ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെ ഫ്രാന്‍സിലെ തുരുവുകളില്‍ കലാപസമാനമായ അന്തരീക്ഷമെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് ആരാധകര്‍ നിരവധി നഗരങ്ങളില്‍ കലാപസമാനമായ സ്ഥിതി ഉണ്ടാക്കിയതായാണ് വിവധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫ്രാന്‍സിലെ പാരീസ്, നൈസ് അടക്കമുള്ള നഗരങ്ങളില്‍ ആയിരക്കണക്കിന് ഫുട്ബോള്‍ ആരാധകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ആരാധകരെ നിയന്ത്രിക്കാന്‍ പോലീസ് ഇടപെടലുമുണ്ടായി. പലയിടത്തും അക്രമാസക്തരായ ആരാധകര്‍ പോലീസിന് നേരെ പടക്കങ്ങളും കല്ലുകളും വലിച്ചെറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
മുദ്രാവാക്യം വിളിച്ചുകൊണ്ട് തെരുവിലൂടെ നീങ്ങുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്ത്രീ അക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഫൈനല്‍ മുന്‍നിര്‍ത്തി 14,000ത്തോളം പോലീസുകാരെയാണ് വിവിധ നഗരങ്ങങ്ങളില്‍ വിന്യസിച്ചിരുന്നത്.
പാരീസ് നഗരത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
#Paris under pepper gas clouds after #Argentina va #France #WorldCupFinal. Riot police in action pic.twitter.com/KaykVSTqAv
— Ozgur Savas (@ozsavas) December 18, 2022
കാലിക്കറ്റ് സര്‍വകലാശാലയിലെ സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ സ്വദേശി ഷെഹനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയാണ് മരിച്ച ഷെഹന്‍. കൂട്ടുകാരോടൊപ്പമാണ് പുലര്‍ച്ചെ അഞ്ച് മണിക്ക് ഷെഹന്‍ സ്വിമ്മിങ് പൂളിലെത്തിയതെന്നാണ് സൂചന.
അതേസമയം സംഭവത്തില്‍ അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഷെഹിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോകകപ്പ് ആഘോഷത്തെ നിരാശയിലാക്കി കണ്ണൂര്‍ പള്ളിയാന്‍മൂലയില്‍ സംഘര്‍ഷം. ആഘോഷരാത്രിയ്ക്കിടെയാണ് മൂന്നുപേര്‍ക്ക് വെട്ടേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനുരാഗിന്റെ നിലയാണ് ഗുരുതരമയി തുടരുന്നത്. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം.
ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.ഫൈനലിലെ തോല്‍വിയില്‍ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
റോബിൻ എബ്രഹാം ജോസഫ്
മലയാള സിനിമയിലെ ഭാവിയെ കണ്ടെത്താൻ, അവരെ പാകപ്പെടുത്താൻ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോട്ടയത്തുള്ള കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. എന്നാൽ സമീപകാലത്ത് അവിടെ അരങ്ങേറുന്ന സംഭവങ്ങൾ സ്ഥാപനത്തിനും, കെ ആർ നാരായണൻ എന്ന അതുല്യ പ്രതിഭയുടെ പേരിനും കോട്ടംവരുത്തുന്നവയാണ്.

ഡയറക്ടർ സ്ഥാനത്തു ഇരുന്നുകൊണ്ട് അങ്ങേയറ്റം ഹീനമായ നടപടിക്രമങ്ങൾ കൈകൊള്ളുന്ന ശങ്കർ മോഹൻ തന്നെയാണ് ആ സ്ഥാപനത്തിന്റെ പേര് കളയുന്നതിൽ പ്രധാനി. മലയാള സിനിമയിലെ ഭാവിയെ വാർത്തെടുക്കാൻ നിയോഗികപ്പെട്ട ഒരു കൂട്ടം യുവജനങ്ങളെ ജാതീയമായും, ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടും ഇദ്ദേഹം നടത്തുന്ന ഇടപെടലുകൾ പരിശോധിക്കപ്പെടേണ്ടതാണ്. സംവരണം ആട്ടിമറിച്ചുകൊണ്ട് ജാതി ക്യാമ്പസ്സിനുള്ളിലേക്ക് പരസ്യമായി കൊണ്ടുവരുവാൻ ഈ മഹാൻ നടത്തുന്ന ഇടപെടലുകൾക്ക് അവസാനമുണ്ടാകണം.

വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന ഡയറക്ടർ, ആ പദവിക്ക് അനുയോജ്യൻ അല്ല. ധാർഷ്ട്യം തൊഴിലാളികളോടും വിദ്യാർത്ഥികളോടും അയാൾ വെച്ച് പുലർത്തുന്നതിൽ പ്രധാന കാരണം ജാതി തന്നെയാണ്. ഇൻസ്റ്റിറ്റ്യൂറ്റിലെ ക്ലീനിങ് സ്റ്റാഫിനെ കൊണ്ട്, കയ്യുറ ധരിക്കാതെ വീട്ടിലെ ബാത്റൂം വരെ ക്ലീൻ ചെയ്യിച്ച ശങ്കർ മോഹനെ തലസ്ഥാനത്തു നിന്ന് നീക്കാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം.

ഇരുപത്തിഒന്നാം നൂറ്റാണ്ടിലും കേരളത്തിലെ ഒരു ക്യാമ്പസ്സിൽ ജാതി മാനദണ്ഠമാക്കി പ്രവർത്തിക്കാൻ ഡയറക്ടർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ തയാറാകുന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സ്വഭാവം വെച്ച് പുലർത്തുന്ന നാട് എന്ന നാം അഭിമാനിക്കുന്നതിനിടയിലാണ് ഇങ്ങനെയുള്ള സംഭവങ്ങൾ അരങ്ങേറുന്നത് എന്നുള്ളത് വിസ്മരിച്ചുകൂടാ.

ഐ എഫ് എഫ് കെ വേദിയിലും ഡയറക്ടർ വിദ്യാർത്ഥികളോട് കാണിച്ച അനീതി ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. സിനിമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, അവരുടെ ഫെസ്റ്റിവലിൽ താമസം നിഷേധിക്കുന്നത് എന്ത് വിരോധാഭാസമാണ്. എങ്കിലും, അവരോട് ഐക്യപ്പെടുവാൻ മലയാള സിനിമയിലെ യുവ തലമുറ ഉണ്ട് എന്നുള്ളത് പ്രതീക്ഷ പകരുന്നതാണ്. ജിയോ ബേബിയും, മഹേഷ് നാരായണനും ഒക്കെ അവരുടെ സിനിമ പോലെ തന്നെ നിലപാടുള്ളവരാണെന്ന് ഉറക്കെ വിളിച്ചു പറയുന്നു.
മുഖ്യധാര മാധ്യമം എന്ന ലേബൽ അവകാശപ്പെടുന്ന മാധ്യമങ്ങൾ ഇതിനോട് മുഖം തിരിച്ചുള്ള സമീപനമാണ് സ്വീകരിച്ചത് എന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ജനാതിപത്യത്തിലെ നാലാം തൂൺ എന്ന വാദം ഉയർത്തുമ്പോൾ തന്നെ, ഇത്തരം വിഷയങ്ങളിൽ പാലിക്കുന്ന മൗനവും ചർച്ചചെയ്യപ്പെടണം. നട്ടെല്ല് പണയം വെക്കാത്ത ഏതാനും ചില മെയിൻസ്ട്രീം അല്ലാത്ത മാധ്യമങ്ങൾ മാത്രമാണ് വിഷയത്തെ ഗൗരവത്തോടെ സമീപിച്ചത്.
സമരങ്ങൾ അത്ര മോശം കാര്യം ഒന്നുമല്ല. നാം നേടിയെടുത്ത എല്ലാ അവകാശങ്ങളും നാളുകൾ നീണ്ടു നിന്ന പോരാട്ടത്തിലൂടെ തന്നെയാണ് സ്വന്തമാക്കിയത്. ഏതൊരു സമരത്തിനും ഒരു ലക്ഷ്യമുണ്ട്. സ്റ്റുഡന്റസ് കൗൺസിൽ നടത്തുന്ന സമരം ശങ്കർ മോഹൻ എന്ന ഡയറക്ടറെ നീക്കം ചെയ്യണം എന്ന ആവശ്യവുമായണ്. സർക്കാർ വിഷയത്തിൽ ഇടപ്പെട്ട് നീതി നടപ്പിലാക്കണം.
