പാമ്പാടിയിൽ നിന്നും കാണാതായ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ തമ്പാനൂരിലെ ലോഡ്ജിൽ കണ്ടെത്തി. സഹോദരിമാരായ പെൺകുട്ടികളെ കണ്ടെത്താൻ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരണമുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതിൽ ഒരാൾ പ്രായപൂർത്തിയാവാത്തയാളാണ്.
പൊലീസിന്റെ മികച്ച പ്രവർത്തനമാണ് കാണാതായ പെൺകുട്ടികളെ തലസ്ഥാനത്ത് നിന്നും കണ്ടെത്താൻ സാധിച്ചത്. ബംഗളൂരുവിലേക്ക് കടക്കാൻ പദ്ധതിയിട്ട ഇവരെ തിരുവനന്തപുരത്ത് വച്ച് പിടികൂടാൻ സാധിച്ചത് നേട്ടമായി. വെള്ളിയാഴ്ച വൈകിട്ടാണ് പെൺകുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സിസിടിവി പരിശോധിച്ചു കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇതിൽ പെൺകുട്ടികൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നതായി മനസിലായി. പിന്നാലെ കാണാതായ യുവാവിന്റെ ഫോൺ സിഗ്നൽ തമ്പാനൂരിൽ നിന്നും ലഭിച്ചതോടെ തലസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും, ലോഡ്ജുകളിലും പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പെൺകുട്ടികൾ ചെറുപ്പക്കാരോടൊപ്പമെത്തി മുറിയെടുത്തതായി ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പാമ്പാടി പൊലീസ് തലസ്ഥാനത്തെത്തി ഇവരെ കൊണ്ടുപോയി. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ ജുവനൈൽ കോടതിയിലും പ്രായപൂർത്തിയായ യുവാവിനെ കോടതിയിലും ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
രാധാകൃഷ്ണൻ മാഞ്ഞൂർ
സൂക്ഷ്മ മനോഹരങ്ങളായ പദാവലികൾ കൊണ്ട് ആഴവും, പരപ്പുമുള്ള കവിതകളും, നാനോകഥകളും സമ്മാനിക്കുന്ന ഒരു എഴുത്തുകാരൻ നമുക്കുണ്ട് – സതീഷ് തപസ്യ.
സാഹിത്യ വഴിയിൽ വ്യതിരിക്തമായൊരു വ്യക്തിത്വം, ഏതെങ്കിലും എഴുത്തു പൊങ്ങച്ചങ്ങളുടെയോ , സാങ്കേതികതകളുടെയോ, പദവി കസർത്തുകളുടെയോ കൂട്ടുകൃഷിയിൽ പെട്ടു പോകാത്തവൻ. തീപിടിച്ച കിടക്കയും, പൊള്ളുന്ന കനൽ ജീവിതവും സ്വന്തമായുള്ള ഒരുവൻ. നീതിബോധത്തിൽ ജ്വലിക്കുകയും തേങ്ങുകയും ചെയ്യുന്ന മനസ്സോടെ നമുക്ക് നേരെ നീട്ടുന്നത് നന്മയുടെ സാഹിത്യസൃഷ്ടികളാണ്…. കലർപ്പില്ലാത്ത ജീവിതത്തിൻറെ തുറസ്സായ തലങ്ങളിൽ നിന്ന് ഉരുവം കൊണ്ടത് ……
അരയ്ക്ക് കീഴ്പോട്ട് തളർന്നു കിടക്കുന്ന ഒരു കവിയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. നിസ്സഹായതകളെ നിഷ്ക്കരുണം വകഞ്ഞുമാറ്റി ജീവിതത്തിൻറെ പുതിയ ബോധ്യങ്ങളിലേയ്ക്കാണ് ഈ കവി സഞ്ചരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എടുരുത്തി ഗ്രാമത്തിലാണ് സതീഷ് താമസിക്കുന്നത്. സതീഷിന് രണ്ടു വയസ്സുള്ളപ്പോൾ അപ്പൻ ഉപേക്ഷിച്ചുപോയി. പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് വീടിൻറെ മുറ്റത്തെ തെങ്ങിൽ കയറിയ സതീഷ് താഴേക്ക് പതിച്ചു. തൊണ്ണൂറിലെ ഒരു സായാഹ്ന മഴയിൽ ജീവിതം തല കുത്തി വീണപ്പോൾ എല്ലാം അവസാനിച്ചുവെന്ന് കരുതി. നട്ടെല്ലിന് ക്ഷതം, നെഞ്ചിനു കീഴ്പോട്ടു തളർന്നു ….
