Latest News

ക്രോയിഡോൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ‘യുവ 2023’ ആവേശോജ്ജ്വലമായി.യു കെ യുടെ നാനാഭാഗത്തുനിന്നും നൂറു കണക്കിന് യുവജനങ്ങൾ പങ്കെടുത്ത സംഗമത്തിൽ പങ്കുചേർന്നു.

യുവ 2023 യുടെ മുഖ്യാതിഥിയായി എത്തിയ രമ്യാ ഹരിദാസ് എംപി യുവ ജനങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ‘രാഷ്‌ട്രീയം ജീർണ്ണത പ്രാപിച്ചു രാഷ്ട്രത്തിനു വിനാശം വരുത്തുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ പൊരുതുന്ന ചാലക ശക്തിയാവാനും, രാഷ്ട്ര പുനഃനിർമ്മാണത്തിൽ ദിശാബോധവും സ്നേഹവും കരുണയും ഉള്ള വ്യക്തിത്വങ്ങളായി മാറുവാനും രമ്യാ ഹരിദാസ് എംപി യുവാക്കളെ ഉദ്‌ബോധിപ്പിച്ചു.

‘യുവ 2023’ യിൽ പങ്കെടുത്തു സംസാരിച്ച ബ്രിട്ടീഷ് പാർലിമെന്റ് മെമ്പറും, ഇന്ത്യൻ വംശജനും ആയ വിരേന്ദ്ര ശർമ്മ എംപി, പ്രവാസികളായ ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ദിശാ ബോധത്തെ പ്രശംസിക്കുകയും, മാതൃരാഷ്ട്രത്തോടൊപ്പം തന്നെ തങ്ങൾ താമസിക്കുന്ന രാജ്യത്തെ സ്നേഹിക്കുകയും, അവരുടെ ഭരണഘടനയെ മാനിക്കുകയും ചെയ്യുന്ന സമീപനം ആദരണീയമാണെന്നും, രാഷ്ട്രീയത്തിന്റെ ഭാഗമാകുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിലവിളക്കു കത്തിച്ചു കൊണ്ട് രമ്യ ഹരിദാസ് എംപിയും വീരേന്ദ്ര ശർമ്മ എംപി യും സംയുക്തമായിട്ടാണ് യുവജന സംഗമം ഉദ്ഘാടനം ചെയ്തത്.

ഐഒസി കേരള ചാപ്റ്റർ യൂത്ത് വിങ്ങിന്റെ ദേശീയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ ഐഒസി യൂത്ത് വിങ് ദേശീയ പ്രസിഡണ്ട് വിക്രം ദുഹാൻ നിർവ്വഹിച്ചു.

എഫ്രേം സാം പ്രസിഡണ്ട് ആയ സമിതിയിൽ അളക ആർ തമ്പി, ആദിത് കിരൺ, ജോൺ പീറ്റർ, മുഹമ്മദ് അജാസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരും, ജനറൽ സെക്രട്ടറിമാരായി നിധീഷ് കടയങ്ങൻ, രോഹിത് പ്രസാദ്, ബിബിൻ ബോബച്ചൻ എന്നിവരെയും ചുമലപ്പെടുത്തി.

വിഷ്ണു ദാസ്, ആൽവിൻ സി റോയി, അർഷാദ് ഇഫ്തിഖാറുദ്ധീൻ, ജിതിൻ വി തോമസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സ്റ്റീഫൻ റോയി, അഖിൽ ജോസ്, മനീഷ ഷിനി, അഭിരാം സി എം എന്നിവരുൾപ്പെടും.

എഫ്രേം സാം സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യുവജന സംഗമത്തിൽ, ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദെലിവാൽ, വൈസ് പ്രസിഡണ്ട് ഗുമിന്ദർ റാന്തവ, കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേൽ, ക്രോയ്ഡൻ സിവിക് മേയർ ടോണി പിയേർസൺ, വിക്രം ദുഹാൻ, കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, നാഷണൽ സെക്രട്ടറി സുധാകരൻ ഗൗഡ്, ഷൈനു മാത്യൂസ്, ബേബികുട്ടി, തോമസ് ഫിലിപ്പ്, അശ്വതി നായർ, കെഎംസിസി നേതാവ് കരിം, കെപിസിസി മെമ്പർ പാളയം പ്രദീപ്‌, കൗൺസിലർ ഇമാം, ഖലീൽ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം നേടിയ യുവാക്കളെ ആദരിച്ച ചടങ്ങിൽ ദീപേഷ് സ്കറിയ (യുവ സംരംഭകൻ) ഇമാം (യുവ കൗൺസിലർ), ഷംജിത് (യുവ സംരംഭകൻ), ബിബിൻ ബോബച്ചൻ (യൂ ഇ എൽ വിദ്യാർത്ഥി പ്രതിനിധി) എന്നിവർ ഉൾപ്പെടുന്നു.

‘യുവ 2023’ കോർഡിനേറ്റേഴ്‌സ് എന്ന നിലയിലെ മികച്ച പ്രവർത്തനത്തിന് റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ് എന്നിവരെയും ആദരിച്ചു. ജോൺ പീറ്റർ നന്ദി പ്രകാശിപ്പിച്ചു.

