പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കെ.കണ്ണപുരം പാലത്തിനു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു മരിച്ചതു കണ്ണൂരിലെ വ്യാപാരിയും ഹോട്ടൽ ഉടമയുടെ ഭാര്യയും. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. മൂകാംബിക ദർശനം കഴിഞ്ഞു കണ്ണൂരിലേക്കു തിരിച്ചു വരുന്ന വഴിയാണ് അപകടമുണ്ടായത്. കണ്ണൂർ അലവിൽ സ്വദേശി കക്കിരിക്കൽ ഹൗസിൽ കൃഷ്ണൻ-സുഷമ ദന്പതികളുടെ മകനും കണ്ണൂർ എംഎ റോഡിലെ പ്രേമ കൂൾബാർ ഉടമയുമായ ഒ.കെ.പ്രജിൽ (34), ചിറക്കൽ പുതിയാപറന്പ് സ്വദേശിനിയും കണ്ണൂർ പുലരി ഹോട്ടൽ ഉടമ വിജിനിന്റെ ഭാര്യയുമായ പൂർണിമ (30) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ എകെജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രജിലിന്റെ ഭാര്യ നീതു (28), മകൾ ആഷ്മി (7), പൂർണിമയുടെ ഭർത്താവ് കെ.വിജിൻ (35), മക്കളായ അനുഖി, അയാൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് രണ്ടു കുടുംബംഗങ്ങളും ചേർന്ന് മൂകാംബിക ദർശനത്തിനായി പോയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന വിജിൻ ഉറങ്ങിപ്പോയതാകും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ കാർ നിശേഷം തകർന്നു.
പുതിയ ജോലി ലഭിച്ചതിനു പിന്നിലെ വിവാദങ്ങളിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു. വെള്ളിയാഴ്ചയാണു സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി എച്ച്ആർഡിഎസ് ഡയറക്ടറായി ചുമതലയേറ്റത്.
ഇപ്പോള്‍ താൻ എച്ച്ആർഡിഎസിന്റെ ജോലിക്കാരിയാണെന്നു സ്വപ്ന കൂട്ടിച്ചേർത്തു. സ്വപ്ന പുതിയ ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ അവരുടെ നിയമനം റദ്ദാക്കാൻ തീരുമാനിച്ചിരുന്നു.
സ്വപ്നയ്ക്കു ജോലി നൽകിയതു നിയമവിരുദ്ധമാണെന്നും തനിക്കോ ബോര്‍ഡിനോ പങ്കില്ലെന്നും ഡൽഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ എച്ച്ആർഡിഎസിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാർ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വാക്കുകൾ;
ഈ സ്ഥാപനവുമായി നേരത്തേ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ ലഭിച്ച സഹായമാണു ജോലി. ജോലി ലഭിക്കുന്നതിനായി ഒരുപാടു പേരെ സമീപിച്ചിരുന്നു. ജോലി തരാൻ പേടിയാണെന്നു പലരും പറഞ്ഞു. അനിൽ എന്നൊരു സുഹൃത്ത് വഴിയാണ് എച്ച്ആർഡിഎസിൽ ജോലിക്ക് അവസരം കിട്ടിയത്.
രണ്ടു റൗണ്ട് അഭിമുഖങ്ങൾക്കു ശേഷമായിരുന്നു നിയമനം. സ്ഥാപനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നത്? വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങൾ നോക്കാനാകൂ. എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ വളർത്തട്ടെ, ജീവിക്കാൻ അനുവദിക്കണം
ബാലുശേരി: പത്ത് ദിവസം മുന്‍പ് വിവാഹിതയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയാണ് (18) ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തേജ അനക്കമില്ലാതെ കിടക്കുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞതനുസരിച്ചാണ് വീട്ടുകാര്‍ മുറിയില്‍ എത്തിയത്. അവര്‍ നോക്കുമ്പോള്‍ തേജയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.
എന്നാല്‍ ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. കഴിഞ്ഞ 9ന് ആണ് ഇരുവരും വിവാഹിതരായത്. തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്‌സിനു ചേര്‍ന്നിരുന്നു.
മാനിപുരം കാവില്‍ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്. പൊലീസ് പരിശോധന തുടങ്ങി. തഹസിന്‍ദാറുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തിയത്.
