Latest News

മലയാള സിനിമയിലെ താരങ്ങള്‍ തിരുത്തേണ്ട ചില പ്രവണതകളുണ്ടെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. മലയാള സിനിമയ്ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തുകയാണ് ഇപ്പോഴത്തെ ചെറിയ താരങ്ങള്‍ വരെ ചോദിക്കുന്നത് എന്ന് സുരേഷ് കുമാര്‍ പറയുന്നു. യുവതലമുറയിലെ അഭിനേതാക്കള്‍ക്ക് തൊഴിലിനോട് ആത്മാര്ഥതയില്ലെന്നും അവര്‍ കലക്ക് വേണ്ടിയല്ല കാശിന് വേണ്ടിയാണു പരക്കം പായുന്നതെന്നും അദ്ദേഹം പറയുന്നു.

നാലും അഞ്ചും കാരവന്‍ ഉണ്ടെങ്കിലേ ഷൂട്ടിംഗ് നടക്കു എന്നുള്ള അവസ്ഥയാണെന്നും, കാരവന്‍ കയറിച്ചെല്ലാത്ത സ്ഥലമാണെങ്കില്‍ അവിടെ ഷൂട്ടിങ് പറ്റില്ല എന്ന നിലപാടിലാണ് പല യുവ താരങ്ങളുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിലവിലുള്ള ഏറ്റവും മുന്തിയ സൗകര്യങ്ങള്‍ തന്നെ തനിക്കു കിട്ടണമെന്ന നിലയിലാണ് ഇപ്പോഴുള്ള ആളുകളുടെ പോക്കെന്നും, കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. താരങ്ങളെ ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ മലയാള സിനിമ ഒരുകാലത്തും നന്നാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സിനിമയുടെ കേന്ദ്രം കൊച്ചി ആയതോടെ പലപ്പോഴും സിനിമ സംസ്‌കാരം തന്നെ ഇല്ലാതായത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും, കൊച്ചിയില്‍ സിനിമാക്കാര്‍ക്കിടയില്‍ പല ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതാണ് അതിന് ഒരു കാരണമെന്നും ജി സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഒട്ടോറിക്ഷയില്‍ കയറിയ യാത്രക്കാരിയെ കയ്യില്‍ കയറിപ്പിടിച്ച് ഡ്രൈവര്‍, ഭയന്ന് വിറച്ച് ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് വീഴ്ചയില്‍ വാരിയെല്ലിന് ഗുരുതര പരിക്ക്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം പൂവാര്‍ റോഡിലെ പള്ളം പെട്രോള്‍ പമ്പിന് സമീപം ആണ് സംഭവം. പുല്ലുവിള സ്വദേശിനിയായ 20 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ ആക്രമിച്ച വെള്ളറട പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

പുല്ലുവിളയില്‍ നിന്നാണ് യുവതി അശോകന്റെ ഓട്ടോറിക്ഷയില്‍ കയറുന്നത്. കരുംകുളത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കാണ് യുവതിക്ക് പോകേണ്ടിയിരുന്നത്. യാത്രക്കിടയില്‍ അശോകന്‍ യുവതിയോട് നമുക്ക് കള്ള് കുടിക്കാന്‍ പോകാം എന്ന് പറഞ്ഞു. യുവതി മറുപടി നല്‍കിയില്ല.

തുടര്‍ന്ന് അശോകന്‍ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും കയ്യില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പേടിച്ച പെണ്‍കുട്ടി ഓട്ടോറിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അശോകന്‍ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക് ചാടിയത്.

യുവതി ഓട്ടോറിക്ഷയില്‍ നിന്നും ചാടിയത് കണ്ട നാട്ടുകാര്‍ ഓട്ടോ തടഞ്ഞുവെച്ചു ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ദേഹമാസകലം പരിക്ക് പറ്റിയ യുവതിയെ നാട്ടുകാര്‍ ഇതേ ഓട്ടോറിക്ഷയില്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതിയെയും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലയാറ്റൂരിനടുത്തുള്ള തട്ടുപാറപ്പള്ളിയുടെ മുൻപിൽ പരന്നു കിടക്കുന്ന പാറപ്പുറം… പുരാതനവും മനോഹരവുമായ കൊച്ചുപള്ളിയെപൊതിഞ്ഞ് നിൽക്കുന്ന കോടമഞ്ഞ്… ചുറ്റും കണ്ണുകൾക്ക് സുന്ദരമായ വിരുന്നൊരുക്കി പ്രകൃതി… ആരെയും കൊതിപ്പിക്കുന്ന ഈ ദൃശ്യഭംഗിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ഗാനത്തിന് നൃത്താവിഷ്കാരം നല്കാൻ ഫാ. ഡാനിയേൽ തയ്യാറെടുത്തു… പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഇമ്പമാർന്നൊരു ഗാനം അന്തരീക്ഷത്തിന് സ്വർഗീയദീപ്തി പകർന്നു… ചടുലമായ ചുവടുവയ്പുകളോടെ അച്ചൻ പരിശുദ്ധ അമ്മയുടെ അപദാനങ്ങൾക്ക് ജീവൻ പകർന്നു… നടനവൈഭവത്തിന്റെ വിസ്മയക്കാഴ്ചകളിൽ ക്രിസ്തുവിന്റെ കാൽവരി ബലിയുടെ പുനരാവിഷ്കാരം!

3M പ്രൊഡക്ഷൻസിന്റെ (3M Productions) “അമ്മയിലൂടെ അൾത്താരയിലേക്ക്” എന്ന ആൽബത്തിനുവേണ്ടിയുള്ള ചിത്രീകരണം അത്രമേൽ വശ്യതയാർന്നതായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ മാസംഇക്കഴിഞ്ഞ ഒക്ടോബർ മാസം ആൽബം പുറത്തിറക്കിയപ്പോഴോ കാഴ്ചക്കാരുടെ പ്രവാഹമായിരുന്നു; ആൽബം ഒരുക്കിയവർക്ക് അഭിന്ദനത്തിന്റെ പെരുമഴയും.

വൈദികരുടെ രാജ്ഞിയായ മറിയത്തിന് ജപമാലമാസത്തിൽ അഭിഷിക്തരുടെ, ക്രിസ്തുവിന്റെ പുരോഹിതരുടെ സ്നേഹസമ്മാനമായിട്ടാണ് ഭക്തിഗാനരംഗത്തെ പുതുവസന്തമായ റോസീന പീറ്റി ഈ ഗാനം രചിച്ചത്. നഴ്സിംഗ് ജോലിക്കിടയ്ക്കും ഇത്രമേൽ മനോഹരമായി വാക്കുകൾ അടുക്കി വയ്ക്കുവാനും, ചിന്തകൾ ചിന്തേറിട്ട് മിനുക്കുവാനും കഴിയുന്നത് അത്ഭുതം തന്നെ. ആഴമായ ധ്യാനമില്ലാതെ പരിശുദ്ധ അമ്മയുടെ ജീവിതത്തെ വിശുദ്ധ കുർബാനയുമായി, വിശുദ്ധ കുര്ബാന അർപ്പണവുമായി ബന്ധിപ്പിക്കുവാൻ സാധിക്കുകയല്ലല്ലോ!

ഭാവതീവ്രമായ ഈ ഗാനം ഫാ. മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് -ന്റെ കൈകളിൽ ചെന്നെത്തിയത് തീർച്ചയായും ദൈവപരിപാലനയാണ്. ഈ ഗാനത്തിന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തീർച്ചയായും ഉണ്ട്. അല്ലെങ്കിൽ, ആത്മാവിനെ സ്പർശിക്കുന്ന ഈണം ഈ ഗാനത്തിന് നൽകുവാൻ അച്ചന് കഴിയുമായിരുന്നില്ല. 400 ഓളം ഗാനങ്ങൾക്ക് ഈണം പകർന്നുകൊണ്ട് ക്രൈസ്തവ ഭക്തിഗാനരംഗത്ത് ഇതിനകം ചുവടുറപ്പിച്ചു കഴിഞ്ഞ ഫാദർ മാത്യുസിന്റെ ഈ പുതിയ മരിയൻ ഗാനം സോഷ്യൽ നെറ്റ്‌വർക്കിൽ നിറഞ്ഞു നിൽക്കുകയാണ്. സംഗീതംകൊണ്ട് ചിത്രം രചിക്കുന്ന മാന്ത്രികത നിറഞ്ഞുനിൽക്കുന്നുണ്ട് ഈ ഗാനത്തിൽ. പല്ലവിയിലെ “അടിപതറാതെ ശിരസ്സുയർത്തി നിന്ന കുരിശിൻ ചുവട്ടിലെ ധീരസ്ത്രീയേ” എന്ന് പാടുമ്പോൾ സംഗീതംകൊണ്ട് ചിത്രം രചിക്കുന്ന മാന്ത്രികതയാണ് കേൾക്കുന്നവർക്ക് അനുഭവപ്പെടുന്നത്. സംഗീതത്തിൽ നാടകീയത കൊണ്ടുവരാൻ കഴിഞ്ഞതുകൊണ്ടാണ് അനുപല്ലവി അത്രയ്ക്കും ഇമ്പമാർന്നതായി നമുക്ക് അനുഭവപ്പെടുന്നത്. വൈകാരികതയുടെ മലവെള്ളപ്പാച്ചിൽ സംഗീതത്തിലൂടെ അനുഭവവേദ്യമാക്കാൻ കഴിയുന്ന വളരെ ചുരുക്കം സംഗീത സംവിധായകരിൽ ഒരാളാണ് ഫാ. മാത്യൂസ്. ക്രൈസ്തവഭക്തിഗാനത്ത് സഭയുടെ അഭിമാനമാണ് അച്ചൻ.

പരിശുദ്ധ അമ്മയിലെന്നപോലെ, ക്രിസ്തുവിന്റെ പൗരോഹിത്യത്തിലൂടെ വിശുദ്ധ കുർബാനയുടെ വേളയിൽ വീണ്ടും ദൈവം മാംസം ധരിക്കുന്ന അത്ഭുതത്തിന്റെ നൃത്താവിഷ്കാരം ഒരു വൈദികനിലൂടെ തന്നെ സംഭവിച്ചത് ആരുടെ പുണ്യമാണോ, എന്തോ. ഫാ. ഡാനിയേൽ വാരുമുത്ത് സംഗീത നൃത്താസ്വാദകർക്ക് ഒരു മുത്ത് തന്നെയാണ്. എത്ര ചാരുതയോടെയാണ് അഅച്ചൻ ഈ ഗാനത്തിന്റെ നൃത്താവിഷ്കാരം നിർവഹിച്ചിരിക്കുന്നത്. മറ്റൊരാളുടെ സഹായമില്ലാതെയാണ് ഇതിന്റെ കോറിയോഗ്രഫി അച്ചൻ ചെയ്തിരിക്കുന്നത് എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.

ചെറുപ്പം മുതലേ നൃത്തത്തോട് താത്പര്യമുണ്ടായിരുന്ന ഫാ. ഡാനിയേൽ ചാലക്കുടിയിലെ ഫാസിൽ (FASS) ആണ് നൃത്തം പഠിച്ചത്. ഈ മരിയൻ ഗാനത്തിന് ഭരതനാട്യത്തിന്റെ രീതിയാണ് അച്ചൻ അവലംബിച്ചിരിക്കുന്നത്. ക്രൈസ്തവ ആശയങ്ങളും, സുവിശേഷ സന്ദേശങ്ങളും പ്രചരിപ്പിക്കുവാനുള്ള ഒരു വിനിമയോപാധിയായി ഭാരതനാട്യത്തെ ഉപയോഗിക്കുകയെന്ന വലിയൊരു സങ്കൽപ്പമാണ് അച്ചനുള്ളത്. കണ്ണിന് കൗതുകവും, മനസ്സിന് കുളിർമയും നൽകുന്ന നൃത്തചുവടുകളിലൂടെ, അർത്ഥം തുളുമ്പി നിൽക്കുന്ന മുദ്രകളിലൂടെ, വികാരങ്ങൾ പ്രകാശിതമാകുന്ന ഭാവങ്ങളിലൂടെ ക്രിസ്തുവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ നാമറിയുന്നു കല മതത്തിനതീതമാകുന്നുവെന്ന സത്യം! ഒരു നവ സുവിശേഷവത്കരണത്തിന് ഭരതനാട്യത്തെ പ്രയോജനപ്പെടുത്തുകയെന്ന അച്ചന്റെ സ്വപ്നം സഫലമാട്ടെയെന്ന് നമുക്ക് ആശംസിക്കാം.

ദേവാനന്ദ് എസ്. പിയുടെ ശബ്ദം ഈ ഗാനത്തെയും, ഇതിന്റെ നൃത്താവിഷ്കാരത്തെയും മധുരതരമാക്കുന്നു. ബാജിയോ ബാബു ക്‌ളാസിക്കൽ സംഗീതത്തിന്റെ സാദ്ധ്യതകൾ നന്നായി പ്രയോജനപ്പെടുത്തിയാണ് ഈ ഗാനത്തിന്റെ നിർവഹിച്ചിരിക്കുന്നത്.

പരിശുദ്ധ അമ്മയുടെ തോരാത്ത പ്രാർത്ഥന ഓരോ അഭിഷിക്തന്റെയും കരങ്ങളെ ശക്തിപ്പെടുത്തുന്നുണ്ടെന്ന സന്ദേശം പകർന്നുകൊണ്ട്, പൗരോഹിത്യം ശക്തമായ വെല്ലുവിളികൾ അകത്തുനിന്നും പുറത്തുനിന്നും നേരിടുന്ന ഇക്കാലത്ത് ഈ ആൽബത്തിന്റെ പ്രസക്തി ഏറെയാണ്.

https://www.youtube.com/watch?v=IcQ6v8OcuN8

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വാർഷിക സമ്മേളനം (Tota Pulchra 2022) ഡിസംബർ 3 നു രാവിലെ 8.30 മുതൽ വൈകുന്നേരം 4.30 വരെ ബർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിംഗ്ഹാം അതിരൂപത സഹായമെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ഉത്‌ഘാടന കർമ്മം നിർവഹിക്കും . വിമെൻസ് ഫോറം രൂപത പ്രസിഡന്റ് ഡോ.ഷിൻസി മാത്യു അധ്യക്ഷം വഹിക്കുന്ന സമ്മേളനത്തിൽ സ്കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയി മുഖ്യപ്രഭാഷണം നടത്തും .

രാവിലെ ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ റവ.സി. ആൻ മരിയ S H പ്രാരംഭപ്രാർത്ഥന നയിക്കുന്നതും റവ. ഡോ. വർഗീസ് പുത്തൻപുര ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതുമാണ്. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വിമെൻസ് ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വിമെൻസ് ഫോറം ഡയറക്ടർ റവ.സി. കുസുമം S H എന്നിവർ ആശംസകൾ അർപ്പിക്കും .തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ വി.കുർബാന അർപ്പിക്കപ്പെടും.

100 പേർ അടങ്ങുന്ന വനിതാ ഗായകസംഘം ഗാനങ്ങൾ ആലപിക്കും. വി.കുർബാനയെ തുടർന്ന് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വിമെൻസ്‌ഫോറം മുൻഭാരവാഹികളെയും ആദരിക്കുന്നതുമാണ്. ഉച്ചഭക്ഷണത്തിനു ശേഷം പൊതുചർച്ച ഉണ്ടായിരിക്കും. അതേത്തുടർന്ന് 8 റീജിയനുകളിൽ നിന്നുള്ള വിമെൻസ്‌ഫോറം അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും . വിമെൻസ്‌ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. വിമെൻസ്‌ഫോറം ആനന്ദത്തോടെ 4.30 നു പ്രോഗ്രാം സമാപിക്കുന്നതുമാണ് . പ്രോഗ്രാമിന്റെ വിജയത്തിനായി രൂപത ഭാരവാഹികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു .

ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യന്‍ എംബസി. തടവിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ ഇന്ത്യന്‍ സര്‍ക്കാരിനു നന്ദിപറഞ്ഞു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്.

അതിനിടെ, ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത നാവികരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കപ്പലിലെ ജീവനക്കാരുടെ മോചനത്തിൽ ആശങ്കയേറുന്നതിനിടെയാണു മുഖ്യമന്ത്രി കത്തയച്ചത്. ഫസ്റ്റ് ഓഫിസർ മലയാളിയായ സനു ജോസിനെ ഇന്നലെ അറസ്റ്റ് ചെയ്തു കപ്പലിൽനിന്നു മാറ്റിയെങ്കിലും തിരികെ എത്തിച്ചു.

കൊല്ലം സ്വദേശി വിജിത് വി. നായർ, കൊച്ചി സ്വദേശി മിൽട്ടൺ അടക്കമുള്ളവരാണ് ഗിനിയൻ സേനയുടെ തടവിലുള്ളത്. ജീവനക്കാരെ നൈജീരിയയ്ക്കു കൈമാറും എന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായതോടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു കൊണ്ടുപോയ തന്നെ തിരികെ കപ്പലിൽ വിട്ടുവെന്ന് മലയാളിയായ ഫസ്റ്റ് ഓഫിസർ സനു ജോസ് അറിയിച്ചു. ഹോട്ടലിലേക്കെന്നും പറഞ്ഞാണ് തടവിലുള്ള 15 പേരെ കപ്പലിൽനിന്നു കൊണ്ടുപോയത്. മോചനം വൈകുന്നതോടെ ആശങ്കയിലാണ് ജീവനക്കാരുടെ കുടുംബങ്ങൾ. ജീവനക്കാരുടെ മോചനത്തിനായി രാജ്യാന്തര തലത്തിൽ ശ്രമങ്ങൾ തുടരുകയാണ്.

പനിക്ക് കുത്തിവയ്‌പ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു. രാജപാളയം സ്വദേശി മഹേശ്വരന്റെ മകന്‍ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറായ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വ്യാജ ഡോക്ടറാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നവംബര്‍ നാലിനാണ് പനി ബാധിച്ച ദേവനാഥനെ പിതാവ് മഹേശ്വരന്‍ കാതറിന്റെ ക്ലിനിക്കിലെത്തിച്ചത്.

കുത്തിവെപ്പെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. കാലില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടതോടെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പാരസെറ്റാമോള്‍ കുത്തിവയ്‌പ്പെടുത്തു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു.

ഉടന്‍തന്നെ കുട്ടിയെ രാജപാളയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാതറിന്‍ കുത്തിവെപ്പ് നല്‍കിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. കാതറിന്റെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.

ദിവസം മുഴുവനും ഇൻസ്റ്റാഗ്രാം റീല്‍സിൽ ജീവിക്കുന്ന ഭാര്യയെ വഴക്കിനൊടുവിൽ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ആണ് ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ നേരം ചെലവഴിക്കുന്നതിൽ രോഷാകുലനായാണ് ഭർത്താവ് ക്രൂരകൃത്യം ചെയ്യുന്നത്. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശിയായ 38കാരനായ അമൃതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിണ്ഡിഗൽ സ്വദേശിയായ അമൃതലിംഗം ഭാര്യ ചിത്രയുമായി തിരുപ്പൂരിലെ സെല്ലം നഗറിൽ താമസിക്കുകയായിരുന്നു. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ കൂലിക്ക് ജോലിനോക്കി വരുകയായിരുന്നു അമൃതലിംഗം. തുണി ഫാക്ടറിയിലെ തൊഴിലാളിയായ ചിത്ര റീൽസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുമായിരുന്നു.

ഇതേക്കുറിച്ചും മൊബൈല്‍ ഫോണിൽ ഏറെ നേരം ചെലിവഴിക്കുന്ന തിനെയും ചൊല്ലി ദമ്പതിമാർക്കിടയിൽ കലഹം പതിവായിരുന്നു. ഇൻസ്റ്റഗ്രാമിന്റെ പേരിൽ ഏറെ നേരം ചിലവിടുന്നത് കണ്ടപ്പോൾ ഇതൊഴിവാക്കണമെന്ന് ഭർത്താവ് പലതവണ ഭീഷണിപ്പെടുത്തി. ഇക്കാര്യം ചിത്ര അവഗണിച്ചു. 33,000ത്തിലധികം ഫോളോവേഴ്‌സുള്ള ചിത്ര ഫാക്ടറി ജോലി നിർത്തി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയി. കഴിഞ്ഞാഴ്ചയാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ തിരിച്ചെത്തുന്നത്. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതേക്കുറിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ കൊലപ്പെടുത്തുകയായിരുന്നു.

ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ അമൃതലിംഗം വീട്ടിൽനിന്ന് പോകുകയും മകളെ വിളിച്ച് താൻ ചിത്രയെ അടിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. മകൾ വീട്ടിലെത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയാണ് ഉണ്ടായത്. പെരുമാനല്ലൂരിൽ വെച്ചാണ് അമൃതലിംഗം അറസ്റ്റിലായത്. ചിത്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 33.3 കെ ഫോളോവേഴ്സ് ആണ് ഉള്ളത്.

കൂറ്റന്‍ മുതലയെ ഒന്നോടെ വിഴുങ്ങി പെരുമ്പാമ്പിന്റെ വയറിനുളളില്‍ നിന്ന് അതിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാമ്പിന്റെ വയര്‍ കീറിയാണ് വിദഗ്ധര്‍ മുതലയെ പുറത്തെടുത്തത്. ലോകത്തെ ഏറ്റവും വലിയ പാമ്പ് വര്‍ഗങ്ങളില്‍ ഒന്നായ ബര്‍മീസ് പെരുമ്പാമ്പാണ് മുതലയെ ഒന്നോടെ വിഴുങ്ങിയത്. ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. നിരവധിയാളുകള്‍ ഇപ്പോള്‍ത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

 

View this post on Instagram

 

A post shared by Mike Holston (@therealtarzann)

കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്രയിൽ ക്ഷണിക്കാത്ത അതിഥിയായി മരണവുമെത്തി. ഭാരതപര്യടനം ലക്ഷ്യമിടുന്ന യാത്ര ഇന്ന് മഹാരാഷ്ട്രയിൽ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് നേതാക്കളെയും പ്രവർത്തകരെയും കണ്ണീരിലാഴ്ത്തി സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ മരിച്ചത്. യാത്രയ്ക്കിടെ കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്.

സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ പാണ്ഡെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്വിജയ സിംഗിനൊപ്പം നടക്കുകയായിരുന്നുവെന്നും, പെട്ടെന്ന് കുഴഞ്ഞ് വീണെന്നും പാർട്ടി നേതാവിന്റെ മരണത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

രാജ്യത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. 150 ദിവസം കൊണ്ട് ഏകദേശം 3,500 കിലോമീറ്ററാണ് യാത്ര കാൽനടയായി താണ്ടുന്നത്.
തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ മുദ്രാവാക്യം ഉയർത്തിയാണ് യാത്ര മുന്നേറുന്നത്.

 

സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ മെൻസ്‌ഫോറം നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറ് , അഞ്ചാം തീയതി ശനിയാഴ്ച വൈഎംസിഎ ഹാളിൽ വെച്ച് നടക്കുകയുണ്ടായി. വാശിയേറിയ മത്സരത്തിൽ മെൻസ് ,വുമൻസ്, ചിൽഡ്രൻസ് ,ഡബിൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 30 ഓളം ടീമുകൾ പങ്കെടുക്കുകയുണ്ടായി.

ഒന്നാംസമ്മാനമായ 201 പൗണ്ട് ക്യാഷും, ഹോർമിസ് കുരിശിങ്കൽ & ലില്ലി ഹോർമിസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിയും അബിനേഷ് ജോസ് & ജിൻസ് ദേവസ്സിയയും കരസ്ഥമാക്കിയപ്പോൾ,രണ്ടാം സമ്മാനമായ 151 പൗണ്ടും അലൈഡ് മോർട്ടഗേജ് & സെർവിസ്സ് എവർറോളിങ് ട്രോഫിയും റെയ്‌കോ സെൽവൻ & ജീൻ ജോയിക്കും ലഭിച്ചു. മൂന്നാം സമ്മാനമായ 101 പൗണ്ടും കത്രികുട്ടി ജോൺ മാളിയേക്കൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും റോണി സെബാസ്റ്യൻ & സെൽജി തോമസ് കരസ്ഥമാക്കി. വിമൻസ് വിഭാഗത്തിൽ ഒന്നാം സമ്മാനം ഷീമോൾ ബോബി & ലോറൽ ബോബി കരസ്ഥമാക്കി . രണ്ടാം സമ്മാനം ടീനാ സജി & അൻസൽ ഷൈജു ഉം കരസ്ഥമാക്കി .

ചിൽഡ്രൻസ് വിഭാഗത്തിൽ ഫസ്റ്റ് പ്രൈസ് ടോണി ജോസഫ് & റിജുൻ റൺസിനും സെക്കന്റ്പ്രൈസ് ഹന്നാ ജോർജ് & ജേക്കബ് ജോർജ് ഉം കരസ്ഥമാക്കി. ബെസ്റ്റ് പ്ലേയർക്ക് സജി ജോസ് നൽകിയ 51 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ജിൻസ് ദേവസിയ കരസ്ഥമാക്കി. ക്യാഷ് പ്രൈസുകളും ട്രോഫികളും ഇടവക വികാരി ഫാ . ജോർജ് എട്ടുപറയിൽ നൽകുകയുണ്ടായി. റഫറിമാരായ അജി മംഗലത്തിനും. സജി മോനും , സ്‌പോൺസർഷിപ് നൽകിയ വ്യാപാരി സുഹൃത്തുക്കൾക്കും, നഴ്സിംഗ് ഏജൻസികൾക്കും, വ്യക്തികൾക്കും മെൻസ് ഫോറം നന്ദിയും കടപ്പാടും അറിയിച്ചു. മെൻസ് ഫോറം പ്രസിഡന്റ് ജിജിമോൻ ജോർജ് , സെക്രട്ടറി ബെന്നി പാലാട്ടി , ട്രഷറർ ജിജോ ജോസഫ് , കൺവീനേഴ്‌സ് ജിജോ ജോസഫ്, അനൂപ് ജേക്കബ് , മെൻസ് ഫോറം മെംബേർസ് എല്ലാവരുടെയും. കൂട്ടായ പ്രവർത്തനം ടൂർണമെന്റ് വൻവിജയമായി. ടൂർണമെന്റ് വിജയികൾക്കും,ഭാരവാഹികൾക്കും, മെൻസ് ഫോറം അംഗങ്ങൾക്കും പ്രസിഡന്റ് ജിജോമോൻ ജോർജ് അഭിനന്ദനങ്ങൾ അർപ്പിച്ചു.

 

 

RECENT POSTS
Copyright © . All rights reserved