Latest News

ടോം ജോസ് തടിയംപാട്

ഇന്ത്യയുടെ ചരിത്രം അന്വഷിക്കുന്നവർക്കു ലൂയി മൗണ്ട് ബാറ്റൻ എന്ന അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയിയെ അറിയാതിരിക്കാൻ കഴിയില്ല ,ഇന്ത്യക്കു സ്വാതന്ത്ര്യ൦ നൽകാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചപ്പോൾ അത് നടപ്പിലാക്കാൻ സർക്കാർ കണ്ടെത്തിയ മഹാനായ വ്യക്തിയായിരുന്നു മൗണ്ട് ബാറ്റൺ. ഇന്ത്യയുടെ ചരിത്രവും വിഭജനവും നന്നായി വിശദ്ധികരിച്ചിട്ടുള്ള സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന പുസ്തകം വായിച്ചവർക്കു അദ്ദേഹത്തെ മറക്കാൻ കഴിയില്ല .1947 മാർച്ച് 20 നു അദ്ദേഹത്തെയും കുടുംബത്തെയും വഹിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ നോർത്തൊലോൾട് വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തിന്റെ ഇഷ്ടവിമാനമായിരുന്ന യോർക്ക് M W 102 എയർ ഫോഴ്സ് വിമാനം ഇന്ത്യയെ ലക്ഷ്യമാക്കി പറന്നതുമുതൽ 1948 ൽ അദ്ദേഹം തിരിച്ചു പോരുന്നതുവരെയുള്ള ഇന്ത്യയുടെ ചരിത്രം മൗണ്ട് ബാറ്റന്റേതു കൂടിയാണ്.

ബ്രിട്ടീഷ് നേവിയിലെ ഓഫീസർ ആയിരുന്ന അദ്ദേഹം തിരിച്ചുവന്നു നേവി അഡ്മിറൽ ആയി റിട്ടേർ ചെയ്തു റിട്ടേർമെൻറ് ജീവിതം നയിക്കുന്നതിനിടയിൽ അദ്ദേഹത്തെ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹം സഞ്ചരിച്ച ബോട്ടിൽ ബോബ് പൊട്ടിച്ചു വകവരുത്തിയത്‌. അദ്ദേഹം മരിച്ച ഐറിഷ് കടൽത്തീരത്തുകൂടി യാത്ര ചെയ്യുവാനും അദ്ദേഹം മരിച്ച കടൽത്തീരത്ത് സ്ഥാപിച്ചിരുന്ന കുരിശു കാണുവാനും എനിക്ക് കഴിഞ്ഞു..ഇന്ത്യയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച മകൾ പമീല മൗണ്ട് ബാറ്റണെ ഇന്റർവ്യൂ ചെയ്യാനും എനിക്ക് ഭാഗ്യ൦ ലഭിച്ചിട്ടുണ്ട് .

1541 ൽ ഹെൻറി എട്ടാമൻ രാജാവിനെ ഐറിഷ് പാർലമെന്റ് രാജാവായി അംഗീകരിച്ചതോടെ തുടങ്ങിയ കലാപങ്ങൾ കെട്ടടങ്ങിയത് 1998 ഏപ്രിൽ 10 നു ബെൽഫാസ്റ്റിൽ വച്ച് ബ്രിട്ടീഷ് ഐറിഷ് സർക്കാരുകൾ തമ്മിൽ ഉണ്ടായ ഗുഡ് ഫ്രൈഡേ എഗ്രിമെന്റിലൂടെയാണ്, ഇതിനിടയിൽ 1922 ൽ ഐർലൻഡ് വിഭജിച്ചു റിപ്പബ്ലിക്ക് ഓഫ് ഐർലൻഡ് രൂപികരിച്ചു. ഈ കലാപത്തിന്റെ പുറകിൽ പ്രൊട്ടസ്റ്റന്റ് കത്തോലിക്ക മതങ്ങളും വലിയ പങ്കാണ് വഹിച്ചത്, ഏകദേശം 3600 ആളുകൾ ഈ കലാപത്തിൽ കൊല്ലപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടന്റെ ഭാഗമായി നിൽക്കുന്ന നോർത്തേൺ ഐർലണ്ടിനെ റിപ്പബ്ലിക്ക് ഓഫ് ഐർലണ്ടിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ ലക്ഷ്യം മൗണ്ട് ബാറ്റനെപ്പോലെ പ്രസിദ്ധനായ വ്യക്തിയെ കൊന്നുകൊണ്ടു ഇംഗ്ളണ്ടിൽ ഭയം വിതയ്ക്കുക എന്നതായിരുന്നു .

1979 ആഗസ്ത് 27, തുടരെയുണ്ടായ മഴയെ തുടർന്ന് വെയിൽ തെളിഞ്ഞു. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ കൗണ്ടി സ്ലിഗോയിലെ ക്ലിഫോണി വില്ലേജിന് സമീപമുള്ള ക്ലാസ്സിബാൺ കാസിൽ അവരുടെ ഹോളിഡേ ഹോമിൽ താമസിച്ചിരുന്ന മൗണ്ട് ബാറ്റണും അദ്ദേഹത്തിന്റെ ചില കുടുംബവും നല്ല കാലാവസ്ഥ ആസ്വദിക്കാൻ ബോട്ടിൽ ഒരു യാത്ര നടത്താൻ തീരുമാനിച്ചു.

കപ്പൽ കയറി പതിനഞ്ച് മിനിറ്റിനുശേഷം, ഒരു ഏകീകൃതവും സ്വതന്ത്രവുമായ രാഷ്ട്രം സൃഷ്ടിക്കുന്നതിനായി വടക്കൻ അയർലൻഡിൽ നിന്ന് ബ്രിട്ടീഷ് സേനയെ തുരത്താൻ ഭീകരപ്രവർത്തനം നടത്തിയ ഐറിഷ് ദേശീയവാദികളുടെ അർദ്ധസൈനിക വിഭാഗമായ ഐ ആർ എ യിലെ രണ്ട് അംഗങ്ങൾ സ്ഥാപിച്ച റിമോട് കണ്ട്രോൾ ബോംബ് പൊട്ടിഅവരുടെ കപ്പൽ കടലിൽ ചിതറിപ്പോയി. മൗണ്ട് ബാറ്റൺ I R A ഒരു പ്രതീകാത്മകവുമായ ലക്ഷ്യമായിരുന്നു. കാരണം അദ്ദേഹം രാജകുടുംബത്തിലെ ഏറ്റവും ആദരണീയരായ അംഗങ്ങളിൽ ഒരാളായിരുന്നു .അദ്ദേഹം,ജോർജ് ആറാമൻ രാജാവിന്റെ സഹോദരീപുത്രനും ചാൾസ് രാജകുമാരന്റെ ഉപദേശകനും ആയിരുന്നു മൗണ്ട് ബാറ്റൺ. കൊല്ലപ്പെടുന്നതിന് തലേദിവസം രാത്രി അദ്ദേഹത്തിന്റെ ബോട്ടിൽ ബോംബ് വെച്ചിരുന്നു. 1970-കളിൽ അദ്ദേഹം ഐറിഷ് പട്ടണമായ മുല്ലഗ്‌മോറിൽ അവധിക്കാലം ആഘോഷിച്ചിരുന്ന സമയത്തു , അദ്ദേഹത്തെ വധിക്കുമെന്ന് ഐ ആർ എ ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടും സുരക്ഷ സംവിധാനങ്ങൾ അദ്ദേഹം നിരസിച്ചു. എന്തായാലും 79 വയസുള്ള ഒരു വൃദ്ധനെ കൊല്ലാൻ ആരാണ് ആഗ്രഹിക്കുക എന്നാണ് അദ്ദേഹം ചോദിച്ചത് .

രണ്ടാം ലോകയുദ്ധത്തിൽ മൗണ്ട് ബാറ്റൺ തെക്കുകിഴക്കൻ ഏഷ്യയിലെ പരമോന്നത സഖ്യകക്ഷി കമാൻഡറായിരുന്നു, നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്മിറൽ എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടിരുന്നു . ഇന്ത്യയുടെ വിഭജനത്തിന് മേൽനോട്ടം വഹിച്ച ഇന്ത്യയുടെ അവസാന വൈസ്രോയി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. അതിനാൽ അദ്ദേഹം വളരെ പ്രമുഖനായ ഒരു വ്യക്തിയായിരുന്നു, എന്നാൽ 79 വയസ്സുള്ള വിരമിച്ച മനുഷ്യൻ, വടക്കൻ അയർലണ്ടിലെ ബ്രിട്ടീഷ് സുരക്ഷാ സേനയിൽ ഒരു പങ്കും വഹിച്ചിരുന്നില്ല , അയർലണ്ടിൽ പതിവായി അവധിക്കാലം ആഘോഷിച്ചിരുന്ന അദ്ദേഹത്തെ കൊന്നത് ക്രൂരവും പൈശാചികവുമായി ബ്രിട്ടൻ വിലയിരുത്തി .

ഐറിഷ് സംസ്കാരത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള കോഴ്‌സുകൾ പഠിപ്പിക്കുന്ന സേവ്യർ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ തിമോത്തി വൈറ്റ്, രാജകുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാളെ വധിക്കുന്നതിലൂടെ, വടക്കൻ അയർലൻഡ് വിട്ടുപോകാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിക്കുകയും വടക്കൻ അയർലണ്ടിനെ റിപ്പബ്ലിക്ക് ഓഫ് ഐർലണ്ടിൽ ചേർക്കാമെന്നു ഐആർഎ പ്രതീക്ഷിച്ചിരുന്നതായികണ്ടെത്തിയിരുന്നു

മൌണ്ട് ബാറ്റന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐ ആർ എ ഏറ്റെടുക്കുകയായിരുന്നു , ഐർലണ്ടിൽ തുടരുന്ന ബ്രിട്ടീഷ് അധിനിവേശം ഇംഗ്ലീഷ് ജനതയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ഒരു വഴിയായി അവർ ഈ കൊലപാതകത്തെ കണ്ടു

I R A ബോംബ് നിർമ്മാതാവ് തോമസ് മക്മഹോൺ (31) മൗണ്ട് ബാറ്റൺ ആക്രമണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. ഐആർഎ പ്രവർത്തകൻ ഫ്രാൻസിസ് മക്ഗേൾ (24)നെ വെറുതെവിട്ടു. ഗുഡ് ഫ്രൈഡേ ഉടമ്പടിയുടെ ഭാഗമായി 19 വർഷത്തെ തടവിന് ശേഷം മക്മോഹൻ ജയിൽ മോചിതനായി.

മൗണ്ട് ബാറ്റനോടൊപ്പം മരിച്ച പേരക്കുട്ടി നിക്കൊളാസ് 14 വയസു ബോട്ടിലെ ജോലിക്കാരൻ പോൾ മാസ്‌വെൽ 15 വയസു മൗണ്ട് ബാറ്റന്റെ മകളുടെ അമ്മായിയമ്മ ഡോറിൻ 83 വയസു എന്നിവരുടെ കൊലപാതകം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മാർഗരറ്റ് താച്ചർ, രാഷ്ട്രീയ സംഘടന എന്നതിലുപരി ഐആർഎയെ ഒരു കുറ്റവാളിയായി കണ്ടു. ഐആർഎ തടവുകാർക്കുള്ള യുദ്ധത്തടവുകാരൻ പദവിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ അവകാശങ്ങൾ പിൻവലിച്ചുകൊണ്ടാണ് അവർ പ്രതികരിച്ചത്. പിന്നീട് I R A ഇംഗ്ലണ്ടിന്റെ തെരുവുകളിൽ ഭീകര പ്രവർത്തനങ്ങൾകൊണ്ട് ചോരപ്പുഴകൾ ഒഴുക്കി .അതിനെല്ലാം അറുതിവരുത്തിയതിനു വലിയ സംഭാവനയാണ് അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ബിൽ ക്ലിന്റണും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലൈറും ഗുഡ് ഫ്രൈഡേ എഗ്രിമെന്റിലൂലൂടെ നൽകിയത്.

