കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വൈദിക സമിതി യോഗം മാറ്റിവെച്ചു. പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിനു ശേഷം മാത്രം വിഷയം ചര്‍ച്ചചെയ്താല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് കര്‍ദിനാളും സഹായമെത്രാന്‍മാരും ചേര്‍ന്ന് യോഗം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
വൈദിക സമിതി യോഗം നടക്കാതിരിക്കാന്‍ ചിലര്‍ ഇടപെട്ടെന്നും യോഗത്തില്‍ പങ്കെടുക്കാതെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ തടഞ്ഞതായും വൈദികര്‍ ആരോപിച്ചു. സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കര്‍ദിനാള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും വൈദികര്‍ വ്യക്തമാക്കി. യോഗം നടത്തുന്നതില്‍ നേരത്തെ അല്‍മായ സംഘടനകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന് സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
അലക്സൈന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.
മാഞ്ചസ്റ്റര്‍ ഭീകരാക്രമണം നടന്ന സമയത്ത് അപകടത്തിലായവരെ രക്ഷിക്കാന്‍ ശ്രമിച്ചതിലൂടെ ബ്രിട്ടീഷുകാരുടെ ഹീറോ ആയി മാറിയ ക്രിസ്റ്റഫര്‍ പാര്‍ക്കര്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മോഷണം നടത്തിയതായി തെളിഞ്ഞു. ഇരുപത്തി രണ്ട് പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്ക് പറ്റാനും ഇടയാക്കിയ സ്ഫോടനം ബ്രിട്ടനെ നടുക്കിയിരുന്നു. ഈ സ്ഫോടന സമയത്ത് രക്ഷാ പ്രവര്‍ത്തനം നടത്തിയതിലൂടെയാണ് ക്രിസ് പാര്‍ക്കര്‍ എന്ന ഭാവന രഹിതന്‍ ഹീറോ ആയി മാറിയത്.
സ്ഫോടന ശേഷം നല്‍കിയ ടിവി അഭിമുഖങ്ങളിലൂടെയും മാധ്യമ വാര്‍ത്തകളിലൂടെയും ആയിരുന്നു ക്രിസ് വീര നായകനായി മാറിയത്. അതിന് ശേഷം ‘മാഞ്ചസ്റ്റര്‍ ഹീറോ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇയാളുടെ ജീവിതത്തിലെ ശോചനീയാവസ്ഥ പലരുടെയും മനസ്സലിയിക്കുകയും ചെയ്തിരുന്നു. തെരുവില്‍ ഉറങ്ങിയിരുന്ന ഇയാള്‍ക്ക് വേണ്ടി ഗോഫണ്ട് മീ എന്ന ചാരിറ്റി പേജ് വഴി സംഭാവനകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് ഇതിനെ തുടര്‍ന്നായിരുന്നു. ജോണ്‍സ് എന്നയാള്‍ ആയിരുന്നു ഗോഫണ്ട്‌മീയിലൂടെ ക്രിസിനെ സഹായിക്കാന്‍ മുന്നോട്ട് വന്നത്. അപ്പീലിനെ തുടര്‍ന്ന് 3700 പേരില്‍ നിന്നായി 52539 പൗണ്ട് പാര്‍ക്കറിനായി ശേഖരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്‍റെയും തുടര്‍ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനത്തിന്റെയും സിസി ടിവി ഇമേജുകള്‍ പരിശോധിച്ച പോലീസ് ക്രിസ് പാര്‍ക്കറിനെ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ് കിടന്നിരുന്ന ആളുകളുടെ പോക്കറ്റില്‍ നിന്ന് മൊബൈലും പഴ്സും മോഷ്ടിക്കുന്ന ക്രിസ് പാര്‍ക്കറുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ സഹതാപം രോഷമായി മാറി. ഇതിനെ തുടര്‍ന്നാണ് സംഭാവനയായി ലഭിച്ച മുഴുവന്‍ തുകയും സംഭാവന നല്‍കിയവര്‍ക്ക് തന്നെ തിരിച്ച് നല്‍കുമെന്ന് ഫണ്ട് ശേഖരണത്തിന് മുന്‍കയ്യെടുത്ത ജോണ്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗോഫണ്ട്മീയുടെ പോളിസി അനുസരിച്ച് ഒരു കാര്യത്തിനായി പിരിച്ച പണം മറ്റൊരു കാര്യത്തിനും ഉപയോഗിക്കാന്‍ അനുവാദമില്ല എന്നതും പണം തിരികെ നല്‍കാനുള്ള തീരുമാനത്തിന് കാരണമായി.
അതെ സമയം ഹീറോ ആയി വാഴ്ത്തപ്പെട്ട ക്രിസ് പാര്‍ക്കറിനെ മോഷണക്കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ക്കുള്ള ശിക്ഷ ഈ മാസം മുപ്പതിന് വിധിക്കും.
മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന് പരാതി ഉയര്‍ന്ന എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ജില്ലാ കലക്ടറുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പരിഗണിച്ചാണ് നടപടി.
എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്‌കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പീസ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ പത്തിലധികം സ്‌കൂളുകള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ നടപടി പീസ് ഫൗണ്ടേഷന്റെ മറ്റു സ്‌കൂളുകള്‍ക്കും ബാധകമാണോയെന്ന് അടുത്ത ദിവസം പുറത്തിറങ്ങുന്ന ഉത്തരവിലേ വ്യക്തതയുണ്ടാവൂ.

ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത് എന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം അക്ബറിനെ വിദേശത്തുനിന്ന് എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകായണ് പൊലീസ് ഇപ്പോള്‍.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നുവെന്നതാണ് പോലീസിന്റെ പ്രഥമിക റിപ്പോര്‍ട്ടിലുള്ളത്. വിദ്യാഭ്യാസ വകുപ്പു നടത്തിയ അന്വേഷണത്തില്‍ എന്‍സിഇആര്‍ടിയോ, സിബിഎസ്ഇയോ, എസ്‌സിഇആര്‍ടിയോ നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.
മംഗളൂരു സെന്റ് അലോഷ്യസ് കോളേജില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് തസ്രിഫ. കോളേജില്‍ പോകാന്‍ രാവിലെ 7.15ഓടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചെറുവത്തൂര്‍ മംഗളൂരു പാസഞ്ചര്‍ നീങ്ങിത്തുടങ്ങിയിരുന്നു.
എന്നാല്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തസ്രിഫയുടെ കാല്‍ തെറ്റി. വീഴ്ചയിലും വാതിലില്‍ പിടിച്ചുനിന്ന തസ്രിഫയെ കുറച്ചുദൂരം ട്രെയിന്‍ വലിച്ചുകൊണ്ടുപോയി. പിന്നാലെ പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. യാത്രക്കാരുടെ കൂട്ട നിലവിളി ഉയര്‍ന്നപ്പോള്‍ തൊട്ടുപിറകിലെ കമ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്ന കാസര്‍കോട് റെയില്‍വേ പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍കുമാര്‍ അപായച്ചങ്ങല വലിച്ചതോടെ് ട്രെയിന്‍ നിന്നു.
ഉടന്‍ തന്നെ ഓടിക്കൂടിയവരും റെയില്‍വേ പൊലീസും ചേര്‍ന്ന് ട്രെയിനിന്റെ അടിയില്‍ നിന്ന് പെണ്‍കുട്ടിയെ ഒരുവിധം വലിച്ച് പുറത്തേക്കെടുത്തു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇതാ ആറ് ദിവസങ്ങള്‍ക്ക് മുൻപ് മാത്രം നാസ തിരിച്ചറിഞ്ഞ ആസ്ട്രായ്ഡ്. ലോറിയേക്കാള്‍ വലുപ്പമുള്ല ഇത് ഇന്ന് ഭൂമിക്ക് സമീപത്ത് കൂടി കടന്ന് പോകുമെന്ന മുന്നറിയിപ്പും നാസ ഉയര്‍ത്തിയിട്ടുണ്ട്. 2017 വൈഡി7 എന്നാണ് ഈ ആസ്ട്രോയ്ഡിന് പേരിട്ടിരിക്കുന്നത്. അപകട സോണിന്റെ ദൂരത്തിന്റെ പകുതി പോലും ദൂരമില്ലാതെ ഈ ആസ്ട്രോയ്ഡ് പറക്കുന്നത് മണിക്കൂറില്‍ 37,800 കിലോമീറ്റര്‍ വേഗത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ഭൂമിയെ സ്പര്‍ശിച്ചാല്‍ കടുത്ത നാശമായിരിക്കും മനുഷ്യരടക്കമുള്ള സമസ്ത ജീവജാലങ്ങള്‍ക്കും സംഭവിക്കാന്‍ പോകുന്നത്. ആസ്ട്രോയ്ഡിന്റെ ആഘാതത്താല്‍ ഭൂമിയുടെ ഒരു ഭാഗം തളര്‍ന്ന് പോവാതിരിക്കാന്‍ ലോകം മിഴി നട്ടിരിക്കുന്നു .
ഭൂമിയില്‍ നിന്നും വെറും 2,000,000 കിലോമീറ്റര്‍ അകലത്ത് കൂടിയാണ് ഈ ആസ്ട്രോയ്ഡ് നീങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. സ്പേസ് ടേമുകളുടെ അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ ഭൂമിക്ക് വളരെ അടുത്ത് കൂടിയായിരിക്കും ഈ ഭീമന്‍ ഉല്‍ക്കയുടെ നീക്കം. മണിക്കൂറില്‍ 7300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഭൂമിയിലെ ഏറ്റവും വേഗത കൂടിയ വിമാനമായ ഹൈപ്പര്‍സോണിക്ക് നോര്‍ത്ത് അമേരിക്കന്‍ എക്സ്-15 വിമാനത്തേക്കാൾ അഞ്ചിരട്ടി വേഗതയിലാണ് പുതിയ ആസ്ട്രോയ്ഡ് സഞ്ചരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. ആറ് മുതല്‍ 21 മീറ്റര്‍ വരെ വ്യാസമുള്ള 2017 വൈഡി7 ആസ്ട്രോയ്ഡിനെ ഡിസംബര്‍ 28നായിരുന്നു ആദ്യമായി അരിസോണയിലെ മൗണ്ട് ലെമന്‍ സര്‍വേക്ക് മുകളിലുള്ള ആകാശത്ത് കണ്ടെത്തിയിരുന്നതെന്ന് ആസ്ട്രോ വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് വന്നുകഴിഞ്ഞാൽ ഈ ആസ്ട്രോയ്ഡ് ഇനി ഭൂമിക്കടുത്ത് വരുന്നത് 2155 ജൂണ്‍ 16ന് ആയിരിക്കുമെന്നും പ്രവചനമുണ്ട്. അന്ന് ഭൂമിയില്‍ നിന്നും 26,900, 000 കിലോമീറ്റര്‍ അകലത്തിലായിരിക്കും ഇത് പറന്ന് നീങ്ങുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 384,400 കിലോമീറ്ററെന്നറിയുമ്പോൾ ആണ് ഈ ആസ്ട്രോയ്ഡില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം കണക്ക് കൂട്ടുന്നത് എളുപ്പമാകുന്നത്. ക്രിസ്മസ് ദിനത്തില്‍ മറ്റൊരു വലിയ ആസ്ട്രോയ്ഡ് കൂടി ഭൂമിക്കടുത്ത് കൂടി കടന്ന് പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഭൂമിക്കും ചന്ദ്രനും ഇടയിലൂടെ ഈ ആസ്ട്രോയ്ഡ് കടന്ന് പോയത് 224,000 കിലോമീറ്റര്‍ അകലത്ത് കൂടിയായിരുന്നു.
നിലവില്‍ ഒരു ആസ്ട്രോയ്ഡ് ഭൂമിക്ക് നേരെ കുതിച്ച് വന്നാല്‍ അതിനെ തടുക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും നാസക്കില്ല. എന്നാല്‍ അതിന്റെ ആഘാതത്തില്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് മേലുണ്ടാകുന്ന നാശങ്ങള്‍ കുറക്കുന്നതിനുള്ള സംവിധാനങ്ങള്‍ നാസ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആസ്ട്രോയിഡ് പതിക്കുന്ന സ്ഥലം മുന്‍കൂട്ടി മനസിലാക്കി അവിടെ നിന്നും അതിന് തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിക്കും. ഇത്തരം ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിക്ക് നേരെ കുതിച്ച് വരുന്നത് മുന്‍കൂട്ടി അറിയാനുള്ള സംവിധാനങ്ങള്‍ അനുദിനം വികസിപ്പിച്ച് കൊണ്ടിരിക്കുന്നതിനാല്‍ അപകടത്തിന്റെ ആഘാതം പരമാവധി കുറക്കാന്‍ സാധിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.
ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം. ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. ജമ്മുവിലെ രാജ്യാന്തര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള ശ്രമമാണ് സൈന്യം തടഞ്ഞത്. മുപ്പതുവയസ്സ് തോന്നിക്കുന്ന ഭീകരനെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു.
രാവിലെ അഞ്ചേമുക്കാലോടെ അര്‍ണിയ സെക്ടറിലെ നികോവല്‍ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റില്‍ (ബിഒപി) രണ്ടുമൂന്നു പേരുടെ ചലനം സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ ഭീകരരാണെന്നു ബോധ്യപ്പെട്ടതോടെ ഇന്ത്യന്‍ സൈന്യം വെടിവയ്പ് ആരംഭിച്ചതായി ബിഎസ്ഫ് ഐജി റാം അവ്തര്‍ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍ തിരിച്ചും വെടിവച്ചു.അതിനിടെ, ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഭീകരാക്രമണത്തിനും പാക്ക് സൈന്യത്തിന്റെ പ്രകോപനത്തിനും മറുപടിയായി സേന തിരിച്ചടിച്ചു. ബുധനാഴ്ച രാത്രി മാത്രം പാകിസ്താന്റെ രണ്ട് പോസ്റ്റുകള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ആസൂത്രണത്തോടെയുള്ള നീക്കത്തിനു മുന്നില്‍ പാക്ക് സൈന്യത്തിന്റെ ശബ്ദം നിലച്ചതായി സേനാ വക്താവ് പറഞ്ഞു. ഈ വര്‍ഷം ആദ്യമുണ്ടായ പാക്ക് വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.
പാകിസ്താനെതിരെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞദിവസങ്ങളിലും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിരുന്നു. ഇന്ത്യയുടെ ഷെല്ലാക്രമണത്തില്‍ മൂന്നു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കു മുന്‍പ്, പഞ്ചാബിലെ അഞ്ജന സെക്ടറിലും പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചിരുന്നു. പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പില്‍ മേജര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
ബുധനാഴ്ച രാത്രി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാക്ക് സൈന്യത്തിന്‍റെ മൂന്ന് പോസ്റ്റുകളും രണ്ട് മോര്‍ട്ടാര്‍ ലോഞ്ചിംഗ് പാഡുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ പതിനഞ്ച് പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഹരിപ്പാട്: ജലജാ വധക്കേസില്‍ പ്രതി സുജിത് ലാലിന്റെ മൊഴി പുറത്ത്. പീഡന ശ്രമം എതിര്‍ത്തതിനെത്തുടര്‍ന്നാണ് ജലജാ സുരനെ വധിച്ചതെന്ന് സുജിത് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ജലജയുടെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് പ്രതി കൃത്യം വിവരിച്ചത്.
2015 ഓഗസ്റ്റ് 13നാണ് ജലജ കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന സുജിത് ജലജയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തെത്തി അവരെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ശക്തമായി എതിര്‍ത്തതോടെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം മുകള്‍ നിലയിലെ കുളി മുറിയിപ്പോയി കുളിക്കുകയും ചെയ്തു.
മാവേലിക്കര സബ് ജയിലില്‍ നിന്ന് സുജിതിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് ഹരിപ്പാട് കോടതിയിലെത്തിച്ച പ്രതിയെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് എന്‍ടിപിസി ഗസ്റ്റ് ഹൗസില്‍ എത്തിച്ച് ചോദ്യം ചെയ്തു. പിന്നീടാണ് ജലജാ സുരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ജലജയുടെ മൊബൈലും സംഭവ സമയത്ത് താന്‍ ധരിച്ച ഷര്‍ട്ടും പ്രതി പല്ലന കുമാരകോടി ഭാഗത്ത് കടലില്‍ എറിഞ്ഞതായാണ് മൊഴി. ഇതനുസരിച്ച് വ്യാഴാഴ്ച രാവിലെ പ്രതിയുമായി കുമാരകോടിയിലെത്തി തെളിവെടുക്കും. ജലജയുടെ സിം കാര്‍ഡ് ഇവിടെ വെച്ച് പ്രവര്‍ത്തനക്ഷമമായതായി കണ്ടെത്തിയിരുന്നു.
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ തൂക്കുകയർ കാത്ത് കഴിയുന്ന നിനോ മാത്യുവിന് പൂജപ്പുര സെൻട്രൽ ജയിലിൽ മേസ്തിരിപ്പണി. സെല്ലിലെ മറ്റ് തടവുകാരുടെ മേൽനോട്ടവും ദൈനംദിന കാര്യങ്ങളുടെ ചുമതലയും ശിക്ഷിക്കപ്പെടുംമുമ്പ് ടെക്നോപാർക്കിലെ സോഫ്ട് വെയർ കമ്പനിയിലെ ഗ്രൂപ്പ് ലീഡറായിരുന്ന നിനോ മാത്യുവിനാണ്. വധശിക്ഷ വിധിച്ചവരെ സുരക്ഷാ കാരണങ്ങളാൽ അവർ പാർക്കുന്ന കണ്ടം സെല്ലിന് പുറത്തിറക്കാൻ പാടില്ലെന്നും ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും അനുവദിച്ചുകൂടായെന്നുമാണ് ചട്ടമെങ്കിലും മാസങ്ങളായി സെൻട്രൽ ജയിലിലെ റൗണ്ട് ബ്ളോക്കിൽ സജീവമാണ് നിനോ മാത്യു.
സഹപ്രവർത്തകർ തമ്മിലുള്ള പ്രണയം അതിരുവിടുകയും വേർപിരിയാനാകാത്ത വിധം വളരുകയും ചെയ്തതിന്റെ ദുരന്തഫലമായിരുന്നു മൂന്നുവർഷം മുമ്പ് ആറ്റിങ്ങലിനെ നടുക്കിയ അരുംകൊല. ആറ്റിപ്ര സ്വദേശി നിനോമാത്യു, കാമുകി ആറ്റിങ്ങൽ സ്വദേശി അനുശാന്തി എന്നിവരാണ് പ്രതികൾ. ടെക്നോ പാർക്ക് ജീവനക്കാരനായ നിനോമാത്യുവിന്റെ സഹപ്രവർത്തകയായിരുന്നു അനുശാന്തി. 2014 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അനുശാന്തിയുടെ മകൾ സ്വാസ്തിക (4) ഭർത്താവിന്റെ അമ്മ ഓമന (67) എന്നിവരെയാണ് നിനോ മാത്യു പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. അനുശാന്തിയുമായി ഇയാൾക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെയും മാരകമായി വെട്ടിപരിക്കേൽപ്പിച്ചെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കേസിൽ നിനോയ്ക്ക് വധശിക്ഷയും അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്.
തടവുപുള്ളികൾക്കുള്ള സാധനങ്ങൾ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്റ്റോറാണ് നിനോയുടെ താവളം. ഇവിടെ തടവുകാർക്ക് ആവശ്യമായ എല്ലാ സാധനങ്ങളും നിനോ വഴിയാണ് വിതരണം. ഇവയുടെ കണക്കുകൾ സൂക്ഷിക്കുന്നതും ആവശ്യാനുസരണം സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതുമെല്ലാം നിനോതന്നെ. ഇതിനെല്ലാം ജയിലുദ്യോഗസ്ഥരുടെ മേൽനോട്ടമുണ്ടാകും. നാടിനെ ഞെട്ടിച്ച അരുംകൊലകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിനോയെ റൗണ്ട് ബ്ളോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. ആലുവാ കൂട്ടക്കൊലക്കേസിലെ ആന്റണി, ഇരട്ടക്കൊലക്കേസിൽ ജയിലിലായ റിപ്പർ ജയാനന്ദൻ തുടങ്ങിയവരാണ് നിനോ മാത്യുവിന്റെ കൂട്ടാളികളായി റൗണ്ട് ബ്ളോക്കിൽ കഴിയുന്നവർ.
ജയിലിലെത്തി ഏതാനും ആഴ്ചകൾ കരച്ചിലും പിഴിച്ചിലുമായി കഴിഞ്ഞ നിനോ പിന്നീട് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. തനിക്ക് പറ്രിയ തെറ്റിൽ തരംകിട്ടുമ്പോഴൊക്കെ പശ്ചാതപിക്കുന്നുണ്ട്. നിനോ മാത്യുവിന്റെ വിദ്യാഭ്യാസവും കാര്യപ്രാപ്തിയും കണ്ടറിഞ്ഞാണ് തുടക്കത്തിൽ ജയിലിൽ ജോലികൾ നൽകിയിരുന്നത്. ആദ്യമൊക്കെ കിടന്നിരുന്ന ബ്ളോക്കിന്റെ ചുമതല മാത്രമായിരുന്നു നിനോയ്ക്ക് നൽകിയത്. ബ്ളോക്കിൽ തടവുകാരുമായി നല്ല ബന്ധത്തിലായ നിനോ ജയിലുദ്യോഗസ്ഥർക്ക് സെല്ലിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ സഹായമായതോടെ സ്റ്റോറിന്റെ ചുമതലകൂടി നൽകി. സ്റ്റോറിലെ സാധനങ്ങളുടെ സ്റ്റോക്കും വിതരണവും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുന്നതായിരുന്നു ആദ്യമൊക്കെ പണി. പിന്നീട് കമ്പ്യൂട്ടറിനും ജയിലുദ്യോഗസ്ഥരുടെ മൊബൈൽ ഫോണിനുമുണ്ടാകുന്ന തകരാറുകൾ ശരിയാക്കുന്നതിനും അതിൽ പുതിയ സോഫ്ട് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതുമെല്ലാം നിനോയുടെ പണിയായി. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിനോയുടെ വൈദഗ്ധ്യം ജയിൽ ജീവനക്കാരെപ്പോലും അത്ഭുതപ്പെടുത്തി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ബിരുദധാരിയായ നിനോ അങ്ങനെ ജയിലിലെ കമ്പ്യൂട്ടറുകളുടെ മാസ്റ്ററായി.
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ശക്തമായത്. ബില്‍ നാളെ വീണ്ടും രാജ്യസഭ പരിഗണിക്കും. അതേസമയം ബില്‍ കോണ്‍ഗ്രസ് അട്ടിമറിക്കുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു.
ഇന്നലെ രാജ്യസഭയിൽ ബിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ചർച്ചയ്‌ക്കു കാര്യോപദേശക സമിതി സമയം തീരുമാനിച്ചിട്ടില്ലെന്നു പ്രതിപക്ഷം ഉടക്കിട്ടിരുന്നു. തുടർന്നാണ് ബിൽ ഇന്നത്തേക്കു മാറ്റിയത്. ഇന്നലെ വൈകുന്നേരം ചേർന്ന കാര്യോപദേശക സമിതിയിലും ഭരണപ്രതിപക്ഷങ്ങൾ വിട്ടുവീഴ്‌ചയ്‌ക്കു തയാറായിരുന്നില്ല. പ്രതിപക്ഷ ബഹളം തുടർന്നതോടെ സഭ പിരിയുകയായിരുന്നു.
ബിൽ സഭ പരിഗണിച്ചു പാസ്സാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നു ഭരണപക്ഷവും, സിലക്‌ട് കമ്മിറ്റി പരിഗണിച്ചു ബിൽ മെച്ചപ്പെടുത്തട്ടെയെന്നു പ്രതിപക്ഷവും നിലപാടെടുത്തു. കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും മറ്റുമൊപ്പം, ഭരണപക്ഷത്തെ തെലുങ്കുദേശവും സിലക്‌ട് കമ്മിറ്റിക്കായി വാദിച്ചു.
നേരത്തെ, ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവുമായി ധാരണയിലായി ബില്‍ സുഗമമായി പാസാക്കാനാണ് ശ്രമമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ദ്കുമാര്‍ പറഞ്ഞിരുന്നു. ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികള്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കുന്ന വ്യവസ്ഥ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സ് ബില്ലിനെ പിന്തുണച്ചേക്കും. ബില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ എല്ലാ ബി.ജെ.പി എം.പിമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.
ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ വ്യാഴാഴ്ചയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭ പാസാക്കിയ ബില്‍ അതുപോലെ തന്നെ പാസാക്കുകയെന്നത് രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാരിന് വലിയ കടമ്പയാണ്.
ബര്‍മിംഗ്ഹാമിന് സമീപം ലോറി തല കീഴായി മറിഞ്ഞ് അപകടമുണ്ടായതിനെ തുടര്‍ന്ന് എം5 താത്കാലികമായി ക്ലോസ് ചെയ്തു. ഇരു ദിശയിലേക്കും ഉള്ള ട്രാഫിക് അപകടത്തെ തുടര്‍ന്ന് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ജംഗ്ഷന്‍ 4ന് (ബ്രോംസ്ഗ്രോവ്) അടുത്തായാണ് അപകടം ഉണ്ടായിട്ടുള്ളത്. പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് തുടങ്ങിയ എമര്‍ജന്‍സി സര്‍വീസുകള്‍ അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയിരുന്നു. ലോറി ഡ്രൈവറെ ബര്‍മിംഗ്ഹാം ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ആണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ലോറിയില്‍ നിന്നും ഡ്രൈവറെ വലിച്ച് പുറത്തെടുക്കുകയായിരുന്നു. മറ്റാര്‍ക്കും അപകടമുണ്ടയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.