Latest News

”അഫ്ഗാനിസ്ഥാൻ എന്റെ വീടാണ്, അവിടെയാണ് ഞാൻ ഒടുവിൽ ജീവിക്കേണ്ടത്,” ആശങ്കകൾ മാറ്റിവച്ച് അവൾ പറഞ്ഞു…

വ്യാഴാഴ്ച ന്യൂഡൽഹിയിൽ നിന്ന് പറന്നുയർന്ന A343 കാം എയർ വിമാനത്തിൽ വളരെ കുറച്ച് യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. 300 സീറ്റുള്ള വിമാനത്തിൽ പകുതിയിലധികം ഒഴിഞ്ഞു കിടന്നു.

വിമാനത്തിൽ ആകെ ഉണ്ടായിരുന്ന യാത്രക്കാരിൽ ചിലർ ഇവരാണ്: വീട്ടിലേക്ക് തിരിച്ചുപോകുന്ന അഫ്ഗാൻ വിദ്യാർത്ഥി, അസുഖബാധിതയായ അമ്മയെ സന്ദർശിക്കാൻ ന്യൂഡൽഹിയിലെ ആശുപത്രിയിൽ നിന്ന് അവധിയെടുത്ത ഒരു ഡോക്ടർ, മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തി ചികിൽസ കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരാൾ, യുഎന്നിലും കാബൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് മാനുഷിക സംഘടനകളിലും ജോലി ചെയ്യുന്ന ഒരു കൂട്ടം പേർ, ഇവരിൽ കൂടുതലും ഇന്ത്യക്കാരാണ്.

ഇവരെ കൂടാതെ, കഴിഞ്ഞ വർഷം ഓഗസ്റ്റ് 17 ന് ഇന്ത്യൻ എയർഫോഴ്‌സ് വിമാനത്തിൽ കാബൂളിൽ നിന്ന് ഇന്ത്യയിലെത്തി, തിരിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ മടങ്ങുകയായിരുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ, താലിബാൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് പോകുന്ന വിദേശകാര്യ മന്ത്രാലയത്തിലെ ഒരു പ്രതിനിധി എന്നിവരും വിമാനത്തിൽ ഉണ്ടായിരുന്നു.

ഉച്ചയ്ക്ക് 1 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം സർക്കാർ അയച്ച വൻതോതിലുള്ള ചരക്ക് കയറ്റേണ്ടതിനാൽ രണ്ടര മണിക്കൂർ വൈകി പുറപ്പെട്ടു. കാലതാമസത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മടുത്ത എയർലൈൻസ് ഗ്രൗണ്ട് സ്റ്റാഫ് ഇത് അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള മാനുഷിക സഹായമായ ഭക്ഷണവും മരുന്നുകളും ആണെന്ന് ഊഹിച്ചു.

അഫ്ഗാൻ എയർലൈൻ കമ്പനിയായ കാം എയർ, ജൂൺ പകുതി മുതൽ ആഴ്ചയിൽ ഒരിക്കൽ കാബൂൾ-ഡൽഹി വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ വിമാനം അതിന്റെ എട്ടാമത്തെ യാത്രയായിരുന്നു. പ്രധാന അഫ്ഗാൻ എയർലൈനായ അരിയാനയും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിച്ചേക്കും.

അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്ത് ഒരു വർഷത്തിനുശേഷം, കാബൂളിലേക്കുള്ള വിമാനം, താലിബാനുമായി ബന്ധം സ്ഥാപിക്കാനുള്ള ന്യൂഡൽഹിയുടെ താൽക്കാലിക ശ്രമങ്ങളെക്കുറിച്ചുള്ള ചെറിയൊരു കാഴ്ചപ്പാട് നൽകി. ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനുമായും അവിടുത്തെ ജനങ്ങളുമായും നല്ല ബന്ധമുണ്ടെന്നും, താലിബാൻ എല്ലാ ജനങ്ങൾക്കും പ്രാതിനിധ്യം നൽകുന്ന ഒരു സർക്കാരുണ്ടാക്കണമെന്നുമാണ് മേയിൽ താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന നാലാമത് മേഖലാ സുരക്ഷാ സംവാദത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കെ.ഡോവൽ പറഞ്ഞത്.

സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കുകയും, പെൺകുട്ടികളെ സ്‌കൂളിലേക്ക് മടങ്ങാൻ അനുവദിക്കുകയും, തൊഴിലിൽ ഏർപ്പെടുന്നതുൾപ്പെടെ സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുകയും വേണം. മറ്റ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തീവ്രവാദ ഗ്രൂപ്പുകളുടെ കേഡർമാർക്ക് അഫ്ഗാനിസ്ഥാൻ സുരക്ഷിത താവളമാകരുതെന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞു.

മറ്റു ചില രാജ്യങ്ങളെപ്പോലെ ഇന്ത്യയും ജൂണിൽ ഐഎഫ്എസ് ഓഫിസർ ഉൾപ്പെടെയുള്ള ഒരു ചെറിയ കൂട്ടം ഉദ്യോഗസ്ഥരുമായി കാബൂളിൽ എംബസി വീണ്ടും തുറന്നു. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇന്ത്യൻ പ്രൊഫഷണൽ പറഞ്ഞു. കഴിഞ്ഞ വർഷം, പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ അയച്ച ആദ്യത്തെ ഐ‌എഎഫ് വിമാനത്തിൽ എത്തിയ നൂറുകണക്കിന് ആളുകളിൽ അദ്ദേഹവും ഭാര്യയും അവരുടെ കുട്ടിയും ഉൾപ്പെടുന്നു.

ഒരു വർഷം മുമ്പ് കാബൂളിൽ ചെലവിട്ട അവസാന മണിക്കൂറുകളും ഇന്ത്യൻ എംബസിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ബസ് യാത്രയും അദ്ദേഹം ഓർത്തു. ഈ യാത്ര ചെയ്യരുതെന്ന് ഭാര്യ തന്നോട് അപേക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ ഒറിജിനൽ രേഖകളും സർട്ടിഫിക്കറ്റുകളും എങ്കിലും ശേഖരിക്കണമെന്ന് താൻ അവളോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

”അമ്മയ്ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചതിനാൽ ജോലിയിൽ നിന്ന് അവധിയെടുത്തു, ഒരു ഡോക്ടർ എന്ന നിലയിൽ തിരികെ വന്ന് അമ്മയെ ശുശ്രൂഷിക്കേണ്ടത് അവളുടെ കടമയാണെന്ന് കുടുംബാംഗങ്ങൾ നിർബന്ധിച്ചു,” ന്യൂഡൽഹിയിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു അഫ്ഗാൻ ഡോക്ടർ പറഞ്ഞു.

ഒരു മാസത്തിനുശേഷം മടങ്ങിവരാനുള്ള വിസ ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചു. തിരിച്ചു പോകുന്നതിൽ അവൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാൻ ഇപ്പോൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് അവളുടെ സഹോദരങ്ങൾ പറഞ്ഞിരുന്നു. പക്ഷേ, സ്ത്രീകളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിനെക്കുറിച്ചും അവർ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും അവൾ ആശങ്കാകുലയായിരുന്നു.

”അഫ്ഗാനിസ്ഥാൻ എന്റെ വീടാണ്, അവിടെയാണ് ഞാൻ ഒടുവിൽ ജീവിക്കേണ്ടത്,” ആശങ്കകൾ മാറ്റിവച്ച് അവൾ പറഞ്ഞു. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു അഫ്ഗാൻ ദമ്പതികൾ മറ്റൊരു അഫ്ഗാൻ കുടുംബത്തെപ്പോലെ ഡൽഹി വിമാനം വഴി രാജ്യത്തേക്ക് പോയി. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനാകുമെന്ന് അവർ പ്രതീക്ഷിച്ചു.

സുഹൃത്തുക്കളെ കാണാനാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും സന്തോഷം നിറഞ്ഞ ഒരു ആഴ്ചയ്ക്ക് ശേഷം മടങ്ങുകയാണെന്നും കാബൂളിലേക്ക് മടങ്ങിയ ഒരു അഫ്ഗാൻ വ്യവസായി പറഞ്ഞു. ഒരാൾ ന്യൂഡൽഹിയിൽ ചികിത്സ കഴിഞ്ഞ് കാബൂളിലേക്ക് മടങ്ങുകയായിരുന്നു. മെഡിക്കൽ ആവശ്യത്തിന് അഫ്ഗാനികൾക്ക് ഇന്ത്യയിലേക്ക് പോകാൻ ഇപ്പോൾ വിസ ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “ചിലർക്ക് വിസ ലഭിച്ചു, ഞാൻ ഭാഗ്യവാന്മാരിൽ ഒരാളായിരുന്നു” എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ, ഓൺലൈൻ അപേക്ഷകൾക്ക് മറുപടിയായി ഇന്ത്യ 200 ഓളം എമർജൻസി വിസകൾ നൽകിയിട്ടുണ്ട്.

 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാംപെയ്ൻ ഏറ്റെടുത്തിരിക്കുകയാണ് മലയാളത്തിന്റെ അഭിമാന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും.

എളംകുളത്തെ വീടിനു മുന്നിലാണ് മമ്മൂട്ടി ദേശീയപതാക ഉയർത്തിയത്. മോഹൻലാലിന്റെ പതാക ഉയർത്തൽ കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു. നിർമാതാക്കളായ ജോർജ്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെയും ചിത്രങ്ങളിൽ കാണാം.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ‘ആസാദ് കാ അമൃത് മഹോത്സവ്’ പരിപാടിയുടെ ഭാഗമായി തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഇന്ത്യൻ ദേശീയ പതാകയിലേക്ക് മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രൊഫൈൽ ചിത്രം മാറ്റി ദേശീയ പതാകയാക്കിയിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമതു വർഷമാഘോഷിക്കുന്ന വേളയിൽ മുൻ വർഷങ്ങളേക്കാൾ വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിക്കപ്പെടുന്നത്. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക എന്നതാണ് ഹർ ഘർ തിരംഗ പരിപാടിയിലൂടെ ലക്ഷ്യം. ഹർ ഘർ തിരംഗ’ ക്യാംപെയ്നിന്റെ ഭാഗമായി താരങ്ങളും രാഷ്ട്രീയപ്രവർത്തകരുമടക്കം നിരവധിയേറെ പേരാണ് വീടുകളിൽ ദേശീയ പതാക ഉയർത്തിയത്.

ഹർ ഘർ തിരംഗ: സെൽഫിയെടുക്കാം അപ്‌ലോഡ് ചെയ്യാം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗയുടെ ഭാഗമായി വെർച്വലായി പതാക പിൻ ചെയ്യുന്നതിനും ദേശീയപതാകയ്ക്കൊപ്പം സെൽഫിയെടുത്ത് അപ്‌ലോഡ് ചെയ്യാനുമായി വെബ്സൈറ്റും പുറത്തിറക്കിയിട്ടുണ്ട്.  https://harghartiranga.com/  എന്ന വെബ്സൈറ്റ് വഴി സെൽഫി അപ്‌ലോഡ് ചെയ്യാം.

വിവാഹമോചനത്തെ കുറിച്ച് നടി സമാന്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കുന്നത്. വിവാഹ മോചനത്തിന് ശേഷം തനിക്ക് തുടര്‍ന്ന് ജീവിക്കാന്‍ പറ്റില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ താനെത്ര ശക്തയാണെന്ന് സ്വയം ബോധ്യപ്പെട്ടെന്നും സമാന്ത പറഞ്ഞു.

2021 ഡിസംബറില്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സമാന്ത ഇക്കാര്യം തുറന്ന് പറഞ്ഞത്.’നിങ്ങള്‍ക്ക് ഒരു മോശം ദിവസമുണ്ടാവുന്നതില്‍ കുഴപ്പമില്ല. അതിനെ പറ്റി സംസാരിക്കുക. മനസ്സിലാക്കുക.

