തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് ഒടുവില്‍ അനുമതി. അനുമതി തരാന്‍ വൈകിപ്പിച്ച റവന്യൂ, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ രംഗത്ത് വന്നിരുന്നു. പൂരക്കാഴ്ച്ചയുടെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് വെടിക്കെട്ട്. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. അതേസമയം വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് കാലതാമസം ഉണ്ടാകുന്നത് സ്വഭാവികമാണെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു.
വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചു. നാളെ നടക്കേണ്ട വെടിക്കെട്ടിന് വലിയ തയ്യാറെടുപ്പുകളാണ് ഇരു വിഭാഗങ്ങളും നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വെടിക്കെട്ടിന്റെ മാറ്റ് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ തവണത്തേക്കാളും കൂടുതല്‍ പൂരപ്രേമികള്‍ ഇത്തവണ തൃശൂരിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സമീപ പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. നേരത്തെ തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്ക് കലക്ടര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചിരുന്നു.
നാടിനെ നടുക്കിയ കൊലപതകത്തിൽ സൗമ്യയിൽ നിന്നും പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ സൗമ്യയുടെ മൊഴി. വീട്ടിലേക്കുള്ള കാമുകന്റെ വരവും പോക്കും മാതാപിതാക്കള്‍ വിലക്കിയതാണ് ഇവരെയും ഇല്ലായ്മ ചെയ്യാന്‍ പ്രേരണയായതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ആദ്യഭര്‍ത്താവ് എലിവിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും ഇതാണ് മകളെയും അച്ഛനമ്മമാരെയും ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ പ്രേരണയായി.
സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തില്‍. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ഭർത്താവ് ഉപേക്ഷിച്ച സൗമ്യയുടെ സ്വഭാവത്തിലെ മാറ്റങ്ങളാണ് ബന്ധുക്കളെയും അയൽക്കാരെയും അകറ്റിനിർത്തിയിരുന്നത്. പിന്നീട് തുടരെത്തുടരെ ഈ വീട്ടിലേക്ക് മരണമെത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധ വണ്ണത്താൻ വീട്ടിലേക്ക് വീണ്ടും തിരിഞ്ഞത്. 2018 ജനുവരി 31നാണ് സൗമ്യയുടെ മൂത്തമകൾ എട്ടുവയസുകാരി ഐശ്വര്യ ഛർദ്ദിയും വയറിൽ അസ്വസ്ഥതയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 2012ൽ സൗമ്യയുടെ ഇളയമകൾ ഒന്നര വയസുകാരി കീർത്തനയും മരിച്ചിരുന്നുവെങ്കിലും ഐശ്വര്യയുടെ മരണത്തെ ആരും സംശയിച്ചിരുന്നില്ല. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് സൗമ്യയുടെ മാതാവ് കമല (68) ഐശ്വര്യയ്ക്കുണ്ടായ പോലുള്ള അസ്വസ്ഥതകളുമായി ആശുപത്രിയിൽ മരിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാർക്ക് സംശയം തോന്നി.
എന്നാൽ ഛർദ്ദിയും അസ്വസ്ഥതകളും വെള്ളത്തിലെ അപാകതയാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു സൗമ്യ. തങ്ങളുടെ വീട്ടിലെ വെള്ളത്തിൽ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞത് അയൽക്കാരെ ആകെ ആശങ്കയിലാക്കി. ഇതോടെ ആരോഗ്യവകുപ്പ് അധികൃതർ കിണർ വെള്ളം പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏപ്രിൽ 13ന് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും ഇങ്ങനെ സമാന അസുഖവുമായി മരിച്ചതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലെ പ്രശ്നം നേരിൽ കണ്ട് മനസിലാക്കാൻ അദ്ദേഹം തന്നെ വീട്ടിലെത്തി. കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി.എം അധികൃതരുൾപ്പെടെ എത്തി 15 വീടുകളിലെ വെള്ളം പരിശോധിച്ചു.
കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരീകാവയവങ്ങളുടെ സാമ്പിളുകൾ അതിനിടയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കയച്ചു. കഴിഞ്ഞ 17ന് സമാനരീതിയിൽ സൗമ്യയും ആശുപത്രിയിലായതോടെ നാട്ടുകാർ തീർത്തും ആശങ്കയിലായി. അവർ സൗമ്യയെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും പൊലീസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ആന്തരീകാവയവങ്ങളുടെ പരിശോധനയിൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തിൽ അലൂമിനിയം ഫോസ് ഫൈഡ് അപായകരമായ രീതിയിൽ കണ്ടെത്തിയതോടെ സംശയം മറ്റുവഴിയിലേക്ക് നീങ്ങുകയായിരുന്നു. അങ്ങിനെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
കുഞ്ഞിക്കണ്ണന്റെ കുടുംബം പ്രദേശത്തെ സാധാരണക്കാരായിരുന്നു. നാടൻ പണിയായിരുന്നു കുഞ്ഞിക്കണ്ണന്. പിന്നീട് പ്രായമേറിയപ്പോൾ കൊപ്രക്കടയിൽ സഹായിയായി. ഭാര്യ കമലയാകട്ടെ ആദ്യം കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. പിന്നീട് ഒരു സോപ്പ് കമ്പനിയിലും ജോലി നോക്കി. 2010ൽ സൗമ്യയുടെ 20ാം വയസിൽ അവളെ ഒരു നിർമ്മാണ തൊഴിലാളി വിവാഹം ചെയ്തു. കീർത്തനയുടെ മരണത്തിന് ശേഷം 2012 ഓടെ ഇയാൾ സൗമ്യയെ ഉപേക്ഷിച്ചു പോയി. സൗമ്യയാകട്ടെ നിരവധി ജോലികൾ ചെയ്തിട്ടുണ്ട്. നിർമ്മാണ ജോലികൾക്ക് പുറമെ തലശേരി സഹകരണ ആശുപത്രിയിൽ സ്കാനിംഗ് വിഭാഗത്തിൽ വരെ ജോലി ചെയ്തിട്ടുണ്ട്. ഇവർക്ക് പിന്നീട് ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ ജോലി ലഭിച്ചു. നിക്ഷേപകരെ സൊസൈറ്റിയിലേക്ക് കാൻവാസ് ചെയ്യുകയായിരുന്നു ഇവരുടെ ചുമതല. ഇങ്ങനെ പലരുമായും ഇവർ ബന്ധപ്പെടാറുണ്ട്.
