കുവൈറ്റിലെ അർദിയയിൽ സ്വദേശി കുടുംബത്തിലെ മൂന്നുപേരെ കുത്തികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇന്ത്യക്കാരനായ പ്രതി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ.
കുവൈറ്റ് പൗരൻ അഹമ്മദ് (80) ഭാര്യ ഖാലിദ (50) മകൾ അസ്മ (18) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ അറസ്റ്റിലായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മരണം.
മാർച്ച് നാല് വെള്ളിയാഴ്ചയാണ് മൂന്നുപേരുടെ മൃതദേഹം അർദിയയിലെ വീട്ടിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ മൃതദേഹം ഫോറൻസിക് പരിശോധനക്ക് കൈമാറിയതായി പ്രോസിക്യൂഷൻ അറിയിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയാണിയാൾ. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു.
പതിനേഴുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വൈദികന്‍ കസ്റ്റഡിയില്‍. പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പോക്‌സോ കേസില്‍ പൊലീസ് പിടിയിലായത്.പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു വൈദികന്റെ ലൈംഗികാതിക്രമം. പരാതി പ്രകാരം കേസെടുത്ത പൊലീസ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.
ജാപ്പനീസ് (Japanese) വാഹന നിര്‍മാതാക്കളായ ടൊയോട്ട (Toyota) ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാർ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ (എഫ്സിഇവി) ആയ ‘ടൊയോട്ട മിറായി’ ആണ് കമ്പനി അവതരിപ്പിച്ചത്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി ആണ് വാഹനം പുറത്തിറക്കിയത്. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും ഈ വാഹനത്തിന് എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പറയുന്നു. ചാര്‍ജ് ചെയ്യാന്‍ അഞ്ചുമിനിറ്റ് മതി. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT)യുടെ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ബുധനാഴ്‍ച ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ റോഡുകളെയും കാലാവസ്ഥയെയും കുറിച്ച് പഠിക്കാനും വിലയിരുത്താനുമാണ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയും (ഐസിഎടി) ചേർന്നുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ടൊയോട്ട മിറായി അവതരിപ്പിച്ചത്.
ഹരിത ഹൈഡ്രജന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആമുഖവും അവലംബവും ഇന്ത്യയുടെ ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജ ഭാവി സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഗഡ്‍കരി അഭിപ്രായപ്പെട്ടു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയുമായി (ഐസിഎടി) ചേർന്ന് ഇന്ത്യൻ റോഡുകളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ എഫ്‌സിഇവി ടൊയോട്ട മിറായ് പഠിക്കാനും വിലയിരുത്താനുമുള്ള ഒരു പൈലറ്റ് പ്രോജക്‌റ്റാണ് നടത്തുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്, ഘന വ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ടൊയോട്ട മിറായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ വാഹനത്തിന് 650 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. എഫ്സിഇവി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്നും മലിനജലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്നും ഗഡ്‍കരി പറഞ്ഞു. മലിനജലം ശേഖരിക്കുകയും ഇലക്ട്രോലൈസര്‍ ഉപയോഗിച്ച് ഹരിതവാതകമായ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലുടനീളം നെറ്റ്-സീറോ കാര്‍ബണ്‍ എമിഷൻ കൈവരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടൊയോട്ട പറഞ്ഞു. നേരത്തെ, അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ക്കായി രാജ്യം വൈദ്യുതി അധിഷ്ഠിത സാങ്കേതികവിദ്യ തേടുകയാണെന്ന് നിതിന്‍ ഗഡ്‍കരി പറഞ്ഞിരുന്നു.
2019-ലെ ടോക്യോ മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ മിറായി പ്രദര്‍ശനത്തിന് എത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് രാജ്യാന്തര വിപണികളില്‍ എത്തിയിരുന്നു. 48,000 ഡോളറാണ് മിറായിയുടെ വിദേശ വിപണിയിലെ വില. അതേസമയം, കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലായിരിക്കും ഇന്ത്യയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുക. 2015-ലാണ് ടൊയോട്ട മിറായിയുടെ ആദ്യ തലമുറ മോഡല്‍ അവതരിപ്പിക്കുന്നത്.
മോഡുലാര്‍ TNGA പ്ലാറ്റ്‌ഫോമിലാണ് മിറായ് ഒരുങ്ങിയിരിക്കുന്നത്. സ്വപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായ റൂഫ് എന്നിവയാണ് മിറായിയുടെ രണ്ടാം തലമുറ മോഡലിനെ ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്‍തമാക്കുന്നത്. വലിപ്പത്തിലും മുന്‍മോഡലിനെക്കാള്‍ മുന്നിലാണ് ഇപ്പോള്‍ വിപണിയിലുള്ള മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.
മറ്റ് രാജ്യാന്തര വിപണികളില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മിറായ് കാറിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇന്നാണ് വാഹനം അവതരിപ്പിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരി അഭിപ്രായപ്പെട്ടത്. എന്നാല്‍, ഈ വാഹനത്തിന്റെ വില സംബന്ധിച്ച വെളിപ്പെടുത്തല്‍ ടൊയോട്ട നടത്തിയിട്ടില്ല. ഇത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യത്തിലും കമ്പനി ഇതുവരെ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ വന്‍ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോലീസ് ലാത്തിവീശി. സ്ത്രീകള്‍ അടക്കമുള്ളവരെ വലിച്ചിഴച്ചു. മുന്‍നിരയില്‍ നിന്നിരുന്ന പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം കല്ലിടല്‍ തുടരുകയാണ്.
ജോസഫ് എം പുതുശേരിക്കും വിജെ ലാലിക്കും ഉൾപ്പെടെ പോലീസ് ആക്രമണത്തിൽ പരുക്കേറ്റു
നോട്ടീസ് പോലും നല്‍കാതെയാണ് സ്വകാര്യ ഭൂമിയില്‍ കയ്യേറി കല്ലിടുന്നതെന്ന് ജോസഫ് എം. പുതുശേരി പറഞ്ഞു. നനാട്ടുകാരെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സംഘഠര്‍ഷത്തില്‍ പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനം പാലിക്കേറ്റ പോലീസ് പ്രശ്‌നം വഷളാക്കുകയാണെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു.
രാവിലെ മുതല്‍ മനുഷ്യമതില്‍ തീര്‍ത്താണ് കക്ഷി ഭേദമന്യേ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ശക്തമായ ചെറുത്തുനില്‍പ്പാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് അധികൃതര്‍ നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. സര്‍വേ സംഘത്തെ തടയുകയും കല്ലുമായി വന്ന വാഹനം തടഞ്ഞിടുകയും ചെയ്തിരുന്നു.
ടോം ജോസ് തടിയംപാട്
1950 നു ശേഷം നടന്നിട്ടുള്ള കുടിയേറ്റ സമൂഹങ്ങൾക്ക് മറക്കാൻ കഴിയുന്ന ഒന്നല്ല JEEP എന്ന ഈ നാലക്ഷരം . ഭക്ഷണ സാധനങ്ങൾ നാട്ടിൽനിന്നും കൊണ്ടുവരാനും രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനും ഉൾപ്പെടെ ചെളികൊണ്ടു താഴ്ന്നുപോകുന്ന റോഡിലൂടെ കുടിയറ്റക്കാരുടെ സകലമാന സഹായത്തിനു൦ ഉണ്ടായിരുന്നത് ജീപ്പ് എന്ന ഈ ചെറിയ വാഹനം മാത്രമായിരുന്നു..
ഇന്ന് ടാർ റോഡുകൾ എല്ലായിടത്തും എത്തിയപ്പോൾ ബസുകളും കറുകളൂം ജീപ്പിന്റെ സ്ഥാനം ഏറ്റെടുത്തുവെങ്കിലും അതിജീവന കാലഘട്ടത്തിൽ കൂടെ നിന്നവൻ എന്ന ഖ്യാതി ഇപ്പോഴും ജീപ്പിനു തന്നെയാണ് . ഒരു കാലഘട്ടത്തിൽ ഹൈറേയിഞ്ചു മേഖലയിൽ ജീപ്പുള്ളവർ വലിയ ഭൂവുടമകൾ ആയിരുന്നു എന്നാൽ കാലം മാറിയപ്പോൾ സാധാരണക്കാർക്കും വാങ്ങാവുന്ന വാഹനമായി ജീപ്പ് മാറി .
കഴിഞ്ഞ ദിവസം ചെസ്റ്റർ വിമാന താവളത്തിനടുത്തു പഴയ മിലിട്ടറി വിമാനങ്ങൾ സൂക്ഷിച്ചിരുന്ന മ്യൂസിയം കാണാൻ അവസരം കിട്ടി അവിടെ സൂക്ഷിച്ചിരിക്കുന്ന രണ്ടാം ലോകയുദ്ധത്തിൽ ഉപയോഗിച്ച മിലിട്ടറി എയർ ക്രഫ്റ്റുകളും ബോംബുകളും കണ്ടു നടക്കുന്നതിനിടയിൽ ഒരു വില്ലിസ് ജീപ്പ് കാണുവാൻ ഇടയായി രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് മിലിട്ടറി ഉപയോഗിച്ച ജീപ്പ് ആയിരുന്നു അത് ,അവിടെനിന്നും ജീപ്പിന്റെ ചരിതം അന്വേഷിച്ചു പോയി .
യൂറോപ്പ് രണ്ടാം ലോകയുദ്ധത്തിൽ ആയിരുന്ന സമയത്തു യുദ്ധം മുന്നിൽ കണ്ടുകൊണ്ടു സൈനികരെയും ആയുധവും വഹിച്ചുകൊണ്ടു മലപ്രദേശത്തും കാട്ടിലും സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറു വാഹനം സൃഷ്ടിക്കുന്നതിനുള്ള അമേരിക്കൻ മിലട്ടറിയുടെ ചിന്തയുടെ ഭാഗമായിട്ടാണ് ജീപ്പ് കണ്ടുപിടിക്കുന്നത് . 1908 ൽ സ്ഥാപിതമായ ജോൺ വില്ലിസ് കമ്പനിയാണ് ജീപ്പ് കണ്ടുപിടിച്ചു അമേരിക്കൻ മിലട്ടറിക്കു നൽകിയത്

നിരവധി വ്യാഖ്യാനങ്ങൾക്ക് വിധേയമായ സങ്കീർണ്ണമായ ഒരു കഥയാണ് ജീപ്പിന്റെ ജനനം. എന്നാൽ 1941 ജൂലൈ 16-ന് ഓഹിയോയിലെ ടോളിഡോയിലെ വില്ലിസ്-ഓവർലാൻഡ് മോട്ടോർ കമ്പനിക്ക് അമേരിക്കൻ സൈന്യത്തിന് ഉപയോഗിക്കുന്നതിനായി ഒരു വാഹനം നിർമ്മിക്കാനുള്ള ആദ്യ കരാർ ലഭിച്ചു. ഫോർഡ് ഉൾപ്പെടെ മറ്റു രണ്ടുകമ്പനികൾ കൂടി കരാറിനു മൽസരിച്ചെങ്കിലും വില്ലിസ് കമ്പനി നിർമ്മിച്ചു പ്രദർശിപ്പിച്ച ജീപ്പിന്റെ എൻജിൻ( go devil engine )കൂടുതൽ ശക്തമായിരുന്നതുകൊണ്ടാണ് അവർക്കു കോൺട്രാക്ട് ലഭിച്ചത് .. ജീപ്പ് നിർമ്മിക്കാൻ സഹായിച്ചത് ടെൽമീർ ബാർഹൈ റൂസ് എന്ന എഞ്ചിനീയർ ആയിരുന്നു.
ജീപ്പിന്റെ ആദ്യകാല ചരിത്രം ഐതിഹാസികമാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യ കക്ഷികളെ വിജയിക്കാൻ സഹായിക്കുന്നതിൽ ജീപ്പിന്റെ പങ്ക് അനിഷേധ്യമാണ്. 1941 ഡിസംബർ മാസം ജപ്പാൻ നടത്തിയ പോൾ ഹാർബർ ആക്രമണത്തെ തുടർന്നു രണ്ടാം ലോകയുദ്ധത്തിൽ പ്രവേശിച്ച അമേരിക്ക അവർ ആദ്യ൦ നിർമിച്ച 8598 ജീപ്പുകളിൽ കുറെയെണ്ണം സഖ്യ കക്ഷികളായ ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവർക്ക് നൽകിയിരുന്നു.

യുദ്ധക്കളത്തിൽ, ജീപ്പ് വേഗതയേറിയതും കടുപ്പമുള്ളതുമായിരുന്നു. ഇതിന് ഏത് ഭൂപ്രദേശവും കിഴടക്കാൻ കഴിയും, എവിടെയെങ്കിലും കുടുങ്ങിപ്പോയാൽ , സൈനികർക്ക് സ്വതന്ത്രമാക്കാൻ കഴിയുന്നത്ര ഭാരം കുറഞ്ഞതായിരുന്നു. . വേഗത്തിൽ വിന്യസിക്കാൻ കഴിയുന്ന ടാങ്ക് വിരുദ്ധ ആയുധങ്ങൾ ഏതു മലമുകളിലും എത്തിക്കാനും , കാലാൾപ്പടയോട് പോരാടുന്നതിന് ഒരു മെഷീൻ ഗൺ ഘടിപ്പിക്കാനും ഇതിന് കഴിയും.

യുദ്ധഭൂമിയിൽ ആംബുലൻസായി ജീപ്പ് പ്രവർത്തിച്ചു. അത് നദികളിലൂടെയും തടാകങ്ങളിലൂടെയും സഞ്ചരിച്ചു, ഫ്രാൻസിൽ നടന്ന ഏറ്റവും ശക്തമായ ഡി-ഡേ യുദ്ധത്തിൽ വലിയ പങ്കാണ് ജീപ്പ് വഹിച്ചത് , സഖ്യകക്ഷികളെ ബെർലിനിലേക്കും ,ഗ്വാഡൽക്കനലിലേക്കും, ഇവോ ജിമയിലേക്കും, ഒടുവിൽ പരാജയപ്പെടുത്തിയ ജപ്പാന്റെ പ്രധാന കരകളിലേക്കും ജീപ്പ് എത്തിച്ചു . ഈ വാഹത്തിനു ജീപ്പ് എന്ന് പേരുകിട്ടാൻ കാരണം ജനറൽ പർപ്പസിന് ഉപയോഗിക്കുന്ന വാഹനം എന്നനിലയിൽ G P എന്ന ചുരുക്കപ്പേരിൽ നിന്നാണ് ജീപ്പ് ഉണ്ടായതു എന്നാണ് അനുമാനിക്കുന്നത് .
യുദ്ധാന്തര കാലഘട്ടത്തിൽ മിലിട്ടറി ഉപയോഗിച്ച ജീപ്പുകൾ 400 മുതൽ 600 പൗണ്ടുകൾക്കു ആളുകൾക്ക് വിറ്റു അങ്ങനെ സാധാരക്കാരുടെ കൈകളിൽ ജീപ്പ് എത്തി പിന്നീട് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ജീപ്പ് ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ നിലവിൽ വന്നു കാലക്രമേണ ജീപ്പിന്റെ രൂപങ്ങളും ഭാവങ്ങളും മാറി മാറി വന്നു അങ്ങനെ കാലത്തേ അതിജീവിച്ചു ജീപ്പ് അതിന്റെ ജൈത്രയാത്ര ഇന്നും തുടരുന്നു .
ബിനോയ് എം. ജെ.
ആനന്ദത്തിന്റെ കാര്യത്തിൽ എല്ലാവരും സമന്മാരാണ്. ഇതിനെ ശരാശരി ആനന്ദമെന്ന് വിളിക്കാം. ഈ ശരാശരി ആനന്ദത്തിൽ ഒരു ഔൺസുപോലും കൂട്ടുവാനോ കുറയ്ക്കുവാനോ ആർക്കും കഴിയില്ല. ആന്തരികമായ പരിശ്രമത്തിലൂടെ ആനന്ദത്തിൽ വർദ്ധന ഉണ്ടാക്കാൻ കഴിഞ്ഞേക്കാം; എന്നാൽ ബാഹ്യമായ കാര്യങ്ങളിലൂടെ അത് അസാദ്ധ്യമാണ്. ലോക സുന്ദരി പട്ടം ചൂടുന്ന വനിതയും തെരുവിലലയുന്ന യാചികയും ആനന്ദത്തിന്റെ കാര്യത്തിൽ സമന്മാരാണ്. ഒരാൾ മറ്റേയാളെക്കാൾ ശ്രേഷ്ഠയല്ല. ലോകത്തിലുള്ള എല്ലാവരും തന്നെ ശരാശരി ആനന്ദത്തിൽ കഴിയുന്നവരാണ്. കർമ്മം കൊണ്ട് യാതൊന്നും നേടുവാനില്ല. ചിലത് നേടുമ്പോൾ മറ്റ് ചിലത് നഷ്ടമാവും.
ഒരു തരത്തിൽ ചിന്തിച്ചാൽ ആഗ്രഹത്തിലും അൽപം ആനന്ദം ഉള്ളതായി കാണുവാൻ കഴിയും. ആഗ്രഹം സഫലമാകുമ്പോൾ ആ ആനന്ദവും തിരോഭവിക്കുന്നു. ശൈശവത്തിൽ നമുക്ക് ധാരാളം ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. അതായിരുന്നു ശൈശവത്തിന്റെ മധുരിമയും. യൗവനത്തിലെത്തുമ്പോഴേക്കും അവയിൽ പലതും സഫലമായിക്കഴിഞ്ഞിരിക്കും. അതോടെ ജീവിതത്തിന് അതിന്റെ മധുരിമ നഷ്ടപ്പെടുകയും നമുക്ക് വിരസത അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. പ്രണയത്തിലായിരിക്കുന്ന കമിതാക്കളെ സംബന്ധിച്ചിടത്തോളം വിവാഹിതരാവുക എന്നതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ വിവാഹിതരാകുമ്പോഴേക്കും ആ ആഗ്രഹം സഫലമാകുകയും വിരസത അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. ഭാരതത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് നമുക്കൊരു സ്വപ്നമുണ്ടായിരുന്നു -സ്വതന്ത്ര ഇന്ത്യ. എന്നാൽ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോഴേക്കും ആ സ്വപ്നം തിരോഭവിക്കുകയും നമുക്ക് വിരസത അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു.
പണ്ട് ജന്മിമാരും കുടിയാന്മാരും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇതിൽ ജന്മിമാർക്കാണോ കൂടുതൽ ആനന്ദമുണ്ടായിരുന്നത് അതോ കുടിയാന്മാർക്കാണോ കൂടുതൽ ആനന്ദമുണ്ടായിരുന്നത് ? ആനന്ദം കുടികൊള്ളുന്നത് തീറ്റിയിലും കുടിയിലും അല്ലെന്നും നമുക്കറിയാം. വാസ്തവത്തിൽ രണ്ട് കൂട്ടരും ഒരുപോലെ ആനന്ദം അനുഭവിച്ചിരുന്നു എന്ന് വേണം കരുതുവാൻ. ഇന്നാക്കാലം മാറി മുതലാളിത്തം വന്നു. നാളെ അത് മാറി സോഷ്യലിസവും അതിനു ശേഷം കമ്മ്യൂണിസവും വന്നേക്കാം . എന്നാൽ ആനന്ദത്തിനുണ്ടോ എന്തെങ്കിലും വർദ്ധന സംഭവിക്കുന്നു? ഉണ്ടെന്ന് കരുതുന്നെങ്കിൽ നിങ്ങൾക്ക് തെറ്റി. മനുഷ്യന് സംതൃപ്തി കൂടിയേക്കാം. പക്ഷേ ആനന്ദം പഴയത് പോലയേ ഉണ്ടാവൂ. ശരാശരി ആനന്ദം എന്നും ഒന്നു തന്നെ ആയിരിക്കും.
അപ്പോൾ പിന്നെ ഇതിന്റെയെല്ലാം അർത്ഥമെന്താണ്? വലിയ അർത്ഥമൊന്നുമില്ല എന്നതാണ് സത്യം. സമൂഹം ഒരു പ്രത്യേക ദിശയിൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്നു. അതിൽ പങ്കാളികളാകുമ്പോൾ നാം കർമ്മം ചെയ്യുന്നു. ആ കർമ്മം കൊണ്ട് യാതൊന്നും നേടുവാനില്ല. അത് നിഷ്കാമകർമ്മം ആയിരിക്കട്ടെ ! നിഷ്കാമകർമ്മം ചെയ്യുമ്പോൾ നിങ്ങളുടെ ആനന്ദം ശരാശരി ആനന്ദത്തിൽ നിന്നും ഉയർന്ന് അനന്തമായ ആനന്ദത്തെ സമീപിക്കുന്നു. ഇതാണ് ജീവിതത്തിൽ നിന്നും പഠിക്കേണ്ട ഏറ്റവും വലിയ പാഠം. ശരാശരി ആനന്ദത്തിന്റെ മതിൽ കെട്ടുകളെ ഭേദിച്ച് പോകുവാൻ നമുക്ക് ആവില്ലെന്ന് പഠിച്ച് കഴിയുമ്പോൾ നമ്മുടെ ജീവിതത്തിൽ നിർണ്ണായകമായ ആ മാറ്റം സംഭവിക്കുന്നു – നാമെല്ലാറ്റിനോടും പൊരുത്തപ്പെടുവാൻ പഠിക്കുന്നു. പിന്നീട് സുഖദു:ഖങ്ങൾ നമ്മെ ബാധിക്കുന്നില്ല. സുഖദു:ഖങ്ങൾക്ക് അപ്പുറംപോകുന്നവൻ അനന്താനന്ദത്തിലേക്ക് പ്രവേശിക്കുന്നു. അതിനാൽ ജീവിതത്തിൽ രണ്ടു സാധ്യതകളേ കാണുന്നുള്ളൂ -ശരാശരി ആനന്ദവും അനന്താനന്ദവും. ഈ കാര്യങ്ങളെകുറിച്ചുള്ള അറിവില്ലായ്മ ശരാശരി ആനന്ദത്തിലേക്കും അറിവ് അനന്താനന്ദത്തിലേക്കും നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നു. അത് വെറും അറിവിന്റെ പ്രശ്നം മാത്രമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഹോളി ദിനത്തില്‍ നരബലി നടത്തുന്നതിനായി ഏഴ് വയസ്സുകാരിയെ തട്ടിയെടുത്ത രണ്ട് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഛിജാര്‍സി ഗ്രാമത്തിലെ സോനു ബാല്‍മികി, കൂട്ടാളി നീതു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പേര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
മാര്‍ച്ച് 13നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. ബാഗപത് ജില്ലയിലെ സോനുവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ നരബലിയ്ക്കായാണ് കുട്ടിയ തട്ടിയെടുത്തതെന്ന് പ്രതികള്‍ സമ്മതിച്ചു. ഹോളി ദിനത്തില്‍ കുട്ടിയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.
കുട്ടിയുടെ അയല്‍വാസിയാണ് സോനു. ഇയാള്‍ വളരെ നാളുകളായി വിവാഹം നടക്കാത്തതിനാല്‍ അതീവ ദുഖിതനായിരുന്നുവെന്നും ഇതിന് പരിഹാരമെന്ന നിലയ്ക്ക് പ്രതികളിലൊരാളായ സതേന്ദ്ര നരബലി നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. സതേന്ദ്രയുള്‍പ്പടെ മൂന്ന് പേരാണ് ഒളിവിലുള്ളത്. പ്രതികളെ കണ്ടെത്താന്‍ സഹായിച്ച പ്രദേശവാസികള്‍ക്ക് 50000 രൂപ പാരിതോഷികം നല്‍കുമെന്ന് പോലീസ് കമ്മിഷണര്‍ അലോക് സിങ് അറിയിച്ചിട്ടുണ്ട്.
ഈഫല്‍ ടവറിന്റെ ഉയരം ആറ് മീറ്റര്‍ കൂടി. ടവറിന് മുകളില്‍ പുതിയ ഡിജിറ്റല്‍ റേഡിയോ ആന്റിന സ്ഥാപിച്ചതോടെയാണ് ഉയരം വര്‍ധിച്ചത്.ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്. ആന്റിന സ്ഥാപിച്ചതോടെ 330 മീറ്ററായി ടവറിന്റെ ഉയരം വര്‍ധിച്ചു. ഈഫല്‍ ടവറിന്റെ ഉയരം വര്‍ധിക്കുന്നത് സാധാരണമല്ലെന്നും ഇതൊരു ചരിത്രനിമിഷമാണെന്നും ടവര്‍ കമ്പനിയുടെ പ്രസിഡന്റ് ജീന്‍ ഫ്രാങ്കോയിസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
1789-ലെ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്,1889 മെയ് 6 മുതൽ ഒക്ടോബർ 31 വരെ നടന്ന എക്സ്പൊസിഷൻ യൂണിവേഴ്സല്ലെ (Exposition Universelle) എന്ന പ്രദർശനത്തിനുവേണ്ടിയാണ് ഈഫൽ ഗോപുരം നിർമ്മിച്ചത്. ഗസ്റ്റേവ് ഈഫലിന്റെ മേൽനോട്ടത്തിൽ,അൻപതോളം എഞ്ചിനീയർമാർ ചേർന്നാണ് ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർമ്മിച്ച്,പാരീസിലെത്തിച്ച്,കൂട്ടിയോജിപ്പിക്കുകയായിരുന്നു.
1889-മുതൽ 1931-വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിത വസ്തു എന്ന ബഹുമതി ഈ കെട്ടിടത്തിനു സ്വന്തമായിരുന്നു. 1889-ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടിൽ 300.65 മീറ്റർ ഉയരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട്.
മലയാളത്തിന്റെ പ്രിയപ്പെട്ട താരം നടി ഭാവന മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും എത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.
ആദിൽ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുൾ ഖാദർ ചിത്രം നിർമ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
അതിക്രമം നേരിട്ട ശേഷം നടി കുറച്ചുവർഷങ്ങളായി മലയാള സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കന്നഡ, തമിഴ് ഭാഷകളിലാണ് ഭാവന സജീവമായി തുടർന്നത്. ഈയിടെയാണ് നടി താൻ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്.
തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവർത്തക ബർഖാ ദത്തിന് നൽകിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താൻ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി. ഭാവന മലയാള സിനിമയിൽ തിരിച്ചെത്തുമെന്ന് സംവിധായകൻ ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. ഭാവന ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.
ജേക്കബ് പ്ലാക്കൻ
ഒരു തിരി വെട്ടത്തിനായി
ഒരു രാവതിൽ ഞാനലയവെ
ഒരു സുര്യ വെട്ടമായി
ഒരു മിനുങ്ങു വന്നു മുന്നിൽ
കാനനാന്ധകാര നടുവിൽ
കാലിണകൾ വഴി തേടികുഴയവേ
ഒരു ദൈവദൂതി പോൽ നീ
യെന്നരികിലൊഴുകി വന്നു …
നിലവറപൂട്ടിനുള്ളിലെ
നിലാ ഗദ്ഗദം പോൽ
മുളം തണ്ട് കാറ്റിലുരഞ്ഞു
തേങ്ങുമൊരിരവിൽ വന്നൊരു
തുള്ളിവെളിച്ചമേ നീയാര് ..?
നീല സരസ്സിൽ നീന്തും
ജല കന്യകതൻ
പട്ടാംബരത്തിൽനിന്നാറ്റൊരു
പവിഴ ശല്കമോ ..?
നിശാംബരത്തിലീശ്വരൻ പതിച്ച കമ്ര
നക്ഷത്രകല്ലൊന്നടർന്നതോ ..?
മേഘ ദ്യുതിൽ നിന്നൊരിഴ താഴെ
മഴനൂലിഴയിലലിയുവാൻ വന്നതോ ..?
അതോ ….?
മഞ്ചാടി മരം മർത്യനർപ്പിച്ച യന്ത്യമാം
കണ്ണീർ മുത്തോ ..?
ആരുനീ യോമലേ പാതിരാ
നേരമതിൽ പാതയില്ലാതലയും
പഥികനു വഴിയേകി പറക്കും
പതംഗമേ പറയു ..യാരു നീ ..?
മിനുങ്ങേ ,
നീയെങ്ങനെ, തമസ്സിൽ മുങ്ങിയൊരു
നഭസ്സിൽ തുള്ളി വെളിച്ചമായിതുള്ളും ..?
നിന്നന്തകരണത്തിനുള്ളിലെ
മിന്നുമി സ്നേഹതീയിലിത്തിരി
എന്നുള്ളിലിനിയും തെളിയാത്ത തിരിയിലുമൊന്നു പകാരമോ ..?..
മിന്നാത്തതും മിന്നിച്ചു നെഗളിക്കും
മൃത്തിൽ,നീമാത്രമല്ലോ ഇന്ദ്രഗോപം.
മിന്നാ മിനുങ്ങേ,നിൻ മിന്നും പ്രകാശം നിൻ
പിന്നിലെന്നതെൻ അകക്കണ്ണിലുംമിന്നു മിന്നി …!
ജേക്കബ് പ്ലാക്കൻ
മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.
Phone # 00447757683814