Latest News

ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്‍ മോഹന്‍ലാലിനായി തടിയില്‍ പണിത വിശ്വരൂപ ശില്‍പം പൂര്‍ത്തിയായി. അടുത്ത മാസം ആദ്യവാരം അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വീടിന്റെ അലങ്കാരമാകും.

12 അടി ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ശില്‍പത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാവും കൊത്തിയെടുത്തിരിക്കുന്നത്.

ക്രാഫ്റ്റ് വില്ലേജില്‍ ദിയാ ഹാന്‍ഡി ക്രാഫ്റ്റ്‌സ് എന്ന സ്ഥാപനം നടത്തുന്ന ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒന്‍പതു പേരും ചേര്‍ന്നാണ് ശില്പം പൂര്‍ത്തീകരിച്ചത്. കുമ്പിള്‍ തടിയിലാണ് ശില്പം.

ശില്‍പ പീഠത്തില്‍ 400 ഓളം കഥാപാത്രങ്ങളുണ്ട്. ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശില്‍പചാരുതയോടെ കാണാം. കാളിയമര്‍ദ്ദനവും ശില്‍പത്തിന്റെ രൂപകല്‍പനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നടന്‍ മോഹന്‍ലാലിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറടി ഉയരമുള്ള വിശ്വരൂപം ശില്പി നാഗപ്പന്‍ നിര്‍മിച്ചുനല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് വലിയ രൂപം നിര്‍മിച്ചുതരണമെന്ന് അദ്ദേഹം ശില്പിയോട് ആവശ്യപ്പെട്ടു.

അരക്കോടിയോളമാണ് വില. നാഗപ്പനൊപ്പം സഹശില്പികളായ സോമന്‍, ഭാഗ്യരാജ്, വിജയന്‍, രാധാകൃഷ്ണന്‍, സജു, ശിവാനന്ദന്‍, കുമാര്‍, നന്ദന്‍, രാമചന്ദ്രന്‍ എന്നിവരും ഇതില്‍ പങ്കുചേര്‍ന്നു.

തമിഴ്നാട്ടിലെ പല്ലാവരത്ത് എഞ്ചിനീയറായ ഗൃഹനാഥൻ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി ജീവനൊടുക്കി. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രകാശ്(41) ഭാര്യ ഗായത്രി(39) മകൾ നിത്യശ്രീ(11) മകൻ ഹരികൃഷ്ണൻ(9) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ ഏറെനേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീട്ടിൽ രാത്രിയിൽ ഓൺചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല. ഇതോടെ അയൽക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ചനിലയിൽ കണ്ടത്. പ്രകാശ്-ഗായത്രി ദമ്പതിമാരുടെ വിവാഹവാർഷികദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നാലുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തി. പ്രകാശിന്റെ സാമ്പത്തികബാധ്യതയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന.

ഏതാനുംദിവസങ്ങൾക്ക് മുമ്പ് പ്രകാശ് ഓൺലൈൻ വഴി കട്ടിങ് മെഷീൻ വാങ്ങിയിരുന്നെന്ന് സൂചനകളുണ്ട്. ഈ ഇലക്ട്രിക്ക് കട്ടിങ് മെഷീൻ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വയം കഴുത്ത് മുറിച്ച് മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

സമരത്തിനിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൊണ്ട് ഇത്തരത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്.

കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു. മുന്‍പും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍.

”അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. മുദ്രാവാക്യം വിളിക്കുമ്പോള്‍ മകനോടൊപ്പം ഉണ്ടായിരുന്നു. എന്‍ആര്‍സി സമരത്തില്‍ ഇതിനു മുന്‍പും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്.”- ഇതായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം.

ബര്‍മുഡ ട്രയാംഗിളിലേക്ക് യാത്ര ചെയ്യാന്‍ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള നോര്‍വീജിയന്‍ കമ്പനിയുടെ പരസ്യം ചര്‍ച്ചയാകുന്നു. കപ്പല്‍ കാണാതായാല്‍ ടിക്കറ്റ് പൈസ മുഴുവന്‍ തിരികെ നല്‍കാമെന്ന കമ്പനിയുടെ വാഗ്ദാനത്തില്‍ പകച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കപ്പല്‍ കമ്പനിയായ നോര്‍വീജിയന്‍ ക്രൂസ് ലൈന്‍ എന്ന കമ്പനിയാണ് നിഗൂധതകളൊളിപ്പിച്ച ബര്‍മുഡ ട്രയാംഗിളിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. കമ്പനിയുടെ നോര്‍വീജിയന്‍ പ്രൈമ എന്ന കപ്പലിലാണ് യാത്ര. ബര്‍മുഡ ട്രയാംഗിളില്‍പ്പെട്ട കപ്പലുകളോ വിമാനങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നിരിക്കെ ഈ കപ്പല്‍ യാത്രാമധ്യേ കാണാതായാല്‍ ടിക്കറ്റ് തുക മുഴുവന്‍ മടക്കി നല്‍കുമെന്നാണ് അധികൃതരുടെ അറിയിപ്പ്.

എന്നാല്‍ കപ്പല്‍ കാണാതായാല്‍ തുക ആര്‍ക്ക് നല്‍കുമെന്നാണ് നെറ്റിസണ്‍സിന്റെ ചോദ്യം. രണ്ട് ദിവസത്തെ യാത്രയ്ക്കാണ് കപ്പല്‍ തയ്യാറെടുക്കുന്നത്. ഈ രണ്ട് ദിവസത്തേക്ക് 1,450 യൂറോ അഥവാ 1.4 ലക്ഷം രൂപയാണ് ഫീസ്. ന്യൂയോര്‍ക്കില്‍ നിന്ന് കപ്പല്‍ യാത്ര തുടങ്ങും.

ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം അഥവാ ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണിത്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്. ഇതുവരെ പതിനാറ് വിമാനാപകടങ്ങളും പതിനേഴ് കപ്പല്‍ അപകടങ്ങളും ബര്‍മുഡ ട്രയാംഗിളില്‍ നടന്നിട്ടുണ്ട്. ഇതില്‍ പകുതിയുടെയും അവശിഷ്ടങ്ങള്‍ പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇങ്ങനൊരു ഭീകരപ്രദേശത്തിന്റെ വിവരണം മാനവരാശിക്ക് ആദ്യമായി ലഭിച്ചത് അമേരിക്കൻ തീരത്തിനു സമീപമുള്ള ബഹാമാസ് ദ്വീപിലെത്തിയ ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രാനുഭവങ്ങളിൽ കൂടിയാണ്. ആ പ്രദേശത്തുകൂടി പോയപ്പോൾ തീഗോളങ്ങൾ കടലിൽ വീഴുന്നത് കണ്ടുവെന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചികൾ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ട് വരെ ഈ പ്രദേശത്തേക്കുറിച്ചുള്ള ഒരു രേഖകളും ലഭിച്ചില്ല.

1918 മാർച്ചിൽ അമേരിക്കൻ നേവിയുടെ യു‌എസ്‌എസ് സൈക്ലോപ്സ് എന്ന 542 അടി നീളമുള്ള ചരക്കു കപ്പൽ ഈ പ്രദേശത്ത് കാണാതായി. കാണാതാകുന്ന സമയത്ത് ഈ കപ്പലിൽ 300 ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടൺ മാംഗനീസുമുണ്ടായിരുന്നു. എന്നാൽ ഇതിനെന്തു സംഭവിച്ചു എന്ന് ആർക്കും മനസ്സിലായില്ല. ഇതിനേക്കുറിച്ച് യാതൊരു വിവരവും പിന്നീട് ലഭിച്ചിട്ടുമില്ല.

ഫ്‌ലൈറ്റ് 19 എന്ന വിമാനത്തിന്റെ തിരോധാനമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ദുരൂഹമായ സംഭവം. ഇതിനെ തിരഞ്ഞുപോയ അമേരിക്കയുടെ അഞ്ച് ബോംബർ വിമാനങ്ങൾ ദുരൂഹസാഹചര്യത്തിൽ പ്രത്യക്ഷമായതോടെയാണ് ഈ ‘നിഗൂഢതയെ’ കുറിച്ച് ലോകമറിയുന്നത്. വിമാനത്തെ അന്വേഷിച്ചയച്ച വിമാനങ്ങളും കാണാതായി. 27 പേരും ആറു വിമാനങ്ങളും പിന്നീട് തിരിച്ചു വന്നില്ല.

1945 ഡിസംബർ 5നാണ് സംഭവം. കഴിഞ്ഞ 100 വർഷത്തിനിടക്ക് ഏകദേശം ആയിരത്തോളം ജീവനുകൾ ബർമുഡ ത്രികോണം എടുത്തിട്ടുണ്ട്. എല്ലാം നിഗൂഢ കാരണങ്ങളാലല്ല കാണാതായത്. എങ്കിലും കടൽയാത്ര സുഖകരമായ പ്രദേശമല്ല ഈ ഭാഗമെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്.

പതിറ്റാണ്ടുകളോളം മനുഷ്യനെ കുഴക്കിയ ബർമൂഡ ട്രയാം​ഗിളിന്റെ നി​ഗൂഢതയെ പൊളിച്ചടുക്കിയെന്ന അവകാശവാദവുമായി 2017 ൽ ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ കാൾ ക്രുഷേൽനിക്കി രം​ഗത്ത് വന്നിരുന്നു. മറ്റേത് സമുദ്രത്തിലും കപ്പൽ അപകടത്തിൽപ്പെടാനുള്ള സാധ്യതകൾ മാത്രമേ ബർമൂഡ ട്രയാം​ഗിളിലും ഉള്ളു എന്നും ഇവിടെ മറ്റ് പ്രത്യേകതകളൊന്നും ഇല്ലെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്.

സ്വന്തം ലേഖകൻ

ഡെൽഹി : ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പിക്കെതിരെ വളരെ തന്ത്രപൂർവ്വം പ്രായോഗികവും , ബുദ്ധിപരവുമായ രാഷ്ട്രീയം നടപ്പിലാക്കുന്നത് കെജ്രരിവാളിൻറെ ആം ആദ്മി പാർട്ടി മാത്രമാണെന്ന് സമീപകാലത്തെ അനേകം സംഭവങ്ങൾ തെളിയിക്കുന്നു. ഡെൽഹിയിൽ ഹിന്ദു – മുസ്ളീം കലാപങ്ങൾ ഉണ്ടാക്കി അതിനുള്ളിലേയ്ക്ക് കെജ്‌രിവാളിനെ എത്തിക്കുവാനും , ചില സ്ഥലങ്ങളിൽ മുസ്ളീം വിരുദ്ധനാക്കുവാനും മറ്റ് ചിലയിടത്ത് ഹിന്ദു വിരുദ്ധനാക്കുവാനും ബി ജെ പി നടത്തിയ നീച നീക്കങ്ങളെ എല്ലാം ഇല്ലാതാക്കികൊണ്ട്, താൻ ആഗ്രഹിക്കുന്ന അജണ്ടയിലേയ്ക്ക് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തെ എത്തിക്കുന്ന കെജ്‌രിവാളിന്റെ രാഷ്ട്രീയ ചാണക്യ ബുദ്ധിക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കുഴയുകയാണ് ബി ജെ പി നേത്ര്യത്വം. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയ അടവുകൾ തന്നെ ഇപ്പോഴും പരീക്ഷിക്കുന്ന മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും കെജ്‍രിവാളിന്റെ നവീന രാഷ്ട്രീയ തന്ത്രം മനസ്സിലാക്കുവാനോ , ആം ആദ്മി പാർട്ടിക്ക് ഇന്ത്യ മുഴുവനിലും ലഭിക്കുന്ന സ്വീകാര്യതയെ തടയുവാനോ കഴിയിന്നുമില്ല.

കിഴക്കമ്പലത്തെ സമ്മേളനത്തിലെ ജനപങ്കാളിത്തം കേരളത്തിലെ പാർട്ടികളിൽ വല്ലാത്തൊരു ഭയം തന്നെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വടക്കേ ഇന്ത്യയിലെപ്പോലെ നുണകഥകൾ പ്രചരിപ്പിച്ച് കെജ്രരിവാളിന്റെ ജനസമ്മിതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും അവരുടെ സൈബർ സംഘങ്ങളും , ചില മലയാള മാധ്യമങ്ങളും. അതിനായി മുസ്ളീം വിരുദ്ധനാണ് കെജ്‍രിവാൾ ,  ജഹാംഗീർപുരിയിൽ മുസ്ലീങ്ങളെ അക്രമിച്ചപ്പോൾ മിണ്ടാതിരുന്നത് കണ്ടില്ലേ ? എന്ന് തുടങ്ങുന്ന നുണകളാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിപ്പിക്കുന്നത്. ഡെൽഹി വാർത്തകളിലെ സത്യാവസ്ഥ അറിയാത്ത അനേകം സാധാരണ മലയാളികൾ ഈ നുണകളെ വിശ്വസിക്കുകയും , കെജ്‌രിവാളിനെ തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട് .

പക്ഷെ ഇവിടെയൊക്കെ പണ്ട് ബി ജെ പി യെ അധികാരത്തിൽ എത്തിക്കാൻ നടന്ന അണ്ണാഹസ്സാരെയുടെ കപട ബുദ്ധിയിൽ വീഴാതെയുള്ള രാഷ്ട്രീയ തന്ത്രം തന്നെയാണ് കെജ്‍രിവാൾ ഈ പ്രശ്നങ്ങളിലും നടപ്പിലാക്കിയത് . തന്നെ വൈകാരികമായി പ്രകോപിപ്പിക്കാൻ ബി ജെ പി ഒരുക്കുന്ന കെണിയിൽ കുടുങ്ങാതെ തന്റെ അജണ്ടയിലൂടെ നീങ്ങി അതിലൂടെ  ബി ജെ പി യെ ഇല്ലാതാക്കുക എന്ന പ്രായോഗിക രാഷ്ട്രീയ തന്ത്രം തന്നെയാണ് കേജ്‌രിവാൾ ഇപ്പോഴും നടപ്പിലാക്കുന്നത്. പക്ഷേ അതിന് കെജ്‌രിവാൾ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളെ മനസ്സിലാക്കി വരുവാൻ പലപ്പോഴും പരമ്പരാഗത രാഷ്ട്രീയം കണ്ട് ശീലിച്ച സാധാരണകാർക്ക് കുറെ സമയം എടുക്കാറുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.

ഒരോ ദിവസവും പല രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ച് കെജ്രരിവാളിനെ ഡെൽഹിക്ക് പുറത്തേയ്ക്ക് വിടാതിരിക്കുക എന്നതായിരുന്നു ബി ജെ പി യുടെ അജണ്ട. എന്നാൽ 2024 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടിയെ സജ്‌ജമാക്കുവാൻ ഇന്ത്യ മുഴുവനിലും സഞ്ചരിക്കുന്ന കെജ്‍രിവാൾ, ബി ജെ പി സൃഷ്‌ടിക്കുന്ന പ്രശ്നങ്ങളെ ആം ആദ്മി പാർട്ടിയിലെ രണ്ടാം നിര നേതാക്കളായ മനീഷ് സിസോദിയ , അമാനത്തുള്ള ഖാൻ , സഞ്ജയ് സിംഗ് , രാഘവ് ചദ്ദ , അതീഷി സിംഗ് തുടങ്ങിയവരെ അണിനിരത്തിയാണ് നേരിടുന്നത്. താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ഡെൽഹിയെ നയിക്കാൻ ഇവരെ പ്രാപ്തരാക്കുക എന്നത് തന്നെയാണ് കെജ്‌രിവാൾ ഇതിലൂടെ ലക്ഷ്യമിട്ടത്. 

ഏപ്രിൽ 18 ന് ഒന്നരലക്ഷം കർഷകർ അണിനിരക്കുന്ന റാലിയിൽ പങ്കെടുക്കുവാൻ ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന കെജ്‌രിവാളിന്റെ യാത്ര മുടക്കുക , അതോടൊപ്പം ഡെൽഹിയിൽ ഹിന്ദു- മുസ്ളീം വർഗ്ഗീയ ലഹള ഉണ്ടാക്കുക എന്നിവ ആയിരുന്നു അതേ ദിവസം തന്നെ ബി ജെ പി ജഹാംഗീർപുരിയിൽ ബുൾഡോസറുമായി വന്ന് കലാപം സൃഷ്ടിച്ചതിന്റെ പിന്നിലുള്ള കാരണങ്ങൾ. എന്നാൽ ഈ ബുൾഡോസർ വിവാദത്തെ കെജ്‍രിവാൾ നേരിട്ടത് തൻ്റെ  മന്ത്രിസഭയിലെ രണ്ടാം നിര നേതാക്കളെ ഉപയോഗിച്ചായിരുന്നു.

ബാംഗ്ലൂരിലായിരുന്നതുകൊണ്ട് തന്നെ കെജ്‌രിവാൾ ഇതിനെതിരെ പ്രതികരിച്ചതുമില്ല, ഉടൻ തന്നെ കെജ്‌രിവാൾ  മുസ്ളീം വിരുദ്ധനാണ് എന്ന പ്രചരണവും ബി ജെ പി തന്നെ നടത്തി. പ്രതികരിച്ചിരുന്നെങ്കിൽ അതുപയോഗിച്ച് ഡെൽഹിയിലെ 80 ശതമാനത്തിലധികം വരുന്ന ഹിന്ദു സമൂഹത്തിനിടയിൽ കെജ്‍രിവാളിനെ രാജ്യദ്രോഹിയും , ഹിന്ദു വിരുദ്ധനുമാക്കി ചിത്രീകരിച്ച് പോലീസിനെ ഉപയോഗപ്പെടുത്തി മുസ്ളീം സമൂഹത്തെ അടിച്ചമർത്തി, വരാൻ പോകുന്ന മുൻസിപൽ തെരഞ്ഞെടുപ്പിൽ ബി ജെ പി വലിയൊരു ആയുധമായി ഈ കലാപത്തെ ഉപയോഗിച്ചേനേ.
അങ്ങനെ ബി ജെ പി ഒരുക്കിയ കെണിയിൽ വീഴാതെ കെജ്രിവാളിന്റെ എം എൽ എ മാർ ഡൽഹി മുൻസിപാലിറ്റിയിലെ 272 വാർഡുകളിലും ആം ആദ്മി പാർട്ടിയുടെ  നേതൃത്വത്തിൽ ശാന്തി യാത്ര നടത്തുകയും , വിഷയം കോടതിയുടെ മുൻപിൽ എത്തിച്ച് ഹിന്ദു – മുസ്ളീം സംഘർഷം ഒഴിവാക്കുകയും ചെയ്തു. അതോടൊപ്പം ജനങ്ങളെകൂട്ടി പൊളിയ്ക്കൽ വിഷയവുമായി ബന്ധപ്പെട്ട് ദുർഗേഷ് പതക്കിന്റെയും അതിഷിയുടേയും രാഘവ് ഛദ്ദയുടെയും നേതൃത്വത്തിൽ ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തി ഇനിയും ബുൾഡോസറുമായി വന്നാൽ ഡെൽഹി ബി ജെ പി അധ്യക്ഷന്റെ വീടും , ബി ജെ പി ആസ്ഥാനവും  പൊളിക്കുമെന്ന് പ്രഖ്യാപിച്ചതോടുകൂടി ബി ജെ പി പതിയെ ഈ വിഷയത്തിൽ നിന്ന് പിൻവാങ്ങി.

ബി ജെ പി യുടെ പ്രചരണത്തിനായി ഉണ്ടാക്കിയ കാശ്‌മീർ ഫയൽ സിനിമയ്ക്ക് നികുതി ഒഴിവാക്കണമെന്നുള്ള ബി ജെ പി യുടെ ആവശ്യത്തെ തള്ളിപ്പറഞ്ഞ കെജ്‌രിവാളിനെ ഹിന്ദു വിരോധി ആക്കാനുള്ള പ്രചരണത്തെയും ആം ആദ്മി പാർട്ടി ഈ അവസരത്തിൽ  തന്ത്രപരമായി ജനങ്ങളിൽ എത്തിച്ചു. അടുത്തു വരുന്ന  ഗുജറാത്ത് – ഹിമാചൽ – കാശ്മീർ ഇലക്ഷന് മുമ്പ് രാജ്യത്ത് ഒരു വലിയ വർഗ്ഗീയ കലാപത്തിന് കാത്തിരുന്ന ബി ജെ പി യെ ശരിക്കും തകർത്തു കളഞ്ഞു കെജ്‌രിവാളിന്റെ ചാണക്യ ബുദ്ധിയിലുദിച്ച ഈ മൗനം. വരും ദിവസങ്ങളിലും ഇതേ രീതിയിലുള്ള മൗനം  കെജ്‌രിവാൾ ചിലപ്പോൾ സ്വീകരിച്ചെന്നിരിക്കും. അതിനുപിന്നിലുള്ള അദ്ദേഹത്തിന്റെ ലക്ഷ്യം തന്ത്രപരമായ നീക്കങ്ങളിലൂടെ അടുത്ത തെരഞ്ഞെടുപ്പിൽ ബി ജെ പിയെ ഇന്ത്യൻ പാർലമെന്റിൽ നിന്ന് ഇല്ലാതാക്കുക എന്നത് തന്നെയാണ്. അല്ലാതെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നതുപോലെ രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾ ഉണ്ടായി കാണുവാൻ ആഗ്രഹിക്കുന്ന ബി ജെ പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് കൊടുക്കുകയല്ല കെജ്രരിവാളിലെ ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ ചെയ്യുന്നത്.

 

ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. വാഹനം ലഡാക്കിലെ ഷ്യോക് നദിയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലാണ് (41) മരിച്ചത്.

കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറാണ് മുഹമ്മദ് ഷൈജല്‍. നാല് മാസം മുമ്പാണ് അവസാനം നാട്ടിൽ എത്തിയത്. സൈനിക സേവനം അവസാനിപ്പിക്കാൻ ഒരു വർഷം കൂടി ബാക്കി ഇരിക്കുമ്പോഴാണ് അപകടം. ഭാര്യ റഹ്മത്ത്. മൂന്ന് കുട്ടികൾ ഉണ്ട്.

രാവിലെ ഒന്‍പതോടെ 26 സൈനികരുമായി ഇന്ത്യാ-ചൈന അതിര്‍ത്തിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വാഹനം വീണതെന്നാണ് അറിയുന്നത്. ഇതില്‍ ചിലര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പര്‍താപൂരിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടേയ്ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്.

‘നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം’ എന്ന ലേഖനം എഴുതിയ അമേരിക്കൻ നോവലിസ്റ്റ് നാൻസി ക്രാംപ്റ്റൺ ബ്രോഫി ജീവിതത്തിലെ ഭർത്താവിനെ കൊലപ്പെടുത്തി. കേസിൽ നോവലിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. യുഎസിലെ പോർട്ട്ലാൻഡ് കോടതിയാണ് 71കാരി നാൻസി കുറ്റം ചെയ്തതായി കണ്ടെത്തിയത്. ജൂൺ 13നാണ് നാൻസിക്കുള്ള ശിക്ഷ വിധിക്കുക.

2018ലാണ് 63കാരനായ പാചകവിദഗ്ധൻ ബ്രോഫിയെ നാൻസി വെടിവെച്ചു കൊന്നത്. തെളിവുകളില്ലാതെ എങ്ങനെ കൊല നടത്താമെന്നതു വിശദീകരിക്കുന്ന ലേഖനം 2011 ലാണ് പ്രസിദ്ധീകരിച്ചത്.

അതേസമയം, കൊലപാതകത്തിനായി നാൻസി ഉപയോഗിച്ച തോക്ക് ഇതുവരെയും പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊലയ്ക്കു പിന്നിലെ കാരണവും ദുരൂഹമായി തുടരുകയാണ്. സാമ്പത്തിക പ്രശ്നങ്ങളും ലൈഫ് ഇൻഷുറൻസ് പോളിസി തുകയുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് സംശയിച്ചിരുന്നെങ്കിലും നാൻസി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

കൊലയ്ക്ക് ഉപയോഗിച്ച അതേ മാതൃകയിലുള്ള തോക്ക് നാൻസിയുടെ കൈവശമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ബ്രോഫിയുടെ ജോലിസ്ഥലത്തിനടുത്തായി നാൻസി തോക്കുപിടിച്ച് നിൽക്കുന്നതായുള്ള വീഡിയോ തെളിവും പോലീസിന് ലഭിച്ചിരുന്നു.

എന്നാൽ, തോക്ക് നോവൽ എഴുത്തിന്റെ ഭാഗമായി സൂക്ഷിക്കുന്നതാണെന്നാണ് നാൻസി വാദിക്കുന്നത്. 2018ൽ അറസ്റ്റിലായ നാൻസി ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. റോങ് നെവർ ഫെൽറ്റ് റൈറ്റ്, റോങ് ഹസ്ബൻഡ്, റോങ് ലവർ എന്നിവയാണ് നാൻസിയുടെ നോവലുകൾ.

കോട്ടയം കഞ്ഞിക്കുഴിയിൽ നടൻ ധർമജന്‍റെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ ഇവിടെ നിന്നും 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. പിടിച്ചെടുത്ത പഴകിയ മീൻ നശിപ്പിച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം ‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് വൈകിട്ട് അറിയിച്ചു. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഉപയോഗിച്ച പഴകിയ എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തും. ടി പി സി മോണിറ്ററിലൂടെ ഇത് വളരെ വേഗം കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിപണിയില്‍ വില്‍ക്കുന്ന എണ്ണയില്‍ മായം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 4290 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 331 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 412 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 429 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 5029 പരിശോനകളാണ് നടത്തിയത്. ഇതുവരെ 7229 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. 114 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 936 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 181 സാമ്പിളുകള്‍ ശേഖരിച്ചു. 11 പേര്‍ക്ക് നോട്ടീസ് നല്‍കി. ആകെ 1205 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 9 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 160 കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

ഉറങ്ങിയില്ലെന്ന് ആരോപിച്ച് 10 മാസം പ്രായമായ കുട്ടിയുടെ മുഖത്തടിച്ച ആയ അറസ്റ്റിൽ. ചോറ്റാനിക്കര പോലീസ് ആണ് ആയയെ അറസ്റ്റ് ചെയ്തത്. പിറവം നാമക്കുഴി തൈപറമ്പിൽ 48കാരിയായ സാലി മാത്യു ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയാണ് സാലിയുടെ ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം. ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ടതോടെ സാലിയെ അന്നുതന്നെ ഇവരെ ജോലിയിൽനിന്നു പറഞ്ഞ് വിടുകയും ചെയ്തു.

എന്നാൽ കുട്ടിയുടെ ചെവിയിൽ നിന്നു രക്തം വന്നത് പിന്നീടാണ് ശ്രദ്ധയിൽപ്പെട്ടത്. ഉടനടി ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ കർണപുടത്തിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ഗായകന്‍ വിജയ് യേശുദാസ്. ഫ്ലവേഴ്സ് ഒരു കോടിയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് വിജയ് വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്.

വിജയ് യേശുദാസും ദര്‍ശനയും വിവാഹമോചിതരായി എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുവരും മൗനം പാലിക്കുകയായിരുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് ദര്‍ശനയും ഞാനും. ’വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക.

മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.’പക്ഷെ, കുടുംബാംഗങ്ങള്‍ അതിനെ വളരെ സെന്‍സിറ്റീവായാണ് കാണുന്നത്. പിന്തുണ കിട്ടാറുമില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെ വളരെ ഹിഡണായി മുന്നോട്ടു പോവുകയാണ് ഇക്കാര്യം.

2002-ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്യും ദര്‍ശനയും കണ്ടുമുട്ടിയത്. 2007 ജനുവരി 21-ന് ആയിരുന്നു ഇരുവരുടെയും വിവാഹം.

Copyright © . All rights reserved