ചരിത്രസന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പലസ്തീനിലെത്തും. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമാനില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് മോദി പലസ്തീനിലെ റാമല്ലയിലെത്തുക. വിശിഷ്ട അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കൊട്ടാരം അറിയിച്ചു. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന മോദി പാലസ്തിന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തിന്റെ സ്മാരക മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തും. ഇവിടെ നടക്കുന്ന അറാഫത്ത് അനുസ്മരണ ചടങ്ങിലും മോദി പങ്കെടുക്കും. രാമല്ലയിലെ ഐ.ടി.പാര്‍ക്കിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി അബുദാബിയിലേക്ക് തിരിക്കും. .
കീമോതെറാപ്പി മെഷീന്‍ വാങ്ങാനുള്ള പണമില്ലെന്ന് ആശുപത്രി അറിയിച്ചപ്പോള്‍ കുറഞ്ഞ വിലയില്‍ ഇകൊമേഴ്‌സ് സൈറ്റില്‍ നിന്ന് സ്വന്തമായി വാങ്ങി രോഗി. സ്റ്റീവ് ബ്രൂവര്‍ എന്ന 62കാരനാണ് 4300 പൗണ്ട് വിലയുള്ള മെഷീന്‍ വെറും 175 പൗണ്ടിന് ഇബേയില്‍ നിന്ന് വാങ്ങിയത്. 2014 മുതല്‍ വന്‍കുടല്‍ ക്യാന്‍സര്‍ ബാധിതനായി ചികിത്സ തേടുന്നയാളാണ് സ്റ്റീവ് ബ്രൂവര്‍. പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലിലെ നഴ്‌സ് ചികിത്സയ്ക്ക് ആവശ്യമായ ട്രിപ്പിള്‍ പമ്പ് മെഷിനുകള്‍ വാങ്ങിക്കാന്‍ ആശുപത്രിക്ക് കഴിയില്ലെന്ന് ഇയാളെ അറിയിച്ചതോടെയാണ് സ്വന്തമായി ഒരെണ്ണം വാങ്ങാന്‍ ഇയാള്‍ തീരുമാനിച്ചത്.

എന്റെ ആദ്യ കീമോയുടെ സമയത്ത് ട്രിപ്പിള്‍ പമ്പ് ആശുപത്രിയില്‍ ഇല്ലെന്ന് നഴ്‌സ് പറഞ്ഞിരുന്നു. സ്വന്തമായി ഉപകരണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ച ശേഷം ഈബേയിലെ ഒരു പരസ്യം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് 175 രൂപയ്ക്ക് അതു വാങ്ങിയതെന്ന് സ്റ്റീവ് പറയുന്നു. ട്രിപ്പിള്‍ പമ്പുകള്‍ ശരീരത്തിലേക്ക് വേഗത്തില്‍ മരുന്നുകള്‍ എത്താന്‍ സഹായിക്കുന്നവയാണ്. കീമോ ചെയ്യുമ്പോള്‍ ഓരോ തവണയും 30 മുതല്‍ 40 മിനിറ്റു വരെ സമയം കുറയ്ക്കാന്‍ ഇവയ്ക്ക് കഴിയും. പീറ്റര്‍ബറോ ആശുപത്രിയില്‍ സ്റ്റീവ് 25 ലധികം തവണ കീമോതെറാപ്പി ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ആശുപത്രിക്ക് 6 പമ്പുകള്‍ കൂടി സംഭാവന ചെയ്യാമെന്ന ലക്ഷ്യത്തോടെ സ്റ്റീവ് 900 പൗണ്ട് സമാഹരിച്ചിട്ടുണ്ട്. എന്നാല്‍ മെഷീനുകള്‍ സെക്കന്റ് ഹാന്‍ഡ് ആയതിനാല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതുകൊണ്ട് മെഷീന്‍ നിര്‍മാതാക്കളായ ബാക്‌സ്റ്ററിനെ സമീപിച്ച് ഇവ റീ കമ്മീഷന്‍ ചെയ്യാനുള്ള സാധ്യകള്‍ തേടാനൊരുങ്ങുകയാണ് സ്റ്റീവും ആശുപത്രിയിലെ കീമോ വിഭാഗം നഴ്‌സ് ആഞ്ചലോ ക്വെന്‍കയും.
