ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ സീരീസ് 407 നറുക്കെടുപ്പിൽ മലയാളിയെ തുണച്ച് ഭാഗ്യദേവത. ദുബായിയിൽ താമസിക്കുന്ന ജയകൃഷ്ണൻ( 46) എന്നയാളെയാണു ഭാഗ്യം തേടിയെത്തിയത്. എട്ടു കോടിയിലേറെ രൂപ( 10 ലക്ഷം ഡോളർ) സമ്മാനം ആണ് കൈവന്നത്.
നവംബർ എട്ടിന് ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ലണ്ടനിലേക്കു പോകുന്നതിനിടെ ദുബായ് വിമാനത്താവളത്തിൽ നിന്നാണു ജയകൃഷ്ണൻ ടിക്കറ്റ് എടുത്തത്. ദെയ്റയിലെ ഇന്റഗ്രൽടെക് നെറ്റ്വർക്ക്‌സ് എൽഎൽസിയുടെ ഓപറേഷൻസ് മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം പതിവായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനുകളിൽ പങ്കെടുക്കുന്നതായും ഇതാദ്യമായാണ് സമ്മാനം നേടുന്നത്.
മില്ലേനിയം മില്യണയർ നറുക്കെടുപ്പിനെ തുടർന്നു രണ്ട് ആഡംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പും നടന്നു. ജർമൻ സ്വദേശി റെയ്നർ ബോഥേൺ, നവംബർ 11-ന് ഓൺലൈനിൽ വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് മെഴ്സിഡസ് ബെൻസ് ജി 63 (ട്രാവെർട്ടൈൻ ബീജ് മെറ്റാലിക്) ആഡംബര കാർ സമ്മാനം നേടി.
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരു നഗരത്തിലാണ് അപകടം. ബന്ധുവിന്റെ മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പാലക്കാട് മണ്ണാര്‍കാട് കച്ചേരിപ്പറമ്പ് കൊട്ടേപ്പാലം വെട്ടുകളത്തില്‍ സൈദലവി-ആയിഷ ദമ്പതികളുടെ മകന്‍ ഷമീമുല്‍ ഹഖ് (27), കുടക് പോളിബെട്ട ഉരുഗുപ്പെ സ്വദേശി ഹമീദ്-സാജിത ദമ്പതികളുടെ മകന്‍ മുഹമ്മദ് ആദില്‍ (24) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. ബംഗളൂരു റിങ് റോഡില്‍ സുമനഹള്ളിയിലാണ് അപകടം. ഷമീമുല്‍ ഹഖിന്റെ ബന്ധു മരിച്ചതറിഞ്ഞ് നാട്ടിലേക്ക വരുന്നതിനിടെയാണ് അപകടം. മുഹമ്മദ് ആദിലാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മലബാര്‍ മുസ്ലീം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സുമനഹള്ളിയിലെ ചെരുപ്പ് കമ്പനി ഗോഡൗണിലെ ജീവനക്കാരാണ് ഇരുവരും.
ഗുജറാത്തില്‍ ചരിത്രത്തിലെ തന്നെ വലിയ വിജയം നേടി ബിജെപി ഭരണം പിടിച്ചെങ്കിലും ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിച്ച് തിരിച്ചടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 40 സീറ്റുകളില്‍ വിജയം പിടിച്ചെടുത്താണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം.
ഹിമാചലില്‍ ബിജെപിക്ക് 25 സീറ്റുകളും നേടാനായി. രണ്ട് സീറ്റുകളില്‍ ബിജെപി വിമതരാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ഏറ്റവും വലിയ ഒറ്റകക്ഷി ആയില്ലെങ്കിലും ഹിമാചലില്‍ ഭരണം ഏതുവിധേനെയെങ്കിലും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ബിജെപി.
ഇക്കാര്യം മുന്നില്‍കണ്ട് വിജയിച്ച എംഎല്‍എമാരെ സംസ്ഥാനത്ത് നിന്നും കടത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സ്വതന്ത്രരേയും കോണ്‍ഗ്രസിലെ ചില എംഎല്‍എമാരേയും ബിജെപി റാഞ്ചാതിരിക്കാന്‍ ഇവരെ ചണ്ഡീഗഢിലേക്ക് കോണ്‍ഗ്രസ് മാറ്റും.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. രാജസ്ഥാനിലേക്ക് എംല്‍എമാരെ മാറ്റുമെന്നും അതല്ല, ചണ്ഡിഗഢിലേക്കാണ് മാറ്റുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രിയങ്ക ഗാന്ധി ഷിംലയില്‍ വൈകീട്ടോടെ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞതവണ തട്ടിമുട്ടി ഭരണം പിടിച്ച ബിജെപി ഇത്തവണ എതിരാളികളെ നിഷ്പ്രഭരാക്കി ഗുജറാത്തില്‍ ചരിത്ര വിജയത്തിലേക്ക്. ബി.ജെ.പിക്ക് സമഗ്രാധിപത്യമാണ് വോട്ടെണ്ണലില്‍ കാണാനാവുന്നത്. തുടര്‍ച്ചയായി ഏഴാം തവണ ഭരണത്തിലേക്ക് നടന്നടുക്കുകയാണ് ബിജെപി. അതേസമയം, കോണ്‍ഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങുന്നത്. കേവലം 40 സീറ്റുകളില്‍ താഴെ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്. പത്തോളം സീറ്റുകളിലാണ് ആപ്പിന്റെ മുന്നേറ്റം. കോണ്‍ഗ്രസ് വോട്ടുകള്‍ ആപ്പ് സ്വന്തമാക്കിയെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്.
ഇതിനു മുന്‍പ് 2002-ലാണ് ബിജെപി ഗുജറാത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടി അധികാരത്തിലേറിയത്. ഗുജറാത്ത് കലാപത്തിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ 127 സീറ്റുകള്‍ നേടിയായിരുന്നു വിജയം. 1985ല്‍ 149 സീറ്റ് നേടി ഭരണം പിടിച്ച കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തെ തിരുത്തുന്ന വിജയമാണ് ഇത്തവണ ബിജെപി കാഴ്ച വെയ്ക്കുന്നത്.നിലവില്‍ 150ലേറെ സീറ്റുകളിലെ ലീഡ് റെക്കോര്‍ഡ് ഭേദിക്കുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, 1990-ന് ശേഷം കോണ്‍ഗ്രസ് ഗുജറാത്തില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനം നടത്തിയ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിഴല്‍ പോലുമാകാന്‍ ഇത്തവണ കോണ്‍ഗ്രസിനാകുന്നില്ല. അന്ന് 99 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തിയെങ്കിലും 78 സീറ്റ് നേടി കനത്ത പോരാട്ടമാണ് കോണ#്ഗ്രസ് കാഴ്ചവെച്ചത്.
കൈരളി യുകെ ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30നു നടത്തിയ ഗുരുപൂർണ്ണിമ സദസ്സിൽ വച്ച് സാനുമാഷിന്റെ സമ്പൂർണ്ണ കൃതികൾ യൂറോപ്പിലെ വായനക്കാർക്ക് പരിചയപ്പെടുത്തി.കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് സ്വാഗതമാശംസിച്ച ചടങ്ങിൽ ഡോ.ടി.എം തോമസ്സ് ഐസക്ക്,ഡോ പി.എസ് ശ്രീകല എന്നിവർ പങ്കെടുത്തു. കൈരളി യു.കെയ്ക്കൊപ്പം യൂറോപ്പിലെ പുരോഗമന സാംസ്കാരിക സംഘടനകളായ ക്രാന്തി അയർലണ്ട്, കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്, സംസ്കാര ജർമ്മനി, രക്തപുഷ്പങ്ങൾ ഇറ്റലി, യുവധാര മാൾട്ട എന്നിവർ പരിപാടിയിൽ പങ്കുചേർന്ന് മാഷിന്റെ സമ്പൂർണ്ണ കൃതികൾക്ക് ആശംസകളർപ്പിച്ചു.
നമ്മുടെ തനതായ പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിനെപ്പറ്റിയും അവ അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാനുമാഷ് സംസാരിച്ചു. ഭരണാധികാരികകേന്ദ്രങ്ങൾ സംസ്കാരവൽക്കരിക്കുന്നതിനായി നിരന്തരം സാഹിത്യത്തിലൂടെയും മറ്റു കലകളിലൂടെയും നാം ശ്രമിച്ചു കൊണ്ടിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് പലതരത്തിലുള്ള ദുഷ് സ്വാധീനങ്ങൾ നമ്മുടെ ചിന്തയെയും പൈതൃകത്തെയും ബാധിച്ചിട്ടുണ്ട് എന്നും വാമനജയന്തി പോലുള്ള, നമ്മുടെ വീക്ഷണങ്ങളെ പിന്നിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ ഭരണാധികാരകേന്ദ്രങ്ങളിൽ നിന്ന് തന്നെ നടക്കുന്ന ഘട്ടത്തിൽ ഇന്നിന്റെ പഠനങ്ങളിലൂടെയും സാഹിത്യത്തിലൂടെയും നിരന്തരം നവീകരിക്കാനും സംസ്കാരവൽക്കരിക്കാനുമുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാരാജാസ് കോളേജിലെ സാനു മാഷിന്റെ സാന്നിധ്യത്തെപ്പറ്റിയും മാഷിന്റെ പുസ്തകങ്ങളുടെ വായനാനുഭവങ്ങളെ പറ്റിയുമുള്ള ഓർമ്മകൾ ഡോ.ടി.എം തോമസ് ഐസക്ക് പങ്കുവച്ചു. നവകേരളം ഒരു ജ്ഞാന സമൂഹമായിരിക്കണമെന്നും അത്തരമൊരു സമൂഹത്തിന്റെ നിർമ്മിതിക്ക് നാം പരിശ്രമിക്കേണ്ടതുണ്ടെന്നും നോളജ് മിഷൻ ഡയറക്ടറും സാനു മാഷിന്റെ ശിഷ്യ കൂടിയായ ഡോ.പി.എസ്സ്. ശ്രീകല അഭിപ്രായപ്പെട്ടു. അത്തരം ഒരു സമൂഹത്തിന്റെ നിർമ്മിതിക്ക് വൈജ്ഞാനിക സാഹിത്യത്തിന് സാനുമാഷ് സംഭാവന ചെയ്ത അമൂല്യഅക്ഷര സമ്പത്തുകൾ വരും തലമുറകളിലേക്ക് എത്തിച്ചേരേണ്ടതുണ്ട് എന്നും ശ്രീകല ടീച്ചർ പറഞ്ഞു. സാനു മാഷിന്റെ സമ്പൂർണ്ണകൃതികൾ പ്രസിദ്ധീകരിക്കാനും സംരക്ഷിക്കാനും കൂടുതൽ സാഹിത്യസ്നേഹികളിലേക്കെത്തിക്കാനുമുള്ള ഉദ്യമത്തിനു തുടക്കം കുറിച്ച സമൂഹ് കൊച്ചി കൂട്ടായ്മയുടെ മുന്നോട്ടുള്ള യാത്രയെപ്പറ്റിയും മാഷിന്റെ സമ്പൂർണ്ണ കൃതിയുടെ ഓരോ വാല്യങ്ങളുടെ പ്രത്യേകതകളെ കുറിച്ചും സമ്മൂഹ് ഭാരവാഹിയും മാഷിന്റെ ശിഷ്യനുമായ കൃഷ്ണദാസ് സംസാരിച്ചു.
യൂറോപ്പിലെ വിവിധസാംസ്കാരികസംഘടനകളുടെ പ്രതിനിധികൾ സാനുമാഷിന്റെ സമ്പൂർണ്ണകൃതിക്ക് ആശംസകൾ നേർന്നു. ബിജി ഗോപാലകൃഷ്ണൻ (ക്രാന്തി അയർലൻഡ്), ശിവഹരി നന്ദകുമാർ (സംസ്‌കാര ജർമ്മനി), രമ്യ കൊരട്ടി (യുവധാര മാൾട്ട), നിയാസ് സി ഐ (രക്തപുഷ്പങ്ങൾ ഇറ്റലി), ലിജിമോൻ മനയിൽ (കെ.പി.ഫ്.എസ് സ്വിറ്റ്സർലൻഡ്), മധു ഷൺമുഖം (കൈരളി യു.കെ) എന്നിവർ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സാഹിത്യരാഷ്ട്രീയ ആനുകാലികവിഷയങ്ങളെ പ്രതി സാനു മാഷിന്റെ അഭിപ്രായങ്ങൾ ചോദ്യോത്തരവേളയിൽ ചോദിക്കാനുള്ള അവസരവും കാണികൾക്ക് ലഭിച്ചു.കൈരളി യുകെ എക്സിക്യൂട്ടീവ് അംഗം ശ്രീമതി ഐശ്വര്യ അലൻ യൂറോപ്പിന്റെ പല ഭാഗങ്ങളിലെ പ്രവാസികളെ കോർത്തിണക്കി ഇത്തരമൊരു സാഹിത്യസദസ്സ് സംഘടിപ്പിക്കാൻ സഹകരിച്ച ഏവർക്കും കൃതജ്ഞത അറിയിച്ചു. ശിഷ്യന്മാരുടെ സാന്നിധ്യം കൊണ്ട് ഒരു ക്ലാസ്സ് മുറി പോലെ ഗൃഹാതുരമായ ഗുരുപൂർണ്ണിമ സദസ്സ് തൊണ്ണൂറ്റിയാറാം വയസ്സിന്റെ നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ മഹാഗുരുവിന് ആയുരാരോഗ്യങ്ങൾ നേർന്നു.
പരിപാടിയുടെ റെക്കോർഡിങ് കാണുവാനുള്ള ലിങ്ക് – https://fb.watch/hf-4x9HZyo/
ഗുരുദേവ ദർശനങ്ങൾ ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടത് ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുകയാണ് അതു പ്രചരിപ്പിക്കേണ്ടത് ഓരോ ശ്രീനാരായണിയന്റെയും കടമ കൂടിയാണ്. ശ്രീനാരായണ ഗുരു മനുഷ്യരാശിയുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാര നിർദ്ദേശങ്ങളാണ് സമൂഹത്തിനു പകർന്നു നൽകിയിട്ടുള്ളത്. മാനവരാശിക്ക് ഗുരു നൽകിയിട്ടുള്ള മഹാമന്ത്രമാണ് “മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി” എന്നത്. ഈ മഹാമന്ത്രം ജനം ഏറ്റെടുക്കുകയും പരസ്പര സ്നേഹത്തിലധിഷ്ഠിതമായ അതിരുകളില്ലാത്ത ഏകലോകം സംജാതമാവുകയും ചെയ്യുമ്പോൾ മാത്രമാണ് ഗുരുദർശനം പൂർണമായും നടപ്പാവുകയുള്ളൂ.

ഡിസംബർ 10ന് വൈകുന്നേരം 6 മണി മുതൽ ന്യൂപോർട്ടിലെ ഡഫ്രിൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടക്കുന്ന സമ്മേളനത്തിൽ സേവനം യുകെയുടെ വെയിൽസ് യൂണിറ്റിനു തിരി തെളിയുകയാണ്. എല്ലാ ശ്രീനാരായണീയരെയും കുടുംബസമേതം ഈ സമ്മേളനത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു. ഗുരുദേവൻ അരുളിയ പോലെ *സംഘടിച്ചു ശക്തരാകുക* സൂര്യൻ അസ്‌തമിക്കാത്ത ഈ സാമ്രാജ്യത്തിൽ ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കുവാൻ നമുക്ക് ഒരേ മനസോടെ കൈ കോർക്കാം.
Venue:-
Duffryn Community Centre
Newport, NP10 8TE
കൂടുതൽ വിവരങ്ങൾക്ക്.
ജനീഷ് ശിവദാസ് : 07448451478
രാജീവ് സുധാകരൻ :07889505733,
അനീഷ് കോടനാട് : 07760901782.
സ്വകാര്യ പരസ്യ കമ്പനി ഉടമയായ 21കാരനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യൂട്യൂബ് വ്‌ലോഗറായ യുവതി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയായ നമ്ര ഖാദിറിനെ (22) ആണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നമ്രയുടെ ഭര്‍ത്താവും യൂട്യൂബറുമായ മനീഷ് എന്നറിയപ്പെടുന്ന വിരാട് ബെനിവാലിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികവും യൂട്യൂബില്‍ ആറു ലക്ഷത്തിലധികവും ഫോളോവേഴ്‌സുള്ള വ്‌ലോഗറാണ് നമ്ര ഖാദിര്‍. ബാദ്ഷാപുര്‍ സ്വദേശിയായ ദിനേഷ് യാദവ് (21) എന്ന യുവാവാണ് ഓഗസ്റ്റില്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ കോടതിയെ സമീപിച്ചു.
കഴിഞ്ഞ മാസം 26ന് കോടതി ഇടക്കാല ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പോലീസ് നമ്രയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒളിവില്‍ പോയ മനീഷിനെ പിടികൂടാന്‍ സാധിച്ചില്ല. നമ്ര കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പരസ്യ സ്ഥാപനം നടത്തുന്ന തന്നെ ഒരു ഹോട്ടലില്‍ വച്ചാണ് നമ്രയും ഭര്‍ത്താവും പരിചയപ്പെടുന്നതെന്ന് ദിനേഷ് യാദവ് പരാതിയില്‍ പറയുന്നു. യൂട്യൂബ് വിഡിയോകള്‍ കണ്ട് ഇരുവരെയും നേരത്തെ അറിയാമായിരുന്നു. ഇവരുടെ ചാനല്‍ വഴി തന്റെ സ്ഥാപനം പ്രമോട്ട് ചെയ്യുന്നതിന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു.
സെലിബ്രറ്റികളായതിനാല്‍ സംശയം തോന്നാതിരുന്നതിനെ തുടര്‍ന്ന് അന്നുതന്നെ പണം കൈമാറി. പിന്നീട് ചില പരസ്യങ്ങള്‍ ചെയ്യുന്നതിന് 50,000 രൂപ ചോദിക്കുകയും അത് നല്‍കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നമ്ര തന്നോട് ഇഷ്ടം പ്രകടിപ്പിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. ”ഓഗസ്റ്റില്‍ ഞാന്‍ നമ്രയ്ക്കും മനീഷിനുമൊപ്പം ഒരു ക്ലബ്ബില്‍ പാര്‍ട്ടിക്ക് പോയി. അമിതമായി മദ്യപിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. രാത്രി ഏറെ വൈകി ഞങ്ങള്‍ അവിടെ ഒരു മുറി ബുക്ക് ചെയ്തു. പിറ്റേന്ന് രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ നമ്ര എന്റെ ബാങ്ക് കാര്‍ഡും സ്മാര്‍ട്ട് വാച്ചും പിടിച്ചു വാങ്ങി. നഗ്‌നദൃശ്യങ്ങള്‍ കാണിച്ച്, എന്നെ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് അവള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
ഇതിനുശേഷം 80 ലക്ഷത്തിലധികം രൂപയും സമ്മാന സാമഗ്രികളും നമ്ര തട്ടിയെടുത്തതായും ദിനേഷ് ആരോപിച്ചു. തന്റെ അക്കൗണ്ടിലെ പണം തീര്‍ന്നപ്പോള്‍ അഞ്ച് ലക്ഷം രൂപ പിതാവിന്റെ അക്കൗണ്ടില്‍നിന്നും നല്‍കി. ഇതിനു പിന്നാലെ പിതാവിന്റെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ പരാതിയില്‍ നല്‍കിയതെന്നും ദിനേഷ് പറഞ്ഞു.
വാഷിങ് മെഷീനിൽനിന്നുള്ള മലിനജലം പുറത്തേക്കൊഴുകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവതിയെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അയൽക്കാരനായ വെമ്മണ്ണ നായിക്ക്, മകൻ പ്രകാശ് നായിക്ക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശിലെ കാദിരി മസനംപേട്ട സ്വദേശി പത്മാവതി ഭായ് ആണ് മരിച്ചത്. 29 വയസായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് പത്മാവതിയും അയൽക്കാരും തമ്മിൽ വഴക്കും കൈയ്യാങ്കളിയും നടന്നത്. പത്മാവതി, നർത്തകനായ ഭർത്താവ് രാജേഷിനും മൂന്നു കുട്ടികൾക്കും ഒപ്പമാണ് താമസം. ചൊവ്വാഴ്ച രാവിലെ പത്മാവതിയുടെ വാഷിങ്മെഷീനിൽനിന്നുള്ള മലിനജലം തന്റെ വീട്ടുവളപ്പിലേക്ക് ഒഴുകിയെത്തുന്നതായി ആരോപിച്ച് വെമ്മണ്ണ നായിക്ക് പ്രശ്നങ്ങളുണ്ടാക്കി.
തുടർന്ന് ഇയാളുടെ മകൻ പ്രകാശും പ്രശ്നത്തിൽ ഇടപെട്ടു. തർക്കം രൂക്ഷമായതോടെ പ്രതികളായ രണ്ടുപേരും പത്മാവതിയെ കല്ല് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ, അടിയേറ്റ് ബോധരഹിതയായ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്നുള്ള യാത്രയിൽ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് സ്ത്രീകൾക്ക് വെട്ടേറ്റു. കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂലേശ്ശേരി അമ്പലത്തിന് സമീപം ബിനോയി ഭവനത്തിൽ മിനി എന്ന കൊച്ചുമോൾ (49), അമ്പലശ്ശേരിൽ സ്മിത (34), നന്ദു ഭവനത്തിൽ നീതു (19) എന്നിവർക്കാണ് വേട്ടറ്റത്.
കഴിഞ്ഞ ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തർക്കം കായംകളം പൊലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്. വെട്ടേറ്റവരെ കായംകുളം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു..അയല്‍വാസിയായ ബിജുവാണ് പ്രതി എന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.
എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ നിന്ന് റിയാദിലേക്ക് യാത്ര ചെയ്ത മലപ്പുറം വെളിമുക്ക് സ്വദേശിനി പാസ്പോർട്ട് വിമാനത്തിൽ മറന്ന് വെച്ചത് കാരണം എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങി.
ഇന്നലെ (ചൊവ്വ) രാത്രി 11 മണിക്ക് ശേഷം ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരി റിയാദ് എമിഗ്രേഷൻ കൌണ്ടറിൽ എത്തിയപ്പോഴായിരുന്നു പാസ്പോർട്ട് എടുക്കാൻ മറന്ന വിവരം അറിയുന്നത്.
ഉടൻ എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വിമാനത്തിൽ തിരഞ്ഞെങ്കിലും പാസ്പോർട്ട് കിട്ടിയില്ല എന്ന മറുപടിയായിരുന്നു ജീവനക്കാർ നൽകിയത്.
കൂടുതൽ പരിശോധനകൾക്ക് മുതിരാതെ വിമാനം കരിപ്പൂരിലേക്കുള്ള യാത്രക്കാരുമായി തിരിച്ച് പറക്കുകയും ചെയ്തു.
എന്നാൽ പാസ്പോർട്ടില്ലാത്തതിനാൽ റിയാദ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ കുടുങ്ങിയ യാത്രക്കാരിയുടെ നാട്ടിലുള്ള മകൻ കരിപ്പൂരിലെ എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ വിമാനത്തിൽ വീണ്ടും തിരച്ചിൽ നടത്തുകയും പാസ്പോർട്ട് കണ്ടെത്തുകയും ചെയ്തു.
എന്നാൽ ബുധനാഴ്ച രാത്രി റിയാദിലേക്ക് പുറപ്പെടുന്ന വിമാനത്തിൽ പാസ്പോർട്ട് അയക്കുകയും അത് കൈപ്പറ്റുകയും ചെയ്യുന്നത് വരെ ഇനി യാത്രക്കാരിക്ക് റിയാദ് എയർപോർട്ടിൽ തന്നെ തുടരേണ്ടതുണ്ട്.
ആദ്യം തന്നെ ജിവനക്കാർ വിശദമായി തിരച്ചിൽ നടത്തിയിരുന്നെങ്കിൽ പാസ്പോർട്ട് ലഭിക്കുകയും തനിക്ക് ഇന്നലെത്തന്നെ പുറത്തിറങ്ങാൻ സാധിക്കുകയും ചെയ്യുമായിരുന്നു എന്ന് പറഞ്ഞ യാത്രക്കാരി ഏതായാലും പാസ്പോർട്ട് തിരികെ ലഭിച്ച ആശ്വാസത്തിലാണുള്ളത്.