ലൈംഗീകാതിക്രമ പരാതികളേത്തുടര്‍ന്ന് കൊച്ചിയില്‍ ടാറ്റൂ ആര്‍ടിസ്റ്റ് അറസ്റ്റിലായിരിക്കെ പ്രതികരണവുമായി ഗായികയും ഇന്‍സ്റ്റ ഇന്‍ഫ്ലവസറുമായ അഭിരാമി സുരേഷ്. താനും സഹോദരി അമൃത സുരേഷിനും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന സുജീഷ് ടാറ്റു ചെയ്തിട്ടുണ്ടെന്ന് അഭിരാമി പറഞ്ഞു. ഞങ്ങള്‍ക്ക് വ്യക്തിപരമായി മോശം അനുഭവം സുജീഷില്‍ നിന്ന് ഉണ്ടായിട്ടില്ല. സുജീഷിന് എതിരെയുള്ള ആരോപണം ഞെട്ടലുണ്ടാക്കുന്നതാണെന്നും അമൃത ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
‘ഇന്‍ക്‌ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോയേക്കുറിച്ചുള്ള വാര്‍ത്തയും പിന്നാലെ ഓരോരുത്തരുടെയും അനുഭവങ്ങളേക്കുറിച്ചുമുള്ള വാര്‍ത്തകള്‍ കാണുന്നതും അടുത്തിടെയാണ്. ആ വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്. ഒരുപാട് പേര്‍ക്ക് ആ സ്റ്റുഡിയോ നിര്‍ദേശിച്ചിട്ടുമുണ്ട്്. വാര്‍ത്ത വന്ന ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ ഇതിനെക്കുറിച്ച് ചോദിച്ചു. സുജീഷില്‍ നിന്നും വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ആരോപണത്തെ ഗൗരവമായി തന്നെ കാണുന്നു’ അഭിരാമി വ്യക്തമാക്കി.
അടുത്തിടെയാണ് പാലാരിവട്ടത്ത് ഇന്‍ക്‌ഫെക്റ്റഡ് എന്ന പേരില്‍ ടാറ്റു സ്റ്റുഡിയോ നടത്തുന്ന ആര്‍ട്ടിസ്റ്റ് സുജീഷിന് എതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവതി എത്തിയത്. ടാറ്റൂ ചെയ്യാനായി പാര്‍ലറിലെത്തിയ തന്നെ സൂചി മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു.. സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെയായിരുന്നു പെണ്‍കുട്ടിയുടെ തുറന്നുപറച്ചില്‍. ഇതിന് പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു.
കോട്ടയം ഈരാറ്റുപേട്ടയില്‍ ഗേറ്റ് തലയില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം. തിരുനക്കര പുത്തന്‍പള്ളി മുന്‍ ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി ആണ് മരിച്ചത്.കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ്.
വീടിന് മുന്നിലെ ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ, ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസമാണ് കുടുംബം ദുബായില്‍ നിന്നും നാട്ടിലെത്തിയത്.
2016ലെ സത്യപ്രതിജ്ഞ ചടങ്ങിന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആവാത്ത
അവസ്ഥയിലായിരുന്നു മുന്‍മുഖ്യമന്ത്രിയും എഐഡിഎംകെ അധ്യക്ഷയുമായിരുന്ന ജയലളിതയെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്.
ജയലളിതയുടെ മരണത്തില്‍ അന്വേഷണം നടത്തുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനോടാണ് അവരുടെ അക്കാലയളവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍ ബാബുമനോഹര്‍ വെളിപ്പെടുത്തിയത്. 2016ല്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ ജയലളിതയ്ക്ക് കലശലായ രോഗാവശതകള്‍ ഉണ്ടായിരുന്നു.
