രാധാകൃഷ്ണൻ മാഞ്ഞൂർ
സ്വന്തം ഇഷ്ടങ്ങളുടെ ആകാശത്ത് പറന്നു നടക്കാൻ ഏതു മനുഷ്യനും ആഗ്രഹമുണ്ട് . സ്വാതന്ത്ര്യത്തിന്റെ വിശാല ഭൂമികയാണത്. കാണുന്നതൊക്കെ വർണ്ണക്കാഴ്ചകൾ മാത്രം. ജീവിതത്തിൽ ഏറ്റവും ധനികനായ മനുഷ്യൻ ഞാനാണെന്നു പറഞ്ഞ വ്യത്യസ്തനായ ഗോപാലേട്ടൻ കരീലക്കുളങ്ങര സ്വദേശി. ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഒരു സാധുമനുഷ്യൻ. 1999 ഏപ്രിൽ മാസത്തിലെ ഒരു വേനൽ പകൽ . അമ്പലപ്പുഴ ഗവൺമെൻറ് മോഡൽ സ്കൂളിൽ നടക്കുന്ന പി എസ് സി ടെസ്റ്റിൽ പങ്കെടുക്കാൻ എത്തിയതാണ് ഞാൻ .
ചുറ്റുവട്ടത്തുള്ള എല്ലാ ലോഡ്ജുകളും ഉദ്യോഗാർത്ഥികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഗവൺമെൻറ് സ്കൂളിനരുകിലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നു. പതിയെ ഇവിടെയങ്ങു കൂടാം.
അമ്പലവും, അവിടുത്തെ മനുഷ്യരും ആലസ്യത്തിലാണ്. ഒരു ഗാനമേള ട്രൂപ്പ് അവരുടെ സംഗീതോപകരണങ്ങൾ സ്റ്റേജിനു സമീപം ഇറക്കി വയ്ക്കുന്നു. ദൂരെ നിന്നു വന്ന ഒരു തീർത്ഥാടക സംഘം അമ്പലവും, പരിസരവും കണ്ടു നടക്കുന്നു. അവരുടെ കുഞ്ഞുങ്ങൾ വലിയ ആഹ്ളാദത്തിലാണ്.
ഞാൻ അമ്പലത്തിന്റെ തിരക്ക് കുറഞ്ഞ ഭാഗത്തേക്ക് മാറിയിരുന്നു. യാത്രയുടെ ക്ഷീണം വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്.
‘എവിടുന്നു വരുന്നു ‘ തൊട്ടരികിലിരുന്ന ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളാണ് ചോദിച്ചത്.
‘അല്പം ദൂരം നിന്നാണ് – മാഞ്ഞൂര് ‘ ഞാൻ മറുപടി പറഞ്ഞു.
‘മാഞ്ഞുരോ… ? ‘ അയാൾ ആ സ്ഥല നാമത്തെ പ്പറ്റി ആലോചിക്കുകയാണ്. അദ്ദേഹത്തിൻറെ മനോമുകരത്തിൽ അങ്ങനെയൊരു പേര് കേട്ടിട്ടില്ലാത്തതുപോലെ …
ഞാൻ വിശദമാക്കാൻ തീരുമാനിച്ചു. ‘ഏറ്റുമാനൂരമ്പലത്തിനടുത്തുള്ള സ്ഥലമാണ് … ‘
ഞാൻ വീണ്ടും നിശബ്ദനായിരുന്നു. ചേട്ടൻ വിടുന്ന മട്ടില്ല … “ഏറ്റുമാനൂരമ്പലത്തിലെ ഉത്സവത്തിനു ഞാൻ വന്നിട്ടുണ്ട് …ഏഴരപ്പൊന്നാന അവിടുത്തെ വില്ലുകുളം … ” അദ്ദേഹം ഓർത്തെടുത്തു പറഞ്ഞുകൊണ്ടിരുന്നു.
സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീമിൻറെ ചിത്രങ്ങളിൽ കാണുന്ന സാധാരണക്കാരനായ ഗ്രാമീണന്റെ രൂപഭാവമുള്ള ഒരു മനുഷ്യൻ … കണാരേട്ടൻ , കേളുവേട്ടൻ എന്നൊക്കെ വിളിക്കാവുന്ന ഒരു രൂപം.
എന്റെ യാത്രാ ഉദ്ദേശമടക്കമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്തിനാണ് ഈ അപരിചിതൻ ഇതൊക്കെ ചോദിച്ചറിയുന്നതെന്ന് ചിന്തിക്കാതിരുന്നില്ല…
‘ നീ ഭക്ഷണം കഴിച്ചോ … ഇവിടെ പ്രസാദമൂട്ടുണ്ടായിരുന്നു.’
‘ ഞാൻ ഹോട്ടലിൽ നിന്നും ഊണുകഴിച്ചു .’ രൂപയുടെ കുറവു കൊണ്ട് ഞാൻ ഒന്നും കഴിച്ചിരുന്നില്ല.
എൻറെ ഏകാന്ത ചിന്തകൾക്കിടയിൽ പലപ്പോഴും പല പല ചോദ്യങ്ങളുമായി ഗോപാലേട്ടൻ കടന്നു വന്നു കൊണ്ടിരുന്നു.
വൈകുന്നേരം 5 മണിക്ക് ഒരു ചായ കുടിയ്ക്കാൻ എഴുന്നേറ്റപ്പോൾ ഞാൻ ഗോപാലേട്ടനെയും ക്ഷണിച്ചു. ഒരു മടിയും കൂടാതെ അദ്ദേഹവും കൂടെ വന്നു. ഇത്രയും സമയത്തിനുള്ളിൽ അദ്ദേഹത്തിൻറെ പൂർവ്വാശ്രമ ജീവിതം ഞാനും ചോദിച്ചറിഞ്ഞു.
ഗോപാലൻ എന്നു പേര്.
കരീലക്കുളങ്ങര സ്വദേശി.
വിവാഹിതൻ. ഭാര്യയും, മൂന്നു മക്കളുമുണ്ട് . ഇപ്പോൾ നാടു വിട്ടിറങ്ങിയിട്ട് 17 വർഷമായിരിക്കുന്നു. ഉത്സവങ്ങൾ കൺനിറയെ കാണുക, ആ തിരക്കിൽ മുങ്ങി നിവർന്നങ്ങനെ എങ്ങോട്ടൊക്കെയോ സഞ്ചരിക്കുക… ഈശ്വരാ ഇങ്ങനെയും മനുഷ്യരോ?.
നന്നേ ചെറുപ്പത്തിൽ ‘പുറപ്പെട്ടു പോയി ‘ . അതും രണ്ടു തവണ …(പണ്ട് ഞങ്ങളുടെ ഗ്രാമത്തിലും ഇതുപോലെ ‘പുറപ്പെട്ടു’ പോകുന്ന വിദ്വാന്മാരുണ്ടായിരുന്നു.)
‘ രണ്ടു തവണയും വീട്ടുകാർ പിടിച്ചോണ്ടുപോന്നു… വിവാഹം കഴിഞ്ഞ് മൂത്തവന് 20 വയസ്സായപ്പോൾ തോന്നി എങ്ങോട്ടെങ്കിലും പോവണമെന്ന് … എന്റെ വീട്ടുകാരി തങ്കമ്മയുമായി ഒരു വിധത്തിലും ചേർന്ന് പോവില്ലായിരുന്നു. അങ്ങനെ രണ്ടാൺകുഞ്ഞുങ്ങളെയും ഒരു പെൺകുഞ്ഞിനെയും ഉപേക്ഷിച്ചുള്ള യാത്ര ഇന്നും തുടരുന്നു. ‘
ചേട്ടന് ഇങ്ങനെ നടക്കണമെന്നുണ്ടായിരുന്നെങ്കിൽ വിവാഹം കഴിക്കാതെ ആകുമായിരുന്നല്ലോ … വെറുതെ അവരുടെ ജീവിതം … ആശ്രയം ഇതൊക്കെ തകർത്തില്ലെ…
ഞാൻ ചോദിച്ച ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല …പകരം ചായ തണുത്തു പോവും … അതു കുടിക്ക് എന്നു പറഞ്ഞു.
തികച്ചും ഒരു അവധൂതനെപ്പോലെ സഞ്ചരിക്കുന്ന ഒരു മനുഷ്യൻ … ഈ ജീവിത നിയോഗമെന്താവാം . ഞാൻ പലവിധ ചിന്തകളിൽ പെട്ടുപോവുന്നു.
കടയ്ക്കു പുറത്തിറങ്ങിയപ്പോൾ അമ്പലത്തിലെ ഒരു കാഴ്ച കാണാൻ ഗോപാലേട്ടൻ ക്ഷണിച്ചു.
ഞാൻ അദ്ദേഹത്തിനൊപ്പം ഒരു തടികൊണ്ടുള്ള പ്ലാറ്റ്ഫോമിനു മുമ്പിൽ ചെന്നുനിന്നു.
‘ഇതു കണ്ടിട്ടുണ്ടോ … കുഞ്ചൻനമ്പ്യാരുടെ മിഴാവാണ് .. ‘
ഞാൻ അത്ഭുതപ്പെട്ടു നിന്നു .
‘കുഞ്ചൻസ് മിഴാവ് ‘ എന്ന് ഇംഗ്ലീഷിലും, മലയാളത്തിലുമൊക്കെ രേഖപ്പെടുത്തിയിരിക്കുന്നു.
കൂത്ത് നടന്ന വേദിയിൽ ഉറങ്ങിപ്പോയ കുഞ്ചന് ഏറ്റുവാങ്ങേണ്ടിവന്നത് ആളുകളുടെ കളിയാക്കൽ ചിരികളായിരുന്നു. അതുകൊണ്ട് നമുക്ക് കിട്ടിയതോ ‘തുള്ളൽ ‘ എന്നൊരു കലാരൂപം. ആ വലിയ കലാകാരന്റെ വാദ്യോപകരണത്തിൽ ഒന്ന് തൊട്ടു തലോടണമെന്ന് തോന്നി . ഞാൻ ഭയ ഭക്തി ബഹുമാനങ്ങളോടെ പ്ലാറ്റ്ഫോമിൽ കയറിനിന്നു . വലയടിച്ചു വച്ചിരിക്കുന്ന മിഴാവിനു മുകളിൽ കൈകൾ ചേർത്തു വച്ചു. ആ ക്ലാവു പിടിച്ച ഗന്ധത്തിൽ കുഞ്ചൻനമ്പ്യാരുടെ വിരലുകൾ എന്നെ ആശ്ലേഷിച്ചുവെന്ന് ഞാൻ വിശ്വസിച്ചു .
തട്ടിൽ നിന്നിറങ്ങി വന്നപ്പോൾ തുള്ളൽ കഥകളെപ്പറ്റിയായി ഗോപാലേട്ടന്റെ സംസാരം. ‘ ഞാൻ പുള്ളീടെ നാട്ടിലെ അമ്പലത്തിൽ ഉത്സവത്തിന് പോയിട്ടുണ്ട് …,’
‘ കലക്കത്തു ഭവനത്തിനടുത്തോ ‘ ഞാൻ അവിശ്വസിക്കുന്നുവെന്ന് ഒരു തോന്നൽ അദ്ദേഹത്തിനുണ്ടായെന്നു തോന്നുന്നു.
‘മലബാറിലെ തെയ്യക്കാലങ്ങൾ തുടങ്ങിയാൽ ഞാൻ പിന്നെ അവിടെയാണ് …’
കോലത്തുനാട്ടിലെ തെയ്യം … മനുഷ്യൻ ദേവതാരൂപം പൂണ്ടു നിൽക്കുന്ന അമ്മ ദൈവങ്ങൾ … തോറ്റവും , വെള്ളാട്ടവുമൊക്കെ … തുലാമാസം മുതൽ ജൂൺ അവസാനം വരെയുള്ള തെയ്യക്കാലങ്ങളിലേക്ക് ഗോപാലേട്ടൻ സഞ്ചരിച്ചു. വനദേവതകൾ, നാഗകന്യകകൾ, വീരൻമാർ അങ്ങനെയങ്ങനെ…
(തുടരും )
ഡോ. ഐഷ വി
ഫോൺ റിങ് ചെയ്തപ്പോൾ ഞാനതെടുത്തു ഹലോ പറഞ്ഞു. അങ്ങേ തലയ്ക്കൽ നിന്നും ചോദ്യം : “ഇത് ഐഷയാണോ?” ഞാൻ ” അതേ” എന്ന് പറഞ്ഞു .”തളിപ്പറമ്പ് എസ് ബി ഐയിൽ നിന്നാണ്. ഒരു അക്കൗണ്ട് ക്ലോസ്സ് ചെയ്യാനുള്ള അപേക്ഷ കൊടുത്തിരുന്നില്ലേ? അത് ക്ലോസ്സ് ചെയ്ത് തുക ജോമിഷയ്ക്ക് കൊടുക്കട്ടേ?” ഞാൻ “കൊടുത്തോളൂ ” എന്ന് പറഞ്ഞു. ” അത് കൺഫേം ചെയ്യാനാണ് വിളിച്ചത്” . അങ്ങേ തലയ്ക്കൽ നിന്നുമുള്ള മറുപടി. അല്പനേരം കഴിഞ്ഞ് വാട്ട് സാപിൽ മെസ്സേജ് വന്ന ശബ്ദം കേട്ടു: * ക്ലിങ്ങ്, ക്ലിങ്ങ്, ക്ലിങ്ങ്'” . ജോമിഷയാണെന്ന് ഫോണിലെ മെസ്സേജ് അലർട്ട് നോട്ടിഫിക്കേഷനിൽ നിന്നും മനസ്സിലായി. ഞാൻ വാട്സാപ് ഓപൺ ചെയ്തു. ജോ മിഷയുടെ മെസ്സേജ് നോക്കി.
‘കാശിന്റെ ഫോട്ടോ , തുകയെഴുതിയ ചെക്കിന്റെ ഫോട്ടോ . ₹35164/- തുക രാജീവേട്ടന്റെ കൈയിൽ പ്രിൻസിപ്പാളിന് കൊടുക്കാൻ കൊടുത്തു.
പിന്നെ പുഞ്ചിരിയ്ക്കുന്ന ഒരു സ്മൈലി .’ ഇത്രയുമാണ് ജോ മിഷയുടെ മെസ്സേജ്. എന്റെ മനസ്സ് വാട്സാപിൽ നിന്നും 2013-14 കാലഘട്ടത്തിലേക്ക് പറന്നു.
കൃഷ്ണേട്ടന്റെ വീടിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനും മക്കളില്ലാത്ത അന്ധ ദമ്പതികളായ കൃഷ്ണേട്ടനും ഭാര്യയ്ക്കുമായി ഒരു ശൗചാലയം പണിയുന്നതിനുമാട്ടാണ് ഞാനും ജോമിഷയും ഒരു ജോയിന്റ് അക്കൗണ്ട് തളിപ്പറമ്പ് എസ് ബി ഐയിൽ തുടങ്ങിയത്. അത് ക്ലോസ്സ് ചെയ്ത ദിവസമായിരുന്നു ഇന്ന്.
സഞ്ജീവനി പാലിയേറ്റീവ് കെയർ കാരോടൊപ്പം നടത്തിയ ഒരു യാത്രയിലാണ് ഞങ്ങൾ കൃഷ്ണേട്ടനും ഭാര്യ മറിയാമ്മേട്ടത്തിയ്ക്കും ശൗചാലയമില്ലെന്ന വിവരം അറിയുന്നത്. അവരെ സഹായിയ്ക്കാൻ മറ്റാരുമില്ല. പലരും വാഗ്ദാനങ്ങൾ പലതും നടത്തിയെങ്കിലും അതെല്ലാം വാഗ്ദാനങ്ങൾ മാത്രമായി തുടർന്ന സാഹചര്യത്തിലാണ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂടിയ യോഗം ശൗചാലയം നിർമ്മിച്ചു നൽകാൻ തീരുമാനമെടുക്കുന്നത്. സ്വരൂപിയ്ക്കുന്ന പണം നിക്ഷേപിയ്ക്കാൻ എന്റെ വക ആദ്യ സംഭാവനയുമായി ഞാനും ജോമിഷയും കൂടി അക്കൗണ്ട് തുറന്നു. തീരുമാനമെടുത്തതു മുതൽ സ്റ്റാഫും കുട്ടികളും ഉത്സാഹിച്ചു നിന്നു.
കുട്ടികൾ കൃഷ്ണേട്ടന്റെ വീട്ടിൽ പണി ചെയ്യാൻ പോകുമ്പോൾ അധ്യാപകരും ഊഴം വച്ച് കുട്ടികളെ അനുഗമിച്ചിരുന്നു. നാഷണൽ സർവ്വീസ് സ്കീമിന്റെ ഉപദേശക സമിതി യോഗത്തിലെടുത്ത തീരുമാന പ്രകാരമായിരുന്നു അത്. അങ്ങനെ ഒരു ദിവസം പണി തുടങ്ങി. കുട്ടികൾ ചെയ്യുന്ന പണി കൂടാതെ വൈദഗ്ദ്ധ്യം വേണ്ട പണികളിൽ ജോമിഷയുടെ പരിചയക്കാർ സഹായിച്ചു. ശൗചാലയത്തിന്റെ പണി നടക്കുമ്പോഴാണ് ആ വീട്ടിലെ പല പല പ്രശ്നങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നത്. വീടിന്റെ ചോർച്ച, ദ്രവിച്ച ജനാലകൾ , വാതിലുകൾ , അടുക്കളയിലെ ചില പ്രശ്നങ്ങൾ . ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ജോമിഷ എന്നെയും കൂട്ടി തളിപറമ്പിലെ ഒരു പള്ളിയിൽ പോയിരുന്നു. ഒരിക്കൽ ഫാ. സുക്കോൾ ഈ ദമ്പതികൾക്ക് ഒന്നരയേക്കർ സ്ഥലം നൽകിയതല്ലേ, അവർ അത് പ്രയോജനപ്പെടുത്തിയില്ലല്ലോ എന്ന് പറഞ്ഞ് അവർ ഞങ്ങളെ കൈയ്യൊഴിഞ്ഞു. ക്ലോസറ്റ് , സിമന്റ്, വാതിലുകൾ , ജന്നലുകൾ എന്നിവ പല കടയുടമകൾ സ്പോൺസർ ചെയ്തു. മണൽ, കല്ല് തുടങ്ങിയവ ജോമിഷയും മറ്റ് കുട്ടികളും ചേർന്ന് അയൽ പക്കങ്ങളിൽ നിന്നും അവരുടെ പണി കഴിഞ്ഞ് മിച്ചം കിടന്നവ സംഘടിപ്പിച്ചു. ചിലർ നൽകി. ചിലർ വിമുഖത പ്രകടിപ്പിച്ചു .
