മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.
കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് സംഭവം.
ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ മരിക്കുമ്പോള്‍ യോഗ ചെയ്യാനാവശ്യപ്പെടുന്നയാളാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വന്‍കിട മുതലാളിമാരുമായിട്ടാണ് പ്രധാനമന്ത്രിയുടെ ചങ്ങാത്തമെന്നും രാഹുല്‍ പറയുന്നു.
മോഡിയുടെ മായയിലാണ് ഇന്ത്യ ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. രാജ്യത്തെ ഔദ്യോഗിക സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ആധുനിക യുഗത്തിലെ കൗരവരാണ് ബി.ജെ.പിക്കാരെന്നും രാഹുല്‍ ഗാന്ധി പറയുന്നു. രാജ്യത്ത് കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ്-ബിജെപി സഖ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചു.
അതേസമയം കോണ്‍ഗ്രസിനെ സ്വയം വിമര്‍ശനത്തിന് വിധേയമാക്കാനും രാഹുല്‍ ഗാന്ധി തയ്യാറായി. കഴിഞ്ഞ യുപിഎ സര്‍ക്കാരിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഒരു അദൃശ്യ മതിലുണ്ട്. അത്തരം മതിലുകള്‍ തകര്‍ക്കുകയാണ് പാര്‍ട്ടിയുടെ അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുമ്പളം വീപ്പ കൊലക്കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ മറനീക്കി പുറത്ത് വരുന്നു. കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ അശ്വതിക്കും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സജിത്തിനും പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് പൊലീസ് എത്തി നില്‍ക്കുന്നത്. അതേസമയം സജിത്തുമായി ബന്ധമുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ 26കാരിയെ കാണാതായിട്ടുണ്ട്. സജിത്ത് ആത്മഹത്യ ശേഷമായിരുന്നു ഇവര്‍ വിദേശത്തേക്ക് കടന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇടപാട് നടത്തുന്നത്. ഇവര്‍ക്ക് ആനക്കൊമ്പടക്കമുള്ള ഇടപാടുകളുമുണ്ടെന്നും പൊലീസ് കണ്ടെത്തി.
മുങ്ങിയ യുവതിയെ തേടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. സജിത്തുമായും ശകുന്തളയുടെ മകള്‍ അശ്വതിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉന്നത ബന്ധങ്ങളുള്ള ഇവര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന. സജിത്തും അശ്വതിയും മക്കളുമൊത്ത് ഇവര്‍ വിനോദയാത്രകള്‍ നടത്തിയ ദൃശ്യങ്ങളും വീഡിയോയും പോലീസിന്റെ പക്കലുണ്ട്. നാടുവിട്ട ശേഷം ഇവര്‍ സമൂഹമാധ്യമങ്ങളിലോ പതിവായി ഉപയോഗിച്ചിരുന്ന വാട്‌സപ്പിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. സജിത്തുമായി പല ദുരൂഹമായ ഇടപാടുകളിലും ഇവര്‍ക്ക് പങ്കുള്ളതായാണ് സംശയം. അതിനിടെ അശ്വതിയെ കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ രണ്ട് ദിവസത്തിനുള്ളില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് നീക്കം തുടങ്ങി. അശ്വതിയുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇതിന് കാരണമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പി.പി. ഷംസ് പറഞ്ഞു.