സാമ്പത്തിക ഇടപാടുകളും പലരുമായി ഉണ്ടെന്നും പറയുന്നു. സൗമ്യ മുഖാന്തരമാണ് കമലയ്ക്ക് സോപ്പ് കമ്പനിയിൽ ജോലി ലഭിച്ചതെന്നും പറയുന്നുണ്ട്. തലശേരി കൊടുവള്ളി ഇല്ലിക്കുന്നിലെ ഒരു യുവാവാണ് സോപ്പുകൾ കൈമാറിയിരുന്നതെന്നും പറയുന്നു. വണ്ണത്താൻവീട്ടിൽ യാതൊരു കലഹവും നടക്കാറില്ലെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. എന്നാൽ തന്റെ രഹസ്യബന്ധങ്ങളെ മാതാപിതാക്കൾ എതിർത്തതാണ് ഇവരെ കൊല്ലാൻ പ്രേരണമായതെന്നാണ് സൗമ്യ പൊലീസിന് നല്കിയ മൊഴി. ആദ്യം മൂത്തമകൾ ഐശ്വര്യ രാത്രിയിൽ മാതാവിന്റെ രഹസ്യബന്ധം കാണാനിടയായതിനെ തുടർന്ന് ക്രൂരമർദ്ദനത്തിനിരയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
വറുത്തമീനിൽ എലിവിഷം കലർത്തി നല്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്. ഈ മരണം സ്വാഭാവിക മരണമെന്ന നിലയ്ക്കു മാത്രം സമൂഹം കണ്ടതോടെ ധൈര്യമായി. പിന്നീട് പലരും വീട്ടിൽ വന്നുപോകുന്നതിനെ മാതാപിതാക്കൾ എതിർത്തതോടെ അവരെയും കൊല്ലാൻ തീരുമാനിച്ചു. മീൻ കറിയിൽ എലിവിഷം ചേർത്താണ് കമലയ്ക്ക് നല്കിയതെന്നും കുഞ്ഞിക്കണ്ണന് വിഷം നല്കിയത് രസത്തിലാണെന്നും സൗമ്യ സമ്മതിച്ചിട്ടുണ്ട്.
സൗമ്യയെ തലശേരി റസ്റ്റ് ഹൗസില്‍ വെച്ച് നീണ്ട പത്ത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാത്രി പത്തോടെ ടൗണ്‍ സ്‌റ്റേഷനിലേക്ക് മാറ്റിയ പ്രതിയെ തെളിവെടുപ്പുകള്‍ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
ജോധ്പൂര്‍: ബലാല്‍സംഗക്കേസില്‍ ആള്‍ദൈവം അസാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ. ആസാറാം ബാപ്പുവടക്കം മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മറ്റു രണ്ടുപ്രതികള്‍ക്കും 20 വര്‍ഷം വീതം തടവും കോടതി നല്‍കി. പ്രതികളായിരുന്ന ശരത്, പ്രകാശ് എന്നിവരെ വെറുതെ വിട്ടു. അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. വിധിപ്രസ്താവം കേട്ട ആസാറാം ബാപ്പു പൊട്ടിക്കരഞ്ഞു.
ജോധ്പുര്‍ എസ്സി, എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ചാണ് കേസില്‍ ശിക്ഷ വിധിച്ചത്. ഉത്തരേന്ത്യ അടക്കി വാഴുന്ന ആള്‍ദൈവമാണ് ആസാറാം ബാപ്പു. ഇയാള്‍ക്ക് നൂറിലേറെ ആശ്രമങ്ങളും പതിനായിരക്കണക്കിന് അനുയായികളും സ്വന്തമായുണ്ട്. 2013 ഓഗസ്റ്റ് 15ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ മറ്റു ചില ആളുകളുടെ സഹായത്തോടെ ആസാറാം ബാപ്പു ബലാല്‍സംഗം ചെയ്യുകയായിരുന്നു. പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നുത്.
ശിക്ഷാ വിധി പുറത്തുവന്നതോടെ ഇയാളുടെ ആശ്രമങ്ങളും അനുയായികളുടെ സ്ഥാപനങ്ങളും കടുത്ത നിരീക്ഷണത്തിലാണ്. ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യത മുന്‍നിര്‍ത്തിയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ഇരയുടെ വീടിന് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍: കുടുബാഗംങ്ങളെ കൊലപ്പെടുത്താന്‍ സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തല്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. പൊലീസിനോട് കുറ്റസമ്മതം നടത്തിയ പ്രതി സൗമ്യയുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. ഇവരെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു വരും.
എലിവിഷം വാങ്ങി നൽകിയെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ഓട്ടോഡ്രൈവർ പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം. വീട്ടിലെ സാധാരണ ഉപയോഗത്തിനെന്ന് കരുതിയാണ് എലിവിഷം വാങ്ങി നൽകിയതെന്നാണ് ഇയാൾ പറയുന്നത്.
