ഷെറിൻ പി യോഹന്നാൻ
ഏഴു ദിവസത്തിനുള്ളിൽ തക്ഷകന്റെ കടിയേറ്റു മരണം സംഭവിക്കുമെന്ന ബ്രാഹ്മണശാപം ഉണ്ടായതായി അറിഞ്ഞ പരീക്ഷിത് മഹാരാജാവ് അതിൽ നിന്ന് രക്ഷപെടാനായി പല വഴികളും തേടുന്നു. സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിതു. കൊട്ടാര സുരക്ഷയ്ക്കായി ഉയരമുള്ള മദയാനകളെ ഏർപ്പാടാക്കി. എന്നാൽ സ്വയം അഹങ്കരിച്ചിരുന്ന രാജാവിന് മുന്നിൽ ഏഴാം ദിവസം ഒരതിഥി എത്തി – ഒരു പുഴു. രൂപം മാറി വന്ന തക്ഷനായിരുന്നു അത്. ആ പുഴുവിന്റെ കടിയേറ്റ് രാജാവ് മരിച്ചു.
പുരാണത്തിലെ ഈ കഥ പലയിടത്തായി പ്ലേസ് ചെയ്യുകയും അതിലൂടെ ശക്തമായ രാഷ്ട്രീയം പറയുകയും ചെയ്യുന്ന ചിത്രമാണ് ‘പുഴു’. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രം, ‘ഉണ്ട’യ്ക്ക് ശേഷം ഹർഷാദിന്റെ തിരക്കഥ തുടങ്ങിയ പ്രത്യേകതകൾ കൊണ്ട് തന്നെ പുഴു ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പൻ എന്ന നാടക നടനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ആദ്യ അരമണിക്കൂറിൽ തന്നെ സിനിമ പറയുന്ന രാഷ്ട്രീയം കൃത്യമായി പ്രേക്ഷകനിൽ എത്തുന്നുണ്ട്. ഒരു കരണത്തടിയിലൂടെ അത് കൂടുതൽ നീറി പുകയുന്നു.
സമ്പന്നനായ, താൻ പറയുന്നതാണ് ശരി എന്ന് കരുതുന്ന, തിരുത്താൻ തയ്യാറാകാത്ത, തന്റെ ആഗ്രഹപ്രകാരം മകനെ വളർത്തുന്ന ഒരാളാണ് കുട്ടൻ. ഇതിലുപരയായി കടുത്ത ജാതിവിദ്വേഷവും ദുരഭിമാനവും അദ്ദേഹത്തിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വല്ല കക്കൂസും കഴുകി ജീവിച്ചൂടെ എന്നാണ് അദ്ദേഹം കുട്ടപ്പനോട് ചോദിക്കുന്നത്. ഉന്നതകുലജാതനായ ഒരുവന്റെ ചിന്താഗതി അവിടെ വെളിവാക്കുന്നു. പല രഹസ്യങ്ങളും ഉള്ളിൽ സൂക്ഷിക്കുന്ന, കടുത്ത ജാതി-മത വിദ്വേഷം പേറുന്ന, മരണഭയത്തോടെ ജീവിക്കുന്ന, ടോക്സിക് പേരെന്റിങ്ങിന്റെ ഉത്തമ ഉദാഹരണമായ കുട്ടനെ മമ്മൂട്ടി ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സൂക്ഷ്മ ഭാവങ്ങളിലൂടെ അദ്ദേഹം ഞെട്ടിക്കുന്നുണ്ട്. കലങ്ങിമറിഞ്ഞ മനസ്സുമായി ജീവിക്കുന്ന നായകൻ മമ്മൂട്ടിയുടെ കയ്യിൽ ഭദ്രമായിരുന്നു. ക്ലൈമാക്സിൽ പറയുന്നതുപോലെ, ഇത് മമ്മൂട്ടിയുടെ പരകായ പ്രവേശമാണ്. ഭാസ്കരപട്ടേലരെ പോലെ, അഹമ്മദ് ഹാജിയെ പോലെ, കുട്ടനെ പോലെ ഇനിയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി വിസ്മയിപ്പിക്കട്ടെ.
നിരന്തരം അവഗണകൾ നേരിട്ട് ഇപ്പോൾ അതിനോട് എതിർത്തു നിൽക്കുന്ന, കലയിലൂടെ കാലുറപ്പിച്ചു നിൽക്കുന്ന കുട്ടപ്പനും ഗംഭീരമാണ്. കുട്ടന്റെ ഭയത്തിന് കാരണമാകുന്നത് ഇയാളാണ്. അപ്പുണി ശശിയുടെ മികച്ച പ്രകടനം ഈ കഥാപാത്രത്തെ കൂടുതൽ സുന്ദരമാക്കുന്നു. തനിക്ക് ലഭിച്ച വേഷം പാർവതിയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ രഹസ്യാത്മകത നിലനിർത്തുന്നതിൽ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും മുഖ്യ പങ്ക് വഹിക്കുന്നു.

ആദ്യ പകുതിയിൽ ചിലയിടത്ത് വ്യക്തക്കുറവ് ഉണ്ടാവുന്നുണ്ട്. എഡിറ്റിങ്ങും പെർഫെക്ടായി അനുഭവപ്പെട്ടില്ല. എന്നാൽ, സിനിമയുടെ വലിയ പോരായ്മ ക്ലൈമാക്സ് ആണെന്ന് തോന്നി. ഇത്തരമൊരു ചിത്രത്തിൽ ഇസ്ലാമോഫോബിയ ഒളിച്ചു കടത്തുകയാണോയെന്ന സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള ക്ലൈമാക്സായിരുന്നു. എന്നാൽ ആശയപരമായും പ്രകടനപരമായും മികച്ചു നിൽക്കുന്നതിനാൽ മൊത്തത്തിലുള്ള ഔട്ട്‌പുട്ടിൽ ‘പുഴു’ വിജയമാണ്.
Last Word – പുഴു ഒരു പൊളിറ്റിക്കൽ സിനിമയാണ്. തമിഴ് സിനിമ ശക്തമായി സംസാരിക്കുന്ന Caste Politics ആണ് ഇവിടെയും വിഷയം. എന്നാൽ അതിനെ തീവ്രമായി പ്രേക്ഷകരിൽ എത്തിക്കാൻ പുഴുവിന് സാധിക്കുന്നു. രഹസ്യാത്മകത നിലനിർത്തികൊണ്ട് തന്നെ ഇഴഞ്ഞു നീങ്ങുന്ന, സമൂഹത്തിന്റെ പൊതുബോധ നിർമിതിയെ ദംശിക്കുന്ന, കലാമൂല്യമുള്ള ഒരു ചിത്രം.
ഫൈസൽ നാലകത്ത്
മക്കത്തെ ചന്ദ്രികയുടെ വൻ വിജയത്തിന് ശേഷം അതെ ടീം വീണ്ടും മറ്റൊരു ഗാനത്തിനായി ഒരുമിച്ചപ്പോൾ അതിനേക്കാൾ മികച്ച മറ്റൊരു മനോഹരഗാനം പിറക്കുകയായിരുന്നു.
“രാവും പകലും നിറഞ്ഞാടുന്ന അത്ഭുതങ്ങളുടെ മക്കത്തെ ചന്ദ്രിക”
മലയാളത്തിൽ അടുത്ത് കേട്ട ഗാനങ്ങളിൽ
അർത്ഥസമ്പുഷ്ടമായ വരികളാലും ഹൃദ്യമായ സംഗീതത്താലും അതെല്ലാം ഉൾകൊണ്ട ആലാപനത്താലും ഏറ്റവും മനോഹരമായ ഈ ഗാനം
പുണ്യമാസത്തിൽ തന്നെ പുറത്തിറങ്ങിയതിൽ അഭിമാനമുണ്ട്…
എന്തൊരു ഫീൽ ആണ് മലയാളത്തിന്റെ കുട്ടൻ തമ്പുരാനെന്ന വിശേഷണം നമ്മൾ ചാർത്തി നൽകിയ മനോജ് കെ ജയൻ്റെ ആലാപനത്തിന്.
സർഗ്ഗം, പെരുന്തച്ഛൻ, ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ, അർദ്ധനാരി കളിയച്ഛൻ തുടങ്ങി മലയാളത്തിലെ എത്രയോ ക്ലാസിക് ചിത്രങ്ങളിൽ നായകനായും പ്രതിനായകനായും നിറഞ്ഞ് ആറാടിയ ഈ അഭിനയ വിസ്മയത്തിന് അതിനേക്കാൾ സുന്ദരമായി പാട്ട് പാടാനറിയാം എന്ന് ഈ ഗാനം കേട്ടാൽ നമുക്ക് ബോധ്യപ്പെടും…
അദ്ദേഹം ആലപിച്ച് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മക്കത്തെ ചന്ദ്രികയുടെ ഈ തുടർ ഭാഗം “മക്കത്തെ ചന്ദ്രിക 2 ” ആദ്യ ഭാഗത്തിലെന്നപോൽ
ജനഹൃദയങ്ങൾ ഇതിനോടകം ഏറ്റടുത്തു കഴിഞ്ഞു…
സംഗീതപ്രേമികളുടെ ഒരു പാട് പോസറ്റീവ് റിപ്പോർട്ട് ഈ ഗാനത്തിന് കിട്ടിയതിൽ അകമഴിഞ്ഞ് സന്തോഷിക്കുന്നു എന്ന് മനോജ് കെ ജയൻ പറഞു .
വലിയ വീട്ടിൽ ക്രീയേഷൻസിനു വേണ്ടി വി ഐ പോൾ നിർമ്മിച്ച “മക്കത്തെ ചന്ദ്രിക 2″ന്റെ മനോഹര സംഗീതം ചിട്ടപ്പെട്ടുത്തിയത് ദോഹയിൽ പ്രവാസിയായ ഒട്ടേറെ ഹിറ്റ് ആൽബങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള അൻഷാദ് തൃശ്ശൂരാണ്
മാപ്പിള ആൽബം ഗാനങ്ങളിലൂടെ സുപരിചിതനായ ഫൈസൽ പൊന്നാനിയുടെ അർത്ഥ സമ്പുഷ്ടമായ വരികൾ ഇതിനകം സ്വീകരിക്കപ്പെട്ട ഈ സംഗീതത്തിനു മികവു കൂട്ടുന്നു
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ഈ ആൽബം ഒട്ടേറെ പേർ ഇതിനകം തന്നെ മറ്റു മാധ്യമങ്ങളിലൂടെയും പങ്കുവെച്ചു കഴിഞ്ഞിരിക്കുന്നു…
ഈ ഗാനം ഇനിയും കേൾക്കാത്ത സംഗീത പ്രേമികൾ ഉണ്ടെങ്കിൽ തീർഘയായും കേൾക്കണം….
വരികൾ:- ഫൈസൽ പൊന്നാനി
സംഗീതം:- അൻഷാദ് ത്രിശൂർ
സംവിദാനം : – ഷാനു കാക്കൂർ &
PRO: ഏ എസ് ദിനേശ്

ദമ്പതികളുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിൽ കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ടിന്റുവിനെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തി സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുധീഷിന്റെ ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ച നിലയിലുമാണ്.
സുധീഷിന്റെ ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഒരു ഫോൺ നമ്പറിൽ നിന്നുള്ള കോളുകൾ സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു കരുതുന്നതായി പോലീസ് പറയുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന സുധീഷ് വിദേശത്തു നിന്നു 2 മാസം മുൻപാണ് അവധിക്കെത്തിയത്. ഭാര്യ ടിന്റുവിനെയും മകൻ സിദ്ധാർഥിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. യാത്രാ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും പോയിരുന്നു. തുടർന്ന് ഏകമകനെ സുധീഷിന്റെ സഹോദരൻ ഗീരിഷിന്റെ വീട്ടിലാക്കിയാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്.
ഇരുവരും രാത്രിയോടെ തിരിച്ച് വീട്ടിൽ എത്തിയെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ ഗിരീഷിന്റെ വീട്ടിലേക്ക് മകനെ കൂട്ടാനായി തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. തുടർന്ന് സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി അയൽവീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ സുധീഷിന്റെ സ്‌കൂട്ടർ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞിരുന്നു. തുടർന്ന് കുഞ്ഞമ്മിണി വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ ജനൽച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്.
പിന്നീട് വിവരമറിയിച്ച പ്രകാരം പോലീസ് എത്തിയാണ് വീടു തുറന്നതും ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തിയതും. ടിന്റുവിനെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്കു തള്ളി കിടക്കയും തുണികളും കൊണ്ട് മൃതദേഹം മൂടിയ നിലയിലായിരുന്നു. മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടർത്തിയ ശേഷം കയറിൽ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ, എസ്എച്ച്ഒ ആർ മധു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണർകാട് വെള്ളിമഠത്തിൽ കുടുംബാംഗമാണ് ടിന്റു.
വാർഷിക ശമ്പളം എട്ടുകോടിയോളം ലഭിക്കുമെന്നത് ഒന്നും ഈ എഞ്ചിനീയറുടെ തീരുമാനത്തെ ബാധിച്ചില്ല. വർക്ക് ഫ്രം ഹോം നിർത്തി ഓഫീസിലേക്ക് തിരിച്ചെത്താൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതെ രാജി വെച്ചിരിക്കുകയാണ് ഇദ്ദേഹം. ആപ്പിൾ എന്ന മൾട്ടിനാഷണൽ ഭീമൻ കമ്പനിയിലെ ജോലിയാണ് ഇയാൻ ഗുഡ് ഫെലോ എന്ന എഞ്ചിനീയർ പുഷ്പം പോലെ രാജിവെച്ചത്.
ലോകത്തിലെ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകരിലൊരാളായ ഇയാൻ 2016-ൽ ടെസ്ലയുടെ മെഷീൻ ലേണിങ് കമ്പനിയായ Open AI യിൽ ജോലിചെയ്യുമ്പോൾ എട്ട് ലക്ഷം യുഎസ് ഡോളറായിരുന്നു ഇയാന്റെ പ്രതിവർഷ ശമ്പളം. പിന്നീട് ഗൂഗിളിലും ഒരു കൈനോക്കിയാണ് ഇയാൻ 2019-ൽ ആപ്പിളിൽ എത്തിയത്. ആപ്പിളിൽനിന്ന് ഇയാന് ലഭിക്കുന്ന ഏകദേശ ശമ്പളം പത്ത് ലക്ഷം ഡോളറാണെന്നാണ് കണക്കുകൾ, അതായത് ഏഴരക്കോടിയിലധികം (7,73,53,550.00) ഇന്ത്യൻ രൂപ,
കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം ആരംഭിക്കുകയും പിന്നീട് മഹാമാരിക്ക് ശമനമുണ്ടായതോടെ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് ആപ്പിൾ ആവശ്യപ്പെട്ടതുമാണ് ഇയാനെ ചൊടിപ്പിച്ചത്. ആഴ്ചയിൽ ഒരു ദിവസമാണ് ഇയാന് ഓഫീസിൽ എത്തേണ്ടിയിരുന്നത്.ആപ്പിളിൽ മെഷീൻ ലേണിംഗ് ഡയറക്ടറായിരുന്നു ഇയാൻ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഏറ്റവും ഫ്ളക്സിബളെന്നാണ് ഇയാന്റെ വാദം .
കോഴിക്കോട് ചേവായൂരിൽ കാസർകോട് സ്വദേശിനിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വീട് റെയ്ഡ് ചെയ്ത് പോലീസ്. പരിശോധനയിൽ മയക്കുമരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്. കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്.
ഷഹനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്മോർട്ടം നടത്തുന്നത്.
ഷഹനയും ഭർത്താവ് സജാദും നിരന്തരം വഴക്കടിച്ചിരുന്നെന്ന് വീട്ടുടമ. ഇതേതുടർന്ന് പല തവണ വീടൊഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വീടിന്റ ഉടമസ്ഥൻ ജസാർ പ്രതികരിച്ചു.
