Latest News

അഞ്ചലില്‍ നിന്ന് ഇന്നലെ വൈകിട്ട് കാണാതായ രണ്ടര വയസ്സുകാരനെ സുരക്ഷിതനായി തിരികെ കിട്ടി. വീട്ടില്‍ നിന്നും മുക്കാല്‍ കിലോമീറ്ററോളം അകലെയുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ രാവിലെ കണ്ടെത്തിയത്. രാവിലെ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളിയാണ് തോട്ടത്തില്‍ കുട്ടി ഇരിക്കുന്നത് കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതോടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. രാത്രി മുഴുവന്‍ പോലീസ് കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ മഴ കനത്തതോടെ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

കുട്ടിയെ കാണാതായതില്‍ ദുരുഹതയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നു. എന്നാല്‍ കുട്ടി മുന്‍പും അമ്മയ്‌ക്കൊപ്പം റബര്‍ തോട്ടത്തില്‍ പോയിട്ടുണ്ടെന്നും ആ പരിചയത്തില്‍ പോയതാകാമെന്നുമാണ് പോലീസ് പറയുന്നത്.

ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് റബര്‍ തോട്ടത്തില്‍ കഴിഞ്ഞിട്ടും കുട്ടി കരച്ചില്‍ കേള്‍ക്കാത്തതും കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലാത്തതുമാണ് സംശയം സൃഷ്ടിക്കുന്നത്.

അഞ്ചല്‍ തടിക്കാട്ടില്‍ നിന്നാണ് ഇന്നലെ അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകള്‍ ഫര്‍ഹാനെ കാണാതായത്

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പ്രതിയായ അഹമ്മദ് (36)ഒളിവിലാണ്.
മൂന്ന് കുട്ടികളുടെ മാതാവായ മുപ്പത്തിരണ്ടുകാരിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിവാഹമോചിതയാണ് ഇവര്‍. ആസിഡ് ആക്രമണത്തില്‍ യുവതിയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായും കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചതായും അടുത്ത് തന്നെ ആശുപത്രി വിടുമെന്നും സൗത്ത് ഡി.സി.പി. ഹരീഷ് പാണ്ഡെ അറിയിച്ചു.

സുഗന്ധദ്രവ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ സഹപ്രവര്‍ത്തകരായിരുന്നു യുവതിയും പ്രതിയുമെന്നും മൂന്ന് കൊല്ലത്തോളമായി ഇരുവര്‍ക്കും തമ്മില്‍ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഹമ്മദ് യുവതിയെ വിവാഹാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തുകയായിരുന്നുവെന്നും യുവതി ഇക്കാര്യം നിരസിച്ചതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നത്.

വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത്കുമാറിനെ തല്‍സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി ഇടനില ചര്‍ച്ച നടത്താന്‍ ദൂതനായി മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണിനെ അയച്ച സംഭവവുമായിബന്ധപ്പെട്ടാണ് സര്‍ക്കാരിന്റെ അസാധാരണമായ നടപടി.

ഷാജ് കിരണുമായി അടുത്ത ബന്ധം വിജിലന്‍സ് ഡയറക്ടര്‍ എം.ആര്‍.അജിത്കുമാറിനുണ്ടെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് ഐ.ജി: എച്ച്.വെങ്കടേഷിന് ചുമതല നല്‍കി. ഇന്നലെ രാത്രി ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു. സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയ പ്രശ്‌നം സങ്കീര്‍ണമാക്കാനിടയാക്കിയത് അജിത്കുമാറിന്റെ ഇടപെടല്‍ മൂലമാണെന്നു സര്‍ക്കാര്‍ കണ്ടെത്തി.

