Latest News

ഐഎഫ്എഫ്കെ സമാപന സമ്മേളനത്തില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. സ്വന്തം വീട്ടിലെ പട്ടികള്‍ തന്നെ നോക്കി കുരയ്ക്കുന്നതിനോടാണ് രഞ്ജിത് ഉപമിച്ചത്.

‘ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാന്‍ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഞാന്‍ കോഴിക്കോടാണ്, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്.ഞാന്‍ ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലിപുറത്താക്കാറില്ല,’ രഞ്ജിത് പറഞ്ഞു.
എന്റെ കാര്യത്തില്‍ മോശം സിനിമയും നല്ല സിനിമയും ഉണ്ടായിട്ടുണ്ട്. രണ്ടും രണ്ട് രീതിയില്‍ തന്നെയാണ് പ്രേക്ഷക സമൂഹം സ്വീകരിച്ചത്. ഇനിയും നല്ല സിനിമ ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കും’. എന്ന് രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ലിജോ ജോസ് പെല്ലിശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാന്‍ കാണികളെ പ്രേരിപ്പിച്ചത്.

മേളയുടെ ആദ്യ ദിവസങ്ങളില്‍ സീറ്റ് റിസര്‍വ്വ് ചെയ്തവര്‍ക്കും ക്യൂ നിന്നവര്‍ക്കും ചില സിനിമകള്‍ കാണാന്‍ പറ്റാതിരുന്നത് പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. റിസര്‍വേഷന്‍ സംവിധാനത്തില്‍ തകരാര്‍ ഉണ്ടെന്നും സംഘാടകര്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് സീറ്റുകള്‍ ഒഴിച്ചിടുകയാണെന്നും ആരോപണമുയര്‍ന്നു.

സമാപന സമ്മേളന വേദിയില്‍ പ്രസംഗിക്കാന്‍ രഞ്ജിത് മൈക്കിന് മുന്നിലെത്തിയപ്പോഴാണ് കൂവല്‍ ഉയര്‍ന്നത്. കൂവല്‍ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത് ഉടന്‍ തന്നെ മറുപടി പറഞ്ഞു. കൂവിത്തെളിയുന്നത് നല്ല കാര്യമാണ്. 1977 ല്‍ എസ്എഫ്ഐയിലൂടെ തുടങ്ങിയതാണ് ജീവിതം. അതു കൊണ്ട് കൂവി പരാജയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറയുകയുണ്ടായി.

അര്‍ജന്റീനന്‍ സൂപ്പര്‍താരം മെസിയെ വാനോളം വാഴ്ത്തി ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍. സെമി ഫൈനലില്‍ തങ്ങള്‍ വഴങ്ങിയ മൂന്നാം ഗോളിനെ കുറിച്ചാണ് ഗ്വാര്‍ഡിയോള്‍ മനസു തുറന്നിരിക്കുന്നത്.

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായ ലയണല്‍ മെസ്സിയെ ആണ് നേരിട്ടതെന്നും അതൊരു അവിസ്മരണീയ അനുഭവമായിരുന്നെന്നും ഗ്വാര്‍ഡിയോള്‍ പറഞ്ഞു. നൂറു വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് മെസി എന്നാണ് ഗ്വാര്‍ഡിയോള്‍ മുന്‍പ് പ്രതികരിച്ചിരുന്നത്.

‘ഞങ്ങള്‍ തോറ്റെങ്കിലും അദ്ദേഹത്തിനെതിരെ കളിക്കാനായതില്‍ സന്തോഷമുണ്ട്. അതൊരു മഹത്തായ അനുഭവമായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെയാണ് കളിച്ചതെന്ന് ഞാനൊരു ദിവസം എന്റെ കുട്ടികളോട് പറയും.’

‘അടുത്ത തവണ മെസിയെ കീഴ്പ്പെടുത്താമെന്നാണ് കരുതുന്നത്. ഞാന്‍ മെസിക്കെതിരെ നേരത്തെയും കളിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ ടീമില്‍ അദ്ദേഹം സമ്പൂര്‍ണമായി വ്യത്യസ്തനായ കളിക്കാരനാണ്.’-ഗ്വാര്‍ഡിയോള്‍ പറയുന്നു.

ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ചുവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് കുടുംബം. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ മുപ്പത് ലക്ഷം രൂപ വേണമെന്ന് അഞ്ജുവിന്റെ അച്ഛന്‍ അശോകന്‍ പറയുന്നു.

വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്‌സ് അഞ്ജു, ആറു വയസുകാരന്‍ മകന്‍ ജീവ, നാല് വയസുകാരിയായ മകള്‍ ജാന്‍വി എന്നിവരാണ് മരിച്ചത്. ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു.

ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ രക്തം വാര്‍ന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജു. കുഞ്ഞുങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

പിന്നാലെ അഞ്ജുവിന്റെ ഭര്‍ത്താവായ കണ്ണൂര്‍ സ്വദേശി സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ജുവിനെ ഭര്‍ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം വൈക്കത്തുള്ള അഞ്ജുവിന്റെ ബന്ധുക്കളെ പോലീസ് അറിയിച്ചു.

സാജുവിനെ 72 മണിക്കൂര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു.

അതേസമയം, ഫോണില്‍ വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള്‍ ദുഖിതയായിരുന്നെന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകന്‍ പറഞ്ഞു.

അഞ്ജുവിനെ മുമ്പും ഭര്‍ത്താവ് സാജു ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ. മകളെ ഉപദ്രപിച്ചിരുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്നും അന്ന് വസ്ത്രത്തില്‍ കുത്തിപ്പിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്നും കൃഷ്ണാമ്മ കരച്ചിലടക്കാനാവാതെ പറയുന്നു.

ഇക്കാര്യം അച്ഛനോട് പറയരുതെന്നും ആത്മഹത്യ ചെയ്യില്ലെന്നും അഞ്ജു പറഞ്ഞിരുന്നുവെന്നും കൃഷ്ണാമ്മ പറഞ്ഞു. ഇരുവരും സൗദിയിലായിരുന്നപ്പോള്‍ സാജുവിനെ ഭയന്നാണ് താനും കഴിഞ്ഞിരുന്നതെന്നും കൃഷ്ണാമ്മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെയും മക്കളായ ജീവയെയും ജാന്‍വിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അഞ്ജുവിനെ സാജു ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയവിവാഹമായിരുന്നു. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് 7 വര്‍ഷം അഞ്ജു സൗദിയില്‍ ജോലി ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടനിലേക്ക് പോയത്.

തടാകക്കരയില്‍ കളിച്ചു കൊണ്ടിരിക്കെ ഹിപ്പൊ വിഴുങ്ങിയ രണ്ട് വയസ്സുകാരന് അത്ഭുതകരമായ രക്ഷപെടല്‍. കഴിഞ്ഞ ഞായറാഴ്ച യുഗാണ്ടയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

തടാകക്കരയില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസ്സുകാരനായ പോള്‍ ഇഗയെ ആണ് ഹിപ്പൊ മുഴുവനോടെ വിഴുങ്ങിയത്. ഇത് കണ്ടു നിന്നയാള്‍ ഹിപ്പൊയ്ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ തന്നെ പുറത്തേക്ക് തുപ്പുകയായിരുന്നു.

വീടിന് അടുത്തുള്ള തടാകക്കരയില്‍ ഒറ്റയ്ക്കിരുന്ന് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ തടാകത്തില്‍ നിന്ന് കരയിലേക്കെത്തിയ ഹിപ്പൊ ആണ് കുട്ടിയെ വിഴുങ്ങയത്. ഹിപ്പൊ കുട്ടിയെ വിഴുങ്ങുന്നത് കണ്ട ക്രിസ്പസ് ബഗോന്‍സ എന്നയാള്‍ ഹിപ്പൊയ്ക്ക് നേരെ കല്ലെറിയുകയും ബഹളം വയ്ക്കുകയുമായിരുന്നു.

ഇതോടെ കുട്ടിയെ ഹിപ്പൊ പുറത്തേക്ക് തുപ്പുകയും തടാകത്തിലേക്ക് തിരികെ പോവുകയും ചെയ്തു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതിനാല്‍ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് കുടുംബം പറയുന്നു.

ദമ്പതികള്‍ക്കിടയിലെ വഴക്കിനെ തുടര്‍ന്ന് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ തക്കലയില്‍ ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം വീട്ടില്‍ പോയി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തക്കല അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് (35), ഭാര്യ ജെബ ബെര്‍നിഷയെ (31) വെട്ടിക്കൊലപ്പെടുത്തിയത്. ഇവര്‍ക്ക് ജെബ ശോഭന്‍, ജെബ ആകാശ് എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. എബിനേസര്‍ ടെമ്പോ ഡ്രൈവറാണ്. ബെര്‍നിഷയെ കൊലപ്പെടുത്തിയ ശേഷം എബിനേസര്‍ വീട്ടിലെത്തി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശേഷം ഇയാള്‍ തന്നെ കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. അവിടെ നിന്ന് തുടര്‍ചികിത്സയ്ക്കായി മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബെര്‍നിഷ കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. ട്രെയിനില്‍ ദിനവും തിരുവനന്തപുരത്ത് പോയി മടങ്ങി വരുന്നതായിരുന്നു പതിവ്. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോയതിന് ശേഷം ബെര്‍നിഷയുടെ വസ്ത്രരീതിയില്‍ മാറ്റം വന്നതിനെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുണ്ടാകുന്നത് പതിവായിരുന്നു.

ഇതു സംബന്ധിച്ചുള്ള ഒത്തുതീര്‍പ്പിനായി ഇരുവരെയും ബെര്‍നിഷയുടെ പിതാവ് ജെബസിംഗ് മൂലച്ചലിലുള്ള ഇവരുടെ വീട്ടിലേക്ക് വിളിപ്പിച്ചു. ഒത്തുതീര്‍പ്പിന് ശേഷം എബിനേസറും ജെബ ബെര്‍നിഷയും ഒരുമിച്ച് വീട്ടിലേക്ക് പോകാനായി ഇറങ്ങിയെങ്കിലും പാരയ്‌ക്കോട് റോഡില്‍ വച്ച് വീണ്ടും ഇവര്‍ക്കിടയില്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു.

തുടര്‍ന്ന് ക്ഷുഭിതനായ എബിനേസര്‍ ഷര്‍ട്ടിനുള്ളില്‍ മറച്ച് വച്ചിരുന്ന അരിവാള്‍ കൊണ്ട് ബെര്‍നിഷയെ വെട്ടുകയായിരുന്നു. ബെര്‍നിഷയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും എബിനേസര്‍ രക്ഷപ്പെട്ടിരുന്നു. തലയില്‍ വെട്ടേറ്റ ബെര്‍നിഷ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തക്കല പോലീസ് മൃതദേഹം കൈപ്പറ്റി ഇന്‍ക്വസ്റ്റിനായി നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പ്രതി ആശുപത്രി വിട്ടയുടനെ അറസ്റ്റ് ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് തക്കല പോലീസ് കേസെടുത്തു.

പഠിച്ചത് സർക്കാർ സ്‌കൂളിൽ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തിയത് ഹോട്ടലിൽ പത്രം കഴുകിയും മണ്ണ് ചുമെന്നും ബീഡി തെറുത്തും. പക്ഷേ കഷ്ടപ്പെട്ടത് വെറുതെ ആയില്ല. അമേരിക്കയില്‍ ജില്ലാ ജഡ്ജിയായ സുരേന്ദ്രന്‍ കെ.പട്ടേലിന്റെ വൈകാരികപ്രസംഗത്തില്‍ അഭിഭാഷകരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ 240-ാം ജില്ലാ കോടതിയിലെ ജഡ്ജിയായി നിയമനം ലഭിച്ചശേഷം നാട്ടിലെത്തിയ അദ്ദേഹത്തിന് ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തിലാണ് തന്റെ ജീവിതാനുഭവം വിവരിച്ചത്.

സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചും മരച്ചുവട്ടിലിരുന്ന് വായിച്ചും കഴിഞ്ഞ നാളുകള്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബീഡിതെറുക്കാന്‍ തുടങ്ങിയത്. പത്താംതരം കഷ്ടിപ്പാസ് ആയിരുന്നു. അടുത്തവര്‍ഷം പഠിക്കാന്‍ പോയില്ല. പൂര്‍ണസമയ ബീഡിതെറുപ്പുകാരനായി. പിന്നീട് എളേരിത്തട്ട് കോളേജില്‍ പ്രീഡിഗ്രിക്കും പയ്യന്നൂര്‍ കോളേജില്‍ ബിരുദത്തിനും പഠിക്കുന്ന കാലം നാടന്‍പണിക്കിറങ്ങി. എല്‍എല്‍.ബി.ക്ക് കോഴിക്കോട് ലോ കോളേജില്‍ പഠിക്കുമ്പോള്‍ ഹോട്ടല്‍ തൊഴിലാളിയായി. പാതിരാത്രിയോളം നീണ്ട പണി. പാത്രം കഴുകണം, ഹോട്ടല്‍ കഴുകണം.
എല്‍എല്‍.ബി. കഴിഞ്ഞെത്തിയത് കാഞ്ഞങ്ങാട്ടെ അപ്പുക്കുട്ടന്‍ വക്കീലിന്റെ ഓഫീസിലേക്ക്. അദ്ദേഹത്തിന്റെ ജൂനിയറായി പ്രവര്‍ത്തിക്കുന്നതിനിടെ കല്യാണം കഴിഞ്ഞു. ഭാര്യ ശുഭയ്ക്ക് ന്യൂഡല്‍ഹിയില്‍ നഴ്സായി ജോലി കിട്ടിയപ്പോള്‍ അഭിഭാഷകജീവിതം തലസ്ഥാനത്തേക്കു മാറ്റി.

സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്തു. ഭാര്യക്ക് അമേരിക്കയില്‍ ജോലികിട്ടിയപ്പോള്‍ അങ്ങോട്ട് പോയി. അവിടെ പലചരക്കുകടയില്‍ ജോലിക്കാരനായി. അതിനിടയില്‍ അഭിഭാഷക ലൈസന്‍സിങ് പരീക്ഷയെഴുതി. പിന്നീട് എല്‍എല്‍.എം. ജയിച്ചു. ജില്ലാ ജഡ്ജിയാകാന്‍ അവിടെ ജനകീയ വോട്ടെടുപ്പാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മത്സരിച്ച് പ്രാഥമിക റൗണ്ടില്‍ സിറ്റിങ് ജഡ്ജിയെ തോല്‍പ്പിച്ചു. തുടര്‍ തിരഞ്ഞെടുപ്പിലും വിജയിച്ചതോടെ ജില്ലാ ജഡ്ജിയായി…’ ആ പദവിയിലെത്തുന്ന ഏക മലയാളിയാണ് താനെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

ജോസ്ന സാബു സെബാസ്റ്റ്യൻ

പുറം നാട്ടിൽ ജോലിചെയ്യുന്ന എല്ലാ സഹോദരികൾക്കും വേണ്ടി …
കെറ്ററിങിലുള്ള ഒരു മലയാളി നേഴ്സും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും തന്റെ ഭർത്താവിനാൽ ക്രൂരമായി കൊല്ലപ്പെട്ട വാർത്ത എല്ലാവരും വായിച്ചു കാണുമല്ലോ. വാർത്തയുടെ വിശദദാംശത്തെക്കുറിച്ചു ചികയാനോ എന്നതാണ് കാരണമെന്ന് വാദിക്കാനോ ഞാൻ ആളല്ല . എങ്കിലും പൊതുവായി ചില കാര്യങ്ങൾ ഇവിടെ പറയപ്പെടേണ്ടത് എന്റെ ഉത്തരവാദിത്വമാണ് . അതിനാൽ ഷെയർ ചെയ്യുന്നു …

മറ്റുള്ളവർക്ക് മുമ്പിൽ പ്രസന്നമായി പിടിച്ചുനിക്കാൻ ശ്രമിക്കുമ്പോഴും നമ്മൾക്കുമാത്രം അറിയാവുന്ന എന്തുമാത്രം നോവുകൾ നമ്മളുടെ ഓരോ കുടുംബത്തിലും കാണും . അതും പ്രത്യേകിച്ചു നാടും വീടും സുഹൃത്തുക്കളെയുമെല്ലാം വിട്ടു പുറം രാജ്യത്തു ജോലിതേടി അണയുന്നവർ , ആരോടും പറയാൻ പറ്റാത്തത്ര വിഷമങ്ങൾ തീക്കനലായി കൊണ്ട് നടക്കുന്നവർ നമുക്കുചുറ്റും അനേകം .

കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതിയതിന് ശേഷം ഒത്തിരി ആളുകൾ അവരുടെ വിഷമങ്ങൾ എന്നോട് ഷെയർ ചെയ്തിട്ടുണ്ട് . അതിൽ ആണുങ്ങളും പെണ്ണുങ്ങളും ഉൾപ്പെടും. അവർക്കെന്നോടുള്ള ഒരു വിശ്വാസം കൊണ്ടായിരിക്കാം പല പ്രശ്നങ്ങളും ഷെയർ ചെയ്തത് .

അതിൽ മിക്ക സ്ത്രീകളും തങ്ങളുടെ പുരുഷന്മാരുടെ അമിത മദ്യപാനവും, ദേഷ്യവും അവരെ അസ്വസ്ഥരാക്കുന്നു എന്ന് പറയുമ്പോൾ ഒട്ടേറെ പുരുഷന്മാർ അവരുടെ ഭാര്യമാർക്ക് തങ്ങളോടുള്ള ശാരീരിക അടുപ്പം കുറയുന്നു എന്നതിൽ മാനസിക അധികഠിനമായ സംഘർഷം അനുഭവിക്കുന്നുവെന്ന് അവകാശപ്പെടുന്നു .

ഇതിൽ നിന്നുമൊക്കെ മനസിലാക്കിയ ചില കാര്യങ്ങൾ ഷെയർ ചെയ്യാം . ഒന്നാമതായി പാശ്ചാത്യരാജ്യത്തിന്റെ തണുപ്പിലേക്ക് ഭാര്യക്കൊപ്പം വണ്ടികയറുന്ന ഭർത്താക്കന്മാർ , നാട്ടിലോ ഗൾഫ് രാജ്യങ്ങളിലോ ഒക്കെ നല്ല പദവിയിൽ വൈറ്റ് കോളർ ജോലി ചെയ്തു ശീലിച്ചവരാകാം . അങ്ങനുള്ള അവർ ഡിപ്പൻഡൻറ് വിസയിൽ യുകെ പോലുള്ളൊരു രാജ്യത്ത് വന്ന് കഴിയുമ്പോൾ , അവർക്ക് മനസിൽ പോലും ചിന്തിക്കാൻ പറ്റാത്ത പലവിധ ജോലികളിൽ ഏർപ്പെടേണ്ടതായി വരും . ആദ്യമൊക്കെ വിസമ്മതിച്ചു മാറിനിന്നാലും സാമ്പത്തിക ബാധ്യത കതകിൽ മുട്ടുമ്പോൾ എന്ത് ജോലിയും ചെയ്യാനവർ നിർബന്ധിതരാകും . അങ്ങനുള്ളപ്പോൾ അത് മറികടക്കാൻ സ്ത്രീകൾ കൂടുതൽ സമയം ജോലിയിൽ ഏർപ്പെടേണ്ടതായി വരുമ്പോൾ കുട്ടികളുടെ ഉത്തരവാദിത്വം , വീട്ടിലെ ഉത്തരവാദിത്വം എല്ലാം പുതുമയായി പതുക്കെ പുരുഷന്മാരിലേക്ക് ചാഞ്ഞിറങ്ങും .

നാളിതുവരെ തന്റെ സ്വന്തം കുടുംബത്തെ തന്റെ പൂർണ്ണ ഉത്തരവാദിത്വത്തിൽ നോക്കി നടത്തിയിരുന്ന തന്റെ ഐഡന്റിറ്റികൾ ഓരോന്നായി നശി ക്കുമ്പോൾ , തങ്ങളുടെ ഭാര്യമാരുടെ കീശനിറക്കലുകളും , സ്ഥാനമാനങ്ങളുമൊക്കെ അവർക്ക് വേഗന്ന് അംഗീകരിക്കാൻ കഴിയണമെന്നില്ല .

ജോലിയുടെയും പണ സമ്പാദനത്തിന്റെയും കുടുക്കിൽ വീണു പോയ ഭാര്യമാർക്ക് അവരുടെ ജോലി ഭാരം മൂലമോ , ബാധ്യതകൾ മൂലമോ , ശാരീരിക അസ്വസ്ഥതകൾ മൂലമോ ഒക്കെ , ഭർത്താവിന്റെ വൈകാരികതയെ അവർക്ക് മനസിലാക്കാനും കഴിഞ്ഞെന്നു വരില്ല . അങ്ങനെ വരുമ്പോൾ പുരുഷന്മാർ സാവധാനം മദ്യത്തിലേക്കും കൂട്ടു കെട്ടിലേക്കും വീണുപോകുന്നു . അങ്ങനെ ഭാര്യയോടുള്ള അസഹിഷ്‌ണത ദേഷ്യമായും ദേഹോപദ്രവുമായൊക്കെ പലതരത്തിൽ പുറത്തു വരുന്നു .

അതിനു പുറമെ, ഇന്നുവരെ ആണുങ്ങളുടെ വൈകാരിക ആവശ്യങ്ങളുടെ ഇമ്പോർട്ടൻസിനെ കുറിച്ചവർക്ക് സംസാരിക്കാനോ കംപ്ലൈന്റ്റ് ചെയ്യാനോ ഒരവസവും ആരും തുറന്നു കൊടുക്കുന്നുമില്ല എന്നത് അവരുടെ പെരുമാറ്റത്തിൽ മൂർച്ച കൂട്ടാം . എവിടെയും ആരോടും പറയാതെ അല്ലെങ്കിൽ പറയാൻ കഴിയാതെ ഞാൻ ഓക്കെ എന്ന് ആയി ജീവിക്കുന്ന എത്ര പുരുഷൻമാർ നമുക്ക് ചുറ്റുമുണ്ടാകും?.

അതേപോലെതന്നെ സ്ത്രീകളും, അവരുടെ കാര്യങ്ങൾ അവൾക്ക് ഡിസ്‌കസ് ചെയ്യാൻ അവസരങ്ങളും കേൾവിക്കാരുമൊക്കെ ഉണ്ടെങ്കിലും, മക്കളെയും , പ്രായമായ അപ്പനെയും അമ്മയെയും, പിന്നെ സമൂഹത്തെയുമൊക്കെ ഓർത്ത് ആരോടും പറയാൻ പറ്റാതെ , എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് മാത്രം കരുതി പതുക്കെ വിഷാദത്തിലേക്കു വഴുതി പോകുന്ന സാഹോദരികളും നമുക്കിടയിലുണ്ട് .

ആരൊക്കെയുണ്ടെങ്കിലും നമ്മളുടെ ജീവിതപങ്കാളിക്കുള്ള റോൾ വേറാർക്കും പകുത്തെടുക്കാൻ പറ്റാത്ത ഒന്നു തന്നെയാണ് . അവൻ അല്ലെങ്കിൽ അവൾ എത്ര ക്രൂരമായികൊള്ളട്ടെ. ആ ഐഡന്റിറ്റി നമുക്കൊരു ബലമാണ് സംരക്ഷണമാണ് . അതിനാൽ നമ്മളുടെ ജീവിത പങ്കാളിയോടുള്ള വൈകാരികത ഒരുകാരണവശാലും പൗണ്ടുകളുടെയും ആർഭാടങ്ങളുടെയും ഇടയിൽ പെട്ട് നശിച്ചുപോകാൻ നമ്മൾ ഇടയാക്കരുത്. പ്രത്യേകിച്ചു നമ്മൾ പെണ്ണുങ്ങൾ ഒരു പ്രായം കഴിഞ്ഞാൽ അല്ലെങ്കിൽ കുട്ടികളായാൽ അതുമല്ലെങ്കിൽ വാർക്കഹോളിക് ആയാൽ വൈകാരികമായ കാര്യങ്ങൾക്ക് പിന്നെ ഒട്ടും തന്നെ ഇമ്പോർട്ടൻസ് കൊടുക്കാൻ തോന്നില്ല.

അങ്ങനെ നമ്മളുടെ ശ്രദ്ധ മുഴുവൻ പണകൊയ്ത്തിനായ് മാത്രം മാറ്റിവക്കുമ്പോൾ കുടുംബ ജീവിതത്തിൽ പൗണ്ടുകൾക്കു നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാകുന്നു . പണ സമ്പാദനത്തിനായ് പ്രായപൂർത്തി ആകാത്ത മക്കളെ ഇട്ടു രാപകൽ ജോലി ചെയ്യുമ്പോൾ അവർക്ക് നഷ്ടപ്പെടുന്നത് നമ്മൾ ഇന്നും നൊസ്റ്റാൾജിയ ആയി മനസ്സിൽ കൊണ്ട് നടക്കുന്ന നമുക്ക് കിട്ടിയ എന്നാൽ നമ്മടെ മക്കൾക്ക് നഷ്ടപ്പെടുന്ന അമ്മയുടെ സ്നേഹവും അപ്പന്റെ കരുതലുമൊക്കെയാണ്.

അതുകൊണ്ടൊക്കെ നമ്മൾ എന്തായാലും പുറം രാജ്യത്തു വന്ന് നിലയുറപ്പിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുക . അടിസ്ഥാന സൗകര്യങ്ങളായ ഒരു വീട് വണ്ടി മാസ ശമ്പളം ഉണ്ടെങ്കിൽ അതിൽ ആനന്ദം കണ്ടെത്തുക . എത്ര കൂടുതൽ ഉണ്ടാക്കിയാലും പുറം രാജ്യത്തു ജീവിക്കുന്ന നമ്മളെ സംബന്ധിച്ചു നമ്മുടെ സ്വപ്നങ്ങൾക്ക് ആശുപത്രി കിടക്ക വരയെ ആയുസുള്ളൂ . അതുകഴിയുമ്പോൾ നമ്മളുടെ ജീവിതം ഡോക്ടർമാർ നേഴ്സുമാർ സോസിഷ്യൽ വർക്കർമാർ അങ്ങനെ മറ്റു പലരും ഏറ്റെടുക്കുകയാണെന്ന് മനസിലാക്കുക .

ഇന്ത്യയിലെ പോലെ നമ്മൾ മക്കൾക്കായി, ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായൊന്നും സേവ് ചെയ്യണ്ട അവകാശികതയില്ല . പിന്നെ ഒരു സോഷ്യൽ സ്റ്റാറ്റസിന് വേണ്ടി മാത്രം രാപകൽ പണിയെടുത്തു ജീവിതം കളയാതെ, ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ജോലിചെയ്യുക, ബാക്കി ദിവസം മക്കളുമായി കെട്ടിയവനുമായി ഒരുമിച്ച് ഒന്ന് പുറത്തു പോവുക, ആഹാരം ഉണ്ടാക്കുക, ഒരുമിച്ചു സിനിമ കാണുക, ചിരിക്കുക, എന്തും തുറന്നു പറയാനുള്ള ഒരു മാനസിക ബന്ധം നേടിയെടുക്കുക ..ജീവിതം ആസ്വദിക്കുക .. പങ്കാളിയുടെ മാനസിക മാറ്റങ്ങൾ മനസിലാക്കി എടുക്കാൻ തക്ക ബന്ധങ്ങൾ ഓരോ കുടുംബത്തിലും ഉണ്ടാകട്ടെ ….

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ, ഒരുമിച്ച് പോകാൻ കഴിയില്ല എന്നുണ്ടെങ്കിൽ മാന്യമായി വേർപിരിയുക. യുകെ പോലുള്ള ഒരു രാജ്യത്ത് ഡൊമസ്റ്റിക് വയലെൻസിൽ പെണ്ണുങ്ങൾക്ക് ആണ് സൗണ്ട് കൂടുതൽ . അങ്ങനൊരു സാഹചര്യത്തിൽ National Domestic Abuse Helpline – 0808 2000 247 / The Men’s Advice Line, for male domestic abuse survivors – 0808 801 0327 കോൺടാക്ട് ചെയ്യുക .

ആരും ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നമുക്ക് എന്നാണിനി ഉണ്ടാവുക? മറ്റൊരാളുടെ ജീവനെടുക്കാൻ മാത്രം ഉടമസ്ഥാവകാശം ഈ ലോകത്ത് ആർക്കുമില്ല. മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഏതൊരു ഹീനകൃത്യവും ചോദ്യം ചെയ്യപ്പെടേണ്ടതും ശിക്ഷാർഹവുമാണ്. ഈ ലോകം എല്ലാവരുടേതുമാണ്. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ .

കടയ്ക്കാവൂരിൽ യുവതി ട്രെയിനിന് മുന്നിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. മണമ്പൂർ പന്തടിവിള ഓംങ്കാരത്തിൽ ശശാങ്കന്റെയും അജിതയുടെയും മകൾ ശരണ്യയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. ഭർത്താവിന്‍റെ മാനസികപീഡനം മൂലമാണ് ശരണ്യ മരിച്ചതെന്നാണ് അവർ ആരോപിക്കുന്നത്. ശരണ്യയുടെ മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച കടയ്ക്കാവൂരിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.

2022 മെയ്‌ 12നാണ് ചിറക്കര സ്വദേശി വിനോദുമായി ശരണ്യയുടെ വിവാഹം നടക്കുന്നത്. പാർതുകോണം ഭാരതീമംഗലം ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. ശരണ്യയുടെ രണ്ടാം വിവാഹമായിരുന്നു. എന്നാൽ വിവാഹ ശേഷം ശരണ്യയെ സ്ത്രീധന കാര്യം പറഞ്ഞും അവിഹിത ബന്ധങ്ങൾ ആരോപിച്ചും ഭർത്താവ് മാനസികമായും ശരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ശരണ്യക്ക് സ്വന്തം വീട്ടിലേക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നുവെന്നും ശരണ്യയുടെ മാതാവ് പറയുന്നു.

ശരണ്യയുടെ ആത്മഹത്യയ്ക്ക് തലേ ദിവസം ഭർത്താവിന്റെ ഫോണിൽ കണ്ട മറ്റൊരു സ്ത്രീയുമായുള്ള ചിത്രത്തെ കുറിച്ച് ശരണ്യ ചോദ്യം ചെയ്യുകയും അതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായെന്നും അമ്മ അജിത പറയുന്നു.

28 കാരിയായ ശരണ്യ പഠിത്തത്തിൽ ഏറെ മിടുക്കിയായിരുന്നു. എംബിഎ മികച്ച മാർക്കോടെ പൂർത്തിയാക്കിയ ശരണ്യ കൊല്ലത്ത് ഐ.എൽ.ടി.എസ് കോച്ചിങ്ങിനു പോകുകയായിരുന്നു. സംഭവ ദിവസം പതിവ് പോലെ കൊല്ലത്ത് പോകാൻ ചാത്തന്നൂരിൽ ഭർത്താവുമായി എത്തിയ ശേഷം ശരണ്യ ബസിൽ കയറി പോയി.

എന്നാൽ ഫോൺ സ്വിച്ചു ഓഫ് ആക്കി ശരണ്യ നേരെ വക്കത്തുള്ള കൊച്ചച്ചന്റെ വീട്ടിലേക്ക് പോയി. എന്നാൽ വീട്ടിൽ ആളില്ലായിരുന്നു. പിന്നീടാണ് ശരണ്യയുടെ മരണ വാർത്ത വീട്ടിൽ എത്തുന്നത്. ശരണ്യയുടെ പിതാവും സഹോദരനും വിദേശത്ത് ജോലി നോക്കുന്നവരാണ്. വിവാഹത്തിന് ഇരുവരും നാട്ടിൽ ഇല്ലായിരുന്നു. ഇപ്പോൾ മരണവാർത്ത അറിഞ്ഞാണ് സഹോദരൻ നാട്ടിൽ എത്തിയത്. വിവാഹശേഷം തന്നെ ഒന്ന് വിളിക്കാൻ പോലും ശരണ്യക്ക് ഭർത്താവ് അനുവാദം നൽകിയിരുന്നില്ല എന്ന് സഹോദരൻ ശരത് പറയുന്നു

മരണത്തിൽ ദുരൂഹത ഉണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

യാത്രക്കിടെ കാറിന് തീപിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. കൊല്ലത്താണ് സംഭവം. കേരളകൗമുദി ചാത്തന്നൂര്‍ ലേഖകന്‍ സുധി വേളമാനൂര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.

നാട്ടുകാര്‍ വിവരം അറിയിച്ച ഉടനെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും സുധിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് പാലമൂടിന് സമീപമായിരുന്നു സംഭവം. വീട്ടില്‍ നിന്ന് കാറില്‍ പുറത്തേക്ക് ഇറങ്ങിയ ഉടനേ തീ പിടിക്കുകയായിരുന്നു.

കാറില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് അതുവഴി വന്നയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചു. കാറിന്റെ വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ തുറക്കാനായില്ല. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ത്തെങ്കിലും തീ ആളിപ്പടര്‍ന്നിരുന്നു.

വെള്ളം ഒഴിച്ച് തീ കെടുത്താനുള്ള ശ്രമവും വിഫലമായി. തുടര്‍ന്ന് പരവൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. കാര്‍ കത്തുന്നതിന് മുമ്പ് സ്ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പോലീസിന് മൊഴി നല്‍കി.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും തെളിവെടുത്തു.

മാതാപിതാക്കളെ വേർപിരിഞ്ഞതിനെ തുടർന്ന് സങ്കടം സഹിക്കാനാവാതെ മലയാളി വിദ്യാർത്ഥി കഴുത്ത് മുറിച്ച് മരിച്ചു. ബംഗളൂരുവിലെ എഎംസി കോളജിൽ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ നിതിൻ ആണ് ജീവനൊടുക്കിയത്. 20 വയസായിരുന്നു. പന്തലായനി കാട്ടുവയൽ പടിഞ്ഞാറയിൽ കൃഷ്ണ നിവാസിൽ പ്രസൂൺ ശ്രീകല ദമ്പതികളുടെ മകനാണ്.

നിർമൽ ആണ് സഹോദരൻ. കോളജ് ഹോസ്റ്റലിൽ വച്ച് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ബംഗളൂരു പോലീസിന്റെ നിഗമനം. ബുധനാഴ്ച രാവിലെ മുതൽ നിതിനെ കാണാനില്ലായിരുന്നു. ഡിസംബർ ഒന്നിനാണ് നിതിൻ കോളജിൽ എത്തിയത്.

ബുധനാഴ്ച രാവിലെ മുതൽ കാണാതായതോടെ, കൂട്ടുകാർ അന്വേഷിച്ചെത്തിയിരുന്നു. മുറി അകത്തുനിന്ന് അടച്ചിട്ട നിലയിലായതിനാൽ ഹോസ്റ്റൽ വാർഡൻ കോളേജ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. തുടർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിതിനെ ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

RECENT POSTS
Copyright © . All rights reserved