ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 93-ാം വയസ്സില്‍ വിവാഹിതനായി എഡ്വിന്‍ ആല്‍ഡ്രിന്‍. വെള്ളിയാഴ്ച തന്റെ 93-ാം പിറന്നാള്‍ ദിനത്തിലായിരുന്നു ആല്‍ഡ്രിന്റെ വിവാഹം. അദ്ദേഹത്തിന്റെ നാലാമത്തെ വിവാഹമാണിത്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് ആല്‍ഡ്രിന്‍ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
കെമിക്കല്‍ എന്‍ജിനിയറിംഗില്‍ പിഎച്ച്ഡി നേടിയ 63കാരിയായ ഡോ. ആന്‍ക ഫൗറിനെയാണ് ആല്‍ഡ്രിന്‍ വിവാഹം കഴിച്ചത്. ആല്‍ഡ്രിന്റെ കമ്പനിയായ ബസ് ആല്‍ഡ്രിന്‍ വെഞ്ചേഴ്‌സിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് അന്‍ക. ലോസ്ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നീല്‍ ആംസ്‌ട്രോംഗിന് പിന്നാലെ ചന്ദ്രനില്‍ കാലുകുത്തിയ വ്യക്തിയാണ് ബസ് ആല്‍ഡ്രിന്‍ (എഡ്വിന്‍ ആല്‍ഡ്രിന്‍). 1969 ജൂലായ് 21നാണ് അമേരിക്കയുടെ അപ്പോളോ 11 യാത്രികനായ നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രോപരിതലത്തിലിറങ്ങിയ ആദ്യ മനുഷ്യനായി ചരിത്രം കുറിച്ചത്. 19 മിനിട്ടുകള്‍ക്ക് ശേഷമാണ് ബസ് ആല്‍ഡ്രിന്‍ ചന്ദ്രോപരിതലത്തിലിറങ്ങിയത്. ദൗത്യ സംഘത്തിലെ മൂന്നാമനായ മൈക്കല്‍ കോളിന്‍സ് അപ്പോള്‍ കമാന്‍ഡ് മോഡ്യൂളിനെ നിയന്ത്രിച്ച് ചന്ദ്രനെ വലംവയ്ക്കുകയായിരുന്നു.
രണ്ട് മണിക്കൂര്‍ ആംസ്‌ട്രോംഗും ആല്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ തുടര്‍ന്നു. ജൂലായ് 24ന് മൂവരും വിജയകരമായി ഭൂമിയില്‍ തിരിച്ചെത്തി. നീല്‍ ആംസ്‌ട്രോംഗ് 2012ല്‍ 82-ാം വയസിലും മൈക്കല്‍ കോളിന്‍സ് 2021ല്‍ 90-ാം വയസിലും അന്തരിച്ചു. ചന്ദ്രനില്‍ ഇതുവരെ കാലുകുത്തിയ 12 പേരില്‍ ജീവിച്ചിരിക്കുന്ന നാല് പേരില്‍ ഒരാളാണ് ആല്‍ഡ്രിന്‍. 1972 ഡിസംബര്‍ 11ന് ചന്ദ്രനിലിറങ്ങിയ അപ്പോളോ 17 ആണ് അവസാനമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്.
ചന്ദ്രനിലേക്കുള്ള ബഹിരാകാശ യാത്രയ്ക്ക് മുന്‍പ് യുഎസ് എയര്‍ഫോഴ്‌സ് ഓഫീസറായിരുന്ന ആല്‍ഡ്രിന്‍ കൊറിയന്‍ യുദ്ധത്തിലടക്കം യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. 1966ല്‍ നാസയുടെ ജെമിനി 12ലൂടെയും ആല്‍ഡ്രിന്‍ ബഹിരാകാശത്ത് എത്തിയിരുന്നു. 1971ല്‍ അദ്ദേഹം നാസയില്‍ നിന്ന് വിരമിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് കോടതി 100 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രമാടം കൈതക്കര സ്വദേശി ബിനുവിനാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ പിഴയൊടുക്കാനും കോടതി വിധിച്ചു. രണ്ടര ലക്ഷം രൂപയാണ് പിഴയായി കോടതി വിധിച്ചത്.
ഇത് പെൺകുട്ടിയ്ക്ക് നൽകണം. ശിക്ഷ ഒന്നിച്ചോ അല്ലാതെയോ അനുഭവിക്കാമെന്നും ഉത്തരവിൽ പറയുന്നു. ഒന്നിച്ച് അനുഭവിക്കുകയാണെങ്കിൽ 80 വർഷം തടവിൽ കഴിയേണ്ടിവരും. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം.ബിനുവിന്റെ വീടിന് അടുത്താണ് പെൺകുട്ടിയുടെ ബന്ധു വീട്. ഇവിടെയെത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
ഗർഭിണിയായതോടെ ബന്ധുക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് ബിനുവിന്റെ ക്രൂരത പുറത്ത് വന്നത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെ ബിനു ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിൽ പത്തനംതിട്ട വനിതാ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിവേഗത്തിലായിരുന്നു കേസിന്റെ വിചാരണ. പീഡനം, തട്ടിക്കൊണ്ട് പോകൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് മരിച്ചത്. പിന്നാലെ, പ്രതിയായ സഹപ്രവർത്തകൻ തമിഴ്നാട് സ്വദേശി മഹേഷ് (45) ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ജുബൈലിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന മഹേഷ് കത്തികൊണ്ട് കുത്തുകയായിരുന്നു. പരുക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാർന്ന് കുഴഞ്ഞുവീണ് മരിച്ചു.
പിന്നാലെ, മഹേഷ് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. മുഹമ്മദലിയെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് പറഞ്ഞു. തമിഴ്നാട് ചെന്നൈ സ്വദേശിയായ മഹേഷ് അഞ്ചു വർഷമായി ഇതേ കമ്പനിയിൽ മെഷീനിസ്റ്റായി ജോലി ചെയ്യുകയാണ്.
താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെൺമക്കളുണ്ട്. കമ്പനി അധികൃതരും ജുബൈലിലെ സന്നദ്ധ പ്രവർത്തകരും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ജുബൈൽ ജനറൽ ആശുപത്രിയിലെത്തി നടപടികൾക്ക് നേതൃത്വം നൽകുന്നു.
ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് , ഷിജുദാസ്, സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ എന്നിവരാണ് മരിച്ചത്. അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം.
ആലപ്പുഴയിലേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. നാല് പേർ സംഭവ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അഞ്ച് പേരും ഐ എസ് ആർ ഒ കാന്റീനിലെ താത്ക്കാലിക ജീവനക്കാരാണ്.
അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗോവധം അവസാനിച്ചാല്‍ ലോകത്തെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ഗുജറാത്ത് ജഡ്ജി. പശുക്കടത്തിന് അറസ്റ്റിലായ മുഹമ്മദ് അമീന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ടാണ് ഗുജറാത്തിലെ താപി ജില്ലാ കോടതിയിലെ ജഡ്ജി സമീര്‍ വിനോദ്ചന്ദ്ര വ്യാസിന്റെ പരാമര്‍ശം.
കഴിഞ്ഞ നവംബറില്‍ വന്ന വിധി ഇപ്പോഴാണ് ചര്‍ച്ചയായത്. 22-കാരനായ മുഹമ്മദ് അമീന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ലോകത്തിലെ പ്രശ്‌നങ്ങളുടെ മുഴുവന്‍ കാരണവും പശുക്കടത്തും ഗോവധവുമാണെന്ന പ്രസ്താവനയും ജഡ്ജി നടത്തി.
‘പശുവിന്റെ ഒരുതുള്ളി രക്തം വീഴാത്ത ദിവസം ഭൂമിയിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ അവസാനിക്കും. മനുഷ്യരില്‍ കോപവും ദേഷ്യവും വര്‍ധിക്കുന്നത് പശുക്കളെ കൊല്ലുന്നതിനാലാണ്. പശുക്കളുടെ സന്തോഷം നഷ്ടമാകുമ്പോള്‍ സമ്പത്തും സ്വത്തും നഷ്ടമാകും’ -ജഡ്ജി പറഞ്ഞു. വിധിയില്‍ പാല്‍, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവയെ പ്രശംസിക്കുന്നുണ്ട്.
16 പശുക്കളെ കടത്തിയ കേസിനാണ് അമീന്‍ 2020-ല്‍ അറസ്റ്റിലായത്. പശുക്കള്‍ക്ക് ഇരിക്കാനും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യമില്ലാത്തതിനാലായിരുന്നു അറസ്റ്റ്. ഗുജറാത്തിഭാഷയിലാണ് കോടതിയുത്തരവ് പുറത്തിറങ്ങിയത്.
വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സിനെതിരെ ഇടവേള ബാബു നടത്തിയ പരാമർശം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കവെയായിരുന്നു മുകുന്ദൻ ഉണ്ണി അസ്സോസിയേറ്‌സിനെതിരെ ഇടവേള ബാബു വിമർശനം ഉന്നയിച്ചത്. സിനിമ മുഴുവനും നെഗറ്റീവാണെന്നും അങ്ങനെ ഒരു സിനിമയെ പറ്റി തനിക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. സോഷ്യൽ മീഡിയ വലിയ തോതിൽ ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
ഇപ്പോൾ നടൻ ഷമ്മി തിലകൻ പങ്കുവെച്ച ഫേസ്‍ബുക് പോസ്റ്റ് വൈറലാവുകയാണ്. ഇടവേള ബാബുവിന്റെ പേരോ ചിത്രമോ വിവാദമോ പരാമർശിക്കാതെയുള്ള പോസ്റ്റിനു ഒരു മീമാണ് ആധാരം. കല്യാണരാമൻ ചിത്രത്തിലെ ദിലീപിന്റെയും സലിംകുമാറിന്റെയും മീമിൽ ‘ സരമില്ലട നി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ നിന്റെ ‘ എന്നാണ് കൊടുത്തിരിക്കുന്നത്. അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ.. പോരണ്ടാന്ന്..!?എന്നും ക്യാപ്ഷനും കൊടുത്തിട്ടുണ്ട്.
പേര് കൊടുത്തില്ലെങ്കിലും ഈ പോസ്റ്റ് ഇടവേള ബാബുവിനെ ഉദ്ദേശിച്ചത് തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നിരവധി പേരാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇടവേള ബാബുവിനെ ട്രോളിയുള്ള കമന്റുകളും ഉണ്ട്.
അതേസമയം ഇടവേള, തന്റെ സിനിമയെപ്പറ്റി അഭിപ്രായം പറഞ്ഞതിൽ കുഴപ്പമില്ലെന്നും സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നുമാണ് വിഷയത്തിൽ വിനീത് ശ്രീനിവാസൻ പ്രതികരിച്ചത്. “ബാബു ചേട്ടൻ എന്നെ നേരിട്ട് വിളിച്ചു പറഞ്ഞ കാര്യങ്ങളാണ് ആ പരിപാടിയിലും പറഞ്ഞത്. സിനിമയെപ്പറ്റി എല്ലാവരും സംസാരിക്കട്ടെ. നമ്മുടെ സിനിമയെപ്പറ്റി ഒരു ചർച്ച വരുന്നത് നല്ലതാണ് സന്തോഷമുള്ള കാര്യമാണ്” വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.
സിനിമയ്ക്ക് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന വാചകത്തോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും അങ്ങനെ ഒരു സിനിമ ഇവിടെ ഓടിയെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.
അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം സെറ്റ് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പരാതിയുമായി വിദ്യാർത്ഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനാകാതെ മടങ്ങിയത്. അഡ്മിറ്റ് കാർഡിൽ പരീക്ഷ കേന്ദ്രമായി എംഎം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പരപ്പിൽ കോഴിക്കോട് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ സ്‌കൂൾ കോഴിക്കോട് നഗരപരിധിക്കുള്ളിലാണ്.
അതേസമയം സ്‌കൂൾ അറിയാതെ ഗൂഗിളിൽ തിരഞ്ഞ് വരുന്ന വിദ്യാർത്ഥികൾ എത്തുന്നത് മുക്കത്താണ്. നിരവധി വിദ്യാർത്ഥികൾ ഇത്തരത്തിൽ വഴി തെറ്റി എത്താറുള്ളതായി സമീപവാസികൾ പറയുന്നു. പരീക്ഷ നഷ്ടപെട്ട വിദ്യാർത്ഥികൾക്ക് ഇനി ആറു മാസം കാത്തിരുന്നാൽ മാത്രമാണ് വീണ്ടും പരീക്ഷ എഴുതാൻ സാധിക്കു. ഇനി വരുന്ന വിദ്യാർത്ഥികൾക്ക് ഈ അനുഭവം ഉണ്ടാവാതിരിക്കാനാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
കുണ്ടംകുഴിയിൽ അമ്മയേയും മികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി നീർക്കയ സ്വദേശി നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്. ടൂറിസ്റ്റ് ബസ് ഡ്രൈവറായ നാരായണിയുടെ ഭർത്താവ് ഊട്ടിയിൽ ബസുമായി പോയപ്പോഴാണ് സംഭവം നടന്നത്.
ശനിയാഴ്ച രാത്രിയാണ് നാരായണി മകൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച കുടുംബശ്രീ പ്രവർത്തകർ നാരായണി കുടുംബശ്രീയിൽ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ പറ്റിയില്ല തുടർന്ന് കുടുംബശ്രീ പ്രവർത്തകർ നാരായണിയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നാരായണിയെ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പ് മുറിയിൽ മരിച്ച നിലയിലും കണ്ടെത്തിയത്.
ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ താരമാണ് കൽപ്പന. 2016ൽ ഹൈദരബാദിൽ വച്ചായിരുന്നു താരം മരണപെട്ടത്. കൽപനയുടെ പെട്ടന്നുള്ള വിയോഗം മലയാള ചലച്ചിത്ര മേഖലയിലയ്ക്ക് തീരാനഷ്ടമായിരുന്നു. മലയാളത്തിലെ അനശ്വര നായികയായ താരം 1983 മുതൽ ആയിരുന്നു ചലച്ചിത്രരംഗത്ത് സജീവമായത്. എം ടി വാസുദേവൻ നായരുടെ മഞ്ഞ് എന്നചിത്രത്തിലൂടെ കൽപ്പന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പൂക്കാലം വരവായി, മാല യോഗം, കാവടിയാട്ടം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ചാർളി ചാപ്ലിൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, ചാർളി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാള സിനിമയ്ക്ക് മറക്കാനാവാത്ത നിരവധി ഓർമ്മകളാണ് സമ്മാനിച്ചത്.
1998 ൽ ആയിരുന്നു സംവിധായകൻ അനിൽ കുമാറുമായുള്ള താരത്തിന്റെ വിവാഹം. ഇപ്പോൾ അമ്മയോടൊപ്പമുള്ള അനിൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയയാകുന്നത്. താൻ ഇപ്പോൾ വളരെ സുഖകരമായ ജീവിതം നയിക്കുന്നു എന്ന അനിൽ കുമാറിന്റെ പോസ്റ്റിന് സ്വന്തം മകളെ ഒന്നു തിരിഞ്ഞു നോക്കാത്ത താൻ എങ്ങനെയാണ് സുഖജീവിതം നയിക്കുന്നത് എന്നതരത്തിലുള്ള കമെന്റുകളാണ് വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന അനിൽകുമാർ തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
കൽപ്പനയ്ക്കും അനിൽകുമാറിനും ഒരു മകളാണുള്ളത്. ദാമ്പത്യ ജീവിതത്തിൽ കൽപന തനിക്ക് സ്വസ്ഥത നൽകിയിരുന്നില്ല. താൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഒരിക്കൽ പോലും അവൾ തന്നെ വന്ന് കണ്ടിരുന്നില്ലെന്നും അനിൽ കുമാർ പറഞ്ഞിരുന്നു. മറ്റ് പെണ്ണുങ്ങളുമായി തനിക്ക് ബന്ധമുണ്ടെന്നായിരുനെന്നും മരണത്തെക്കാൾ തനിക്ക് കല്പനയെ ഭയമായിരുന്നതായും ഒരിക്കൽ അനിൽകുമാർ പറഞ്ഞിരുന്നു . എന്നാൽ തങ്ങൾ അത്തം നക്ഷത്രക്കാരായതുകൊണ്ട് പിരിയാൻ സാധ്യതയുണ്ടെന്ന് ജോത്സ്യൻ പ്രവചിച്ചിട്ടുണ്ടെന്ന് കൽപ്പനയും പറഞ്ഞിരുന്നു. കല്പ്പനയുടെ മരണ ശേഷം അനികുമാറിനെക്കുറിച്ചു ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോൾ അനിൽകുമാർ സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
തൊടുപുഴയിൽ പോലീസ് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കിയതിന് പിന്നിൽ സഹപ്രവർത്തകനായ പോലീസുകാരനാണെന്ന പരാതിയുമായി ഭർത്താവ് രംഗത്ത്. കുമളി സ്റ്റേഷനിലെ സിപിഒയും വാഗമൺ സ്വദേശിനിയുമായ മെർലിൻ കഴിഞ്ഞ വർഷം ഡിസംബർ നാലിന് ആത്മഹത്യ ചെയ്തിരുന്നു. മെർലിൻ ജീവനൊടുക്കിയത് സഹപ്രവർത്തകന്റെ ശല്യം കാരണമാണെന്നാണ് ഭർത്താവ് പ്രഭു സിങ് സംഭവം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം പരാതി നൽകിയിരിക്കുന്നത്.
അതേസമയം സഹപ്രവർത്തകനായ പോലീസുകാരൻ ഭാര്യയെ ശല്ല്യം ചെയ്യുന്നതായി നേരത്തെയും പ്രബു സിങ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരാതി അന്വേഷിക്കുകയും ആരോപണവിധേയനായ പോലീസുകാരനെ ഇടുക്കിയിലേക്കും മെർലിനെ കുമിളിയിലേക്കും സ്ഥലം മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് മെർലിൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നങ്ങളാണ് മെർലിന്റെ ആത്മഹത്യയ്ക്ക് കാരണമെനന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.