ദേശീയ പതാക വലിച്ചെറിഞ്ഞ് പെന്തകോസ്ത് പാസ്റ്ററുടെ നൈറ്റ് ഡാന്‍സ്. ഭക്തി തലക്കുപിടിച്ചപ്പോള്‍ കയ്യിലിരുന്ന ദേശീയ പതാക വീശി കളിച്ചും പിന്നെ അത് വലിച്ചെറിഞ്ഞുമായിരുന്നു പാസ്റ്ററുടെ നൃത്തം. സംഭവം കേരളത്തില്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റാര്‍ നിലവാരമുള്ള ഓഡിറ്റോറിയത്തില്‍ നൈറ്റ് ഡാന്‍സിനായി നൈറ്റ് ക്ലബ് മോഡലില്‍ ഒരുക്കിയ ലൈറ്റിങ്ങുകള്‍ക്കൊപ്പമാണ് പാസ്റ്റര്‍ ദേശീയപതാക വീശിക്കളിച്ചത്. പാട്ടും, ഡാന്‍സും ഈണവും എല്ലാം നൈറ്റ് കാബറ ഡാന്‍സ് മോഡലിലായിരുന്നു. എന്തായാലും ദേശീയ പതാകയെ അപമാനിച്ചുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ദേശീയ പതാകയെ അപമാനിച്ചു എന്ന് ആരെങ്കിലും കേസ് കൊടുത്താല്‍ ഇതിന്റെ പേരില്‍ അവസാനം കോടതി കേറിയിറങ്ങാനെ പാസ്റ്റര്‍ക്ക് സമയം കാണൂ എന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.
ന്യൂസ് ഡെസ്ക്
അമേരിക്കൻ മോഡലിംഗ് രംഗത്ത് തരംഗമായി സിസ്റ്റീൻ സ്റ്റാലോൺ. റെഡ് കാർപ്പറ്റിൽ എല്ലാവരും വിസ്മയത്തോടെ നോക്കുന്നത് ഈ പത്തൊമ്പതുകാരിയിലേയ്ക്കാണ്. ഹോളിവുഡ് സ്റ്റാർ സിൽവസ്റ്റർ സ്റ്റാലിൻറെ മകളാണ് സിസ്റ്റീൻ. ന്യൂയോർക്കിൽ നടന്ന എഎംഎഫ്എ ആർ ഗാലയിൽ എല്ലാവരെയും ശ്രദ്ധാകേന്ദ്രം സിസ്റ്റീനായായിരുന്നു. എമറാൾഡ് ഗൗൺ അണിഞ്ഞാണ് യുവസുന്ദരി എത്തിയത്. സിസ്റ്റീൻറെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുവാൻ ക്യാമറക്കണ്ണുകളുടെ മത്സരമായിരുന്നു പിന്നീട്. ദീർഘനേരം വിവിധ പോസുകളിൽ മീഡിയയ്ക്കു മുമ്പിൽ നിൽക്കാനും സിസ്റ്റീൻ തയ്യാറായി. ആഞ്ചലീന ജോളിയുടെ സ്റ്റൈലിനെ അനുകരിച്ചാണ് സിസ്റ്റീൻ പോസു ചെയ്തത്.
ഡിസ്നി സ്റ്റാർ ഗ്രേഗ് സുൾക്കിനെ സിസ്റ്റീൻ ഡേറ്റു ചെയ്യുന്ന എന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് റെഡ് കാർപറ്റിൽ യുവസുന്ദരി തിളങ്ങിയത്. സിസ്റ്റിന് രണ്ടു സഹോദരിമാർ കൂടിയുണ്ട്. 21 വയസുകാരി സോഫിയയും 15കാരി സ്കാർലറ്റും. 2017 ൽ മൂവരെയും മിസ് ഗോൾഡൻ ഗ്ലോബ്സ് ആയി പ്രഖ്യാപിച്ചിരുന്നു. 2017 ഗോൾഡൻ ഗ്ലോബ്സ് അവാർഡ് നൈറ്റിൽ സ്റ്റേജ് തിളങ്ങി നിന്നത് ഈ സഹോദരികളായിരുന്നു. ഇൻസ്റ്റാഗ്രാമിൽ സിസ്റ്റീന് 712K ഫോളോവേഴ്സ് ഉണ്ട്.





