Latest News

ന്യൂസ് ഡെസ്ക്. മലയാളം യുകെ

പ്രശസ്ത ചിത്രകാരനും യുകെ മലയാളിയുമായ ഫെർണാണ്ടസ് വർഗ്ഗീസ് വരച്ച ചിത്രങ്ങളുടെ പ്രദർശനം സ്കോട്ട് ലാൻ്റിൽ നടക്കും. സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസ്സോസിയേഷനും (യുസ്മ) സഹ അസ്സോസിയേഷനായ ലിവിംഗ്സ്റ്റൺ മലയാളി കമ്മ്യൂണിറ്റിയും (LMC) സംയുക്തമായി സംഘടിപ്പിക്കുന്ന സിംഫണി 23 ലാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.

മാർച്ച് 25 ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ലിവിംഗ്സ്റ്റണിലെ റിവർസൈഡ് പ്രൈമറി സ്കൂൾ ഹാളിലാണ് സിംഫണി 23 അരങ്ങേറുന്നത്. യുസ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണാർത്ഥം സ്കോട്ട് ലാൻ്റിലെയും ഇംഗ്ലണ്ടിലേയും പ്രശസ്തരായ മുപ്പതോളം ഗായകരെ അണിനിരത്തി നടത്തുന്ന സംഗീത വിരുന്ന് സിംഫണി 23ന് ആതിഥേയത്വം വഹിക്കുന്നത് ലിവിംഗ്സ്റ്റ മലയാളി കമ്മ്യൂണിറ്റിയാണ്.

ഡോ. സൂസൺ റോമൽ

ചിത്രകാരൻ എന്ന നിലയിൽ യുസ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിൻതുണ കൊടുക്കുകയാണ് ഫെർണാണ്ടസ്. മലയാളികൾ കണ്ടു മറഞ്ഞ ഇരുപതിൽപ്പരം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കൂടാതെ പ്രദർശനത്തിനെത്തുന്ന വ്യക്തികളുടെ ചിത്രങ്ങൾ ആവശ്യാനുസരണം വരച്ച് അവരുടെ മേൽവിലാസത്തിൽ എത്തിച്ചു കൊടുക്കും. അതിന് ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. അങ്ങനെ കിട്ടുന്ന തുക യുസ്മയുടെ ചാരിറ്റി അക്കൗണ്ടിലേയ്ക്ക് കൈമാറാനാണ് ഫെർണാണ്ടെസിൻ്റെ തീരുമാനം. ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടിയാണ് യുസ്മ സ്വീകരിച്ചിരിക്കുന്നത്.

മലയാളം യുകെ ന്യൂസിൻ്റ 2022 ലെ മികച്ച ചിത്രകാരനുള്ള അവാർഡ് ഫെർണാണ്ടസ് വർഗ്ഗീസിനെ തേടിയെത്തിയിരുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ അസ്സോസിയേഷനായ യുക്മയുടെ നാഷണൽ കലാമേള 2021 ൻ്റെ ലോഗോ മൽസര വിജയിയുമായിരുന്നു. കൂടാതെ പ്രാദേശീക അസ്സോസിയേഷനുകളുടെ ചിത്രരചനാ മത്സരങ്ങളിൽ തുടർച്ചയായി വിജയിക്കുകയും ചെയ്തിരുന്നു.

പെൻസിൽ ഡ്രോയിംഗ് കാലഹരണപ്പെട്ടു പോകുന്ന കാലഘട്ടത്തിലാണ് ഫെർണാണ്ടസ് വർഗ്ഗീസിൻ്റെ തുടക്കം. മലയാളികൾ കണ്ടു മറഞ്ഞതും നിലവിൽ ജീവിച്ചിരിക്കുന്നതുമായ വ്യക്തിത്വങ്ങളാണ് ഫെർണാണ്ടസിൻ്റെ ചിത്രങ്ങളിലധികവും. 2020ൽ ചാരിറ്റി വാക്കിലൂടെ 32 മില്യൻ പൗണ്ട് സ്വരൂപിച്ച് എൻഎച്ച്എസിന് നൽകിയ ടോം മൂറായിരുന്നു ഫെർണാണ്ടസിൻ്റെ വിരൽതുമ്പിൽ വിരിഞ്ഞ ആദ്യം ചിത്രം. ലോക പ്രശക്തരായ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ നിരവധി വ്യക്തിത്വങ്ങൾ ഫെർണാണ്ടെസിൻ്റെ ഗാലറിയിൽ ഉണ്ട്. ഏറ്റവും ഒടുവിൽ, ഒരു കാലഘട്ടത്തിന് മുഴുവൻ കാവലായി നിന്ന സൂര്യനസ്തമിക്കാത്ത ബ്രിട്ടൻ്റെ സ്വന്തം എലിസബത്ത് രാജ്ഞിയുടെ ചിത്രവും ഫെർണാണ്ടസ് വരച്ച് എൻഎച്ച്എസിന് കൈമാറി.

