മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു അഗസ്റ്റിന്‍. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഗസ്റ്റിന് പിന്നാലെ മകള്‍ ആന്‍ അഗസ്റ്റിനും സിനിമയിലേക്ക് എത്തിയിരുന്നു. ഇടയ്ക്ക് വേച്ച് ബ്രേക്ക് എടുത്തെങ്കിലും പിന്നീട് ശക്തമായ മടങ്ങിവരവായിരുന്നു ആന്‍ നടത്തിയത്. ഇപ്പോള്‍ അച്ഛനെ കുറിച്ച് ആന്‍ ഒരു അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളാണ് വൈറലായി മാറിയത്. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോളാണ് ആന്‍ പപ്പയെ കുറിച്ച് സംസാരിച്ചത്.
വിജയ് ബാബുവുമായി അടുത്ത സൗഹൃദമുണ്ട് തനിക്കെന്ന് ആന്‍ പറഞ്ഞിരുന്നു. വിജയിന്റെ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കില്ലെന്നായിരുന്നു ആന്‍ പറഞ്ഞത്. മധുരപലഹാരങ്ങള്‍ ഒഴിവാക്കിയുള്ള നോമ്പിലാണ് താന്‍. അപ്പവും സ്റ്റൂവുമാണ് വീട്ടില്‍ രാവിലത്തെ ഭക്ഷണം. അച്ഛനൊക്കെയുള്ള സമയത്ത് നന്നായി ആഘോഷിച്ചിരുന്നു. ഇപ്പോ അത്ര വലിയ ആഘോഷമില്ല, പള്ളിയിലൊക്കെ പോവും. ആനിന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ബെസ്റ്റ് ഫ്രണ്ടായതിനാല്‍ എപ്പോഴും എന്നോട് അച്ഛനെക്കുറിച്ച് പറയാറുണ്ട്. ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട് എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്. ആംബുലന്‍സില്‍ വരുന്ന സമയത്തെ കഥയെക്കുറിച്ചും ആന്‍ പറഞ്ഞിരുന്നു. അച്ഛന്‍ നല്ല ഭക്ഷണപ്രിയനാണ്, എല്ലാവരേയും വിളിച്ച് സല്‍ക്കരിക്കാനൊക്കെ ഇഷ്ടമാണ്. വയ്യാണ്ടായപ്പോഴും അതിന് കുറവില്ലായിരുന്നു.
അച്ഛന്റെ ലാസ്റ്റ് ഡേയ്സില്‍ കോഴിക്കോടുനിന്നും കൊച്ചി അമൃതയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കുറ്റിപ്പുറമൊക്കെ എത്തിയപ്പോള്‍ അച്ഛന്‍ നിര്‍ത്താന്‍ പറഞ്ഞു. ചെറിയൊരു കടയുണ്ടായിരുന്നു അവിടെ. എന്തിനാണ് നിര്‍ത്താന്‍ പറഞ്ഞത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് ഇവിടെ നിന്ന് അപ്പവും സ്റ്റ്യൂവും കഴിക്കാനാണെന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. നല്ല ഭക്ഷണം കിട്ടുന്ന ചെറിയ കടകളൊക്കെ അച്ഛനറിയാം. നല്ല ടേസ്റ്റായിരിക്കും അവിടത്തെ ഫുഡിന്. അവസാന മാസത്തിലും അച്ഛന്‍ അവിടങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തിക്കുമായിരുന്നു. ഇങ്ങനെയുള്ള കഥകളെല്ലാം വിജയിന് അറിയാം. കേട്ട് കേട്ട് നല്ല ക്ലോസായതാണ്. ആ സമയത്ത് ഞാന്‍ സിനിമയില്‍ ഇല്ലെന്നായിരുന്നു വിജയ് ബാബു പറഞ്ഞത്.
ക്രിക്കറ്റ് കരിയറിലെ സ്വപ്നതുല്യമായ ഫോമിലൂടെ കടന്നുപോകുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ദിനേഷ് കാര്‍ത്തിക്ക്. ഐപിഎല്‍ 15-ാം സീസണില്‍ എതിര്‍ ടീമുകള്‍ ഏറ്റവും കൂടുതല്‍ പേടിയ്ക്കുന്ന താരങ്ങളില്‍ ഒരാളും കാര്‍ത്തിക്കാണ്.
ധോണി എന്ന ഫിനിഷര്‍ വിരമിച്ചതോടെ ഇന്ത്യന്‍ ടീമില്‍ ആ വിടവ് ഇപ്പോഴും നികത്താതെ കിടക്കുകയാണ്. പ്രത്യേകിച്ചും ടി20 മത്സരങ്ങളില്‍. കഴിഞ്ഞ ലോകകപ്പില്‍ ഹര്‍ദ്ദിക് പാണ്ഡ്യ ഈ റോളിലേക്ക് എത്തുമെന്ന് സ്വയം പ്രഖ്യാപിച്ചെങ്കിലും കളിക്കളത്തില്‍ ഒന്നും പ്രകടമായില്ല. ഈ വര്‍ഷം വീണ്ടുമൊരു ടി 20 ലോകകപ്പിന് അരങ്ങൊരുങ്ങവെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഈ ഫിനിഷര്‍ സ്ഥാനം തന്നെയാണ്. എന്നാല്‍ ഐപിഎല്ലിലെ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനം ഇന്ത്യയുടെ ഈ ആശങ്കകള്‍ക്ക് ആശ്വാസമാകുന്നതാണ്..
ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താനുള്ള ആഗ്രഹം കാര്‍ത്തിക്ക് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹിക്കെതിരായ മത്സര ശേഷം സംസാരിക്കുമ്പോഴാണ് കാര്‍ത്തിക്ക് ഇക്കാര്യം പറഞ്ഞത്. ”എനിക്ക് ഒരു വലിയ ലക്ഷ്യമുണ്ട്, അത് ഞാന്‍ സമ്മതിക്കുന്നു. അതിനായി ഞാന്‍ കഠിനമായി പ്രവര്‍ത്തിക്കുകയായിരുന്നു. രാജ്യത്തിനായി വിശേഷപ്പെട്ടത് എന്തെങ്കിലും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് എന്റെ ആ യാത്രയുടെ ഭാഗമാണ്. ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യുന്നുണ്ട്.”- കാര്‍ത്തിക്ക് പറഞ്ഞിരുന്നു.
കാര്‍ത്തിക്ക് വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവിതത്തില്‍ നേരിട്ട സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ച് ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്ന് പറക്കുന്ന കാര്‍ത്തിന്റെ ജീവിതത്തെക്കുറിച്ച്. ജീവിതത്തിലെ രണ്ടാം ഇന്നിങ്ങ്സിനു കരുത്തായ രണ്ടാം ഭാര്യയും സ്‌ക്വാഷ് താരവുമായ ദീപിക പള്ളിക്കലിനെക്കുറിച്ച്..ഇംഗ്ലീഷ് ആര്‍ട്ടിക്കലിനെ ആസ്പദമാക്കി ജയറാം ഗോപിനാഥ് കുറിച്ചിട്ട കുറിപ്പാണ് വൈറലാകുന്നത്..
പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്‌നിക്ക്, തന്റെ സഹപ്രവര്‍ത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാല്‍ അയാള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവര്‍ക്കും ആ ബന്ധത്തെ കുറിച്ച് അറിയുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ച് ആലോചിച്ചു നോക്കിക്കേ. താന്‍ പരിഹസിക്കപ്പെടുകയാണെന്ന് പോലും തിരിച്ചറിയാതെ, തന്റെ ജോലി സ്ഥലത്ത് പലരുടെയും മുനവെച്ചുള്ള പരിഹാസങ്ങള്‍ക്ക് എത്രയോ തവണ അയാള്‍ പാത്രമായിട്ടുണ്ടാവാം. തന്റെ പത്‌നി ഗര്‍ഭിണിയാണെന്നും അവളുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ അച്ഛന്‍ തന്റെ സഹപ്രവര്‍ത്തകനാണെന്നും പത്‌നിയുടെ വായില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന ഒരു മനുഷ്യന്റെ അവസ്ഥയെ കുറിച്ചോര്‍ത്തു നോക്കിക്കേ.
ഈ അവസ്ഥയിലൂടെ എല്ലാം കടന്നുപോയ ഒരു മനുഷ്യനുണ്ട്. പ്രൊഫഷണല്‍ ലൈഫിലും, പേഴ്‌സണല്‍ ലൈഫിലും ഒരുപോലെ അപമാനിതനായ ഒരു മനുഷ്യന്‍. അയാളുടെ പേര് ദിനേശ് കാര്‍ത്തിക് എന്നാണ്.
DK യുടെ ജീവത്തിത്തിലെ വില്ലന്റെ പേര് മുരളി വിജയ് എന്നായിരുന്നു. DK ക്യാപ്റ്റനായിരുന്ന തമിഴ്‌നാട് രഞ്ജി ടീമിലെ സഹകളിക്കാരന്‍. ആദ്യം മുരളി വിജയ്, DK യുടെ പത്‌നിയെ സ്വന്തമാക്കി, പിന്നലെ തമിഴ്‌നാട് രഞ്ജി ടീമിന്റെ ക്യാപ്റ്റന്‍സി. ചെന്നൈയ്ക്കു ഒരു IPL ടീം ഉണ്ടായപ്പോള്‍, മുരളി വിജയ് അവിടെ മിന്നും താരമായി. ഒരു കാലത്ത് DK യ്ക്ക് സ്വന്തമായിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഓപ്പണറുടെ സ്ഥാനവും മുരളി വിജയ് സ്വന്തമാക്കി.
പേഴ്സണല്‍ ലൈഫിലും, പ്രൊഫഷണല്‍ ലൈഫിലും എല്ലാം നഷ്ടപെട്ട് അപമാനിതനായ DK ഒരുപക്ഷെ രാമായണത്തിലെ വൈദ്ദേഹിയെ പോലെ ഭൂമി പിളര്‍ന്നു അന്തര്‍ധാനം ചെയ്യാന്‍ സാധിച്ചിരുന്നെങ്കിലെന്നു ഒരുവേള ആഗ്രഹിച്ചിരുന്നിരിക്കാം. താളം തെറ്റിയ DK യുടെ ജീവിതത്തിനെ നേര്‍വഴിയിലേക്ക് നയിക്കാന്‍, റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തിലെ റിയാന ക്യാന്റ്ററിനെ പോലെ, ആന്‍ഡ്രേ അഗാസിയുടെ ജീവിതത്തിലെ സ്റ്റെഫി ഗ്രാഫിനെ പോലെ, മാലാഖയെ പോലൊരു പെണ്ണ് അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ദീപിക പള്ളിക്കല്‍ .
ഇന്ത്യയുടെ നാഷണല്‍ സ്‌ക്വാഷ് പ്ലയെര്‍. ദീപികയുടെ പ്രചോദനത്താല്‍, DK ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി, ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമില്‍ തിരികെയ്യെത്തി. നിദാസ് ട്രോഫി ഫൈനലില്‍ എന്നെന്നും ഓര്‍മ്മിക്കാനൊരു ഇന്നിങ്‌സ് കളിച്ചു. 2019 ലെ ODI വേള്‍സ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
എന്നാല്‍ പ്രായവും, IPL ലെ ഫോമും DK യ്ക്ക് എതിരായിരുന്നു. ധോണിയുടെ പിന്‍ഗാമി എന്ന നിലയിലേക്കുള്ള റിഷഭ് പന്തിന്റെ വളര്‍ച്ചയും അയാളുടെ പ്രതീക്ഷകളുടെ വാതിലുകള്‍ കൊട്ടിയടച്ചു.അയാളുടെ ജീവിത പങ്കാളിയായി മാറികഴിഞ്ഞിരുന്ന ദീപിക അവിടെയും അയാളുടെ വഴികാട്ടിയായി. അയാളുടെ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം, കളിക്കളത്തില്‍ തിരികെയെത്തി 2002 ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണങ്ങള്‍ നേടി, അസാധ്യമായതൊന്നുമില്ലെന്ന് അവര്‍ അയാള്‍ക്ക് കാണിച്ചു കൊടുത്തു.
ദീപശിഖയില്‍ നിന്ന് പകര്‍ന്നു കിട്ടിയ അഗ്‌നിനാളം പോലെ ദീപികയുടെ നേട്ടം അയാളില്‍ ഒരു ഉല്‍പ്രേരകമായി വര്‍ത്തിച്ചു. അഞ്ചര കോടി രൂപയ്ക്കു തന്നെ സ്വന്തമാക്കിയ RCB യ്ക്ക് വേണ്ടി അയാള്‍ കായ്കല്‍പ്പം ചെയ്ത് ജരാനരകള്‍ ഉപേക്ഷിച്ച് യുവത്വം വീണ്ടെടുത്തു. ഇരുപത്തിയൊന്നിന്റെ ചുറുചുറുക്കോടെ അയാള്‍ RCB യുടെ ചുവപ്പും കറുപ്പും കലര്‍ന്ന ജഴ്‌സിയില്‍ ക്രീസില്‍ താണ്ടവമാടിയപ്പോള്‍, ഏത് ലക്ഷ്യവും അയാള്‍ക്ക് മുന്‍പില്‍ ചെറുതാണ് എന്ന് ക്രിക്കറ്റ് ലോകത്തിന് തോന്നി തുടങ്ങി. ഓസ്‌ട്രേലിയിലേക്ക് പറക്കുന്ന ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഫിനിഷറായി തന്റെ പേര് അയാള്‍ ആലേഖനം ചെയ്ത് കൊണ്ടിരിക്കുകയാണ്.
