അനാമിക കെന്റ് യു കെ യുടെ നാലാമത്തെ സംഗീത ആൽബം ‘നിലാത്തുള്ളി’ റിലീസിനൊരുങ്ങുന്നു. നിലാവുപോലെ നനുത്ത ഒരു മെലഡിയാണ് ഇത്തവണ സംഗീതാസ്വാദകരിലേക്കെത്തുന്നത്.
യു.കെ യുടെ പ്രിയഗായകൻ ശ്രീ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശബ്ദമധുരിമ കൊണ്ടും, ഭാവാർദ്രമായ ആലാപനം കൊണ്ടും ശ്രദ്ധേയനായ ഗായകനാണ് ശ്രീ റോയ് സെബാസ്റ്റ്യൻ. സംഗീതാദ്ധ്യാപകനും മികച്ച സംഗീതസംവിധായകനുമായ ശ്രീ പ്രസാദ് എൻ എ യാണ് ഈ ഗാനത്തിന് ഈണം പകരുന്നത്. ശ്രീ പ്രതീഷ് വി. ജെ. യാണ് ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത്.
യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് നിലാത്തുള്ളിയുടെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’ എന്ന ചിന്തോദ്ദീപകമായ പുതിയ നോവലും വായനക്കാർ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യലോകത്ത് സുപരിചിതയായ ബീനാ റോയി എഴുതിയ പന്ത്രണ്ടാമത്തെ ആൽബം സോങ്ങാണ് ‘നിലാത്തുള്ളി’യിലേത്.
അനാമിക കെന്റ് യു കെയുടെ മുൻ ആൽബങ്ങളായ ‘സ്വരദക്ഷിണയും’, ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’, സംഗീതമേന്മക്കൊണ്ടും, മികച്ച ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ മനോഹരമായമായ ഈ ഗാനം മെയ് 20 വെള്ളിയാഴ്ച വൈകിട്ട് 7.30 ന് ഗർഷോം ടിവിയിൽ റിലീസ് ചെയ്യുന്നു.
എൻഫീൽഡ്: പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തിന്റെ അന്ത്യോപചാര ശുശ്രുഷകൾ മെയ് 30 നു തിങ്കളാഴ്ച എൻഫീൽഡിൽ നടത്തപ്പെടും. സെപ്റ്റിസീമിയ ബാധിച്ച നിഷയുടെ അവയവങ്ങൾ ക്രമേണ പ്രവർത്തനരഹിതം ആവുകയും തുടർന്ന് ഉണ്ടായ ഹൃദയസ്തംഭനവുമാണ് മരണ കാരണമായത്. പരേതയ്ക്ക് 49 വയസ്സ് പ്രായം ഉണ്ടായിരുന്നു.
മെയ് 30 ന് തിങ്കളാഴ്ച രാവിലെ 11:30 ന് എൻഫീൽഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ & സെന്റ് ജോജ്ജ് ദേവാലയത്തിൽ കൊണ്ടുവരുന്ന മൃതദേഹം കുടുംബാംഗങ്ങളും, ബന്ധുമിത്രാദികളും ചേർന്ന് ഏറ്റു വാങ്ങും. കൃത്യം 12:00 മണിക്ക് അന്ത്യോപചാര ശുശ്രുഷകൾ ആരംഭിക്കുന്നതാണ്. തിരുക്കർമ്മങ്ങൾക്ക് ശേഷം പൊതുദർശനത്തിനവസരം ഒരുക്കുന്നതാണ്.
കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പൊതുദർശനത്തിനു ശേഷം ഗ്രേറ്റ് കേംബ്രിഡ്ജ് റോഡിലുള്ള, എൻഫീൽഡ് ക്രിമിറ്റോറിയം & സിമറ്ററിയിൽ സംസ്കാരം നടത്തും.
എൻഫീൽഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുംഖത്തിൽ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നത് ഈ വലിയ വിഷമഘട്ടത്തിൽ കുടുംബത്തിന് ഏറെ ആശ്വാസമായി. മികച്ച ചികിത്സയും, നിരവധിയാളുകളുടെ പ്രാർത്ഥനാ സഹായവും നിഷയുടെ ആരോഗ്യത്തിൽ ശുഭ പ്രതീക്ഷകൾ നൽകി വരുമ്പോഴാണ് സെപ്റ്റിസീമിയ ജീവന് ഭീഷണിയായി മാറിയത്.
വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്ത് എം ആർ ഐ സ്കാനിങ് ഡിപ്പാർട്മെന്റിൽ ഉദ്യോഗസ്ഥനാണ്. വിദ്യാർത്ഥികളായ സ്നേഹ, ഇഗ്ഗി എന്നിവർ മക്കളാണ്.
ബന്ധുക്കളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി കരുതുവാൻ താല്പര്യപ്പെടുന്നതായി സന്തപ്ത കുടുംബാംഗങ്ങൾ അറിയിച്ചു.