ടെലഫോണില്‍ ഷാജ് കിരണുമായി സംസാരിച്ചതിന്റെ തെളിവുകളും സര്‍ക്കാര്‍ കണ്ടെത്തി. അതീവ ഗുരുതരമായ സംഭവമായിട്ടാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറുടെ ചുമതലവഹിക്കുന്ന എ.ഡി.ജി.പി: എം.ആര്‍.അജിത്കുമാറിന്റെ നടപടിയെ നോക്കിക്കാണുന്നത്. അടുത്തിടെയാണ് വിജിലന്‍സ് ഡയറക്ടറായി എം.ആര്‍. അജിത്കുമാറിനെ നിയമിച്ചത്. കടുത്തനടപടിയായിരിക്കും അജിത്കുമാറിനെതിരെ ഉണ്ടാകുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഷാജ്കിരണുമായി അടുത്തബന്ധമാണ് അജിത്കുമാറിനുളളത്.

ഷെറിൻ പി യോഹന്നാൻ

മലയാള സിനിമയിലെ താരമൂല്യമുള്ള നടനാണ് ആദി ശങ്കർ എങ്കിലും കരിയറിലെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ അദ്ദേഹം കടന്നുപോകുന്നത്. മൂന്നു ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടു. സ്വയം നിർമിച്ച് പുറത്തിറക്കിയ സയൻസ് ഫിക്ഷൻ ചിത്രവും വൻ പരാജയമായി. യാതൊരുവിധ സമാധാനവുമില്ലാത്ത ജീവിതം നയിക്കുകയാണ് ആദി. അങ്ങനെയിരിക്കെ ഒരു ദിവസം ആദിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നു. തട്ടിക്കൊണ്ടു പോയവരുടെ ലക്ഷ്യമെന്ത്? നായകൻ എങ്ങനെ രക്ഷപെടും എന്നൊക്കെയാണ് സിനിമ തുടർന്നുപറയുന്നത്.

ഓവർ നന്മ പടങ്ങൾ തുടരെ തുടരെ ഇറക്കിയ സംവിധായകനാണ് ജിസ് ജോയ്. ഇത്തവണ അദ്ദേഹം ട്രാക്ക് മാറി ത്രില്ലറിലേക്ക് കടന്നിട്ടുണ്ടെങ്കിലും ത്രില്ലടിപ്പിക്കാത്ത, വളരെ പ്രെഡിക്റ്റബിളായ ചിത്രമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് നീട്ടിയത്. ജിസ് ജോയിയുടെ തിരക്കഥയിൽ തെളിഞ്ഞു നിൽക്കുന്ന നാടക ഡയലോഗുകളും കൂടി ചേരുമ്പോൾ സോണി ലിവിൽ പുറത്തിറങ്ങിയ മോശം മലയാള സിനിമ എന്ന പേര് ‘ഇന്നലെ വരെ’ ക്ക് സ്വന്തം.

ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ പല സംഭാഷണങ്ങളും കൃത്രിമമാണെന്ന തോന്നൽ പ്രേക്ഷകനുണ്ടാകും. ഒരു ഹോസ്റ്റേജ് ഡ്രാമയിലേക്ക് രൂപം മാറുമ്പോൾ ആസിഫ് അലി, നിമിഷ എന്നിവരുടെ മികച്ച പ്രകടനം കാണാം. അവിടെയുള്ള ഒരു ഫൈറ്റും നന്നായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കഥ വല്ലാതെ നീളുന്നുണ്ട്. ക്ലൈമാക്സിൽ ബുദ്ധിപരമായ എന്തെങ്കിലും ട്വിസ്റ്റ്‌ പ്രതീക്ഷിച്ചാലും പതിവ് ജിസ് ജോയ് പാറ്റേണിൽ നന്മ വിതറിയാണ് കഥ അവസാനിക്കുന്നത്.