സ്വരൂപിച്ച് കൂട്ടിയ നാണയങ്ങളുമായി സ്വന്തം സ്‌കൂട്ടറെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി യുവാവ്. ചാക്കിലാക്കി കെട്ടികൊണ്ടു വന്ന നാണയങ്ങളുമായി ഷോറൂമിലെത്തിയാണ്
ഇരുചക്രവാഹനമെന്ന സ്വപ്‌നം ഈ യുവാവ് സാക്ഷാത്കരിച്ചിരിക്കുന്നത്.
ആസാമിലെ സ്‌റ്റേഷനറി ജീവനക്കാരനാണ് തന്റെ കുഞ്ഞു സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വന്തം വാഹനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. യൂട്യൂബര്‍ ഹിരക് ജി ദാസ് എന്നയാളാണ് സംഭവം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം മാതൃകയായി ഈ വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്.
ചാക്കിലാക്കി കെട്ടികൊണ്ടു വന്ന നാണയങ്ങള്‍ അഞ്ച് കുട്ടകളിലായി നിറച്ചിരിക്കുകയാണ്. ഷോറൂമിലെ സ്റ്റാഫുകള്‍ നാണയങ്ങള്‍ എല്ലാം എണ്ണി തിട്ടപ്പെടുത്തിയ ശേഷം
കൃത്യം തുകയുണ്ടെന്ന് ബോധ്യമായി വാഹനം വാങ്ങുന്നതിനായുള്ള മറ്റ് നടപടികള്‍ കൈക്കൊണ്ടു. ഒടുവില്‍ യുവാവ് സ്‌ക്കൂട്ടറെന്ന സ്വപ്നം നേടി.
യുവാവിന്റെ ഏഴ്-എട്ട് മാസങ്ങളായുള്ള പരിശ്രമമാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ വൈറലായതോടെ യുവാവിന് പിന്തുണയും ഏറുകയാണ്.
പുത്തന്‍ സ്‌ക്കൂട്ടറുമായുള്ള യുവാവിന്റെ ചിത്രവും പുറത്തുവന്നു. യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും സ്വപ്നങ്ങള്‍ തേടിയുള്ള പലരുടെയും യാത്രയില്‍ ഈ യുവാവ് മാതൃകയാകുന്നെന്നാണ് സോഷ്യല്‍ ലോകം അഭിപ്രായപ്പെടുന്നത്.
സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ച വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരാൻ ഇടയാക്കിയതെന്ന് മാക്‌സ്‌വെൽ തുറന്നടിച്ചു. ക്ഷണക്കത്ത് ചോർന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ശരിയായില്ലെന്നും, തീർത്തും രഹസ്യമായി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹചടങ്ങുകളുടെ വിശദാംശങ്ങൾ പരസ്യമായ സാഹചര്യത്തിൽ, ചടങ്ങുകളുടെ സുരക്ഷ വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാക്‌സ്വെൽ തമിഴ് പെൺകൊടി വിനി രാമനെയാണ് മാക്‌സ് വെൽ വിവാഹം ചെയ്യുന്നത്. മാർച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹം നടത്തുക. വിനി ജനിച്ചത് ഓസ്‌ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. ഇതാണ് സോഷ്യൽമീഡിയയിൽ വ്യാപകമായത്.
‘ക്ഷണക്കത്ത് ചോർന്നത് ഒട്ടും ശരിയായില്ല. എന്തായാലും വിവാഹ ചടങ്ങിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സത്യത്തിൽ തീർത്തും സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു ചടങ്ങായിരുന്നു ഇത്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ബന്ധുക്കളിൽ ചിലർ ആവേശം കയറി ക്ഷണക്കത്ത് അവരുടെ ചില സുഹൃത്തുക്കളെ കാണിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം അവിടുത്തെ പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം ആ കത്ത് പ്രത്യക്ഷപ്പെട്ടു. ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിലൂടെ കത്ത് എനിക്കും അയച്ചുതന്നു’ മാക്‌സ്‌വെൽ പ്രതികരിച്ചു.
മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.
അഞ്ചു വയസുകാരിയെ ബെൽറ്റു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന് 40 വർഷം തടവു ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് ഫെബ്രുവരി 17 വ്യാഴാഴ്ചയാണു ശിക്ഷാ വിധിച്ചത്. 2019 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആൻഡ്രിയ വെബ് (40) പൊലിസിനെ വിളിച്ചു തന്റെ മകൾ (സമാന്ത ബെൽ) അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്നു താഴെ വീണു മരിച്ചുവെന്നാണ് അറിയിച്ചത്.