സ്വന്തം ലേഖകൻ
കൊച്ചി : കേരള രാഷ്ട്രീയത്തിൽ പുതു ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് കിഴക്കമ്പലത്ത് ആം ആദ്മി പാർട്ടി – ട്വന്റി 20 സഖ്യ മുന്നണി നിലവിൽ വന്നു. കനത്ത മഴയുണ്ടാവുമെന്നറിയിച്ചുകൊണ്ട് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടും , സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ജനക്കൂട്ടമാണ് കിഴക്കമ്പലത്തെ മൈതാനത്ത് കെജ്‌രിവാളിനെ കാണുവാനായി ഒഴുകിയെത്തിയത്. കെജ്‌രിവാളിന്റെ കേരളത്തിലേയ്ക്കുള്ള വരവ് തങ്ങളുടെ അന്നം മുടക്കുമെന്ന് മനസ്സിലാക്കിയ മറ്റ് പാർട്ടികളുടെ നേതാക്കൾ ഡെൽഹിയിലെയും പഞ്ചാബിലെയും പോലെ സൈബർ പോരാളികളെ ഇറക്കി കിഴക്കമ്പലത്തെ വലിയ വിജയത്തെ തടയിടുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇന്നത്തെ സമ്മേളന വിജയത്തിൽ അതീവ സന്തുഷ്ടരായ ആം ആദ്മി പാർട്ടിയുടെയും ട്വന്റി 20 യുടെയും സൈബർ നിരയുടെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കുഴയുകയാണ് കേരളത്തിലെ പരമ്പരാഗത പാർട്ടികളിലെ സൈബർ പോരാളികൾ.

ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇത് കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണെന്നും , ഈ സഖ്യം കേരളത്തെ മാറ്റി മറിക്കുമെന്നും കെജ്‍രിവാൾ കിഴക്കമ്പലത്ത് പറഞ്ഞു. പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനമെന്നും , ഈ മുന്നണി കേരളത്തിലും ഉറപ്പായി സർക്കാർ രൂപീകരിക്കുമെന്നും പതിനായിരങ്ങളെ സാക്ഷി നിർത്തികൊണ്ട് കെജ്രരിവാൾ പ്രഖ്യാപിച്ചു.
ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയതെന്നും , അത് ദൈവത്തിന്റെ മാജിക്കാണ് അതുകൊണ്ട് കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടേ , അഴിമതി ഇല്ലാതാക്കണ്ടേ… ദില്ലി മുഖ്യമന്ത്രി ചോദിച്ചു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ പറഞ്ഞു. അതോടൊപ്പം ട്വന്റി 20 കോർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങളെ കെജ്‍രിവാൾ വളരെയധിയകം അഭിനന്ദിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിലെ പഞ്ചാബ് ഡല്‍ഹി ജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രരിവാള്‍ പ്രസംഗം ആരംഭിച്ചത്. താന്‍ മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയില്‍ നിന്ന് അഴിമതി ഇല്ലാതാക്കിയെന്നും ഡല്‍ഹിയില്‍ പവര്‍ കട്ടില്ല, മരുന്നുകളും ചികിത്സയും സൗജന്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു. ക്യാന്‍സറായാലും കിഡ്‌നി മാറ്റിവെയ്ക്കായാലും ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സയ്ക്ക് എത്ര ലക്ഷം ചിലവായാലും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. രാജ്യം ഡല്‍ഹി മോഡലാണ് ചര്‍ച്ച ചെയ്യുന്നതെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.
ആം ആദ്മി പാർട്ടിയും , ട്വന്റി 20യും സംയുക്തമായി നടത്തിയ ഈ മഹാസമ്മേളനത്തിലെ വൻ വിജയം അക്ഷരാർത്ഥത്തിൽ കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ വലിയ രീതിയിലുള്ള ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് യാഥാർത്ഥത്തിൽ ഒരു റെഡ് അലേർട്ട് തന്നെയാണ് പീപ്പിൾസ് വെൽഫെയർ അലയൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിനംപ്രതി അണികളെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ പാർട്ടികൾക്കിടയിലേയ്ക്ക് ജനക്ഷേമ പ്രവർത്തനം കൊണ്ട് രാജ്യത്തെ ലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ആം ആദ്മി പാർട്ടിയുടെയും , ട്വന്റി 20യുടെയും സംയുക്ത മുന്നണി കടന്ന് വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ വരുമോ എന്ന ചിന്തയിലാണ് പാരമ്പരാഗത പാർട്ടികളിലെ നേതാക്കൾ . എന്നാൽ കെജ്രരിവാളിനും ആം ആദ്മി പാർട്ടിക്കും ഇന്ത്യ മുഴുവനും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത കേരളത്തിലെ ഈ മുന്നണിയുടെ ദ്രുത ഗതിയിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യും എന്ന് തന്നെയാണ് കരുതുന്നത്.
വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ മാക്‌സിമം വെറൈറ്റിയാക്കാന്‍ നോക്കുന്ന കാലമാണിത്. ചില ഫോട്ടോ ഷൂട്ടുകള്‍ കാണുമ്പോള്‍ മൈ ഗോഡ് എന്ന് നമ്മള്‍ പോലും അറിയാതെ പറഞ്ഞു പോകും. അത്തരത്തിലൊരു വെഡ്ഡിംഗ് ഷൂട്ട് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
പ്രഫഷണല്‍ സ്റ്റണ്ട് മാസ്റ്റര്‍മാരായ ഗേബ് ജെസ്സോപും അംബിര്‍ മിഷേലുമാണ് തങ്ങളുടെ വിവാഹത്തിന് ‘ഹോട്ട് ‘ വെഡ്ഡിംഗ് ഷൂട്ട് നടത്തിയത്. ശരീരമാസകലം തീ കത്തിച്ച് നടന്നു പോകുന്ന ഗേബിനെയും അംബിറിനെയുമാണ് വീഡിയോയില്‍ കാണാനാവുക. വിവാഹ വസ്ത്രത്തിലാണ് ഇരുവരുമുള്ളത്.
ആംബറിന്റെ പൂച്ചെണ്ടില്‍ ഒരാള്‍ തീ കത്തിക്കുന്നതോടെ ഇരുവരുടെയും വസ്ത്രത്തിലേക്ക് തീ പടരും. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇരുവരും അതിഥികള്‍ക്ക് നടുവിലൂടെ നടക്കുന്നതും സദസ്സിലിരിക്കുന്നവര്‍ കയ്യടിയ്ക്കുന്നതുമാണ് വീഡിയോ. നിലത്ത് തീ കത്താതിരിക്കാനായി ഫയര്‍ എസ്റ്റിംഗ്ഷന്‍ ഉപയോഗിച്ച് പുറകേ ആളുകള്‍ തീ കെടുത്തുന്നുമുണ്ട്. കഷ്ടിച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. കുറച്ച് ദൂരം നടന്നതിന് ശേഷം ഇരുവരും മുട്ട് കുത്തിയിരിക്കുകയും ആളുകള്‍ തീ കെടുത്തുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കും.
വെഡ്ഡിംഗ് ഫോട്ടോഗ്രഫറായ റസ് പവല്‍ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്നത്. ‘വെന്‍ സ്റ്റണ്ട് പീപ്പിള്‍ മാരി’ എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ക്യാമറാമാന്‍ ഇരുവരുടെയും നടത്തം ഷൂട്ട് ചെയ്യാന്‍ മറന്ന് പോയിരുന്നെങ്കിലോ എന്നും ഒരു കല്യാണം കഴിയ്ക്കാന്‍ സ്ഥലം മുഴുവന്‍ കത്തിച്ചു എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.
View this post on Instagram
യൂറിന്‍ തെറാപ്പിയെ പിന്തുണച്ച് നടന്‍ കൊല്ലം തുളസി രംഗത്ത്. യൂറിന്‍ തെറാപ്പി ശാസ്ത്രീയമാണെന്നും അല്ലെന്നും തരത്തിലുള്ള സംവാദം നടക്കവേയാണ് കൊല്ലം തുളസിയുടെ പ്രതികരണം.
യൂറിന്‍ തെറാപ്പി തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്ന് കൊല്ലം തുളസി പറഞ്ഞു. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും നടന്‍ പറഞ്ഞു.
എനിക്ക് കാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചെന്നും കൊല്ലം തുളസി പറഞ്ഞു.
അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്.
എന്റെ കാലുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി- കൊല്ലം തുളസി പറഞ്ഞു.
മൂത്ര ചികിത്സ അശാസ്ത്രീയമാണെന്ന് ഐഎംഎ പ്രതിനിധി ഡോക്ടര്‍ ആര്‍ ശ്രീജിത്ത് പറയുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത സാധനങ്ങളാണ് മലവും മൂത്രവും. ക്രിയാറ്റിനും അമോണിയ ഉള്‍പ്പെടെയുള്ളവ മൂത്രത്തിലൂടെ പുറം തള്ളുന്നു. അതിന് രോഗം മാറ്റാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. മൂത്ര ചികിത്സയ്ക്ക് അടിസ്ഥാനമില്ല.
മലയാളത്തിലെ യുവനടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് തിരയുന്നതിനിടെ പരാതിയുമായി അമ്മ രംഗത്ത്. മകന് എതിരായ നടിയുടെ പരാതി വ്യാജമെന്ന് അമ്മ മായ ബാബു ആരോപിച്ചു.
ഇക്കാര്യം വിശദീകരിച്ച് ഇവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മായ ബാബു, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി.
മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബുവിന്റെ പരാതിയിൽ പറയുന്നു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇവരുടെ പരാതിയിലുണ്ട്.
ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ഇതോടൊപ്പം മറ്റ് ഒന്‍പതു വാഴ്ത്തപ്പെട്ടവരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.തിരുക്കർമങ്ങൾ ഇറ്റാലിയൻ സമയം 10ന് (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30) ആരംഭിക്കും. ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗർകോവിൽ കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജൂൺ 5ന് നടക്കും.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് 1712 ഏപ്രിൽ 23ന് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്തു ക്രിസ്തുമതം സ്വീകരിച്ചു ദേവസഹായം പിള്ളയായി മാറിയത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ ഉന്നതപദവി വഹിച്ചിരുന്നു. വടക്കാൻകുളം പള്ളിയിലെ ഇൗശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയിൽ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുമതത്തിൽ അടിയുറച്ചു വിശ്വസിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ 1752 ജനുവരി 14ന് വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം. 2012 ഡിസംബർ 2നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
യഹൂദരെ സഹായിച്ചതിന് നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട പുരോഹിതൻ ടൈറ്റസ് ബ്രാൻഡ്സ്മ, സിസ്റ്റേഴ്സ് ഓഫ് ദ് പ്രസന്റേഷൻ ഓഫ് മേരി സന്യാസിനി സഭയ്ക്കു രൂപം നൽകിയ ഫ്രഞ്ച് കന്യാസ്ത്രീ മേരി റിവിയർ, കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് ദി ഇമാക്കുലേറ്റ് ഓഫ് ലൂർദ്സ് എന്ന സന്യാസിനി സഭയ്ക്കു തുടക്കം കുറിച്ച ഇറ്റാലിയൻ കന്യാസ്ത്രീ കരോലിന സാന്റോകനാലെ, ട്രാപിസ്റ്റ് സഭയിൽ ഫ്രാൻസിലും സിറിയയിലുമായി ആശ്രമജീവിതം നയിച്ച ചാൾസ് ഡെ ഫുക്കോൾഡ്, ഫാദേഴ്സ് ഓഫ് ക്രിസ്റ്റ്യൻ ഡോക്ടറിൻ സഭയുടെ സ്ഥാപകനും ഫ്രഞ്ചുകാരനുമായ സെസാർ ഡെ ബൂസ്, ഇറ്റാലിയൻ പുരോഹിതനും സിസ്റ്റേഴ്സ് ഓഫ് ദ് പുവർ സന്യാസിനി സഭയുടെ സ്ഥാപകനുമായ ലൂയിജി മരിയ പാലാസോളോ, സൊസൈറ്റി ഓഫ് ഡിവൈൻ വൊക്കേഷന്റെയും വൊക്കേഷനിസ്റ്റ് സിസ്റ്റേഴ്സിന്റെയും സ്ഥാപകനായ ഇറ്റാലിയൻ വൈദികൻ ജസ്റ്റിനോ മരിയ റുസോലില്ലോ, ഇറ്റാലിയൻ കന്യാസ്ത്രീയും കപ്പൂച്ചിൻ സിസ്റ്റേഴ്സ് ഓഫ് മദർ റുബാറ്റോ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ അന്നാ മരിയ റുബാറ്റോ, ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ് ഹോളി ഫാമിലി സഭയുടെ സഹസ്ഥാപകയും ഇറ്റാലിയൻ കന്യാസ്ത്രീയുമായ മരിയ ഡൊമേനിക്കാ മാന്റോവനി എന്നിവരെയും ഇന്നു മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും.
സുജിത് തോമസ്
*ജീര റൈസ്*
1.ബസ്മതി അരി – 2 കപ്പ്
2.ജീരകം – 1 ചെറിയ സ്പൂൺ
3.നെയ്യ് – ഒരു ചെറിയ സ്പൂൺ
4.വെള്ളം – 4 കപ്പ്
5. ഉപ്പ് – ആവശ്യത്തിന്
6. മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം
പാനിൽ നെയ്യ് ചൂടാക്കി ജീരകം ചേർത്തു മൂപ്പിക്കുക.
ഇളം തവിട്ട് നിറമാകുമ്പോൾ, അരി കഴുകി വാരിയതു ചേർത്തു രണ്ടു മിനിറ്റ് ഇളക്കി ചെറുതായി മൂപ്പിക്കുക .
ഇതിലേക്കു തിളച്ച വെള്ളം ഒഴിച്ച്, തിള വന്ന ശേഷം അടച്ചു വച്ചു ചെറു തീയ്യിൽ വേവിക്കുക. വെള്ളം വറ്റിയ ശേഷം മെല്ലേ ഇളക്കി യോജിപ്പിച്ചു വാങ്ങുക. മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.ചിക്കൻ കറിയോ, പനീർ കറിയോ ചേർത്ത് ചെറു ചൂടോടെ വിളമ്പാം.

