Latest News

യൂറോപ്പിലെ ബസുകളെപ്പറ്റി പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി സിഎംഡി ബിജു പ്രഭാകര്‍ വിദേശ യാത്രയ്ക്കൊരുങ്ങുന്നു. മേയ് 11 മുതല്‍ 14 വരെ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്കാണ് ബിജു പ്രഭാകറിന്റെ യാത്ര. ബസുകളെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കുന്ന അദ്ദേഹം നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിലും പങ്കെടുക്കും.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര. അതേസമയം വിദേശയാത്രയ്ക്ക് വേണ്ടി ബിജു പ്രഭാകറിന് യാത്രാ ചെലവിനായി ദിവസേന 100 ഡോളര്‍ നല്‍കണമെന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങുന്നത് വലിയ സമരത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സിഎംഡിയുടെ വിദേശയാത്ര.

ഇതാദ്യമായല്ല കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തുന്നത്. മുന്‍ സര്‍ക്കാരുകളുടെ കാലത്തും വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

തോമസ് ചാക്കോ  

ഹിമാചൽപ്രദേശ് : ഇന്ത്യ മുഴുവനിലും ശക്തമായ സംഘടന സംവിധാനങ്ങൾ ഒരുക്കികൊണ്ട് വളരെ വേഗത്തിൽ വളരുന്ന ആം ആദ്മി പാർട്ടിയുടെ വളർച്ചയിൽ പരിഭ്രാന്തരായ ബി ജെ പി നേതൃത്വം ആം ആദ്മി പാർട്ടിയെ പേടിച്ച് ഗുജറാത്തിലേയും ഹിമാചൽപ്രദേശിലേയും ഇലക്ഷൻ നേരത്തെ നടത്താൻ ഒരുങ്ങുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ. ജനലക്ഷങ്ങൾ ഒഴുകിയെത്തിയ ഹിമാചൽപ്രദേശിലെ കാങ്കട മൈതാനത്ത് ഇന്ന് നടത്തിയ പ്രസംഗത്തിലാണ് ഈ രണ്ട് സംസ്ഥാനങ്ങളിൽ ഇലക്ഷൻ നേരത്തെ നടത്താൻ ബി ജെ പി ഒരുങ്ങുന്നു എന്ന വ്യക്തമായ വിവരം തനിക്ക്  ലഭിച്ചിരിക്കുന്നുവെന്നും, ആം ആദ്മി പാർട്ടിക്ക് ഇലക്ഷൻ പ്രചരണത്തിനായി കൂടുതൽ സമയം നല്കാതിരിക്കാനുള്ള ബി ജെ പി യുടെ അടവാണ് ഇതെന്നും കെജ്‌രിവാൾ പറഞ്ഞു. എന്തