില്‍ തുറക്കൂ നീ കാലമേ, കണ്ടോട്ടെ സ്‌നേഹ സ്വരൂപനേ’…അവന്‍ മധുര സ്വരം മീട്ടുകയാണ്. കാതുകളില്‍ നിന്നും ഹൃദയങ്ങളിലേക്ക് അവന്റെ ശബ്ദം പ്രവഹിച്ചതോടെ പിന്നെ അതാരാണെന്നറിയാനുള്ള ശ്രമമായി. ലൈക്കുകളും ഷെയറുകളും കൊണ്ട് ആ ‘കുഞ്ഞിക്കലാകാരനെ’ ഏവരും വാനോളം ഉയര്‍ത്തി. ഇപ്പോഴിതാ തിരശ്ശീലയുടെ മറ നീക്കി ആ മധുര സ്വരം പുറത്തു വന്നിരിക്കുകയാണ്. ഒരു രാപ്പകല്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രശസ്തനാക്കിയ അതേ സോഷ്യല്‍ മീഡിയ തന്നെ അവനെ കണ്ടെത്തി.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി വൈശാഖ് ആണ് ആ ഗായകന്‍. ചെമ്പഞ്ചേരി എഎല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി ആ പാട്ട് വൈശാഖിന് വെറുമൊരു നേരമ്പോക്കല്ലെന്ന് അച്ഛന്‍ രാഘവന്‍ പറയുന്നു. ദൈവത്തോടുള്ള അവന്റെ പ്രാര്‍ത്ഥനയാണ് ആ വരികള്‍ നിറയെ. ജന്‍മനാ ഇരു കണ്ണിനും കാഴ്ചയില്ല. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടായ പ്രമേഹമാണ് വൈശാഖിന്റെ കണ്ണുകളെ ബാധിച്ചതെന്നും രാഘവന്‍ പറഞ്ഞു. ആറു വയസ്സിനുള്ളില്‍ വൈശാഖിന്റെ കണ്ണുകള്‍ക്കു രണ്ടു ശസ്ത്രക്രിയകളാണു നടത്തിയത്. ഇപ്പോള്‍ വലതുകണ്ണിനു ചെറിയ കാഴ്ചയുണ്ടെന്നും രാഘവന്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈശാഖിനു ചികില്‍സ തുടരുകയാണ്. സെപ്റ്റംബര്‍ 15നു വൈശാഖ് വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാകും. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ ജീവനക്കാനാണ് വൈശാഖിന്റെ അച്ഛന്‍ രാഘവന്‍. അമ്മ ബിന്ദു വീട്ടമ്മയാണ്. വൈശാഖിന്റെ സഹോദരിക്കും കാഴ്ചയ്ക്കു ചെറിയ പ്രശ്‌നമുണ്ട്. രാഘവനു ഹോട്ടലില്‍നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. നല്ല ചികിത്സ കൊടുത്താല്‍ ഒരു പക്ഷേ വൈശാഖിന് കാഴ്ച തിരിച്ചു കിട്ടിയേക്കാം. വൈശാഖിനെ ഹൃദയത്തിലേറ്റു വാങ്ങിയ സുമനസുകള്‍ അവന്റെ കണ്ണില്‍ വെളിച്ചമെത്തിക്കാനും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ രാഘവന്‍.
[ot-video][/ot-video]
‘പ്രളയം നമ്മളില്‍ നിന്ന് പലതും കവര്‍ന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളില്‍ നിന്നും കവര്‍ന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു.നമ്മടെ മനസിലെ അഹങ്കാരങ്ങളെ ആയിരുന്നു. ഞാന്‍ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു’ എന്ന് മുസ്ലിം പള്ളിയില്‍ ജുമഅ നമസ്‌ക്കാരത്തിന് മുമ്പ് ഒരു കൃസ്ത്യന്‍ പുരോഹിതന്‍ വന്നു പറയുമ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആവുകയാണ്.
കോട്ടയം വെച്ചൂര്‍ ജുമാ മസ്ജിദിലാണ് മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണം കേരളക്കരയുടെ മനസ് നിറച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് മുമ്പ് ഇമാം നടത്തുന്ന പ്രസംഗത്തിനിടയില്‍ അച്ചിനകം ക്രിസ്ത്യന്‍ പള്ളിയിലെ വികാരി ഫാ. സനു പുതുശേരി എത്തുകയായിരുന്നു. പ്രളയത്തില്‍ നാട് മുങ്ങിക്കൊണ്ടിരുന്നപ്പോള്‍ സഹായവുമായി എത്തിയ മുസ്ലിം സഹോദരങ്ങളോട് നന്ദി പറയാനാണ് അദ്ദേഹം എത്തിയത്.
ഇത്രയും മനോഹര സംഭവം നടക്കുമ്പോള്‍ പളളിയിലുണ്ടായിരുന്ന നിയാസ് നാസര്‍ എന്നയാള്‍ സംഭവം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ഒരുമ ലോകത്തിന്റെ മുമ്പിലെത്തിയത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഏറെ വൈകകാരികമായ നിമിഷങ്ങളാണിന്ന് (വെള്ളി 31/8/2018) വെച്ചൂര്‍ ജുമാ മസ്ജിദില്‍ അരങ്ങേറിയത്.. സന്തോഷവും അഭിമാനവും അതിലേറെ നാളെയെ പറ്റി ഒത്തിരി പ്രതീക്ഷകളും തന്ന നിമിഷങ്ങള്‍…ഇക്കാലമത്രയും അനുഭവിച്ചതില്‍ ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ചയാണിന്ന്.. ഏറെ നേരം നീണ്ടു നില്‍കാറുള്ള ജുമാപ്രസംഗം ഇമാം പെട്ടന്ന് അവസാനിപ്പിച്ചത് കണ്ടു കാര്യം എന്താകും എന്ന് ചിന്തിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് അച്ചിനകം കൃസ്ത്യന്‍ പള്ളിയിലെ വികാരി അച്ഛന്‍ അങ്ങോട്ട് കയറി വന്നത്..
പ്രളയത്തെ തുടര്‍ന്ന് കൃസ്ത്യന്‍ ദേവാലയ വുമായി ബന്ധപെട്ടു മുസ്ലിം സഹോദരങ്ങള്‍ ഒരുപാട് സഹായം ചെയ്തു അതിനു നന്ദി അറിയിക്കുക എന്നതാണ് ആഗമന ലക്ഷ്യം എന്ന് മുഖവുര ഏതുമില്ലാതെ അച്ഛന്‍ പറഞ്ഞു. ആദ്യമായാണ് ഒരു മുസ്ലിം പള്ളിയില്‍ കയറുന്നത് ,അഭിമാനവും സന്തോഷവും ഉണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്..ആ വാക്കുകള്‍ കടമെടുത്താല്‍ …
‘ മഹാ പ്രളയതിനാണ് ആണ് നാം സാക്ഷ്യം വഹിച്ചത് ,പ്രളയം നമ്മളില്‍ നിന്നും പലതും കവര്‍ന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളില്‍ നിന്നും കവര്‍ന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു, നമ്മടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു, ഞാന്‍ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു, എന്നാല്‍ പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം, പരസ്പരം ജാതി നോക്കാതെ മതം നോക്കാതെ സമ്പത്തു നോക്കാതെ പരസ്പരം സ്‌നേഹിക്കാനും സമാധാനിപ്പിക്കാനും നമുക്ക് കഴിഞ്ഞു..
എവിടെ യോ നമുക്കു നഷ്ടമായി കൊണ്ടിരുന്ന മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തി എടുക്കുവാന്‍ പ്രളയം കൊണ്ട് കഴിഞ്ഞു. പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും സഹോദരന്‍ മാരെ പോലെ ഓണവും പെരുന്നാളും ഒക്കെ ഒരേ മനസ്സോടെ ആഘോഷിച്ചു .
ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം ഒന്നിക്കേണ്ട ഒന്നല്ല ഈ ബന്ധം ഇതില്‍ കൂടെ നാം നേടി എടുത്ത മാനുഷിക മൂല്യങ്ങള്‍ നമുക്ക് നാളെയുടെ തലമുറക്കും കൈ മാറാം .കാലങ്ങളോളം കൈകോര്‍ത്തു മുന്നോട്ട് പോകണം നാം..’
അച്ഛന്റെ വാക്കുകള്‍ അങ്ങനെ നീണ്ടു പോയി.ആ നിമിഷത്തിലുണ്ടായ വികാരത്തെ വാക്കുകളില്‍ വിവരിക്കുക എന്നത് അസാധ്യമാണ്, മനസുകള്‍ ഒന്നാകുന്ന സുന്ദരമായ കാഴ്ച…
കണ്ണ് നിറഞ്ഞില്ല എങ്കിലും മനസ്സ് സന്തോഷത്താല്‍ ഒരു പാട് നിറഞ്ഞു. പള്ളിയില്‍ കയറാനും സംസാരിക്കാനും കഴിഞ്ഞതില്‍ അച്ഛനും സന്തോഷം.
അവിടെ കൂടിയഓരോ വിശ്വാസിയുടെയും മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു അവരുടെ മനസിലെ വികാരങ്ങള്‍..
ആയിരം ഗോ സ്വാമി മാര്‍ കുരച്ചാലും ആയിരം മോഹന്‍ദാസ് മാര്‍ പിന്നില്‍ നിന്നു കുത്തിയാലും കേരളമണ്ണില്‍ അതിന് ഇടം നല്‍കില്ലഎന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് നടന്ന സംഭവം. ഒരു പാട് അഭിമാനം തോന്നുന്നു ഒരു മലയാളി ആയതില്‍,ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ജനിച്ചതില്‍…കൈകോര്‍ത്തു മുന്നോട്ട് മുന്നോട്ട് പോകാന്‍ എന്നും നമുക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥന യോടെ
നിയാസ്…
പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ച അമേരിക്കന്‍ ബിഷപ്പ് ചാള്‍സ് എച്ച്. എല്ലിസ് മാപ്പ് പറഞ്ഞു. അമേരിക്കന്‍ ഗായിക അരേത ഫ്രാങ്ക്‌ളിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ബിഷപ്പ് അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ചത്. പരിപാടിയില്‍ പാട്ടു പാടിയ അരിയാന ഗ്രാന്‍ഡെയെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുമ്പോഴായിരുന്നു ബിഷപ്പിന്റെ കൈ ഗായികയുടെ മാറിടത്തില്‍ തൊട്ടത്.
‘ഒരു സ്ത്രീയുടെയും മാറിടത്തില്‍ സ്പര്‍ശിക്കുക എന്നത് തന്റെ ഉദ്ദേശമല്ല. ഞാന്‍ അവരെ ചേര്‍ത്ത് പിടിച്ചപ്പോള്‍ സംഭവിച്ചതാണ്. ഞാന്‍ അതിര് കടന്നിട്ടുണ്ടാകണം, ഞാന്‍ അവരോട് കൂടുതല്‍ അടുപ്പം കാണിക്കാന്‍ ശ്രമിച്ചതാണ്. എന്റെ പ്രവൃത്തികള്‍ക്ക് ഞാന്‍ മാപ്പ് ചോദിക്കുന്നു- ബിഷപ്പ് എലിസ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
Y’all are talking about @ArianaGrande’s dress being too short when we could be talking about this groping and how uncomfortable Ariana is? & the look on his face? Dear Jesus. pic.twitter.com/HO7i9y9WFP
— Nicholas Liddle (@NLiddle16) September 1, 2018
അരേതയെ സ്മരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ അരിയാന ഗ്രാന്‍ഡെ ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു പോയന്നെ യാഥാസ്ഥിതിക സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പരാതികള്‍ക്ക് തൊട്ടുപിന്നാലെയാണ് ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണവും ഉയര്‍ന്നത്.
ചികില്‍സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്കു തിരിച്ചു. ഇന്നു പുലര്‍ച്ചെ 4.30നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട അദ്ദേഹം ദുബായ് വഴിയാണു യുഎസിലെത്തുക. ഭാര്യ കമല അദേഹത്തെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്റെ വകുപ്പുകളുടെ ചുമതല ഔദ്യോഗികമായി ആര്‍ക്കും ഇതുവരെ നല്‍കിയിട്ടില്ല.
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭായോഗങ്ങളില്‍ ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കും. ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പി. ജയരാജനാണ്. ചികിത്സയിലാണെങ്കിലും ഇ-ഫയല്‍ സംവിധാനം ഉപയോഗിച്ച് അമേരിക്കയിലിരുന്ന് മുഖ്യമന്ത്രി പിണറായി ഔദ്യോഗിക ഫയലുകള്‍ ഒപ്പിടും.