അനാഥത്വം, ഏകാന്തത, രോഗങ്ങൾ എല്ലാം കവിതയിൽ കടന്നുവരുന്നുണ്ട് . ഈ ആത്മ പീഡകളാവും സതീഷിന്റെ കവിതകളെ വേറിട്ടു നിർത്തുന്നത്. ചുറ്റുപാടുകൾ പൊള്ളിക്കുന്ന ചിത്രങ്ങളായി മുന്നിൽ നിൽക്കുമ്പോൾ മറ്റൊരു വിഷയവും തേടി അലയേണ്ടി വരുന്നില്ല. ഇനി കവി പറയട്ടെ ജീവിതത്തെപ്പറ്റി , കാലത്തെപ്പറ്റി ……
കവിതയെ എങ്ങനെ കാണുന്നു ?
കവിത എനിക്ക് അതിജീവനത്തിൻെറ നട വഴിയാണ്. അവിടെനിന്ന് ഞാൻ പ്രതികരിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നു
അഭയവും അതിജീവനവുമാവുന്നു. കവിതയെന്നെ ജാഗ്രതയുള്ളവനാക്കുന്നു ….
വളരെ സമ്പന്നമായ വായനക്കാലം? പ്രിയപ്പെട്ട എഴുത്തുകാർ?
ഞാൻ വീണ് ഒരു വർഷം കഴിഞ്ഞപ്പോൾ മുതൽ പുസ്തക വായന തുടങ്ങി. വായന കരുത്തും വഴികാട്ടിയുമായി. വായിച്ച എല്ലാ പുസ്തകങ്ങളും എനിക്ക് പ്രിയപ്പെട്ടതാവുന്നു.
എ.അയ്യപ്പൻ , സച്ചിദാനന്ദൻ ,കടമ്മനിട്ട, സുഗതകുമാരി സത്യചന്ദ്രൻ പൊയിൽക്കാവ്
കിട്ടിയ പുരസ്കാരങ്ങൾ ?
ജയലക്ഷ്മി സാഹിത്യപുരസ്കാരം, പൊൻകുന്നം ജനകീയ വായനശാല ദശവാർഷിക പുരസ്കാരം ,ഗ്രന്ഥപ്പുര കവിതാ പുരസ്കാരം, നാമ്പ് സാഹിത്യ പുരസ്ക്കാരം ,പരസ്പരം മാസികയുടെ വായനക്കൂട്ടം പുരസ്കാരം, പ്രദീപ് മീനാത്തുശ്ശേരി സ്മാരക കവിതാ പുരസ്കാരം, ഇൻഡിവുഡ് ഭാഷാ സാഹിത്യ പുരസ്കാരം
സൈമൺ ബ്രിട്ടോയുമായുള്ള സൗഹൃദം?
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സെൻററിൽ വച്ചാണ് സൈമൺ ബ്രിട്ടോയെ പരിചയപ്പെട്ടത്. അന്ന് ബ്രിട്ടോയും ചികിത്സയ്ക്കായി എത്തിയതായിരുന്നു . ബ്രിട്ടോയാണ് വായനയും, എഴുത്തും ആത്മബലം നൽകുന്നതാണെന്ന് പറയുന്നത്. ഈ നിസ്സഹായതയാണ് തൻറെ കരുത്തെന്നും ഈ കരുത്ത് ഉപയോഗിച്ച് സിംഹത്തെ വേട്ടയാടണമെന്നും പറഞ്ഞു.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ?
മഞ്ഞുപൊഴിയുമ്പോൾ (കവിത – ചിത്രരശ്മി മലപ്പുറം)
മരിച്ചവർ മരങ്ങൾക്ക് ഹരിതമാകുന്നു. ( നാനോ കഥകൾ – ജനകീയ വായനശാല പൊൻകുന്നം )
അതിരുകളിലൂടെ കുഞ്ഞുങ്ങൾ നടക്കുമ്പോൾ(കവിത – ഡിസി കോട്ടയം )
തൊട്ടാവാടി (ബാലകവിതകൾ – പ്രിന്റ് ഹൗസ് തൃശ്ശൂർ)
പൂവിനെയും, പ്രണയത്തെയും, വെണ്മയെയും , ജീവിതത്തെയും , മരണത്തെയും ജീവിതത്തിൻറെ പളിത യുക്തികളിലേയ്ക്ക് മിഴി ചൂണ്ടി , വായനക്കാരന്റെ ആത്മസ്ഥലിയെ ഉണർത്തുന്നു. സതീഷിന്റെ പ്രശസ്തമായ ‘ വില്പന’ എന്ന നാനോക്കഥ ഇങ്ങനെയാണ് “അവൾക്ക് വിൽപ്പനയെക്കുറിച്ച് ഒന്നും അറിയില്ല . അതുകൊണ്ടാണ് ഒരു പുരുഷനെയും അവൾക്ക് വിൽക്കാനാവാത്തത്”. ഈ കഥ കച്ചവടത്തിന്റെ നീതി ശാസ്ത്രത്തെ ദയാരഹിതമായി കീറിമുറിച്ച് വെളിപ്പെടുത്തുന്നു. സ്ത്രീയെന്ന ഉപകരണത്തിന്റെ വില്പന സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന ആഗോള വ്യവസ്ഥയുടെ കപടതകളെയും , ആൺകോയ്മയെയും എത്ര ഒതുക്കത്തോടെ പകർത്തി വച്ചിരിക്കുന്നു.
ഉപരേഖ
ഈ കവിജീവിതത്തിനു പുറകിൽ ജാഗ്രതയും , കരുതലുമായ് ഒരാളുണ്ട്. അമ്മ – ടി. കമലമ്മാൾ . ഈ അമ്മയുടെ പ്രാർത്ഥനകളിൽ നിന്നാണ്, വറ്റാത്ത പ്രതീക്ഷകളിൽ നിന്നാണ് ,വറ്റാത്ത പ്രതീക്ഷകളിൽ നിന്നാണ് സതീഷിന്റെ സർഗ്ഗാത്മകത പൂർണമാവുന്നത് …… അതുകൊണ്ടുതന്നെയാണ് അതിജീവന കഥ നമുക്ക് പാഠപുസ്തകമാവുന്നത്.
ബ്രിട്ടനുമായി നടത്താനിരുന്ന ചർച്ച ഫ്രാൻസ് റദ്ദാക്കി കാരണം, ഇംഗ്ലീഷ് ചാനൽ വഴിയെത്തിയ അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതിനെ തുടർന്ന്.ഇംഗ്ലീഷ് ചാനലിൽ 27 അഭയാർഥികൾ മുങ്ങിമരിച്ചതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം ഉടലെടുത്തത്. മൂന്നു കുട്ടികളും ഒരു ഗർഭിണിയുമടക്കം മരിച്ചവരിൽ ഉൾപ്പെടുന്നു.
കലായ്സിൽ നടക്കുന്ന ചർച്ചയിൽ ബെൽജിയം, നെതർലൻഡ്സ്, ജർമനി, യൂറോപ്യൻ കമീഷൻ പ്രതിനിധികൾ സംബന്ധിക്കും. കൂടുതൽ ദുരന്തം ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് അഭയാർഥികളെ ഫ്രാൻസ് തിരികെ സ്വീകരിക്കണമെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടത്.ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായാണ് ഫ്രാൻസ് ചർച്ച നടത്താനിരുന്നത്.
പിന്നാലെ ട്വിറ്ററിൽ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച കത്ത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഫ്രാൻസ് രോഷാകുലരായത്. അഭയാർഥികളുടെ വിഷയത്തിൽ ബോറിസ് ജോൺസെൻറ നടപടിയെ വിമർശിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും രംഗത്തുവന്നു. ഇത്തരം ഗൗരവമാർന്ന വിഷയത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴിയല്ല രാഷ്ട്രത്തലവൻമാർ ആശയവിനിമയം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഭയാർഥി പ്രവാഹം തടയാൻ നടപടികൾ സ്വീകരിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയപ്പോഴാണ് ബോറിസ് ജോൺസൺ കത്ത് പ്രശ്നങ്ങൾക്കിടയാക്കിയത്. ബ്രിട്ടെൻറ ബോട്ടുകൾ ഫ്രഞ്ചുതീരം വിട്ടുപോകണമെന്നും ഫ്രാൻസ് ആവശ്യപ്പെട്ടു. ഫ്രഞ്ച് മത്സ്യബന്ധന ബോട്ടുകൾ ഇംഗ്ലീഷ് ചാനലിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി.
34 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാനില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നാണ് ഇംഗ്ലീഷ് ചാനൽ.
യൂറോപ്യൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ പ്രധാന പാതയാണിത്. പ്രതിദിനം ഇതുവഴി 400 കപ്പലുകൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലെത്താൻ പല കുടിയേറ്റക്കാരും ഇംഗ്ലീഷ് ചാനലിനെയാണ് ആശ്രയിക്കുന്നത്.
നഗരത്തിലെ അശോകപുരത്ത് റോഡരികില്‍ വെച്ച് പട്ടാപ്പകൽ ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. റോഡരികിൽ മീന്‍കച്ചവടം നടത്തുന്ന കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലി (29) യെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് (36) മര്‍ദിച്ചത്.
ശ്യാമിലിയുടെ മുഖത്ത് പരുക്കേറ്റു. മദ്യപിച്ചെത്തിയാണ് നിധീഷ് മർദിച്ചത്. ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ബന്ധുക്കളെ പെട്രോളൊഴിച്ച് കത്തിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്.
ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്റെ നിരന്തര മര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.
വീഡിയോ കടപ്പാട് : മാധ്യമം
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തില്‍ പ്രണവ് കൂടുതല്‍ നന്നായി അഭിയിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍. സിനിമയില്‍ പ്രണവിന്റെ അമ്മ മരിച്ച കാര്യം അറിയുന്ന സീന്‍ ഉണ്ട്. ആ സീന്‍ കണ്ടപ്പോള്‍ പ്രണവിന് തന്നെ എത്രത്തോളം ഇഷ്ടമാണെന്ന് ഒരിക്കല്‍ കൂടി ബോധ്യമായി എന്നും സുചിത്ര പറയുന്നു.
മുമ്പ് അഭിനയിച്ച സിനിമകളെക്കാള്‍, മരക്കാറില്‍ അപ്പു കൂടുതല്‍ നന്നായി എന്ന് തോന്നിയിട്ടുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. പ്രധാനമായത് മരക്കാറിന്റെ ചുറ്റുപാടുകള്‍ അവന് ഏറെ പരിചിതമാണ് എന്നതാണ്. അവന്റെ അച്ഛന്, പ്രിയപ്പെട്ട പ്രിയനങ്കിള്‍ പ്രിയന്റെ മക്കളായ സിദ്ധാര്‍ഥ്, കല്യാണി. സുരേഷ് കുമാറിന്റെ മക്കളായ കീര്‍ത്തി സുരേഷ്, രേവതി സുരേഷ്.
സാബു സിറിള്‍, അനി ഐവി ശശി, സുരേഷ് ബാലാജി, ആന്റണി പെരുമ്പാവൂര്‍ അങ്ങനെ ഒരുപാട് പേര് അവന്റെ നിത്യ പരിചയക്കാരാണ്. ഒരു ‘കംഫര്‍ട്ട് സോണ്‍’ അവന് ലഭിച്ചിട്ടുണ്ട് എന്ന കാര്യം തീര്‍ച്ച. പിന്നെ പ്രിയന് കുഞ്ഞുനാളിലെ അവനെ അറിയുന്ന ആളാണ് അവന് പറ്റിയ വേഷവും പറയാന്‍ സാധിക്കുന്ന സംഭാഷണങ്ങളും പ്രിയന് കരുതി നല്‍കിയതാണ്.
വ്യത്യസ്ത കോസ്റ്റ്യൂമും കൂടിയായപ്പോള്‍ അപ്പു കൂടുതല്‍ നന്നായിരിക്കുന്നു. സിനിമയില്‍ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. അതവന് ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു. ഷോട്ട് എടുക്കുമ്പോള്‍ പ്രിയനും അനിയും പറഞ്ഞുവത്രേ, ‘നിന്റെ അമ്മ മരിച്ചതു പോലെ ആലോചിച്ചാല്‍ മതി’. ഒരു പക്ഷേ അവന് ഉള്ളാലെ ഒന്ന് തേങ്ങിയിരിക്കാം.
സിനിമയില്‍ ആ സീന്‍ കണ്ടിരുന്നപ്പോള്‍, എന്റെ അപ്പുവിന് എന്നെ എത്രമാത്രം ഇഷ്ടമാണ് എന്നെനിക്ക് ഒരിക്കല്‍ കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരുമെല്ലാം എനിക്ക് വേണ്ടിക്കൂടിയാണെല്ലോ, ഞങ്ങള്‍ക്ക് വേണ്ടിക്കൂടിയാണല്ലോ എന്നാണ് ഒരു അഭിമുഖത്തില്‍ സുചിത്ര പറയുന്നത്.
കുഞ്ഞുനാള് മുതല്‍ തന്നെ യാത്രയോട് ഇഷ്ടമുള്ള ആളാണ് അപ്പു എന്നാണ് സുചിത്ര പറയുന്നത്. വളരുന്നതിനു അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു എന്നും സുചിത്ര പറയുന്നു. ഒരു ഘട്ടത്തില്‍, പഠനത്തിന് ഒരു ഇടവേള കൊടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി.
ബനാറസും ഹിമാലയവും ഹംപിയും ജര്‍മനിയും ആസ്റ്റര്ഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തര യാത്രാ ലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലോ പോകാന്‍ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്മെന്റിലും കയറി യാത്ര ചെയ്തു.
തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണ മുറികളില്‍ രാത്രിയുറങ്ങി. എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും തങ്ങള്‍ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുണ്ട്. അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം എന്ന് പതുക്കെ തിരിച്ചറിഞ്ഞു.
ഇപ്പോള്‍ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാള്‍ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്ന് തനിക്ക് തോന്നുന്നു. മുഴുവന്‍ സമയവും സിനിമയില്‍ അഭിനയിക്കുക സാധ്യമല്ലെന്നും തന്റെ പാഷനുകളെല്ലാം നിലനിര്‍ത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്ന് പ്രണവ് ആദ്യമേ പറഞ്ഞിരുന്നുവെന്നും സുചിത്ര വ്യക്തമാക്കി.
ചിങ്ങവനം എഫ്സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ക്വാളിറ്റി കൺട്രോളർ എം എസ് നയനയെ (32) ഇന്നലെ രാത്രി ഏഴരയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
നയന ജോലി സമയം കഴിഞ്ഞും വീട്ടിൽ എത്താതിരുന്നതിനെത്തുടർന്ന് ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ സാധ്യത നിഷേധിച്ച കുടുംബം മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.
ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിജുവിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യയാണ്. മകൻ:സിദ്ധാർഥ്.
പേരുകൊണ്ട് ഏറെ വിവാദമായ നാദിർഷയുടെ ചിത്രം ‘ഈശോ’ കാണാൻ താൻ കാത്തിരിക്കുകയാണെന്ന് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. ചിത്രം ക്രിസ്മസിന് തന്നെ റിലീസ് ചെയ്യണമെന്നും പിസി ജോർജ് പറഞ്ഞു. ഈശോ എന്ന പേരിനെ താൻ എതിർത്തിട്ടില്ലെന്നും ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാഗ് ലൈനെനിനെയാണ് താൻ എതിർത്തതെന്നും പിസി ജോർജ് വ്യക്തമാക്കി.
നേരത്തെ ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള വിവാദത്തിൽ പിസി ജോർജ് വെല്ലുവിളികളുമായി രംഗത്തെത്തിയിരുന്നു. ചിത്രം ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുകയാണെന്നും ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു അന്ന് പിസി ജോർജ് പ്രഖ്യാപിച്ചിരുന്നത്. ഒടുവിൽ മലക്കം മറിഞ്ഞ് വീണ്ടും രംഗത്തെത്തിയത് സിനിമ ആരാധകരെ അമ്പരപ്പിക്കുകയാണ്.
അതേസമയം, വെള്ളിയാഴ്ചയായിരുന്നു ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചത്. കുട്ടികളും കുടുംബങ്ങളുമായി കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്ന് സെൻസർ ബോർഡ് പ്രവർത്തകർ പ്രതികരിച്ചതായി നാദിർഷ പറഞ്ഞു.
ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ജീവനൊടുക്കി. ട്രെയിനിനു മുന്നിൽ ചാടിയാണ് താഹിറ ആത്മഹത്യ ചെയ്തത്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
‘സ്വന്തം ജീവിതം സ്വന്തമായി തന്നെ അവസാനിപ്പിക്കണം എങ്കിൽ അത്രമാത്രം അവൾ വെറുക്കുകപെട്ടിട്ടുണ്ടാകാം, ഒറ്റപ്പെട്ടിട്ടുമുണ്ടാകാം, ഒരു പക്ഷേ ഒരു സെക്കന്റ് അവളെ കേൾക്കാൻ ഒരു മനസ്സ് ആരെങ്കിലും കാണിച്ചിരുന്നു എങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നിരിക്കാം. മരണം ഒഴിച്ചു എന്തിനും നമ്മുക്ക് പരിഹാരം കണ്ടെത്താം’, താഹിറയുടെ മരണത്തെക്കുറിച്ച് ട്രാൻസ് ആക്ടിവിസ്റ്റായ സീമ വിനീത് ഫേസ്ബുക്കിൽ കുറിച്ചു
കോട്ടയം പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരായ പെൺകുട്ടികളെ കാണാതായി. കോട്ടയം പാമ്പാടി കോത്തല ഇല്ലിക്ക മലയിൽ സുരേഷിന്റെ മക്കളായ അമ്യത (17), അഖില (16) എന്നിവരെയാണ് കാണാതായത്.മറ്റൊരു പ്ലസ് ടു വിദ്യാർത്ഥിയെയും കാണാതായിട്ടുണ്ട്.രണ്ടു സംഭവവുമായി ബന്ധം ഉണ്ടന്നാണ് സൂചന
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. അമ്മ മഞ്ജു സുരേഷ് കോട്ടയം ടെക്സ്റ്റൈൽസ് ജീവനക്കാരിയാണ്. വെള്ളിയാഴ്ച രാവിലെ കുട്ടികൾക്ക് ക്ലാസ് ഇല്ലായിരുന്നു. ഇരുവരും വീട്ടിൽ തന്നെ ആയിരുന്നു.
ഇരുവരെയും കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത് ഉച്ചകഴിഞ്ഞു സിസിടിവി യിൽ കണ്ടതായി പറയപ്പെടുന്നു. അമൃത എസ് കോട്ടയം സെന്റ് അൻസ് സ്കൂൾ 12 വിദ്യാർത്ഥിനിയാണ്. അഖില എസ് , കോട്ടയം സെന്റ് അൻസ് സ്കൂളിൽ നിന്നും പത്താം ക്ലാസ് പൂർത്തിയായി. എന്തെങ്കിലും വിവരം കിട്ടുന്നവർ പാമ്പാടി പൊലീസ് സ്റ്റേഷൻ 04812505322 നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മങ്കര മാങ്കുറുശ്ശിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുറഹിമാൻ-കമറുലൈല ദമ്പതികളുടെ മകളും മാങ്കുറുശ്ശി കക്കാട് അത്താണിപറമ്പിൽ മുജീബിെൻറ ഭാര്യയുമായ നഫ്ലയാണ് (19) മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30നാണ് മുജീബിെൻറ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സംഭവസമയം മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ എത്തി നഫ്ലയെ പലതവണ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് കിടപ്പുമുറിയിലെ വാതിൽ പൊളിച്ച് തുറന്നപ്പോഴാണ് സംഭവം കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
നഫ്ലയുടെ സഹോദരൻ നഫ്സലിെൻറ മൊഴിയിൽ മങ്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആർ.ഡി.ഒ രാധാകൃഷ്ണെൻറയും ഡിവൈ.എസ്.പി ഹരിദാസെൻറയും സാന്നിധ്യത്തിൽ തുടർനടപടികൾ സ്വീകരിച്ചു.
നഫ്ല വ്യാഴാഴ്ച വൈകീട്ട് നാലിന് സഹോദരിയെ വിളിച്ചിരുന്നതായി നഫ്സൽ പറഞ്ഞു. നഫ്ലയുടെ ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭർതൃവീട്ടിൽ ഭർത്താവ് ഒഴികെയുള്ളവരിൽനിന്ന് മാനസിക പീഡനമേൽക്കാറുെണ്ടന്ന് സഹോദരൻ നഫ്സൽ പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് പത്ത് മാസമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ടും മനോവിഷമമുണ്ടായിട്ടുെണ്ടന്നും മങ്കര പൊലീസ് പറഞ്ഞു. ഗർഭധാരണത്തിനുള്ള ചികിത്സക്കിടയിലാണ് നഫ്ലയുടെ മരണം. ശനിയാഴ്ച ഡിവൈ.എസ്പിക്ക് പരാതി നൽകുമെന്ന് സഹോദരൻ നഫ്സൽ പറഞ്ഞു. മൃതദേഹം നഫ്ലയുടെ സ്വദേശമായ ഉമ്മിനിയിൽ എത്തിച്ച് ഖബറടക്കി.