എന്നാൽ പോലീസ് എത്തി കുട്ടിയുടെ ശരീരം പരിശോധിച്ചപ്പോൾ ശരീരം മുഴുവൻ അടികൊണ്ടിട്ടുള്ള ആഴത്തിലുള്ള പാടുകൾ കണ്ടെത്തി. സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൻഡ്രിയ തന്റെ ക്രൂരത വെളിപ്പെടുത്തിയത്. പൊലിസിന്റെ ചോദ്യം ചെയ്യലിൽ ആൻഡ്രിയ സംഭവിച്ചതെല്ലാം വിവരിച്ചു. കുട്ടിയെ തുടർച്ചയായി ബെൽറ്റ് ഉപയോഗിച്ചു അടിച്ച് ചുമരിനോടു ചേർത്തു മണിക്കൂറുകളോളം ഇരുത്തുകയും അവിടെ നിന്ന് അനങ്ങിയാൽ വീണ്ടും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്ന് ഇവർ മൊഴി നൽകി.
കുട്ടി മരിച്ചതിനാൽ അറസ്റ്റ് ചെയ്യുമെന്നു പേടിച്ചാണു സത്യം മൂടിവെച്ചതെന്നും ഇവർ കൂട്ടിച്ചേർത്തു. കേസിൽ ആൻഡ്രിയായുടെ ആൺസുഹൃത്തും ഇതിൽ പ്രതിയായി ചേർക്കപ്പെട്ടിരുന്നു. ഇത് ഒരു ദിവസം കൊണ്ടല്ല ദീർഘനാൾ ഇങ്ങനെ പീഡിപ്പിച്ചതായി ഇരുവരും സമ്മതിച്ചു. ചെറിയ കുട്ടികൾ ഏറ്റവും കൂടുതൽ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും കുട്ടികളോട് ഇത്രയും ക്രൂരമായി പെരുമാറാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയുമെന്നും വിധി പ്രഖ്യാപിച്ച ജഡ്ജി ചോദിച്ചു. ഇപ്പോൾ ഇവർക്ക് നൽകിയ ശിക്ഷ മറ്റുള്ളവർക്ക് ഒരു പാഠമാകണമെന്നും ജഡ്ജി വിധി പ്രസ്താവിച്ച് പറഞ്ഞു.
സേതുരാമയ്യര്‍ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണെന്ന് സംവിധായകന്‍ കെ. മധു. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് ആണ് സിബിഐ സീരിസിലെ ആദ്യ സിനിമ.
ലോക സിനിമാചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പ് ഒരുക്കുന്നതോടെ തങ്ങള്‍ സ്വന്തമാക്കുകയാണെന്ന് മധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കെ. മധുവിന്റെ കുറിപ്പ്:
സേതുരാമയ്യര്‍ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാല്‍, 1988 ഫെബ്രുവരി 18നാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ഞങ്ങള്‍ മുഴുവന്‍ പേര്‍ക്കും ആകാംക്ഷയുടെ ദിനമായിരുന്നു. ഞങ്ങളുടെ പ്രതീക്ഷകള്‍ തെറ്റിയില്ല.
മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നില്‍ക്കുന്നു. പിന്നെയും ഈശ്വരന്‍ തന്റെ നിഗൂഢമായ പദ്ധതികള്‍ ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് സിബിഐ പരമ്പരയില്‍ നിന്നും മൂന്നു നക്ഷത്രങ്ങള്‍ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങള്‍ പിന്നീട് ഒരു നക്ഷത്ര സമൂഹമായി. ഇപ്പോള്‍ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാന്‍ ഒരുങ്ങുകയാണ്.
ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ ഞങ്ങള്‍ സ്വന്തമാക്കുകയാണ്. ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിന്റെ മെഗാസ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യര്‍ക്ക് ജന്‍മം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്.എന്‍ സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങള്‍ക്ക് താളലയം നല്‍കിയ സംഗീത സംവിധായകന്‍ ശ്രീ.ശ്യാം.
സിബിഐ അഞ്ചാം പതിപ്പിന്റെ നിര്‍മ്മാതാവ് ശ്രീ.സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍, സിബിഐ ഒന്നു മുതല്‍ അഞ്ചു വരെ നിര്‍മ്മാണ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കുന്ന ശ്രീ. അരോമ മോഹന്‍,ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്‌സ് ബിജോയ്, എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ഛായാഗ്രഹകന്‍ അഖില്‍ ജോര്‍ജ്ജ്, ആര്‍ട്ട് ഡയറക്ടര്‍ സിറിള്‍ കുരുവിള, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍.
ഒപ്പം കഴിഞ്ഞ 34 വര്‍ഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകള്‍ക്ക്.. എല്ലാവര്‍ക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നില്‍ നിന്ന് നയിക്കാന്‍ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നല്‍കിയ, എന്റെ മേല്‍ സദാ അനുഗ്രഹ വര്‍ഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥന്‍ ശ്രീ. എം. കൃഷ്ണന്‍ നായര്‍ സാറിനെയും സാഷ്ടാംഗം പ്രണമിക്കുന്നു. വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട് സ്‌നേഹാദരങ്ങളോടെ, കെ.മധു. മാതാ: പിതാ: ഗുരു: ദൈവം.
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആൻസി കബീറിന്റെ ബന്ധുക്കള്‍. ഹോട്ടല്‍ ഉടമ റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാൻ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ. കേസ് വഴി തെറ്റിക്കുന്ന തരത്തില്‍ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണെന്നും ആൻസി കബീറിന്റെ ബന്ധു നസിമുദ്ദീൻ പറഞ്ഞതായി റിപ്പോർട്ട്.
മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് വെളിപ്പെടുത്തലുമായി ആൻസിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്നു പേർ മരിച്ച, നവംബര്‍ ഒന്നിന് നടന്ന അപകടത്തില്‍ കാറോടിച്ചിരുന്നത് തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ഒന്നാം പ്രതി റോയ് വയലാട്ട് കേസില്‍ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇയാള്‍ മരിച്ച മറ്റൊരു മോഡല്‍ അഞ്ജനാ ഷാജന്റെ വീട്ടിലും പോയിരുന്നു. അഞ്ജനയുടെ സഹോദരനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്‌സോ കേസിന് ആധാരമായ സംഭവങ്ങള്‍ മോഡലുകളുടെ അപകട മരണത്തിന് മുമ്പാണ് സംഭവിച്ചത്. എന്നാൽ ഈ സംഭവവും മോഡലുകളുടെ മരണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിലാണ് അന്വേഷണമെങ്കില്‍ കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നാണ് ബന്ധുക്കൾ പറയുന്നത്.
2008 ജൂലൈ 26 ന് അഹമ്മദാബാദിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരക്കേസില്‍ 13 വര്‍ഷത്തെ വിചാരണയ്‌ക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആര്‍ പട്ടേല്‍ ഇന്ന് വിധി പറഞ്ഞത്. 56 പേർ കൊല്ലപ്പെട്ട കേസിൽ 3 മലയാളികള്‍ ഉള്‍പ്പെടെ 38 പേർക്കു വധശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ ഷിബിലി എ. കരീം, ശാദുലി എ. കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദീൻ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ. ആലുവ സ്വദേശി മുഹമ്മദ് അൻസാറിനു ജീവപര്യന്തം ശിക്ഷ വിധിച്ചു.
നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദീന്റെ പ്രവർത്തകരായ 78 പേരായിരുന്നു പ്രതികൾ.8 പേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആർ.പട്ടേൽ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. അതേസമയം
അഹമ്മദാബാദിൽ സ്‌ഫോടനം നടത്താൻ കേരളത്തിൽനിന്ന് നാല് ബൈക്കുകൾ കടത്തികൊണ്ടുപോയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.ഇതിൽ ഒരു ബൈക്ക് കൊച്ചി സ്വദേശിയുടെതാണെന്നും എൻഐഎ പിന്നീട് സ്ഥിരീകരിച്ചു.
സ്‌ഫോടനത്തിൽ ബൈക്ക് തകർന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ ലഭിച്ച ഷാസി നമ്പർ പിൻതുടർന്ന് മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് ഉടമയെ തേടി അന്വേഷണ ഉദ്യോഗസ്‌ഥർ 2012 ജൂണില്‍ കൊച്ചിയിലെത്തി . ഉടമയുടെ വിവരങ്ങൾ തേടിയെത്തിയ സംഘം മട്ടാഞ്ചേരി ആർടിഒ ഓഫീസ്, കൊച്ചി നഗരസഭാ മേഖലാ ഓഫീസ്, റേഷൻകട, സമീപത്തെ വീടുകൾ എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തിയിരുന്നു.