ശസ്ത്രക്രിയക്കും ചികിത്സയ്ക്കും ശേഷം 17ന് പിണറായി തിരിച്ചെത്തും. ഇന്നലെ ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ട് അമേരിക്കയിലേക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ മാസം 19 നിശ്ചയിച്ചിരുന്ന യാത്ര പ്രളയക്കെടുതിയെത്തുടര്‍ന്നാണു മാറ്റിയത്
വര്‍ഷങ്ങളായി മലയാളികളുടെ കാഴ്ചവട്ടത്തുണ്ട് നമിതാ പ്രമോദ്. സീരിയലുകളിലൂടെ അഭിനയരംഗത്തേക്കെത്തിയ നമിത ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. പ്രൊഫസര്‍ ഡിങ്കന്‍ എന്ന ദിലീപ് ചിത്രത്തിലാണ് നമിത ഇപ്പോള്‍ അഭിനയിക്കുന്നത്. അഭിനയ ജീവിതത്തെ കുറിച്ചു മാത്രമല്ല, വിവാഹ ജീവിതത്തെക്കുറിച്ചും നമിതയ്ക്ക് ഏറെ സങ്കല്പങ്ങളുണ്ട്.
വിവാഹ ശേഷം താന്‍ അഭിനയത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് കേരള കൗമുദി ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ നമിത പറയുന്നു. തന്റെ അമ്മയെ പോലെ നല്ലൊരു വീട്ടമ്മയാകണം വിവാഹ ശേഷം എന്നാണ് ആഗ്രഹമെന്നും നമിത പറയുന്നു. എങ്കിലും വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോള്‍ നമിത ചിന്തിച്ചിട്ടില്ല.
‘കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ച് തുടങ്ങിയിട്ടില്ല. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവിനെ മര്യാദയ്ക്ക് നോക്കണം. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം. പക്വത വന്നിട്ട് അതേക്കുറിച്ച് ആലോചിക്കാമെന്ന് കരുതുന്നു. ഒരു മൂന്നു വര്‍ഷം കൂടി കഴിഞ്ഞാല്‍ പക്വത വരുമായിരിക്കും. ഭാവിയെ കുറിച്ച് ആലോചിച്ച് വട്ടാകുന്ന പരിപാടിയില്ല. കുറച്ചുനാള്‍ കൂടി സിനിമ ചെയ്യും. പിന്നെ വിവാഹം കഴിക്കും. അതുകഴിഞ്ഞ് കുടുംബം നോക്കി നടത്തും. അക്കാഡമിക്‌സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്‍ സാദ്ധ്യത കുറവാണ്. ഇനി സമാധാനമായിട്ട് വീട്ടിലിരിക്കാമെന്ന് കരുതും. അതെന്റെ അടിസ്ഥാന സ്വഭാവമാണ്. കുടുംബത്തിന്റെ അടിത്തറ എന്നു പറയുന്നത് അമ്മയാണ്. ഞാന്‍ എന്റെ അമ്മയെ കണ്ടാണ് വളര്‍ന്നത്. അമ്മയുടെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അതുപോലെ നല്ലൊരു വീട്ടമ്മയാകണമെന്നുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമാണ്,’ നമിത വ്യക്തമാക്കി.
അഭിമുഖത്തിൽ മാധ്യമങ്ങൾക്കെതിരെയും നമിത പ്രതികരിച്ചു. ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായാണ് മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചതെന്ന് നടി നമിത പ്രമോദ്. തന്നെയും അനാവശ്യമായി മാധ്യമങ്ങള്‍ കേസിലേക്ക് വലിച്ചിഴച്ചെന്ന് നമിത പറയുന്നത്.
സിനിമാരംഗത്ത് ചില പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴച്ചു. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് മാധ്യമങ്ങളാണ്. അത്തരം മാധ്യമങ്ങള്‍ തീര്‍ച്ചയായും നീതിബോധം പാലിക്കണം നമിത പറഞ്ഞു.
നടിയേ ആക്രമിച്ച കേസില്‍ യുവ നടിയുടെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഈ നടി നമിതാ പ്രമോദാണെന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പടര്‍ന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള നടി ദിലീപിനോടൊപ്പം ചുരുക്കം സിനിമകളില്‍ അഭിനയിച്ചുണ്ടെന്നുമായിരുന്നു വ്യാജവാര്‍ത്ത.
ഒരാളെകുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുമ്പ് അതിന്റെ കൃത്യതയെകുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണം. ഗോസിപ്പ് പറയുന്ന ലാഘവത്തോടെ കേസിന്റെ ഭാഗമാണെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നത് ശരിയല്ല നടി പ്രതികരിച്ചു. വ്യാജവാര്‍ത്തകള്‍ ആദ്യം മനോവിഷമം ഉണ്ടാക്കിയെങ്കിലും കുടുംബത്തിന്റെയും ബന്ധുകളുടെയും പിന്തുണ വലുതായിരുന്നെന്ന് നമിത അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു
അഭയാര്‍ത്ഥി പാലായനങ്ങളുടെയും കുടിയേറ്റത്തിന്റെയും പ്രതീകമാണ് അയിലാന്‍ കുര്‍ദ്ദി എന്ന സിറിയന്‍ ബാലന്‍. ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോക മനസാക്ഷിയെ മരവിപ്പിച്ച ആ സംഭവവും ചിത്രവും പുറത്തുവന്നത്. തുര്‍ക്കിയിലെ കടല്‍ത്തീരത്ത് കമിഴ്ന്ന് കിടക്കുന്ന മൂന്നു വയസ്സുകാരന്‍ അയിലാന്‍ കുര്‍ദ്ദി.

സിറിയന്‍ ആഭ്യന്തര കലാപത്തില്‍നിന്ന് പ്രാണരക്ഷാര്‍ദ്ദം ഓടി മറുകര പിടിക്കാന്‍ നോക്കിയ കുടുംബത്തിലെ അംഗമായിരുന്നു കുര്‍ദ്ദിയും. സിറിയയിലെ കൊബാനി എന്ന സ്ഥലമായിരുന്നു അയിലാന്റെ സ്വഭവനം. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് സഞ്ചരിച്ചിരുന്ന നൗക മുങ്ങി അയ്‌ലാന്‍ മരിച്ചതും മൃതദേഹം കരയ്ക്ക് അടുത്തതും. അയ്‌ലാന്റെ അഞ്ച് വയസ്സുകാരന്‍ സഹോദരനും മാതാവും അയിലാനൊപ്പം മരിച്ചു. ഇന്നും മറക്കാതെ ഓര്‍മ്മകളില്‍ നില്‍ക്കുന്നത് അയിലാനാണ്. രണ്ട് ബോട്ടുകളിലായിട്ടായിരുന്നു ഇവരുടെ യാത്ര. അയ്ലന്റെ ബോട്ടില്‍ 20 പേരുണ്ടായിരുന്നു. ബോട്ട് മുങ്ങിയപ്പോള്‍ 12 പേര്‍ മരിച്ചു. അതില്‍ അഞ്ച് പേര്‍ കുട്ടികളായിരുന്നു.

ഗ്രീക്ക് ദ്വീപായ കോസില്‍ എത്തി മനുഷ്യക്കടത്ത് ഏജന്റുകള്‍ക്ക് പണം നല്‍കി ജര്‍മ്മനിയില്‍ എത്തുക എന്നതായിരുന്നു അയ്‌ലാന്റെ പിതാവ് അബ്ദുള്ള കുര്‍ദ്ദിയുടെ ലക്ഷ്യം. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായപ്പോള്‍ ബോട്ട് തകര്‍ന്നു. ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചുകിടന്ന് അബ്ദുള്ള രക്ഷപ്പെട്ടെങ്കിലും തന്റെ ഭാര്യയും മക്കളും മരണത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്ന് പോകുന്നത് നോക്കി നില്‍ക്കാനെ ഇയാള്‍ക്കായുള്ളു.

മെച്ചപ്പെട്ട ജീവിതം തേടി മറുകരയ്ക്ക് പോകുന്ന അനേകായിരം അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രതിനിധിയാണ് അയിലാന്‍. സിറിയയില്‍ കലാപം അടങ്ങിയാലും യൂറോപ്യന്‍ രാജ്യങ്ങളുടെ പടിവാതിലുകള്‍ എല്ലാവര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടാലും ഈ തലമുറയുടെ മനസ്സിലും ഓര്‍മ്മയിലും ഈ പേര് എന്നുമുണ്ടാകും.

കോഴിക്കോട് ബാലുശേരി നര്‍മ്മലൂരിലാണ് നാടിനെ നടുക്കിയസംഭവമുണ്ടായത്. സംഭവത്തില്‍ അമ്മ റിന്‍ഷയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ നാല് വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ബാലുശ്ശേരി നിർമ്മല്ലൂർ സ്വദേശിനിയായ റിൻഷ വീട്ടിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയ ഉടൻ കുഞ്ഞിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. പുലർച്ചെ ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോൾ ചോര വാർന്ന് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടു.
ഉള്ളേരി സ്വദേശിയായ പ്രജീഷിന്റെ ഭാര്യയാണ് റിന്‍ഷ. ദാമ്ബത്യബന്ധത്തിലെ അസ്വാരസ്യതകള്‍ മൂലം റിന്‍ഷ വിവാഹശേഷം രണ്ടര വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കി വരികയായിരുന്നു ഇവര്‍.
ഇതിനിടയിലാണ് ഇവരുടെ അകന്ന ബന്ധത്തിലുള്ള പ്രിയേഷ് എന്ന യുവാവുമായി അടുക്കുന്നത്. അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയതോടെ വീട്ടിലെ നിത്യ സന്ദര്‍ശ്ശകനായി മാറി. ഇതിനിടയിലാണ് റിന്‍ഷ ഗര്‍ഭിണിയാകുന്നത്. ഗര്‍ഭിണിയായതോടെ പ്രിയേഷ് വീട്ടിലേക്ക് വരാതായി. താന്‍ ചതിയില്‍പെട്ടു എന്നു മനസ്സിലായതോടെയാണ് പ്രസവ ശേഷം കുഞ്ഞിനെ കൊന്നുകളയാന്‍ റിന്‍ഷ തീരുമാനിച്ചത്. കാമുകനുവേണ്ടിയുള്ള തിരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സഹോദരൻ റിനീഷിനെയും ചോദ്യം ചെയ്യലിനായി താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത റിൻഷയെ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പിന്നീട് ചോദ്യം ചെയ്യും.പൊലീസും ഫൊറൻസിക് സംഘവുമെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി.
15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പേരൂര്‍ക്കടയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് മൂന്നംഗസംഘത്തിന്റെ നേതൃത്വത്തില്‍ മദ്യം നല്‍കി പീഡിപ്പിച്ചത്. കുന്നുകുഴി തെക്കുംമൂട് ബണ്ട് കോളനിയില്‍ ടി സി 12/60ല്‍ സച്ചിനാ (19)ണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് നേതൃത്വം നല്‍കിയ പ്രാവച്ചമ്പലം കടലബ്ര ശോഭനമന്ദിരത്തില്‍ സൂരജി (19)നെയും വഴയില സ്വദേശിയും പത്തൊമ്പതുകാരിയുമായ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
രണ്ടാഴ്ചകൊണ്ട് ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ഒന്നാംപ്രതി സച്ചിന്‍, രണ്ടാംപ്രതിയും സുഹൃത്തുമായ സൂരജിന്റെയും സൂരജിന്റെ കാമുകിയായ മൂന്നാംപ്രതിയുടെയും അറിവോടെ പ്രാവച്ചമ്പലത്തെ സുഹൃത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. പകല്‍സമയം പെണ്‍കുട്ടിയുടെ അമ്മ ജോലിക്ക് പോയപ്പോഴായിരുന്നു വിളിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് രാത്രി സംഘം മദ്യപിക്കുകയും പെണ്‍കുട്ടിക്ക് മദ്യം നല്‍കുകയും ചെയ്ത് ഇരുസംഘങ്ങളായി പീഡിപ്പിക്കുകയായിരുന്നു.
വൈകിട്ട് വീട്ടിലെത്തി മകളെ കാണാതിരുന്നപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നിരന്തരമായി പ്രതികളുടെ മൊബൈലില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രാത്രി വൈകി ബൈക്കില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നടത്തി പ്രാവച്ചമ്പലത്തെ വീട്ടിലെത്തി പൊലീസ് പ്രതികളെ പിടികൂടി.
പ്രതികള്‍ കഞ്ചാവിനും ലഹരിമരുന്നിനും അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ മുരളീകൃഷ്ണ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്രീകുമാര്‍, ഷൗക്കത്തലി, അജയ് ശേഖര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.