സിനിമയുടെ അവതരണം മോശമാണെങ്കിലും ഒരു ഡാർക്ക്‌ മൂഡ് ക്രീയേറ്റ് ചെയ്യുന്ന ഛായാഗ്രഹണം നന്നായിരുന്നു. പ്രകടനങ്ങളിൽ ആസിഫ് അലിയും നിമിഷയും അവരുടെ റോളുകൾ മികച്ചതാക്കിയപ്പോൾ ആന്റണി വർഗീസിന്റെ കഥാപാത്രം വിജയം കാണുന്നില്ല. ഒരു ശരാശരി പ്രേക്ഷകനു ഊഹിക്കാൻ കഴിയുന്ന ട്വിസ്റ്റുകൾ മാത്രമേ ഈ ചിത്രത്തിൽ ഉള്ളൂ എന്നതാണ് പ്രധാന പോരായ്മ.

ചിലയിടങ്ങളിൽ എൻഗേജ് ചെയ്യിപ്പിക്കുന്നെങ്കിലും നാം പ്രതീക്ഷിക്കുന്നിടത്തേക്ക് സിനിമ സഞ്ചരിക്കുന്നതോടെ തുടർന്നറിയാനുള്ള ആകാംഷ നഷ്ടമാവും. അതിനാൽ ബോബി – സഞ്ജയ്‌ ടീമിന്റെ ദുർബലമായ കഥയിൽ മോശം അവതരണത്തോടെ പുറത്തിറങ്ങിയ ചിത്രമാണ് ‘ഇന്നലെ വരെ’. ഇന്നിന്റെ ചിത്രങ്ങളിലേക്ക് ചേർക്കാൻ കഴിയാത്തൊരു പടം.

Last Word – പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ജിസ് ജോയ് ചിത്രം. അവതരണത്തിലെ പോരായ്മയും കഥയിലെ പ്രെഡിക്ടബിലിറ്റിയും മോശം ക്ലൈമാക്സും ചിത്രത്തെ ശരാശരിയിൽ താഴേക്ക് എത്തിക്കുന്നു. ചിലയിടങ്ങളിൽ മാത്രം എൻഗേജ് ചെയ്യിപ്പിക്കുന്ന ചിത്രം.

” ഒരു വീടും ജപ്തി ചെയ്യണമെന്ന് നല്ല ബാങ്കേഴ്സിന് ആഗ്രഹം ഉണ്ടാവില്ല….! ” – ഒരു ജിസ് ജോയ് പടം

 

 

 

ലീഡ്സിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്യുന്ന നേഴ്സുമാർക്ക് അവരുടെ പ്രൊഫഷണൽ വികസനത്തിന് സഹായിക്കുന്നതും, ആരോഗ്യമേഖലയിൽ അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിനും, നേഴ്സുമാരുടെ ക്ഷേമത്തിന് ഉപയോഗം ആക്കുന്ന വിഷയങ്ങൾ ചർച്ചചെയ്യുന്നതിനും ലീഡ്സിൽ ആദ്യമായി ജൂൺ 11ന് ശനിയാഴ്ച കാലത്ത് 10 മണി മുതൽ രണ്ടു മണി വരെ Anglers club, 75 stoney Rock Lane, Ls9 7TBLeeds നേഴ്സിന് വേണ്ടി യുക്മ നേഴ്സസ് ഫോറം , ലീഡ്സ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നേഴ്സസ് ദിന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലെമ പ്രസിഡന്റ് ജേക്കബ് കുയിലാടൻ അറിയിച്ചു.

പ്രധാന അതിഥിയായി
Annie Topping
Executive Director of Nursing, Quality & Patient Safety,
NHS Northumberland CCG
Director of Nursing – Equality & Inclusion, NHS
England & improvement NEY

Alex Varghese Uukma General secretary,
Sajan Sathyan,
Director of advanced practice
Sandwell and west Birmingham NHS and National co-ordinator, UUKMA Nurses forum.

Ashita Xaviour, Senior Nurse NHS,

Vineetha Aby, Advanced clinical practioner, NHS

Reena Philip ACP NHS

Sterling Street
എന്നിവർ പങ്കെടുക്കുകയും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ആയിരിക്കും.

ഈ നേഴ്സസ് ദിന പരിപാടി പൂർണമായും സൗജന്യമായി നടത്തപ്പെടുന്നത്. ലെമ കമ്മിറ്റി മെമ്പേഴ്സ് അതുപോലെ യുക്മ എല്ലാവിധ സഹായസഹകരണം ഉറപ്പുനൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കീത്തിലി മലയാളീസ് നേതൃത്വം കൊടുക്കുന്ന ‘കീത്തിലി റമ്മിയും 28 മത്സരവും’ ജൂലൈ 9 ശനിയാഴ്ച്ച യോര്‍ക്ഷയറിലെ കീത്തിലില്‍ നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കീത്തിലി ഗുഡ് ഷെപ്പേര്‍ഡ് സെന്ററില്‍ മത്സരം ആരംഭിക്കും. പുരുഷന്മാരുടെ റമ്മി കളിയും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 28 കളി മത്സരവുമാണ് നടക്കുന്നത്. കോവിഡ് കാലത്ത് തളര്‍ന്ന ആസ്വാദകര്‍ക്ക് ഉന്മേഷം നല്‍കി ഒരു പുത്തന്‍ ഉണര്‍വ്വ് പ്രവാസികളായ മലയാളികളില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഈ ചെറിയ പരിപാടികൊണ്ടുദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കുന്ന ചീട്ടുകളി മത്സരത്തിന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളുടെ ടീമുകളടക്കം നിരവധി ടീമുകള്‍ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. ജൂലൈ 5 വരെ ടീം ബുക്ക് ചെയ്യാനുള്ള അവസരമുണ്ടെന്ന് സംഘാടകര്‍ അറിയ്ച്ചു.

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക.
Babu Sebastian 07828192965
Didin 07448415370
Jomesh 07404771500
Renil 07424800229

 

ടൊവിനോ തോമസ്, ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡിയര്‍ ഫ്രണ്ട്’. അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ജൂണ്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന് ശേഷം ബേസില്‍ നടനായി എത്തുന്ന ചിത്രം കൂടിയാണ് ഡിയര്‍ ഫ്രണ്ട്. ബേസില്‍ എന്ന സംവിധായകനെ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് കുമാര്‍. ആദ്യ ദിവസത്തെ ഷൂട്ടില്‍ തന്നെ വെള്ളം കുടിപ്പിച്ച ബേസിലിനെ കുറിച്ചാണ് അഭിമുഖത്തില്‍ വിനീത് സംസാരിച്ചത്.

ഒരുപാട് താരങ്ങളുള്ള ഈ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പാടുപെട്ടത് ആരെയായിരുന്നു എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.

‘ എന്നെ ആദ്യം പേടിപ്പിച്ച ആക്ടര്‍ ബേസില്‍ ആയിരുന്നു. കാരണം ബേസില്‍ ഒരു സംവിധായകനാണ്. അപ്പോള്‍ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു രംഗത്തില്‍ കൈയില്‍ ഗ്ലാസ് പിടിച്ചിട്ടുണ്ടായിരുന്നു. അടുത്ത് ടേക്ക് ആയപ്പോഴേക്ക് പുള്ളി ഒന്നുകില്‍ ഗ്ലാസ് മറക്കും, അല്ലെങ്കില്‍ ഡയലോഗ് മറക്കും.

ഇങ്ങനെ വന്ന് കണ്‍ഫ്യൂഷന്‍ ആയപ്പോള്‍ ഞാന്‍ ഒന്ന് പേടിച്ചു. പക്ഷേ അത് ബേസിലിന്റെ ആദ്യത്തെ ദിവസത്തെ പറ്റിക്കലായിരുന്നു. പിന്നെയാണ് എനിക്കത് മനസിലായത്. പുള്ളി ക്യാരക്ടറിലേക്ക് വന്നപ്പോള്‍, എന്താണ് പടത്തിന്റെ ഒരു പേസ് എന്ന് കിട്ടിയ ശേഷം എന്നെ സര്‍പ്രൈസ് ചെയ്യിച്ചതും ബേസിലാണ്.

എഡിറ്റൊക്കെ കണ്ട ശേഷം ഞാന്‍ പറയുകയും ചെയ്തു. അത്ര ജനുവിനായിട്ട് ആ ക്യാരക്ടറിനെ ബേസില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യം എന്നെ കണ്‍ഫ്യൂസ് ചെയ്യിപ്പിച്ചു എന്നേയുള്ളൂ. ആരുടെ കാര്യത്തിലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

പിന്നെ അര്‍ജുന്റെ കാര്യം പറയുകയാണെങ്കില്‍ അവന്‍ എഴുത്തിലും കൂടി ഉള്ളതുകൊണ്ട് ഒരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മിക്കവാറും ഡയലോഗ് മറക്കും. അതിന് കാരണം എന്താണെന്നാല്‍ അവന്‍ തന്നെ എഴുതിയതും അവന്‍ കൂടെ ഉണ്ടായിരുന്നതുമാണ് എന്നതുകൊണ്ടാണ്. അവന്‍ ഡയലോഗ് പറയുമ്പോള്‍ അവന്‍ അടുത്തയാളുടെ ഡയലോഗ് കൂടി ചിലപ്പോള്‍ ഓര്‍ക്കും. അങ്ങനെയുള്ള ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. പിന്നെ എല്ലാവരും പ്രൊഫഷണല്‍സാണല്ലോ,’ വിനീത് പറഞ്ഞു.

മിന്നല്‍ മുരളിയ്ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ഡിയര്‍ ഫ്രണ്ടിനുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൗഹൃദത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.

തൃശൂർ അന്തിക്കാട് സ്വദേശി ശ്രുതി ഭർതൃഗൃഹത്തിൽ മരണപ്പെട്ട സംഭവത്തിൽ ഭർത്താവിനെയും അമ്മയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡന കുറ്റത്തിനാണ് അറസ്റ്റ്. 2020 ജനുവരി ആറിനാണ് ശ്രുതിയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 14-ാമത്തെ ദിവസമായിരുന്നു മരണം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്രുതി. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് പെരിങ്ങോട്ടുകര സ്വദേശി അരുണുമായുള്ള വിവാഹം.

ശുചിമുറിയിൽ കുഴഞ്ഞ വീണ് മരിച്ചെന്നായിരുന്നു ആദ്യം ഭർതൃവീട്ടുകാർ അറിയിച്ചത്. എന്നാൽ, പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളും കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം വീട്ടുകാർ ഉന്നയിച്ചത്. കേസിൽ ക്രൈം ബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാതെ വന്നതോടെ മഹിള സംഘം ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമരം ശക്തമാക്കിയിരുന്നു.

ഇതിനിടെയാണ് ക്രൈം ബ്രാഞ്ചിന്‍റെ നിർണായക നീക്കം. ഭർത്താവ് അരുണിനെയും അമ്മ ദ്രൗപതിയേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ശ്രുതിയുടെ മരണകാരണത്തിൽ ഇനിയും വ്യക്ത വരേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. കേസ് ആദ്യം അന്വേഷിച്ചിരുന്ന അന്തിക്കാട് പൊലീസിന് വീഴ്ച പറ്റിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

തന്റെ അശ്ലീല വീഡിയോയെക്കുരിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ രൂക്ഷ പ്രതികരണവുമായി സ്വപ്ന സുരേഷ്. ഒളിക്യാമറ വച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ലെന്നും ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്ത് വിടും മുമ്പ് സ്വപ്ന വ്യക്തമാക്കി.

‘ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യതകള്‍ പറഞ്ഞാണ്. എന്റെ ബാത്‌റൂമാലോ, ബെഡ്‌റൂമിലോ, ഡ്രസിംഗ് റൂമിലോ വേറെ എവിടെയെങ്കിലും ഹിഡന്‍ ക്യാമറ വച്ചോ എന്നറിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ ഞാന്‍ നിയമ നടപടി സ്വീകരിക്കും.’

‘നിങ്ങള്‍ എല്ലാവരും അത് കാണണം. 100 ശതമാനം കണ്ടിട്ട് ശരിയാണോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്ക് ആണ് ഈ അവസ്ഥ വന്നിരിക്കുന്നത് എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയായി കണ്ട് എന്നെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ സത്യം പുറത്ത് വരില്ല. ഇതെല്ലാം കാരണം എനിക്ക് മടുത്തു’ സ്വപ്‌ന പറഞ്ഞു.

ഷാജ് കിരണവുമായി നടത്തിയ ഫോണ്‍ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിടുകയാണ്. ഒന്നര ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് സ്ഥാപനത്തിന്റെ ഓഫിസില്‍ വച്ചാണ് ശബ്ദ രേഖ പുറത്തുവിടുന്നത്. സ്വപ്നയുടെ ഓഫിസും ഫ്‌ളാറ്റും പൊലീസ് വലയത്തിലാണ്.

പാകിസ്താന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന ജനറല്‍(റിട്ടയേര്‍ഡ്) പര്‍വേസ് മുഷറഫ് മരണപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം. അദ്ദേഹം മരണപ്പെട്ടന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നാണ് കുടുബവും രാഷ്ട്രീയ പാര്‍ട്ടിയും പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുടുംബം സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നാഴ്ച്ചയായി മുഷറഫിന്റെ ആരോഗ്യനില തീരെ മോശമാണെന്നാണ് വിവരം. എന്നാല്‍, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നുള്ള മാധ്യമ വാര്‍ത്തകള്‍ കുടുംബം തള്ളിക്കളയുകയാണ്.

അസുഖത്തിന്റെ സങ്കീര്‍ണതയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ച്ചയായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം വെന്റിലേറ്ററിലല്ല. വീണ്ടെടുക്കല്‍ സാധ്യമല്ലാത്ത വിധം അദ്ദേഹത്തിന്റെ അവയവങ്ങള്‍ തകരാറിലായിരിക്കുന്ന പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്- എന്നാണ് കുടുംബം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുഷറഫിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഓള്‍ പാകിസ്താന്‍ മുസ്ലിം ലീഗും(എപിഎംഎല്‍) തള്ളിക്കളയുകയാണ്. മുഷറഫ് സ്ഥാപിച്ച രാഷ്ട്രീയപ്പാര്‍ട്ടിയാണ് എപിഎംഎല്‍. മൂന്നാഴ്ച്ചത്തെ ആശുപത്രിവാസത്തിനുശേഷം മുഷറിഫിനെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നെന്നും അദ്ദേഹം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്നും എപിഎംഎല്‍ നേതാക്കള്‍ പറഞ്ഞതായി പാകിസ്താനിലെ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കാര്‍ഗില്‍ യുദ്ധത്തിനു പിന്നാലെ, 1999 ല്‍ അന്നത്തെ നവാസ് ഷെരീഫ് സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി പാകിസ്താന്റെ ഭരണം പിടിച്ചെടുത്ത പര്‍വേസ് മുഷറഫ് 2001 മുതല്‍ 2008 വരെ പാകിസ്താന്‍ രാഷ്ട്രതലവനായിരുന്നു. അധികാരത്തില്‍ നിന്നും പുറത്തായതിനു പിന്നാലെ, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണം നേരിടേണ്ടി വന്നതോടെ പാകിസ്താന്‍ വിട്ട് ദുബായിലേക്ക് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ദുബായിലാണ് മുഷറഫ് കുടുംബമായി ജീവിക്കുന്നത്.

Copyright © . All rights reserved