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന്റെ മണ്ണിൽ ഈ വർഷം എൽ ജി ആർ പങ്കെടുത്ത അഞ്ചു ടൂർണമെന്റിൽ അഞ്ചിലും ഫൈനൽ കളിച്ച യു.കെ യിലെ ഒരേ ഒരു ടീം എൽ ജി ആർ. ഫൈനൽ കളിക്കുക മാത്രമല്ല നാലെണ്ണത്തിൽ കിരീടം ചൂടുകയും ഒരെണ്ണത്തിൽ റണ്ണേസ് അപ്പ് അവുകയും ചെയ്തു വർഷങ്ങളായി ഒരുമിച്ചു കളിക്കുകയും അതോടൊപ്പം ഒരുമയോടെ മുന്നോട്ടു പോവുകയും ചെയ്യുന്നതാണ് വിജയത്തിന്റെ മുഖ്യകാരണം. പലയിടത്തായി ചിതറിക്കിടന്ന പ്രതിഭകളെ കണ്ടെത്തി അവർക്കു വേണ്ട സഹായങ്ങൾ ചെയ്ത് എൽജി ആറിന്റെ കീഴിൽ അണിനിരത്തിയ ലീഡോ ജോർജ് പ്രത്രേകം അഭിനന്ദനം അർഹിക്കുന്നു. എൽ ജി ആർ കമ്പനിയുടെ ഉടമയായ അദേഹത്തിന്റെ പുതിയ സംരംഭമായ എൽ ജി ആർ അക്കാഡമിയുടെ പേരിലാണ് ടീമിനെ അണിനിരത്തുന്നത് ലീഡോയുടെ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനവേശം ആണ്. ഇങ്ങനെയൊരു ടീമിനെ രൂപപ്പെടുത്തി എടുക്കുന്നതിൽ നിർണായകമായത്.

ടീമിനു വേണ്ട എല്ലാ സഹായങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ ലോയ്ഡ് ജോർജും കൂടെയുണ്ടെന്നുള്ളത് അഭിനന്ദാർഹമാണ്, അതോടൊപ്പം എൽ ജി ആറിനു വേണ്ടി ടീമിനെ സജ്ജമാക്കുന്നത് നനീട്ടണിൽ ഉള്ള ലിജു ലാസറും കിജിയും നോർത്താപ്പ്ടണിലുള്ള റോസ് ബിൻ രാജനും ബാബു തോമസുമാണ്. നോർത്താപ്ടൻ്റെ നെടും തൂണായ പ്രണവ് പവിത്രൻറെ ക്യാപ്റ്റൻസിലാണ് എൽ ജി ആർ ടീം അണിനിരക്കുന്നത്, സപ്പോർട്ടുമായി ടീം മാനേജ്മെൻ്റു കൂടെയുള്ളതും വിജയത്തിൻ്റെ പ്രധാന ഘടകമാണ് എൽ ജി ആറിനു വേണ്ടി ടീം ഒന്നടങ്കം മികച്ച പ്രകടനം നടത്തുമ്പോൾ എതിരാളികൾ പലപ്പോഴും നിഷ്പ്രഭരായി പോകാറുണ്ട്.

മുൻപ് നടന്ന ഒരു ഫൈനലിൽ യു.കെ.യിലെ മറ്റൊരു ടീമായ ബെക്സ്ഹിൽ സ്ട്രെകേഴ്സ് മൂന്നു നാലു ടീമുകൾ മിക്സ് ചെയ്താണ് ഏറ്റുമുട്ടാൻ വന്നത് അതിൽ വിജയിച്ചപ്പോൾ അവർ പറഞ്ഞത് എൽജി ആറിനെ അട്ടിമറിച്ചു എന്നാണ് ആ ഒരു പ്രയോഗം തന്നെ ടീമിൻ്റെ ശക്തി വിളിച്ചോതുന്നതായിരുന്നു. ഇന്നലെ നടന്ന ടൂർണമെൻറിൽ കൊമ്പൻസിനു വേണ്ടി സെയിം ടീമാണ് അണിനിരന്നത് എങ്കിലും .കെൻ്റ് യുണൈറ്റഡിന്റെ മുൻപിൽ ആദ്യ റൗണ്ടിൽ തന്നെ കൊമ്പൻസ് തോറ്റു പുറത്തായി. പിന്നീട് ഇരുപാദങ്ങളിലായി നടന്ന മൽസരത്തിനൊടുവിൽ ഫൈനലിൽ എതിരാളികൾ ആയി വന്നത് കൊമ്പൻസിനെ തറപറ്റിച്ചെത്തിയ കെൻറ് യുണൈറ്റഡ് ആയിരുന്നു.

ടോസ് നേടിയ എൽജി ആർ ക്യാപ്റ്റൻ പ്രണവ് ബാറ്റു ചെയ്യുവാൻ തീരുമാനിച്ചു ഇന്നിഗ്സ് ഓപ്പൺ ചെയ്യുവാൻ ക്രീസിലെത്തിയത് ടീമിന്റെ കുന്തമുനകളായ സിബി ചാക്കോയും ഫ്രെഡിയും ‘ ഫൈനൽ മൽസരങ്ങൾ കാണുവാൻ തടിച്ചു കൂടിയ ആളുകൾക്ക് പിന്നീട് കാണുവാൻ സാധിച്ചത് തൃശൂർ പൂരം വെടിക്കെട്ടു പോലെ തലക്കു തലക്കു മുകളിലൂടെ സിക്സറുകളും ഗ്രൗണ്ടിലൂടെ ഫോറുകളും പറക്കുന്ന കാഴ്ചയാണ് പിന്നീട് കാണുവാൻ സാധിച്ചത്. സിബി ചാക്കോ 34 ബോളിൽ നിന്നും 82 റൺസും ഫ്രെഡി 26ബോളിൽ നിന്നും 44 റൺസും നേടി .ഇരുവരും പുറത്താകാതെ 10 ഓവറിൽ 129 റൺസ് ആണ് നേടിയത് മുറുപടി ബാറ്റിംഗിൽ എൽജി ആറിൻ്റെ സ്റ്റാർ പ്രെളയർ ആയ യു.കെ.യിലെ അറിയപ്പെടുന്ന ക്രിക്കറ്റർ ബാബു വീട്ടിലിന്റെ തീ പാറുന്ന പന്തുകൾക്കു മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ എതിരാളികൾ പരാജയം സമ്മതിക്കുക ആയിരുന്നു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി തിരഞ്ഞെടുത്തത് എൽ ജി ആറിന്റെ സിബി ചാക്കോയും ബൗളർ ബാബു വീട്ടിലും ആണ്. ചാമ്പ്യൻസ്‌ ട്രോഫിക്കൊപ്പം ടീമിന് ഇരട്ടിമധുരം സമ്മാനിച്ചാണ് കെന്റ് ടൂർണമെന്റിന് സമാപനം കുറിച്ചത് വളരെ മികച്ച രീതിയിൽ ആയിരുന്നു. ടൂർണമെന്റ് സംഘടിപ്പിച്ച സംഘാടകർക്ക് എൽ ജി ആർ ടീം നന്ദി അറിയിക്കുന്നു.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