പ്രശ്‌നം അംഗീകരിക്കാതെ പൊരുതുമ്പോള്‍ അത് ഒരിക്കലും അവസാനിക്കില്ല.എന്നാല്‍ നിങ്ങള്‍ ഇതാണ് എന്റെ പ്രശ്‌നമെന്ന് അംഗീകരിക്കുമ്പോള്‍ അടുത്തതെന്ത്, എനിക്കിനിയും ജീവിക്കണമെന്ന് ആലോചിക്കും,’ സമാന്ത പറഞ്ഞു.’

വ്യക്തി ജീവിതത്തില്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങളോടൊപ്പം തന്നെ എനിക്ക് ജീവിക്കണമെന്ന് എനിക്കറിയാം. ഞാനെത്ര ശക്തയാണെന്ന് തിരിച്ചറിഞ്ഞത് എനിക്ക് ആശ്ചര്യമായിരുന്നു. ഞാന്‍ അശക്തയാണെന്നായിരുന്നു കരുതിയിരുന്നത്’

‘വേര്‍പിരിയലോടെ ഞാന്‍ തകര്‍ന്ന് മരിക്കുമെന്ന് കരുതി. എനിക്ക് ഇത്രയും ശക്തയാവാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. ഇന്ന് ഞാന്‍ എത്ര ശക്തയാണെന്നതില്‍ സ്വയം അഭിമാനിക്കുന്നു. കാരണം ഞാനിത്ര ശക്തയാണെന്ന് എനിക്ക് അറിയില്ലായിരുന്നു,’ സമാന്ത കൂട്ടിച്ചേര്‍ത്തു.

മദ്യ കമ്പനിയുടെ കോടികളുടെ പരസ്യ ഓഫർ നിഷേധിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. പത്തുകോടിയോളം രൂപയുടെ ഓഫർ ആണ് താരം നിഷേധിച്ചതെന്നാണ് ലഭിക്കുന്ന വിവരം. താൻ മദ്യ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായാൽ അത് തന്റെ ആരാധകരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടൻ പിന്മാറിയത്.

ട്രേഡ് അനലിസ്റ്റ് മനോ ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി എത്തിയ പുഷ്പ എന്ന ചിത്രം വൻവിജയം നേടിയതോടെ നടന്റെ താരമൂല്യവും ഉയർന്നിരുന്നു.

പുഷ്പ രണ്ടാം ഭാഗം ബിഗ് ബജറ്റിലാണ് ഇപ്പോൾ നിർമിക്കുന്നതും. മുൻപ് പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനിയുടെ പരസ്യവും താരം വേണ്ടെന്നു വച്ചിരുന്നു. പ്രതിഫലമായി കോടികൾ വാഗ്ദാനം ചെയ്‌തെങ്കിലും നടൻ അത് നിരസിക്കുകയായിരുന്നു.

വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാത്ത താരമാണ് അല്ലു അർജുൻ. ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേയ്ക്ക് നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം തെറ്റായ പ്രചോദനമാണ് നൽകുന്നതെന്നും താരത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചിരുന്നു.

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതയായ താരമാണ് ജാനകി സുധീർ. ഇപ്പോൾ താരത്തിന്റെ ഒരു ഷോർട് ഫിൽ പുറത്തിറങ്ങിയിരിക്കുകയാണ്. അത് വിവാദമായിരിക്കുകയാണ്.

ഹോളിവൂണ്ട് എന്ന ലെസ്ബിയന്‍ സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നടി ലെസ്ബിയനായിട്ടുള്ള ഈ ക്യാരക്ടര്‍ ചെയ്യുന്നതിന് മുന്‍പേ അതേ കുറിച്ച് അറിയാമായിരുന്നു. ലെസ്ബിയനായൊരു സുഹൃത്ത് ഉണ്ടായിരുന്നു. ഞങ്ങള്‍ ദുബായില്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ട്.

ആ സമയത്ത് പുള്ളിക്കാരിയ്ക്ക് ഒരു കപ്പിളുണ്ടായിരുന്നു. ആ കാഴ്ചകൾ ഒക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെ മാറ്റി നിര്‍ത്തേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുടെ കൂട്ടത്തിലുള്ള ആളുകള്‍ തന്നെയാണ് അവരും. അങ്ങനെയാണ് ഞാന്‍ ഈ സിനിമ ഏറ്റെടുക്കുന്നത്. സിനിമയില്‍ കിസ് ചെയ്യുന്ന രംഗമുണ്ട്. ഞാനിത് വരെ ആണുങ്ങളെ മാത്രമേ ചുംബിച്ചിട്ടുള്ളു. പെണ്ണുങ്ങളെ ചുംബിച്ചിട്ടില്ല.

അതെനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. സംവിധായകനോട് ഞാനിതിനെ കുറിച്ച് പറഞ്ഞു. ‘നീയൊരു ആണിനെ കിസ് ചെയ്യുന്നത് എങ്ങനെയാണോ അതുപോലെ തന്നെയാണ്’ ഇതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് കണ്ണുമടച്ച് അതങ്ങ് ചെയ്തുവെന്ന് ജാനകി വ്യക്തമാക്കി.

സിനിമകളിലും ഷോർട്ട് ഫിലിമുകളിലും മോഡലിങിലും സജീവമായിരുന്നെങ്കിലും ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ താരമാണ് ജാനകി സുധീർ. ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായെങ്കിലും ജനശ്രദ്ധ നേടാൻ ജാനകിക്ക് കഴിഞ്ഞിരുന്നു.

പ്രസവിച്ച ഉടനെ നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊന്ന അമ്മ കസ്റ്റഡിയിൽ. മങ്കുഴിയിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന സുജിത (28)യാണ് പിടിയിലായത്. വെള്ളം നിറച്ച കന്നാസിലാണ് കുഞ്ഞിനെ മുക്കി കൊന്നത്. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി, പോലീസിന്റെ നിരീക്ഷണത്തിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരേ കൊലപാതകത്തിന് കേസെടുത്തു. വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം.

ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. ശൗചാലയത്തിൽ കയറിയ സുജിത ഏറെ നേരമായിട്ടും പുറത്തേക്കുവന്നില്ല. സംശയം തോന്നിയ ഭർത്താവ് മുട്ടിവിളിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയെങ്കിലും സുജിത രക്തസ്രാവം മൂലം അവശ നിലയിലായിരുന്നു. ഭയന്നുപോയ ഭർത്താവ് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഇവർ പ്രസവിച്ച കാര്യം അറിയുന്നത്.

ആദ്യം സുജിത നിഷേധിച്ചുവെങ്കിലും തുടർച്ചയായി ചോദ്യം ചെയ്തപ്പോഴാണ് താൻ പ്രസവിച്ചെന്നും കുട്ടിയെ വെള്ളം നിറച്ച കന്നാസിൽ ഉപേക്ഷിച്ചെന്നും സുജിത വെളിപ്പെടുത്തിയത്. എന്നാൽ സുജിത ഗർഭിണിയാണെന്ന വിവരം ഭർത്താവിനോ കുടുംബത്തിനോ അറിവില്ലായിരുന്നു. സുജിതയ്ക്കുണ്ടായ ശാരീരികമാറ്റം കണ്ട് ആശാപ്രവർത്തക വിവരം അന്വേഷിച്ചിരുന്നു. വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചതിന്റെ ഫലമായാണ് വയറ് കൂടുന്നതെന്നാണ് സുജിത മറുപടി പറഞ്ഞ്. അതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.

സുജിത ആൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പത്തുമാസം മുൻപ് ഭർത്താവിനെയും രണ്ടുകുട്ടികളേയും ഉപേക്ഷിച്ച് സുജിത വീടുവിട്ടിറങ്ങിയിരുന്നു. തമിഴ്‌നാട് ഗുണ്ടൽപേട്ടിൽ മറ്റൊരാളോടൊപ്പം കുറച്ചുനാൾ താമസിച്ചിരുന്നു. പിന്നീട് പോലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. അതിനുശേഷം ഒരേ വീട്ടിലായിരുന്നെങ്കിലും ഭാര്യയും ഭർത്താവും അകൽച്ചയിലായിരുന്നു. നവജാത ശിശുവിന്റെ കൊലപാതകത്തെ തുടർന്ന് സുജിതയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു.

അങ്കമാലിയിലെ ടെക്‌സ്‌റ്റൈല്‍ ഉദ്ഘാടനത്തിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.

കടയുടെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയില്‍ നിന്നും എംഎല്‍എ കത്രിക വാങ്ങാന്‍ ശ്രമിച്ചുവെന്നും ഇതേ തുടര്‍ന്ന് നടന്‍ എംഎല്‍എയോട് കയര്‍ത്തെന്നും ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ടെക്‌സ്‌റ്റൈല്‍സിന്റെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം തനിക്കായിരുന്നുവെന്നും അവിടേക്ക് മമ്മൂട്ടി കടന്ന് വരികയുമാണ് ഉണ്ടായതെന്നും എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.

കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോടെയാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്നും എന്നാല്‍ കെട്ടിടത്തിന് മുകളിലെ ചെറിയ ഷോറൂമിന്റെ ഉദ്ഘാടനം തന്നോട് നിര്‍വഹിക്കാനാണ് മുമ്പ് പറഞ്ഞേല്‍ച്ചിരുന്നതെന്നും അത് അനുസരിച്ചാണ് താന്‍ കത്രികയെടുത്തതെന്നും എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു.

എന്നാല്‍ ഇക്കാര്യം മനസിലാക്കാതെ മമ്മൂട്ടി കത്രിക കയ്യിലെടുക്കുകയാണ് ഉണ്ടായത്.
ഇക്കാര്യം കടയുടമ പറഞ്ഞപ്പോള്‍ മമ്മൂട്ടി തനിക്കായി കത്രിക നീട്ടിയെന്നും എന്നാല്‍ താന്‍ അത് വാങ്ങാതെ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളു എന്ന് പറയുകയായിരുന്നുവെന്നും എംഎല്‍എ കുറിപ്പില്‍ പറയുന്നു. ആര്‍ക്കെങ്കിലും വസ്തുത ബോധ്യപ്പെടണമെങ്കില്‍ കട ഉടമയോട് ചോദിക്കാമെന്നും എംഎല്‍എ പറയുന്നുണ്ട്.

ബഹു. നടന്‍ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്ഷന്‍സ് ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനകന്‍ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു.

ഞാന്‍ ഉദ്ഘാടനത്തിനു തയ്യാറായി നിന്നപ്പോള്‍ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എം എല്‍ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാല്‍ ബഹു. മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എല്‍ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും ഞാന്‍ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം കത്രിക ഞാന്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്.

ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ശെരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവര്‍ ടെക്സ്റ്റൈല്‍സ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്‌ലോറിന്റെ ഉദ്ഘാടകന്‍ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്.

കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാന്‍ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.

 

ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് ഉണ്ടായ അപകടത്തിൽ നെല്ലനാട് സ്വദേശിയായ 28കാരൻ ഷാനുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ എംസി റോഡിലാണ് അപകടം നടന്നത്. നൈറ്റ് പട്രോളിങ്ങിനിടെ പോലീസാണ് മരണത്തോട് മല്ലടിക്കുന്ന ഷാനുവിനെ കണ്ടത്.

ഗുരുതരമായി പരിക്കേറ്റിരുന്ന ഷാനുവിന് കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നു. ഉടൻ തന്നെ വാരിയെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും ഷാനു മരണത്തിന് കീഴടങ്ങിയിരുന്നു. അൽപംകൂടി നേരത്തെ ആരെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

റോഡരികിൽ യുവാവ് പരിക്കേറ്റ് കിടക്കുന്നത് കണ്ടിട്ടും അതുവഴി പോയ മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർ മുഖംതിരിച്ചു പോയി. ഒരാൾ എങ്കിലും എത്തിയിരുന്നുവെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ചിറയിൻകീഴിലെ ഹോട്ടൽ ജീവനക്കാരനാണ് മരിച്ച ഷാനു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം, ഷാനുവിനെ ഇടിച്ചിട്ട വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടിരിക്കുകയാണ് ബിജെപി. ഈ അവസരത്തില്‍ ഓണത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ പുതിയ ഹിന്ദുത്വ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നിലവില്‍ മതേതരമായി നടത്തുന്ന ഓണാഘോഷങ്ങളെ പൂര്‍ണമായും ഹിന്ദുത്വ ആഘോഷമാക്കി മാറ്റുന്ന തരത്തിലുള്ള ഒരു ക്യാമ്പയിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നീക്കത്തിന് ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ് അനുമതി നല്‍കിയതായാണ് വിവരം. കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം.

കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം. ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണം വാമനജയന്തി എന്ന രൂപത്തിലേക്ക് മാറ്റി ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചാരണം സംഘടിപ്പിക്കും. വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാകും ഇതിനായി പ്രചാരണം നടത്തുക. അമിത് ഷായടക്കമുള്ള ബി ജെ പി നേതാക്കള്‍ നേരത്തെ ഓണത്തിന് വാമനജയന്തി എന്ന പേരില്‍ ആശംസ നേര്‍ന്നിരുന്നു.

ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചാരണം സംഘടിപ്പിക്കും. തിരുവോണം ഹൈന്ദവ ഉത്സമാണെന്നും ആചാരങ്ങള്‍ പാലിക്കണമെന്നുമാകും ഈ പ്രചരണം ഊന്നുക. അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. തിരുവോണ ദിവസം മദ്യവും മാംസവും ഒഴിവാക്കാനും പ്രചാരണം നടത്തും. ചിങ്ങം ഒന്നിന് കര്‍ഷക സംഗമവും നടത്തും.

ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട മറ്റൊരുകാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാര്‍ വഴിയിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ച് അപകടവുമുണ്ടായി. ചോറ്റാനിക്കരയില്‍ വ്യാഴാഴ്ച രാത്രിയാണ് നാടകീയ സംഭവം നടന്നത്.

ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശിയായ ആഷ്ലി ബാറിന് സമീപം നിര്‍ത്തിയിരുന്ന കാറോടിച്ചു പോവുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരു വ്യക്തിയുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്.

ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കണ്ട കാര്‍ തന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ കാറില്‍ കയറിയത്. കാറിന്റെ താക്കോലും അതില്‍ തന്നെയുണ്ടായിരുന്നതിനാല്‍ മദ്യലഹരിയിലായിരുന്ന ആഷ്ലി മറ്റൊന്നും നോക്കിയതുമില്ല.

അപരിചിതനായ ഒരാള്‍ കാര്‍ മുന്നോട്ടെടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താനായി ബഹളം വെച്ചതോടെ ആഷ്ലി പരിഭ്രമിച്ചു. കൂടാതെ വണ്ടി പലയിടങ്ങളിലും തട്ടുകയും ചെയ്തു. വണ്ടിയിലുണ്ടായിരുന്ന വീട്ടമ്മ കാറിന്റെ സ്റ്റീയറിങ്ങില്‍ കയറി പിടിക്കുകയും വണ്ടി ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെയെത്തിയ ചോറ്റാനിക്കര പോലീസ് ആഷ്ലിയെ കസ്റ്റഡിയിലെടുത്തു.

തന്റെ കാറാണെന്നും കാറിലിരുന്നവര്‍ തന്റെ കുടുംബമാണെന്നും തെറ്റിധരിച്ചാണ് താന്‍ കാറെടുത്ത് പോയതെന്നാണ് ആഷ്ലി പറയുന്നത്. കാറിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്ലി ബാറിലെത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved