ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഐലന്റിലായിരുന്നു സംഭവം.മാറില്‍ തിളങ്ങുന്ന ഒരു നേരിയ വസ്ത്രം മാത്രം ധരിച്ച് പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയുടെ പിന്നാലെ ഓടിയെത്തി സ്പര്‍ശിച്ച യുവാവിനെ യുവതിയും കൂട്ടുകാരിയും തല്ലിച്ചതച്ചു. നോര്‍ത്ത് ഐലന്റായ ഗിസ്‌ബോണില്‍ വച്ച് നടന്ന പുതുവല്‍സരാഘോഷത്തിനിടെയാണ്.
കൂട്ടുകാരിക്കൊപ്പം നടന്നുപോകുകയായിരുന്നു യുവതി. നിരവധി ആളുകള്‍ ആ സമയം അവിടെയുണ്ടായിരുന്നു. ഇതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു യുവാവ് ഇവര്‍ക്ക് പിന്നാലെ ഓടി. തുടര്‍ന്ന് യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിച്ച് തിരിച്ച് ഓടി ഒരു സ്ഥലത്ത് ചെന്നിരുന്നു. ക്രുദ്ധരായ യുവതിയും കൂട്ടുകാരിയും ഉടന്‍ തന്നെ യുവാവിനെ പിന്തുടര്‍ന്ന് പിടിച്ച് തല്ലുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി. ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യപ്പെട്ട ഈ വീഡിയോ ആയിരക്കണക്കിന് പേരാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടിരിക്കുന്നത്.
നീല ഷര്‍ട്ടും പിങ്ക് തൊപ്പിയും ധരിച്ച യുവാവിനെ യുവതി ഇടിക്കുന്നത് വീഡിയോയില്‍ കാണാം. അതിനിടെ കൂട്ടുകാരി അയാളുടെ മുഖത്ത് ദേഷ്യത്തോടെ മദ്യം ഒഴിക്കുന്നുമുണ്ട്. ആക്രമണത്തില്‍ യുവാവിന് കാര്യമായ മുറിവുകളോ പരുക്കോ പറ്റിയിട്ടില്ല. വീഡിയോയിലെ യുവതികളും യുവാവും ആരൊക്കെയാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഗിസ്‌ബോണില്‍ വച്ച് നടന്ന റിഥം ആന്‍ഡ് വൈന്‍സ് ഫെസ്റ്റിവലിനിടെയാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഈ ഫെസ്റ്റിവലില്‍ 20,000 പേരാണ് എത്തിയിരുന്നത്. മൂന്ന് ദിവസത്തെ ഇവന്റ് ഇവിടുത്തെ വൈയോഹിക എസ്റ്റേറ്റില്‍ വച്ചാണ് നടന്നിരുന്നത്.
ആരാണ് കുറ്റക്കാര്‍ എന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചേരിതിരിഞ്ഞ് വാഗ്വാദങ്ങളും നടത്തിയിരുന്നു. യുവതി മാറ് കാണത്തക്ക വിധത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് നൂറ് കണക്കിന് പേര്‍ കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം പേരും ഈ യുവതിയുടെ പ്രതികരണത്തെ ശക്തമായി പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ശരീരഭാഗങ്ങൾ മനപ്പൂർവം പ്രദർശിപ്പിച്ചുവെന്ന വിമർശനത്തിന് അതേ നാണയത്തിൽ മറുപടിയുമായി തെന്നിന്ത്യൻ നായിക അനു ഇമാനുവൽ. കുറച്ച് ദിവസങ്ങൾക്ക് തന്റെ സുഹൃത്തിനൊപ്പം ഫെയ്സ്ബുക്ക് ലെെവിൽ വന്നതിനെ കുറിച്ചായിരുന്നു മിക്കവരുടെയും വിമർശനം.
അന്ന് തന്റെ വസ്ത്ര ധാരണത്തെ കുറിച്ച് മോശം കമന്റുകൾ വന്നപ്പോൾ വീഡിയോ ഫെയ്സ്ബുക്കിൽ നിന്നും അനു നീക്കം ചെയ്തിരുന്നു. എന്നാൽ അതിനൊന്നും തളരാതെ വിമർശകർക്ക് അനു മറുപടി നൽകി. എന്നാൽ മറുപടി വാക്കുകളിലൂടെയായിരുന്നില്ല.
മാധുർ എന്ന സ്ഥലത്ത് ജിംനേഷ്യം ഉദ്ഘാടനം ചെയ്യാൻ അനു വന്നത് ഗ്ലാമറസായി തന്നെയായിരുന്നു. ഇതിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനം ഉണ്ടാവുന്നുണ്ട്.
ബ്രസീലിയന്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒന്‍പതു പേര്‍ മരിച്ചു. 14 പേര്‍ക്കു പരുക്കേറ്റു. കൊളോണിയ അഗ്രോഇന്‍ഡസ്ട്രിയല്‍ ജയിലിലാണ് സംഭവം. ശത്രുക്കളായ ഇരുസംഘങ്ങളിലുള്ളവര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ആക്രമണം നടത്തിയവര്‍ സെല്ലുകളിലുണ്ടായിരുന്ന മെത്തകള്‍ക്കു തീയിടുകയും മരിച്ചവരുടെ മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു.
അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഒന്‍പതു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും അവര്‍ ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ആക്രമണത്തിനിടെ 106 തടവുകാര്‍ ഇവിടെ നിന്നു രക്ഷപെട്ടുവെന്നും 29 പേരെ തിരികെപിടിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ബവ്‌റിജസ് കോര്‍പ്പറേഷന്റെ ക്രിസ്മസ് പുതുവത്സര മദ്യ വില്‍പ്പനയില്‍ 67.91 ലക്ഷം രൂപയുടെ മദ്യം വിറ്റ് കണ്ണൂര്‍ പാറക്കണ്ടിയിലെ ചില്ലറ വില്‍പ്പന ശാല മുന്നില്‍. എറണാകുളം പാലാരിവട്ടത്തെ ചില്ലറ വില്‍പ്പന ശാലയാണ് 66.71 ലക്ഷം രൂപയുടെ മദ്യം വിറ്റ് രണ്ടാമത്. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള വില്‍പ്പന കണക്കുകളാണിത്.
ഇക്കാലയളവില്‍ 62.14 ലക്ഷം രൂപ മദ്യ വില്‍പ്പനയിലൂടെ നേടി പട്ടാമ്പി കൊപ്പം വില്‍പ്പനശാലയാണ് മൂന്നാമത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബര്‍ 22 മുതല്‍ 31 വരെ റെക്കോര്‍ഡ് വര്‍ധനയാണ് ഇത്തവണ കേരളം കുടിച്ചു തീര്‍ത്ത മദ്യത്തിന്റെ വില. 2016ല്‍ ഇതേകാലയളവില്‍ 402 കോടിയുടെ മദ്യ വില്‍പ്പന നടന്നപ്പോള്‍ 2017ല്‍ ഇത് 480 കോടി രൂപയായി.
പുതുവത്സര തലേന്നാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പ്പന നടന്നത്. 61.74 കോടി രൂപയ്ക്കുള്ള മദ്യം കുടിച്ചാണ് കേരളം പുതുവര്‍ഷത്തെ വരവേറ്റത്.
കണ്ണൂർ∙ പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ പ്രതികളുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി ചതിക്കുകയായിരുന്നെന്ന് തിരിച്ചറിയാന്‍ വൈകി. മൂന്നു മാസം കൊണ്ട് ജാമ്യത്തിലിറക്കാമെന്ന് ഉറപ്പു നല്‍കിയാണ് പൊലീസിനു പിടികൊടുക്കാന്‍ ആവശ്യപ്പെട്ടത്. അക്രമിസംഘം പയ്യോളിയിലെത്തിയതു സിബിഐ കസ്റ്റഡിയിലെടുത്ത ജില്ലാനേതാവിന്റെ അറിവോടെയാണെന്നും പേരു വെളിപ്പെടുത്താതെ കേസിലെ ഒരു പ്രതി തുറന്നു പറയുന്നു.
പ്രതി പറഞ്ഞത്: ഞങ്ങളോടു പറഞ്ഞത് മൂന്നു മാസം കൊണ്ട് ഇറക്കും എന്നാണ്. ചന്തുമാഷ് പറഞ്ഞിട്ടാണ് പൊലീസിനു പിടികൊടുത്തത്. മനോജിന്റെ കുടുംബത്തിന് പണം കൊടുത്തു കേസ് ഒതുക്കുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. നിങ്ങള്‍ വെറുതെ പോയാല്‍ മതി ബാക്കി ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നും ബിജെപി കൊടുത്ത ലിസ്റ്റാണെന്നുമാണു പാര്‍ട്ടി പറഞ്ഞത്. പക്ഷേ അറസ്റ്റിലായ ശേഷം മനസ്സിലായി, അങ്ങനെയൊരു ലിസ്റ്റില്ല. ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും മനസ്സിലായി. പൊലീസിനു പിടികൊടുത്തശേഷം പാര്‍ട്ടി പറഞ്ഞ ഉറപ്പുകളെല്ലാം പാഴ്‌വാക്കുകളായി.
സിബിഐ അന്വേഷണത്തിനെതിരെ സിപിഎം രംഗത്തെത്തിയത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനായിരുന്നു. ജീവനില്‍ കൊതിയുള്ളതു കൊണ്ടു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ സാധ്യമല്ല. കേസ് നടത്തി, മുന്‍ പ്രതികളായ ആറു പേരും കടക്കെണിയിലായെന്നും പ്രതി തുറന്നു സമ്മതിക്കുന്നു. ഇനിയൊരു കേസോ പ്രശ്നങ്ങളോ വന്നാല്‍ സഹിക്കാന്‍ പറ്റില്ലെന്നും അവർ വ്യക്തമാക്കുന്നു.
പുതുവര്‍ഷ പുലരിയില്‍ ഇലവീഴാപൂഞ്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യൂ (29)വിന്റെ ജഡമാണ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ ഇന്നലെ പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു. നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച വ്യക്തിയാണ് സണ്ണി. അതുകൊണ്ട് തന്നെയാണ് നിധിന്‍ മാത്യുവിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിറയുന്നത്. സംഭവത്തില്‍ ബാബുരാജിന്റെ ബന്ധവും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ തന്റെ വസ്തുവിനോട് ചേര്‍ന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോള്‍ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം കോടതിയില്‍ നിന്നും ജാമ്യം നേടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
ഈ സംഭവത്തിന്റെ വൈരാഗ്യത്തില്‍ ബാബുരാജിന്റെ ഇടപെടലിനെത്തുടര്‍ന്ന് ആരെങ്കിലും നിധിനെ അപായപ്പെടുത്തിയോ എന്നാണ് വീട്ടുകാരുടെ സംശയം. മൃതദേഹത്തില്‍ കണ്ട പരിക്കുകളും മൂക്കില്‍ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം. മേലുകാവ് എസ് ഐ കെ റ്റി സന്ദീപിനോട് വീട്ടുകാര്‍ തങ്ങളുടെ സംശയങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
പെരുമ്പാവൂരില്‍ കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷ സമീപത്തെ ഒരു പാറമടയില്‍ നടന്ന കൊലപാതകം നേരിട്ടുകണ്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ജിഷ കേസ് അന്വേഷിച്ച പൊലീസ് പരിശോധിച്ചില്ലെന്നും ആക്ഷേപം. പെരുമ്പാവൂര്‍ സ്വദേശിനിയും ഓട്ടോ ഡ്രൈവറുമായ കെവി നിഷയാണ് വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചത്.
പെരുമ്പാവൂരൂള്ള ഒരു പാറമടയില്‍ നടന്ന കൊലപാതകം ജിഷ നേരിട്ടു കണ്ടിരുന്നു. ഇതില്‍ കുറ്റവാളിയായവര്‍ക്കെതിരായ തെളിവു ശേഖരിക്കുന്നതിനാണ് പെന്‍ കാമറ അടക്കമുള്ളവ വാങ്ങിയത്. അമ്മായിയോട് ഇങ്ങനെയൊരു സംഭവം നടന്നതായി ജിഷ പറഞ്ഞിരുന്നു. ജിഷയുടെ അമ്മായിക്ക് ഇക്കാര്യത്തില്‍ പല സത്യങ്ങളും പറയാനുണ്ടെന്ന് നിഷ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്ലാം മാത്രമാണ് കുറ്റക്കാരന്‍ എന്നു കരുതുന്നില്ല. ജഷയുടെ അമ്മ രാജേശ്വരിക്ക് സത്യങ്ങള്‍ എല്ലാം അറിയാം. പണത്തിനു വേണ്ടിയാണോ ഇതെല്ലാം മറച്ചുവെയ്ക്കുന്നതെന്ന് സംശയമുണ്ട്.
പാറമടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വളരെ വൈകിയ സമയത്തും മൃതദേഹം സംസ്‌കരിച്ചത് തെളിവുകള്‍ നശിപ്പിക്കുന്നതിനു വേണ്ടിയാണ്. കൊലപാതകം നടന്ന വീട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും പൊലീസ് സ്വീകരിച്ചില്ല. സംഭവം വിവാദമാകുന്നതു വരെ ആര്‍ക്കു വേണമെങ്കിലും അവിടെ കയറിയിറങ്ങാവുന്ന സ്ഥിതിയായിരുന്നുവെന്ന് നിഷ പറഞ്ഞു.
ജിഷയുടെ കൊലപാതക അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് നിഷ പറഞ്ഞു.
കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് നടപടികളില്‍ സാങ്കേതികപ്പിഴവുണ്ടായെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യം സിനഡിനെയാണ് മാര്‍ ആലഞ്ചേരി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഒഴിവാക്കണമെന്ന് സിനഡ് സഭാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ഭൂമയിടപാടില്‍ വീഴ്ചയുണ്ടായെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ബന്ധപ്പെട്ടവര്‍ക്ക് വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് അയച്ചു കൊടുക്കാന്‍ വൈദിക സമിതി തീരുമാനിക്കുകയും ചെയ്തിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കുന്നതിനായി നടത്തിയ ഭൂമി വില്‍പനയില്‍ സഭയ്ക്ക് വന്‍ നഷ്ടമുണ്ടായെന്നാണ് ആരോപണം.
ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട വിശ്വാസികള്‍ മാര്‍പാപ്പയ്ക്ക് കത്തയക്കുകയും ചെയ്തു. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ വി.ജെ ഹെല്‍സിന്തിന്റെ പേരിലായിരുന്നു കത്ത്. കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടില്‍ നടന്നെന്ന ആരോപണവും കത്തില്‍ ഉന്നയിച്ചിരുന്നു.
എംആര്‍ വാക്‌സിനെതിരെ വലിയ രീതിയില്‍ ക്യാമ്പെയ്‌നുകൾ നടക്കുന്‌പോള്‍ ആയിരുന്നു ഒരു വനിത ഡോക്ടര്‍ ആ ‘സാഹസത്തിന്ട മുതിര്‍ന്നത്. അത് സാഹസമല്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ വ്യാജ പ്രചാരണങ്ങളില്‍ പരിഭ്രാന്തരായി നില്‍ക്കുന്നവരെ ബോധ്യപ്പെടുത്താന്‍ അത് ചെയ്യേണ്ടി വന്നു. ഡോ ഷിംന അസീസ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസര്‍ ആണ്. എംആര്‍ വാക്‌സിനെ കുറിച്ച് സംശയമുള്ള ഒരു കൂട്ടം രക്ഷിതാക്കള്‍ക്ക് മുന്നില്‍ വച്ച് ഡോ ഷിംന സ്വയം വാക്‌സിന്‍ കുത്തിവപ്പ് എടുക്കുകയായിരുന്നു. അതോടെ പലരുടേയും ആശങ്ക മാറുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ഇന്‍ഫോ ക്ലിനിക്കിന്റെ ഭാഗം കൂടിയാണ് ഡോ ഷിംന. സെക്കന്‍ഡ് ഒപ്പീനിയന്‍ എന്ന തലക്കെട്ടില്‍ ഡോ ഷിംന പല തെറ്റിദ്ധാരണകളും പൊളിച്ചടുക്കുന്നും ഉണ്ട്. ഇത്തവണ ആര്‍ത്തവത്തെ കുറിച്ചാണ് ഷിംന പറയുന്നത്….
ആണും പെണ്ണും
നിങ്ങള്‍ക്ക് സൂസൂ വെക്കണം എന്ന് വിചാരിക്കുക. റോഡ് സൈഡില്‍ പോയി നില്‍ക്കുന്നു, സിബ് അഴിക്കുന്നു… അയ്യോ, ഒരു മിനിറ്റ് ശ്ശേ! അങ്ങോട്ട് മാറി നില്‍ക്ക് പെങ്കൊച്ചേ, നിന്നോടല്ല. ഓണ്‍ലി പുരുഷന്മാര്‍ ഹിയര്‍. മൈ ക്വസ്റ്റിയന്‍ ഈസ്, അങ്ങനെ പൈനായിരം ഉറുപ്യ കടം വീട്ടുന്ന അനുഭൂതിക്ക് വേണ്ടി സിബ്ബഴിച്ച് മുള്ളാന്‍ നോക്കുമ്പോ രക്തം പുറത്തേക്ക് ഒലിച്ച് വന്നാല്‍ എങ്ങനിരിക്കും? നല്ല രസായിരിക്കുമല്ലേ? ഏതാണ്ട് ഇങ്ങനെയാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പെട്ടെന്നൊരു സുപ്രഭാതത്തില്‍ സംഭവിച്ചത്. എന്നിട്ടും ഞങ്ങള്‍ക്കൊരു ചുക്കും സംഭവിച്ചീല. അത് തന്നെ ആര്‍ത്തവം. ഇന്നത്തെ #SecondOpinion ഒരല്‍പ്പം ചോരക്കറ പുരണ്ടതാണ്.
ആ ചുവപ്പന്‍ പ്രസ്ഥാനത്തെ കുറിച്ച്
ഞങ്ങളില്‍ മിക്കവര്‍ക്കും ഇങ്ങനെയൊന്ന് വരാന്‍ പോണെന്ന് അറിയായിരുന്നു, ചിലര്‍ക്കൊക്കെ സൂചനയെങ്കിലും ഉണ്ടായിരുന്നു. ചിലര്‍ക്ക് സംഭവശേഷം കാര്യമെന്താണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞു തന്നു. അപ്പോഴും കല്യാണം കഴിയും വരെ ഈ ചുവപ്പന്‍ പ്രസ്ഥാനത്തെക്കുറിച്ച് ലവലേശം ബോധമില്ലാതെ ഒരുപാട് ആണ്‍പിറന്നവന്‍മാര്‍ നടന്നു, ഇപ്പോഴും നടക്കുന്നു. ഇനി ബോധമുണ്ടെന്ന് പറയുന്നവരുടെ ബോധം ഒന്നഴിച്ച് നോക്കിയാലോ, പലരും മനസ്സിലാക്കി വച്ചിരിക്കുന്നതില്‍ മുക്കാലും അബദ്ധങ്ങളുടെ പെരുമഴയും. സാരമില്ല, അടുത്ത രണ്ടേ രണ്ട് മിനിറ്റ് കൊണ്ട് നമ്മളാ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ പോവുകയാണ്.
തയ്യാറെടുപ്പ്
ഗര്‍ഭപാത്രം എന്ന് പറയുന്ന അവയവമുണ്ടല്ലോ, അവിടം മിക്കപ്പഴും കുഞ്ഞാവ വരാന്‍ വേണ്ടി കുളിച്ച് കുട്ടപ്പനായി ഇരിക്കുകയാണ്. പുത്യാപ്ല വരുന്നതിനു മുന്‍പ് അറ ഒരുക്കി കാത്തിരിക്കുനത് പോലെ വന്നു കയറി അണ്ഡവുമായി ലൗ ആകാന്‍ പോകുന്ന ബീജത്തെ കാത്ത് ഗര്‍ഭപാത്രവും ഇങ്ങനെ ഒരുപാട് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. വീട് പെയിന്റടിക്കുന്നതും കതകൊക്കെ അടച്ചുറപ്പാക്കുന്നതും പോലെ ഗര്‍ഭപാത്രത്തിനുള്ളില്‍ എന്‍ഡോമെട്രിയം എന്ന ആവരണം നിര്‍മ്മിക്കും. പുതിയ രക്തക്കുഴലുകള്‍ ഉണ്ടാക്കി അവിടത്തെ രക്തപ്രവാഹമെല്ലാം ഉഷാറാക്കുകയും ചെയ്യും.
കാത്തിരുന്നിട്ടും വന്നില്ലെങ്കില്‍
ഇത്രയൊക്കെ ഒരുക്കി കാത്തിരുന്നിട്ടും ആ മാസം അണ്ഢാശയത്തില്‍ നിന്നും പുറത്ത് വരുന്ന അണ്ഢത്തെ ഫലോപിയന്‍ ട്യൂബില്‍ വെച്ച് പിടികൂടാന്‍ വാല്‍മാക്രിയെ പോലെ തുള്ളിപ്പിടച്ച് ബീജം വന്നില്ലെങ്കില്‍ കല്യാണം മുടങ്ങിയ വീട് കണക്ക് ഗര്‍ഭാശയം ശോകമൂകമാകും. യഥേഷ്ടം രക്തപ്രവാഹം നേടി മിടുക്കിയായ ഗര്‍ഭപാത്രത്തിന്റെ ഉള്‍പാളിയായ എന്‍ഡോമെട്രിയം അതിന്റെ രക്തക്കുഴലുകള്‍ ഉള്‍പ്പെടെ ഇടിഞ്ഞുപൊളിഞ്ഞ് യോനി വഴി പുറത്ത് പോരുകയും ചെയ്യും. കൂട്ടത്തില്‍ ചെക്കന്‍ വരാത്തത് കൊണ്ട് വേസ്റ്റായ അണ്ഢവും പിണങ്ങി ഇറങ്ങിപ്പോകും. ഈ പോവുന്നതിനെയാണ് ആര്‍ത്തവം എന്ന് പറയുന്നത്. ഇങ്ങനെ പഴയത് പോയി വീണ്ടും ഫ്രഷായ ഗര്‍ഭപാത്രവും ഒന്നേന്ന് പണി തുടങ്ങും. പുതിയ എന്‍ഡോമെട്രിയം, പുതിയ അണ്ഢം. അവര്‍ ബീജേട്ടനെ കാത്ത് ഗര്‍ഭത്തെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രൊജസ്‌ട്രോണ്‍ ഒഴുക്കി കൊതിയോടെ കാത്തിരിക്കും. ഇത് ആര്‍ത്തവവിരാമം വരെ ഓരോ മാസവും ആവര്‍ത്തിക്കും.
അതാണ് ഈ ദേഷ്യത്തിന് കാരണം
ഈ പറഞ്ഞ സംഗതി മാസാമാസം വരുമ്പോഴാണ് വീട്ടില്‍ ഭാര്യയും അമ്മയും പെങ്ങളും കൂട്ടുകാരിയും ക്ഷീണവും മടുപ്പും ദേഷ്യവുമൊക്കെ കാണിക്കുന്നത്. എന്‍ഡോമെട്രിയത്തെ പുറത്ത് ചാടിക്കാന്‍ വേണ്ടി ഗര്‍ഭപാത്രം ഞെളിപിരി കൊള്ളുന്നത് കാരണമാണ് വയറുവേദന ഉണ്ടാകുന്നത്. ഓള്‍ക്ക് ആര്‍ത്തവത്തിന് തൊട്ടുമുമ്പ് കണ്ട് വരുന്ന മെഗാസീരിയല്‍ നായികയെ അനുസ്മരിപ്പിക്കുന്ന കരച്ചിലും ആധിയും വേവലാതിയും ദേഷ്യവുമൊക്കെയുള്ള ചൊറിയന്‍ സ്വഭാവമാകട്ടെ, ഹോര്‍മോണുകളുടെ കയ്യാങ്കളി കൊണ്ട് വരുന്നതും. ചിലരുടെ ഭാഷയില്‍ ‘അവള്‍ടെ മറ്റേ സ്വഭാവം’ എന്നൊക്കെ അണപ്പല്ല് കടിച്ചു കൊണ്ട് വിശേഷിപ്പിക്കുമെങ്കിലും ഞങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ ഇതിന് ‘പ്രീ മെന്‍സ്ച്വറല്‍ സിണ്ട്രോം’ എന്ന് പറയും. യൂ നോ, ബേസിക്കലി ഞങ്ങള്‍ പെണ്ണുങ്ങള്‍ പഞ്ചപാവങ്ങളാണ്. സംശ്യണ്ടാ?