കടുത്ത തലവേദനകള്‍ അലട്ടിയിരുന്നു. എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആകുമായിരുന്നില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും പരസഹായം ആവശ്യമായിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ വിശ്രമം അത്യാവശ്യമാണെന്ന് ജയലളിതയെ അറിയിച്ചിരുന്നു. എന്നാല്‍ പതിനാറു മണിക്കൂറോളം തുടര്‍ച്ചയായി ജോലി ചെയ്തിരുന്ന ജയലളിത വിശ്രമിക്കാന്‍ വിസമ്മതിച്ചിരുന്നതായും ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പരക്കെ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ജയലളിതയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് എ അറുമുഖ സ്വാമി കമ്മീഷനെ നിയോഗിക്കുകയായിരുന്നു.
ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷനെ അന്വേഷണത്തില്‍ സഹായിക്കാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഒരു പാനലിനെയും ചുമതലപ്പെടുത്തിയിരുന്നു. അതേസമയം നേരത്തെ ജയലളിതയുടെ മരണം അസുഖം മൂലമായിരുന്നുവെന്നും മരണം രാഷ്ട്രീയവത്ക്കരിക്കാന്‍ ജയലളിതയുടെ ഉറ്റതോഴിയായ ശശികല ശ്രമിച്ചുവെന്നും ആരോപണമുയര്‍ത്തി പാര്‍ട്ടി നേതാവായ ടിടിവി ദിനകരന്‍ ഉള്‍പ്പടെയുള്ളവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
പ്രണവ് മോഹൻലാൽ നായകനായെത്തിയ ഹൃദയം ഏറെ പ്രശംസകളേറ്റുവാങ്ങിക്കൊണ്ട് മുന്നേറുകയാണ്. തീയ്യേറ്ററിനു പിന്നാലെ ചിത്രം ഒടിടിയിലും പ്രദർശിപ്പിച്ചതിനു ശേഷം വൻ പ്രതികരണമാണ് ലഭിച്ചത്. പ്രണവിന്റെ അഭിനയവും ചിത്രത്തിന് മികച്ച പ്രതികരണം നേടികൊടുത്തിരുന്നു.
താരപുത്രൻ എന്ന ലേബലിൽ നിന്നും ഒരു നടൻ എന്ന ലേബലിലേക്ക് പ്രണവിനെ പറിച്ചു നട്ടതും ഈ ചിത്രത്തിലൂടെ തന്നെയായിരുന്നു. ഇപ്പോൾ പ്രണവിനെ കുറിച്ച് മനസ് തുറക്കുകയാണ് സിനിമ-സീരിയൽ താരം കൊല്ലം തുളസി. വിമർശിച്ചാണ് താരത്തിന്റെ പരാമർശം. പ്രണവ് കൊച്ചുകുട്ടിയാണെന്നും മോഹൻലാൽ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
കൊല്ലം തുളസിയുടെ വാക്കുകൾ;
‘പ്രണവിന്റെ സിനിമ ഞാൻ കണ്ടിട്ടുണ്ട്. കാളിദാസിന്റെ സിനിമ ഞാൻ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ മകന്റെ സിനിമ കണ്ടിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ സിനിമയും കണ്ടിട്ടുണ്ട്. ഇവരുടെ കഴിവിൽ എനിക്കേറ്റവും അപ്രിസിയേഷൻ തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിന്റെ കാര്യത്തിലാണ്. എനിക്ക് നല്ല നടനെന്ന് തോന്നിയിട്ടുള്ളത് ഫഹദ് ഫാസിലിനെയാണ്. മറ്റുള്ളവരേക്കാൾ റേഞ്ച് ഉളള നടനായിട്ടാണ് ഫഹദ് ഫാസിലിനെ തോന്നിയിട്ടുള്ളത്.
മമ്മൂട്ടിയുടെ മകൻ ആണെന്നുള്ള കാര്യം ദുൽഖർ തെളിയിച്ചു. കഴിവുള്ള നടനാണെന്ന് തെളിഞ്ഞു. മമ്മൂട്ടിയുടെ ഒപ്പമെത്താനുള്ള സമയം വരട്ടെ. പ്രണവിനെ കാണുമ്പോൾ എനിക്ക് വിഷമമാണ് തോന്നുന്നത്. അവനെ കാണുമ്പോൾ കൊച്ചു നേഴ്സറി കുട്ടിയെയാണ് ഓർമ വരുന്നത്.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹൻലാലും സുചിത്രയും നിർബന്ധിച്ച് ചെയ്യിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവന്റെ മുഖത്ത് തന്നെ ഒരു ഇന്നസെന്റ് ലുക്കാണ്. പക്ഷെ പുള്ളി കഴിവുള്ള നടനാണ്. വളർന്നു വരും, പക്ഷേ ഒരു കാലഘട്ടം കഴിയണം.
ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യന്‍ കുടുംബസങ്കല്‍പം. ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഒറ്റ പങ്കാളിയിലും മക്കളിലും മാത്രം ഒതുങ്ങുന്ന ജീവിതം.
യുക്രെയിന്‍ യുദ്ധഭൂമിയില്‍ നിന്നും ഒറ്റയ്ക്ക് രക്ഷപ്പെടാന്‍ സാധ്യതകളുണ്ടായിട്ടും മകനെയും പ്രിയതമയെയും കൈവിടാതെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഇന്ത്യന്‍ യുവാവാണ് താരമാകുന്നത്.
യുക്രെയ്‌നിലെ യുദ്ധത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങിയതാണ് യുപി സ്വദേശിയായ ഡോക്ടര്‍ ദിപാന്‍ഷു പ്രതാപ് സിംഗ് റാണ (32). ഭാര്യ നതാലിയ യുക്രെയ്‌നിയക്കാരിയാണ്. ദിപാന്‍ഷു യുക്രെയ്‌നില്‍ പഠിക്കാന്‍ പോയതാണ്.
പിന്നാലെ അവിടെ വെച്ച് നതാലിയയുമായി പ്രണയത്തിലാവുകയായിരുന്നു. ഏകദേശം രണ്ടര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും റാണ റയാന്‍ ദിപാന്‍ഷുയോവിച്ച് എന്ന 4 മാസം പ്രായമുള്ള ഒരു മകനുമുണ്ട്. യുദ്ധം തുടങ്ങിയതോടെ മൂവരും യുക്രെയ്‌നില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ പുറപ്പെടുകയായിരുന്നു. എന്നാല്‍ മോള്‍ഡോവ അതിര്‍ത്തിയില്‍ തടഞ്ഞു.
ദിപാന്‍ഷുവിന് മാത്രമേ ഇന്ത്യയിലേക്ക് പോകാനാകൂവെന്നും നതാലിയ ഭാര്യയല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കാരണം ഭാര്യയ്ക്ക് ഇതുവരെ ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ മകനുമായി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങണമെന്ന് നതാലിയ ദിപാന്‍ഷുവിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇത് ദീപാന്‍ഷുവിന് സ്വീകാര്യമായിരുന്നില്ല. മകനെയും ഭാര്യയെയും ഉപേക്ഷിച്ച് പോകില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. 4 മാസം പ്രായമുള്ള കുഞ്ഞിന് അമ്മയില്ലാതെ ജീവിക്കാന്‍ കഴിയില്ല.
കൂടാതെ യുദ്ധത്തിനിടയില്‍ ഭാര്യയെ കളഞ്ഞിട്ട് പോകുന്നവരല്ല ഇന്ത്യന്‍ ഭര്‍ത്താക്കന്മാരെന്നും ഡോ.ദീപാന്‍ഷു പറയുന്നു. അതുകൊണ്ടാണ് കുടുംബം മുഴുവന്‍ ഒരുമിച്ച് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത്. ഒഡേസ നഗരത്തില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ഇരുണ്ട ബങ്കറുകളിലാണ് ഇപ്പോള്‍ ദമ്പതികള്‍ താമസിച്ചുവരുന്നത്.
ആയതിനാല്‍ തന്നെ മാനുഷിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിസ അനുവദിക്കണമെന്നും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കണമെന്നും അവര്‍ വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചത് നാടിനെ ഒന്നാകെ ഞെട്ടിച്ചു. വീടിന്റെ റിമോർട്ട് ഗേറ്റും വളർത്തുനായയുമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായത്. തീ ഉയരുന്നത് കണ്ട അയൽവാസി കൂടുതൽ ആളുകളെ വിളിച്ചുകൂട്ടിയെങ്കിലും വീടിന് റിമോട്ട് കൺട്രോൾ ഗേറ്റ് ആയതിനാൽ തുറക്കാൻ സാധിച്ചില്ല.
മുറ്റത്ത് വളർത്തുനായ നിലയുറപ്പിച്ചതുകൊണ്ട് മതിൽ ചാടിക്കടന്ന് രക്ഷാപ്രവർത്തനം നടത്താനും സാധിച്ചില്ല. ഈ സമയം കൊണ്ട് തീ ആളിപ്പടരുകയും ചെയ്തു. എന്നാൽ വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഇടങ്ങളിലെല്ലാം അയൽവാസികൾ വെള്ളം എടുത്തൊഴിച്ചിരുന്നു. വർക്കല പുത്തൻചന്തയിൽ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് ഒന്നടങ്കം മരിച്ചത്.
കുടുംബത്തിലെ 5 പേരുടെ മരണത്തിനിടയാക്കിയത് പുക ശ്വസിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കടുത്ത ചൂടും പുക ശ്വസിച്ചതുമാണ് അഞ്ചുപേരുടെ മരണത്തിന് കാരണമെന്നാണ് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും. മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കും. മരിച്ച അഞ്ച് പേരുടെയും മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതാപൻ (64), ഭാര്യ ഷെർലി (53), ഇവരുടെ ഇളയ മകൻ അഖിൽ (25), മൂത്ത മകൻ നിഹുലി ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. മൂത്തമകൻ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് ഗുരുതരമായ പൊള്ളലേറ്റ് നിഹുൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാട്ടുകാർ വിവരം അറിയിച്ചതിന്റെ തുടർന്നാണ് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയത്. ഒടുവിൽ ഗേറ്റ് തകർത്താണ് അകത്തുകടന്ന് തീ അണയ്ക്കാൻ സാധിച്ചത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ വർക്കല അയന്തിയിലാണ് ദാരുണമായ ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്നാണോ തീപടർന്നതെന്നും സംശയമുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
പോർച്ചിൽ നിർത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങൾക്കാണ് ആദ്യം തീപിടിച്ചതായി കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അഗ്‌നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീട്ടിൽ തീ ആളിക്കത്തി. വീടിന്റെ മുഴുവൻ മുറികളിലേയ്ക്കും തീ പടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാൻ കഴിഞ്ഞത്.
പുളിങ്കുന്ന് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ജോയൽ സി ജോജി (17 ) ചേന്നാട്ടുശേരി മുങ്ങിമരിച്ചു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. ചേന്നാട്ടുശേരി ജോജിയും ജോമോളുമാണ് മാതാപിതാക്കൾ. സഹോദരിമാർ: ജോസ് ന, ജോപ്സി.
മൃതസംസ്കാരശുശ്രൂഷ നാളെ (9. 3. 2021) -ന് 4 മണിക്ക് രാമങ്കരി സെന്റ് ജോസഫ് ചർച്ചിൽ നടത്തപ്പെടും.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് വൈബ്രന്റ് റോയൽ എൻഫീൽഡ് കാസർഗോഡ് ടീം പുറത്തിറക്കിയ വിമൻസ് ഡേ സ്പെഷ്യൽ മ്യൂസിക്കൽ വീഡിയോ ആണ് “ചിറകാർന്നു പല വഴിയേ….” പ്രമേയപരമായി മികച്ചു നിൽക്കുന്ന ആൽബം, ഒരു സ്ത്രീയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കഥയാണ് പറയുന്നത്. മലയാളത്തിലെ ഹൃദ്യമായ അനേകം ഗാനങ്ങൾ രചിച്ച അരുൺ അലാട്ട് (Darshana song) ആണ് ഗാനരചയിതാവ്. സംഗീതം രാഹുൽ സുബ്രമണ്യം. രാഹുൽ – അരുൺ കോമ്പോ എന്നും ഒരു മാജിക് ആണ്. റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തിലെ ഗാനങ്ങൾ തന്നെ ഇതിനുദാഹരണം.
നാരായണി ഗോപൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നാരായണിയുടെ ശബ്ദമാധുര്യത്തിൽ പുറത്തിറങ്ങിയ ഉയിരേ.. (മിന്നൽ മുരളി) എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു. റേഡിയോ മിർച്ചി ആർ ജെ ആയ അലക്സ് കുര്യൻ ജോർജ് ആണ് ആൽബം ഡയറക്ടർ & എഡിറ്റർ. കാസർഗോഡ് ജില്ലയിലെ അനേകം വ്യക്തികളുടെ ഏറെ നാളത്തെ പരിശ്രമഫലമാണ് ആണ് ഈ മ്യൂസിക്കൽ ആൽബം. പ്രൊജക്റ്റ് ഡിസൈനർ ആയ സഹീർ കുമ്പ്ളേ, ഷാൻ കല്ലങ്ങാടി എന്നിവരുടെ സ്വപ്നസാക്ഷാൽക്കാരം. ആൽബത്തിൽ പ്രത്യക്ഷപ്പെടുന്ന ഓരോ പെൺകുട്ടികളും യഥാർത്ഥ ജീവിതത്തിലും റൈഡേഴ്‌സ് തന്നെയാണെന്നതാണ് പ്രത്യേകത. ഇതിൽ എടുത്ത് പറയേണ്ട ഒരു പേര് അമൃത ജോഷിയുടേത് ആണ്. സോഷ്യൽ മീഡിയയിൽ അമൃത ജോഷി ശ്രദ്ധിക്കപ്പെട്ടതും ഈ അടുത്ത കാലത്താണ്. ആൽബത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അഞ്ചു കൃഷ്ണ അശോക് ആണ്. (Ramesh & sumesh fame, Star Miss face of India 2021). ജോജോ ജോസിന്റെ മികച്ച ഛായാഗ്രഹണം ആൽബത്തെ കൂടുതൽ സുന്ദരമാക്കുന്നു. വൈബ്രന്റ് കാസർഗോഡ് യുട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്തത്.
റോബിൻ എബ്രഹാം ജോസഫ്
സമീപകാലത്തു കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റാണ് ഇന്നലെ ഭാവനയുടെ വാക്കുകളിലൂടെ പുറത്ത് വന്നത്. ലൈംഗിക അതിക്രമത്തിന് ഇരയാക്കപ്പെടുന്ന ജീവിതങ്ങളെ ഇരകളെന്ന് മാത്രം പരാമർശിച്ചു കൊണ്ട് മുൻപോട്ട് പോകുന്ന പൊതുബോധ നിർമിതിയ്ക്ക് മുൻപിൽ, സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിലൂടെ ഒരു പുതിയ സാമൂഹ്യ അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത്.
താൻ നടന്നു കയറിയ ദുരിതകാലത്തെ ഓർമിച്ചെടുക്കുമ്പോൾ, തന്നോടൊപ്പം നിന്നവരെയും, തനിക്കെതിരെ നിന്നവരെയും പേരെടുത്തു പരാമർശിക്കത്തക്ക വിധത്തിൽ ഭാവന എന്ന വ്യക്തി മാറിയിരിക്കുന്നു എന്നത് തന്നെ പുതിയൊരു കാലത്തെ അടയാളപ്പെടുത്തുകയാണ്. ലൈംഗിക ചുവയുള്ള വാക്കുകൾ ആവർത്തിച്ചു തന്റെ സാമൂഹ്യമാധ്യമ പോസ്റ്റുകൾക്ക് സൈബർ അനുയായികൾ യാതൊരു മടിയും കൂടാതെ പങ്കുവെക്കുമ്പോൾ, പതറാതെ, പരിഭ്രമിക്കാതെ പിടിച്ചു നിന്നതിനു തെളിവാണ് ഈ ധീരമായ നിലപാട്.

പ്രമുഖ മാധ്യമ പ്രവർത്തക ബർഖ ദത്തുമായി നടത്തിയ അഭിമുഖത്തിൽ, നാളിതുവരെ താൻ കടന്നുപോയ പലവിധമായ ട്രോമകളെ കൃത്യമായി പറയുന്നുണ്ട്. അതിജീവിത എന്ന പുതിയൊരു ലേബൽ സ്വന്തമായി ചാർത്തപ്പെടുത്തുന്നതിലൂടെ ഭാവന പറഞ്ഞുവെക്കുന്നത് അവസാനം വരെ പോരാടും എന്ന കൃത്യമായ നിലപാട് കൂടിയാണ്.
ഇന്ന് ഇന്റർനാഷണൽ വിമൻസ് ഡേ ആയിട്ട് ആചരിക്കുമ്പോൾ, ഭാവന കഴിഞ്ഞ ദിവസം മുൻപോട്ട് വെച്ച സ്റ്റേറ്റ്മെന്റ് ഒരു പുതിയ സാമൂഹ്യ ക്രമത്തെ തന്നെ രൂപപ്പെടുത്തുവാൻ കഴിയുന്നതാണ്. ഒരു സ്ത്രീ ആക്രമണത്തിന് ഇരയായൽ അവൾ ജീവിതകാലം മുഴുവൻ ‘ഇര’ എന്ന രണ്ടക്ഷര ലേബലിൽ ഒതുങ്ങികൂടേണ്ട അവസ്ഥയാണ് ഉള്ളത്. എന്നാൽ അങ്ങനെയല്ല എന്നും, അതിജീവിതയാണെന്നും അതിനുമുൻപിൽ സത്യത്തിനു മറഞ്ഞിരിക്കുവാൻ കഴിയില്ലെന്നും ഭാവനയുടെ വാക്കുകൾ സൂചിപ്പിക്കുന്നു. ആക്രമിക്കപ്പെട്ടതിനു ശേഷം, ഏകദേശം 5 വർഷത്തിന് ശേഷമാണ് ഭാവന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റുമായ് പ്രത്യക്ഷപ്പെടുന്നത്. അതുവരെ നമ്മുടെ സാമൂഹ്യമണ്ഡലങ്ങളിൽ അവർ അപ്രത്യക്ഷരായിരുന്നു. മലയാള സിനിമാലോകം അവരെ മറന്ന് തുടങ്ങിയിരുന്നു. അവിടെ നിന്നും സ്വന്തമായുള്ള ശക്തമായ തിരിച്ചുവരവിനാണ് ഭാവന തുടക്കം കുറിച്ചിരിക്കുന്നത്.

‘സ്ത്രീ അപലയാണെന്നും, അവൾക്ക് ഒന്നിനും കഴിയുകയില്ല’ എന്നതരത്തിലുമുള്ള പതിവ് മൊഴികൾ ഈ കാലത്തും ആവർത്തിക്കപ്പെടുന്നുണ്ട് എന്നുള്ളത് തികച്ചും ദൗർഭാഗ്യകരമാണ്. 2022 ലെ വനിതാ ദിനം മുൻപോട്ട് വെക്കുന്നത് ‘Break the bias’ എന്നുള്ള വിഷയമാണ്. പൊതുവായുള്ള പരിമിതികളെയല്ല, സമൂഹം കല്പിച്ചു നൽകിയിരിക്കുന്ന ഇത്തരം പരിമിതികളെയാണ് ഈ കാലത്ത് പൊട്ടിച്ചെറിയേണ്ടത്.
റോബിൻ എബ്രഹാം ജോസഫ്. കോട്ടയം കറുകച്ചാൽ സ്വദേശി. കോട്ടയം പ്രസ്സ് ക്ലബ് ജേർണലിസം വിദ്യാർഥി.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
നീണ്ട ഒരു കൊറോണ ഇടവേളയ്ക്ക് ശേഷം സൗത്തെന്റിലെ സ്ത്രീകൾ സൗത്ത് എൻഡ് മലയാളി അസോസിയേഷൻ സംഘ ടിപ്പിച്ച പരിപാടിയിൽ ആട്ടവും പാട്ടും അന്താക്ഷരിയുമായി ഒത്തു കൂടി സന്തോഷം പങ്കിട്ടു ….
ഞങ്ങൾക്കെല്ലാം ഇന്ന് പൂമുഖ വാതിക്കൽ സ്നേഹം വിടർത്താൻ സമയമില്ല ….
കാരണം ഇന്ന് കുടുംബത്തിലെ ദുഃഖത്തിന്റെ മുള്ളുകൾ എടുത്തു കളയാൻ ഞങ്ങളും കൂടി അധ്വാനിക്കേണ്ടതുണ്ട് …
എങ്കിലും കാര്യത്തിൽ മന്ത്രിയും കർമത്തിൽ ദാസിയും രൂപത്തിൽ കഴിയാവുന്നത്ര ലക്ഷ്മിയും അകാൻ ശ്രമിക്കുന്നവരാണ് ഞങ്ങൾ …
ഈ ലക്ഷ്മി ഭാവം പൂർണമായി കളയാതിരിക്കാൻ ഞങൾ ഞങ്ങളെത്തന്നെ ബൂസ്റ്റപ്പ് ചെയ്യാൻ ഇടയ്ക്കിടെ ഈ കണ്ടുമുട്ടലുകൾ കളികൾ ചിരികൾ എല്ലാം ആവശ്യമാണ് ….

പെണ്ണെന്നും അപലകളാണ് എലകളാണ് ഇരകളാണ് എന്നൊക്കെ ആരോ പറഞ്ഞ പഴമൊഴിയിൽ പലവട്ടം തട്ടിവീണിട്ടുള്ളവരാണ് ഞങ്ങൾ പെണ്ണുങ്ങൾ . അതെ അത്രമാത്രം മൂർച്ചയുണ്ടായിരുന്നു ആ വാക്കുകൾക്ക് .
എന്നാൽ കുറച്ചു വൈകിയാണെങ്കിലും ഞങ്ങളാ പഴങ്കഥകളൊക്കെ ശുദ്ധ നുണയാണെന്ന് മനസിലാക്കി . ഞങ്ങളെ ഞങ്ങൾ തന്നെ പലതരത്തിൽ അണിയിച്ചൊരുക്കി മുന്നേറുന്നു.
ഒരു സ്ത്രീ മനുഷ്യവർഗ്ഗത്തിന്റെ പുഷ്പം പോലെയാണ്. വേരില്ലാതെ ചെടിയില്ല, പക്ഷേ പൂവില്ലാതെ ജീവിതത്തിൽ നിലനിൽപ്പില്ല .
അതെ ആ പുഷ്പം ഓരോ കുടുംബത്തിലും അനിവാര്യമാണ് . എന്നാൽ ഇക്കാലത്ത്, സ്ത്രീകൾ പുരുഷന്മാരെപ്പോലെയാകാൻ തീവ്രമായി ശ്രമിക്കുന്നു, കാരണം പുരുഷനെപ്പോലെയായാൽ പൂർണതയായി എന്നവൾ വിശ്വസിക്കുന്നു . ഉടുവസ്ത്രം വികൃതമാക്കുന്നതിലും പുരുഷനെപ്പോലെ സംസാരിക്കുന്നതിലുമൊക്കെ അവൾ തൃപ്തി കണ്ടെത്തുന്നു . എന്നാൽ സ്ത്രീ ജീവിതം മനോഹരമാകണമെങ്കിൽ, ഒരു സ്ത്രീ സമൂഹത്തിൽ അവളുടെ ശരിയായ സ്ഥാനം കണ്ടെത്തണം. അവൾ അവളായി തന്നെ നിന്ന് പ്രശോഭിക്കണം.

അതിനായി ജീവിതത്തിന്റെ സ്‌ത്രൈണ വശങ്ങളായ സംഗീതം, കല, സൗന്ദര്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ അടങ്ങിയ ഒരു സ്ത്രീ സമൂഹത്തെ നാം സൃഷ്ടിക്കേണ്ടതുണ്ട്.
പണ്ടുള്ളവർ അവളുടെ സുരക്ഷയ്ക്കായി അവളെ വീട്ടിൽ തന്നെ ഒതുക്കിനിർത്താൻ തുടങ്ങി. സുരക്ഷയ്‌ക്കായി ചെയ്‌തത് പിന്നീടൊരു സാധാരണ സമ്പ്രദായമായി മാറി. ആ സമ്പ്രദായം പാടെ മാറ്റാൻ ഇന്ന് കാലം അതിക്രമിച്ചിരിക്കുന്നു . കാരണം സമൂഹത്തിൽ പുരുഷനും സ്ത്രീയും തുല്യ അനുപാതത്തിൽ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. പൂക്കാൻ കഴിയാത്ത ഒരു വേരോ ചെടിയോ സ്വാഭാവികമായും വിഷാദാവസ്ഥയിലാകുന്നു. സ്ത്രീ അവളിലെ ആത്മാവടങ്ങിയ സ്ത്രൈണത പ്രകടിപ്പിക്കുന്നില്ലെങ്കിൽ, അത് തികച്ചും ഒരു സമൂഹത്തിനെ പ്രത്യേകിച്ച് പുരുഷനെ വിഷാദത്തിലേക്ക് നയിക്കാൻ കാരണമാകും .

If the feminine does not find expression, it will lead to depression. An absolutely masculine mind becomes dark, morbid, and depressed. This is what you see in the world today, particularly in the West.
ഉയർന്നതോതിലുള്ള വിവാഹ ബന്ധ വേർപിരിയലുകളും, സ്വാതന്ത്രത്തിനു വേണ്ടിയുള്ള ഒച്ചകളുമൊക്കെ പലതരത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ കൊട്ടി ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും അവിടെ
മനുഷ്യ മനസ്സ് പലതരത്തിൽ ഇരുണ്ടതും രോഗാതുരവും വിഷാദവുമാണ് എന്നതിന് നമുക്ക് പലർക്കും അറിയാത്ത നല്ല വ്യക്തമായ തെളിവുകൾ ഉണ്ട് . ഇന്ന് കൂടുതൽ ആണുങ്ങളും സ്വയംവർഗ രതിയിലേക്കും chemsex ലേക്കുമൊക്കെ പോകാനുള്ള പ്രധാന കാരണവും ഇവിടെ പെണ്ണുങ്ങളുടെ സ്ത്രൈണസൗന്ദര്യം നഷ്ടപ്പെടുത്തി എന്നത് തന്നെയാണ് .

സ്ത്രീകൾക്കായി മാറ്റിവയ്ക്കപ്പെട്ട ഈ ദിവസത്തിൽ എനിക്കൊന്നേ പറയാനുള്ളു, നിങ്ങളുടെ പെരുമാറ്റങ്ങളിലൂടെ, നടപ്പിലൂടെ നിങ്ങൾ നിങ്ങളിലെ സ്ത്രൈണ ഭാവം നഷ്ടപെടുത്തിയിട്ടുണ്ടെങ്കിൽ പുറമെ നമുക്ക് എല്ലാം തികഞ്ഞതായി തോന്നും പക്ഷേ അത് നമ്മളിൽ ശരിയായി പ്രവർത്തിക്കില്ല. അതിനാൽ നിങ്ങളിലെ സ്ത്രണതയെ നിലനിർത്തിക്കൊണ്ടു തന്നെ നമുക്ക് നമ്മുടെ സ്വാതന്ത്രത്തിനായി അവകാശങ്ങൾക്കായി വിദ്യാഭ്യാസത്തിനായി സാമ്പത്തിക ഭദ്രതയ്ക്കായി പൊരുതാം, നേടിയെടുക്കാം. അതിനാൽ നിങ്ങളിലെ സ്ത്രീത്വം ഒരു പുഷ്പം ഒരു ചെടിക്ക് അലങ്കാരമേകുന്നതുപോലെ നമ്മുടെ കുടുംബത്തിന്റെ നല്ലൊരു പൂക്കാലത്തിനായി നമ്മൾ സ്ത്രീകൾക്കത് തല്ലിക്കൊഴിക്കാതെ കാത്തു സൂക്ഷിക്കാം ….