Latest News

ബസ്സില്‍ കുഴഞ്ഞു വീണ യുവാവിന് സഹയാത്രികയായ നഴ്‌സിന്റെ കരുതലില്‍ പുതുജീവിതം. അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ഐസിയു സ്റ്റാഫ് നേഴ്‌സ് ആയ ഷീബ അനീഷിന്റെ അവസരോചിത ഇടപെടലില്‍ അങ്കമാലി സ്വദേശി വിഷ്ണു(24) വിനാണ് ജീവിതം തിരിച്ചുകിട്ടിയത്.

അങ്കമാലി സ്വദേശിനിയായ ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്കു കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് 16ാം തിയതി രാവിലെ സംഭവം ഉണ്ടായതു. തിരക്കുണ്ടായിരുന്നതിനാല്‍ പുരുഷന്‍മാരുടെ ഭാഗത്തു കൂടിയാണ് ബസില്‍ കയറിയത്. മുന്നോട്ടു മാറി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരാള്‍ തോണ്ടുന്നതു പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോഴാണ് കറുകുറ്റിയില്‍നിന്നു കയറിയ യുവാവ് പുറകിലോട്ടു മറിഞ്ഞു വീഴുന്നതു കാണുന്നത്.

പിന്നിലുണ്ടായിരുന്നവരോടു പിടിക്കാന്‍ പറഞ്ഞെങ്കിലും അതിനു മുന്‍പേ വീണു കഴിഞ്ഞിരുന്നു. കൂടെയുള്ളവരോടു സഹായം തേടി കാലു ഫുഡ്‌ബോഡില്‍നിന്നു മാറ്റിവച്ചു കിടത്തി പള്‍സ് പരിശോധിച്ചെങ്കിലും ലഭിച്ചില്ല. ഓടുന്ന ബസിലായതു കൊണ്ടും പള്‍സ് കൃത്യം അറിയാന്‍ സാധിക്കാതെ വന്നു.

പള്‍സ് കിട്ടാതെ വന്നതോടെ സിപിആര്‍ നല്‍കാനാണ് തോന്നിയത്. നൂറോ സര്‍ജറി ഐസിയുവില്‍ ജോലി ചെയ്യുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും അടിയന്തര ചികിത്സ നല്‍കാനുള്ള മനസ്സുമായാണ് ജീവിക്കുന്നതെന്ന് ഷീബ പറഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാമെന്നു പറഞ്ഞെങ്കിലും ബസ് നിര്‍ത്താന്‍ പറ്റില്ലെന്ന നിലപാടാണ് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നുമുണ്ടായത്. സഹയാത്രികരോട് ഫോണ്‍ എടുത്തു തരാന്‍ പറഞ്ഞ് ആശുപത്രിയിലേക്കു വിളിച്ച് ഐസിയു ആംബുലന്‍സ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി.

ആദ്യ സിപിആര്‍ കൊടുത്തതോടെ ആള്‍ അനങ്ങാന്‍ തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആര്‍ ചെയ്തു. ഇതിനിടെ യുവാവ് ഫിക്‌സിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകള്‍ നല്‍കി. ഇതിനിടെ ഉണര്‍ന്ന യുവാവ് ആദ്യം അമ്പരന്നു. ‘എനിക്ക് എന്താണു പറ്റിയത്’ എന്നു ചോദിച്ചാണ് അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ കൊണ്ടു പോകണമെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്റ്റോപ്പില്‍ നിര്‍ത്താമെന്നാണു ബസ് ജീവനക്കാര്‍ പറഞ്ഞത്.

അങ്കമാലിയില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു തുടര്‍ ചികിത്സ നല്‍കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകള്‍ക്കായി എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു.

എറണാകുളം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ ജോലി ചെയ്തുള്ള അനുഭവ പരിചയമാണ് പെട്ടെന്നൊരു അടിയന്തര സാഹചര്യത്തില്‍ ഇടപെടാനുള്ള ധൈര്യം നല്‍കിയതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഏഴു മാസമായി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐസിയുവിലാണ് ജോലി. ഭര്‍ത്താവ് പി.എസ്.അനീഷ് പിറവം ചിന്‍മയ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് ഡയറക്ടറാണ്.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യില്‍നിന്ന് സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തിന് ധനസഹായം ലഭിക്കുന്നതുവരെ ഇന്ത്യ ഇടക്കാല സാമ്പത്തിക സഹായം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ശ്രീലങ്ക. നാണയ നിധിയിൽ നിന്നും സഹായം ലഭിക്കാന്‍ ഇനിയും മൂന്ന് മുതല്‍ നാല് മാസംവരെ കാത്തിരിക്കേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ശ്രീലങ്ക ഈ സഹായം ഇന്ത്യയോട് തേടിയത്.

ഇതോടൊപ്പം തന്നെ ജപ്പാന്‍ ഉൾപ്പെടെയുള്ള ഇന്ത്യയുടെ സൗഹൃദ രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ആശയവിനിമയം നടത്തി ശ്രീലങ്കയ്ക്ക് കൂടുതൽ വായ്പ അടിയന്തിരമായി ലഭ്യമാക്കാനുള്ള സഹായവും അവർ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്ത്യയുടെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ശ്രീലങ്കന്‍ ധനമന്ത്രിയുമായും ഹൈക്കമ്മീഷണറുമായും നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് ശ്രീലങ്കയുടെ സഹായ അഭ്യര്‍ഥന.

ഐഎംഎഫിൽ നിന്ന് അടിയന്തിര വായ്പാ സഹായം കിട്ടാൻ എല്ലാ പിന്തുണയും നൽകുമെന്ന് ഇന്ത്യ. ഇന്ന് അമേരിക്കയിലെ വാഷിംഗ്ടണിൽ ഐഎംഎഫ് ആസ്ഥാനത്ത് ലങ്കൻ ധനകാര്യ മന്ത്രി അലി സാബ്രിയുമായി ധനമന്ത്രി നിർമല സീതാരാമൻ ചർച്ച നടത്തി.

നിബന്ധനകൾ വളരെ കുറവുള്ള വായ്പ അതിവേഗം കിട്ടാൻ ഇന്ത്യയുടെ പിന്തുണ വേണമെന്ന് ലങ്കൻ ധനമന്ത്രി അഭ്യർത്ഥിച്ചു. അതേസമയം, ശ്രീ ലങ്കയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവയ്പ്പിൽ അമേരിക്കയും ഐക്യരാഷ്ട്രസഭയും ആശങ്ക രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം വെടിവെപ്പോടെ കൂടുതൽ പാർട്ടികൾ രജപക്സെ സഹോദരന്മാരുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തുവരികയുണ്ടായി. ഇതിനിടെ മൂന്ന് ശ്രീലങ്കൻ അഭയാർത്ഥികൾ കൂടി തമിഴ്നാട് തീരത്തെത്തി. അമ്മയും രണ്ട് കുട്ടികളുമാണ് എത്തിയത്. ഇതോടെ ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെത്തിയ അഭയാർത്ഥികളുടെ എണ്ണം 42 ആയി. ധനുഷ്കോടിയിലെത്തിയ ഇവരെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി.

ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോള്‍ ദിലീപിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

മഞ്ജു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയില്‍ പങ്കെടുക്കരുതെന്നും ഇത് മഞ്ജുവിനോട് പറയാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി. താന്‍ ഇക്കാര്യം മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ദിലീപ് തന്നോട് ആക്രോശിച്ചുവെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു..

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:

ഒരുപാട് കഥകളിവര്‍ നിര്‍മ്മിക്കുന്നുണ്ട് എന്നത് ഈ കുറഞ്ഞ ദിവസങ്ങളിലായി ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. കാരണം ഇവര്‍ തമ്മില്‍ സംസാരിച്ച കുറേ അധികം ശബ്ദങ്ങള്‍ പുറത്ത് വന്നിരുന്നു. പറയാതെ ഡാന്‍സിന് പോയി അതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്നുള്ള രീതിയില്‍ ഒരിടത്ത് പറഞ്ഞ് അനൂപ് കേട്ടിരുന്നു. ഇതില്‍ ഒരു വിഷയത്തില്‍ ഞാനൊരു ദൃക്‌സാക്ഷിയാണ്. ദൃക്‌സാക്ഷിയെന്ന് വച്ചാല്‍ ഞാനൊരു ഭാഗമാണ് ആ വിഷയത്തില്‍. എനിക്ക് മഞ്ജു വാര്യരെ ഒരു പരിചയവും ഇല്ല. ഒരു പ്രാവശ്യം എന്തോ കണ്ടിട്ടേയുള്ളു ആ സമയത്ത്. അപ്പോ എനിക്ക് മഞ്ജുവിനോട് ഒരു അടുപ്പവുമില്ല. ദിലീപുമായി നല്ല അടുപ്പമുണ്ടായിരുന്നു താനും. അപ്പോ കരിക്കകം ക്ഷേത്രത്തില്‍ ഡാന്‍സ് കളിച്ചതിനെ കുറിച്ച് എവിടെയോ ഒരിടത്ത് ഞാന്‍ വായിച്ചു.

അനൂപ് പറഞ്ഞതായിട്ട് വായിച്ചിരുന്നു. കരിക്കകം ക്ഷേത്ത്രിലുള്ളവര്‍ എന്നെയാണ് അന്ന് വിളിച്ചത്. എന്നെ വിളിച്ചിട്ട് പറഞ്ഞു മാം, നിങ്ങള്‍ എങ്ങനെയെങ്കിലും മഞ്ജു വാര്യരെ സംഘടിപ്പിച്ചു തരുമോ ഞങ്ങളുടെ ഉത്സവകാലത്ത് ഡാന്‍സിന് എന്ന്. ഞാന്‍ പറഞ്ഞു എനിക്കൊരു പരിചയവുമില്ലെന്ന്. അയ്യോ അങ്ങനെ പറയരുത് മാഡം എങ്ങനെയെങ്കിലും ശരിയാക്കിത്തരണമെന്ന് പറഞ്ഞു. ഞാന്‍ ഗീതു മോഹന്‍ദാസിനെയാണ് വിളിച്ചത്. എനിക്ക് മഞജു വാര്യരെ പരിചയം ഇല്ല. നമ്പറില്ല. അപ്പോ ഗീതു പറഞ്ഞു എന്റെ പൊന്നു ചേച്ചി, ചേച്ചിക്കെന്താ മഞ്ജുവിനെ വിളിച്ചാല്‍, ഞാന്‍ നമ്പര്‍ തരാം. ചേച്ചി മഞ്ജുവിനെ വിളിച്ച് നേരിട്ട് ചോദിക്കെന്ന്.

അന്ന് ദിലീപും മഞ്ജുവും തമ്മില്‍ പ്രശ്‌നമുള്ളത് കൊണ്ട് ദിലീപിനെ വിളിക്കാന്‍ തോന്നിയില്ല. ഞാന്‍ മഞ്ജുവിനെ വിളിച്ചു. മഞ്ജു ഡാന്‍സ് കളിക്കുവോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, എനിക്ക് കളിച്ചേ പറ്റൂ. ഞാന്‍ സാമ്പത്തികമായിട്ട് വളരെ പ്രശ്‌നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. അപ്പോ പൈസയില്ല എന്റെ കയ്യില്, പൈസ വേണം എന്നിങ്ങനെ പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു. ഇങ്ങനെയൊരു അമ്പലം പറഞ്ഞിട്ടുണ്ട്. പേയ്‌മെന്റ് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ട് സംസാരിച്ചോളൂ നമ്പര്‍ കൊടുക്കാമെന്ന് പറഞ്ഞു. എന്റെ റോള്‍ അവിടെ കഴിഞ്ഞു. അവര്‍ രണ്ട് പേരും തമ്മില്‍ സംസാരിച്ചു. ചോദിച്ച പേയ്‌മെന്റ് തന്നെ അവര്‍ ഓക്കെ പറഞ്ഞു. നല്ല രീതിയില്‍ ഒരു പേയ്‌മെന്റ് പറഞ്ഞു. മഞ്ജു എന്നെ വിളിച്ച് പറഞ്ഞു. ഞാന്‍ ഇതുവരെയും ഇത് എവിടെയും പറയാത്ത കാര്യമാണ്. പക്ഷേ ഇതിനെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതുകൊണ്ടാണ് ഞാന്‍ ഇത് പറഞ്ഞത്.

അന്ന് രാത്രി ഒന്നരമണിയായപ്പോ എനിക്കൊരു കോള്‍ വന്നു. നോക്കുമ്പോള്‍ ദീലീപ് ആയിരുന്നു. അപ്പോ എനിക്ക് ദേഷ്യം വന്നു. എന്തിനാണ് ഈ രാത്രിയിലൊക്കെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോ ഇവിടെ കുറച്ച് പ്രശ്‌നമാണ് ചേച്ചി, ചേച്ചിയാണോ അമ്പലത്തില് ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തത് എന്ന് ചോദിച്ചു. ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തതല്ല. രണ്ട് പേരെ കണക്റ്റ് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. അവള്‍ അത് കളിക്കാന്‍ പാടില്ല എന്ന് പറഞ്ഞു. അതിപ്പോ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് നിങ്ങള് നേരിട്ട് സംസാരിക്കൂ, നിങ്ങളുടെ ഭാര്യ അല്ലെ എന്ന് പറഞ്ഞു. അപ്പോ എന്റെയടുത്ത് പറഞ്ഞു. ചേച്ചിയെ ഭയങ്കര സ്‌നേഹവും ബഹുമാനവുമാണ്. ചേച്ചി പറഞ്ഞാ കേള്‍ക്കും എന്ന് പറഞ്ഞു.

അപ്പോ ഞാന്‍ പറഞ്ഞു 14 വര്‍ഷം കൂടെ ജീവിച്ച നിങ്ങള്‍ക്കവളെ സ്വാധീനിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നലെ സംസാരിച്ച എനിക്ക് എങ്ങനെ സ്വാധീനിക്കാന്‍ കഴിയും, ഞാന്‍ സംസാരിക്കില്ല എന്ന് പറഞ്ഞു. അപ്പോ എന്റെ അടുത്ത് കുറച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. കുറച്ച് രൂക്ഷമായി തന്നെ സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു. അങ്ങനെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ അപ്പോ തന്നെ മഞ്ജുവിന് ഒരു മെസേജ് അയച്ചു, രാവിലെ എന്നെ വിളിക്കണം അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. രാവിലെ ആറ്- ആറര ആവുമ്പോ മഞ്ജു എന്നെ വിളിച്ചു.

അപ്പോ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു. പ്രശ്‌നമാണങ്കില്‍ ഡാന്‍സ് നിര്‍ത്തിക്കൂടേ ചോദിച്ചു. അപ്പോ എന്നോട് പറഞ്ഞു ചേച്ചി ഈ പ്രശ്‌നം ഞാന്‍ ഡീല്‍ ചെയ്‌തോളാം, ചേച്ചി ഇതിനെക്കുറിച്ച് ഒന്നും അറിയണ്ട. കുറച്ച് പ്രശ്‌നമുണ്ട് ചേച്ചി എന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് അവര്‍ ഡാന്‍സ് കളിച്ചു. ഇതാണ് ആ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത്. അല്ലാതെ അവര്‍ തോന്നിയത് പോലെ ആരോടും പറയാതെയും ഒന്നും ചോദിക്കാതെയും അങ്ങനെയൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. ഗുരുവായൂര്‍ ഡാന്‍സ് കളിക്കാന്‍ പോവുന്നതിന് മുന്‍പ് ഒക്കെ ഞാന്‍ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്.

വ്യക്തമായി ചോദിച്ച് സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് ദീലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്. ഇതോന്നും മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തത് കൊണ്ട്, ആരോടും ഒന്നും പറയാത്തത് കൊണ്ട് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ജുവിന്റെ പെര്‍മിഷനോട് കൂടി ഞാന്‍ ഇപ്പോള്‍ ഇത് പറയുകയാണ് , ഇങ്ങനെയുള്ള തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനാണ് പറയുന്നത്.

നടിയുടെ വിഷയമുണ്ടായ സമയത്ത് ഇദ്ദേഹമൊരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി, കൂടാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ കൂടെ കൂടിയിട്ടാണ് ഇത് സംഭവിച്ചത് എന്ന്. അപ്പൊ ഇദ്ദേഹം നില്‍ക്കുന്ന അവസ്ഥ ആരുടെ കൂടെ കൂടിയിട്ടാണ് ഇങ്ങനെ മോശമായ അവസ്ഥയില്‍ എത്തി നിന്നത്. അപ്പൊ ഒരു സ്ത്രീയെക്കുറിച്ച്, അത് അതിജീവിത ആവട്ടെ, മഞ്ജു വാര്യര്‍ ആവട്ടെ, ആരും ആവട്ടെ അവരെക്കുറിച്ച് ഇങ്ങനെ തെറ്റായ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുക, കോടതിയില്‍ വന്നു നിങ്ങള്‍ അവര്‍ മദ്യപിക്കും എന്ന് പറയണം. മദ്യപിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. മഞ്ജു മദ്യപിക്കുകയോ ഇല്ലയോ എന്നത് എനിക്കറിയില്ലാ, എന്റെ വിഷയവുമല്ലത്. കോടതിയില്‍ ഇങ്ങനെ പറഞ്ഞാല്‍ എന്ത് സംഭവിക്കും, ഇങ്ങനെയാണോ ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്നത്.

നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സിനിമയിലൂടെ സോഫിയ ആയി വന്ന് മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് ശാരി. ഇപ്പോഴിതാ ആ സിനിമയില്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം. പ്രമുഖ ചാനലിന് അനുവദിച്ചു നല്‍കിയ അഭിമുഖത്തിലാണ് ശാരി ഇതേ കുറിച്ച് പറഞ്ഞത്. മോഹന്‍ലാലിന്റെ കൂടെയുള്ള റൊമാന്റിക് സീനുകളെ കുറിച്ചായിരുന്നു അവതാരികയുടെ ചോദ്യം. ഇത്രയും വലിയ സ്റ്റാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് നടിയുടെ മറുപടി ഇതായിരുന്നു.. പേടിയെന്നു വെച്ചാല്‍ ഡയലോഗുകള്‍

തെറ്റാതെ പറയണം… അവരെ മൂഡ്ഓഫ് ആക്ക്ാന്‍ പാടില്ല, എനിക്ക് ഭാഷയും പ്രശ്‌നമായിരുന്നു. പക്ഷേ അദ്ദേഹം വളരെ കൂളായിരുന്നു. ഡയറക്ടറും വളരെ കൂളായിരുന്നു…അതേസമയം, ചിത്രത്തിലെ റൊമാന്റിക്ക് രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള അനുഭവത്തെ കുറിച്ച് ശാരി പറഞ്ഞത് ഇങ്ങനെയാണ്.. അത്തരം രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ഒരു ഫീലും ഇല്ലായിരുന്നു. ചെയ്ത് തീര്‍ത്താല്‍ മതിയായിരുന്നു

എന്നാണ് തോന്നിയിട്ടുള്ളത്. ഭാഷ എനിക്ക് ഒരു തടസ്സം ആയത് കൊണ്ട് അത് ശരിയാക്കണം.. ടേക്ക് ഒത്തിരി പോകാന്‍ പാടില്ല… നാണക്കേട് അല്ലേ.. അതെല്ലാം മാത്രമായിരുന്നു മനസ്സില്‍ എന്നും താരം പറയുന്നു. അതേസമയം, അന്നും സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും എന്ത് സംശയം വന്നാലും ചോദിക്കാനും

മനസ്സിലാക്കാനും നമുക്ക് അവസരം ഉണ്ട് എന്ന് കൂടി പറഞ്ഞിരിക്കുകയാണ് ശാരി. മാത്രമല്ല തുടക്കത്തില്‍ തന്നെ പത്മരാജന്‍ എന്ന ഒരു വലിയ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് തന്നെ ഭാഗ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു രസകരമായ ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ച് ശാരി സംസാരിക്കുകയുണ്ടായി.

മലയാളത്തില്‍ തുടക്കം

തുടര്‍ച്ചയായി രണ്ട് പദ്മരാജന്‍ ചിത്രങ്ങളിലാണ് ശാരി മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രമാണ് അതിലാദ്യം. ഒരു തുടക്കകാരിയായ തനിയ്ക്ക് മോഹന്‍ലാലും പദ്മരാജന്‍ സാറും അടക്കം സെറ്റിലെ ഓരോരുത്തരും നല്‍കിയ പിന്തുണ വളരെ വലുതാണ് എന്ന് ശാരി പറയുന്നു. അന്ന് കാരവാന്‍ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും ഏതെങ്കിലും മരത്തണലില്‍ ഒക്കെയാണ് വിശ്രമിയ്ക്കുന്നത്. അപ്പോള്‍ ഒരുപാട് സംസാരിക്കും.

​ചെങ്കണ്ണ് വന്നു

നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എനിക്ക് ചെങ്കണ്ണ് വന്നു. കണ്ണ് തുറക്കാന്‍ പോലും പറ്റുന്നില്ല. പക്ഷെ യാതൊരു കാരണ വശാലും അന്നത്തെ ഷൂട്ടിങ് നീട്ടി വയ്ക്കാന്‍ സാധിയ്ക്കില്ലായിരുന്നു. അത് കാരണം കണ്ണില്‍ മരുന്ന് എല്ലാം ഉറ്റിച്ച് ഒരു വിധം ആണ് ഞാന്‍ സെറ്റില്‍ എത്തിയത്.

​ലാല്‍ സാറിന് കൊടുത്തു

ലാല്‍ സാറിന് ആണെങ്കില്‍ ഭയങ്കര തിരക്കുള്ള സമയമായിരുന്നു അത്. ഈ സിനിമയുടെ ഷൂട്ടിങ് തീര്‍ത്തിട്ട് വേണം അടുത്തതിലേക്ക് പോകാന്‍. ചെങ്കണ്ണ് ആണ് പകരും എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം പറഞ്ഞു ഹേയ് അതൊന്നും കുഴപ്പമില്ല എന്ന്. ഷൂട്ടിങ് നടന്നു, എന്റെ ചെങ്കണ്ണ് മാന്യമായി ഞാന്‍ അദ്ദേഹത്തിന് കൊടുത്തു- ചിരിച്ചു കൊണ്ട് ശാരി ഓര്‍ക്കുന്നു

​കണ്ണ് എന്റെ ഐഡന്റിറ്റി

കണ്ണ് ആണ് എന്റെ ഐഡന്റിറ്റി. പക്ഷെ സ്‌കൂളില്‍ പഠിയ്ക്കുന്നസമയത്ത് എല്ലാം എല്ലാവരും എന്നെ കണ്ണ് പൂച്ച കണ്ണാണ് എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. ഫോട്ടോ ഷൂട്ട് ആണ് കരിയറിന്റെ തുടക്കത്തില്‍ ചെയ്തിരുന്നത്. ആ സമയത്ത് ബ്ലാക്ക് ലെന്‍സ് വയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ പദ്മരാജ് സാറിന്റെ ലൊക്കേഷനിലെത്തിയപ്പോള്‍ അത് പിടിച്ചു. വെള്ളാരം കണ്ണുകള്‍ തന്നെ വേണം എന്ന് പറഞ്ഞു. അത് എടുത്ത് കളഞ്ഞ ലെന്‍സ് പിന്നെ ഉപയോഗിച്ചിട്ടില്ല – ശാരി പറഞ്ഞു

അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഫ്രിഡ്ജിനുള്ളില്‍ കയറിയിരുന്ന് രക്ഷപ്പെട്ട കുഞ്ഞിന്റെ സാഹസിക രക്ഷപ്പെടല്‍ വൈറല്‍. ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ ചെയ്ത ആ സാഹസം പക്ഷേ അവന്റെ ജീവന്‍ രക്ഷിച്ചു.

വെള്ളിയാഴ്ച ഫിലിപ്പീന്‍സിലെ ബേബേ സിറ്റിയിലായിരുന്നു സംഭവം. തന്റെ ഗ്രാമത്തില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ മറ്റുള്ള കുട്ടികളെ പോലെ കുടുംബത്തോടൊപ്പം അവനും വീട്ടിലായിരുന്നു. പെട്ടെന്നാണ് കാലാവസ്ഥ മാറിയതും നനഞ്ഞ മണ്ണും പാറകളും അവരുടെ വീട്ടില്‍ നിറഞ്ഞതും. ഇതോടെ രക്ഷപ്പെടാനാണ് കുട്ടി ഫ്രിഡ്ജിനുള്ളില്‍ കയറിയത്.

ഫ്രിഡ്ജില്‍ അടച്ചുപൂട്ടിയ അവന്‍ അടുത്ത 20 മണിക്കൂര്‍ അവിടെ കുടുങ്ങി. ഭാഗ്യവശാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയെ കണ്ടു. ഉടന്‍ കോസ്റ്റ്ഗാര്‍ഡ് എത്തി. സംഭവസ്ഥലത്ത് നിന്ന് അവനെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. അവന്റെ കാല് ഒടിഞ്ഞിരുന്നുവെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നില്ല, കുട്ടിയുടെ രക്ഷപ്പെടലിനെ അത്ഭുതത്തോടെയാണ് എല്ലാവരും കണ്ടത്.

‘എനിക്ക് വിശക്കുന്നു,’ രക്ഷപ്പെടുത്തിയതിന് ശേഷം അവന്‍ ആദ്യമായി പറഞ്ഞ വാക്കുകളിതായിരുന്നു. ബേബേ സിറ്റി ഫയര്‍ സ്റ്റേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പിന്നീട് അവന്‍ അന്വേഷിച്ചത് വീട്ടുകാരെയായിരുന്നു. അവരില്‍ അവന്‍ മാത്രമേ അവശേഷിക്കുന്നു എന്ന സത്യവും വേദനയോടെ അവര്‍ അവനോട് പറഞ്ഞു.

കുട്ടി ഇപ്പോള്‍ ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചുവരുന്നു. അവന്റെ ശരീരത്തില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ചെന്നൈയിൽ മകന് വിഷംനൽകിയ ശേഷം മലയാളി വീട്ടമ്മ ജീവനൊടുക്കി. അമ്പത്തൂർ രാമസ്വാമി സ്കൂൾ റോഡിൽ ലത (38) യും മകൻ തവജും (14) ആണ് ജീവിതം അവസാനിപ്പിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ഇരുവരും കണ്ണൂർ സ്വദേശികളാണ്.

അമ്മയെ അബോധാവസ്ഥയിൽ കണ്ട തവജ് ചൊവ്വാഴ്ച രാവിലെ അയൽവാസിയെ വിവരമറിയിച്ചു. അവർ വന്നുനോക്കിയപ്പോൾ ലതയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടയിൽ തവജും അബോധാവസ്ഥയിലായി.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു. സംഭവത്തിൽ അമ്പത്തൂർ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സാമ്പത്തിക പ്രയാസത്തെത്തുടർന്ന് ലത മകന് വിഷംനൽകി ജീവനൊടുക്കിയെന്നാണ് നിഗമനം. സാമ്പത്തികഞെരുക്കം കാരണം ഇവർ ഭക്ഷണത്തിനുപോലും ഏറെ പ്രയാസപ്പെട്ടിരുന്നതായി പരിസരവാസികൾ വെളിപ്പെടുത്തി. 15 വർഷംമുമ്പാണ് ഭരദ്വാജ് എന്നയാളുമായി ലത വിവാഹിതയായത്.

നാലുവർഷം മുമ്പ് ബന്ധം വേർപെടുത്തി. അതിനുശേഷം ലത മകനുമൊത്ത് തനിച്ചു താമസിക്കുകയായിരുന്നു. തവജ് അമ്പത്തൂരിൽ സ്വകാര്യ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്.

മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് വിഭജനം സംബന്ധിച്ച തർക്കത്തിൽ ഒത്തുതീർപ്പായില്ല. തർക്കം പരിഹരിക്കാൻ കോടതി നിർദേശ പ്രകാരം നടന്ന മധ്യസ്ഥ ചർച്ചയും അലസിപ്പിരിഞ്ഞു. ഈ ചർച്ച പരാജയപ്പെട്ടതോടെ കൊട്ടാരക്കര സബ് കോടതി കേസിൽ വിശദമായ വാദം കേൾക്കും.

ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നാണ് മൂത്തമകൾ ഉഷ മോഹൻദാസിന്റെ ആവശ്യം. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണൻ, കെബി ഗണഷ്‌കുമാർ എംഎൽഎ എന്നിവരാണു കേസിലെ എതിർകക്ഷികൾ. കഴിഞ്ഞ 6നു നടന്ന മധ്യസ്ഥ ചർച്ചയിൽ ഉഷ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടിക്ക് കെബി ഗണേഷ്‌കുമാർ സമയം ചോദിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന ചർച്ചയിൽ വിട്ടുവീഴ്ചയ്ക്കു ഗണേഷ്‌കുമാർ തയാറായില്ല.

ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ വ്യാജ വിൽപത്രം തയാറാക്കിയെന്നാണ് ഉഷ മോഹൻദാസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറയുന്നത്. വിൽപത്രം വ്യാജമല്ലെന്നു തെളിയിക്കേണ്ട ബാധ്യതയുള്ളതിനാൽ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്.ഇതോടെ മധ്യസ്ഥ ചർച്ച അവസാനിച്ചു. മധ്യസ്ഥ ചർച്ച നടത്തിയ അഡ്വ. എൻ സതീഷ്ചന്ദ്രൻ കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറും.

അതേസമയം, ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഉള്ളതെന്നു കോടതിയിൽ മകൾ ഉഷ മോഹൻദാസ് സത്യവാങ്മൂലം സമർപ്പിച്ചു. 33 വസ്തു വകകളുടെ പൂർണ വിവരങ്ങൾ കൊട്ടാരക്കര സബ് കോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വാളകം, കൊട്ടാരക്കര, അറയ്ക്കൽ, ചക്കുവരക്കൽ, ഇടമുളക്കൽ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയർന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്. കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കൾകരിക്കത്ത് സ്‌കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളജ് എന്നിവയും പട്ടികയിൽ ഉണ്ട്. കൂടാതെ 270 പവൻ സ്വർണാഭരണങ്ങളും ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ടെന്നാണ് ഉഷ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കടന്നു പോകുന്ന വഴിയരികുകളിലെ ചേരികൾ തുണികൊണ്ട് കെട്ടി മറച്ചു. രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് ബോറിസ് ജോൺസൺ എത്തിയത്.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് അദ്ദേഹം എത്തിയത്. എന്നാൽ ചേരികൾ കണ്ണിൽപ്പെടാതിരിക്കാനാണ് സബർമതി ആശ്രമത്തിനു സമീപത്തെ ചേരികൾ തുണികെട്ടി അധികൃതർ മറച്ചത്.

ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. മാധ്യമപ്രവർത്തകനായ ഡി.പി. ഭട്ടയാണ് ചിത്രങ്ങൾ പങ്കിട്ടത്. വെള്ള തുണികൊണ്ടാണ് റോഡിൽ നിന്നുള്ള ചേരികളുടെ കാഴ്ച മറച്ചത്.

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോഴും ചേരികൾ മതിൽകെട്ടി മറച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. സബർമതി ആശ്രമം സന്ദർശിച്ച ബോറിസ് ജോൺസന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടൻ’ എന്ന പുസ്തകം സമ്മാനിക്കുകയും ചെയ്തു.

മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്പിരിറ്റ്‌സ് പിൽഗ്രിമേജ്’ എന്ന പുസ്തകവും സമ്മാനിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബോറിസ് ജോൺസന് ഒപ്പമുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനാണ് ബോറിസ് ജോൺസൻ സന്ദർശനം നടത്തുന്നത്.

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം. രേഖ ചോര്‍ന്നത് എങ്ങനെയാണെന്നു വ്യക്തമാക്കണമെന്ന് വിചാരണ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകള്‍ അടക്കം കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെയും മറ്റും ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടു.

ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകള്‍ അടക്കം കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെയും മറ്റും ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. അതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും തുടര്‍നടപടികള്‍ ആലോചിക്കാന്‍ അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ അപേക്ഷ കോടതി തള്ളിയ സാഹചര്യം അനുകൂലമാണെന്ന് യോഗം വിലയിരുത്തും.

തിരുവനന്തപുരം : പാര്‍ട്ടി സമ്മേളനങ്ങളും പദവികളില്‍ ഇളക്കിപ്രതിഷ്‌ഠയും പൂര്‍ത്തിയാക്കിയ സി.പി.എമ്മിനെ വെട്ടിലാക്കി പി. ജയരാജന്റെ പ്രതിഷേധവും ഇ.പി. ജയരാജന്റെ പ്രഖ്യാപനവും. സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും നയം മറന്ന്‌, മുസ്ലിം ലീഗ്‌ ഉള്‍പ്പെടെ യു.ഡി.എഫിലെ കക്ഷികള്‍ക്കു പച്ചക്കൊടി കാട്ടിയാണു പുതിയ മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ സ്‌ഥാനലബ്‌ധി ആഘോഷിച്ചത്‌.

വിഗ്രഹവത്‌കരണ വിവാദത്തിന്റെ പേരില്‍ മൂലയ്‌യ്‌ക്ക്‌ ഒതുക്കപ്പെട്ടപ്പോഴും അച്ചടക്കം മറക്കാതിരുന്ന പി. ജയരാജനാകട്ടെ, കളങ്കിതനായി പാര്‍ട്ടിക്കു പുറത്തുപോയ പി. ശശിയുടെ മടങ്ങിവരവില്‍ പൊട്ടിത്തെറിക്കുകതന്നെ ചെയ്‌തു. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയ തീരുമാനത്തെയാണു പി.ജെ സംസ്‌ഥാനസമിതിയില്‍ ചോദ്യംചെയ്‌തത്‌. മാധ്യമങ്ങള്‍ക്കു മുന്നില്‍ വാതുറക്കുമ്പോഴൊക്കെ വിവാദങ്ങള്‍ക്കു വഴിമരുന്നിടാറുള്ള ഇ.പി. ജയരാജന്‍ പുതിയ സ്‌ഥാനലബ്‌ധിയിലും പതിവുതെറ്റിച്ചില്ല. എല്‍.ഡി.എഫ്‌. വിപുലീകരിക്കുന്നതിനാണു പ്രഥമപരിഗണനയെന്നു വ്യക്‌തമാക്കിയ അദ്ദേഹം മുസ്ലിം ലീഗിനു പരോക്ഷമായി സ്വാഗതമോതി.

സംസ്‌ഥാനസമ്മേളന നിലപാടിനെപ്പോലും മറികടന്നാണ്‌ ഇ.പിയുടെ പ്രസ്‌താവനയെന്നതാണു സി.പി.എമ്മിനെ വിഷമിപ്പിക്കുന്നത്‌. മുന്നണി വിപുലീകരണം അജന്‍ഡയിലില്ലെന്നും ആര്‍.എസ്‌.പിയും ലീഗും ഉള്‍പ്പെടെ പുതിയ കക്ഷികളെ പരിഗണിക്കുന്നില്ലെന്നുമാണു സമ്മേളനത്തോടനുബന്ധിച്ച്‌ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്‌തമാക്കിയത്‌. അതിനു വിരുദ്ധമായ ഇ.പിയുടെ പ്രഖ്യാപനം ഘടകകക്ഷികള്‍ക്കിടയിലും മുറുമുറുപ്പുയര്‍ത്തി.

ലീഗിനെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കം ബി.ജെ.പിക്കു വളമാകുമെന്നതാണു സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ വികാരം. ഇ.പിയുടെ പ്രസ്‌താവനയോടു ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അത്തരത്തില്‍ പ്രതികരിക്കുകയും ചെയ്‌തു. എസ്‌.ഡി.പി.ഐ. വോട്ടിനെ തള്ളിപ്പറയാന്‍ ഇ.പി. തയാറാകാത്തതും മുന്നണിയെ വെട്ടിലാക്കി.

അതേസമയം, വിഭാഗീയതയെല്ലാം അമര്‍ച്ചചെയ്‌ത്‌, നിലവില്‍ തിരുവായ്‌ക്ക്‌ എതിര്‍വായില്ലാത്ത സി.പി.എമ്മില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണു കണ്ണൂരിലെ കരുത്തനായ പി. ജയരാജന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചതാണ്‌ ഏറെനാളായി സംയമനം പാലിച്ചിരുന്ന പി.ജെയെ ചൊടിപ്പിച്ചത്‌. കമ്മിറ്റികളില്‍ പേരിനു ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമെതിരേ പാര്‍ട്ടിയില്‍ ശബ്‌ദമുയരുന്നത്‌ ഒരു പതിറ്റാണ്ടിനിടെ ആദ്യമാണ്‌. ശശിയുടെ നിയമനം തന്റെകൂടി സമ്മതത്തോടെയാണെന്നു പി. ജയരാജന്‍ ഇന്നലെ വിശദീകരിച്ചെങ്കിലും സംസ്‌ഥാനസമിതിയില്‍ വിമര്‍ശനമുയര്‍ത്തിയതു നിഷേധിച്ചില്ല.

 

RECENT POSTS
Copyright © . All rights reserved