കൃഷ്ണൻ മറിയാമ്മ ദമ്പതികളുടെ വീട്ടിലേയ്ക്ക് നേരേ ചൊവ്വേ വഴിയില്ലാത്തതിനാൽ സാധന സാമഗ്രികൾ എത്തിയ്ക്കാനും പ്രയാസമായിരുന്നു. പിന്നെ ജോമിഷയുടെ നേതൃത്വത്തിൽ ബസ്സിൽ പോകേണ്ടിടത്ത് നടന്നും , മിഠായി കമ്പനിയിൽ നിന്ന് മിഠായി വാങ്ങി വിറ്റും , കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചും അവർ തുക സ്വരൂപിച്ചു. സ്വരൂപിച്ച തുകകൾ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. കുട്ടികൾ കൃഷ്ണേട്ടന്റെ വീടിന്റെ എല്ലാ അറ്റകുറ്റ പണികളും തീർത്ത് വീട് പെയിന്റടിച്ച് മോടി പിടിപ്പിച്ചു. ദമ്പതികൾക്ക് സന്തോഷമായി. അങ്ങനെ ഉത്ഘാടന ദിവസമെത്തി. നാഷണൽ സർവ്വീസ് സ്കീം അംഗങ്ങളുo സഞ്ജീവനി പാലിയേറ്റീവ് കെയർ അംഗങ്ങളും മറ്റ് പൗര പ്രമുഖരും പങ്കെടുത്ത യോഗത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവ്വീസസ് , ശ്രീ അനിൽകുമാർ സർ(പരേതനായ പ്രൊഫ. എം എൻ വിജയന്റെ മകൻ) ഉത്ഘാടനം നിർവ്വഹിച്ചു.
ജോമിഷ കോഴ്സ് കഴിഞ്ഞ് പോകുന്നതു വരെ കുട്ടികൾ ദമ്പതികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യുവാനായി അവിടെ പോയിരുന്നു.
2014 -ൽ കേരളത്തിലെ മികച്ച എൻ എസ് എസ് വോളന്റിയർ മാർക്കുള്ള അവാർഡ് ജോമിഷയ്ക്ക് ലഭിച്ചു. അപ്പോഴേയ്ക്കും എനിയക്ക് കാർത്തികപള്ളിയ്ക്ക് ട്രാൻസ്ഫർ ആയിരുന്നു. ഞാൻ ട്രാൻസ്ഫർ ആയി പോകുമ്പോൾ നിയുക്ത പ്രിൻസിപ്പാളിന് ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്ത് കൊടുക്കാൻ ജോമിഷ സ്ഥലത്തില്ലാതിരുന്നതിനാൽ സാധിച്ചില്ല. ഞാനൊപ്പിട്ട അപേക്ഷ ജോമിഷയെ കൊണ്ട് ഒപ്പിടീച്ച് ബാങ്കിൽ കൊടുക്കാനായി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്തെ ലാസ്റ്റ് ഗ്രേഡ് സെർവന്റായിരുന്ന ശ്രീ ബാബു അഗസ്റ്റിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ ബാബു അഗസ്റ്റിന് ഹൃദായാഘാതം വന്ന് അകാല നിര്യാണം സംഭവിച്ചതിനാൽ അക്കൗണ്ട് ട്രാൻസ്ഫർ നടന്നില്ല. ഈ വിവരം ഞാൻ വളരെ വൈകിയാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ഞാൻ രണ്ട് മൂന്ന് എഴുത്തുകുത്തുകൾ നടത്തിയിരുന്നു. അവാർഡ് ദാന ചടങ്ങ് തിരുവനന്തപുരം വിമൺസ് കോളേജിൽ വച്ചായിരുന്നു. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പട്ടുവത്ത് നിന്നും സംസ്ഥാന തല അവാർഡ് ഏറ്റ് വാങ്ങു വാൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ ബീന പയ്യനാട്ടും ജോമിഷയും കൂട്ടരും എത്തിയിരുന്നു. അന്ന് ഞാനും അവിടെ പോയി. യൂണിവേഴ്സിറ്റിയിൽ നിന്നും അനിൽകുമാർ സാറും ഭാര്യയും പങ്കെടുത്തു.
ഇക്കാലമത്രയും ബാങ്കക്കൗണ്ട് നിർജ്ജീവമായി തുടർന്നു. ഞാൻ ജോമിഷയെ വിളിച്ചു സംസാരിച്ചപ്പോൾ ജോമിഷ ഒപ്പിട്ട് കൊടുക്കാൻ തയ്യാറായി. ഞാൻ പട്ടുവത്തെ പ്രിൻസിപ്പാൾ അയച്ചു തന്ന ചെക്കൊപ്പിട്ട് കൊടുത്തു. അങ്ങനെ കഴിഞ്ഞ ദിവസം ആ അക്കൗണ്ട് ക്ലോസ്സ് ചെയ്ത് അടുത്ത പ്രവർത്തനങ്ങൾക്കായി തുക പ്രിൻസിപ്പാളിന് കൈമാറി.
വാൽക്കഷണം: ജോമി ഷ കൃഷ്ണേട്ടനേയും ഭാര്യയേയും കുറിച്ച് വീണ്ടും അന്വേഷിച്ചു. കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ കുട്ടികൾ കൃഷ്ണേട്ടന്റെ വീട് മോടി പിടിപ്പിച്ച് നൽകിയതറിഞ്ഞപ്പോൾ അതുവരെ നിഷ്ക്രിയരായിരുന്ന സന്നദ്ധ സംഘടനക്കാർ കുറച്ച് കാലം കഴിഞ്ഞ് നല്ല വാർത്ത വീട് പണിഞ്ഞ് കൊടുക്കാമെന്ന് പറഞ്ഞ് ദമ്പതികളെ വ്യാമോഹിപ്പിച്ചു. അവർ ദമ്പതികളെ സ്ത്രീകൾക്കുo പുരുഷന്മാർക്കും വെവ്വേറെയുള്ള ആശ്രയ കേന്ദ്രങ്ങളിലാക്കി. അന്ധതയും പരിചിതമല്ലാത്ത സാഹചര്യവും സഹധർമ്മിണിയിൽ നിന്നും അകന്നു കഴിയേണ്ടി വന്നതും സന്നദ്ധ സംഘടനക്കാർ പൊളിച്ചിട്ട വീട് പണിയാഞ്ഞതും കൃഷ്ണേട്ടനിൽ ഹൃദയ വേദനയുണ്ടാക്കി. കൃഷ്ണേട്ടൻ വേഗം മരണത്തിന് കീഴടങ്ങി. മറിയാമ്മേടത്തി മറ്റൊരാശ്രയ കേന്ദ്രത്തിൽ തുടരുന്നു. സന്നദ്ധ സംഘടനക്കാർ വീടിന് ഒരു കല്ലു പോലും ഇതുവരെ വച്ചിട്ടില്ല. പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ ആരും ആർക്കും നൽകാതിരിയ്ക്കുന്നതാണ് നല്ലത്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കി സഹായം തേടി. യുഎന്നില്‍ പിന്തുണയ്ക്കണമെന്ന് സെലന്‍സ്കി അഭ്യര്‍ഥിച്ചു. സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്ത മോദി യുക്രെയ്നിലെ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പച്ചു. അതേസമയം, യുഎന്നിലെ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് റഷ്യ സ്വാഗതം ചെയ്തു.
റഷ്യയ്ക്കെതിരെ യുഎന്‍ രക്ഷാസമിതിയില്‍ കൊണ്ടുന്ന പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് പിന്നാലെയാണ് സഹായം തേടി യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലന്‍സ്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചത്. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് സെലന്‍സ്കി വിശദീകരിച്ചു. ഒരുലക്ഷത്തിലധികം പേര്‍ അതിക്രമിച്ച് കടന്നതായും ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും പറഞ്ഞു. ഇവരെ തുരത്താന്‍ ഒന്നിച്ചുനില്‍ക്കണം.
യുഎന്നില്‍ യുക്രെയ്ന്‍ അനുകൂലമായ രാഷ്ട്രീയ പിന്തുണയും സെലന്‍സ്കി അഭ്യര്‍ഥിച്ചു. ജീവനും സ്വത്തും നഷ്ടമാകുന്നതില്‍ തീവ്രമായ മനോവേദനയുണ്ടെന്ന് മോദി പറഞ്ഞു. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം. സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്തു. വിദ്യാര്‍ഥികള്‍ അടക്കം യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയില്‍ മോദി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്നും സെലന്‍സ്കിയോട് മോദി പറഞ്ഞു.
അതേസമയം യുഎന്നില്‍ ഇന്ത്യ സ്വീകരിച്ച നിഷ്പക്ഷ നിലപാടില്‍ റഷ്യന്‍ സ്ഥാനപതികാര്യാലയം നന്ദി അറിയിച്ചു. നയതന്ത്ര, പ്രതിരോധ സഹകരണം ഉൗന്നിപ്പറഞ്ഞ റഷ്യ യുക്രെയ്നിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തുമെന്നും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ മോദി റഷ്യന്‍ പ്രസിഡന്‍റുമായി സംസാരിക്കണമെന്ന് ഇന്ത്യയിലെ യുക്രെന്‍ സ്ഥാനപതി െഎഗോര്‍ പൊളിഖ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു.
600ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള കുഞ്ചൻ മലയാള സിനിമയിൽ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് . അധികവും ഹാസ്യ റോളുകൾ ആണ് അഭിനയിച്ചിട്ടുള്ളത്. 1969ൽ പുറത്തിറങ്ങിയ “മനൈവി” എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം 1970ൽ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാളം സിനിമാരംഗത്തെത്തിയത്. ഇപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കഥയാണ് ഏറെ ശ്രദ്ധ നേടുന്നത്. കഥയിലെ നായകന്മാർ മോഹൻലാലും മണിയൻപിള്ള രാജുവും ആണ്. ഒരൊറ്റ രാത്രികൊണ്ട് ധാരാവിയിലെ ചേരികൾ ഒഴിപ്പിച്ച കഥ നമ്മൾ ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ കേട്ടിരുന്നു.
എന്നാൽ അത്തരം ഒരു സംഭവം മോഹൻലാലിൻറെ യഥാർഥ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട് അത് പക്ഷെ ധാരാവി അല്ല.. ആ കഥ പറയുകയാണ് ഇപ്പോൾ നടൻ കുഞ്ചൻ, അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. കുറച്ച് പഴയ കഥയാണ്, അതായത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘കടത്തനാടന്‍ അമ്പാടി’ എന്ന സിനിമയുടെ ലൊക്കേഷന്‍ മലമ്പുഴയായിരുന്നു. ചിത്രത്തിലെ താരങ്ങളായ നസീര്‍, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, സംവിധായകനായ പ്രിയദര്‍ശന്‍ എന്നിങ്ങനെ തങ്ങളെല്ലാവരും മലമ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഇവിടെ വച്ചായിരുന്നു സംഭവമുണ്ടാകുന്നത്.
എന്നാൽ ഒരു ദിവസം വൈകുന്നേരം ആ ഗസ്റ്റ് ഹൗസിലെ മാനേജര്‍ വന്ന് ഞങ്ങളോട് റൂം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനു കാരണം പറഞ്ഞത് ഏതോ വിഐപികള്‍ക്കായി റൂം നേരത്തെ പറഞ്ഞു വച്ചിരുന്നു. അതിനാലായിരുന്നു മാനേജര്‍ ഒഴിയാന്‍ പറഞ്ഞത് എന്നായിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായി ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വല്ലാതായി. അതികം താമസിക്കാതെ അവർ പറഞ്ഞതുപോലെ പുതിയ അതിഥികള്‍ എത്തുകയും ചെക്ക് ഇന്‍ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റൊരിടത്ത് റൂം കണ്ടെത്തുക പ്രയാസമായിരുന്നു. ഒപ്പം പോകാനുള്ള മടിയും കാരണം തങ്ങള്‍ ഒരു ചെറിയ പണി ഒപ്പിക്കുകയായിരുന്നുവെന്നാണ് കുഞ്ചന്‍ പറയുന്നത്.
ഞാനും രാജുവും കോടി നേരെ മേക്കപ്പ് റൂമിലേക്ക് പോയി, ഷൂട്ടിങ്ങ് ആവശ്യത്തിനായി അവിടെ ഉണ്ടായിരുന്ന വെളിച്ചപ്പാടിന്റെ വാള്‍ ഞാന്‍ കൈയില്‍ എടുത്തു, രാജു എന്റെ മുഖത്തും ദേഹത്തും കുങ്കുമം പൂശി. ചോരയെന്ന് തോന്നിപ്പിക്കാന്‍ തലയിലൂടെ വെള്ളമൊഴിച്ചു കുഞ്ചന്‍ പറഞ്ഞു. പിന്നെയായിരുന്നു ആ രസകരമായ സംഭവം നടക്കുന്നത്. ഒരു പ്രിയദര്‍ശന്‍ സിനിമ പോലെ തന്നെയായിരുന്നു അത്. ‘ആ വാളും പിടിച്ച് അലറിക്കൊണ്ട് ഗസ്റ്റ് ഹൗസ്സിന്റെ ഇടനാഴിയിലൂടെ ഞാന്‍ ഓടി, എന്റെ പുറകെ രാജുവും ലാലും പ്രിയനും ഓടിവന്നു. എന്റെ അലറക്കവും ഒപ്പം മറ്റുള്ളവരുടെ ബഹളവും കൂടിയായപ്പോള്‍ എനിക്ക് ബാധ ഇളകിയതാണെന്ന് കരുതി ചെക്കിന്‍ ചെയ്യാൻ നിന്ന ആളുകള്‍ പേടിച്ചു. ആ പേടി ഇരട്ടിപ്പിക്കാന്‍ ലാലും മണിയനും പ്രിയനും ചേര്‍ന്നു പറഞ്ഞു മാറിക്കോ ഇല്ലെങ്കില്‍ വെട്ട് കൊള്ളും’എന്ന്.
ഇതെല്ലം കണ്ടതോടെ അവിടെ പുതിയതായി താമസിക്കാൻ വന്നവര്‍ ഭയന്ന് മുറിയുടെ കതക് അടച്ചു. ചിലര്‍ ജീവനും കൊണ്ടോടിയെന്നും കുഞ്ചന്‍ ഓര്‍ക്കുന്നു. നിമിഷ നേരം കൊണ്ട് തന്നെ അവിടേക്ക് താമസിക്കാന്‍ വന്ന 25 പേരും എങ്ങോട്ടോ പോയെന്നാണ് കുഞ്ചന്‍ പറയുന്നത്. ആ ഒറ്റ രാത്രി കൊണ്ട് അവിടെ വന്നവരെ അനായാസം ഒഴിപ്പിക്കുകയായിരുന്നു, ഇതിന്റെ എല്ലാം പിന്നിലെ മാസ്റ്റർ ബ്രെയിൻ മോഹൻലാൽ ആയിരുന്നു എന്നാണ് കുഞ്ചൻ പറയുന്നത്.
റഷ്യൻ ചരക്കു കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. യുക്രൈനെതിരേ റഷ്യ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യൂറോപ്യൻ യൂണിയൻ റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസിന്റെ നടപടി. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് പോകുകയായിരുന്ന റഷ്യൻ പതാക കെട്ടിയ ബാൾട്ടിക് ലീഡർ എന്ന ചരക്കു കപ്പലാണ് ഫ്രഞ്ച് നാവിക സേനയും കസ്റ്റംസ് വിഭാഗവും പിടിച്ചെടുത്തത്.
കാറുകൾ കൊണ്ടുപോവുകയായിരുന്നു കപ്പൽ. കപ്പൽ ഫ്രാൻസിലെ വടക്ക് ഭാഗത്തുള്ള പ്രധാനപ്പെട്ട തുറമുഖത്തേക്ക് കൊണ്ടുപോയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ഇത് ഉപരോധമേർപ്പെടുത്തിയ കമ്പനിയിൽ ഉൾപ്പെടുന്നതാണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയ ശേഷം വിട്ടയക്കുമെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ റഷ്യൻ എംബസിയോട് ഫ്രാൻസ് വിശദീകരണം ചോദിച്ചതായി റഷ്യൻ എംബസിയിലെ വക്താവിനെ ഉദ്ധരിച്ച് ടിഎഎസ്എസ് റിപ്പോർട്ട് ചെയ്യുന്നു.
രണ്ടു യുദ്ധങ്ങളുടെ നടുവില്‍പ്പെട്ട് ആശങ്കകളോടെ കഴിയേണ്ടി വരുന്നതിന്റെ കഥയാണ് കായംകുളത്തെ അഖില്‍ രഘുവിന്റെ കുടുംബത്തിന് പറയാനുള്ളത്. ആവൂര്‍ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതര്‍ ബന്ദിയാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് കീവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഖിലിന്റെ ഭാര്യ ജിതിന, യുക്രൈനിലെ യുദ്ധത്തെത്തുടര്‍ന്ന് ബങ്കറില്‍ അഭയം തേടിയിരിക്കുകയാണെന്ന വാര്‍ത്ത കുടുംബത്തെ തേടിയെത്തുന്നത്.
കീവ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ അവസാനവര്‍ഷ അണ്ടര്‍ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയാണ് ജിതിന. റഷ്യന്‍ ആക്രമണം രൂക്ഷമായതോടെയാണ് ജിതിന അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ സ്വയരക്ഷയ്ക്കായി ബങ്കറുകളില്‍ അഭയം പ്രാപിച്ചത്. രാമപുരം സ്വദേശിനിയായ ജിതിന കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 നാണ് അഖിലിനെ വിവാഹം കഴിക്കുന്നത്.
യുഎഇയിലെ ലിവാമറൈന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലില്‍ ജീവനക്കാരനാണ് അഖില്‍ രഘു. ചെങ്കടലില്‍ വെച്ച് കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഹൂതി വിമതര്‍ കപ്പല്‍ റാഞ്ചുന്നത്. അതിന് ശേഷം കഴിഞ്ഞ രണ്ടുമാസമായി കപ്പലും ജീവനക്കാരെയും ഹൂതി വിമതര്‍ ബന്ദിക്കളാക്കി വെച്ചിരിക്കുകയാണെന്ന് അഖിലിന്റെ സഹോദരന്‍ രാഹുല്‍ പറഞ്ഞു.
കപ്പലില്‍ 14 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ ആറുപേര്‍ ഇന്ത്യാക്കാരാണ്. അഖില്‍ സുരക്ഷിതനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ബന്ദികളാക്കപ്പെട്ട ഇവരെ മോചിപ്പിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. അഖിലിന്റെ മോചനത്തിനായി കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താന്‍ ഒരു നടപടിയുമുണ്ടായില്ല.
യെമന്‍ തീരത്തിന് 50 കിലോമീറ്റര്‍ അകലെ തുറമുഖനഗരമായ ഹോദേയ്ദാഗില്‍ വെച്ചാണ് കപ്പല്‍ ഹൂതി വിമതര്‍ പിടിച്ചെടുക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള ആശുപത്രി ഉപകരണങ്ങളാണ് കപ്പലിലുള്ളത്. എന്നാല്‍ ഹൂതികളെ നേരിടുന്നതിനായുള്ള സൈനിക ആയുധങ്ങളാണ് കപ്പലിലുള്ളതെന്നാണ് ഹൂതി വിമതര്‍ പറയുന്നത്.
കെപിഎസി ലളിതയുടെ അവസാന നിമിഷങ്ങളില്‍ താന്‍ കാണാന്‍ ചെന്നതിനെ കുറിച്ച് പറഞ്ഞ് നടി മഞ്ജു പിള്ള. കെപിഎസി ലളിത അസുഖമായി കാലത്ത് മറ്റു പലരോടും കാണാന്‍ വരണ്ട എന്നു പറഞ്ഞ സിദ്ധാര്‍ത്ഥ് തന്നെ അമ്മയെ കാണാന്‍ അനുവദിച്ചതിനെ കുറിച്ചാണ് മഞ്ജു പറയുന്നത്.
അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടില്‍ കഴിയുമ്പോള്‍ താന്‍ കാണാന്‍ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാര്‍ത്ഥ് ഒഴിവാക്കിയപ്പോള്‍, തന്റെ വാക്ക് അവന്‍ കേട്ടു. അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ധു പറഞ്ഞതെന്ന് മനസിലാത്.
അത്രമേല്‍ ക്ഷീണിതയായി, രൂപം പോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നത്. തന്റെ അമ്മ തന്നെയായിരുന്നു കെപിഎസി ലളിത. അമ്മ എവിടെപ്പോയാലും അവിടെ നിന്നൊക്കെ തനിക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടു വരും. ഗുരുവായൂരില്‍ പോയി വരുമ്പോഴൊക്കെ കുറേ മാലയും കമ്മലുമൊക്കെ തന്നിട്ട് അതൊക്കെ ഇട്ടുവരാന്‍ പറയും.
ആംബുലന്‍സില്‍ ഇരിക്കുമ്പോള്‍ അതൊക്കെ താന്‍ ഓര്‍ത്തു. അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. സെറ്റില്‍ അമ്മയുടെ അടുത്ത് അധിക നേരം ചെന്നിരുന്നില്ലെങ്കില്‍ വലിയ സങ്കടമായിരുന്നു. മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ തന്നെ കരുതിയിരുന്നത്.
അമ്മയുടെ ചേതനയറ്റ ശരീരത്തിനരികില്‍ ഇരിക്കുമ്പോഴും ആംബുലന്‍സില്‍ ഇരിക്കുമ്പോഴും പൊട്ടിക്കരയാതെ പിടിച്ചു നിന്നു. അമ്മയെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടു പോയ ശേഷം തിരികെ കാറില്‍ വന്നിരിക്കുമ്പോള്‍ അതുവരെ പിടിച്ചു നിര്‍ത്തിയതെല്ലാം പൊട്ടിപ്പോയി എന്നാണ് മഞ്ജു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ഉക്രൈന്‍. ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയാവാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞുവെങ്കിലും, ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി മറുപടി നല്‍കിക്കഴിഞ്ഞു. പൗരന്മാരോട് ആയുധമെടുക്കാനുള്ള ആഹ്വാനങ്ങളും ഉക്രൈന്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.
20 നും 60നും ഇടയിലുള്ള പുരുഷന്മാര്‍ രാജ്യം വിടുന്നതിനെതിരെയും വിലക്കുണ്ടായിരുന്നു. ഇപ്പോഴിതാ രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധമേന്തുകയാണ് ഉക്രൈനിയന്‍ സ്ത്രീകളും. ഉക്രൈന്‍ വനിതാ എംപിയായ കിറ റുദിക് കലാഷ്‌നികോവ് തോക്കുമായി പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
എങ്ങനെ കലാഷ്‌നികോവും മറ്റു ആയുധങ്ങളും ഉപയോഗിക്കാം എന്ന് ഞാന്‍ പഠിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് വരെ ഇത് എന്റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. പുരുഷന്മാരെ പോലെതന്നെ വനിതകളും നമ്മുടെ നാടിനെ സംരക്ഷിക്കും. ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി കിറ റുദിക് കുറിച്ചു. യുക്രൈന്‍ വോയിസ് പാര്‍ട്ടിയുടെ നേതാവ് കൂടിയായ റുദിക് 2019ലാണ് യുക്രൈന്‍ പാര്‍ലിമെന്റിലെത്തുന്നത്.
യുക്രൈനില്‍ കുടുങ്ങിയവരുമായുള്ള രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. 219 ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്ന് തിരിച്ച വിമാനത്തില്‍ 30 ല്‍ അധികം മലയാളികളുണ്ട്. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയില്‍ എത്തും.
ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തില്‍ എത്തിയത്. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് എംബസി അധികൃതര്‍ വിതരണം ചെയ്തു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ എത്തും. അതേസമയം രക്ഷാദൗത്യത്തിനായി രണ്ടാം വിമാനം റൊമേനിയയിലേക്ക് തിരിച്ചു.
റൊമേനിയന്‍ അതിര്‍ത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തില്‍ എത്തിക്കും. ഡല്‍ഹിയില്‍ നിന്നുള്ള വിമാനവും ഇന്ന് ബുക്കാറെസ്റ്റില്‍ എത്തും. ഹംഗറിയിലേക്കും ഇന്ന് വിമാനമുണ്ട്.
അതേസമയം പോളണ്ട് അതിര്‍ത്തിയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലാണ്. കീലോമീറ്ററുകളോളം നടന്ന് അതിര്‍ത്തിയില്‍ എത്തിയിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യമാണ്. ഇവരെ അതിര്‍ത്തികടത്താനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് എംബസി വ്യക്തമാക്കി. മൂന്‍കൂട്ടി അറിയിക്കാതെ അതിര്‍ത്തികളില്‍ എത്തരുതെന്നും കിഴക്കന്‍ മേഖലകളില്‍ അടക്കമുള്ളവര്‍ അവിടെ തന്നെ തുടരാനും എംബസി അധികൃതര്‍ അറിയിച്ചു.
അതേസമയം, യുക്രൈനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശാസ്ത്രലോകത്ത് തുടര്‍ച്ചയായ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് മരണവും മരണാനന്തര ജീവിതവുമെല്ലാം. മരണസമയത്ത് മനുഷ്യരില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ത് എന്നതിനെപ്പറ്റി അവിടെയും ഇവിടെയും തൊടാതെ ഒരുപാട് പഠനറിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ ഉത്തരം ഇനിയും നമുക്ക് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. എന്നാല്‍ മരണം എന്നാലെന്താണെന്നും മരണത്തിന് ശേഷം എന്തെന്നുമുള്ള ഉത്തരത്തിലേക്ക് നാം എത്തിക്കൊണ്ടിരിക്കുന്നു എന്ന സൂചന തരുന്ന ചില കണ്ടുപിടിത്തങ്ങളും ശാസ്ത്രം നടത്തിയിട്ടുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് പുതുതായി എത്തിയിരിക്കുന്നത്.
മരണസമയത്ത് മസ്തിഷ്‌കത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തിയ ഒരു പഠനത്തില്‍ മരണസമയത്ത് നമ്മുടെ ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 87 വയസ്സുള്ളയാളില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടുപിടിത്തം.
അപസ്മാരം ബാധിച്ച ഇദ്ദേഹത്തിന്റെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.എന്നാല്‍ ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇതോടെ മരണത്തിന് മുമ്പായി അദ്ദേഹം കടന്നുപോയ നിമിഷങ്ങളെ രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. മരിക്കുന്നതിന് തൊട്ട് മുമ്പ് ആ മനുഷ്യനില്‍ കണ്ടെത്തിയ മസ്തിഷ്‌ക തരംഗങ്ങള്‍ ശാസ്ത്രജ്ഞര്‍ പഠനത്തിന് വിധേയമാക്കി. ഇതാദ്യമായാണ് മരണസമയത്തെ തലച്ചോറിന്റെ പ്രവര്‍ത്തനം റെക്കോര്‍ഡ് ചെയ്യപ്പെടുന്നത്. മനുഷ്യര്‍ സ്വപ്‌നം കാണുമ്പോഴോ ഓര്‍മകള്‍ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മാറ്റങ്ങള്‍ തന്നെയാണ് ഈ തരംഗങ്ങളിലും രേഖപ്പെടുത്തിയതെന്നാണ് അവര്‍ കണ്ടെത്തിയത്.
മരണസമയത്തെ 900 സെക്കന്‍ഡ് നേരത്തെ മസ്തിഷ്‌ക പ്രവര്‍ത്തനമാണ് ശാസ്ത്രജ്ഞര്‍ അളന്നത്. ഹൃദയമിടിപ്പ് നിലച്ചതിന് ശേഷമുള്ള 30 സെക്കന്‍ഡും പഠനവിധേയമാക്കി. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതിന് ശേഷവും അതിന് തൊട്ട് മുമ്പും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ മാറ്റം കണ്ടുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
“രോഗിയുടെ ഹൃദയം മസ്തിഷ്‌കത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് നിര്‍ത്തുന്നതിന് മുമ്പുള്ള 30 സെക്കന്‍ഡുകള്‍, സ്വപ്‌നം കാണുമ്പോഴോ അല്ലെങ്കില്‍ ഓര്‍മകള്‍ അയവിറക്കുമ്പോഴോ ഉണ്ടാകുന്ന അതേ മസ്തിഷ്‌ക തരംഗങ്ങളുടെ പാറ്റേണ്‍ ആണ് കാണിച്ചത്. ഇത് ഒരുപക്ഷേ അയാളുടെ ജീവിതാനുഭവങ്ങളുടെ അവസാന ഓര്‍മപ്പെടുത്തലാകാം. മരിക്കുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങളില്‍ ഈ ഓര്‍മകള്‍ നമ്മുടെ തലച്ചോറിലൂടെ വീണ്ടും പ്ലേ ചെയ്യുന്നു” പഠനത്തിന് നേതൃത്വം നല്‍കിയ യുഎസിലെ ലൂയിവില്ലെ യൂണിവേഴ്‌സിറ്റിയിലെ ഡോ.അജ്മല്‍ സെമ്മര്‍ പറഞ്ഞു.
ജീവിതത്തില്‍ നടന്ന സംഭവങ്ങളെ, പ്രിയപ്പെട്ടവരെ ആവാം ഒരു വ്യക്തി അയാളുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളില്‍ ചിലപ്പോള്‍ ഓര്‍ക്കുക എന്നാണ് പഠനം പറഞ്ഞു വയ്ക്കുന്നത്. ഒരു തിരശീലയില്‍ എന്ന പോലെ ആ ഓര്‍മകള്‍ അയാളുടെ മനസ്സിലൂടെ മിന്നി മറയുന്നു. ഇതില്‍ കൂടുതല്‍ ആശ്ചര്യകരമായ കാര്യം, മരണത്തിന്റെ അവസാന നിമിഷങ്ങളിലും, അതിനുശേഷവും നമ്മുടെ മസ്തിഷ്‌കം സജീവമായി നിലകൊള്ളാമെന്നതാണ്. അതുകൊണ്ട് തന്നെ ഹൃദയമിടിപ്പ് നിലക്കുമ്പോഴോ, തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുമ്പോഴോ ഒരു വ്യക്തി മരിക്കുന്നത്? എന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഈ പഠനത്തിന് കഴിഞ്ഞിട്ടില്ല.
Neuroscientists recorded the brain activity of an 87-year-old as he died from a heart attack while using electroencephalography (EEG) to treat his seizures
+ It is the first time ever that scientists have recorded the activity of a dying human brain, according to the team pic.twitter.com/1zHx7pj4JC
— Daily Mail Online (@MailOnline) February 23, 2022