Latest News

പണ്ടുതൊട്ടേ പ്രണവിനെ ഇഷ്ടമാണ്, പ്രണവിനോടുള്ള ഇഷ്ടം പെട്ടന്നുണ്ടായതല്ലെന്നും നടി ഗായത്രി സുരേഷ്. പണ്ടുതൊട്ടേ പ്രണവിനെ ഇഷ്ടമായിരുന്നെന്നും നടി ഗായത്രി സുരേഷ്. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ പ്രതികരണം.

പ്രണവിനെ കല്യാണം കഴിക്കണം എന്നുള്ളത് ഒരു ആഗ്രഹമാണ്. പക്ഷേ അതിനുവേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല. എന്റെ യാത്രയില്‍ വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍, ഒരുപക്ഷേ ഞാന്‍ അയാളെ കല്യാണം കഴിച്ചേക്കാം. എന്നാലും പ്രണവിനെ കല്യാണം കഴിക്കുക എന്നത് ഒരു ആഗ്രഹമാണെന്നും ഗായത്രി പറഞ്ഞു.

ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനും താനും തമ്മില്‍ പ്രത്യേകം കണക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഗായത്രി പറഞ്ഞു. എനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെയുള്ള ഇഷ്ടമാണ് എനിക്കുമെന്നും ഗായത്രി പറയുന്നു.

എനിക്ക് പതിനാലോ, പതിമൂന്നോ വയസ് പ്രായമുള്ളപ്പോള്‍ ഒരു ബുക്കില്‍ ലാലേട്ടന്റെ ഒരു ഫാമിലി ഇന്റര്‍വ്യൂവില്‍ പ്രണവിനെ കണ്ടിട്ടുണ്ട്. അന്ന് പ്രണവിനെ കണ്ടപ്പോള്‍ കൊള്ളാലോ ഇവന്‍ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പ്രണവിനെ കാണുന്നത് സാഗര്‍ എലിയാസ് ജാക്കിയിലെ ആ ഒറ്റ സീനിലാണ്. പിന്നെ പ്രണവ് സിനിമയിലേക്ക് വന്നു. പ്രണവിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.

പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോള്‍സ് നിരോധിക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടത്. നല്ലോണം പൊക്കിപ്പറയുന്ന, ഇന്‍സ്പെയര്‍ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടതെന്നും ഗായത്രി പറഞ്ഞു.

2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ്, 2017ല്‍ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു.

ടൗണിൽ ഒരു ബസും ബൈക്കും കൂട്ടിയിടിച്ചു, ആർക്കും ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല.. ആ തിക്കിലും തിരക്കിൽ നിന്നും മാറി രണ്ടുപേർ ഓട്ടോ പിടിച്ചു. വണ്ടിയിൽ കയറിയ അവർ പറഞ്ഞു, മരിച്ചത് ഒരു കോളേജ് വിദ്യാർത്ഥിയാണെന്ന്. ആ വാക്കുകൾ കേട്ടപ്പാടെ ബാബുരാജിന്റെ മനസിൽ തീകോരിയിട്ട അനുഭവമായിരുന്നു. മകൻ രാവിലെ ഇതുവഴിയാണല്ലോ രാവിലെ ബൈക്കിൽ പോയത് എന്ന ചിന്തയായതോടെ ആകെയൊരു വെപ്രാളം.

തിരിച്ച് സ്റ്റാൻഡിലെത്തിയപ്പോൾ അടുത്ത കൂട്ടുകാർ നിറകണ്ണുകളുമായി നിൽക്കുന്നു. ഇതോടെ ആ ദാരുണ മരണം സംഭവിച്ചത് തന്റെ മകൻ 24കാരനായ രാഹുൽ ആണെന്ന് ആ പിതാവ് വേദനയോടെ തിരിച്ചറിഞ്ഞു. തൊട്ടടുത്തുണ്ടായിട്ടും റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന മകനെ അറിയാതെ പോയതിന്റെ നെഞ്ചു നീറ്റത്തിലാണ് ഇന്ന് ബാബുരാജ്.

നഗരത്തിൽ മുളങ്കാടകത്തിനു സമീപം അഞ്ചുകല്ലുംമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് രാമൻകുളങ്ങര വരമ്പേൽക്കട മില്ലേനിയം നഗർ 55 കിണറുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ബി.ബാബുരാജ്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസാണ് രാഹുലിന്റെ ജീവനെടുത്തത്. ഓട്ടോ സ്റ്റാൻഡിന്റെ തൊട്ടടുത്തു വച്ചാണ് ഇന്നലെ രാവിലെ വാഹനാപകടത്തിൽ മരിച്ചത്. ചവറ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന സ്വകാര്യബസ് രാഹുൽ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.

ആദ്യ വിവാഹം 1982 ൽ, പിന്നീടങ്ങോട്ട് 17 കെട്ടി; ഇത് 66കാരൻ രമേശ് ചന്ദ്രയുടെ അമ്പരപ്പിക്കുന്ന വിവാഹതട്ടിപ്പ്, ഇരയായവരിൽ ഡോക്ടർമാരും അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും!

ചെറിയ അപകടമെന്തോ നടന്നുവെന്നേ ആ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ബാബു കരുതിയുള്ളൂ. എന്നാൽ അത് തന്റെ മകന്റെ ജീവനെടുത്ത അപകടമാണെന്ന് വൈകിയാണ് ബാബുരാജ് അറിഞ്ഞത്. അപകടമുണ്ടായി അഞ്ചു മിനിറ്റിലധികം കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ വണ്ടി ലഭിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.

എംകോം പൂർത്തിയാക്കിയ ശേഷം സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലിക്കൊപ്പം ബാങ്ക് പരീക്ഷയ്ക്കു പരിശീലനവും നടത്തിവരികയായിരുന്ന രാഹുൽ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ഓട്ടോഡ്രൈവറായി ജോലി നോക്കുന്ന ബാബുരാജും കുടുംബവും വാടക വീട്ടിലാണു താമസം. രാഹുലിന്റെ അമ്മ: സിന്ധു. സഹോദരൻ: രാജേഷ്. രാഹുലിനെ ഇടിച്ചിട്ട സ്വകാര്യബസിന്റെ ഡ്രൈവർ സംഭവസ്ഥലത്തു നിന്ന് ഓടിക്കളഞ്ഞു. ഇയാൾക്കു വേണ്ടി അന്വേഷണം നടത്തി വരികയാണ്. ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേയും ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.

ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഗൂഢാലോചനകേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ചോദ്യം ചെയ്യല്‍. ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു.

കേസില്‍ ദിലീപിനേയും വീണ്ടും ചോദ്യംചെയ്യും. ഇതുസംബന്ധിച്ച നോട്ടീസ് ക്രൈംബ്രാഞ്ച് കൈമാറിയിട്ടുണ്ട്. കൂട്ടുപ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവര്‍ക്കും നോട്ടീസ് നല്‍കി.

പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെഫലം വെള്ളിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ദിലീപിനെ ചോദ്യംചെയ്യുന്നത്.

അനൂപിന് കഴിഞ്ഞ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എത്തിയില്ല. ബന്ധു മരിച്ചതിനാലാണ് ഹാജരാകാത്തത് എന്നായിരുന്നു മറുപടി. സുരാജിന് തിങ്കളാഴ്ച ഹാജാരാകാനാണ് നോട്ടീസ്. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യംചെയ്യുക.

അതേസമയം കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

തൊടുപുഴ: പിതാവ്‌ ഓടിച്ച കാറിനും മരത്തിനും ഇടയില്‍പ്പെട്ട്‌ 10 വയസുകാരന്‌ ദാരുണാന്ത്യം. തൊടുപുഴ ഉടുമ്പന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ റെജില്‍ – ഹസീന ദമ്പതികളുടെ ഏക മകന്‍ കെ.ആര്‍. മുഹമ്മദ്‌ സാജിദാ (10) ണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ 11 ന്‌ വീട്ടുമുറ്റത്തിട്ട്‌ റെജില്‍ കാര്‍ തിരിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ അപകടം. കാറിന്റെ പിന്നില്‍നിന്ന്‌ സൈഡ്‌ പറഞ്ഞ്‌ കൊടുക്കുകയായിരുന്ന മുഹമ്മദ്‌ സാജിദ്‌, പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിനും മുറ്റത്തെ മരത്തിനും ഇടയില്‍പ്പെടുകയായിരുന്നു.

റെജിലിന്റെ കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ അയല്‍വാസികള്‍ കുട്ടിയെ കരിമണ്ണൂര്‍ സെന്റ്‌ മേരീസ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആകെയുള്ള അഞ്ച്‌ സെന്റ്‌ ഭൂമിയിലെ കൊച്ചുവീട്ടിലാണ്‌ റെജിലും കുടുംബവും താമസിക്കുന്നത്‌. പലഹാരം ഉണ്ടാക്കി വില്‍ക്കല്‍, പെയിന്റിങ്‌, ടൈല്‍പണി തുടങ്ങി വിവിധ തൊഴിലുകള്‍ ചെയ്‌താണ്‌ റെജില്‍ കുടുംബം പുലര്‍ത്തിയിരുന്നത്‌. പലഹാരക്കച്ചവടത്തിനായി ഉണ്ടായിരുന്ന ഓട്ടോറിക്ഷ മാറ്റി അടുത്തിടെ വാങ്ങിയ കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഗര്‍ഭിണിയായ മാതാവ്‌ ഹസീന അപകടസമയത്ത്‌ തൊഴിലുറപ്പ്‌ ജോലിക്ക്‌ പോയിരിക്കുകയായിരുന്നെന്ന്‌ അയല്‍വാസികള്‍ പറഞ്ഞു. കരിമണ്ണൂര്‍ സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിയായിരുന്നു സാജിദ്‌.

കരിമണ്ണൂര്‍ പോലീസ്‌ സ്‌ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം വൈകിട്ട്‌ ആറരയോടെ വീട്ടിലെത്തിച്ച മൃതദേഹം എട്ട്‌ മണിയോടെ ഇടമറുക്‌ കാരൂക്കാ പള്ളിയില്‍ കബറടക്കി.

ഈ അടുത്താണ് തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസുമായി വീണ്ടുമൊന്നിക്കുന്നു എന്ന വാർത്തകൾ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രത്തിന്റെ പൂജാ വിശേഷങ്ങൾ തെലുങ്ക് സിനിമാ വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു.

2005 ൽ പുറത്തിറങ്ങിയ അതട് പത്തുവർഷങ്ങൾക്കു ശേഷമിറങ്ങിയ ഖലീജ എന്നീ സിനിമകൾക്ക് ശേഷം മഹേഷ് ബാബുവും തിവിക്രം ശ്രീനിവാസും ഒന്നിക്കുന്ന സിനിമയായാകും SSMB28 . ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലും വേഷമിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വിടുന്നത്.

പിങ്ക് വില്ല പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം എസ്എസ്എംബി 28 ൽ പ്രധാന വേഷത്തിൽ മോഹൻലാലിനെ പരിഗണിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഈ വാർത്തയിൽ സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

വലിമൈ’യ്ക്ക് ശേഷം അജിത്ത് നായകനായി എച്ച് വിനോദിന്റെ സംവിധാനത്തിൽ പ്രഖ്യാപിച്ച ചിത്രമായ ‘എ കെ 61’ൽ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ അജിത്തും സ്ക്രീനില്‍ ഒരുമിച്ചെത്തുമെന്ന് തെന്നിന്ത്യൻ സിനിമാ വൃത്തങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

മോഹൻലാലിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ പല പ്രമുഖ നടന്മാരുടെ പേരും അജിത്തിനൊപ്പമുള്ള കഥാപാത്രം അവതരിപ്പിക്കുന്നതിന് പരിഗണനയിലുണ്ട്. ചിത്രത്തിന് കൂടുതല്‍ താര മൂല്യമുണ്ടാക്കുന്നതും അജിത്തിനൊപ്പം പ്രകടനത്തിലും മൂല്യത്തിലും ഒത്തുചേരുന്നതുമായ ഒരു സൂപ്പര്‍താരത്തെയാണ് അണിയറക്കാര്‍ പരിഗണിക്കുന്നത്.

നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അജിത്ത് അവതരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. 2023ലെ പൊങ്കല്‍ റിലീസ് ആയിട്ടാവും എകെ 61 തിയറ്ററുകളിലെത്തുക എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .

യൂനിസ് കൊടുങ്കാറ്റിന്റെ തകർച്ച നേരിടാൻ സൈന്യം സജ്ജമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.ഇംഗ്ലണ്ടിൻ്റെ സൗത്ത് വെസ്റ്റ് റീജിയണിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അപൂർവമായ ചുവന്ന കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ സൈന്യം സജ്ജമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിക്കൂറിൽ 100 ​​മൈൽ വേഗതയിൽ വീശുന്ന കാറ്റ് വൈദ്യുതി ലൈനുകൾ പൊളിക്കാനും അവശിഷ്ടങ്ങൾ വായുവിലൂടെ പറക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപൂർവ്വമായാണ് ഇത്രയും ഉയർന്ന ലെവലിലുള്ള മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിക്കുന്നത്. ഡെവൺ, കോൺവാൾ, സോമർസെറ്റ് എന്നിവിടങ്ങളിലെ കോസ്റ്റൽ ഏരിയകൾ, വെയിൽസിൻ്റെ സൗത്ത് കോസ്റ്റ് എന്നിവിടങ്ങളിൽ സ്റ്റോം യൂണിസിൻ്റെ താണ്ഡവമുണ്ടാകും. ട്രെയിൻ ക്യാൻസലേഷൻ, പവർ കട്ട്, വസ്തുവകകൾക്ക് നാശം എന്നിവ സംഭവിക്കാം. കാറ്റിൽ പറന്നു നടക്കുന്ന വസ്തുക്കൾ മൂലം ജീവാപായത്തിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കി. അടിയന്തിര സ്ഥിതി വിലയിരുത്താൻ ഗവൺമെൻ്റ് എമർജൻസി കോബ്രാ മീറ്റിംഗ് വിളിച്ചു. മിലിട്ടറിയെ സ്റ്റാൻഡ് ബൈയിൽ നിറുത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകന്‍, സഹനടന്‍, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളില്‍ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന ജഗദീഷ് അഭിനയത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തുന്നത്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമാണ് നടന്‍.

ജഗദീഷിന്റെ സിനിമ ജീവിതം പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും കുടുംബ ജീവിതം അത്ര പരിചയമല്ല. പൊതു വേദികളിലോ പുരസ്‌കാരദാന ചടങ്ങുകളിലോ ഭാര്യയും മക്കളും അധികം എത്താറില്ല. ഇപ്പോള്‍ ഭാര്യ എന്തുകൊണ്ട് പൊതുവേദികളില്‍ എത്തുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജഗദീഷ്. താരം അവതാരകനായി എത്തുന്ന പടം തരും പണം എന്ന പരിപാടിയിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.

വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ എപ്പിസോഡില്‍ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സാര്‍ത്ഥികള്‍ ആയി എത്തിയത്. ഷോയുടെ ഇടയില്‍ വച്ചാണ് തന്റെ ഭാര്യ രമ ഒരിക്കലും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം ജഗദീഷ് വെളിപ്പെടുത്തിയത്.

എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ് അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല.

ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമെ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രഡിറ്റും അവള്‍ക്ക് ഉള്ളതാണ്- ജഗദീഷ് പറഞ്ഞു.

ബ്രസീലിലെ റിയോ ഡീ ജെനീറോയില്‍ കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 100 മരണം. ചൊവ്വാഴ്ച മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ അമ്പതിലധികം സ്ഥലത്ത് മണ്ണിടിച്ചിലുകള്‍ ഉണ്ടായി, നാനൂറോളം ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു.

ഇതിനകം തന്നെ നിരവധി വീടുകള്‍ മണ്ണിനടിയിലായിട്ടുണ്ട്. എണ്‍പതോളം വീടുകള്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്. ദുരന്തത്തില്‍ കാണാതായവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. ദുരന്തബാധിത പ്രദേശങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

കുതിച്ചൊഴുകുന്ന വെള്ളത്തില്‍ വാഹനങ്ങളും മനുഷ്യരും അകപ്പെട്ടിരിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പല വീഡിയോകളിലും ആളുകള്‍ വെള്ളത്തിനൊപ്പം കുതിച്ചൊഴുകി പോകുന്നതും വീടുകള്‍ക്ക് മേല്‍ കനത്ത് മണ്ണ് വന്നടിയുന്നതുമൊക്കെ കാണാം. നിരവധി ആളുകളുള്ള ഒരു ബസ് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോകുന്ന കാഴ്ച ഹൃദയഭേദകമാണ്.

ഈ വര്‍ഷം ആദ്യം മുതല്‍ തെക്കന്‍ ബ്രസീലിലെ വിവിധ ഭാഗങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. ഈ മാസമാദ്യം സാവോ പോളോയില്‍ ഉണ്ടായ കനത്ത മഴയില്‍ 24 പേര്‍ മരിച്ചിരുന്നു.

അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി
നിലമ്പൂരില്‍ അറസ്റ്റില്‍. സോനിത്പുര്‍ സ്വദേശി അസ്മത് അലിയും സഹായി അമീര്‍ ഖുസ്മു എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അസ്മത് അലിയെ അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാള്‍.

അസം പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂര്‍ പോലീസിന്റെ വലയിലാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസില്‍ പ്രതിയായ ഇയാള്‍ കേരളത്തില്‍ വന്ന് ഒളിവില്‍ താമസിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് വിവരം. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കുമെന്നാണ് വിവരം.

അസം പോലീസ് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികള്‍ക്കൊപ്പം ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം തന്നെ താമസമാക്കുകയും ചെയ്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അസം പോലീസിന് ലഭിക്കാതായതോടെ അന്വേഷണം വഴിമുട്ടിയ സാഹചര്യമായിരുന്നു.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ സുരക്ഷിത സ്ഥലം എന്ന നിലയിലാണ് നിലമ്പൂരില്‍ എത്തിയത്. നേരത്തെ ഇയാളുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കള്‍, വീട്ടുകാര്‍ എന്നിവരുമായി ഇയാള്‍ കുറച്ച് കാലമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അസ്മത് അലി നിലമ്പൂരില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.

നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവും സംഘവുമാണ് ഇയാളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്. ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ടാക്‌സ്‌ഫോഴ്‌സും, നിലമ്പൂര്‍ പോലീസും സംഘത്തിലുണ്ടായിരുന്നു.

കൊച്ചി മെട്രോ പാളത്തിന് ചരിവ് കണ്ടെത്തിയതിനെ തുടർന്ന് പില്ലറിൽ പരിശോധന ആരംഭിച്ചു. കളമശ്ശേരി പത്തടിപ്പാലത്തിനു സമീപം 347ാം നമ്പർ തൂണിനടുത്താണ് പാളത്തിൽ നേരിയ ചരിവ് കണ്ടെത്തിയിരിക്കുന്നത്. പത്തടിപ്പാലത്തുള്ള 347-ാം നമ്പർ പില്ലറിന് ചുറ്റുമുള്ള മണ്ണ് നീക്കിയശേഷമാണ് കെ.എം.ആർ.എൽ. പരിശോധന നടത്തുന്നത്. കെ.എം.ആർ.എൽ. നടത്തിയ പതിവ് പരിശോധനയ്ക്കിടെ ആണ് നേരിയ ചരിവ് ശ്രദ്ധയിൽപ്പെട്ടത്. പരിശോധന കുറച്ചുദിവസം കൂടി തുടരുമെന്ന് അധികൃതർ അറിയിച്ചു.

കെ.എം.ആർ.എൽ. നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോധ്യപ്പെട്ടതിനെത്തുടർന്ന് വിശദമായ പരിശോധനയ്ക്ക് ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡി.എം.ആർ.സി.) വിവരമറിയിച്ചിട്ടുണ്ട്. കെ.എം.ആർ.എൽ. സ്വന്തം നിലയ്ക്ക് പരിശോധന തുടരുകയാണ്. തകരാർ ഗുരുതരമെന്ന് കണ്ടെത്തിയാൽ മെട്രോ സർവീസ് കുറച്ചുകാലം നിർത്തേണ്ടി വന്നേയ്ക്കുമെന്നും വിവരമുണ്ട്.

പാളം ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഭാഗമായ വയഡക്ടിന്റെ ചരിവ്, പാളത്തിനടിയിലെ ബുഷിന്റെ തേയ്മാനം, തൂണിന്റെ ചരിവ് എന്നീ സാധ്യതകളാണ് പ്രധാനമായും ഉള്ളത്. ഇത് കണ്ടെത്താനുള്ള പരിശോധനയാണ് പുരോഗമിക്കുന്നത്. പാളം ഉറപ്പിച്ചിട്ടുള്ള കോൺക്രീറ്റ് ഭാഗത്തിന്റെ (വയഡക്ട്) ചരിവാണെന്ന് ആദ്യ നിഗമനം. എന്നാൽ പരിശോധനയിൽ അതല്ലെന്ന് വ്യക്തമായി. പാളം ഉറപ്പിച്ചിരിക്കുന്ന ബുഷുകളിലെ തേയ്മാനം മൂലം ചരിവുണ്ടാകാം. ബുഷ് മാറ്റിവച്ചാൽ പ്രശ്‌നം തീരും. വയഡക്ടിന്റെ ചരിവാണെങ്കിലും പരിഹരിക്കാം. എന്നാൽ തൂണിനു ചരിവുണ്ടെങ്കിൽ കാര്യം ഗുരുതരമാകുമെന്നും അധികൃതർ സൂചന നൽകുന്നുണ്ട്.

തൂണിന്റെ ചരിവ് ആണെങ്കിൽ പോലും അതു പരിഹരിക്കാൻ കഴിയുമെന്നും സർവീസ് ആരംഭിച്ച് അഞ്ച് വർഷം കഴിഞ്ഞ് തൂണിനോ അടിത്തറയ്‌ക്കോ തകരാർ ഉണ്ടാവാൻ സാധ്യത കുറവാണെന്നും എൻജിനീയർമാർ അഭിപ്രായപ്പെട്ടു. ട്രാക്കിലെ ചരിവ് തൂണിന്റെ പ്രശ്‌നം മൂലമാണെങ്കിൽ ആറ് മാസത്തേക്കെങ്കിലും ഈ ഭാഗത്ത് മെട്രോ സർവീസ് നിർത്തിവയ്‌ക്കേണ്ടി വരും. തകരാറുള്ള ഭാഗം പൂർണ്ണമായി അഴിച്ചുപണിയേണ്ടതായി വരുമെന്നും അറിയിച്ചു.

വയഡക്ടിനും ട്രാക്കിനും ഇടയിൽ ചെറിയൊരു വിടവ് ശ്രദ്ധയിൽപ്പെട്ടെന്നും, അതു പരിശോധിച്ചു വരികയാണെന്നും കെ.എം.ആർ.എൽ പ്രതികരിച്ചു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും മുകൾ ഭാഗത്തെ പരിശോധന കഴിഞ്ഞതായും താഴ്ഭാഗത്തുകൂടി സമഗ്ര പരിശോധന നടത്തുമെന്നും കെ.എം.ആർ.എൽ അറിയിച്ചു. അതേസമയം, ട്രെയിൻ സർവീസ് പതിവുപോലെ നടക്കുന്നുണ്ട്. പരിശോധന കുറച്ചുദിവസം കൂടി തുടരും. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ചകളായി വേഗത കുറച്ചാണ് മെട്രോയുടെ സഞ്ചാരം. മണിക്കൂറിൽ 35 കിലോമീറ്ററാണ് ട്രെയിനിന്റെ വേഗമെങ്കിൽ, പത്തടിപ്പാലം എത്തുമ്പോൾ 20 കിലോമീറ്റർ ആയി കുറയ്ക്കുകയാണ്.

Copyright © . All rights reserved