റോബിൻ എബ്രഹാം ജോസഫ് : കോട്ടയം കറുകച്ചാൽ സ്വദേശി .ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം, കോട്ടയം പ്രസ്സ് ക്ലബ്ബിന്റെ സ്കൂൾ ഓഫ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കി. സിനിമ, സാഹിത്യം, രാഷ്ട്രീയം എന്നിവ ഇഷ്ട വിഷയങ്ങളാണ്.
അഞ്ജു റ്റിജി
കേരളാ ഗവൺമെന്റ് സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിൻെറ (ഐഎച്ച്ആർഡി) നേതൃത്വത്തിലുള്ള കോളേജുകളുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3,4,5 തീയതികളിൽ നാഷണൽ ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിൻെറ ഭാഗമായി “മീമാംസ” എന്ന പേരിലുള്ള പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. സമൂഹത്തിന്റെ നാനാതലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അറിവും അനുഭവ സമ്പത്തുമുള്ള വ്യക്തികളുമായി യുവ തലമുറയ്ക്ക് ആശയസംവാദത്തിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മീമാംസ പ്രഭാഷണ പരമ്പര ആരംഭിച്ചിരിക്കുന്നത്. മീമാംസയുടെ ഉത്ഘാടന പ്രഭാഷണം മുൻ ഐഎഎസ് ഉദ്യോഗസ്ഥനും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്‌തിരുന്ന എം പി ജോസഫ് ആണ് നിർവഹിച്ചത്. യുകെയിലെ വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലേയും കുസാറ്റിലെയും അക്കാഡമിക് മികവുമായി ഐഎഎസിൻറെ പടി ചവിട്ടിയ എം പി ജോസഫ് തൻറെ സേവന കാലഘട്ടത്തിൽ ഭരണചക്രത്തിന്റെ ഒട്ടേറെ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. കുവൈറ്റിലെ ഇറാഖ് അധിനിവേശത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവാസികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമാണ്. കംബോഡിയയിലെ തന്റെ സേവനകാലഘട്ടത്തിലെ അനുഭവങ്ങളെ ആസ്പദമാക്കി അദ്ദേഹം രചിച്ച ‘My Driver Tulong and other Tall Tales from a Post Pol Pot Contemporary Cambodia’ എന്ന കൃതി ശ്രദ്ധേയമാണ്.

കേരളത്തിലെ വിദ്യാർത്ഥികൾ യുകെ, കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന ഈ കാലഘട്ടത്തിൽ യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം നടത്തി സ്വന്തം മാതൃരാജ്യത്തെ സേവിക്കാൻ കേരളത്തിൽ തിരിച്ചെത്തിയ എം പി ജോസഫ് സാർ “വിദേശത്തേക്ക് ചേക്കേറുന്ന കേരളത്തിന്റെ യുവത്വം” എന്ന വിഷയത്തെ പറ്റി തൻെറ അനുഭവ സമ്പത്തിൽ നിന്നാണ് വിദ്യാർഥികളുമായി സംവേദിച്ചത്. ഗോ ബട്ട് പ്ലീസ് കം ബാക്ക് എന്നതാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശം.

ഐഎച്ച്ആർഡി തരംഗ് നാഷണൽ ടെക്‌ഫെസ്റ്റിന് ആതിഥ്യം അരുളുന്നത് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ ആണ്. തരംഗിന്റെ വിജയത്തിനായി പ്രിൻസിപ്പൽ ഡോ. സ്‌മിതാ ധരൻ, ടെക് ഫെസ്റ്റ് ജനറൽ കൺവീനർ ഡോ. ദീപ ജെ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.





ഇന്ത്യൻ സംഗീത ലോകത്ത് തന്നെ ഏറ്റവും പ്രശസ്തയായ ഗായികയാണ് മലയാളത്തിന്റെ സ്വന്തം കെ.എസ് ചിത്രം. ഇത്രയും വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ നേടിയ അംഗീകാരങ്ങളേക്കാളും കെ.എസ് ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ സമ്പാദ്യം ഏക മകൾ നന്ദനയായിരുന്നു.
വളരെ വർഷത്തെ പ്രാർഥനകളുടെ ഫലമായി ലഭിച്ച മകളെ അത്രയേറെ കരുതലോടെ കൊണ്ടുനടന്നിട്ടും അകാലത്തിൽ അവളെ നഷ്ടപ്പെട്ടു പ്രിയ ഗായികയ്ക്ക്.
മകളുടെ വേർപാട് വലിയ ആഘാതമായിരുന്നു കെ.എസ് ചിത്രയിലുണ്ടാക്കിയത്. ഇപ്പോഴിത മകളുടെ പിറന്നാൾ ദിനത്തിൽ കെ.എസ് ചിത്ര സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും ഫോട്ടോയുമാണ് ശ്രദ്ധനേടുന്നത്.
‘നീ മാലാഖമാർക്കിടയിൽ സുരക്ഷിതയാണെന്ന് അറിയാമെങ്കിലും നിന്നെ എനിക്ക് മിസ് ചെയ്യുന്നുവെന്നാണ് മകളുടെ പിറന്നാൾ ദിനത്തിൽ കെ.എസ് ചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചത്. നീ മാലാഖമാരോടൊപ്പം സ്വർഗത്തിൽ ജന്മദിനം ആഘോഷിക്കൂ… എല്ലായിടത്തും സ്നേഹിക്കുക…. വർഷങ്ങൾ കടന്നുപോകുന്നു…. നിനക്ക് ഒരിക്കലും പ്രായമാകില്ല.’
‘നീ അകലെയാണെങ്കിലും നീ സുരക്ഷിതരാണെന്ന് എനിക്കറിയാമെങ്കിലും ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ജന്മദിനാശംസകൾ’ എന്നാണ് കെ.എസ് ചിത്ര കുറിച്ചത്. മകളെ കുറിച്ചുള്ള കെ.എസ് ചിത്രയുടെ ഹൃദയസ്പർശിയായ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ കെ.എസ് ചിത്രയെ ആശ്വസിപ്പിച്ച് നിരവധി ആരാധകർ എത്തി.
‘അമ്മയുടെ സ്നേഹവും അമ്മയുടെ വേദനയുമാണ് ഏറ്റവും തീവ്രമായത്. ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങൾ ഒരു അത്ഭുത സ്ത്രീയാണ്… ചിത്ര മാഡം.’
‘നിങ്ങളുടെ മാലാഖ നിങ്ങളുടെ ഹൃദയത്തിലും നിങ്ങളുടെ സംഗീതത്താലും ദയയാലും നിങ്ങൾ സ്പർശിച്ച എല്ലാവരിലും ജീവിക്കുന്നു’ എന്നിങ്ങനെയെല്ലാമാണ് കെ.എസ് ചിത്രയുടെ കുറിപ്പിന് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
സിനിമാ സംഗീതലോകത്തെ നിരവധി താരങ്ങളും നന്ദനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. വിവാഹശേഷം പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയ്ശങ്കറിനും പെൺകുഞ്ഞ് ജനിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് മകൾ പിറന്നത്. അതുകൊണ്ടുതന്നെ കൃഷ്ണ ഭക്തയായ ചിത്ര കുഞ്ഞിന് നന്ദന എന്ന് പേരും നൽകി. മകളെ ചിത്രയ്ക്ക് നഷ്ടമായത് ഒരു വിഷു ദിനത്തിലായിരുന്നു.
2011ലെ ഒരു വിഷു നാളിൽ ദുബായിയിൽ വെച്ച് നീന്തൽക്കുളത്തിൽ വീണ് നന്ദന മരിക്കുകയായിരുന്നു. എട്ട് വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. ‘കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല.’
‘ആ വേർപാട് യഥാർഥത്തിൽ ഞങ്ങളിൽ എത്രത്തോളം നഷ്ടങ്ങളും വേദനയുമുണ്ടാക്കുന്നുമെന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കിൽ ഞങ്ങളുടെ പ്രിയ നന്ദന മോൾ ഇപ്പോഴും ഞങ്ങൾക്കൊപ്പം ഇവിടെ ഉണ്ടാകുമായിരുന്നു. കാലം എത്ര കടന്നുപോയാലും ഈ ദുഖം ഞങ്ങൾ പേറുന്നു. അത് എക്കാലത്തും ഞങ്ങളുടെ നൊമ്പരമാണ്.’
‘ആ വേദനയിൽ കൂടി ഞങ്ങൾ കടന്നുപോകുന്നു. ഞങ്ങളെ രണ്ടുപേരെയും ഒന്നിന് പിറകെ ഒന്നായി ദൈവം അങ്ങോട്ട് വിളിച്ചുകഴിയുമ്പോൾ ഞങ്ങൾ മൂന്നുപേരും വീണ്ടും ഒരുമിച്ചു ചേരും’ എന്നാണ് മുമ്പൊരിക്കൽ മകളുടെ വേർപാടിനെ കുറിച്ച് കെ.എസ് ചിത്ര കുറിച്ചത്.
കെ.എസ് ചിത്രയുടെ മകൾ നന്ദന ഒരു സ്പെഷ്യൽ ചൈൽഡായിരുന്നു. ഇപ്പോൾ വളരെ സെലക്ടീവായി മാത്രമാണ് കെ.എസ് ചിത്ര മലയാളത്തിൽ ഗാനങ്ങൾ ആലപിക്കുന്നത്. പക്ഷെ എന്നും കെ.എസ് ചിത്രയുടെ ഒരു ഗാനമെങ്കിലും മലയാളിയുടെ ജീവിതത്തിലൂടെ വന്നുപോകാതിരിക്കില്ല.
മുഷിഞ്ഞ് സംസാരിക്കാനും മുഖംകറുപ്പിച്ച് പെരുമാറാനും പൊതുവെ അറിയാത്തൊരാൾ കൂടിയാണ് കെ.എസ് ചിത്ര. മറ്റൊരാള്‍ക്ക് വിഷമമുണ്ടാക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുന്നോട്ടുപോകാനാണ് താൻ ശ്രമിക്കുന്നതെന്നും അതുകൊണ്ടുതന്നെയാകണം ഇത്രയും കാലത്തിനിടെ വലിയതോതിലുള്ള ക്രിട്ടിസിസമൊന്നും വരാത്തതെന്നും മുമ്പൊരിക്കൽ കെ.എസ് ചിത്ര പറഞ്ഞിട്ടുണ്ട്.
രാജ്യത്തെ നടുക്കിയ വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ പോലീസ്. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ കാര്‍ അപകടത്തിലാണ് മിസ്ത്രി മരണപ്പെട്ടത്.
ഈ അപകടത്തിനിടയാക്കിയ മെര്‍സിഡീസ് ബെന്‍സ് ഓടിച്ചിരുന്നത് ഡോ. അനാഹിത പാണ്ഡോളെയാണ്. ഇവര്‍ക്കെതിരെയാണ് മഹാരാഷ്ട്ര പോലീസ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പുതുതായി കോടതിയില്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്ന കുറ്റപത്രത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉള്ളത്.
അപകടസമയത്ത് കാരില്‍ സൈറസ് മിസ്ത്രിയോടൊപ്പം ജഹാംഗീര്‍ പണ്ഡോളെ, ഡോ അനാഹിത, ഭര്‍ത്താവ് ഡാരിയസ് പണ്ഡോളെ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. മുന്‍ സീറ്റില്‍ യാത്ര ചെയ്ത അനാഹിതയും ഡാരിയസും പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും പിന്‍സീറ്റിലായിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ഡോളെയും മരണപ്പെടുകയായിരുന്നു.
നേരത്തെ, അനാഹിതയും ഡാരിയസും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അപകടസമയത്ത് അനാഹിത ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
മരണകാരണമാകും വിധം അശ്രദ്ധമായി വാഹനമോടിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അനാഹിതയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. തുടര്‍ച്ചയായി ഇവര്‍ അമിത വേഗതയില്‍ വാഹനമോടിച്ചിരുന്നു. മുന്‍പും നിരവധി തവണ നിമലംഘനം നടത്തിയിട്ടുണ്ട്.
അനാഹിതയ്ക്ക് എതിരെ 2019 മുതല്‍ 19 തവണയാണ് നിയമലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത് എല്ലാം അമിതവേഗതയില്‍ വാഹനമോടിച്ചതിനാണ്.
ഇവര്‍ ഈ അപകടത്തില്‍പ്പെട്ട കാര്‍ തന്നെയാണ് 19 തവണയും നിയമലംഘനത്തിന് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
തെക്കനമേരിക്കൻ കളിയഴകിന്റെ അപ്പോസ്തലന്മാരായ അർജന്റീനയോ യൂറോപ്യൻ ഫുട്ബാളിന്റെ പവർ ഗെയിം പാദങ്ങളിലാവാഹിക്കുന്ന ഫ്രാൻസോ? ഒരു മാസക്കാലം പോരിന്റെ അഗ്നിസ്ഫുലിംഗങ്ങളാൽ ലോകത്തെ ത്രസിപ്പിച്ച ഖത്തറിൽ അവസാന ചോദ്യത്തിന് ഇന്ന് ഉത്തരമാകും. മഞ്ഞക്കപ്പിനായി രണ്ട് നീലപ്പടകൾ അങ്കത്തിനിറങ്ങുന്നു. ഖത്തർ ദേശീയ ദിനത്തിൽ പച്ചപ്പട്ടണിഞ്ഞ ലുസൈലിന്റെ നടുമുറ്റത്ത് ലോകം കണ്ണിമ ചിമ്മാതെ നോക്കിനിൽക്കുന്ന രാത്രിയിൽ, പാറിപ്പറക്കുന്ന ‘അൽ ഹിൽമ്’ പന്തിന്റെ ഗതിവിഗതികൾ അതു നിശ്ചയിക്കും.
