ചങ്ങനാശേരിയിലെ റിപ്പർ മോഡൽ കൊലപാതകം പ്രതി പിടിയിൽ. പൊലീസ് സ്റ്റേഷന് സമീപമുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വികലാംഗനായ വൃദ്ധനെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ വാഴപ്പള്ളി മറ്റം മുണ്ടയ്ക്കല്‍ സജീവ് തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷനു സമീപം കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികനെ കല്ലിനു തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി സ്വന്തം മാതാവിനെ കല്ലിനിടിച്ചുകൊന്ന കേസില്‍ ശിക്ഷയനുഭവിച്ചയാള്‍.
ചങ്ങനാശേരി നഗരത്തില്‍ ഭിക്ഷയെടുത്തു ജീവിക്കുന്ന തൃക്കൊടിത്താനം ചക്രത്തികുന്നില്‍ ചന്ദ്രായത്തില്‍ വീട്ടില്‍ ഗോപി(കണിയാന്‍ ഗോപി-65)യെ തലയ്ക്കടിച്ചു കൊന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. കൊല്ലപെട്ട ഗോപിയും പ്രതി സജിയും സുഹൃത്തുക്കളായിരുന്നു. സജി ഗോപിയെ ഉപദ്രവിക്കുന്നതു പതിവായിരുന്നു. കേസിലെ പ്രതിയായയ ചങ്ങനാശേരി മറ്റം മുണ്ടയ്ക്കല്‍ വീട്ടില്‍ തോമസിന്റെ മകന്‍ സജി തോമസി(39) നെ കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരി പോലീസ് പിടികൂടിയത്.
സ്വന്തം മാതാവിനെ കല്ലിനിടിച്ചുകൊന്ന കേസില്‍ ശിക്ഷയനുഭവിച്ചതും റോഡിലൂടെ നടന്നുപോയ സ്ത്രീയെ അടിച്ചു വീഴ്ത്തിയതടക്കം നിരവധിക്കേസുകളില്‍ പ്രതിയാണ് സജി. ലഹരിക്ക് അടിമയായ ഇയാള്‍ നിരന്തരം അക്രമണകാരിയാണെന്നും പോലീസ് പറഞ്ഞു. കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഇരുവരും ഉപയോഗിച്ചിരുന്നു. കൊല്ലപെട്ട ഗോപി സജിയെ മുന്‍പു മര്‍ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണു ഗോപിയെ കൊലപ്പെടുത്തിയതെന്നു പ്രതി പോലീസിനു മൊഴി നല്‍കി. പല ദിവസങ്ങളിലും ഇവര്‍ ഒന്നിച്ചാണു കടത്തിണ്ണകളിലും മറ്റു സ്ഥലങ്ങളിലും കിടന്നിരുന്നത്.
വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണു കൊലപാതകം നടന്നത്. സമീപത്തു കടയില്‍നിന്നു ലഭിച്ച സിസി ടിവി ദൃശ്യങ്ങള്‍ പ്രതിയെ വേഗത്തില്‍ കണ്ടെത്തുന്നതില്‍ പോലീസിനു സഹായമായി. പ്രതി കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഹോളോബ്രിക്‌സ് കല്ലുമായി പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. കല്ലുപയോഗിച്ചു രണ്ടു തവണ പ്രതി കൊല്ലപെട്ട ഗോപിയുടെ തലക്കിടിച്ചതിനെ തുടര്‍ന്നു തലയോട്ടിപൊട്ടി ചോര വാര്‍ന്നാണു മരണം സംഭവിച്ചത്.
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരന് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂര മര്‍ദ്ദനം. ഇന്നലെ തളിപ്പറമ്പ് നഗരത്തില്‍ വെച്ചായിരുന്നു സംഭവം. ദൃക്‌സാക്ഷികളില്‍ ഒരാള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പരാതികളൊന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് തളിപ്പറമ്പ് പൊലീസ് വ്യക്തമാക്കി.
പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന മാധവി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് അക്രമം നടത്തിയിരിക്കുന്നത്. സമാന റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ജീവനക്കാരോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യുവാവിനെ സ്വകാര്യ ബസ് തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് ജീവനക്കാരെ പിടിച്ചു മാറ്റിയത്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വ്യാപിച്ചതോടെ അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ പരാതി ലഭിക്കാതെ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്.
വീഡിയോ കാണാം
https://www.facebook.com/1545760932212281/videos/1643950812393292/
കത്വ പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിന്റെ ചൂടാറും മുന്‍പ് വീണ്ടും പീഡനം. നടുറോഡില്‍ വെച്ച് ഒരു കൂട്ടം യുവാക്കളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ അക്രമിക്കുന്ന വീഡിയോ ഇവര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിഹാറിലെ ജെഹാനാബാദിലാണ് സംഭവം.
നടുറോഡില്‍ വെച്ച് ഒരു പെണ്‍കുട്ടി ക്രൂരമായ അക്രമിക്കപ്പെടുന്നത് നോക്കി നില്‍ക്കുകയായിരുന്നു ഇവിടുത്തെ നാട്ടുകാര്‍. സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജെഹാനാബാദ് എസ്പി മനീഷ് പറഞ്ഞു. പരാതി ലഭിക്കാത്തതിനാല്‍ സംഭവം എവിടെയാണ് നടന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ കാണുന്ന ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ ശ്രമം.
ജെഹനാബാദ് രജിസ്‌ട്രേഷനിലുള്ള ഈ ബൈക്ക് കണ്ടെത്തിയാല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളുടെ നിരക്കില്‍ സമീപകാലത്ത് വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി ഇത്തരം കേസുകളില്‍ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
വീഡിയോ
തിരുവനന്തപുരം: പിണറായി വിജയന്‍ നയിക്കുന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ദൈവ ഭക്തനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെന്നാണ് സോഷ്യല്‍ മീഡയയുടെ പരിഹാസം. സത്യസായിബാബയുടെ ചിത്രത്തിന് മുന്നില്‍ ഭക്തി സാന്ദ്രമായി തൊഴുത് നില്‍ക്കുന്ന കടകംപള്ളിയുടെ പുതിയ ചിത്രമാണ് ട്രോളര്‍മാര്‍ക്ക് ചാകരയുണ്ടാക്കിയിരിക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ പൊതുവില്‍ നിരീശ്വരവാദികളാണെങ്കിലും ആള്‍ദൈവങ്ങളെ കണ്ടാല്‍ ഇതൊക്കെ മറക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഭക്തിയില്‍ കടകംപള്ളി മറികടക്കാന്‍ മറ്റാരുമില്ലെന്നാണ് മറ്റൊരു പരിഹാസ കമന്റ്.
ഇന്ന് രാവിലെയോടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട കടകംപള്ളിയുടെ ചിത്രം മണിക്കൂറുകള്‍ക്കകം വൈറലായി. കടകംപള്ളിയുടെ ഭക്തി മുന്‍പും സോഷ്യല്‍ മീഡിയ ആഘോഷങ്ങളുടെ ഭാഗമായിട്ടുണ്ട്. പക്ഷേ ഇത്തവണ ഇത്തിരി രൂക്ഷമായ പ്രതികരണമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. സായിബാബയെന്ന ആള്‍ദൈവം ഇന്ത്യയിലെ മാജിക് എന്ന കലയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്ന് പലരും കളിയാക്കുന്നു.
എന്നാല്‍ ചിത്രം ഏത് പരിപാടിക്കിടെ എടുത്തതാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ശ്രീകൃഷ്ണ ജയന്തി ദിവസം ഗുരുവായൂര്‍ ക്ഷേത്രം ദര്‍ശനവും വഴിപാടും കഴിച്ച മന്ത്രി വെട്ടിലായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്ന് വരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്തായാലും നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാരെ ട്രോളാനുള്ള അവസരമായി മന്ത്രിയുടെ ചിത്രം മാറിയിട്ടുണ്ട്.
ന്യൂഡല്‍ഹി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് എം.എം.ഹസന്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്.പിക്ക് സി.പി.ഐഎമ്മിന്റെ പ്രാദേശിക നേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് ശ്രീജിത്തിന്റെ സഹോദരന്റെ മൊഴി.
കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രിക്കും സി.പി.ഐ.എം നേതാക്കള്‍ക്കും ശ്രീജിത്തിന്റെ വീട്ടില്‍ പോകാനും മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാനും കഴിയാത്തതെന്നും ഹസന്‍ പറഞ്ഞു. ആലുവയിലെ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ഇന്ന് വരാപ്പുഴയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറാകാതിരുന്നത് വിവാദമായിരുന്നു.
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തോട് പ്രദേശവാസികള്‍ സഹകരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലിഗയെ കാണാതായി ദിവസങ്ങള്‍ നീണ്ട തെരെച്ചില്‍ നടത്തിയിട്ടും വിവരങ്ങളൊന്നും നല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറാവാതിരുന്നതാണ് പോലീസിനെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. ലിഗയെ കാണാതായി ഒരു മാസത്തിന് ശേഷമാണ് തിരുവല്ലത്തിന് സമീപം വാഴമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്തെ മൃതദേഹം കണ്ടെത്തുന്നത്. പ്രദേശത്തെ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്.
എന്നാല്‍ പ്രദേശവാസികളായ ചിലര്‍ മൃതദേഹം നേരത്തെ കണ്ടിരുന്നുവെന്നും പോലീസിനെ മനഃപൂര്‍വ്വം വിവരമറിയിക്കാതിരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശരീരം കിടന്നിരുന്നതിന് തൊട്ടടുത്തായി 30 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജീര്‍ണിച്ച മൃതശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായിട്ട് പോലും ആരും സംഭവ സ്ഥലത്ത് എത്തിയില്ലെന്നത് അവിശ്വസനീയമാണ്. ലിഗയെ പലരും കണ്ടിരുന്നെങ്കിലും പോലീസിനെ അറിയിച്ചില്ല. രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികള്‍ വാഴമുട്ടത്തിന് സമീപങ്ങളില്‍ താമസിക്കുന്നവരാണെന്ന് പോലീസിന് സംശയമുണ്ട്. അതേസമയം കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന നാല് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ശക്തമായ തെളിവുകളുടെ അഭാവമുള്ളതു കൊണ്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താത്തത്. വരും ദിവസങ്ങളില്‍ കേസിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് കരുതുന്നത്.
ജയ്പൂര്‍: രാജസ്ഥാനില്‍ അടുത്ത വര്‍ഷം മുതല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കാനുള്ള ദിവസമായി ആചരിക്കും. യുവാക്കളില്‍ വാലന്റൈന്‍സ് ഡേയ്ക്ക് വര്‍ദ്ധിച്ചുവരുന്ന സ്വാധീനം ഇല്ലാതാക്കാനാണ് നടപടി. മാതൃ പിതൃ പുജാന്‍ ദിവസ് എന്നാണ് ദിവസത്തിന് പേര് നല്‍കിയിരിക്കുന്നത്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ശിവ് പഞ്ചാംഗ് വാര്‍ഷിക കലണ്ടറില്‍ വിദ്യാഭ്യാസ വകുപ്പ് മാതൃ പിതൃ പുജാന്‍ ദിവസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 23-ാം തിയതി ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനി മാര്‍ച്ചില്‍ നിയമസഭയില്‍ ഇതേക്കുറിച്ച് സൂചന നല്‍കിയിരുന്നു.
വിദ്യാര്‍ഥികള്‍ മറ്റാരെയെങ്കിലും സ്നേഹിക്കുന്നതിന് മുമ്പ് അവരുടെ മാതാപിതാക്കളെ സ്നേഹിക്കാനാണ് പഠിക്കേണ്ടതെന്നായിരുന്നു മന്ത്രി അന്ന് നിയമസഭയില്‍ പറഞ്ഞത്.
ഗുരുവായൂർ ∙ സ്ത്രീസുഹൃത്തുമായി കിഴക്കേനടയിലെ ലോഡ്ജിൽ താമസിച്ചിരുന്നയാൾ സ്ത്രീയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും മർദനത്തെ തുടർന്നു മരിച്ചു. പാവറട്ടി മരുതയൂർ അമ്പാടി വീട്ടിൽ ജയരാമന്റെ മകൻ സന്തോഷാണ് (43) ശനി രാത്രി മരിച്ചത്. 23നു രാത്രി ഏഴരയോടെ കിഴക്കേനടയിലെ ലോഡ്ജിനു മുന്നിലാണു മർദനമേറ്റത്. സംഭവത്തെ തുടർന്നു സ്ത്രീയുടെ ഭർത്താവ് എരുമപ്പെട്ടി നെല്ലുവായിൽ താമസിക്കുന്ന മുതുവട്ടൂർ കുന്നത്തുള്ളി ദിനേഷ് (47), ബന്ധുവായ നെല്ലുവായ് മുട്ടിക്കൽ പാണ്ടികശാലവളപ്പിൽ മഹേഷ് (32) എന്നിവരെ കൊലപാതക ശ്രമത്തിനു 24നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്.
കൂലിപ്പണിക്കാരനായ ദിനേഷും ചെറുകിട കച്ചവടക്കാരനായ സന്തോഷും പരിചയക്കാരായിരുന്നു. ദിനേഷിന്റെ ഭാര്യ ജോലിക്കായി വീട്ടിൽനിന്നു പോയിട്ടു രണ്ടാഴ്ചയായി. ഗുരുവായൂരിലുണ്ടെന്നു വിവരം ലഭിച്ചതോടെ ദിനേഷും ബന്ധുക്കളും ഇവർ താമസിച്ച ലോഡ്ജിലെത്തി. ബഹളമുണ്ടായതിനെ തുടർന്ന് ഇവരെ ലോഡ്ജിൽനിന്നു പുറത്താക്കി. തുടർന്നു റോഡിൽ വച്ചു ബഹളവും അടിപിടിയുമുണ്ടായി. തലയ്ക്കു പരുക്കേറ്റ സന്തോഷ് ബോധരഹിതനായി.
ആക്ട്സ് പ്രവർത്തകർ ആദ്യം ചാവക്കാട് ആശുപത്രിയിലെത്തിച്ചു. തുടർന്നു തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. പൊലീസിനു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഘത്തിൽ രണ്ടു പുരുഷൻമാരും രണ്ടു സ്ത്രീകളും രണ്ടു കൗമാരക്കാരുമുണ്ടായിരുന്നതായി അറിയുന്നു. സന്തോഷ് മരിച്ചതിനെ തുടർന്നു പ്രതികൾക്കതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. രണ്ടു പേർക്കെതിരെ കൂടി കേസ് എടുക്കും. സിഐ പി.എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നു.
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയില്‍ സ്‌ഥലം എം.എല്‍.എയെ ക്ഷണിച്ചുവരുത്തി അപമാനിച്ചെന്നു പരാതി. കഴിഞ്ഞദിവസം എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള-2018 പരിപാടിയില്‍ വിളിച്ചുവരുത്തി അപമാനിച്ചെന്നാരോപിച്ച് ഹൈബി ഈഡന്‍ എം.എല്‍.എ, നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന് അവകാശലംഘന നോട്ടീസ് നല്‍കും.
പരിപാടിക്കു ക്ഷണിച്ചെങ്കിലും സ്‌ഥലം എം.എല്‍.എയെ, പ്രോട്ടോക്കോള്‍ ലംഘിച്ച്, സദസില്‍ ഇരുത്തുകയായിരുന്നു. വകുപ്പ് ഡയറക്‌ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്കു വേദിയിലായിരുന്നു ഇരിപ്പിടം. നൈപുണ്യവികസനം ലക്ഷ്യമിട്ടു വ്യവസായ പരിശീലനവകുപ്പും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും(കെയിസ്) ചേര്‍ന്നാണ് ഇന്ത്യ സ്‌കില്‍സ് കേരള-2018 പരിപാടി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്‌ഘാടകന്‍. പരിപാടിയില്‍ എം.എല്‍.എയ്‌ക്ക് അര്‍ഹമായ സ്‌ഥാനം നല്‍കാതെ അപമാനിച്ചെന്നാണു പരാതി.സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വകുപ്പുമന്ത്രിയാകണം അധ്യക്ഷന്‍. സ്‌ഥലം എം.എല്‍.എയ്‌ക്കു വേദിയില്‍ പ്രധാനസ്‌ഥാനം നല്‍കണം. അല്ലെങ്കില്‍ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണു കൊച്ചിയില്‍ എം.എല്‍.എയെ വിളിച്ചുവരുത്തി സദസിലിരുത്തിയത്.
വ്യവസായ പരിശീലനവകുപ്പ് ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമനാണു ഹൈബിയെ ചടങ്ങിലേക്കു ക്ഷണിച്ചത്. മന്ത്രി ടി.പി. രാമകൃഷ്‌ണനായിരുന്നു അധ്യക്ഷന്‍. വേദിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് എം.ഡി: ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരുമുണ്ടായിരുന്നു. അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഹൈബി പരിപാടി അവസാനിക്കും മുമ്പ് ഇറങ്ങിപ്പോയി. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി ടി.പി. രാമകൃഷ്‌ണന് എം.എല്‍.എയുടെ ഓഫീസ് പരാതി നല്‍കി. ഇന്നു രാവിലെ സ്‌പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കും.
കാബൂള്‍: അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 25 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്. ആദ്യ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നിതനിടെയാണ് രണ്ടാമത്തെ സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടത്. സമീപത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനമാണെന്നാണ് സൂചന.
രണ്ടാഴ്ച മുമ്പ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും സ്‌ഫോടനത്തിലും 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ശശ്ദരക് മേഖയിലുള്ള എന്‍.ഡി.എസ്. ഇന്റലിജന്‍സ് സര്‍വീസ് ബില്‍ഡിംഗിന് സമീപത്താണ് ഇന്ന് ആദ്യ സ്‌ഫോടനമുണ്ടായത്. ഇതില്‍ നാല് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍പ സമയത്തിനകം തന്നെ രണ്ടാമത്തെ സ്‌ഫോടനവുമുണ്ടായി.