2011 ജൂൺ 25 നു ഡെറിയിലെ ഫോയി നദിക്കു കുറുകെ നിർമിച്ച സമാധാന പാലം നദിയുടെ ഇരുകരകളിലുമായി താമസിച്ചിരുന്ന പ്രൊട്ടസ്റ്റന്റ് ,കത്തോലിക്ക വിസ്വാസികളെ തമ്മിൽ കൂട്ടിയിണക്കാനും ഉപഹരിച്ചു പ്രസിഡണ്ട് സ്ഥാനത്തു നിന്നും വിരമിച്ചിട്ടും ബിൽ ക്ലിന്റൺ ഡെറി സന്ദർശിച്ചിരുന്നു . ഡെറിയിൽ 1972 ൽ ബ്രിട്ടീഷ് ആർമി നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട 14 ഐറിഷ്‌കാരുടെ (ബ്ലഡി സൺ‌ഡേ) സ്മാരകവും കാണാൻ കഴിഞ്ഞു.

ടോം ജോസ് തടിയംപാട്

യുകെയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ശക്തമായി ഇടപെടലുകൾ നടത്തുന്ന ടോം ജോസ് തടിയംപാട് എഴുത്തുകാരനും ചാരിറ്റി പ്രവർത്തകനും യൂട്യൂബറുമാണ്. 2022 -ലെ മികച്ച സാമൂഹിക ചാരിറ്റി പ്രവർത്തകനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ലഭിച്ചത് ടോം ജോസ് തടിയംപാടിനാണ്.

റോമി കുര്യാക്കോസ്

ലണ്ടൻ: “പൗരാവകാശത്തിന് അർത്ഥവ്യാപ്തി നൽകി ഭരിച്ച മാനവ സ്നേഹിയായിരുന്നു ഉമ്മൻ‌ചാണ്ടി” എന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി സേവനം ചെയ്യുന്ന വേളയിൽ ‘അവകാശങ്ങളിലും, ആവശ്യങ്ങളിലും നിയമം മാനുഷികവും അർത്ഥവ്യാപ്തിയുള്ളതും ആയിരിക്കണമെന്നും,, സാധാരക്കാരനും പ്രാപ്യമായ തലത്തിലും, തനിക്കെതിരെയുള്ള പരാതിയാണെങ്കിൽ പോലും നിയമം അനുസരിച്ച് അപേക്ഷകന് നീതി നേടിയെടുക്കുവാൻ അവസരം നഷ്‌ടപ്പെടരുതെന്നും ഉമ്മൻ‌ചാണ്ടി സാർ പറയുമായിരുന്നു.’ എന്ന് ജസ്റ്റിസ് ജെ ബി കോശി ഓർമ്മിച്ചു. ‘ഓ സി ഒരോർമ്മ’യിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ജസ്റ്റിസ് (Retd.) ജെ ബി കോശി.

‘സമകാലീന ഇന്ത്യ’ സെമിനാറിൽ മുഖ്യപ്രസംഗം നടത്തിയ ജെ ബി കോശി ‘ഭരണഘടനയുടെ അന്തസത്തയായ ജനാധിപത്യം, മതേതരത്വം, മാനവ സമത്വം എന്നിവയിൽ സമ്പന്നമായ ഭാരതം, ഐക്യത്തിലും, സ്നേഹത്തിലും നിയമത്തിലും സാഹോദര്യം പുൽകുന്ന ഗാന്ധിയൻ സ്വപ്നം നിലനിറുത്തുവാൻ ഓരോ ഇന്ത്യക്കാരന്റെയും ബാദ്ധ്യതയും അവകാശവും കടമയുമാണെന്നു ഓർമ്മിപ്പിച്ചു.

ലണ്ടനിലെ ഹിൻഡ് സ്ട്രീറ്റിലുള്ള മെത്തഡിസ്റ്റ് ദേവാലയത്തിൽ ചേർന്ന യോഗത്തിൽ വിവിധ സാമൂഹ്യ-സാമുദായിക-രാഷ്ട്രീയ പ്രതിനിധികൾ സംബന്ധിച്ചു.

ഐഒസി വക്താവ് അജിത് മുതയിൽ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി എഫ്രേം സാം നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ അൽക്ക ആർ തമ്പി ആയിരുന്നു പ്രോഗ്രാo മോഡറേറ്റർ.

ഐഒസി നാഷണൽ പ്രസിഡണ്ട് കമൽ ദലിവാൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.

‘ക്രൈസ്തവ വിശ്വാസവും, രാഷ്ട്രീയവും, അധികാരവും ഒപ്പം ചേർത്തു പിടിച്ച്, ജനങ്ങളോടൊപ്പം അവരിലൊരാളായി ജീവിച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എക്കാലവും പ്രതിഷ്‌ടിക്കപ്പെടും എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ സെൽ ചെയർമാൻ ഫാ.ടോമി എടാട്ട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജീവിത ശൈലി കണ്ടു ജീവിച്ച ചാണ്ടി ഉമ്മൻ ഭാവിയുടെ പ്രതീക്ഷയാണെന്നും ടോമി അച്ചൻ കൂട്ടിച്ചേർത്തു.

‘ഓർത്തഡോക്സ് സഭാംഗമെന്ന നിലയിൽ വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിക്കുകയും, താൻ ആല്മീയമായി പഠിച്ച പരസ്പര സ്നേഹവും, കരുണയും, ബഹുമാനവും നൽകികൊണ്ടു ജനഹൃദയങ്ങളെ കീഴടക്കിയ ഉമ്മൻ ചാണ്ടിയെന്ന നന്മ നിറഞ്ഞ മനുഷ്യൻ എക്കാലത്തും സ്മരിക്കപ്പെടും എന്ന് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി ഫാ.നിതിൻ പ്രസാദ് കോശി തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

ലൗട്ടൻ മുൻ മേയർ ഫിലിപ്പ് എബ്രാഹം, വൈ.എം.സി.എ ജനറൽ സെക്രട്ടറി എൻ വി എൽദോ, WELKOM പ്രതിനിധി ജോസ് ചക്കാലക്കൽ, മാസ്റ്റർ ഷെഫ് ജോമോൻ കുര്യാക്കോസ്, കൗൺസിലർ ഇമാം ഹഖ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.

റ്റിജി തോമസ്

ഇന്നലത്തെ മഴയ്ക്ക് ഒരു അവസാനമുണ്ടാകുമെന്ന് അവൻ കരുതിയില്ല , അവളും ..

എന്നിട്ടും തോർന്നു , ഇനിയും തെളിഞ്ഞിട്ടില്ലാത്ത ആ പകൽ പതിവിൽ കൂടുതൽ സമയമെടുത്ത് ഇഴഞ്ഞു നീങ്ങി .

തിരിച്ചറിവുകളുടെ കാര്യത്തിൽ അവൻ മിടുക്കാനാണെന്ന് പുകഴ്ത്തിയവരാണ് അവന്റെ അധ്യാപകർ എല്ലാവരും .. പക്ഷേ ഇന്ന് അവൻ പതറിപ്പോയി..

നിലപാടുകളുടെ കാര്യത്തിൽ അവളും എല്ലാവരേക്കാളും ഒരുപടി മുന്നിലായിരുന്നു .എന്നാൽ അവൾക്ക് പിഴവ് പറ്റിയിട്ട് കുറച്ചു കാലമായി . ഭർത്താവിന്റെ നിഴലിൽ സ്വയം മറഞ്ഞ് , ആവർത്തന വിരസതയുടെ പ്രതീകമായി പത്രങ്ങളിലും ടെലിവിഷൻ ന്യൂസിലും കാണുന്ന ഒരു സാധാരണ പെണ്ണായി മാറേണ്ടി വരുമെന്ന് അവളും കരുതിയിരുന്നില്ല .

അവളുടെ തിരിച്ചറിവിന് മുപ്പത്തൊൻപതിന്റെ പക്വത മതിയായില്ല , എന്നാൽ അവൻ കുട്ടിയാണെന്ന് അവൾക്ക് മനസ്സിലായി . പ്രണയവും വിരഹവും ഒക്കെ നിശ്വാസത്തെപ്പോലും ബാധിക്കുന്ന അവസ്ഥകളാണെന്ന് കരുതുന്ന പ്രായം . അവൻ ഒപ്പമിരുന്ന് യാത്ര ചെയ്യാൻ തുടങ്ങിയ നിമിഷം തന്നെ അവൾ തിരിച്ചറിഞ്ഞു ,, ആ ചെറുപ്പക്കാരനെ എന്തോ അലട്ടുന്നുണ്ട് .. പൂർവ്വ വിദ്യാർത്ഥിയുടെ അധികാരം വിനിയോഗിച്ച് അവൾ പലതും അവനിൽ നിന്ന് ചികഞ്ഞെടുത്തു ..

‘ജ്യോതി’ അതായിരുന്നു അവന്റെ ദുഖം . ഒട്ടും പുതുമയില്ലാത്ത ഒരു പ്രണയ കഥയുടെ ബാക്കിപത്രം . എങ്ങോട്ടെന്നോ എന്തിനെന്നോ ഉറപ്പിക്കാതെ നീണ്ട യാത്രയിലേക്ക് തിരിച്ചതാണ് അവൻ . അത് ഒരിക്കലും പ്രതീക്ഷയുടെ വഴിയിലേക്ക് ആവില്ലെന്ന് അവൾക്ക് മനസ്സിലായി .

അവൻ ആ വഴി പിരിഞ്ഞിട്ട് അധികമായിരുന്നില്ല ,അതുപോലെ അവൾക്കും പുതുവഴി തേടിപ്പോകാൻ അവസരം ലഭിച്ചതും ഇന്ന് മാത്രമായിരുന്നു ,

പ്രണയം കൊടുമ്പിരി കൊള്ളുമ്പോൾ വിവേകവും വിചാരവും നഷ്ടമാകുമെന്ന് പറഞ്ഞു കേട്ടത് സത്യമാണെന്ന് അവൾക്ക് ഇപ്പോൾ ഉൾക്കൊള്ളാനാകുന്നു . അയാൾ തന്നിൽ നിന്ന് അകന്നത് എപ്പോഴാണ് . വാസ്തവത്തിൽ അയാൾ എപ്പോഴെങ്കിലും ഉള്ളുകൊണ്ട് തന്നോട് അടുത്തിട്ടുണ്ടോ . എന്തായാലും അവസാന കയ്യൊപ്പോടെ ഇന്നത്തെ ഇരുണ്ട പുലരിയിൽ എല്ലാം അവസാനിച്ചപ്പോഴാണ് , ഇന്നോളം വെറുത്തിരുന്ന മഴ ദിവസത്തിന് ഇത്ര ഭംഗിയുണ്ടെന്ന് അവൾക്ക് മനസ്സിലായത് ..

“ജ്യോതിയുടെ നിറഞ്ഞ ചിരിയിൽ നിന്ന് എനിക്ക് ഒരു മോചനമില്ല , എല്ലാം അവസാനിച്ചകന്നാലും ഉൾക്കൊള്ളാനാകാത്ത ചിലരുണ്ടല്ലോ, പിടിച്ചു വാങ്ങാൻ കഴിയാത്ത ചിലർ .. ഞാൻ അങ്ങനെയാ .” ഇന്ന് രാവിലെ ഡയറിയിൽ എഴുതിയ വാചകത്തിന് മരണത്തിന്റെ തണുപ്പുണ്ടെന്ന് അവനു തന്നെ തോന്നിയിരുന്നു . ഇതുവരെ അത് ആരും കാണാത്തത് കൊണ്ട് അവന്റെ ഉള്ളിലുള്ളത് ആർക്കും കണ്ടെത്താനുമായില്ല .

എന്നാൽ അവന്റെ ചിന്തകളുടെ അപൂർണ്ണ രൂപം ഉൾക്കുരുക്കിൽ നിന്ന് അഴിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞു . ഊഹം ശരിയാണെങ്കിൽ അവനും അടുത്ത വളവിൽ ഈ യാത്ര അവസാനിപ്പിക്കും , ഒരു പക്ഷേ അവളുടെ യാത്ര പുതിയ തുടക്കത്തിലേക്കും അവന്റേത് അവസാനത്തിലേക്കും ആയേക്കുമോ എന്ന് അവൾ ഭയന്നു .

ചോദ്യങ്ങളുടെ വലയത്തിനുള്ളിൽ അവനെ തളയ്ക്കാൻ അവളും ആഗ്രഹിച്ചില്ല , ആറാം വളവിൽ ഇരുവരുടെയും യാത്ര അവസാനിച്ചു . അവസാനയാത്രയിൽ പലരും ബാക്കിവച്ച നിശ്വാസങ്ങൾ ഇരുവരെയും പൊതിഞ്ഞു . ഇരുട്ടും കുളിരും കൊണ്ട് പകൽ വീണ്ടും യൌവ്വനം വീണ്ടെടുക്കുന്നത് പോലെ അവൾക്ക് തോന്നി .

ചുവപ്പ് കുപ്പായക്കാരൻ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇനിയങ്ങോട്ട് അയാൾ എന്ന് മാത്രം അവൾ വിശേഷിപ്പിക്കാൻ ആഗ്രഹിച്ചയാൾ .ചുവന്ന ടി ഷർട്ടിൽ അയാളും ഒരിക്കൽ കൂടി യൌവ്വനം പകർന്നാടാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു . മുപ്പത്തിന്റെ തുടിപ്പ് നാൽപ്പതുകളിലും അയാളെ വിട്ടുപോയിരുന്നില്ല ,

ഇന്നത്തെ മോചനം അയാളുടെ പ്രസരിപ്പ് ഇരട്ടിപ്പിച്ചു .

അവനും അവൾക്കൊപ്പം ഉണ്ടായിരുന്നു , അയാൾ മുഖവുരയില്ലാതെ ഒരു വലിയ പെട്ടി അവൾക്ക് മുന്നിലേയ്ക്ക് ഇട്ടുകൊണ്ടു പറഞ്ഞു , “നിന്റെ നിഴൽ പോലും ഇനി എന്റെ മുന്നിൽ കണ്ടു പോകരുത് ” ..

അവളും വാക്കുകൾ കരുതിയിരുന്നു . “എന്റെ നിഴലിന് പോലും നിങ്ങളുടെ വഴി മുടക്കാനാവുമെന്ന തിരിച്ചറിവ് ഉണ്ടല്ലോ അത് മതി”.

അയാൾ കരുതി വെച്ച വാക്കുകൾ പൂർത്തിയാക്കാതെ അകന്നു .

അവൾ അവന്റെ നേർക്ക് തിരിഞ്ഞു ..

“കാലം തെറ്റാതെ ഓരോ ശിശിരത്തിലും ഇല പൊഴിയുന്നത് വൃക്ഷത്തിന്റെ അവസാനത്തിനല്ല , അടുത്ത് തന്നെ ഉണ്ടാവുന്ന പുതുമഴയിൽ മുളയ്ക്കുന്ന തളിരിലകൾക്ക് ഇടം നൽകാനാണ് ..”

അവൾ അത് പറഞ്ഞു നിർത്തുമ്പോൾ .. ഇന്നലത്തെ മഴയിൽ കുതിർന്ന് ഇന്ന് ഇപ്പോഴും അവസാനിക്കാത്ത പുലരിയിൽ തളിരിലകൾക്ക് ഇടം കൊടുക്കാൻ കൊതിക്കുന്ന ഒരു വൻമരം അവന്റെ ഉള്ളിൽ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു . ആ വളവും ആ വഴിയും തന്റേതല്ല എന്ന് മനസ്സിലാക്കാൻ അവന് അവളുടെ ആ വാചകങ്ങൾ മാത്രം മതിയായിരുന്നു ..

ശ്രീനാഥ് സദാനന്ദൻ

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും മലയാളത്തിൽ MA , M Phil ബിരുദങ്ങൾ നേടി. ഇപ്പോൾ കോട്ടയം കോ -ഓപ്പറേറ്റീവ് കോളേജിൽ മലയാളം അധ്യാപകനാണ്. സീരിയൽ, സിനിമ മൊഴിമാറ്റ രംഗത്ത് സജീവമാണ്.

 

ശ്രീലത മധു പയ്യന്നൂർ

ചാണകം മെഴുകിയ പൂമുറ്റത്ത്
പൂക്കളമൊരുക്കീ പൂത്തുമ്പി !
അത്തപ്പൂക്കളം ആവണിപ്പൂക്കളം ചിങ്ങപ്പൂക്കളം മനസ്സിലെന്നും !
തുമ്പപ്പൂവും കാക്കപ്പൂവും
കണ്ണാന്തളിയും ഇന്നെവിടെ ?
പ്ലാവില കോട്ടി തുമ്പപ്പൂ നുള്ളും കുഞ്ഞുങ്ങളെ നിങ്ങൾ കണ്ടോ ?
കാവിലെ കൃഷ്ണക്കിരീടം പറിക്കും കൂട്ടുകാരോടൊത്തു നടന്ന കാലം
വേലിക്കൽ നിൽക്കുന്ന പൂക്കളെല്ലാം എങ്ങോ പോയ് മറഞ്ഞൂ !
വിപണിയിൽ സുലഭമായ് പൂക്കളിന്ന്
വിലകൊടുത്താൽ കിട്ടും പൂക്കളല്ലോ !
എങ്കിലും ഞാനാ സ്മൃതിതൻ പൂക്കുടയിൽ വർണ്ണ പുഷ്പങ്ങൾ നിറച്ചുവയ്ക്കും !
അത്തംമുതൽ തിരുവോണം വരെ നന്മതൻ പൂക്കളമൊരുക്കാം !

ശ്രീലത മധു

1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്

ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര

സ്വന്തം ലേഖകൻ

ലണ്ടൻ  : നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ് ക്ലബിൽ നടന്ന ആദ്യ ജി പി ഐൽ ( GPL )  ക്രിക്കറ്റ് ട്യൂർണ്ണമെൻറ് ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമായി മാറി കഴിഞ്ഞു.  ഗ്ലോബൽ പ്രീമിയർ ലീഗും  സമീക്ഷ യുകെയും കൈകോർത്തൊരുക്കിയ ഈ ക്രിക്കറ്റ്‌ മാമാങ്കത്തിന് ഗംഭീരമായ പരിസമാപ്‌തി. ആദ്യ GPL കപ്പിൽ മുത്തമിട്ട് ഫ്രീഡം ഫൈനാഷ്യയൽസ് സ്പോൺസർ ചെയ്ത കോവൻഡ്രി റെഡ്‌സും, രണ്ടാം സ്ഥാനക്കാരായി ടെക് ബാങ്ക് സ്പോൺസർ ചെയ്ത ഡക്സ് ഇലവൻ നോർത്താംപ്ടണും . നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഒഴുകിയെത്തിയ നോർത്താംപ്ടണിലെ ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ് സാക്ഷ്യം വഹിച്ചത് ആവേശകരമായ ഒരു ക്രിക്കറ്റ് ട്യൂർണ്ണമെന്റിനായിരുന്നു.  ഗ്ലോബൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ നടത്തിയ ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിൽ പങ്കെടുക്കുവാനായി യുകെയിലെ ക്രിക്കറ്റ് പ്രേമികളിലെ കരുത്തുറ്റരായ എട്ടോളം ടീമുകളെയാണ് തെരഞ്ഞെടുത്തത്.

 

ആഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ നടന്ന ആദ്യ ജി പി ഐൽ ( GPL ) ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ആവേശകരമായ സ്വീകരണമാണ് യുകെയിലെ മലയാളികളിൽ നിന്ന് ലഭിച്ചത്. രണ്ട് ഗ്രൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽ എട്ട് ടീമുകൾ T 10 മത്സരങ്ങളിൽ ഏറ്റു മുട്ടിയപ്പോൾ ഒരു ഒരു പ്രഫക്ഷണൽ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതിയാണ് കാണികളിൽ ഉളവാക്കിയത്.

ചെംസ്ഫോർഡിൽ നിന്നുള്ള റ്റസ്‌കറും , നോർത്താംപ്ടണിലിൽ നിന്നുള്ള ഡക്‌സ് ഇലവനും , കൊവെൻട്രിയിൽ നിന്നുള്ള റെഡ്‌സും , ഓസ്‌ഫോർഡിൽ നിന്നുള്ള ഗല്ലി ക്രിക്കറ്റേഴ്സും ഗ്രൂപ്പ് A യിലും , കെറ്ററിംഗിൽ നിന്നുള്ള കൊമ്പൻസും , ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡും , നോർത്താംടണിൽ നിന്നുള്ള ബെക്കറ്റ്സ് , ദർഹമിൽ നിന്നുള്ള ഡി എം സി സിയും ഗ്രൂപ്പ് B യിലുമായി ഏറ്റു മുട്ടി.

ആദ്യ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് കൊമ്പൻസും കോവൻഡ്രി റെഡ്‌സും , രണ്ടാമത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടിയത് ഓസ്‌ഫോർഡ് യുണൈറ്റഡും നോർത്താംപ്ടൺ ഡക്സുമായിരുന്നു. ആദ്യ സെമി ഫൈനലിൽ കൊമ്പൻസിനെ തോൽപ്പിച്ച് കോവൻഡ്രി റെഡ്‌സും, രണ്ടാമത്തെ സെമി ഫൈനലിൽ ഓസ്‌ഫോർഡിൽ നിന്നുള്ള യുണൈറ്റഡിനെ തോല്പിച്ച് നോർത്താംപ്ടൺ ഡക്‌സ് ഇലവനും ഫൈനലിൽ എത്തി. കോവൻഡ്രി റെഡ്‌സും നോർത്താംപ്ടൺ ഡക്‌സും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ആദ്യ GPL കപ്പിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചത് കോവൻഡ്രി റെഡ്‌സിനായിരുന്നു.

ആദ്യ GPL കപ്പ് നേടിയ കോവൻഡ്രി റെഡ്‌സിന് ട്രോഫിയും ഒന്നാം സമ്മാനമായ 1500 പൗണ്ടും സമ്മാനിച്ചത് GPL ഡയറക്ടറായ അഡ്വ : സുഭാഷ് മാനുവലും , ഐ പി എൽ താരം ബേസിൽ തമ്പിയും ( ഹോട്ട് ലൈൻ ), നോർത്താംപ്ടൺ എക്സ് കൗണ്ടി ക്രിക്കറ്ററും കോച്ചുമായ ഡേവിഡ് സെയിൽസും ചേർന്നായിരുന്നു.

രണ്ടാം സ്ഥാനക്കാരായ ഡക്സ് ഇലവൻ നോർത്താംപ്ടണിന് ട്രോഫിയും സമ്മാനമായ 1000 പൗണ്ടും സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ : ദിനേശ് വെള്ളാപ്പള്ളിയും സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീ : ശ്രീകുമാർ ഉള്ളപ്പിള്ളിലും ചേർന്നായിരുന്നു.

സെമി ഫൈനലിൽ എത്തിയ കൊമ്പൻസ് ഇലവന് സമീക്ഷ യുകെ നോർത്താംപ്ടൺ സെക്രട്ടറി ശ്രീ : പ്രഭിൻ ബാഹുലേയൻ ട്രോഫിയും 250 പൗണ്ടും സമ്മാനിച്ചു , അതോടൊപ്പം സെമി ഫൈനലിൽ എത്തിയ ഓസ്‌ഫോർഡ് യുണൈറ്റഡിന് ട്രോഫിയും 250 പൗണ്ടും  സമ്മാനിച്ചത് സമീക്ഷ യുകെ നാഷണൽ സെക്രട്ടറിയേറ്റ് അംഗം ശ്രീ ഉണ്ണികൃഷ്‍ണൻ ബാലനായിരുന്നു.

ആദ്യ GPL മത്സരം നടന്ന ഓവർസ്‌റ്റോൺ പാർക്ക് ക്രിക്കറ്റ്‌ ക്ലബ് ഇതിനോടകം ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. യുകെയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്ലോബൽ വേദികളിൽ ക്രിക്കറ്റ് കളിക്കുവാനുള്ള അവസരമൊരുക്കിയ ഈ ക്രിക്കറ്റ് മാമാങ്കം വരും വർഷങ്ങളിൽ 10 രാജ്യങ്ങളിൽ  GPL  എന്ന പേരിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതായിരിക്കും. അഡ്വ : സുബാഷ് മാനുവൽ ജോർജ്ജും, ബേസിൽ തമ്പിയും മറ്റ് പ്രമുഖരും അടങ്ങുന്ന ഒരു ഗ്ലോബൽ ഗ്രൂപ്പാണ് GPL ൻറെ പ്രധാന സംഘാടകർ. എം ഐസ് ധോണിയും , സഞ്ജു സാംസണും ബ്രാൻഡ് അംബാസിഡർമാരായ സിംഗിൾ ഐഡിയും , ടെക് ബാങ്കുമാണ് ഗ്ലോബൽ വേദികളിൽ ഈ മത്സരങ്ങൾ സ്പോൺസർ ചെയ്യുവാനായി മുന്നോട്ട് വന്നിരിക്കുന്നത്

മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടിൽ എൽ ഇ ഡി വാളും, ലൈവ് കമന്ററിയും , സ്വാദിഷ്‌ടമായ ഫുഡും , ചിയർ ഗേൾസും ഒക്കെ ഒരുക്കി നടത്തിയ ആദ്യ GPL ക്രിക്കറ്റ് ട്യൂർണ്ണമെന്റിന് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന്റെ പ്രതീതി സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്ന് നിസംശയം പറയാം.

 

ശ്രീകുമാരി അശോകൻ

ശ്രാവണ ചന്ദ്രിക പുഞ്ചിരി തൂകയോ
കൈരളീ നിന്നുടെ തിരുനടയിൽ
മാവേലിമന്നനെ എതിരേൽക്കാനവൾ
താലമെടുത്തങ്ങു നിൽക്കയാണോ
താരക സുന്ദരികൾ വാനത്തിൻ മുറ്റത്തു
മുല്ലപ്പൂ മാല കൊരുക്കയാണോ
താരിളം തെന്നലിൽ ഒഴുകിയെത്തുന്നത്
മഞ്ഞണി മാലേയ സുഗന്ധമാണോ
ഓണസ്‌മൃതികളുണർത്തുന്ന രാവിന്നു
നവനീതചന്ദ്രിക തോഴിയായോ
പറയുവാനാകാത്ത പരിഭവമൊഴികളാ
ചൊടികളിൽ തുള്ളിക്കളിക്കയാണോ
ഓണമേ നീയെന്റെ മധുര സ്‌മൃതികളിൽ
കുളിരർചിതറുന്നൊരു പനിനീർമഴയോ
ഇനിയുമൊടുങ്ങാത്ത മോഹപ്പൂംചിപ്പിയിൽ
ഒളിഞ്ഞിരിക്കുന്നൊരു തൂമുത്താണോ.

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തെളിനീർ കവിതാലാപനത്തിനുള്ള 2023 ലെ പുരസ്‌കാരം, മികച്ച കവിതയ്ക്കുള്ള 2022,223 വർഷങ്ങളിൽ പുരസ്‌കാരം, മലയാള കാവ്യ സാഹിതി നേർക്കാഴ്ച 2021(കൊല്ലം ജില്ല )കവിത രചനയിൽ ഒന്നാം സ്ഥാനം എന്നിവ ലഭിച്ചിട്ടുണ്ട്. കാവ്യ കലികകൾ പ്രഥമ കവിതാ സമാഹാരം

എം.ജി.ബിജുകുമാർ

”നന്ദേട്ടൻ യക്ഷിയെ ഇത്രയധികം പേടിക്കുന്നതെന്തിനാണ്..?”
സ്കൂൾ പഠനകാലത്ത് അപ്പച്ചിയുടെ മകൾ മിക്കവാറും ചോദിക്കുന്ന ചോദ്യമായിരുന്നു അത്. “അത്… അത്.. എനിക്ക് യക്ഷിയെ ഒത്തിരി പേടിയാ..കുഞ്ചൂ … ” എന്നു പറയണമെന്ന് തോന്നുമെങ്കിലും പറയുമായിരുന്നില്ല.
” ഇതാരാ കുഞ്ചൂ നിന്നോട് പറഞ്ഞു തന്നത് ?
“അത് അമ്മായിയും നന്ദേട്ടൻ്റ കൂട്ടുകാരും എല്ലാം പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്..!
അത് പറഞ്ഞ് അവൾ ചിരിച്ചു.
ഈ അമ്മ എന്തിനാണ് ഇതൊക്കെ അവളോട് പറഞ്ഞത് എന്ന് ഓർത്തു ഞാൻ അതിശയപ്പെടാറുണ്ട്.

രാവിൽ തുറന്നിട്ട ജാലകത്തിലൂടെയെത്തുന്ന തൂവാനച്ചിന്തുകൾ എഴുതി നിറച്ച കടലാസുകളിൽ ചിതറി വീഴുമ്പോൾ കുപ്പിവള കിലുക്കം കേൾക്കുമ്പോലെ തോന്നുമ്പോൾ അത് യക്ഷിയുടേതാവുമോ എന്ന് സംശയിച്ചിട്ടുണ്ട്. ഉറക്കെയുള്ള ചിരി ഉടൻ കേൾക്കും എന്നോർത്തിരിക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ ചില്ലുജാലക വാതിലുകൾ വലിച്ചടയ്ക്കപ്പെടുമ്പോൾ യക്ഷിയുടെ ആഗമനമാകുമെന്ന് ഭയന്നിട്ടുണ്ട്.
വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതുമായ കഥകൾ എല്ലാം പേടിപ്പെടുത്തുന്നതായിരുന്നതിനാൽ യക്ഷിയെ എന്നും എനിക്ക് ഭയമായിരുന്നു.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോളുണ്ടായ ഒരു സംഭവമറിഞ്ഞതോടെയാണ് എന്റെ യക്ഷിപ്പേടി എല്ലാവരിലും എത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് തിരിച്ച് സ്കൂളിൽ എത്തിയപ്പോൾ രാത്രി ഒമ്പതര കഴിഞ്ഞിരുന്നു. പോറ്റി സാറായിരുന്നു ഞങ്ങളെ എല്ലാവരെയും കലോത്സവത്തിന് കൊണ്ടു പോയിട്ട് തിരിച്ചു സ്കൂളിൽ എത്തിച്ചത്. അവിടെ നിന്നും രണ്ടു കിലോമീറ്റർ നടന്നാലാണ് വീട്ടിലെത്തുക. എല്ലാ വീടുകളിലും വൈദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമം.സ്ട്രീറ്റ് ലൈറ്റുകൾ കത്താറില്ലാത്തതിനാൽ വഴിയിൽ നല്ല ഇരുട്ടായിരുന്നു. സ്വല്പം പേടി ഉണ്ടായിട്ടും വീട്ടിലേക്ക് പതുക്കെ നടന്നു തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ പാദസരം കിലുങ്ങുന്ന പോലെ ചെറിയ ശബ്ദം കേൾക്കുന്നതായി തോന്നി. തിരിഞ്ഞുനോക്കാൻ ധൈര്യം ഇല്ല. ഞാൻ അവിടെ നിന്നു. അപ്പോൾ ശബ്ദവും നിലച്ചു. വീണ്ടും നടന്നു തുടങ്ങിയപ്പോൾ ആ കിലുക്കം വീണ്ടും കേൾക്കുന്നു. ദേശദേവനെയും ദേവിയേയും ഒക്കെ മനസ്സിൽ വിളിച്ച് നടന്നു തുടങ്ങി. എന്നിട്ടും ശബ്ദം നിലച്ചില്ല. യക്ഷി ബ്രഹ്മരക്ഷസ് ആണെന്ന് മുത്തശ്ശി പറഞ്ഞിട്ടുള്ളത് മനസ്സിലെത്തി. രക്തം കുടിയ്ക്കുന്ന പിശാചാണത് എന്നോർത്ത് പേടിയോടെ നടന്നു.വീട്ടിലെത്താറായപ്പോൾ ഓടി മുറ്റത്തേക്ക് കയറി. അപ്പോഴും ആ കിലുക്കും കൂടെവരും പോലെ തോന്നി. മുറിയിൽ കയറി ജനലിലൂടെ വെളിയിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. ഒന്നും കഴിക്കാൻ പോലും നിൽക്കാതെ വന്ന വേഷത്തിൽ കിടക്കയിലേക്ക് മറിഞ്ഞു.

മിഴികളെ പൊതിഞ്ഞ് നിദ്രയുടെ ചിറകു മെല്ലെ ചലിച്ച് സ്വപ്നരഥം ഉരുളുന്നുണ്ടായിരുന്നു. ചുവരിലെ ഘടികാരത്തിൽ നിമിഷ സൂചികൾ ചലിച്ചുകൊണ്ടേയിരുന്നു. എന്തോ പേടിപ്പെടുത്തുന്ന സ്വപ്നം കണ്ടു ഞെട്ടിയുണർന്ന ഞാൻ അലറിവിളിച്ചു.
യക്ഷി….യക്ഷി…!
വീട്ടിൽ എല്ലാവരും ഉണർന്ന് എന്റെ അടുത്തേക്ക് ഓടിയെത്തി.
” എന്താടാ എന്തുപറ്റി..?” അമ്മയുടെ ഭയത്തോടെയുള്ള ചോദ്യം.
“യക്ഷി.. .യക്ഷി…..” എന്ന് ഞാൻ പുലമ്പുന്നുണ്ടായിരുന്നു.
“ഇവനേതോ സ്വപ്നംകണ്ടതാ അമ്മേ….! യക്ഷിയേയും പ്രേതത്തിനെയുമൊക്കെ ഇവന് ഭയങ്കര പേടിയല്ലേ..!”
പെങ്ങള് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ മുഖമുയർത്തിയില്ല. സ്വപ്നത്തിൻ്റെ ഹാങ്ങോവർ വിട്ടുമാറിയിരുന്നില്ല.

നേരം പുലരുമ്പോൾ എഴുന്നേറ്റ് കട്ടൻകാപ്പിയും കുടിച്ചിരിക്കുമ്പോൾ തലേദിവസം നടക്കുമ്പോൾ കേട്ട കിലുക്കം മനസ്സിൽ നിന്നു പോയിരുന്നില്ല. എണ്ണയും തേച്ച് തോർത്തും സോപ്പുമൊക്കെയെടുത്ത് പലവിധ ചിന്തകൾ കടന്നു പോകുന്ന മനസ്സുമായി പുഴയിലേക്ക് നടന്നു. പെട്ടെന്നാണ് ശ്രദ്ധിച്ചത്, തലേ ദിവസം രാത്രിയിൽ കേട്ട അതേ കിലുക്കം വീണ്ടും കേൾക്കുന്നു. അമ്പരപ്പോടെ തിരിഞ്ഞു നോക്കി. പിന്നിൽ ആരുമില്ല. വീണ്ടും നടന്നപ്പോൾ അതേ ശബ്ദം കേൾക്കുന്നു.
‘അത് എവിടെ നിന്നാണ് വരുന്നത് ” ഒന്നുകൂടി ശ്രദ്ധിച്ചു.അപ്പോഴാണ് ശരിക്കും ഞെട്ടിയത്. കിലുക്കം തൻ്റെ നിക്കറിന്റെ പോക്കറ്റിൽ നിന്നാണ് വരുന്നത്. നടക്കുമ്പോൾ നാണയത്തുട്ടുകൾ കിലുങ്ങുന്നതായിരുന്നു. ഉള്ളിൽ ഭയമുണ്ടായിരുന്നതിനാൽ , രാത്രി അത് തിരിച്ചറിയാൻ കഴിയാഞ്ഞതായിരുന്നു ഈ പൊല്ലാപ്പിനെല്ലാം കാരണം.

നീന്തിത്തുടിച്ച് വിസ്തരിച്ചു കുളിച്ചതിനുശേഷം തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ട്യൂഷന് പോകാനായി കുഞ്ചു നടന്നുവരുന്നത് കണ്ടു. മഞ്ജുള എന്നാണ് പേരെങ്കിലും കുട്ടിക്കാലം മുതലേ അവളെ എല്ലാവരും ഓമനപ്പേരായ ‘കുഞ്ചു” എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ തന്നെയാണ് ഞാനും വിളിക്കാറുള്ളത്. എന്റെ അടുത്തു വന്നപ്പോൾ അവൾ കൈകൊണ്ട് വായ് പൊത്തിപ്പിടിച്ച് ഒന്ന് ചിരിച്ചു. ഞാനാകെ ചൂളിപ്പോയി. വീട്ടിൽ കയറിയിട്ടാണ് ഇവള് വരുന്നതെന്നും യക്ഷിയെ സ്വപ്നം കണ്ട് പേടിച്ച് ഞെട്ടിയുണർന്ന് ബഹളമുണ്ടാക്കിയത് പെങ്ങൾ ഇവളോട് വിസ്തരിച്ച് പറഞ്ഞിട്ടുണ്ടെന്നും എനിക്ക് മനസ്സിലായി. ഞാൻ ഭാവഭേദം പുറത്തു കാട്ടാതെ ഉള്ളിൽ ചമ്മലോടെ മുന്നോട്ടു നടന്നു.

സ്കൂൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് കോളേജിലെത്തുമ്പോഴും യക്ഷിപ്പേടി മാറിയിരുന്നില്ല. അന്നൊരിക്കൽ പാടവരമ്പിലൂടെ നടന്നു വരുമ്പോൾ എതിരെ വന്ന കുഞ്ചു എൻ്റെയടുത്തെത്തിയപ്പോൾ ചോദിച്ചു.
” യക്ഷിയായി ഞാനാണ് വരുന്നതെങ്കിൽ നന്ദേട്ടൻ പേടിക്കുമോ..? ”
അതും ചോദിച്ച് അവൾ ഇമവെട്ടാതെ എൻ്റെ കണ്ണിലേക്ക് നോക്കി.
അവളുടെ കണ്ണിന് എന്തോ കാന്തശക്തിയുള്ളതുപോലെ തോന്നി. ഞാൻ നോട്ടം പിൻവലിച്ച് മറുപടി പറയാതെ മുന്നോട്ട് നടന്നു.
സ്വല്പം നടന്നതിനു ശേഷം ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. കുഞ്ചു നടന്നു പോകുന്നു. സമൃദ്ധമായ നീണ്ട മുടി ഇളകുന്നുണ്ട്. ഇവളുടെ മുടിയും യക്ഷിയേപ്പോലെയാണല്ലോ എന്നു മനസ്സിൽ തോന്നി. ഇവളിനി ശരിക്കും യക്ഷിയാണോ എന്നൊരു ചെറിയ സംശയം ഉള്ളിൽ മിന്നി മറഞ്ഞു. കൂടുതലൊന്നുമാലോചിക്കാതെ ഞാൻ വേഗം വീട്ടിലേക്ക് നടന്നു.

വാകപ്പൂവിതളുകളിലുടെ ഓർമ്മകൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു.
ഉച്ചയൂണും കഴിഞ്ഞ് സഹപാഠികളെല്ലാം കൂടി കോളേജ് വരാന്തയിൽ കഥ പറഞ്ഞിരിക്കുമ്പോൾ ആരോ എൻ്റെ യക്ഷിപ്പേടിയെപ്പറ്റി പറഞ്ഞു ചിരിച്ചു.പിന്നെ അതിനെപ്പറ്റിയായി ചർച്ച.
“യക്ഷി വന്നാലും പേടിക്കാതെ രക്ഷപ്പെടാനുള്ള വഴിയൊക്കെയുണ്ട്…” ചങ്ങാതി വേണു പറയുന്നത് കേട്ട് എല്ലാവരും അത് എന്തെന്നറിയാനായി ആകാംക്ഷയോടെയിരുന്നു.
” യക്ഷി വന്ന് ചുണ്ണാമ്പുണ്ടോന്ന് ചോദിക്കും. അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യപ്പെടും.പിന്നെ വശീകരിക്കാൻ ശ്രമിക്കും. അടുത്ത് വന്ന് ആശ്ളേഷിക്കും..”
അവൻ ഇത്രയും പറഞ്ഞു നിർത്തി.
അപ്പോൾ കേട്ടുകൊണ്ടിരുന്നതിലൊരാൾ അൽപ്പം ശുണ്ഠിയോടെ പറഞ്ഞു.
” അല്ലെങ്കിലും ഇതൊക്കെ എല്ലാവർക്കുമറിയാം, പേടിക്കാതെ രക്ഷപെടാനുള്ള വഴി അറിയാമെങ്കിൽ പറയ് ”
കേട്ടിരുന്നവർക്കും അറിയേണ്ടത് അതു തന്നെയായിരുന്നു.
” പറയാം, തോക്കിൽ കയറി വെടി വെക്കാതെ…”
അവന് ഹരം കയറി. അവൻ വീണ്ടും പറഞ്ഞു തുടങ്ങി.
” യക്ഷി ആശ്ളേഷിക്കുമ്പോൾ നഖം നീണ്ട് നമ്മുടെ ദേഹത്ത് അമർന്ന് രക്തം പൊടിയുമ്പോഴേ യക്ഷിയുടെ ദംഷ്ട്രകൾ നീണ്ടു വരൂ. അപ്പോൾ മാത്രമേ അവൾക്ക് ശക്തിയുണ്ടാവൂ. ആശ്ളേഷിക്കും മുമ്പ് തഞ്ചത്തിൽ കൈകൾ പിറകിലേക്ക് പിടിച്ചങ്ങ് കെട്ടിവെക്കാൻ നോക്കണം.അത് നടന്നാൽ പിന്നെ യാതൊന്നും പേടിയ്ക്കണ്ട.” അവൻ ഗമയിൽ പറഞ്ഞു നിർത്തി.

“ഓ.. പിന്നെ… എന്നാര് പറഞ്ഞു….. ?”
അൽപ്പം കളിയാക്കലോടെയാണ് മായ ചോദിച്ചത്.
“എൻ്റെ മുത്തശ്ശി പറഞ്ഞു തന്നതാ.., നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. കാര്യം സത്യമാവാനേ തരമുളളു. ” അവൻ അല്പം നീരസത്തോടെയാണത് പറഞ്ഞത്.
“ഇതൊക്കെ ശരിയായിരിക്കുമാേ…?
എല്ലാവരിലെയും പോലെ എന്റെയുള്ളിലും ആ ചോദ്യം നിറഞ്ഞു. സ്വപ്നത്തിൽ വന്നാൽ ഇതൊന്നും നടക്കില്ലല്ലോ…! പേടിച്ചു ഞെട്ടിയുണർന്ന് ബഹളം വെക്കാനല്ലേ കഴിയൂ എന്ന ചിന്തയിൽ ഞാനെഴുനേറ്റ് ക്ളാസ് മുറിയിലേക്ക് നടന്നത് ഇന്നും ഓർക്കുന്നുണ്ട്.

അഴിഞ്ഞുലഞ്ഞ പനങ്കുല പോലെയുള്ള കാർകൂന്തൽ, മുറുക്കി ചുവന്ന ചുണ്ടുകൾ, സ്വർണ്ണ നിറമുള്ള കടഞ്ഞെടുത്ത മേനി. കാന്തശക്തിയുള്ള നോട്ടം എന്നിങ്ങനെയൊക്കെയുള്ള യക്ഷിയെ അങ്ങ് പ്രണയിച്ചാൽ രസമായിരിക്കുമെന്ന് ചുമ്മാ നേരമ്പോക്കിനായി ചിന്തിച്ചിട്ടുണ്ട്. ചേർത്ത് പിടിച്ച് കവിളിലൊരു ചുംബനം നൽകിയിട്ട്
“നിന്റെ കവിളിലെ ചുംബനപ്പാടുകൾക്ക് സാക്ഷിയായ്
എന്നും എന്നെ നോക്കി കുണുങ്ങിച്ചിരിക്കുന്ന കമ്മലിനോടും
എനിക്ക് പ്രണയം തോന്നിപ്പോകുന്നു.. ” എന്ന് വിളിച്ചു പറയണമെന്ന് കൗതുകത്തോടെ ഓർത്തിരുന്നിട്ടുണ്ട്. സ്വപ്നങ്ങളിൽ യക്ഷി നിലവിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ വാൽകണ്ണാടി നോക്കി അണിഞ്ഞാെരുങ്ങുന്നതു വരെ തെളിഞ്ഞു കണ്ടിട്ടുണ്ട്. എങ്കിലും പിന്നീടെപ്പൊഴൊക്കെയോ കൂർത്ത ദംഷ്ട്രകളും ചോരയൂറുന്ന നാവും സ്വപ്നത്തിൽ കണ്ട് പേടിച്ചു ഞെട്ടിവിറച്ചുണർന്നിട്ടുണ്ട്.

പഞ്ചമി നിലാവ് വീണ രാവിൽ കഥകളിയും കണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ഒപ്പം ആരോ നടക്കുന്നതുപോലെ തോന്നി. മരങ്ങൾ തിങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ ഇരുട്ടായതിനാൽ മുഖം വ്യക്തമായില്ല. കൊലുസുകിലുങ്ങുന്ന ശബ്ദം. യക്ഷി തന്നെ, സംശയമില്ല എന്ന് മനസ്സിൽ പറഞ്ഞു. ഓടാനുള്ള ശക്തിയില്ല. മുന്നോട്ട് നടക്കുക തന്നെ. പോക്കറ്റിൽ നിന്നും തീപ്പെട്ടിയെടുത്ത് കയ്യിലിരുന്ന ചുട്ടുകറ്റ കത്തിച്ചു. ആ വെളിച്ചത്തിൽ അടുത്തുള്ള പാലമരം കണ്ടപ്പോൾ ഉള്ളൊന്നു കാളി. ഇലകളുടെ മർമ്മരങ്ങളിലും പേടിപ്പെടുത്തലിനെ ഓർമ്മിപ്പിക്കും പോലെ തോന്നി. കരീലകളിലൂടെ സർപ്പങ്ങൾ ഇഴയുന്ന ശബ്ദം. ഞാൻ ചൂട്ടും വീശി പതുക്കെ നടന്നു.അവൾ തന്റെ തോളിൽ കൈ വെച്ചിട്ട് എന്നോട് ചോദിച്ചു.
“ഞാനൊരു കാര്യം ചോദിച്ചാൽ തരുമോ ?”
ഇവളിപ്പോൾ ചുണ്ണാമ്പുണ്ടോ എന്ന് ചോദിക്കും എന്ന മുൻവിധിയോടെ മറുപടി പറഞ്ഞു.
“പിന്നെന്താ, ചോദിച്ചോളൂ”
ഭയം പുറത്തുകാട്ടാതെയാണ് ഞാൻ അവളോടത് പറഞ്ഞത്. എൻ്റെ പിൻകഴുത്തിലെ നീല ഞരമ്പുകളിലൂടെ അവൾ വിരലോടിച്ചു.
“എനിക്കൊരു ഉമ്മ തരുമോ …? ”
അവളുടെ മൃദുലമായ ശബ്ദം.
എൻ്റെ മനസ്സിലൂടെ പലവിധ ചിന്തകൾ കടന്നു പോയി.
ഉമ്മ വെക്കുമ്പോൾ ആശ്ലേഷിച്ച് പുറത്ത് നഖം ഇറക്കി ദംഷ്ട്രകൾ കഴുത്തിൽ അമർത്തി ചോരകുടിച്ചു കൊല്ലാനാണ് ഉദ്ദേശമെന്ന് ഞാൻ ചിന്തിച്ചു പോയി. അപ്പോഴേക്കും കയ്യിലിരുന്ന ചൂട്ടുകറ്റയിലെ തീ അണഞ്ഞു. ഇരുട്ടിലും ഞാൻ പതുക്കെ മുന്നോട്ടു നടന്നു.ഒപ്പം പാദസരക്കിലുക്കവുമായി അവളും.
ഇനി എങ്ങനെ രക്ഷപ്പെടും??
അപ്പോൾ കോളേജ് പഠനകാലത്ത് ചങ്ങാതി പറഞ്ഞ ഉപായം മനസ്സിലെത്തി. ഇവളുടെ കൈകൾ എങ്ങനെയെങ്കിലും ബന്ധിക്കണം.അതേ ഇനി രക്ഷയുള്ളൂ എന്ന് ഞാൻ ചിന്തിച്ചു.
” എന്താ മിണ്ടാത്തത് ” അവളുടെ കാതരമായ ശബ്ദം വീണ്ടും ചെവിയിലെത്തി.
” തരാം ”
ഞാൻ പേടി പുറത്തുകാട്ടാതെ പറഞ്ഞു. ഒപ്പം വന്ന അവൾ എനിക്ക് അഭിമുഖമായി നിന്നു. “എങ്കിൽ വേഗം തരൂ”
അവൾ മെല്ലെ മൊഴിഞ്ഞു.
” തരാം, പക്ഷേ അതിനു മുമ്പ് ആദ്യം കണ്ണടയ്ക്കണം.”
“ശരി… അടച്ചു. ” അവൾ മന്ദഹസിച്ചു.
“ഇനി കൈകൾ പിന്നിലേക്ക് ചേർത്ത് വെക്കൂ…”
ഞാൻ ബുദ്ധിപൂർവ്വം പറഞ്ഞു.
അവൾ കൈകൾ രണ്ടും പിന്നിലേക്ക് ചേർത്തുപിടിച്ചു.
ഞാൻ മെല്ലെ അവളുടെ ചേലത്തലപ്പ് കൈക്കലാക്കി. എന്നിട്ട് അതുകൊണ്ടവളുടെ കൈകൾ പിന്നിലേക്ക് വെച്ചു ബന്ധിച്ചു.
മേഘക്കൂട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ച ചന്ദ്രൻ പുറത്തുവന്നപ്പോൾ അതിൻറെ പ്രഭ അവളുടെ മുഖത്ത് വീണു. ഞാൻ അത്ഭുതപ്പെട്ടുപോയി. അവൾക്ക് കുഞ്ചുവിൻ്റെ മുഖം. ശരിക്കും കുഞ്ചു യക്ഷിആയിരുന്നോ..? എന്റെയുള്ളിൽ പേടിയും സംശയവും നിറഞ്ഞു.
“പറഞ്ഞത് ഞാൻ അനുസരിച്ചില്ലേ… ഒരു ഉമ്മ തരുമോ?” അവൾ പ്രണയാതുരയായി മൊഴിഞ്ഞു.
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. ഞങ്ങളുടെ മിഴികളുടക്കി. അവളുടെ കരിങ്കൂവള നയനങ്ങളിൽ നിന്നും നോട്ടം പിൻവലിക്കാൻ കഴിയുന്നില്ല.

“ഇതിനി ശരിക്കും കുഞ്ചുവാണോ?? അവൾ എൻ്റെയൊപ്പം നടന്നുവന്നതാവുമോ…?” എനിക്കാകെ എന്തോ പോലെ തോന്നി.
“എന്തിനാ നന്ദേട്ടാ മടിക്കുന്നേ..?
ഒരു ഉമ്മ തരുന്നേ…!”
അവൾ വീണ്ടും പറഞ്ഞു.
ഞാൻ നന്നായി വിയർത്തു.
അവളുടെ കാലുകൾ നിലത്ത് തൊട്ടിട്ടുണ്ടോന്ന് നോക്കാൻ ധൈര്യം വന്നില്ല.
യക്ഷി എന്തായാലും ഉമ്മ ചോദിക്കില്ല. ഇത് കുഞ്ചു തന്നെ. അവളുടെ പ്രണയം തുറന്നു പറയാൻ ഇതിലൂടെ ശ്രമിച്ചതാവും.
ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്നു. അവളുടെ കവിളിൽ കൈകൾ ചേർത്തു വെച്ച്.മുഖം കോരിയെടുത്തു. മഷിയെഴുതിയ മനോഹരമായ കണ്ണിലേക്ക് തന്നെ ഞാൻ നോക്കി നിന്നു. അവളിലെ പ്രണയം എന്നിലേക്ക് പകരുന്നതായി എനിക്ക് തോന്നി. എന്നിലെ ഭയം വിട്ടൊഴിഞ്ഞു. ചുംബനം കൊതിക്കുന്ന ചുണ്ടുകളിൽ ഞാൻ അമർത്തി ചുംബിച്ചു. അൽപ്പനേരത്തേക്ക് രണ്ടുപേർക്കും ചുണ്ടുകൾക്ക് വിശ്രമം നൽകാൻ കഴിഞ്ഞില്ല. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ ഭാരമേറിയതെന്തോ എൻ്റെ പുറത്തുവന്നു. ഞാൻ ഭയന്ന്
അലറിവിളിച്ചു.
” യക്ഷി….യക്ഷി…. ”
എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. പെട്ടെന്ന് ചുറ്റും വലിയ പ്രകാശം വിടർന്നു.
” നന്ദേട്ടാ… ഏട്ടാ… എന്താ പറ്റിയേ?”
“യക്ഷി… യക്ഷി… ”
വീണ്ടും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു.
“നന്ദേട്ടാ…” എന്നു വിളിച്ചു കൊണ്ട് ആരോ കുറച്ച് ജലം മുഖത്തേക്കൊഴിച്ചപ്പോളാണ് ശരിക്കും ബോധം വീണത്. കണ്ണു തുറന്നു നോക്കുമ്പോൾ കുഞ്ചു അരികിൽ കിടക്കയിലിരിപ്പുണ്ട്.
“യക്ഷി.. കുഞ്ചൂ… നീ…യക്ഷി… ” എന്നല്ലാതെ അല്പനേരത്തേക്ക് എനിക്കൊന്നു പറയാൻ സാധിച്ചില്ല.
അവളുടെ കയ്യിലിരുന്ന വെള്ളം വാങ്ങി കുടിച്ചു കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്.
“നന്ദേട്ടൻ്റെ ബഹളം കേട്ട് മോൻ ഉണർന്നു.എന്നാ ഇനി ഈ യക്ഷിപ്പേടിയൊന്നു മാറുക.അവൾ അത് പറഞ്ഞപ്പോഴാണ് താൻ സ്വപ്നം കണ്ടതാണ് എന്ന് മനസ്സിലായത്.
“നീ ഇത് രാവിലെ അമ്മയോടൊന്നും പറഞ്ഞേക്കല്ലേ…”
ഞാൻ ചമ്മലോടെയാണ് അത് പറഞ്ഞത്.
” അലർച്ചകേട്ട് അമ്മായി ഉണർന്നു കാണും. കാര്യം എന്താണെന്ന് അറിയാവുന്നത് കൊണ്ട് പ്രത്യേകിച്ച് പറയേണ്ടി വരില്ല. അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത്. എന്തുപറയണമെന്നറിയാതെ ഞാൻ കുനിഞ്ഞിരുന്നു.
” മായയക്ഷിയമ്മയുടെ കോവിലിൽ ഉത്സവം നടക്കുകയാണല്ലോ. അവിടെ നിന്നും ഒരു രക്ഷ എഴുതി കെട്ടിക്കണം.” കുഞ്ഞിനെ തൊട്ടിലിൽ കിടത്തിക്കൊണ്ടാണ് അവളത് പറഞ്ഞത്.
” അതൊന്നും വേണ്ടെടീ… ഞാൻ അവളെ നോക്കി പറഞ്ഞു.
“അതു പറഞ്ഞാൽ പറ്റില്ല ഇനി പേടി മാറാൻ അതേയൊരു മാർഗ്ഗയുള്ളൂ.”
അത് പറഞ്ഞപ്പോഴേക്കും ഞാൻ അവളെ കിടക്കയിൽ എന്നിലേക്ക് ചേർത്തിരുത്തി. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കി.
“എനിക്കിനി യക്ഷിയെ പേടിയില്ല കുഞ്ചു… എന്നിലെ യക്ഷിയ്ക്ക് ഇപ്പോൾ നിന്റെ മുഖമാണ്.”
ചെമ്പകം പൂത്ത കാവിൽ വെച്ച് തൻ്റെ പ്രണയം തുറന്നുപറഞ്ഞപ്പോൾ കണ്ട നന്ദേട്ടൻ്റ മുഖം കുഞ്ചുവിൻ്റെ ഉള്ളിൽ നിറഞ്ഞു. ആദ്യമായി നന്ദേട്ടനോട് ഒരു ചുംബനം ചോദിച്ചതും ആ ചെമ്പകച്ചുവട്ടിൽ വെച്ചായിരുന്നു.
” നിന്നെ എനിക്ക് പേടിക്കാൻ കഴിയില്ലല്ലോ, പ്രണയിക്കാനല്ലേ കഴിയൂ.”
അത് പറയുമ്പോൾ കുഞ്ചു ഓർമ്മയിൽ നിന്നുണർന്നു. ഞങ്ങളുടെ കണ്ണുകളുsക്കി. അവളുടെ ചുണ്ടുകൾ തുടിക്കുന്നപോലെ തോന്നി.
അവളുടെ മുഖം കൈകളിൽ കോരിയെടുക്കുമ്പോൾ ചെമ്പകപ്പൂവിൻ്റെ സുഗന്ധം അവിടെമാകെ നിറയുന്നതുപോലെ തോന്നി. അവളുടെ ചുണ്ടുകളിൽ അമർത്തിചുംബിച്ചുകൊണ്ട് കിടക്കയിലേക്ക് വീഴുമ്പോഴും ഉച്ചഭാഷിണിയിലൂടെ ക്ഷേത്രത്തിലെ കഥകളിസംഗീതം ഒഴുകുന്നുണ്ടായിരുന്നു, പനങ്കുല പോലെയുള്ള അവളുടെ മുടിയിൽ തഴുകുമ്പോഴും ചുണ്ടുകൾ വിടർന്നു മാറിയിരുന്നില്ല. മേളപ്പദങ്ങൾ കുഞ്ചുവിൻ്റെ കാതിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. “കുഞ്ചൂ.. ഇപ്പോൾ എൻ്റെയുള്ളിലെ യക്ഷി നീയാണ്.. ” എന്ന വാക്കുകളായിരുന്നു അവളുടെ കാതിൽ. അതോർത്തുകൊണ്ട് അവൾ എന്നെ ഇറുകെ പുണരുമ്പോൾ തൊടിയിലെ വലിയ പനമരമൊന്നുലഞ്ഞു.
പനയോലയ്ക്കുള്ളിൽ നിന്നും വാവലുകൾ ചിറകടിച്ചു പറന്നു.

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്കാര ജേതാവ് പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.

മോഹന്‍ദാസ്

കൂടല്ലൂരിന്‍റെ ഹൃദയത്തെ തൊടുന്ന ജലവിരല്‍സ്പര്‍ശമാണ് നിള. സാന്ധ്യശോഭയില്‍ കവിള്‍ത്ത‍ടങ്ങളില്‍ കുങ്കുമവര്‍ണ്ണമണിഞ്ഞ് വ്രീളാഭരിതയായി ഒഴുകുന്ന നിളയില്‍ പ്രണയത്തിന്‍റെ നീലാമ്പലുകള്‍ വിരിയിച്ച കഥയുടെ മാന്ത്രികനാണ് എം. ടി.

എം.ടി തന്നെ അത് പറയുന്നുണ്ട്.

‘’അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രത്തേക്കാൾ അറിയുന്ന എന്‍റെ നിളാനദിയെ ആണെനിക്കിഷ്ടം ”

കൂടല്ലൂരിന്‍റെ ജീവചരിത്രകാരൻ

അറിയാത്ത അത്ഭുതങ്ങളെ ഗർഭം ധരിച്ച മഹാസമുദ്രങ്ങളേക്കാൾ അറിയുന്ന എന്‍റെ നിളാനദിയാണെനിക്കിഷ്ടമെന്ന് ആവർത്തിച്ചു പറയാന്‍ എം.ടി.യെ പ്രേരിപ്പിക്കുന്നത് എന്താണ്?

അദ്ദേഹത്തിന്‍റെ ഓർമ്മകളുടെ കലവറ ജനിച്ചുവളര്‍ന്ന ഗ്രാമമായ കുടല്ലൂരാണെന്നതിന്‍റെ സാക്ഷ്യങ്ങളാണ് അദ്ദേഹമെഴുതിയ കഥകളും നോവലുകളും.

എം. ടി എഴുതുന്നു:

‘എന്‍റെ സാഹിത്യജീവിതത്തിൽ മറ്റെന്തിനോടുമുള്ളതിലധികം ഞാൻ കടപ്പെട്ടിരിക്കുന്നതു കൂടല്ലൂരിനോടാണ്. വേലായുധേട്ടന്‍റെയും ഗോവിന്ദന്‍ കുട്ടിയുടെയും പകിടകളിക്കാരൻ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷിയേടത്തിയുടെയും നാടായ കൂടല്ലൂരിനോട്. അച്ഛൻ, . ജ്യേഷ്ഠൻമാർ, ബന്ധുക്കൾ, പരിചയക്കാർ, അയൽക്കാർ – ഇവരെല്ലാം എനിക്കു പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്‍റെ ചെറിയ അനുഭവ മണ്ഡലത്തിൽപ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് എന്‍റെ സാഹിത്യത്തിൽ ഭൂരിഭാഗവും.

നവതിയുടെ നിറവില്‍

എം. ടി . വാസുദേവൻ നായർ 90-ാമത് പിറന്നാൾ ആഘോഷിക്കുമ്പോള്‍ അത് മലയാളത്തിന്‍റെ പിറന്നാള്‍ കൂടിയാണെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിൽയോക്തിയില്ല. ഭാവനയിലും ഭാവുകത്വത്തിലും സൂര്യോദയങ്ങള്‍ വിരിയിച്ച എഴുത്തുകാരന്‍റെ നവതി.

പിറന്നാളുകള്‍ ആഘോഷിക്കാത്ത ബാല്യം

പിറന്നാളുകള്‍ ആഘോഷിച്ചിട്ടില്ലെന്ന് എം. ടി പറഞ്ഞിട്ടുണ്ട്. മകന്‍റെ പിറന്നാള്‍ പായസത്തിനുള്ള ഇടങ്ങഴി അരിചോദിച്ചപ്പോള്‍ അമ്മയ്ക്ക് കിട്ടിയ മുഖമടച്ചുള്ള അടിയെപ്പറ്റി പിറന്നാളിന്‍റെ ഓര്‍മ്മയ്ക്ക് എന്ന കഥയില്‍ എം. ടി എഴുതിയിട്ടുണ്ട്.

പൊന്നാനി താലൂക്കില്‍ 1933 ജൂലൈ 15 നാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായരുടെ ജനനം. അച്ഛന്‍ – ടി. നാരാണന്‍നായര്‍, അമ്മ – അമ്മാളുവമ്മ.

എം. ടി എന്ന രണ്ടക്ഷരങ്ങളില്‍ ഒരു മഹാവിസ്മയം തന്നെയുണ്ട്. ഒറ്റ വാക്കില്‍ വ്യാഖ്യാനിക്കാന്‍ അസാധ്യമായ ഒരു വിസ്മയം . നോവലിസ്റ്റ്, തിരക്കഥാകൃത്ത്, പത്രാധിപര്‍, സംവിധായകന്‍ തുടങ്ങി അദ്ദേഹത്തിന് ഒരുപാട് വിശേഷണങ്ങളുണ്ട്.

സ്കൂളില്‍ പഠിക്കുന്നകാലത്തു തന്നെ കഥകളെഴുതിത്തുടങ്ങി.

രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നത് പാലക്കാട് വിക്റ്റോറിയ കോളേജിൽ ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത് കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ്. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി മാത‍ൃഭൂമി നടത്തിയ മത്സരമായിരുന്നു ഇത്.

എം. ടി യുടെ കരിയറിലെ വഴിത്തിരിവായിരുന്നു 1957-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ സബ് എഡിറ്ററായി ചേർന്നത്.
പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നത്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട് ആണ്.

നാലുകെട്ട്, സ്വർഗ്ഗം തുറക്കുന്ന സമയം, ഗോപുരനടയില്‍ എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വാനപ്രസ്ഥത്തിന് ഓടക്കുഴല്‍ അവാർഡും ലഭിച്ചിട്ടുണ്ട്.

നിര്‍മ്മാല്യവും വെളിച്ചപ്പാടും – എം.ടിയുടെ ഓര്‍മ്മകള്‍

…ഞാന്‍ നിര്‍മ്മാല്യം മനസ്സില്‍ കൊണ്ടുനടക്കുന്ന കാലം. വെളിച്ചപ്പാടായി ആരഭിനയിക്കും? നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ മറ്റൊരു അനുഗൃഹീത നടനുണ്ട് – ശങ്കരാടി. ശങ്കരാടിയുമായി ചര്‍ച്ചചെയ്തു. അടുത്ത സുഹൃത്തായ ശങ്കരാടി പറഞ്ഞു.

‘ചെയ്യാന്‍ എനിക്ക് മോഹമുണ്ട്. പക്ഷേ, എന്‍റെ നല്ല ശരീരം ദൈന്യം പിടിച്ച ആ വെളിച്ചപ്പാടിനുചേര്‍ന്നതല്ലല്ലോ?’

ആന്‍റണിക്കു പറ്റും എന്ന് ശങ്കരാടി പറഞ്ഞു. ആന്‍റണി ഇനി സിനിമയേ വേണ്ട എന്നുപറഞ്ഞ് മടങ്ങി വന്നിരിക്കുകയാണല്ലോ എന്ന സംശയം തോന്നാതിരുന്നില്ല. ഒരു സുഹൃത്തിനെ എറണാകുളത്തേക്ക് ഒരു കത്തും കൊടുത്തയച്ചു.കാര്യം വിശദമായി എഴുതിയിരുന്നു. പ്രതിഫലക്കാര്യമടക്കം.
ദൂതന്‍ മടങ്ങിവന്നപ്പോള്‍ എഴുതിയ മറുപടിയില്ല.
ഞാന്‍ മതിയെങ്കില്‍ എന്ന് എവിടെ എത്തണമെന്ന് അറിയിച്ചാല്‍ മതി എന്നായിരുന്നു. സന്ദേസം.
ഷൂട്ടിംഗിന് അഞ്ചുദിവസം മുന്‍പ് ആന്‍റണി ശുകപുരത്തുള്ള ഞങ്ങളുടെ ക്യമ്പിലെത്തി. ആയിടയ്ക്ക് അമിതമായി കുടിയ്ക്കുന്നു എന്ന കിംവദന്തി ഉണ്ടായിരുന്നു. ആന്‍റണിയെപ്പറ്റി. ഞാന്‍ ആദ്യദിവസം തന്നപറഞ്ഞു.

‘’ആശാന്‍ ജോലിയുള്ളപ്പോള്‍ കുടിയ്ക്കരുത്. രാത്രി വേണമെങ്കില്‍ ആവാം. എന്നെ കുഴപ്പത്തിലാക്കരുത്.’’

ആന്‍റണി ചിരിച്ചു.
‘’പേടിക്കേണ്ട. കേട്ട അത്ര കുഴപ്പമൊന്നുമില്ല വാസു.’’

നിര്‍മ്മാല്യത്തിലെ തന്‍റെ മൊത്തം പ്രകടനത്തില്‍ ആന്‍ണി തൃപ്തനായിരുന്നു…..

എം.ടിയുമായുള്ള തന്‍റെ ആത്മബന്ധത്തെക്കുറിച്ച് എസ്. ജയചന്ദ്രന്‍നായര്‍ കഥാസരിത്സാഗരം എന്ന പുസ്തകത്തില്‍
വികാരനിര്‍ഭരമായി എഴുതിയത് വായനക്കാന് ഹൃദയസ്പര്‍ശിയായി അനുഭവപ്പെടും:

‘എന്‍റെ കൈയ്യിലുള്ള പുസ്തകശേഖരം തീയിൽപ്പെട്ട് കത്തി നശിക്കുകയെന്ന അത്യാപത്ത് യാദൃശ്ചികമായി സംഭവിച്ചാൽ അതിൽ ഒരു പുസ്തകം പെടരുതേയെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. “രണ്ടാമൂഴമാണ് ആ പുസ്തകം എന്തെന്നാൽ അതൊരു സംസ്കാരമാണ്. അത് തീയിൽപെട്ട് വെന്തുനശിച്ചാൽ എനിക്ക് നഷ്ടപ്പെടുന്നത് ആ സംസ്കാരമായിരിക്കും.’

 

അംഗീകാരങ്ങള്‍:
1996-ൽ ജ്ഞാനപീഠം പുരസ്കാരത്തിനർഹനായി.

2005-ലെ പത്മഭൂഷൺ ലഭിച്ചു.
2005-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.
2011-ൽ കേരള സർക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് അർഹനായി.
2013-ൽ കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നല്കി ആദരിച്ചു.
മാതൃഭൂമി പീരിയോഡിക്കൽസ് പത്രാധിപർ, കേരള സാഹിത്യ അക്കാദമി പ്രസി ഡണ്ട്, കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടിവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ:

മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി (നോവലുകൾ)

ഇരുട്ടിന്‍റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം ക്കുന്ന സമയം, നിന്‍റെ ഓർമ്മയ്ക്ക്, വാനപ്രസ്ഥം, എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ, – ഡാർ എസ്. സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളിവീട്, വേദന യുടെ പൂക്കൾ, ഷെർലക്ക് (കഥകൾ)

ഗോപുരനടയിൽ (നാടകം)

കാഥികന്‍റെ കല കഥ കന്‍റെ പണിപ്പുര, ഹെമിംഗ് വേ ഒരു മുഖവുര, കണ്ണാന്തളിപ്പൂക്കളുടെ കാലം (പ്രബന്ധങ്ങൾ)

ആൾക്കൂട്ടത്തിൽ തനിയെ (യാത്രാവിവരണം)

എം.ടിയുടെ തിരക്കഥകൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം ഒരു ചെറുപുഞ്ചിരി, നീലത്താമര, പഴശിരാജ (തിരക്കഥകള്‍)

സ്നേഹാദരങ്ങളോടെ അമ്മയ്ക്ക് (ഓർമ്മകൾ)
ചിത്രത്തെരുവുകള്‍ (ചലച്ചിത്രസ്മരണകള്‍)
വാക്കുകളുടെ വിസ്മയം (പ്രസംഗങ്ങള്‍)

കെ. ആര്‍. മോഹന്‍ദാസ്  കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

ബിനോയ് എം. ജെ.

സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും, സദ്ഭരണത്തിന്റെയും സ്മരണ ഉണർത്തിക്കൊണ്ട് വീണ്ടും ഒരു തിരുവോണം കൂടി. സമകാലീന സമൂഹവും ഭരണവ്യവസ്ഥിയും അത്ര നല്ലതല്ലാത്തതുകൊണ്ടാവാം ഇത്തരം ഒരു സ്വപ്നത്തെ നാം താലോലിച്ചുകൊണ്ടിരിക്കുന്നത്. സമൂഹം മാറും, ഭരണ സംവിധാനങ്ങൾ മാറും, മൂല്യങ്ങൾ ക്ഷയിക്കും. അധ:പതനത്തിന്റെ നീണ്ട നാളുകൾക്ക് ശേഷം പുരോഗതിയുടെ കാലം ആരംഭിക്കും. അതിനു ശേഷം വീണ്ടും അധ:പതനം. വീണ്ടും പുരോഗതി. ഇതാണ് ലോകത്തിന്റെ ഗതി. “നൂറാണ്ട് കാട്, നൂറാണ്ട് നാട് ” എന്നൊരു ചൊല്ലുതന്നെയുണ്ട്. സമൂഹം അതിദ്രുതം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇനിയൊരധ:പതനം സംഭവിക്കുകയില്ലെന്നും നാം ദൃഢമായി വിശ്വസിക്കുന്നത്, നാം പുരോഗതിയുടെ കാലത്ത് ജീവിക്കുന്നത് കൊണ്ടാണ്. മനുഷ്യൻ സുന്ദരസങ്കൽപങ്ങൾ മെനയുന്ന കാലം. അനന്തമായ സ്വാതന്ത്ര്യവും അനന്തമായ അച്ചടക്കവും മറ്റും നാം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ച വൈജ്ഞാനിക വിപ്ലവം വരും നൂറാണ്ടുകളിൽ കൂടുതൽ ശക്തമായി തന്നെ തുടരുമെന്ന് ഉറപ്പ്. സാമ്പത്തിക പുരോഗതി അതിന്റെ പാരമ്യത്തിൽ എത്തുകയും ഇനി കൂടുതൽ പുരോഗതി സാധ്യമല്ലെന്ന് വരികയും ചെയ്യുമ്പോൾ മനുഷ്യൻ ഉള്ളിലേക്ക് ശ്രദ്ധ തിരിക്കുകയും ആദ്ധ്യാത്മികതയുടെ ഉണർവ്വ് ആരംഭിക്കുകയും ചെയ്യും. ഇപ്രകാരം നൂറ്റാണ്ടുകളിലൂടെയും സഹസ്രാബ്ദങ്ങളിലൂടെയും നീളുന്ന പുരോഗതി.

ആദ്ധ്യാത്മിക പ്രതിഭകളുടെയും യോഗീവര്യന്മാരുടെയും ഒരു കാലം ഉണ്ടായിരുന്നു. അന്ന് യൂറോപ്പിലും അമേരിക്കയിലും മറ്റും മനുഷ്യവാസം പോലും ഉണ്ടായിരുന്നില്ല. സഹസ്രാബ്ദങ്ങൾ പുറകോട്ട് പോകുമ്പോൾ ആർഷഭാരത സംസ്കാരം അതിന്റെ സകല പ്രൗഡിയിലും വിരാജിച്ചിരുന്ന കാലം. ആദ്ധ്യാത്മിക തത്വങ്ങളും പ്രപഞ്ചരഹസ്യങ്ങളും മെനയപ്പെട്ട കാലം. അന്ന് മനുഷ്യൻ മരണത്തെ പോലും ജയിച്ചിരുന്നു. സകല ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുകയും അനന്ത വിജ്ഞാനം ആർജ്ജിച്ചെടുക്കുകയും ചെയ്തവർ അന്ന് സുലഭമായിരുന്നു. രാജാക്കന്മാർ പോലും ൠഷിവര്യന്മരുടെ മുൻപിൽ താണുവണങ്ങിയിരുന്നു. അന്നവർ വികസിപ്പിച്ചെടുത്ത സനാതന തത്വങ്ങൾ ആധുനിക ശാസ്ത്രകാരന്മാർക്കും ,മന:ശ്ശാസ്ത്രജ്ഞന്മാർക്കും, തത്വചിന്തകന്മാർക്കും ഇന്നും ദുർഗ്രാഹ്യമായി അവശേഷിക്കുന്നു. സഹസ്രാബ്ദങ്ങൾ പലത് കഴിഞ്ഞപ്പോൾ അതൊക്കെ ക്ഷയിച്ചു. വിജ്ഞാനമെല്ലാം തിരോഭവിച്ചു. ആദ്ധ്യാത്മികതയുടെ പ്രഭാവം മങ്ങിപ്പോയി. തമസ്സ് ലോകത്തെ വിഴുങ്ങി. നോക്കൂ.. ‘നൂറാണ്ട് നാട്, നൂറാണ്ട് കാട്.’

കാലക്രമേണ വീണ്ടും പുരോഗതി ആരംഭിച്ചു. അതങ്ങനെയേ വരൂ. ഇത്തവണ ശാസ്ത്രം അതിന്റെ കരുത്ത് തെളിയിച്ചു. യുക്തി ചിന്തയും കണ്ടുപിടുത്തങ്ങളും ലോകത്തിന് ഒരു പുത്തൻ ഉണർവ്വ് നൽകി. വീണ്ടും പ്രതീക്ഷയുടെ ഒരു കാലം കൂടി. ആലസ്യത്തിലും, തമസ്സിലും, നിദ്രയിലുമാണ്ടിരുന്ന മാനവരാശിയെ ഒരു കുളിർകാറ്റുപോലെ അത് തട്ടുണർത്തുന്നു. മാനവരാശി ഒരിക്കൽ കൂടി ഉണരുകയാണ്. ഇരുണ്ട മദ്ധ്യയുഗത്തിൽ നിന്നും നാമെത്രയോ മുന്നോട്ട് പോയിരിക്കുന്നു! അതങ്ങനെയേ വരൂ. ഭാവാത്മകമായ ഓരോ ചിന്തയും ഒരു നൂറ് ഭാവാത്മക ചിന്തകളെ ജനിപ്പിക്കുന്നു. ഓരോ സത്പ്രവൃത്തിയും നൂറ് നൂറ് പുതിയ സത്പ്രവൃത്തികൾക്ക് ജന്മം കൊടുക്കുന്നു. ഒരു പ്രശ്നം പരിഹരിക്കുമ്പോൾ ഒരായിരം പ്രശ്നങ്ങൾ താനെ പരിഹരിക്കപ്പെടുന്നു. തിന്മയുടെ കാര്യവും ഇങ്ങനെ തന്നെ. ഓരോ ദുഷ്പ്രവൃത്തിയും കൂടുതൽ ദുഷ്പ്രവൃത്തികളെ ജനിപ്പിക്കുന്നു. അടിക്കടി; നിന്ദക്ക് നിന്ദ – ഇതാണ് ലോകത്തിന്റെ പ്രകൃതം. നിങ്ങളെ ഒരാൾ പ്രഹരിക്കുകയോ നിന്ദിക്കുകയോ ചെയ്താൽ നിങ്ങൾ പ്രതിക്രിയ ചെയ്യാതെയിരിക്കുമോ? അതിനാൽ പുരോഗതി വേണമെങ്കിൽ ഭാവാത്മകതയിലും ,നന്മയിലും ശരിയായ ജ്ഞാനത്തിലും വളരേണ്ടിയിരിക്കുന്നു. അവ പതിന്മടങ്ങായി പെരുകിക്കൊണ്ടേയിരിക്കും.

അധോഗതി ആരംഭിച്ചു കഴിഞ്ഞാൽ അതിന് തടയിടുക സാധ്യമല്ല. നാമൊരിക്കലും മദ്ധ്യയുഗത്തിലേക്ക് മടങ്ങി പോയിക്കൂടാ. പിന്നീട് തിരിച്ച് വരിക വളരെ ബുദ്ധിമുട്ടായിരിക്കും. ഇപ്പോൾ മണിപ്പൂരിൽ കലാപം നടന്നുകൊണ്ടിരിക്കുന്നു. അവിടെ സംഭവിക്കുന്ന ഹീനമായ പ്രവൃത്തികൾ മദ്ധ്യയുഗത്തെപോലും ലജ്ജിപ്പിക്കുന്നവയാണ്. അവിടെ സംഭവിച്ചതും സംഭവിക്കുന്നതുമായ ദുഷ്കർമ്മങ്ങൾ തിരിച്ചെടുക്കുവാൻ ആർക്കും കഴിയുകയില്ല. അവ മനുഷ്യമനസ്സുകളിൽ സൃഷ്ടിക്കുന്ന നിഷേധാത്മകമായ വികാരവിചാരങ്ങളെ ഇല്ലാതാക്കുവാൻ ആർക്കും കഴിയുകയില്ല. അവ അവിടെയവിടെയായി തങ്ങിനിന്ന് കൂടുതൽ കൂടുതൽ തിന്മയെ ജനിപ്പിക്കുന്നു. നമുക്ക് പറ്റുന്ന ഓരോ പിഴവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.

സൗഭാഗ്യത്തിന്റെ ഗതകാല സ്മരണകളുമായി വരുന്ന ഓണം ഒരു നല്ല നാളെയെ സ്വപ്നം കാണുന്ന നമുക്ക് പ്രചോദനമായി ഭവിക്കട്ടെ. ലോകത്തിൽ ഒരിക്കൽ സംഭവിച്ചവ വീണ്ടും ആവർത്തിക്കപ്പെടുന്നു. ഒരിക്കൽ ഒരു നല്ല കാലം ഉണ്ടായിരുന്നുവെങ്കിൽ അത് വീണ്ടും സംഭവിക്കുക തന്നെ ചെയ്യും. ഒരിക്കൽ ആവിർഭവിച്ച ആശയങ്ങൾ പുതിയ രൂപഭാവങ്ങളിലൂടെ പുനരാവിഷ്കരിക്കപ്പെടും. അദ്വൈതവും മായാവാദവും മറ്റും ശാസ്ത്ര തത്വങ്ങളായി രൂപാന്തരപ്പെടും. ഭാരതം അതിന്റെ നഷ്ടപ്പെട്ട പ്രൗഡി വീണ്ടെടുക്കുകയും ചെയ്യും. ഏവർക്കും ഓണാശംസകൾ

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ശബ്ന രവി

തെല്ലും നിനയ്ക്കാതെയാകൊടുങ്കാറ്റിലൊരു
പടുവിത്തന്നുള്ളിൽ വന്നു വീണു
പൊള്ളുന്ന ചൂടിലാ ഊഷര ഭൂമിയിൽ
മുളപൊട്ടി ഇലനീട്ടി മെല്ലെ മെല്ലെ.

ചില്ലകൾ വളർന്നു പൂമരമായ് മാറി
ചോലക്കുളിരിലന്നുള്ളം തണുത്തു
എങ്ങും വാസനപ്പൂമണം പരന്നു
തേനൂറും കനികൾ കുലകളിലാടി.

പിന്നെയും പടർന്നുപന്തലിച്ചൊടുവിലൊരു
വടവൃക്ഷമായ് മാറി വേരുകളാഴ്ന്നുപോയ്
ഹൃത്തിൽ നിണത്തിൽ പ്രാണനിൽപ്പോലും
പ്രണയവടവൃക്ഷത്തിൻ വേരുകളാഴ്ന്നു.

പിന്നെയാ വടവൃക്ഷം രാക്ഷസരൂപിയായ്
വരിഞ്ഞുമുറുക്കുന്നു ദംഷ്ട്രങ്ങളാഴ്ത്തുന്നു
ജീവശ്വാസത്തിനായ് കേണു പിടയുന്നു
ഒടുവിലൊരുചിതയിൽ എരിഞ്ഞടങ്ങുന്നു.

ശബ്ന രവി

എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് .

വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]

RECENT POSTS
Copyright © . All rights reserved