എന്തുകൊണ്ടാണ് ചിലർക്ക് ടോക്സിക്കായ ബന്ധങ്ങളിൽ നിന്ന് ഒരിക്കലും ഇറങ്ങി വരാൻപറ്റാത്തത് ?

ദുരുപയോഗവും വിഷലിപ്തവുമായ ബന്ധങ്ങളിൽ കുടുങ്ങി കിടക്കുന്നത്രയും ശ്വാസം മുട്ടിക്കുന്ന വേറൊന്നില്ല . എന്നിരുന്നാലും ചുരുക്കം ചിലർ അവരുടെ ചങ്ങല ഇടയ്ക്കിടെ മുറുക്കുകയും അയക്കുകയും ചെയ്തിങ്ങനെ ജീവിക്കുന്നു .

ഒരാൾ ഒരു മോശം ബന്ധത്തിൽ തുടരുന്നതിന് അടിസ്ഥാനപരമായ നിരവധി കാരണങ്ങളുണ്ട്-എങ്കിലും വിഷം നിറഞ്ഞ ബന്ധങളിൽ ചിലരെങ്കിലും ഇപ്പോഴും കെട്ടിപിടിച്ചുറങ്ങുന്നതിന്റെ കാരണങ്ങളിൽ ഒന്ന് , അവർക്ക് ആ ബന്ധം വളരെ അഡിക്റ്റീവ് ആയി മാറിയിരിക്കുന്നു എന്നുള്ളതാണ് . പുകവലി ആരോഗ്യത്തിന് ഹാനികരം എന്നറിയാമെങ്കിലും ഒരു പുകയെടുക്കാൻ നെട്ടോട്ടമോടുന്നത് പോലെ …
അതെ ചിലരിൽ ബന്ധങ്ങൾ വളരെ വിഷം നിറഞ്ഞതാണെങ്കിലും അവ അവരിൽ ആസക്തിയുളവാക്കുന്നു…

ഇങ്ങനെയുള്ള അക്രമാസക്തമായ ബന്ധങ്ങളിൽ ദുരുപയോഗം നടത്തുന്ന ആൾ ഇരയെ മാനസികമായി കുത്തി മുറിവേൽപ്പിക്കുകയും, മുറിവേറ്റ് രക്തം ഇഞ്ചിഞ്ചായി ഊറി ഒലിക്കുന്നത്‌ കണ്ടാസ്വദിക്കുകയും ചെയ്തതിന് ശേഷം തോളിൽ തട്ടി ” ഓ അത് പോട്ടെ അതപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ ? എനിക്ക് നീയല്ലാതെ ആരാണുള്ളത് ” എന്നിങ്ങനെയുള്ള കപടവാക്കുകൾ ഇടയ്ക്കിടെ ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവിനെ കെട്ടിവെച്ചുണക്കാൻ വിടുകയും തുടർന്ന് കുറച്ചു നാളുകൾക്ക് ശേഷം പിന്നീടും അതെ മുറിവുതന്നെ ദുരുപയോഗം ചെയ്യുന്നയാൾ ഞ്ഞുള്ളി പൊളിക്കുകയും ഊതി ഉണക്കുകയും ചെയ്ത് ഇരയിൽ ഒരു കൺഫ്യൂഷൻ സൃഷ്ടിക്കുകയും ചെയ്യുന്നു .

അങ്ങനെ നല്ലതും ചീത്തയുമായ വശങ്ങളിലൂടെ ഇരയെ ആശയക്കുഴപ്പത്തിലാക്കി നല്ല നിമിഷങ്ങൾ എങ്ങനെ നിലനിർത്താമെന്ന് മാത്രം ഓർത്തു ഇര പിന്നെയും കൂടുതൽ കൂടുതൽ ആഗ്രഹിച്ചു ആ ബന്ധം നിലനിർത്തിക്കൊണ്ടു പോകുന്നു .

പിന്നീട് ഏതെങ്കിലുമൊരു അവസരത്തിൽ അവൾ ആ ബന്ധത്തിൽ ക്ഷീണിതയായി, വിട്ടിട്ട് പോകാൻ ആഗ്രഹിക്കുമ്പോഴെല്ലാം, പെട്ടെന്നുള്ള വലിയ വാത്സല്യത്തിന്റെ പ്രകടനത്തിൽ അവൻ അവളെ അന്ധയാക്കുന്നു . അവൾ വാത്സല്യത്തിന്റെ പട്ടിണിയിലായതിനാൽ, ഇനി എല്ലാം ശരിയായി എന്ന് ചിന്തിച്ചു അവിടെ തന്നെ തുടരുകയും,പിന്നീടും ഇതേ സൈക്കിൾ തുടരുകയും ചെയ്യുന്നു .