തീർന്നില്ല ചിത്രരചനയെ സ്നേഹിക്കുന്ന നിരവധിയാളുകളാണ് സ്വന്തം ചിത്രങ്ങൾ പെൻസിലിൽ വരച്ച് വെള്ള പേപ്പറിൽ കാണ്ടാസ്വദിക്കാൻ ഫെർണാണ്ടസിനെ സമീപിച്ചു കൊണ്ടിരിക്കുന്നത്. ചിത്രരചനയിൽ തിരക്കായ ഫെർണാണ്ടസ് വരച്ച കൂടുതൽ ചിത്രങ്ങൾ യൂറോപ്പ് മലയാളികൾ കാണാനിരിക്കുന്നതേയുള്ളൂ..

സ്കോട്ട് ലാൻഡിലങ്ങോളമിങ്ങോളമുളള മലയാളീ ഗായിക ഗായകന്മാർക്കൊപ്പം യുകെയിലെ അറിയപ്പെടുന്ന ഗായകരും ഒന്നിച്ചണിചേരുന്ന ഈ സംഗീതനിശ ,സർഗ്ഗ സംഗീതത്തിന്റെ വർണ്ണ വിസ്മയങ്ങൾ ചാലിച്ചെഴുതിയ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിന് സാക്ഷ്യം വഹിക്കുവാൻ എല്ലാ സംഗീതാസ്വാദകരേയും “സിംഫണി 23 “ലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഇത് ഒരു ചാരിറ്റി ഫണ്ട് റൈസിംഗ് പ്രോഗ്രാം ആയതുകൊണ്ട് തന്നെ പ്രവേശനം ടിക്കറ്റ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. (Entrance fee not included for food). ഫുഡ് സ്റ്റാളുകളിൽ നിന്നും വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ്.

മലയാളം യുകെ ന്യൂസാണ് സിംഫണി 23 ൻ്റെ മീഡിയാ പാട്ണർ.

സിംഫണി 23 ൻ്റെ കൂടുതൽ വിവരങ്ങൾക്ക് :-

Mobile # 07846411781
Venue:-
Riverside Primary School
Livingston
EH54 5BP

Tickets are available at the venue:-
ADULT VIP (10yrs +) = £15
CHILD VIP (4 – 9) = £8
ADULT EXE = £10
CHILD EXE = £5

സൗദിയിലെ തബൂക്കിനു സമീപം ദുബയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിയായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി പെരുമാളിപ്പാടി ഓതിക്കൽ ജോസഫിന്റെയും ബോബിയുടെയും മകൻ ഷിബിൻ ജോസഫാണു (30) മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് പടിഞ്ഞാറൻ സൗദി അറേബ്യയിലെ തബൂക്ക്-യാമ്പു റോഡിൽ ദുബ എന്ന സ്ഥലത്ത് അദ്ദേഹം സഞ്ചരിച്ച വാഹനത്തിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തബൂക്ക് ആസ്ട്ര കമ്പനിയിൽ ബേക്കറി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം തമ്പലമണ്ണ ചക്കുംമൂട്ട് കുടുംബാംഗമാണ്.

ഭാര്യ: ഡോണ (നഴ്‌സ്, ഇഎംഎസ് സഹകരണ ആശുപത്രി, മുംബൈ). സഹോദരങ്ങൾ: ഷിനി, ഷിന്റോ. ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകും.

