റഷ്യക്കെതിരേ ഉപരോധം ശക്തമാക്കി ബ്രിട്ടൻ. അഞ്ച് റഷ്യൻ ബാങ്കുകൾക്കും മൂന്ന് ശതകോടീശ്വരൻമാർക്കുമെതിരേ ആദ്യപടിയായി ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.
യുക്രെയ്നിലെ റഷ്യൻ നടപടികൾക്ക് എതിരെയുള്ള ആദ്യ നടപടിയാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും തങ്ങളുടെ സഖ്യകക്ഷികളും ഉപരോധം പ്രാബല്യത്തിൽ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തിൽ റഷ്യക്കെതിരേ ഉപരോധം ഏർപ്പെടുത്തുമെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ് നേരത്തേ പറഞ്ഞിരുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുക്രെയ്നിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ആക്രമിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതിനാൽ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തേണ്ടിയിരിക്കുന്നു. രാജ്യാന്തര നിയമമാണ് റഷ്യ ലംഘിച്ചതെന്നും സാജിദ് ജാവിദ് പറഞ്ഞു.
റഷ്യയുടെ പിന്തുണയോടെ യുക്രെയ്നുമായി പോരടിക്കുന്ന ഈ രണ്ടു പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കുകയാണെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഡോൺബാസ് മേഖലയിലെ വിമത പ്രദേശങ്ങളിൽ അമേരിക്കയും ഉപരോധം ഏർപ്പെടുത്തി.
യുകെയിൽ കോവിഡ് സംബന്ധമായ നിയന്ത്രണങ്ങളെല്ലാം വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ പ്രഖ്യാപിച്ചു. ചികിൽസയും വാക്സിനേഷനും കൊണ്ട് കോവിഡിനെ ചെറുത്ത്, അതിനൊപ്പം ജീവിക്കുക എന്ന നയമായിരിക്കും ഇനി പിന്തുടരുക.
വ്യാഴാഴ്ച മുതൽ കോവിഡ് പോസീറ്റീവാകുന്നവർ നിർബന്ധിത ഐസൊലേനു വിധേയരാകേണ്ടതില്ല. എന്നാൽ സാധ്യമെങ്കിൽ ഐസൊലേഷൻ ആകാമെന്ന നിർദേശമുണ്ട്. കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രത്യേക പേമെന്റുകളും വ്യാഴാഴ്ച മുതൽ ഇല്ലാതാകും.
രോഗലക്ഷണങ്ങൾ ഉള്ളവർക്ക് നിലവിൽ നൽകുന്ന സൗജന്യ പരിശോധന ഏപ്രിൽ ഒന്നിന് അവസാനിക്കും. സെൽഫ് ഐസൊലേഷൻ കാലത്ത് നൽകിയിരുന്ന അവധിയും ശമ്പളവും ഇനിമുതൽ ഉണ്ടാകില്ല. എന്നാൽ 75 വയസ്സുനു മുകളിലുള്ളവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവര്‍ക്കും സൗജന്യ പരിശോധന തുടരും. ഇവർക്ക് ഒരു ഡോസ് സൗജന്യ ബൂസ്റ്റർ വാക്സീൻകൂടി നൽകും.
ഇംഗ്ലണ്ടിലും നോർതേൺ അയർലൻഡിലും വെയിൽസിലുമെല്ലാം സമാനമായ നിയമം വ്യാഴാഴ്ച പ്രാബല്യത്തിൽ വരുമ്പോൾ സ്കോട്ട്ലൻഡിൽ മാത്രം നേരിയ നിയന്ത്രണങ്ങൾ തുടരും. രോഗികളുമായി സമ്പർക്കത്തിലാകുന്നവരെ കണ്ടെത്താനുള്ള കോൺടാക്ട് ട്രേസിംങ് സംവിധാനം വ്യാഴാഴ്ച അവസാനിക്കും. ഐസൊലേഷൻ കാലത്ത് ലോം ഇൻകം ഗ്രൂപ്പിലുള്ളവർക്ക് നൽകിയിരുന്ന 500 പൗണ്ട് പേമെന്റ് വ്യാഴാഴ്ച നിലയ്ക്കും.
സ്റ്റാറ്റ്യൂട്ടറി സിക്ക് പേ, എംപ്ലോയ്മെന്റ് അലവൻസ് എന്നിവയൊന്നും ഇനി കോവിഡിനായി പ്രത്യേകം ഉണ്ടാകില്ല. ഐസൊലേഷന്റെ പേരിൽ അവധിയെടുത്താൽ സാധാരണ സിക്ക് ലീവായി പരിഗണിക്കപ്പെടും. സൗജന്യ പരിശോധനയ്ക്കായി ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെക്ടറിന് നൽകിയിരുന്ന ഫണ്ടിങ് നിർത്തലാക്കും.
വിദേശത്തുനിന്നും വരുന്നവർ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണമെന്ന നിബന്ധന തൽക്കാലം തുടരുമെങ്കിലും ഇതും ഒഴിവാക്കുന്നകാര്യം സർക്കാർ ഏപ്രിൽ ഒന്നിനുശേഷം പരിഗണിക്കും. ഇത്തരത്തിൽ എല്ലാ നിയന്ത്രണങ്ങളും ആനുകൂല്യങ്ങളും പിൻവലിച്ചുകൊണ്ട് കോവിഡിൽനിന്നുള്ള സമ്പൂർണമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ നടത്തിയത്.
രാജ്യത്തെ പ്രഥമ പൗരയായ എലിസബത്ത് രാജ്ഞിയ്ക്കു പോലും കോവിഡ് സ്ഥിരീകരിക്കുകയും, ദിവസേന അര ലക്ഷത്തിലധികം ആളുകൾ കോവിഡ് രോഗികളായി മാറുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് ബ്രിട്ടന്റെ ഈ കോവിഡ് ‘സ്വാതന്ത്ര്യ’ പ്രഖ്യാപന എന്നതും ശ്രദ്ധേയമാണ്.
ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് കോവിഡ്19 റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു ദുബായ് വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്.
നിലവിൽ ദുബായ് വിമാനത്താവളത്തിലേയ്ക്കു പോകുന്ന യാത്രക്കാർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി, ഷാർജ വിമാനത്താവളങ്ങളിലേയ്ക്കു ഇന്ത്യയിൽ നിന്നു പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധന തുടരും. അതേസമയം, യാത്രക്കു 48 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തിയശേഷവും പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പൊസിറ്റീവാണെങ്കിൽ മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്നും അതോറിറ്റി വ്യക്തമാക്കി.
കൽപ്പറ്റ: നവദമ്പതികളെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി കോടതി. നാടിനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ദുരൂഹതകൾ നിറഞ്ഞ കണ്ടത്ത്വയൽ ഇരട്ടക്കൊലപാതക കേസിലാണ് പ്രതി വിശ്വനാഥനെ(48) മരണം വരെ തൂക്കിലേറ്റാൻ കോടതി വിധിച്ചത്. വെള്ളമുണ്ട കണ്ടത്ത് വയൽ സ്വദേശികളായ ഉമ്മർ (24), ഫാത്തിമ (19) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന നിലയിലാണ് പ്രതിക്ക് കോടതി പരമാവധി ശിക്ഷ നൽകിയത്.
കൊലപാതകം നടത്തിയശേഷം പ്രതി വിശ്വനാഥൻ കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു. സിം മാറ്റിയെങ്കിലും മൊബൈൽ ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ എവിടെയെന്ന് ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൊലപാതകം നടന്ന പിറ്റേ ദിവസംതന്നെ ഫോണിലെ ഐഎംഇഐ നമ്പർ ആർ ഇന്ത്യ സർച്ചിലേക്ക് പൊലീസ് നൽകിയിരുന്നു.
ആയിരത്തിലധികം പരിശോധനകൾക്കു ശേഷം സെപ്തംബർ ആറിന് ഈ ഐഎംഇഐ നമ്പർ ഫോണിൽ സിം ഉപയോഗിക്കുന്നതായി കണ്ടെത്തി. വിശ്വനാഥന്റെ ഭാര്യയാണ് ഈ ഫോണിൽ നെറ്റ് ഉപയോഗിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതക സ്ഥലത്തുനിന്ന് ശേഖരിച്ച ഫൂട്ട് പ്രിന്റ് പ്രതിയുടേതെന്ന് കണ്ടെത്താനും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ചീർപ്പിലെ മുടി പ്രതിയുടേതാണെന്നും പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിച്ചു. രക്തക്കറ പുരണ്ട ഷർട്ടും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി.
2018 ജൂലൈ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മാത്രം പിന്നിട്ടപ്പോഴാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്. 2018 ജൂലൈ അഞ്ചിന് അർധരാത്രിക്കുശേഷം ആറിന് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു കൊല നടന്നത്. മോഷണം ചെറുക്കുന്നതിനിടെ പ്രതി ദമ്പതികളെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചശേഷം ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്ന 10 പവൻ ആഭരണവുമെടുത്ത് വീട്ടിലും പുറത്തും മുളകുപൊടി വിതറി രക്ഷപ്പെട്ടു. വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ മൃതദേഹം ആദ്യം കണ്ടത് ഉമ്മറിന്റെ ഉമ്മ ആയിശയാണ്. തൊട്ടടുത്തുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലായിരുന്ന അവർ രാവിലെ മകന്റെ വീട്ടിലെത്തിയപ്പോഴാണ് ദാരുണ രംഗം കണ്ടത്. ഇരട്ടക്കൊലപാതകമാണ് നടത്തിയത് എന്നതും കൊല്ലപ്പെട്ടവരുടെ പ്രായവും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇരുമ്പുവടി കൊണ്ടുവന്നതും ഇരുവരുടെയും തലയ്ക്കടിച്ചതുമെല്ലാം പരമാവധി ശിക്ഷക്ക് അർഹമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടു.
കൊലക്കുറ്റത്തിന് വധശിക്ഷയും പത്തുലക്ഷം രൂപ പിഴയും വിധിച്ച കൽപ്പറ്റ സെഷൻസ് കോടതി ജഡ്ജി വി ഹാരിസ് പ്രതിക്ക് ഭവനഭേദനത്തിന് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും കവർച്ചക്കും തെളിവ് നശിപ്പിക്കലിനും ഏഴു വർഷം വീതം തടവും ഒരുലക്ഷം രൂപ പിഴ വിധിച്ചതും കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
തിരുവനന്തപുരം: പുതിയ ബെന്‍സ് കാര്‍ വാങ്ങാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍. 85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം. നിലവിലെ വാഹനം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടി. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏതാനും മാസം മുന്പ്് ഗവര്‍ണര്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിലനിന്ന അഭിപ്രായഭിന്നത ഏറെ വിവാദമായിരുന്നു. ഗവര്‍ണറുടെ പഴ്സണല്‍ സ്റ്റാഫിലെ നിയമനത്തിനെതിരേ കത്തു നല്കിയ പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്.ജ്യോതിലാലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയാണ് ഒടുവില്‍ സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിച്ചത്. ഇതിനു ശേഷം ഗവര്‍ണറുടെ ഓഫിസിലെ രണ്ട് നിയമനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
തന്റെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ച് വനിതാ പോലീസുകാരി സ്റ്റേഷനകത്തിട്ട് അഡീഷണൽ എസ്ഐയെ പരസ്യമായി മർദ്ദിച്ചതായി റിപ്പോർട്ട്.
കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പോലീസുകാരന്റെ സഭ്യമല്ലാതത് പെരുമാറ്റം ചർച്ചയായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ പോലീസ് മേധാവി.
വനിതാ പോലീസുകാരിയുടെ ഫോണിലേക്ക് അഡീഷണൽ എസ്ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് കുറച്ച് ദിവസങ്ങളായി ഇരുവർക്കുമിടയിൽ വാക്കുതർക്കം നിലനിന്നിരുന്നെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ വീണ്ടും ഇതേ വിഷയത്തിൽ തർക്കമുണ്ടായതോടെയാണ് സ്റ്റേഷനിൽ വച്ച് അഡീഷണൽ എസ്ഐയെ വനിതാ പോലീസുകാരി പരസ്യമായി മർദ്ദിച്ചത്.
തെന്നിന്ത്യയിൽ തന്നെ യുവതാരങ്ങളിൽ ജ്വലിച്ചു നിൽക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവർക്കും ഇന്ത്യയിലൊട്ടാകെ ആരാധകരുമുണ്ട്. രശ്മികയ്ക്ക് ‘നാഷണൽ ക്രഷ്’ എന്ന പട്ടവും ആരാധകർ ചാർത്തികൊടുത്തിരിക്കുന്നു. ഇപ്പോഴിതാ രശ്മികയും വിജയ്യും വിവാഹിതരാകുന്നുവെന്ന വാർത്തയാണ് പുറത്തെത്തിയിരിക്കുന്നത്. ഗീത ഗോവിന്ദം സിനിമയിലൂടെ ഒന്നിച്ച ഇവരെ ഓൺസ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും ഒരുമിച്ചു കാണാനായെങ്കിൽ എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.
ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളും മുമ്പ് തന്നെ വന്നിരുന്നു. എന്നാൽ അതിനെ കുറിച്ച് രശ്മികയോ വിജയ്യോ ഇതുവരെ മനസ് തുറന്നിട്ടില്ല. എങ്കിലും ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലാണ് ടോളിവുഡിൽ നിന്നും വാർത്തകൾ പുറത്തെത്തിയിരിക്കുന്നത്. മുംബൈയിൽ ഇരുവരും ഡേറ്റിംഗ് നടത്താറുണ്ടെന്നും ഒഴിവ് സമയങ്ങൾ ഒന്നിച്ചു ചെലവഴിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇരുവരും ഒരുമിച്ച് ഡിന്നർ ഡേറ്റിന് ശേഷം ഹോട്ടലിൽ നിന്നും പുറത്തേക്കുവരുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് ഈ വർഷം അവസാനം ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തയും പരക്കാൻ തുടങ്ങിയത്. എന്നാൽ, ഇപ്പോഴും രശ്മികയും വിജയ്യും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഹൃദയാഘാതം മൂലം മരിച്ചു. ഇരയുടെ കുടുംബം മാപ്പുനൽകിയത് അറിഞ്ഞതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇറാൻ സ്വദേശിയായ 55കാരൻ അക്ബർ ആണ് മരിച്ചത്.
ബന്ദർ അബ്ബാസിലെ കോടതിയാണ് ഇരയുടെ മാതാപിതാക്കൾ മാപ്പുനൽകിയതോടെ വധശിക്ഷ ഒഴിവാക്കിയത്. 18വർഷമായി ജയിലിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇരയുടെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തി വരികയായിരുന്നു.
ഒടുവിൽ ഇരയുടെ മാതാപിതാക്കൾ മാപ്പുനൽകിയെന്നും കോടതി ഇത് അംഗീകരിച്ച് വധശിക്ഷ ഒഴിവാക്കിയെന്നും കേട്ടതോടെ പ്രതി ആ നിമിഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. ഇറാനിൽ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാൽ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ മാത്രമെ വധശിക്ഷയിൽ നിന്ന് ഒഴിവാകുകയുള്ളൂ.
ആന്ധ്രപ്രദേശിന്റെ ഐടി മന്ത്രി കേമപതി ഗൗതം റെഡ്ഡി(50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ദുബായിലായിരുന്ന റെഡ്ഡി ഞായറാഴ്ചയാണ് ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഐടി കൂടാതെ ആന്ധ്ര വ്യവസായ വകുപ്പിന്റെയും മന്ത്രിയായിരുന്നു. മുന്‍ എംപി മേകപതി രാജ്മോഹന്‍ റെഡ്ഡിയുടെ മകനാണ് ഗൗതം.
2014, 2019 വര്‍ഷങ്ങളില്‍ നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2019ലാണ് മന്ത്രിയാകുന്നത്. റെഡ്ഡിയുടെ വേര്‍പാടില്‍ മുഖ്യമന്ത്രി വൈ.എസ്.ജഗന്മോഹന് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.
തൃക്കാക്കരയിൽ രണ്ട് വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വെന്റിലേറ്ററിലാണ്.
ഇന്ന് പുലർച്ച ഒരു മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയും അമ്മൂമ്മയുമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ കുട്ടിയുടെ അമ്മയിൽ നിന്നും അമ്മൂമ്മയിൽ നിന്നും മൊഴിയെടുത്തപ്പോൾ വ്യത്യസത മൊഴിയായിരുന്നു ഇരുവരും നൽകിയത്.
കുട്ടിക്ക് ഹൈപ്പർ ആക്ടീവ് സ്വഭാവമുണ്ടെന്നും കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുകളിൽ നിന്ന് വീണാണ് അപകടമുണ്ടായതെന്നുമാണ് അമ്മ മൊഴി നൽകിയത്.അതേസമയം, മർദനമുണ്ടായെന്നും ചിലർ കുട്ടിയെ അടിച്ചെന്നുമാണ് അമ്മൂമ്മ പറഞ്ഞത്. ഇതോടെയാണ് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുന്നത്.
തൃക്കാക്കര പൊലീസെത്തി വിശദമായി മൊഴിയെടുത്തപ്പോഴാണ് രണ്ടാനച്ഛന്റെ മർദനം കുറച്ച് ദിവസങ്ങളിലായി കുട്ടിക്ക് അനുഭവിക്കേണ്ടി വന്നെന്ന് കണ്ടെത്തുകയായിരുന്നു.