ലക്ഷണമൊത്ത പോരാട്ടത്തിനാണ് കാഹളമുയരുന്നത്. ലക്ഷത്തോളം പേരത് നേരിട്ട് കൺപാർക്കും. ഭൂമിയിലെ കോടാനുകോടി മനുഷ്യരുടെ കണ്ണും മനസ്സും അപ്പോൾ ആ മണ്ണിലായിരിക്കും. വിശ്വവിജയത്തിന്റെ മധുരക്കോപ്പ ചുണ്ടോടടുപ്പിക്കുന്നതാരാവും? മുൻകൂറായി ഒന്നും പറയുക സാധ്യമല്ല. കാരണം, ഈ ഫൈനൽ ലോകകപ്പിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും പ്രവചനാതീതമായ കലാശപ്പോരാട്ടങ്ങളിലൊന്നാണ്. കളിയുടെ ചരിത്രത്താളുകളിൽ ഇതിഹാസങ്ങളേറെ കുറിച്ച ലയണൽ മെസ്സിയുടെ അർജന്റീനക്കെതിരെ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച ഹ്യൂഗോ ലോറിസിന്റെ നായകത്വത്തിൽ ഫ്രഞ്ചുപട.
കളിചരിത്രം കണ്ട ഇതിഹാസകാരന്മാരിൽ അഗ്രഗണ്യരിലൊരാളായ മെസ്സി ലോകപോരാട്ടങ്ങളുടെ വിലോഭനീയ വേദിയിൽ അവസാന മത്സരം കളിച്ചുതീർക്കുന്ന രാത്രിയാണിന്ന്. ആ കനകക്കിരീടമൊഴികെ, നേടാൻ കഴിയുന്നതിന്റെ അമരത്തേക്ക് പലകുറി ഡ്രിബ്ൾ ചെയ്തു കയറിയ പ്രതിഭാധനൻ. മുമ്പ് നാലു ലോകകപ്പ് കളിച്ചിട്ടും കരഗതമാക്കാൻ കഴിയാതെപോയ ആ സുവർണമുദ്ര കരിയറിലെ ഏറ്റവും വലിയ പോരാട്ടത്തിൽ അയാൾക്കൊപ്പം നിൽക്കുമോ? അതല്ല, കിലിയൻ എംബാപ്പെയുടെ സംഹാര രൗദ്രതയിൽ തുടർകിരീടമെന്ന സ്വപ്നത്തിലേക്ക് കയറിയെത്താൻ ഫ്രാൻസിനാകുമോ?
ഇരു ടീമുകളും തങ്ങളുടെ മൂന്നാമത്തെ ലോകകിരീടം തേടിയാണ് ഫൈനലിനിറങ്ങുന്നത്. അര്‍ജന്റീന അവസാനമായി ലോകകിരീടം ചൂടുന്നത് 1986 ലാണ്. ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ കീഴിലാണ് അര്‍ജന്റീന അവസാനമായി ലോക ചാമ്പ്യന്മാരായത്. 36 വര്‍ഷമായി അന്യം നില്‍ക്കുന്ന ലോകകപ്പ് എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി ആല്‍ബിസെലസ്റ്റുകള്‍ മറ്റൊരു ഫൈനലിന് ഇറങ്ങുകയാണ്. അവരുടെ പ്രതീക്ഷകളത്രയും മറ്റൊരു ഇതിഹാസ താരത്തിന്റെ സ്വര്‍ണനിറമുള്ള ബൂട്ടുകളിലാണ്, ലയണല്‍ മെസ്സി. മെസ്സിയുടെ കീഴില്‍ അര്‍ജന്റീനക്ക് ഒരു ലോകകിരീടം എന്നതിലുപരി മെസ്സിയുടെ കരിയറിലെ ഒരേയൊരു ലോകകിരീടത്തിനായുള്ള പോരാട്ടമെന്നായിരിക്കും ചരിത്രത്തില്‍ ഖത്തര്‍ ലോകകപ്പ് എഴുതിച്ചേര്‍ക്കപ്പെടുക.
2018 ലോകകപ്പില്‍ ജേതാക്കളായ ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. നാലു വര്‍ഷം മുന്‍പ് റഷ്യന്‍ ലോകകപ്പില്‍ നേര്‍ക്കുനേരെ വന്നപ്പോള്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യന്മാര്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന പതിവ് തിരുത്തിക്കുറിച്ചാണ് ഫ്രാന്‍സ് ഇത്തവണ ഫൈനലിലെത്തുന്നത്. കിലിയന്‍ എംബാപ്പെ, അന്റോയ്ന്‍ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൂദ്, ഔറീലിയന്‍ ചൗമേനി തുടങ്ങി മികച്ച ഫോമിലുള്ള താരങ്ങള്‍ ഫ്രഞ്ചുപടക്ക് കരുത്ത് പകരാനുണ്ട്.
ഏറെ അട്ടിമറികള്‍ക്ക് ശേഷം സ്വപ്‌നസമാനവും ആവേശകരവുമായ ഫൈനലിനാണ് ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. സമവാക്യങ്ങളെയെല്ലാം തിരുത്തിക്കുറിച്ച ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ ടീമുകള്‍ വീഴുകയും പ്രതീക്ഷകള്‍ താരതമ്യേന കുറവായ കുഞ്ഞന്‍ ടീമുകള്‍ വാഴുകയും ചെയ്തു. അതുകൊണ്ടു തന്നെ ഖത്തറിലെ അന്തിമവിധി പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമായിത്തന്നെ തുടരും.
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍. പുലർച്ചെ രണ്ടു മണിയോടെ സെല്ലിലെ ശുചിമുറിയിലാണ് രാജേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 15ന് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ നടുറോഡില്‍ വച്ചാണ് നന്ദിയോട് സ്വദേശി സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. തിരക്കേറിയ വഴയില റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പിന്തുടർന്ന രാജേഷ് കഴുത്തിലും തലയ്ക്കും വെട്ടുകയായിരുന്നു. രണ്ടിലധികം തവണ വെട്ടി. രാജേഷിനെ നാട്ടുകാർ ചേര്‍ന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും 12 വർഷമായി വഴയിലയിൽ ഒരുമിച്ചായിരുന്നു താമസം. ഭാര്യയും കുട്ടികളുമുളള രാജേഷ് സിന്ധുവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രാജേഷ് മറ്റൊരു വീട്ടിലേക്ക് മാറി. സിന്ധു അകന്ന് പോകുന്നു എന്ന സംശമാണ് കൊലക്ക് കാരണമെന്നാണ് പ്രതി നൽകിയ മൊഴി.
ലൂസേഴ്സ് ഫൈനലിൽ അട്ടിമറി വീരൻമാരായ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഇത്തവണ മൂന്നാം സ്ഥാനം സ്വന്തമാക്കി. ഏഴാം മിനിട്ടിൽ ഗ്വാർഡിയോളും 42-ാം മിനിട്ടിൽ മിസ്ളാവ് ഒറിസിച്ചുമാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. ഒൻപതാം മിനിട്ടിൽ അഷ്റഫ് ദാരി മൊറോക്കോയ്ക്ക് വേണ്ടി സ്കോർ ചെയ്തു. ഇതോടെ ലോകകപ്പിൽ നാലാം സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ ചരിത്രം കുറിച്ചു. അട്ടിമറികളിലൂടെ മുന്നേറിയ മൊറോക്കോയെ സെമിയിൽ ഫ്രാൻസാണ് തളച്ചത്.
മത്സരത്തിന്റെ ഏഴാം മിനിട്ടിൽ ക്രൊയേഷ്യ ഒരു ഫ്രീ കിക്കിൽ നിന്ന് സ്കോർ ചെയ്തപ്പോൾ ഒൻപതാം മിനിട്ടിൽ അതേപൊലൊരു ഫ്രീകിക്കിൽ നിന്ന് മൊറോക്കോ തിരിച്ചടിച്ചു. തുടർന്ന് ഇരു ഗോൾമുഖത്തും നിരന്തരം പന്തെത്തി. 42-ാം മിനിട്ടിൽ മിസ്ളാവ് ഒാർസിച്ചാണ് വീണ്ടും ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്.
ഇരുടീമുകളുടെയും വീറുറ്റ പോരാട്ടമാണ് ലുസൈൽ സ്റ്റേഡിയത്തിൽ കണ്ടത്.ആദ്യഘട്ടത്തിൽ ക്രൊയേഷ്യ നടത്തിയ പ്രസിംഗ് ഗെയിമിന്റെ ഫലമായാണ് ഗോൾ പിറന്നത്. ഏഴാം മിനിട്ടിൽ ലൂക്കാ മൊഡ്രിച്ച് എടുത്ത ഒരു ഫ്രീകിക്ക് പെരിസിച്ച് ഗ്വാർഡിയോളിന്റെ തലയ്ക്ക് പാകത്തിൽ ഹെഡ് ചെയ്ത് ബോക്സിലേക്ക് ഇട്ടു കൊടുക്കുകയായിരുന്നു. മൊറോക്കൻ ഗോളി ബോനോയെ അപ്രസക്തനാക്കി ഗ്വാർഡിയോൾ പന്ത് വലയിലാക്കി.
ഇതിന്റെ ആഘോഷങ്ങൾ അടങ്ങുംമുമ്പ് ക്രൊയേഷ്യൻ വലയിൽ പന്തെത്തിച്ച് മൊറോക്കോ പകരം വീട്ടി. ഈ ഗോളിന്റെ പിറവിയും ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു. ഗ്വാർഡിയോളിന്റെ ഫൗളിൽ നിന്ന് ലഭിച്ച കിക്കെടുത്തത് ഹക്കിം സിയേഷായിരുന്നു. സിയേഷിന്റെ അത്രശക്തമല്ലാത്ത ഷോട്ട് ബോക്സിനുള്ളിൽ ക്ളിയർ ചെയ്യുന്നതിന് മായേർക്ക് കഴിഞ്ഞില്ല. ഈ അവസരം മുതലാക്കി തൊട്ടടുത്തുണ്ടായിരുന്ന അഷ്റഫ് ദാരി പന്ത് തലകൊണ്ട് കുത്തി വലയിലേക്ക് ഇടുകയായിരുന്നു.
സ്കോർ തുല്യമായതോടെ ഇരുവശത്തും വീറുറ്റ പോരാട്ടം നടന്നു. 24-ാം മിനിട്ടിൽ മൊഡ്രിച്ചിന്റെ മാസ്മരികമായ ഒരു നീക്കം മൊറോക്കോ നിരയിൽ പ്രകമ്പനം സൃഷ്ടിച്ചു.എന്നാൽ ഗോളി ബോനോയുടെ ഇരട്ടസേവുകൾ മൊറോക്കോയ്ക്ക് രക്ഷയായി. 26-ാം മിനിട്ടിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി മറ്റൊരു ഫ്രീകിക്ക് ലഭിച്ചെങ്കിലും പെരിസിച്ച് പുറത്തേക്കാണ് അടിച്ചുകളഞ്ഞത്.37-ാം മിനിട്ടിൽ മൊറോക്കോയുടെ ഭാഗത്തുനിന്ന് നല്ലൊരു നീക്കമുണ്ടായി.എന്നാൽ സിയേഷിന്റെ ക്രോസ് കൃത്യമായി കണക്ട് ചെയ്യാൻ പറ്റിയ പൊസിഷനിലായിരുന്നില്ല ബൗഫൽ.
എന്നാൽ 42-ാം മിനിട്ടിൽ ക്രൊയേഷ്യ മുന്നിലെത്തി. മായേറുടെ ഒരു നീക്കത്തിൽ നിന്ന് ലിവാജ നൽകിയ പാസാണ് മിസ്ളാവ് ഒാർസിച്ച് ബോനോയെ നിസഹായനാക്കി വലയിലേക്ക് അടിച്ചുകയറ്റിയത്. ഇതോടെ ക്രൊയേഷ്യയുടെ ലീഡിൽ ആദ്യ പകുതിക്ക് പിരിഞ്ഞു.രണ്ടാം പകുതിയിൽ ഇരുടീമുകളും ശക്തമായി പൊരുതിയെങ്കിലും സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല.