കൊച്ചി: നടന്‍ ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ ദിലീപിന്റെ ഫോണ്‍വിവരങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു സൈബര്‍ വിദഗ്‌ധനായ സായ് ശങ്കറുടെ അക്കൗണ്ട് കേന്ദ്രീകരിച്ചു ക്രൈംബ്രാഞ്ച് പരിശോധന തുടങ്ങി. കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ സായ്‌ശങ്കറിന്റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണു സായ് ശങ്കര്‍ കഴിഞ്ഞത്. ഉച്ചയൂണിനു ചെലവഴിച്ചതു 1,700 രൂപയാണ്.
ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനായി സായ് ശങ്കര്‍ കൊച്ചിയില്‍ എത്തിയതിന്റേയും ഹോട്ടലില്‍ താമസിച്ചതിന്റേയും രേഖകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ജനുവരി 30-നാണു ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടത്. ഇതിനു തലേദിവസം തന്നെ സായ്‌ശങ്കര്‍ കൊച്ചിയില്‍ എത്തിയിരുന്നതായാണു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. 29നു കൊച്ചിയിലെത്തിയ സായ്‌ശങ്കര്‍ 31 വരെയാണു ഹോട്ടലില്‍ താമസിച്ചത്.
ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിന്റെ ഫോണുകള്‍. ഫോണുകള്‍ കോടതിയ്‌ക്കു കൈമാറുംമുമ്പു സ്വകാര്യ ഹാക്കര്‍ സായ് ശങ്കറിന്റെ സഹായത്തോടെ വിവരങ്ങള്‍ നശിപ്പിച്ചെന്നാണു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ദിലീപിന്റെ ഐ ഫോണ്‍ സായ് ശങ്കറിന്റെ ഐമാക് കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചായിരുന്നു തെളിവു നീക്കിയത്.
ഈ ഐ മാക്കില്‍ ലോഗിന്‍ ചെയ്‌തതു ഭാര്യ എസയുടെ ഐ.ഡി. വഴിയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവു ശേഖരിക്കാന്‍ എസയെ ചോദ്യം ചെയ്‌തിരുന്നു. തന്റെ ഐ.ഡി. ഉപയോഗിച്ചു സായ് ഐമാക് ഉപയോഗിച്ചിരിക്കാമെന്നാണ് എസ മറുപടി നല്‍കിയത്.
ദിലീപിന്റെ ഫോണില്‍നിന്നു നീക്കിയ ചില വിവരങ്ങള്‍ സായ് ശങ്കര്‍ സ്വന്തം സിസ്‌റ്റത്തിലേക്കു കോപ്പി ചെയ്‌തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഹാക്കറിന്റെ വീട്ടില്‍നിന്നു കഴിഞ്ഞ ദിവസം ഫോണുകള്‍, ഐപാഡ് എന്നിവ കസ്‌റ്റഡിയിലടുത്ത് പരിശോധനയ്‌ക്കു നല്‍കിയിട്ടുണ്ട്.
പരിശോധനാഫലം ലഭിക്കുമ്പോള്‍ ഇക്കാര്യം വ്യക്‌തമാകുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. സായ് ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കൊവിഡ് ലക്ഷണമുണ്ടെന്നു പറഞ്ഞ് ഇതുവരെ ഹാജരായിട്ടില്ല. 10 ദിവസത്തേക്കു ഹാജരാകാന്‍ കഴിയില്ലെന്നും അറിയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ദിലീപ് തന്നെ കോടതി നേരിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയതോടെയാണ് ഈ തീരുമാനം. സാക്ഷികളെ സ്വാധീനിക്കാന്‍ അടക്കം ദിലീപ് ശ്രമിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നതും.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. നേരത്തെ തുരന്വേഷണ തടയാന്‍ വേണ്ടി ദിലീപ് കോടതി വഴി പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ചോദ്യം ചെയ്തത്.
ദിലീപിന്റെ സുഹൃത്തായ മറ്റൊരു വനിതാ സീരിയല്‍ നിര്‍മ്മാതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപുമായി അടുത്ത ബന്ധമുള്ള ഈ സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. മുന്‍പ് തിരുവനന്തപുരത്ത് പരസ്യ ഏജന്‍സി നടത്തിയ വ്യക്തിയാണ് ഇവരെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ നായികയായിരുന്ന നടിയെയും അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രമുഖ നടിയിലേക്കാണ് നീളുന്നത്. ദിലീപിന്റെ മുന്‍ നായികയായ നടി ഇടവേളക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ദുബായില്‍ സ്ഥിരതാമസമാക്കിയ ഈ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട്.ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചതായാണ് തെളിവുകള്‍ നശിപ്പിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ പൊലീസിന് നല്‍കിയ മൊഴി.
കടയ്ക്കലില്‍ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ച കേസിൽ നാല് പേര്‍ അറസ്റ്റിൽ.
പോതിയാരുവിള വിഷ്ണുഭവനില്‍ മോഹനന്‍ (59), ചിതറ കുളത്തറ ഫൈസല്‍ഖാന്‍ മന്‍സിലില്‍ ബഷീര്‍ (52), തുടയന്നൂര്‍ പോതിയാരുവിള സജീര്‍ മന്‍സിലില്‍ സുധീര്‍ (39), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
2021 ജൂണ്‍ മുതല്‍ കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിക്ക് വിവാഹവാഗ്‌ദാനം നല്‍കിയാണ് പ്രതികളായ സുധീറും, മുഹമ്മദ് നിയാസും കുട്ടിയെ പീഡിപ്പിച്ചത്. മോഹനനും, ബഷീറും വസ്ത്രങ്ങളും മറ്റും വാങ്ങി നല്‍കിയാണ് പെണ്‍കുട്ടിയെ വലയിലാക്കിയത്.
സ്‌കൂളില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധികൃതര്‍ ഉടന്‍ തന്നെ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.
തബൂക്കിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ആറു മാസങ്ങൾക്കു ശേഷം സംസ്കരിച്ചു. തമിഴ്നാട്, ത്രിച്ചിനപ്പള്ളി, ശ്രീനാദപുരം സ്വദേശി രാജാ ജഗദീഷ്(30) ആണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 15 ന് തബൂക്ക് ഷർമ്മയിൽ സഞ്ചരിച്ച കാറിൽ സ്വദേശി പൗരൻ ഓടിച്ച ട്രെയ്‌ലർ വാഹനം ഇടിച്ചു മരിച്ചത്.
തുടർ നടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കൾ ആരുമെത്താത്തതിനാൽ മൃതദേഹം അൽബദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് നാട്ടിലെ കുടുംബവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനും മറ്റു നടപടികൾക്കും സോഷ്യൽ ഫോറം പ്രവർത്തകരായ അബ്ദുൽ ബഷീർ ഉപ്പിനങ്ങാടി, മജീദ് വെട്ടില, ലത്തീഫ് ഉപ്പിനങ്ങാടി, ഷാജഹാൻ കുളത്തൂപ്പുഴ എന്നിവർ നേതൃത്വം നൽകി. ജഗദീഷിനെ സ്പോൺസർ ഏതാനും മാസങ്ങൾക്കു മുൻപെ ഹുറൂബാക്കിയിരുന്നു .
നടപടിക്രമങ്ങൾക്കായി സ്പോൺസറെ സമീപിച്ചപ്പോൾ സഹകരിക്കാൻ തയാറല്ലായിരുന്നു. കാര്യങ്ങൾക്കു വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു. ദീർഘകാലം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതിന്റെ ആശുപത്രി ബില്ലും അടക്കാനുണ്ടായിരുന്നു. തുടർന്നു സോഷ്യൽ ഫോറം പ്രവർത്തകർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായം തേടുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.
നാട്ടിലേക്ക് കൊണ്ടുപോവാൻ മൃതദേഹം ഏറ്റെടുക്കുന്നതിന് ആശുപത്രിയിലെത്തിയപ്പോളാണു കോവിഡ് പോസിറ്റീവാണെന്നും നാട്ടിലേയ്ക്ക് അയക്കാൻ സാധിക്കുകയില്ലെന്നും അധികൃതർ അറിയിക്കുന്നത്. വീണ്ടും കുടുംബവുമായി ബന്ധപ്പെടുകയും ഇവിടെ തന്നെ മറവ് ചെയ്യുന്നതിനുള്ള സമ്മതം വാങ്ങുകയുമായിരുന്നു.
നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കി 500 കിലോമീറ്റർ അകലെ കോവിഡ് രോഗികളെ മറവ് ചെയ്യന്ന സകാക്കയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. നടപടികൾ പൂർത്തിയാക്കാനാവശ്യമായി വന്ന ഭാരിച്ച സാമ്പത്തിക ബാധ്യത ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിഭാഗവും സോഷ്യൽ ഫോറവും സംയുക്തമായാണു വഹിച്ചത്. സോഷ്യൽ ഫോറം പ്രവർത്തകൻ അയ്യൂബ് മംഗലാപുരത്തിന്റെ ഇടപെടൽമൂലം ആശുപത്രിയിൽ അടയ്ക്കേണ്ട തുക ഒഴിവായി.
കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹത. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠന്(44) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്. മണികണ്ഠന്റെ ശരീരത്തില്‍ വെട്ടേറ്റ പാടുണ്ടെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. പഴകച്ചവടക്കാരനായ കല്ലറ സ്വദേശി മണികണ്ഠൻ മഹാദേവേശ്വരത്തുള്ള ചന്തയിൽ നിന്നും ഓങ്ങനാട് താമസിക്കുന്ന സഹജീവനക്കാരനെ വീട്ടിലാക്കിയതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
സമീപവാസികൾ വന്ന് നോക്കിയപ്പോൾ റോഡരികിൽ ബൈക്ക് മറിഞ്ഞ് കിടക്കുന്നതും സമീപത്ത് മണികണ്ഠനെയും കണ്ടു. മണികണ്ഠനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹത്തിൽ മുഖത്തും തലയിലും വെട്ടേറ്റതിന്റെ പാടുകളാണ് സംശയം സൃഷ്ടിക്കുന്നത്. അപകട സമയത്ത് സംശയാസ്പദമായ രീതിയിൽ എത്തിയ വാഹനത്തിന്റെ സാന്നിധ്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമെ മരണകാര്യത്തിൽ വ്യക്തത ലഭിക്കു.
ന്യൂഡൽഹിയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മൈക്രോഓവനിൽ മരിച്ച നിലയിൽ. സൗത്ത് ഡൽഹിയിയിലെ ചിരാഗ് ദില്ലി ഏരിയയിൽ തിങ്കളാഴ്ചയാണ് സംഭവം. പെൺകുഞ്ഞ് ജനിച്ചത് മുതൽ അസ്വസ്ഥയായിരുന്ന അമ്മയെയാണ് സംശയിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മാതാപിതാക്കളായ ഗുൽഷാൻ കൗഷിക്, ഡിംപിൾ കൗഷിക് എന്നിവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ബെനിതാ മാരി ജയ്കർ പറഞ്ഞു. കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു വയസ്സുള്ള മകനുള്ള ദമ്പതികൾക്ക് കഴിഞ്ഞ ജനുവരിയിലാണ് പെൺകുഞ്ഞ് ജനിച്ചത്. അന്നു മുതൽ യുവതി ഭർത്താവുമായി തർക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അയൽവാസിയാണ് കുഞ്ഞിന്റെ മരണം പൊലീസിനെ അറിയിച്ചത്. മരണപ്പെട്ട കുഞ്ഞിന്റെ അമ്മ വീട്ടിനകത്ത് കയറി പൂട്ടിയിരിക്കുകയായിരുന്നു.
ഭർതൃമാതാവ് അറിയിച്ചതിനെ തുടർന്ന് അയൽവാസികൾ വാതിൽ കുത്തി തുറന്നുകയറിയപ്പോൾ മകനൊപ്പം അബോധവസ്ഥയിൽ കിടക്കുന്ന യുവതിയെയാണ് കണ്ടത്. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കാണാനുണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മൈക്രോ ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ സമയത്ത് കുഞ്ഞിന്റെ അചഛൻ സ്വന്തം കടയിൽ ജോലിയിലായിരുന്നതായി പൊലീസ് അറിയിച്ചു.
നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍ ടീം. പതിനാറ് ചിത്രങ്ങളാണ് ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ മോളിവുഡില്‍ റിലീസ് ചെയ്തത്.
അതേസമയം ഇരുവരും തമ്മില്‍ പിണക്കത്തിലാണ് എന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുളള കാരണങ്ങളാണ് ഇരുവരും പിരിഞ്ഞതിനെ കുറിച്ച് പുറത്തുവന്നത്. ജയറാമുമായുളള അകല്‍ച്ചയെ കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജസേനന്‍ മനസുതുറന്നത് ഇങ്ങനെയാണ്
ജയറാമുമായി അകല്‍ച്ചയുണ്ടായതിന് കാരണം എന്താണെന്ന് തനിക്കും അറിയില്ല ജയറാമിനും അറിയില്ലെന്ന് രാജസേനന്‍ പറയുന്നു. ആരെങ്കിലും ഇടപെട്ട് പിണക്കം മാറ്റണമെങ്കില്‍ പിണങ്ങിയത് എന്തിനാണെന്ന് അറിയണം. എന്നാല്‍ അങ്ങനെയൊന്നും ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചിട്ടില്ല. പണ്ടൊക്കെ അദ്ദേഹത്തെ വിളിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ഒകെയാണ് സംസാരിച്ചത്.
ജയറാമിന്റെ കോള്‍ വന്നാള്‍ മക്കള്‍ പറയും ഇനി കുറെ നേരത്തേക്ക് അച്ഛനെ നോക്കെണ്ടാന്ന്. അപ്പോ അങ്ങനെ ഉളള ഒരു സൗഹൃദമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. പല കാര്യങ്ങളും സംസാരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ വിളിക്കുന്നത് ജയറാമിന് ഡേറ്റ് ചോദിച്ച് വിളിക്കുന്നത് പോലെയായി. വിളിക്കുമ്പോള്‍ ഷോട്ടിലാണ്, തിരിച്ചുവിളിക്കാം എന്നൊക്കെ പറയും. അതൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല.
പന്ത്രണ്ട് പതിമൂന്ന് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് കാണാത്തതും വിളിക്കാത്തതുമായ ദിവസങ്ങള്‍ കുറവാണ് എന്നും രാജസേനന്‍ പറയുന്നു. എന്നോട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചാനലിലൂടെയൊക്കെ ജയറാമിന് പറയാമായിരുന്നു. എന്നാല്‍ അതും അദ്ദേഹം പറഞ്ഞില്ല. ബോധപൂര്‍വ്വം പല ചര്‍ച്ചകളില്‍ നിന്നും എന്റെ പേര് ഒഴിവാക്കും. അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യുകെയില്‍ വാഹനമോഷണം പെരുകുന്നു. കോമേഷ്യല്‍ വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള മോഷണ പരമ്പരയില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത് യോര്‍ക്ഷയറിലെ കീത്തിലിയില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന റോബിന്‍ റഫ്രിജനറേഷന്‍ കമ്പനിയുടെ ലൂട്ടണ്‍ വാനാണ്. കമ്പനിയുടമയുടെ വീടിന് മുമ്പിലുള്ള വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ഇക്കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ 2.37 ന് മുഖം മൂടിയണിഞ്ഞ മൂന്നംഗ സംഘമെത്തി മോഷ്ടിക്കുകയായിരുന്നു. വളരെ പ്ലാന്‍ഡായിട്ടുള്ള ഒരു മോഷണമായിരുന്നു എന്നത് CCTV ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ദൂരത്ത് നിന്നുള്ള ദൃശ്യങ്ങളായിരുന്നതുകൊണ്ട് മോഷ്ടാക്കളുടെ രൂപം വ്യക്തമല്ല. പുലര്‍ച്ചെ 2.37 ന് മൂന്നു പേരടങ്ങുന്ന സംഘമെത്തി വാന്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേര്‍ വാഹനത്തിനുള്ളില്‍ കയറി വാന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചുപോയി. മൂന്നാമത്തെയാള്‍ ഇരുട്ടിലേയ്ക്ക് ഓടി മറയുകയും ചെയ്തു.
വെറും മൂന്ന് മിനിറ്റിനുള്ളില്‍ സംഭവിച്ച ഈ മോഷണ പ്രക്രിയയില്‍ ഒരു പാട് ദുരൂഹതകളുണ്ട്. ഒറിജിനല്‍ താക്കോലുമായി വാഹന ഉടമ വാന്‍ തുറക്കുന്നതിനെക്കാള്‍ പതിന്മടങ്ങ് സ്പീടിലാണ് മോഷ്ടാക്കളെത്തി വാഹനം തുറന്നത്. ഇത്ര എളുപ്പത്തില്‍ തുറക്കാന്‍ വാഹനത്തിന്റെ താക്കോല്‍ മോഷ്ടാക്കള്‍ക്ക് എവിടെ നിന്നു കിട്ടി? ഓരോ വാഹനത്തെക്കുറിച്ചും അതിന്റെ സംവിധാനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള ഒരു ലോബി പുറത്തുണ്ട് എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. അടുത്ത കാലത്ത് യുകെയില്‍ നടന്ന വാഹനമോഷണങ്ങള്‍ സമാന സ്വഭാവത്തിലുള്ളതാണെന്ന് പോലീസും സമ്മതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നൂറോളം കോമേഷ്യല്‍ വാഹനങ്ങളാണ് യുകെയില്‍ നിന്നും മോഷണം പോയത്.
പോലീസില്‍ വിവരമറിയ്‌ച്ചെങ്കിലും സംഭവസ്ഥലത്ത് പോലീസ് എത്തുകയോ മോഷണവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള അന്വേഷണവും നടത്തുകയോ ചെയ്തില്ല. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഫോണിലൂടെ കേട്ടതിന് ശേഷം ക്രൈം നമ്പര്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടാന്‍ പറഞ്ഞതിനപ്പുറം ഒരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
അടുത്ത കാലത്തായി യുകെയില്‍ മോഷണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. വാഹനങ്ങള്‍ മാത്രമല്ല സ്വര്‍ണ്ണവും പണവും ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങള്‍. ഒന്നിനും ഇതുവരെയും ഒരു തുമ്പും കിട്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഇതിനോടകം മലയാളം യുകെ ന്യൂസ് പുറത്തുവിട്ടിരുന്നു. സ്വയം സൂക്ഷിക്കുക.
സംവിധായകനാകണം എന്ന ചിന്തയൊന്നും തനിക്കില്ലായിരുന്നുവെന്നും, ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ കൂടെ താമസിച്ചിരുന്ന കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടര്‍ ആണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്നും ലാല്‍ ജോസ്. ഗായിക സിത്താരയുമായി നടത്തിയ അഭിമുഖത്തിലാണ് താന്‍ എങ്ങനെ സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയെന്ന് ലാല്‍ ജോസ് പറഞ്ഞിരിക്കുന്നത്.
അന്നും ഇന്നും എനിക്ക് എന്തിനോടാണ് താല്‍പര്യമെന്ന് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പഠിക്കുന്ന സമയത്ത് ആരെങ്കിലും ആഗ്രഹം ചോദിച്ചാല്‍ പോലും ചിലപ്പോള്‍ ഡ്രൈവര്‍, പൊലീസ്, ലൈബ്രേറിയന്‍ തുടങ്ങി വിവിധ ആ?ഗ്രഹങ്ങള്‍ പറയും.
ഡിഗ്രി സമയത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവ് അല്ലെങ്കില്‍ ലൈബ്രേറിയന്‍ ആകണം എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ബൈക്കില്‍ കറങ്ങാനാണ് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആകാന്‍ ആ?ഗ്രഹം തോന്നിയത്. വായന ഇഷ്ടമുള്ള കൊണ്ടാണ് ലൈബ്രേറിയന്‍ ആകാനും ആഗ്രഹിച്ചത് അദ്ദേഹം പറയുന്നു.
ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടര്‍ക്കൊപ്പമാണ് താമസിച്ചത്. അവരാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അന്നും സംവിധായകനാകണം എന്ന ചിന്തയൊന്നുമില്ലായിരുന്നു. അവിടുത്തെ ബന്ധം വെച്ച കമല്‍ സാറിന്റെ സഹ സംവിധായകനായി കൂടി. ഒരു സിനിമയില്‍ ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം മാത്രമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.
പിന്നീട് ഒരു ദിവസം നാല് അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ഒരുമിച്ച് ആശുപത്രിയിലായി. അന്ന് എനിക്ക് നില്‍ക്കാന്‍ പോലും സമയമില്ലാത്ത തരത്തില്‍ പണികള്‍ ഉണ്ടായിരുന്നു സെറ്റില്‍. അതെല്ലാം ഞാന്‍ കൃത്യമായി ചെയ്യുന്നത് കണ്ടാണ് കമല്‍ സാര്‍ എന്നോട് ഒപ്പം കൂടിക്കോളാന്‍ പറഞ്ഞത്. ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു
‘ഒരുത്തീ’യിലൂടെ നവ്യ നായരുടെ തിരിച്ചുവരവ് ഗംഭീരമായിരിക്കുകയാണ്. ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ നവ്യയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വിനായകന്‍ അവതരിപ്പിച്ച എസ്‌ഐ ആന്റണിയുടെത്.
നവ്യയുടെ കഥാപാത്രമായ രാധാമണിയുടെ പ്രതിസന്ധിയില്‍ അവളോടൊപ്പം നില്‍ക്കുന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാണ് വിനായകന്‍. സ്വാധീനവും പണവുമുള്ളവരുടെ ചതിയില്‍പ്പെടുന്ന രാധാമണി വീണ്ടും തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നറിയാതെ നില്‍ക്കുമ്പോള്‍ അവര്‍ക്ക് വഴി തെളിക്കുന്നത് വിനായകന്‍ അവതരിപ്പിച്ച എസ്.ഐ ആന്റണിയാണ്.
ഇപ്പോഴിതാ, വിനായകന്‍ ആ വേഷം ചെയ്യുന്നുണ്ടെങ്കില്‍ സിനിമ പ്രൊഡ്യൂസ് ചെയ്യില്ല എന്ന് നിരവധി നിര്‍മാതാക്കള്‍ പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് ബാബു.
‘ചിത്രത്തില്‍ ആദ്യം ഫിക്സ് ചെയ്ത ക്യാരക്ടര്‍ വിനായകന്റേതാണ്. പിന്നീടാണ് നായികയെ അന്വേഷിക്കാന്‍ തുടങ്ങിയത്. മഞ്ജു വാര്യര്‍, പാര്‍വതി തുടങ്ങി നിരവധി ഓപ്ഷന്‍സ് മുന്നിലുണ്ടായിരുന്നു. ആ സമയത്താണ് നവ്യയുടെ പുതിയ ഫോട്ടോസ് കാണാനിടയാവുന്നത്.
ഇത് കണ്ടപ്പോള്‍ നവ്യ ഈ കഥാപാത്രത്തിന് ആപ്റ്റ് ആവുമെന്ന് തോന്നി. പിന്നെ വേറെ ആരെയും അന്വേഷിക്കാന്‍ പോയില്ല. നവ്യയോട് സംസാരിക്കുകയും തന്റെ അടുത്ത സിനിമ ഇത് തന്നെയാണെന്ന് നവ്യ തീരുമാനിക്കുകയുമായിരുന്നു,’ സുരേഷ് ബാബു പറയുന്നു.
വിനായകന്റെ പോലീസ് വേഷം മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ മാത്രം സിനിമ നിര്‍മിക്കാന്‍ തയ്യാറാവാമെന്ന് നിരവധി പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു.
‘വിനായകന്റെ പോലീസ് വേഷം പൃഥ്വിരാജിനെ പോലുള്ള മറ്റേതെങ്കിലും താരത്തിന് നല്‍കിയാല്‍ പ്രൊഡ്യൂസ് ചെയ്യാം എന്ന ഓഫര്‍ വന്നിരുന്നു. എന്നാല്‍ വിനായകന്‍ മാറണ്ട എന്ന് തീരുമാനിച്ചു. എല്ലാ അര്‍ത്ഥത്തിലും ആ ക്യാരക്ടര്‍ വിനായകനാണ് വേണ്ടത്. അങ്ങനെ അവസാനമാണ് നവ്യയുടെ സുഹൃത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി ചിത്രം നിര്‍മിക്കാന്‍ തയ്യാറാകുന്നത്.’
വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ കെ.പി.എ.സി. ലളിത, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍ നാരായണ്‍, മുകുന്ദന്‍, ജയശങ്കര്‍ കരിമുട്ടം, മനു രാജ്, മാളവിക മേനോന്‍, ചാലി പാല എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്