കോട്ടയം: പനച്ചിക്കാട് പാത്താമുട്ടത്ത് കഴുത്തിലും കയ്യിലും മുറിവുമായി യുവ ഡോക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിപ്പുഴ ആശുപത്രിയിലെ ഡോക്ടർ പാത്താമുട്ടം പഴയാറ്റിങ്ങൽ രഞ്ജി പുന്നൂസിന്റെ മകൻ സ്റ്റെഫിൽ രഞ്ജി(32)യെയാണ് വീടിന്റെ ശുചിമുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കഴുത്തിലും, കയ്യിലും മുറിവുകളുണ്ട്. ഈ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സ്‌റ്റെഫിൽ ബാത്ത് റൂമിനുള്ളിൽ ചലനമില്ലാതെ കിടക്കുന്നതായി ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്നു പൊലീസ് സ്ഥലത്ത് എത്തി ബാത്ത്‌റൂമിനുള്ളിൽ കയറിയപ്പോഴാണ് കയ്യിൽ നിന്നും കഴുത്തിൽ നിന്നും രക്തം വാർന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടത്. തുടർന്ന്, പൊലീസ് സംഘം ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോട്ടയം എസ്.എച്ച് ആശുപത്രി, ചെത്തിപ്പുഴ ആശുപത്രിയിൽ എന്നിവിടങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ഡോക്ടറുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചിങ്ങവനം പൊലീസ് സംഭവത്തിൽ കേസെടുത്തു.
ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥി മരിച്ചു. ചങ്ങനാശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകന്‍ മിലന്‍ സെബാസ്റ്റ്യന്‍ (22) ആണ് മരിച്ചത്. ഹൈദരബാദില്‍ നിന്ന് തിരുവനന്തപുരം പോകുകയായിരുന്ന ശബരി എക്‌സ്പ്രസില്‍ നിന്നും വീണാണ് അപകടം.
പാലക്കാട് നിന്നും മിലന്‍ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളം വാങ്ങാനായി തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയതായിരുന്നു. തിരിച്ചു വരുമ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയതിനാല്‍ ചാടിക്കയറുകയായിരുന്നു. കാല്‍ വഴുതി ട്രെയിനിന് അടിയില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ മിലനെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് വിലാസം അറിഞ്ഞത്. മാതാപിതാക്കള്‍ വിദേശത്താണ്. കൂടുതൽ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ്പ്രസിഡന്റ് ആരിഫിന്‍റെ മകളും ഐഡിയൽ ഇന്ത്യൻ സ്കൂൾ കെ.ജി വിദ്യാർഥിനിയുമായ ഐസ മെഹ്രിഷ് (നാലു വയസ്സ്) ആണ് വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടത്.
മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ് വീട്. മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടിൽ വെച്ച് കളിക്കിടയിൽ കുട്ടിക്ക് പരിക്കേറ്റത്. ഉടൻ സിദ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.
ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ജീവനക്കാരനാണ് പിതാവ് ആരിഫ് അഹമ്മദ്. മാതാവ് മാജിദ. ഇവരുടെ ഏക മകളാണ് ഐസ മെഹ്രിഷ്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കൾച്ചറൽ ഫോറം പ്രവർത്തകർ അറിയിച്ചു.
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍പ്പെടുത്താന്‍ ശ്രമിച്ച ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം സൗമ്യ സുനില്‍ പിടിയില്‍. വിദേശ മലയാളിയും കാമുകനുമായ വണ്ടന്‍മേട് സ്വദേശി വിനോദുമായി ചേര്‍ന്നാണ് സൗമ്യ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ചത്. സൗമ്യ സുനിലിന് മയക്കുമരുന്ന് എത്തിച്ച എറണാകുളം സ്വദേശികളായ ഷെഫിന്‍, ഷാനവാസ് എന്നിവരെയും പിടികൂടിയിട്ടുണ്ട്.
സംഭവം ഇങ്ങനെ: ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകന്‍ വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ സംഘടിപ്പിച്ച ശേഷം ഭര്‍ത്താവിന്റെ ബൈക്കില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ഭാര്യ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്.കഴിഞ്ഞ 18നാണ് ഷെഫിന്‍, ഷാനവാസ് എന്നിവര്‍ വണ്ടന്‍മേട് ആമയറ്റില്‍ വച്ച് സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്.
ആദ്യം ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താനായിരുന്നു സൗമ്യയും സംഘവും പദ്ധതിയിട്ടത്. ഇതിന് വേണ്ടി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് പിടികൂടിയേക്കുമോയെന്ന ഭയത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു. പിന്നീട് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താനും പദ്ധതിയിട്ടു. ഇതും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ സംഘം തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.