മണിക്കൂറുകളോളം ചോദ്യംചെയ്യലിനോടു സഹകരിക്കാതിരുന്ന സൗമ്യ കുറ്റം തെളിയിക്കാന്‍ ചില ഘട്ടങ്ങളില്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിനു ശേഷം ഉച്ചയോടെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യാനെത്തി. ഇവര്‍ക്കു മുന്‍പിലും ഏറെനേരം സൗമ്യ പിടിച്ചുനിന്നു. 11 മണിക്കൂര്‍ ചോദ്യംചെയ്യല്‍ നീണ്ടതോടെ ഇവരുമായി ബന്ധമുള്ള പലരെയും പലപ്പോഴായി റെസ്റ്റ് ഹൗസിലേക്കു പൊലീസ് വിളിച്ചുവരുത്തി. ശാസ്ത്രീയ പരിശോധനാഫലമല്ലാതെ മറ്റൊരു തെളിവും ഇവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പൊലീസിനു ലഭിച്ചിരുന്നില്ല. സാഹചര്യത്തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലായിരുന്നു. പക്ഷേ കാമുകന്മാര്‍ അടക്കം എത്തിയതോടെ എല്ലാം സൗമ്യ തുറന്നു സമ്മതിച്ചു. ഇതോടെ പിണറായിയിലെ ദുരൂഹമരണങ്ങള്‍ കൊലപാതകമാണെന്ന് പൊലീസ് തെളിയിച്ചു.
വിഷം ഉള്ളില്‍ ചെന്നാണ് സൗമ്യയുടെ മക്കളും മാതാപിതാക്കളും മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ് നിര്‍ണ്ണായകമായത്. എലിവിഷത്തിന്റെ പ്രധാനഘടകമായ അലൂമിനിയം ഫോസ്‌ഫൈഡാണ് ശരീരത്തിനുള്ളില്‍ നിന്നും കണ്ടെടുത്തത്. എലിവിഷം ഈ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഇതിനിടെ എലിവിഷം ഉള്ളില്‍ച്ചെന്ന ലക്ഷണവുമായി സൗമ്യ ആശുപത്രിയിലായി. പക്ഷെ സൗമ്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സൗമ്യയുടെ മെഡിക്കല്‍ പരിശോധനയില്‍ അവരുടെ ശരീരത്തില്‍ രാസവസ്തുക്കളുടെ സൂചന ഇല്ലായിരുന്നു. ചര്‍ദ്ദിയുടെ അസുഖം പറഞ്ഞപ്പോള്‍ ആദ്യം ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കാതിരുന്നതും സംശയത്തിന് ഇട നല്‍കി. ഇതോടെ സൗമ്യയെ പൊലീസ് നിരീക്ഷിച്ചു. പ്രവര്‍ത്തികളില്‍ സംശയം തോന്നി.
സൗമ്യയുടെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒന്‍പതിനാണ് ഇളയ മകള്‍ കീര്‍ത്തന മരിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസില്‍ 11 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ക്കും ഒരു മകള്‍ക്കും എലിവിഷം നല്‍കിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീന്‍ കറിയിലും മകള്‍ ഐശ്വര്യയ്ക്കു ചോറിലും വിഷം നല്‍കിയെന്ന് സൗമ്യ സമ്മതിച്ചു. ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും ഇവര്‍ മൊഴി നല്‍കിയതായാണ് വിവരം.
ഛര്‍ദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തില്‍ അലുമിനിയം ഫോസ്‌ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമെന്ന് ഉറപ്പിച്ചത്.
തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്റേയും മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയില്‍ സഹകരിച്ചിരുന്നില്ല. ഛര്‍ദ്ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല. എലിവിഷത്തില്‍ പ്രധാനഘടകമായ അലുമിനിയം ഫോസ്‌ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉള്ളിലെത്തി എന്നതില്‍ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം. സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലര്‍ കേസില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതും നിര്‍ണ്ണായകമായി.
ഇതോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ സൗമ്യയെത്തേടി പൊലീസെത്തി. മഫ്തിയിലെത്തിയ പൊലീസ് സൗമ്യയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ കുറ്റം സമ്മതിച്ചു.
അവിഹിതബന്ധങ്ങള്‍ക്കു തടസം നില്‍ക്കാതിരിക്കാനാണ് മാതാപിതാക്കളെ കൊന്നതെന്ന് സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്‌നങ്ങളും കാരണമാക്കുകയായിരുന്നു ലക്ഷ്യം. മതാപിതാക്കളെയും മകളെയും ഒഴിവാക്കിയത് പുതിയ ജീവിതം തുടങ്ങാനായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് രണ്ട് യുവാക്കളുടെ പ്രേരണയാലാണ്. അസ്വസ്ഥത അഭിനയിച്ച് ചികിത്സ തേടിയത് രക്ഷപെടാനാണെന്ന് സൗമ്യ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി.
തൂശൂര്‍ പൂരത്തിന്റെ പെരുമയെക്കുറിച്ചും സംസ്‌ക്കാരത്തെക്കുറിച്ചും കേള്‍ക്കാത്ത കേരീളയരുണ്ടാകില്ലെന്ന് വേണം കരുതാന്‍. എന്നാല്‍ പൂരത്തിന്റെ പെരുമയ്ക്കപ്പുറം മറ്റൊരു മുഖം കൂടിയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഹസ്‌ന ഷാഹിദ ജിപ്‌സി ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍. പരന്ന കൈപ്പത്തികള്‍ ദേഹത്ത് പതിയുന്ന, ഉദ്ധരിച്ച ലിംഗങ്ങള്‍ ഒന്നുമറിയാത്ത പോലെ മുട്ടി പോകുന്ന, അവിടെ വന്നാല്‍ ഇതൊക്കെ ഉണ്ടാകുമെന്ന അലിഖിത മനസ്സിലാക്കലുള്ള ആണ്‍ പുളപ്പാണ് പൂരപ്പറമ്പുകളെന്ന് ഹസ്‌ന പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
പരസ്യമായി നൂറ് കണക്കിന് സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന ഒരിടമാണ് തൃശ്ശൂര്‍ പൂരം. പൂരം കാണാനെത്തുന്ന ഈ ‘പുരുഷാരം’ അവിടെ വരുന്ന സ്ത്രീകളോട് പെരുമാറുന്നത് എങ്ങിനെയെന്ന് പോയിട്ടുള്ളവര്‍ക്ക് മനസ്സിലാകും. പരന്ന കൈപ്പത്തികള്‍ ദേഹത്ത് പതിയുന്ന, ഉദ്ധരിച്ച ലിംഗങ്ങള്‍ ഒന്നുമറിയാത്ത പോലെ മുട്ടി പോകുന്ന, അവിടെ വന്നാല്‍ ഇതൊക്കെ ഉണ്ടാകുമെന്ന അലിഖിത മനസ്സിലാക്കലുള്ള ആണ്‍ പുളപ്പായിപൂരപ്പറമ്പില്‍. ആണെണ്ണവും തിരക്കും ആഘോഷത്തിമര്‍പ്പും ഉഛ്സ്ഥായിലെത്തുന്നത് കൊണ്ട് സാധാരണ ആണ്‍കൂട്ടങ്ങളില്‍ നിന്ന് പുറപ്പെടുന്ന പെണ്‍ശരീരത്തിലേക്കുള്ള അധിനിവേശ ത്വരയേക്കാള്‍ രൂക്ഷമാണ് ഇവിടെ എന്ന് തോന്നുന്നു.
മുതിര്‍ന്നതിന് ശേഷം ആദ്യമായാണ് കഴിഞ്ഞ വര്‍ഷം തൃശ്ശൂര്‍ പൂരത്തിനും ഉത്രാളിക്കാവിലും പോയത്. ചെറുതായിരിക്കുമ്പോള്‍ ചുറ്റുവട്ടത്തുള്ള പൂരങ്ങള്‍ക്കും പെരുന്നാളിനും കൊണ്ട് പോകുമെന്നല്ലാതെ ഈ രണ്ടിടത്തേക്കും വീട്ടിലെ ആണുങ്ങള്‍ അല്ലാതാരും പോകുമായിരുന്നില്ല. ഒഴിവാക്കലിന്റെ അനിഷ്ടത്തില്‍ പിറ്റേന്ന് കൊണ്ട് വരുന്ന മുറുക്കോ ഈത്തപ്പഴമോ ബലൂണോ ഒന്നും വലിയ സന്തോഷവുമുണ്ടാക്കാറില്ല. മനുഷ്യര് കൂടി നിക്കുന്നത്, താളത്തില് കൈയ്യുയര്‍ത്തുന്നത്, ചെണ്ടമേളത്തിനൊപ്പം തലയിളക്കുന്നത്, പൊരിയുടേയും നേര്‍ത്ത ബലൂണ്‍ റബ്ബറിന്റേയും മണങ്ങള്‍ പരക്കുന്നത്, ആനപ്പുറത്ത് നിന്നും വെഞ്ചാമരം ഇളകുന്നത് ഒക്കെ കാണാന്‍ എനിക്കിഷ്ടമാണ്. ആനപ്പിണ്ടത്തിന്റെയും കരിമരുന്നിന്റേയും മണം വലിച്ച് കേറ്റുന്നതിന്റെയും പരുത്തിയിലയില്‍ പായസ്സം നക്കി വടിക്കുന്നതിന്റെയുമൊക്കെ നാട്ടോര്‍മകള്‍.
ഇന്നിപ്പോ വ്യക്തിപരമായി വന്ന മാറ്റങ്ങളുടെയോ ചില രാഷ്ട്രീയ ബോധ്യങ്ങളുടേയോ തെളിച്ചത്തില്‍ അത്രക്കങ്ങ് നിഷ്‌കളങ്കമായ കൊതിയൊന്നുമില്ലെങ്കിലും വലിയ പൂരങ്ങള്‍ക്ക് കൊണ്ട് പോകാത്തതിന്റെയൊരു കെറുവ്, ഉറക്കമൊഴിച്ച് വെടിക്കെട്ടും കണ്ട് പുലര്‍ച്ചെ വന്ന് കേറുന്ന ഒരു ആണവകാശത്തോട് തോന്നുന്ന അതെന്താ എനിക്കും വന്നാല്‍ ചോദ്യത്തിന്, പെണ്ണുങ്ങളെ കൊണ്ട് പോയാല്‍ നോക്കാന്‍ മെനക്കേടാണെന്ന ഒഴിവാക്കല്‍, ചിലയിടങ്ങള്‍ അനുഭവിക്കണമെന്ന വാശി. പൂരത്തിന് പോകാനുള്ള തീരുമാനം പണ്ടെങ്ങോ മനസ്സിലുണ്ട്.
സഞ്ചാരത്തിനും പൊതുവിടങ്ങളിലേക്ക് പോകാനുമൊക്കെ അനുവാദം വാങ്ങേണ്ടാത്ത ഒരു സമയമുണ്ടായിട്ട് അധികം കാലമായിട്ടില്ല. അതിന്റെ ഒരു ബലത്തില്‍ തന്നെയാണ് കഴിഞ്ഞ വട്ടം ഒരു സുഹൃത്തിനൊപ്പം ഉത്രാളിക്കാവില്‍ പോയത്. വൈകീട്ട് വരെ അവിടെ കറങ്ങിത്തിരിഞ്ഞ് നടന്നു. ഇന്നാട്ടുകാരല്ലെന്ന് നാട്ടുകാര്‍ക്ക് തോന്നിയതിന്റെ ആനുകൂല്യം ഉണ്ടായിരുന്നത് കൊണ്ട് പെണ്ണുങ്ങള് നില്‍ക്കുന്ന/ഇരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം നിക്കേണ്ടി വന്നില്ല. തോന്നിയിടത്തൊക്കെ അലഞ്ഞ് നടന്നു. ഇടക്ക് നാട്ടിലെ സംഘങ്ങള്‍ തമ്മിലൊരു കത്തിക്കുത്ത് സീനുണ്ടാകാന്‍ തുടങ്ങിയപ്പോ വരമ്പിലൂടെ ഓടി.
ഇരുട്ട് പരക്കുമ്പോഴാണ് പ്രധാന വെടിക്കെട്ടിന് കോപ്പ് കൂട്ടുന്നത്. ആ നേരത്ത് എല്ലായിടത്ത് നിന്നും ആളുകളെ ഓടിക്കും. മുകളിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാലാണ് കൂട്ടപ്പൊരിച്ചില്‍ കാണാനാകുക എന്നുള്ളത് കൊണ്ട് മിക്കവാറും കൊല്ലം അവിടെ കയറി നിന്ന് ട്രെയിന്‍ തട്ടി ആരെങ്കിലുമൊക്കെ മരിക്കാറുണ്ട്. ഉത്രാളിക്കാവ് വെടിക്കെട്ട് കഴിഞ്ഞാല്‍ പിറ്റേന്നത്തെ തൃശ്ശൂര്‍ എഡിഷനില്‍ വരുന്ന ആ മുന്‍പേജ് വാര്‍ത്ത അതായിരിക്കും. വെടിക്കെട്ട് കാണാന്‍ പോയ വാപ്പയും ചങ്ങാതിമാരും തിരിച്ചെത്തുന്നത് വരെ ആധി കേറ്റാനുള്ള കോപ്പും കൊണ്ടാണ് ആ പത്രം വരിക.
വെടിക്കെട്ട് നടക്കുന്നതിന്റെ തൊട്ടടുത്തുള്ള വരമ്പിലേക്കാണ് ഞങ്ങളന്ന് ഓടിക്കയറി നിന്നത്. ഏറ്റവും മുന്നില്‍. പൊരിച്ചില്‍ കഴിയുമ്പളേക്കും പുല്ലും പൊടിയും തീപ്പൊരിയും തലയില്‍ പറ്റി നില്‍ക്കും. മുന്നില്‍ നിന്ന് കാണാന്‍ വേണ്ടി എത്ര തള്ളിയിട്ടും നീങ്ങാതെ അള്ളിപ്പിടച്ചവിടെ നില്‍ക്കുകയാണ്. മോളേ ദേ ഇവിടെ നിന്നോ എന്നൊക്കെ പറഞ്ഞ് ഭീകര കരുതല് തരുന്ന ചേട്ടന്‍മാര്‍. അങ്ങനെ തീ കൊളുത്തി എല്ലാ കണ്ണുകളും മേല്‍പ്പോട്ടായി ചെവിയിങ്ങനെ കഴുത്ത് വെച്ച് അമര്‍ത്തി നില്‍ക്കുമ്പോഴാണ് തിക്കിലും തിരക്കിലും നിന്ന് ചില സ്പര്‍ശനങ്ങള്‍ വേറിട്ടറിയുന്നത്.
പാവാടയില്‍ പറ്റിയ മുള്ള് വിത്തുകള്‍ പറിച്ചെറിയുന്നത് പോലെ വിരലുകളെ പിച്ചിപ്പറിച്ച് നീക്കാന്‍ തുടങ്ങി . നല്ലൊരു അമിട്ട് പൊട്ടുമ്പോള്‍, ആരവത്തിനൊപ്പം കഴുത്ത് പൊക്കുന്ന അതേ നിമിഷത്തില്‍ തല പുറകിലേക്കും, താഴോട്ടും വെട്ടിച്ച് ഏത് ശരീരത്തില്‍ നിന്നാണ് ആ കൈ പുറപ്പെട്ടതെന്ന് തിരിച്ചറിയാനുള്ള പെടപ്പുണ്ടാകും. അതിക്രമിച്ച് കടക്കുന്നവര്‍ക്കുണ്ടാകുന്ന വൃത്തികെട്ട വൈദഗ്ധ്യത്തോടെ ഉയര്‍ത്തിയ തല താഴ്ത്താതെ തന്നെ അവര്‍ ഞൊടിയിടയിള്‍ കൈ പിന്‍വലിച്ചിട്ടുമുണ്ടാകും. അഞ്ചോ പത്തോ മിനിറ്റില്‍ കൂടാത്ത ആ വെടിക്കെട്ട് നേരം മുഴുവന്‍ അമര്‍ഷത്തിന്റേയും വെറുപ്പിന്റേയും കൂട്ടപ്പൊരിച്ചിലോടെ കൈയും ഉടലും വെച്ച് പ്രതിരോധമുയര്‍ത്തേണ്ടി വരുന്നത് ഒട്ടും സുഖമില്ലാത്ത കാര്യമാണ്.
അക്കൊല്ലം തൃശ്ശൂര്‍ പൂരത്തിനും പോയി. ജാക്കി’ വെപ്പെന്ന ഓമനപ്പേരില്‍ ഇവിടത്തെ പുരുഷന്‍മാര്‍ ആസ്വദിച്ച് പോരുന്ന ലൈംഗികാതിക്രമത്തിന്റ് കിലോമീറ്ററുകള്‍ നീളുന്ന കാഴ്ചയാണവിടെ. രണ്ടു കൈയും വിടര്‍ത്തി പെണ്ണുങ്ങള്‍ക്ക് നടുവിലൂടെ നടന്ന് പോയി ചന്തിയില്‍ തൊട്ട് തൊട്ട് പോകുന്ന ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരം. ദേഹത്തേല്‍ക്കുന്ന അമര്‍ത്തലിനും തോണ്ടലിനും തലോടലിനും പ്രതികരിക്കാനാകാതെ മുഖം കടുപ്പിച്ച് സ്വാഭാവികത അഭിനയിച്ച്, പ്രശ്‌നം ഉണ്ടാക്കി അവിടെ വന്നതിനും സ്വയം സൂക്ഷിക്കാത്തതിനും പഴി കേള്‍ക്കേണ്ട എന്ന് കരുതി നീങ്ങുന്ന നൂറു കണക്കിന് പെണ്ണുങ്ങള്‍. അത് കൊടുക്കുന്ന ആത്മവിശ്വാസത്തില്‍ അടുത്ത ഇരയിലേക്ക് നടക്കുന്ന ലിംഗങ്ങള്‍. ഷൂട്ട് ചെയ്യാനായി മുകളിലിരുന്ന് നോക്കുമ്പോള്‍ താഴെ ഈ കാഴ്ചകള്‍ എന്തൊരു അസ്വസ്ഥതയാണെന്ന് ‘പൂരക്കാഴ്ചകള്‍’ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സുഹൃത്ത് പറയുന്നുണ്ടായി.
വെളുപ്പിനേ നാല് മണിക്കുള്ള വെടിക്കെട്ടിന് ഒരു കൂട്ടമുണ്ടാക്കി ചുറ്റും പരിചയമുള്ള ആണുങ്ങളെ മാത്രം നില്‍ക്കാനനുവദിച്ചാണ് ഞങ്ങളേറെപ്പേര്‍ നിന്നത്. എങ്ങോട്ടോ നടക്കുമ്പോ ചന്തിയുടെ അവിടെ നിന്ന് കിട്ടിയ ഒരു കൈയ്യുടെ ഉടമക്ക് ഒന്ന് പൊട്ടിക്കേണ്ടിയും വന്നു. രസമുള്ള കാഴ്ചകള്‍ക്ക് നടുവില്‍ ഏത് നിമിഷവും ഉടലിന് നേരെയുണ്ടാകാവുന്ന ഒരതിക്രമത്തെ പ്രതീക്ഷിച്ച് നില്‍ക്കേണ്ടി വരലാണ് ഈ പൂരത്തിന്റെ പെണ്ണനുഭവമെന്ന് അന്ന് ബോധ്യപ്പെട്ടു.
ആള് കൂടുന്നിടത്ത് പോയി തപ്പലും പിടുത്തവും വാങ്ങി ഇവിടെ വന്ന് മോങ്ങുന്നതെന്തിനെന്ന പാട്രിയാര്‍ക്കള്‍ ചോദ്യം ഒരുപാട് തവണ അനാവശ്യമായി പ്രയോഗിച്ച് തേഞ്ഞ് പോയത് കൊണ്ട് ഇവിടെയും പ്രസക്തമല്ല. ആളു കൂടുന്ന , തിക്കും തിരക്കും കൊണ്ട് മനുഷ്യര്‍ക്ക് ശരീരം മുട്ടി നില്‍ക്കേണ്ടി വരുന്ന ഇടങ്ങളൊക്കെ നിര്‍ലോഭം ലൈംഗികാതിക്രമങ്ങള്‍ നടത്താനുള്ള അവസരമായി കരുതുന്ന വലിയൊരു വിഭാഗം മനുഷ്യരുടെ ലോകമാണിത്. സ്‌കൂള്‍ നേരങ്ങളിലെ ബസ്സുകള്‍ തുടങ്ങി ഉത്സവപ്പറമ്പുകള്‍ വരെ. തിരക്കിനിടയില്‍ നിന്ന് നീണ്ട് വരുന്ന ഒരു കൈ മുലയിലോ ചന്തിയിലോ അമര്‍ത്തി പോകുന്നത് നിസ്സഹായതയോടെയോ അമര്‍ഷത്തോടെയോ അനുഭവിക്കാത്തവര്‍ കുറവാകും.ശരീരത്തെ കുറിച്ചുള്ള നിങ്ങളുടടെ ആകുലതയാണ് ഈ അസ്വസ്ഥതപ്പെടുത്തലിന് കാരണമെന്ന സിദ്ധാന്തം കൊണ്ടൊന്നും ഈ കയ്യേറ്റത്തെ ലഘൂകരിക്കപ്പെടില്ല.
തിരിച്ചൊന്ന് പൊട്ടിക്കാന്‍ കണ്ണും കയ്യും ഉയര്‍ത്തുമ്പോഴേക്കും യാതൊരു അടയാളവും അവശേഷിപ്പിക്കാതെ ആള്‍ക്കൂട്ടത്തില്‍ അലിയാന്‍ സുഗമമായി സാധിക്കുന്ന അക്രമികള്‍. പിടിച്ചാല്‍ തന്നെ തിരക്കിന്റെ സമ്മര്‍ദ്ദത്തില്‍ അറിയാതെ തൊട്ട് പോയെന്ന ആനുകൂല്യം അവകാശപ്പെടാന്‍ യാതൊരു സംശയവും കാണാത്ത വിധം വ്യവസ്ഥയാല്‍ സംരക്ഷിക്കപ്പെട്ടവരാണവര്‍.
ഇരുട്ടും തിരക്കുമുണ്ടെങ്കില്‍ നിങ്ങളുടെ ലൈംഗിക ദാരിദ്യം കൊണ്ട് തള്ളാവുന്ന പ്രതലമായി പെണ്ണുടല്‍ കാണുന്നതില്‍ നിന്ന് എന്നാണൊരു മാറ്റം? തന്റെ ദേഹത്തിന് നേരെ വരുന്ന അതിക്രമത്തോട് പ്രതികരിക്കുന്നവളെ നിന്റെ മനസിലിരിപ്പിന്റെ കുഴപ്പമാണെന്ന കുറ്റപ്പെടുത്തലില്‍ നിന്ന് എപ്പോഴാണൊന്ന് വിടുതലാക്കുക? പൂരം കാണണോ, അവിടെ പോകണോ, ആന വേണോ, വെടിക്കെട്ട് വേണോ തുടങ്ങിയ ചര്‍ച്ചകള്‍ മറ്റൊരു വശത്താകാം.
പൊതുവിടവും ആള്‍കൂട്ടവും ഹിംസാത്മകായ സ്പര്‍ശനങ്ങളും ആംഗ്യങ്ങളും , വാചകങ്ങളും വെടിഞ്ഞ് അതിന്റെ ലിംഗരൂപത്തില്‍ നിന്ന് മോചിപ്പിക്കപ്പെടേണ്ടതിനെ പറ്റിയാണ് പറയുന്നത്. പൂരമോ പെരുന്നാളോ തീവണ്ടി മുറിയോ ബസ്സോ പാര്‍ട്ടി ഫ്‌ളോറോ അനുവാദമില്ലാത്ത സ്പര്‍ശനങ്ങള്‍ക്കുള്ള ഇടമല്ലെന്ന് ഈ ആണുങ്ങള്‍ക്കെന്നാണ് മനസ്സിലാകുക.
കുടമാറ്റവും കരിമരുന്നും മൊബൈല്‍ ഫ്‌ളാഷുകളും വര്‍ണ്ണ വെളിച്ചവും കൊണ്ടൊക്കെ എത്ര മോടി പിടിപ്പിച്ചാലും, പൂരങ്ങളുടെ പൂരം പൊതു വഴിയിലെ നൂറ് നൂറ് ബലാല്‍സംഗങ്ങളുടെ ആണാഘോഷമായി തന്നെ ഇക്കൊല്ലവും ആര്‍പ്പ് വിളിച്ച് കൊണ്ടാടുമെന്ന തോന്നലില്‍ നിന്ന് എഴുതുന്നത്.
തിരുവനന്തപുരം: ലിഗ മരിച്ചത് ശ്വാസം മുട്ടിയാകാമെന്ന് നിഗമനം. മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇതോടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമാകുകയാണ്. രാസപരിശോധനാ ഫലം ലഭിച്ചതിനു ശേഷം മാത്രമേ അന്തിമ നിഗമനത്തില്‍ എത്തിച്ചേരുകയുള്ളു. പ്രാഥമിക നിഗമനങ്ങള്‍ പോലീസിന് കൈമാറി.
കോവളത്ത് ലിഗയെ വിട്ട ഓട്ടോ ഡ്രൈവറുടെ മൊഴിയും പുറത്തു വന്നിരുന്നു. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നാണ് ഡ്രൈവറായ സജി മൊഴി നല്‍കിയത്. ഇതും മരണത്തിലെ ദുരൂഹത വ്യക്തമാക്കുന്നതാണ്. ജാക്കറ്റ് ലിഗയുടേതല്ലന്ന് സഹോദരി ഇല്‍സിയും വ്യക്തമാക്കിയിരുന്നു.
തിരുവല്ലത്തെ കണ്ടല്‍കാടില്‍ ലിഗ എങ്ങിനെ എത്തിയതെന്ന കാര്യത്തിലും ദുരൂഹതയുണ്ട്. ലിഗയെ കടവ് കടത്തിയിട്ടില്ലെന്നാണ് കടത്തുകാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫോറന്‍സിക് നിഗമനങ്ങളും മൊഴികളും സ്വാഭാവിക മരണമെന്ന പോലീസ് നിഗമനത്തെ തള്ളുകയാണ്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
ഷാജഹാന്‍പുര്‍: പതിനാറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തകേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജോധ്പൂരിലെ പ്രത്യേക കോടതി ബുധനാഴ്ച്ച രാവിലെയാണ് പ്രമുഖ ആള്‍ദൈവം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ശിക്ഷാ വിധി പുറത്തുവന്നതോടെ ഇയാളുടെ ആശ്രമങ്ങളും അനുയായികളുടെ സ്ഥാപനങ്ങളും കടുത്ത നിരീക്ഷണത്തിലാണ്. ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യത മുന്‍നിര്‍ത്തിയാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. ശിക്ഷാ വിധി അല്‍പസമയത്തിനകം പ്രഖ്യാപിക്കും.
ഉത്തരേന്ത്യ അടക്കി വാഴുന്ന ആള്‍ദൈവമാണ് ആസാറാം ബാപ്പു. ഇയാള്‍ക്ക് നൂറിലേറെ ആശ്രമങ്ങളും പതിനായിരക്കണക്കിന് അനുയായികളും സ്വന്തമായുണ്ട്. 2013 ഓഗസ്റ്റ് 15ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ മറ്റു ചില ആളുകളുടെ സഹായത്തോടെ ആസാറാം ബാപ്പു ബലാല്‍സംഗം ചെയ്യുകയായിരുന്നു. പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നുത്.