ഫ്ലോറിഡയിലെ മയാമിയിലുള്ള ശ്രീ കോട്ടൂർ ജയ്ക്കിന്റെയും ശ്രീമതി സാലിയുടെയും മകനായ ശ്രീ ജാക്സണിന്റെയും, കാനഡയിലെ മിൽട്ടണിലുള്ള തെങ്ങനാട്ട് തമ്പിയുടെയും ബിനുവിന്റെയും മകളായ ശ്രീമതി മെറീനയുടെയും ഇളയ പുത്രി അലൈന മെറി കോട്ടൂർ (2 വയസ്സ്) മയാമിയിൽ നിര്യാതയായി. മിലാനായാണ് മൂത്ത സഹോദരി.

പൊതുദർശനം : മാർച്ച് 24 വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം 7 .30 മുതൽ 9 മണി വരെയും മയാമിയിലുള്ള ബെൽസ് ഫ്യൂണറൽ ഹോമിൽ വച്ച് നടക്കും.

സംസ്കാരം : മാർച്ച് 25 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മാർക്ക് കാത്തലിക്ക് ചർച്ചിൽ (St. Mark the Evangelist Catholic Church 5601 S Flamingo Rd Southwest Ranches, FL 33330) സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് വൈകുന്നേരം 4 മണിക്ക് ഫ്രെഡ് ഹണ്ടേഴ്സ് മെമ്മോറിയൽ ഗാർഡനിൽ (Fred Hunter’s Hollywood Memorial Gardens – 3001 N 72nd Ave, Hollywood, FL 33024) സംസ്കരിക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവർക്കും കുടുംബങ്ങൾക്കും മലയാളം യുകെ ന്യൂസിന്റെ ആദരഞ്ജലികൾ

നടനെക്കുടാതെ അവതാരകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുടെ ഒട്ടുമിക്ക മേഖലകളിലെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ് രമേഷ് പിഷാരടി ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു രസകരമായ സംഭവം അദ്ദേഹം അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ്.

രമേഷ് പിഷാരടിയുടെ വാക്കുകള്‍

‘കഴിഞ്ഞ ഡിസംബറില്‍ ഓസ്ട്രേലിയയിലേയ്ക്ക് താന്‍ പോയിരുന്നു. അന്ന് വിമാനത്താവളത്തിലെ പരിശോധനയില്‍ എന്റെ മുഖവും പാസ്പോര്‍ട്ടിലെ മുഖവും കണ്ടതോടെ അവര്‍ക്ക് സംശയമായി. പാസ്പോര്‍ട്ടിലുള്ള ഫോട്ടോയില്‍ താടിയില്ല. ഇപ്പോള്‍ താടിയും മുടി സ്ട്രെയ്റ്റന്‍ ചെയ്തിട്ടുമുണ്ട്. ബയോമെട്രിക്കല്‍ സംവിധാനം ഉണ്ടായിരുന്നുമില്ല.

സംശയം തോന്നിയതോടെ എന്നെ പിടിച്ചു നിര്‍ത്തി. ‘നിങ്ങള്‍ ഒന്നു ഗൂഗിള്‍ ചെയ്യൂ. എന്റെ ഡീറ്റെയ്ല്‍സ് കിട്ടുമെന്ന് ഞാനവരോടു പറഞ്ഞു. ഗൂഗിള്‍ സെര്‍ച്ചില്‍ വന്നത് പഴയ ടിവി പരിപാടികള്‍.

പലതും പല കോലത്തില്‍. ഒടുവില്‍ അറിയാവുന്ന ഭാഷയില്‍ ഞാനൊരു നടനാണെന്ന് പറഞ്ഞൊപ്പിച്ചു. അതോടെയാണ് അവര്‍ പൊയ്ക്കോളാന്‍ പറഞ്ഞതെന്ന്’, പിഷാരടി വ്യക്തമാക്കുന്നു.

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് വേണ്ടത് അവരുടെ ജീവിനും സ്വത്തിനും സംരക്ഷണമാണെന്നും അത് നല്‍കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കെടി ജലീല്‍ എംഎല്‍എ.ബിജെപിനല്‍കുന്ന ആനുകൂല്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വാങ്ങാന്‍ അവരുടെ ഉടലില്‍ തലയുണ്ടായാലല്ലേ കഴിയൂ. നിര്‍ഭയം ജീവിക്കാനുള്ള അവകാശമാണ് മത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടത്. ഓരോ ദിവസം ഉറക്കമുണരുമ്പോഴും തല തപ്പിനോക്കി അത് സ്ഥാനത്തുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട സ്ഥിതി ഒരു നാട്ടിലും ഉണ്ടാകാന്‍ പാടില്ല.

റബ്ബറിന് കിലോക്ക് 300 രൂപയാക്കിയത് കൊണ്ടോ നെല്ല് കിലോക്ക് 50 രൂപ നല്‍കിയത് കൊണ്ടോ മറ്റു കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മോഹിപ്പിക്കുന്ന വില വാഗ്ദാനം ചെയ്തത് കൊണ്ടോ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വര്‍ത്തമാന പ്രതിസന്ധിക്ക് പരിഹാരമാവില്ല. എഴുപതോളം ക്രൈസ്തവ സംഘടനകള്‍ ഡല്‍ഹിയില്‍ നടത്തിയ റാലിയില്‍ ഉയര്‍ത്തിയ ആവശ്യം സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നാണ്. അല്ലാതെ എല്ലാ കാര്‍ഷിക വിളകള്‍ക്കും മോഹ വില ഉറപ്പുവരുത്തണം എന്നല്ല.

ഗുജറാത്ത് കലാപം മുതല്‍ നസീം ഖുറേഷി വരെ വര്‍ഗ്ഗീയ ചേരിതിരിവില്‍ ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ പട്ടിക ഏറെ നീണ്ടതാണ്. ആസ്‌ട്രേലിയക്കാരായ ക്രൈസ്തവ പുരോഹിതന്‍ ഗ്രഹാം സ്റ്റെയിന്‍സും എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തിന്റെ രണ്ട് മക്കളും ചുട്ടെരിക്കപ്പെട്ടത് ഇന്നും ഭീതിപ്പെടുത്തുന്ന ഓര്‍മ്മയാണ്. ബാബരി മസ്ജിദ് ഉള്‍പ്പടെ നിരവധി ചര്‍ച്ചുകളും പള്ളികളും തകര്‍ക്കപ്പെട്ട സംഭവങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിച്ചാലേ ചിത്രം പൂര്‍ണ്ണമാകൂ.

ഒരു മൃഗത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്ന നാട് ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ? കൊല്ലും കൊലയും തുടരുന്നെടത്തോളം അതേകുറിച്ച് പറഞ്ഞു കൊണ്ടിരിക്കും. അതൊരു പൗരന്റെ ധര്‍മ്മമാണ്. ഏതു സമയത്തും വേട്ടയാടപ്പെടുമെന്ന മാനസികാവസ്ഥയില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് മുക്തി നല്‍കാനാണ് സുരേന്ദ്രന്റെ പാര്‍ട്ടി ശ്രമിക്കേണ്ടത്. ഇക്കാര്യം സൂചിപ്പിച്ചതിനാണ് ഞാന്‍ ക്രൈസ്തവ പുരോഹിതനെ കൊല്ലാന്‍ ആഹ്വാനം ചെയ്തു എന്ന മട്ടില്‍ അദ്ദേഹം പെരും നുണ എഴുന്നള്ളിച്ചത്.

ഉത്തരേന്ത്യയില്‍ ഇത്തരം കള്ളപ്രചരണങ്ങളാണ് സംഘ് പരിവാര്‍ സാധാരണ അഴിച്ചു വിടാറുള്ളത്. അസത്യം വിളമ്പി ഇല്ലാത്തത് ഉണ്ടെന്ന് വരുത്തി രാഷ്ട്രീയ ലക്ഷ്യം നേടാന്‍ നടത്തുന്ന ഹിന്ദി ബെല്‍റ്റിലെ വര്‍ഗീയ കുതന്ത്രം കേരളത്തില്‍ വിലപ്പോവില്ല. അതുകൊണ്ടൊന്നും ക്രൈസ്തവ സമുദായത്തിന്റെ വോട്ട് പെട്ടിയിലാക്കാമെന്ന് സുരേന്ദ്രന്‍ വ്യാമോഹിക്കേണ്ടന്നും ജലീല്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ പല നാടുകളിലും കേരളത്തിന് ഏറെ സമാനമായ കാലാവസ്ഥയാണ്. അതിനുള്ള പ്രധാന ഉദാഹരണമാണ് ക്വീന്‍സ്ലന്‍ഡ്. മലയാളികള്‍ കൂടുതലും താമസിക്കുന്ന സ്ഥലമാണിത്. ഇപ്പോഴിതാ ക്വീന്‍സ്ലന്‍ഡില്‍ ഒരുക്കിയ കൃഷിയിടത്തിലെ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശി ചൂരവേലില്‍ ടോണിയാണ് ക്വീന്‍സ്ലന്‍ഡിലെ എയര്‍ എന്ന ഗ്രാമത്തില്‍ കൃഷിയിടത്തെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ചത്. കപ്പവാഴക്കൃഷിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

