ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് വരുമെന്ന് ഏതാണ്ട് ഉറപ്പായി. യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിച്ച ശേഷം മാത്രമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാകും കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിക്കുക. ഈ മാസം പകുതിയോടെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതില്‍ യുഡിഎഫില്‍ കാര്യമായ തര്‍ക്കങ്ങളില്ല. ഇടുക്കി സീറ്റുമായി വെച്ച് മാറണമെന്ന് നേരത്തെ കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അത്തരം ചര്‍ച്ചകളില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫിന് താത്പര്യം. എന്നാല്‍ പാര്‍ട്ടിയിലെ മറ്റു ചില നേതാക്കള്‍ക്കും സീറ്റില്‍ താത്പര്യമുണ്ട്. കോട്ടയം ജില്ലാ സെക്രട്ടറി സജി മഞ്ഞക്കടമ്പന്‍ തനിക്ക് മത്സരിക്കാനുള്ള താത്പര്യം പരസ്യമാക്കുകയും ചെയ്തിരുന്നു.
മുതിര്‍ന്ന നേതാവ് പി.സി.തോമസിനും മത്സരിക്കാന്‍ താത്പര്യമുണ്ടെങ്കിലും അദ്ദേഹം പരസ്യമായി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. കടത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫിനെ മത്സരിപ്പിക്കുന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പി.ജെ.ജോസഫിനോട് നിര്‍ദേശിച്ചതായും വിവരമുണ്ട്. എന്നാല്‍ മോന്‍സ് ജോസഫ് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യങ്ങളിലാണ് ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യത വര്‍ധിപ്പിക്കുന്നത്.
കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് യുഡിഎഫ് നല്‍കുന്നതോടെ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാകും നടക്കാന്‍ പോകുന്നത്. എല്‍ഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് (എം) ന്റെ സിറ്റിങ് സീറ്റാണിത്. സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ വീണ്ടും മത്സരിച്ചേക്കും. യുഡിഎഫിന്റെ ഭാഗമായാണ് കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്‍ കോട്ടയത്ത് നിന്ന് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍.വാസവനെ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ചാഴിക്കാടന്‍ പരാജയപ്പെടുത്തിയത്. മാറിയും മറഞ്ഞും മുന്നണികളെ വിജയിപ്പിച്ചിട്ടുള്ള കോട്ടയത്ത് ഇത്തവണ തീപാറും പോരാട്ടമാകും നടക്കാനിരിക്കുന്നത്.
ഇടുക്കിയില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയിലേക്ക് വിജയിച്ച ചരിത്രം ഫ്രാന്‍സിസ് ജോര്‍ജിനുണ്ട്. എന്നാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മഞ്ഞക്കടമ്പന്‍ തന്റെ സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയാകുമോ എന്ന ആശങ്ക ഫ്രാന്‍സിസ് ജോര്‍ജിനുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ മഞ്ഞക്കടമ്പന് കാര്യമായ പിന്തുണയില്ലെന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന് ആശ്വാസം.
ലണ്ടൻ :എന്റെ ജീവൻ്റെ വിലയായ ദൈവമേ എന്ന സംഗീത ആൽബം ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ റിലീസ് ചെയ്തു. ഒരു മദ്യപാനിയുടെ മാനസന്തരം എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് പൂർണമായും യുകെ യിൽ ചിത്രികരിച്ച ഈ വീഡിയോ ആൽബം ഇതിനോടകം തന്നെ എല്ലാവരുടെയും മനസ്സിൽ ഇടം നേടാൻ കഴിഞ്ഞു. സമൂഹത്തിൽ നല്ല സന്ദേശം നൽകാൻ കഴിയുന്ന ഇത്തരം ഗാനങ്ങൾ ഇനിയും ഉണ്ടാകെട്ടെ എന്ന് ആശംസിക്കുന്നു.
കേംബ്രിഡ്ജ്: എൻ എം സി മാനദണ്ഡമനുസരിച്ചുള്ള ‘പെരുമാറ്റച്ചട്ടം, അച്ചടക്ക നിയമങ്ങൾ, നേഴ്‌സിങ് പ്രൊഫഷണലിസം’ എന്നീ വിഷയങ്ങളിൽ യുകെയിലെ നേഴ്‌സിങ്, മിഡ്‌വൈഫറി പ്രൊഫഷനുകൾക്ക് ഏറെ വിജ്ഞാനപ്രദമായ ഓൺലൈൻ ചർച്ചകളും, സെമിനാറും ‘സൂം’ വെബ്ബിനാറിലൂടെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്നു. യു കെ യിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്തും, ഹൗസിങ് മേഖലയിലും നേരിടുന്ന പ്രശ്നങ്ങളിൽ സൗജന്യ നിയമ സഹായവും, ഗൈഡൻസും നൽകുവാൻ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ.
യു കെയിലെ നേഴ്‌സിങ്, മിഡ്‌വൈഫറി പ്രൊഫഷനുകളുടെ റെഗുലേറ്ററി ബോഡിയായ നേഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി), വിദ്യാഭ്യാസം, പരിശീലനം, പെരുമാറ്റം,പരിചരണം എന്നിവയുടെ മാനദണ്ഡങ്ങൾ അവരുടെ പരിശീലനത്തിലൂടെ പ്രാപ്യമാക്കുന്നതിനായി പ്രൊഫഷണൽ രൂപരേഖ നൽകുകയും, ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സന്ദർഭങ്ങളിൽ, അന്വേഷിക്കാനും അച്ചടക്ക നടപടി സ്വീകരിക്കാനും അധികാരമുള്ള ഓർഗനൈസേഷൻ ആണ്. നേഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പെരുമാറ്റം നിയന്ത്രിക്കുന്നതിൽ അതിന്റെ പങ്കും, ജോലിയിൽ തങ്ങളുടെ പ്രൊഫഷണൽ നിലവാരം ഉയർത്തിപ്പിടിക്കുന്നതിൽ, നിയമങ്ങളുടെ പ്രാധാന്യവും ആഴത്തിൽ പ്രതിബാധിക്കും. .
