Latest News

നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ നിന്നയച്ച ഒരു ചിത്രത്തിന് പിന്നാലെയാണിപ്പോള്‍ ശാസ്ത്രലോകം. ചിത്രത്തില്‍ പാറ തുരന്നുണ്ടാക്കിയ കവാടം പോലെ കാണാവുന്ന ഒരു വാതിലാണ് ദുരൂഹതയുണര്‍ത്തുന്നത്. പിരമിഡുകളുടെയൊക്കെ പുറം വാതില്‍ പോലെ മലയിടുക്ക് തുരന്നുള്ള ഒരു വാതിലാണ് ചിത്രത്തിലുള്ളത്. കാഴ്ചയ്ക്ക് കൃത്യമായ അളവുകളോടെ ചതുരാകൃതിയിലാണ് വാതില്‍.

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇത് അന്യഗ്രഹജീവികളുണ്ടാക്കിയതാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ചൊവ്വയില്‍ ഏലിയന്‍സ് ഉണ്ടെന്ന കാര്യം ശരിവയ്ക്കുന്നതാണ് ചിത്രമെന്നാണ് പലരും വാദിക്കുന്നത്. വാതില്‍ മറ്റൊരു ലോകത്തേക്കുള്ള കവാടമാണെന്നും അഭ്യൂഹമുണ്ട്. ഇാ ലോകമെന്ന് പറയുന്നത് അന്യഗ്രഹജീവികളുടെ സങ്കേതമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

വാതിലിനെക്കുറിച്ച് കൃത്യമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ചിലപ്പോള്‍ ഇത് പാറയിടുക്കിലുണ്ടായ ഏതെങ്കിലും തരം ഘടനാവ്യത്യാസമാകാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയിലേത് പോലെ ചൊവ്വയിലും പ്രകമ്പനങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തില്‍ വലിയൊരു പ്രകമ്പനം കഴിഞ്ഞ മെയ് നാലിന് സംഭവിച്ചിരുന്നു. ഇത്തരം കമ്പനങ്ങളുടെ ഭാഗമായി പാറക്കെട്ടുകളിലും മറ്റും പിളര്‍പ്പുകളും അകന്നു മാറലുകളും ഉണ്ടാകാം. ഇത്തരത്തിലുണ്ടായ ഒരു ഘടനയാകാം ഇതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

ചൊവ്വയിലെ ഗ്രീന്‍ഹ്യൂ പെഡിമെന്റ് എന്ന മേഖലയില്‍ നിന്ന് ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കാഴ്ചയില്‍ വലുതെന്ന് തോന്നുമെങ്കിലും വാതിലിന് സെന്റിമീറ്ററുകളുടെ പൊക്കമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. എന്നിരുന്നാലും കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷമേ വാതിലിന് പിന്നിലെ എന്ത് കാര്യത്തിലും വ്യക്തമായ ധാരണയുണ്ടാകൂ.

മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തിരിക്കുകയാണ്. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്എംസി I കോടതി സജാദിനെ റിമാന്‍റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ദുരൂഹമായ ഷഹാനയുടെ മരണത്തിന് പിന്നാലെ പെലീസിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്.

ഭർത്താവ് സജാദിനെ ഇവരുടെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ കെ. സുധർശന്റെ നേതൃത്ത്വത്തിലായിരുന്നു നടപടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് അറിയിച്ചത്. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ ഇടപാട് നടത്തിയിരുന്നത്. ഇയാളുടെ വാടക വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്‌സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്‌വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്‌സിന് 46 വയസ്സായിരുന്നു.

സൈമണ്ട്‌സ് താമസിച്ചിരുന്ന ടൗൺസ്‌വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. ദാരുണമായ ഈ അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. രാത്രി 11 മണിക്ക് ശേഷം ഹെർവി റേഞ്ച് റോഡിൽ കാർ ഓടിക്കുന്നതിനിടയിൽ ആലീസ് റിവർ ബ്രിഡ്ജിന് സമീപം കാർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ റിപ്പോർട്ട് ചെയ്യുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ എമർജൻസി സർവീസുകൾ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈമണ്ട്സിന്റെ മരണത്തിന് പിന്നാലെ കുടുംബം പ്രസ്താവന പുറപ്പെടുവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചതായും, അനുശോചനങ്ങൾക്കൊപ്പം ആദരാഞ്ജലികൾക്കുമൊപ്പം കുടുംബത്തിന്റെ സ്വകാര്യതയെ കൂടി മാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയ്‌ക്കായി 198 ഏകദിനങ്ങൾ കളിച്ച സൈമണ്ട്‌സ് 2003ലും 2007ലും തുടർച്ചയായി ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരം പോലും സൈമണ്ട്സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞു നിന്നു.

