Latest News

ന്യൂയോര്‍ക്ക്: അര്‍ബുദ ചികിത്സ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കുന്ന വാര്‍ത്തയുമായി ഗവേഷകര്‍. എലികളില്‍ നടത്തിയ ആദ്യ ഘട്ട കാന്‍സര്‍ വാക്‌സിന്‍ പരീക്ഷണം വിജയം. അടുത്ത ഘട്ട പരീക്ഷണം മനുഷ്യരിലേക്കെന്ന് ഗവേഷകര്‍ പറയുന്നു. ഇതിനായുള്ള ഗവേഷണ നടപടികള്‍ പുരോഗമിക്കുകയാണ്. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച രാസവസ്തു ചുണ്ടെലികളിലെ അര്‍ബുദം പൂര്‍ണ്ണമായി നീക്കം ചെയ്യാനായതായി സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി പറയുന്നു.

പരീക്ഷണം വിജയമായതിനെ തുടര്‍ന്ന് ഇത് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ‘സൂക്ഷ്മമായ അളവില്‍ രണ്ട് പ്രതിരോധവര്‍ധക ഏജന്റ് കാന്‍സര്‍ മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം. ഈ രണ്ട് ഏജന്റ്കളെ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് കണ്ടത്.’- ലെവി കൂട്ടിച്ചേര്‍ത്തു.

ലിംഫോമ കാന്‍സറിനെതിരെ 90 എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 87 എണ്ണവും പൂര്‍ണ്ണമുക്തിനേടിയതായും ഗവേഷകര്‍ പറയുന്നു. അവശോഷിച്ച മൂന്നെണ്ണത്തിനും രണ്ടാംഘട്ട കുത്തിവെയ്പ്പ് നല്‍കണം. ഈ രാസ സംയുക്തം മനുഷ്യരില്‍ പരീക്ഷിക്കുവാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. 15 രോഗികളിലാണ് ആദ്യ പരീക്ഷണം നടത്തുക.

കൊച്ചി: സംശയത്തിന്റെ പേരില്‍ ഭിക്ഷാടകരെ മര്‍ദ്ദിക്കുകയും ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പിണറായി തന്റെ കുറിപ്പില്‍ പറയുന്നു.

ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിതായും പിണറായി പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരില്‍ മാത്രം ഇത്തരം സംഭവങ്ങള്‍ ഉണ്ടായി. തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭരണ സംവിധാനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.

കൊച്ചി: വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് പുറമെ മലയാള സിനിമയിലെ വനിതകള്‍ക്ക് പുതിയ കുട്ടായ്മ. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിലാണ് പുതിയ സംഘടനയുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. കൊച്ചിയിലായിരുന്നു ആദ്യ യോഗം

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ പുതിയ സിനിമാ സംഘടന രൂപീകരിച്ചത്. എന്നാല്‍ പ്രസ്തുത സംഘടനയോട് നിരവധി വനിതാ സിനിമാ പ്രവര്‍ത്തകര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഫെഫ്കയുടെ നേതൃത്തില്‍ രൂപികരിച്ച പുതിയ കൂട്ടായ്മയുടെ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.

തൃശൂര്‍:ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യ ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഇരിങ്ങാലക്കുട സ്വദേശി മിഥുനെന്നയാളുടെ ആത്മഹത്യ കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്. മിഥുന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുജിത് വേണുഗോപാല്‍ എന്ന് യുവാവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ മിഥുനെ ഇന്ന് രാവിലെ ഇരിങ്ങാലക്കുട ഐക്കര കുന്നിലെ ഒരു വീട്ടു വളപ്പില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മിഥുനെ അതീവ ഗുരുതരാവസ്ഥയില്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ മിഥുന്റെ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു

ആത്മഹത്യകുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി ഒരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് ഒരാള്‍ നമ്മുടെ മുഖത്ത് നോക്കി പലവട്ടം ശിഖണ്ഡി എന്നൊക്കെ വിളിക്കുമ്പോള്‍ ആരായാലും പ്രതികരിക്കില്ലേ അവന്‍ മരിക്കണം എന്ന് ചിന്തിച്ചിട്ട് പോലുമില്ല ഞാന്‍ സത്യം പറഞ്ഞാല്‍ ഒരു സ്വപ്നം കണ്ടപോലെ ആണ് എനിക്കിപ്പോഴും തോന്നുന്നത്.

എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ജീവിതത്തില്‍ ആദ്യമായാണ് ഒരാളെ അടിക്കുന്നത് അയാള്‍ മരിക്കന്നു എന്റെ അവസ്ഥ *** ആലോചിച്ചു നോക്കു എത്ര ഭീകരമായ അവസ്ഥ ആണെന്ന്

പിന്നെ നിന്റെ ചേച്ചിയെ ഒരിക്കലും ഞാന്‍ ശല്യം ചെയ്തിട്ടില്ല എനിക്ക് ഇഷ്ടമാണെന്നോ ഇഷ്ടപ്പെടണം അങ്ങനെ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും അതിനെ തെറ്റായി ഞാന്‍ കണ്ടിട്ടില്ല.

അവളെ പോലെ ഒരു നല്ല കുട്ടിയെ ഭംഗി കൊണ്ടല്ല സ്വഭാവം കൊണ്ട് ഇതുവരെയുള്ള ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല എന്തുകൊണ്ടാണ് അവള്‍ എന്റെ കണ്ണില്‍ ഒരു ഭ്രാന്തായി മാറിയതെന്ന് അറിയോ അവസാന കാലം വരെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പ്.

ഇപ്പോഴത്തെ കുറെ പെണ്‍കുട്ടികള്‍ ഉണ്ട് നാല് ദിവസം ഭര്‍ത്താവിന്റെ കൂടെ അഞ്ചാം ദിവസം അവര്‍ വേറെ ആരുടെ എങ്കിലും കൂടെ ആകും അങ്ങനെ ആകില്ല എന്നുറപ്പുള്ളത് കൊണ്ട് അതുപോലെയുള്ള അമ്മയെ ഭാര്യയെ മകളെ കിട്ടാന്‍ പുണ്യം ചെയ്യണം എന്തായാലും എല്ലാം കഴിഞ്ഞു

വേഗം ഒരു ജോലിക്ക് പോയി ചേച്ചിക്ക് ഹെല്‍പ് ചെയ്യണം എല്ലാവരോടും good bye

ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ല വേദനിപ്പിച്ചതിനു ഒരിക്കല്‍ കൂടെ മാപ്പ് പറയാണ്

all of you thank you and good bye

മുസ്ലിം  യുവതിയുമായി പ്രണയത്തിലായിരുന്ന 23കാരനായ ഫോട്ടോഗ്രാഫറെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ചേർന്ന് നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിൽ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിൽ നടന്ന സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ അമ്മ, അച്ഛൻ, അമ്മാവൻ തുടങ്ങിയവരെ പൊലീസ് അറസ്റ്റ്  ചെയ്തു .

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇരുപത് വയസുള്ള യുവതിയുമായി കൊല്ലപ്പെട്ട അങ്കിത് മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിന് പെൺകുട്ടിയുടെ കുടുംബം എതിരായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ പെൺകുട്ടിയുടെ കുടുംബം ആക്രമിക്കുകയായിരുന്നു. അങ്കിതിന്റെ വീട്ടിന് തൊട്ടടുത്തായി ഒളിച്ച് നിന്ന സംഘം മൂർച്ചയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അങ്കിതിന്റെ അമ്മ പുറത്ത് വന്നപ്പോൾ മകൻ കുത്തേറ്റ് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് അങ്കിതിന്റെ അയൽവാസി ആയിരുന്നപ്പോഴാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതി ഇയാളുമായി പ്രണയത്തിലാകുന്നത്. എന്നാൽ കുടുംബം ഇവിടെ നിന്നും മാറി താമസിച്ചെങ്കിലും ഇരുവരും തങ്ങളുടെ പ്രണയ ബന്ധം തുടർന്നു. ഇതേച്ചൊല്ലി പലപ്രാവശ്യം അങ്കിതും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാർ വ്യക്തമാക്കി.

ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപത്രമാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.സ്വാഭാവിക ഹാസ്യത്തിലൂടെ പ്രേക്ഷകരെ കുടുകുടു ചിരിപ്പിക്കുന്ന താരമാണ് പിഷാരടി. അദ്ദേഹത്തിന്റെ സിനിമയും അത്തരത്തിലുള്ളതായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Image may contain: 7 people, people smiling, people standing and bird

ഒരു പിഷാരടി ചിത്രത്തില്‍ നിന്നുപരി വേറെ ഒരുപാട് പ്രത്യേകതകളുടെ പഞ്ചവര്‍ണ്ണതത്തയ്ക്കുണ്ട്. അതില്‍ ഏറ്റവും പ്രധാനം താരങ്ങളുടെ രൂപമാറ്റം തന്നെയാണ്. ചിത്രത്തില്‍ ജയറാമും ചക്കോച്ചനും വ്യത്യസ്തമായ വേഷത്തിലും രൂപത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്. മുടിയും മീശയുമില്ലാതെ കുടവയറുമായാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്.മണിയന്‍ പിള്ള രാജുവാണ് പഞ്ചവര്‍ണ തത്ത നിര്‍മ്മിക്കുന്നത്.