ആ സംശയം വേണ്ട
വാല്‍ക്കഷ്ണം : ആര്‍ത്തവസമയത്ത് ബന്ധപ്പെട്ടാല്‍ വെള്ളപ്പാണ്ട്/അംഗവൈകല്യം ഉള്ള കുഞ്ഞുണ്ടാകും എന്നാണ് കുറേ പേരുടെ വിശ്വാസം. മാസത്തില്‍ ഒരിക്കല്‍ മാത്രം ആകെ മൊത്തം ഇരുപത്തിനാല് മണിക്കൂര്‍ ജീവനോടെ ഇരുന്ന അണ്ഢം ബീജസങ്കലനം നടക്കാത്തത് കൊണ്ട് പുറന്തള്ളപ്പെടുന്നതാണ് ആര്‍ത്തവം. സാധാരണ ഗതിയില്‍, അപ്പോള്‍ ബന്ധപ്പെട്ടാല്‍ ഒരു പൂച്ചക്കുഞ്ഞ് പോലും ഉണ്ടാകില്ല. അപൂര്‍വ്വമായി പണി കിട്ടുന്നതിന് വേറെ വിശദീകരണമുണ്ട്, അപ്പോഴും ആ കുഞ്ഞിന് ആര്‍ത്തവം കാരണം വൈകല്യമുണ്ടാകില്ല. ഇതൊക്കെ, ആ സമയത്ത് ഓള്‍ക്ക് ഇച്ചിരെ റെസ്റ്റ് കിട്ടാന്‍ വേണ്ടി പണ്ടാരാണ്ട് പറഞ്ഞുണ്ടാക്കിയതാണേ…
[ot-video][/ot-video]
തിരുവനന്തപുരം : പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുദോഹ പരിഹാര പൂജ നടന്നുവെന്ന് ജന്മഭൂമി റിപ്പോര്‍ട്ട്. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ വീട്ടില്‍ ഡിസംബര്‍ നാലു മുതല്‍ എട്ടു വരെ ആയിരുന്നു ശത്രുദോഷ പരിഹാരപൂജയെന്നാണ് വാര്‍ത്ത.
വിശ്വാസ കാര്യങ്ങളില്‍ മറ്റു പാര്‍ട്ടി നേതാക്കളെക്കാള്‍ ഒരുപടി മുന്നിലാണ് കോടിയേരി എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും കോടിയേരിയുടെ വീട്ടില്‍ ശത്രുദോഷ പരിഹാര പൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശ്ശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രി കുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ എന്നിവയാണ് നടത്തിയത്. എട്ടോളം തന്ത്രി പ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തുവെന്ന സൂചനയും പത്രം നല്‍കുന്നുണ്ട്. വീടിന് സമീപത്തെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിലെ ചിറയില്‍ അപരിചിതരായ ബ്രാഹ്മണന്മാര്‍ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകര്‍മ്മങ്ങളെ കുറിച്ച് സൂചന ലഭിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു. തൊട്ടടുത്ത വീട്ടുകാരെ താത്കാലികമായി ഒഴിപ്പിപ്പ് വൈദീകര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നു.
തറവാട് ജോത്സ്യരുടെ നിര്‍ദേശം അനുസരിച്ചാണ് പൂജ നടന്നതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. പൂജയില്‍ പങ്കുകൊള്ളാനായി കോടിയേരി ബാലകൃഷണന്‍ വീട്ടിലെത്തിയതായും സൂചനയുണ്ട്.ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശാസിച്ച പാര്‍ട്ടിയുടെ സെക്രട്ടറിയുടെ വീട്ടില്‍ പൂജ നടത്തിയതിലെ വിരോധാഭാസവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു.