Latest News

യുകെയിലെ സിനിമാസ്നേഹികളായ മലയാളികൾ ചേർന്നു രൂപീകരിച്ച ഒരു കൂട്ടായ്മയാണ് “ഡെസ്പരാഡോസ് ഫിലിം കമ്പനി”

കൂട്ടായ്മയുടെ ആദ്യസംരംഭമായി നിർമ്മിക്കുന്ന ഷോർട്ട് ഫിലിമിന്റെ ട്രെയിലർ ഇന്നലെ പുറത്തിറങ്ങി.

യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മ, ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ രഞ്ജിത്ത് വിജയരാഘവൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മലയാളം ഷോർട്ട് ഫിലിം ‘ദി നൈറ്റ്’ ന്റെ ട്രൈലർ പുറത്തിറങ്ങി.

പൂർണ്ണമായും യുകെയിൽ ചിത്രീകരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിഷോർ ശങ്കർ ആണ്, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി. ജയലക്ഷ്മി ദീപക്, അതുല്യ ജനനികുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാത്തുക്കുട്ടി ജോൺ, ആർട്ട് ഷൈൻ അഗസ്റ്റിൻ. വസ്ത്രാലങ്കാരം ചിപ്പി മോഹൻ.

ട്രൈലർ ലിങ്ക് :

ഷാനോ

ആദി കാലങ്ങളിൽ അകത്തമ്മക്ക് പുറമെ അകത്തും പുറത്തും വേലിയില്ലാതെ സംബന്ധങ്ങളുടെ തേർവാഴ്ചകൾ നടത്തിയിരുന്ന കാലം. മേൽവർണ്ണകോയ്മയുടെ വീരത്തം കാട്ടിൽ നായാടാനിറങ്ങുമ്പോൾ പൊട്ടി വരുന്ന മദം തീർക്കാൻ ചെറുമത്തികളുടെ ചെറ്റകുടിലുകളുടെ മുളംഭിത്തികൾക്കുള്ളിൽ ഉയർന്നു താഴ്ന്നു ഉല്ലസിച്ചിരുന്നതിന്റെ ശീൽക്കാര ശബ്ദം. പക്ഷെ, പനിയൻ എന്ന ചെറുമന്റെ ഉള്ളിൽ രോഷാഗ്നി ആളിക്കത്തിക്കുകയാണുണ്ടായത്. സ്വന്തം ഉടപ്പിറന്നവളുടെ അഴകിന്റെ നിമ്നോന്നതങ്ങളിൽ ദാഹം തീർത്ത മേനവനെ അരിവാളുകൊണ്ടായിരുന്നു പനിയൻ യാത്രയയച്ചത്.

കുറ്റബോധം കൊണ്ടാണോ അതോ കിരാതമായ സമ്പ്രദായത്തോടുള്ള മനം മടുപ്പു കൊണ്ടോ ആയിരിക്കാം പനിയന്റെ അരിവാളിനിരയായ മേനവന്റെ മേനവത്തി പനിയന്റെ പെങ്ങളുടെ ഗർഭവും ഗർഭ രക്ഷയും രഹസ്യമായി ഏറ്റെടുത്തു. അതല്ലായിരുന്നെങ്കിൽ കാടുകയറാൻ വന്ന സകല തമ്പുരാക്കന്മാർക്കും വിരുന്നൊരുക്കുവാൻ പനിയനും അരിവാളും ഭ്രാന്തെടുത്തു നടക്കുകയായിരുന്നു. അപ്പോഴാണ് മേനവത്തി പുറം പണിക്കു വന്ന റായിരപ്പൻ മുഖാന്തിരം പനിയന്റെ പെങ്ങളുടെ ഭാവി ഏറ്റെടുത്തത്. അത് കൊണ്ടു മാത്രം അയാള് തണുത്തു. എങ്കിലും തന്റെ അരിവാൾ അയാൾ കോലായുടെ കഴുക്കോലിൽ തിരികെ വച്ചില്ല. ഊരിലെ സ്ത്രീത്വത്തിനു മുഴുവൻ ഒരു കരുതൽ കൊടുക്കുവാൻ അയാൾ സ്വയം തീരുമാനിച്ചത് പോലെ ആയിരുന്നു അയാളുടെ പെരുമാറ്റ രീതികൾ. അത് കൊണ്ടെന്തായാലും ഊരിലെ പെണ്ണുങ്ങളുടെ മാനം അവരവരുടെ സ്വകാര്യമായി മാറിത്തുടങ്ങി.

മേനവത്തി ഏറ്റെടുത്തത് കൊണ്ടവർ അടിയാത്തിയുടെ കുട്ടിക്ക് നില എന്ന് പേരിട്ടു വിളിച്ചു. അച്ഛനില്ലാതെ അമ്മയുടെയും അമ്മാവന്റെയും സംരക്ഷണയിൽ അവൾ വളർന്നു നിളയെപ്പോലെ ഒഴുകുന്ന സൗന്ദര്യവതിയായി കാടിന്റെ ശ്യാമ വർണ്ണത്തിലും അവൾ ശോഭ ചൊരിഞ്ഞു. കാട് കയറുവാൻ വന്ന പല കുട്ടിത്തമ്പുരാക്കന്മാരും അവളുടെ മേനിയഴകിൽ ഭ്രമിച്ചു വശക്കേടായി എങ്കിലും പനിയന്റെ അരിവാളിന്റെ ഹുങ്കാരം അവരുടെയുള്ളിലുറങ്ങിക്കിടന്ന സദാചാരബോധത്തെ ഉണർത്തി വിട്ടു.
ഊരിലെ പെൺജാതിയുടെ മാനത്തിനും ജീവനും കാവലാളായിരുന്നത് കൊണ്ട് പനിയൻ കല്യാണം ചെയ്തിരുന്നില്ല. ഒടുവിൽ പനിയന്റെ കയ്യാൽ തീർന്നുപോയ വലിയ മേനവന്റെ അനന്തരവൻ രാഘവ മേനവന്റെ തോക്കിനു ഇരയായപ്പോൾ അയാൾക്കുവേണ്ടി കരയുവാൻ പെങ്ങളല്ലാതെ മറ്റൊരുത്തി കൂടിയുണ്ടായിരുന്നു. കല്ല്യാണം കഴിക്കാതെ വീര വ്രതമനുഷ്ഠിച്ച പനിയനെ ശുശൂഷിക്കാനും അവന്റെ ചെറുമകിടാങ്ങളെ താലോലിക്കുവാനും ഉള്ളറിഞ്ഞു കൊതിച്ചു കാത്തിരുന്ന ചീരു ആയിരുന്നു ആ പെണ്ണൊരുത്തി.

പനിയന്റെ മരണം ഊരിലോ നാട്ടിലോ അത്ര വലിയ വാർത്ത ആയില്ലെങ്കിലും ഊരിലെ പെൺകിടാങ്ങളുടെയുള്ളിൽ അറിയാതെ ഒരു ഭയം പതിയെ ഗ്രസിച്ചു തുടങ്ങിയിരുന്നു. സമയം തെറ്റിയുള്ള പുറം നാട്ടുകാരുടെ വരത്തു പോക്കുകൾ കൂരിരുട്ടിൽ കുടിലുകൾക്കുള്ളിലും അവർക്കു മേല്കച്ച അഴിഞ്ഞുപോയ പോലെ തോന്നിച്ചു. അത്രമേൽ ഉയരത്തിലായിരുന്നു ആജ്ഞകൾക്കു മീതെയുള്ള ആ ചെറുമത്തികളുടെ അഭിമാന ബോധം. അതുണ്ടാക്കി കൊടുത്തവന്റെ കാവൽ ഇല്ലതാനും.
ചീരു ഒരുപാട് ആശിച്ചിരുന്നതാണ് അവൾക്കു നഷ്ടമായത്. പനിയന്റെ പെങ്ങളേക്കാൾ നിലയെ സ്നേഹിച്ചിരുന്നു പനിയൻ. അതുകൊണ്ടായിരിക്കാം ചീരുവിനു നിലയെ ജീവനായിരുന്നു. അവളുടെ എന്താവശ്യങ്ങൾക്കു വേണ്ടിയും ചീരു അഹോരാത്രം അദ്ധ്വാനിക്കുവാൻ തയ്യാറായിരുന്നു. ചെറുമത്തികളുടെ മാനം കാക്കാൻ പനിയൻ സഹിച്ച ദുരിതവും അയാളുടെ ജീവത്യാഗവുമെല്ലാം ചീരു നിലയ്ക്കു പറഞ്ഞു കൊടുക്കുമായിരുന്നു. പനിയന്റെ മകളല്ലെങ്കിലും താൻ കൊതിച്ചവന്റെ ജീവനായിരുന്നു നിലയ. ചീരു അളവറ്റു സ്നേഹിച്ചിരുന്നു.

നിലയുടെ അമ്മ മരിച്ചു പോയപ്പോഴും ഒരു കടം വീട്ടുന്ന പോലെ ചീരു നിലക്കുവേണ്ടി സ്വന്തം ജീവിതത്തെ മാറ്റിവെച്ചു. ഒടുവിൽ മകളുടെ ജീവിതം വഴിമുട്ടി ഉറവ വറ്റിപോകുന്ന പുഴ പോലെ മാറുന്നതിൽ മനംനൊന്ത റായിരപ്പൻ മനക്കലമ്മയായ വലിയ മേനവത്തിയോട് സങ്കടപ്പെട്ടതിന്റെ ഫലമായി മേനവത്തി നില തന്റെ ഭർത്താവിന്റെ തന്നെ രക്തമാണെന്ന തിരിച്ചറിവുണ്ടായിരുന്നതുകൊണ്ടും അവളോട് ഒരു താല്പര്യമുള്ളതു കൊണ്ടും നിലയെ മനക്കലേക്ക് കൂട്ടികൊണ്ടു വരുവാൻ റായിരപ്പനോട് ആവശ്യപ്പെടുകയാണുണ്ടായത്.
മേനവത്തി തന്നെയായിരുന്നല്ലോ നിളയുടെ ചിലവുകൾ വഹിച്ചിരുന്നതും. മനയ്ക്കലെ പത്തായ പുരയിൽ താമസമാക്കിയത് കാരണം അമ്മാവന്റെ മരണത്തോടെ നിന്ന് പോയ വിദ്യാഭ്യാസം പുനരാരംഭിച്ചു. പഠിക്കുവാൻ മിടുക്കിയായ നില പക്ഷെ മേനവത്തി സ്വന്തം ഉദരത്തിൽ ജന്മം നൽകിയ രണ്ടു പെൺസന്തതികൾക്കു വലിയ അപമാനമായിരുന്നു.

അവർ മൂന്നാളും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത് , വർണ്ണബോധം തന്നെ കാരണം , അച്ഛന്റെ മകളാണെങ്കിലും സ്വസഹോദരിയാണെന്നു ഉള്ളിൽ അറിയുമെങ്കിലും സഹപാഠികളുടെയും സർവദാ സദാചാര വാദികളായ അധ്യാപകരുടെയും പുച്ഛ പരിഹാസങ്ങൾ മനയ്ക്കലെ മേനവന്റെ പെൺ കുട്ടികൾക്ക് താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. അവർ പഠിപ്പു നിർത്തുമെന്ന ഘട്ടം ആയപ്പോൾ മനക്കലമ്മ നിലയെ പട്ടണത്തിലുള്ള സ്കൂളിലേക്ക് പറിച്ചു നട്ടു.

പട്ടണത്തിന്റെ ഗാംഭീര്യം അവളിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു. എല്ലാ തരത്തിലും ഒന്നാമതായി അവൾ മുന്നേറികൊണ്ടിരുന്നു എങ്കിലും കൊച്ചു മേനവത്തികൾക്കു അവളെന്നും തീണ്ടാപ്പാടകലെ ആയിരുന്നു. കൊഴുത്ത ജാതി വിവേചനം നിശ്ശബ്ദമായിരുന്ന ചോര ഊറ്റികുടിക്കുന്ന പട്ടണത്തിലും നിലയുടെ മേൽവിലാസം മേനവത്തിയുടേതായിരുന്നു. അത് അവൾക്കു സമൂഹത്തിൽ ഇരിപ്പിടങ്ങൾ നല്കിക്കൊണ്ടേയിരുന്നു. വല്ലപ്പോഴും ഒരവധിക്കു മനക്കലെത്തുമ്പോൾ പത്തായ പുരയിലേക്കു മാത്രം പോയിരുന്ന അവൾ മനക്കലമ്മയെ കാണുവാൻ വേണ്ടി മാത്രം അകത്തളത്തിലേക്കു വരുമായിരുന്നു. അവളുടെ സാമീപ്യം പോലും സവർണ്ണ കിടാത്തികൾക്കു അസഹനീയമായിരുന്നു. അവൾ പക്ഷെ ഉറച്ച മനസ്സുള്ളവൾ ആയിരുന്നതിനാൽ ഇ ജാതിക്കോമരങ്ങളെ അവഗണിച്ചു. എങ്കിലും അർദ്ധ സഹോദരികൾക്കു വേണ്ടി വരുമ്പോഴൊക്കെ ഒരുപാട് പുസ്തകങ്ങൾ നില വാങ്ങിക്കൊണ്ടു വരുമായിരുന്നു. അവളുടെ മുന്നിൽ വെച്ചവർ ആ അറിവിന് വാതായനങ്ങൾ തുറക്കുവാൻ മുതിരില്ലെങ്കിലും അവൾ പോയി കഴിഞ്ഞാലവർ ആ പുസ്തകങ്ങൾ എല്ലാം തന്നെ ഹൃദിസ്ഥമാകുമായിരുന്നു.

അറിവിന്റെ ലോകത്തേക്ക് പുതിയ വെളിച്ചം വീശിയ നിലയെ അവർക്കു വിരോധമില്ലെങ്കിലും നിറം എന്ന രാപിശാചുക്കളുടെ ദുർഗന്ധമുള്ള കരവലയത്തിൽ നിന്നും അവർ മോചിതരായിരുന്നില്ല. ആ ചിന്തകൾ അവരെ നിലയിൽ നിന്നും അകറ്റി നിർത്തി.

ചോര ഇറ്റു വീഴുന്ന അരിവാളുമായി പത്തായ മാളികയുടെ മട്ടുപ്പാവിൽ ഉഗ്ര കാളിയെ പോലെ കലി പൂണ്ടു നിന്ന നിലയെ വലിയ മേനവത്തി ഒന്നേ നോക്കിയുള്ളൂ. ദാരിക വധം കഴിഞ്ഞു കലിതുള്ളി നിൽക്കുന്ന കാളിയെപോലെ നിലയുടെ മറുകയ്യിൽ ഒരു ശിരസ്സുണ്ടായിരുന്നു , അനന്തിരവൻ രാഘവ മേനവന്റെ ആയിരുന്നു അത് ബോധ രഹിതയായി നിലപതിച്ച വലിയമേനവത്തി കൺ‌തുറന്നു നോക്കുമ്പോൾ കണ്ടത് പത്തായ മാളികക്ക് പിന്നിൽ വെട്ടിയ കുഴിയിലേക്ക് രാഘവ മേനവനെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന നിലയെന്ന ഉഗ്രരൂപിയെയായിരുന്നു. എഴുന്നേൽക്കാനാവാതെ അത്യന്തം തകർന്ന മനസ്സോടു കൂടി കോലായിൽ നിർബാധം കണ്ണുനീർ പൊഴിച്ച് വിലപിച്ചിരുന്ന മേനവത്തിയുടെ അർദ്ധനഗ്നമായ മേനിയിലേക്ക് അയയിൽ നിന്നും മേൽമുണ്ട് വലിച്ചെടുത്തു പുതപ്പിച്ചു കൊണ്ട് നില പറഞ്ഞു ” അമ്മ കരയണ്ട അമ്മയെ തിരിച്ചറിയാത്ത പട്ടികളോട് അരിവാളുകൊണ്ടു പറയുവാനാ പനിയന്റെ പരമ്പരക്കറിയു . ”

തൻറെ മാനത്തിനു മേൽ കാമം ശമിപ്പിക്കുവാൻ വന്ന അനന്തരവനെ കാലപുരിക്കയച്ച തന്റെ വളർത്തു മകളെ കെട്ടിപിടിച്ചു ആ അമ്മ നിർത്താതെ അലമുറയിട്ടു.

രാഘവ മേനവന്റെ മരണം വലിയ മേനവന്റെ കുടുംബത്തിൽ നിന്നും അയിത്തത്തെ ഇല്ലാതാക്കുവാൻ തുടങ്ങി. പൂർണ്ണമായും ഇല്ലാതായി എന്ന് തന്നെ വേണം പറയുവാൻ , കാരണം ഇന്ന് അമ്മയോടെങ്കിൽ നാളെയതു ഞങ്ങളോടായിരിക്കും എന്ന് വലിയ മേനവന്റെ രണ്ടു പെൺകുട്ടികൾക്കും അറിയാമായിരുന്നു. അവരുടെ രക്ഷകയുടെ ഉഗ്രരൂപം അവരെ അടിമുടി മാറ്റിക്കളഞ്ഞു. ആ മാറ്റം അവരെ വർണ്ണ വിവേചനത്തിന്റെ തടവറയിൽ നിന്നും മോചിപ്പിക്കുകയാണുണ്ടയത്. രാഘവ മേനവന്റെ കൊലപാതകമാവട്ടെ ആരും അറിഞ്ഞില്ലതാനും. നാടുവിട്ടു പോയെന്നൊരു നാട്ടു വർത്തമാനവും കാണ്മാനില്ലെന്നൊരു പരാതിയിലും ഒതുങ്ങിപോയിരുന്നു അയാളുടെ മരണം.

അധികാരത്തിലും അജ്ഞതയിലും മുങ്ങികിടന്ന അയിത്തത്തിന്റെ വിഷപ്പുക നീങ്ങിയപ്പോൾ തെളിഞ്ഞത് നിലയ്ക്ക് മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്ന അറിവിന്റെ അസ്തമിക്കാത്ത വെളിച്ചവും ഒടുങ്ങാത്ത വഴികളും ആയിരുന്നു. മേനവ കുട്ടികളുടെ ഏട്ടത്തിയായി മനക്കൽ അമ്മയുടെ സ്നേഹവാത്സല്യം നുകരുവാൻ കഴിഞ്ഞ ആ ഉജ്ജ്വലര്തനമായ പെൺകൊടിക്കു മുന്നിലേക്ക്‌ ഉന്നത വിദ്യാഭ്യാസത്തിന്റെ നിരവധി വഴികൾ തുറക്കപ്പെട്ടു.

വിദ്യയുടെ നിരവധി പടവുകൾ അനായാസം അവൾ ചവിട്ടിക്കയറി. മനക്കലമ്മയുടെ വിലാസം അവൾക്കു അംഗീകാരങ്ങൾ വാങ്ങിക്കൊടുത്തു. സവർണ്ണന്റെ മുന്നിൽ തുറക്കുന്ന എല്ലാ വാതിലുകളും നിലയെന്ന പെൺകുട്ടിയുടെ മുന്നിലും തുറന്നു കിടന്നു. അവൾ ജില്ലാ ഭരണാധികാരിയായി ചുമതലയേറ്റപ്പഴും അവൾക്കു വർണത്തിന്റെ അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. അഹങ്കാരത്തോടെയല്ലെങ്കിലും അവളും ആ വർണ്ണ മാധുരിയിൽ അറിയാതെ ലയിച്ചു പോയിരുന്നു. വർഷങ്ങൾ നീണ്ട സർക്കാർ സേവനത്തിന്റെ ഒഴുക്കിൽ അവളും അങ്ങനെ മുങ്ങിപോയിരുന്നു.

കാരാഗൃഹത്തിന്റെ ഇരുണ്ട മുഷിഞ്ഞ അഴികളിൽ പിടിച്ചു വിചാരണ തടവ് കഴിയുവാൻ കാത്തു നില്കുമ്പോഴും നില എന്ന മുൻ ജില്ല ഭരണാധികാരിക്ക് അല്പം പോലും കുറ്റബോധമുണ്ടായിരുന്നില്ല. ഉത്തരവാദിത്വങ്ങൾ അഴിമതിയില്ലാത്ത അർഹത പെട്ടവർക്ക് വേണ്ടി നിറവേറ്റി വരുമ്പോഴാണ് ആദ്യമായി അവൾക്കു അധികാരത്തിന്റെ വെള്ളക്കുപ്പായം ധരിച്ച മന്ത്രി മാന്യൻ പനിയന്റെ പെങ്ങളെ തിരിച്ചറിഞ്ഞത്. അയാളുടെ കാമ ദണ്ഡ് ജില്ലാ ഭരണകാര്യാലയത്തിലെ പാറാവുവാരന്റെ തോക്കിൻ മുന്നിലെ കത്തി കൊണ്ട് അരിഞ്ഞു വീഴ്ത്തിയപ്പോഴും അവളിലെ ചെറുമത്തി സട കുടഞ്ഞെഴുന്നേറ്റിരുന്നു. കാലത്തിനോ കഴിവുകൾക്കോ മായ്ക്കുവാൻ കഴിയാത്ത നിറം എന്ന നിറമില്ലാത്ത ശാപം ഊരിൽ മാത്രമല്ല ഉലകം മുഴുവനും ബാധിച്ച ഒരു ഇരുൾ പിശാചാണെന്നു നിലയെപോലെ തിരിച്ചറിഞ്ഞവർ നിരവധിയായിരുന്നു. നിർഭാഗ്യമെന്നേ പറയാവു അവരെല്ലാം ” നില ” എന്ന സങ്കല്പ നായികയെപ്പോലെ വിചാരണ തടവുകാരാണ്.

ഷാനോ

കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്.
യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി NHS ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി ഒന്നാം വർഷ വിദ്യാർത്ഥിനി.

വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് കസ്റ്റഡിയിലെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്.

മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 -ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്.

നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമർശിച്ചിരുന്നു. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമർശിച്ചത്. മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത്. എന്നാൽ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ഷാജൻ ആവശ്യപ്പെട്ടത്.

അതേസമയം, ഷാജന്‍ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായി മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്‍റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു. ഫോൺ പിടിച്ചെടുത്ത നടപടിയിൽ റിപ്പോർട്ട്‌ നൽകാനും നിർദ്ദേശം നൽകിയിരുന്നു. മാധ്യമപ്രവർത്തകന്‍റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

 

ലത മണ്ടോടി

“മേഡം ഇറങ്ങിക്കോളൂ. ഇതാണ് നിങ്ങള് പറഞ്ഞ സ്ഥലം…”

“ഇത്ര പെട്ടെന്ന് ഇവിടെയെത്തിയോ സുഗുണാ…?ഞാനൊന്നും അറിഞ്ഞില്ലല്ലോ… ”

“അതിനു മേഡം ഇരുന്നുറ ങ്ങുകകയായിരുന്നില്ലേ. എ സി യുടെ തണുപ്പിൽ ഉറങ്ങിപ്പോയി അല്ലെ….”

അല്ലെങ്കിലും യാത്രയിൽ ഞാനെപ്പോഴും ഉറങ്ങാറാണല്ലോ. എത്ര ചെറിയ യാത്രയായാലും. വഴിയിലെ കാഴ്ചകൾ അതെത്ര മനോഹരമായാലും എന്റെ ഉറക്കത്തെ അലോസരപ്പെടുത്താറില്ല.

“സാന്ത്വനം എത്തി.. മേഡം ഇറങ്ങൂ…”

സുഗുണന്റെ ശബ്ദം വീണ്ടും.

“ഞാൻ കാർ പാർക്ക്‌ ചെയ്യട്ടെ.ഇവിടെ സൂചി കുത്താൻ പോലും സ്ഥലമില്ല…. പോവാനായാൽ വിളിച്ചാൽ മതി..…”

ഞാൻ ഇറങ്ങി.

“സുഗുണനെന്തെങ്കിലും വാങ്ങിക്കാനുണ്ടോ.. ഉണ്ടെങ്കിൽ പൊയ് ക്കോളൂ …ആയാൽ വിളിക്കാം.പിന്നെ
പൈസ എന്തെങ്കിലും വേണോ…?”

“ഇപ്പോൾ വേണ്ട….”

സുഗുണൻ കുറച്ചു എക്സ്പെൻസീവ് ആണ്. എന്നാലും എന്തു സഹായവും ചെയ്തു തരും.

ആക്രികടകളുടെ നടുക്കാണ് സാന്ത്വനം.താഴെ പഴയ ഇരുമ്പ് വെട്ടി പ്പൊളിക്കുന്ന സ്ഥലം . മുകളിൽ സാന്ത്വനം ഹോം കെയർ..ചെവി കൊട്ടിയടയ്ക്കുന്ന ശബ്ദങ്ങൾക്കു നടുവിലൂടെ ഞാൻ നടന്നു.

“മേഡം ശ്രദ്ധിക്കണം, പഴയ തകരമാണ്… മുറിയും…”
ഈ ശബ്ദവും ഒരു സാന്ത്വനമാണല്ലോ. തിരിഞ്ഞു നോക്കിപ്പോയി ഞാൻ.

ഹാൻസ് ചവച്ചുകൊണ്ടൊരുത്തൻ.എനിക്കവൻ മഞ്ഞിച്ച പല്ലുകാട്ടിയൊരു വികൃത ചിരി സമ്മാനിച്ചു . പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ട സ്ത്രീ ലൈംഗികത ചിരിപ്പിച്ചപോലെയൊരു വഷളൻ ചിരി.

പഴയൊരു കെട്ടിടത്തിന്റെ മുകളിലാണ് ഓഫീസ്. കഴിഞ്ഞ എഴുകൊല്ലം അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. വരുന്ന വഴി ഞാൻ മറന്നിരുന്നു.വീണ്ടും ഓർക്കാൻ ഞാൻ ഉണർന്നിരുന്നുമില്ല.

“പഴയ കോണിയാണ്…. സൂക്ഷിക്കണം..”

വീണ്ടും അതെ ശബ്ദം.

അവനെന്നെ വിട്ടിട്ടില്ലേ. പ്രായം അവനൊരു പ്രശ്നമല്ലെന്നു തോന്നുന്നു.

പറഞ്ഞപോലെ കോണി ദ്രവിച്ചിരുന്നു. ആടിയുലയുന്ന കൈവരികൾ. പണ്ടിത് കയറാൻ ഇത്ര ബുദ്ധിമുട്ടില്ലായിരുന്നു.
അന്നെനിയ്ക്കും കോണിയ്ക്കും കുറച്ചുംകൂടി ചെറുപ്പമായിരുന്നു.കോണികയറിക്ക ഴിഞ്ഞപ്പോൾ അങ്ങിനെയാണ് തോന്നിയത്.

പരിചിതമല്ലാത്തൊരു സ്ഥലം പോലെ. എന്നാലും ചുമരിൽ തൂക്കിയിട്ട മദർ തെരെസയുടെ ചിത്രം അതുപോലെ തന്നെയുണ്ട്. വെള്ള യിൽ നീലക്കരയുള്ള സാരിയിൽ സമാധാനത്തിന്റെ സന്ദേശവുമായി ഒരു വിശുദ്ധ.

“മേഡം.. ഇരിയ്ക്കു…”
പുരുഷന്റെ ഗാംഭീര്യമുള്ള ശബ്ദം.

“മുന്നേ…ഞാൻ ഇവിടെ വരുമായിരുന്നു. അന്നൊരു സ്ത്രീയായിരുന്നു ഇവിടെ ഇരുന്നത്.അവരില്ലേ ഇപ്പോൾ…?”

“നടത്തിപ്പുകാരേ മാറിയില്ലെ ..മേഡം. ഇപ്പോൾ ഞങ്ങളാണ്. പക്ഷെ എല്ലാവരെയും അറിയാം ഞങ്ങൾക്ക്. നിങ്ങൾ ആവശ്യം പറഞ്ഞോളൂ..”

“അച്ഛനെ നോക്കാൻ ഒരാളെത്തേടിയാണ് ഏഴു കൊല്ലം മുന്നെ ഞാനിവിടെ വന്നത്.അന്നൊരു ശിഖയെയാണ് അവരയച്ചു തന്നത്.ആ കുട്ടി ഇപ്പോൾ ഇവിടെയുണ്ടോ.?”

മേശപ്പുറത്തുള്ള ഫയൽ എടുക്കാൻ വന്ന സ്ത്രീയെ നോക്കി അയാൾ പറഞ്ഞു.
“ശിഖയെ അന്വേഷിച്ചിറങ്ങിയതാണ്..ശിഖരങ്ങൾ തഴച്ചു വളർന്നു ശാഖിയായത് ഇവരറിഞ്ഞു കാണില്ല…”

“എന്നോടാണോ? “ഞാൻ ചോദിച്ചു.

“ഇവിടെ പറഞ്ഞതാ…”

“അവരിവിടെയില്ല. ഞങ്ങൾക്കൊട്ടറിയു
മില്ല.നിങ്ങൾക്ക് ഹോംനഴ്സിനെയാണ് വേണ്ടതെങ്കിൽ ഞാൻ അയച്ചു തരാം…”

“ശിഖയുടെ അഡ്രസ് ഉണ്ടോ കയ്യിൽ.?”

“നിങ്ങൾക്കാരെ നോക്കാനാണ്…”

“എന്റെ ഹസ്ബൻഡിനെ… കിടപ്പാണ്…”

ഭൂതവും വാർത്തമാനവും ചില സമയത്തു എന്നിൽ കൂടിക്കുഴയും.

“ആണുങ്ങളെ നോക്കാൻ ഇവിടെ ആളില്ല….”
അന്ന് ആ സ്ത്രീ പറഞ്ഞത് ഞാൻ പെട്ടെന്ന് ഓർത്തു പോയി.

അന്നത്തെ എന്റെ ഉത്തരവും എന്നിൽ തികട്ടി…
“അച്ഛൻ ഒറ്റക്കല്ല. ഒരുമെയ്ഡ് ഉണ്ട് സ്ഥിരം.പക്ഷെ …അവര് വൈകുന്നേരം വീട്ടിൽ പോവും. ഇപ്പോൾ അച്ഛൻ ഒന്ന് വീണ് കിടപ്പിലുമായി.അച്ഛനെ നോക്കാനാണ് ഞാൻ കാലിഫോർണിയയിൽ നിന്ന് വന്നത്. ഞാൻ കൂടെയുണ്ടാവും നിങ്ങൾ ഒരാളെ പറഞ്ഞയച്ചു തരൂ.പെണ്ണുങ്ങളായാലും മതി…”

“ചാർജ് കുറച്ചു കൂടും…”

“ആയിക്കോട്ടെ. അത് പ്രശ്നമല്ല..”

ശിഖയെയാണ് അവരന്നു പറഞ്ഞയച്ചു തന്നത്.
അവൾ അച്ഛനെ നല്ലപോലെ നോക്കി.അച്ഛൻ മരിച്ചശേഷം ഞാൻ തിരിച്ചുപോവുമ്പോഴാണ് അവളും പോയത്. പിന്നെ വിളിക്കാം എന്നൊക്കെ അന്ന് പറഞ്ഞിരുന്നു. അതൊന്നും പിന്നെ ഉണ്ടായില്ല.

“മേഡം.. ഒന്നും പറഞ്ഞില്ല….”
ശബ്ദഗാംഭീര്യം എന്നെ വാർത്തമാനത്തിൽ തന്നെ പിടിച്ചു നിർത്തി.

“ശിഖയുടെ അഡ്രസ് ഇവിടെ ഉണ്ടാവുമോ ഉണ്ടെങ്കിൽ ഒന്ന് നോക്കു…”

“ഇവിടെ ആണുങ്ങളെ നോക്കുന്നവരുണ്ട് ഇപ്പോൾ…”

“ആ അഡ്രസ് ഉണ്ടെങ്കിൽ ഒന്ന് തരൂ..”

എന്റെ ആവശ്യവും അയാളുടെ ആവശ്യവും ഒന്നുരഞ്ഞു.

“അവളെ കിട്ടിയില്ലെങ്കിൽ ഞാൻ തീർച്ചയായും വരും..”

എന്റെ ശബ്ദം ഇത്തിരി ഉയർന്നുവോ എന്നൊരു സംശയം.

ശിഖ
C/o മണികണ്ഠൻ
നായ്ക്കട്ടി
സുൽത്താൻ ബത്തേരി.

അയാൾ തന്ന തുണ്ട് കടലാസിൽ മഷി ഉണങ്ങാതെ പടർന്നു വികൃതമായ അക്ഷരങ്ങൾ.
താല്പര്യമില്ലാതെ ചലിച്ച വിരലുകളിൽ വന്നൊരു കൈപ്പട.
വിലാസം അതിനെന്തൊക്കെയോ എന്നോട് പറയാനുണ്ടെന്നെനിക്ക്അപ്പോൾ തോന്നി.ഞാൻ പെട്ടെന്ന് കോണിയിറങ്ങി. സുഗുണനെ വിളിച്ചു.

“സുഗുണാ നമുക്ക് നാളെ ബത്തേരി വരെ ഒന്ന് പോകണം. ഒരാളെ കണ്ടുപിടിക്കാനുണ്ട്.അഡ്രസ് കിട്ടിയിട്ടുണ്ട് കാർ ഒന്ന് ശരിയാക്കി വെച്ചോളൂ…”

“മേഡം… പരിചയക്കാരുണ്ടെങ്കിൽ എളുപ്പമായിരുന്നു…”

“ഞാൻ നോക്കി വെയ്ക്കാം…സുഗുണാ… നമുക്ക് രാവിലെ നേരത്തെ പുറപ്പെടണം.”

കൂടെ പഠിച്ച ബത്തേരിക്കാരൻ ഹാരിസ് . അവനെ വിളിക്കാം. പരിസ്ഥിതി പ്രവർത്തകനാണല്ലോ. സ്ഥലം അറിയുമായിരിക്കും. കോളേജ് ബാച്ചിന്റെ റിയൂണിയനു അവൻ വിളിച്ചിരുന്നു. അന്ന് വിവരങ്ങളൊക്കെ ഒന്ന് വെറുതെ അന്വേഷിച്ചതാണ്. അതെന്തായാലും നന്നായി എന്ന് മനസ്സിൽ കണക്കുകൂട്ടി. ഞാൻ ഉടനെ ഹാരിസിനെ വിളിച്ചു.

“എന്താടോ…ചാരു..ഒരു മുന്നറിയിപ്പുമില്ലാതെ..”

ഞാൻ ആവശ്യം പറഞ്ഞു.

“എന്തായാലും വാ.. ശിഖയെയൊക്കെ നമുക്ക് തപ്പികണ്ടുപിടിക്കാം.എനിക്ക് ചാരുനെയും ഒന്ന് കാണാലോ… ”

നിന്നെയൊന്നു നല്ലപോലെ കണ്ടോട്ടെടോ… എന്ന് പറഞ്ഞു കോണിച്ചോട്ടിൽ തടഞ്ഞുവെച്ചത്. എന്റെ മുഖഭാവം
കണ്ട്
എന്തേ തമ്പ്രാട്ടിക്കുട്ടിക്ക് ചൊടിച്ചോ.. എന്നു ചോദിച്ചത്…നായരുട്ടിയെ സംബന്ധം ചെയ്യാൻ മാപ്ല റെഡിയാണെ …. അതേ ഹാരിസ്.
അതേ ചിരി ഞാൻ അപ്പുറത്ത് കേട്ടു.

ഒരിക്കലും മോചനമില്ലാത്ത കിടപ്പിലുള്ള ഭർത്താവിനെ നോക്കാൻ ഒരാളെ അന്വേഷിച്ചു അവന്റെ അടുത്തേക്കാണ് ഞാൻ പോവുന്നത്.

“പിന്നെ ഒരു കാര്യം..
നായ്ക്കട്ടിയിൽ കടുവ ആക്രമണം രൂക്ഷമാണിപ്പോൾ പക്ഷേ താൻ പേടിക്കേണ്ട…”

ഹാരിസ് ഫോണിൽ തന്നെയാണ്.

“ഞാൻ മിക്കവാറും ഏതെങ്കിലും മീറ്റിംഗിലായിരിക്കും.… ഒരു മിസ്സ്‌ ഇട്ടു പുറകിൽ ഇരുന്നാൽ മതി. ഞാൻ വന്നോളും.”

ശരി എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു.

“മേഡം സാറിന്റെ അടുത്ത്.. ശ്യാമളേച്ചി വരുന്നവരെ.. ”
അടുത്ത ദിവസം രാവിലെ പുറപ്പെടാൻ നേരത്തു സുഗുണന്റെ ആശങ്ക.
എഴുകൊല്ലമായി യാന്ത്രികമായി ചെയ്തുപോരുന്ന ഉത്തരവാദിത്തങ്ങളിൽ ഒന്ന് മാത്രം. എന്നാലും അയാൾക്കു മറുപടി കൊടുത്തു

“അല്ല സുഗുണൻ… സാറിന്റെ പെങ്ങൾ . ഇന്നലെരാത്രി തന്നെ വന്നു. . നാളെയെ തിരിച്ചു പോവുള്ളു…”

യാത്ര തുടങ്ങിയതും കണ്ണുകളടഞ്ഞത് ഒരനുഗ്രഹമായി.

“നമ്മൾ അടിവാരം എത്തിട്ടോ… ഇനി ഉറങ്ങണ്ട..”

ഉറങ്ങണ്ടെങ്കിൽ ഉറങ്ങണ്ട. മങ്ങിയപ്രകാശത്തിൽനിന്നിങ്ങനെ ഉദിച്ചുയരുന്നതനുസരിച്ചു കറുപ്പിൽനിന്ന് പച്ചയിലേക്ക് നിരങ്ങിനീങ്ങുന്ന ചുരത്തിന്റെ ഭംഗി. കാടും കുന്നും താണ്ടി ഇറങ്ങി വന്ന കട്ടിമഞ്ഞാണ് ഇരുവശത്തും.മനസ്സിനുള്ളിലെ വിഷാദത്തിലേക്ക് അത് ഉരുകിയൊലിച്ചു. ഞാനൊരു അന്തർ മുഖിയെപ്പോലെ അതിനോടൊപ്പം ഉൾവലിഞ്ഞു. ഉണർന്നിരിക്കുന്ന എന്നിലെ കാഴ്ച കണ്ണുകളിൽ മാത്രമായി ശേഷിച്ചു.

“കട്ടനാണെങ്കിലും ഒരുന്മേഷം കിട്ടിയില്ലേ..”

കണ്ണ് തുറന്നും ഉറങ്ങാം എന്ന് സുഗുണന് മനസ്സിലായിക്കാണും.

വഴിവക്കിലെ പെട്ടിപ്പീടികയിലെ കട്ടൻ ചുറ്റുമുള്ള കുരങ്ങന്മാരെ നോക്കിയാണ് ഞാൻ കുടിച്ചത്. സ്വന്തം
പ്രേയസിയെയും മാന്തിപ്പറിക്കുന്ന വികൃതിക്കൂട്ടങ്ങൾ.

പിന്നെ ഉടുപ്പി യുടെ മുന്നിൽ ബ്രേക്ഫാസ്റ്റ് കഴിക്കാൻ നിർത്തിയപ്പോഴാണ് ശരിക്കും ഒന്ന് ഉണർന്നത്. ഹാരിസിൽ കൂടി എനിക്ക് ശിഖയിലെത്തണം . അതെന്റെ ഉറച്ച തീരുമാനമാണ്.

ചുരിദാറൊക്കെ നേരെയാക്കി മുടിയെല്ലാം ഒതുക്കി ഞാനൊന്നു വാഷ്റൂമിലെ കണ്ണാടിയിൽ നോക്കി. കുറെ കാലത്തിനു ശേഷം ഹാരിസിനെ കാണുകയല്ലേ.

മനസ്സിന്റെ അടിത്തട്ടിൽ നിന്നൊരു പച്ചപ്പെണ്ണ് തലപൊക്കിയോ..

ഏയ്‌ അതുണ്ടാവില്ല. എഴുകൊല്ലത്തെ ജീവിതം മൃദുലവികാരങ്ങളെയെല്ലാം ചുട്ടുകരിച്ചു. അതിനി ഊതികത്തിക്കാനാവില്ല.അത്രയും തണുത്തുറഞ്ഞുപോയി. കണ്ണാടിയിലെ എന്നെ നോക്കി ഞാനൊന്നു ചിരിച്ചു.

കടുവയിറങ്ങി ഇരുപതോളം വളർത്തു മൃഗങ്ങളെ കൊന്ന വെളുത്തൊണ്ടിയിൽ ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല…..കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് ഓരോ വർഷവും പ്രഖ്യാപിക്കുന്നത്. ഭൂരിഭാഗവും ഫയലുകളിൽ തന്നെ ഉറങ്ങിക്കിടക്കുകയാണ്.ആരോടോ പറഞ്ഞു ഹാരിസ് മുഖമുയർത്തിയത് എന്റെ നേർക്ക്.

ഉറങ്ങിക്കിടക്കുകയാണ്…. അവൻ പറഞ്ഞതിന്റെ വാല് അതെന്നെ ഉണർത്തി…നിസ്സംഗതയോടെ ഞാനവന്റെ മുഖത്തുനോക്കി.

“അയ്യോ സോറി… ചാരു… നീ വന്നിട്ട് കുറേനേരമായോ…? സർവകക്ഷിയോഗം കഴിഞ്ഞു ഇപ്പോൾ ഇറങ്ങിയതേ ഉള്ളു..ഞാൻ ലൊക്കേഷൻ തന്നിരുന്നുവല്ലോ..ബുദ്ധിമുട്ടുണ്ടായില്ലല്ലോ?

“ഏയ്‌.…ഇല്ല.

“നീയെന്താടോ ഇങ്ങിനെ… പണ്ടത്തെ ആ ചാരുലത എവിടെയൊ മിസ്സിംഗ്‌ ആണല്ലോ..”

“കാലം..”

“അല്ല നിനക്കെന്തുപറ്റി മുടിയൊക്കെ നരച്ചു….അത് പറയ്‌…”

“ഞാൻ പരിസ്ഥിതി അല്ലേടോ… പോരാത്തതിന് ജൈവവും.. ”
ഹാരിസ് ഉറക്കെ ചിരിച്ചു.

“കെട്ടിയെഴുന്നള്ളത്ത് ഇല്ല അല്ലേ…”
കൂടെ ഞാനും ഉള്ളുതുറന്നൊന്നു ചിരിച്ചു.

“എന്തുപറ്റി നിന്റെ ജയരാജന്?”

“ഓർമ്മയുണ്ടല്ലേ.. പേര്.”

“എല്ലാം ഓർമയിലുണ്ട്… അന്നത്തെ ആ ക്യാമ്പസ്‌. ഒരിക്കലും തിരിച്ചുകിട്ടാത്തത് മറക്കില്ല ഒരിക്കലും.”

“നീ ഇപ്പോൾ പറഞ്ഞ പോലെയുള്ള ഒരു കടുവ ജയനെയും അറ്റാക്ക് ചെയ്തു.അവിടുന്നാണ്.കയ്യിലുള്ള തോക്കുകൊണ്ടാണെന്നു മാത്രം. ഒരു ഡ്രഗ് അടിക്റ്റ് ആയിരുന്നു.
ഇപ്പോൾ ആൾക്ക് ബോധമൊക്കെ വന്നു. അത് പോലുമില്ലാതെ കുറേക്കാലം..എഴുവർഷത്തോളമായി ഏകദേശം കിടപ്പിൽ.
കുറച്ചു ആയുർവ്വേദം നോക്കാം എന്നു വിചാരിച്ചു നാട്ടിലേക്കു കൊണ്ടുവന്നു. ഒറ്റയ്ക്കു എനിക്ക് പറ്റില്ല. ഈ ശിഖ പണ്ട് അച്ഛനെ നോക്കാൻ വന്ന കുട്ടിയാണ് കിട്ടിയാൽ നന്നായിരുന്നു….”

ഉം…… ഹാരിസ് ഒന്ന് നീട്ടി മൂളി.എനിക്കറിയാം ആളെ …നീ പോയി കണ്ടോ. ഞാൻ കാണാൻ ഒരാള് വരുന്നുണ്ടെന്നറിച്ചിട്ടുണ്ട്.
ഹാരിസിൽ കൂടിയെന്റെ വഴി പിന്നെയും മുന്നോട്ട് പോയി. പാമ്പും കോണീം കളിക്കാൻ തുടങ്ങിയിട്ട്
കുറേ നേരായി.ബുദ്ധിപൂർവം കളിക്കാനൊന്നും പറ്റാത്ത കളിയല്ലേ.ഒരു ചില്ലറ പകിടകളി. സർപ്പത്തിന്റെ വായിൽ അകപ്പെടാതെ ഒന്ന് മുകളിൽ എത്തിയാൽ മതിയായിരുന്നു.

ഒരു തേയിലത്തോട്ടത്തിന്റെ നടുക്ക് നല്ല ഭംഗിയുള്ള ഒരു വീട്ടുമുറ്റത്തു സുഗുണൻ കാർ നിർത്തി.ഹാരിസിനെ കണ്ടശേഷം യാത്ര അധികം ഉണ്ടായില്ല.
പുറത്തു കൂട്ടിൽ കടുവയെപ്പോലുള്ള വലിയൊരു നായ ഉച്ചത്തിൽ കുരച്ചു.വരവുവെച്ചപോലെ ഉള്ളിൽ നിന്നും ആരോ കുരച്ചു.

വാതിൽ തുറന്നു ശിഖ പുറത്തു വന്നു..ഒരു മേക്ക് ഓവർ സ്റ്റുഡിയോയിൽ നിന്നു പുറത്തു വന്നപോലെ.
ഏഴുകൊല്ലം മുന്നെ ഞാൻ കണ്ട ഒരു സിനിമയിലെ ഡാൻസർ ആണെന്ന് തോന്നി.

“ചേച്ചിയോ… ഇവിടെ? ഹാരിസിക്ക ഒരാൾ വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ… ”

.ഇപ്പോഴത്തെ സ്റ്റാറ്റസിനെ കുറിച്ച് ചോദ്യവും സംശയവും വരുമെന്ന് ഉറപ്പുള്ളതിനാൽ അവൾ സംഭാഷണ ത്തിനു തുടക്കമിട്ടു.

“ഒരിക്കലും കാണരുത് എന്ന് വിചാരിച്ചതാണ്.
വരു…ചേച്ചി ..അകത്തിരിക്കാം..”

“നല്ല സൗകര്യത്തിലാണല്ലോ.. അല്ലേ…സന്തോഷം…”

” സൗകര്യം…അവൾ ഒരു പുച്ഛച്ചിരി ചിരിച്ചു.
അതെങ്ങനയാണെന്നറിയ ണ്ടെ …ചേച്ചിക്ക്.

അവിടുത്തെ അച്ഛനെ നോക്കിയശേഷം ആണുങ്ങളെ നോക്കാൻ മാത്രമേ അവർ എന്നെ പറഞ്ഞയച്ചുള്ളൂ. അതിന് അവർ കൂടുതൽ പൈസയും വാങ്ങിയിരുന്നു.

“ഒരിക്കൽ ഞാൻ ഒരപകടത്തിൽ പരിക്ക് പറ്റിയ ആളെ നോക്കാൻ നിന്നു. സ്പയ്നലിന് ചെറിയ ക്ഷതം ഉണ്ടായിരുന്നു. അതുകൊണ്ട് കിടപ്പായിരുന്നു. ഒരു എൻ ആർ ഐ ആണ്. ഇഷ്ടം പോലെ പണം. പക്ഷേ നോക്കാൻ ആളില്ലായിരുന്നു. ഞാൻ നല്ലപോലെ നോക്കും എന്നുറപ്പായപ്പോൾ ആരും പിന്നെ എത്തിനോക്കാതെയായി.അയാൾക്കും ഞാൻ തന്നെ മതിയായിരുന്നു.

സുഖം പ്രാപിച്ചു വരുന്നതോടുകൂടി അയാൾ കിടക്കുന്ന മുറിയിൽ പ്രകാശം കുറഞ്ഞുതുടങ്ങി.
ഇരുട്ടിനെയാണയാൾ
പിന്നെ സ്നേഹിച്ചത്.ഇരുട്ടിൽ കാണുന്ന കാഴ്ചകളെയും.

വാലിൽ ഉയർന്നു നിൽക്കുന്ന ഒരു സർപ്പത്തെ ആ ഇരുണ്ട മുറിയിൽ ഞാൻ പലപ്പോഴും കണ്ടു. അത് വാസസ്ഥലം തിരഞ്ഞു നടന്നു. പലപ്പോഴും അതിന്റെ വിഷപ്പല്ലുകൾ കൊണ്ട് പലയിടത്തും എനിക്ക് മുറിഞ്ഞു.വിഷം ചീറ്റുന്ന അതിനെ ഒരു പാപിയെപ്പോലെ ഞാൻ പലപ്പോഴും ആവാഹിച്ചു…”
.
വനയോര മേഖലയിലെ
വന്യമൃഗങ്ങളെ പിടിച്ചു കാട്ടിലേക്കയക്കാം. ജനങ്ങളുടെ ഇടയിൽ ശീലിച്ചാൽ അവര് തിരിച്ചു പോവില്ലത്രെ. ഹാരിസ് അങ്ങിനെ പറഞ്ഞിരുന്നു . അങ്ങിനെ ശീലിച്ച ഒരുകൂട്ടം കടുവകൾ ഒരുമിച്ച് ആക്രമിച്ച ഒരു ഇരയുടെ അഗ്രെസ്സീവ്നെസ്സ് ശിഖയുടെ കണ്ണുകളിൽ..

ചേച്ചീ… അവൾ നീട്ടി വിളിച്ചു
ഞാൻ ഉറങ്ങിയിട്ടില്ല ഇന്ന് ഞാൻ ഉറങ്ങുകയുമില്ല .സാധാരണ കണ്ണുതുറന്നു ഉറങ്ങുന്ന ഞാൻ കണ്ണടച്ച് അവളെ കേൾക്കുകയായിരുന്നു.

അയാൾ എനിക്ക് കൈ നിറയെ പണം തന്നിരുന്നു .
ഏജൻസിയ്ക്കും കൊടുത്തു. അവർക്കതുകൊണ്ട് ഞാൻ അവിടെത്തന്നെ നിന്നാൽ മതിയായിരുന്നു. എല്ലാവരും സന്തുഷ്ടരായിരുന്നു.സംതൃപ്തരായിരുന്നു.

വന്യ ജീവികൾ ആക്രമിച്ചാലും നഷ്ടപരിഹാരത്തിനു കാലതാമസമു ണ്ടായിരുന്നില്ല. ഞാൻ ഒരു ദീർഘ നിശ്വാസമെടുത്തു.

പിന്നീട് രോഗി എഴുന്നേറ്റു നടക്കാൻ തുടങ്ങി.പലരും അവിടെ വരാൻ തുടങ്ങി.. സർപ്പങ്ങളുടെ എണ്ണം കൂടിത്തുടങ്ങി. അവ കെട്ടുപിണഞ്ഞു ആ മുറി നിറയെ ഇഴഞ്ഞു നടന്നു.ഒടുവിൽ ഞാൻ എല്ലാം ഇട്ടെറിഞ്ഞു ചുരം കയറി. ഏജൻസിക്കാർ എന്നെ വിളിച്ചു ചീത്ത പറഞ്ഞു. നന്ദികേട് കാണിച്ചു എന്നാക്ഷേപിച്ചു.

ഇവിടെ വന്നു ഞാൻ ഫിസിയോതെറാപ്പി സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തു. അപ്പോഴേക്കും വയനാട്ടിൽ കൂന് പോലെ റിസോർട്ടുകൾ മുളച്ചു പൊങ്ങിയിരുന്നു. താത്കാലിക ഷെഡ് കെട്ടി ഞാൻ പല റിസോർട്ടുകളിലും മസ്സാജ് പാർലർ തുടങ്ങി.പിന്നെ എനിക്ക് ചുരം ഇറങ്ങേണ്ടി വന്നിട്ടേ ഇല്ല.

മസ്സാജ് എല്ലാവർക്കും ഇഷ്ടമാണ് ചേച്ചി.ചുരം കേറി എന്നെ തിരഞ്ഞു വരുന്നവരുണ്ട്.
ചില ആൺ അഹങ്കാരങ്ങൾക്കുമുകളിൽ ആത്‍മാവിന്റെയോ മനസ്സിന്റെയോ വലുപ്പംകൊണ്ട് ഒന്നും നടക്കില്ല.ശരീരഭാഷയുടെ മിടുക്കുകൊണ്ടേ ആധിപത്യം നേടാനാവൂ. ഇതും ഞാൻ പഠിച്ച ഒരു പഠിപ്പാണ് ചേച്ചി..

“ഊണ് കഴിക്കണ്ടേ…”

“വേണ്ട കുട്ടി വയറു നിറഞ്ഞു….”

“എന്തിനാണ് ചേച്ചി വന്നതെന്നുപോലും ഞാൻ ചോദിച്ചില്ല..”

“നിന്നെ കാണാൻ തോന്നി വന്നു.അനിയന്മാർ രണ്ടാളും. ഇരട്ടകളല്ലേ അവർ.. എന്തു ചെയ്യുന്നു.?

“അവർ ബിടെക്കിന് ചെന്നൈയിൽ പഠിക്കുന്നു. കുഴപ്പമില്ല ചേച്ചി.”

“ചേച്ചി വെറുതെ ഇത്രദൂരം വന്നതെന്തിന്?”

ഹാരിസിനെ കാണണമായിരുന്നു. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്. അപ്പോൾ നിന്നെയും ഒന്ന് കാണണമെന്നുതോന്നി.

ഇറങ്ങുമ്പോൾ ചുരത്തിനു വല്ലാത്തൊരു മാദകത്വം. അതിന്റെ നിമ്നോന്നതങ്ങളിൽ കയറി ഇറങ്ങുന്ന പല വാഹനങ്ങൾ. പല ഇന്ധനങ്ങളും കത്തുന്നവ. കയറ്റം കഴിഞ്ഞാൽ ഏതും ഒന്നണയ്ക്കും.ചൂടും ചൂരുമുള്ള ചുരം.ആ വലിയ സർപ്പത്തിന്റെ വായിൽ അകപ്പെട്ട് ഒരിക്കലും ജയിക്കാതെ ഞാൻ താഴോട്ടിറങ്ങി.

“മേഡം…
നമുക്കൊരു ചായ കുടിയ്ക്കാം…..”

ലത മണ്ടോടി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വിരമിച്ച ശ്രീമതി ലത മണ്ടോടി ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി കഥകളെഴുതാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു കൂട്ടായ്മയുടെ അക്ഷരങ്ങൾ എന്ന മാഗസിനിന്റെ സബ് എഡിറ്റർ ആണ്.. കഥകളുടെ ആദ്യസമാഹാരം പണിപ്പുരയിലാണ്.

 

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടനിലെ ശ്രദ്ധേയമായ ഓണാഘോഷങ്ങൾ നടക്കുന്ന വേദിയെന്ന നിലയിൽ പ്രശംസ പിടിച്ചു പറ്റിയ സ്റ്റീവനേജിൽ ഈ വർഷത്തെ’സർഗ്ഗം പൊന്നോണം’ സെപ്തംബർ 17 ന് ഞായറാഴ്ച നടത്തപ്പെടും.

മുഖ്യാതിഥിയായെത്തുന്ന കൗൺസിലർ ടോം ആദിത്യ രണ്ടു തവണ ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിലിൽ മേയറായിരുന്നു. ഇന്റർ ഫെയ്ത് കോർഡിനേറ്ററും, കൺസർവേറ്റിവ് പാർട്ടി നേതാവുമായ ടോം വാഗ്മിയും, സാമൂഹ്യ പ്രവർത്തകനും, സംരംഭകനുമാണ്.

സ്റ്റീവനേജ് ബോറോ കൗൺസിൽ മേയർ കൗൺസിലർ മൈല ആർസിനോ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സ്റ്റീവനേജ് യൂത്ത് ഡെപ്യൂട്ടി മേയറും സർഗ്ഗം മെമ്പറുമായ അനീസ മാത്യു മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

സെപ്തംബർ രണ്ടു മുതൽ രണ്ടാഴ്ചയോളം നീണ്ടു നിൽക്കുന്ന ഇൻഡോർ-ഔട്ഡോർ മത്സരങ്ങളിൽ ഓണപ്പന്ത്, ഫുട്ബോൾ, ക്രിക്കറ്റ്,വടം വലി,ഖോ ഖോ മുതൽ ചെസ്സ്, കാരംസ്, ശീട്ട് അടക്കം നിരവധി ഇനങ്ങളിലുള്ള മത്സരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.സെന്റ് നിക്കോളാസ് ഗ്രൗണ്ടിലും, സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററിലുമായാണ് മല്‍സരങ്ങൾ നടക്കുക.

ഓണാഘോഷത്തിലെ ഏറ്റവും പ്രമുഖമായ ഓണസദ്യയ്ക്ക് 21 ഇനം വിഭവങ്ങൾ ആണ് ‘കറി വില്ലേജ്’ തൂശനിലയിൽ വിളമ്പുക.

സെപ്തംബർ 17 ന് ബാർക്ലെയ്‌ സ്കൂൾ ഓഡിറ്റോറിയത്തിൽ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നനെ വരവേൽക്കും. ‘സർഗ്ഗം പൊന്നോണ’ കലാസന്ധ്യക്ക്‌ തിരികൊളുത്തുമ്പോൾ നൃത്തനൃത്യങ്ങളും കോമഡി സ്കിറ്റുകളും ഗാനമേളയും മിമിക്രിയും അടക്കം നിരവധി ഐറ്റങ്ങളുമായി ആഘോഷരാവിനെ വർണ്ണാഭമാക്കുവാൻ പ്രഗത്ഭരായ കലാകാരുടെ താര നിരയാണ് അണിനിരക്കുന്നത്.

സർഗ്ഗം മലയാളി അസ്സോസ്സിയേഷൻ തിരുവോണത്തെയും, കേരള കലകളേയും വിദേശികൾക്കിടയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റീവനേജിലെ ലിസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ഓഗസ്റ്റ് 31നു ഒരുക്കുന്ന ‘ലൈവ് കേരള- ലവ് കേരള’യിൽ കേരളത്തനിമയുള്ള വിഭവങ്ങളും കലാവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

‘സ്റ്റീവനേജ് ഡേ’യിൽ സർഗ്ഗം മലയാളി അസ്സോസ്സിയേഷന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

സ്റ്റീവനേജിന്റെ സൗഹൃദവേദിയിൽ കലാവിരുന്നും ഓണസദ്യയും ആസ്വദിക്കുവാൻ ‘സർഗ്ഗം പൊന്നോണം 2023’ ആഘോഷത്തിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

ഓണാഘോഷത്തിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്നവർ പ്രവേശനം ഉറപ്പാക്കുവാൻ മുൻകൂട്ടി തന്നെ സീറ്റ് റിസർവ്വ് ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സർഗ്ഗം സ്റ്റീവനേജ് സെക്രട്ടറിയുമായി ബന്ധപ്പെടാവുന്നതാണ്.
ആദർശ് പീതാംബരൻ (സെക്രട്ടറി)- 07429178994

Venue:
Barclays Academy, Walkern Road, Stevenage, SG1 3RB

 

ഉദയ ശിവ്ദാസ്

പുതുമഴയൊരു പുലർവേളയിലെൻ
തൊടിയാകെച്ചിറകുവിരിച്ചു.

താളത്തിൽത്തുള്ളികളൂർന്നെൻ
കാതിൽ സ്വരരാഗമുതിർത്തു.

കണ്ണുകളോ നിദ്ര വെടിഞ്ഞു
മനസ്സിൽക്കുളിർമാരി ചൊരിഞ്ഞു

ജാലകവിരിയപ്പുറമകലേ –
യ്ക്കാവോളം മിഴികളയച്ചു

പുതുമണ്ണിൻഗന്ധം പേറി
തരളിതമൊരുതെന്നലണഞ്ഞു.

മിന്നൽപ്പിണറിടയിടെമിന്നി
ഇടിനാദം നെഞ്ചുതകർത്തു

കാറ്റൊപ്പം വീശിയടിക്കെ
ചെറുശാഖികൾ മുറിയുന്നിടയിൽ

നനുനനെയില പവനനൊടൊപ്പം
തലയാട്ടി നീർമണി ചൂടി

പൊരിവേനലിലുരുകിയ മണ്ണോ
കൊതിതീരെ ദാഹംതീർത്തു.

മഴ മാറിൽ വീണു നനഞ്ഞാ –
ധരയുടെ ഋതുഭാവമുണർന്നു

പുലർമങ്ക കുളിച്ചു ദിവാകര –
പൂജയ്ക്കായ് തൊഴുതുകരങ്ങൾ .

മനസ്സിൽ മഴ നിറയുന്നു ഹാ!
പുലരിയ്ക്കും പുതിയൊരു ലഹരി.

ഉദയ ശിവ്ദാസ് : പാലക്കാട് ധോണിയിൽ പൈറ്റാംകുന്നം എന്ന സ്ഥലത്ത് താമസിക്കുന്നു. വീട്ടു പേര് ശിവ് നന്ദനം. വീട്ടമ്മയാണ് . ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് 2013 ൽ മരണപ്പെട്ടു. ഒരു മകളുണ്ട്. മകൾ ഇപ്പോൾ ബാഗ്ലൂരിൽ ആപ്കോലൈറ്റ് എന്ന കമ്പനിയിൽ ജോലി നോക്കുന്നു.

ജിസിഎസ്ഇ പരീക്ഷകളിൽ 11 വിഷയങ്ങളിലും എ സ്റ്റാറിന് തുല്യമായ ഗ്രേഡ് 9-ൽ നേടി സായൂജ് മേനോൻ സഞ്ജയ് . ബക്കിംഗ്‌ഹാംഷെയറിലെ അമർഷാമിലുള്ള ഡോ.ചലോണേഴ്‌സ് ഗ്രാമർ സ്‌കൂളിലെ വിദ്യാർത്ഥിയാണ് സായൂജ്.

സായൂജിൻെറ മാതാപിതാക്കളായ സഞ്ജയ് മേനോൻ ബാങ്കിലും അമ്മ രശ്മി നായർ ഇൻവെസ്റ്റ്മെന്റ് ഫെമിലും ആണ് ജോലി ചെയ്യുന്നത്. നാട്ടിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയാണ് സഞ്ജയ് മേനോൻ. അമ്മ രശ്മി നായർ പാലക്കാട് വടക്കഞ്ചേരി സ്വദേശിയാണ് . ഭാഷകളെ സ്നേഹിക്കുകയും 5 ലധികം ഭാഷകൾ സംസാരിക്കുകയും ചെയ്യുന്ന സായൂജ്, അമർഷാം മ്യൂസിക് സെന്ററിൽ ക്ലാരിനെറ്റ് വായിക്കുന്നു, അതേ സ്കൂളിൽ ഗണിതം, ബയോളജി, കെമിസ്ട്രി, സ്പാനിഷ് എന്നിവ പഠിക്കുന്നത് തുടരും .

യുകെയിൽ ജിസിഎസ്ഇ പരീക്ഷയുടെ കൂടുതൽ റിസൾട്ട്കൾ പുറത്ത് വന്നപ്പോൾ അഭിമാന വിജയം നേടിയ കൂടുതൽ മലയാളി കുട്ടികളുടെ വിവരങ്ങളാണ് അറിയുന്നത്.  ജിസിഎസ്ഇയിൽ 12 വിഷയങ്ങളിൽ 12 എ സ്റ്റാർ നേടിയാണ് ലാനെല്ലിയിലെ സ്റ്റെഫി സജി സ്കൂളിന്റെ അഭിമാനമാകുന്നത്.

ആലപ്പുഴ ജില്ലയിലെ വെളിയനാട് സ്വദേശികളായ സജി സ്കറിയയുടെയും സിനി സജിയുടെയും രണ്ടാമത്തെ മകളാണ് സ്റ്റെഫി.സ്റ്റെഫിയുടെ മാതാപിതാക്കൾ പ്രിൻസ് ഫിലിപ്പ് ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. സ്റ്റെഫി സജിയുടെ ജിസിഎസ്ഇയിൽ ഫുൾ എ* നേടിയത് അവളുടെ അർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ദൈവത്തിലുള്ള വിശ്വാസത്തിന്റെയും തെളിവാണെന്ന് മാതാപിതാക്കൾ പറയുന്നു.

ലാനെല്ലിയിലെ സെന്റ് ജോൺ ലോയ്ഡ് കോംപ്രിഹെൻസീവ് സ്കൂളിലെ സ്റ്റെഫിയുടെ ടീച്ചർമാർ അവളെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും, സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗ്രേഡാണിതെന്നും  പറഞ്ഞു.

സ്റ്റെഫിയുടെ സഹോദരി പ്ലിമൗത്തിൽ ബിഡിഎസിലും അവളുടെ സഹോദരൻ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. തന്റെ പ്രൈമറി, സെക്കൻഡറി സ്‌കൂളിലെ ഹെഡ് ഗേൾ എന്ന നിലയിൽ സ്റ്റെഫി മറ്റ് വിദ്യാർത്ഥികൾക്ക് എന്നും മാതൃകയാണ്. ഇപ്പോൾ, തന്റെ അക്കാദമിക് ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കുമ്പോൾ, എ ലെവൽ ബയോളജി, കെമിസ്ട്രി, സൈക്കോളജി, ഇംഗ്ലീഷ് സാഹിത്യം എന്നിവ പഠിക്കാൻ ഗവർ കോളേജ് സ്വാൻസിയിൽ ചേരാൻ ഒരുങ്ങുകയാണ് സ്റ്റെഫി സജി . ഭാവിയിൽ മെഡിസിൻ പഠിക്കാനാണ് സ്റ്റെഫിയുടെ താത്പര്യം.

 

 

രാജു കാഞ്ഞിരങ്ങാട്

മഞ്ഞപ്രസാദവും തൊട്ടു കൊണ്ടിന്നെൻ്റെ
മുറ്റത്തുമഞ്ഞക്കിളികൾ വന്നു
മഞ്ഞിൻ്റെ മുത്തുമണികൾ കൊരുത്തുള്ള
മന്ദാരത്തിങ്കൽ പറന്നിരുന്നു

മന്നൻ മഹാബലി നാടുവാണുള്ളൊരു
ഗാഥകളീണത്തിൽ പാടിടുന്നു
ആ മണി ഗീതങ്ങൾ കേൾക്കവേയെൻമനം
കുഞ്ഞു പൂത്തുമ്പിയായ് പാറിടുന്നു

മഞ്ഞ നിറമെഴും പുന്നെൽ കതിരുകൾ
താലോലം കാറ്റിൽ കളിച്ചിടുന്നു
ചാണകം മുറ്റം മെഴുകി നിൽപ്പൂ
പൊൻമണിക്കറ്റകൾ പാർത്തു വെയ്ക്കാൻ

കിളികൾ നെൽക്കതിരുകൾ കൊയ്തെടുക്കേ
കലമ്പൽകൂട്ടീടുന്നു കൊയ്ത്തരിവാൾ
കള്ളമില്ലാതൊരു കാലത്തിൻ്റെ
സന്തതിയാം ഞങ്ങൾ നിങ്ങൾ ചൊല്ലേ

സ്വാഗതം, സ്വാഗതമോതിക്കൊണ്ടേ
തുമ്പതഞ്ചത്തിൽ തലയാട്ടിടുന്നു
ഓണം നടവരമ്പേറി വന്നു
മഞ്ഞക്കിളികൾ കുരവയിട്ടു.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

മെട്രിസ് ഫിലിപ്പ്

തൃപ്പൂണിത്തറയിലെ അത്തച്ചമയ ഘോഷ യാത്ര, ഓണത്തിന്റെ വരവ്, അറിയിച്ചുകൊണ്ട്, കടന്നുപ്പോയി. കുട്ടനാടൻ പുഞ്ചയിലെ, കൊച്ചു പെണ്ണെ…എന്ന് ഉറക്കെ പാടിക്കൊണ്ട്, നെഹൃട്രോഫി, വള്ളം കളിയും കഴിഞ്ഞു. മാവേലി തമ്പുരാനെ വരവേൽക്കാൻ, മലയാളികൾ, ഒരുങ്ങിക്കഴിഞ്ഞു. പ്രവാസി ലോകം, ഓണം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. പുതു വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് സോഷ്യൽ മീഡിയായിൽ ഫോട്ടോസ് കണ്ടുതുടങ്ങി.

“മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ…”, “പൂ വിളി, പൂ വിളി പൊന്നോണമായി…”എന്ന് ഒക്കെ, ഉച്ചത്തിൽ ഏറ്റുപാടുന്ന നാളുകൾ വരവായ്. അതെ, മലയാളികളുടെ സ്വന്തം ഓണക്കാലം. ജാതി മത വ്യത്യാസമില്ലാതെ ലോകം, മുഴുവൻ ഉള്ള മലയാളികൾ ആടിപാടി നൃത്തം ചെയ്ത്, പുലികളിയും, കോൽ കളിയും, വടം വലിയും നടത്തി, ആഘോഷത്തിമിർപ്പിൽ ആറാടുന്ന ദിനങ്ങൾ എത്തി കഴിഞ്ഞിരിക്കുന്നു.

ഓണം എന്നാൽ മലയാളികളുടെ ഒരു വികാരമാണ്. കാണം, വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറ്‌… ഉത്രാട പാച്ചിലിന്റെ അവസാനം ഓണകിറ്റുകളുടെ കാലം കൂടിയാണ്. അരിയും പയറും ചെറുമണികളും, പച്ചക്കറികളും, കൊണ്ടുള്ള ഓണസദ്യ ഒരുക്കൽ.

തൃപ്പുണിത്തറയിലെ അത്തചമയ ഘോഷയാത്രകൊണ്ട് ആരംഭിക്കുന്ന ഓണം ആഘോഷങ്ങൾ, സമാപിക്കുന്നത്, കേരള സർക്കാരിന്റെ ഓണം വാരാഘോഷസമാപനയാത്ര കൊണ്ടാണ്. കരുതലിന്റെയും, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും ഓണം ആക്കി മാറ്റിക്കൊണ്ട് ഈ വർഷത്തെഓണത്തെ വരവേൽക്കാം.

ഓണക്കാലത്തിന് തുടക്കമേകുന്നത് അത്തം ദിനം തൊട്ടാണ്. പൂവും, പൂവിളികളുമായി 2023 ഓണക്കാലത്തെ നമുക്ക് വരവേൽക്കാം. പാതാളതുനിന്നും, തന്റെ പ്രജകൾ ഒരുക്കുന്ന, വൃത്താക്രതിയിൽ ഉള്ള ബഹുവർണ്ണ പൂക്കളം കാണുവാൻ മാവേലിതമ്പുരാൻ എഴുന്നൊള്ളാറായി.

നിറപറയിൽ, തെങ്ങിൻ പൂക്കുലയും, പൂക്കളത്തിൻ അരികിൽ, സ്വർണ്ണ വിളക്കിൽനിറദീപം പ്രശോഭിച്ചു കൊണ്ടും, കോടിമുണ്ടും, കസവുസാരിയും, അണിഞ്ഞുകൊണ്ട് നിൽക്കുന്ന മലയാളികൾ. “എന്ത് ഭംഗി, നിന്നെ കാണാൻ” എന്ന് കൂട്ടുകാർ പറയുന്നത്, കൂടുതലായി, ഓണാവസ്‌ത്രാധാരണം, കണ്ടല്ലേ കൂട്ടരേ.

ഇന്ന് എല്ലാം online ആയി തീർന്നിരിക്കുന്നു. ഓണസദ്യ ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചുകൊടുക്കും. മലയാളികളുടെ കൂട്ടായുള്ള, കുടുംബ ഒത്തുചേരലും, ഒന്നിച്ചുള്ള ഓണസദ്യ ഒരുക്കലും എല്ലാം പൊയ്മറഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയായുടെ അതിപ്രസരംകൊണ്ട്, എല്ലാവരും ഫോണിൽ തലകുമ്പിട്ടിരിക്കുന്നു. പഴയകാല, സ്നേഹം എല്ലാം മാറ്റപ്പെട്ട്, മുഖത്തുവിരിയുന്ന, പുഞ്ചിരിക്കുവരെ ആത്മാർഥതയില്ലാത്തതായി തീർന്നിരിക്കുന്നു.

ഈ ഓണക്കാലം കരുതലിന്റെയും, സ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും, അപരനെയും ചേർത്തുപിടിക്കാൻ കഴിയുന്ന നല്ല മനസ്സിന്റെ ഉടമകൾ ആയി തീരാം. പൊന്നിൻചിങ്ങമാസത്തിന്റെ ഭംഗിയിൽ സന്തോഷിക്കാം. ഒരു നുള്ള് പൂക്കൾ എല്ലാവർക്കും പങ്കുവെക്കാം. നല്ലമനസ്സോടെ, പുഞ്ചിരിച്ചുകൊണ്ട്, നന്മകൾ ഉണ്ടാകുവാൻ ആശംസിക്കാം. എല്ലാ മലയാളം യുകെ വായനക്കാർക്കും, സമ്പൽസമൃദ്ധിയും, സന്തോഷവും, സ്നേഹവും നിറഞ്ഞ ഓണം ആശംസിക്കുന്നു.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗലിലിയിലെ നസ്രത് എന്നി മൂന്ന് പുസ്തകങ്ങൾ, എഴുതിയ മെട്രിസ് ഫിലിപ്പ്. ഉഴവൂർ കോളേജിൽ നിന്നും B. Com ബിരുദം നേടി. MG യൂണിവേഴ്സിറ്റിയിൽ നിന്നും ലൈബ്രറി സയൻസിൽ PG പഠനതിന് ശേഷം ഉഴവൂർ കോളേജിൽ, ലൈബ്രേറിയനായി ജോലി ചെയ്തു. തുടർന്ന്, വിവാഹത്തിന് ശേഷം, കഴിഞ്ഞ 19 വർഷമായി സിംഗപ്പൂരിൽ താമസിക്കുന്നു. വിവിധ മാധ്യമങ്ങളിൽ, ലേഖനങ്ങൾ സ്ഥിരമായി എഴുതുന്നുണ്ട്. സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ്, കേരള പ്രവാസി അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മജു മെട്രിസ്. മക്കൾ, മീഖായേൽ, നഥാനിയേൽ, ഗബ്രിയേൽ..

[email protected]
+6597526403
Singapore

Copyright © . All rights reserved