അയാള്‍ക്ക് പ്രചോദനമായി, കരുത്തായി ദീപിക കൂടെ തന്നെയുണ്ട്. പഴമൊഴി പറയുന്നതുപോലെ, വിജയിച്ച പുരുഷന്റെ പിന്നില്‍ നില്‍ക്കുന്ന സ്ത്രീയായിട്ടല്ല. വിജയിക്കുന്ന പുരുഷന്റെ കൈപിടിച്ച് വഴികാട്ടി കൂടെ നില്‍ക്കുന്ന സ്ത്രീയായിട്ട്.
വിമാനയാത്രയ്ക്കിടെ ശല്യം ചെയ്ത സഹയാത്രികനെ ഇടിച്ച് ചോരവീഴ്ത്തി മുന്‍ ബോക്‌സിങ് ചാംപ്യന്‍ മൈക്ക് ടൈസന്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയര്‍ലൈനിലായിരുന്നു നാടകീയ സംഭവങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ടൈസന്‍ യുവാവിന്റെ മുഖമടച്ച് ഇടിക്കുന്നത് വ്യക്തമായി കാണാം.
യാത്രയ്ക്കിടെ യുവാവ് നിര്‍ത്താതെ ശല്യം ചെയ്തതോടെയാണ് ടൈസന്റെ നിയന്ത്രണം വിട്ടതെന്ന് സഹയാത്രികര്‍ പറയുന്നു. സംസാരിക്കാനെത്തിയ യുവാവിനോട് ആദ്യം മൈക്ക് സംസാരിക്കുന്നുണ്ട്. വീണ്ടും വീണ്ടും സംസാരിക്കാനെത്തുകയും മറ്റും ചെയ്യാന്‍ തുടങ്ങിയതോടെ ടൈസന്‍ പ്രകോപിതനാവുകയായിരുന്നുവെന്നും മുഖമടച്ച് ഇടി കൊടുത്തെന്നും സഹയാത്രികര്‍ അറിയിച്ചിട്ടുണ്ട്.
ഇടികൊണ്ട് മുഖത്ത് പരിക്കേറ്റ യുവാവിന് വിമാനാധികൃതര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ടൈസനെ തിരിച്ചിറക്കിയ ശേഷമാണ് ഫ്‌ളൈറ്റ് യാത്ര പുനരാരംഭിച്ചത്.
I mean, Mike Tyson wouldn’t ever have to tell me “leave me alone” more than once.
Some people gotta learn the hard way.pic.twitter.com/2HI8mUUUDU
— BrooklynDad_Defiant! (@mmpadellan) April 21, 2022
This guy wins the award for most annoying passenger on a flight for Mike Tyson to do this! 😬pic.twitter.com/UA4RiYMzXW
— Chamatkar Sandhu (@SandhuMMA) April 21, 2022
ഫൈസൽ നാലകത്ത്
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കേരളത്തിലെ ആദ്യ സിനിമ അവാർഡ് നിശ ബിഗ് സ്ക്രീൻ അവാർഡ് 2022, യുസഫ് ലെൻസ്മാൻ്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ യാഥാർഥ്യമായപ്പോൾ അത് കേരളത്തിലെ ഏറ്റവും താരനിബിഢവും സാങ്കേതികത്തികവും ഒത്തിണങ്ങിയ അരങ്ങായി മാറി. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ച അവാർഡ് നിശയിൽ സംവിധായകൻ സിദ്ധിഖിന്റെ അദ്ധ്യക്ഷതയിൽ, കഴിഞ്ഞ 3 വർഷത്തെ സിനിമാ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യപ്പെട്ടത്.
കാലിക സിനിമാനായകനിരയിലെ പ്രധാനികളായ ബിജു മേനോൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർക്കൊപ്പം മനോജ് കെ ജയൻ, ശങ്കർ രാമകൃഷ്ണൻ, മൂർ (കളഫെയിം), സുധീഷ്, ഇർഷാദ്, ജോണി ആൻ്റണി, രമേശ് പിഷാരടി, ഗൗരി നന്ദ, കോട്ടയം രമേശ്, കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം), മാളവിക, തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും മുൻനിര പ്രവർത്തകർ പങ്കെടുത്തു. മലയാളക്കരയിലേയ്ക്ക് മിന്നൽപ്പിണർ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന മിന്നും താരം ഗുരു സോമസുന്ദരം അവാർഡ് നിശയിലെ പ്രധാന ആകർഷണമാകുകയായിരുന്നു. ആദ്യമായി ഒരു അവാർഡ് നിശയിൽ പങ്കെടുക്കുകയാണെന്ന അനുഭവം പ്രേക്ഷകരോട് പങ്കുവച്ച ഗുരു സോമസുന്ദരം മിന്നൽ മുരളിയിലെ ഹിറ്റ് ഡയലോഗുകൾ വേദിയിൽ പറഞ്ഞപ്പോൾ നിർത്താത്ത കരഘോഷത്തോടെയാണ് ജനം വരവേറ്റത്ത്. കേരളക്കരയിലെ ജനം നൽകുന്ന വരവേൽപ്പിന് ഹൃദയത്തിൻ്റെ ഭാഷയിൽ ഗുരു സോമസുന്ദരം നന്ദി പറഞ്ഞു.

സിനിമയും മാധ്യമങ്ങളും പ്രേക്ഷകനും തമ്മിലുള്ള ഇഴയെടുപ്പത്തിൽ നിർണായക പങ്കുവഹിക്കുന്ന, സിനിമയുടെ ടൈറ്റിൽ കാർഡുകളിലൂടെ സുപരിചിതമായ, മലയാള ചലച്ചിത്ര പി ആർഒ ശ്രീ എ എസ് ദിനേശ്, കർമ്മരംഗത്തെ സമർപ്പണ മനോഭാവത്തിന് എക്സലൻസ് ഇൻ സിനിമ ബിഗ് സ്ക്രീൻ പുരസ്‌കാരം ഏറ്റുവാങ്ങി.
മരിക്കാത്ത ഓർമ്മകളുമായി ശ്രോതാക്കളുടെ മനസ്സിൽ ജീവിക്കുന്ന ലതാ മങ്കേഷ്‌കർ, എസ് പി ബാലസുബ്രഹ്മണ്യം, ബപ്പി ലഹിരി എന്നിവരുടെ സാന്നിധ്യം അറിയിച്ചു കൊണ്ട് പ്രശ്‌സ്ത പിന്നണി ഗായകൻ അഫ്സലും സംഘവും അവതരിപ്പിച്ച ‘സമർപ്പണ ഗാനങ്ങൾ’ ഏറെ ശ്രദ്ധേയമായി.