കോഴിക്കോട് ഫറൂഖ് കോളേജിലെ പെണ്‍കുട്ടികളെ പരസ്യമായി അപമാനിച്ച് സംസാരിക്കുന്ന അധ്യാപകന്റെ ഓഡിയോ പുറത്തായതോടെ അധ്യാപകന് സോഷ്യൽ മീഡിയയിൽ പൊങ്കാല. അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്ത് വരുന്നുണ്ട്. ഇയാളുടെ സ്ത്രീ വിരുദ്ധപരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഫാറൂഖ് ട്രൈനിങ് കോളേജിലേക്ക് എസ് എഫ് ഐ നേതൃത്വത്തില്‍ വത്തക്കയുമായി മാര്‍ച്ച് നടത്തും. എസ്‌എഫ്‌ഐക്ക് പുറമേ കെഎസ് യുവും പ്രതിഷേധ പരിപാടിമായി രംഗത്തുണ്ട്. നാളെ കെഎസ് യുവിന്റെ നേതൃത്വത്തില്‍ ഹോളി ആഘോഷം കോളേജിന് മുമ്പിൽ സംഘടിപ്പിച്ചിട്ടുണ്ട്. റൗളത്തുല്‍ ഉലൂം മാനേജ്മെന്റിന് കീഴിലുള്ള ഫാറൂഖ് ട്രൈനിങ് കോളേജും ഫാറൂഖ് കോളേജുള്‍ക്കൊള്ളുന്ന ക്യാമ്പസില്‍ തന്നെയാണുള്ളതെന്നതിനാല്‍ അത് ആക്യാമ്പസില്‍ പഠിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികളെയും അപമാനിക്കുന്നതാണ്. റൗളത്തുല്‍ ഉലൂം മാനേജ്മെന്റിന് കീഴിലുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേ ക്യാമ്പസില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതേ ക്യാമ്പസിലെ ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകരും നാട്ടുകാരും കോളേജിലെ മറ്റ് ജീവനക്കാരുമടക്കം ഹോളിയാഘോഷിച്ചതിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ഇതിന്റെ പേരിലുള്ള സമരങ്ങള്‍ ഏകദേശം കെട്ടടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ഇതേ ക്യാമ്പസിലെ മറ്റൊരു സ്ഥാപനത്തിലെ അദ്ധ്യാപകന്‍ ഇത്തരം പരാമര്‍ശവുമായി വന്നിരിക്കുന്നത്. ഇത് ഏതെങ്കിലും ഒരധ്യാപകന്റെ പെട്ടെന്നുണ്ടായ പ്രതികരണമായി കാണാനാവില്ലെന്നാണ് ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്. റൗളത്തുല്‍ ഉലൂം മാനേജ്മെന്റിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഭൂരിഭാഗം ജീവനക്കാരുടെയും പൊതുബോധമാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ പ്രകടമാകുന്നത്. അത്തരം ചിന്തകളുടെ പ്രതിഫലനമാണ് ഹോളിയാഘോഷിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആയുധമെടുത്തതും. മറ്റു മാനേജ്മെന്റുകള്‍ കോഴവാങ്ങി നിയമനം നടത്തുമ്ബോള്‍ റൗളത്തുല്‍ ഉലൂം മാനേജ്മെന്റ് ഇത്തരം ബോധമുള്ളവരെ മാത്രം തിരഞ്ഞ് പിടിച്ചാണ് നിയമനം നല്‍കുന്നത്. ഇപ്പോള്‍ സ്വയം ഭരണാവകാശം കൂടി കിട്ടിയതിന് ശേഷം ഫാറൂഖ് തീര്‍ത്തും വിദ്യാാര്‍ത്ഥി വിരുദ്ധനിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്. എന്ത് തന്നെ ചെയ്താലും ജീവനക്കാര്‍ക്കെതിരെ മാനേജ്മെന്റെ യാതൊരു നടപടിയുമെടുക്കില്ലെന്ന ധൈര്യമാണ് ജീവനക്കാര്‍ക്ക്. എല്ലാ തോന്നിവാസങ്ങളെയും സിഎച്ചിന്റെ സ്വപ്നമെന്നും, ബാഫഖി തങ്ങലുടെ അദ്ധ്വാനമാണ് ഫാറൂഖ് കോളേജെന്നും പറഞ്ഞ പിന്തുണക്കാന്‍ വരുന്ന മുസ്ലിം ലീഗ് നേതാക്കളും ഇത്തരം ക്രിമിനുകള്‍ക്ക് നല്‍കുന്ന ധൈര്യം ചെറുതല്ല. ആണും പെണ്ണും ഒരുമിച്ചിരുന്നതിന് പുറത്താക്കപ്പെട്ട ദിനു ഇപ്പോഴും ആ കോളേജില്‍ പഠിക്കുന്നത് കോടതിയുടെ പിന്‍ബലത്തിലാണ്.
ഫാമിലി കൗണ്‍സിലിംഗിനിടെയാണ് അധ്യാപകനായ ജവഹര്‍ വിദ്യാര്‍ഥിനികളെ അപമാനിച്ച് സംസാരിച്ചത്.: ”എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫറൂഖ് കോളേജിലെ അധ്യാപകനാണ് ഞാന്‍. അതിലും ഭൂരിഭാഗം മുസ്‌ലിം പെണ്‍കുട്ടികള്‍. “ഇന്ന് പര്‍ദ്ദയുടെ അടിയില്‍ ലഗിന്‍സ് ഇട്ട് പൊക്കിപ്പിടിച്ച് നടക്കും, കാണാന്‍ വേണ്ടി. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈല്‍. മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്‌നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖമക്കന താഴ്ത്തിയിടണമെന്നാണ്.” എന്തിനാണെന്നറിയോ. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറാണ്. അത് പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. എന്നിട്ടോ നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും. എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നോക്കുന്നത് പോലെ ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്.”
“ഇതേപോലെയാണ് ഉള്ളിലൊക്കെയെന്ന് കാണിച്ച് നടക്കും. ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല. അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ പരലോകവും ഇഹലോകവും ഇല്ലാതാക്കുകയാണ്.” ”സല്‍മാന്‍ ഖാന് ഇഹലോകമുണ്ട്. പണമുണ്ട്, കാറുണ്ട്, പരലോകമാണ് നമ്മുടെ പ്രശ്‌നം. പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ ഉപദേശിക്കണം. മുടിയും ആളുകളെ കാണിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ എല്ലാ ഭാഗവും കാണിച്ചു കൊടുത്തു കൂടെ” ഏറ്റവും കൂടുതല്‍ ലഗിന്‍സ് വിറ്റഴിക്കപ്പെടുന്നത് മുസ്‌ലീങ്ങള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിന്‍സെന്ന് മറ്റ് മതത്തിലുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എലൈറ്റ് വട്ടോളിയിലെ പള്ളിക്ക് സമീപത്ത് സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികളെ കണ്ടു. എല്ലാവരും ലഗിന്‍സാണ് ഇട്ടത്. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്. അതെന്തിനാണ് ഇടുന്നത്. നമ്മുടെ മക്കളെ ആരാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ ആധുനിക കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക് പോവുകയാണ്. നമ്മുടെ വീടുകളിലാണ് ഇതൊക്കെ സംഭവിക്കുന്നത്”. ഇങ്ങനെ പോകുന്നു അദ്ധ്യാപകന്‍റെ പരിദേവനങ്ങള്‍.
നാഷണല്‍ ലോട്ടറി നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ടു. ലക്ഷക്കണക്കിന് വരുന്ന ലോട്ടറി അക്കൗണ്ടുകളാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. അടിയന്തിരമായി പാസ്‌വേഡുകള്‍ മാറ്റി അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 150ഓളം വരുന്ന അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ലോട്ടറി ഓര്‍ഗനൈസര്‍ ക്യാമലോട്ട് പറഞ്ഞു. നിലവിലുള്ള 10.5 മില്ല്യണ്‍ അക്കൗണ്ടുകളും പാസ്‌വേര്‍ഡ് മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഏതാണ്ട് 10ഓളം വരുന്ന അക്കൗണ്ടുകള്‍ക്ക് മാത്രമെ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളു. അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ക്യാമലോട്ട് വ്യക്തമാക്കി.

ചില വ്യക്തി വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നിട്ടുണ്ട്. ഹാക്കിംഗ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കമ്പനിയുടെ നിരീക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന അന്വേഷണത്തില്‍ ചില അക്കൗണ്ടുകളില്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ അക്കൗണ്ട് ഉടമകളുമായി കമ്പനി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്ക് ഉപഭോക്താക്കള്‍ അക്കൗണ്ട് പാസ്‌വേഡുകള്‍ മാറ്റേണ്ടതാണ്. വ്യത്യസ്ഥമായ സൈറ്റുകള്‍ക്ക് ഒരേ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്പനി മുന്നറിയിപ്പില്‍ പറയുന്നു.

സുരക്ഷാ പാളിച്ചയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. 26,500 ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നതായും സംഭവം അതീവ ഗൗരവുള്ളതാണെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. നിങ്ങള്‍ക്ക് ലോട്ടറി അടിച്ചിട്ടുണ്ട് അതോടൊപ്പം നിങ്ങളുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് മറ്റൊരാള്‍ പരിഹാസ രൂപേണ ട്വീറ്റ് ചെയ്തു. ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ക്യാമലോട്ട് പറയുന്നു. ഇന്ന് രാത്രിയില്‍ നടക്കാനിരിക്കുന്ന നറുക്കെടുപ്പ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭർത്താവായ എംഎൽഎയുടെ കുടുംബസുഹൃത്തിന് തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കോടികളുടെ സർക്കാർ ഭൂമി പതിച്ചു കൊടുത്തു.2017 ജൂലൈ ഒമ്പതിന് വർക്കല തഹസിൽദാരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത വർക്കല ഇലകമൺ പഞ്ചായത്തിലെ അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാരിപ്പള്ളി‐വർക്കല സംസ്ഥാനപാതയോട് ചേർന്ന് 27 സെന്റ് സ്ഥലമാണ് കെ എസ് ശബരീനാഥൻ എംഎൽഎയുടെ ഭാര്യകൂടിയായ ദിവ്യ എസ് അയ്യർ പതിച്ചു കൊടുത്തത്. ഭൂമി ലഭിച്ച അയിരൂർ പുന്നവിള വീട്ടിൽ ലിജി ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ഈ ഡിസിസി അംഗമാകട്ടെ ശബരീനാഥന്റെ അടുത്തയാളും.സ്വകാര്യവ്യക്തി വർഷങ്ങളായ അനിധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമൺ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വർക്കല തഹസിൽദാർ അന്വേഷണം നടത്തി 2017ൽ ഭൂമി പിടിച്ചെടുത്തത്.
ഇതിനെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ ദിവ്യ എസ് അയ്യർ കക്ഷിയായിരുന്നില്ല. എന്നാൽ ഉന്നതല സ്വാധീനത്താൽ പിന്നീട് ആർ ഡി ഒ കൂടിയായ ഇവരെ ആറാം എതിർ കക്ഷിയായി ഉൾപ്പെടുത്തി. വാദിയെ നേരിൽ കേട്ട് തീരുമാനമെടുക്കാൻ ആർഡിഒയെ കഴിഞ്ഞവർഷം ഒക്ടോബർ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസിൽ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയും. കൈവശം വെച്ചനുഭവിക്കുന്ന റീസർവേ 224, 225, 226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നുതിരിച്ച് നൽകണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. സർക്കാർ ഏറ്റെടുത്ത റീസർവേ 227ൽ പെട്ട 27 സെന്റിന്റെ കാര്യം പരാതിയിലില്ലായിരുന്നു. എന്നാൽ പരാതി പരിഗണിച്ച ദിവ്യ എസ് അയ്യർ റീസർവേ 224, 225, 226 സബ്ഡിവിഷനുകളിലെ വസ്തു ലിജിക്ക് അളന്നു തിരിച്ചു നൽകാൻ ഉത്തരവിട്ടു. ഒപ്പം റീസർവേ 227ൽപ്പെട്ട സർക്കാർ പുറമ്പോക്ക് ഏറ്റെടുത്ത താഹസിൽദാരുടെ ഉത്തരവും റദ്ദുചെയ്തു. ഇതോടെ കൈവശം ഉള്ള ഭൂമിക്കു പുറമേ സർക്കാർ പുറമ്പോക്കും ലിജിക്ക് ലഭിച്ചു.
അതീവരഹസ്യമായാണ് ദിവ്യ എസ് നായർ ഹിയറിങ് നടത്തിയത്. പരാതിക്കാരി അല്ലാത്ത ആരെയും ഈ ഹിയറിങ്ങിന്റെ വിവരം അറിയിച്ചിരുന്നില്ല. എന്നാൽ ഈ വിവരം അറിഞ്ഞ് താഹസിൽദാർ ഹിയറിങ്ങിൽ പങ്കെടുത്തു. പക്ഷെ താഹസിൽദാരുടെ വാദമുഖങ്ങൾ സബ് കളക്ടർ മുഖവിലക്കെടുത്തില്ലെന്ന് പരാതിയുണ്ട്. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അതിൽ വീഴ്ചവരുത്തിയാൽ മൂന്നു മുതൽ അഞ്ചുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും വിധിക്കാവുന്നതാണ്. സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകിയ ദിവ്യ എസ് അയ്യർ നിയമലംഘനം നടത്തിയെന്ന് വ്യക്തമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭൂമി പതിച്ചു നൽകിയതിതെിരെ ഇലകമൺ പഞ്ചായത്ത് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വി ജോയി എംഎൽഎ ഇക്കാര്യം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വിഷയം പരിശോധിച്ച് ശക്തമായ നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചതായി എംഎൽഎ പറഞ്ഞു.
തിമിർത്ത് പെയ്യുന്ന മഴ ഇന്നുമുതൽ മൂന്നു ദിവസത്തേക്ക് ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒമ്പത് സെന്റീമീറ്ററിനു മുകളിൽ മഴ പെയ്തേക്കും. കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവർ രാത്രിയാത്ര ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ളതിനാൽ മലമ്പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സൗദി രാജകുമാരന്‍ ബന്ദറ ബിന്‍ അബ്ദുല്‍ അല്‍ സൗദ് വിമാനത്താവളത്തില്‍ വെച്ച് ആത്മഹത്യ ചെയ്തുവെന്ന് അറബ് മാധ്യമങ്ങള്‍. ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഈ വാര്‍ത്ത ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായില്ല. ലണ്ടനിലെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. പക്ഷേ ഇതു സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.
വിമാനത്താവളത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും രാജകുമാരന്‍ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റമാണ് ആത്മഹത്യക്ക് കാരണമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുമാരന്റെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച മക്കയിലെ ഗ്രാന്റ് മസ്ജിദിലാണ് ശവ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ബാല്‍ക്കണിയില്‍ നിന്നും വീണ ഉടനെ ബന്ദറ ബിന്‍ അബ്ദുല്‍ അല്‍ സൗദിന് വേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണം സംബന്ധിച്ച് ബ്രിട്ടനില്‍ നിന്നും റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല. വരും ദിവസങ്ങളില്‍ ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറയൂർ – മൂന്നാർ റോഡിൽ സർവീസ് ബസിനു നേരേ ഒറ്റയാന്റെ ആക്രമണ ശ്രമം. മറയൂരിൽനിന്ന് 20 കിലോമീറ്റർ അകലെ തലയാറിനും ഒൻപതാംമൈലിനും ഇടയിലുള്ള ഭാഗത്താണ് കാന്തല്ലൂരിൽനിന്ന് ആലുവയിലേക്കു യാത്രക്കാരുമായി പോയ സംഗമം എന്ന സ്വകാര്യ ബസിനുനേരേ ആക്രമണ ശ്രമമുണ്ടായത്.
ഇന്നലെ രാവിലെ ആറേമുക്കാലോടെയാണ് ഒൻപതാം മൈൽ ഭാഗത്ത് റോഡരികിൽനിന്നു കാട്ടാന ബസിനു നേരേ പാഞ്ഞടുത്തത്. ഡ്രൈവർ വേഗത്തിൽ ബസ് മുന്നോട്ടു നീക്കിയതിനാൽ അപകടമുണ്ടായില്ല. നിരവധി വിനോദസഞ്ചാരികളും സ്ഥിരം യാത്രക്കാരുമുള്ള ഈ പാതയിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. കെ എം മാണിയുടെ എന്‍.ഡി.എ പ്രവേശനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കെ.എം മാണിയെ സന്ദര്‍ശിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ്. വി മുരളീധരന്‍ പറഞ്ഞു. പി. ജയരാജന് വധഭീഷണിയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശുഹൈബ് വധക്കേസില്‍ പ്രതിരോത്തിലായിരിക്കുന്ന ജയരാജനെ രക്ഷിക്കാനുള്ള സിപിഐഎമ്മിന്റെ നാടകമാണ് പുതിയ റിപ്പോര്‍ട്ടെന്ന് അദ്ദേഹം ആരോപിച്ചു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുന്നണിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ ഇന്ന് നടക്കാനിരിക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.