Latest News

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരേ സമയം നടന്ന രണ്ട് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും വിജയം. തിരുവനന്തപുരം കണിയാപുരം സ്വദേശിയ്ക്കും (48), മയ്യനാട് സ്വദേശിയ്ക്കുമാണ് (54) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങളാണ് ദാനം നല്‍കിയത്. രാത്രിയില്‍ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി 2 ശസ്ത്രക്രിയകളും വിജയകരമാക്കിയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

പൂര്‍ണ ഗര്‍ഭിണിയായിട്ടും തീവ്രദു:ഖത്തിനിടയിലും അവയവദാനത്തിനായി മുന്നോട്ട് വന്ന ഭാര്യ അര്‍ച്ചനയെ മന്ത്രി നന്ദിയറിയിച്ചു.കഴിഞ്ഞ ഏഴാം തീയതിയാണ് തമിഴ്‌നാട് കോവില്‍പ്പെട്ടിയില്‍ വച്ച് വാഹനാപകടത്തിലൂടെ ശരത്കൃഷ്ണന് ഗുരുതരമായി പരിക്കേറ്റത്.

അവിടത്തെ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും വിദഗ്ധ ചികിത്സ നല്‍കി. മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് അവയവദാനത്തിന് ഭാര്യ തയ്യാറാകുകയായിരുന്നു. രണ്ട് വൃക്കകകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. അനുയോജ്യരായ മറ്റ് രോഗികള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമില്ലാത്തതിനാല്‍ മറ്റവയവങ്ങള്‍ എടുക്കാനായില്ല. കെ. സോട്ടോ വഴിയാണ് അവയവ വിന്യാസം നടത്തിയത്.

എബി പോസിറ്റീവ് രക്ത ഗ്രൂപ്പില്‍പ്പെട്ട രോഗികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളതാണ് രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ലഭിച്ചത്. രണ്ട് സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒരുമിച്ച് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ വളരെപ്പെട്ടന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റുള്ളവര്‍ തുടങ്ങി 50 ഓളം ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ഈ ശസ്ത്രക്രിയകള്‍. ഇന്ന് അതിരാവിലെ 4 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയകള്‍ രാവിലെ 9 മണിക്കാണ് പൂര്‍ത്തിയാക്കിയത്.

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വെള്ളിയാഴ്ച താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് കനത്ത ചൂടിന് സാധ്യത. തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 വരെ എത്തിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ചൂട് സാധാരണയെക്കാള്‍ 3 °C മുതല്‍ 4 °C വരെ കൂടാം. അതേസമയം കോഴിക്കോട്, കോട്ടയം ജില്ലകളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടും. 37°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഉയര്‍ന്ന താപനില (39°C) പാലക്കാടും കരിപ്പൂരും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തിയിരുന്നു (36.2°C). സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

* പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

* വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാര്‍ത്ഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

*മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജ്ജലീകരണം തടയുവാൻ സഹായിക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

*നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവഞ്ചൂര്‍ പറമ്പുകര ഞാറയ്ക്കല്‍ രാജന്റെ ഭാര്യ സിസിലി ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ കയറുന്നതിനിടെയായിരുന്നു അപകടം.’

അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് തിരുവഞ്ചൂര്‍ തൂത്തൂട്ടി കവലയ്ക്ക് സമീപമായിരുന്നു അപകടം. സിസിലി ജോലി കഴിഞ്ഞ് ഏറ്റുമാനൂര്‍ വഴി സ്വകാര്യ ബസില്‍ തൂത്തൂട്ടി ബസ്സ്‌റ്റോപ്പില്‍ ഇറങ്ങിയതായിരുന്നു.

സിസിലിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവിടെ സ്‌കൂട്ടറുമായി ഭര്‍ത്താവ് രാജന്‍ കാത്തുനിന്നിരുന്നു. സിസിലി സ്‌കൂട്ടറില്‍ കയറുവാന്‍ തുടങ്ങവേ പിന്നില്‍ നിന്ന് അമിതവേഗത്തിലെത്തിയ കാര്‍ ഇരുവരെയും ഇടിച്ചിടുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രിയോടെ സിസിലി മരിച്ചു. രാജന്റെ നില ഗുരുതരമായി തുടരുന്നു. സിസിലിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്. എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെടുന്ന വീഡിയോയാണ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടേതായി പുറത്തെത്തിയിരിക്കുന്നത്.

സൗദിയിൽനിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന് പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഷാഫി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നോ എവിടെയാണെന്നോ ഷാഫി വിഡിയോയിൽ വ്യക്തമാക്കുന്നില്ല.

‘325 കിലോ സ്വർണം ഞാനും സഹോദരനും സൗദിയിൽനിന്ന് കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ അവർ കേസും കൂട്ടവും പൊലീസും പ്രശ്നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല.’- എന്ന് ഷാഫി പറയുന്നു.

‘അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യുക. പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല.’എന്നാണ് ഷാഫി പറയുന്നത്. അതേസമയം, ഇത് ഷാഫിയെ തട്ടിക്കൊണ്ടു പോയവർ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇത് എവിടെനിന്നാണ് ചിത്രീകരിച്ചത് എന്നു കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏപ്രിൽ ഏഴാം തീയതി രാത്രിയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഇത് തടയാൻ ശ്രമിച്ച ഭാര്യയേയും വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിടുകയായിരുന്നു.

സംഭവം നടന്ന ആറു ദിവസത്തോളം ആയിട്ടും ഷാഫിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പിന്നിൽ സ്വർണക്കടത്തു സംഘമാണെന്ന് പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു.

പ്രവാസി മലയാളി റിയാദില്‍ ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന്‍ ദാമോദരന്‍ (69) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പിരിക്കേറ്റ ദാമോദരന്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. 30 വര്‍ഷമായി റിയാദ് നസീമിലെ സ്വകാര്യ സ്‌കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ഇഖാമ പുതുക്കാതെയും ശമ്പളം ലഭിക്കാതെയുമായി.

തുടര്‍ന്ന് ഇന്ത്യന്‍ എംബസി വഴി ഫൈനല് എക്‌സിറ്റില് നാട്ടില്‍ പോയി. ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയത്. മുമ്പ് പരിചയമുള്ള സൗദി പൗരെന്റ വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ അറ്റകുറ്റപണിക്കായി ദാമോദരന്‍ പോയിരുന്നു.

അപ്പോഴാണ് ദുരന്തമുണ്ടായത്. മൂന്നാം നിലയിലായിരുന്നു ടാങ്ക്. ഇവിടെ നിന്ന് അദ്ദേഹം കാലുവഴുതി താഴേക്ക് വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. മാര്‍ച്ച് 23-നായിരുന്നു സംഭവം. അബോധാവസ്ഥയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് മരിച്ചത്.

യുവതിയ്ക്ക് നേരെ നിരന്തരം ലൈംഗിക ചൂഷണം നടത്തുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീറാണ് (36) പരവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭീഷണിയില്‍ മാനസികമായി തകര്‍ന്ന യുവതി പരവൂര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടിയത്.

കേസില്‍പ്പെട്ട ഭര്‍ത്താവിനെ രക്ഷിക്കാന്‍ സഹായവാഗ്ദാനം നടത്തിയാണ് ഇയാള്‍ യുവതിയുമായി അടുപ്പം കൂടിയത്. യുവതിയുമായി അടുത്ത ശേഷം ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തിയാണ് ആദ്യം പീഡനം നടത്തിയത്. യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്ത സുബീര്‍ പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി. പീഡനവിവരം പുറത്ത് പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയെയും മകളെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതിക്ക് സർവീസ് സഹകരണ ബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് വീണ്ടും അടുത്ത സുബീര്‍ ജോലിക്കെന്ന വ്യാജേന പത്തുലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. ജോലിയുടെ അഭിമുഖത്തിനെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ എത്തിച്ച് യുവതി പീഡിപ്പിച്ചു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും എതിർപ്പ് വകവയ്ക്കാതെ നിരവധി തവണയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

.ഇൻസ്‌പെക്ടർ നിസാർ, എസ്‌.ഐ നിതിൻ നളൻ, എ.എസ്‌.ഐ രമേശൻ, എസ്.സി.പി.ഒമാരായ റലേഷ്‌കുമാർ, സിപിഒ പ്രേംലാൽ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു. തൊടുപുഴ കരിങ്കുന്നത്താണ് നാൽപത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ കരിങ്കുന്നം സ്വദേശി മനു(45) അറസ്റ്റിൽ.

ഏപ്രിൽ നാലിനാണ് സംഭവം ഉണ്ടായത്. വീട്ടിലെ അറ്റകുറ്റിപ്പണിക്കായി എത്തിയതായിരുന്നു മനു. ഇയാൾ വീട്ടിലെത്തിയപ്പോൾ വൃദ്ധയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അമ്മയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

അവശനിലയിലായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ തൊടുപുഴ ഡിവൈഎസ്പിക്ക് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നാലെ കടന്നുകളഞ്ഞ ഇയാളെ പിടികൂടിയത്. തുടർന്ന മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ കംഫര്‍ട്ടിബിള്‍ അല്ലായിരുന്നുവെന്ന് ശോഭന. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അത് മാറി എന്നാണ് ശോഭന പറയുന്നത്. ‘മണിച്ചിത്രത്താഴ്’, ‘തേന്‍മാവിന്‍ കൊമ്പത്ത്’, ‘മിന്നാരം’ തുടങ്ങിയ ശോഭനയുടെ ഹിറ്റ് സിനിമകള്‍ എല്ലാം മോഹന്‍ലാലിനൊപ്പമാണ്.

”മോഹന്‍ലാല്‍ ഏകേദശം എന്റെ അതേ പ്രായമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ചെയ്ത സിനിമകളിലൊന്നും ഞങ്ങള്‍ക്ക് വലിയ കംഫര്‍ട്ടില്ലായിരുന്നു. വ്യത്യസ്ത മനസ്സുള്ള രണ്ട് ചെറുപ്പക്കാര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത് ആലോചിച്ച് നോക്കൂ.”

”പരസ്പരം അധികം സംസാരിക്കില്ലായിരുന്നു പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലാതായി. കെട്ടിപ്പിടിക്കുന്ന ഒരു സീനില്‍ മൂക്കിള ഷര്‍ട്ടിലാക്കിയെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കുമായിരുന്നു. മൂക്കിളയില്ല ഗ്ലിസറിനാണെന്ന് എത്ര പറഞ്ഞിട്ടും മനസ്സിലായില്ല.
ഇപ്പോഴും അത് പറഞ്ഞ് കളിയാക്കും എന്നാണ് ശോഭന സിനെ ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നിലവില്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഒരുപാട് ആരാധകരുള്ള താരമാണ് ശോഭന. കരിയറില്‍ തിളങ്ങി നിന്ന കാലത്ത് താരം സിനിമ വിട്ട് നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലാണ് ഒടുവില്‍ താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ നൃത്തത്തില്‍ തന്നെയാണ് താരം കൂടുതല്‍ സജീവം. പൊതുചടങ്ങുകളിലും താരം പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ചിത്രത്തിന്റെ ലോഞ്ച് ചടങ്ങില്‍ ശോഭന എത്തിയിരുന്നു.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ തൊടുപുഴ സ്വാദേശി കമല ശ്രീധരന്റെ ചികിത്സയ്ക്ക് വേണ്ടി നടത്തിയ ഈസ്റ്റർ ചാരിറ്റിയുടെ ലഭിച്ച 1895 പൗണ്ട് ( 192079 രൂപ ) കമല ശ്രീധരന്റെ വീട്ടിൽ എത്തി പ്രൊഫസർ ടി ജെ ജോസഫ് സാർ കൈമാറി .കമലയുടെയും കുടുംബത്തിന്റെയും വേദന ഞങ്ങളെ അറിയിച്ച യു കെ യിലെ ചെംസ്ഫോർഡ്, എസെക്സിൽ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റ്യൻ, പഞ്ചായത്തു മെമ്പർ സിജിൽ ജോ ,എന്നിവർ സന്നിഹിതരായിരുന്നു .ഇത്തരം ഒരു നന്മ പ്രവർത്തി ചെയ്ത ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെയും യു കെ മലയാളികളെയും അഭിനധിക്കുന്നുവെന്നു ചെക്ക് കൈമാറികൊണ്ട് നടത്തിയ പ്രസംഗത്തിൽ ജോസഫ് സാർ പറഞ്ഞു

ഈസ്റ്റർ ചാരിറ്റിക്ക് ഞങ്ങൾക്ക് ലഭിച്ച 1895 പൗണ്ട് ( 192079 രൂപ ) കൂടാതെ 45000 രൂപ നേരിട്ടും കമലയുടെ അക്കൗണ്ടിൽ ലഭിച്ചിരുന്നു അങ്ങനെ ആകെ ലഭിച്ചത് 237079 രൂപ. ഈ എളിയ പ്രവർത്തനത്തിൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

ഞങ്ങളുടെ ഈ എളിയപ്രവർത്തനങ്ങൾക്ക് സൗജന്യമായി നിയമസഹായം നൽകിയ ഡൊമിനിക് & കോ സോളിസിറ്റേഴ്സ് ലിമിറ്റഡ് ഉടമ, അഡ്വക്കേറ്റ് ഡൊമിനിക് കാർത്തികപിള്ളിൽ ആന്റണിയോടും ആദരണീയനായ തമ്പി ജോസിനോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെയിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,16 ,00000 (ഒരുകോടി പതിനാറു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് ..
ഇടുക്കി ചാരിറ്റിഗ്രൂപ്പ് യു കെ യ്ക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: കേരളത്തിൽ നിന്നും യുകെയിലെത്തിയ വിദ്യാർത്ഥികൾക്കായി ലണ്ടനിൽ ‘നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ പ്രവർത്തകർ. ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ലണ്ടനിലെ സ്ട്രാറ്റ് ഫോർഡിൽ ‘നെറ്റ്‌വർക്കിംഗ് ഇവന്റ്’ സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് സാധ്യമാകുന്ന എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കപ്പെട്ടത്.

ലൗട്ടൺ കൗൺസിൽ മുൻ മേയർ ഫിലിപ്പ് എബ്രഹാം നെറ്റ്‌വർക്കിംഗ് ഇവന്റ് ഉദ്ഘാടനം ചെയ്തു. ഐഒസി യുകെ കേരള ചാപ്റ്റർ യൂത്ത് വിംഗ് ലീഡർ നിധീഷ് കടയങ്ങൻ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് ഹാം കൗൺസിലർ ഇമാം ഹഖ്, ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ, യൂത്ത് വിങ്‌ പ്രതിനിധികളായ എഫ്രേം സാം, അളക ആർ തമ്പി, അസ്‌ലം എം സാലി, ബിബിൻ ബോബച്ചൻ, ജോൺ പീറ്റർ എന്നിവർ പ്രസംഗിച്ചു. ഐഒസി വക്താവ് അജിത് മുതയിൽ സ്വാഗതവും യൂത്ത് വിങ് ലീഡർ വിഷ്ണുദാസ് കൃതജ്ഞതയും പറഞ്ഞു.

യുകെയിലെത്തി തന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിൽ എടുത്ത 50 വർഷത്തെ അധ്വാനവും ജീവിതാനുഭവങ്ങളും ഉദ്ഘാടകനായ ഫിലിപ്പ് എബ്രഹാം പങ്കുവെച്ചത് വിദ്യാർത്ഥികൾക്ക് ഒരു പുത്തൻ അനുഭവമായി. വിദ്യാർത്ഥികൾ സമൂഹത്തിൽ ഇടപെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച കൗൺസിലർ ഇമാം ഹഖ് യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾക്കുള്ള എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്തു.

യുകെയിൽ വിദ്യാർത്ഥികളായി എത്തിയവർ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായി കാണാനാണമെന്നും പൊതു ജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രതിബദ്ധരായിരിക്കണമെന്നും ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ പറഞ്ഞു. അതിനായി ഐഒസി യുകെയുടെ പരിപൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

നെറ്റ്‌വർക്കിംഗ് ഇവന്റിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ശക്തമായ പിന്തുണ വാദ്ഗാനം ചെയ്തു കൂടെചേർത്തു നിറുത്തുന്ന ഐഒസിയെ ഏറെ സ്നേഹത്തോടും ആദരവോടും കാണുന്നുവെന്നും അറിയിച്ചു. യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചുകൊണ്ട് അമ്പതോളം പേർ പങ്കെടുത്തു.

RECENT POSTS
Copyright © . All rights reserved