എതിരാളികൾ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യൻ ബാറ്റ്സമാനായ അദ്ദേഹം 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. തന്ത്രപരമായ ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകൾ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായിരുന്നു സൈമണ്ട്സ്. മിന്നുന്ന റിഫ്ലക്ഷനും കൃത്യതയാർന്ന ലക്ഷ്യബോധവും ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റണ്ണൗട്ടുകൾ നേടുന്ന അഞ്ചാമത്തെ ഫീൽഡ്സ്മാൻ എന്ന നേട്ടത്തിലേക്കും അദ്ദേഹത്തെ എത്തിച്ചു.

മരണവാർത്തയ്‌ക്ക് പിന്നാലെ അനുശോചന പ്രവാഹം. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ ആൻഡ്രൂ സൈമണ്ട്‌സിന്റെ ദാരുണമായ നഷ്ടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചു. മുൻ ഓസ്‌ട്രേലിയൻ ടീമംഗങ്ങളും അന്താരാഷ്ട്ര താരങ്ങളും അനുശോചനം പങ്കിട്ടു. ഏറെ കാലം സൈമണ്ട്‌സിന്റെ സഹതാരങ്ങളായിരുന്ന മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റും ഫാസ്റ്റ് ബൗളർ ജേസൺ ഗില്ലസ്‌പിയും സൈമണ്ട്സിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

ഇത് വല്ലാതെ വേദനിപ്പിക്കുന്നു എന്നായിരുന്നു ഗിൽക്രിസ്റ്റ് ട്വിറ്ററിൽ കുറിച്ചത്. ‘നിങ്ങൾക്കായി എന്തും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും വിശ്വസ്തനും രസകരവും സ്നേഹനിധിയുമായ സുഹൃത്തിനെക്കുറിച്ച് ചിന്തിക്കുക. അതായിരുന്നു റോയ്’- മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ‘ഉണരാൻ ഭയമുണ്ടാക്കുന്ന വാർത്തകൾ. തകർന്നു പോകുന്നു. ഞങ്ങളെല്ലാവരും നിങ്ങളെ മിസ്സ്‌ ചെയ്യും സുഹൃത്തേ.. എന്നായിരുന്നു ഗില്ലസ്പിയുടെ ട്വീറ്റ്. ഹൃദയഭേദകം. ഓസീസ് ക്രിക്കറ്റിന് മറ്റൊരു നായകനെ നഷ്ടമായി. സ്തംഭിച്ചുപോയി.അതിശയിപ്പിക്കുന്ന പ്രതിഭ. മൈക്കൽ ബവൻ ട്വിറ്ററിൽ കുറിച്ചു. ഇത് വളരെ ഭയങ്കരമാണ്. റോയി എന്നും അദ്ദേഹത്തന് ചുറ്റും രസകരമായ ഒരു വലയം തീർത്തിരുന്നു. ഞങ്ങളുടെ മനസ് സൈമണ്ട്സ് കുടുംബത്തോടൊപ്പമാണ് – എന്ന് ന്യൂസിലാൻഡ് മുൻ താരം സ്റ്റീഫൻ ഫ്ലമിങ് ട്വീറ്റ് ചെയ്തു. ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ഇന്ത്യ ഉണരുന്നത്. റെസ്റ്റ് ഇൻ പീസ് സുഹൃത്തേ. തീർത്തും വലിയ ദുരന്ത വാർത്തയാണെന്നും വിവിഎസ് ലക്ഷ്മൺ അനുശോചിച്ചു.

