Latest News

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേരളത്തില്‍ കൂടുതല്‍ വോട്ട് നേടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ലെന്നും രാഷ്ട്രീയക്കാരനല്ലാത്തതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികള്‍ക്കും ന്യൂനപക്ഷം മതിയെന്ന സ്ഥിതിയായിരുന്നു. ന്യൂനപക്ഷ പ്രീണനത്തിന് മൂന്ന് മുന്നണികളും പരസ്പരം മത്സരിച്ചു. തുഷാര്‍ വെള്ളാപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താന്‍ പറഞ്ഞത്. തുഷാറിന് ഈഴവ വോട്ടുകള്‍ മുഴുവനായി കിട്ടാന്‍ ഒരു സാധ്യതയുമില്ല. മുന്നണി നിര്‍ദേശം പാലിച്ചാണ് തുഷാര്‍ മത്സരത്തിന് ഇറങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും വെള്ളപ്പള്ളി വ്യക്തമാക്കി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ മത്സരമാണ്. ആരുടെയെങ്കിലും വാക്കുംകേട്ട് ഫലം പ്രവചിക്കാനില്ല. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ട് മേടിച്ചാല്‍ അതിന്റെ ഗുണം ആരിഫിന് ലഭിക്കും. കുറഞ്ഞ വോട്ട് ശോഭ മേടിച്ചാല്‍ അതിന്റെ ഗുണം വേണുഗോപാലിന് കിട്ടും. മുന്‍പ് ബിജെപി നേടിയതിനേക്കാള്‍ വോട്ട് ശോഭാ സുരേന്ദ്രന് കിട്ടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൂടാതെ ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ രണ്ടടി പിന്നോട്ടാണെന്നും വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. അത്ര ശക്തമായി നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതിന് കാരണം റിസോര്‍ട്ട് വിവാദമായിരിക്കാം. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം കാണാറുണ്ട്. പക്ഷേ കാണുന്ന സമയവും രീതിയും പ്രധാനമാണ്. പാര്‍ട്ടിയില്‍ പറഞ്ഞിട്ടാണ് ജാവദേക്കറെ കണ്ടതെങ്കില്‍ തെറ്റില്ല. എന്നാല്‍ പാര്‍ട്ടിയില്‍ അത് പറഞ്ഞിട്ടില്ലെങ്കില്‍ അത് പാര്‍ട്ടി നയം അനുസരിച്ച് തെറ്റ് തന്നെയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മികച്ച വിളവുണ്ടെകില്‍ കർഷകർക്ക് നല്ല ലാഭം നല്‍കുന്ന കൃഷിയാണ് ഏലം കൃഷി. ഏലത്തിനിപ്പോള്‍ വിപണിയില്‍ വില കുതിക്കുകയാണ്. എന്നാല്‍ ഹൈറേഞ്ചിലെ അത്യുഷ്ണത്തില്‍ കൃഷി നാശമാകാൻ തുടങ്ങിയതോടെ ആവശ്യത്തിന് ചരക്ക് കർഷകരുടെ കൈയിലില്ല. ഇതാണ് ഏലത്തിന് വില കൂടാനും അതിന്റെ പ്രയോജനം കർഷകർക്ക് നേടാനും സാധിക്കാത്തതിന്റെ കാരണം.

പുറ്റടി സ്‌പൈസസ് പാർക്കില്‍ ബുധനാഴ്ച നെടുങ്കണ്ടം ഹീഡർ സിസ്റ്റംസ് (ഇന്ത്യ) ലിമിറ്റഡ് നടത്തിയ ഓണ്‍ലൈൻ ലേലത്തില്‍ ഒരു കിലോ ഏലയ്ക്കയുടെ വില 3009 രൂപയിലും ശരാശരി വില കിലോയ്ക്ക് 1925.1 രൂപയുമായി ഉയർന്നിരുന്നു. മൂന്ന് ആഴ്ചയായി ഏലം വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണ്. കച്ചവടക്കാരുടെയും കർഷകരുടെയും കൈയ്യില്‍ സ്റ്റോക്ക് കുറഞ്ഞതിനാല്‍ വരുംദിവസങ്ങളിലും വില കൂടുമെന്നാണ് പ്രതീക്ഷ.

ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏലയ്ക്കയുടെ ശരാശരി വില കിലോയ്ക്ക് 5,000 രൂപ കടക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഏലംകൃഷിയുള്ള ഇടുക്കി ജില്ലയിലെ 70 ശതമാനം ഏലം കൃഷിയും കൊടുവേനലില്‍ കരിഞ്ഞുണങ്ങി. എ സോണിലെ വണ്ടന്മേട് മേഖലയിലെ കൃഷി പൂർണമായും നശിച്ചു. നേരിട്ട് വെയില്‍ ബാധിക്കാത്ത ഏലം കൃഷി ഏറെയുള്ള ഉടുമ്ബഞ്ചോല മേഖലയില്‍ മാത്രമാണ് വേനല്‍ നാശങ്ങള്‍ ബാധിക്കാത്തത്.

മുൻ വർഷങ്ങളേക്കാള്‍ 3- 4 ഡിഗ്രി സെല്‍ഷ്യസ് അധിക ചൂടാണ് അനുഭവപ്പെടുന്നത്. എല്ലാ ദിവസങ്ങളിലും വെള്ളം പമ്പ് ചെയ്യുന്നതിനാല്‍ തോട്ടങ്ങളിലെ ജലസ്രോതസുകളും വറ്റി. ഒരു ഏലം ചെടിയ്ക്ക് 40 ലിറ്റർ വരെ വെള്ളം ഒരാഴ്ച വേണം. ഇതില്‍ കുറവുണ്ടായാല്‍ ചെടികള്‍ വാടും.

ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നമ്മുടെയിടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണമെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സമുദായത്തിനറിയാമെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂരിലെ ചെമ്പേരിയിൽ കെസിവൈഎം യുവജന സംഗമത്തിൽ സംസാരിക്കവേയാണ് പാംപ്ലാനിയുടെ പ്രതികരണം.

നമ്മുടെ ഇടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണം. യുവജനങ്ങള്‍ സങ്കുചിതരായി തീര്‍ന്നാല്‍ ഒരു നാട് മുഴുവനും സങ്കുചിതത്വത്തിന്റെ അന്ധകാരത്തില്‍ പെട്ടുപോകുമെന്നുള്ള സത്യം മനസില്‍ സൂക്ഷിക്കുക, പാംപ്ലാനി പറഞ്ഞു

ഇന്ന് നമ്മുടെ പെണ്‍കുട്ടികളുടെ രക്ഷകരായി പലരും രംഗപ്രവേശം ചെയ്യുന്നുണ്ട്. നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണ്. തലശ്ശേരിയിലെ ഒരൊറ്റ പെണ്‍കുട്ടിയെ പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാവാത്ത വിധം നട്ടെല്ലുള്ള പെണ്‍കുഞ്ഞുങ്ങളാണ് തലശ്ശേരിക്കുള്ളതെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ തക്കവിധത്തില്‍ ഇവിടത്തെ യുവജനങ്ങള്‍ പ്രബുദ്ധരാവേണ്ടതുണ്ട്, പാപ്ലാനി പറഞ്ഞു.

നമ്മുടെ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. മറിച്ച്, നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും നമ്മള്‍ അനുവദിക്കുകയുമില്ല, പാംപ്ലാനി പറഞ്ഞു.

താപനില ഉയര്‍ന്നതോടെ ഉഷ്ണതരംഗം അനുഭവപ്പെടുന്ന പാലക്കാട് സൂര്യാഘാതമേറ്റ് മരണം. എലപ്പുള്ളി സ്വദേശി ലക്ഷ്മി (90) ആണ് മരിച്ചത്.

ഇന്നലെ മരിച്ച വയോധികയുടെ മരണ കാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെയാണ് കനാലില്‍ മരിച്ചനിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു.

ലക്ഷ്മിക്ക് സൂര്യാഘാതമേറ്റതാകാം മരണ കാരണം എന്ന സംശയം ഇന്നലെ തന്നെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.

41 ഡിഗ്രി ചൂടാണ് പാലക്കാട് അനുഭവപ്പെടുന്നത്. ചൂട് കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

റ്റിജി തോമസ്

2022 ഒക്ടോബർ 10-ാം തീയതി രാവിലെ ഞങ്ങൾ ലണ്ടനിലേക്ക് യാത്രതിരിച്ചു. യുകെയിലെത്തിയ അന്നുമുതൽ എൻറെ യാത്രകളെല്ലാം നിർണ്ണയിച്ചിരുന്നത് ജോജിയും മിനിയും ചേർന്നായിരുന്നു. സാധാരണഗതിയിൽ ഒരു യാത്രയ്ക്കായി ഒത്തിരി ഒരുക്കങ്ങൾ നടത്തുന്ന വ്യക്തിയാണ് ഞാൻ. ഇവിടെ എൻറെ എല്ലാ യാത്രകൾക്കുമുള്ള ഒരുക്കങ്ങൾ എനിക്ക് പകരം ജോജിയും മിനിയും ചെയ്യുന്നുണ്ടായിരുന്നു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് എന്റെ യുകെ യാത്രയിൽ സന്ദർശിക്കാൻ ഞാൻ ഏറ്റവും കൂടുതൽ മുൻഗണന കൊടുത്ത സ്ഥലം . വെയ്ക്ക് ഫീൽഡിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിൻ മാർഗവും യാത്ര ചെയ്യാമെങ്കിലും കാറിൽ പോകാമെന്നാണ് ജോജി തീരുമാനിച്ചത്.

ഞങ്ങളുടെ യാത്ര സംഘത്തിൽ 5 പേർ ഉണ്ടായിരുന്നു. ജോജിയും ഞാനും പിന്നെ ജോജിയുടെ സുഹൃത്തായ വിജോയിയും അദ്ദേഹത്തിൻറെ ഭാര്യ ജോസ്‌നയുടെ സഹോദരൻ ജോയലും ബന്ധുവായ ലിറോഷും . മൂന്ന് ദിവസത്തെ ലണ്ടൻ യാത്ര ഇത്ര മനോഹരമായതിനെ ഒരു കാരണം വിജോയിയും ജോയലും ലിറോഷും ഞങ്ങളോടൊപ്പം ചേർന്നതായിരുന്നു. വിജോയിയുടെ സ്വദേശം തൃശൂർ ഒല്ലൂർ ആണ്. കാനഡയിൽ പഠനം നടത്തുന്ന ജോയലും ലിറോഷും അവധി ആഘോഷിക്കാൻ യുകെയിൽ എത്തിയതാണ്.

ജോജിയുടെ കാറിൽ നാവിഗേറ്റർ ക്രമീകരിച്ചു യാത്ര ആരംഭിച്ചു . വെയ്ക്ക് ഫീൽഡിൽ നിന്ന് 297 കിലോമീറ്ററുകളാണ് ലണ്ടനിലേയ്ക്കുള്ളത്.  ഞങ്ങളുടെ യാത്ര M1 മോട്ടോർ വേയിലൂടെയാണ് . മോട്ടോർ വേകളുടെ പ്രത്യേകതകളെ കുറിച്ച് ജോജിയും വിജോയും കാര്യമായി തന്നെ പറഞ്ഞു തന്നു.

വേഗത നിയന്ത്രണവും തിരക്ക് ഒഴിവാക്കാനും ആധുനിക സാങ്കേതികവിദ്യ ഏറ്റവും ഫലപ്രദമായിട്ടാണ് മോട്ടോർവേകളിൽ ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ പ്രധാനപ്പെട്ട നഗരങ്ങളിൽ പോലും നിശ്ചിത സമയമാണ് വിവിധ സിഗ്നലുകൾക്കായി ക്രമീകരിച്ചിരിക്കുന്നത് . ഇതിന്റെ ഫലമായി ഒരു വാഹനം പോലും പോകാനില്ലെങ്കിലും പച്ച ലൈറ്റ് തെളിയാത്തതിനാൽ കാത്തു കിടേക്കണ്ടി വരുന്ന ദുരവസ്ഥ നമ്മൾ പലപ്പോഴും നേരിട്ടിട്ടുണ്ടാവും.

എന്നാൽ മോട്ടോർവേകളിൽ തികച്ചും വ്യത്യസ്തമാണ് കാര്യങ്ങൾ. മോട്ടോർവേകളിൽ സാധാരണ വേഗ പരിധി 70 മൈൽ ആണ്. ചുവപ്പ് , മഞ്ഞ, പച്ച എന്നീ സിഗ്നലുകൾക്ക് പകരം വാഹനങ്ങളുടെ തിരക്ക് അനുസരിച്ചുള്ള വേഗ നിയന്ത്രണമാണ് മോട്ടോർവേകളിൽ ഉള്ളത് .

യുകെയിലെ എന്റെ യാത്രയെ അടിസ്ഥാനമാക്കി മലയാളം യുകെയിൽ പംക്തി പ്രസിദ്ധീകരിക്കണമെന്ന ആശയം നേരത്തെ മനസ്സിലുണ്ടായിരുന്നതുകൊണ്ട് പലകാര്യങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാൻ ഞാൻ ശ്രമിച്ചിരുന്നു. ഞാൻ ചോദിക്കാതെ തന്നെ പല കാര്യങ്ങളും ജോജിയും വിജോയിയും എനിക്ക് വിശദീകരിച്ചു തന്നു. മോട്ടോർ വേകളിൽ ഇന്ധന ക്ഷമത (Energy Efficiency ) ലെയ്നുകളെ കുറിച്ച് പറഞ്ഞത് ജോജിയാണ്. മോട്ടോർ വേയ്സിൽ തന്നെ പല ലെയ്നുകൾക്കും വിവിധ സ്പീഡിൽ സഞ്ചരിക്കുന്നവർക്കും വേണ്ടിയാണ് നിർമിച്ചിരിക്കുന്നത് . വേഗത കുറഞ്ഞ് പോകുന്ന മോട്ടോർ വേ ഭാഗങ്ങളിൽ മിനുസമുള്ളവയും കൂടുതൽ വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗങ്ങളിൽ അപകടം കുറയ്ക്കാൻ പരുപരുത്തതായുമാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അമിതവേഗത്തിൽ യാത്ര ചെയ്യുന്ന ലെയ്നുകളെക്കാൾ എനർജി എഫിഷ്യൻസി കിട്ടുന്നത് വേഗത കുറഞ്ഞ ലെയ്നുകളിൽ യാത്ര ചെയ്യുമ്പോഴായിരിക്കും. എമർജൻസി സർവീസിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഹാൻഡ് ഷോൾഡർ എന്ന് അറിയപ്പെടുന്ന ലെയ്നുകൾ ഗതാഗത കുരുക്ക് കൂടുമ്പോൾ തുറന്നു കൊടുക്കുന്ന സംവിധാനവും മോട്ടോർ വേകളുടെ പ്രത്യേകതയാണ്.

ഫ്രീ എയർ സോണുകളുടെ പ്രത്യേകമേഖല എന്ന ആശയവും എന്നെ വളരെ ആകർഷിച്ചു. ടോൾ നൽകേണ്ടതും അല്ലാത്തവയുമായ ഫ്രീ എയർ സോണുകൾ മോട്ടോർ വേയിലുണ്ട്. വാഹനങ്ങളുടെ മലിനീകരണതോത് അനുസരിച്ചാണ് തുക നിർണ്ണയിക്കപ്പെടുന്നത്. വായു മലിനീകരണം കുറയ്ക്കുക എന്നതാണ് ഫ്രീ എയർ സോണുകളുടെ ലക്‌ഷ്യം .

മോട്ടോർ വേയിലെ യാത്രയിൽ മൾട്ടി നാഷണൽ കമ്പനികളുടെ കൂറ്റൻ വെയർഹൗസുകൾ , വിലയേറിയ ലക്ഷ്വറി കാറുകൾ വഹിച്ചു കൊണ്ടുള്ള കണ്ടെയ്നർ വാഹനങ്ങൾ തുടങ്ങി ഇംഗ്ലണ്ടിന്റെ വ്യവസായ വളർച്ചയുടെ ചില നേർ ചിത്രങ്ങൾ നമ്മൾക്ക് കാണാൻ സാധിക്കും. എന്തെങ്കിലും കാരണത്താൽ വാഹനങ്ങൾ ബ്രേക്ക് ഡൗൺ ആയാൽ കരുതേണ്ട കാര്യങ്ങളെ കുറിച്ച് മോട്ടോർ വേ അതോറിറ്റി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതിൽ പ്രധാനമാണ് തണുപ്പിൽ നിന്നും രക്ഷപ്പെടാനുള്ള വസ്ത്രങ്ങളും അത്യാവശ്യ ഭക്ഷണവും വെള്ളവും.

മാഞ്ചസ്റ്ററിൽ എയർപോർട്ടിൽ നിന്ന് വെയ്ക്ക് ഫീൽഡിലേയ്ക്കും അവിടെനിന്ന് വെസ്റ്റ് യോർക്ക് ഷെയറിലേയ്ക്കും ലീഡ്‌സിലേക്കും ഒക്കെ സ്മാർട്ട് മോട്ടോർ വേയിൽ കൂടി യാത്ര ചെയ്തിരുന്നെങ്കിലും സ്മാർട്ട് മോട്ടോർ വേകൾ ഇത്ര സ്മാർട്ട് ആണെന്ന് മനസ്സിലായത് എന്റെ ലണ്ടൻ യാത്രയിലാണ്.

രാവിലെ യാത്ര തിരിച്ച ഞങ്ങൾ ഒൻപത് മണിയോടെ M1 മോട്ടോർ വേയിലെ സർവീസ് സ്റ്റേഷൻ ആയ ലെസ്റ്റർ ഫോറസ്റ്റ് ഈസ്റ്റിലെ ഡേയ്സ് ഇന്നിൽ എത്തിച്ചേർന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറൽ ആയി മലയാളിയായ ഫാ. ജോജോൺ ചെട്ടിയാകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാന്നിധ്യമുള്ള ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.

തലശേരി അതിരൂപതയിലെ, വിമലശേരി ഇടവക, ചെട്ടിയാകുന്നേൽ മാത്യു, അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളിൽ പത്താമനായ ഫാ ജോജോൺ, ലാസലെറ്റ് മാതാ ഇന്ത്യൻ പ്രവിശ്യയിലെ അംഗമാണ്.വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രൊപ്പോസ്ഡ് മിഷനിലെ ജിനോ മാത്യു വിന്റെ ജ്യേഷ്ഠ സഹോദരൻ ആണ് ഫാ. ജോജോൺ.

അദ്ദേഹത്തിന്റെ സഹോദരിമാരിൽ മൂന്ന് പേർ തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ്.
റോം ആസ്ഥാനമായ് പ്രവർത്തിക്കുന്ന ലാസലെറ്റ് സഭയുടെ ചാപ്പ്റ്റർ നടക്കുന്നത് മഡഗാസ്കറിലെ അൻസിറാബെയിലാണ്.

1846 സെപ്തംബർ 19 – ന് ഫ്രാൻസിലെ ലാസലെറ്റ് മലമുകളിൽ ഇടയ പൈതങ്ങളായ മാക്സിമിൻ, മെലനി എന്നിവർക്ക് പരിശുദ്ധ കന്യക മാതാവ് കണ്ണീരോടെ ദർശനം നൽകി. മാതാവു നൽകിയ അനുരഞ്ജന സന്ദേശം സ്ഥാപക സിദ്ധിയായ എടുത്തിരിക്കുന്ന സഭയാണ് ലാസലെറ്റ് സന്യാസ സഭ.
ജോജോൺ അച്ചന് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ഇ.പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച യോഗത്തില്‍ ചര്‍ച്ചയായേക്കും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

അതേസമയം തിരഞ്ഞെടുപ്പ് ദിനത്തില്‍ ഇ.പി-ജാവദേക്കര്‍ വിവാദം കത്തിയതോടെ സിപിഎം പ്രതിരോധത്തിലായിരുന്നു. കൂടിക്കാഴ്ച നടത്തിയതായി വെള്ളിയാഴ്ച ജയരാജന്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ജാവദേക്കര്‍ അപ്രതീക്ഷിതമായി മകന്റെ ഫ്ളാറ്റിലേക്ക് വരികയായിരുന്നുവെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നുമായിരുന്നു ഇപിയുടെ വിശദീകരണം. അതേസമയം തിരഞ്ഞെടുപ്പു വേളയില്‍ കൂടിക്കാഴ്ച വിവാദമായതോടെ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ട്.

സിഡ്നിയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ഏപ്രിൽ 15ന് അസീറിയൻ ഓർത്തഡോക്സ് ബിഷപ്പ് മാർ മാറി ഇമ്മാനുവേലിനെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മുൻ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി വാസിം ഫയാദിനും പങ്കെന്ന് റിപ്പോർട്ടുകൾ. ഓസ്ട്രേലിയൻ ഫെഡറൽ പൊലിസിന്റെ ആഭിമുഖ്യത്തിൽ ബുധനാഴ്ച സിഡ്നിയിൽ നടന്ന വ്യാപകമായ തീവ്രവാദ തിരച്ചിലിൽ അഞ്ച് കൗമാരക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻ ഐഎസ് അനുഭാവി വാസിം ഫയാദിന് കൗമാരക്കാരുടെ ഭീകര ശൃംഖലയുമായി ബന്ധം ഉണ്ടെന്ന് മനസിലാക്കുകയും പൊലിസ് ചോദ്യം ചെയ്യുകയും ചെയ്തെന്ന് എബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2020 വരെ ഫയാദ് ഏഴ് വർഷം ജയിലിലിലായിരുന്നു. സിഡ്‌നിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സെല്ലിലെ അംഗമാണ് ഫയാദ് എന്ന് ജയിലിൽ വെച്ച് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. തീവ്രവാദ കുറ്റം ചെയ്യാൻ ചെറുപ്പക്കാരോ ദുർബലരോ ആയ ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഉയർന്ന അപകടസാധ്യത അദേഹത്തിനുണ്ടെന്ന് 2021ൽ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

ന്യൂ സൗത്ത് വെയിൽസ് പോലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, ഓസ്‌ട്രേലിയൻ സീക്രട്ട് ഇൻ്റലിജൻസ് ഓർഗനൈസേഷൻ (ASIO), ന്യൂ സൗത്ത് വെയിൽസ് ക്രൈം കമ്മീഷൻ എന്നിവർ ഉൾപ്പെടുന്ന ജോയിൻ്റ് കൗണ്ടർ-ടെററിസം ടീമിലെ (ജെസിടിടി) 400 ഓളം ഉദ്യോഗസ്ഥരാണ് സിഡ്‌നിയിലെ 13 ഇടങ്ങളിൽ റെയ്ഡ് നടത്തിയത്. കൗമാരപ്രായക്കാരായ ഏഴ് ആൺകുട്ടികളെ അറസ്റ്റ് ചെയ്തെങ്കിലും രണ്ടുപേർക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.

കുറ്റാരോപിതരായ ഫയാദ് ഉൾപ്പെടെ അഞ്ച് ആൺകുട്ടികളെയും രണ്ട് പുരുഷന്മാരെയും പോലീസ് ചോദ്യം ചെയ്തു. ബുധനാഴ്ച നടന്ന റെയ്ഡിൽ ഫയാദിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. തീവ്രവാദ പ്രവർത്തനത്തിന് ഗൂഢാലോചന നടത്തുകയോ ആസൂത്രണം ചെയ്യുകയോ ചെയ്തതുൾപ്പെടെ നിരവധി കുറ്റങ്ങൾ കുട്ടികൾക്കെതിരെ ചുമത്തി.

ജോസ് ജെ. വെടികാട്ട്

ഓ പെണ്ണേ നീയവന് പുതച്ചുറങ്ങാൻ ആത്മസംതൃപ്തിയോടെ ഒരു പുതപ്പു നല്കി, അങ്ങനെ അവന്റെ സ്വപ്നങ്ങളിൽ നീ നിർജ്ജീവയും നിഷ്ക്രിയയും ആയ പെണ്ണായ് മാറി !

അവനെ വഞ്ചിക്കാൻ താത്പര്യമില്ലാത്തതു കൊണ്ട് നീയവന്റെ പ്രണയാഭ്യർത്ഥന നിഷേധിക്കുന്നു!

എന്നാൽ നീയവനെ അവഗണിച്ചാൽ അവൻ തകരുമല്ലോ എന്ന കുറ്റബോധത്താൽ നീയവനെ സ്വീകരിക്കാൻ തീരുമാനിക്കുന്നു, ഓ പെണ്ണേ നീയെത്ര പാവം ! നീയെത്ര ധന്യ!

ഇണയേ ചുടുചുംബനം നല്കാൻ കൊതിപ്പിക്കും തരളമാരുതനിൽ അലകൾ ഞൊറിഞൊറിയായ് ഒഴുകും ഉടയാടകൾ അല്ല നിനക്കുള്ളത്.നിന്റെ ഉടയാടകൾ തികച്ചും നിശ്ചലം, ഒരു യോഗചിത്തം പ്രതിഫലിക്കും പോലെ!

പക്ഷേ പെണ്ണേ നീയെന്തിനാണ് അവന് പുതപ്പ് നല്കിയത്? അവൻ തണുത്ത് വിറങ്ങലിക്കുന്നത് ഒഴിവാക്കുകയെന്ന ഒരു വെറും പരിഗണനയല്ലാതെ അതിൽ മറ്റൊന്നും ഇല്ല!

എന്നാൽ അവന്റെ മോഹങ്ങൾക്ക് ചേക്കേറാനൊരു ചില്ല അതു വഴി അവൻ നേടുകയായിരുന്നു!

ഒരു ബാധ്യതയും സാധൂകരിക്കേണ്ടതില്ലാതിരുന്നിട്ടും അവനേ പ്രണയിച്ച നീ ഒരു പാവം പെണ്ണ് !

അലകൾ ഞൊറിഞൊറിയായ് ഒഴുകും ഉടയാടയിൽ അവന്റെ കാമാർത്ത മനസ്സിനുള്ളിൽ അവൻ നിന്നെ കണ്ടു !

അതൊരു തെറ്റിദ്ധാരണയായ് കരൂതാൻ പെണ്ണേ നീ സ്വയം നിർബന്ധിതയായ്, സംയമമനസ്സോടെ ! കാരണം നീ വ്യവസ്ഥിതികൾക്കൊത്തു ചരിക്കുന്നു !

ഇതിനെല്ലാറ്റിനും ഒടുവിൽ മാത്രം ഒരു അനിവാര്യതയെന്നോണം നീ എല്ലാം അവനുമായ് പങ്കുവയ്ക്കുന്നു ! നീ തന്നെയല്ലോ ഒരു പാവം പെണ്ണ് !

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

 

ബിനോയ് എം. ജെ.

മനുഷ്യൻ എന്തിന് വേണ്ടി ജീവിക്കുന്നു? തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സഫലമാകുവാൻ വേണ്ടി ജീവിക്കുന്നു. അവ സഫലമായിക്കിട്ടുവാൻ വേണ്ടി ഏതുതരം ക്ലേശങ്ങളിലൂടെയും കടന്നു പോകുവാൻ അവന് മടിയില്ല. കാരണം അവ സഫലമായി കഴിയുമ്പോൾ ലഭിക്കുന്ന മാനസികമായ സംതൃപ്തി ഒന്ന് വേറെയാണ്. രാവിനെ പകലാക്കി പഠനം നടത്തുന്ന വിദ്യാർത്ഥിയുടെയും രാപകൽ അത്വദ്ധ്വാനം ചെയ്യുന്ന കുടുബനാഥന്റെയും ലക്ഷ്യം അവരുടെ കർമ്മം നൽകുന്ന സംതൃപ്തിയേക്കാൾ ഉപരിയായി അവരുടെ ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ കിട്ടുന്ന മാനസികമായ സംതൃപ്തി തന്നെയാണെന്ന് സ്പഷ്ടം. ചെറുപ്പം മുതലേ കായികപരിശീലനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുവാൻ വേണ്ടി അത്വദ്ധ്വാനം ചെയ്യുന്ന കായികതാരത്തിന്റെ ജീവിതത്തിന്റെ ആകമാനം പ്രചോദനം ഒളിംപിക്സിൽ സ്വർണ്ണം കൊയ്യുന്ന ഏതാനും നിമിഷങ്ങളിലെ സന്തോഷമായിരിക്കും. ഇപ്രകാരം സമൂഹത്തിലെ ഓരോ വ്യക്തിയും, സമൂഹം ആകമാനവും ചില ലക്ഷ്യങ്ങളെ താലോലിക്കുകയും അതിന്റെ മാസ്മരികതയിൽ എല്ലാം മറക്കുകയും ചെയ്യുന്നു.

ഇപ്രകാരം ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ അനിർവ്വചനീയമായ ഒരു സംതൃപ്തി നമുക്ക് ലഭിക്കുന്നു. ഇനി ലക്ഷ്യങ്ങൾ സഫലമാകാതെയിരുന്നാലോ? അവിടെ കളി മാറുന്നു. അപ്പോൾ ഉണ്ടാകുന്ന മാനസികമായ ആഘാതവും, ദുഃഖവും, നിരാശയും – ഹോ! സങ്കല്പിക്കുവാൻ പോലും കഴിയുന്നില്ല. ഇനി ലക്ഷ്യങ്ങൾ സഫലമാകുമെന്നതിന് എന്തെങ്കിലും ഉറപ്പുണ്ടോ? അങ്ങനെ ഒരു ഉറപ്പുണ്ടായിരുന്നുവെങ്കിൽ പിന്നെ ആ ലക്ഷ്യത്തിന് എന്തു വില? അതായത് നമ്മുടെ ജീവിതം വളരെ ഉയർന്ന റിസ്കിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ആ പ്രക്ഷുബ്ധതകൾ നമുക്ക് താങ്ങാനാവുന്നതിലും അപ്പുറത്താണ്. അതുകൊണ്ടാണ് നമ്മുടെ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും സദാ സംഘർഷഭരിതമായി മാറുന്നത്. ഈ പ്രക്ഷുബ്ധതകളെ ഇഷ്ടപ്പെടാത്തവർക്ക് അവക്ക് പകരം വയ്ക്കുവാനായി മറ്റെന്തെങ്കിലും ജീവിതശൈലിയോ ജീവിത വീക്ഷണമോ ഉണ്ടോ എന്ന് ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. ഈ പ്രാരാബ്ധങ്ങളിൽ നിന്നെല്ലാം ഒരു മോചനം! സുഖദു:ഖങ്ങളിൽ നിന്നെല്ലാം ഒരു വിടുതൽ! അനന്തമായ ശാന്തിയും സമാധാനവും – അതിനെന്തെങ്കിലും മാർഗ്ഗമുണ്ടോ?

ഇവിടെ മന:ശ്ശാസ്ത്രം നമ്മുടെ സഹായത്തിനെത്തുന്നു. ലക്ഷ്യങ്ങൾ സഫലമാകുമ്പോൾ ലഭിക്കുന്ന ആന്തരികമായ സംതൃപ്തി അവ സഫലമാകാതെ തന്നെ നമുക്ക് ആർജ്ജിച്ചെടുക്കുവാൻ സാധിക്കും. മനുഷ്യന് മാത്രമായുള്ള മാനസികമായ ഒരു കഴിവ് – സങ്കൽപശക്തി – ഇവിടെ നമ്മെ സഹായിക്കുന്നു. ലക്ഷ്യങ്ങൾ സഫലമാകുന്നതായി സദാ മനസ്സിൽ സങ്കല്പിക്കുക. നിങ്ങളുടെ ലക്ഷ്യം എന്തുമായികൊള്ളട്ടെ, അത് എത്രമാത്രം ഉന്നതമോ അസാദ്ധ്യമോ ആയിക്കൊള്ളട്ടെ – അതിന്റെ പ്രായോഗികതയെക്കുറിച്ച് നിങ്ങൾ വേവലാതിപ്പെടുകയേ വേണ്ട. നിങ്ങൾക്ക് ഒരാഗ്രഹം ഉണ്ടെങ്കിൽ അത് സഫലമാകുന്നതായി സദാ മനസ്സിൽ സങ്കല്പിക്കുക. എല്ലാ പ്രവൃത്തികളെയും പരിശ്രമങ്ങളെയും ദൂരെ എറിഞ്ഞ് നിങ്ങൾ ധ്യാനത്തിൽ മുഴുകുവിൻ. നിങ്ങൾ ആവോളം ധ്യാനിച്ചു കഴിയുമ്പോൾ ആ ആഗ്രഹം യാഥാർഥ്യത്തിൽ സഫലമാകുമ്പോൾ ലഭിക്കുന്നതിനേക്കാൾ ഉന്നതമായ ഒരാന്തരികസംതൃപ്തിയിലേക്ക് നിങ്ങൾ പ്രവേശിക്കുന്നു. ഇപ്രകാരം നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും വലിയ ധനവാനാകുന്നതായോ, അത്യുന്നതമായ അധികാരസ്ഥാനങ്ങളിൽ എത്തിച്ചേരുന്നതായോ, വലിയ പേരും പ്രശസ്തിയും നേടിയെടുക്കുന്നതായോ എന്തിന് ചന്ദ്രനിൽ പോകുന്നതായോ, സ്വർഗ്ഗം സന്ദർശിക്കുന്നതായോ – എന്തും സങ്കല്പിക്കാം. ഈ ധ്യാനത്തിൽ ആവോളം മുഴുകുമ്പോൾ നിങ്ങൾ ആർജ്ജിച്ചെടുക്കുന്ന ആന്തരികമായ സംതൃപ്തി അവ യാഥാർത്ഥ്യമാകുമ്പോൾ കിട്ടുന്ന സംതൃപ്തിക്കുമുപരിയാണ്. മാത്രവുമല്ല നിങ്ങൾക്ക് ഒട്ടും തന്നെ ക്ലേശിക്കേണ്ടതായി വരുന്നുമില്ല. ഈ വിധത്തിൽ നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും അവയുടെ പരിപൂർണ്ണ സംതൃപ്തിയിലേക്ക് വരുന്നു. നിങ്ങൾക്ക് മോക്ഷവും സിദ്ധിക്കുന്നു.

ബാഹ്യലോകത്തിന് മനുഷ്യന്റെ ആന്തരിക സങ്കൽപങ്ങളെ എത്രമാത്രം യാഥാർത്ഥ്യവത്കരിക്കുവാനുള്ള കഴിവുണ്ട്? നമ്മുടെ സങ്കൽപങ്ങളിൽ തൊണ്ണൂറു ശതമാനവും അടിച്ചമർത്തപ്പെട്ടു പോകുന്നു. കാരണം അവ ഒരിക്കലും സഫലമാവില്ലെന്ന് നമുക്കറിയാം. അതുകൊണ്ടാണ് നമുക്കിത്രമാത്രം വിരസത അനുഭവപ്പെടുന്നത്. ഇനി ശേഷിക്കുന്ന പത്തു ശതമാനം സഫലമായാലോ? അവ സംതൃപ്തിയോടൊപ്പം അസംതൃപ്തിയും കൊണ്ടുവന്ന് തരുന്നു. ഈ വിധത്തിൽ മനുഷ്യന്റെ ബാഹ്യജീവിതം എന്നും ഒരു പരാജയം തന്നെ. മറിച്ച് ധ്യാനത്തിൽ മുഴുകുന്ന യോഗിയാവട്ടെ എല്ലാ അഭിലാഷങ്ങളിലും സംതൃപ്തിയടഞ്ഞ് വിജയശ്രീലാളിതനായി മടങ്ങുന്നു.

നിങ്ങളുടെ സങ്കൽപങ്ങൾ യാഥാർത്ഥ്യവുമായി സംഘട്ടനത്തിൽ വരാതിരിക്കട്ടെ. സങ്കൽപവും യാഥാർത്ഥ്യവും രണ്ടും രണ്ടാണ്. പരീക്ഷയിൽ ജയിക്കുന്നതായി ഒരു വിദ്യാർത്ഥി സദാ സ്വപ്നം കാണുന്നു. എന്നാൽ അവൻ പരീക്ഷയിൽ തോൽക്കുന്നു. മറ്റൊരാൾ ധനം സമ്പാദിക്കുന്നതായി സ്വപ്നം കാണുന്നു. എന്നാൽ അയാൾ അതിൽ പരാജയപ്പെടുന്നു. ഇങ്ങനെ വലിയ മനോസംഘർഷങ്ങൾ നമ്മുടെ ജീവിതത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇവിടെയെല്ലാം തന്നെ സങ്കൽപവും യാഥാർത്ഥ്യവും തമ്മിൽ സംഘട്ടനത്തിൽ വരുന്നു. അവ കൂടി കലരാതെ സൂക്ഷിച്ചു കൊള്ളുവിൻ. സങ്കൽപത്തിന് സങ്കൽപത്തിന്റെ മണ്ഠലം, യാഥാർത്ഥ്യത്തിന് യാഥാർഥ്യത്തിന്റെ മണ്ഠലം. സങ്കൽപങ്ങളെല്ലാം യാഥാർത്ഥ്യമാകണമെന്ന് വാശി പിടിക്കാതിരിക്കുവിൻ. യാഥാർത്ഥ്യമാകുന്നവയേ സങ്കൽപിക്കാവൂ എന്നും വാശിപിടിക്കാതിരിക്കുവിൻ. സങ്കൽപത്തിനുവേണ്ടി സങ്കല്പിക്കുവിൻ! ആ സങ്കൽപം സമ്മാനിക്കുന്ന മനോസംതൃപ്തിക്കുവേണ്ടി മാത്രം സങ്കല്പിക്കുവിൻ. അപ്പോൾ സങ്കൽപം അതിനാൽതന്നെ മനോഹരവും നമ്മുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ പര്യാപ്തവും ആണെന്ന് കാണാം. ഒരിക്കലും സങ്കല്പങ്ങൾ യാഥാർത്ഥ്യം അവണമെന്ന് ആഗ്രഹിക്കരുത്. ഈ ‘ആഗ്രഹം’ തന്നെയാണ് മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം. മറിച്ച് യാഥാർത്ഥ്യം ആകുവാൻ യാതൊരു സാധ്യതയും ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് സദാ സങ്കല്പിച്ച് സംതൃപ്തി അടയുവിൻ. ഇപ്രകാരം യാഥാർഥ്യത്തിന്റെ പരിമിതികളെ സങ്കൽപം ഉപയോഗിച്ച് പരിഹരിക്കുവിൻ! അങ്ങനെ അനന്തമായ മാനസിക സംതൃപ്തിയിലേക്കും നിർവ്വാണത്തിലേക്കും പ്രവേശിക്കുവാൻ നിങ്ങൾക്ക് കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

Copyright © . All rights reserved