ഇയാളെ കൂടാതെ ആശ്രമത്തിലെ വാര്‍ഡനായ സംഗീത ഗുപ്ത, പാചകക്കാരന്‍ പ്രകാശ്, ശിവ, ശരത്ച്ചന്ദ്ര എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ആള്‍ദൈവത്തിന് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് സൂചനകള്‍. ശിക്ഷാവിധി പുറത്തുവന്നാല്‍ അക്രമങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരയുടെ വീടിന് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലോകമൊട്ടാകെയുള്ളവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഫേസ്ബുക്ക് മാറിയിരിക്കുകയാണല്ലോ. ഇതിന് പകരംവെക്കാന്‍ ഒരു പ്ലാറ്റ്‌ഫോം ഇനിയുണ്ടാകാനിടയുണ്ടോ എന്ന ചോദ്യങ്ങളും സജീവമായി ഉയരുന്നു. ഫേസ്ബുക്കിനൊപ്പം നില്‍ക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ് സിലിക്കണ്‍ വാലി നിക്ഷേപകനായ ജെയ്‌സണ്‍ കാലാകാനിസ്. ഊബര്‍ ഉള്‍പ്പെടെയുള്ള ഹൈപ്രൊഫൈല്‍ കമ്പനികളുടെ ആദ്യകാല നിക്ഷേപകനാണ് ഇദ്ദേഹം. സമൂഹത്തിന് ഗുണകരമായ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഒരു മത്സരത്തിനും അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്.
ഉപഭോക്താക്കളുടെ സ്വകാര്യത നിലനിര്‍ത്തിക്കൊണ്ട് ഫേസ്ബുക്കിനെ വെല്ലുവിളിക്കാന്‍ കഴിയുന്ന, ഒരു ബില്യനിലേറെ ഉപയോക്താക്കളെ സമ്പാദിക്കാന്‍ കഴിയുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനായി 1,00,000 ഡോളര്‍ വീതം ഏഴ് സംഘങ്ങള്‍ക്കായി നല്‍കാനാണ് കാലാകാനിസ് ലക്ഷ്യമിടുന്നത്. രാജ്യങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തില്‍ വ്യാജ വിവരങ്ങള്‍ പടര്‍ത്തി ജനാധിപത്യത്തെ തകര്‍ക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരമാകുന്ന പ്ലാറ്റ്‌ഫോമിന് നിക്ഷേപം നടത്തുകയാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഇന്റര്‍നെറ്റിലെ കമ്യൂണിറ്റി, സോഷ്യല്‍ പ്രോഡക്ടുകളുടെ നിര ആരംഭിക്കുന്നത് എഒഎല്‍ മുതലാണ്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളൊന്നും തന്നെ ഗവണ്‍മെന്റുകളാല്‍ അടച്ചുപൂട്ടപ്പെട്ടവയല്ല. കൂടുതല്‍ മെച്ചപ്പെട്ട പ്ലാറ്റ്‌ഫോമുകള്‍ അവയ്ക്ക് പകരം നിലവില്‍ വരികയായിരുന്നു. ഫേസ്ബുക്കിനെ ഈ വിധത്തില്‍ പിന്തള്ളാനുള്ള പരിശ്രമങ്ങള്‍ നമുക്ക് ആരംഭിക്കാമെന്നാണ് കാല്‍കാനിസ് പറയുന്നത്.
ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ വീണ്ടും വര്‍ദ്ധനയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍. 2017 അവസാനത്തോടെ ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ രേഖപ്പെടുത്തിയ മൂല്യവര്‍ദ്ധനവിനേക്കാള്‍ വലിയ കുതിച്ചുചാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബിറ്റ്‌കോയിന്‍ മൂല്യം മാര്‍ച്ചിനു ശേഷം ആദ്യമായി 9000 ഡോളറിനു മുകളിലെത്തിയിരുന്നു. കഴിഞ്ഞുപോയ വാരങ്ങളില്‍ ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റുകള്‍ നേട്ടം കൊയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദ്ധര്‍ ഈ സൂചന നല്‍കുന്നത്. ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകുന്നതു മൂലം മൂല്യവര്‍ദ്ധനവിനുള്ള സാധ്യത ഏറെയാണെന്ന് അറ്റ്‌ലസ് ക്വാണ്ടം എന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ സിഇഒ ആയ റോഡ്രിഗോ മാര്‍ക്വെസ് പറയുന്നു.
ലോകത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് കൂടുതല്‍ ആവശ്യക്കാരുണ്ടായി വരികയാണെന്ന് ക്രിപ്‌റ്റോസ്ലേറ്റ് വ്യക്തമാക്കുന്നു. ബൈ ഓര്‍ഡറുകളാണ് മാര്‍ക്കറ്റ് ആക്ടിവിറ്റിയില്‍ 92 ശതമാനവും. 2017 മാര്‍ച്ചിനു ശേഷം ആദ്യമായാണ് ഇത്രയും വളര്‍ച്ച രേഖപ്പെടുത്തുന്നത്. ആ സമയത്ത് വെറും 1000 ഡോളര്‍ മാത്രം മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിന്‍ വര്‍ഷാവസാനത്തോടെ 20,000 ഡോളര്‍ മൂല്യത്തിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ വാങ്ങല്‍ ഓര്‍ഡറുകളുടെ തള്ളിക്കയറ്റമാണ് ഇപ്പോളുള്ളത്. ഇത് മൂല്യവര്‍ദ്ധനവിലേക്ക് നയിക്കുമെന്ന് ക്രിപ്‌റ്റോസ്ലേറ്റ് വ്യക്തമാക്കുന്നു.
2017 അവസാനത്തോടെ ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ വര്‍ദ്ധനയുണ്ടായെങ്കിലും 2018 തുടക്കത്തോടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നു. ഇതോടെ ഒരു ക്രിപ്‌റ്റോകറന്‍സി റെഗുലേഷന്‍ നടപ്പിലാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കുറച്ചു മാസങ്ങള്‍ക്കിടെ 10,000 ഡോളറോളം മൂല്യമിടിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഈ സാധ്യത പ്രവചിക്കപ്പെട്ടത്.