Latest News

തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതും ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതുമാണ് മഹാ പുണ്യാഹത്തിന് ഇടയാക്കിയത്. ക്രിസ്ത്യാനികളായ ഭക്തര്‍ പരസ്പരം പേര് വിളിക്കുന്നത് ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഉച്ച പൂജ കഴിഞ്ഞ സമയത്താണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്ത സംഘം ദര്‍ശനം നടത്തി പുറത്തിറങ്ങിയത്.

ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച വിവരം ക്ഷേത്ര ജീവനക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. മഹാ പുണ്യാഹം നടത്തണമെന്ന് തന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനേത്തുടര്‍ന്ന് അഞ്ച് ഓതിക്കന്മാര്‍ ചേര്‍ന്ന് മഹാ പുണ്യാഹം നടത്തി. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ തന്നെ ബിംബശുദ്ധിയും നടത്തി. മഹാപുണ്യാഹം കാരണം വൈകിട്ട് അത്താഴ പൂജക്ക് ശേഷമാണ് ഭക്തരെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മത വ്യത്യാസമില്ലാതെ വിശ്വാസികളായ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം നല്‍കുന്ന രീതിയുണ്ട്. ഈ സ്വാതന്ത്ര്യം കേരളത്തിലുമുണ്ടാകുമെന്ന് കരുതിയാകാം ക്രിസ്ത്യന്‍ സമുദായക്കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറിയതെന്ന് വിവരമുണ്ട്.

ഇതര മതക്കാര്‍ കയറിയതിന്റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയതിനെതിരെ സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം സുമേഷ് സി രംഗത്തെത്തി. മനുഷ്യനെ മതത്താലും ജാതിയാലും അയിത്തം കല്‍പ്പിക്കുന്ന ദൈവമുണ്ടോയെന്ന് സുമേഷ് ഫേസ്ബുക്കില്‍ കുറിച്ചു. നാം യഥാര്‍ത്ഥ വഴിയിലൂടെ അന്വേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ദൈവവും അവര്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനങ്ങളും മനുഷ്യനെ വിഭാഗീയമായി കാണുന്നില്ല. എന്നാല്‍ ആ നന്മനിറഞ്ഞ ദൈവത്തേയും ദര്‍ശനത്തെയും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മേധാവിത്തവര്‍ഗ്ഗവും അവരുടെ അധികാരത്തിന് ആശയാടിത്തറയുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന പൗരോഹിത്യവുമാണിവിടെ ഈ അയിത്തത്തിന്റെ വിധികര്‍ത്താക്കളെന്ന് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.

‘ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ തമിഴ് കൃസ്ത്യന്‍ ഭക്തര്‍ പരസ്പരം പേര് വിളിച്ച് സംസാരിച്ചില്ലെങ്കില്‍ ഇത് ആര് അറിയുന്നു? എത്രയോ ഭക്തിയുള്ള ഇതരമതസ്ഥര്‍ ആരും അറിയാതെ ദൈവത്തെ തൊഴുതു മടങ്ങിയിട്ടുണ്ടാകാം. അങ്ങനെ അകത്തു കയറിയപ്പോള്‍, അയിത്തമായതിനാല്‍, ഗുരുവായൂരപ്പന്‍ ശ്രീകോവിലില്‍ നിന്ന് എഴുന്നേറ്റുപോയോ? അങ്ങനെ പോയിരുന്നെങ്കില്‍ ക്ഷേത്രം കത്തിയ അരനൂറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1970 നവംമ്പര്‍ 29ന് അര്‍ദ്ധരാത്രിയില്‍ തന്നെ ഗുരുവായൂരപ്പന്‍ അവിടെ നിന്ന് എഴുന്നേറ്റുപോയിട്ടുണ്ടാവണം. കാരണം അന്ന് തീയണക്കാന്‍ ഓടികൂടിയവരില്‍ എത്രയോ പേര്‍ അന്യമതസ്ഥര്‍ ഉണ്ടായിരുന്നു,’

തമിഴ് കുടുംബം ദര്‍ശനത്തിന് പ്രവേശിച്ചത് ഇതര മതസ്ഥര്‍ക്ക് ക്ഷേത്ര പ്രവേശനമില്ലെന്ന കാര്യം അറിയാതെ ആയിരിക്കാമെന്നും സിപിഐഎം നേതാവ് പറഞ്ഞു. കാരണം തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ ഇതനുവദനീയമാണത്രേ? അല്ല പുരോഹിതരെ. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ഹിന്ദുക്കളും ദൈവങ്ങളും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടോ? ദൈവങ്ങള്‍ക്ക് അയിത്തമുണ്ടോയെന്നും സുമേഷ് സി ചോദിച്ചു.

‘ജാതീയമായ അയിത്തത്തിനെതിരെ നടന്ന 1931 ലെ ഐതിഹാസികമായ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിനും അതിന്റെ തുടര്‍ച്ചയായി ക്ഷേത്രം അവര്‍ണ്ണ ജാതിക്കാര്‍ക്കായി തുറന്നു കൊടുത്ത 1946 ജൂണ്‍ 2നും മുമ്പൊക്കെ ഹിന്ദുക്കളില്‍ മഹാഭൂരിപക്ഷം വരുന്ന അവര്‍ണ്ണജാതിക്കാര്‍ ക്ഷേത്രത്തില്‍ കയറിയാലും ഈ മഹാപുണ്യാഹം നടത്തിയിരുന്നില്ലേ? ഇപ്പോള്‍ ഈ അവര്‍ണ്ണര്‍ ക്ഷേത്രദര്‍ശനം നടത്താനാരംഭിച്ചതു മുതല്‍ ദൈവം ക്ഷേത്രം വിട്ടു പോയോ?

ഭഗവത്ഗീതയില്‍ ആരാണ് യഥാര്‍ത്ഥ ഭക്തര്‍ എന്ന് സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെ അര്‍ജ്ജുനനോട് പറയുന്നില്ലേ? ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ പന്ത്രണ്ടാമധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതിതാണ്: ‘അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര: കരുണ എവ ച നിര്‍മമോ നിരഹങ്കാര: സമദുഃഖ: സുഖ: ക്ഷമീ. സന്തുഷ്ട: സതതം യോഗീ, യതാത്മാ ദൃഢനിശ്ചയ: മയ്യര്‍പ്പിത മനോ ബുദ്ധിര്‍ യോ മദ് ഭക്ത: സ മേ പ്രിയ’ അതായത് ,ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും എപ്പോഴും മനസ്സ് സന്തുഷ്ടമായിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും ഉറപ്പുള്ള നിശ്ചയമുള്ളവനും ആയിരിക്കും ഭക്തന്‍ എന്നാണ്.

ഈ പുണ്യാഹം കല്‍പ്പിച്ച എത്ര പുരോഹിതര്‍ ഈ ഗണത്തില്‍പ്പെടും? ഒരു പക്ഷെ ഈ ഗുണങ്ങള്‍ ചേരുന്നത് ആ അയിത്തം കല്‍പ്പിച്ച ക്രിസ്തീയ കുടുംബത്തിനാണെങ്കില്‍ സാക്ഷാല്‍ ഭഗവാന്‍ ഇതില്‍ ആരുടെ ഭാഗത്തായിരിക്കും. ഈ പുരോഹിതന്‍മാരും കപട ഭക്ത മണ്ടശിരോമണികളും പൊക്കി പിടിച്ചു നടക്കുന്ന ഭഗവത്ഗീതയില്‍ തന്നെ ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നു. യഥാര്‍ത്ഥ ക്ഷേത്രം ഹൃദയമാണെന്ന് അവിടെയാണ് ഈശ്വരനെന്നും, എല്ലാവരുടേയും ഹൃദയത്തില്‍ ഈശ്വരനുണ്ടെന്നും പറയുന്നു.

‘ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭീതിയതേ ‘, ‘ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേര്‍ജ്ജുന തിഷ്ഠതി ‘ഭഗവത് ഗീതയില്‍ എവിടെയെങ്കിലും ഇത് ഹിന്ദുകള്‍ക്ക് മാത്രം ബാധകമായതാണെന്ന് പറയുന്നുണ്ടോ? ഹിന്ദു …. ഹിന്ദുക്കള്‍ …. ഈ വാക്കുകള്‍ വേദങ്ങളിലുണ്ടോ? ആരണ്യകങ്ങളിലുണ്ടോ? ബ്രാഹ്മണങ്ങളില്‍ ഉണ്ടോ? ഉപനിഷത്തുകളിലുണ്ടോ? 18 പുരാണങ്ങളില്‍ ഉണ്ടോ? ഉപപുരാണങ്ങളില്‍ ഉണ്ടോ? ഇതിഹാസങ്ങളിലുണ്ടോ? ഭഗവത്ഗീതയിലുണ്ടോ? ഭാഗവതത്തില്‍ ഉണ്ടോ? ഇല്ല.

പേര്‍ഷ്യര്‍ക്കാര്‍ അറേബ്യക്കാര്‍ ‘സ’ കാരം ഇല്ലാത്ത അവരുടെ ഭാഷയില്‍ സിന്ധു നദീത്തീരത്തു താമസിച്ചവരെ അഭിസംബോധന ചെയ്യാന്‍ സിന്ധൂസിന് പകരം ഉപയോഗിച്ച പദമാണ് ഹിന്ദുസ്, അല്‍ ഹിന്ദ് തുടങ്ങിയത്. അത് ലോപിച്ചതാണ് ഹിന്ദു. ബ്രിട്ടീഷ് ഭരണകാലത്താണ് ഔദ്യേഗിക രേഖകളില്‍ ഹിന്ദു എന്ന പദം വന്നത്. വിസ്താരഭയത്താല്‍ വിശദാംശങ്ങള്‍ ഒഴിവാക്കുന്നു. ആരാണ് ഹിന്ദു എന്ന് പിന്നീട് നിര്‍വചിച്ചത് വിഭാഗീയ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താകളായിരുന്നുവെന്ന കാര്യം മറക്കരുത്.

ഹിന്ദു അഹിന്ദു വേര്‍തിരിവുകള്‍ക്ക് എന്തര്‍ത്ഥം? അഹം ബ്രഹ്മാസ്മി, തത്വമസി എന്ന ഉപനിഷത്തു പദങ്ങള്‍ അംഗീകരിക്കുമെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുണ്ടോ? എല്ലാവരും പരം ബ്രഹ്മത്തില്‍ നിന്ന് വന്നവരല്ലേ? ‘ബ്രഹൈമവേദം വിശ്വം സമസ്താ ഇദം ജഗത്’ പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം ബ്രഹ്മമെങ്കില്‍ കൃസ്ത്യാനി അതില്‍ പെടില്ലേ? ‘ജീവോ ബ്രഹ്മൈവ നാപര:’ ജീവാത്മാവ് ബ്രഹ്മത്തില്‍ നിന്ന് വിഭിന്നമല്ല എന്നര്‍ത്ഥം. അപ്പോള്‍ കൃസ്ത്യാനികള്‍ക്ക് ജീവനില്ലേ. അവര്‍ ബ്രഹ്മത്തിന്റെ ഭാഗമെങ്കില്‍ പിന്നെന്ത് അയിത്തം? എന്ത് പുണ്യാഹം? അപ്പോള്‍ ദൈവമോ, മതദര്‍ശനങ്ങളോ അല്ല മനുഷ്യനെ വേര്‍തിരിക്കുന്നത്. അതിനെയൊക്കെ സങ്കുചിതമായി കൈകാര്യം ചെയ്യുന്ന മേധാവിത്ത പൗരോഹിത്യ വിഭാഗമാണ്.

യഥാര്‍ത്ഥ ദൈവത്തിന്റെ അല്ലെങ്കില്‍ ദാര്‍ശനികരുടെ മതമല്ല പ്രശ്‌നം അതായത് ദാര്‍ശനിക മതമല്ല അയിത്തം കല്‍പ്പിക്കുന്നത് പൗരോഹിത്യ മതമാണ്. രാഷ്ട്രീയമതമാണ്. ശബരിമല സ്ത്രീ പ്രവേശനപ്രശ്‌നം പോലെ ഇവിടെയും. ഈ അയിത്തവും സങ്കുചിത താല്‍പര്യങ്ങളും ഉപേക്ഷിക്കുന്ന തലത്തിലാണ് യഥാര്‍ത്ഥ മതദര്‍ശനങ്ങള്‍ മാനവികദര്‍ശനങ്ങളായി ഉണരുന്നത്. ഇത് എല്ലാ മതങ്ങള്‍ക്കും ബാധകമാണ്,’ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് സാധിക വേണുഗോപാൽ.ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പാപ്പൻ എന്ന സിനിമയാണ് സാധികയുടെ തിയേറ്ററിൽ എത്തിയത്.സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.

കൂടാതെ മോഡല്‍ കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ ഒരു സ്ഥിരസാന്നിധ്യം കൂടിയാണ് സാധിക.ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.

കായലിന് നടുവിൽ ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.നിവ വാട്ടർവെയ്സ് റിസോർട്ടിൽ കായക് ബോട്ടിന് മുകളിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.റോബിൻ തോമസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

ഹരിപ്പാട് വിവാഹ സദ്യയ‌്ക്ക് പപ്പടം കിട്ടാത്തതിനെ തുടർന്ന് ഓഡിറ്റോറിയം അടിച്ചു തകർത്ത സംഭവത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം. 12 മേശകളും 25 കസേരകളുമാണ് സംഘർഷത്തിൽ തകർത്തത്.

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്. വിവാഹസദ്യക്കിടയില്‍ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ സംഘര്‍ഷം ഓഡിറ്റോറിയത്തിന് പുറത്തേക്കും നീളുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം സംഭവം വൻ ചർച്ചയാവുകയും ചെയ‌്തു.

അതേസമയം, സംഘര്‍ഷത്തില്‍ വിവാഹപാര്‍ട്ടിയുമായി പരാതി ഒത്തുതീര്‍പ്പാക്കിയതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അടിപിടിയിൽ ഓഡിറ്റോറിയം ഉടമ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പലരും പുറത്തുപറയാത്തതാണെന്നുമാണ് വിവരം.

കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുളള, ഭരതം, ധനം, കമലദളം, മായാമയൂരം, ചെങ്കോൽ എന്നു തുടങ്ങി മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് സിബി മലയിൽ- മോഹൻലാൽ കൂട്ടുക്കെട്ട് മലയാളത്തിനു സമീപിച്ചത്. മലയാളസിനിമയ്ക്ക് പുതിയൊരു ഭാവുകത്വം സമ്മാനിച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് സിബിമലയിൽ.

അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് ദശരഥം. കാലത്തിനു മുൻപെ സഞ്ചരിച്ച ചിത്രമെന്നൊക്കെ പറയാവുന്ന തരത്തിൽ വേറിട്ടുനിന്ന ആ ചിത്രം പ്രേക്ഷകരിൽ ഏൽപ്പിച്ച നൊമ്പരം ചെറുതല്ല. കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം തുടങ്ങിയ കാര്യങ്ങൾ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന ഒരു കാലത്താണ് സിബിമലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ‘ദശരഥം’ പിറക്കുന്നത്. തികഞ്ഞ നിഷേധിയായ, സ്ത്രീകളെ വെറുക്കുന്ന, മുഴുക്കുടിയനായ, അതിസമ്പന്നനായ രാജീവ് മേനോൻ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. സിനിമയുടെ ക്ലൈമാക്സിൽ, ഉള്ളിന്റെയുള്ളിൽ അനാഥത്വം പേറി “ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?” എന്ന് ചിരിച്ച് കൊണ്ട് രാജീവ് മേനോൻ ചോദിക്കുമ്പോൾ ഉള്ളു വിങ്ങാത്ത പ്രേക്ഷകർ കുറവായിരിക്കും. ഒട്ടേറെ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയ സിനിമ കൂടിയായിരുന്നു ‘ദശരഥം’.

ദശരഥത്തിന് ഒരു രണ്ടാം ഭാഗം ചെയ്യണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും നടക്കാതെ പോയ ആ ആഗ്രഹമാണ് കരിയറിലെ ഏറ്റവും നിരാശയെന്നും തുറന്നുപറയുകയാണ് സിബി മലയിൽ ഇപ്പോൾ.

പലരും ദശരഥത്തിന്റെ രണ്ടാം ഭാഗത്തിനു പറ്റിയ കഥയെന്നു പറഞ്ഞു എന്നെ സമീപിച്ചിട്ടുണ്ട്. പക്ഷേ അതിൽ എനിക്കേറ്റവും ഇഷ്ടം തോന്നിയത് ഹേമന്ദ് കുമാർ എഴുതിയ തിരക്കഥയാണ്, അതന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം രാജീവൻ എന്ന കഥാപാത്രം അയാളുടെ ശരി തെറ്റുകളെ അളന്നുകൊണ്ട് പുതിയൊരു നിലപാടിലേക്ക് എത്താൻ ശ്രമിക്കുന്നതാണ്. പക്ഷേ ആ സിനിമ സംഭവിക്കാതെ പോയത് എനിക്കെന്റെ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ കാര്യമാണ്. ലാലിന്റെ ഭാഗത്തുനിന്ന് എനിക്കതിനൊരു സപ്പോർട്ട് കിട്ടിയില്ല. വേണുചേട്ടൻ ഈ സിനിമ ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരാളാണ്. ഞാൻ ലാലിനോട് സംസാരിക്കാം എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. വേണുചേട്ടനോട് ഞാൻ പറഞ്ഞത്, ലാലിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയല്ല, സ്വയം ബോധ്യപ്പെടുകയാണ് വേണ്ടതെന്നാണ്. ഞാനതിനു വേണ്ടി ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ആ നഷ്ടത്തെ കുറിച്ച് എനിക്ക് മാത്രമേ അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തിൽ ഇറക്കും,” സിബി മലയിൽ പറയുന്നു.

“എക്സൈറ്റഡ് ആവാത്ത ആളുകളെ എക്സൈറ്റ് ചെയ്യിക്കാനാവില്ലല്ലോ. എനിക്ക് റീച്ചബിൾ ആവാത്ത അവസ്ഥകളിലേക്ക് എത്തിപ്പെടുന്നു എന്നതിന്റെ സങ്കടം കൂടിയുണ്ട്. ഒരുപാട് കടമ്പകൾ കടക്കേണ്ടിയിരിക്കുന്നു ഇവരുടെയടുത്തേക്ക് ഒക്കെ എത്താൻ. അത്തരം കടമ്പകൾ കടക്കാൻ എനിക്ക് താൽപ്പര്യമില്ല. ഞാനതിനു ശ്രമിച്ചു, ഹൈദരാബാദിൽ പോയി കഥ പറഞ്ഞു, അരമണിക്കൂർ ആണ് എനിക്ക് കിട്ടിയത്. അതിനു ശേഷം 6 മാസം കൊണ്ട് തിരക്കഥയെഴുതി പൂർത്തിയാക്കി, പക്ഷേ അതൊന്നു വായിച്ചുകേൾക്കാനുള്ള അവസരം എനിക്ക് തന്നില്ല. ഈ കഥയെ കുറിച്ച് കേട്ടവരും വായിച്ചവരുമൊക്കെ പല തവണ ഇതിനെ കുറിച്ച് ലാലിനോട് സംസാരിച്ചു. പല കാരണങ്ങൾ പറഞ്ഞ് ലാൽ ഒഴിഞ്ഞുമാറി. എനിക്ക് നേരിടത്ത് എത്തിച്ചേരാനാവാത്തിടത്തേക്ക്, എനിക്ക് നേരെ മുഖം തിരിക്കുന്നിടത്തേക്ക് ഞാൻ പോവാറില്ല. ഞാനിനി സിനിമകൾ ചെയ്തില്ലെങ്കിലും, മാറ്റിനിർത്തപ്പെട്ടാലും ഞാനെന്ന വ്യക്തിത്വത്തെ ഇല്ലാതാക്കി കൊണ്ട് എനിക്ക് ജീവിക്കാനാവില്ല, അങ്ങനൊരു ജീവിതം വലിയൊരു ദുരന്തമാണ്. അദ്ദേഹത്തിന് എന്നെ ആവശ്യമുണ്ടെന്നു തോന്നുന്നെങ്കിൽ അദ്ദേഹം വരട്ടെ,” സിബി മലയിൽ കൂട്ടിച്ചേർത്തു.

കൊത്ത് ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിബി മലയിൽ ചിത്രം. ആസിഫ് അലി, നിഖില വിമൽ, റോഷന്‍ മാത്യു, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കരയാട് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഹേമന്ദ് കുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ.

മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് മുതൽ തുടങ്ങിയ പ്രണയം ഇരുപതി രണ്ടാം വയസ്സിൽ അവസാനിപ്പിച്ചതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തു. മാനസിക പീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും പ്രതിശ്രുത വരൻ അറസ്റ്റിലായി. നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

പത്തു വർഷത്തോളം നീണ്ട പ്രണയം കൈവിട്ടതിൽ മനം നൊന്ത് 22 കാരി തൃക്കളയൂർ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ ആറ് മാസം മുൻപ് തൂങ്ങി മരിച്ചത് .കുടുംബത്തിന്റെ പരാതിയിൽ അരീക്കോട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനൊടുവിൽ പ്രതിശ്രുത വരനായ അശ്വിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച അരീക്കോട് പൊലീസ് പറയുന്നത് ഇങ്ങിനെയാണ്.

എട്ടാം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ നിശ്ചയവും ഇരു കുടുംബങ്ങളും ചേർന്ന് നടത്തിയിട്ടുണ്ട്. ജോലിയാവശ്യാർഥം ഗൾഫിലേക്ക് പോയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ തർക്കിച്ച ശേഷം തെറ്റിപ്പിരിയുകയായിരുന്നു. ഫോണിലൂടെ ഇരുവരും തർക്കിച്ച ശേഷം വിവാഹബന്ധത്തിൽ നിന്ന് അശ്വിൻ പിൻമാറിയതോടെ മനം നൊന്ത് മന്യ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.

വിദേശത്തുള്ള അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ പ്രതിയെ അരീക്കോട് ഇൻസ്പെക്ടർ എം അബ്ബാസലി യുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.

ബ്രിട്ടിഷ് നഗരപദവിയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഇനി ജിബ്രാൾട്ടറും. ബ്രിട്ടന്റെ ഭൂപ്രദേശമായ ജിബ്രാൾട്ടർ നഗരപദവി നൽകണമെന്നാവശ്യപ്പെട്ട് ഈ വർഷാദ്യം അപേക്ഷ നൽകിയിരുന്നു. എന്നാൽ, നാഷനൽ ആർക്കെവ്സിലെ പുരാരേഖകൾ പരിശോധിച്ചപ്പോൾ 180 വർഷം വർഷം മുൻപ് ജിബ്രാൾട്ടറിനു നഗരപദവി നൽകിയ വിക്ടോറിയ രാജ്ഞിയുടെ ഉത്തരവു കണ്ടെത്തി.1842-ൽ തന്നെ ജിബ്രാൾട്ടർ ഒരു നഗരമായി അംഗീകരിക്കപ്പെട്ടിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

സ്പെയിനിന്റെ തെക്കൻതീരത്തുള്ള ജിബ്രാൾട്ടറുവേണ്ടി സ്പെയിനും ബ്രിട്ടനും തമ്മിൽ യുദ്ധം നടന്നിരുന്നു. 1712 ലെ സമാധാനക്കരാർ പ്രകാരമാണു സ്പെയിൻ ഈ പ്രദേശം ബ്രിട്ടനു വിട്ടുനൽകിയത്. എങ്കിലും തങ്ങളുടെ അതിർത്തിയോടു ചേർന്ന ജിബ്രാൾട്ടറിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ചില്ല.

2002 ൽ ജിബ്രാൾട്ടറിൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 99% പേരും ബ്രിട്ടന്റെ ഉടമസ്ഥാവകാശത്തെയാണ് പിന്തുണച്ചത്. 1842 ൽ വിക്ടോറിയ രാജ്ഞി ഉത്തരവിട്ടിട്ടും ജിബ്രാൾട്ടർ ബ്രിട്ടിഷ് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടാതെ പോയതെന്തുകൊണ്ടാണെന്നു വ്യക്തമല്ല.

“ജിബ്രാൾട്ടർ നഗരത്തിന് ഔദ്യോഗിക അംഗീകാരം നൽകുന്നത് വളരെ സന്തോഷകരമാണ്, അതിന്റെ സമ്പന്നമായ ചരിത്രത്തിനും ചലനാത്മകതയ്ക്കും വലിയ അംഗീകാരമാണ്,” ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു. “ഈ ഔദ്യോഗിക അംഗീകാരം ജിബ്രാൾട്ടറിന്റെ മഹത്വത്തിന്റെ മണ്ഡലങ്ങളിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നു, കൂടാതെ ജിബ്രാൾട്ടേറിയക്കാർക്ക് അവരുടെ സമൂഹത്തോടും അവരുടെ വ്യതിരിക്തമായ പൈതൃകത്തോടും തോന്നുന്ന അഭിമാനത്തെ ശരിയായി സൂചിപ്പിക്കുന്നു.”

 

അഖിൽ പുതുശ്ശേരി

ഇന്ന് അത്തം. ഇന്നേക്ക് പത്താം നാൾ തിരുവോണം. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാൻ.

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ചിങ്ങമാസത്തിലാണ് ഓണം മലയാളികള്‍ ആഘോഷിക്കുന്നത്. മഹാബലി തന്റെ പ്രജകളെ കാണുവാന്‍ വര്‍ഷത്തിലൊരിക്കൽ എത്തുന്ന ദിവസമാണ് ഓണം എന്ന് കരുതി പോരുന്നു. എന്നാൽ, ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

ഓണഘോഷത്തില്‍ ഒഴിച്ചുകൂടുവാനാകാത്ത ഒന്നാണ് പൂക്കളം. തിരുവോണദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. മുറ്റത്ത്‌ ചാണകം മെഴുകിയാണ് പൂക്കളമൊരുക്കുന്നത്. ചിങ്ങത്തിലെ അത്തംനാൾ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂവ് മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

ആണ്ടുപിറപ്പിനെ സൂചിപ്പിക്കുന്ന ചിങ്ങമാസത്തിലെ ആഘോഷം ക്രമേണ ദേശീയോത്സവമായി വളര്‍ന്നുവെന്നാണ് മറ്റൊരു വിശ്വാസം. എന്നാല്‍, തിരുവോണം വിളവെടുപ്പ് ഉത്സവം ആണെന്ന് ചില സാമൂഹിക ശാസ്ത്രജ്ഞര്‍ കരുതുന്നു. ഇല്ലങ്ങളിലെ പത്തായങ്ങളെല്ലാം നിറഞ്ഞ്, കുടിലുകളിലെ വല്ലങ്ങളെല്ലാം നിറഞ്ഞ്, നിറവിന്റെയും സന്തുഷ്ടിയുടെയും സമയം. പാടങ്ങളിലെ പണിയെല്ലാം കഴിഞ്ഞ്, കൃഷിപ്പണി ചെയ്യുന്നവര്‍ക്കും, ചെയ്യിക്കുന്നവര്‍ക്കും കൊണ്ടാടാനുള്ള അവസരം. ജന്മിമാരും അടിയാന്മാരും വ്യത്യാസങ്ങള്‍ മറന്നു സമഭാവനയോടുകൂടി കഴിയുകയും, പരസ്പരം സ്‌നേഹസന്ദര്‍ശനങ്ങള്‍ നടത്തുകയും, ഒരേ വേദിയില്‍ ഒത്തുചേരുകയും ചെയ്യുവാന്‍ ഉപകരിച്ചിരുന്ന ഈ കാര്‍ഷികോത്സവ പരിപാടി, ക്രമേണ ദേശീയോത്സവമായി എന്നതാണ് ഇവരുടെ നിഗമനം.

അത്തം നാള്‍ മുതല്‍, തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണം നാള്‍ മാവേലിയെ (തൃക്കാക്കരയപ്പന്‍, ഓണത്തപ്പന്‍) നടുമുറ്റത്ത് കുടിയിരുത്തി, വീട്ടിലെ ആണ്‍കുട്ടിയെകൊണ്ട് പൂജ ചെയ്യിച്ച്, പെണ്‍കുട്ടികളുടെ കൈകൊട്ടിക്കളിയും, ആണ്‍കുട്ടികളുടെ ഓണപ്പന്തുകളിയും, ഓണത്തല്ലും, വീട്ടിനുള്ളിലും പുറത്തും ഉള്ളവര്‍ക്ക് ഓണക്കോടിയും, വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാള്‍, മാവേലിയെ എടുത്തു മാറ്റുന്നതു വരെ, ഓണം പൊടിപൊടിക്കുമായിരുന്നു. അരിയിടിക്കലും വറക്കലും, കായവറുക്കലും, കൊണ്ടാട്ടമുണക്കലും, അടപരത്തലും, അച്ചാറിനിടീലും, ചക്ക വരട്ടലും ഒക്കെയായി ഒരുമാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങും. ‘കാണം വിറ്റും ഓണമുണ്ണണം.’ എന്നൊരു ചൊല്ലുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ പായസം, അടപ്രഥമന്‍, ചക്കപ്രഥമന്‍, കടല പ്രഥമന്‍, പാലട, ഓലന്‍, കാളന്‍, അവിയല്‍.

ഇന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും എല്ലാം റെഡിമേഡ് ആയി സുലഭം, മാവേലിമന്നനെ കാലാന്തരത്തില്‍, പ്രച്ഛന്നവേഷമിട്ട കോമാളിരൂപത്തിലുള്ള ഒരു കുടവയറനാക്കി മാറ്റി. എന്നാലും ഓണം, ഓണം തന്നെ. വള്ളംകളിയും, അത്തപ്പൂമത്സരങ്ങളും, പുലികളിയും, ഘോഷയാത്രയും ഒക്കെയായി, ജാതിമതഭേദങ്ങളെല്ലാം മറന്ന് ‘നാമെല്ലാം ഒന്നാണ്’ എന്ന അനന്തമായ സത്യം ഓര്‍മപ്പെടുത്തുന്ന ഒത്തുചേരലിന്റെ ഒരുത്സവമായി അതു മാറി. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും, മലയാളി ഏറ്റവും ചെറിയ രീതിയിലെങ്കിലും ഓണം ആഘോഷിച്ചിരിക്കും.

ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.

“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.”

ഏവർക്കും ഓണാശംസകൾ

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി . 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു . നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു. കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌

ദീലീപിന് വേണ്ടി വ്യാജ സ്‌ക്രീന്‍ ഷോട്ടുകളുണ്ടാക്കി, ഷോണ്‍ ജോര്‍ജ്ജിനെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും അതിന്റെ വിശ്വാസ്യതക്കായി സ്‌ക്രീന്‍ ഷോട്ടുകള്‍ ഉണ്ടാക്കുകയും ചെയ്തു എന്ന ആരോപണത്തിലാണ് ഷോണിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

നാളെ കോട്ടയം ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷോണിന് നോട്ടീസ് നല്‍കി.മാധ്യമപ്രവര്‍ത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന് ഷോണ്‍ അയച്ചെന്നാണ് കേസ്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ വന്നത് ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കോണ്‍ടാക്ടില്‍ നിന്നാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.

എന്നാല്‍ അഭിഭാഷകനായ തനിക്ക് ഇത്തരം മണ്ടത്തരം കാണിക്കേണ്ട കാര്യമില്ലന്നാണ് ഷോണ്‍ ജോര്‍ജ്് പറയുന്നത്. കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ മൂന്ന് മൊബൈല്‍ ഫോണുകള്‍, 5 മെമ്മറി കാര്‍ഡുകള്‍, രണ്ട് ടാബുകള്‍ എന്നിവ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപുമായി തനിക്ക് നല്ല ആത്മബന്ധമാണുള്ളതെന്നും ഷോണ്‍ പറഞ്ഞിരുന്നു.

അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ എന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. എംവി നികേഷ് കുമാര്‍, പ്രമോദ് രാമന്‍, ടി ബി മിനി, സന്ധ്യ ഐപിഎസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര തുടങ്ങിയവരുടെ പേരിലാണ് വ്യാജവാട്‌സ്ആപ്പ് ചാറ്റുകള്‍ നിര്‍മ്മിച്ചതെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലായിരുന്നു ഗ്രൂപ്പ്. ദിലീപ് ആരാധകര്‍ക്കിടയില്‍ പ്രചരിപ്പിക്കാനാണ് ഇത് നിര്‍മ്മിച്ചതെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സിജു വിൽസനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിൻ്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ സിജു അടുത്ത സൂപ്പര്‍സ്റ്റാറാകുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറ‍ഞ്ഞ കമന്റ്. ഇതിന് മറുപടിയായി സിജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയുടെ പ്രൊമോഷനായി കോഴിക്കോട് ഗോകുലം മാളിലെത്തിയപ്പോഴായിരുന്നു നടൻറെ പ്രതികരണം. ഫസ്റ്റ് ഡേ തന്നെ നിങ്ങള്‍ ഈ സിനിമ തിയേറ്ററുകളില്‍ കാണണം.

ഇങ്ങനെയൊരു സിനിമ മലയാളത്തില്‍ നിന്ന് വരണം എന്ന് താന്‍ വ്യക്തിപരമായി ആഗ്രഹിച്ചിരുന്നു. കാരണം അന്യ ഭാഷാ ചിത്രങ്ങള്‍ ഇവിടെ വന്നു വലിയ വിജയം നേടുമ്പോള്‍ എന്തുകൊണ്ട് ഇവിടെ ഇങ്ങനെയൊരു സിനിമ സംഭവിക്കുന്നില്ല എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. അങ്ങനെ ഒരു അവസരം എനിക്ക് വന്നപ്പോള്‍ അത് പരമാവധി ഉപയോഗിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അത് എങ്ങനെ വന്നിട്ടുണ്ട് എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്.

താന്‍ എങ്ങനെയുണ്ടാകും എന്നെനിക്കറിയില്ല. പ്രേക്ഷകരാണ് കണ്ടിട്ട് തീരുമാനിക്കേണ്ടത്. ഒരു നടനെന്ന രീതിയില്‍ നമ്മള്‍ വളരുകയല്ലേ വേണ്ടത്. ഒരു തുടക്കക്കാരനെന്ന രീതിയില്‍ പ്രേക്ഷകനെ നല്ല എന്റര്‍ടെയ്ന്‍ ചെയ്യുന്ന സിനിമകള്‍ കൊടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നല്ലതാണോ ഇഷ്ടപ്പെട്ടോ ഇല്ലേ എന്നൊക്കെ പറയേണ്ടത് ജനങ്ങളാണ്.

തങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിജു വില്‍സണ്‍ പറഞ്ഞു. പ്രഭാസിനെ പോലെയോ യഷിനെ പോലെയോ ഒരു പുതിയ സൂപ്പര്‍സ്റ്റാറാകും സിജു വില്‍സണ്‍ എന്നാണ് ട്രെയ്‌ലറിന് താഴെ കമന്‍റ് വന്നത്.

ഡോര്‍ തുറക്കാനാകാതെ ആംബുലന്‍സില്‍ കുടുങ്ങിയ രോഗി മരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കരുവന്‍തുരുത്തി സ്വദേശി കോയമോന്‍ (66) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇന്ന് മരിച്ചത്.

സ്‌കൂട്ടര്‍ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോയമോനുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല.

പിന്നീട് മഴു ഉപയോഗിച്ച് ഡോര്‍ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ വൈകീട്ട നടന്ന സംഭവത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ബീച്ച് ആശുപത്രി ആര്‍എംഒയാണ് അന്വേഷണം നടത്തുന്നത്.

Copyright © . All rights reserved