ആളുകൾക്ക് മുൻഗണന നൽകൽ, ഫലപ്രദമായ പരിശീലനം, പ്രൈവസി സംരക്ഷണം, പ്രൊഫഷണലിസവും, ആല്മ വിശ്വാസവും പ്രോത്സാഹിപ്പിക്കൽ, വ്യക്തി കേന്ദ്രീകൃതമായ പരിചരണം, ഉത്തരവാദിത്ത ബോധം, നേഴ്സിങ് പരിചരണത്തിൽ മികവും കഴിവും നിലനിർത്തൽ, സത്യസന്ധതയോടുകൂടി പ്രവർത്തിക്കൽ എന്നിവയുടെ പ്രാധാന്യം കോഡ് ഊന്നിപ്പറയുമ്പോൾ, ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കാൻ സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കുവാനും, ആശങ്കകൾ ഉന്നയിക്കുവാനും, നേഴ്സുമാരുടെയും മിഡ്‌വൈഫുമാരുടെയും ഉത്തരവാദിത്വവും മറ്റും വെബ്ബിനറിലൂടെ ബോധവൽക്കരിക്കും. രോഗികൾക്ക് സുരക്ഷിതവും അനുകമ്പയും ധാർമ്മികവുമായ പരിചരണം നൽകുക, നഴ്‌സിംഗ്, മിഡ്‌വൈഫറി പ്രൊഫഷനുകളുടെ സേവനത്തിനുള്ള സ്റ്റാൻഡേർഡ് നിലനിർത്തുക, സേവന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക, പ്രതിബദ്ധത പ്രകടിപ്പിക്കുക എന്നിവയിൽ വെബ്ബിനാർ ശ്രദ്ധ ഊന്നും.
ഇന്ത്യൻ വർക്കേഴ്‌സ് യൂണിയന്റെ ലീഗൽ ടീമായ കൗൺസിലർ ബൈജു തിട്ടാല, ഷിന്റോ പൗലോസ്, ജിയോ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന പാനൽ, അനുബന്ധമായ വിലപ്പെട്ട വിവരങ്ങൾ നൽകുവാനും, പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനും, സമാനമായ മേഖലകളിൽ നേടിയ തങ്ങളുടെ അനുഭവ സമ്പത്തും, നിയമ പാണ്ഡിത്യവും, അച്ചടക്ക നിയമങ്ങളുടെയും, മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യവും അമൂല്യമായ മാർഗ്ഗനിർദ്ദേശം നൽകാനുതകും.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിയമ വിദഗ്ധരെയും പ്രാക്ടീഷണർമാരെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ആഗോളതലത്തിലുള്ള പഠന പരിശീലന കൈമാറ്റം ചെയ്യുന്നതിനുമുള്ള ഒരു പ്ലാറ്റ് ഫോം സൃഷ്ടിക്കുവാൻ വെബ്ബിനാർ ലക്ഷ്യമിടുന്നു. യു കെ യിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലിചെയ്യുന്ന മേഖലയായ നേഴ്സിങ്, മിഡ്‌വൈഫറി ജോലിക്കാർക്കും, അതിലൂടെ അവർ സേവിക്കുന്ന രോഗികൾക്കും ഈ ക്ലാസ്സുകളിലൂടെ പ്രയോജനം ലഭിക്കും.
യുകെയിൽ രജിസ്റ്റർ ചെയ്ത നേഴ്‌സുമാർക്കായി 2024 ഫെബ്രുവരി 20-ന് ചൊവാഴ്ച നടത്തുന്ന വെബ്ബിനാർ വൈകുന്നേരം എട്ടു മണിക്ക് ആരംഭിക്കും. യു കെ യിൽ നഴ്സിംഗ് മേഖലയിൽ ജോലിചെയ്യുന്ന ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
ചോദ്യങ്ങളും സംശയങ്ങളും മുൻകൂട്ടി +447398968487 എന്ന വാട്സാപ്പ് നമ്പറിൽ അയച്ചു കൊടുക്കുന്നത് കൂടുതൽ ഉപകാരപ്രദമാകും.
Zoom Meeting ID: 834 9877 5945
Pass Code: 944847
ഉണ്ണികൃഷ്ണൻ ബാലൻ
യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് കെറ്ററിംഗിൽ തുടക്കമായി. വിവിധയിടങ്ങളിൽ നിന്നുമെത്തിയ പതിനാലോളം ടീമുകൾ പങ്കെടുത്ത റീജിയണൽ മത്സരം കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി മത്തായി, സെക്രട്ടറി അരുൺ സെബാസ്റ്യൻ എന്നിവർ ചേർന്ന് ഉത്‌ഘാടനം ചെയ്തു. യുകെ യുടെ പൊതുമണ്ഡലത്തിൽ സമീക്ഷ നടത്തുന്ന കലാ-സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് കെ.എം.ഡബ്ല്യു.എ പ്രസിഡന്റ് ബെന്നി മത്തായി അഭിപ്രായപ്പെട്ടു.
മാർലോയിൽ നിന്നെത്തിയ സുദീപ്, രോഹിത് സഖ്യം ടൂർണമെന്റിൽ വിജയികളായി. ജോബി, സന്തോഷ് രണ്ടും, ബർമിങ്ഹാമിൽ നിന്നെത്തിയ ജെർമി കുരിയൻ, ബെൻസൺ ബെന്നി കൂട്ടുകെട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കൗൺസിലർ അനൂപ് പാണ്ഡെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാർക്ക് ഗുഡീസ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവർക്ക് സ്കൈ ഷോപ്പേഴ്‌സ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് ബ്രദേഴ്സ് ഗ്രോസറി സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനമായി ലഭിച്ചു. കൂടാതെ റീജിയണൽ മത്സരവിജയികൾക്ക് കോവൻട്രിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
18 റീജിയനുകളിലായി നടക്കുന്ന മത്സരങ്ങളിൽ മുന്നൂറോളം ടീമുകൾ ഏറ്റുമുട്ടും. മാർച്ച് 24ന് കൊവൻട്രിയിലാണ് ഗ്രാൻറ് ഫിനാലെ. ഒന്നാം സമ്മാനം £1001ഉം സമീക്ഷയുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം £501ഉം ഗ്രോഫിയും, മൂന്നും നാലും സ്ഥാനകാർക്ക് യഥാക്രമം £201ഉം ട്രോഫിയും £101ഉം ട്രോഫിയും ലഭിക്കും. കഴിഞ്ഞ വർഷം 12 റീജീയണലുകളിലായി 210 ടീമുകളാണ് ടൂർണ്ണമെൻറിൽ പങ്കെടുത്തത്. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകപ്പകളുമായി ടൂർണ്ണമെൻറിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകർ അറിയിച്ചു.
തിരുഹൃദയ സന്യാസിനി സമൂഹം സാന്തോം പ്രോവിന്‍സ് താമരശേരി അംഗമായ പ്ലാത്തോട്ടത്തില്‍ മേഴ്സി ജോസ് (52)ഹൃദയാഘാതം മൂലം ജര്‍മനിയില്‍ അന്തരിച്ചു. സംസ്ക്കാരം പിന്നീട്. താമരശേരി രൂപതയിലെ പശുക്കടവ് ഇടവകാംഗമാണ് പരേത.
പ്ലാത്തോട്ടത്തില്‍ പരേതരായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ജര്‍മനിയിലെ ബാഡ്ക്രൊയ്സനാഹ്,ബിന്‍ഗെന്‍ എന്നീ മഠത്തിലെ സുപ്പീരിയറായും, ബാഡ്ക്രൊയ്സനാഹ് ഹോസ്പിറ്റലിലും, ബാഡ്മ്യുന്‍സ്ററര്‍ ഓള്‍ഡ് ഏജ് ഹോമില്‍ നഴ്സായും,പിന്നീട് പാസ്റററല്‍ വര്‍ക്കറായും (സെയില്‍സോര്‍ഗര്‍), റൂഡസ്ഹൈം ഹൗസിലും താമരശേരി രൂപതിലെ കുളിരാമുട്ടി ഇടവകയിലും സേവനം ചെയ്തിട്ടുണ്ട്.
സഹോദരങ്ങള്‍ : സി.നോയല്‍ ജോസ്(ആരധനാമഠം, കിളിയന്തറ), സോളി വാളുവെട്ടിക്കല്‍(തിരുവമ്പാടി),സിനി മലയാറ്റൂര്‍ (ചെമ്പനോട), സിന്ധു കുന്നത്ത് (പശുക്കടവ്), സ്മിത പുളിമൂട്ടില്‍ (കോടഞ്ചേരി), ബിജു (പശുക്കടവ്), സില്‍ജ ഇല്ലിക്കല്‍ (പശുക്കടവ്),ഷിംല വെട്ടുകല്ലേല്‍ (കുണ്ടുതോട്).
ഒമാൻ വടക്കൻ ബാത്തിന മേഖലയിലെ ഹിജാരിയിലെ റദ്ദയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി അന്തരിച്ചു. കൊല്ലം കുണ്ടറ ഉളിയകോവിൽ സുനിൽ കുമാർ ( 47 ) ആണ് മരിച്ചത്.
റദ്ദയിൽ കെട്ടിട നിർമ്മാണ കമ്പനിയിൽ ജീവനക്കാരനായിരുന്നു. സഹം ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സഹമിലെ സാമൂഹ്യ പ്രവർത്തകൻ അശോകൻ പറഞ്ഞു.
അച്ഛൻ: അഴകേശൻ, അമ്മ: മീനാക്ഷി, ഭാര്യ: മായ, മക്കൾ: മിഥുൻ, അദ്വൈത്.
എം. ജി.ബിജുകുമാർ
ഉച്ചയൂണും കഴിഞ്ഞ് ഓഫീസ് ടേബിളിന് മുന്നിലിരിക്കുമ്പോഴും താര പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തന്നെയാണ് മല്ലിക ആലോചിച്ചു കൊണ്ടിരുന്നത്. ജോലി കിട്ടി ഈ ഓഫീസിൽ ജോയിൻ ചെയ്തിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. ഇവിടെ എത്തിയപ്പോൾ തന്നെ ആകർഷിച്ചത് ഓഫീസ് കെട്ടിടത്തിന് പിറകിലുള്ള പൂത്തു നിൽക്കുന്ന നീർമാതളച്ചെടിയും അതിനുചുറ്റും ഉള്ള ചെറിയ മരങ്ങളും ചെടികളും നിറഞ്ഞ സ്ഥലമായിരുന്നു. രണ്ട് ദിവസവും ഉച്ചയൂണും കഴിഞ്ഞ് ആ നീർമാതളത്തിന്റെ ചുവട്ടിൽ പോയി നിന്ന് സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കുകയും പൂക്കൾ പറിച്ചെടുക്കുകയും ചെയ്തിരുന്നു. മൂന്നാം ദിവസം ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് വളരെ ഗൗരവത്തോടെ താര ചില അസ്വാഭാവികമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.
”ആ നീർമാതളത്തിൻ്റെ ചുവട്ടിൽ പോകുമ്പോൾ വളരെ ശ്രദ്ധിക്കണം. ചില സമയങ്ങളിൽ അതിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ വളരെ പതിഞ്ഞ ചിരിയും വളയുടെ കിലുക്കവും കേൾക്കാം. പീരീഡ്സ് ആയിരിക്കുന്ന സമയത്ത് അതിന്റെ ചുവട്ടിലേക്ക് പോകുകയോ ആ ചെടിയിൽ സ്പർശിക്കുകയോ ചെയ്യരുത്. ”
ജിജ്ഞാസയേക്കാൾ കൗതുകത്തോടെയാണ് മല്ലിക ആദ്യം അതു കേട്ടിരുന്നത്.
“ചില ഗന്ധവും തണുത്ത തെന്നലും ഒക്കെ നമ്മെ അവിടേക്ക് വലിച്ചടുപ്പിക്കുന്നതായി തോന്നും.നമ്മളിലേക്ക് പരകായ പ്രവേശം നടത്താൻ ശ്രമിക്കുന്ന ഒരു ആത്മാവ് ആ ചെടിയിൽ വസിക്കുന്നുണ്ടെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്. ”
ഇതൊക്കെ കേട്ടിരിക്കുമ്പോൾ തന്റെ മനസ്സിൽ ഉണ്ടായ പേടി പുറത്തുകാണിക്കാതിരിക്കാൻ താൻ പരമാവധി ശ്രദ്ധിച്ചിരുന്നു.
” ഓഫീസിലേക്ക് വരുന്ന വഴിയിൽ ഒരു ആശ്രമം കണ്ടില്ലേ? അവിടുത്തെ അന്തേവാസിയായ ഒരു പെൺകുട്ടി ഈ നീർമാതളത്തിന്റെ ചുവട്ടിലിരുന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തിട്ടുണ്ട്. ”
അതെന്തിനാണെന്ന ചോദ്യത്തിന് താര അതിനു പിന്നിലെ സംഭവങ്ങൾ മല്ലികക്ക് വിവരിച്ചു കൊടുത്തു. ഹൊറർ സിനിമയുടെ കഥ കേൾക്കുന്നതുപോലെ മല്ലിക അതിൽ ശ്രദ്ധിച്ചിരുന്നു.
” പ്രണയ വിവാഹത്തെ വീട്ടുകാർ എതിർത്തതിന് രാഖി എന്ന പെൺകുട്ടി വീട്ടുകാരെ ഉപേക്ഷിച്ച് ആശ്രമത്തിൽ ചേരുകയും ഒന്ന് രണ്ട് വർഷങ്ങൾ കടന്നു പോവുകയും ചെയ്തപ്പോഴാണ് അവൾ സ്നേഹിച്ച യുവാവ് ആക്സിഡൻ്റിൽ മരിക്കുന്നത്. തന്റെ വീട്ടുകാർ ആണ് അതിനു പിന്നിൽ എന്ന് അവൾ ഉറച്ചു വിശ്വസിച്ചു. അത് അവളെ മ്ളാനവതിയാക്കി. താൻ കാരണം ഒരു ജീവൻ നഷ്ടപ്പെട്ട ഈ ലോകത്ത് തന്റെ ജീവനും ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു. അവന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നീർമാതളച്ചെടിയുടെ ചുവട്ടിൽ എത്തി വിഷം കഴിച്ച് ജീവൻ വെടിയുകയും ചെയ്തു.”
താര ഇങ്ങനെ പറഞ്ഞു നിർത്തുമ്പോൾ മല്ലിക ആകെ അസ്വസ്ഥയായി.
തന്റെ മാസമുറയുടെ സമയമായതുകൊണ്ടും നീർമാതളത്തിന്റെ പൂവുകൾ പറിച്ചതിന്റെയും അതിൻ്റെ ചുവട്ടിൽ നിന്ന് ഫോൺ ചെയ്തിരുന്നതിൻ്റെയും ഒക്കെയുള്ള ചിന്തകൾ കൊണ്ടും അവളിൽ അല്പം ഭീതിയുളവാക്കി.
ഇത്തരം കാര്യങ്ങളും പ്രേതങ്ങളും ഒക്കെ വളരെ പേടിയുള്ള കൂട്ടത്തിലായിരുന്ന തനിക്ക് വല്ലതും സംഭവിച്ചു പോകുമോ എന്നവൾ വ്യാകുലപ്പെട്ടു.
വീട്ടുകാരെ ഭയന്ന് പ്രണയിച്ചവൻ്റെ ഒപ്പം പോകാതെ ആശ്രമത്തിൽ ചേർന്നതിനു പകരം ആ പെൺകുട്ടിക്ക് കാമുകനൊപ്പം ഒരു ജീവിതം തുടങ്ങിയാൽ പോരായിരുന്നോ എന്ന് അവൾ മനസ്സിൽ പറഞ്ഞു.
വൈകുന്നേരം വീട്ടിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോഴും താര പറഞ്ഞ കാര്യങ്ങളിൽ ഉടക്കി കിടക്കുകയായിരുന്നു മല്ലികയുടെ മനസ്സ്. ട്രാഫിക് ബ്ളോക്കിൽ പെട്ട് വാഹനം നിർത്തിയിട്ടതും അതിനിടയിലെ ബഹളങ്ങളുമൊന്നും മല്ലിക അറിഞ്ഞില്ല. ഇരുട്ടിനെ പോലും ഭയമുള്ള തന്നിലേക്ക് രാഖിയുടെ ആത്മാവ് വളരെ വേഗം കയറിക്കൂടിയേക്കുമോയെന്നവൾ ഭയപ്പെട്ടു.
വീട്ടിലെത്തി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴും രാഖിയുടെ ആത്മഹത്യയും നീർമാതളച്ചുവടുമൊക്കെയായിരുന്നു മല്ലികയുടെ മനസ്സിൽ. താൻ അറിയാതെ തന്നിൽ ഒരു ആത്മാവ് കയറി തന്റെ സ്വത്വത്തെ ഹനിച്ച്, തന്നെ അതിന്റെ വരിധിയിലാക്കി തന്റെ ശരീരത്തിലൂടെ പ്രവർത്തിക്കുമ്പോൾ പേടിപ്പെടുത്തുന്ന കഥകളിൽ കാണുന്നതുപോലുള്ള കാര്യങ്ങളൊക്കെയുണ്ടാകുമെന്ന് ഓർത്ത് അവൾ ഭയപ്പെട്ടു.
കുറെ നേരം കിടക്കയിൽ ഓരോന്നോർത്തു കിടന്ന മല്ലികയ്ക്ക് ഇക്കാര്യം അമ്മയോട് പറയാൻ മനസ്സ് വന്നില്ല. അമ്മക്ക് ഇത്തരം കാര്യങ്ങളിൽ ഒന്നും വിശ്വാസമില്ല. അതിനാൽ വഴക്ക് പറയും എന്ന് ഉറപ്പാണ്.
” എന്താടി വന്നപാടെ കയറിക്കിടന്നതാണല്ലോ! മണിക്കൂർ രണ്ടായി. എന്തുപറ്റി?”
അമ്മയുടെ ശബ്ദം അവളെ ചിന്തയിൽ നിന്നുണർത്തി.
” ഒരു തലവേദന ” അലസതയോടെ അവൾ മറുപടി നൽകി. “പതിവില്ലാതെ ബസ് യാത്ര തുടങ്ങിയില്ലേ ! അതാവും. എഴുന്നേറ്റ് കുളിക്കാൻ നോക്ക് .അത്താഴം കഴിക്കാൻ നേരമായി. ”
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.
അവൾ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് നടന്നു. ഷവറിനു ചുവട്ടിൽ നിൽക്കുമ്പോൾ തന്നിലേക്ക് പതിക്കുന്ന തണുത്ത ജലകണികകൾ തന്റെ ചിന്തകളെയും തണുപ്പിക്കുമെന്ന് അവൾ വെറുതെ വ്യാമോഹിച്ചു.
ഷവറിന് ചുവട്ടിൽ നിന്ന് സമയം കടന്ന് പോയത് അറിഞ്ഞില്ല. കുളിച്ചു തോർത്തി വസ്ത്രവുമണിഞ്ഞ് ടവ്വൽ കഴുകാനായി നോക്കുമ്പോഴാണ് തലേദിവസം ധരിച്ചിരുന്ന നൈറ്റി ബക്കറ്റിൽ കിടക്കുന്നത് കണ്ടത്.അത് രാവിലെ കുളിക്കാൻ നേരം ഊരി ബക്കറ്റിലിട്ടിരുന്നതാണെന്നവൾ ഓർത്തു. ജോലിയിൽ പ്രവേശിച്ച ദിവസം ഓഫീസിൽ തുണി വിൽപ്പനക്കു വന്ന ഒരു പാവം സ്ത്രീയുടെ നിർബന്ധത്തിനു വഴങ്ങി വാങ്ങിയതാണത്.
ടവ്വലെടുത്ത് പിഴിഞ്ഞു ബാത്റൂമിലെ ചെറിയ അയലിട്ടു. നൈറ്റിയെടുത്ത് സോപ്പുപുരട്ടി നനച്ച് ഉലച്ചുകൊണ്ടിരിക്കുമ്പോൾ അവളുടെ മനസ്സ് എവിടെയോ സഞ്ചരിച്ചുകൊണ്ടേയിരുന്നു. അമ്മ ഉറക്കെ വിളിക്കുന്നത് കേട്ടപ്പോഴാണ് അവൾ ചിന്തകളിൽ നിന്നുണർന്നത്.
ഡീ..മല്ലികേ ! എത്ര നേരമായി കുളിക്കാൻ കയറിയിട്ട് ഇങ്ങോട്ട് ഇറങ്ങിവന്നേ.” എന്തുപറ്റിയെന്ന് അറിയാതെ അവൾ കയ്യിലിരുന്ന് നൈറ്റി പിഴിയാൻ മറന്ന് അയയിലിട്ട് ബക്കറ്റിൽ ഇരുന്ന വെള്ളം താഴേക്ക് കളഞ്ഞു വാതിൽ തുറന്നു വെളിയിലേക്ക് ഇറങ്ങി. അപ്പോൾ സമയം 9 മണി ആയിരുന്നു.
ഒരു മണിക്കൂറോളം താൻ ആ ബാത്റൂമിൽ ആയിരുന്നു എന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. എന്നും പതിനഞ്ച് മിനിറ്റ് കൊണ്ട് കുളിച്ചിറങ്ങുന്ന തനിക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നോർത്ത് അവൾ ഭയപ്പെട്ടു.
അത്താഴവും കഴിഞ്ഞ് കിടക്കയിലേക്ക് വീഴുമ്പോഴും പലവിധ ചിന്തകളാൽ മല്ലികയുടെ മനസ്സ് കുഴഞ്ഞു മറിയുന്നുണ്ടായിരുന്നു. ആകാശത്തിലൂടെ മേഘങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു. ഉറക്കം അവളുടെ കൺപോളകളിലൂടെ തഴുകി.
” മല്ലീ…. മല്ലീ…. ”
ആരോ തന്നെ വിളിക്കുന്നതുപോലെ മല്ലികക്ക് തോന്നി. ആരാണ് ഈ രാത്രിയിൽ തന്നെ വിളിക്കുന്നത് എന്നറിയാൻ അവൾ ജനാല തുറന്നു വെളിയിലേക്ക് നോക്കി. ചന്ദനത്തിന്റെ ഗന്ധം അവിടമാകെ പരക്കുന്നതായി അവൾക്ക് തോന്നി. ജനാലയിലൂടെ നോക്കുമ്പോൾ ഒരു പെൺകുട്ടി വീടിനു പിന്നിലുള്ള കുളത്തിൻ്റെ കരയിൽ നിൽക്കുന്നു.
അവളുടെ മുഖം എവിടെയോ കണ്ടു മറന്നതാണെന്ന് മല്ലികയ്ക്ക് തോന്നിയെങ്കിലും ആരാണെന്ന് ഓർത്തെടുക്കാൻ അവൾക്ക് കഴിഞ്ഞില്ല.
”….മല്ലി…..മല്ലി…..! ”
അവൾ നിസ്സഹായതയോടെ വിളിക്കുന്നതു പോലെ മല്ലികയ്ക്ക് തോന്നി.
യാന്ത്രികമായി വാതിൽ തുറന്ന് അവൾ വെളിയിലേക്ക് നടന്നു. വിടരുന്ന കണ്ണുകളും, നിതംബവും കവിഞ്ഞ് താഴേക്ക് നീണ്ടുകിടക്കുന്ന കാർകൂന്തലും, ചുംബനം കൊതിക്കുന്ന ചുണ്ടുകളുമുള്ള ഈ സുന്ദരി ആരാണ്?’
ശ്വാസഗതിക്ക് അനുസരിച്ച് അവളുടെ നിറഞ്ഞ മാറിടങ്ങൾ ഉയർന്നു താഴുന്നുണ്ടായി യിരുന്നു.
”എന്താണ് പറ്റിയത് …..നീ ആരാ …? ”
എന്ന് ചോദിച്ചുവെങ്കിലും ശബ്ദം വെളിയിലേക്ക് വന്നില്ല. അവൾ മല്ലികയെ നോക്കി കുളത്തിൻ്റെ കൽപ്പടവിലരുന്നു. അപ്പോൾ സുമുഖനായ ഒരു യുവാവ് അവളുടെ അടുത്തേക്ക് വന്നു. അവൻ അവളോടൊപ്പം ഇരുന്നു. അവളെ ചേർത്ത് പിടിച്ചു തഴുകിയശേഷം അവളുടെ നീണ്ട മുടി ചേർത്ത് മുകളിലേക്ക് കെട്ടിവെച്ചു. അവളുടെ ശിരസിൽ തഴുകിക്കൊണ്ട് കെട്ടിവെച്ച മുടിയിൽ ഒരു പുഷ്പം ചൂടിക്കൊടുത്തു. മല്ലിക ആ പൂവിലേക്ക് സൂക്ഷിച്ചു നോക്കി.
‘ നിർമാതളപ്പൂവ്…”
അവളുടെ ശ്വാസഗതി വർദ്ധിച്ചു.
പെട്ടെന്ന് വല്ലാത്ത ശബ്ദത്തോടെ അദൃശ്യ ശക്തിയാൽ ആ യുവാവ് കുളത്തിലേക്ക് എറിയപ്പെട്ടു. കുളക്കരയിൽ ഇരുന്ന പെൺകുട്ടി ഉച്ചത്തിൽ അലറി.
ഇതു കണ്ട മല്ലിക “അയ്യോ…അമ്മേ…. ” എന്ന് ഉറക്കെ വിളിച്ചുവെങ്കിലും ശബ്ദം വെളിയിലേക്ക് വന്നില്ല. കുളത്തിലെ ജലം തിരയിളകും പോലെ ഓളം വെട്ടുന്നത് മല്ലിക ശ്രദ്ധിച്ചു. പെട്ടെന്ന് ആ കുളത്തിലെ ചെറിയ പായലുകളെല്ലാം അപ്രത്യക്ഷമായി. കുളത്തിലെ ജലത്തിന് കടും ചുവപ്പ് നിറമായി മാറി.
” എന്റെ പ്രിയപ്പെട്ടവനെ എന്നിൽ നിന്ന് അകറ്റിയില്ലേ ? ഒരിക്കൽ ഞാൻ മടങ്ങി വരുമെന്ന അവന്റെ വാക്ക് എന്നിൽ നിറയുന്നിടത്തോളം ഞാൻ ഈ നീർമാതളത്തിൽ നിന്നും പോവില്ല. ഞാൻ നിന്നിലേക്ക് പ്രവേശിച്ച് ആ കാത്തിരിപ്പ് തുടരും.”
അതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ അഗ്നി സ്ഫുരണങ്ങൾ ഉണ്ടാകുന്നതായി മല്ലികക്ക് തോന്നി. അവൾക്ക് നിൽക്കുന്നിടത്തു നിന്നും അനങ്ങാൻ കഴിയുന്നില്ല. തൊണ്ട വരണ്ടു. അലറി കരയണമെന്നുണ്ടെങ്കിലും ശബ്ദം വെളിയിലേക്ക് വരുന്നില്ല. അവളുടെ വാക്കുകൾ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങുന്നതായി മല്ലികക്ക് തോന്നി. അത് ഉള്ളിൽ വല്ലാത്ത പ്രകമ്പനം സൃഷ്ടിക്കുന്നുണ്ടായിരുന്നു.
പെട്ടെന്ന് കുളത്തിലെ ചുവന്ന ജലത്തിനു മുകളിൽ നിറയെ നീർമാത പൂക്കൾ പൊങ്ങിക്കിടക്കുന്നതും ആ പടികളിൽ നിറയെ രക്തത്തുള്ളികൾ പോലെ പാടുകൾ ഉണ്ടാവുന്നതും മല്ലിക കണ്ടു.അവൾക്ക് പിറകിലായി മഴ തകർത്തു പെയ്യുകയും ഇടിയും മിന്നലും അകമ്പടിയായെത്തുകയും ചെയ്തു.
ആ പെൺകുട്ടി കരയുന്നുണ്ടായിരുന്നു. പെട്ടെന്ന് അവൾ നീണ്ട നഖങ്ങളുള്ള വിരലുകൾ നീട്ടി തന്റെ നേരെ നടന്നടുക്കുന്നത് കണ്ട് മല്ലിക ഉറക്കെകരഞ്ഞു.അവളുടെ കാലുകൾ നിലത്തു മുട്ടിയിട്ടില്ലെന്നത് കണ്ട് മല്ലിക ഞെട്ടി. തൻ്റെയടുത്തേക്ക് നടന്നടുക്കുന്ന ആ പെൺകുട്ടിയ്ക്കപ്പോൾ രണ്ട് നിഴലുകൾ ഉള്ളതായി മല്ലികയ്ക്ക് തോന്നി.
” അമ്മേ… അമ്മേ…. !”
“എന്താടീ ? എന്താണ് കിടന്നു കാറുന്നത്! എന്തുപറ്റി?”
അമ്മയുടെ ചോദ്യം കേട്ടാണ് മല്ലിക ഞെട്ടി ഉണർന്നത്. അവൾ ആകെ വിയർത്തിരുന്നു. അവളുടെ മുഖത്ത് ഭയം നിറഞ്ഞിരുന്നു. അവളുടെ മിഴിക്കോണിൽ നീർമണികൾ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു. ദുസ്വപ്നം കണ്ടതാണെന്ന് മനസ്സിലാക്കിയ അവൾക്ക് അമ്മ കാപ്പി എടുത്തുകൊണ്ടുവന്നു കൊടുത്തു. അതു കുടിച്ചിട്ട് അവൾ കട്ടിലിരുന്ന അമ്മയുടെ മടിയിലേക്ക് തലവച്ചു കിടന്നു.
അല്പം കഴിഞ്ഞ് മല്ലിക തലയുയർത്തി നോക്കി.ഏഴു മണിയായിരിക്കുന്നു.
അവൾ അമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റ് പല്ലു തേക്കാൻ വാഷ്ബേസിനടുത്തേക്ക് നടന്നു.
കുളിക്കാനായി ബാത്റൂമിൽ കയറി നോക്കുമ്പോൾ അതിന്റെ തറയിലൂടെ രക്തം പോലെ ചുവന്ന നിറത്തിലുള്ള ദ്രാവകം ഒഴുകി നീങ്ങുന്നത് കണ്ട് മല്ലിക ഞെട്ടി. തലേദിവസം കണ്ട സ്വപ്നം അവളിലേക്ക് പാഞ്ഞെത്തി.
” അമ്മേ… ഓടിവായോ…”
അമ്മ വേഗം അവിടേക്ക് ഓടിയെത്തി. അവൾ വിറച്ചുകൊണ്ട് ചുവന്ന നിറത്തിലുള്ള ദ്രാവകം ചൂണ്ടിക്കാണിച്ചു.
” ഇതായിരുന്നോ …!
അമ്മ ലാഘവത്തോടെ പറയുമ്പോഴും അവളുടെ വിറയൽ മാറിയിരുന്നില്ല. കാര്യം അറിയാതെ അവൾ നിന്നു കിതച്ചു.
” ഇന്നലെ ഈ നൈറ്റി പിഴിയാതെ നീ വിരിച്ചിട്ടതാ, അതിന്റെ കളർ ഇളകി ഒഴുകുന്നതാണിത് ”
അവൾ അതിലേക്ക് നോക്കി.
“കുളം കലക്കുന്ന തരത്തിലുള്ള തുണികൾ വാങ്ങരുത് എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്, ”
ഇതും പറഞ്ഞ് അമ്മ ആ നൈറ്റി പിഴിഞ്ഞെടുത്ത് വിരിക്കാനായി വെളിയിലേക്ക് പോയി.
സ്വപ്നം കാരണം തന്റെ സ്ഥലകാല ബോധം പോലും നഷ്ടപ്പെടുന്നു എന്നോർത്ത് അവൾ ദീർഘമായി നിശ്വസിച്ചു.
രാവിലെ ഓഫീസിലേക്കുള്ള യാത്രയിലും താൻ കണ്ട സ്വപ്നത്തെപ്പറ്റിയായിരുന്നു മല്ലിക ആലോചിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ രാത്രി തന്റെ ഭയത്തെ വർധിപ്പിച്ച ദു:സ്വപ്നത്തെപ്പറ്റി ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ അവൾ അസ്വസ്ഥയായി.
ആകെയൊരു ഭയം അവളെ പൊതിഞ്ഞു.
ഒരു പെൺകുട്ടിയുടെ തീഷ്ണമായ രണ്ട് കണ്ണുകൾ അവളുടെ ചിന്തകളെ വേട്ടയാടുന്നുണ്ടായിരുന്നു.
ഓഫീസിൽ എത്തുമ്പോഴും താൻ കണ്ട സ്വപ്നത്തെപ്പറ്റി ആരോടും ഒന്നും പറയാൻ തോന്നിയില്ല. ഒരുപക്ഷേ അവർ ഇതെങ്ങനെ എടുക്കും എന്ന് അറിയില്ല. തന്നെയുമല്ല ആരോടും ശരിക്ക് പരിചയവുമായിട്ടില്ല.
സമയം കടന്നുപോയി. ഉച്ചയൂണിന് മുമ്പ് കൈകഴുകാനായി ഓഫീസിന് പിറകിലേക്ക് പോയി തിരിച്ചു വരുമ്പോൾ നീർമാതളച്ചെടിയിലേക്ക് മല്ലിക സൂക്ഷിച്ചു നോക്കി. അതിനടുത്തേക്ക് പോകാൻ അവൾ ഭയപ്പെട്ടു.
അവൾ വേഗം തിരിഞ്ഞു നടക്കാൻ തിരിയവേ “മല്ലീ..” എന്ന് ആരോ മൃദുലമായി വിളിച്ചതായി തോന്നി.
” മല്ലീ…. ”
വീണ്ടും വിളിക്കുന്നത് കേട്ടുവെങ്കിലും തിരിഞ്ഞു നോക്കാൻ കഴിയാതെ അവൾ ശില പോലെ നിന്നു. സംഭവിക്കുന്നത് എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.
“ഹലോ.. മല്ലികേ… ”
വീണ്ടും വിളിച്ചപ്പോൾ ഭയചകിതയായ അവൾ ചിന്തകളിൽ നിന്നും ഉണർന്നു. അവൾ ധൈര്യം സംഭരിച്ച് തിരിഞ്ഞു.
” രാഖി… ”
അവളുടെ മനസിലെത്തിയത് ആ പേരായിരുന്നു.
താരയായിരുന്നു അവളെ വിളിച്ചത്.
മല്ലികയുടെ നിർവികാരമായ മുഖത്തിന് മുന്നിൽ കൈ വീശിയിട്ട്
” എന്താണ് മല്ലികേ സ്വപ്നം കണ്ട് നിൽക്കുന്നത് ” എന്ന് ചോദിച്ചപ്പോൾ അവൾ ചിന്തകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് വന്നു.
ഇന്നലെ സ്വപ്നത്തിൽ കണ്ട പെൺകുട്ടിയുടെ മുഖവും താരയുടെ മുഖവും ഒന്നായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ വീണ്ടും ഞെട്ടി.
ഭയചകിതയായ അവൾ ചിന്തകളിൽ നിന്നും ഉണർന്നു. സ്വപ്നത്തിൽ കണ്ട രാഖിയുടെയും തൻ്റെ മുന്നിൽ നിൽക്കുന്ന താരയുടെയും മുഖം ഒന്നു തന്നെയായതെങ്ങനെയെന്ന് ചിന്തിച്ചു നിൽക്കവേ ഒരു തണുത്ത കാറ്റ് അവരെ കടന്നു പോയി
”എനിക്ക് ട്രാൻസ്ഫർ ആണ്. രണ്ടുദിവസത്തിനുള്ളിൽ ഞാൻ ഇവിടെ നിന്നും പോകും.” താര പറഞ്ഞു തുടങ്ങി
“ഒരു കാര്യം വെളിപ്പെടുത്താനാണ് ഞാനിപ്പോൾ വിളിച്ചത്.”
അവൾ പറയുന്നത് വീണ്ടും തന്നിൽ ഭയം ജനിപ്പിക്കുന്ന കാര്യങ്ങളാവുമെന്നോർത്ത് മല്ലിക സ്തബ്ധയായി നിന്നു.
” മറ്റൊന്നുമല്ല നീർമാതളത്തെപ്പറ്റി കഴിഞ്ഞ ദിവസം പറഞ്ഞ കഥകളെല്ലാം വെറുതെയാണ്. അങ്ങനെയൊന്നും ഒരു സംഭവമേയില്ല.”
താര മല്ലികയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവളുടെ കരിവളകളിൽ വിരലോടിച്ചു..
” ചുമ്മാ തമാശയ്ക്ക് ഒന്നു പറഞ്ഞു നോക്കിയതാ. പുതിയ ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ മുതിർന്നവരൊക്കെ റാഗിങ് നടത്തില്ലേ…! അതേപോലെ.. ഞാനും… വെറുതേ…”
താര ഉറക്കെ ചിരിച്ചു. വാതിൽക്കൽ നിന്ന മറ്റു സ്റ്റാഫുകളും അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
“അല്ലെങ്കിലും മല്ലികക്ക് പേടിയൊന്നുമില്ലെന്ന് എനിക്കറിയാം. പൊയ്ക്കോളൂ, പോയി ആഹാരം കഴിച്ചു കൊള്ളൂ. ഞാനാ നീർമാതളത്തിന്റെ ചുവട്ടിൽ അൽപനേരം ഇരിക്കട്ടെ. നല്ല തണലും കാറ്റുമാണവിടെ.”
കയ്യിൽ പച്ച നിറമാർന്ന പുറംചട്ടയുള്ള ഒരു പുസ്തകവുമായി താര അവിടേക്ക് നടന്നു.
ആഹാരം കഴിക്കാനായി പാത്രം ടേബിളിൽ വെച്ചിട്ട് മല്ലിക അടച്ചിട്ടിരുന്ന ജനാല തുറന്നിട്ടു. അപ്പോൾ അടിച്ച കാറ്റിൽ ജനാല വിരികൾ പറക്കാൻ തുടങ്ങി. അതിനിടയിലൂടെ നോക്കുമ്പോൾ പൂത്തുനിൽക്കുന്ന നിർമാതളത്തിന് ചുവട്ടിൽ താര പുസ്തകവും വായിച്ചു നിൽക്കുന്നത് കാണാമായിരുന്നു. താരയുടെ കാലുകൾ നിലത്ത് മുട്ടിയിട്ടുണ്ടോ എന്ന് മല്ലിക സൂക്ഷിച്ചു നോക്കി.
അവളുടെ കയ്യിലിരിക്കുന്ന പുസ്തകത്തിന്റെ പുറംചട്ടയിലേക്ക് സൂക്ഷിച്ചു നോക്കിയ മല്ലിക മനസ്സിൽ അതിൻ്റെ പേര് വായിച്ചു. ”നീർമാതളം പൂത്തകാലം”
എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
വിമാനത്തിനകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്. ബഹ്റൈനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് അസ്വസ്ഥതയുണ്ടായത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയ അറബി അദ്ധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തി ഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബെെൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബാത്തി ഷായെ മടത്തറയിൽ നിന്നാണ് പിടികൂടിയത്.
മൂന്നു മാസം മുൻപാണ് ബാത്തി ഷാ സ്കൂളിൽ ജോലിക്ക് കയറിയത്. ഇയാൾ അന്നുമുതൽ മൊബെെൽ ഫോണിൽ കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാട്ടി ലെെംഗികാതിക്രമം നടത്തിയിരുന്നതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികൾ വീട്ടിലെത്തി വിവരം അറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് രണ്ട് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.