സ്റ്റീവനേജ്: സെവൻ ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ നിറഞ്ഞു കവിഞ്ഞ കലാസ്നേഹികളെ ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച കലാമാമാങ്ക അരങ്ങിൽ വിരിഞ്ഞത് വർണ്ണാഭമായ മഴവിൽ കലാ വസന്തം. നൂറു കണക്കിന് ആസ്വാദക ഹൃദയങ്ങളെ സാക്ഷി നിറുത്തി സ്റ്റീവനേജിലെ വെൽവിനിൽ അരങ്ങേറിയ സംഗീത-നൃത്തോത്സവത്തെ സദസ്സ് വരവേറ്റത് ഗംഭീരമായ കലാ വിരുന്നിനും , ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവും പ്രോത്സാഹനവുമായി. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പത്തരവരെ നീണ്ടു നിന്നു.

സ്റ്റീവനേജ് മേയർ കൗൺസിലർ മൈല ആർസിനോ സംഗീതോത്സവ വേദി സന്ദർശിക്കുകയും, പരിപാടികൾ കുറച്ചു നേരം ആസ്വദിക്കുകയും ചെയ്ത ശേഷം ആശംസകളും അഭിനന്ദനങ്ങളും അർപ്പിച്ചു സംസാരിക്കുകയും ചെയ്തത് സംഘാടകർക്കുള്ള പ്രോത്സാഹനമായി.യു കെ യിലെ ആദ്യകാല ചെണ്ട മേള ടീമും, നിരവധിയായ വേദികളിൽ അവതരിപ്പിച്ച് പ്രശംസ നേടിയിട്ടുമുള്ള ‘സർഗ്ഗ താളം’ സ്റ്റീവനേജ് വേദിയിൽ തകർത്താടിയ ‘ശിങ്കാരി മേളം’ സംഗീതോത്സവത്തിലെ ഹൈലൈറ്റായി. ജോണി കല്ലടാന്തി, ഷെർവിൻ ഷാജി, സോയിമോൻ അടക്കം പ്രഗത്ഭരായ നിരയാണ് ശിങ്കാരി മേളം നയിച്ചത്.

7 ബീറ്റ്സിന്റെ സംഗീത്തോത്സവ ഉദ്‌ഘാടന വേദിയിൽ കോർഡിനേറ്റർ സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും, ഡോ. ശിവകുമാർ ‘സ്വരം’ മാഗസിൻ പ്രകാശനം ചെയ്ത്, ഓ എൻ വി അനുസ്മരണ പ്രഭാഷണവും നടത്തി.

യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമെത്തിയ കുട്ടികൾ മുതൽ മുതിർന്നവരായ കലാ പ്രതിഭകളുടെ മികവുറ്റ കലാ പ്രകടനങ്ങൾ സംഗീതോത്സവ വേദിയെ ആനന്ദ സാഗരത്തിൽ ആറാടിച്ചു. ഓരോ ഇനങ്ങളും ഏറെ കൈയടിയോടെയാണ് സദസ്സ് വരവേറ്റത്.ചാരിറ്റി ഫണ്ട് ശേഖരനാർത്ഥം നടത്തിയ റാഫിൽ ടിക്കറ്റിന്റെ നറുക്കെടുപ്പും മുഖ്യ സ്പോൺസറായ ലൈഫ് ലൈൻ പ്രൊറ്റക്ട് നടത്തിയ ഭാഗ്യക്കുറി നറുക്കെടുപ്പും വേദിയിൽ നടത്തി ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കറി വില്ലേജ് ഒരുക്കിയ ഫുഡ് സ്റ്റോൾ വിഭവങ്ങൾ, ഏറെ സ്വാദിഷ്‌ടവും രുചികരവുമായി.

അറുപതോളം സംഗീത-നൃത്ത ഇനങ്ങൾ മാറ്റുരച്ച അതിസമ്പന്നമായ സംഗീതോത്സവ വേദിയിൽ എൽ ഇ ഡി സ്‌ക്രീനിന്റെ മാസ്മരിക പശ്ചാത്തലത്തിൽ, നൂതന ലൈറ്റ് ആൻഡ് സൗണ്ട് സാങ്കേതികത്വത്തിന്റെ മികവോടെ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നവരസങ്ങൾ ഒഴുകിയെത്തിയ ഭാവ ഭേദങ്ങളും, മാന്ത്രിക ചുവടുകളുമായി നൃത്ത- നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ് വേദിയിൽ ലഭിച്ചത്.

സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിൽ മാസ്റ്റർ ഓഫ് സെറിമണിയായി അരങ്ങും വേദിയും കയ്യിലെടുത്ത് നർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്‌ധോരണിയിൽ പരിപാടികൾ കോർത്തിണക്കിയും ഇടവേളകൾക്ക് തുടിപ്പും നൽകി ലണ്ടനിൽ നിന്നുള്ള ജിഷ്‌മാ മെറി, സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ് എന്നിവർ അവതാരകരായി കയ്യടി ഏറ്റു വാങ്ങി.

സമ്പന്നമായ സംഗീത നൃത്ത വിരുന്നും, സംഘാടക മികവും, ചാരിറ്റി ഇവന്റിന്റെ കാരുണ്യ മുഖവും തിളങ്ങി നിന്ന സെവൻ ബീറ്റ്‌സ് സംഗീതോത്സവം ഉള്ളു നിറയെ ആനന്ദിച്ചും, ആസ്വദിച്ചും ഹൃദയത്തിലേറ്റിയ യൂകെ മലയാളികൾ സീസൺ 8 നു വീണ്ടും കാണാമെന്ന അഭിലാഷവും അറിയിച്ചാണ് വേദി വിട്ടത്. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി 
*ഓ എൻ വി അനുസ്മരണ വേദിയിൽ ‘സ്വരം’ മാഗസിൻ, മെഡ്‌ലി, നൃത്തലയം സ്തുത്യുപഹാരമായി*

പത്മശ്രീ ഡോ. ഓ എൻ വി സാറിന്റെ അനുസ്മരണ വേദിയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും കവിതകളും ഫോട്ടോകളും കോർത്തിണക്കി കൗൺസിലർ ഡോ. ശിവകുമാർ തയ്യാറാക്കിയ സ്വരം മാഗസിൻ സെവൻ ബീറ്റ്‌സ് സംഗീതോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. ഡോ. കെ ജെ യേശുദാസ്, പെരുമ്പടവം ശ്രീധരൻ,ഡോ. ജയകുമാർ ഐ എ എസ്, പ്രൊഫ. ജോർജ്ജ് ഓണക്കൂർ, അപർണ്ണാ രാജീവ്, രവി മേനോൻ അടക്കം മലയാള സാഹിത്യ ലോകത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ ലേഖനങ്ങളും സ്മരണകളും ചിത്രങ്ങളും ചേർത്ത് തയ്യാറാക്കിയ ‘സ്വരം’ മാഗസിൻ ഓ എൻ വി അനുസ്മരണ വേദിയിൽ സ്തുത്യുപഹാരമായി. ‘സ്വരം’ മാഗസിന്റെ ആദ്യ ഡിജിറ്റൽ കോപ്പി ഓൺലൈനായി പ്രകാശനം ചെയ്യുകയായിരുന്നു.

യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിയ യുവ യുവഗായകർ ആലപിച്ച ഓ എൻ വി യുടെ തൂലികയിൽ വിരിഞ്ഞ മധുര ‘ഗാനങ്ങൾ’ മഹാകവിക്കുള്ള സംഗീതാർച്ചനയായി. സജി ചാക്കോയുടെ നേതൃത്വത്തിൽ ഓ എൻ വി ഗാന ഈരടികൾ സമന്വയിപ്പിച്ച് ‘ടീം ലണ്ടൻ’ സമ്മാനിച്ച ‘മെഡ്ലി’ ഓ എൻ വി മാഷിന് സമർപ്പിച്ച വലിയ ആദരവും ആരാധകർക്ക് സംഗീതവിരുന്നുമായി. ഓ എൻ വി ഗാനങ്ങൾ കോർത്തിണക്കി സർഗ്ഗം സ്റ്റീവനേജ് ‘ടീൻസ്’ അവതരിപ്പിച്ച സംഘനൃത്തവും അനുസ്മരണത്തിൽ ശ്രദ്ധാഞ്ജലിയായി.

*‘ബിഹൈൻഡ്’ മൂവി ഫസ്റ്റ് ടീസർ വേദി കീഴടക്കി*

യു കെ മലയാളിയും പ്രശസ്ത കലാകാരനുമായ ജിൻസൺ ഇരിട്ടി രചനയും സംവിധാനവും ചെയ്തു നിർമ്മിച്ച ‘ബിഹൈൻഡ്’ മൂവിയുടെ ഫസ്റ്റ് ടീസർ റിലീസിങും സംഗീതോത്സവ വേദിയിൽ നടന്നു. യു കെ മലയാളി രശ്മി പ്രകാശ് ഗാനമെഴുതി പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാൽ ആദ്യമായി സംഗീതം നൽകി ആലപിച്ച ഗാനവും, ബെഡ്ഫോർഡിൽ നിന്നുള്ള പ്രശസ്ത യുവ ഗായിക ഡെന്ന ആൻ ജോമോൻ ആലപിച്ചഭിനയിച്ച ഗാനവും ബിഹൈൻഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബീനാ റോയി എഴുതിയ പാട്ടും ചിത്രത്തിന് ഗാന സാന്ദ്രതയേകും. സെവൻ ബീറ്റ്സിന്റെ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിലും ചിത്രത്തിൽ അഭിനേതാവായി മുഖം കാണിക്കുന്നുമുണ്ട്.

*സംഗീതോത്സവ വേദിയുടെ ബഹുമതി ; ഏറ്റു വാങ്ങിയത് ഷൈനു മാത്യൂസ്, രശ്മി പ്രകാശ് അടക്കം പ്രമുഖർ*.

രാഷ്ട്രീയ, സാമൂഹ്യ, ജീവ കാരുണ്യ, സംരംഭക തലങ്ങളിൽ ആർജ്ജിച്ച മികവിന്റേയും സംഭാവനകളുടെയും അംഗീകാരമായാണ് ഷൈനു ക്ലെയർ മാത്യൂസിനെ അവാർഡിനർഹയാക്കിയത്.

ലേഖനം, കവിത, നോവൽ തുടങ്ങിയ സാഹിത്യ ശാഖകളിൽ നൽകിയ മികച്ച സംഭാവനകളും, അവർ നേടിയ പാലാ നാരയണൻ നായർ പുരസ്‌ക്കാരവും പരിഗണിച്ചാണ് രശ്മി പ്രകാശ് രാജേഷിനു അവാർഡ് നൽകിയത്.

ആതുര സേവനത്തിന് ലഭിക്കാവുന്ന ഉന്നത ബഹുമതിയായ ‘ചീഫ് നേഴ്സിങ് ഓഫീസർ’ എന്ന ദേശീയ എൻ എച്ച് എസ് പുരസ്ക്കാരം നേടിയതിലുള്ള അംഗീകാരമായാണ് ലിൻഡാ സർജുവിനെ അവാർഡിന് പരിഗണിച്ചത്.

നിയമ മേഖലകളിൽ പുലർത്തുന്ന പ്രാവീണ്യവും, ഉത്തമവും വിശ്വസ്തതവുമായ സേവനവും പരിഗണിച്ചാണ് മികച്ച സോളിസിറ്റർ സ്ഥാപനത്തിനുള്ള അവാർഡ് പോൾ ജോണിനെ അർഹനാക്കിയത്.


കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം.
പോലീസ് പറയുന്നത്: തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിവന്ന് വീടിന്റെ ജനാലകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടില്‍ കത്തിയ നിലയിലായിരുന്നു.
ബിജുവും സിബികയും തമ്മില്‍ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സിബികയുടെ ബന്ധുക്കള്‍ പറയുന്നു. ബിജുവിന് സിബിക പണം കടം കൊടുത്തിരുന്നു. സിബികയുടെ ഭര്‍ത്താവ് ഉദയകുമാര്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്നപ്പോള്‍ സാമ്പത്തിക വിവരം അറിയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
മാര്‍ച്ചില്‍ പണം തിരികെ കൊടുക്കാം എന്നാണ് അന്ന് ബിജു പോലീസിനോട് സമ്മതിച്ചിരുന്നത്. ഇപ്പോള്‍ പണം തിരികെ നല്‍കേണ്ട ദിവസം അടുത്തപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വരും ദിവസങ്ങളില്‍ നടത്തുമെന്നും പോലീസ് അറിയിച്ചു.
നിയമനടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. സിബികയുടെ ഭര്‍ത്താവ്: ഉദയകുമാര്‍. മക്കള്‍: അരുണ, അഖിലേഷ്. ബിജുവിന്റെ ഭാര്യ: ഷഹര്‍ബാന്‍. മക്കള്‍: നെബൂഹാന്‍, ഷഹബാസ്.
കന്നിമല എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താലിന് ആഹ്വാനം ചെയ്തു. റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 10-ഓടെയായിരുന്നു യാത്രക്കാരുമായി സഞ്ചരിച്ച ഓട്ടോ ഒറ്റയാൻ ആക്രമിച്ചത്. സംഭവത്തിൽ മൂന്നാർ കന്നിമല ടോപ് ഡിവിഷൻ സ്വദേശി സുരേഷ്‌കുമാർ (മണി-45) മരിച്ചു.
ഓട്ടോ കുത്തിമറിച്ചിട്ട ഒറ്റയാൻ, തെറിച്ചുവീണ മണിയെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലികഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം.
മണിയെ കൂടാതെ നാലുപേർ ഓട്ടോയിലുണ്ടായിരുന്നു. ഇവരിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കുകളുണ്ട്. യാത്രക്കാരിൽ എസക്കി രാജ(45), റെജിനാ (39) എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നു വർഷങ്ങൾക്കു മുമ്പ് കോവിഡ് മഹാമാരിയിൽ നേഴ്സുമാർക്ക് എജുക്കേഷൻ ഫ്ലാറ്റ്ഫോം ഒരുക്കക എന്ന ഉദ്ദേശലക്ഷ്യത്തിൽ പിറവിയെടുത്ത കേരള നേഴ്സസ് യുകെ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18 ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ വിധുൻഷാ ഫോറം സെൻട്രൽ വച്ച് നടത്തുന്നതാണ്.
കോൺഫ്രൻസ് ഡേയും നേഴ്സസ് ഡേ ആഘോഷങ്ങളും ഏറ്റവും നല്ല രീതിയിൽ അണിയിച്ചിരിക്കുന്നതിനായി യുകെയുടെ പ്രധാന നഗരങ്ങളിൽ നിന്നും നോർത്തേൺ അയർലണ്ടിൽ നിന്നും ധാരാളം കോർഡിനേറ്റർമാർ മുന്നോട്ടു എത്തി കഴിഞ്ഞിരിക്കുകയാണ് . 10 ഓളം കീ സ്പീക്കേഴ്സ് , നയന മനോഹരമായ കലാപരിപാടികൾ എന്നിവ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. നമ്മുടെ മെമ്പർ ആയ ജോഷി പുലിക്കുട്ടിൽ രചിച്ച കേരള നേഴ്സിങ് യു കെയുടെ തീം സോങ് ഉടനെ തന്നെ പുറത്തിറങ്ങും .
കോൺഫറൻസിലും നേഴ്സ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവർക്ക് റീവാലിഡേഷന് വേണ്ട സി പി ഡി ഹവേഴ്സ് ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. കേരള നേഴ്സ് യുകെ നടത്തുന്ന സേവനങ്ങൾ യുകെയിലെ പൊതു സമൂഹം ഏറ്റെടുത്തു എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഷെഫീൽഡ് എൻഎച്ച്എസ് ട്രസ്റ്റ് അവിടെയുള്ള മലയാളി നേഴ്സുമാരെ കോൺഫറൻസിൽ സംബന്ധിക്കുവാൻ വേണ്ടി അവർക്ക് അന്നേദിവസം സ്റ്റഡി ഡേ കൊടുക്കുകയും അവരുടെ രജിസ്ട്രേഷൻ ഫീസ് നൽകുവാനും തീരുമാനിച്ചു എന്നത്.
യുകെയിലെ എല്ലാ നേഴ്സുമാരെയും നേരിൽ കാണുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും ഈ സമ്മേളന നഗർ മാറുമെന്നതിൽ സംശയമില്ല.അതോടൊപ്പം യു കെയിലുള്ള ഏറ്റവും സീനിയറായ മലയാളി നേഴ്സിനെ അന്നേദിവസം ആദരിക്കുന്നതാണ്.
സമ്മേളനത്തിൽ യുകെയിലെ നേഴ്സിംഗ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. നാട്ടിൽ നേഴ്സായി ഇപ്പോൾ യുകെയിൽ കെയററായി ജോലി ചെയ്യുന്നവർക്കും കോൺഫറൻസിൽ സംബന്ധിക്കാവുന്നതാണ്. അവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുവാനായി ആ രംഗത്തെ പ്രമുഖർ നയിക്കുന്ന സ്റ്റാളുകൾ അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്.
അന്നേ ദിവസം നേഴ്സിംഗ് സംബന്ധമായ എല്ലാ വിധ സംശയങ്ങൾക്കും മറുപടി ലഭിക്കാനായി വിവിധ സ്പെഷ്യാലിറ്റികളുടെ നേഴ്സിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് :സിജി സലിംകുട്ടി( +44 7723 078671)ജോബി ഐത്തിൽ ( 07956616508), സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903)
രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക് ജിനി അരുൺ (07841677115), venue സംബന്ധമായ അന്വേഷണങ്ങൾക്ക് സന്ധ്യ പോൾ (07442522871) കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് സീമ സൈമൺ (07914693086) എന്നീ നമ്പറുകളിൽ ദയവായി കോൺടാക്ട് ചെയ്യുക.

ഇത്രയുംകാലം രഹസ്യമാക്കിവച്ച ഇന്ത്യന്‍ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച വെളിപ്പെടുത്തും. ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനില്‍ ഉള്‍പ്പെടുന്ന ബഹിരാകാശ യാത്രികരുടെ പേരുകളാണ് വെളിപ്പെടുത്തുക.
ദൗത്യത്തിന് വേണ്ടി പരിശീലനം നേടിയവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രണ്‍ ലീഡറായുള്ള ഉദ്യോഗസ്ഥാനാണെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള സമ്പൂര്‍ണ ഗഗന്‍യാന്‍ മിഷനില്‍ ബഹിരാകാശത്തേക്ക് പോകുന്നവരില്‍ ഒരാള്‍ മലയാളിയായേക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്‍യാന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനുശേഷമാകും പ്രഖ്യാപനമുണ്ടാവുക.
2025-ല്‍ മനുഷ്യരുള്‍പ്പെടുന്ന പൂര്‍ണ ഗഗന്‍യാന്‍ ദൗത്യം സാധ്യമാക്കുക എന്നതാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്. ബഹിരാകാശ രംഗത്തെ ‘സൂപ്പര്‍ പവര്‍’ ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് ഗഗന്‍യാന്‍.
2019-ല്‍ ഇതിനായി നാല് വ്യോമസേന പൈലറ്റുമാരെ തിരഞ്ഞെടുത്ത് റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. തിരിച്ചെത്തിയ ഇവര്‍ക്ക് ഐ.എസ്.ആര്‍.ഒ.യും പരിശീലനം നല്‍കി. പദ്ധതി അന്തിമ ഘട്ടത്തിലേക്ക് അടുത്തതോടെയാണ് ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
നാല് യാത്രികരെ ബഹിരാകാശത്തെത്തിച്ച് മൂന്നുദിവസത്തിന് ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുക എന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ഇതിനുവേണ്ടിയുള്ള തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഐ.എസ്.ആര്‍.ഒ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു
മലയാളത്തിലെ സർപ്രൈസ് ഹിറ്റായ പ്രേമലു റിലീസ് ചെയ്ത് 16 ദിവസം പിന്നിടുമ്ബോഴും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.
രാജ്യത്താകമാനം ചിത്രം ഇതിനോടകം 28 കോടിയില്‍ കൂടുതല്‍ സ്വന്തമാക്കി. പ്രേമലുവിന്‍റെ യുകെ ബോക്സ് ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
യുകെയില്‍ മലയാള സിനിമകളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗിരീഷ് എ ഡി സംവിധനം ചെയ്ത പ്രേമലു. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനെ മറികടന്നാണ് ചിത്രത്തിന്‍റെ നേട്ടം. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ ജൂഡ് ആന്തണി ടോവിനോ തോമസ് ചിത്രം 2018 ആണ്. ഏഴ് കോടിയാണ് ചിത്രത്തിന്‍റെ യു കെ കളക്ഷൻ.
പ്രേമലുവിന്‍റെ ഇതുവരെയുള്ള യുകെ ബോക്സ് ഓഫീസ് 2.87 കോടി രൂപയാണ്. കേരളത്തിനൊപ്പം ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമൊക്കെ ഫെബ്രുവരി ഒമ്ബതിനായിരുന്നു പ്രേമലുവിന്റെ റിലീസ്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം വെറും 12 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ 50 കോടി സ്വന്തമാക്കിയത്. പ്രമുഖ ബോളിവുഡ് സ്റ്റുഡിയോ ആയ യാഷ് രാജ് ഫിലിംസിനാണ് പ്രേമലുവിന്‍റെ യുകെ, യൂറോപ്പ് വിതരണാവകാശം.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നസ്ലിനും മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
കണ്ണൂർ മോറാഴ സ്വദേശി ഗീതയ്ക്ക് സമീക്ഷ യുകെ നല്‍കുന്ന വീടിന്‍റെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 28ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സ്നേഹവീടിന്‍റെ താക്കോല്‍ കൈമാറും. സമീക്ഷ യുകെ ലണ്ടൻഡെറി മുൻ യൂണിറ്റ് സൈക്രട്ടറി ജോഷി സൈമണിന്‍റെ മകൻ റുവൻ സൈമണിന്‍റെ സ്മരണാർത്ഥമാണ് വീട് നിർമ്മിച്ചു നല്‍കുന്നത്.
കൂവേരിയ്ക്കടുത്ത് എളമ്പരേത്ത് പണിത പുതിയ വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങാമെന്ന സന്തോഷത്തിലാണ് ഗീതയും കുടുംബവും. ഇവരുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞാണ് സമീക്ഷ വീട് വച്ചുനല്‍കാൻ മുന്നിട്ടിറങ്ങിയത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായം കൂടിയായപ്പോള്‍ വീടുപണി പ്രതീക്ഷിച്ചതിലും വേഗത്തിൽ പൂർത്തിയായി. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ റുവൻ സൈമണിന്‍റെ കുടുംബാംഗങ്ങൾക്കൊപ്പം സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ, സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റ് ഭാസ്കരൻ പുരയിൽ എന്നിവർ പങ്കെടുക്കും. ഈ കാരുണ്യപ്രവർത്തനത്തോട് ചേർന്നുനിന്ന എല്ലാവർക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
പൊലീസിന് നേരെ ഗുണ്ടകളുടെ സംഘം ചേര്‍ന്നുള്ള ആക്രമണം. കൊല്ലം കുണ്ടറയിലാണ് സംഭവം. നാല് പൊലീസുകാര്‍ക്ക് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം നടന്നത്. കുണ്ടറ പൂജപ്പുര ക്ഷേത്രത്തിന് സമീപത്താണ് രണ്ട് സംഘം ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
ഇത് അന്വേഷിക്കാന്‍ കൂനംവിള ജംങ്ഷനില്‍ എത്തിയതായിരുന്നു പൊലീസ്. പൊലീസിനെ കണ്ട സംഘം തമ്മില്‍തല്ല് നിര്‍ത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐമാരായ സുജിത് എസ്, എന്‍. സുധീന്ദ്ര ബാബു, സി.പി.ഒമാരായ ജോര്‍ജ് ജെയിംസ്, സുനില്‍ എ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പേരിനാട് മംഗലഴികത്ത് വീട്ടില്‍ അഭിലാഷ് (31), കുഴിയം ലക്ഷ്മി വിലാസത്തില്‍ ചന്തു നായര്‍ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സാമൂഹികമാധ്യമത്തിലൂടെയുള്ള പരിചയം മുതലെടുത്ത് യുവതിയിൽനിന്ന് നിക്ഷേപമെന്ന നിലയിൽ രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നിക്കോട് വിളക്കുടി സ്വദേശി വി.വിനീത് കുമാറാണ് പിടിയിലായത്. കണ്ണൂർ സ്വദേശിനിയായ യുവതി കണ്ണൂർ സൈബർ സെല്ലിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
സാമൂഹികമാധ്യമത്തിലൂടെ ഏഴ് മാസത്തോളമായി ഇരുവരും പരിചയത്തിലായിരുന്നു. എച്ച്.ഡി.എഫ്.സി.യിൽ നിക്ഷേപിക്കാനെന്ന പേരിലാണ് രണ്ട് ലക്ഷം രൂപ യുവതിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. വിനീത് കുമാറിന്റെ അക്കൗണ്ടിലേക്ക് യുവതി പണം അയച്ചു കൊടുക്കുകയായിരുന്നു.
സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രണയം നടിക്കുകയും തുടർന്ന് എന്തെങ്കിലും ധനകാര്യ സ്ഥാപനത്തിൽ ഉയർന്ന പലിശയിൽ നിക്ഷേപമെന്ന പേരിൽ പണം തട്ടുകയും ചെയ്യുന്ന സംഘങ്ങൾ സജീവമായിട്ടുണ്ടെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സംഘങ്ങൾ വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പ്രണയം നടിച്ച് ആളുകളെ വശീകരിക്കാൻ വാക് ചാതുര്യമുള്ള പെൺകുട്ടികളെ നിയോഗിക്കുന്നു. സ്വാധീനിച്ച് പണം തട്ടാൻ പറ്റുന്നവരുടെ നമ്പറുകൾ സംഘടിപ്പിക്കാനും ആളുകളുണ്ട്. ഇത്തരത്തിൽ വശത്താക്കിയ ആളുടെ വിശ്വാസം നേടാൻ മറ്റുള്ളവർക്ക് അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കും. അവരെക്കൂടി കുരുക്കിലാക്കാനുള്ള തന്ത്രം കൂടിയാണിത്. പരാതി കൊടുത്താൽ നിങ്ങളും കുടുങ്ങുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ തട്ടിപ്പിനിരയായ പലരും അപമാന ഭീതിമൂലം പരാതിപ്പെടാത്ത നിലയുമുണ്ടെന്നും സൈബർ പോലീസ് അറിയിച്ചു.
തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ഒപ്പം ഉണ്ടയിരുന്നവർ പിടിയിലായി പ്രതികളെ തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ തൃശ്ശൂർ അന്തിക്കാട് സ്വദേശികളായ അതുൽ, അജിൽ,ഇവർക്ക് സഹായം ചെയ്തു നൽകിയ അന്തിക്കാട് സ്വദേശിയായ ജയരാജ് എന്നിവരെയാണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവല്ലയിൽ എത്തിച്ചത്.
തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ ഇവർ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അതുൽ ഇന്ന് പുലർച്ചെ നാലുമണിയോടെ പെൺകുട്ടിയെ തിരുവല്ല പോലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു. ഇയാളെ കെഎസ്ആർടിസി ബസ്സിൽ പോകും വഴി മൂവാറ്റുപുഴയിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി അതുലുമായി സൗഹൃദത്തിൽ ആയതെന്ന് പോലീസ് പറഞ്ഞു. സൈബർ സെല്ലിൻ്റെ സഹായത്തോടെ പോലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കക്കം പ്രതികൾ വലയിലായത്. പിടിയിലായ പ്രതികൾ മൂവരും എംഡിഎംഎ അടക്കമുള്ള ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
തിരുവല്ല ഡിവൈഎസ്പി എസ് അഷാദിൻ്റെ നിർദേശ പ്രകാരം എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എ.എസ്.ഐ ജോജോ ജോസഫ്, സിപിഒമാരായ അവിനാശ്.വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് പറഞ്ഞു .