റ്റിജി തോമസ്
യുകെയിൽ എത്തിയപ്പോൾ ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്കിലും സന്ദർശിക്കണമെന്നത് എൻറെ ഒരു ആഗ്രഹമായിരുന്നു. അവിചാരിതമായിട്ടാണ് അതിന് അവസരം ഒത്തുവന്നത്. വെറുതെ സന്ദർശിക്കുക മാത്രമല്ല, വളരെ അടുത്ത് അറിയാനും സാധിച്ചു. 23 വർഷമായി കോളേജ് വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്ന അധ്യാപകനായ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ഒരു മുതൽക്കൂട്ടായി തീർന്നു.
ജോജിയുടെ മകൾ ആൻ ജോജിയുടെയും സഹപാഠികളായ ഇസബെല്ലിന്റെയും സിവിന്റെയും ഉന്നത വിദ്യാഭ്യാസത്തിനോട് അനുബന്ധിച്ചാണ് ഞങ്ങൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ ( Notre Dame Catholic Sixth Form College) എത്തിയത്. ഇസബെല്ലിന്റെ പിതാവായ അഭിലാഷും സിവിൻെറ പിതാവായ വിജിയും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു . കണ്ണൂർ പയ്യാവൂർ ആണ് അഭിലാഷിന്റെ സ്വദേശം . വിജി തൃശ്ശൂരിനടുത്തുള്ള കൊരട്ടി സ്വദേശിയാണ്.

ആനിന്റെയും ഇസബല്ലിന്റെയും സിവിന്റെയും ടേസ്റ്റ് ടൈമിന്റെ ഭാഗമായിട്ടാണ് നമ്മൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ പോകുന്നതെന്ന് ജോജി എന്നോട് പറഞ്ഞിരുന്നു. യുകെയിലെ കോളേജുകളും യൂണിവേഴ്സിറ്റികളും തങ്ങളുടെ സ്ഥാപനത്തിൽ ചേർന്ന് പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാൻ നൽകുന്ന അവസരമാണ് ടേസ്റ്റ് ടൈം . അതിൻറെ ഭാഗമായി തങ്ങൾ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് സന്ദർശിക്കാം.
വെറുതെ ഒരു സന്ദർശനത്തിൽ ഒതുങ്ങുന്നില്ല ടേസ്റ്റ് ടൈം . അതിലുപരി തങ്ങൾ പഠിക്കാൻ പോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചും വിവിധതരം കോഴ്സുകൾ, അധ്യാപന രീതികൾ എന്നിവയെ കുറിച്ചും മനസ്സിലാക്കാനും അധ്യാപകരെ നേരിൽ കണ്ട് സംസാരിക്കാനും ഓരോ കോഴ്സിന്റെയും പ്രത്യേകതകളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ സമ്പാദിക്കാനും ടേസ്റ്റ് ടൈം വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സഹായിക്കും.
വളരെ വിപുലമായ ഒരു ടേസ്റ്റ് ടൈം ആണ് നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജ് ഒരുക്കിയിരുന്നത്. സിസ്റ്റേഴ്‌സ് ഓഫ് നോട്രെ ഡാം 1898 -ൽ ലീഡ്സിൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ തുടക്കം കുറിക്കാൻ കാരണമായത്. സയൻസ്, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് ഉൾപ്പെടെ എട്ടോളം എ ലെവൽ (നമ്മുടെ പ്ലസ് ടു ) കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്ക് ഇവിടെ ചേർന്ന് പഠിക്കാൻ സാധിക്കും .

ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്. വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സ്വീകരിച്ച് കോളേജിൻറെ ബ്രോഷർ നൽകി അവർക്ക് താല്പര്യമുള്ള ഡിപ്പാർട്ട്മെന്റുകളിലേയ്ക്ക് ആനയിക്കുന്നു . ആനിന്റെ ഒപ്പം ഞാൻ ആദ്യം സന്ദർശിച്ചത് സയൻസ് ഡിപ്പാർട്ട്മെൻറ് ആണ് . പഠിക്കുന്ന വിഷയത്തെക്കുറിച്ചും വിവിധങ്ങളായ ലബോറട്ടറി സൗകര്യങ്ങളെ കുറിച്ചും വിശദമായി വിവരങ്ങൾ മുതിർന്ന വിദ്യാർത്ഥികൾ നൽകുന്നു. ഒപ്പം എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ച് അധ്യാപകരും.
ലാബ്, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങി എല്ലാ സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായിരുന്ന വിദ്യാർത്ഥികൾക്കുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ .
കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് സന്ദർശിക്കണമെന്ന എൻറെ ആഗ്രഹം അറിയിച്ചപ്പോൾ അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥി എന്നെ സഹായിക്കാനെത്തി. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് അധ്യാപകരുമായി സംസാരിക്കാൻ സാധിച്ചത് നമ്മുടെയും അവരുടെയും പാഠ്യ പദ്ധതികൾ താരതമ്യം ചെയ്യാൻ സഹായിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വം കൈകാര്യം ചെയ്യുന്നവരും ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാക്കളുമുൾപ്പെടെയുള്ള വളരെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ കോളേജിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി തദ്ദേശീയരെ കൂടാതെ ഇൻറർനാഷണൽ സ്റ്റുഡൻസും നോട്രെ ഡാം കോളേജിൽ പഠിക്കുന്നുണ്ട്. 1900 ഓളം വിദ്യാർഥികൾ പഠിക്കുന്നതിൽ 3 ശതമാനം വിദേശ വിദ്യാർഥികളാണ്.

രണ്ടു നൂറ്റാണ്ടിന്റെ അടുത്ത ചരിത്രമുള്ള ലീഡ്സ് ആർട്സ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രശസ്തമാണ് ലീഡ്സ്. അതുകൊണ്ടു തന്നെ തദേശരും വിദേശരുമായ ഒട്ടേറെ വിദ്യാർത്ഥികളാണ് ലീഡ്സിൽ പഠനത്തിനായി എത്തിച്ചേർന്നിട്ടുള്ളത്. ലീഡ്‌സ് ആർട്സ് യൂണിവേഴ്സിറ്റി സന്ദർശിക്കണമെന്ന ആഗ്രഹം സമയപരിമിതി കൊണ്ട് സാധിക്കാനായില്ല. യൂണിവേഴ്സിറ്റിയുടെ കവാടത്തിൽ നിന്ന് ഫോട്ടോയെടുത്ത് തൃപ്തിയടയേണ്ടി വന്നു. 18-ാം നൂറ്റാണ്ടിലെയും 19-ാം നൂറ്റാണ്ടിലെയും വ്യവസായ വിപ്ലവകാലത്ത് കമ്പിളിയുടെയും തുണിയുടെയും ഉത്പാദനത്തിലൂടെ വികസന കുതിപ്പ് നടത്തിയ ലീഡ്‌സിനോട് വിട പറയുമ്പോൾ സമയം ഏറെ വൈകിയിരുന്നു.
തുടരും….
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
സിബു ജോർജ്ജ്
ലണ്ടൻ: കേരളത്തിൽ ഒരുകാലത്ത് നിരവധി ആസ്വാദകരെ സൃഷ്ടിച്ചിരുന്ന ജനകീയ കലയായിരുന്ന നാടകത്തെയുകെയിലെ പുതുതലമുറയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാടക കലയെ ഇഷ്ടപ്പെടുന്ന ബേസിംഗ്സ്റ്റോക്കിലെ ഏതാനും കലാസ്നേഹികൾ ചേർന്ന് അവരുടെ ആദ്യ നാടകമായ ‘വെളിച്ചം’ എന്നനാടകത്തിന്റെ പേര് തന്നെ നാടക കലാസമിതിക്കും നൽകി ബേസിംഗ്സ്റ്റോക്ക് വെളിച്ചം തിയറ്റേഴ്സിന് രൂപംനൽകിയിരിക്കുകയാണ്.

ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (BMCA) ഈസ്റ്റർ-വിഷു ആഘോഷത്തോടനുബന്ധിച്ചാണ് ‘വെളിച്ചം’ എന്ന ഈ നാടകം ആദ്യമായി അവതരിപ്പിച്ചത് . ബിഎംസിഎ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ കാണികളിൽ നിന്നും ആവേശകരമായ പ്രതികരണവും വലിയ പ്രോത്സാഹനവുമായിരുന്നു നാടകത്തിന് ലഭിച്ചത്. വർത്തമാനകാലത്തിന്റെ നേർസാക്ഷ്യമാണ് ഈ നാടകമെന്നും പ്രേക്ഷകരായ എല്ലാവരുടെയും മനസ്സുകളിൽ ഈ നാടകം വെളിച്ചമായി കത്തി ജ്വലിക്കുമെന്നുള്ള അഭിപ്രായത്തോടെ കാണികളെല്ലാവരും ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഈ നാടകത്തെ എതിരേറ്റത്.

