മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിർമിങ്ഹാമിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടുപ്പിച്ചു.
ബിർമിങ്ഹാമിലെ വെനസ്ബറി സ്റ്റേഡിയം ഹാളിൽ ആണ് അനുസ്മരണ ചടങ്ങ് സംഘടുപ്പിച്ചത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ഘടകം ഭാരവാഹികളായ ശ്രീ. ബോബിൻ ഫിലിപ്പ് സ്വാഗതവും ശ്രീ. റോമി കുര്യാക്കോസ് നന്ദിയും അർപ്പിച്ചു.
മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

ജോർജ് മാത്യു കൂരാച്ചുണ്ട്, ഈഗ്നെഷ്യസ് പേട്ടയിൽ, വിൻസെന്റ് ജോർജ്, കുര്യാക്കോസ്, എബി ജോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടനാട്ടിൽ 1967 -ൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എം. സി ജോസഫിന്റെ 25-ാം ചരമ വാർഷികവും അനുസ്മരണവും നാളെ നടക്കും. മുൻ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പം ജില്ലയിൽ ഐഎൻടിയുസി സംഘടന രൂപീകരിക്കാൻ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് , ഡിസിസി ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എസി കോളനിയുടെ നിർമ്മാണത്തിലും റോഡുകൾ നിർമ്മിക്കുന്നതിലും നേതൃത്വം കൊടുത്തിട്ടുണ്ട്.
നാളെ 29-ാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് പള്ളികുട്ടുമ്മ ഫാത്തിമ മാതാ ദേവാലയത്തിൽ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും.
തുടർന്ന് പാരീഷ് ഹാളിൽ പൊതു സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എൽ എ
ഉത്ഘാടനം ചെയ്യുന്നതും കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ Ex. എംഎൽ എ അദ്ധ്യക്ഷത വഹിക്കുന്നതുമാണ്.
ആലപ്പുഴ ജില്ലയിൽ പ്രത്യേകിച്ച് കുട്ടനാട്ടിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെട്ടിപെടുക്കുന്നതിൽ എം സി ജോസഫ് പ്രധാന പങ്ക് വഹിച്ചു.1922 -ൽ വേഴപ്ര മൂലംകുന്നം തറവാട്ടിൽ ജനിച്ച എം സി ജോസഫ് പാളയംകോട് സെൻറ് സേവിയേഴ്സ് കോളേജിൽ ഉന്നത പഠനം ആരംഭിച്ചു. തുടർന്ന് കൽക്കട്ട സെൻറ് സേവിയേഴ്സ് കോളേജിൽ നിന്ന് ഇരട്ട ബിരുദം നേടി. അതിനു ശേഷം കൽക്കട്ടയിൽ നിന്നു തന്നെ നിയമ ബിരുദം നേടി. അമ്പലപ്പുഴയിലും ആലപ്പുഴയിലും അഭിഭാഷക വൃത്തി ആരംഭിച്ചു. തുടർന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് കടന്ന അഡ്വക്കേറ്റ് എം സി ജോസഫ് ആലപ്പുഴയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു.

ഇതോടൊപ്പം തന്നെ അഡ്വ. എം. സി ജോസഫിന്റെ പത്നിയും എടത്വ പറപ്പള്ളി കുടുംബാംഗവുമായ അന്നമ്മ ജോസഫിന്റെ 5-ാം ചരമവാർഷികവും അദ്ദേഹത്തിൻറെ പിതാവിൻറെ ജേഷ്ഠനായ ഫാ. ജോസഫ് മൂലംകുന്നത്തിന്റെ (മൂലംകുന്നത്ത് അച്ചൻ ) 38-ാം ചരമവാർഷികവും സംയുക്തമായാണ് നടത്തപ്പെടുന്നത്.
തന്റെ ജീവിതകാലം മുഴുവൻ കുട്ടനാട്ടിലെ പാവപ്പെട്ടവർക്കുവേണ്ടിയും കഷ്ടതകൾ അനുഭവിക്കുന്നവർക്കുവേണ്ടിയും ജീവിതം സമർപ്പിച്ച മൂലംകുന്നത്ത് വല്ല്യച്ചൻ 1985 ജൂലൈ 29-ാം തീയതിയാണ് കർത്താവിൽ നിദ്ര പ്രാപിച്ചത്. കുടുംബ സ്വത്തായി കിട്ടിയ വസ്തുവകകൾ പാവങ്ങൾക്കായും സാധു പെൺകുട്ടികളുടെ വിവാഹത്തിനായും ചിലവഴിച്ച അച്ചൻ ആത്മീയ ആചാര്യൻ എന്നതിനൊപ്പം ഒരു സാമൂഹിക പരിഷ്കർത്താവും ആയിരുന്നു. അങ്ങനെയാണ് സ്നേഹവും ത്യാഗവും അർപ്പണമനഭാവവും തന്റെ ജീവിതത്തിൽ പ്രകാശിപ്പിച്ചുകൊണ്ട് കുട്ടനാടിന്റെ മക്കൾക്ക് മൂലംകുന്നത്ത് അച്ചൻ തങ്ങളുടെ വല്യച്ചനായി മാറിയത് . 1970 ഡിസംബർ 30 -ന് അഭിവന്ദ്യ മാർ കാളാശ്ശേരി പിതാവിൽ നിന്നാണ് അച്ചൻ വൈദിക പട്ടം സ്വീകരിച്ചത്.

അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ് : കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും വികസന കർമ്മയോഗിയും ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിനോട് അനുബന്ധിച്ച് സ്റ്റീവനേജിൽ നടന്ന അനുസ്മരണം വികാരനിർഭരമായി.
കടുത്ത മഴയും ശക്തമായ കാറ്റും അവഗണിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്റ്റീവനേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകരിൽ മിക്കവരും ഉമ്മൻ ചാണ്ടിയെന്ന നേതാവുമായി ഉണ്ടായിരുന്ന തങ്ങളുടെ ആത്മബന്ധം വളരെ വികാരവായ്പോടെയാണ് പങ്കുവെച്ചത്.

ഉമ്മൻ ചാണ്ടി തങ്ങളുടെ ബന്ധങ്ങളിലുള്ളവർക്കും നാട്ടുകാർക്കും മറ്റും നൽകിയ മഹത്തായ സേവനങ്ങൾ ചിലർ പങ്കുവെച്ചു. മറ്റ് ചിലർ സന്തോഷ സന്താപ വേളകളിൽ ഭവനങ്ങളിൽ അപ്രതീക്ഷമായി സന്ദർശനം നടത്തിയ ജനകീയനായ നേതാവായ ഉമ്മൻ ചാണ്ടിയെ കുറിച്ചാണ് പങ്കുവെച്ചത്.

ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം പുതുപ്പള്ളിയിൽ എത്തിച്ചേർന്നതു മുതൽ സ്റ്റീവനേജ് ഐഒസി ഭാരവാഹിയായ സാബു ഡാനിയേൽ യൂണിറ്റിന്റെ പ്രതിനിധിയായി മുഴുവൻ സമയവും അന്ത്യോപചാര കർമ്മങ്ങളിൽ പങ്കുചേർന്നിരുന്നു. തുടർന്നു ഐഒസി സ്റ്റീവനേജ് യൂണിറ്റിന്റെ റീത്ത് ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരത്തിൽ സമർപ്പിക്കുകയും ചെയ്തു.

ജോണി കല്ലടാന്തിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ജോയി ഇരിമ്പൻ സ്വാഗതവും അപ്പച്ചൻ കണ്ണഞ്ചിറ നന്ദിയും പറഞ്ഞു. മനോജ് ജോൺ, ആദർശ് പീതാംബരൻ, സാംസൺ ജോസപ്പ്, സോജി, ബിബിൻ, അജിമോൻ,സിജോ കാളാംപറമ്പിൽ, റോയീസ് എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി. സിബി കക്കുഴി,അജി, ജേക്കബ് തുടങ്ങിയവർ അനുസ്മരണ യോഗത്തിന് നേതൃത്വം നൽകി.
പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തി. തൊടുപുഴ പൊലീസ് നൗഷാദിനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു. കൂടലിൽ നിന്നുള്ള പൊലീസ് സംഘം തൊടുപുഴയിലേക്കു തിരിച്ചു. ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന ഇന്നലെ പൊലീസിനു മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണ് വിവരം.
അറസ്റ്റിലായ ഭാര്യ അഫ്സാനയെ കോടതി റിമാൻഡ് ചെയ്തു. അഫ്സാനയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് വൈകാതെ അപേക്ഷ നൽകും. ഇന്നലെ വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ യുവതി വീണ്ടു മൊഴി മാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്സാനയെ ജോലിയ്ക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.
ആദ്യം സമീപത്തെ സെമിത്തേരിയിൽ ഉണ്ടെന്നു പറഞ്ഞ് അവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് വീടിനുള്ളിൽ കുഴിച്ചിട്ടെന്നു പറഞ്ഞ് അവിടെ നോക്കിയത്. എന്നാൽ അവിടെയും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ അഫ്സാനയെ വീണ്ടും വീട്ടിലെത്തിച്ചു ചോദ്യം ചെയ്തു. അപ്പോൾ പറഞ്ഞത് വീടിനു വെളിയിലാണെന്നാണ്. അങ്ങനെയാണ് വീടിനു വെളിയിൽ പല സ്ഥലത്തായി പൊലീസ് പരിശോധന നടത്തിയത്. എന്നാൽ അവിടെനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും യുവതി പറഞ്ഞിരുന്നു.
മൊഴി മാറ്റി പറയുന്നതിനാൽ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂവെന്ന നിഗമനത്തിലാണു പൊലീസ്. അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. അതേസമയം അഫ്സാനയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായി നൗഷാദിന്റെ മാതാപിതാക്കൾ പറഞ്ഞു.
അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. കുട്ടിയുടെ അമ്മ ജൂലി(36)യെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണു പ്രാഥമിക നിഗമനം.
ജൂലൈ പതിനഞ്ചാം തീയതി പുലർച്ചെ 5 മണിക്കാണ് വീടിനു സമീപത്തെ ശുചിമുറിയിൽ ജൂലി പ്രസവിച്ചത്. അതിനുശേഷം കത്രിക കൊണ്ട് പൊക്കിൾകൊടി നീക്കം ചെയ്തു. കുട്ടി കരഞ്ഞപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വഷണത്തിൽ വ്യക്തമായത്. വീട്ടിനുള്ളിൽനിന്നു വെട്ടുകത്തി കൊണ്ടു വന്ന് സമീപത്തെ പൈപ്പിന്റെ ചുവട്ടിൽ കുഴി ഉണ്ടാക്കി മറവു ചെയ്തു. പതിനാറാം തീയതിയും പതിനെട്ടാം തീയതിയും അതിരാവിലെ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ഭാഗത്ത് ജൂലി പോയി നോക്കി. പതിനെട്ടാം തീയതി ചെന്നപ്പോൾ മൃതദേഹം തെരുവുനായ്ക്കൾ മാന്തിയെടുത്തതായി കണ്ടു. തുടർന്ന് ജൂലി തന്നെ കുഴി പൂർവസ്ഥിതിയിലാക്കി.
അഞ്ചുതെങ്ങ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജൂലിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു. വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന അപമാന ഭയത്താൽ ആണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കുട്ടിയെ ഉദരത്തിൽ വച്ച് തന്നെ ഇല്ലാതാക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ജനിക്കുന്ന ഉടൻ കൊലപ്പെടുത്തണമെന്നു നേരത്തെ തീരുമാനിച്ചിരുന്നുവെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ജൂലിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം സൃഷ്ടിച്ചുകൊണ്ട് വേർപിരിഞ്ഞു പോയ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി സ്തൂപത്തിന് മുന്നിൽ വെച്ചു നടത്തിയ അനുസ്മരണ
യോഗത്തിൽ ഐഒസി ((യു കെ) ഭാരവാഹി റോമി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.

‘രാഷ്ട്രീയ എതിരാളികളാൽ ഇത്രയേറെ വേട്ടയാടപ്പെട്ടിട്ടും അവരോട് ക്ഷമിച്ചും പരിഭവങ്ങളില്ലാതെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് പ്രകടമാക്കാൻ, അഹിംസയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ മഹാത്മാജിയുടെ സ്തൂപം ഉൾക്കൊള്ളുന്ന പരിപാവനമായ ഇടം തന്നെ വേദിയായി തെരഞ്ഞെടുത്തത് ഏറ്റവും ഉചിതമായെന്ന് റോമി കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സോണി ചാക്കോ, ജിപ്സൺ ഫിലിപ്പ് ജോർജ്, ബേബി ലൂക്കോസ്, അഖിൽ ജോസ്, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, സോണി പിടിവീട്ടിൽ, നെബു എബ്രഹാം, മിഥുൻ, ജിക്‌സൺ, ആദിൽ, മുഹമ്മദ് റസാഖ് എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

ബിനോയ് എം. ജെ.
പുറമേനിന്ന് നോക്കിയാൽ മനുഷ്യൻ പരിമിതനാണ്. താനീകാണുന്ന ശരീരവും അതിനെചുറ്റിപ്പറ്റിയുള്ള മനസ്സുമാണെന്ന ചിന്തയാണ് പരിമിതികളുടെയെല്ലാം അടിസ്ഥാനം. പാശ്ചാത്യ ചിന്താപദ്ധതി ഈ മനോഭാവത്തെ ഊട്ടിയുറപ്പിക്കുന്നു. എന്നാൽ മനുഷ്യന് ഈ പരിമിതിയിൽ ഒതുങ്ങുവാനാവില്ല. അവൻ സദാ അന്വേഷണത്തിലാണ്. അവൻ അനന്തതയെ എത്തിപിടിക്കുവാൻ ശ്രമിക്കുന്നു. ഈ പ്രപഞ്ചത്തെ മഴുവൻ കീഴടക്കിയാലും അവൻ തുടർന്നും വളരുവാൻ ശ്രമിക്കും. എന്താണിതിന്റെ മനശ്ശാസ്ത്രം? തന്റെയുള്ളിലെ അനന്തസത്തയെക്കുറിച്ചുള്ള അവബോധമാവണം ഈ പരിശ്രമത്തിന്റെ പിറകിലത്തെ പ്രചോദനം.
സ്വാർത്ഥതയും, വ്യക്തിബോധവും, മരണഭയവും, ആധിയും പരിമിതമായ ആനന്ദവുമാണ് മനുഷ്യന്റെ പ്രശ്നങ്ങൾ. ഇവയെ പ്രശ്നങ്ങളായി നാമെണ്ണുന്നത് തന്നെ ഇവയ്ക്ക് ഒരു പരിഹാരം ഉണ്ടെന്നുള്ളത് കൊണ്ടാണ്. ഈ പരിമിതിയിൽ മനുഷ്യൻ അസന്തുഷ്ടനാണ്. താനോ ബദ്ധനും, പരിമിതനും, ദുഃഖിതനുമാണ്. അതിനാൽ തന്നെ സ്വതന്ത്രവും, അനന്തവും, ആനന്ദസ്വരൂപവുമായ ഒരു സത്തയെ മനുഷ്യൻ മനസ്സിൽ സങ്കല്പിക്കുന്നു. ഈ അനന്തസത്തയാണ് എന്നും മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യവും പ്രചോദനവും. അതിൽ എത്തിച്ചേരുവാനുള്ള പരിശ്രമമാണ് മനുഷ്യപുരോഗതിയുടെയെല്ലാം അടിസ്ഥാനം.
അൽപത്വത്തിൽ അൽപാനന്ദവും അനന്തതയിൽ അനന്താനന്ദവും കിടക്കുന്നു. താനീ കാണുന്ന ചെറിയ ശരീരമാണെന്ന ചിന്തയാണ് അൽപത്വത്തിന്റെ അടിസ്ഥാനം. ഇതാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടെയും കാരണവും. അതിനാൽ തന്നെ വളരുവാനും വികസിക്കുവാനും ഉള്ള ആഗ്രഹം അവനിൽ രൂഡമൂലമാണ്. പ്രത്യക്ഷത്തിൽ നോക്കിയാൽ ഇതിൽ തെറ്റില്ലായിരിക്കാം. എന്നാൽ ഇത് മനുഷ്യമനസ്സുകളിൽ സൃഷ്ടിക്കുന്ന പ്രക്ഷുബ്‌ധതയും പ്രശ്നങ്ങളും ഊഹിക്കാവുന്നതേയുള്ളൂ. മനുഷ്യജീവിതം ഒരു സമരമോ സംഘർഷമോ ആയി അധ:പതിക്കുന്നു. പരമമായ ശാന്തി അവന് അന്യമാകുന്നു. അശാന്തമായ മനസ്സിൽ എങ്ങനെയാണ് ആനന്ദം ജനിക്കുക? വാസ്തവത്തിൽ ഇതെല്ലാം അനാവശ്യങ്ങളാണ്. ഇവിടെയാണ് അനന്തസത്തയുമായി താദാത്മ്യം പ്രാപിക്കേണ്ടതിന്റെ ആവശ്യകത ഉദിക്കുന്നത്. തന്റെ അജ്ഞതയും പരിമിതികളും വെറും മിഥ്യയാണെന്നും ഈ പ്രപഞ്ചത്തെ ചലിപ്പിക്കുന്ന സത്ത താൻതന്നെയാണെന്നും ഉള്ള ബോധ്യം ഉദിക്കുമ്പോൾ ഈ കഷ്ടപ്പാടുകൾ എല്ലാം തിരോഭവിക്കുന്നു. അതോടൊപ്പം അനന്താനന്ദവും വന്നുചേരുന്നു.
ലോകത്തിലുള്ള എല്ലാ ജനപഥങ്ങളും ഈശ്വരനെ അന്വേഷിക്കുന്നു. ‘ഈശ്വര’നെന്ന സങ്കൽപം എവിടെ നിന്നും വരുന്നു. തന്റെ ഉള്ളിൽ ഈശ്വരൻ ഉറങ്ങുന്നുവെന്ന അവബോധം അവനുണ്ടാവണം. പക്ഷേ ആ ഈശ്വരൻ താൻ തന്നെ എന്ന് ചിന്തിക്കുവാനുള്ള മന:ക്കരുത്ത് അവനില്ലാതെ പോയി. നമുക്ക് ചെറുപ്പം മുതലേ ലഭിക്കുന്ന വിദ്യാഭ്യാസവും ഈശ്വരനെ നമ്മിൽ നിന്നും ഭിന്നമായി കാണുവാൻ നമ്മെ പഠിപ്പിക്കുന്നു. അത് നമ്മിൽ നിന്നും ഭിന്നമാണെങ്കിൽ തീർച്ചയായും അത് നമുക്ക് പുറത്താവണം. നാമീശ്വരനെ ബാഹ്യലോകത്ത് അന്വേഷിക്കുന്നു. പലപ്പോഴും നാമിത് അബോധപൂർവ്വമാണ് ചെയ്യുന്നത്.
ഈ പ്രശ്നത്തിന്റെ ഏക പരിഹാരം ഈശ്വരനെ ഉള്ളിൽ അന്വേഷിച്ചുതുടങ്ങുക എന്നതാണ്. നമ്മുടെ ഉള്ളിൽ വസിക്കുന്ന ഈശ്വരനെ നമുക്ക് എത്തിപ്പിടിക്കുവാൻ സാധിക്കും. അല്ല അത് ഞാൻ തന്നെയാണ്. അവിടെ ഒരന്വേഷണത്തിന്റെ പോലും ആവശ്യമില്ല. ആത്മസാക്ഷാത്കാരം, അത് ഈ നിമിഷത്തിൽ തന്നെ സാധ്യമാണ്. ബാഹ്യലോകത്ത് എന്തിനുവേണ്ടി ഈശ്വരനെ അന്വേഷിക്കണം. ആ പരിശ്രമം എന്നും ഒരു പരാജയമാകുവാനേ വഴിയുള്ളൂ. പരാജയപ്പടുന്തോറും നാം വീണ്ടും വീണ്ടും പരിശ്രമിക്കുന്നു. ഇതനന്തമായി നീളുന്നു. നിരീശ്വരവാദികൾ പോലും അറിയാതെ ഈശ്വരനെയാണന്വേഷിക്കുന്നത്.
സദാ പുരോഗമിച്ചുകൊണ്ടിരിക്കുക, എന്നാൽ ഒരിക്കലും ലക്ഷ്യത്തിലെത്താതിരിക്കുക. ഇതാണ് മനുഷ്യന്റെ വിധിയെന്ന് പരക്കെ ഒരു ധാരണയുണ്ട്. മാനവരാശി സഹസ്രാബ്ദങ്ങളിലൂടെ അന്വേഷിക്കുന്നു എന്നാലവൻ ലക്ഷ്യത്തിലെത്തിയിട്ടില്ല. എത്തിച്ചേരുമെന്നൊട്ട് പ്രതീക്ഷിക്കുകയും വേണ്ട. ഇത് ശരിയാണെങ്കിൽ മനുഷ്യൻ ഒരു ദൂഷിതവലയത്തിൽ പെട്ടിരിക്കയാണെന്നുള്ളതും ശരിയെന്ന് സമ്മതിച്ചേ തീരൂ. ഒരു വൃത്തത്തിലൂടെ എത്ര കറങ്ങിയാലും ആ കറക്കം അവസാനിക്കുന്നില്ല. നാമെത്തിപ്പിടിക്കുവാനാവാത്ത എന്തിലോ ആണ് എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്നത്. നാം മുന്നോട്ട് നീങ്ങും തോറും നമ്മുടെ ലക്ഷ്യവും നമ്മോടൊപ്പം മുന്നോട്ട് തന്നെ നീങ്ങുന്നു. അതിനാൽ നാമൊരിക്കലും ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നില്ല. പറ്റിപ്പോയ മഢയത്തത്തെകുറിച്ച് ബോധവാന്മാരാകുവിൻ. എത്രതന്നെ പുറത്തന്വേഷിച്ചാലും നമ്മുടെ ആത്മസത്തയെ പുറത്ത് കണ്ടെത്തുവാനാവില്ല. കാരണം അത് നമ്മുടെ ഉള്ളിലാണ് കുടികൊള്ളുന്നത്. ഉള്ളിലുള്ളതിനെ പുറത്തന്വേഷിച്ചാൽ ആ അന്വേഷണം എന്നും ഒരു പരാജയമായിരിക്കും. നാമൊരു മായാവലയത്തിൽ പെട്ടുപോകുന്നു. ഇതിൽനിന്ന് പുറത്തു കടക്കുക എന്നതാവുന്നു നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. അവിടെ അസാദ്ധ്യമായത് സാധിക്കുന്നു. നാം അത്ഭുതകരമായി ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
കേരളത്തിൻറെ മുൻമുഖ്യമന്ത്രി ബഹു : ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനയോഗം കൂടുകയും പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ജീവിതത്തിൻറെ നാനാ തുറയിലുള്ള വിവിധങ്ങളായ ആളുകളുടെ ക്ഷേമത്തിനു വേണ്ടി പ്രയത്നിച്ച അദ്ദേഹത്തിൻറെ ഓർമ്മകൾ തികച്ചും വികാര നിർഭരമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.

അതിനുശേഷം അസോസിയേഷൻറെ ഈ വർഷത്തെ സ്പോർട്സ് ഡേ , സൗത്താംപ്ടൺ സ്പോർട്സ് സെന്ററിൽ വച്ച് നടത്തപ്പെടുകയുണ്ടായി. അംഗങ്ങളെ രണ്ടായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. ജോസ് പോൾ ക്യാപ്റ്റൻ ആയ WARRIORS ഉം ജിനോ സെബാസ്റ്റ്യൻ ക്യാപ്റ്റനായ COMBANS ഉം വളരെ ആവേശോജ്വലമായ പ്രകടനം ആണ് കാഴ്ചവച്ചത്.

സ്പോർട്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ത്യയുടെ അഭിമാനമായ മിഡിൽ ഡിസ്റ്റൻസ് റണ്ണർ മോളി ചാക്കോ നിർവഹിച്ചു. നിരവധി റെക്കോർഡുകൾക്ക് ഉടമയായ അവർ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ 1994 -ൽ സ്ഥാപിച്ച 3000 മീറ്റർ ദേശീയ റെക്കോർഡ് ഇതുവരെ ആർക്കും മറികടക്കാൻ സാധിച്ചിട്ടില്ല.

അവസാന നിമിഷം വരെയും ഇഞ്ചോട്ഇഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ അംഗങ്ങളുടെ സമ്പൂർണ്ണ പങ്കാളിത്തവും ഭാരവാഹികളുടെ ചിട്ടയായ ഏകോപനവും ആവേശം വാനോളം ഉയർത്തി. അന്നേദിവസം വൈകിട്ട് നടത്തിയ സൗഹൃദ കൂട്ടായ്മ മറ്റൊരു അവിസ്മരണീയ നിമിഷത്തിനാണ് സാക്ഷ്യം വഹിച്ചത്.
രാഷ്ട്രീയ കേരളത്തിന് തീരാ നഷ്ടം സൃഷ്ടിച്ചുകൊണ്ട് വേർപിരിഞ്ഞു പോയ ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അനുസ്മരണ യോഗം സംഘടുപ്പിച്ചു.
മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി സ്തൂപത്തിന് മുന്നിലാണ് ചടങ്ങ് സംഘടുപ്പിച്ചത്.

രാഷ്ട്രീയ എതിരാളികളാൽ ഇത്രയേറെ വേട്ടയാടപ്പെട്ടിട്ടും അവരോട് ക്ഷമിച്ചും പരിഭവങ്ങളില്ലാതെ സ്നേഹിക്കുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടിയോടുള്ള ആദരവ് പ്രകടമാക്കാൻ, അഹിംസ വാദിയായ മഹാത്മാജിയുടെ സ്തൂപം ഉൾകൊള്ളുന്ന ഇടമാണ് അനുസ്മരണ യോഗ വേദിയായി തിരഞ്ഞെടുത്തതെന്ന് ചടങ്ങുകൾക്ക് നേതൃത്വo നൽകിയ IOC (UK) കേരള ചാപ്റ്റർ ഭാരവാഹി ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.
മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ ചടങ്ങിൽ അംഗങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ച നടത്തി.

വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സോണി ചാക്കോ, ജിപ്സൺ ഫിലിപ്പ് ജോർജ്, ബേബി ലൂക്കോസ്, അഖിൽ ജോസ്, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, സോണി പിടിവീട്ടിൽ, നെബു എബ്രഹാം, മിഥുൻ, ജിക്‌സൺ, ആദിൽ, മുഹമ്മദ് റസാഖ് എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