ഓസ്‌ട്രേലിയന്‍ മല്ലു എന്ന ചാനലിലൂടെയാണ് ടോണി ഈ കാര്യം പങ്കുവെച്ചത്. വാഴയും കപ്പയും മാത്രമല്ല, മഞ്ഞള്‍, ഇഞ്ചി, മറ്റു കിഴങ്ങിനങ്ങള്‍ എന്നിവയെല്ലാം ഈ കൃഷിയിടത്തില്‍ വളരുന്നുണ്ട്. രണ്ടിനം കപ്പയ്‌ക്കൊപ്പം നേന്ത്രന്‍, പൂവന്‍ വാഴകളും അതുപോലെ ഓസ്‌ട്രേലിയന്‍ ഇനങ്ങളായ റോബസ്റ്റ,മങ്കി ബനാന, ലേഡി ഫിംഗര്‍ എന്നിവയാണുള്ളത്.

പ്രധാനമായും ജൈവവളംതന്നെയാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടി, കോഴിവഴം തുടങ്ങിയവ പ്രധാനമായും നല്‍കുന്നു. അതുപോലെ വിളവെടുത്തശേഷം വാഴത്തടകള്‍ വെട്ടിയരിഞ്ഞ് ചുവട്ടില്‍ ഇട്ടുകൊടുക്കുന്നതായും ടോണി വിഡിയോയില്‍ പറയുന്നുണ്ട്.

ഇതിന്റെയെല്ലാം വിപണനം ഓസ്‌ട്രേലിയയിലെ മലയാളി സര്‍ക്കിളില്‍ത്തന്നെയാണ്. ഇതിനായി വാട്‌സാപ് ഗ്രൂപ്പുണ്ട്. അധികമുള്ള കപ്പയും വാഴയുമൊക്കെ ഓസ്ട്രലിയയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാറാണ് പതിവ്. അതേസമയം, കൃഷിയിടത്തിന്റെ ഉടമ സ്ഥലത്തില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെക്കാന്‍ കഴിഞ്ഞില്ലെന്ന് ടോണി പറയുന്നു.

മലയാളിയായ കാമുകനെ കാണാൻ കേരളത്തിലെത്തിയ റഷ്യൻ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂരാച്ചുണ്ടിൽ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ച റഷ്യൻ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തു.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിനെ കാണാനായി മൂന്ന് മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടി റഷ്യയിൽ നിന്നും കേരളത്തിലെത്തിയത്. കൂരാച്ചുണ്ടിൽ യുവാവിനൊപ്പം താമസിക്കുകയായിരുന്ന പെൺകുട്ടി യുവാവിന്റെ ഉപദ്രവം സഹിക്കാനാവാതെ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഒളിവിൽ പോയിരിക്കുകയാണ്. അതേസമയം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിക്കാത്തതിനാൽ സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പെൺകുട്ടിയെ വാർഡിലേക്ക് മാറ്റിയ ശേഷം മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കേരള ലോട്ടറിയുടെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി അടിച്ചത് ആസാം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്ക്കാണ്. നടി രജനി ചാണ്ടിയുടെ വീട്ടുജോലിക്കാരന്‍ ആണ് ഇദ്ദേഹം. സമ്മാനം ലഭിച്ചെങ്കിലും കേരളം വിട്ടുപോകില്ലെന്നാണ് ആല്‍ബര്‍ട്ട് പറയുന്നത്.

സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നാണ് ആല്‍ബര്‍ട്ട് കൂലിവേലക്കായി കേരളത്തിലെത്തിയത്. രജനി ചാണ്ടിക്കൊപ്പം കൂടിയതോടെ ജോലി സ്ഥിരമായി. 15 വര്‍ഷമായി ജോലി ചെയ്യുകയാണ് ആല്‍ബര്‍ട്ട്. ഓലമേഞ്ഞ വീട്ടിലാണ് ആല്‍ബര്‍ട്ടും ഭാര്യ അഞ്ചലയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായ മക്കള്‍ ഏലിയാസും ഡേവിഡും കഴിയുന്നത്.

ലോട്ടറിയടിച്ച കാശുകൊണ്ട് നല്ലൊരു വീടുപണിയണമെന്നും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നുമാണ് ആഗ്രഹമെന്ന് റോബര്‍ട്ട് പറയുന്നു. സ്ഥിരമായി ലോട്ടറിയെടുക്കാറുണ്ടെങ്കിലും ഇതുവരെ 5000 രൂപ വരേയെ സമ്മാനം ലഭിച്ചിട്ടുള്ളൂവെന്നും ആല്‍ബര്‍ട്ട് പറയുന്നു.

സമ്മാനാര്‍ഹമായ എസ്.ഇ 222282 ടിക്കറ്റ് വിറ്റത് ചൂണ്ടിയിലെ മാഞ്ഞൂരാന്‍ ലോട്ടറി ഏജന്‍സിയാണ്. സമ്മാനം ലഭിച്ച വിവരം ആല്‍ബര്‍ട്ട് വിവരം ഓണ്‍ലൈന്‍ മുഖേന അറിഞ്ഞെങ്കിലും നാട്ടിലുള്ള ഭാര്യ അഞ്ചലയോട് മാത്രമാണ് പറഞ്ഞത്.  രജനി ചാണ്ടിയുടെ ഭര്‍ത്താവ് ചാണ്ടിയെ വിവരമറിയിച്ചു.

അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ആലുവ കാത്തലിക് സെന്ററിലെ എസ്.ബി.ഐ ബ്രാഞ്ചിലെത്തി ടിക്കറ്റ് കൈമാറി. ആസാമിലെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ട് ആലുവ ശാഖയിലേക്ക് മാറ്റി ഉച്ചയ്ക്ക് ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കാഞ്ചിയാറില്‍ കഴിഞ്ഞ ദിവസമാണ് യുവ അധ്യാപികയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാഞ്ചിയാര്‍ പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ അനുമോളുടെ (വത്സമ്മ-27) മൃതദേഹം ചൊവ്വാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണു കണ്ടെത്തിയത്. തലയ്ക്കു ക്ഷതമേറ്റു രക്തം വാര്‍ന്നാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ഇപ്പോഴിതാ അനുമോള്‍ പിതൃ സഹോദരിക്കയച്ച വാട്സ് ആപ്പ് സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. മസ്‌ക്കറ്റിലുള്ള ഫിലോമിനയെന്ന സഹോദരിക്കാണ് യുവതി അവസാനമായി സന്ദേശം അയച്ചത്. മാര്‍ച്ച് 17നായിരുന്നു സന്ദേശം അയച്ചത്. 21-ാം തിയതിയാണ് അധ്യാപികയായ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശപ്പെട്ട രീതിയില്‍ സംസാരിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു.

‘എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണം പറയുന്നവര്‍ക്ക് എന്തും പറയാം, അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഒത്തുപോകണമെന്നും ഒന്നിച്ചു കഴിയണമെന്നുമൊക്കെ പറയാം. ഇനി എനിക്ക് അതൊന്നും വേണ്ട. ഒരു പുരുഷന്‍ കൂടെയുണ്ടെങ്കിലേ ജീവിക്കാന്‍ പറ്റുകയുള്ളെന്നൊന്നുമില്ലല്ലോ’, അനുമോള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.

അനുമോള്‍ അയച്ച സന്ദേശത്തിന് സഹോദരി മറുപടി നല്‍കിയെങ്കിലും തിരിച്ച് പ്രതികരണം ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് അറിയുന്നത് അനുമോള്‍ മരിച്ചുവെന്ന വാര്‍ത്തയാണ്.കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം പിയുമായി ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹമിപ്പോഴുള്ളത്. ഇന്നസെന്റിനെ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്.

ആദ്യം ഐസിയുവിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. അദ്ദേഹമിപ്പോള്‍ വെന്റിലേറ്ററിലാണ്.നാളെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

RECENT POSTS
Copyright © . All rights reserved