കടുത്ത തലവേദനയെത്തുടർന്നാണ് ചിക്കമംഗളൂരു സ്വദേശി മഞ്ജുനാഥ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ തലച്ചോറിൽ രക്തം കട്ടപിടിച്ചുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. അടിയന്തര ശസ്ത്രകിയയും നിർദേശിച്ചു. ബംഗളൂരു വൈറ്റ് ഫീല്‍ഡ് വൈദേഹി ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയക്കു ശേഷം വീട്ടിലെത്തിയപ്പോഴാണ് തലയോട്ടിയുടെ ഒരു ഭാഗം നഷ്ടമായതറിഞ്ഞത്. വലതുഭാഗമാണ് നഷ്ടമായത്. ഇപ്പോൾ തലയിൽ ഒന്നു തൊടാൻ പോലും സാധിക്കുന്നില്ലെന്നു യുവാവ് പറയുന്നു
ന്യൂറോ സര്‍ജന്‍മാരായ ഡോ. ബി ഗുരുപ്രസാദ്, ഡോ. രാജേഷ് ആര്‍ റായ്കര്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയതെന്നു മഞ്ജുനാഥ് പറയുന്നു. ഇവർക്കെതിരെ ഐ.പി.സി സെക്ഷന്‍ 338 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ആരോപണം ഡോ. ഗുരുപ്രസാദ് നിഷേധിച്ചു. ശസ്ത്രക്രിയയെക്കുറിച്ച് മഞ്ജുനാഥിനു അറിവില്ലാത്തതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ഡോക്ടർ പ്രതികരിച്ചു.
ചെന്നൈ: കുപ്രസിദ്ധ ഗുണ്ടയും പിടികിട്ടാപ്പുള്ളിയുമായ ഗുണ്ട ബിനു എന്നറിയപ്പെടുന്ന ബിന്നി പാപ്പച്ചനെ(45) കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്. തമിഴ്‌നാട് പൊലീസാണ് ഉത്തരവിറക്കിയിരിക്കുന്നത്. 1994 മുതല്‍ തമിഴ്നാട് കേന്ദ്രീകരിച്ച് ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇയാള്‍ 8 ലധികം കൊലപാതക കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരത്ത് വേരുകള്‍ ഉള്ള ബിനുവിനായുള്ള തെരെച്ചില്‍ കേരളത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. സേലം, കൃഷ്ണഗിരി, വെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ താവളങ്ങളുള്ള ബിനുവിനായുള്ള തെരച്ചില്‍ ശക്തമാക്കിയതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഗുണ്ട ബിനുവിന്റെ ജന്മദിനം ആഘോഷിക്കാനായി എത്തിയ 73 ഓളം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ പൊലീസിന്റെ പിടിയില്‍ നിന്നും ഗുണ്ട ബിനു ഉള്‍പ്പെടെ 20 ഓളം പേര്‍ ഓടി രക്ഷപ്പെട്ടു. മാരകായുധങ്ങളുമായി ആഘോഷ ചടങ്ങിനെത്തിയ ഗുണ്ടകളെ തോക്ക് ചൂണ്ടിയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് പള്ളിക്കരണയില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ അറസ്റ്റിലായ മദന്‍ എന്ന ഗുണ്ടയാണ് ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയത്.
പൊലീസിനെ കണ്ടെയുടന്‍ ഓടി രക്ഷപ്പെട്ട ഗുണ്ടകളില്‍ പലരേയും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിനു തുടങ്ങിയ പോലീസ് നടപടി ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടര്‍ന്നു. എട്ടു കാറുകള്‍, 38 ബൈക്കുകള്‍, 88 മൊബൈല്‍ ഫോണുകള്‍, വടിവാളുകള്‍, കത്തികള്‍ തുടങ്ങിയവയും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.
രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയുമെന്ന് സൂചന നല്‍കി ബൂത്ത് തിരിച്ചുള്ള വോട്ട് കണക്ക്. ഒടുവില്‍ ഉപതെരെഞ്ഞടുപ്പ് നടന്ന രണ്ട് ലോക്സഭ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും ബിജെപി വന്‍ മാര്‍ജിനിലാണ് പരാജയപ്പെട്ടത്. പരാജയം ബിജെപി പാളയത്തില്‍ കനത്ത ആശങ്കയുണ്ടാക്കുന്നതായിട്ടാണ് സൂചന. ബൂത്ത് തിരിച്ചുള്ള വോട്ട് കണക്ക് പുറത്തു വന്നപ്പോള്‍ ഒരു ബൂത്തില്‍ ബിജെപി നേടിയത് പൂജ്യം വോട്ട്. മറ്റൊരു ബൂത്തില്‍ ഒന്നും വേറൊരിടത്ത് നേടിയത് രണ്ട് വോട്ട്.
രാജസ്ഥാനിലെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്നായ അജ്മീറില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രാജസ്ഥാനില്‍ രണ്ട് ലോകസഭാ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും ജനപ്രതിനിധികള്‍ മരിച്ചതിനെ തുടര്‍ന്നാണ് തെരെഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. സഹതാപ തരംഗം സൃഷ്ടിച്ച് തെരെഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ബിജെപിയുടെ ആഗ്രഹത്തിന് കനത്ത തിരിച്ചടി നല്‍കി മൂന്നിടത്തും കോണ്‍ഗ്രസ് വിജയിക്കുകയായിരുന്നു.
നസീറാബാദ് മണ്ഡലത്തിലെ 223-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 582 വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും ഒരു വോട്ടാണ്. 224ാമത്തെ ബൂത്തില്‍ കോണ്‍ഗ്രസിന് 500 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് വോട്ട് നേടാനെ ബിജെപിക്കായുള്ളു. ഡുദു മണ്ഡലത്തില്‍ അക്ഷരാര്‍ഥത്തില്‍ ബിജെപിക്കെതിരായ തിരഞ്ഞെടുപ്പാണ് നടന്നത്. 49-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 337 വോട്ട് നേടിയപ്പോള്‍ ബിജെപി സംപൂജ്യരായി. 2014 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ 2.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച അല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് നേടിയത് 2 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ്.
തൃശൂര്‍: പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന് വനിതീ ലീഗ് നേതാവിന്റെ പരാതി. കോണ്‍ഗ്രസ് നേതാവ് കെ.എം. ഇബ്രാഹിമിനെതിരെയാണ് പരാതി. ഇതിന്റെയടിസ്ഥാനത്തില്‍ ഇബ്രാഹിമിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍.
അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പിന്നീട് വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ചു വരികയാണെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസം പിന്നിട്ടപ്പോള്‍ അവിശ്വാസം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു.
അതില്‍ വഴങ്ങാതിരുന്ന തന്നെ തിരുവനന്തപുരത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിച്ചു. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നെന്നാണ് പരാതി. ഡിസംബര്‍ 7ന് വീട്ടിലെത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഐജിക്ക് യുവതി പരാതി നല്‍കുകയായിരുന്നു. ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി.
വിഷരഹിതമായ പച്ചക്കറികള്‍ ഉപയോഗിക്കുന്നത് മലയാളികള്‍ ശീലമാക്കണമെന്ന് നിരന്തരം ഉപദേശിക്കുന്ന വ്യക്തിയാണ് നടന്‍ ശ്രീനിവാസന്‍. എന്നാല്‍ ഷുഗര്‍ ലെവലില്‍ ഉണ്ടായ വ്യത്യാസത്തെ തുടര്‍ന്ന് ആശുപത്രിയിലായ ശ്രീനിവാസനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. നാഴികയ്ക്ക് നാല്‍പ്പത് വട്ടം ജൈവവസ്തുക്കളെയും ആയുര്‍വേദത്തെയും പുകഴ്ത്തി പറയുന്ന വ്യക്തി സ്വകാര്യ ആശുപത്രിയില്‍ അലോപ്പതി ചികിത്സ സ്വീകരിച്ചതെന്തിനെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. മാനസികരോഗമായതിനാലാണ് അദ്ദേഹമിത് പറയുന്നതെന്നുപോലും ആളുകള്‍ പറഞ്ഞ് പരത്തുകയുണ്ടായി. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന രീതിയില്‍ വീണ്ടും പ്രചാരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ശ്രീനിവാസന്റെ വാക്കുകളിലേയ്ക്ക്…
പണ്ടത്തെ കാലമല്ല. ആളുകള്‍ പണമുണ്ടാക്കാന്‍ വേണ്ടി ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വിഷം ചേര്‍ക്കുകയാണ്. അത് തിരിച്ചറിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ തന്നെ പേടിയായി. കുറച്ചു നാളായി നെല്‍ കൃഷി ചെയ്യുന്നുണ്ട്. എനിക്ക് പാടമൊന്നുമില്ല. മറ്റുള്ളവര്‍ കൃഷി ചെയ്യാതിരിക്കുന്ന പാടങ്ങള്‍ എടുത്ത് കൃഷി ചെയ്യുകയാണ്. തവിടില്ലാത്ത അരി കഴിക്കാന്‍ പാടില്ല. പക്ഷെ, അലക്കി ഇസ്തിരിയിട്ട അരിയാണ് എല്ലാവരും കഴിക്കുന്നത്. വെളുപ്പിച്ച അരി കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് കുഷ്ഠരോഗം ഉണ്ടായതെന്നാണ് പറയുന്നത്. തവിടു കളയാത്ത അരിയില്‍ ധാരാളം ഫൈബര്‍ ഉണ്ട്. തവിടെണ്ണയും വളരെ നല്ലതാണ്.
ബ്രോയിലര്‍ കോഴി 25 മുതല്‍ 30 ദിവസം കൊണ്ടാണ് മൂന്നു കിലോ തൂക്കത്തിലേക്ക് വളരുന്നത്. സാധാരണഗതിയില്‍ അഞ്ചാറ് മാസം എടുക്കും കോഴി പൂര്‍ണ വളര്‍ച്ച എത്താന്‍. മന്ത് രോഗത്തിനുള്ള മരുന്ന് കോഴിക്കുഞ്ഞിന്റെ കണ്ണില്‍ ഒഴിക്കും. അതോടെ കോഴിയുടെ ഹൃദയം തകരാറിലാകും. പിന്നെ കഴിക്കുന്ന ഭക്ഷണം മുഴുവന്‍ ദേഹത്ത് നീരായി പ്രത്യക്ഷപ്പെടും. ഇതിന് പുറമെ ഹോര്‍മോണുകള്‍ കുത്തിവെയ്ക്കും. ആന്റിബയോട്ടിക്ക്‌സ് കൊടുക്കും. നമ്മള്‍ നല്ല ഷര്‍ട്ടും ചെരുപ്പുമൊക്കെ വാങ്ങും, പക്ഷെ, ആരോഗ്യവും ശരീരവും ഇല്ലെങ്കില്‍ ഇതൊന്നും ഉണ്ടായിട്ട് കാര്യമില്ലല്ലോ.
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും എണ്ണ മാറ്റുന്നത് ഒരാഴ്ച്ച കഴിഞ്ഞിട്ടാണെന്ന് ഒരു ഷെഫ് എന്നോട് പറഞ്ഞു. ഒരുവട്ടം ഉപയോഗിച്ച എണ്ണ വീണ്ടും തിളപ്പിക്കുമ്പോള്‍ തന്നെ അത് വിഷമായി മാറും. ഏഴു ദിവസമൊക്കെ കഴിയുമ്പോള്‍ സോപ്പ് ഉണ്ടാക്കുന്ന ആളുകള്‍ ഈ എണ്ണ ശേഖരിക്കാന്‍ വരും. അല്ലെങ്കില്‍ അത് തന്നെ വീണ്ടും ഉപയോഗിക്കും. മാനസിക രോഗം കൊണ്ടല്ല ഇത് പറയുന്നത്. എന്തിനാണ് പണം കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നത്. ഞാന്‍ 13 വര്‍ഷം മുന്‍പ് എറണാകുളത്ത് സ്ഥലം വാങ്ങിയത് തന്നെ കൃഷി ചെയ്യാനാണ്. പിന്നെ അവിടെ വീട് വെയ്ക്കുകയാണ് ചെയ്തത്.
കോഴിക്കോട്: മൗലികവാദത്തേക്കാള്‍ താന്‍ ഭയക്കുന്നത് ഭീഷണിയുടെ രാഷ്ട്രീയത്തെയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഫാസിസം നടപ്പിലാക്കുന്നത് ഭീഷണിയിലൂടെയാണെന്നും വളരെയധികം അപകടം പിടിച്ച ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്നും അവര്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘വളരെയധികം അപകടം പിടിച്ച ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യം നേരത്തെ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ ഇതില്‍ നിന്ന് നാം വേഗത്തില്‍ രക്ഷപ്പെടേണ്ടതുമുണ്ട്.
സമകാലിക അവസ്ഥയെ പ്രതിരോധിക്കാന്‍ നാം കുറേക്കൂടി ധൈര്യവാന്മാരാവേണ്ടതുണ്ട്.’ അരുന്ധതി റോയ് പറഞ്ഞു. രാജ്യത്തെ പണവും വെള്ളവും അറിവുമെല്ലാം ചിലരുടെ കുത്തകയായി മാറിയിരിക്കുകയാണ്. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും വന്‍കിടക്കാര്‍ക്ക് തുണയായപ്പോള്‍ ചെറുകിട സംരംഭങ്ങള്‍ ഇല്ലാതാവുകയാണ്. വന്‍കിട ബിസിനസുകാരാണ് ഇന്ന് ഭരിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയുമെല്ലാം അവര്‍ സ്വന്തമാക്കിയിരിക്കുകയാണെന്നും അരുന്ധതി റോയ് പറഞ്ഞു.
അതുകൊണ്ട് തന്നെ മാധ്യമങ്ങളില്‍ എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിനെത്തിയതായിരുന്നു അവര്‍. സാഹിത്യോത്സവങ്ങളധികവും കോര്‍പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സാഹചര്യമായതിനാലാണ് താന്‍ ഇത്തരം പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.