Latest News

ഉത്തരകൊറിയ ആറാം ആണവപരീക്ഷണം നടത്തിയാല്‍ ഭൂമി പിളർന്ന് അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയിലാണ് ചൈന. ആണവപരീക്ഷണം മൂലം ഭൂമിക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജപ്രവാഹമാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്നത്. ഉത്തരകൊറിയ ആറാമത് ആണവ പരീക്ഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചൈനയെ കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്ന വാര്‍ത്ത കൂടി പുറത്തുവരുന്നത്.

ചൈന ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതമായ മൗണ്ട് പേക്ടു പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുണ്ട്.

ഈ അഗ്നിപര്‍വ്വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം മനുഷ്യര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യീരിയില്‍ നിന്നും വെറും 115-130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്നിപര്‍വ്വതമുള്ളത്. ഉത്തരകൊറിയക്കാര്‍ക്ക് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുള്ള പര്‍വ്വതമാണ് മൗണ്ട് പേക്ടു. ആദ്യ കൊറിയന്‍ രാജവംശത്തിന്റെ സ്ഥാപകനായ ഡാന്‍ഗുണിന്റെ ജന്മഗ്രാമം ഈ മലനിരകളിലാണെന്നാണ് കരുതപ്പെടുന്നത്.

അതേസമയം, ഈ അഗ്നിപര്‍വ്വതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറം ലോകത്തിന് ലഭ്യമല്ല. ഉത്തരകൊറിയ ഏറ്റവും ഒടുവിലായി പരീക്ഷിച്ച ആണവായുധം പത്ത് കിലോടണ്‍ ശേഷിയുള്ളതായിരുന്നു. ഇതേ ശേഷിയില്‍ മറ്റൊരു ആണവപരീക്ഷണം കൂടി നടത്തിയാല്‍ പോലും അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ആണവായുധത്തിന്റെ ശേഷി 100 കിലോ ടണ്‍ വരെ ആകാമെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

അഗ്നിപര്‍വ്വതമുഖത്തിന് പുറമേ ചെറു പുല്ലുകളും ശുദ്ധജല തടാകവും അടക്കം പ്രകൃതി സുന്ദരമായ പര്‍വ്വതമാണ് മൗണ്ട് പെക്ടു. ഉത്തരകൊറിയ ഭരിക്കുന്ന കിം കുടുംബത്തിന് അടുത്ത ബന്ധമുണ്ട് ഈ പര്‍വ്വതവുമായി.

ഒബാമയുടെ കാലത്തേതുപോലെ ക്ഷമയോടെ കാത്തിരിക്കുന്ന സമീപനമായിരിക്കില്ല അമേരിക്കയ്‌ക്കെന്നും എല്ലാ മാര്‍ഗങ്ങളും മുന്നിലുണ്ടെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരകൊറിയയോടുള്ള നിലപാട്. കൊറിയയിലേക്ക് യുദ്ധക്കപ്പലുകളടക്കമുള്ള സന്നാഹങ്ങള്‍ അയക്കുന്നതിന് അമേരിക്ക തയ്യാറായിരുന്നു. ഇതിന് പുറമേയാണ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, സ്റ്റേറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി തുടങ്ങിയ ഉന്നതരെ മേഖലയിലേക്ക് അയച്ചതും. അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സമ്മര്‍ദ്ദത്തിന് പുറമേ ചൈനയുടെ കൂടി സമ്മര്‍ദ്ദം വരുന്നതോടെ ഉത്തരകൊറിയ കടുത്ത നടപടികള്‍ക്ക് മുതിരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

എഴുതിവച്ച തിരക്കഥ പോലെ വീണ്ടുമൊരു മഡ്രിഡ് ഡാർബി. സാഹചര്യവും സന്ദർഭവും മാറി. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ റയൽ മഡ്രിഡും അത്‌ലറ്റിക്കോ മഡ്രിഡും ഇത്തവണ സെമിഫൈനലിൽ തന്നെ കണ്ടുമുട്ടി. പക്ഷേ, കഥാനായകനു മാത്രം മാറ്റമില്ല. 2014, 2016 ഫൈനലുകളിൽ അത്‌ലറ്റിക്കോയുടെ പെട്ടിയിൽ അവസാന ആണിയടിച്ച ക്രിസ്റ്റ്യാനോ ഇത്തവണ അതിലും കേമമാക്കി. അത്‌ലറ്റിക്കോയെ വലിച്ചൊട്ടിച്ച റൊണാൾഡോയുടെ മൂന്നു ഗോളുകളിൽ സെമിഫൈനൽ ആദ്യപാദത്തിൽ റയൽ മഡ്രിഡിനു 3–0 ജയം. ആവേശകരമായ ആ കളിയുടെ നിമിഷങ്ങൾ…

അത്‌ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്കിനു പിടിപ്പതു പണിയായിരിക്കും എന്നുറപ്പ്! വലതുവിങ്ങിൽനിന്നു പന്തുമായി ബോക്സിലേക്കു കയറിയ റയലിന്റെ ഡാനി കർവജാൽ അത് ഇസ്കോയ്ക്കു നൽകുന്നു. ഇസ്കോ നൊടിയിടയിൽ തിരിച്ചും. കർവജാലിന്റെ ഷോട്ട് ഒബ്ലാക്ക് തട്ടിയിട്ടു. പിന്നാലെ ബെൻസേമയുടെ തുടർശ്രമം ഒബ്ലാക്കിന്റെ കയ്യിൽതട്ടി പുറത്തേക്ക്.

റൊണാൾഡോ, റയൽ! സെർജിയോ റാമോസിന്റെ ക്രോസ് അത്‌ലറ്റിക്കോ താരങ്ങൾ ക്ലിയർ ചെയ്തു. അതു പക്ഷേ വന്നുവീണതു വലതുഭാഗത്തു മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന കാസിമിറോയുടെ കാൽക്കൽ. ബ്രസീൽ താരം ലക്ഷ്യംവച്ചത് ഗോൾ പോസ്റ്റാണ്. പക്ഷേ, പന്തു പൊങ്ങിയതു വീണ്ടും ഗോൾമുഖത്ത്. ആൾക്കൂട്ടത്തിൽ ഉയരെ റൊണാൾഡോ. പന്തു വലയിൽ.

കളിയൊഴുക്കിന് എതിരായി അത്‌ലറ്റിക്കോ മഡ്രിഡിനു സുവർണാവസരം. റയലിന്റെ പ്രതിരോധം പിളർത്തിയ സുന്ദരൻ പാസ്. ഗമെയ്റോ അത് ഓടിപ്പിടിച്ചെടുത്തു. നവാസ് ഓടിയെത്തി നിലത്തു വീണെങ്കിലും പന്ത് അപ്പുറം പോയെന്നു തോന്നി. ഇല്ല! നവാസിന്റെ കയ്യിൽ തട്ടി പന്തിന്റെ ഗതിമാറി. ഗമെയ്റോ വീണുപോയി.

മിഡ്ഫീൽഡിൽ കാട്ടുകുതിരയെപ്പോലെ പാഞ്ഞുനടക്കുന്ന റയലിന്റെ ലൂക മോഡ്രിച്ച്. ഗോൾമുഖത്തേക്കുയർന്ന പന്ത് ഒബ്ലാക്ക് മുന്നോട്ടു ഡൈവ് ചെയ്ത് കുത്തിയകറ്റി. ബോക്സും കടന്നെത്തിയതു മോഡ്രിച്ചിനു മുന്നിൽ. ഒന്നു വെട്ടിയൊഴിഞ്ഞു ക്രൊയേഷ്യൻ താരം പായിച്ച നിലംപറ്റെയുള്ള ഷോട്ട് വലതു പോസ്റ്റിന് ഒരു ചാൺ അകലെയായി പുറത്തേക്ക്.

എൽ ക്ലാസിക്കോയിൽ ലയണൽ മെസ്സിയെ പരുക്കനായി പ്രതിരോധിച്ച കാസിമിറോ ഗോഡിനുമായുള്ള പോരിനൊടുവിൽ നിലത്തുവീഴുന്നു. മുഖത്തു കൈമുട്ടുകൊണ്ടു കിട്ടിയ ഇടി കടുപ്പമായിരുന്നു. അന്നു മെസ്സിയെപ്പോലെ ഇന്നു കാസിമിറോയുടെ വായിൽനിന്നും ചോരയൊഴുകുന്നു. റഫറി മാർക്ക് അറ്റ്കിൻസൺ കളി അൽപസമയം നിർത്തിവയ്ക്കുന്നു.

ഇസ്കോ, ഡിസ്കോ… ഗാലറിയുടെ ആരവങ്ങൾക്കിടെ ഇസ്കോ പന്തുമായി മുന്നോട്ട്. ഗാബിയെ അനായാസം ഡ്രിബിൾ ചെയ്യുന്നു. പാസ് മുൻകൂട്ടിക്കണ്ടു ബെൻസേമ സമാന്തരമായി ഓടിക്കയറുന്നു. പക്ഷേ, ഇസ്കോയ്ക്ക് പന്തു കൈമാറാനായില്ല. ചിപ് ചെയ്ത പന്ത് നേരെ ഒബ്ലാക്കിന്റെ കയ്യിൽ.

ക്ലാസ് റൊണാൾഡോ! ഇത്തവണ ബെൻസേമ പ്രായശ്ചിത്തം ചെയ്തെന്നു പറയാം. ബോക്സിനു തൊട്ടു പുറത്തു പന്ത് റൊണാൾഡോയ്ക്കു നൽകി. ഫിലിപ്പെ ലൂയിസിന്റെ കാലിൽ തട്ടി പന്തൊന്ന് ഉയർന്നു പൊങ്ങി. വില്ലുപോലെ തല പിന്നോട്ടു വലിച്ച്, പന്തിനെ പാകത്തിലാക്കി റൊണാൾഡോയുടെ വെടിച്ചില്ലു പോലുള്ള ഷോട്ട്. അപാരമായ നിയന്ത്രണം!

റൊണാൾഡോ കളി തീർത്തു. പക്ഷേ, ആ ഗോളിനുള്ള മാർക്ക് ലൂക്കാസ് വാസ്ക്വെസിന്. റൊണാൾഡോ തുടക്കമിട്ട മുന്നേറ്റത്തിനൊടുവിൽ പന്തുകിട്ടിയ വാസ്ക്വെസ് ഗോഡിനെ മറികടന്നു. വരയ്ക്കപ്പുറം പോകുന്ന പന്തിനെ നിരങ്ങിവീണു കോരിയെടുത്തു. കൃത്യം ഗോൾമുഖത്തിനു മധ്യത്തിൽ റൊണാൾഡോയ്ക്ക്. കൂൾ ഫിനിഷ്. അത്‌ലറ്റിക്കോ ക്ലോസ്!

 

കോട്ടയം ജില്ലാ പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ കേരളാ ​കോൺ​ഗ്രസ് എം അധികാരത്തിലേറിയ സംഭവത്തിൽ പാർട്ടിക്കിടയിൽ ഭിന്നത. സിപിഐഎം ബാന്ധവത്തിനെതിരെ നാനാ കോണിൽ നിന്നും എതിർപ്പുകൾ ഉയരുന്നതിനിടെ, കേരളാ കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ ജെ അ​ഗസ്തി തദ്സ്ഥാനത്തുനിന്നും രാജിവച്ചു. കൂടാതെ, പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫും പരസ്യമായി എതിർപ്പറിയിച്ചു രം​ഗത്തെത്തി.

കോൺ​ഗ്രസുമായി പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിൽ ഒപ്പിട്ടു തയ്യാറാക്കിയ ധാരണയുണ്ടായിരുന്നെന്നും എന്നാൽ പാർട്ടിയുമായി അവസാനിക്കാതെ അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നുവെന്നും അ​ഗസ്തി വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി അം​ഗങ്ങൾക്കു വോട്ട് ചെയ്യാനുള്ള വിപ്പ് തയ്യാറായിരുന്നു. എന്നാൽ അവസാന നിമിഷമാണ് ഈ ധാരണ വേണ്ടെന്നു വയ്ക്കുന്നത്. ഇതിന്റെ കാരണമെന്തെന്നു തനിക്കറിയില്ലെന്നും അ​ഗസ്തി പറഞ്ഞു. അതേസമയം, പ്രസിഡന്റ് സ്ഥാനത്ത് 25 വർഷം പൂർത്തിയാക്കിയതിനാലാണ് രാജിയെന്നാണ് അ​ഗസ്തിയുടെ വാദമെങ്കിലും സിപിഐഎം സഹകരണത്തിലുള്ള എതിർപ്പു മൂലമാണെന്നാണ് സൂചന.

അതേസമയം, സിപിഐഎമ്മുമായി കൂട്ടുകൂടാനുള്ള കേരളാ കോൺ​ഗ്രസ് നീക്കത്തിൽ പാർട്ടിയിലെ പ്രബല കക്ഷിയായ ജോസഫ് വിഭാ​ഗത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -എമ്മിന്റെ നീക്കം നിർഭാഗ്യകരമായി പോയെന്നായിരുന്നു പാർട്ടി വർക്കിങ് ചെയർമാൻ കൂടിയായ പി ജെ ജോസഫിന്റെ പ്രതികരണം.

പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ സംബന്ധിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ചയൊന്നും ഉണ്ടായിട്ടില്ല. പ്രാദേശിക തലത്തിൽ യുഡിഎഫുമായി യോജിച്ചുപോകാനായിരുന്നു ചരൽക്കുന്ന് ക്യാപിലെടുത്ത തീരുമാനമെന്നും പി ജെ ജോസഫ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാട് പാർട്ടിയിൽ ചർച്ച ചെയ്തിരുന്നില്ല. എൽഡിഎഫിൽ ചേരുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടിലെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

നേരത്തെ, മോന്‍സ് ജോസഫ് എംഎൽഎയും പാർട്ടിയുടെ നിലപാടിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കേരളാ കോൺ​ഗ്രസ് രാഷ്ട്രീയമായി വഞ്ചിച്ചെന്നു കോൺ​ഗ്രസ് പറയുന്നതിൽ തെറ്റില്ലെന്നായിരുന്നു മോൻസിന്റെ പ്രതികരണം. എംഎൽഎമാർ ഇക്കാര്യത്തിൽ തങ്ങളുടെ തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞ മോൻസ് ജോസഫ് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാതെയാണ് സിപിഐഎമ്മിന്റെ പിന്തുണ സ്വീകരിക്കാൻ തീരുമാനം എടുത്തതെന്നും വ്യക്തമാക്കി.

കോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കങ്ങളിൽ തനിക്കും മകൻ ജോസ് കെ മാണിക്കും പങ്കില്ലെന്നായിരുന്നു ഇന്നലെ കെ എം മാണിയുടെ പ്രതികരണം. കേരളാ കോൺഗ്രസിനെ നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയും ദുർബലമായ പാർട്ടിയെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് കോട്ടയം ഡിസിസി. ഇതിൽ മനം മടുത്ത കോട്ടയം ജില്ലാപഞ്ചായത്തിലെ അംഗങ്ങൾ സ്വയം ചിന്തിച്ചെടുത്ത തീരുമാണ് ഇതെന്നും മാണി അവകാശപ്പെട്ടിരുന്നു.

‌മാണിയെ കോഴമാണിയെന്നും ബജറ്റ് കള്ളനെന്നും വിളിച്ചവരിൽ നിന്നുതന്നെ കേരളാ കോൺ​ഗ്രസ് പിന്തുണ സ്വീകരിച്ചതാണ് പാർട്ടിയം​ഗങ്ങൾക്കിടയിലും നേതാക്കൾക്കിടയിലും അതൃപ്തിയുണ്ടാക്കിയത്. മാത്രമല്ല, ബാർക്കോഴ കേസിലും ബജറ്റ് വിൽപ്പന ആരോപിച്ചും മാണിക്കെതിരെ നിരന്തരം നിയമസഭയ്ക്കകത്തും പുറത്തും വൻ പ്രക്ഷോഭങ്ങൾ നടത്തിയിരുന്ന സിപിഐഎം പഴയ നിലപാടിൽ നിന്നും പുറകോട്ടുപോയതിൽ എൽഡിഎഫിനുള്ളിലും അഭിപ്രായഭിന്നതയും വിമർശനവും രൂക്ഷ​മാണ്.

കോട്ടയം ജില്ലാ പഞ്ചായത്തിലെ സിപിഐ അം​ഗവും പാർട്ടി ജില്ലാ ഘടകവും സിപിഐഎം നീക്കത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. സിപിഐഎമ്മിന്റേത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നായിരുന്നു സിപിഐയുടെ കുറ്റപ്പെടുത്തൽ. ഇതുകൂടാതെ, സിപിഐ മുഖപ്പത്രമായ ജനയു​ഗവും സിപിഐഎമ്മിനെതിരെ ​രൂക്ഷ​ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. സിപിഐഎം അംഗങ്ങള്‍ കേരള കോണ്‍ഗ്രസിനെ വിജയിപ്പിക്കാനായി വോട്ട് ചെയ്തത് സാമാന്യ ജനങ്ങള്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയാത്ത രാഷ്ട്രീയ അധാര്‍മികതയും അവസരവാദവുമായെ വിലയിരുത്താനാവൂ എന്നായിരുന്നു ജനയു​ഗം മുഖപ്രസം​ഗത്തിലെ കൊട്ട്.

മാണി ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന പ്രതിഷേധം കേരളീയരുടെ മനസ്സില്‍ മായാത്ത ചിത്രമായി ഇന്നും നിലനില്‍ക്കുന്നുണ്ടെന്നു മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. അത്തരമൊരു രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ ഘടകകക്ഷി തയ്യാറാവുമെന്ന് ജനാധിപത്യത്തിലും രാഷ്ട്രീയ ധാര്‍മികതയിലും വിശ്വസിക്കുന്ന കേരള ജനത സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ലെന്നും, കഴിഞ്ഞദിവസം കോട്ടയത്തു നടന്ന നീക്കങ്ങള്‍ എല്‍ഡിഎഫില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് വിശ്വസിക്കാനാവാത്ത ഇരുട്ടടിയും തികഞ്ഞ അവസരവാദപരവുമായ നീക്കവുമായേ  കാണാനാവൂയെന്നും മുഖപ്രസംഗം പറയുന്നു.

കേരളാ കോൺ​ഗ്രസിനു നൽകിയ പിന്തുണയിൽ യാതൊരു അധാർമികതയും ഇല്ലെന്നായിരുന്നു ഇന്നലെ സിപിഐഎം ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ അഭിപ്രായം. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ സംസ്ഥാന നേതൃത്വങ്ങൾ ആരും പ്രതികരിച്ചിട്ടില്ല. എന്തായാലും വരുംനിമിഷങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾക്കും ഭിന്നതകൾക്കും കേരളാ കോൺ​ഗ്രസ് (എം)-സിപിഐഎം സഖ്യം വഴി വയ്ക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.

തെലുങ്ക് സീരിയൽ നടൻ പ്രദീപ് കുമാർ ആത്മഹത്യ ചെയ്യുന്നതിനു മുൻപു ഭാര്യയുമായി വഴക്കിട്ടിരുന്നതായി പൊലീസ്. പ്രദീപ് ആത്മഹത്യ ചെയ്യുന്ന സമയത്ത് തൊട്ടടുത്ത മുറിയിൽ ഭാര്യ പവനി ഉണ്ടായിരുന്നു. ഭാര്യയുടെ സാരി ഉപയോഗിച്ചാണ് പ്രദീപ് തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുന്നതിനു ഏതാനും മണിക്കൂറുകൾ മുൻപ് ഭാര്യയുമായി പ്രദീപ് വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെയാണ് ഹൈദരാബാദിലെ അൽകാപുരി കോളനിയിലെ വസതിയിൽ പ്രദീപ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദീപിന്റ ഭാര്യയും സീരിയൽ നടിയുമായ പവനിയും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.

”പ്രദീപ് എന്തോ കാര്യം പറയുന്ന സമയത്ത് ഞാൻ മറ്റു ചില ജോലികൾ ചെയ്യുകയായിരുന്നു. ഇതദ്ദേഹത്തെ രോഷാകുലനാക്കി. ഇതേച്ചൊല്ലി ചെറിയ രീതിയിൽ വഴക്കുണ്ടായി. ഞാൻ ബാത്റൂമിൽ കയറി കതകടച്ചു. കുറേ കരഞ്ഞു. പ്രദീപ് മദ്യപിച്ചിട്ടുണ്ടായിരുന്നു. പ്രദീപിന്റെ മനസ്സ് ശരിയല്ലാത്തതിനാൽ അദ്ദേഹത്തെ ഒറ്റയ്ക്ക് വിടാമെന്നു കരുതി. ഞാൻ മറ്റൊരു മുറിയിൽ കയറുകയും ചെയ്തുവെന്നും” പവനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

പുലർച്ചെ 4.30 ഓടെ പ്രദീപിനെ വിളിക്കാൻ പോയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ പ്രദീപിനെ പവനി കണ്ടത്. അതേസമയം, പവനിയുടെ സുഹൃത്ത് ശ്രാവൺ ഇവരുടെ കൂടെയാണ് താമസിച്ചിരുന്നത്. ഇതേച്ചൊല്ലി പ്രദീപ് പലപ്പോഴും പവനിയുമായി കലഹിച്ചിരുന്നതായും ഇരുവരുടെയും ചില സുഹൃത്തുക്കൾ പറഞ്ഞു.

കിളിമാനൂരില്‍ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തത് നിരന്തരമായ ലൈംഗികപീഡനത്തെതുടര്‍ന്നെന്നു റിപ്പോര്‍ട്ട്. കേസില്‍ പ്രതിയെന്നു സംശയിക്കുന്ന  കിളിമാനൂർ പനപ്പാംകുന്ന് സ്വദേശിയായ ശ്രീറാമിനെ(20) കിളിമാനൂർ പോലീസ് അറസ്ററ് ചെയ്തു. തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്ക് വിദ്യാർത്ഥിയാണ് ശ്രീറാം. ഏപ്രിൽ 21 നാണ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചത്. കുടുംബകലഹത്തെത്തുടർന്ന് ജീവനൊടുക്കിയെന്നായിരുന്നു പോലീസിൻെറ ആദ്യ നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർത്ഥിനി നിരന്തരം ലെെംഗിക പീഡനത്തിനിരയായിരുന്നതായി പറയുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ രൂപം കൊടുത്ത പ്രത്യേക സേന ആയിരുന്നു ആന്റി റോമിയോ സ്‌ക്വാഡ്. പൂവാല ശല്യം ഇല്ലാതാക്കാനും സ്ത്രീ സുരക്ഷക്കും എന്ന പേരിലായിരുന്നു സ്‌ക്വാഡിന് രൂപം നല്‍കിയതെങ്കിലും ഫലത്തില്‍ സ്ത്രീകള്‍ക്കും കമിതാക്കള്‍ക്കും എന്തിനേറെ സഹോദരി സഹോദരന്‍മാര്‍ക്കും സ്വതന്ത്രമായി വഴി നടക്കാനുള്ള അവകാശത്തെ ഹനിക്കുകയാണ് ഇവര്‍ ചെയ്തത്. ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുമിച്ച് കണ്ടാല്‍ തടഞ്ഞുനിര്‍ത്തുകയും അസഭ്യവര്‍ഷം നടത്തുകയും മര്‍ദിക്കുകയും ചെയ്ത് സ്വയം ന്യായാധിപന്‍മാര്‍ ചമയുകയാണ് ഇക്കൂട്ടര്‍. സ്‌ക്വാഡ് നിലവില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇക്കൂട്ടര്‍ക്കെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിന്റെ ആളിക്കത്തലും കഴിഞ്ഞ ദിവസമുണ്ടായി. ആന്റി റോമിയോ സ്‌ക്വാഡുകാരുടെ ശല്യം സഹിക്കവയ്യാതിരിക്കെയാണ് യുവതിയെ നടുറോഡില്‍ ചോദ്യം ചെയ്യാന്‍ എത്തിയ ആളെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്. കാവി ഷാള്‍ കഴുത്തിലിട്ട് ബൈക്കിലെത്തിയ ഇയാള്‍ യുവതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ യുവതി ചെരുപ്പൂരി അടിച്ചു. ഇതിനു പിന്നാലെ നാട്ടുകാരും ഇയാളെ കൈവച്ചു. ജാസ് ഒബ്രോയ് എന്നയാളാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.

വൈദ്യുതി കമ്പികളിലും പോസ്റ്റുകളിലും, ട്രാഫിക് ലൈറ്റുകളിലും തട്ടി വിമാനം നിരവധി വാഹനങ്ങൾക്കു മുകളിലൂടെ തകർന്നു വീഴുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്തു വന്നു. വാഷിങ്ടണിലെ മകിൽടെയോയിൽ ഇന്നലെയായിരുന്നു സംഭവം. പൈൻ ഫീൽഡ് വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന  ഒറ്റ എൻജിൻ വിമാനമാണ് എൻജിൻ തകരാറിനെ തുടർന്ന് അപകടത്തിൽ പെട്ടത്. ഈ സമയം ഇതേ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാറിന്റെ ഡാഷ് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. തീയും പുകയും ഉയർന്നതോടെ വാഹനത്തിനുള്ളിൽ വരെ ചൂട് അനുഭവപ്പെട്ടതായി കാർ ഡ്രൈവർമാർ പറഞ്ഞു. നിരവധി വാഹനങ്ങൾക്ക് കേടു പറ്റിയിട്ടുണ്ട്. ഇന്ധനടാങ്ക് തകർന്നതാണ് സ്ഫോടനത്തിനിടയാക്കിയത്. എന്നാൽ പൈലറ്റും സഹയാത്രികരും അപകട സ്ഥലത്തു നിന്നു നടന്നു പോകുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല.

തെലുങ്ക് സീരിയല്‍ താരം പ്രദീപ് കുമാര്‍ (29) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അല്‍കാപുരി കോളനിയിലെ വസതിയിലാണ് പ്രദീപിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് പ്രദീപ് കുമാറിന്റെ മൃതദേഹം കണ്ടത്.

ഭാര്യയും സുഹൃത്തുമാണ് പ്രദീപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭാര്യയുമായി കഴിഞ്ഞ ദിവസം പ്രദീപ് കലഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്ക് കടബാധ്യത ഉണ്ടായിരുന്നുവെന്നും കുടുംബവുമായി അകല്‍ച്ചയിലായിരുന്നുവെന്നും പറയപ്പെടുന്നു. തെലുങ്ക് സീരിയല്‍ താരം പവനി റെഡ്ഡിയാണ് പ്രദീപിന്റെ ഭാര്യ. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. സപ്ത മാത്രിക, അഗ്നിപൂവുലു തുടങ്ങിയവയാണ് പ്രദീപിന്റെ പ്രധാനപ്പെട്ട സീരിയലുകള്‍. അഗ്നിപൂവുലുവില്‍ പവനി റെഡ്ഡിയും അഭിനയിച്ചിട്ടുണ്ട്. പോലീസ്, അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് കുട്ടികള്‍ എന്ന പോലെ തന്നെ കൗമാരക്കാരും, യുവാക്കളും അടിമപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. നിരവധി ഗെയിമുകള്‍ സമയം കൊല്ലിയായി പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യനെ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ വരെ തുനിയുമെന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്ലൂ വെയ്ല്‍ ഗെയിം(നീലത്തിമിംഗലം) എന്നാണ് ഇതിന്റെ പേര്. കൗമാരക്കാരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് ഈ അതിഭീകര ഗെയിം.അമ്പത് ദിവസം നീണ്ടുനില്‍ക്കുന്നതാണിത്. ഏറ്റവും ഒടുവില്‍ മത്സരാര്‍ത്ഥിയെ ജീവത്യാഗത്തിന് വെല്ലുവിളിക്കുക, ഇതാണ് രീതി. നൂറിലധികം കൗമാരക്കാരാണ് ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇരകളായി റഷ്യയില്‍ മാത്രം ജീവിതം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൗമാരക്കാരെ ആകര്‍ഷിച്ച് ഗെയിമില്‍ പങ്കാളികളാക്കി ഒടുവില്‍ ആത്മഹത്യ ചെയ്യിക്കുകയാണ് ഇവരുടെ രീതി. എന്താണ് ഇവരുട ലക്ഷ്യം എന്ന് ഇപ്പോഴും വ്യക്തമല്ല.ഏത് രാജ്യത്ത് നിന്നാണ് ബ്ലൂ വെയ്ല്‍ ഗെയിം ഓപ്പറേറ്റ് ചെയ്യുന്നത് എന്ന കാര്യത്തിലും ഇപ്പോഴും സ്ഥിരീകരണമില്ല. പക്ഷേ ഇവര്‍ ലക്ഷ്യമിടുന്നത് കൗമാരക്കാരായ കുട്ടികളെയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സീക്രട്ട് ഗ്രൂപ്പ് ആയിട്ടാണ് ഇവര്‍ പ്രത്യക്ഷപ്പെടുക. ഗ്രൂപ്പിലെ അംഗങ്ങള്‍ക്കായിട്ടാണ് മത്സരങ്ങള്‍. ഹൊറര്‍ സിനിമകളില്‍ തുടക്കം.

ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് കാണാനാകുമോ എന്ന വെല്ലുവിളിയാണ് ആദ്യ ഘട്ടം. അത് പൂര്‍ത്തിയാക്കിയാല്‍ പിന്നെ ശരീരത്തില്‍ സ്വയം മുറിവേല്‍പിക്കല്ലാണ് അടുത്ത് പരിപാടി. സ്വയം മുറിവേല്‍പിച്ചാല്‍ മാത്രം പോര, അതിന്റെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയും വേണം. തിമിംഗലത്തിന്റെ രൂപത്തില്‍ ശരീരത്തില്‍ മുറിവേല്‍പിച്ച ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.

അമ്പത് ദിവസങ്ങള്‍ നീളുന്ന, അമ്പത് ഘട്ടങ്ങളാണത്രെ ഇതില്‍ ഉള്ളത്. ഏറ്റവും ഒടുവില്‍ സ്വയം ജീവനെടുക്കാനായിരിക്കും വെല്ലുവിളി. അത് കേട്ട് അനേകം കുട്ടികള്‍ ഇതിനകം തന്നെ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015-2016 വര്‍ഷങ്ങളില്‍ റഷ്യയില്‍ നടന്ന കുട്ടികളുടെ ആത്മഹത്യത്തില്‍ 130 എണ്ണം ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമായിട്ടാണോ എന്ന സംശയം ആണ് ഇപ്പോള്‍ ഉയരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു നീലത്തിമിംഗലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം ആണ് യൂലിയ കോണ്‍സ്റ്റാന്റിനോവ എന്ന 15 കാരി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നില്‍ ബ്ലൂ വെയ്ല്‍ ഗെയിം തന്നെ ആണെന്ന് സംശയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്.

ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍ പെടുന്നതല്ല ഈ ഗെയിം എന്നതാണ് ഏറ്റവും ഭീകരം. കുട്ടികള്‍ ഈ സംഘത്തിന് കീഴ്‌പ്പെട്ടോ എന്ന കാര്യം രക്ഷിതാക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. റഷ്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും ഈ ഗൂഢവിനോദവുമായി ബ്ലൂ വെയ്‌ലിന്റെ ഇന്റര്‍നെറ്റ് ശൃംഖല പരന്നുകിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘അശ്ലീല’ ചിത്രം ഷെയര്‍ ചെയ്തതിന് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍. കൃഷ്ണ സന്ന തമ്മ നായിക് എന്ന ഓട്ടോഡ്രൈവറാണ് അറസ്റ്റിലായത്.

ദി ബല്‍സേ ബോയ്‌സ് എന്ന പേരില്‍ നായിക് ഒരു ഗ്രൂപ്പുണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിലാണ് ഗ്രൂപ്പ് അംഗമായ ഗണേശ് നായിക് ചിത്രം പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പിലെ മറ്റൊരു അംഗമായ മഞ്ജുനാഥാണ് മുര്‍ദേശ്വര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഐടി ആക്ട് പ്രകാരമാണ് നായിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ബാലകൃഷ്ണ നായിക് ഒളിവിലാണ്.

പ്രധാനമന്ത്രി മോദിക്കെതിരായ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇതാദ്യമായാണ് ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റിലാകുന്നത്.

RECENT POSTS
Copyright © . All rights reserved