 

പൊന്നാനി : കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയതെന്ന് ആരോപിച്ച് വയോധികനായ യാചകനെ പൊന്നാനിയില്‍ നഗ്നനാക്കി കെട്ടിയിട്ട ശേഷം മര്‍ദ്ദിച്ചു. സ്ഥലത്തെത്തിയ പോലീസുകാര്‍ക്കും നാട്ടുകാരുടെ തല്ലുകിട്ടി. മര്‍ദ്ദനത്തെത്തുടര്‍ന്ന് തലക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ ആന്ധ്രാ സ്വദേശിയായ വൃദ്ധന്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍. സംസാരിക്കാനാവാത്ത നിലയിലാണിയാള്‍. സംഭവത്തില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസും എടുത്തു.

പൊന്നാനി നഴ്‌സിംഗ് ഹോമിനടുത്ത ഇന്നലെ രാവിലെ പത്തോടെയായിരുന്നു നാട്ടുകാരുടെ ഈ പരാക്രമം. യാചകനെ ആള്‍ക്കൂട്ടം നിലത്തിട്ടുചവിട്ടുകയും നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. ഇയാളില്‍നിന്നു ക്‌ളോറോഫോമും മിഠായിയും കിട്ടിയെന്നായിരുന്നു നാട്ടുകാരുടെ പ്രചരണം. പോലീസ് അന്വേഷണത്തില്‍ ഇതു നുണയാണെന്ന് തെളിഞ്ഞു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാപകപ്രചരണത്തിന്റെ പ്രതിഫലനമാണു നാട്ടുകാരുടെ കയ്യേറ്റത്തിനു പിന്നിലെന്നാണു ചൂണ്ടിക്കാട്ടുന്നത്. മര്‍ദനവിവരം അറിഞ്ഞെത്തിയ പോലീസ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസിനെതിരേയും തിരിഞ്ഞു. രണ്ടു പോലീസുകാര്‍ക്കും മര്‍ദനമേറ്റതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്.

ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ സംസാരിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ വൃദ്ധന്‍. ഇന്നലെ രാവിലെ ഏഴിനു മരക്കടവില്‍ യാചന നടത്തിയ ആന്ധ്ര സ്വദേശിയായ സ്ത്രീയെയും നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചിരുന്നു .പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ യാചകര്‍ മാത്രമാണെന്നാണ് ലഭിച്ച വിവരം . ഇന്നലെ രാവിലെ പൊന്നാനി ബീച്ചിലെത്തിയ പെരുമ്പടപ്പ് സ്വദേശികളായ അച്ഛനെയും മകനെയും കുട്ടിയെ തട്ടിക്കൊണ്ടു വന്നു എന്നു പറഞ്ഞു നാട്ടുകാരില്‍ ചിലര്‍ മര്‍ദിച്ചിരുന്നു.

ഓസ്‌ട്രേലിയയില്‍ ഭാര്യയും കാമുകനും കൊലപ്പെടുത്തിയ സാം എബ്രഹാമിന്റെ മരണത്തിലെ കോടതി നടപടികള്‍ തുടരുന്നു. സാമിനെ ചലനമറ്റ നിലയില്‍ കണ്ടു എന്ന സോഫിയയുടെ ഫോണ്‍ കോളിനെ തുടര്‍ന്ന് സംഭവദിവസം രാവിലെ സാമിന്റെ വീട്ടില്‍ ആദ്യം എത്തിയ സോഫിയയുടെ സഹോദരി സോണിയ റോഷന്റേയും ബന്ധു അനു ടോമിയുടെയും മൊഴികള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. സംഭവ ദിവസം രാവിലെ ഒന്‍പത് മണിയോടെ കരഞ്ഞുകൊണ്ട് സോഫീയ സഹോദരി സോണിയയെ വിളിച്ചിരുന്നു. ഉടന്‍ തന്നെ സാമിന്റെ വീട്ടിലെത്തിയ സോണിയയും ബന്ധു അനുവും അനക്കമില്ലാത്ത നിലയില്‍ സാം കട്ടില്‍ കിടക്കുന്നതാണ് കണ്ടത്.

നല്ലൊരു കുടുംബസ്ഥനായിരുന്നു സാമെന്നും, സാമും സോഫിയയും തമ്മിലുള്ള ദാമ്പത്യത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സോണിയയുടെ മൊഴിയില്‍ പറയുന്നു. കേരളത്തില്‍ വച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചതെന്നും സോണിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സംഭവദിവസം രാത്രി ഇവര്‍ തമ്മില്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നുണ്ട്.

നഴ്‌സുമാരായി ജോലി ചെയ്യുന്ന ഇവര്‍ രണ്ടു പേരും മാറി മാറി സി പി ആര്‍ നല്‍കിയെങ്കിലും സാമിന്റെ നിലയില്‍ മാറ്റമുണ്ടായില്ല. കട്ടിലില്‍ നിന്നും സാമിനെ നിലത്തേക്ക് മാറ്റി ഇവര്‍ സി പി ആര്‍ നല്‍കുന്നതിനിടെ സാമിന്റെ വായില്‍ നിന്നും നുരയും പതയും രക്തവും ഒഴുകുന്നതായി കണ്ടുവെന്നും ഇതേത്തുടര്‍ന്ന് 000 (ആംബുലന്‍സ്) വിളിച്ചുവെന്നുമാണ് സോണിയയുടെ മൊഴിയില്‍ പറയുന്നത്. സമാനമായ മൊഴി തന്നെയാണ് അനുവും നല്‍കിയത്. സോഫിയ ജോലി ചെയ്തിരുന്ന വെബ് ഡിസൈനിങ് കമ്പനി നടത്തുന്ന മലയാളിയായ അരുണ്‍ യോഷിത്തിന്റെ മൊഴിയും കോടതി പരിശോധിച്ചു. സോഫിയയും അരുണും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടെന്ന് യോഷിത് നല്‍കിയ മൊഴിയും ജൂറിക്ക് മുന്നില്‍ ഹാജരാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഭീതി പരത്തി കറുത്തസ്റ്റിക്കര്‍ പടരുകയാണ്. ഇതിനിടയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ കണ്ടെത്തി. ക്രമസമാധാന ചുമതലയുള്ള തിരുവനന്തപുരം റൂറലിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കരമന മേമലാറന്നൂരിലെ വീട്ടിലാണു കറുത്ത സ്റ്റിക്കര്‍ പതിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി നഗര-ഗ്രാമ പ്രദേശങ്ങളിലെ വീടുകളില്‍ കറുത്തസ്റ്റിക്കര്‍ വ്യാപകമായ തോതില്‍ ഭീതി പരത്തുന്നുണ്ട്. തലസ്ഥാനത്തു പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സ്റ്റിക്കര്‍ കണ്ടെത്തിയത് ആശങ്ക വര്‍ധിപ്പിച്ചു. സി സി ടിവി ക്യാമറക്കാരാണ് ഇത്തരത്തില്‍ സ്റ്റിക്കര്‍ പടരുന്നതിനു പിന്നില്‍ എന്നു പോലീസ് സംശയിച്ചിരുന്നു. ചിലയിടങ്ങളില്‍ സി സി ടിവി ക്യാമറക്കാരുടെ ഇടപെടലും കണ്ടെത്തി. എന്നാല്‍ കറുത്ത സ്റ്റിക്കര്‍ പടരുന്നതില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ലന്നാണു പോലീസും മുഖ്യമന്ത്രിയും വിശദീകരിച്ചത്.

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ പിടിയില്‍. കിഴക്കന്‍ ഡല്‍ഹിയിലെ കാര്‍വാള്‍ നഗര്‍ സ്‌കൂളിലാണ് സംഭവം. തുഷാര്‍ കുമാര്‍ (16) ആണ് മരിച്ചത്. സ്‌കൂളിലെ ടോയ്‌ലറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ തുഷാര്‍ പിന്നീട് മരിക്കുകയായിരുന്നു. സ്‌കൂളിലെ വാഷ്‌റൂമില്‍ വച്ച് തുഷാറും സഹപാഠികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും സഹപാഠികള്‍ തുഷാറിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

ക്ലാസ് മുറിയില്‍ വച്ച് ആരംഭിച്ച സംഘര്‍ഷം വാഷ്‌റൂമിലും തുടരുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുഷാറിനെ മര്‍ദ്ദിച്ച സഹപാഠികളെ സംരക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സഹപാഠികള്‍ക്കെതിരെ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചതോടെയാണ് ഇവരെ പിടികൂടിയത്. സഹപാഠികള്‍ മകനെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നുവെന്ന് തുഷാറിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.

അതേസമയം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തുഷാറിന്റെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അധികൃതര്‍ പ്രതികരിച്ചു. തുഷാറിനെ ടോയ്‌ലറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സഹപാഠികളേയും മറ്റ് വിദ്യാര്‍ത്ഥികളേയും പോലീസ് ചോദ്യം ചെയ്തു. മരിച്ച കുട്ടിയുടെ ബന്ധുക്കളും മറ്റ് രക്ഷിതാക്കളും സ്‌കൂളിന് മുന്നില്‍ പ്രതിഷേധിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവമാണ് ഡല്‍ഹിയിലും നടന്നത്. അന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊലക്കത്തിക്ക് ഇരയായത്. ആദ്യം സ്‌കൂള്‍ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച പോലീസ് വിശദമായ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുകയായിരുന്നു. പഠനത്തില്‍ പിന്നോക്കമായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുന്നതിന് വേണ്ടി കൊലപാതകം നടത്തിയെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.

 

RECENT POSTS
Copyright © . All rights reserved