 

രാധാകൃഷ്ണൻ മാഞ്ഞൂർ

പഴയ തൂലികാ സൗഹൃദത്തിന്റെ ഓർമ്മത്താളുകളിൽ നിന്നും ‘ റൗഫ് മാറഞ്ചേരി ‘ എന്ന സ്വതന്ത്ര പത്ര പ്രവർത്തക സുഹൃത്തിനെപ്പറ്റി ഇവിടെ എഴുതാതെ വയ്യ. അയാൾ ചില വാരാന്ത്യങ്ങളിൽ ഗുരു നിത്യചൈതന്യ യതിയുടെ ‘ഫേൺ ഹില്ലി’ലെ ആശ്രമത്തിൽ പോവും. യതിയുടെ സ്നേഹസംവാദ സദസ്സിൽ പങ്കെടുക്കുന്ന ചില രാത്രികളിൽ അയാളും , ചങ്ങാതികളും പാതിരാത്രിയിൽ ആശ്രമത്തിനു വെളിയിലെ കാപ്പി കടയിൽ നിന്നും കുടിച്ച കട്ടൻചായയെപ്പറ്റിയും, മുളകുബജിയുടെ രുചിയെപ്പറ്റിയുമൊക്കെ എനിക്കെഴുതുമായിരുന്നു.

ഗുരു നിത്യയുടെ മരണത്തിനുശേഷം ഫേൺ ഹില്ലിലേക്ക് പോയിട്ടില്ല. ഒരിക്കൽ മാധവിക്കുട്ടിയെ ഇൻറർവ്യൂ ചെയ്തതിന്റെ കോപ്പി (മാധ്യമം സൺഡെ സപ്ലിമെൻറ് )എനിക്കയച്ചു തന്നിരുന്നു. ഫ്രീലാൻസറായി എങ്ങോട്ടൊക്കെയോ ഉള്ള സഞ്ചാരത്തിലാവും അയാൾ. ചായയുടെ ഊർജ്ജ പ്രവാഹങ്ങളെ പലപ്പോഴും വാക്കുകളിലൂടെ എനിയ്ക്കെഴുതി സമ്മാനിച്ച പ്രിയപ്പെട്ട ആ ചായ പ്രേമിക്ക് നല്ല നമസ്കാരം.

Cup of Tea വായിച്ചിട്ട് കൊല്ലത്തുനിന്ന് ‘ സൺഡെ സമരേഖ’ യുടെ സ്ഥിരം വായനക്കാരനും കവിയുമായ ശ്രീ ജോബി ജോസഫ് , വയനാട് പനമരത്തു നിന്ന് സി .ആർ . ബഞ്ചമിൻ എന്നിവർ വിളിച്ചു. ബെഞ്ചമിൻ ഓഷോയുടെ A Cup of Tea എന്ന ബെസ്റ്റ് സെല്ലർ പുസ്തകത്തെപ്പറ്റിയും, വിദേശങ്ങളിലെ ചായ കൂട്ടായ്മകളെപ്പറ്റിയുമാണ് സംസാരിച്ചത്. ഒരിക്കൽ ജോലിയുടെ ഭാഗമായി കൽക്കട്ട സന്ദർശിച്ചതും ഹൗറ പാലത്തിലെ തിരക്കുകൾ കണ്ട് ഒരു കോഫി ഹൗസിനുള്ളിലിരുന്ന് കാപ്പി കുടിച്ചതുമാണ് അയാൾ പങ്കിട്ട വിശേഷങ്ങൾ . ബഞ്ചമിൻ എന്ന വായനക്കാരാ നന്ദി … നന്ദി …

വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ പങ്കുവെച്ച് എന്നെ അത്ഭുതപ്പെടുത്തിയത് ശ്രീ ജോബി ജോസഫാണ് . കവിത തുടിക്കുന്ന നിരീക്ഷണങ്ങൾ ഇങ്ങനെയാണ്.

വിശപ്പിനും, ദാഹത്തിനുമിടയിൽ സ്നേഹത്തിൻറെ ഒരു രുചിയിലേക്ക് മനുഷ്യനെ സ്വാഗതം ചെയ്യുന്ന നമ്മുടെയൊരു ആത്മ മിത്രത്തിന്റെ പേരാണ് ഒരു കപ്പ് ചായ . താവോയും , സെന്നും ചായയുടെ രുചിഭേദങ്ങൾ കണ്ടറിഞ്ഞ ചിന്തകളിൽ നിന്നാണ് രൂപപ്പെട്ടത്… ഒരു മനുഷ്യൻറെ ആത്മകഥ ഒരു ചായയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരുവൻ തന്നോടുതന്നെ ആഴത്തിൽ മിണ്ടിപ്പറയുന്നതിന് മേമ്പൊടിയായ് ഒരു കപ്പു ചായ മേശപ്പുറത്ത് വിശ്രമിക്കുന്നുണ്ടാവും. സർഗ്ഗാത്മകമായ അയാളുടെ ആലോചനകളെ ആഴത്തിലറിയാൻ മറ്റേത് പാനീയത്തിനാണ് കഴിയുന്നത്…?

ക്ഷണിച്ചും , ക്ഷണിക്കാതെയും ജീവിതത്തിൻറെ ആത്മസ്ഥലികളിൽ എന്നും കൂടെ പോരുന്ന സഹയാത്രികൻ … എല്ലാ അടുപ്പത്തിന്റെയും സൂചകം. രണ്ടു വ്യക്തികളുടെ ആഴത്തിലുള്ള ഹൃദയം തുറക്കലുകൾക്കിടയിൽ ഒരു ചായക്കപ്പു അനിവാര്യതയാവുന്നു. കാരണം ജീവിതത്തിലേക്കുള്ള ക്ഷണക്കത്താണത്. പ്രണയത്തിനും , വിപ്ലവത്തിനും, മരണത്തിനും , ജനനത്തിനും , വിവാഹത്തിനും , വിശ്രമത്തിനും നമുക്കു ചായ ഇല്ലാതെ പറ്റില്ല … ആയതിനാൽ ഒരു ചായയുടെ , മധുരത്തിന്റെ , ജീവിതമെന്ന മഹാരുചിയുടെ ഒരു കഥയുണ്ട് … അതുകൊണ്ട് ചായ ഒരു വെറും വാക്കല്ല …

ഉപരേഖ

‘സൺഡേ സമരേഖ ‘ A cup of Tea ഒന്നാം ഭാഗം വായിച്ച് പ്രതികരിച്ച C.R. ബഞ്ചമിൻ, ജോബി ജോസഫ് , സഹൃദയരായ മറ്റു വായനക്കാർക്കും നന്ദി …നന്ദി …

നിങ്ങളുടെ സത്യസന്ധമായ ഈ തുറന്നുപറച്ചിലുകളാണ് എൻറെ നിമിഷങ്ങളെ ധന്യമാക്കുന്നത്. ദൂരെയിരുന്നു കൊണ്ട് നേർത്ത പരിചയം പോലുമില്ലാത്ത ഒരാൾ എഴുത്തുകാരന്റെ സന്തോഷങ്ങളെ , സങ്കടങ്ങളെ ,ആശയങ്ങളെ അറിയാൻ ശ്രമിക്കുന്നു , വിലപ്പെട്ട വിവരങ്ങൾ ഫോണിൽ പങ്കുവയ്ക്കുന്നു , ഇൻബോക്സിൽ എഴുതാൻ ശ്രമിക്കുന്നു…

ഇതൊന്നുമില്ലെങ്കിൽ എനിയ്ക്കും എന്റെ എഴുത്തിനും എന്തർത്ഥം …. പ്രിയ വായനക്കാരെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു …. മലയാളമെന്ന മഹാ ഭാഷയ്ക്ക് മുന്നിൽ ഞാൻ നമസ്കരിക്കുന്നു.

കോവളം വെള്ളാറിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകൾ വെള്ളാർ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദു (46) ആണ് വെള്ളിയാഴ്ച പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയെ ഭർത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് അനിൽ (48) മകൻ അഭിജിത്ത് (20) എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വർഷമായി വെള്ളാറിൽ വാടകക്ക് താമസിക്കുകയാണ്. ഭർത്താവിന്റെയും മകന്റെയും ഉപദ്രവത്തെക്കുറിച്ച് വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്ന് ഇരു കൂട്ടരെയും വിളിച്ച് കേസ് ഒത്തു തീർപ്പാക്കിയതാണ്. വെള്ളിയാഴ്ച്ച പുലർച്ചെ 12.30 ഓടെ വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങിനിന്ന വീട്ടമ്മയെ ഭർത്താവും മകനും കൂടി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലെത്തെത്തിയ വീട്ടമ്മയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും അറസ്റ്റ് ചെയ്തത്.

മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ടൂറിസം വകുപ്പിന്റെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഭർത്താവ് അനിൽ. പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുനൽകിയ മൃതദേഹം കോട്ടയത്തേക്ക് കാെണ്ട് പാേയി. ഇന്ന് സംസ്കരിക്കുമെന്നും. കാേവളം എസ് എച്ച് ഒ പ്രെെജു, എസ്.ഐ അനീഷ്കുമാർ, എ എസ് ഐ മുനീർ, സി.പി.ഒ. ലജീവ് കൃഷ്ണ, ശ്യാംകുമാർ, ഡാനിയൽ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

വെങ്ങാനൂർ ചാവടിനടയിലെ പൗർണമിക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന മഹാകാളികായാഗത്തിൽ പങ്കെടുക്കാൻ അഘോരി സന്ന്യാസി പ്രമുഖനെത്തി. ഇന്ന് കൂടുതൽ അഘോരി സന്ന്യാസിമാർ തിരുവനന്തപുരത്തെത്തും. അഘോരി സന്ന്യാസിമാർക്കിടയിലെ പ്രമുഖനും മഹാകാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയാണ് വെള്ളിയാഴ്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

ഇയാൾ ഹിമാലയസാനുക്കളിൽ തപസ് ചെയ്യുന്ന സന്ന്യാസിയാണെന്ന് സംഘാടകർ പറഞ്ഞു. 87-കാരനായ കൈലാസപുരി സ്വാമി ആദ്യമായാണ് ദക്ഷിണേന്ത്യയിലെത്തുന്നത്.

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ മഹാകാല ഭൈരവ അഖാഡ ആചാര്യൻ കൈലാസപുരി സ്വാമിയെ ക്ഷേത്ര ട്രസ്റ്റി എം എസ് ഭുവനചന്ദ്രൻ, യാഗബ്രഹ്മൻ ആനന്ദ് നായർ, സ്വാഗതസംഘം വൈസ് ചെയർമാൻ ചൂഴാൽ നിർമലൻ എന്നിവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. പിന്നീട് ആഘോഷമായാണ് യാഗം നടക്കുന്ന ക്ഷേത്രത്തിേലക്കു സന്ന്യാസിയെ കൊണ്ടുപോയത്. 16വരെയാണ് ക്ഷേത്രത്തിൽ മഹാകാശിയാ​ഗം നടക്കുന്നത്.

ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. 70ഓളം പേരെ രക്ഷപ്പെടുത്തി. മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

തീപിടിത്തത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടര്‍ന്നത്. തീ അണയ്ക്കാന്‍ 24 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മെട്രോ സ്റ്റേഷന്റെ 544-ാം പില്ലറിന് സമീപമാണ് തീപിടിത്തം ആദ്യം കണ്ടതെന്ന് ഡിഎഫ്എസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. ആദ്യം 10 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിക്കുകയായിരുന്നു.

അപകടം നടന്നയുടന്‍ 24 അഗ്നിരക്ഷാ വാഹനങ്ങള്‍ പാഞ്ഞെത്തി. എന്നാല്‍, കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതിനാല്‍ രക്ഷാദൗത്യം നീണ്ടു. തലസ്ഥാനത്തെ കൊടും ചൂടും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ അനുശോചിച്ചു.

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കി നടി നിഖില വിമല്‍. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുതെന്നും മറ്റ് മൃഗങ്ങള്‍ക്ക് ഇല്ലാത്ത പരിഗണന പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നും നിഖില പറഞ്ഞു.

‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം.’

‘കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്.’ ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തില്‍ നിഖില പറഞ്ഞു.

നവാഗതനായ അരുണ്‍ ടി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ജോ ആന്‍ഡ് ജോ. മാത്യു, നസ്ലെന്‍, നിഖില വിമല്‍, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സഹോദരങ്ങളായ ജോമോനും ജോമോളുമായാണ് മാത്യുവും നിഖിലയുമെത്തുന്നത്.

അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

 

ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മകനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ലെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് ധ്യാന്‍ പറഞ്ഞു. അലപ്പോതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടും വില്‍ക്കുന്നതിനോടും താല്‍പര്യമില്ലാത്ത വ്യക്തിയാണ് ശ്രീനിവാസന്‍ എന്നതിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

‘അച്ഛന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ട്. സ്‌ട്രോക്ക് വന്നിരുന്നു. അതേ തുടര്‍ന്ന് ചെറിയ ബുദ്ധിമുട്ട് സംസാരിക്കാനടക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്.’

‘ഭയങ്കര പോസറ്റീവ് കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയ കുഴപ്പങ്ങളൊന്നുമില്ല. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ല. ഞങ്ങള്‍ അച്ഛന്റെ വായില്‍ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണ്.’

‘ചിലപ്പോള്‍ തുപ്പാന്‍ ശ്രമിക്കും. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം അലോപ്പതി മരുന്ന് കഴിക്കാന്‍ തയ്യാറല്ല. ശരിക്കും കുത്തികയറ്റേണ്ട അവസ്ഥയാണ്’ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

അലപ്പോതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടും വില്‍ക്കുന്നതിനോടും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള ശ്രീനിവാസന്‍ പലപ്പോഴും ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിച്ചിട്ടുണ്ട്. മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറഞ്ഞിട്ടും അസുഖം വന്നപ്പോള്‍ മുന്തിയ ആശുപത്രികളിലൊന്നില്‍ ചികിത്സ തേടിയ ശ്രീനിവാസന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോപ്പതി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകരെ പ്രതിചേര്‍ക്കാമെന്നു നിയമോപദേശം. ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്‌ച്ചത്‌ അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണെന്നു ഫോറന്‍സിക്‌ പരിശോധനയില്‍ സ്‌ഥിരീകരിച്ചിരുന്നു.

ദിലീപിന്റെ മൊബൈലിലെ ഡേറ്റകള്‍ മായ്‌ച്ചതു അഭിഭാഷകരുടെ ഉപദേശപ്രകാരമാണെന്നു സൈബര്‍ ഹാക്കര്‍ സായ്‌ശങ്കര്‍ മൊഴി നല്‍കിയിരുന്നു. കുറ്റസമ്മതമൊഴി നല്‍കിയ സായ്‌ശങ്കറെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച്‌ ആലുവ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌. സായ്‌ശങ്കറുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ രണ്ട്‌ അഭിഭാഷകരെ പ്രതിയാക്കാമെന്നാണു നിയമോപദേശം. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ മായ്‌ക്കാന്‍ മുംബൈയിലെ സ്വകാര്യ ലാബില്‍ കൊണ്ടുപോയതിനൊപ്പം അഭിഭാഷകരും പോയിരുന്നു. അവരുടെ നേതൃത്വത്തിലാണു ലാബില്‍ പരിശോധന നടന്നത്‌. ഐ.പി.സി. വകുപ്പ്‌ 302 പ്രകാരം തെളിവുനശിപ്പിച്ച കുറ്റത്തിനാണു ഇരുവരെയും പ്രതിയാക്കുന്നത്‌.

ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍ അറസ്‌റ്റിനു സാധ്യതയില്ല. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണു ചെയ്യുന്നത്‌. നടിയെ ആക്രമിച്ച കേസില്‍ തെളിവു നശിപ്പിച്ച കുറ്റത്തിനു മറ്റു രണ്ട്‌ അഭിഭാഷകരെ പ്രതിയാക്കിയിരുന്നു. പിന്നീട്‌ ഒഴിവാക്കി.സ്വകാര്യ ഫോറന്‍സിക്‌ വിദഗ്‌ദന്‍ സായിശങ്കര്‍ ദിലീപിന്റെ ഫോണ്‍ രേഖകള്‍ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണു മായ്‌ച്ചതെന്നാണു സായ്‌ശങ്കറിന്റെ മൊഴി.

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ട്‌. മുതിര്‍ന്ന അഭിഭാഷകന്‍ സാക്ഷികളെ നേരിട്ടുവിളിച്ചു സ്വാധീനിച്ചുവെന്ന്‌ ആരോപിച്ചാണു നടി ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്‌. അഭിഭാഷകര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ അഭിഭാഷകരോടു 15 ദിവസത്തിനകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. ബാര്‍ കൗണ്‍സില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും കത്തയച്ചിട്ടുണ്ട്‌.

RECENT POSTS
Copyright © . All rights reserved