വധശിക്ഷയ്‌ക്കു വിധിച്ച 38 പേരിൽ രണ്ടു പേർ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കൽ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നീ ഇരട്ടസഹോദരങ്ങളാണ് . സിമി വാഗമൺ തങ്ങൾപ്പാറയിൽ നടത്തിയ ആയുധപരിശീലന ക്യാമ്പിൽ ഷിബിലിയും ഷാദുലിയും പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ കണ്ടെത്തിയിരുന്നു . അഹമ്മദാബാദ് സ്ഫോടന പരമ്പരയുടെ സൂത്രധാരൻ ഉൾപ്പെടെയുള്ളവരും ക്യാംപിന് എത്തിയിരുന്നു. ക്യാമ്പിനെത്തിയവർക്ക് താമസസൗകര്യവും വാഹനവും ഏർപ്പെടുത്തിയത് ഷിബിലിയും ഷാദുലിയുമായിരുന്നു .
എറണാകുളം കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നാളെയേ നടത്തൂ. ഇതുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവെച്ചു. പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നാളെ നടത്തും. പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം.
കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ. ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മർദ്ദിച്ചതെന്നാണ് ആരോപണം.
അതേസമയം സി.കെ ദീപു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ട്വന്റി 20. ദീപുവിന്റെ മരണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ചു കൊണ്ട് വാര്‍ഡ് മെമ്പറടക്കം രംഗത്തെത്തി. ആക്രമണ വിവരം അറിഞ്ഞുചെന്ന തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ട്വന്റി 20യുടെ അഞ്ചാം വാര്‍ഡ് മെമ്പര്‍ നിഷ പറഞ്ഞു.
“പട്ടിയെപ്പോലെ തല്ലിക്കൊന്നിട്ട് ലിവർ സിറോസിസെന്നോ, എന്റെ കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല. ദീപു വിളിച്ചതിനെത്തുടര്‍ന്ന് അവിടെ ചെന്നപ്പോള്‍ കണ്ടത് വാര്‍ഡില്‍ തന്നെയുള്ള സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് ദീപുവിനെ മതിലില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളാ അടിച്ചത്, ഞങ്ങള് സിപിഎംകാരാ, അതില് നിനക്കെന്താ വേണ്ടേടീ, എന്നാ അവരെന്നോട് ചോദിച്ചത്. അഞ്ച് മണിക്കുശേഷം വാര്‍ഡില്‍ ഇറങ്ങിയാല്‍ കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ഒപ്പം പ്രവർത്തിച്ചിരുന്ന എന്റെ സഹോദരനാ പോയത്. കിഴക്കമ്പലത്ത് എംഎൽഎയെ കാല് കുത്തിക്കൂല്ല. ഓർത്തോ.” വാര്‍ഡ് മെമ്പര്‍ പറയുന്നു.
ദീപുവിനെ മർദ്ദിച്ച സമയത്ത് എം.എല്‍.എ അവിടെ എത്തി. എന്തിനാണ് എം.എല്‍.എ അവിടെ എത്തിയത് ? അക്രമത്തില്‍ എം.എല്‍.എയ്ക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് ആ സമയത്ത് അവിടെ വന്നതെന്നും നിഷ ചോദിച്ചു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിച്ച ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എം.എല്‍.എ. ശ്രമിച്ചെന്നതില്‍ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിത്തിലാണ് ദീപുവിന് മർദ്ദനമേറ്റത്.
ചികിത്സയിലിരിക്കെയാണ് ദീപു മരിക്കുന്നത്. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ദീപുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എറണാകുളം രാജഗിരി ആശുപത്രിക്കു മുന്നില്‍ നടക്കുന്നത്. സംഭവത്തില്‍ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈനുദ്ദീന്‍ സലാം, അബ്ദുള്‍റഹ്‌മാന്‍, ബഷീര്‍, അസീസ് എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാൽ ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് പി.വി ശ്രീനിജിന്‍ പറഞ്ഞു. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തുകൊണ്ട് അന്ന് പരാതിപ്പെട്ടില്ലെന്നും ശ്രീനിജിന്‍ ചോദിച്ചു.
തനിക്കെതിരേ നടന്ന സമരത്തിന്റെ ഭാഗമായല്ല ഇത്തരത്തിലൊരു സംഭവം കിഴക്കമ്പലത്ത് ഉണ്ടായതെന്നും ശ്രീനിജിന്‍ പറഞ്ഞു. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതൊന്നും വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്നും ശ്രീനിജിന്‍ പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ കുറ്റക്കാരെ സംബന്ധിച്ച് പൊലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്ത വരുത്തേണ്ടതുണ്ട്. സിപിഎം പ്രവര്‍ത്തകർ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും പി.വി ശ്രീനിജിന്‍ പറഞ്ഞു.