Latest News

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ചതിനു പിന്നാലെ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ മന്ത്രിസ്ഥാനം രാജിവച്ചു. ലിസ്ബണിലെ സാന്‍റിയ മരിയ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇന്ത്യന്‍ യുവതിക്ക് ഹൃദയാഘാതമുണ്ടായത്.

മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ താന്‍ അര്‍ഹയല്ലെന്ന് ടെമിഡോ പറഞ്ഞതായി പോർച്ചുഗലിന്‍റെ നാഷണൽ പബ്ലിക് ബ്രോഡ്കാസ്റ്റർ, ആർടിപി ന്യൂസ് റിപ്പോർട്ട് ചെയ്തു. മരണവാർത്ത പുറത്തുവന്ന് അഞ്ച് മണിക്കൂറിന് ശേഷമായിരുന്നു രാജി. ടെമിഡോയുടെ രാജിക്കത്ത് പ്രതീക്ഷിച്ച് പകരം ആളെ നിയോഗിക്കാന്‍ പ്രസിഡന്‍റ് മാർസെലോ റെബെലോ ഡി സൂസ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പബ്ലിക് പ്രസിഡൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വ്യക്തമാക്കുന്നത്.

അടുത്ത മന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ മാർട്ട ടെമിഡോ അധികാരത്തിൽ തുടരും. മന്ത്രിയെ സെപ്തംബർ 15 ന് നടക്കുന്ന മന്ത്രിമാരുടെ കൗൺസിൽ അംഗീകരിക്കണം. സ്റ്റേറ്റ് സെക്രട്ടറിമാരായ അന്‍റോണിയോ ലാസെർഡ സെയിൽസ്, മരിയ ഡി ഫാത്തിമ ഫോൺസെക്ക എന്നിവരും ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും രാജിവച്ചു.

ശനിയാഴ്ചയായിരുന്നു യുവതി മരിച്ചത്. നിയോനറ്റോളജി യൂണിറ്റ് നിറഞ്ഞതുകൊണ്ടാണ് സാന്‍റാ മരിയയില്‍ നിന്നും ഗര്‍ഭിണിയെ സാവോ ഫ്രാൻസിസ്കോ സേവ്യറിലേക്ക് മാറ്റിയത്. ”സ്ത്രീയ അടിയന്തര പ്രസവ ശസ്ത്രക്രിയക്ക് വിധേയാക്കി. കുഞ്ഞിന് 722 ഭാരമാണ് ഉണ്ടായിരുന്നത്.

മാസം തികയാതെ പ്രസവിച്ചതുകൊണ്ടും ഭാരക്കുറവായതുകൊണ്ടും കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും” സാവോ ഫ്രാൻസിസ്കോ സേവ്യർ ഹോസ്പിറ്റലിലെ സെൻട്രോ ഹോസ്പിറ്റലാർ യൂണിവേഴ്‌സിറ്റേറിയോ ലിസ്ബോവ നോർട്ടെയുടെ കുറിപ്പില്‍ പറയുന്നു. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

ഒരു അഭിമുഖത്തിനിടെ തന്നെക്കുറിച്ച് ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയുമായി ബേസില്‍ ജോസഫ്. തന്റെ പുതിയ ചിത്രമായ പാല്‍തു ജാന്‍വറിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ബേസില്‍ ധ്യാനിന് മറുപടി നല്‍കിയത്. അര്‍ജുന്‍ റെഡ്ഡിയായിരുന്ന തന്നെ പൊട്ടന്‍ ലാലു ആക്കിയത് ബേസിലാണെന്ന് ധ്യാന്‍ പറഞ്ഞിരുന്നു.

തനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയാണ് ധ്യാന്‍. ധ്യാനിന്‍്റെ എല്ലാ അഭിമുഖങ്ങളും കൃത്യമായി കാണുന്ന രണ്ട് പേരാണ് താനും ഭാര്യയും. ശരിക്കും തങ്ങള്‍ ധ്യാനിന്‍്റെ ഫാനാണ്. തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത വ്യക്തിയാണ് ധ്യാന്‍. അതുകൊണ്ട് അവന് ഇഷ്ടമുള്ളത് അവന്‍ പറയട്ടേ താന്‍ അത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊട്ടന്‍ ലാലു എന്ന കഥാപാത്രത്തെ മാറ്റാന്‍ എന്തെങ്കിലും പ്ലാന്‍ മനസ്സിലുണ്ടൊ എന്ന അവതാരകന്റെ ചോദ്യത്തിന് ഉടനെ തന്റെ വര്‍ക്ക് ഇല്ല എന്നാണ് ബേസില്‍ മറുപടി പറഞ്ഞത്. ധ്യാനുമായി വീണ്ടും സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്തിന് കുത്തി കൊല്ലാന്‍ ശ്രമം. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് അറിയുന്നത്. പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ കീഴ്‌പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു.

ഷേവിങ് കത്തി ഉപയോഗിച്ചാണ് കഴുത്തിലും പുറത്തും കുത്തിയത്. പെണ്‍കുട്ടിയെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ അതിവേഗം വികസനം സാധ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ എവിടെയൊക്കെ ഉണ്ടോ, അവിടെയെല്ലാം വികസനം അതിവേഗമാണ്. അവിടെയെല്ലാം ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകളാണ് ഭരിക്കുന്നത്. കേരളത്തിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വികസനം കൂടുതല്‍ ശക്തമാകുമെന്ന് മോഡി കൊച്ചിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗത്തിന് തുടക്കമിട്ടത്. കേരളം സാംസ്‌കാരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമാണെന്ന് മോഡി പറഞ്ഞു. കേരളം മനോഹരമായ നാടാണ്. കസവുമുണ്ടും നേര്യതും ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. മലയാളികള്‍ക്ക് ഓണാശംസകളും മോഡി നേര്‍ന്നു.

കേന്ദ്രസര്‍ക്കാര്‍ ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് പ്രധാന്യം നല്‍കുകയാണ്. ഇത് കേരളത്തിലെ യുവാക്കള്‍ക്ക് പ്രത്യേകിച്ച് നേഴ്‌സിംഗ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും ഗുണം കിട്ടുമെന്ന പറയുന്നതില്‍ സന്തോഷം. കേരളത്തിലെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.

കേരളത്തിലെ ഹൈവേയുമായി ബന്ധപ്പെട്ട് 50000 കോടി രൂപയോളം മാറ്റി വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം വീട് നല്‍കിയെന്ന് മോഡി പറഞ്ഞു. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷയും ആധുനിക വളളങ്ങളും നല്‍കും. കര്‍ഷര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ്. പി എം കിസാന്‍ സമ്മാന്‍ നിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മൂന്നരലക്ഷം കുടുംബങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടുന്നുവെന്നും മോദി പറഞ്ഞു.

വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്ത് മരണത്തിനിടയാക്കി നിർത്താതെ പോയ ബൈക്ക് യാത്രികൻ പിടിയിൽ. മൂന്ന് മാസത്തിന് ശേഷമാണ് ഇയാൾ പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മൻസിലിൽ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.

42 കാരനായ റഫീഖ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കുറ്റിയാട്ടൂർ ചെക്കിക്കുളത്തിനുസമീപം കുണ്ടിലാക്കണ്ടി കെ.പി.ഹൗസിലെ 22കാരനായ മുഹമ്മദ് മുനിവർ ആണ് അറസ്റ്റിലായത്. മേയ് 25-ന് രാത്രി പതിനൊന്നരയോടെ മുണ്ടയാട് വൈദ്യർപീടികയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. പ്രതി ഉപയോഗിച്ച ബൈക്ക് പ്രതിയുടെ ബന്ധുവിന്റെതാണ്. ബോധപൂർവല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

വഴിയിൽ വീണുകിടക്കുകയായിരുന്ന മുഹമ്മദ് റഫീഖിനെ പട്രോളിങ് നടത്തുന്ന പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രക്തം വാർന്നാണ് മരണത്തിന് കീഴടങ്ങിയത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ മുഹമ്മദ് റഫീഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

കണ്ണൂരിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ മുഹമ്മദ് മുനിവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. തന്റെ ബൈക്കിടിച്ച് വീണയാളെ രക്ഷിക്കാൻ ശ്രമിക്കാതെ ഇയാൾ സ്ഥലംവിടുകയും ചെയ്തു. അപകടം നടന്ന വിവരം ആരെയും അറിയിച്ചതുമില്ല. ഒന്നും സംഭവിക്കാത്തതുപോലെ എല്ലാ ദിവസവും ആ വഴി അതേ ബൈക്കിൽ ജോലിക്ക് പോവുകയും ചെയ്തു.

സംഭവസ്ഥലത്തിനടുത്തുണ്ടായിരുന്ന ഒരാൾ നൽകിയ സൂചനയും സി.സി.ടി.വി.യിൽ പതിഞ്ഞ അവ്യക്തമായ ദൃശ്യങ്ങളും വെച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചുവന്ന ബൈക്ക് ആ സമയത്ത് കടന്നുപോകുന്നത് കണ്ടുവെന്നായിരുന്നു മൊഴി. സി.സി.ടി.വി. ദൃശ്യത്തിൽ ബൈക്കിന്റെ നമ്പർപ്ലേറ്റിലെ രണ്ട് അക്കവും തെളിഞ്ഞു. തുടർന്ന് ആർ.ടി.ഒ. ഓഫീസിൽ ചുവന്ന ബൈക്കുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തിലെത്തി. മുഹമ്മദ് മുനിവർ അപകടം നടന്ന സമയത്ത് തന്നെയാണ് അതുവഴി നിത്യവും പോകുന്നതെന്നും മനസ്സിലാക്കി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ലണ്ടൻ -സെപ്റ്റംബർ മാസം പതിനൊന്നാം തീയതി ഞായറാഴ്ച ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് പരിശുദ്ധ പാത്രിയർക്കിസ് ബാവയുടെ കൽപ്പന പ്രകാരം യു കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ .മാത്യൂസ് മാർ അന്തിമോസ് മെത്രാപോലീത്ത ചെറുവിള്ളിൽ രാജു കശീശയെ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തും. യാക്കോബായ സുറിയാനി സഭയിലെ യൂറോപ്പിലെ സഭാംഗങ്ങൾക്ക് അഭിമാനവും അനുഗ്രഹവുമായ ചടങ്ങിൽ യൂറോപ്പിലെ വൈദികരും വിശ്വാസികളും പങ്കെടുക്കും വിപുലമായ ക്രമീകരണങ്ങളാണ് ലണ്ടൻ ഇടവക ഒരുക്കുന്നത് .

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സഹോദര പുത്രനായ രാജു കശീശ അഭിവന്ദ്യ തോമസ് മാർ ദിവന്യാസിയോസ് തിരുമേനിയാൽ 16/03/1991ന് ശെമ്മാശനും20/05/1995 ന് കശീശയുമായി 1991 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ അഭിവന്ദ്യ തോമസ് മാർ ദിവന്യാസിയോസ് തിരുമേനിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1996 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി പടിക്കപ്പ്‌, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി നെടുങ്ങപ്ര ,സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുരുത്തിപ്ലി , സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളി കോതമംഗലം എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.

2003 മുതൽ സെന്റ് തോമസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ലണ്ടൻ , സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ലിവർപൂൾ ,സെന്റ് ഗ്രീഗോറിയോസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ഈസ്റ്റ്‌ബോൺ , സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി നോതാംപ്ടൺ , സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബാസില്ഡൺ,സെന്റ് ഗ്രീഗോറിയോസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി വാറ്റ്‌ഫോഡ് ,സെന്റ് ഇഗ്‌നേഷ്യസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി കേംബ്രിഡ്ജ് ,സെന്റ് ഇഗ്‌നേഷ്യസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബെൽഫാസ്റ് ,സെന്റ് ജോർജ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ലീഡ്സ് ,സെന്റ് ജോർജ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബിർമിംഗ്ഹാം ,സെന്റ് ഗ്രിഗോറീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി പീറ്റർബ്രോ,യൽദോ മാർ ബസേലിയോസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബ്രിസ്റ്റോൾ ,സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ഓക്സ്ഫഡ്,എഡിന്ബ്ര തുടങ്ങി യു കെ യിലെ നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചു .

ഇപ്പോൾ മലങ്കര സുറിയാനി ഓർത്തഡോക്സ്‌ യു കെ മേഖലയുടെ കൗൺസിൽ വൈസ് പ്രസിഡന്റും ലണ്ടൻ , പീറ്റർബ്രോ ഇടവകളുടെ വികാരിയുമാണ് .യു കെ മേഖലയുടെ ഈ അനുഗ്രഹീത നിമിഷം ആഘോഷമാക്കാൻ കൗൺസിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുമുണ്ട് , ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെയും ഭദ്രാസന മീഡിയ വിങ്ങിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതുമാണ്.

ടോം ജോസ് തടിയംപാട്

ക്യാൻസർ രോഗം കൊണ്ട് വിഷമിക്കുന്ന ഇടുക്കി നെടുംകണ്ടത്തെ ഷാജി പി എൻ നു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെൻറ് താഴെ പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി സെപ്റ്റംബർ 10 ന് അവസാനിക്കും എന്നറിയിക്കുന്നു. തൊട്ടടുത്തദിവസം ലഭിച്ച തുക സാമൂഹികപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഷാജിക്ക് കൈമാറും ഒരു കുടുംബജീവിതം സ്വപ്നം കണ്ട് 6 മാസം മുൻപ് വിവാഹിതനായ ഷാജിയുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞുകൊണ്ടു ക്യൻസർ തലച്ചോറിനെ ബാധിച്ചപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാജിയുടെ കുടുംബം. ആകെയുണ്ടായിരുന്ന വരുമാനം ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ചെറിയ തുകയായിരുന്നു . അസുഖം ബാധിച്ചതോടെ അതും നിലച്ചു . ഷാജിയുടെ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നിങ്ങൾ സഹായിക്കണം .

ഷാജി ഇടുക്കി നെടുങ്കണ്ടം, ആനക്കല്ലു സ്വദേശിയാണ് . ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുക്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ് തോമസിന്റെ അയൽവാസിയാണ് ഷാജി. തോമസിന്റെ അഭ്യർത്ഥന മാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങൾ ഓണം ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു . നാമെല്ലാം ഓണം ഉണ്ണാൻ തയ്യാറായി കൊണ്ടിരിക്കുമ്പോൾ ഈ ചെറുപ്പക്കാരന്റെ വേദനയിൽ ഒരു കൈത്താങ്ങാകാൻ നമുക്കൊരുമിക്കാം . നിങ്ങളുടെ സഹായങ്ങൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ഭീമൻ ആലിപ്പഴം തലയിൽ വീണ് സ്പെയിനിൽ 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കാറ്റലോണിയയിലെ ജിറോണ മേഖലയിലാണ് 10 മിനിറ്റ് നീണ്ട കൊടുങ്കാറ്റ് വീശിയടിച്ചത്. ആലിപ്പഴം വീണ് അസ്ഥി ഒടിഞ്ഞതടക്കം 50 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

വീടിന്റെ മേൽക്കൂരകളും ജനാലകളും ആലിപ്പഴ വർഷത്തിൽ തകർന്നു. പവർ കേബിളുകൾ ഇടിഞ്ഞു താണു. ഇതിലെ ഒരു ആലിപ്പഴത്തിന് 10 സെന്റിമീറ്റർ നീളമുണ്ട് എന്ന് കാറ്റലോണിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2002 മുതലിങ്ങോട്ട് നോക്കിയാൽ വീണ ഏറ്റവും വലിയ ആലിപ്പഴമാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ചൊവ്വാഴ്ച ആലിപ്പഴം വീണതുമായി ബന്ധപ്പെട്ട് 40 ഫോൺ വിളികളാണ് മേഖലയിലെ അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾക്ക് അന്ന് ലഭിച്ചത്. കൂടുതലും ബിസ്ബാൽ ഡി എംപോർഡ പട്ടണത്തിൽ നിന്നായിരുന്നു ഫോൺ വിളികൾ വന്നത്.

കല്ലുകളിലൊന്ന് 20 മാസം പ്രായമുള്ള കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. കുട്ടിയെ അടുത്തുള്ള നഗരമായ ജിറോണയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് അവിടെ വച്ച് കുട്ടി മരിക്കുകയായിരുന്നു എന്ന് പ്രാദേശിക ചാനൽ 324 റിപ്പോർട്ട് ചെയ്തു.

വെറും 10 മിനിറ്റ് മാത്രമാണ് ആലിപ്പഴം വീണത് എങ്കിലും ആ 10 മിനിറ്റ് നേരം പ്രദേശത്ത് കനത്ത ഭീകരാന്തരീക്ഷം തന്നെ സൃഷ്ടിച്ചു എന്ന് കൗൺസിലർ കാർമേ വാൾ പ്രാദേശിക റേഡിയോയോട് പറഞ്ഞതായി എഎഫ്‍പി റിപ്പോർട്ട് ചെയ്തു.

അപകടത്തെ ദുരന്തമെന്നാണ് കാറ്റലോണിയ പ്രസിഡന്റ് പെരെ അരഗോൺസ് വിശേഷിപ്പിച്ചത്. പ്രാദേശിക ഉദ്യോഗസ്ഥർ ഇപ്പോൾ വീണ്ടും മോശം കാലാവസ്ഥ ഉണ്ടായേക്കാം എന്ന് മുന്നറിയിപ്പുകൾ നൽകിയിരിക്കയാണ്. തീരപ്രദേശത്ത് കൂടുതൽ വലിയ ആലിപ്പഴം വീണേക്കുമെന്നും നിവാസികൾക്ക് ഉദ്യോ​ഗസ്ഥർ മുന്നറിയിപ്പ് നൽകി.

മലയാള സിനിമയുടെ ആക്കാലത്തെയും ശ്രദ്ധേയമായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാൽ കൂട്ട്കെട്ട്. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ ഇരുവരും പിന്നീട് സംവിധാന രം​ഗത്തും ഒന്നിക്കുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരുടെയും സംവിധാനത്തിൽ മലയാളത്തിന് സമ്മാനിച്ചത്. എന്നാൽ ഇടക്കാലത്ത് ഇരുവരും പിരിയുന്നു എന്ന വാർത്തയാണ് പുറത്ത് വന്നത്. ഇതിന് കാരണവും ഇരുവരും പുറത്ത് വിട്ടിരുന്നില്ല.

ഇപ്പോഴിതാ സിദ്ദിഖ് ലാല് കൂട്ട് കെട്ട് പിരിയാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സിദ്ദിഖ്. അമൃത ടിവിയിലെ പറയാം നേടാം പരിപാടിയിൽ എത്തിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഞങ്ങൾ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു അത്. ഞങ്ങൾ സ്വതന്ത്രമായി സിനിമകൾ ചെയ്ത് തുടങ്ങിയ ശേഷവും കഥകൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു.

ഇപ്പോഴാണ് ലാൽ ലാലിന്റേതായ തിരക്കുകളുമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ വേർപിരിഞ്ഞതിനു ശേഷം തൻ്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്‌ലർ. ചിത്രത്തിൽ സംവിധാനത്തിന് പകരം നിർമ്മാതാവായാണ് ലാൽ പങ്കാളിയായത്. വേർപിരിഞ്ഞത് സംവിധാനത്തിന് വേണ്ടിയായിരുന്നില്ലെന്നും സിദ്ദിഖ് പറയുന്നു. കുറെ നാളുകൾക്ക് ശേഷം ഒരു പരസ്യ ചിത്രത്തിൽ ഒരുമിച്ചെത്തിയിരുന്നു.

അന്ന് അതിന്റെ പിന്നണി പ്രവർത്തകർ വിചാരിച്ചിരുന്നത് ഞങ്ങൾ പിണങ്ങി എന്നാണ്. അതുകൊണ്ടുതന്നെ, പരസ്യത്തിൽ ലാൽ അഭിനയിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്ന് അവർ ചോദിച്ചിരുന്നു. പിന്നീട്, താൻ തന്നെ ലാലിനോട് പരസ്യത്തിൽ അഭിനയിക്കുന്ന കാര്യം പറയുകയായിരുന്നുവെന്നും, സിദ്ദിഖ് കൂട്ടിച്ചേർത്തു

ഇസ്രായേലില്‍ ചിട്ടി നടത്തി പ്രവാസി മലയാളികളുടെ പക്കല്‍ നിന്ന് അന്‍പതു കോടി രൂപ തട്ടിയെടുത്ത ചാലക്കുടി പരിയാരം സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ചാലക്കുടിയിലെ അന്‍പതിലേറെ പേര്‍ ഇതിനോടകം പൊലീസിന് പരാതി നല്‍കി.

പെര്‍ഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി കമ്പനി. ഇസ്രായേലിലായിരുന്നു ഇതു പ്രവര്‍ത്തിച്ചിരുന്നത്. ചാലക്കുടി പരിയാരം സ്വദേശികളായ ലിജോ ജോര്‍ജും ഭാര്യ ഷൈനിയുമായിരുന്നു നടത്തിപ്പുകാര്‍. ഇസ്രായേലിലെ മലയാളികളും അവരുടെ കേരളത്തിലെ ബന്ധുക്കളുമായിരുന്നു വരിക്കാര്‍.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ പേര്‍ ചിട്ടിതട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഒന്നരക്കോടി രൂപ വരെ നഷ്ടപ്പെട്ട ഇടപാടുകാരുണ്ട്. തട്ടിപ്പിനിരയായവര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അധികൃതര്‍ക്കും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ജില്ലാ പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തു.

അടുത്തയിടെ ലിജോയും ഭാര്യയും കേരളത്തില്‍ എത്തിയിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇവര്‍ എവിടെയാണെന്നു കണ്ടു പിടിക്കാനായിട്ടില്ല. വന്‍ തട്ടിപ്പ് പുറത്തായ സാഹചര്യത്തില്‍ ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നു പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരിയാരത്തെ ഇവരുടെ വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. ദമ്പതികള്‍ യൂറോപ്പിലേയ്ക്കോ ബെംഗളൂരുവിലേയ്ക്കോ കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ആദ്യം ചിട്ടിയില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം തുക തിരികെ നല്‍കി വിശ്വാസം ആര്‍ജിച്ചിരുന്നു.

Copyright © . All rights reserved