അതുകൊണ്ടാണ് ഇടയ്ക്കിടെയുള്ള ഈ കൃത്രിമത്വത്തിന്റെ ബലപ്പെടുത്തൽ ഏറ്റവും വഞ്ചനാപരമായ രൂപമാകുന്നത്, കാരണം ഇത് മാനിപ്പുലേറ്ററിന് ഇരയുടെ മേൽ സമ്പൂർണ്ണ നിയന്ത്രണം നൽകുന്നു. കാരണം ഇര അധിക്ഷേപിക്കുന്നയാളോട് ഉടൻ തന്നെ ക്ഷമിക്കുകയും അയാളുടെ നിയന്ത്രണത്തിലേക്ക് പിന്നെയും എളുപ്പത്തിൽ കൊണ്ടുവരുകയും ചെയ്യുന്നു. ഈ രീതിയിൽ, അനന്തമായ ഒരു ലൂപ്പ് പോലെ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേ ഇരിക്കുന്നു.

ഈ ഒരു ചെയിൻ തകർക്കാൻ ആകെയുള്ളൊരു മാർഗ്ഗം ഒന്നുകിൽ ദുരുപയോഗം ചെയ്യുന്നയാൾ അയാളുടെ സ്വഭാവത്തിൽ മാറണം (ഇത് അത്ര എളുപ്പമല്ല ) ഇനി അതുമല്ലെങ്കിൽ ഇര ഒടുവിൽ ഈ വിഷലിപ്തമായ പിടിയിൽ നിന്ന് സ്വയം മോചനം നേടണം.

ഇനി കുറച്ചുപേരുണ്ട് കുട്ടികൾക്ക് വേണ്ടി എല്ലാം സഹിച്ചു ക്ഷമിച്ചു താമസിക്കുന്നവർ . ഇങ്ങനെയുള്ളവർ ഒന്ന് മനസിലാക്കുക , നിങ്ങൾ നിങ്ങളുടെ കുട്ടികളെ വേദനയും ദുരുപയോഗവും സഹിക്കുന്നതാണ് സ്നേഹമെന്ന് കാണിച്ചു കൊടുക്കുന്നതിലൂടെ സ്നേഹം എന്നതിന്റെ തെറ്റായ വശങ്ങളാണ് കുടുംബ വഴക്കിലൂടെ കാണിച്ചു കൊടുക്കുന്നത് .

ഇനി ദുരുപയോഗത്തിന്റെ ഏറ്റവും മോശമായ പ്രകടനങ്ങളിലൊന്നാണ് “ഇരയെ കുറ്റപ്പെടുത്തുക” . ദുരുപയോഗം ചെയ്യുന്നയാൾ അവരുടെ മോശം പെരുമാറ്റത്തിന് പൂർണ്ണ ഉത്തരവാദി യഥാർത്ഥത്തിൽ ഇരയാണെന്ന് ബോധ്യപ്പെടുത്തി, കുറ്റപ്പെടുത്തി അവരിൽ പുകമറ സൃഷ്ടിച്ചു ക്രമേണ ഇരയിൽ കുറ്റബോധം വളർത്തി അവളെ പാടെ മാനസീകമായി നശിപ്പിക്കുന്നു .

ഇനി വേറെ ചിലരുണ്ട് , അവർ അവരുടെ പങ്കാളിയെ ഇന്നല്ലേൽ നാളെ നന്നാക്കിയെടുക്കാമെന്നുള്ള ഒരു പ്രതീക്ഷ വച്ചുകൊണ്ട് ആ വിഷ ബന്ധങ്ങൾ തുടരാൻ തീരുമാനിക്കുന്നു . ഇത് കൂടുതലായും കണ്ടുവരുന്നത് നല്ല സഹാനുഭൂതി ഉള്ളവരോ അല്ലെങ്കിൽ അവരുടെ ചെറുപ്പകാലം മുതലേ സഹപാഠികളെയോ സഹോദരങ്ങളെയോ ഒക്കെ പരിചരിച്ചു വന്നവരിലാണ്. ഇങ്ങനെയുള്ള ആളുകളോടാണ് , നിങ്ങൾ നന്നാക്കിയെടുക്കാൻ ശ്രമിക്കുന്ന ആൾ ഒന്നുകിൽ അവൻ രക്ഷപെടാൻ ആഗ്രഹിക്കുന്നില്ല അല്ലെങ്കിൽ അവന് ഒരു പ്രശ്നമുണ്ടെന്ന് പോലും അവൻ അറിയുന്നില്ല . ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും അവസാനം, ആരെയും മാറ്റാൻ പറ്റാതെ ഇര തന്നെ അവനായി സ്വയം മാറുകയും അങ്ങനെ സ്വയം മാനസീകമായി കുത്തേറ്റു കുത്തേറ്റ് പിടഞ്ഞു മരിക്കുകയും ചെയ്യുന്നു .

ബന്ധങ്ങളിൽ പ്രായപൂർത്തിയാകുന്നത് എങ്ങനെ എന്ന തന്റെ പുസ്തകത്തിൽ, ഡേവിഡ് റിച്ചോ ഒരു നല്ല ബന്ധത്തിന്റെ ‘അഞ്ച് എ’കളെക്കുറിച്ച് സംസാരിക്കുന്നു . Attention, Affection, Appreciation, Acceptance and Allowing. അതായത് ശ്രദ്ധ, വാത്സല്യം, അഭിനന്ദനം, സ്വീകാര്യത, അനുവദിക്കൽ.

ഇപ്പോൾ നിങ്ങൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യം,നിങ്ങളുടെ നിലവിലെ ബന്ധത്തിൽ ഈ അഞ്ച് പ്രധാന ഘടകങ്ങൾ ഉള്ളതായി തോന്നുന്നുണ്ടോ?

ഇല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ നയിക്കുന്ന വിഷലിപ്തമായ ആ ബന്ധം നിങ്ങളിൽ നിന്ന് ജീവൻ ചോർത്തിക്കളയും, അതിനാൽ തീരുമാനങ്ങൾ ശക്തമുള്ളതാവട്ടെ. കാരണം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളുടെ പ്രതിഫലനമാണ് നിങ്ങൾ.

സ്നേഹം ഒരിക്കലും ഒരു ചങ്ങല ആകാതിരിക്കട്ടെ ….

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമ്മീസ്‌ കത്തോലിക്കാ ബാവ ഇന്ന് വൈകിട്ട് ഏഴുമണിക്ക് മാഞ്ചെസ്റ്ററിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. നോർത്ത് വെസ്റ്റ് റീജിയനിൽ പെട്ട മാഞ്ചെസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ് മിഷനുകളുടെ ആഭിമുഖ്യത്തിൽ ഷിഡിൽ ഹ്യൂം സെന്റ് ആൻസ് കത്തോലിക്കാ ദേവാലയത്തിലേക്ക് അഭിവന്ദ്യ പിതാവിനെ സ്വീകരിക്കുന്നതും തുടർന്ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നതുമായിരിക്കും. എല്ലാ വിശ്വാസികളെയും വിശുദ്ധ കുബാനയിലേക്ക് പ്രാർത്ഥനാ പൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ.ലൂയിസ് ചരിവിള പുത്തൻവീട്ടിൽ അറിയിച്ചു.

ഇന്നലെ വൈകിട്ട് മാഞ്ചെസ്റ്ററിൽ എത്തിയ അഭിവന്ദ്യ കത്തോലിക്കാ ബാവയെ സെൻറ് ചാൾസ് റോമൻ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിറ്റി സ്വീകരണം നൽകി. ഷൂസ്ബറി ഡയോസിസ് വികാരി ജനറാൾ കാനൻ മൈക്കിൾ ഗാനൻ, വൈദികരായ ഫാ. ടോണി, ഫാ. ഷോൺ, റവ. ഡോ. കുര്യാക്കോസ് തടത്തിൽ, റവ. ഡോ. ലൂയിസ് ചരിവിള പുത്തൻവീട്ടിൽ എന്നിവർ ചേർന്ന് പിതാവിനെ സ്വീകരിച്ചു.

കെപിസിസി പ്രസിഡണ്ട്‌ ശ്രീ. കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി എൽഡിഎഫ് സർക്കാർ അറസ്റ്റ് ചെയ്‍തതിൽ UK യിലും വ്യാപക പ്രതിഷേധം. യുകെയിലെ പ്രതിഷേധങ്ങൾക്ക് IOC (UK) കേരള ചാപ്റ്റർ നേതൃത്വം നൽകി.

ലണ്ടനിലെ ക്രോയ്ഡനിൽ ആലത്തൂർ എംപി രമ്യ ഹരിദാസിനെ പങ്കെടുപ്പിച്ച് IOC (UK) കേരള ചാപ്റ്റർ കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ഐക്യദാർഢ്യ യോഗത്തിൽ വൻ പ്രതിഷേധം അലയടിച്ചു. യുകെയിലെ വിവിധ കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരം ശക്തമായ മുദ്രാവാക്യങ്ങളായി മുഴങ്ങി.

കള്ള കേസുകൾ പടച്ചു വിട്ട് കെ സുധാകരനെ ഒതുക്കാമെന്നു പിണറായി വിജയൻ കരുതേണ്ടയെന്നും കോൺഗ്രസ്‌ പാർട്ടിയുടെ കരുത്ത് സുധാകരന്റെ കൈകളിൽ ഭദ്രമാണെന്നും രമ്യ ഹരിദാസ് എംപി പ്രതിഷേധ യോഗത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂർത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമ്മിന്റെയും എൽഡിഎഫ് സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെ കെട്ടിച്ചച്ച കള്ളക്കേസുകളും അറസ്റ്റും.

ഹൈക്കോടതി കെ. സുധാകരന് ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍, അറസ്റ്റ് ചെയ്യാനുള്ള തിടുക്കം തന്നെ ഈ കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്നു IOC (UK) കേരള ഘടകം ആരോപിച്ചു.

IOC കേരള ഘടകം അധ്യക്ഷൻ സുജു ഡാനിയേൽ, കേരള ഘടകം വക്താവ് അജിത് മുതയിൽ, ഭാരവാഹികളായ ബേബികുട്ടി, തോമസ് ഫിലിപ്പ്, റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ്, ഷൈനു മാത്യൂസ്, അശ്വതി നായർ എന്നിവർ നേതൃത്വം നൽകിയ പ്രതിഷേധ യോഗത്തിൽ വിവിധ റീജിയൻ, യൂത്ത് കമ്മിറ്റികളെ പ്രതീനിധീകരിച്ച് എഫ്രേം സാം, നിധീഷ്, ജോൺ, അളക, ലിലിയ, ജിതിൻ എന്നിവർ പങ്കെടുത്തു.

വിരട്ടിയാൽ വിരളുന്ന ആളല്ല സുധാകരണെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും, അതുവഴി കോൺഗ്രസ്‌ പാർട്ടിയെയും കുടുക്കാൻ തന്ത്രപരമായി സിപിഎം മെനഞ്ഞെടുത്ത കള്ളകഥയുടെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.

പല കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പോലീസിന് ഈ ശുഷ്‌കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരളപോലീസിന്റെ അന്തസ്സ് കളഞ്ഞു. കേരളപോലീസിനെ അവര്‍ സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും വിടുവേല ചെയ്യുന്നവരായി മാറ്റിയതായും IOC (UK) ഭാരവാഹികൾ പറഞ്ഞു.

ന്യൂസ് ഡെസ്ക്. മലയാളം യുകെ ന്യൂസ്.

ചങ്ങനാശ്ശേരി അതിരൂപതയിലെ പുരാതന ദേവാലയമായ കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് ദേവാലയത്തിൽ ഇടവക വികാരി റവ. ഫാ. സോണി തെക്കുമുറിയിലിൻ്റെ നേതൃത്വത്തിൽ മണിപ്പൂർ കലാപത്തിൽ യാതനയനുഭവിക്കുന്ന മണിപ്പൂരിലെ കത്തോലിക്കർക്ക് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് പ്രാർത്ഥനാ പ്രതിഷേധം നടന്നു.

കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ ഏഴ് മണിക്കുള്ള വി. കുർബാനയ്ക്കുശേഷം മോണ്ടളത്തിൽ നൂറ് കണക്കിന് ഇടവകക്കാർ ഒരുമിച്ചു കൂടുകയും മെഴുകുതിരി പ്രകാശത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും, മണിപ്പൂരിലെ കലാപത്തിൽ അനീതിപരമായിട്ട് യാതന അനുഭവിക്കുന്ന കത്തോലിക്കരോടുള്ള അനുഭാവം പ്രകടിപ്പിക്കുകയും, ഗവൺമെന്റിന് എതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു.

ആത്മീയമായി നടത്തിയ പ്രതിഷേധ യജ്ഞത്തിന് അസി. വികാരി. ഫാ. ജോജോ തോമസ് നേതൃത്വം കൊടുത്തു.’ കൈക്കാരന്മാർ, അൾത്താര ബാല സംഘം, സൺഡേ സ്ക്കൂൾ അധ്യാപകർ, സെൻ്റ്. വിൻസൻ്റ് ഡി പോൾ സൊസൈറ്റി, മാതൃജ്യോതിസ്, പിതൃജ്യോതിസ് , യുവദീപ്തി തുടങ്ങിയ ആത്മീയ സംഘടനാംഗങ്ങൾ ഉൾപ്പെട്ട ഇടവക സമൂഹം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.

ചാവറ കുര്യാക്കോസ് അച്ചൻ ഏവുപ്രേസ്യാമ്മ എന്നിവരാൽ കേരളത്തിലെ പുണ്യഭൂമി എന്നറിയപ്പെടുന്ന കൂനംമ്മാവ് വരാപ്പുഴ നാട്ടിൽ നിന്നും യു കെ യിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മ ജൂലൈ മാസം 7, 8, 9 തീയതികളിൽ ഡെർബിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ജൂലൈ 7 -ന് വൈകിട്ട് 5 മണിയോടെ ഡെർബിയിലെ ഹൈ അഷ്‌ ഫാം ഹൗസിൽ തുടക്കം കുറിക്കും. എല്ലാ വർഷത്തെയും പോലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇനിയും പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ബെന്നി പാറക്കൽ +447878587302 (ലണ്ടൻ) സോയു (നോർത്തംപ്റ്റോൺ) +447737035507 സിറോഷ് (ബെർമ്മിഹാം )+447828659934 ഫെലിക്സ് (സ്വാൻസി) +447988978588 എന്നിവരുമായി ബന്ധപ്പെടുക.

ജോസ് ജെ വെടികാട്ട്

അരിക്കൊമ്പനരക്കിട്ടുറപ്പിച്ച അരക്കില്ലമീയുലകം!

ഇവിടെ വ്യവസ്ഥിതിയുടെ പാരതന്ത്ര്യം തുടരുന്നു!അഗ്നിഭീതിയിൽ കഴിയുക നാമിവിടെ ദീർഘനിശ്വാസമുതിരും നിഷ്ക്കർഷയിൽ!
ഉറപ്പിലിവിടെ ഒരു ശുഭത്തിനും, അശുഭങ്ങളാം വിപത്തുകളെ കാത്ത് നമുക്ക് രാവുകൾ പകലുകളാക്കാം!
ആ പകലുകളായിരിക്കട്ടെ നമ്മുടെയേക ശുഭപ്രതീക്ഷ!
അതാ അരിക്കൊമ്പനാനപ്പുറത്ത് അർക്കൻ എഴുന്നള്ളുന്നു, ആപേക്ഷികതയിലെ നേരാകും അർക്കൻ!
വിഭ്രാന്തി പൂണ്ട ഒരു പകൽ സ്വപ്നമാകാം ഇത്!
മല കൂടുതൽ കറുക്കുന്നു,
ഇത് ഭാവനാദാരിദ്ര്യം! ദ്രവിച്ച സങ്കല്പനൂലിഴയിന്മേൽ മറ്റെന്തു ഭാവന പുൽകാൻ!
കറുപ്പിനും അഴകുണ്ടെന്ന തിരിച്ചറിയൽ നമുക്ക് സമാശ്വാസം!
ആരുടെയൊക്കയോ പാനപാത്രത്തിൽ നിറയും ലഹരി പകരും വീഞ്ഞായ് മാറി നാം!
അന്യവത്ക്കരണത്തിന്റെ ആധാരം അവകാശമാക്കിയ അന്യർ നാം , ആലംബഹീനർ!
അസ്ഥിത്ത്വശൂന്യർ!

കാട് വിട്ട് നാട്ടിലായാലും, നാട് വിട്ട് കാട്ടിലായാലും, അരിക്കൊമ്പനെ നാം നിസ്സംഗമാം നിഷ്ക്രിയതയോടെ സ്വാഗതം ചെയ്യും, കാടിനെയും നാടിനെയും വേർതിരിക്കും ലോലതന്തുവല്ലേ നമ്മേ ശ്രേഷ്ഠരാക്കുന്നത്! നാമെന്തിന് മാന്യതയുടെ മുഖംമൂടി അണിയണം?!

ഇനിയും നമുക്ക് കറുപ്പിന്റെ ,ഇരുളിന്റെ താളം തുടരാം, വ്യർത്ഥ പകൽസ്വപ്നങ്ങൾ തൻ ഘോഷയാത്ര നിറഞ്ഞൊരു പകലുകൾക്ക് നമുക്കീ ജീവിതത്തിൽ തിരി കൊളുത്താം!
അരിക്കൊമ്പൻ ജയിക്കട്ടെ!

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

ബിനോയ് എം. ജെ.

മനുഷ്യജീവിതത്തെ അവമതിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമേതാണ്? ദുഃഖം! ദുഃഖത്തിനു കാരണം പ്രശ്നങ്ങളാകുന്നു. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കുക അസാധ്യം എന്ന് നിങ്ങൾ വാദിച്ചേക്കാം. എന്നാൽ ഒരു പ്രശ്നം പ്രശ്നമാകുന്നത് അതിനെ നമ്മൾ പരിഗണിക്കുമ്പോൾ മാത്രമാണ്. അതിനെ ഗൗനിക്കാതെയിരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുമ്പോൾ അത് നമ്മെ ബാധിക്കുന്നില്ല. ജീവിതത്തിൽ ഉടനീളം പ്രശ്നങ്ങൾ സംഭവിച്ചുകൊള്ളട്ടെ. എന്നാൽ അവ നമ്മെ സ്പർശിക്കാതെയിരിക്കട്ടെ. അപ്പോൾ തടിക്ക് കേടുകൂടാതെ നമുക്കീ സംസാരസാഗരം താണ്ടുവാൻ സാധിക്കും.

ദുഃഖം പ്രശ്നങ്ങളുടെ പരിണതഫലമാണ്. എന്നാൽ ഓരോ തവണയും ദുഃഖം സംഭവിക്കുമ്പോൾ നിങ്ങൾ മനസ്സിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുവിൻ. അവിടെ വലിയ ഒരു സംഘർഷം അരങ്ങേറുന്നതായി കാണുവാൻ കഴിയും. ഒരു വശത്തു കൂടി മനസ്സ് ദു:ഖിക്കുന്നു. അതേസമയം, അരുത്! അരുത്! എന്ന് ശക്തമായ ഒരു താക്കീത് ഉള്ളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു . ഈ താക്കീത് ആത്മാവിൽ നിന്നുമാണ് വരുന്നത്. നീ അശോകനും അനന്താനന്ദവുമായ ആത്മാവാകുന്നു. നീ ഒരിക്കലും ദുഃഖിക്കുവാൻ പാടില്ല. ആത്മാവിന്റെ കഠിനശാസനയാകുന്നു അത്. അതിന് നാം ചെവി കൊടുത്താൽ ദുഃഖങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും പമ്പ കടക്കും. എന്നാൽ മനസ്സുണ്ടോ അതു വല്ലതും കേൾക്കുന്നു. അത് ദുഃഖിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെ അടിസ്ഥാനപരമായ ആ ആശയക്കുഴപ്പവും ആന്തരിക സംഘർഷവും മനുഷ്യജീവിതത്തിൽ സംഭവിക്കുന്നു. അത് മനുഷ്യജീവിതത്തെ വിഴുങ്ങുന്നു.

എന്തുകൊണ്ട് മനസ്സ് ആത്മാവിന്റെ ശാസനയെ അവഗണിക്കുന്നു? എന്തുകൊണ്ട് അത് ദുഃഖിക്കുന്നു? കാരണം മനസ്സിന്റെ അസ്ഥിത്വവും അതിന്റെ നിലനിൽപും ദുഃഖത്തിലാണ് കിടക്കുന്നത്. മനസ്സ് തന്നെ ‘ആശയക്കുഴപ്പം’ ആകുന്നു. ദുഃഖം അതിന്റെ പ്രകൃതമാണ്. അത് പ്രശ്നങ്ങളെ സദാ പരിഗണിക്കുന്നു. മനസ്സിന്റെ ജോലി അതല്ലാതെ മറ്റെന്താണ്? അതിൽനിന്ന് വിരമിച്ചാൽ പിന്നെ മനസ്സിന് നിലനിൽപ്പില്ല. മനസ്സിന് പ്രധാനം സ്വന്തം നിലനിൽപാണ്. അത് പ്രശ്നങ്ങളെ സദാ താലോലിക്കുന്നു. ഈ മനസ്സാകുന്നു മനുഷ്യന്റെ ശാപം. അതുകൊണ്ടാണ് മനസ്സ് തകർക്കപ്പെടണം അല്ലെങ്കിൽ തിരോഭവിക്കണം എന്ന് ദാർശനികന്മാർ വാദിക്കുന്നത്.

ഇപ്രകാരം പ്രശ്നങ്ങളെ പരിഗണിക്കണമോ വേണ്ടായോ എന്ന ആശയക്കുഴപ്പം മനുഷ്യജീവിതത്തെ ആകമാനം ബാധിക്കുന്നു. അതിൽനിന്നും കരകയറുവാനുള്ള മാർഗ്ഗം പ്രശ്നങ്ങളെ തള്ളിക്കളയുക എന്നതാകുന്നു. വാസ്തവത്തിൽ നമുക്ക് പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ട ആവശ്യമില്ല.ഈശ്വരന് പ്രശ്നങ്ങൾ ഉണ്ടാവുകയോ? അസാധ്യം! പിന്നെ നമുക്ക് എന്തുകൊണ്ട് പ്രശ്നങ്ങൾ അനുഭവപ്പെടുന്നു? മനസ്സ് തന്നെ പ്രശ്നങ്ങളുടെ ഉറവിടം. മനസ്സ് മായയാകുന്നു. അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും മായയാകുന്നു. നാമീ മായാബന്ധനത്തിൽ പെട്ടുപോകുന്നു. നാം ആശയക്കുഴപ്പത്തിൽ വീണു പോകുന്നു. കരകയറുവാൻ നമുക്കാവുന്നില്ല. ഇത്തരം ദൗർബല്യങ്ങളെയെല്ലാം ദൂരെയെറിയുവിൻ! യുക്തിയുക്തം ആലോചിച്ചു നോക്കുവിൻ. പ്രശ്നങ്ങളെ താലോലിക്കുന്നത് ഒരുതരം മൂഢതയല്ലേ? അങ്ങനെ ചെയ്യുമ്പോൾ ഉള്ളിലുള്ള ആത്മാവ് വേദനിക്കുന്നു.

നമ്മുടെ മനോഭാവത്തിൽ ആണ് തെറ്റ് പറ്റിയിരിക്കുന്നത്. ഒരു പ്രശ്നം മാറുമ്പോൾ അടുത്തത് വരുന്നു. എന്തുകൊണ്ടെന്നാൽ പ്രശ്നങ്ങളുടെ കാരണം മാറിയിട്ടില്ല. പ്രശ്നങ്ങളോടുള്ള ആഭിമുഖ്യമാകുന്നു അതിന്റെ കാരണം. ഇല്ലാത്ത പ്രശ്നങ്ങൾ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നു. അവയൊന്നും തന്നെ യഥാർത്ഥമല്ല. പറ്റിപ്പോയ മൂഢതയെ തിരുത്തുവാൻ നമുക്കാവുന്നില്ല. നാം മായാബന്ധനത്തിൽ പെട്ടുപോകുന്നു.

പ്രശ്നങ്ങളെ നിഷേധിച്ചു തുടങ്ങിയാൽ അവ തിരോഭവിച്ചുകൊള്ളും. പരമമായ ശാന്തി അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. ഇല്ലാത്ത പ്രശ്നങ്ങളുടെ പിറകെ ഓടിയോടി നമ്മുടെ സമയവും ആയുസ്സും പാഴായിക്കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ കർമ്മം നിഷ്കാമമായിരിക്കട്ടെ. നിങ്ങൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് കേവലം ആനന്ദത്തിനുവേണ്ടി ആയിരിക്കട്ടെ. പ്രശ്നപരിഹാരത്തിനുവേണ്ടി ആവാതിരിക്കട്ടെ. പ്രശ്നങ്ങൾ മിഥ്യയാണെങ്കിൽ അവയുടെ പരിഹാരവും മിഥ്യ തന്നെയായിരിക്കും. പരിഹാരം വേണ്ടാത്തിടത്ത് പ്രശ്നങ്ങളും വേണ്ടാ. പരിഹാരങ്ങൾ ഉപയോഗശൂന്യങ്ങളാണ്. അവ പ്രശ്നങ്ങളെ തത്കാലത്തേക്ക് ഒന്ന് മാറ്റിയേക്കാം. പക്ഷേ അവ വീണ്ടും വരും, പുതിയ രൂപഭാവങ്ങളിലൂടെ. നാം പരിഹാരം ആഗ്രഹിക്കുന്നതു കൊണ്ടാണ് പ്രശ്നങ്ങളെ സ്വീകരിക്കുന്നത്. ഒന്നിനെ തള്ളിക്കളഞ്ഞാൽ മറ്റതും തിരോഭവിക്കും. അവ ദ്വൈതങ്ങളാണ്. പ്രശ്നങ്ങളെ നിഷേധിക്കുവാൻ പഠിച്ചവൻ പരമാനന്ദത്തിലേക്കു പ്രവേശിക്കുവാനുള്ള വാതിലിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു.

ജനിച്ച നാൾ മുതൽ നാം പ്രശ്നങ്ങളെ പരിഹരിച്ചു വരുന്നു. ഇപ്പോഴും നാമതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ പ്രശ്നങ്ങൾ മാറുന്നുണ്ടോ? അവ വീണ്ടും വരും. ആ സമയത്ത് നാം പ്രശ്നങ്ങളെ നിഷേധിച്ചു തുടങ്ങിയിരുന്നുവെങ്കിൽ ഇതിനോടകം തന്നെ നാം പരമാനന്ദത്തിൽ എത്തുമായിരുന്നു. നമുക്ക് വേണ്ടത് പ്രശ്നങ്ങൾക്കെല്ലാമുള്ള ശാശ്വതമായ പരിഹാരമാണ്. അതാകട്ടെ അവയെ തള്ളിക്കളയുക മാത്രവുമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ബേസിൽ ജോസഫ്

ചേരുവകൾ

മുന്തിരി- 500ഗ്രാം
പഞ്ചസാര-100 ഗ്രാം
വെള്ളം-1 ലിറ്റർ


പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം ചൂടാക്കൻ വയ്ക്കുക. അതിലോട്ട് കഴുകി വൃത്തിയാക്കിയ മുന്തിരിങ്ങ ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക അപ്പോൾ അതിൽ നിന്നും തൊലി ഇളകി വരുന്നതായിരിക്കും.ആ സമയം ഗ്യാസ് ഓഫ് ചെയ്യുക. ശേഷം വെന്തു വന്ന മുന്തിരിങ്ങ തണുത്ത വെള്ളത്തിലേക്ക് മാറ്റുക. മുന്തിരിയുടെ തൊലിയും കുരുവും വേർതിരിച്ചു മാറ്റുക. വേർതിരിച്ച വച്ച മുന്തിരി പൾപ്പ് ഫ്രിഡ്ജിൽ തണുപ്പിക്കാൻ വെക്കുക. തൊലി മാത്രം വീണ്ടും വെള്ളത്തിലിട്ട് 20 മിനിറ്റ് നേരത്തേക്ക് തിളപ്പിച്ചു അൽപ്പം കുറുക്കി എടുക്കുക . ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് കൊടുക്കുക. . തിളപ്പിച്ച മുന്തിരിച്ചാറിൽ തണുപ്പിച്ചെടുത്ത പൾപ്പ് കൂടിയിട്ട് വീണ്ടും ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു സെർവ്‌ചെയ്യുക.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

 

Copyright © . All rights reserved