മാരക ലഹരി മരുന്നായ എം.ഡി.എം.എ ആണ് ഭർത്താവിന്‍റെ വാഹനത്തിൽ ഇവർ ഒളിപ്പിച്ചുവെച്ചത്. നേരത്തെ ഭർത്താവിനെ വാഹനം ഇടിപ്പിച്ചും വിഷം കൊടുത്തു കൊല്ലാനും ഇവര്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞു. ആലോചന നടത്തി. ഫെബ്രുവരി 22നായിരുന്നു സംഭവം.
വണ്ടൻമേട് സി.ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു സൌമ്യയുടെ ഭര്‍ത്തവിന്‍റെ വാഹനത്തില്‍ നിന്ന് പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവിന് സംഭവവുമായി ബന്ധപ്പെട്ട് പങ്കില്ലെന്നു പൊലീസിന് മനസിലാകുകയായിരുന്നു. പിന്നീട് തെളിവുകളുടെ സഹായത്തോടെ അന്വേഷണം അദ്ദഹത്തിന്‍റെ ഭാര്യയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കസ്റ്റഡിയിലെടുത്ത സൌമ്യയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. വരും മണിക്കൂറുകളിൽ കൂടുതൽ പേർ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ബ്രിട്ടീഷ് എയർലൈനുകളെ തങ്ങളുടെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിനോ വ്യോമാതിർത്തി കടക്കുന്നതിനോ റഷ്യ വിലക്കിയതായി റഷ്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്റർ വെള്ളിയാഴ്ച അറിയിച്ചു.
റഷ്യയുടെ ഉക്രൈയ്‌ൻ അധിനിവേശത്തിന് മറുപടിയായി റഷ്യയുടെ വിമാന കമ്പനിയായ എയ്‌റോഫ്ലോട്ടിന്റെ വിമാനങ്ങൾക്ക് ലണ്ടൻ ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ് നടപടി.
“യുകെയുമായി ബന്ധമുള്ളതോ രജിസ്റ്റർ ചെയ്തിട്ടുള്ളതോ ആയ ഏതെങ്കിലും സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ പ്രവർത്തിപ്പിക്കുന്നതോ ആയ വിമാനങ്ങൾക്ക് റഷ്യൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു,” റോസാവിയേഷ്യ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.
മോസ്കോ സമയം രാവിലെ 11:00 മുതൽ (0800 GMT) നിരോധനം പ്രാബല്യത്തിൽ വന്നു. റഷ്യൻ വ്യോമാതിർത്തിയിലൂടെ കടന്നു പോകുന്ന ബ്രിട്ടീഷ് വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്.
യുകെ ഏവിയേഷൻ അധികൃതരുടെ സൗഹൃദപരമല്ലാത്ത തീരുമാനങ്ങൾക്കുള്ള മറുപടിയായാണ് തീരുമാനമെടുത്തതെന്ന് റഷ്യ പറഞ്ഞു.
യുകെയില്‍ നിന്നു നൂറുകണക്കിനു കണ്ടെയ്നറുകളിലായി കൊണ്ടുവന്ന ഉപയോഗിച്ചുതള്ളിയ കിടക്കകളും ചവിട്ടികളും ഉള്‍പ്പെടെ മാലിന്യങ്ങള്‍ ശ്രീലങ്ക തിരിച്ചയച്ചു. 2017 നും 2019 നും ഇടയില്‍ കൊളംബോയില്‍ എത്തിച്ചവയാണു തിരിച്ചയച്ചത്. ഉപയോഗിച്ച കിടക്കകളും ചവിട്ടികളും പരവതാനികളും എന്നപേരിലാണ് ഇവ ശ്രീലങ്കയിലേക്കു കൊണ്ടുവന്നത്.
എന്നാല്‍ ആശുപത്രി മോര്‍ച്ചറികളില്‍ നിന്നുള്ള ശരീരഭാഗങ്ങളുള്‍പ്പെടെ ജൈവമാലിന്യങ്ങളായിരുന്നു ഇവ. ശീതീകരണസംവിധാനമില്ലാത്ത കണ്ടെയ്നറുകളിലാണ് ഇവ എത്തിച്ചത്. പലതില്‍നിന്നും കടുത്ത ദുര്‍ഗന്ധവും വമിച്ചിരുന്നു. 263 കണ്ടെയ്നറുകളിലായി ഏകദേശം 3,000 ടണ്‍ മാലിന്യമാണ് ശ്രീലങ്കയിലേക്ക് കൊണ്ടുവന്നിരുന്നത്. ഇതില്‍ അവസാനത്തെ 45 കണ്ടെയ്നറുകളാണ് ഇന്നലെ തിരിച്ചയച്ചത്. 2020 സെപ്റ്റംബറില്‍ ആദ്യബാച്ചായി 21 കണ്ടെയ്നറുകളാണു തിരിച്ചയച്ചതെന്നു ലങ്കന്‍ കസ്റ്റംസ് അറിയിച്ചു.
ശ്രീലങ്കയിലെ ഒരു പ്രാദേശിക കമ്പനിയാണ് ഇവ ഇറക്കുമതി ചെയ്തത്. ഉപയോഗിച്ച കിടക്കകളിലെ സ്പ്രിംങ്ങുകള് തിരിച്ചെടുക്കാനും കോട്ടണ്‍ ശേഖരിച്ച് വീണ്ടും വിദേശകമ്പനികള്‍ക്ക് കയറ്റി അയയ്ക്കാനുമാണ് ലക്ഷ്യമിട്ടിരുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.
രണ്ടുമാസത്തെ വാടക കുശ്ശികിക നൽകിയില്ലെന്ന് ആരോപിച്ച് പൂർണ്ണ ഗർഭിണിയെയും നാലവയസുള്ള കുട്ടിയുമടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ടു. കല്ലുമല ഉമ്പർനാടിനു സമീപം വാടകയ്ക്കു താമസിച്ചിരുന്ന ഷെർലാക് (വിനോദ്-35), ഭാര്യ സൗമിനി (31), നാലരവയസ്സുള്ള മകൻ എന്നിവരെയാണ് ഞായറാഴ്ച സന്ധ്യക്ക് ഏഴോടെ വാടകവീട്ടിൽനിന്ന് വീട്ടുമടസ്ഥൻ ഇറക്കിവിട്ടത്.
ശേഷം, മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുടുംബത്തിന് മാവേലിക്കര ശരണാലയത്തിൽ താത്കാലിക അഭയമൊരുക്കിയത്. എന്നാൽ, ഫെബ്രുവരി 20-ന് ഒഴിയാമെന്ന മുൻധാരണപ്രകാരം ഷെർലാകും കുടുംബവും സ്വയം ഒഴിഞ്ഞുപോയതാണ്. ബലം പ്രയോഗിച്ച് ഇറക്കിവിട്ടതല്ലെന്നും വസ്തു വിൽക്കാൻ തീരുമാനിച്ചതിനാൽ ഒഴിയണമെന്ന് രണ്ടുമാസം മുൻപേ അവരെ അറിയിച്ചിരുന്നെന്നും വീട്ടുടമ സംഭവത്തിൽ വിശദീകരണം നൽകി.
സംഭവം ഇങ്ങനെ;
ഷെർലാകിനെയും കുടുംബത്തെയും പുറത്തിറക്കി വീടുപൂട്ടി ഉടമ പോയി. കല്ലുമല ജങ്ഷനു തെക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ എങ്ങോട്ടുപോകണമെന്നറിയാതെ നിന്ന കുടുംബത്തെക്കണ്ട് സമീപവാസി പോലീസിൽ അറിയിച്ചു. അന്നു രാത്രി കുറത്തികാട് സ്റ്റേഷനിൽ കഴിച്ചുകൂട്ടി. അടുത്ത ദിവസം കൊച്ചിക്കലിൽ പ്രവർത്തിക്കുന്ന ശരണാലയത്തിന്റെ ഭാരവാഹികൾ കുടുംബത്തിനു താത്കാലിക അഭയം നൽകാൻ തയ്യാറായി.
അന്തേവാസികളായ രണ്ടു വയോധികരെ മറ്റൊരു വീട്ടിലേക്കു മാറ്റിയാണ് കുടുംബത്തിന് ഒരുമുറി ഒരുക്കി കൊടുത്തത്. ഗർഭിണിയായ സൗമിനിക്ക് ബുദ്ധിമുട്ടും ക്ഷീണവുമുണ്ട്. മാർച്ച് എട്ടാണ് പ്രസവത്തീയതി. ശരണാലയം ട്രഷറർ ജെ. ശോഭാകുമാരിയുടെ പരിചരണത്തിലാണ് സൗമിനിയിപ്പോൾ. ശാസ്താംകോട്ട മൈനാഗപ്പള്ളി സ്വദേശിയായ ഷെർലാകും എറണാകുളം ചേരാനെല്ലൂർ സ്വദേശിനിയായ സൗമിനിയും പത്തുവർഷംമുൻപ് പ്രണയിച്ചു വിവാഹിതരായവരാണ്.
വീട്ടുകാരുമായി സഹകരണമില്ലാത്തതിനാൽ വാടകവീടുകളിലായിരുന്നു താമസം. മേസ്തിരിപ്പണിക്കാരനായിരുന്ന ഷെർലാകിന് വെരിക്കോസ് വെയിൻ അസുഖത്തെത്തുടർന്ന് ജോലിചെയ്യാൻ കഴിയാത്ത സാഹചര്യമായി. ഇടയ്ക്കു ഭാര്യയുടെ മാല പണയംവെച്ച് ലോട്ടറിക്കച്ചവടം തുടങ്ങിയെങ്കിലും കോവിഡ് മൂലം പരാജയമായി. ദാരിദ്ര്യവും പട്ടിണിയും മൂലമാണ് വാടക കുടിശ്ശികയായതെന്നു ഷെർലാക് പറയുന്നു.
തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പൻ(34) ആണ് കൊല്ലപ്പെട്ടത്. ജനങ്ങൾ നോക്കി നിൽക്കെയായിരുന്നു അരുംകൊല. രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.
ഹോട്ടൽ റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പൻ. ഈ സമയം ബൈക്കിലെത്തിയ പ്രതി ഹോട്ടലിലേയ്ക്ക് കടന്ന് അയ്യപ്പന്റെ കഴുത്ത് പിടിച്ചുവെച്ച് കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കിൽ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. കൊലപാതകിയുടെ മുഖം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഉണ്ടായിരുന്നത്. മാലിന്യം കളയുന്നതിനായി റൂം ബോയ് പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് ദാരുണമായി മരിച്ചു കിടക്കുന്ന അയ്യപ്പനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയും അയ്യപ്പനുമായി സംസാരിച്ച ശേഷമാണ് വീട്ടിലേയ്ക്ക് മടങ്ങിയതെന്ന് ഹോട്ടൽ ഉടമയുടെ ഭാര്യ പറയുന്നു.
നടിയും റേഡിയോ ജോക്കിയുമായിരുന്ന രചന (39) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബെംഗളൂരുവിലെ ജെ.പി നഗറിലെ വസതിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
റേഡിയോയിലൂടെയാണ് രചന കരിയര്‍ ആരംഭിക്കുന്നത്. വളരെ പെട്ടന്ന് തന്നെ കന്നട വിനോദമേഖലയില്‍ പ്രശസ്തി നേടി. രക്ഷിത് ഷെട്ടി നായകനായ സിംപിള്‍ അഗി ഒന്‍ത് ലൗ സ്‌റ്റോറിയിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധനേടുന്നത്.
രചനയുടെ വിയോഗത്തില്‍ കന്നട താരങ്ങള്‍ അനുശോചിച്ചു.
ന്യൂഡല്‍ഹി: യുക്രൈനിന്റെ സമീപ രാജ്യങ്ങളിലൂടെ ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്‌ള പത്രസമ്മേളനത്തില്‍ പറഞ്ഞു.
പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമേനിയ എന്നീ രാജ്യങ്ങളിലൂടെ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനാണ് ശ്രമം. ഈ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്‌ഥര്‍ അതിര്‍ത്തികളിലേക്ക് എത്തിയിട്ടുണ്ട്. യുൈക്രനിലെ എംബസ്സി ഉദ്യോഗസ്‌ഥരും അതിര്‍ത്തികളിലേക്ക് എത്തിയിട്ടുണ്ട്. ആകാശമാര്‍ഗം യുൈക്രനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനാവാത്തതിനാലാണ് അതിര്‍ത്തി രാജ്യങ്ങളിലൂടെ എത്തിക്കാന്‍ ശ്രമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിക്കും. യുക്രൈനിലുള്ള വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഉദ്യോഗസ്‌ഥരെ യുക്രൈനിലേക്ക് അയച്ചു. വിദ്യാര്‍ഥികളെ തിരികെയെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും.”-വിദേശസെക്രട്ടറി പറഞ്ഞു. യുക്രൈനില്‍ ഏകദേശം 18,000 ഇന്ത്യക്കാരുള്ളതില്‍ ഏറെയും വിദ്യാര്‍ഥികളാണ്. ഒഴിപ്പിക്കല്‍ ദൗത്യത്തിനായി പോയ ഒരു എയര്‍ ഇന്ത്യ വിമാനത്തിന് യുക്രൈന്‍ വ്യോമപാത അടച്ചതിനാല്‍ മടങ്ങേണ്ടിവന്നു. പകരം സംവിധാനങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്‌ഥരെ അയയ്‌ക്കുമെന്നും വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ഫോണില്‍ സംസാരിച്ചെന്നും നിലവില്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും വൈദ്യുതിയുമുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. കൂടുതല്‍ ടെലിഫോണ്‍ നമ്പറുകളുമായി കണ്‍ട്രോള്‍ റൂം വിപുലീകരിച്ചിട്ടുണ്ട്- മന്ത്രി മുരളീധരന്‍ പറഞ്ഞു.