ബിനോയ് എം. ജെ.
മനുഷ്യന്റെയുള്ളിൽ ഈശ്വരൻ വസിക്കുന്നു. അതിനാൽതന്നെ അവൻ എപ്പോഴും പൂർണ്ണനാണ്. എന്നാൽ താൻ അപൂർണ്ണനാണെന്ന് എല്ലാവരും തന്നെ കരുതുന്നു. ഇതിൽനിന്നും പൂർണ്ണനാകുവാനുള്ള ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും ആരംഭിക്കുന്നു. ഈ ആഗ്രഹവും പരിശ്രമങ്ങളും എന്നെങ്കിലും സഫലമാകുന്നുണ്ടോ? ശരിക്കും അവൻ അപൂർണ്ണനായിരൂന്നുവെങ്കിൽ ഈ പരിശ്രമങ്ങൾ അർത്ഥവ്യത്തും ഫലവത്തും ആകുമായിരുന്നു. എന്നാൽ ഈ അപൂർണ്ണത സാങ്കൽപികം മാത്രമാണെങ്കിൽ പൂർണ്ണനാകുവാനുള്ള ഓരോ പരിശ്രമവും അത്തരമൊരു സങ്കൽപത്തെ ദൃഢപ്പെടുത്തുകയും അതിനാൽതന്നെ ഒരിക്കലും ഫലം ചൂടാതെ വരികയും ചെയ്യുന്നു. കുറെകൂടി വ്യക്തമായി പറഞ്ഞാൽ മനുഷ്യൻ അപൂർണ്ണനായി കാണപ്പെടുന്നതിന്റെ അടിസ്ഥാനപരമായ കാരണം പൂർണ്ണനാകുവാനുള്ള ഈ ആഗ്രഹവും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളുമാണ്. അതുകൊണ്ട് തന്നെ ആഗ്രഹമാണ് എല്ലാ ദു:ഖങ്ങളുടെയും കാരണമെന്ന് ശ്രീബുദ്ധൻ പറഞ്ഞുവക്കുന്നു.
ഇതിനെ ഞാനൽപംകൂടി വിശദീകരിക്കാം. പൂർണ്ണനാകുവാനുള്ള ഓരോ പരിശ്രമവും സംഭവിക്കണമെങ്കിൽ അതിനു മുമ്പേതന്നെ ഞാൻ അപൂർണ്ണനാണെന്ന് സ്വയം സങ്കൽപിക്കേണ്ടിയിരിക്കുന്നു. ഈ സങ്കല്പം കാലക്രമത്തിൽ ദൃഡപ്പടുകയും അപൂർണ്ണത മനുഷ്യന്റെ ലക്ഷണമാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെയാണ് സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യസമൂഹം പൂർണ്ണതയ്ക്കുവേണ്ടി പരിശ്രമിച്ചിട്ടും അതിൽ വിജയം കാണാതെ പോകുന്നത്. ഇവിടെ വേണ്ടത് പലരും കരുതുന്നത് പോലെ കൂടുതൽ കഠിനമായ പരിശ്രമങ്ങളല്ല മറിച്ച് മനോഭാവത്തിലുള്ള അടിസ്ഥാനപരമായ ഒരു മാറ്റമാണ്.
താൻ അപൂർണ്ണനാണ് എന്നുള്ള മൂഢമായ ചിന്തയിൽ നിന്നാണ് മനുഷ്യന്റെ എല്ലാ ക്ലേശങ്ങളും ദു:ഖങ്ങളും ഉരുത്തിരിയുന്നത്. ഇത് തീർച്ചയായും നിഷേധാത്മകമായ ഒരു ചിന്തയാണ്. അപൂർണ്ണനായ ഒരുവന് പൂർണ്ണനാകുവാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇവിടെ സ്വാർത്ഥതയും ആഗ്രഹവും ജനിച്ചുവീഴുന്നു. താൻ അപൂർണ്ണനും പാപിയുമാണെന്ന് പഠിപ്പിക്കുന്ന മതസമ്പ്രതായങ്ങളും ചിന്താപദ്ധതികളും മനുഷ്യന് ഗുണത്തെക്കാളേറെ ദോഷമേ ചെയ്യൂ. അങ്ങിനെ ചിന്തിക്കുവാൻ എളുപ്പമാണ്. എന്നാൽ അതവനെ തീരാദു:ഖത്തിൽ കൊണ്ടുവന്ന് ചാടിക്കുന്നു.
പൂർണ്ണനാകുവാൻ മനുഷ്യന് തീർച്ചയായും കഴിയും. കാരണം അവൻ എന്നും പൂർണ്ണൻ തന്നെയാണ്. അതിനാൽ തന്നെ മനോഭാവത്തിൽ മാറ്റം വരുത്തുവാൻ പഠിക്കുവിൻ. യാഥാർഥ്യമെന്തെന്നറിയുവിൻ. ആ അറിവ് നിങ്ങളിൽ നിർണ്ണായകമായ ആ മാറ്റം കൊണ്ടുവരുന്നു. നിങ്ങൾക്ക് മറ്റൊരാളാവേണ്ട ആവശ്യമില്ല. യാതൊന്നും ആർജ്ജിച്ചെടുക്കേണ്ട ആവശ്യമില്ല. പുരോഗതിയുടെ ആവശ്യമില്ല. വ്യക്തിത്വ വികസനത്തിന്റെ ആവശ്യമില്ല. മൂല്യങ്ങൾ ആർജ്ജിച്ചെടുക്കേണ്ട ആവശ്യമില്ല. ആകപ്പാടെ ഒരുമൂല്യമേ നിങ്ങൾക്കാവശ്യമുള്ളൂ..നിങ്ങളോടുതന്നെയുള്ള അളവറ്റ ബഹുമാനവും ആദരവും. നിങ്ങളെത്തന്നെ പൂർണ്ണമായി സ്വീകരിക്കൂവാനുള്ള സന്നദ്ധത. നിങ്ങൾക്ക് നിങ്ങളാകുവാനുള്ള തന്റേടം. അതിന്റെ പിറകേ എല്ലാ മൂല്യങ്ങളും വന്നു ചേരുന്നു. മൂല്യങ്ങൾ ഓരോന്നായി ആർജ്ജിച്ചെടുക്കുന്നത് അശാസ്ത്രീയമായ കാര്യമാണ്. മഠയന്മാരേ അതിനു മുതിരൂ. മൂല്യങ്ങൾ എല്ലാം നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്. ഈശ്വരൻ നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു. ആ ഈശ്വരനെ ഒന്നു കാണുവിൻ. അപ്പോൾ നിങ്ങളുടെ തൃഷ്ണകളെല്ലാം തിരോഭവിക്കുന്നു. നിങ്ങളിലെ അപകർഷത കത്തി ചാമ്പലാകുന്നു.
നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയെ കണ്ട് മടങ്ങി അതിജീവിത. സെക്രട്ടറിയേറ്റില്‍ ഡെബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടിയെത്തിയത്. ഭർത്താവും സഹോദരനും ഒപ്പമുണ്ടെന്നാണ് റിപ്പോർട്ട്. എട്ട് മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചതെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിക്ക് രേഖാ മൂലം പരാതി നല്‍കി.സെക്രട്ടറിയേറ്റിന് അടുത്തുള്ള ഹോട്ടലിലേക്ക് കൂടികാഴ്ച്ചക്ക് ശേഷം അതിജീവിത മടങ്ങി.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു എന്നാണ് വിവരം.
കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സർക്കാറും കൂടിക്കാഴ്ച നടത്തിയത്. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്. നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കൾ കൂട്ടത്തോടെ നടിയെ വിമർശിച്ചിരുന്നു. സർക്കാർ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കാണ്ടത്.
എന്നാൽ നടിക്കൊപ്പമാണ് സർക്കാർ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അതേസമയം നടി പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ തള്ളി. നടിയുടേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. അന്വേഷണം നിലച്ചതോടെ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി.
പ്രതിഭാഗം കേസിൽ കക്ഷിയല്ലാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. കേസിൽ രണ്ട് ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നടിയുടെ ആശങ്കകളെല്ലാം മുഖ്യമന്ത്രിയോട് പറയും. അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതില്‍ കൂടി കുറേക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നും ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ശുഭ വാര്‍ത്ത കിട്ടുമെന്നുമാണ് വിശ്വാസമെന്നും ഭാഗ്യലക്ഷ്മി അന്ന് പ്രമുഖ ദൃശ്യ മാധ്യമത്തോട് പറഞ്ഞിരുന്നു.
കേസ് അട്ടിമറിക്കപ്പെടുന്നോയെന്ന ഭയം അതിജീവിതക്കുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. അതീജീവിതയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. അവളെ സംബന്ധിച്ച് എങ്ങനെയൊക്കെ പോയാലാണ് നീതി കിട്ടുകയെന്നാണ് ചിന്തിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.
ഖാലിദിയയിലെ റസ്റ്ററന്റിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. മരണം സംബന്ധിച്ച് നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കാസർകോട് കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിലെ ദാമോദരന്റെ മകൻ ധനേഷ് (32) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ആലപ്പുഴ വെണ്‍മണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരും പാക്കിസ്ഥാൻ സ്വദേശിയുമാണ് നേരത്തെ മരിച്ച രണ്ടുപേരെന്ന് അധികൃതർ അറിയിച്ചിരുന്നു. ധനേഷിന്റെയും ശ്രീകുമാർ രാമകൃഷ്ണൻ നായരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു
കണ്ണൂർ സ്വദേശി അബ്ദുൽ ഖാദർ, കോഴിക്കോട് സ്വദേശി ബഷീർ എന്നിവർ ചേർന്ന് നടത്തുന്ന ഖാലിദിയ മാളിനടുത്തെ തിരക്കേറിയ ഫൂഡ് കെയർ റസ്റ്ററന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് കേന്ദ്രീകൃത പാചകവാതക സംഭരണിയിൽ വാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നായിരുന്നു സ്ഫോടനം. സുരക്ഷാ ഉദ്യോഗസ്ഥർ തീപിടിത്തം നിയന്ത്രിക്കുന്നതിനിടെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി.
റസ്റ്ററൻ്റ് ജീവനക്കാർക്കും സ്ഥലത്ത് തടിച്ചുകൂടിയവർക്കുമാണ് പരുക്കേറ്റത്. അഞ്ച് നില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിലായിരുന്നു റസ്റ്ററന്റ് പ്രവർത്തിച്ചിരുന്നത്. താമസക്കാരുള്ള ഒട്ടേറെ കെട്ടിടങ്ങളും റസ്റ്ററന്റുകളും ഉള്ള പ്രദേശമായിരുന്നു ഇത്.
സംഭവം നടന്നയുടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയ അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ തക്കസമയത്തെ ഇടപെടൽ അപകടത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് കാരണമായി. സ്‌ഫോടനങ്ങളിൽ ആറ് കെട്ടിടങ്ങൾക്കും ഒട്ടേറെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
മത വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. ഒരു മണിക്കൂറെങ്കിലും പി സി ജോര്‍ജിനെ ജയിലില്‍ ഇട്ടിട്ട് ആരെയോ ബോധ്യപ്പെടുത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമാണിതെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടതിന് പിന്നാലെയാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.
സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണ്. മത തീവ്രവാദത്തിനെതിരായാണ് പി സി ജോര്‍ജ് പറഞ്ഞതും പ്രവര്‍ത്തിക്കുന്നതും. അല്ലാതെ ഇസ്ലാമിനെതിരെയല്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിചേര്‍ത്തു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ആദ്യം വിളിച്ചു ചേര്‍ത്ത യോഗം പി സി ജോര്ജിന്റെ അറസ്റ്റ് സംബന്ധിച്ചാണെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിചേര്‍ത്തു.
‘സമന്‍സ് പോലും അയക്കാത്ത എത്രയോ കേസുകള്‍ ഇവിടെയുണ്ട്. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ഏറ്റവും ആദ്യം വിളിച്ച യോഗം കേരളത്തിലെ സാമ്പത്തിക സ്ഥിതി ചര്‍ച്ച ചെയ്യാനോ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനോ അല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് പിസി ജോര്‍ജ്ജിന്റെ അറസ്റ്റാണ് ചര്‍ച്ച ചെയ്തത്. പ്രതികാര ബുദ്ധിയോടെയാണ് നീക്കം. രാഷ്ട്രീയ ഉദേശവും പ്രീണനവും വ്യക്തമാണ്.
ഇന്നലെ വൈകുന്നേരം ഏഴ് മണിക്കാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പത്തേ മുക്കാലിന് ഹൈക്കോടതി പരിഗണിക്കുന്ന വിഷയത്തില്‍ ഇപ്പോള്‍ എന്തിന് റിമാന്‍ഡില്‍ വിടണം. ഒരു മണിക്കൂറെങ്കിലും അദ്ദേഹത്തെ ജയിലില്‍ ഇട്ട് ആരെയോ ബോധിപ്പിക്കണം. 34 മിനിറ്റ് പ്രസംഗത്തില്‍ പെറുക്കിയെടുത്ത ചില ഭാഗങ്ങള്‍ ഒരു മിനിറ്റ് പോലും വരില്ല. പിസി ജോര്‍ജ് പറഞ്ഞതും പ്രവര്‍ത്തിക്കുന്നതും മതതീവ്രവാദത്തിനെതിരെയാണ്. അല്ലാതെ ഇസ്ലാമിനെതിരല്ല.’ഷോണ്‍ വിശദീകരിച്ചു.
അതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പി സി ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റുക. കനത്ത പൊലീസ് സുരക്ഷയിലാണ് പി സി ജോര്‍ജ്ജിനെ പൊലീസ് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുന്നത്.
ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ സ്പര്‍ധയുണ്ടാക്കാനാണെന്നും പൊലീസ് പറഞ്ഞു. തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരതയാണെന്നായിരുന്നു പി സി ജേര്‍ജ്ജിന്റെ പ്രതികരണം. തന്നെ ഇങ്ങനെ ദേഹണ്ഡിച്ച് കൊണ്ട് നടക്കുന്നതെന്തിനാണ്. ഇന്നലെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയതാണ്. ജാമ്യം ലഭിച്ചതിന് ശേഷം എല്ലാം പറയാം. അറസ്റ്റില്‍ സമൂഹം മറുപടി പറയട്ടെയെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ വൈകിട്ട് അഞ്ച് മണിക്ക്. മന്ത്രി സജി ചെറിയാനാണ് ആണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. ഇത്തവണ മുന്‍നിര താരങ്ങളും അവാര്‍ഡിനായി അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ ചിത്രങ്ങളും മത്സരത്തിന് എത്തിയിട്ടുണ്ട്. ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും മത്സരത്തിനുണ്ട്.
മമ്മൂട്ടിയുടെ മത്സര ചിത്രങ്ങളായി ‘വണ്‍’, ‘ദി പ്രീസ്റ്റ്’ എന്നിവയാണ് എത്തിയിട്ടുള്ളത്. ‘ദൃശ്യം-2’ ആണ് മോഹന്‍ലാല്‍ ചിത്രം. ‘കാവലിലൂടെ സുരേഷ് ഗോപിയും മത്സര രംഗത്തുണ്ട്. കൂടാതെ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ്, ബിജു മേനോന്‍, ആസിഫ് അലി, ചെമ്പന്‍ വിനോദ്, ദിലീപ്, സൗബിന്‍ ഷാഹിര്‍, നിവിന്‍ പൊളി, സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍ എന്നിവരുടെ ചിത്രങ്ങളുമുണ്ട്.
