മരിച്ച നിലയിൽ കണ്ടെത്തിയ യു ട്യൂബ് വ്ലോഗറും മോഡലുമായ കണ്ണൂര്‍ സ്വദേശിനി നേഹയുടെ മുറിയില്‍നിന്നു ലഭിച്ച മയക്കുമരുന്ന് എത്തിച്ചതു കഴിഞ്ഞ ദിവസം അറസ്റ്റിലായ അബ്ദുള്‍ സലാം.
നേഹയ്ക്കൊപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി സിദ്ധാര്‍ഥ് നായരുടെ അടുത്ത സുഹൃത്താണ് ഇയാളെന്നാണ് സൂചന. സിദ്ധാര്‍ഥ് നായരെ എളമക്കര പോലീസ് ഇന്നു രാവിലെ ചോദ്യം ചെയ്തു വിട്ടയച്ചു. ഇയാളില്‍നിന്നു നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
ഇന്നും വരും ദിവസങ്ങളിലുമായി നേഹയുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്യും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മരിച്ച നേഹ ഉള്‍പ്പെടെയുള്ളവര്‍ക്കു ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
നേഹയുടെ പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ. മരണത്തിനു മുമ്പ് ആത്മഹത്യ സൂചന നല്കി ഇവര്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതായി പറയുന്ന സന്ദേശവും പോലീസ് പരിശോധിക്കുന്നുണ്ട്.
ഫെബ്രവരി 28ന് ഉച്ചയ്ക്കാണ് പോണേക്കരയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നേഹയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. ആറു മാസം മുമ്പാണ് സിദ്ധാര്ഥുമൊത്തു കൊച്ചിയില്‍ താമസം തുടങ്ങിയത്.
ദമ്പതികളെന്നു പറഞ്ഞാണ് അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തത്. താഴത്തെ നിലയില്‍ താമസിച്ചിരുന്ന ഇവര്‍ക്കു മറ്റുള്ളവരുമായി ബന്ധമൊന്നും ഇല്ലായിരുന്നു. ഐടി ഉദ്യോഗസ്ഥര്‍ എന്നാണ് ഇവര്‍ അയല്ക്കാരോടു പറഞ്ഞിരുന്നത്.
അസമയത്ത് ഇവരുടെ മുറിയില്‍ പലരും വന്നു പോകുന്നത് അയല്‍വാസികള്‍ ചോദ്യം ചെയ്തപ്പോള്‍ രാത്രിയില്‍ വിദേശ കമ്പനികള്‍ക്കു വേണ്ടി ജോലി ചെയ്യുന്നവരാണ് ഇവിടെ എത്തുന്നതെന്നാണ് മറുപടി നല്‍കിയത്.
കഴിഞ്ഞ 25ന് സിദ്ധാര്‍ഥ് നേഹയുമായി പിണങ്ങി കാസര്‍ഗോഡേക്കു പോയതായാണ് വിവരം. അതേസമയം, മരിച്ച ദിവസം നേഹയ്ക്കൊപ്പം സിദ്ധാര്‍ഥിന്റെ സുഹൃത്തായ നെട്ടൂര്‍ സ്വദേശി ഉണ്ടായിരുന്നു. ഇയാള്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയി വന്ന സമയത്താണ് നേഹ മരിച്ചതെന്നാണ് പറയുന്നത്.
മരണവിവരം ഇയാളാണ് അയല്‍ക്കാരെ അറിയിച്ചത്. ഇയാളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സിദ്ധാര്‍ഥിനെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അപ്രകാരമാണ് അയാള്‍ ചോദ്യം ചെയ്യലിനു ഹാജരായത്.
അതേസമയം, നേഹയുടെ മരണം അറിഞ്ഞെത്തിയ പോലീസ് സമീപത്തുനിന്ന് 8.120 ഗ്രാം എംഡിഎംഎ ഗുളികകളും 380 മില്ലിഗ്രാം വെള്ള രൂപത്തിലുള്ള എംഡിഎംഎയുമാണ് അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്തത്.
പോലീസിനെ കണ്ട് അബ്ദുള്‍ സലാം പരിഭ്രാന്തനായതിനെത്തുടര്ന്നായിരുന്നു പോലീസ് കാര്പരിശോധിച്ചു ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം മറ്റു രണ്ടു പേരും കാറില്‍ ഉണ്ടായെങ്കിലും ഇവരെ വിട്ടയയ്ക്കുകയായിരുന്നു. വിട്ടയച്ചവരെയും ഇന്നു ചോദ്യംചെയ്യും.
ക്രിക്കറ്റിലെ നിത്യവസന്തമായ ഷെയ്ൻ വോണിന്‍റെ അന്ത്യത്തോടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളെയാണ് ക്രിക്കറ്റ് ലോകത്തിന് നഷ്ടമാകുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളായ വോണിന്‍റെ വേർപാട് തീരാനഷ്ടമാണ്.
ലോകത്തിലെ ബാറ്റർമാരുടെ പേടി സ്വപ്നമായിരുന്നു വോണ്‍. ഗ്രൗണ്ടിലും പുറത്തും ഒരുപോലെ വാർത്തകൾ സൃഷ്ടിച്ച താരം കൂടിയാണ് വോണ്‍. 15 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 145 മത്സരം കളിച്ച വോണ്‍ 708 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. ലോകത്തെ ഏതൊരു ബാറ്ററും പേടിയോടെയാണ് വോണിന്‍റെ അസാമാന്യ പന്തുകളെ നേരിട്ടിട്ടുള്ളത്. പല ക്രിക്കറ്റ് നിരൂപകരും വോണിനു ചാർത്തിനൽകിയ സ്ഥാനം സാക്ഷാൽ ഡോണ്‍ ബ്രാഡ്മാനു തൊട്ടുതാഴെയാണ്.
1992ൽ ഇന്ത്യക്കെതിരേ അരങ്ങേറിയ വോണ്‍ ആദ്യടെസ്റ്റിൽ നേടിയത് ഒരു വിക്കറ്റ് മാത്രമാണ്. അതും 150 റണ്‍സ് വഴങ്ങി. എന്നാൽ, 18 മാസങ്ങൾക്കുശേഷം നൂറ്റാണ്ടിന്റെ പന്തെറിഞ്ഞുകൊണ്ട് ആരാധകരെ അന്പരപ്പിച്ചു. 1993 ആഷസ് പരന്പരയിൽ ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെതിരേ ഓൾഡ് ട്രാഫോർഡിലായിരുന്നു ഇത്. ലെഗ്സ്റ്റംപിനു പുറത്ത് ഇഞ്ചുകൾ മാറി പിച്ചുചെയ്ത പന്ത് അസാധാരണമാംവിധം തിരിഞ്ഞ് ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. പിന്നീട് എത്രയെത്ര സുന്ദരമായ നിമിഷങ്ങൾ ഷെയ്ൻ വോണ്‍ ക്രിക്കറ്റ് ആരാധകർക്കു സമ്മാനിച്ചു.
194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2006 ൽ ഇംഗ്ലണ്ടിനെതിരേ നാട്ടിൽ നടന്ന ആഷസ് പരന്പരയോടെയാണ് വോണ്‍ ക്രിക്കറ്റിൽനിന്നു വിരമിച്ചത്. പ്രശസ്തമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടെസ്റ്റിൽ കെവിൻ പീറ്റേഴ്സന്റെ അടക്കമുള്ള നിർണായക വിക്കറ്റുകൾ നേടിയാണ് വോണ്‍ മത്സരം അവസാനിപ്പിച്ചത്. ആൻഡ്രൂ ഫ്ളിന്േറാഫാണ് ടെസ്റ്റിൽ വോണിന്‍റെ അവസാന ഇര.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഒഴികെ മറ്റെല്ലാം ലോകോത്തര ബാറ്റർമാ·ാരെയും വോണ്‍ വിറപ്പിച്ചിട്ടുണ്ട്. എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു വോണ്‍. ബ്രിട്ടീഷ് ടാബ്ലോയ്ഡുകൾക്ക് എല്ലാക്കാലത്തും വോണ്‍ നല്ല വിഭവങ്ങൾ നൽകിയിരുന്നു. ഒരു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ സ്ത്രീക്ക് ഫോണിലൂടെ അശ്ലീല മെസേജുകൾ അയച്ചെന്ന ആരോപണം ഉയർന്നു. പിന്നീടു പലവട്ടം പല സ്ത്രീകളോട് വോണ്‍ ഇത്തരത്തിൽ പെരുമാറിയെന്ന് പറയപ്പെടുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയപ്പോൾ മുതൽ രാജസ്ഥാൻ റോയൽസിന്റെ നായകനും പരിശീലകനുമായ വോണ്‍ നാലു സീസണുകൾ പൂർത്തിയാക്കിയാണ് വിരമിച്ചത്. റോയൽസിന് ആദ്യ വർഷത്തെ കിരീടം നേടിക്കൊടുക്കാനും വോണിനും കഴിഞ്ഞു. വ്യക്തിജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും വോണിന്‍റെ പ്രതിഭയും കഴിവും എക്കാലവും സ്മരിക്കപ്പെടുന്നതാണ്.
ഓസ്‌ട്രേലിയൻ ക്രിക്കറ്റർ ഷൈൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു.
ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 37 തവണ അഞ്ച് വിക്കറ്റ് നേട്ടവും 10 തവണ രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടവും വോണ്‍ പേരിലാക്കി. ഏകദിനത്തില്‍ ഒരു തവണയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 57 വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ അപ്രതീക്ഷിത കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനായിരുന്നു ഷെയ്‌ന്‍ വോണ്‍. പിന്നീട് ടീമിന്‍റെ ഉപദേശക സ്ഥാനവും വഹിച്ചു ഇതിഹാസ താരം.
മഴയ്ക്കൊപ്പം പെയ്തിറങ്ങിയ ഒരു വിചിത്ര ജീവിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തുമ്പിക്കൈ പോലെ നീണ്ട അവയവവും ചാരനിറവുമുള്ള വിചിത്ര ജീവിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴപ്പെയ്ത്തായിരുന്നു. ഇവിടുത്തെ പല പ്രദേശങ്ങളും കടുത്ത വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്.
സിഡ്നിയിലാണ് തകർത്തു പെയ്യുന്ന മഴയ്ക്കൊപ്പം വിചിത്ര ജീവിയും പെയ്തിറങ്ങിയത്. ഫെബ്രുവരി 28ന് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസിയായ ഹാരി ഹായസ് എന്ന യുവാവാണ് ഈ വിചിത്ര ജീവിയെ ആദ്യം കണ്ടത്. ഒറ്റ നോട്ടത്തിൽ തന്നെ അന്യഗ്രഹജീവിയാണെന്ന് തോന്നിപ്പിക്കുന്ന രൂപമായിരുന്നു ജീവിയുടേത്.
ഉടൻതന്നെ ഹാരി ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി. ഏതെങ്കിലും ജീവികളുടെ ഭ്രൂണമാകാം ഇതെന്നും ഹാരി സംശയം പ്രകടിപ്പിച്ചു. എടുത്ത ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ജന്തുശാസ്ത്ര ഗവേഷകയായ എല്ലിയും ദൃശ്യം കണ്ടിരുന്നു. എന്നാൽ ഇവർക്കും ഈ ജീവി ഏതാണെന്ന് തിരിച്ചറിയാനായില്ല. ന്യൂ സൗത്ത് വെയ്ൽസ് സർവകലാശാലയും ജീവിയെക്കുറിച്ച് കൃത്യമായ വിശദീകരണങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
View this post on Instagram
ന്യൂഡല്‍ഹി: ഭാരത് മാതായ്ക്ക് ജയ് വിളിക്കുമ്പോള്‍ ഏറ്റു വിളിക്കുകയും നരേന്ദ്ര മോദിക്ക് ജയ് വിളിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറല്‍. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി എയര്‍ ഫോഴ്‌സ് വിമാനത്തില്‍ വിദ്യാര്‍ത്ഥികളെ കയറ്റി ഇരുത്തിയ ശേഷം ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുദ്രാവാക്യം വിളിച്ചു നല്‍കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
സംഭവത്തില്‍ കേന്ദ്രത്തിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. നരേന്ദ്ര മോദിയുടെ പിആര്‍ പൊളിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. വിദ്യാസമ്പന്നരായതുകൊണ്ടാണ് നരേന്ദ്ര മോദിക്ക് ജയ് വിളിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടാക്കാത്തതെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. നേരത്തെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് റൊമേനിയന്‍ മേയര്‍ സിന്ധ്യയോട് കയര്‍ത്തു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
PR turning into disaster …
Their silence explains everything
Indian Students are Smart. They Don't fall in Modi's Trap. pic.twitter.com/GSBUB3RZQk
— Nitin Agarwal (@nitinagarwalINC) March 3, 2022
അതേസമയം യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഏഴ് ദിവസമായി യുക്രൈനിലെ സുമിയില്‍ കുടുങ്ങി കിടക്കുകയാണെന്നും രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസി ഒന്നും ചെയ്യുന്നില്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ പരാതി. അടിയന്തര ഘട്ടങ്ങളില്‍ എംബസിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നില്ലെന്ന് മെഹ്താബ് എന്ന വിദ്യാര്‍ത്ഥി പറഞ്ഞു. മാതാപിതാക്കള്‍ ഫോണില്‍ വിളിച്ച് കരയുകയാണ്. ഞങ്ങള്‍ സുമിയില്‍ പെട്ടുപോയി. യുക്രൈന്റെ കിഴക്കന്‍ ഭാഗത്താണ് ഞങ്ങള്‍. ഏഴ് ദിവസമായി ഇങ്ങനെ കഴിയുന്നു. ആരും സഹായത്തിനില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
സഹോദരിമാരായ മൂന്ന് യുവതികളെ ഒരേദിവസം വിവാഹം ചെയ്ത് യുവാവ്. കോംഗോ റിപ്പബ്ലിക്കിലെ ലുവിസോയുടെ വിവാഹമാണ് വാർത്തകളിൽ നിറയുന്നത്. ഒറ്റ പ്രസവത്തിൽ ജനിച്ച സഹോദരിമാരാണ് ഇവര്‍. കാഴ്ചയിൽ ഒരോ പോലെ ഇരിക്കുന്ന ഈ ട്രിപ്‌ലറ്റ്സിലെ നതാലി എന്ന യുവതിയുമായി ലുവിസോ പ്രണയത്തിലായിരുന്നു. എന്നാൽ തങ്ങളെക്കൂടി വിവാഹം ചെയ്യണമെന്ന സഹോദരിമാരുടെ അഭ്യർഥന ഇയാൾ സ്വീകരിക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനിച്ചപ്പോൾ മുതൽ ഒന്നിച്ചുള്ള തങ്ങൾക്ക് വിവാഹശേഷം പിരിയേണ്ടി വരില്ല എന്ന ആശ്വാസത്തിലാണ് സഹോദരിമാർ. എന്നാൽ മകൻ മൂന്ന് പേരെ ഒരുമിച്ച് വിവാഹം ചെയ്തത് ലുവിസോയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. അവർ ചടങ്ങിൽനിന്നും വിട്ടുനിന്നു. തനിക്ക് അതിൽ ദുഃഖമില്ലെന്നും മറ്റുള്ളവർ വിവാഹത്തെക്കുറിച്ച് എന്ത് ചിന്തിക്കുമെന്ന ആശങ്കയില്ലെന്നും ലൂവിസോ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോംഗോയുടെ കിഴക്കൻ ഭാഗമായ ദക്ഷിണ കിവു ആണ് ഇവരുടെ സ്വദേശം. ഒന്നിലധികം പേരെ വിവാഹം ചെയ്യുന്നത് ഇവിടെ നിയമവിധേയമാണ്. നീല സ്യൂട്ട് ധരിച്ച ലൂവിസോയും വെള്ള ഗൗൺ ധരിച്ച് യുവതികളും നിൽക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ വിവാഹവാർത്ത ഞെട്ടിച്ചെന്നാണ് പലരും കമന്റ് ചെയ്തത്.
നരിപ്പറ്റ: കോഴിക്കോട് ഇരട്ടകളായ മക്കളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ അമ്മ തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ പാണ്ടി തറമ്മൽ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സെപ്റ്റംബർ 26-ന് രാത്രിയാണ് സുബീന നാലുവയസ്സുള്ള ഇരട്ടക്കുട്ടികളുമായി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിൻ എന്നിവർ മരിച്ചുവെങ്കിലും സുബീനയെ നാട്ടുകാർ രക്ഷപ്പെടുത്തി. പേരോട് സിസിയുപി സ്‌കൂൾ പരിസരത്തെ മാഞ്ചാപുറത്ത് റഫീഖിന്റെ ഭാര്യയാണ് സുബീന.
കേസിൽ ശിക്ഷ ലഭിച്ച സുബീനയ്ക്ക് മൂന്നുമാസം ജാമ്യം ലഭിച്ചശേഷമാണ് സ്വന്തം വീട്ടിലെത്തിയത്. തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
കോട്ടയം: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്‌ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ്(എം) നോമിനിയെ രംഗത്തിറക്കാന്‍ ചരടുവലി. കത്തോലിക്കാ സഭയുടെ പിന്തുണയോടെ സിറോ മലബാര്‍ സഭയുടെ വനിതാ അത്മായ നേതാവിനെ ഇടതുപക്ഷ സ്വതന്ത്ര സ്‌ഥാനാര്‍ഥിയാക്കാനാണു നീക്കം. യു.ഡി.എഫ്. സ്‌ഥാനാര്‍ഥിയായി അന്തരിച്ച പി.ടി. തോമസിന്റെ ഭാര്യ ഉമാ തോമസ് മത്സരിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് ഈ നീക്കം.
തൃക്കാക്കര ഭാരത്‌മാതാ കോളജിലെ മുന്‍ അധ്യാപികയുടെ പേരാണ് കേരള കോണ്‍ഗ്രസ് ഇടതുമുന്നണി നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. ഈ അധ്യാപികയുടെ ഭര്‍ത്താവ് കെ.എസ്.സി. നേതാവായിരുന്നു. നിരവധി സര്‍ക്കാര്‍, സമൂഹിക മേഖലകളില്‍ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഇവരെ മത്സരത്തിനിറക്കിയാല്‍ സഭയുടെ ഔദ്യോഗിക പിന്തുണ കിട്ടുമെന്നാണ് കേരള കോണ്‍ഗ്രസി(എം)ന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന യൂത്ത് ഫ്രണ്ട് സംസ്‌ഥാന നേതൃക്യാമ്പില്‍ മുഖ്യപ്രഭാഷക ഈ അധ്യാപികയായിരുന്നു.
എന്നാല്‍, ഇടതുസ്വതന്ത്രയെന്ന പേരിലാണെങ്കിലും തങ്ങളുടെ കൈവശുമുള്ള സീറ്റ് സി.പി.എം. വിട്ടുകൊടുക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മത്സരം കടുത്തതാകുമെന്ന ഉറച്ച വിശ്വാസം ഇടതുമുന്നണി നേതൃത്വത്തിനുണ്ട്. പി.ടി. തോമസും കത്തോലിക്കാ സഭയുമായുണ്ടായിരുന്ന അകല്‍ച്ച ഇല്ലാതായതോടെ സഭയുടെ പരിപൂര്‍ണ പിന്തുണ ഇടതുമുന്നണി പ്രതീക്ഷിക്കുന്നുമില്ല. അതിനാല്‍ കേരള കോണ്‍ഗ്രസ് മുന്നോട്ടുവയ്‌ക്കുന്ന പേര് ഇടതുമുന്നണി അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്.
പാര്‍ട്ടി സംസ്‌ഥാന സമ്മേളനം കഴിയുന്നതോടെ തൃക്കാക്കര തെരഞ്ഞെടുപ്പിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാണു സി.പി.എം. തീരുമാനം. ഏപ്രിലില്‍ തെരഞ്ഞെടുപ്പുണ്ടായേക്കും.
ഷെറിൻ പി യോഹന്നാൻ
“നാരദനായിരുന്നു ആദ്യത്തെ പ്രചാരകൻ; വാർത്തകളുടെ… ഇനി നിങ്ങളാണ് പ്രചാരകർ”
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങളാണ് സമീപകാലത്ത് ഏറ്റവുമധികം വിമർശനത്തിന് വിധേയരായത്. മാധ്യമപ്രവർത്തനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിക്കുന്ന സാഹചര്യം ഉടലെടുത്തത് എന്തുകൊണ്ടാണ്? വർത്തമാന കാലത്തെ മാധ്യമങ്ങളെ, മാധ്യമപ്രവർത്തനത്തെ മറയില്ലാതെ തുറന്നുകാട്ടുകയാണ് ‘നാരദൻ’. അതീവ ഗൗരവമായ, പ്രസക്തമായ വിഷയം നീറ്റായി അവതരിപ്പിച്ച ചിത്രം.
ആഷിഖ് അബുവിന്റെ സംവിധാനം, ഉണ്ണി ആറിന്റെ തിരക്കഥ, ടോവിനോയുടെ നായക കഥാപാത്രം – ആദ്യ ദിനം തന്നെ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ ഇവയാണ്. ‘ന്യൂസ് മലയാളം’ എന്ന ചാനലിലെ പ്രൈം ടൈം അവതാരകനാണ് ചന്ദ്രപ്രകാശ്. ബ്രേക്കിങ് ന്യൂസുകൾ നൽകാനായി ചാനലുകൾ നടത്തുന്ന മത്സരയോട്ടം അദ്ദേഹത്തിന്റെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. കൂട്ടത്തിൽ മുൻപിലോടാനായി ചന്ദ്രപ്രകാശ് പുതുവഴികൾ തേടുന്നു.

ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള രൂപാന്തരമാണ് ചിത്രത്തിന്റെ പ്രധാന കഥ. എന്നാൽ ചന്ദ്രപ്രകാശിനെ മുന്നിൽ നിർത്തി മാധ്യമങ്ങളിലെ അധാർമികതയെ ചോദ്യം ചെയ്യുകയാണ് ‘നാരദൻ’. ചന്ദ്രപ്രകാശിൽ നിന്നും സിപിയിലേക്കുള്ള യാത്രയെ ടോവിനോ മികച്ചതാക്കിയിട്ടുണ്ട്. സ്വത്വപ്രതിസന്ധി നേരിടുന്ന ചന്ദ്രപ്രകാശിൽ നിന്നും നെഗറ്റീവ് ഷെയ്ഡിലുള്ള സിപിയിലേക്കുള്ള മാറ്റം.
ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, അന്ന ബെൻ, ഇന്ദ്രൻസ് എന്നിവരും പ്രകടനങ്ങളിൽ മികവ് പുലർത്തുന്നു. കളർഫുൾ ആയ ധാരാളം സീനുകളും ഗ്രിപ്പിങ് ആയ രണ്ടാം പകുതിയും ചിത്രത്തെ എൻഗേജിങ് ആയി നിലനിർത്തുന്നു. ഉണ്ണി ആറിന്റെ സംഭാഷണങ്ങൾ മികച്ചതായിരുന്നെങ്കിലും ചിലയിടങ്ങളിൽ തിരക്കഥ ദുർബലമാകുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെയാണ്? മാധ്യമത്തിൽ വസ്തുതയ്ക്കാണോ വികാരത്തിനാണോ സ്ഥാനം? സ്വന്തം അഭിപ്രായം എന്നതുപോലെ വിരുദ്ധ അഭിപ്രായങ്ങൾക്ക് വില നൽകാൻ മാധ്യമങ്ങൾ തയ്യാറാകുന്നുണ്ടോ? – സിനിമ ഉയർത്തുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്. മോറൽ ജഡ്ജ്‌മെന്റ് പാസാക്കുന്ന അവതാരകർ, ചാനൽ ചേസിങ്, സദാചാര ഗുണ്ടായിസം, മാധ്യമ പ്രവർത്തനമെന്നാൽ ഉത്തരവാദിത്തമല്ല മറിച്ച് പ്രിവിലേജ് ആണെന്ന് കരുതുന്ന ജേർണലിസ്റ്റുകൾ, മാധ്യമ പ്രവർത്തകർ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയെല്ലാം സിനിമ ചർച്ച ചെയ്യുന്നുണ്ട്; ഡീപ്പായി തന്നെ.
ക്ലൈമാക്സിൽ ഒരു കോർട്ട് റൂം ഡ്രാമയായി മാറുകയാണ് ചിത്രം. സുപ്രധാനമായ പല വിഷയങ്ങളും അവിടെ ചർച്ചയാവുന്നുണ്ടെങ്കിലും ത്രില്ലിംഗ് ആയ മൊമെന്റുകൾ നഷ്ടമായതായി തോന്നി. ഒരു ആഷിഖ് അബു ടച്ച് ഇല്ലാതെ സിനിമ അവസാനിച്ചതായും അനുഭവപ്പെട്ടു. ട്വിസ്റ്റുകളൊന്നും ഒരുക്കി വയ്ക്കാതെ ദൃശ്യ മാധ്യമ സംസ്കാരത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകൻ.
Last Word – ആഷിഖ് അബുവിന്റെ ബെസ്റ്റ് വർക്ക് അല്ല ‘നാരദൻ’. എന്നാൽ സമകാല സാഹചര്യത്തിൽ പ്രസക്തമായ വിഷയത്തെ നിലവാരമുള്ള സ്ക്രിപ്റ്റിന്റെ പിൻബലത്തോടെ നീറ്റായി സ്‌ക്രീനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വർത്തമാനകാല മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ചിന്തിപ്പിക്കുന്ന, ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു. തൃപ്തികരമായ ചലച്ചിത്രാനുഭവം.
ഷെറിൻ പി യോഹന്നാൻ
“ഭീഷ്മ പർവ്വത്തിന് എന്തുകൊണ്ട് ടിക്കറ്റ് എടുക്കണം”? Movie Man ന്റെ അഭിമുഖത്തിൽ അവതാരകൻ മമ്മൂട്ടിയോട് ചോദിക്കുന്നതാണ്. “ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്” എന്ന മറുപടിയാണ് അദ്ദേഹം ക്യാമറയിലേക്ക് നോക്കി പറയുന്നത്. അമൽ നീരദിന്റെ ഫിലിം മേക്കിങ് സ്റ്റൈലിലേക്ക് കേന്ദ്ര കഥാപാത്രമായി മമ്മൂട്ടി എത്തുന്നതോടെ പ്രേക്ഷക പ്രതീക്ഷയും ഉയരും… അത് സ്വാഭാവികം.
1980കളുടെ അവസാനമാണ് കഥ നടക്കുന്നത്. അഞ്ഞൂറ്റി കുടുംബത്തിന്റെ നാഥനാണ് മൈക്കിൾ. സഹോദരന്മാരും അവരുടെ മക്കളും ഭയത്തോടെ സമീപിക്കുന്ന വ്യക്തി. മൈക്കിളിന്റെ ഭൂതകാലവും അധികാരവുമാണ് അവരെ ഭയപ്പെടുത്തുന്നത്. എന്നാൽ ഇപ്പോൾ പണത്തിനും പദവിക്കും വേണ്ടി എന്തും ചെയ്യാൻ തയ്യാറായി കുടുംബാംഗങ്ങൾ നിൽക്കുന്നു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച്, കപ്പൽ മുങ്ങാതെ കാക്കുന്ന കപ്പിത്താനാവുകയാണ് മൈക്കിൾ.

അൻപത് വർഷം പിന്നിട്ട ഹോളിവുഡ് ചിത്രമായ ‘ഗോഡ്ഫാദറി’ൽ നിന്നും മഹാഭാരത കഥയിൽ നിന്നും അമൽ നീരദ് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാണ്. ക്രെഡിറ്റ് ലൈനിൽ മരിയോ പൂസോയുടെയും വ്യാസന്റെയും പേരുകളൊക്കെ കാണാം. ഒരു കുടുംബത്തിനുള്ളിലെ കഥയെ സ്റ്റൈലിഷായി, എൻഗേജിങ് ആയി ഒരുക്കിയെടുത്തിട്ടുണ്ട് അമൽ. സാങ്കേതിക വശങ്ങളിലെ പെർഫെക്ഷനും സ്റ്റൈലിഷായ മേക്കിങ്ങുമാണ് ‘ഭീഷ്മ പർവ്വ’ത്തെ ഗംഭീരമാക്കുന്നത്. മഴയും സ്ലോ മോഷൻ സീനുകളും അമൽ നീരദ് ചിത്രങ്ങളിലെ പതിവ് കാഴ്ചയാണ്. സ്ലോ മോഷൻ രംഗങ്ങളുടെ എണ്ണം ഇവിടെ കൂടുന്നുണ്ടെങ്കിലും എല്ലാം ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ളതായിരുന്നു.
ആദ്യമേ തന്നെ ഒരു ക്ലാസ്സ് സിനിമയുടെ മൂഡിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ചിത്രത്തിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ആക്ഷൻ കൊറിയോഗ്രഫിയും മികച്ചു നിൽക്കുന്നു. മൈക്കിളിലേക്ക് മാത്രം ചുരുങ്ങാതെ മറ്റ് കഥാപാത്രങ്ങളെയും അവരുടെ ഇമോഷൻസിനെയും കൃത്യമായി കഥയിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ സംവിധായകന് കഴിഞ്ഞു. ചിത്രത്തിലെ മൂന്നു ഗാനങ്ങളും നേരത്തെ തന്നെ പ്ലേലിസ്റ്റിൽ ഇടം നേടിയതാണ്.

മമ്മൂട്ടിയെന്ന നടനെയും താരത്തെയും ഫലപ്രദമായി ഉപയോഗിച്ച ചിത്രം കൂടിയാണ് ‘ഭീഷ്മ പർവ്വം’. മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി, മാനറിസം, വേഷം എന്നിവയൊക്കെ ഗംഭീരം. ഷൈൻ ടോം, സൗബിൻ, ദിലീഷ് പോത്തൻ, ജിനു എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്. അതിൽ ഷൈൻ, സൗബിൻ എന്നിവരുടെ കഥാപാത്രങ്ങൾ മനസ്സിൽ പതിയുയുമെന്ന് തീർച്ച. അമൽ നീരദ് ചിത്രങ്ങളിൽ കണ്ടുവരുന്ന സാമൂഹിക വിമർശനം ഇവിടെയും ദൃശ്യമാണ്. സിനിമയുടെ ആദ്യ രംഗങ്ങളിൽ അത് പ്രകടമായി കാണാം.
മികച്ച ക്യാമറ ആംഗിളുകളും ഗംഭീര ഫ്രെയിമുകളും ചേരുന്ന ആദ്യ ഫൈറ്റ് സീൻ പ്രേക്ഷകന് നൽകുന്ന ഇമ്പാക്ട് വളരെ വലുതാണ്. കണ്ടിരിക്കുന്ന ഏതൊരാൾക്കും ഊഹിക്കാൻ പറ്റുന്ന കഥാഗതിയും സാഹചര്യങ്ങളുമാണ് ചിത്രത്തിൽ. പ്രെഡിക്ടബിളായ സ്റ്റോറി ലൈനെ ഗംഭീരമായി സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നതിനാൽ ഇവിടെ ബോറടിയില്ല. അത് തന്നെയാണ് ഭീഷ്മയെ മികച്ചതാക്കുന്നത്.
Last Word – തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ചിത്രമാണ് ‘ഭീഷ്മ പർവ്വം’. ഗംഭീര മേക്കിങ്ങിനൊപ്പം കഥാപാത്രനിർമിതിയും ശക്തമാകുമ്പോൾ മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകാൻ ഭീഷ്മയ്ക്ക് സാധിക്കും. അമൽ നീരദ് – മമ്മൂട്ടി കോമ്പോയുടെ ഗംഭീര ക്രൈം ഡ്രാമ. ബിഗ് സ്‌ക്രീനിൽ മിസ്സ് ചെയ്യരുതാത്ത ചിത്രം.