സുജിത് തോമസ്

ഡോ. ഐഷ വി
ഒരു തവണയെങ്കിലും ഹോസ്റ്റലിൽ നിൽക്കാൻ അവസരം ലഭിച്ചവർക്കാണ് ഹോസ്റ്റൽ ജീവിതം എങ്ങനെയാണ് നമ്മുടെ സ്വഭാവത്തെ മാറ്റി മറിയ്ക്കുക എന്ന് മനസ്സിലാകുക. ഞാനാദ്യം ഹോസ്റ്റലിൽ നിൽക്കുന്നത് ഒരു രാത്രിയിലേയ്ക്ക് മാത്രമായിരുന്നു . ഡിഗ്രി അവസാന വർഷം പഠിക്കുന്ന സമയത്ത് നടന്ന സ്റ്റഡി ടൂറിന് പോകാൻ അതിരാവിലെ കോളേജിൽ എത്തണമായിരുന്നു. അതിരാവിലെ കോളേജിൽ എത്താൻ തക്ക തരത്തിലുള്ള ഗതാഗത സൗകര്യം അക്കാലത്ത് ഞങ്ങളുടെ നാട്ടിലും വീട്ടിലും ഇല്ലായിരുന്നു. അതിനാൽ ഞാൻ സഹപാഠിയും പ്രാക്ടിക്കലിന് ടീം മെമ്പറുമായിരുന്ന രോഷ്ണിയുടെ സഹായം തേടി.. രോഷ് ണി ബാലചന്ദ്രൻ അക്കാലത്ത് അച്യുത് ഭവൻ ഹോസ്റ്റലിലെ അന്തേവാസിയായിരുന്നു. രോഷ്ണി ഹോസ്റ്റൽ നടത്തിപ്പുകാരിയായ കുഞ്ഞമ്മയോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ സമ്മതം കിട്ടിയപ്പോൾ ഞാൻ തലേന്ന് ഹോസ്റ്റലിൽ ഗസ്റ്റായി നിൽക്കാമെന്നേറ്റു . രോഷ്ണി എന്നെ എസ് എൻ കോളേജ് ജങ്‌ഷനിൽ കാത്തു നിന്നു. ഞാൻ പറഞ്ഞ സമയത്തു തന്നെ അവിടെ എത്തിച്ചേർന്നു. രോഷ്നിയും ഞാനും കൂടി ഹോസ്റ്റലിലെത്തി. അന്തേവാസികളാരോ വീട്ടിൽ പോയിരുന്നതിനാൽ ആ ബെഡ് എനിക്ക് തന്നു. അന്നവിടുന്ന് അത്താഴം കഴിച്ച് കിടന്നുറങ്ങി. അതിരാവിലെ ഞങ്ങൾ രണ്ടു പേരും കോളേജിലെത്തി ടൂർ പോയി.
ഒന്ന് രണ്ട് മാസങ്ങൾ കൂടി കടന്നു പോയി. എന്റെ രണ്ടാം വർഷ ഡിഗ്രി റിസൾട്ട് വന്നപ്പോൾ മാർക്കിത്തിരി കുറവ്. ഞാൻ വീട്ടിൽ പറയേണ്ട എന്നു കരുതി ഇരിക്കുകയായിരുന്നു. അനുജത്തി ഇത് അന്നു തന്നെ കണ്ടുപിടിച്ചു. അച്ഛന് കത്തെഴുതി. അച്ഛൻ നാട്ടിലെത്തിയപ്പോൾ പ്രശ്നമെന്താണെന്ന് അന്വേഷിച്ചു. യാത്രയും ക്ഷീണവും സമയക്കുറവുമാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ എന്നെ ഹോസ്റ്റലിലാക്കാൻ തീരുമാനിച്ചു. ഇതിനിടയ്ക്ക് അച്ഛൻ നാട്ടിൽ വരുമ്പോൾ തുണി അലക്കി വിരിക്കുന്നതിൽ അച്ഛൻ എന്നെ സഹായിച്ചിരുന്നു.
കോളേജ് ഹോസ്റ്റലിലോ എസ് എൻ വി സദനത്തിലോ സീറ്റില്ലായിരുന്നു. പിന്നെ രോഷ്ണിയോട് അച്യുത് ഭവനിൽ സീറ്റുണ്ടോ എന്ന് അന്വേഷിച്ചു. അവിടെ സീറ്റുണ്ടായിരുന്നു. അങ്ങനെ ഞാൻ ആ ഹോസ്റ്റലിൽ അന്തേവാസിയായി.
നേരത്തേ എസ് എൻ വി സദനത്തിൽ ജീവനക്കാരിയായിരുന്ന, എല്ലാവരും കുഞ്ഞമ്മ എന്ന് വിളിക്കുന്ന പത്തനാപുരം സ്വദേശിയായ സ്ത്രീ അവരുടെ മകളും ഭർത്താവും ഗൾഫിൽ പോയപ്പോൾ അവരുടെ പെൺ മക്കളെ കൊല്ലത്തുള്ള സ്കൂളുകളിൽ പഠിപ്പിക്കാനായി അച്യുത് ഭവൻ എന്ന് പേരുള്ള ഒരു വീട് വാടകയ് ക്കെടുക്കുകയായിരുന്നു. അപ്പോൾ അവരോടൊപ്പം എസ് എൻ വി സദനത്തിലെ ഏതാനും അന്തേവാസികൾ കൂടി അങ്ങോട്ട് മാറി. അങ്ങനെ അതൊരു ഹോസ്റ്റലായി മാറി. പിന്നെ പല വനിതകളും പറഞ്ഞറിഞ്ഞു ഹോസ്റ്റൽ തേടിയെത്തി. ഗർഭിണികളായ റെസ്റ്റ് വേണ്ട അധ്യാപകർ, കോളേജ് ലക്ചറർമാർ,, ഇന്ത്യൻ റെയർ എർത്ത്, ക്യാപെക്സ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ, എൻ ട്രൻസ് കോച്ചിംഗിനെത്തിയ വിദ്യാർത്ഥിനികൾ, കോളേജ് വിദ്യാർത്ഥിനികൾ എന്നിവർ അവിടെ മാറി മാറി താമസിച്ചു. അന്തേവാസികളുടെ എണ്ണം കൂടിയപ്പോൾ കുഞ്ഞമ്മ അടുക്കളയും സ്റ്റോർ റൂമും വരെ ഒഴിപ്പിച്ചെടുത്തു. അന്തേവാസികൾക്കായി കട്ടിലിട്ടു. പുറത്തൊരു ഓലഷെഡ് പണിഞ്ഞ് അടുക്കള അങ്ങോട്ട് മാറ്റി.
അടുക്കള കൈകാര്യം ചെയ്തിരുന്ന രാജമ്മ വെളുപ്പിന് പണി തുടങ്ങും. രാത്രി അത്താഴം കഴിയുന്നതുവരെയും അവർക്ക് പണി തന്നെ. അവങ്ങടെ മകൾ അച്യുത് ഭവനിൽ നിന്നായിരുന്നു സ്കൂളിൽ പോയിരുന്നത്.
തിരുവിതാംകൂർ കൊട്ടാരത്തിലെ തുപ്പുകാരിയായിരുന്നു രാജമ്മയുടെ അമ്മ. രാജഭരണം നിലച്ചതാണ് രാജമ്മയുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് അഭിപ്രായം
ഡ്രായിംഗ് ഹാളും ഡയനിംഗ് ഹാളും ചേർത്ത് എൽ ആകൃതിയിലെ ഒരു ഹാളായിരുന്നു. അവിടെയാണ് എനിക്ക് കട്ടിൽ കിട്ടിയത്. ആ ഹാളിൽ ധാരാളം കട്ടിലുകളിൽ അന്തേവാസികൾ ഉണ്ടായിരുന്നു. ആദ്യ ദിവസം രാത്രി എനിയ്ക്കുറക്കം കുറവായിരുന്നു. ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ വഴിയിൽ കിടക്കുന്നതുപോലൊരു തോന്നൽ. ഏതാനും ദിവസം കൊണ്ട് ആ തോന്നൽ മാറിക്കിട്ടി.
ഒരു ബെഡ് റൂമിൽ കുഞ്ഞമ്മയും കൊച്ചുമക്കളും കഴിയുന്നു. കൊച്ചു മക്കൾക്ക് ട്യൂഷനെടുക്കാൻ ഒരു സ്ത്രീ സ്ഥിരമായി വന്നിരുന്നു. കാർ ഷെഡിൽ ഒരു മേശയിട്ട് അതിന് ചുറ്റും കസേരകളിട്ട് പത്രം വായിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. കുഞ്ഞമ്മയുടെ കൊച്ചുമക്കളുടെ ട്യൂഷനും അവിടെ തന്നെ
ഡ്യൂട്ടിയ്ക്ക് നിൽക്കുന്ന സെക്യൂരിറ്റി നിൽക്കുന്നതും ഷെഡിന് സമീപം തന്നെ. ശമ്പളം കുറവെന്ന കാരണം പറഞ്ഞ് ഒരു സെക്യൂരിറ്റി പോയി. പകരം വന്നത് 15 വയസ്സുള്ള ഒരു പയ്യനായിരുന്നു. പല വണ്ണത്തിലുള്ള പെൻസിലുകളുമായിട്ടാണ് പയ്യന്റെ വരവ്. മുഴുവൻ സമയ ചിത്രരചനയിലായിരുന്നു പയ്യന് കമ്പം. അമ്മ അമ്മയ്ക്കിഷ്ടുള്ള ആൾക്കൊപ്പവും അച്ഛൻ അച്ഛനിഷ്ടപ്പെട്ട സ്ത്രീയ് ക്കൊപ്പവും പുതിയ ജീവിതമാരംഭിച്ചപ്പോൾ അനാഥനായ പയ്യൻ . പഠനവും മടങ്ങി. ആരോ സെക്യൂരിറ്റിയുടെ വേക്കൻസി ഉണ്ടെന്ന് പറഞ്ഞതറിഞ്ഞ് വന്നതാണ്. ഭക്ഷണവുമാകും അഭയവുമാകും. ആദ്യ ദിവസം തന്നെ കുഞ്ഞമ്മ അവൻ ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. അതിലൊന്ന് പച്ചക്കറി കടയിൽ നിന്നും ചിലവാകാതെ പഴുത്തുപോകുന്ന മൊന്തൻ കായകൾ വില കുറച്ച് വാങ്ങിക്കൊണ്ട് വരണമെന്നതാണ്. അതാണ് അന്തേവാസികൾക്ക് ഫലമായി നൽകിയിരുന്നത്. അന്തേവാസികളിൽ പലർക്കും ഇതിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഒരു പഴമല്ലേ എന്ന് കരുതി ഞാനങ്ങ് കഴിക്കും.
