കാന്‍ബറ: ഓസ്ട്രേലിയന്‍ വ്യോമസേനയുടെ വിമാനത്തിനു നേരേ ചൈനീസ് യുദ്ധക്കപ്പലില്‍നിന്നു ലേസര്‍ ആക്രമണമുണ്ടായതായി ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പിന്റെ വെളിപ്പെടുത്തല്‍. റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിന്റെ അത്യാധുനിക നിരീക്ഷണ വിമാനമായ പി-8 പോസിഡോണിനു നേരേയാണ് ചൈനീസ് നാവികസേനയുടെ കപ്പല്‍നിന്ന് ലേസര്‍ ലൈറ്റ് തെളിച്ചത്.
വിമാനത്തിലുണ്ടായിരുന്ന പത്തോളം ഓസ്ട്രേലിയന്‍ പ്രതിരോധ സേനാംഗങ്ങളുടെ ജീവന് പോലും അപകടത്തിലാക്കുന്ന വിധമുള്ള ലേസര്‍ ആക്രമണമാണ് ഉണ്ടായതെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയിലൂടെ പറക്കുമ്പോഴാണ് ലേസര്‍ രശ്മി പ്രയോഗം വ്യോമസേനാംഗങ്ങളുടെ ശ്രദ്ധയില്‍പെട്ടത്്. വിമാനം പറക്കുന്നതിനിടെ ഇത്തരം ലേസര്‍ ആക്രമണമുണ്ടായാല്‍ വിമാനം പ്രവര്‍ത്തനരഹിതമാവാനും വന്‍ ദുരന്തം സംഭവിക്കാനും സാധ്യതയുണ്ട്. പൈലറ്റ് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അന്ധത ബാധിക്കാനും വിമാനത്തിലെ ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനും സാധ്യതയേറെയാണ്.
‘ചൈനീസ് കപ്പല്‍ ലേസര്‍ രശ്മികള്‍ പ്രകാശിപ്പിക്കുന്നത് അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രൊഫഷണല്‍ അല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ഇത്തരം സൈനിക നടപടികളെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ പ്രതിരോധ സേനാംഗങ്ങളുടെ ജീവന് അപകടത്തിലാക്കിയേക്കാമെന്നും പ്രതിരോധ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവസമയത്ത് രണ്ട് ചൈനീസ് നാവിക സേനാ കപ്പലുകള്‍ ഓസ്ട്രേലിയയ്ക്കു സമീപമുള്ള അറഫുറ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു.നയതന്ത്ര-വാണിജ്യ ബന്ധങ്ങളില്‍ ചൈനയും ഓസ്ട്രേലിയയും തമ്മില്‍ ഭിന്നതകള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ സംഭവം.
വിമാനത്തിനു നേരെയുണ്ടായ ലേസര്‍ രശ്മി പ്രയോഗത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ചൈനീസ് യുദ്ധക്കപ്പലിന്റേത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, അശ്രദ്ധവും നിരുത്തരവാദപരവുമായ പ്രവൃത്തിയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
‘സംഭവം ഓസ്ട്രേലിയയ്ക്കു നേരേയുള്ള ചൈനയുടെ ഭീഷണിയാണ്. നയതന്ത്ര മാര്‍ഗങ്ങളിലൂടെ വിഷയം ചൈനയ്ക്കു മുന്നില്‍ ഉന്നയിക്കും. ഓസ്ട്രേലിയയുടെ കാഴ്ചപ്പാടുകള്‍ ചൈനീസ് സര്‍ക്കാരിനെ കൃത്യമായി അറിയിക്കുമെന്ന് സ്കോട്ട് മോറിസണ്‍ പറഞ്ഞു. ഇത്തരമൊരു അപകടകരമായ പ്രവൃത്തി ചൈനീസ് യുദ്ധകപ്പലില്‍നിന്നുണ്ടായതിനെക്കുറിച്ച് ചൈന വിശദീകരണം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പ്രകോപനവുമില്ലാത്തയുള്ള അനാവശ്യ ഭീഷണികളെ ഓസ്ട്രേലിയ ഒരിക്കലും അംഗീകരിക്കില്ല. ചൈനയുടെ ഭീഷണിപ്പെടുത്തല്‍ എന്ന നിലയില്ലാതെ ഈ പ്രവൃത്തിയെ കാണാനാകില്ലെന്ന് സ്കോട്ട് മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ചൈനീസ് കപ്പലിന്റേത് അതിരുകടന്ന ആക്രമണമാണെന്നും പ്രതിപക്ഷം സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസ് പറഞ്ഞു. സംഭവത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാവക്കാട് കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയ യുവാവിനെയും യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അശ്വിത് (23), സ്മിന (18) എന്നിവരാണ് ചികിത്സയിലുള്ളത്.
പഴയ നഗരസഭാ ഓഫീസിന് സമീപത്തെ കെട്ടിടത്തിൽനിന്നാണ് ഇവർ ചാടിയത്. കുടുംബശ്രീ കഫേ കെട്ടിടത്തിന് മുകളിലേക്കാണ് പതിച്ചത്. അഗ്നിശമനസേനയുടെയും പോലീസിന്റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും താഴെയിറക്കിയത്.
റഷ്യ-യുക്രെയ്ൻ സംഘർഷ സാഹചര്യത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പൗരൻമാരോട് യുക്രെയ്ൻ വിടണമെന്ന് ഇന്ത്യ. ഇന്ത്യൻ എംബസി ജീവനക്കാരോടും മടങ്ങാൻ വിദേശകാര്യമന്ത്രാലയം നിർദേശം നൽകി.
റഷ്യയുടെ ഭാഗത്തുനിന്നും പ്രകോപനങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ യുക്രെയ്ൻ വിടാൻ ചാർട്ടർ വിമാനങ്ങളോ മറ്റു വിമാനങ്ങളോ നോക്കണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ചാർട്ടർ വിമാനങ്ങളുടെ വിവരങ്ങൾക്കായി വിദ്യാർഥികളോട് എംബസിയുടെ ഫേസ്ബുക്കോ, ട്വിറ്ററോ നോക്കണമെന്നും എംബസി അറിയിച്ചു. വിവരങ്ങൾക്കും സഹായങ്ങൾക്കുമായി ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയവുമായോ അല്ലെങ്കിൽ കണ്ട്രോൾ റൂമുമായോ ബന്ധപ്പെടാം.
യുക്രെയ്നിലെ ഇന്ത്യൻ എംബസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈനും ഉണ്ട്. ഈ മാസം 22, 24, 26 തീയതികളിലായി യുക്രെയ്നിൽനിന്നും പ്രത്യേക വിമാനങ്ങൾ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
സ്വിറ്റസർലണ്ടിലെ പ്രസിദ്ധമായ കത്തോലിക്കാ ദേവാലയമായമാണ് സെൻറ് പീറ്റർ ആൻഡ് പോൾ.ഈ പതിനേഴാം തിയതി രാവിലെ ഒൻപതിനുള്ള കുർബാനയിൽ സംബന്ധിച്ചുകൊണ്ടിരുന്ന ഒരാൾ കുഴഞ്ഞു വീഴുന്നു. ബോധമില്ലാതെ ശ്വാസം നിലച്ചു തറയിൽ വീണുകിടക്കുന്ന അയാളെ എന്തുചെയ്യണമെന്നറിയാതെ ജനം അന്തിച്ചു നിന്നപ്പോൾ കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന മലയാളി നഴ്സ് ഡെയ്സി കുറിഞ്ഞിരപ്പള്ളി മുൻപോട്ടുവന്നു .
സമയോചിതമായി ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചുപോയി എന്ന് മനസിലാക്കി കാർഡിയാക് മസാജ് നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ആംബുലൻസ് വരുന്നതുവരെ കാർഡിയാക് മസ്സാജ് തുടർന്നു. “ഞങ്ങളുടെ പള്ളിയിൽ ഒരു മാലാഖ യുടെ സാന്നിധ്യം ഡെയ്സി കുറിഞ്ഞിരപ്പള്ളിയിലൂടെ ഉണ്ടായി’ചർച്ച് വക്താവ് ഈ സംഭവത്തെക്കുറിച്ചു പ്രതികരിച്ചത് അങ്ങനെയാണ്.
ആ വിഷമഘട്ടത്തിൽ എല്ലാവരും അമ്പരന്നു നിന്നപ്പോൾ മുൻപോട്ടുവന്ന് ഒറ്റക്ക് കാര്യങ്ങൾ ചെയ്യുവാൻ ധൈര്യം കാണിച്ച ഡെയ്സി കുറിഞ്ഞിരപ്പള്ളി കണ്ണൂർ തേർത്തല്ലി സ്വദേശിയാണ്. ഇപ്പോൾ കുടുംബസമേതം സ്വിറ്റസർലണ്ടിൽ സ്ഥിരതാമസം ആണ്. പ്രവാസി മലയാളി സാഹിത്യകാരൻ ജോൺ കുറിഞ്ഞിരപ്പളളിയുടെ ഭാര്യയാണ് ഡെയ്സി.
കാണാമറയത്തിരുന്ന് അനന്തലക്ഷ്മി നായർ നീട്ടിയതു പൂവല്ല, പൂക്കാലമാണെന്നു പാടാനാണ് ആംബുലൻസ് ഡ്രൈവർ വിനുവിന് ഇഷ്ടം. ഏറ്റെടുക്കാൻ അവകാശികളില്ലാത്ത അനാഥ ജഡങ്ങൾ സ്വന്തം കൈകളിൽ കോരിയെടുത്തു വാടക ആംബുലൻസിൽ കയറ്റി മോർച്ചറിയിലും ശ്മശാനത്തിലും എത്തിക്കുകയും കൂടപ്പിറപ്പിനെപ്പോലെ നിന്ന് അന്ത്യകർമങ്ങൾ നടത്തി സംസ്കരിക്കുകയും ചെയ്യുന്ന വിനുവിന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തം ആംബുലൻസ്. സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിഞ്ഞ കനേഡിയൻ മലയാളി അനന്തലക്ഷ്മി നായർ വിനുവിനു സമ്മാനിച്ചതു 3 ആംബുലൻസുകൾ. രണ്ടെണ്ണം കരയിലും ഒന്നു വെള്ളത്തിലും ഓടിക്കാനുള്ളതാണ്.
അപകടസ്ഥലങ്ങളിൽ പെട്ടെന്ന് എത്തിച്ചേരാൻ സഹായകമായ ഓമ്നി ആംബുലൻസ്, ഫ്രീസറും ഓക്സിജൻ സംവിധാനവുമുള്ള ട്രാവലർ ആംബുലൻസ്, പുഴയിലും കായലിലും കടലിലും സഞ്ചരിക്കാവുന്ന ആറര എച്ച്പി മോട്ടർ ഘടിപ്പിച്ച വാട്ടർ ആംബുലൻസ് എന്നിവയാണു ലഭിച്ചത്. മൃതദേഹം കേടു കൂടാതെ വയ്ക്കാനുള്ള മൊബൈൽ ഫ്രീസറും ജനറേറ്ററും ഇവ സൂക്ഷിക്കാനുള്ള മുറിയും സൗജന്യമായി നൽകി. 46 വർഷമായി കാനഡയിൽ ജീവിക്കുന്ന, അറുപത്തെട്ടുകാരിയായ റിട്ട. ഉദ്യോഗസ്ഥ എന്നല്ലാതെ അനന്തലക്ഷ്മി നായരെ കുറിച്ചു മറ്റൊന്നും വിനുവിന് അറിയില്ല. കഴിഞ്ഞ ദിവസം വിനുവിന് അപ്രതീക്ഷിതമായി ഒരു ഇന്റർനെറ്റ് കോൾ എത്തി. അനന്തലക്ഷ്മിയായിരുന്നു മറുതലയ്ക്കൽ.
ആംബുലൻസ് വേണമെന്ന ആഗ്രഹം അറിഞ്ഞെന്നും താൻ നിർദേശിക്കുന്ന സ്ഥലത്തെത്തി അതു കൈപ്പറ്റണമെന്നുമായിരുന്നു സന്ദേശം. അവിശ്വസനീയമായി തോന്നിയെങ്കിലും പോയി. അവിടെ ചെന്നപ്പോൾ കണ്ണു നിറഞ്ഞു. ഒരു ആംബുലൻസ് ആഗ്രഹിച്ച സ്ഥാനത്തു മൂന്നെണ്ണം. അപകടങ്ങളിൽ ചിന്നിച്ചിതറിയതും ചീഞ്ഞളിഞ്ഞതുമായ മൃതദേഹങ്ങൾ എടുക്കാൻ പൊലീസിനും ഫയർ ഫോഴ്സിനും ആർപിഎഫിനും തുണയായ വിനുവിനെക്കുറിച്ച് ആ വകുപ്പുകളിലെ സുഹൃത്തുക്കളോട് അന്വേഷിച്ച ശേഷമാണ് അനന്തലക്ഷ്മി ആംബുലൻസുകൾ കൈമാറിയത്. അശോകപുരം പാടത്ത് പുരുഷോത്തമന്റെ മകനാണു വിനു (35). ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി മൃതദേഹത്തിന്റെ തണുപ്പിൽ തൊട്ടത്. സ്കൂളിലെ സഹപാഠി തടിക്കക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചു. അന്നു തിരച്ചിലിന് ഇറങ്ങിയവരിൽ വിനുവും ഉണ്ടായിരുന്നു. 20 വർഷത്തിനിടെ എഴുനൂറോളം മൃതദേഹങ്ങൾ സ്വന്തം കൈകളിൽ എടുത്തിട്ടുണ്ടെന്നു വിനു പറയുന്നു. ഇതിൽ 80 ശതമാനവും ഉറ്റവർ ഇല്ലാത്തവരുടേതാണ്.
അനാഥ ജഡങ്ങൾ ഇൻക്വസ്റ്റും മറ്റും നടത്തുന്നതു പൊലീസാണെങ്കിലും ചെലവുകൾ വഹിക്കേണ്ടത് അതതു തദ്ദേശഭരണ സ്ഥാപനങ്ങളാണ്. വാടകയും മറ്റും യഥാസമയം കൊടുക്കാത്തതിനാൽ സ്വകാര്യ ആംബുലൻസുകൾ കിട്ടാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണു സ്വന്തം ആംബുലൻസ് ഉണ്ടായിരുന്നെങ്കിൽ എന്നു വിനു സമൂഹമാധ്യമത്തിൽ കുറിച്ചത്. ആലുവ സ്റ്റേഷനിലെ 2 പൊലീസുകാർ ജാമ്യം നിന്നു ബാങ്ക് വായ്പയെടുത്തു വിനുവിന് ആംബുലൻസ് വാങ്ങി നൽകി. വായ്പയുടെ തിരിച്ചടവു മുങ്ങിയതിനെ തുടർന്ന് ആ ആംബുലൻസ് വിറ്റു. ഇതിനിടെ സഹോദരന്റെ ചികിത്സയ്ക്കു വന്ന ഭാരിച്ച ചെലവ് വിനുവിനെ കടക്കെണിയിലാക്കി. താൻ നേരിടുന്ന അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ കവിതയായി കുറിച്ചിടാറുണ്ട് വിനു. ആദ്യകാല കവിതകൾ ‘നടന്ന വഴികൾ’ എന്ന പേരിൽ പുസ്തകമാക്കി.
ഡോ. ഐഷ വി
തളിപ്പറമ്പ് തൃച്ഛംബരത്തിനടുത്ത ഒരു വാടക വീടായിരുന്നു സഞ്ജീവനി പാലിയേറ്റിവ് കെയറിന്റെ ഓഫീസായി പ്രവർത്തിച്ചിരുന്നത്. ശ്രീ മുട്ടമ്മൽ രാജൻ എന്ന മനുഷ്യ സ്നേഹി അദ്ദേഹത്തിന്റെ മാതാവിന്റെ സ്മരണാർത്ഥം സമ്മാനിച്ച മാരുതി ഓമ് നിയായിരുന്നു സഞ്ജീവനിയുടെ ആംബുലൻസ് . ഞാൻ ചെല്ലുമ്പോൾ സിസ്റ്റർ ശാന്ത അന്ന് സന്ദർശിക്കേണ്ട രോഗികളുടെ ഫയൽ അടുക്കി വയ്ക്കുകയായിരുന്നു.
സിസ്റ്ററിനെ സഹായിക്കാൻ സമീപത്തെ വീട്ടിലെ ശോഭയെന്ന വീട്ടമ്മയും ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സഞ്ജീവനിയുടെ സജീവ പ്രവർത്തകയായ ശോഭയെത്തി. പിന്നെ ഞങ്ങളുടെ കോളേജിലെ എൻ എസ് എസ് വോളന്റിയർ ജോമിഷ ജോസഫിന്റെ നേതൃത്വത്തിൽ ഏതാനും വിദ്യാർത്ഥികളും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന പയ്യനാട്ടും എത്തി ചേർന്നു. ( കാലം 2012-13)
സഞ്ജീവനിയുടെ ബലം ആളും അർത്ഥവും നൽകി സഹായിക്കുന്ന സുമനസ്സുകളായിരുന്നു. അവരിൽ ചിലരും അവിടെ എത്തിയിരുന്നു. പാലിയേറ്റീവ് കെയർ സജീവ പ്രവർത്തകയായ ശോഭയ്ക്കായിരുന്നു രോഗികളുടെ ആവശ്യങ്ങളുടെ കാര്യത്തിൽ നല്ല തിട്ടം. ഓരോരുത്തർക്കും ആവശ്യമുള്ള കാര്യങ്ങൾ ശോഭ കരുതിയിട്ടുണ്ടാകും. ചിലർക്ക് മരുന്ന്, ചിലർക്ക് ഭക്ഷണം. ചിലർക്ക് കിറ്റ്, ചിലർക്ക് വസ്ത്രം, ചിലർക്ക് ചോർച്ചയുള്ള വീടിന് ടാർ പോളിൻ ഷീറ്റ്, ചിലർക്ക് പണം . ഇതൊക്കെ വാങ്ങാനും കൊടുക്കാനും സഞ്ജീവനി പാലിയേറ്റീവ് കെയറിന് പണമുണ്ടായിട്ടല്ല. ശോഭ വിവിധ ആവശ്യങ്ങൾ ബോധ്യപ്പെടുത്തി സമീപിക്കുമ്പോൾ സുമനസ്സുകൾ നൽകുന്നതാണ്. ശോഭയും എൻ എസ് എസ് വോളന്റിയമാരും കൂടി അതൊക്കെ ആബുലൻസിൽ ലഭ്യമായ സ്ഥലത്ത് അടുക്കി വച്ചു. സിസ്റ്റർ ശാന്ത ഫയലുകളുമായി എത്തിയപ്പോൾ ഞങ്ങൾ വാഹനത്തിൽ കയറിയിരുന്നു. ആൺകുട്ടികൾ ബൈക്കിൽ വരാമെന്ന് പറഞ്ഞു. പെൺകുട്ടികളും മറ്റു സ്ത്രീ ജനങ്ങളും ആംബുലൻസിൽ ഉള്ള സ്ഥലത്ത് ഒതുങ്ങി കൂടിയിരുന്നു.
അങ്ങനെ ഞങ്ങൾ യാത്രയാരംഭിച്ചു. ആദ്യം പോയത് തളിപറമ്പ് 7-ാം മൈലിലുള്ള ഒരു വീട്ടിലേയ്ക്കാണ്. അവിടെ ഉപ്പയും ഉമ്മയും മാത്രമുള്ള ഒരു വീട് . ഉപ്പയ്ക് ബിപി, കാലിൽ ഒരു മുറിവ് , ഇടയ്ക്കിടെ പനി ഒക്കെയുണ്ട്. ശാന്ത വ്രണം ഡ്രസ്സ് ചെയ്ത് കൊടുത്തു. വോളന്റിയർമാർ സഹായിച്ചു. ഉപ്പയെ സന്തോഷിപ്പിക്കാൻ പല കാര്യങ്ങളും ശാന്ത പറയുന്നുണ്ട്. ഇതിനിടയ്ക്ക് ഞങ്ങളെ എല്ലാം അവർ പരിചയപ്പെട്ടു. . ഞങ്ങൾ അവിടെ നിന്നും ഇറങ്ങി അടുത്ത വീട്ടിലേയ്ക്ക് . വണ്ടി ഏഴാം മൈൽ വഴി കൂവോട് മുള്ളൂൽ ഭാഗത്തേയ്ക്ക്. ഇടവഴികളിലൂടെ ഒരു വീട്ടിലെത്തി. കവിളിൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരപ്പച്ചൻ. മുഖത്ത് ഒരു കുരുവുണ്ടായിരുന്നതിൽ ഷേവ് ചെയ്തപ്പോൾ ബ്ലേഡ് ഹേതു. ശാന്ത ആ വ്രണം ഡ്രസ്സ് ചെയ്തു. അവിടെ നിന്നും അടുത്ത വീട്ടിലേയ്ക്ക് .
വണ്ടി ഊടു വഴികളിലൂടെ ഓടി മറ്റൊരു വീട്ടിലെത്തി. അവിടെ ഒരു പ്രായമായ സ്ത്രീ . കിടപ്പു രോഗിയാണ്. മരുമകളാണ് അവരെ നോക്കുന്നത്. അവർക്ക് ഗുഹ്യഭാഗത്തായിരുന്നു വ്രണം. ദീർഘകാലം കിടക്കുന്നവർക്ക് പറ്റുന്നതു തന്നെ. പലരും ദേഹം തുടച്ച് വൃത്തിയാക്കുമെങ്കിലും ആ ഭാഗം അത്ര ശ്രദ്ധിയ്ക്കില്ല. അതുകൊണ്ട് പറ്റുന്നതാണ്. തിരിച്ചും മറിച്ചും കിടത്തുക, ദിവസവും തുടച്ച് വൃത്തിയാക്കുക, ആ ഭാഗം കാറ്റ് കൊള്ളിയ്ക്കുക, തുടങ്ങിയവയാണ് അതിന് പരിഹാരം. ശാന്ത ആ ജോലി ഭംഗിയായി ചെയ്തു. അവർക്ക് മരുന്നു വാങ്ങാനുള്ള പണമില്ലാതിരുന്നതിനാൽ ശോഭ അവർക്കാവശ്യമുള്ള മരുന്നുകൾ വാങ്ങി കൊണ്ടുവന്നിരുന്നു.
വീണ്ടും മുന്നോട്ട് . വയലരികിലുള്ള ഒരു വീട്ടിലെത്തി. അത് ഒരു ശാന്തയുടെ വീടാണ്. ശാന്ത കിടക്കുകയാണ്. ശാന്ത ജോലി കഴിഞ്ഞ് വന്ന് കുപ്പം ബസ്റ്റോപ്പിൽ പട്ടുവത്തേയ്ക്കുള്ള ബസ്സ് കാത്ത് നിൽക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്. നിയന്ത്രണം വിട്ട ഒരു ബസ്സ് വെയിറ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. ആ അപകടത്തിൽ ശാന്തയുടെ കാലൊടിഞ്ഞു. വിവാഹ പ്രായമെത്തിയ ഒരു മകൾ മാത്രമേയുള്ളൂ. ഇപ്പോൾ ശാന്തയ്ക്ക് ജോലിയ്ക്ക് പോകുവാൻ നിർവാഹമില്ല. അങ്ങനെയിരിക്കേയാണ് കൂനിൻമേൽ കുരു വെന്ന പോലെ ഒരു മരമൊടിഞ്ഞ് ഓടിട്ട വീടിന്റെ പുറത്തേയ്ക്ക് വീണത്. തത്ക്കാലം ശോഭ ഒരു ടാർ പോളിൻ ഷീറ്റ് കൊണ്ടുവന്ന് ഓടിന്റെ പുറത്തിട്ട് ചോർച്ചയ്ക്ക് ശമനമുണ്ടാക്കിയിരിയ്ക്കുകയാണ്.
അവിടെ നിന്നും അടുത്ത വീട്ടിലേയ്ക്ക്. ആ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഉമ്മയാണ്. ഉമ്മയുടേത് പ്രണയ വിവാഹമായിരുന്നു. ഭർത്താവ് അടുത്ത കാലത്ത് മരിച്ചു പോയി. അവർക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. പ്രണയ വിവാഹമായിരുന്നതിനാൽ ഇരു വീട്ടുകാരും അവരെ അടുപ്പിച്ചില്ല. പള്ളിക്കാർ ഉമ്മയ്ക്ക് ഒരു വീടു വച്ചു കൊടുത്തു. രണ്ട് കിടപ്പുമുറി, ഒരു ഹാൾ അടുക്കള എല്ലാമുള്ള ഒരു കൊച്ചു ടെറസ്സ് വീട്. ഞങ്ങൾ ചെല്ലുമ്പോൾ ഉമ്മയെ താഴെ കിടത്തിയിരിയ്ക്കുകയായിരുന്നു. വീട് നിറച്ച് ആൾക്കാരുണ്ട്. അയൽപക്കക്കാരാണ് . ഉമ്മയെ നോക്കാനെന്ന വ്യാജേന ഉമ്മയുടെ കട്ടിലുo മറ്റ് സാധന സാമഗ്രികളെല്ലാം കൈയ്യേറിയിരിയ്ക്കുകയാണ്. ഉമ്മയ്ക്ക് ബോധമുണ്ട്. ഇടയ്ക്കിടെ തന്റെ വീട് കയ്യേറിയവരെ വഴക്ക് പറയുന്നുണ്ട്. ശോഭ വീട് കൈയ്യേറിയവരോട് വഴക്ക് കൂടി. രണ്ട് കട്ടിലുണ്ടല്ലോ , ഒരു കട്ടിൽ ഉമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞു.
ഉമ്മയും ദീഘകാലമായി കിടപ്പായതിനാൽ വ്രണം വന്ന അവസ്ഥയിലായിരുന്നു. അവർക്ക് വേണ്ട മരുന്നും ഭക്ഷണവും ശോഭ കരുതിയിരുന്നു. അതൊക്കെ കൊടുത്ത് അവിടെ നിന്നുമിറങ്ങി. പിന്നെ ഏതാനും വീടുകൾ കൂടി പിന്നിട്ടു. ചില വീടുകൾ റോഡരികിലായിരിയ്ക്കും. ചിലത് ഉള്ളിലും . കൃഷ്ണേട്ടന്റെയും മറിയാമ്മ ചേച്ചിയുടേയും വീടെത്തി. രണ്ട് പേർക്കും കണ്ണു കാണില്ല . പ്രായമായി. ആ ദമ്പതികൾക്ക് മക്കളില്ല. കൃഷ്ണേട്ടന്റെ കാലിൽ ഉണങ്ങാത്ത ഒരു വ്രണം ഉണ്ടായിരുന്നു. സിസ്റ്റർ ശാന്ത കുട്ടികളുടെ സഹായത്തോടെ അതൊക്കെ മരുന്നു വച്ചുകെട്ടി. ശൗചാലയമില്ലാത്തത് ആ വീട്ടിലെ ഒരു പ്രശ്നമായിരുന്നു.. കൃഷ്ണേട്ടൻ – മറിയാമ്മ ദമ്പതികൾക്ക് ഫാദർ സുക്കോൾ ഒന്നര ഏക്കർ സ്ഥലവും വീടും നൽകിയതായിരുന്നു. ദമ്പതികൾക്ക് ഓരോ പ്രാരാബ്ധങ്ങൾ വന്നപ്പോൾ അതെല്ലാം വിറ്റുപോയി . അവർ പിന്നീട് പണിത വീടായിരുന്നു അത്. അവർക്ക് ശൗചാലയം കോളേജിന്റെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വ ചെയ്യാമെന്ന് ഞാൻ ശോഭയ്ക്ക് വാക്കു കൊടുത്തു.
പിന്നെ ഞങ്ങൾ ഹൈവേയിലെത്തി. കുപ്പം പാലം കടന്ന് കുപ്പം പുഴയുടെ തീരത്തു കുടി ഒരു യാത്ര . പുഴയുടെ വശങ്ങളിൽ നെൽപ്പാടങ്ങളുമുണ്ട്. കുറെ ദൂരം താണ്ടിയപ്പോൾ നിസാമുദ്ദീന്റെ വീടെത്തി. നിസ്സാമുദീൻ ഇപ്പോൾ 17- 18 വയസ്സുള്ള കൗമാരക്കാരനാണ്. കിടപ്പിലാണ്. ചെറുപ്രായത്തിൽ സൈക്കിളിൽ നിന്നും വീണ് നട്ടെല്ലിന് പരുക്കേറ്റതാണ്. വീട്ടുകാർ ആദ്യം ഇക്കാര്യം അറിഞ്ഞില്ല. കുട്ടി കിടപ്പിലായപ്പോഴാണ് ഇക്കാര്യം അറിയുന്നതു തന്നെ . ഇപ്പോൾ കിടപ്പു രോഗികൾക്കുള്ള വ്രണമാണ് നിസ്സാമുദ്ദീനുള്ളത്. കിടന്ന കിടപ്പിൽ പുസ്തകവായന . ലാപ് ടോപ് ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാൻ പഠിക്കുക. ഇതൊക്കെയാണ് നിസ്സാമുദ്ദീന്റെ വിനോദം. നിസ്സാമുദ്ദീന്‍ വായിക്കാനുള്ള പുസ്തകങ്ങളും ശോഭ കൈയ്യിൽ കരുതിയിരുന്നു. തിരിച്ച് ഉച്ചയായപ്പോൾ സഞ്ജീവനിയുടെ ഓഫീസിലെത്തി ഞങ്ങൾ പലവഴിക്ക് പിരിഞ്ഞു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
സൗദി അറേബ്യയില്‍ ജോലിക്കിടയില്‍ കുഴഞ്ഞുവീണ് മലയാളി മരിച്ചു. റിയാദിലെ (Riyadh) ബത്ഹയില്‍ പലവ്യഞ്ജന കട (ബഖല)യില്‍ ജീവനക്കാരനായ കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മലയില്‍ സിറാജുദ്ദീന് (44) ആണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്. ബത്ഹ ശിഫാ അല്‍ജസീറ പോളിക്ലിനിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫുഡ്സ് ബഖാലയില്‍ ജോലി ചെയ്യുന്ന സിറാജ് ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കുകളില്‍ നിന്നുള്ള ഡോക്ടര്‍മാരും ജീവനക്കാരുമെത്തി പ്രാഥമിക ശുശ്രുഷ നല്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സമീറയാണ് ഭാര്യ. മക്കള്‍: സല്മാന് ഫാരിസ്, സഹല പര്‍വീണ്‍, നഹല പര്‍വീണ്‍, ഫജര്‍ മിസ്അബ്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി പ്രവര്‍ത്തകരായ അബ്ദുറഹ്മാന് ഫറോക്ക്, സിദ്ദീഖ് തുവ്വൂര്‍, മഹ്ബൂബ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
മികച്ച സൗഹൃദ വലയമുള്ള സിറാജിന്റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കളെയും നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന സിറാജ് സാമൂഹിക പ്രവര്‍ത്തകനും റിയാദ് കെ.എം.സി.സി അംഗവുമാണ്.
വരാപ്പുഴ പീഡനക്കേസ് പ്രതിയെ മഹാരാഷ്ട്രയിൽ രണ്ടുപേർ ചേർന്ന് അടിച്ച് കൊന്ന് കിണറ്റിലിട്ടു. കണ്ണൂർ സ്വദേശി വിനോദ് കുമാറിന്റെ മൃതദേഹമാണ് കിണറ്റിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. വരാപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതടക്കം കേസുകളിൽ 25 ലേറെ വാറന്റുകൾ നിലനിൽക്കെ ഒളിവിൽ പോയതാണ് വിനോദ് കുമാർ. റായ്ഗഡിലെ കാശിഥ് ഗ്രാമത്തിലുള്ള ഒരു റിസോർട്ടിൽ മസാജിംഗ് പാർലറിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. റിസോർട്ടിന് സമീപത്തെ ആദിവാസി കോളിനിയിലെത്തി വിനോദ് കുമാർ മദ്യപിക്കാറുണ്ടായിരുന്നെന്ന് റായ്ഗഡ് പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ എട്ടാം തിയ്യതി മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും രണ്ടുപേർ ചേർന്ന് വിനോദിനെ അടിച്ച് കൊന്ന് കിണറ്റിൽ കെട്ടിത്താഴ്ത്തുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ആദിവാസി യുവാക്കളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം റായ്ഗഡിൽ തന്നെ സംസ്കരിച്ചു. വരാപ്പുഴ കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം മഹാരാഷ്ട്രയിലെത്തി വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.
രാധാകൃഷ്ണൻ മാഞ്ഞൂർ
ഒരു ദേശവും , അതിലെ മനുഷ്യരും ഒരു ഗുരുവിനെ , ഒരു പ്രഭാഷകനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് റെജി തോമസ് കുന്നൂപ്പറമ്പിൽ (M.A., M.Phil & B.Ed ) തന്റെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.
കോട്ടയം ജില്ലയിൽ മാഞ്ഞൂർ സൗത്ത് കുന്നൂപ്പറമ്പിൽ പരേതനായ തോമസിന്റെയും, കുട്ടിയമ്മയുടെയും മകൻ. റെജി തോമസ് ഉഴവൂർ ഒ.എൽ.എൽ സ്കൂളിലായിരുന്നു തൻറെ അധ്യാപന ജീവിതം തുടങ്ങിയത്. ഇപ്പോൾ കരിങ്കുന്നം (ഇടുക്കി ജില്ല ) സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ.
കഥകൾ ,കവിതകൾ, ലേഖനങ്ങൾ, പുസ്തകനിരൂപണം, ഫോട്ടോഗ്രാഫി മത്സരങ്ങളിലായി ഇതുവരെ 82 അവാർഡുകൾ നേടി. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി 750 പ്രചോദനാത്മക പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
സംഭാഷണത്തിന്റെ കേവലാർത്ഥത്തിൽ നിന്ന് ജീവിതത്തിൻറെ വിശാലമായ ക്യാൻവാസിലേക്ക് ആ സായാഹ്ന നിമിഷങ്ങൾ നീണ്ടു .
ഗ്രാമീണ ജീവിതങ്ങളുടെ സൂക്ഷ്മമായ ഇലയനക്കങ്ങളും, ചാറ്റൽമഴകളും മനുഷ്യസ്നേഹിയായ ഒരു ഗുരുവിന്റെ സന്ദേഹങ്ങളും നിറഞ്ഞുനിന്ന സംഭാഷണം .
ബഹുമുഖപ്രതിഭയായ എൻറെ ബാല്യകാല സുഹൃത്ത് റെജി തോമസിനെ ഏറെ അഭിമാനത്തോടെ മലയാളംയുകെ വായനക്കാർക്കു മുന്നിൽ പരിചയപ്പെടുത്തുന്നു.
ചോദ്യം :- ബാല്യകാല ജീവിതം , സുഹൃത് ബന്ധങ്ങൾ ?
ചെറുപ്പകാലം മുതൽ നല്ലൊരു സുഹൃത് വലയമുണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ വീട്ടിൽ ഒത്തുചേരും. ക്രിക്കറ്റ് ,സിനിമാചർച്ചകൾ അങ്ങനെ എത്രയോ സായാഹ്നങ്ങൾ . വൈകുന്നേരം 5 മണി കഴിയുമ്പോൾ സെൻട്രൽ ലൈബ്രറിയിലേക്ക് പുസ്തകമെടുക്കാൻ ഒരു യാത്രയാണ്. അവിടെ സഹൃദയരായ നിരവധി സുഹൃത്തുക്കളുണ്ടാവും. അവിടുത്തെ രാഷ്ട്രീയ സംവാദങ്ങളാവാം ഒരു പക്ഷെ എന്നിലെ പ്രഭാഷകനെ രൂപപ്പെടുത്തിയത്.
ചോദ്യം :- ധാരാളം ചങ്ങാതികൾ വൈകുന്നേരം ഒത്തുകൂടുന്ന കുന്നൂപ്പറമ്പിൽ വീടിനെപ്പറ്റി ?
എനിക്കും, അനുജൻ റോയിക്കും റോബിനും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു . അലഹബാദിലെ ‘ആനന്ദഭവൻ’ (നെഹ്റുവിൻറെ തറവാട് ) പോലെയാണ് ഞങ്ങളുടെ തറവാടെന്ന് പലരും തമാശ പറയുമായിരുന്നു.
സിനിമയും ,സാഹിത്യവും , ക്രിക്കറ്റുമൊക്കെ സജീവമാക്കിയ ആ കാലങ്ങൾ ഒരിക്കലും മറക്കില്ല. ആ വൈകുന്നേരങ്ങൾക്ക് മിഴിവേകിയവരിൽ പ്രധാനിയാണ് മുൻ ആലത്തൂർ എം.പി. ഡോ.പി.കെ. ബിജു പിന്നെ മറ്റൊരാൾ ഫാദർ. തോമസ് ചാമക്കാല ( ടോമി ആലപ്പുറത്ത് )എല്ലാവരും സമീപവാസികളാണ്.
ചോദ്യം :- റെജിയുടെ മുത്തച്ഛൻ ലൂക്കാ വൈദ്യൻ (മുണ്ടച്ചായൻ) അറിയപ്പെടുന്ന ബാല വൈദ്യനായിരുന്നല്ലോ. ആ കാലത്തെപ്പറ്റിയുള്ള ഓർമ്മകൾ ?
ലൂക്കാ വൈദ്യൻ (എൻറെ അമ്മയുടെ അച്ഛൻ ) വലിയ പേരും , പെരുമയുമുള്ള വൈദ്യനായിരുന്നു. അപ്പച്ചി എന്നുള്ള വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. മുത്തച്ഛൻ നെയ് കാച്ചുന്ന സമയത്ത് ധാരാളം പക്ഷികൾ ഞങ്ങളുടെ വീടിന് മുകളിൽ വട്ടമിട്ടു പറന്നിരുന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നുണ്ട്. മരുന്നരച്ച് ഗുളിക രൂപത്തിലാക്കുന്നതൊക്കെ വളരെ ശ്രദ്ധയോടെ ചെയ്യുന്ന ജോലിയാണ്. വൈദ്യം ഞങ്ങളുടെ പൂർവ പിതാക്കന്മാർ വളരെ ഉപാസനയോടെ അനുഷ്ഠിച്ചു.
അലോപ്പതി ഡോക്ടർമാരുടെ കുതിച്ചു കയറ്റം മുത്തച്ഛനെപ്പോലെയുള്ള നാട്ടു വൈദ്യന്മാരുടെ പ്രസക്തി നഷ്ടപ്പെടുത്തി. അധ്യാപകനായിരുന്നില്ലെങ്കിൽ ഞാനൊരു വൈദ്യനാകുമായിരുന്നു. അതും എനിക്കിഷ്ടപ്പെട്ട ജോലിയായിരുന്നു .
ചോദ്യം :- പരന്ന വായനാശീലത്തെപ്പറ്റി ? ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി ?
മാഞ്ഞൂർ സെൻട്രൽ ലൈബ്രറിയുടെ ലൈബ്രേറിയൻ എൻറെ അമ്മാവനായിരുന്നു.(കെ.എൽ. പാച്ചി )
അക്കാലത്ത് നിരവധി പുസ്തകങ്ങൾ എൻറെ വായനയുടെ ലോകം വിസ്തൃതമാക്കി.
എം.ടിയും, മുകുന്ദനും, ഒ.വി. വിജയനുമൊക്കെ പ്രിയപ്പെട്ട എഴുത്തുകാരായി. വായനശാലയിലെ പൊടിപിടിച്ച ഷെൽഫിൽ നിന്നും കണ്ടെടുത്ത സാധു ഇട്ടിയവിരയുടെ പുസ്തകം പോലും ഇന്നും ഓർമ്മയിലുണ്ട്.
പുസ്തകങ്ങളുടെ ഊർജ്ജം അതൊരു കരുത്താണ്, ജീവിതത്തിൻറെ അഴകിലേക്കും, അർത്ഥത്തിലേക്കും എന്നെ എത്തിച്ച ശക്തി . വിദൂര ദേശങ്ങളിലേക്കും വൻ നഗരങ്ങളിലേക്കും ഞാൻ യാത്ര ചെയ്യുന്നത് കുന്നൂപ്പറമ്പിലെ റെജി തോമസായിട്ടു തന്നെയാണ് . . .
തനി ഗ്രാമീണനായിട്ട്. എൻറെ അമ്മ (കുട്ടിയമ്മ ) പഠിപ്പിച്ചതാണതൊക്കെ . ലളിതമായി ജീവിക്കുക, എല്ലാവരോടും മധുരമായി പെരുമാറുക എന്നിങ്ങനെയുള്ള ശീലങ്ങൾ …പപ്പാ (തോമസ് ) കോട്ടയം മള്ളൂശ്ശേരി സ്വദേശിയാണ്. പപ്പായെ ഈ നാട്ടുകാർ ‘അളിയൻ ‘ എന്നാണ് വിളിച്ചത്. ( പപ്പാ ഇവിടെ ദത്തു നിൽക്കുകയായിരുന്നു. )
സഹായം ചോദിച്ചു വരുന്ന ആരെയും പപ്പാ പിണക്കി വിടില്ല . ആവുന്നത്ര സഹായം ആർക്കും ചെയ്തു കൊടുക്കണമെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. അതുകൊണ്ടാവാം ഞങ്ങൾ മക്കൾക്കും ജീവകാരുണ്യപ്രവർത്തനങ്ങളിൽ താല്പര്യമുണ്ടായത്. അകാലത്തിലണഞ്ഞു പോയ പപ്പായായിരുന്നു ജീവിതത്തിലെ മാർഗ്ഗദീപം.
ചോദ്യം :- ഡൽഹി ജെഎൻയുവിലെ പഠനകാലം ?
ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പഠനകാലം ഒരുപാട് നല്ല സൗഹൃദങ്ങളെ സമ്മാനിച്ചു. ഇതിൽ വിദേശികൾ പോലുമുണ്ട്. എൻറെ രാഷ്ട്രീയ ബോധ്യങ്ങളെ പാകപ്പെടുത്തിയ ക്യാമ്പസ്. ഇടതുപക്ഷ സഹയാത്രികരുടെ ഭൂമിയാണിത്. അന്നുമിന്നും ഗാന്ധിയൻ ആശയങ്ങളിലൂന്നിയുള്ള നിലപാടുകളോടാണ് എനിക്ക് താല്പര്യം. പ്രശസ്ത എഴുത്തുകാരൻ ഷാജഹാൻ മാടമ്പാട്ടിനെപ്പോലുള്ള ചങ്ങാതികളെ ലഭിച്ചതും ജെഎൻയുവിൽ നിന്നാണ്.
ചോദ്യം :- സ്കൂൾ, കലാലയ ക്യാമ്പസുകൾ സംവാദാത്മകമാവണം. രാഷ്ട്രീയ ശരികളിലൂന്നിയ വിദ്യാഭ്യാസകാലത്ത് ക്യാമ്പസ് കലാപകലുക്ഷിതമാക്കുന്നുണ്ട്. അധ്യാപകൻ എന്ന നിലയിൽ പുതിയ ക്യാമ്പസുകളെ എങ്ങനെ കാണുന്നു ?
ക്യാമ്പസുകൾ ഒരേസമയം സംവാദാത്മകമായ എഴുത്തിൻ്റെയും, ചിന്തയുടെയും ഒരിടമായിരുന്നു. ഇന്ന് വിദ്യാർത്ഥികൾ കരീയർ മാത്രം സ്വപ്നം കാണുന്നവർ ആയി മാറുന്നു . പുതിയകാലത്തെ കുഞ്ഞുങ്ങൾ പ്രായോഗിക ചിന്തകളിലൂടെ ജീവിക്കുന്നു. ഭൂരിഭാഗം കുട്ടികളും അരാഷ്ട്രീയ വാദത്തിൻ്റെ വക്താക്കളാണ് …
ഇതൊരു മാറ്റമാണ്.
ചോദ്യം :- എഴുപതുകളുടെയും, എൺപതുകളുടെയും ഊർജ്ജപ്രവാഹമുള്ള ക്യാമ്പസുകൾ ഇന്നില്ല. ഫ്രീസ് ചെയ്യപ്പെട്ട ബ്രയിനുകളാണ് ഇന്ന് ക്യാമ്പസ് സ്റ്റുഡൻസിന് … വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലേക്ക് വരുന്ന കുട്ടികളും, വെറും ‘പൊളിറ്റിക്കൽ കരിയറിസ്റ്റു’കളായി മാറുന്നു… എന്തുകൊണ്ടാവാം ഇങ്ങനെയൊരു പരിണാമം സംഭവിക്കുന്നത്?
ഞാൻ പറഞ്ഞല്ലോ ഇതൊരു മാറ്റമാണ് . ഒരുപാട് സ്വപ്നങ്ങളോടെ, വൻതുക വിദ്യാഭ്യാസ ലോണെടുത്ത് വരുന്ന എത്ര കുട്ടികൾക്കുണ്ടാവും നേതാവാകാനുള്ള മോഹം? സമരമുറകൾ മാത്രമല്ല വിദ്യാർത്ഥി രാഷ്ട്രീയം . ക്രിയേറ്റീവായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ക്ലാസ്സ് റൂമിലെ പഠനത്തിനപ്പുറം അവൻറെ ചിന്താധാരകളെ ബന്ധിപ്പിക്കാൻ പുറത്തൊരു ലോകമുണ്ടെന്നുള്ള സത്യം മനസ്സിലാക്കണം. ഈയൊരു സത്യം മനസ്സിലാക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കാറില്ല, മാതാപിതാക്കളും ശ്രദ്ധിക്കാറില്ല . കലാലയ രാഷ്ട്രീയത്തിന് ചേർത്തുപിടിക്കാവുന്ന ചില ജനാധിപത്യമൂല്യങ്ങളുണ്ട്… അതു തിരിച്ചു പിടിക്കാത്ത കാലത്തോളം ക്യാമ്പസുകൾ അരാജകവാദികളുടേതാവും .
ചോദ്യം:- എഴുന്നൂറ്റി അൻപതോളം മോട്ടിവേഷണൽ ക്ലാസുകൾ എടുത്തിട്ടുണ്ടല്ലോ . നമ്മുടെ വിദ്യാർത്ഥിസമൂഹം അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
സ്വദേശത്തും വിദേശത്തുമായി നിരവധി ക്ലാസുകൾ നടത്തി. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിൽ എനിക്ക് ശുഭപ്രതീക്ഷകളുണ്ട്. വർത്തമാനകാലത്തെയും, ഭാവികാലത്തെയും അവർ പ്രതീക്ഷകളോടെ സമീപിക്കുന്നു, പ്രതികരിക്കുന്നു. കുഞ്ഞുങ്ങളെ നേരിൻ്റെ പാതയിൽ കൈപിടിച്ചുയർത്തുവാൻ ഒരു ഗുരുവിനു സാധിക്കും. അവരുടെ ഇഛാശക്തികളെ പോസിറ്റീവായി സമീപിക്കാൻ ഒരു മനസ്സുണ്ടായാൽ മതി. മോട്ടിവേഷണൽ ക്ലാസുകൾ എടുക്കാൻ പോയപ്പോൾ എനിക്ക് നേരിൽ ബോധ്യമായ കാര്യമാണിത്. മാറുന്ന കാലത്തെ പുത്തൻ പ്രതീക്ഷകളായി വിദ്യാർത്ഥിസമൂഹം മാറിക്കഴിഞ്ഞു . ഇവരാണ് പുതിയകാലത്തിൻ്റെ വക്താക്കൾ… ചാലക ശക്തികൾ…
REJI THOMAട
MA, MPhil, B. Ed
Motivational Speaker ,Mentor and Creative writer
പഠനം :-
മാഞ്ഞൂർ എസ്എൻ വി സ്കൂൾ, കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് ഹൈസ്കൂൾ , മാഞ്ഞൂർ വി കെ വി എം എൻ എസ് എസ് ഹൈസ്കൂൾ, എംജി യൂണിവേഴ്സിറ്റി , മാന്നാനം കെ ഇ കോളേജ് , ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി
ഭാര്യ :- ബിൻസി റെജി (കുവൈറ്റിൽ മെറ്റേണിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ) ചിറയിൽ ഫാമിലി, കുറുപ്പന്തറ
മക്കൾ:- തോംസൺ റെജി
ആൻ മരിയ റെജി
ജോസ് വിൻ റെജി
Mobile :- 91 9447258924
[email protected]
വിലാസം :- കുന്നൂപ്പറമ്പിൽ വീട്
മാഞ്ഞൂർ സൗത്ത് പി. ഒ
കോട്ടയം ജില്ല ,കേരളം പിൻ 686603
രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരേ തകർപ്പൻ ജയത്തോടെ കേരളം തുടങ്ങി. ഇന്നിംഗ്സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. രണ്ടു ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഏദൻ ആപ്പിൾ ടോം മാൻ ഓഫ് ദ മാച്ചായി. മേഘാലയയുടെ രണ്ടാം ഇന്നിംഗ്സ് 191 റണ്‍സിൽ അവസാനിച്ചു. ബേസിൽ തമ്പി നാലും ജലജ് സക്സേന മൂന്നും ഏദൻ രണ്ടു വിക്കറ്റുകൾ നേടി. ചിരാഗ് കുർന (75), ദുപ്പു സാഗ്മ (പുറത്താകാതെ 55) എ്ന്നിവർ മാത്രമാണ് മേഘാലയ്ക്കായി തിളങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ മേഘാലയ 148 റണ്‍സിന് പുറത്തായിരുന്നു.
പൊന്നൻ രാഹുൽ (147), രോഹൻ എസ്. കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ചുറി കരുത്തിൽ കേരളം ആദ്യ ഇന്നിംഗ്സിൽ 505 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. മത്സരം ജയിച്ചതോടെ കേരളത്തിന് ഏഴ് പോയിന്റുകൾ ലഭിച്ചു.
മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ. ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. മുൻ നായകൻ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
രോഹിത് ശർമ നായകനാകുന്ന 18 അംഗ ടീമിൽ പരിക്ക് മാറി രവീന്ദ്ര ജഡേജയും സ്ഥാനം പിടിച്ചു. ജസ്പ്രീത് ബുംറയെ ട്വന്റി-20, ടെസ്റ്റ് ടീമുകളുടെ ഉപനായകനായും നിയമിച്ചിട്ടുണ്ട്. ഓൾറൗണ്ടർ ഷർദുൽ ഠാക്കൂറിനും വിശ്രമം അനുവദിച്ചു. മൂന്ന് ട്വന്റി-20 മത്സരങ്ങളാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി 24ന് ലക്നോവിലാണ് ആദ്യ മത്സരം. പിന്നാലെ 26, 27 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങൾക്ക് ധർമശാല വേദിയാകും.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക് വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹൽ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, ആവേഷ് ഖാൻ