മാനുഷികമൂല്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ധനാഢ്യനും ധാർഷ്ട്യനും അതോടൊപ്പം തന്നെആധുനിക സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സ്വാർത്ഥമതികളുടെ പ്രതിരൂപവുമായ ജോണിക്കുട്ടി മുതലാളിയെന്ന പൊങ്ങച്ചക്കാരനാണ് ഈ നാടകത്തിലെ മുഖ്യ കഥാപാത്രം. ബേസിംഗ് സ്റ്റോക്ക് ബറോകൗൺസിലറും, ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും അറിയപ്പെടുന്ന ആത്മീയപ്രഭാഷകനുമായ ഡോ. അജി പീറ്ററാണ് ജോണിക്കുട്ടി മുതലാളിക്ക് ജീവൻ നൽകി കാണികളുടെ കയ്യടിനേടിയത്. ഇതിന് മുൻപും പല നാടകങ്ങളുടെയും സംഗീത ആൽബങ്ങളുടെയും രചനയും സംവിധാനവും നിർവ്വഹിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള ഡോ. അജി പീറ്റർ തന്നെയാണ് ‘വെളിച്ചം’ നാടകത്തിന്റെയും രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്.

അനുകമ്പയുടെയും ആർദ്രതയുടെയും പ്രതീകമായ ജോണിക്കുട്ടി മുതലാളിയുടെ ഭാര്യ അന്നക്കുട്ടിയായിഅഭിനയിച്ച ആൽഫി ജോബി സോഫ്റ്റ്‌വെയർ എൻജിനീയറായി ബേസിംഗ്‌സ്‌റ്റോക്കിൽ ജോലി ചെയ്യുന്നു. നല്ലൊരു നർത്തകിയുമായ ആൽഫി ജോബി ആദ്യമായിട്ടാണ് നാടകത്തിൽ അഭിനയിക്കുന്നതെങ്കിലും ഒരുതുടക്കക്കാരിയുടെ യാതൊരു പരിഭ്രമവുമില്ലാതെ സ്വാഭാവിക അഭിനയത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ജീവിക്കുവാൻ മറ്റു മാർഗ്ഗമില്ലാതെ നിസ്സഹായതയുടെയും ദൈന്യതയുടെയും തീവ്രതയാർന്ന പ്രതീകമായ മാധവൻനായർ എന്ന കഥാപാത്രത്തെ വേറിട്ട മേക്കോവറിൽ പ്രത്യക്ഷപ്പെട്ട് രംഗത്ത് അവതരിപ്പിച്ചത്.

സി എ ജോസഫാണ്. യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗവും, മലയാളം മിഷൻ യു കെ ചാപ്റ്റർപ്രസിഡന്റും, യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫ് യുകെയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട’സമ്മർ ഇൻ ബ്രിട്ടൻ’ ‘ഓർമ്മകളിൽ സെലിൻ’ എന്നീ ഷോർട്ട് ഫിലിമുകളിലും ‘ഒരു ബിലാത്തി പ്രണയം’ എന്നസിനിമയിലും മുഖ്യ കഥാപാത്രങ്ങളിലൊരാളായി അഭിനയിച്ച് മികവ് പ്രകടിപ്പിച്ചിട്ടുള്ള കലാപ്രതിഭയാണ്. ഈനാടകത്തിന്റെ ക്രിയേറ്റീവ് കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നതും സി എ ജോസഫ് ആയിരുന്നു.

മാധവൻനായരുടെ പേരക്കുട്ടിയായ നന്ദിനിക്കുട്ടി എന്ന ബാലികയായി വേഷമിട്ട ആൻ ജോബി അസാമാന്യമായഅഭിനയമാണ് കാഴ്ചവെച്ചത്. ചെറുപ്രായത്തിൽ തന്നെ ഭരതനാട്യത്തിലും മികവുപുലർത്തുന്ന അഞ്ചാം ക്ലാസ്വിദ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കി യുക്മ കലാമേളകളിലും, ബൈബിൾ കലോത്സവങ്ങളിലും പങ്കെടുത്ത്നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന തന്റെ പേരക്കുട്ടിയായ നന്ദിനിക്കുട്ടിയുടെ ബാല്യകാലത്തിൽ അവൾക്ക് അനുഭവിക്കേണ്ടി വന്നമനോവേദന മാധവൻ നായർക്ക് നൽകിയ അനിർവ്വചനീയമായ ആത്മസംഘർഷവും മാധവൻ നായരുടെയുംനന്ദിനിക്കുട്ടിയുടെയും ഹൃദയസ്പർശിയായ ജീവിതാവസ്ഥയും പ്രേക്ഷകരുടെ കണ്ണുകളെഈറനണിയിപ്പിക്കുമെന്നുള്ളതിൽ സംശയമില്ല.

പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ വിശന്നു വലയുന്ന അന്ധ യാചകനായി രംഗത്ത് വന്ന സജി കുന്നത്ത്നാട്ടിലും യുകെയിലും നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള മികച്ച അഭിനേതാവ് കൂടിയാണ് . യുകെയിലെപ്രശസ്തമായ ബേസിംഗ്‌സ്‌റ്റോക്ക് ചെണ്ടമേളത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളും ചെണ്ട വിദ്വാനുമായ സജികുന്നത്ത് തന്നെയാണ് ഈ നാടകത്തിന്റെ രംഗ സജ്ജീകരണവും നിർവ്വഹിച്ചിട്ടുള്ളത്.

വിശപ്പ് സഹിക്കുവാൻ കഴിയാതെ അല്പം ഭക്ഷണം ചോദിച്ചതിന് ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിച്ചപ്പോൾ ജോണിക്കുട്ടിമുതലാളിയുടെ വീട്ടിൽ അഭയം തേടിയെത്തിയ ഭ്രാന്തനായി ശ്രദ്ധേയമായ അഭിനയപാടവം പ്രകടിപ്പിച്ചഫിലിപ്പ്കുട്ടി ഇംഗ്ലണ്ടിൽ ആദ്യമായി ചെണ്ട മേളത്തിന് തുടക്കം കുറിച്ച സ്വിണ്ടൻ ചെണ്ടമേള ട്രൂപ്പിനെപരിശീലിപ്പിക്കുകയും യുകെയിൽ പതിനാലിൽപരം ചെണ്ടമേള ട്രൂപ്പുകൾക്ക് പരിശീലനവും നൽകിയിട്ടുള്ളചെണ്ടമേള വിദ്വാനും ആശാനുമാണ്. കേരളത്തിലെ അമച്വർ നാടകങ്ങളുടെ ഭാഗമായും നാടക കളരികളിലെസജീവ സാന്നിധ്യമായും പ്രവർത്തിച്ചിട്ടുള്ള ഫിലിപ്പ്കുട്ടിയാണ് ‘വെളിച്ചം’ നാടകത്തിലെ കഥാപാത്രങ്ങൾക്ക്ചമയവും ഒരുക്കിയത്.

അവിശ്വസനീയമായ അഭിനയ മികവ് പുലർത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ നാടകത്തിലെ ഓരോകഥാപാത്രങ്ങളും നാടകത്തിന്റെ മുഴുവൻ ആസ്വാദകരുടെയും മനസ്സുകളിൽ ഇടം നേടുമെന്നുള്ളത് ഉറപ്പാണ്. ‘വെളിച്ചം’ നാടകത്തിന്റെ വിജയത്തിന് അവിഭാജ്യ ഘടകമായിരുന്ന മികവാർന്ന റെക്കോർഡിംഗും പശ്ചാത്തലസംഗീതവും നൽകിയ സിബു ജോർജ് യുകെയിലെ അറിയപ്പെടുന്ന ഗായകനും സൗണ്ട് എൻജിനീയറുമാണ് .

മറഞ്ഞിരിക്കുന്ന ജീവിത സത്യങ്ങളുടെ നേർക്കാഴ്ചയായ ഈ നാടകം പല സന്ദേശങ്ങളും പുനർവിചിന്തനങ്ങളുംസമൂഹത്തിന് നൽകുന്നു. കഷ്ടതകളും ദുരിതവും അനുഭവിക്കുന്ന സഹജീവികളുടെ വിശപ്പിന്റെ വിളികേൾക്കാത്തവന്റെ ജീവിതാവസാനം ഇരുൾ നിറഞ്ഞതായിരിക്കുമെന്നുള്ള യാഥാർത്ഥ്യം സമൂഹത്തെബോദ്ധ്യപ്പെടുത്തുന്നതുകൊണ്ട് പ്രേക്ഷകരുടെ മനസ്സുകളിൽ തിരി കെടാതെ ഈ ‘വെളിച്ചം’ കത്തിജ്വലിക്കുമെന്നുംഉറപ്പാണ്.

ഒരുകാലത്ത് നാട്ടിലെ വ്യത്യസ്തമായ ആഘോഷാവസരങ്ങളിൽ നാടകാസ്വാദകർ എത്രയോ ആകാംക്ഷയോടെയായിരുന്നു നാടകങ്ങൾ ആസ്വദിച്ചിരുന്നത്.
ആ ഓർമ്മകൾ നിറഞ്ഞ മനസ്സോടുകൂടിയാണ് എല്ലാ മലയാളികളും ഈ നാടകവും കാണേണ്ടത് . ‘വെളിച്ചം’ നാടകം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന യുട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക.
നാടകം എന്ന ദൃശ്യകലയെ സ്നേഹിക്കുന്ന എല്ലാവരും ഈ നാടകം കണ്ട് പ്രോത്സാഹിപ്പിക്കണമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഈ മലയാളിയും സ്ഥാനം പിടിച്ചു. കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽനിന്ന് യുകെയിൽ വന്ന് കേംബ്രിഡ്ജിന്റെ ഡെപ്യൂട്ടി മേയറായ ബൈജു വർക്കി തിട്ടാലയുടെ നേട്ടം സന്തോഷത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.
സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 -ലെ മലയാളം യുകെ ന്യൂസിൻെറ അവാർഡ് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ് നൽകിയത് . കേരളത്തിലെ ഒരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരാധീനതകളാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ബൈജു വർക്കി തിട്ടാല യുകെയിലെത്തിയ ശേഷം സ്വപ്രയത്നത്തിലൂടെ ഉയർന്ന് വന്ന അപൂർവ്വ വ്യക്തിത്വമാണ്. 2013 ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദം നേടിയായിരുന്നു തുടക്കം. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംപ്ലോയ്മെൻറ് ലോയിൽ ഉന്നത ബിരുദം നേടി. ഇക്കാലയാളവിൽ തന്നെ യുകെയിലുടനീളം സഞ്ചരിച്ച് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് നീതി നിഷേധിക്കപ്പെട്ട പലർക്കും ബൈജുവിന്റെ സേവനങ്ങൾ ഇക്കാലത്ത് തുണയായി മാറിയിരുന്നു.
2018 ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ മണ്ഡലത്തിൽ നിന്നും കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർക്കി തിട്ടാല മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും 2022 -ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. കൗൺസിലർ ആയി പ്രവർത്തിക്കുന്നതിനിടയിൽ തന്നെ 2019 ൽ സോളിസിറ്റർ ആയി മാറിയ ബൈജു തിട്ടാല ക്രിമിനൽ ഡിഫൻസ് ലോയർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

യൂറോപ്യൻ യൂണിയന് വെളിയിലുള്ള നഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എം പി മാരുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ ക്യാമ്പെയിനുകളിലും നിറ സാന്നിധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി.
കേംബ്രിഡ്ജിലെ ഡെപ്യൂട്ടി മേയർ പദവി ലഭിച്ചതോടെ ബ്രിട്ടന്റെ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന ഏഷ്യൻ വംശജരായ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെയും ലണ്ടൻ മേയറായ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെയും ഗണത്തിലേയ്ക്ക് മലയാളിയായ ബൈജു വർക്കി തിട്ടാലയും എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് യുകെ മലയാളികൾ . സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവുമെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു .എല്ലാവർക്കും താങ്ങാനാവുന്ന ഭവന പദ്ധതികൾ, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസത്തിന് കൂടുതൽ നിക്ഷേപം വകയിരുത്തുക എന്നീ മേഖലകൾക്കായി ഡെപ്യൂട്ടി മേയർ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും അദ്ദേഹം വ്യക്തമാക്കി.
ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്ന കേസിൽ യുവതിയെയും സുഹൃത്തിനെയും എറണാകുളം ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറോക്ക് തെക്കേപുരയ്ക്കൽ ശരണ്യ (20), മലപ്പുറം ചെറുവായൂർ എടവന്നപ്പാറയിൽ എടശേരിപ്പറമ്പിൽ അർജുൻ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് പിടികൂടിയത്. അടിമാലി സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയത്.
അടിമാലി സ്വദേശിയായ യുവാവും ശരണ്യയും രണ്ടാഴ്ച മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഇരുവരും സെക്സ് ചാറ്റുകൾ നടത്തിയിരുന്നു. പിന്നീടിത് പുറത്തുവിടുമെന്നു പറഞ്ഞ് ശരണ്യ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ശരണ്യ ആവശ്യപ്പെട്ടപ്രകാരം എറണാകുളം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലുപേർ ആക്രമിച്ച് പണവും എ.ടി.എം. കാർഡും തട്ടിയെടുത്തു. ഹെൽമെറ്റുകൊണ്ട് മർദിച്ച് പിൻനമ്പർ വാങ്ങി സമീപത്തെ എ.ടി.എമ്മിൽനിന്ന് 4500 രൂപയും പിൻവലിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും അർജുൻ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2000 രൂപ യു.പി.ഐ. ട്രാൻസാക്ഷൻ വഴി വാങ്ങി. അന്നുതന്നെ യുവാവിനെ പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി 15,000 രൂപയുടെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. 22-ന് വീണ്ടും പത്മ ജങ്ഷനിൽ വിളിച്ചുവരുത്തി ചാറ്റുകൾ പരസ്യപ്പെടുത്തും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. 23-ന് 25,000 രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.
എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.
കളമശ്ശേരിയില്‍ പതിനേഴുകാരനെ കമ്പി വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും അമ്മൂമ്മയും സുഹൃത്തും അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ അമ്മ രാജേശ്വരി, മുത്തശ്ശി വളര്‍മതി, രാജേശ്വരിയുടെ സുഹൃത്ത് വയനാട് സ്വദേശി സുനീഷ് എന്നിവരാണ് പിടിയിലായത്. മൂവരും ചേര്‍ന്ന് കുട്ടിയുടെ കൈ കമ്പിവടികൊണ്ട് അടിച്ചൊടിക്കുകയും കത്രിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ആയിരുന്നു.
ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ കര്‍ശന ശിക്ഷ നല്‍കാനുള്ള നിയമ ഭേദഗതിക്ക് അംഗീകാരമായി. അസഭ്യം പറയല്‍, അധിക്ഷേപം എന്നിവയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ലഭിക്കുന്ന പരമാവധി ശിക്ഷ 7 വര്‍ഷം തടവും കുറഞ്ഞ ശിക്ഷ 6 മാസവുമാണ്.
നിയമത്തിന്റെ സംരക്ഷണം നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. നിയമത്തില്‍ പ്രതികള്‍ക്കെതിരെ സമയബന്ധിത നിയമനടപടികള്‍ക്കും വ്യവസ്ഥയുണ്ട്. ഡോക്ടര്‍ ഏറെ കാലമായി ആവശ്യപ്പെട്ടിരുന്ന ഓര്‍സിനന്‍സ്, കൊട്ടാരക്കര ആശുപത്രിയിലെ ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ അടിയന്തിരമായി പുറത്തിറക്കിയത്.
ഓര്‍ഡിനന്‍സിലെ പ്രധാന വിവരങ്ങള്‍
ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും. അക്രമപ്രവര്‍ത്തനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.
നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്. പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും
ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കില്‍ 1 വര്‍ഷത്തില്‍ കുറയാതെ 7 വര്‍ഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയില്‍ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 60 ദിവസത്തിനകം പൂര്‍ത്തീകരിക്കും. വിചാരണാനടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യല്‍ കോടതിയായി നിയോഗിക്കും.
എല്ലാവരെ പോലെയും ഓടിച്ചാടി നടന്നിരുന്ന ഷെറിന്‍ ഷഹാനയെ വീല്‍ചെയറിലാക്കിയത് ആറ് വര്‍ഷം മുമ്പ് അശ്രദ്ധമായ ഒരു ചുവടുവെപ്പായിരുന്നു. എന്നാല്‍, അപ്രതീക്ഷിത ദുരന്തത്തില്‍ പരിതപിച്ച് ഷെറിന്‍ വെറുതേ ഇരുന്നില്ല. വിധിയെ തോല്‍പ്പിച്ച് മുന്നേറുന്നതിനിടെ വീണ്ടുമൊരു അപകടംപറ്റി ആശുപത്രി കിടക്കയില്‍ സര്‍ജറി കാത്ത് കിടക്കവെ ഷെറിനെ തേടി ആ വാര്‍ത്ത എത്തി, താൻ സിവില്‍ സര്‍വീസുകാരി ആയിരിക്കുന്നു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയിൽ റൂം നമ്പര്‍ 836-ലെ കട്ടിലില്‍ നിന്ന് രണ്ട് കൈകളുമുയര്‍ത്തി ഒന്ന് ചാടണമെന്നുണ്ടായിരുന്നു ഷെറിന്. എന്നാല്‍ ശരീരം അതിനനുവദിച്ചില്ല.
വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങല്‍ വീട്ടില്‍ ഷെറിന്‍ ഷഹാന ദേശീയ തലത്തില്‍ 913-ാം റാങ്കുകാരിയായാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്.
അഞ്ചു വര്‍ഷം മുമ്പുള്ള ഒരു അപകടമാണ് ഷെറിന്റെ ജീവിതം വീല്‍ചെയറിലാക്കിയത്. അശ്രദ്ധമായൊരു ചുവടുവെപ്പില്‍ വീടിന്റെ ടെറസില്‍ നിന്ന് ഷെറിന്‍ വീഴുകയായിരുന്നു. പി.ജി പരീക്ഷ കഴിഞ്ഞ് അവധിക്കാലത്തെ ആദ്യ ദിവസം ടെറസില്‍ വിരിച്ചിട്ട വസ്ത്രം എടുക്കാന്‍ പോയതായിരുന്നു ഷെറിന്‍. മഴ പെയ്ത് കുതിര്‍ന്നു കിടന്നതുകൊണ്ട് വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുതി മുന്നോട്ട് ആഞ്ഞു. സണ്‍ഷെയ്ഡില്‍ ചെന്നിടിച്ച് ഷെറിൻ താഴേക്ക് വീണു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു, രണ്ട് വാരിയെല്ലുകള്‍ പൊട്ടി.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിന് അധികകാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നുതന്നെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഷെറിന്‍ അതിജീവിച്ചു. അവിടെ നിന്നുള്ള തുടർ പോരാട്ടമാണ് ഷെറിന്‍ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും ഇപ്പോള്‍ സിവില്‍ സര്‍വീസും നേടുന്നതിലേക്ക് എത്തിച്ചത്.
പരേതനായ ഉസ്മാന്റെയും ആമിനയുടെയും മക്കളില്‍ ഇളയവളായ ഷെറിന് ഉമ്മയാണ് ഏറ്റവും വലിയ പിന്തുണ. കോഴിക്കോട് നിന്നുള്ള യാത്രയ്ക്കിടെ താമരശ്ശേരിയില്‍ വെച്ച് ഷെറിന്‍ മറ്റൊരു അപകടത്തില്‍പ്പെട്ടു. ഈ അപകടത്തില്‍ കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോൾ. അവിടെവെച്ചാണ് സിവിൽ സർവീസ് നേട്ടം ഷെറിൻ അറിയുന്നത്. ഈ അപകടത്തില്‍ ഷോള്‍ഡറിന് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ജറിയാണ് നടക്കാനിരിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ആദ്യ അപകടത്തില്‍ രണ്ട് വര്‍ഷത്തോളം പൂര്‍ണ്ണമായും കിടക്കയില്‍ത്തന്നെയായിരുന്നു ഷെറിന്റെ ജീവിതം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത് കൊണ്ട് പരസഹായമില്ലാതെ എഴുന്നേല്‍ക്കാനും അധികനേരം ഇരിക്കാനും കഴിയുമായിരുന്നില്ല. പി.ജി.ഫലം കാത്തിരിക്കുമ്പോഴായിരുന്നു ഈ അപകടം. ഡിഗ്രിയും പിജിയും പൊളിറ്റിക്കല്‍ സയന്‍സിലായിരുന്നു. പുറത്ത് പോയി പഠിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും വീട്ടില്‍ പോയി വരാനുള്ള സൗകര്യാര്‍ഥവുമാണ് പൊളിറ്റികല്‍ സയന്‍സ് തിരഞ്ഞെടുത്തത്.
ഐക്യരാഷ്ട്ര സഭാ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടേയും പിന്തുണ ഷെറിന് ലഭിച്ചിരുന്നു. സഹോദരി വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ജോലി ചെയ്യാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനായി ഡേറ്റാ കലക്ഷന്‍, പൊളിറ്റിക്കല്‍ അനലൈസ് തുടങ്ങിയ ജോലികള്‍ അദ്ദേഹം ഷെറിനെ ഏല്‍പിച്ചിരുന്നു. എന്തും ചെയ്യാന്‍ തനിക്കും കഴിയുമെന്നുള്ള ആത്മവിശ്വാസം ഇത് ഷെറിന് നല്‍കി. പിന്നീട് അയല്‍പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ തുടങ്ങി. ഇതിനിടെ നാഷണണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയും ഷെറിന്‍ പാസായി. തുടര്‍ന്നുള്ള ഉപരിപഠനത്തിലും മുരളി തുമ്മാരുകുടിയുടെ പിന്തുണ ഷെറിന് ലഭിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോള്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട് ഷെറിന്‍.
‘കണ്ണുചിമ്മി തുറക്കുന്ന നേരംകൊണ്ട് അപകടങ്ങള്‍ സംഭവിക്കാം. അനന്തരം കൂടുതല്‍ മെച്ചപ്പെട്ട ഒരാളായി മാറാനാണ് നമുക്ക് കഴിഞ്ഞതെങ്കിലോ’, അപകടത്തില്‍ ശരീരം തളര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുന്ന പാകിസ്താനി സാമൂഹിക പ്രവര്‍ത്തക മുനിബ മസരിയുടെ ഈ വാക്കുകള്‍ തനിക്ക് പ്രചോദനമായെന്നും ഷെറിന്‍ പറയുന്നു.
2017-ല്‍ ഷെറിന് അപകടം പറ്റുന്നതിന്റെ രണ്ട് വര്‍ഷം മുമ്പാണ് പിതാവ് ഉസ്മാന്‍ ഈ ലോകത്തോട് വിടപറയുന്നത്. കോളേജിലിരിക്കുമ്പോഴാണ് ഷെറിന് മരണ വിവരം അറിയുന്നത്. ഷെറിനും കുടുംബത്തിനും അത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. സാമ്പത്തകമായി വലിയ പ്രയാസം ഷെറിനും ഉമ്മയും സഹോദരിമാരും അനുഭവിച്ചു.
‘ഞങ്ങള് പെണ്‍കുട്ടികളെ തനിച്ചാക്കി 2015-ല്‍ ഉപ്പച്ചി യാത്രയായതുകൊണ്ട് കാര്യങ്ങള്‍ അത്രയ്ക്ക് രസം ഉണ്ടായിരുന്നില്ല. പട്ടിണിക്കൊക്കെ ആശ്വാസം കിട്ടിയത് എനിയ്ക്ക് ജോലി ആയപ്പോഴാണ്. ഉമ്മച്ചി ഡയബറ്റിക് ആയി വല്യ ആരോഗ്യം, അല്ല തീരെ ആരോഗ്യം ഇല്ലാത്ത ആളാണ്. നമ്മളൊരു മുഴു കടലില്‍ ആയിരുന്നെന്ന് വേണം ചുരുക്കി പറയാന്‍. നമ്മള്‍ പഠിച്ചതൊക്കെ സര്‍ക്കാര്‍ സ്‌കൂളിലാണ്, ഷെറിന്‍ പിജി വരെ ചെയ്തത് ബത്തേരി സെന്‍മേരിസില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍. വല്യ കാര്യമായി ഫിനാഷ്യല്‍ ഇന്‍വെസ്‌റ്‌മെന്റ് ഒന്നും ഇതിലൊന്നും നടത്തീട്ടില്ല, കഴിക്കാന്‍ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത് പഠിക്കാന്‍’, ഷെറിന്റെ മൂത്ത സഹോദരി ജാലിഷ ഉസ്മാന്‍ ഷെറിന്റെ സിവില്‍ സര്‍വീസ് വിജയത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണിത്.
കണിയാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ഷെറിന്റെ പ്രാഥമിക പഠനം. ബത്തേരി സെന്റ് മേരിസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര പഠനവും പൂര്‍ത്തായാക്കിയത്. അബ്‌സല്യൂട്ട് അക്കാദമി, പെരിന്തല്‍മണ്ണയിലെ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അക്കാദമി, കേരള സിവില്‍ സര്‍വീസ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നാണ് ഷെറിന്‍ സിവില്‍ സര്‍വീസ് പഠനം നടത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
നമ്മുടെ ഓൾഫ് മിഷനിലെ അംഗവും കപ്യാരും,സെന്റ് ട്രീസ ട്രെന്റ്‌വാലെ യൂണിറ്റ് മെമ്പറുമായ ശ്രീ തോമസ് ന്റെയും, സേക്രഡ് ഹാർട്ട്, ട്രെന്റ്‌വാലെ യൂണിറ്റ് അംഗമായ ആലീസ് ( ജെയ്സൺ) ന്റെയും ചേച്ചി
ട്രീസ വർഗീസ് (64) ഇന്നലെ നിര്യാതയായി . മൃത സംസ്കാരം മെയ് 24ന് ബുധനാഴ്ച വൈകീട്ട് 4.30ന് പള്ളിശ്ശേരി സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടും
ചേച്ചിയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന തോമസിന്റെയും, ആലിസിന്റെയും മാതാപിതാക്കളെയും ബന്ധുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കെട്ടിടത്തിൽ വൻ തീപിടിത്തം. തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറു വർഷമായി ഫയർ സർവീസിൽ ജീവനക്കാരനാണ് രഞ്ജിത്ത്.
മെഡിക്കൽ സർവീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. സുരക്ഷാജീവനക്കാരൻ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ.
നിലവിൽ തീ നിയന്ത്രണ വിധേയമാണെങ്കിലും പുക ഉയരുന്നുണ്ട്. ജില്ലയിലെ മുഴുവൻ ഫയർഫോഴ്‌സ് യൂണിറ്റും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.