ഹോസ്റ്റലിൽ നിൽക്കുന്നവരിൽ ചിലർ ആ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകും. ചിലർ വിവിധ കുറ്റങ്ങൾ കണ്ടെത്തി വരുന്ന ദിവസമോ അധികം താമസിയാതെയോ ഹോസ്റ്റൽ മാറും. എനിക്കവിടത്തെ ഭക്ഷണം കുഴപ്പമില്ലെന്ന് തോന്നി. ഹോസ്റ്റൽ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം മൂന്നു പാളി ജാലകങ്ങൾ ആയിരുന്നു. യഥേഷ്ടം വെളിച്ചം .അന്ന് ഞങ്ങളുടെ വീട്ടിൽ എന്റെ പഠനമുറിയുടെ ഒരു ജനൽ മറുപുറത്ത് തടിയറുത്തത് അടുക്കി വച്ചിരുന്നത് മൂലം സ്ഥിരമായി അടച്ചിട്ടിരുന്നു. മറ്റൊരു രണ്ട് പാളി ജനൽ തുറന്നിട്ടിരുനെങ്കിലും മുറ്റത്തൊരു വൃക്ഷം നിന്നിരുന്നതിനാൽ പകൽ മുറിയ്ക്കകത്ത് വെളിച്ചം കുറവായിരുന്നു.
അന്തേവാസികളിൽ പലരും അഭിപ്രായപ്പെട്ടിരുന്നത് പോലെ ഹോസ്റ്റലിലെ കുറവുകളൊന്നും എനിക്ക് കുറവായി തോന്നിയിരുന്നില്ല. അതിനാൽ ആ അന്തരീക്ഷവുമായി വേഗം ഇണങ്ങിചേർന്നു. ഹോസ്റ്റലിൽ പൊതു ഭക്ഷണം. വീട്ടിൽ അമ്മ മൂന്ന് മക്കൾക്കും അവരവർക്കിഷ്ടമുള്ള പ്രാതൽ ഒരുക്കി നൽകിയിരുന്നു. ഇഡലി വേണ്ടവർക്ക് ഇഡ്ഡലി. ദോശ വേണ്ടയാൾക്ക് ദോശ. പ്രാതൽ പുട്ടാണെങ്കിൽ ഒരാൾ ഉപ്പുമാവ് മതിയെന്ന് പറയും. കടുക് വറുത്ത് കറിവേപ്പിലയുമിട്ട് പുട്ടതിൽ തട്ടിയിട്ട് പൊടിച്ചിളക്കി ഉപ്പുമാവ് വേണ്ടവർക്ക് അമ്മയത് ഉപ്പു മാവാക്കും. എന്നിട്ടൊരു സ്ഥിരം പല്ലവിയും : ” മക്കൾ മൂന്നും മൂന്ന് കൊമ്പത്താണ്” എന്ന്. ഇനി പായസം വേണമെങ്കിൽ വെന്ത ചോറിനെ തേങ്ങാപ്പാലും അല്പം ശർക്കരയോ പഞ്ചസാരയോ ചേർത്ത് പായസമാക്കാനും അമ്മ മടിക്കില്ല. അത്തരം ഇഷ്ടാനിഷ്ടങ്ങളൊന്നും ഹോസ്റ്റലിൽ നടക്കില്ലെന്ന് മാത്രം.
ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഒരിക്കൽ കൂടി മെഡിക്കൽ എൻ ട്രൻസ് എഴുതി നോക്കാമെന്ന് തീരുമാനിച്ചതിനാൽ മൂന്ന് മാസം കൂടി ഞാൻ ഹോസ്റ്റലിൽ നിന്നു. ഈ സമയത്ത് സാറാ കുട്ടിയുടെ അനുജത്തി അവിടെ എൻട്രൻസ് കോച്ചിംഗിന് വന്നു. അങ്ങനെ ഒരു ദിവസം ഞാനാ കുട്ടിയെ ടി.കെ എം കോളേജിൽ എൻട്രൻസ് എഴുതിക്കാൻ കൊണ്ടുപോയി.
എറണാകുളത്തു നിന്നും എത്തിയ ബികോം വിദ്യാർത്ഥിനി ഷീലയ്ക്ക് എപ്പോഴും ഒരുങ്ങുന്നതിനോടായിരുന്നു താത്പര്യം.
ചിറക്കര ബന്ധുക്കൾ അടുത്തടുത്ത് താമസിച്ചിരുന്നതിനാൽ ഞങ്ങൾക്ക് അന്യരുമായി അധികം ഇടപെടേണ്ടി വന്നിരുന്നില്ല. അതിനാൽ അവരുടെ ആചാരാനുഷ്ടാനങ്ങൾ ഞങ്ങൾക്ക് പരിചിതമല്ലായിരുന്നു. എന്നാൽ ഹോസ്റ്റലിൽ ചിലർ ആചാരാനുഷ്ടാനങ്ങൾക്ക് പ്രാധാന്യം കൊടുത്ത് സoസാരിക്കുന്നതും അവരൊക്കെ കേമന്മാർ ആണെന്ന രീതിയിൽ സംസാരിക്കുന്നതും എനിക്ക് പുതുമയായിരുന്നു. അങ്ങനെ വിവിധ സാഹചര്യങ്ങളിൽ നിന്നും സoസ്കാരങ്ങളിൽ നിന്നും വന്നവർ ഒന്നു ചേർന്ന് പോകാൻ പോകാൻ ഹോസ്റ്റൽ നാന്ദിയായി. കുഞ്ഞമ്മയുടെ വിളി പേര് അങ്ങനെയാകാനും ഒരു കാരണമുണ്ടത്രേ അവരുടെ ചേച്ചിയുടെ മക്കൾ വിളിക്കുന്നത് കേട്ട് മറ്റുള്ളവരും അങ്ങനെ വിളിച്ചതാണത്രേ .
ഒരു ദിവസം രാവിലെ കുഞ്ഞമ്മയ്ക്ക് ഛർദ്ദി തുടങ്ങി. രാജമ്മ അടുക്കളയിൽ തിരക്കിലായതിനാൽ ഞാൻ കുഞ്ഞമ്മയേയും കൊണ്ട് അടുത്തുള്ള ക്ലിനിക്കിലേയ്ക്ക് പോയി. അവിടെ ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടർ കുഞ്ഞമ്മയ്ക്ക് മരുന്നു കൊടുത്തു. അത് സ്ട്രോക്കായിരുന്നു എന്ന കാര്യം എനിക്കറിയില്ലായിരുന്നു. കുഞ്ഞമ്മയുടെ ചേച്ചിയുടെ മകൻ വരുന്നതു വരെ എനിക്കവിടെ നിൽക്കേണ്ടി വന്നു. കുഞ്ഞമ്മയെ പിന്നീട് ശങ്കേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാൻ ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് വരുന്ന ദിവസം അമ്മയും ഞാനും കൂടി ശങ്കേഴ്സ് ഹോസ്പിറ്റലിലെത്തി. എന്നെ കണ്ടപ്പോൾ കുഞ്ഞമ്മ കരഞ്ഞു . അത് കണ്ട് എന്റെ കണ്ണിലും രണ്ടു തുള്ളി കണ്ണനീർ പൊടിഞ്ഞു. അമ്മയും ഞാനും യാത്ര പറഞ്ഞിറങ്ങി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജോലിസ്ഥലത്തുള്‍പ്പടെ പുരുഷന്മാരെ കഷണ്ടി എന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് ഇംഗ്ലണ്ടിലെ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍. ജഡ്ജി ജൊനാഥന്‍ ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഒരാളുടെ തലയിലെ കഷണ്ടി കേവലം അപമാനമാണോ അല്ലെങ്കില്‍ ഉപദ്രവമാണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവേണ്ടത് അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വെസ്റ്റ് യോക്‌ഷെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബംഗ് കമ്പനിക്കെതിരെയുള്ള കേസിലായിരുന്നു കോടതി വിധി.
ഇവിടെ 24 വര്‍ഷം ജോലി ചെയ്ത ടോണി ഫിന്‍ എന്നയാളെ കഷണ്ടിയുടെ പേരില്‍ പിരിച്ചുവിട്ട കമ്പനി നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരുന്നത്. വിധി ന്യായത്തില്‍ കഷണ്ടി എന്ന വാക്കും ലൈംഗികതയുടെ സംരക്ഷിത സ്വഭാവവും തമ്മില്‍ ബന്ധമുണ്ടെന്ന് കോടതി അറിയിച്ചു.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് കഷണ്ടി കൂടുതല്‍ കാണപ്പെടുന്നതെന്നും ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെപ്പറ്റി പരാമര്‍ശിക്കുന്നത് പോലെ തന്നെയാണ് പരുഷുന്മാരുടെ കഷണ്ടിയെപ്പറ്റി അഭിപ്രായം പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.അതുകൊണ്ട് തന്നെ ടോമിനെ പിരിച്ചുവിട്ട നടപടി അന്യായമായിരുന്നുവെന്നും ഇയാളെ കമ്പനി ലൈംഗികമായി അധിക്ഷേപിച്ചുവെന്നും കോടതി നിരീക്ഷിച്ചു.