ഷഹനയെ രാവിലെയോടെയാണ് ജനലഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷഹന മരിച്ചതറിഞ്ഞ് ഈ വീട്ടിലേക്ക് ആദ്യം എത്തിയത് ജസാറായിരുന്നു. കണ്ടെത്തിയിട്ടുണ്ടെന്നും ജാസറെത്തുമ്പോൾ ഷഹാന സജാദിന്റെ മടിയിൽ തലവെച്ച് കിടക്കുന്നതായാണ് കണ്ടത്. നാട്ടുകാരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു. തൊട്ടുപിന്നാലെ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സജാദ് ഷഹനയുമായി സിനിമയുടെ പ്രതിഫലത്തെച്ചൊല്ലി വഴക്കിട്ടിരുന്നെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും എസിപി കെ സുദർശൻ പറഞ്ഞു.ഭർത്താവ് സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവും സഹോദരനും പറഞ്ഞു.
ഷഹനയുടെ മുറിയിലെ ജനൽ കമ്പിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പക്ഷെ ഇതുപയോഗിച്ച് ആത്മഹത്യ ചെയ്യാൻ പറ്റുമോയെന്നതിൽ സംശയമുണ്ട്. മുറിയിൽ നടത്തിയ പരിശോധനയിൽ എഡിഎംഎയും കഞ്ചാവും ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സിനിമാനടിയും മോഡലുമായ ഷഹനയുടെ പിറന്നാൾ ദിനത്തിൽ വീട്ടുകാർ അറിഞ്ഞത് മരണവാർത്ത. ഇന്നലെ പുലർച്ചെ വീട്ടുകാർക്കു ലഭിച്ച ഫോൺകോൾ അവരുടെ എല്ലാമായ ഷഹനയെ കോഴിക്കോട് ചേവായൂരിനടുത്ത് പറമ്പയിലെ വാടകവീട്ടിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയെന്ന വിവരമാണ്.
ചെറുവത്തൂരിനടുത്ത് തിമിരി വലിയപൊയിലിലെ ഉച്ചിത്തിടിലിൽ ഷഹനയുടെ കുടുംബം താമസമാക്കിയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. ഷഹനയുടെ ഉമ്മ ഉമൈബയും ചെറുവത്തൂരിലെ റിയൽ ഗ്രൂപ്പ് ജീവനക്കാരനായ ജ്യേഷ്ഠൻ ബിലാലും അനുജൻ കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥി നദീമും ഉമ്മയുടെ ഉമ്മയുമാണ് വലിയപൊയിലിലെ വീട്ടിൽ താമസിച്ചുവരുന്നത്. നേരത്തേ കാസർഗോഡ് ചട്ടഞ്ചാലിലായിരുന്നു ഇവരുടെ കുടുംബം.
16 മാസം മുമ്പാണ് കോഴിക്കോട്ടെ സജാദുമായി ഷഹനയുടെ നിക്കാഹ് നടന്നത്. ഒരു തവണ മാത്രമേ നാട്ടിലേക്ക് വന്നുള്ളൂ. എന്നാൽ വ്യാഴാഴ്ച രാത്രി സഹോദരൻ ബിലാലിനെ ഫോണിൽ ബന്ധപ്പെട്ട് വെള്ളിയാഴ്ച തന്റെ ഇരുപതാം പിറന്നാളിന് കുടുംബാംഗങ്ങളെ കൂട്ടി കോഴിക്കോട്ടെ വീട്ടിൽ എത്തണമെന്ന് ഷഹന ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാർ വെള്ളിയാഴ്ച പോകാൻ തയാറെടുത്തതുമായിരുന്നു. താമസസ്ഥലത്തെക്കുറിച്ച് വിവരങ്ങളറിയാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പുറപ്പെടും മുമ്പ് പുലർച്ചെ വീട്ടുകാരെ ഞെട്ടിച്ച ഫോൺ കോളെത്തുകയായിരുന്നു.
‘ലോക്ഡൗൺ’എന്ന തമിഴ് സിനിമയിൽ പ്രധാന വേഷം ചെയ്ത ഷഹന നിരവധി വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. മരണവാർത്ത അറിഞ്ഞയുടൻ ഉമ്മയും സഹോദരനും കോഴിക്കോട്ടേക്കു തിരിച്ചിരുന്നു.