നടിമാരില്‍ പാര്‍വതി തിരുവോത്ത്, മഞ്ജു വാര്യര്‍, നിമിഷ സജയന്‍, കല്യാണി പ്രിയദര്‍ശന്‍, അന്ന ബെന്‍, ദര്‍ശന രാജേന്ദ്രന്‍, രജീഷ് വിജയന്‍, ഗ്രേസ് ആന്റണി, ഉര്‍വശി, ഐശ്വര്യ ലക്ഷ്മി, മമ്ത മോഹന്‍ദാസ്, മീന, നമിത പ്രമോദ്, ലെന, സാനിയ ഇയപ്പന്‍, മഞ്ജു പിള്ള, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, ശ്രുതി സത്യന്‍, റിയ സൈര, ഡയാന, വിന്‍സി അലോഷ്യസ്, ദിവ്യ എം നായര്‍ തുടങ്ങിയവരും മത്സരത്തിനുണ്ട്.
‘ഹോം’, ‘ഹൃദയം’, എന്നീ ചിത്രങ്ങളും. ഐഎഫ്എഫ്‌കെയിലടക്കം കയ്യടി നേടിയ ‘നിഷിദ്ധോ’ എന്ന ചിത്രവും ‘ആണ്’, ‘ഖെദ’, ‘അവനോവിലോന’, ‘ദി പോര്‍ട്രെയ്റ്റ്‌സ്’ എന്നെ ചിത്രങ്ങളും ജയരാജ് സംവിധാനത്തിലൊരുങ്ങിയ മൂന്ന് ചിത്രങ്ങളും മത്സരിക്കാനുണ്ട്.പ്രാഥമിക ജൂറികള്‍ ചിത്രം കണ്ടതിനു ശേഷം 40 – 45 മികച്ച ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് വിലയിരുത്താന്‍ വിട്ടത്.
മതവിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. രാവിലെ എ.ആര്‍ ക്യാംപില്‍ നിന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പിസി ജോര്‍ജിനെ മജിസ്ട്രേറ്റിന്‍റെ ചേംബറില്‍ എത്തിച്ചത്. റിമാന്‍ഡ് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നു എന്നതടക്കം അദ്ദേഹം മുന്നോട്ട് വച്ച വാദങ്ങളൊന്നും കോടതി പരിഗണിച്ചില്ല.
എന്ത് തെറ്റാ ചെയ്തതെന്ന് സമൂഹം പറയണമെന്നും, എന്തിനാണ് എന്നെ എഴുന്നള്ളിച്ച് നടക്കുന്നതെന്ന് പൊലീസിനോട് ചോദിക്ക് എന്നായിരുന്നു മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും മുമ്പ് പി.സി. ജോര്‍ജിന്റെ പ്രതികരണം.
തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരമാണെന്നും സര്‍ക്കാര്‍ തന്നോട് കാണിക്കുന്നതെന്ന് ഇരട്ടനീതി മാത്രമല്ല ക്രൂരതയാണെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു.
‘എനിക്ക് ബി.ജെ.പിയുടെ ആത്മാര്‍ത്ഥമായ പിന്തുണയുണ്ട്, സുരക്ഷ ജനം തരും, ഭയം എന്താണെന്ന് എനിക്ക് അറിയില്ല’, പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ അര്‍ധരാത്രിയാണ് പി.സി. ജോര്‍ജിനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ എത്തിച്ചത്. ഫോര്‍ട്ട് പൊലീസ് പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായിരുന്നു.
നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി. ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.
പീഡനക്കേസിൽ പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി നടനും നിർമാതാവുമായ വിജയ് ബാബു. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമായിരുന്നെന്നുമാണ് ആരോപണം. പരാതിക്കാരി മുമ്പ് അയച്ച വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി.
നടിയുടെ ചില ആവശ്യങ്ങൾ നടക്കാതായതോടെയാണ് തനിക്കെതിരെ ഇത്തരത്തിലൊരു പരാതി നൽകിയതെന്നും നടൻ ആരോപിക്കുന്നു. “2018 മുതൽ പരാതിക്കാരിയെ അറിയാം. പലതവണ യുവതി തന്നിൽ നിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സിനിമയിൽ അവസരത്തിനുവേണ്ടി നടി നിരന്തരം വിളിച്ചിരുന്നു. ചില അവസരങ്ങൾ നൽകി. പിന്നെയും വിളിച്ചുകൊണ്ടേയിരുന്നു.
പുതിയ സിനിമയിൽ മറ്റൊരു നടിയെ നായികയായി നിശ്ചയിച്ചതോടെയാണ് പരാതിക്കാരി ലൈംഗിക പീഡനമാരോപിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ ഏപ്രിൽ 12ന് എത്തിയ നടി അവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി ടി.വി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്ക് ശേഷമാണിത്.ഏപ്രിൽ 14ന് നടി തനിക്കൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു.
വിഷുവിന് ഒന്നിച്ച് കണികാണണമെന്ന ആവശ്യവുമായി ഫ്ലാറ്റിൽ തങ്ങി. അന്ന് തന്റെ ഭാര്യയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇതിനിടെ തനിക്കുവന്ന ഫോണെടുത്ത് മേലിൽ വിളിക്കരുതെന്ന് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടു. അടുത്ത ദിവസം ആ കുട്ടിയെ വിളിച്ച് നടി മാപ്പു പറഞ്ഞു.ഏപ്രിൽ 18ന് പുതിയ ചിത്രത്തിലെ നായികയോടും അവരുടെ അമ്മയോടും കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടേക്ക് വന്ന നടി തട്ടിക്കയറി.”- എന്നൊക്കെയാണ് ഹൈക്കോടതിക്ക് നൽകിയ ഉപഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നത്.
അതേസമയം, വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒളിവിൽ കഴിയുന്ന നടൻ മേയ് 30ന് തിരിച്ചെത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വിമാനമിറങ്ങിയാലുടൻ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ സിറ്റി പൊലീസ് പൂർത്തിയാക്കി.
വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി സി ജോർജിന് (P C George) ശാരീരിക അസ്വസ്ഥത. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മർദത്തിൽ വ്യത്യാസം അനുഭവപ്പെട്ടത്. രക്തസമ്മർദത്തിൽ വ്യത്യാസമുണ്ടെന്നും ഒരു മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
വെണ്ണലയിലെയും തിരുവനന്തപുരത്തെയും വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി-ഫോർട്ട് പൊലീസുകളാണ് പി സി ജോര്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പി സി ജോർജിനെ വൈദ്യ പരിശോധനക്ക് ഹാജരാക്കി. അതിന് ശേഷം ഫോർട്ട് പൊലീസിന് കൈമാറും. കൊച്ചിയിൽ നിന്നുള്ള പൊലീസ് വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. രാത്രി 8.30 ക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും എന്നാണ് സൂചന.
നിലവില്‍ സിറ്റി എ ആര്‍ ക്യാമ്പിലാണ് പി സി ജോര്‍ജ്. പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ ഡിസിപിയുടെ വാഹനത്തില്‍ സിറ്റി എആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് നടപടി. വെണ്ണല കേസിൽ മൊഴി എടുക്കാനാണ് പിസിയെ നിലവിൽ കൊണ്ട് പോയത്. സ്റ്റേഷൻ പരിസരത്തെ സ൦ഘര്‍ഷ അവസ്ഥ കണക്കിലെടുത്താണ് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ജാമ്യം റദ്ദാക്കിയ നടപടിയില്‍ അപ്പീല്‍ പോകുമെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. നിയമം അനുസരിച്ചാണ് സ്റ്റേഷനില്‍ ഹാജരായതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പി സി ജോർജ് നാളെ ഹൈക്കോടതിയെ സമീപിക്കും. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് നാളെ ഹൈക്കോടതിയിൽ ഹർജി നൽകുക. ജാമ്യവ്യവസ്ഥകളുടെ ലംഘനം എന്ന പേരിൽ തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്‍റെ ജാമ്യം റദ്ദാക്കിയതെന്നാകും പ്രധാന വാദം. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരത്തെ കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും. നാളെത്തന്നെ ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെടും.
വെണ്ണല പ്രസംഗക്കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഇതിൽ ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ കേസിൽ പി സി ജോർജ് ഹാജരായെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും കോടതിയുത്തരവനുസരിച്ച് ജാമ്യം നൽകിയെന്നും പ്രോസിക്യൂഷൻ അറിയിക്കും.
ഭർതൃപീഡനം അനുഭവിച്ചിരുന്ന യുവതിയും മകളും ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ ഭർത്താവ് വിനീതും കുടുംബവും ഒളിവിൽപ്പോയെന്ന് പരാതി. ഇവർക്ക് എതിരെ ആറൻമുള പോലീസ് സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തു. മേയ് ആറിന് വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ശ്യാമയും മകളും പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മേയ് ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇടയാറൻമുളയിലെ വീട്ടിലാണ് ശ്യാമയേയും മൂന്ന് വയസുകാരി മകളേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 12ന് കുഞ്ഞും പിന്നാലെ ശ്യാമയും മരിച്ചു. ഇതിനുശേഷം ഭർതൃവീട്ടുകാർ ഒളിവിൽ പോയെന്നാണ് ശ്യാമയുടെ വീട്ടുകാർ ആരോപിക്കുന്നത്.
അതേസമയം, കേസിലെ തെളിവുകൾ ഇല്ലാതാക്കാൻ വിനീതും കുടുംബവും ശ്രമിക്കുന്നുണ്ടെന്നാണ് ശ്യാമയുടെ പിതാവ് മോഹനൻ നായരുടെ ആശങ്ക. മകളെ ചികിത്സിച്ച ആശുപത്രിയിൽ വിനീതിന്റെ സഹോദരിയോടൊപ്പം ആന്ധ്രാ സ്വദേശിയായ ഒരു അപരിചിതൻ എത്തിയിരുന്നുവെന്നും. ഇയാളാണ് വിനീതിനും കുടുംബത്തിനും രക്ഷപ്പെടാൻ സഹായം ഒരുക്കിയതെന്നും പിതാവ് ആരോപിക്കുന്നുണ്ട്.
അതേമയം, വിനീതിന്റെയും കുടുംബത്തിന്റെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവരെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം തുടരുകയാണ്. ശ്യാമയുടേയും വിനീതിന്റെയും കല്യാണം കഴിഞ്ഞിട്ട് ആറ് വർഷമായി. ഇതിനിടെ പണം ആവശ്യപ്പെട്ട് പലതവണ വിനീത് തന്നെ സമീപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പോലീസിന് മൊഴി നൽകിയിട്ടുണ്ടെന്നും ശ്യാമയുടെ പിതാവ് പറഞ്ഞു.
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം കാരാഗ്രഹവാസമാണ് കോടതി വിധിച്ചത്. ഒപ്പം പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഗായികയായ സിത്താര കൃഷ്ണകുമാര്‍.
സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് അത്യാവശ്യമാണെന്നും സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടാവണമെന്നും വ്യക്തമാക്കിയിരിക്കുകയാണ് സിത്താര. വിസ്മയയുടെ അമ്മ പറഞ്ഞതുപോലെ പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടത് വളരെ പ്രധാനപെട്ടതാണ്.
കുട്ടികള്‍ അവരുടെ തീരുമാനങ്ങള്‍ എടുക്കാനുള്ള സാഹചര്യത്തിലേക്ക് അവരുടെ കൈ പിടിച്ചു ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. ഒരാള്‍ മുന്നില്‍ നടക്കാനോ അല്ലെങ്കില്‍ പിന്നില്‍ നിന്ന് ഉന്താന്‍ ആളോ അല്ല വേണ്ടത്. നമുക്ക് ഒപ്പം നടക്കാനാണ് ആളുവേണ്ടത്. അങ്ങനെ ആളുകളുണ്ടാകുമ്പോള്‍ നമുക്ക് ധൈര്യം വരും.’ സിത്താര പറഞ്ഞു.
ഓരോ കാര്യങ്ങള്‍ പഠിക്കാനായി വിസ്മയയുടെ മരണം പോലെയുള്ള വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കരുത്. എന്റെ വിവാഹത്തിന് ഞാന്‍ സ്വര്‍ണം ധരിക്കുന്നില്ലെന്നത് എന്റെ തീരുമാനമായിരുന്നു. എന്റെ അമ്മക്കും അച്ഛനും അതില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. എന്നിട്ടും കുടുംബക്കാര്‍ക്കിടയില്‍ മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നു. അത്തരം തീരുമാനങ്ങള്‍ കുട്ടികള്‍ എടുക്കേണ്ടതുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം സൗഹൃദമാണ്. ആര് തന്നെയായാലും തമ്മില്‍ സൗഹൃദം വേണം. ഭാര്യാ ഭര്‍ത്താവ് എന്ന റിലേഷന്‍ഷിപില്‍ ഭാര്യ ഭര്‍ത്താവ് എന്നുള്ള ഒരു കണക്ഷനുണ്ട്. അതിനപ്പുറത്തേക്ക് സൗഹൃദവും വേണം. സുഹൃത്ത് ബന്ധമാണ് ഒട്ടും ജഡ്ജ്മെന്റല്‍ അല്ലാത്ത അണ്‍കണ്ടീഷണല്‍ ആയിട്ടുള്ള സ്‌നേഹം എന്ന് പറയുന്നത്. അതില്‍ അധികാരമില്ല, ആരും ആരുടേയും മുകളിലാണെന്ന ചിന്തയില്ല. തുല്യരായി കാണാന്‍ സാധിക്കുന്നത് സുഹൃത്തുക്കള്‍ക്കാണ്. അത് വളരെ പ്രധാനപെട്ടതാണ്. അപ്പോള്‍ നമുക്ക് എന്തും തുറന്നുപറയാന്‍ സാധിക്കും. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കും.
പിന്നെ ഡൊമസ്റ്റിക് വയലന്‍സിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ആളുകള്‍ കാലങ്ങളായി കണ്ടീഷന്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കുറെ ധാരണകളുടെ പുറത്താണ് ആളുകള്‍ ജീവിച്ചിരിക്കുന്നത്. ഇത് പുരാതനകാലം മുതല്‍ തുടങ്ങിയതാണ്. ഭാര്യ എങ്ങനെ പെരുമാറണം, മകള്‍ എങ്ങനെ പെരുമാറണം, മകളുടെ കല്യാണം കഴിഞ്ഞാല്‍ ഫാമിലി വേറെയാണ് എന്നൊക്കെ ചിന്തയാണ്. കാരണം പെട്ടെന്ന് എല്ലാ ബന്ധങ്ങളും ഒഴിവാക്കി പുതിയ ഒരാളായി ജീവിക്കുക എന്നതൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണത് എന്നും സിത്താര പറഞ്ഞു.