മികച്ച നായികയ്ക്കുള്ള ബിഗ് സ്ക്രീൻ അവാർഡ് 2022 നേടിയ ദർശന രാജേന്ദ്രൻ സംഗീത സംവിധായകൻ ഹിഷാമിനൊപ്പം വേദിയിൽ ‘ദർശനാ’ എന്ന ഹിറ്റ് ഗാനം പാടിയപ്പോൾ ആയിരങ്ങൾ ഏറ്റുപാടി .അതുപോലെ 2021ലെ സോങ് ഓഫ് ദി ഇയർ ആയ മിന്നൽ മുരളിയിലെ ‘ഉയിരേ’ സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ നേതൃത്വത്തിൽ മിഥുൻ ജയരാജ്, നാരായണി ഗോപൻ എന്നിവർ ചേർന്ന് പാടിയത്, കോരിത്തരിപ്പോടെയാണ് സദസ്സ് കേട്ടിരുന്നത്. മിന്നൽമുരളി’ യിലൂടെ പ്രേക്ഷകമനം കവർന്ന ബാലതാരം വസിഷ്ട് ഉമേഷ്, മിന്നൽമുരളി’യിലെ തന്നെ ഗാനം വേദിയിൽ ആലപിച്ചപ്പോൾ പ്രേക്ഷകരൊന്നടങ്കം നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. അതെ വർഷത്തെ വോയിസ് ഓഫ് ദി ഇയർ ആയ പ്രസീദ ചാലക്കുടി ‘ഉള്ളൂല്ലേരിയി’ ലൂടെ വേദിയിൽ പ്രകമ്പനം സൃഷ്ടിച്ചു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ തന്റെ ഹിറ്റ് ഗാനം പാടി വേദിയിൽ ഉത്സവ പ്രതീതി സൃഷ്ടിച്ച ആട്ടപ്പാടിയിൽ നിന്നെത്തിയ നാഞ്ചിയമ്മ അകാലത്തിൽ വിട്ട് പിരിഞ്ഞ സംവിധായകൻ സച്ചിയെ നിഷ്കളങ്കമായ സ്നേഹത്തോടെ അനുസ്മരിച്ചത് സദസ്സിന്റെ വേദനയായി. കൈതപ്രം, ഗോപി സുന്ദർ, അൽഫോൺസ് ജോസഫ്, കൈലാസ് മേനോൻ, ഹിഷാം അബ്ദുൾ വഹാബ്, ഹരിശങ്കർ, ബി.കെ.ഹരിനാരായണൻ, അൻവർ അലി, സുജാത മോഹൻ, നിത്യാ മാമൻ, മെറിൽ ആൻ മാത്യു തുടങ്ങി പ്രശ്‌സ്ത ഗായകരും സംഗീത സംവിധായകരും, രചയിതാക്കളും ഒത്തുചേർന്ന അസുലഭ വേദിയിൽ മെഗാഹിറ്റുകളായ പല ഗാനങ്ങളും അവയുടെ യഥാർത്ഥ ശില്പികളിൽ നിന്നും പ്രേക്ഷകർക്ക് നേരിട്ട് അനുഭവിക്കാനായി.

തൃശൂർ കളക്ടർ ഹരിത വി നായർ തൻ്റെ ഇഷ്ട ഗായികയായ സുജാത മോഹനനു അവാർഡ് നൽകാനെത്തിയപ്പോൾ, കളക്റ്ററോട് രണ്ട് വരി പാടാൻ സുജാത സ്നേഹത്തോടെ ആവശ്യപ്പെട്ടു. കളക്ടർ പാട്ട് രണ്ട് വരിയിലൊതുങ്ങിയില്ല എന്ന് മാത്രമല്ല മണിച്ചിത്രത്താഴിലെ പാടാൻ ഏറെ പ്രയാസമുള്ള ഒരുമുറൈ വന്ത് പാർത്തായാ എന്ന ഗാനം പ്രൊഫഷണൽ ഗായകരെ വെല്ലുന്ന മികവിൽ വേദിയിൽ അവതരിപ്പിച്ചത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്യർ സ്വീകരിച്ചത് .

കുവൈറ്റിലെ കലാസാംസ്കാരിക രംഗത്ത് പ്രശസ്തനായ നാഷ് വർഗ്ഗീസ് ആണ് ബിഗ് സ്ക്രീൻ അവാർഡ്‌സ് ഇവന്റിന്റെ പ്രൊഡ്യൂസർ. അഡ്മിൻ ഹെഡ് – റസൽ പുത്തൻപള്ളി.
കേരളത്തിലെ പ്രമുഖപിന്നണിസംഗീതജ്ഞർ അണിനിരന്ന ഡി-ഫ്രീക്ക് ബാൻഡിൻ്റെ മാസ്മരിക ഫ്യൂഷൻ മ്യൂസിക്കിനൊപ്പം, ഹരിചരൺ, അഫ്സൽ, വൈഷ്ണവ് ഗിരീഷ്, മിഥുൻ ജയരാജ്, അക്ബർ ഖാൻ, അഖില ആനന്ദ്,ശ്രീനന്ദ, മെറിൽ ആൻ മാത്യൂ, നിത്യാ മാമൻ, അയ്റാൻ, ഫവാസ് തുടങ്ങിയ നിരവധി പ്രശ്‌സ്ത ഗായകർ മത്സരിച്ച് പാടിയത് മറക്കാനാകാത്ത അനുഭവമായി. മികച്ചഗായകനുള്ള ബഹുമതി നേടിയ ഷെഹബാസ് അമൻ, തന്റെ ആകാശമായവളെ വേദിയിൽ മനോഹരമായി പുനരവതരിപ്പിച്ചു.

സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി എന്നിവരും പതിവുപോലെ സദസ്സിനെ തമാശകളിലൂടെ പൊട്ടിച്ചിരിപ്പിച്ചു.
അവാർഡ് സ്വീകരിക്കാനെത്തിയ സംവിധായകൻ രഞ്ജിത്തും സിദ്ദിഖും ബിഗ് സ്ക്രീൻ അവാർഡ് ന് എല്ലാവിധ
ആശംസകളും അർപ്പിച്ചു. സംവിധായകരായ അനൂപ് സത്യൻ, റഷീദ് പാറക്കൽ തുടങ്ങിയവരും അവാർഡുകൾ കരസ്ഥമാക്കി.
മലയാളസിനിമയുടെ ചരിത്രനിമിഷങ്ങൾ കോർത്തിണക്കി യൂസഫ് ലെൻസ്മാൻ സംവിധാനം ചെയ്ത രംഗപൂജ ദൃശ്യാനുഭവങ്ങളുടെ മാരിവിൽ തീർത്തു. ക്രിയാത്മക സഹായം എൻ വി അജിത്.
സെറീനാസിന്റെ നേതൃത്വത്തിൽ ചലച്ചിത്ര നടി ഗായത്രി സുരേഷിൻ്റേയും സിജാ റോസിൻ്റേയും നൃത്തങ്ങൾ അരങ്ങേറി. മറ്റൊരു പുരുഷനർത്തക സംഘമായ ഡിസോൾവിൻ്റേ സിനിമാ സ്പൂഫ് നൃത്തങ്ങളും പുതുമനിറഞ്ഞ അനുഭവമായി.

ലെൻസ്മാന്റെ നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് ഈവന്റ് മാനേജ്മെന്റ്, ഓസ്കാർ ഈവെന്റ്സ് എന്നിവർ സഹകരിച്ചൊരുക്കിയ അവാർഡ് നിശയിൽ കല്യാൺ സിൽക്‌സ്, ഐസിഎൽ ഫിൻകോർപ്പ്, ഈവോ തെംസ്‌ബേ എന്നിവർ പ്രധാന പ്രായോജകരായി. മലയാള സിനിമ മേഖലലക്ക് ബിഗ് സ്ക്രീൻ പുരസ്കാരരാവ് പുതിയൊരു ഉണർവായി മാറി .
സോണി കല്ലറയ്ക്കൽ
മൂന്നാറിലെയും സമീപപ്രദേശങ്ങളിലെയും പാവപ്പെട്ട ജനങ്ങൾക്ക് മരണാനന്തര ചടങ്ങുകൾക്ക് പൊതുവായി മൊബൈൽ ഫ്രീസർ സർവ്വീസ് ഇല്ലാത്തത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത് . തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മൂന്നാർ, കാന്തല്ലൂർ, മറയൂർ, വട്ടവട, സൂര്യനെല്ലി, ദേവികുളം പോലുള്ള സ്ഥലങ്ങളിൽ നിന്ന് ഇത്തരമൊരു ആവശ്യം ഉണ്ടായാൽ കാടും മലയും താണ്ടി പാവപ്പെട്ട ആളുകൾക്ക് വളരെ ബുദ്ധിമുട്ട് സഹിച്ച് കിലോമീറ്റർ അകലെയുള്ള എറണാകുളം, കോതമംഗലം ഭാഗങ്ങളിൽ എത്തിച്ചേരണം. ഇത് അവർക്ക് ഭാരിച്ച ചെലവും വരുത്തിവെയ്ക്കുമായിരുന്നു. ഇപ്പോൾ അതിന് ഒരു പരിഹാരം ഉണ്ടായിരിക്കുകയാണ്.
മൂന്നാർ പാരഡൈസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മൂന്നാറിലെയും സമീപ പ്രദേശങ്ങളിലെയും പൊതുജനങ്ങൾക്ക് വാടക ഇല്ലാതെ മൊബൈൽ ബോഡി ഫ്രീസർ സർവ്വീസ് പ്രയോജനപ്പെടുത്തുകയാണ്. ഈ സ്ഥലത്തേയ്ക്ക് മൊബൈൽ ബോഡി ഫ്രീസർ സൊസൈറ്റിയ്ക്ക് വേണ്ടി സ്പോൺസർ ചെയ്തിരിക്കുന്നത് പാലക്കാട് പട്ടാമ്പി സ്വദേശി യു. ഇസ്ഹാഖ് മകൻ യു . സുബൈർ ആണ്.
മെയ് രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 10. 30 ന് മൂന്നാർ വി.എസ്.എസ് ഹാളിൽ വെച്ച് സൊസൈറ്റി പ്രസിഡന്റ് പോൾ ഗില്ലിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മൊബൈൽ ബോഡി ഫ്രീസർ സർവ്വീസിന്റെ ഉത് ഘാടനം ദേവികുളം എം.എൽ.എ അഡ്വ. എ. രാജ നിർവ്വഹിക്കും. തദവസരത്തിൽ തന്നെ പാരഡൈസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തന പരിപാടികളുടെ ഉത്ഘാടനം ഏ.കെ.മണി എക്സ് എം.എൽ.എ യും സൊസൈറ്റിയുടെ നേതൃത്വത്തിൽ തയാറാക്കിയ ഓൾ കേരള ബ്ലഡ് ഡോണേഷൻ ഫോറത്തിന്റെ ഉത്ഘാടനം വെയർ ഹൗസ് ചെയർമാൻ പി.മുത്തുപ്പാണ്ടി അവർകളും നിർവ്വഹിക്കുന്നതാണ്. മൂന്നാർ പാരഡൈസ് സൊസൈറ്റി ചാരിറ്റി അക്കൌണ്ട് ഉത്ഘാടനം ബി.ജെപി സംസ്ഥാന സെക്രട്ടറി ശ്രീ. എ.നാഗേഷ് നിർവ്വഹിക്കും. മൂന്നാർ പാരഡൈസ് സൊസൈറ്റി ചാരിറ്റി ഫണ്ടിലേയ്ക്ക് ആദ്യ സംഭാവ സമർപ്പണം നിർവ്വഹിക്കുന്നത് ശ്രി സിദ്ദിഖ് കടമ്പോട് ആണ്. മൂന്നാർ ഡി. വൈ.എസ് പി കെ.ആർ. മനോജ്, ടാറ്റാ ഹോസ്പിറ്റൽ ഡയറക്ടർ ഡേവിഡ് ജെ.ചെല്ലി. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.വിജയൻ, മൂന്നാർ മൌണ്ട് കാർമ്മൽ ചർച്ച് വികാരി ഫാ. മൈക്കിൾ വലയിഞ്ചിയിൽ, കേരള വിഷൻ എം.ഡി സിബി. പി. എസ് , വനിതാ രത്നം കവിയിത്രി ഡോ. സി. ആയിഷാ പല്ലടം തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തപ്പെടുന്നത്.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് , ജില്ലാ പഞ്ചായത്ത് മെമ്പർ ഭവ്യ കണ്ണൻ
മൂന്നാർ, ദേവികുളം പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രവീണ രവികുമാർ, കവിത കുമാർ,
ദേവികുളം മെഡിക്കൽ ഓഫീസർ ഡോ. അശ്വതി , മൂന്നാർ യൂണിയൻ ബാങ്ക് മാനേജർ ഗോപാലകൃഷ്ണൻ,
വ്യാപാരി വ്യവസായി പ്രസിഡന്റുമാരായ സി.എച്ച്. ജാഫർ, സി.കെ. ബാബുലാൽ, മൂന്നാർ ഹോട്ടൽസ് ആന്റ് റിസോർട്ട് അസോസിയേഷൻ പ്രതിനിധി അനിഷ് .പി. വർഗീസ്, അഡ്വ. ബാബു ജോർജ്, ലയൺസ് ക്ലബ് പ്രസിഡന്റ് സജീവ് ഗ്രീൻലാൻഡ്, മാധ്യമ പ്രതിനിധി ഷിബു ശങ്കരത്തിൽ, വി. വിനോദ്, ജോയി കോയിക്കക്കുടി തുടങ്ങിയവർ പ്രസംഗിക്കും.
പരിപാടി നടക്കുന്ന ദിവസം മൂന്നാറിലെ കുറച്ചു ചെറുപ്പക്കാർ ഹെൽത്ത് ഡിപ്പാർട്ട്മെന്റിലേയ്ക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്യുന്നുമുണ്ട്. സോണി കല്ലറയ്ക്കൽ (രക്ഷാധികാരി), പോൾ ഗില്ലി ( പ്രസിഡന്റ് ), സ്റ്റെൽവിൻ ജോൺ (വൈസ് പ്രസിഡന്റ് ), സി.നെൽസൺ ( സെക്രട്ടറി ), ജാൻസൺ ക്ലെമന്റ് ( ജോയിന്റ് സെക്രട്ടറി ), ബിനിഷ് ആന്റണി ( ട്രഷറർ ), ആന്റണി വി.ജി (ഓർഗനൈസർ), രമേഷ് കണ്ണൻ, ജനാർദ്ദനൻ പെരുമാൾ, സതിഷ് കുമാർ ( എക്സിക്യൂട്ടീവ് മെമ്പേഴ്സ് ), നികേഷ് ഐസക് ( പബ്ലിക് റിലേഷൻസ് ഓഫീസർ) എന്നിവരാണ് സൊസൈറ്റി ഭാരവാഹികൾ.
മൂന്നാർ പാരഡൈസ് സൊസൈറ്റിയെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് വിളിക്കാം.
മൊബൈൽ നമ്പർ – 9188446305, വാട്സ് ആപ്പ് നമ്പർ – 9496226485.
വ്യത്യസ്ഥമായ ജീവിത ശൈലി പിന്തുടര്‍ന്ന നിരവധി പേരെ നമുക്കറിയാം. അക്കൂട്ടത്തില്‍ പെട്ട ആളാണ് കൈല്‍ ഗോര്‍ഡി.കുട്ടികള്‍ ഉണ്ടാകുന്നതിന് വേണ്ടി സ്ത്രീകള്‍ക്ക് ബീജം നല്കി സഹായിക്കുന്നതില്‍ താന്‍ വളരെയധികം സന്തോഷം കണ്ടെത്തുന്നതായി ബീജദാതാവായ കൈല്‍ ഗോര്‍ഡി പറയുന്നു.
താന്‍ നിലവില്‍ 55 കുട്ടികളുടെ അച്ഛനാണെന്നും ഈ മുപ്പതു വയസ്സുകാരന്‍ അവകാശപ്പെട്ടു. താന്‍ യുകെയിലെയും യൂറോപ്പിലുമുള്ള നിരവധി സ്ത്രീകള്‍ക്ക് ബീജം നല്‍കിയിട്ടുണ്ടെന്നും ബീജം നല്‍കുന്നതിനായി നിരവധി രാജ്യങ്ങളില്‍ താന്‍ സഞ്ചരിച്ചതായും കൈല്‍ ഗോര്‍ഡി അഭിപ്രായപ്പെടുന്നു.
ബീജ ദാനത്തിനായി യുകെയിലേക്കും യൂറോപ്പിലേക്കുമുള്ള തന്‍്റെ രണ്ടാമത്തെ പര്യടനമാണ് ഇനീ നടക്കാന്‍ പോകുന്നതെന്നും ബീജം നല്കുക എന്ന ലക്ഷ്യവുമായി ലണ്ടനില്‍ നിന്ന് എഡിന്‍ബര്‍ഗ് വരെ താന്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ബീജം ദാനം ചെയ്തതിലൂടെ 46 കുട്ടികളുടെ അച്ഛനാണ് താനെന്നും ഇപ്പോള്‍ 9 സ്ത്രീകള്‍ ഗര്‍ഭിണികളാണെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.
ബീജം ദാനം ചെയ്യുക എന്ന ഉദ്ദേശത്തോടെ 2021 ല്‍ യുകെയിലും യൂറോപ്പിലും സന്ദര്‍ശനം നടത്തിയതായും അദ്ദേഹം പറയുന്നു. കുട്ടികളെ ലഭിക്കുന്നതിന് ബീജം നല്‍കുന്ന ഈ പ്രവര്‍ത്തി താന്‍ ആസ്വദിക്കുന്നതായും ബീജത്തെ കരുത്തുറ്റതാക്കാന്‍ പോഷക സമൃദ്ധമായ ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നും കൈല്‍ ഗോര്‍ഡി അഭിപ്രായപ്പെട്ടു.
സാധാരണയായി കൃത്രിമ ബീജസങ്കലനത്തിലൂടെയോ ചിലര്‍ക്ക് ലൈംഗിക ബന്ധത്തിലൂടെയോ ബീജം നല്‍കാറുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. നിരവധി സ്ത്രീകളിലായി തനിക്ക് ധാരാളം കുട്ടികള്‍ ഉണ്ടെങ്കിലും 9 പേരെ മാത്രമേ താന്‍ നേരില്‍ കണ്ടിട്ടുള്ളൂ എന്നും കൈല്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ താന്‍ സൗജന്യമായിട്ടാണ് സ്ത്രീകള്‍ക്ക് ബീജം നല്‍കുന്നതെന്നും അവരുടെ സന്തോഷമണ് തന്‍റെ ലക്ഷ്യമെന്നും കൈല്‍ ഗോര്‍ഡി പറയുന്നു.
ഡെന്നീസ് ജോസഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, കെ.ബി. ഗണേഷ് കുമാർ, സില്‍ക് സ്മിത എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1989 ജൂൺ 1-ന് തീയറ്ററില്‍ എത്തിയ മലയാള ചിത്രമാണ് അഥർവ്വം. ഡെന്നിസ് ജോസഫിന്റെ കഥയ്ക്കു തിരക്കഥ ഒരുക്കിയത് ഷിബു ചക്രവർത്തിയാണ്. ആഭിചാരം, മന്ത്രവാദം എന്നീ വിഷയങ്ങളായിരുന്നു ഈ ചിത്രത്തിന്‍റെ പ്രമേയം.
തെന്നിന്ത്യന്‍ മാദക റാണി ആയിരുന്ന സില്‍ക്ക് സ്മിത ഈ ചിത്രത്തില്‍ ഒരു മുഴുനീള വേഷമാണ് ചെയ്തത്. ആഭിചാര ക്രിയ നടത്തുന്നതിനായി സില്‍ക് സ്മിത മമ്മൂട്ടിയുടെ മുന്നില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന രംഗം ഈ ചിത്രത്തില്‍ ഉണ്ട്. ആ ഒരു രംഗം പൂര്‍ണ മനസ്സോടെയാണ് സില്‍ക് സ്മിത ചെയ്യാന്‍ തയ്യാറായതെന്ന് ചിത്രത്തിന്‍റെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത വേണു ബി നായര്‍ പറയുന്നു.
അത്തരം ഒരു സീനിനെ കുറിച്ച് സില്‍ക് സ്മിതയോട് പറയാന്‍ സംവിധായകന്‍ ഡെന്നീസിനും തനിക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. അത് എങ്ങനെയാണ് പറയുക എന്ന് ചര്‍ച്ച ചെയ്യുന്ന സമയത്ത് സില്‍ക് സ്മിത വന്ന് കാര്യമെന്താണെന്ന് തിരക്കി. ചമ്മല്‍ കാരണം സംവിധായകന്‍ ഡെന്നീസ് ജോസഫ് അവിടെ നിന്നും പോയി. പിന്നീട് സില്‍ക് സ്മിതയോട് ആ സീനിനെ കുറിച്ച് സംസാരിച്ചത് താനാണെന്ന് വേണു ബി നായര്‍ പറയുന്നു. ആ രംഗത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ അത് നേരത്തെ തന്നെ പറയാമായിരുന്നില്ലേ എന്നായിരുന്നു സില്‍ക് സ്മിത ചോദിച്ചത്.
ആ രംഗത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിച്ച് കൊണ്ട് ഷൂട്ടിങ്ങിന് വരാന്‍ വേണ്ടിയായിരുന്നു എന്ന് സില്‍ക് സ്മിത പറഞ്ഞു.പിന്നീട് ആ സീനില്‍ പൂര്‍ണ നഗ്നയായി സില്‍ക് സ്മിത അഭിനയിക്കുകയും ചെയ്തു . എന്നാല്‍ സില്‍ക് സ്മിത ഒരു ഡിമാന്‍ഡ് മുന്നോട്ട് വച്ചിരുന്നു. ആ സീന്‍ ചിത്രീകരിക്കുമ്ബോള്‍ അവിടെ അധികം ആരും ഉണ്ടാകരുത് എന്നതായിരുന്നു ഡിമാന്‍റ്. സില്‍ക് സ്മിതയുടെ താല്‍പര്യമനുസരിച്ച് മമ്മൂട്ടി ഉള്‍പ്പടെ ആ സീനില്‍ വളരെ അത്യാവശ്യമുള്ള കുറച്ചു പേര്‍ മാത്രമേ ഷൂട്ട് സമയത്തു അവിടെ ഉണ്ടായിരുന്നുള്ളൂ എന്ന് വേണു ഓര്‍ക്കുന്നു.
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. യമനിലെ ഉദ്യോഗസ്ഥര്‍ ജയിലില്‍ എത്തി നിമിഷ പ്രിയയെ കണ്ടതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നല്‍കി മാപ്പ് അപേക്ഷിച്ച് മോചനത്തിനുള്ള അവസരം ഉപയോഗിക്കാനാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനായി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ റിയാല്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രീം കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കാനുള്ള നടപടികള്‍ ആണ് നിലവില്‍ പുരോഗമിക്കുന്നത്. നിമിഷയെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുക. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ബ്ലഡ് മണി ചര്‍ച്ച നടത്താനായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ അടുത്ത തീരുമാനം. ഇതിനായി നിമിഷ പ്രിയയുടെ അമ്മയും എട്ട് വയസ്സുകാരിയായ മകളും യെമനിലേക്ക് പോവാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അനുമതി തേടിയിരിക്കുകയാണ്.
2017 ജൂലൈ 25നാണ് യമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തുകയും മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നുമാണ് കേസ്. യെമനില്‍ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍, പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. യമന്‍ സ്വദേശിനിയായ സഹപ്രവര്‍ത്തകയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം ആയിരുന്നു മരുന്ന് കുത്തിവച്ചത്. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.
എലിസബത്ത് രാഞ്ജിയുടെ പ്രത്യേകമായ ചില സ്വഭാവങ്ങളെ കുറിച്ചോക്കെയാണ് പറയാൻ പോകുന്നത്. അതിലൊന്നാണ് സ്വന്തം രക്തം പായ്ക്ക് ചെയ്യാതെ അവർ ഒരിക്കലും യാത്ര ചെയ്യില്ലെന്നത്. യാത്രയിൽ അവരെ അനുഗമിക്കുന്ന ആളുകൾക്കിടയിൽ എപ്പോഴും അവരുടെ വൈദ്യശാസ്ത്ര സഹായത്തിനു വേണ്ടി ഒരാൾ ഉണ്ടാകും, അവർ സന്ദർശിക്കുന്ന നഗരങ്ങളിലെ അടുത്തുള്ള എല്ലാ ആശുപത്രികളുടെയും സ്ഥാനം അറിയാനുള്ള ഉത്തരവാദിത്വം ആ ഡോക്ടർക്ക് ആയിരിക്കും. ഇതിനായൊരു മൊബൈൽ മെഡിസിൻ അടങ്ങിയ ബാഗ് കൂടെ കരുതിയിട്ടുണ്ടാകും.അതിനായ് രക്ത പാക്കറ്റുകളും ഡോക്ടറുടെ പക്കലുണ്ടാകും. ആവശ്യമെങ്കിൽ അത് ഉപയോഗിക്കുകയും ചെയ്യും.
അതുപോലെ തുറന്ന ജാലകങ്ങൾ അവർ ഇഷ്ടപ്പെടുന്നില്ല എന്നാണ് അറിയുന്നത്. തുറന്ന ചില്ല് ജാലകങ്ങൾ മാത്രമേ അവർ തുറന്നു വിടുകയുള്ളൂ. തുറന്നിടുന്നത് അവിടുത്തെ മനോഹരമായ കാഴ്ചയെ നശിപ്പിക്കുമെന്നാണ് ഇവർ പറയുന്നത്. ഒരു നിശ്ചിത മണിക്കൂർ മാത്രമേ അവിടെ ജനാലകൾ തുറക്കാൻ കഴിയുകയുള്ളൂ. അത്തരം കാഴ്ചകൾ അവർക്ക് മനോഹാരിത നൽകുന്നുണ്ട്. ഐസ്ക്യൂബുകളെ അവർ വെറുക്കുന്നുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഐസ്ക്യൂബുകളുടെ ശബ്ദം വല്ലാതെ അവർക്ക് അലോസരം ഉണ്ടാകും. എന്നാൽ ഐസ് ബോളുകളുടെ ശബ്ദം കൂടുതൽ സംഗീതാത്മകമാണെന്നാണ് ഇവർ വിശ്വസിക്കുന്നതും. അതിനാൽ അവർ അത് പാനീയങ്ങൾ തണുപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
അതുപോലെ അവരുടെ ബാഗിൽ ഒരു പോർട്ടബിൾ ഹുക്ക് വഹിക്കുന്നുണ്ട്. ബാഗിൽ പണം, വാലറ്റ് പോലുള്ള പതിവ് കാര്യങ്ങളൊന്നും തന്നെ ഉണ്ടായിരിക്കില്ല. എന്നാൽ ഒരു വിചിത്രമായ വസ്തു ഇവിടെ കണ്ടെത്താൻ സാധിക്കും. ബാഗ് തൂക്കിയിടാൻ ഹുക്ക്. ഇത് ഘടിപ്പിക്കേണ്ടത് പ്രധാനമാണ്. അവർ തന്റെ ബാഗുമായി സേവകർക്ക് സിഗ്നലുകൾ അയക്കുകയും ചെയ്യുന്നുണ്ട്.
താടി വെക്കുന്നത് അവർക്ക് ഇഷ്ടമല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അത് അവരെ പ്രകോപിപ്പിക്കുന്നതാണെന്നും അറിയാൻ സാധിക്കുന്നു. അവരുടെ അടുത്ത ആളുകൾ എല്ലാം തന്നെ കൃത്യമായി ഷേവ് ചെയ്തിരിക്കുന്നത് അതുകൊണ്ടാണ്. അവർ അത്രമാത്രം അത് വെറുക്കുന്നുണ്ട്.
അവരുടെ എല്ലാ വസ്ത്രങ്ങൾക്കും നമ്പറുകൾ ഉണ്ടായെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഓരോ നമ്പറുകൾക്കും പ്രാധാന്യം ഉണ്ട്. അത് ഒരു പ്രത്യേക ജെണലിൽ നിശ്ചിതമായ രേഖകളാൽ തയ്യാറാക്കിയതാണ്. ഈ വസ്ത്രം എവിടെ എപ്പോൾ ധരിച്ചു എന്ന് അറിയാൻ വേണ്ടിയാണ് അങ്ങനെ ഉള്ളത്. അവർ ഒരിക്കലും സൂപ്പും ഉരുളക്കിഴങ്ങും കഴിക്കാറില്ല. ഈ രണ്ട് വിഭവങ്ങളും അവർക്കുവേണ്ടി ആ കൊട്ടാരത്തിൽ ഉണ്ടാക്കുകയും ചെയ്യാറില്ല.
സംസ്ഥാനത്ത് സിൽവർലൈൻ സർവേ വീണ്ടും ആരംഭിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും സർവേക്കായി എത്തിയവരെ തടഞ്ഞു നാട്ടുകാരും സമരക്കാരും. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ പോലീസ് ചവിട്ടി വീഴ്ത്തി. സമരക്കാരെ പോലീസുകാരൻ ചവിട്ടുന്ന ദൃശ്യം പുറത്തു വന്നതിനെ തുടർന്നു വ്യാപക പ്രതിഷേധം ഉയർന്നു.
മംഗലപുരം മുരുക്കുംപുഴയ്ക്കടുത്ത് കരിച്ചാറയിൽ സർവേക്കായി എത്തിയ കെ-റെയിൽ അധികൃതരെയും റവന്യൂ അധികൃതരെയുമാണ് നാട്ടുകാരും കോണ്‍ഗ്രസ് പ്രവർത്തകരും തടഞ്ഞത്. പോലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടു കോണ്‍ഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ പത്തോടെയാണ് അതിരടയാള കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയത്. അതിനു മുന്‍പു തന്നെ നാട്ടുകാരും പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിരുന്നു. തുടർന്ന് കല്ലിടൽ തടഞ്ഞ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉന്തിനും തള്ളിനുമിടയിൽ ഒരു പ്രവർത്തകനെ പോലീസ് നാഭിക്കു ചവിട്ടി വീഴ്ത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. സംഘർഷം കണക്കിലെടുത്ത് സർവേ നടപടികൾ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി.
എന്തു സംഭവിച്ചാലും സിൽവർലൈൻ സർവേ കല്ലിടാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ വ്യക്തമാക്കി. നേരത്തെയും ഈ ഭാഗങ്ങളിൽ കല്ലിടൽ നടന്നിരുന്നു. അവ കോണ്‍ഗ്രസ് പ്രവർത്തകർ പിഴുതെറിയുകയായിരുന്നു.
കണ്ണൂർ ചാലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ-റെയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി സമരത്തിന് നേതൃത്വം നൽകി. പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ചാലയിൽ സർവേ കല്ലുമായി വന്ന വാഹനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉച്ചയോടെ തടഞ്ഞിരുന്നു. മുദ്രാവാക്യവുമായി സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരും സ്വകാര്യഭൂമിയിൽ കുറ്റിയിടാൻ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രതിഷേധിച്ചു. 40 പേരെ എടക്കാട് പോലീസ് അറസ്റ്റ്ചെയ്തു നീക്കി. ഈ സംഭവത്തിനുശേഷം ഇന്നലെ വൈകുന്നേരം 4.30 ഓടെ സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുറ്റികൾ പിഴുതുമാറ്റിയത്.
കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം അക്ഷരംപ്രതി നടപ്പാക്കുമെന്ന് പിന്നീട് സ്ഥലത്തെത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.കെ. സുധാകരൻ ചാലയിലെ വീടുകളിലെത്തി വീട്ടമ്മമാരടക്കമുള്ളവരുമായി സംസാരിച്ചു. വീടിനു സമീപം സ്ഥാപിച്ച കെ-റെയിൽ കല്ലുകൾ പിഴുതെറിയാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തുടർന്ന് 18 സർവേ കല്ലുകളാണ് കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിഴുതു മാറ്റിയത്.
പോലീസുകാരൻ ബൂട്ടിട്ട് സമരക്കാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനു നിർദേശം. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക്, റൂറൽ എസ്പി നിർദേശം നൽകി.
എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
കാലുയർത്തുന്നതിനു മുന്‍പ് മൂന്നുവട്ടം ആലോചിക്കണം: വി.ഡി. സതീശൻ
പോത്തൻകോട്: ബൂട്ടിട്ടു ചവിട്ടിയ പോലീസുകാർക്കെതിരേ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോണ്‍ഗ്രസ് പ്രവർത്തകർക്കു നേരേ കാലുയർത്തുന്നതിനു മുന്‍പു മൂന്നു വട്ടം ആലോചിക്കണം. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. തന്റെ വാക്കുകൾ ഭീഷണിയായി വേണമെങ്കിൽ കാണാമെന്നും സതീശൻ പറഞ്ഞു.
കേരളം പിണറായിക്ക് തീറെഴുതി കിട്ടിയതല്ല : കെ. സുധാകരൻ