സംഭവത്തിൽ ഷഹനയുടെ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും ഷഹന പറഞ്ഞതായി ഷഹനയുടെ മാതൃസഹോദരീപുത്രൻ ബി.കെ. അബ്ദുൾ റഹ്മാൻ ദീപികയോടു പറഞ്ഞു. അതുകൊണ്ടുതന്നെ ഷഹനയെ അപായപ്പെടുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ പിതാവ് തിരുവനന്തപുരം നന്തൻകോട് സ്വദേശി ബിജുവിന്റെ മരണവും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ബിജുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു വ്യക്തമായത്. തൊടുപുഴയിൽ വർക്ക്ഷോപ്പ് നടത്തിയിരുന്ന യുവാവിന്റേത് സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സംശയത്തെ തുടർന്നു ബന്ധുക്കൾ നൽകിയ പരാതിയിൽ ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു.
മകന്റെ മരണത്തിൽ സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജുവിന്റെ പിതാവ് ബാബു മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. 2019 ഏപ്രിൽ ആറിനാണ് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദിന്റെ ക്രൂര മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിച്ചത്. കുട്ടിയുടെ അച്ഛനായ ബിജു ഇതിന് ഒരുവർഷം മുമ്പു മരണമടഞ്ഞിരുന്നു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം.
ബിജുവിന്റെ മരണത്തിനു പിന്നാലെ ബന്ധുവായ അരുണ്‍ ആനന്ദ് ബിജുവിന്റ ഭാര്യക്കൊപ്പം താമസം തുടങ്ങി. എന്നാൽ, കുട്ടിയുടെ മരണത്തോടെ ബിജുവിന്റെ മരണത്തിലും സംശയമുയർന്നു. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബാബു പരാതി നൽകിയത്.
ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമാർട്ടം നടത്തുകയായിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നതോടെയാണ് സ്വാഭാവിക മരണമെന്നു കരുതിയത് കൊലപാതകമാണെന്നു കണ്ടെത്തിയിരിക്കുന്നത്. കഴുത്തു ഞെരിച്ചാണ് കൊലനടത്തിയതെന്നും ആദ്യ പോസ്റ്റമോർട്ടത്തിൽ ചില പിഴവുകളുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
ഇതിനിടെ ബിജുവിന്റെ ഭാര്യയെയും ഇവരുടെ അമ്മയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈം ബ്രാഞ്ച് അനുമതി തേടി. ഭാര്യയുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ഇവരുടെ അമ്മയെ നുണ പരിശോധന നടത്താനുള്ള അപേക്ഷ അംഗീകരിച്ചില്ല. ഇതിനെതിരേ ക്രൈംബ്രാഞ്ച് അപ്പീൽ നൽകിയിരിക്കുകയാണ്. ബിജുവിന്റെ മരണത്തിൽ അരുണ്‍ ആനന്ദിന് പങ്കുള്ളതായി തെളിവുകളൊന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരുണ്‍ ആനന്ദിനെ കഴിഞ്ഞ ദിവസം പോക്സോ കേസിൽ മുട്ടം കോടതി 21 വർഷം തടവിനു ശിക്ഷിച്ചിരുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ( യു എ ഇ ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അന്തരിച്ചു. 2004മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫേഴ്‌സ് മന്ത്രാലയം അറിയിച്ചത് 74 വയസായിരുന്നു.
രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.യു എ ഇയില്‍ നാല്‍പ്പത് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസില്‍ നടന്‍ മോഹന്‍ലാലിനെ ഇ ഡി ചോദ്യം ചെയ്യും. അടുത്തയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി മേഖലാ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി നോട്ടീസ.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.
അതേസമയം മോന്‍സണ്‍ കേസില്‍ ഐ ജി ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
ഗുരുവായൂര്‍: ഗുരുവായൂരില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം മോഷണം പോയി. കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്.
രാത്രി ഏഴരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് കവര്‍ച്ച നടന്നത് എന്നു കരുതുന്നു. ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇരുവരും സിനിമ കാണാനായി തൃശൂരിലേക്ക് പോയപ്പോഴായിരുന്നു മോഷണം.
വ്യാപാര സംബന്ധമായി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറിനുള്ളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് തകര്‍ത്താണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.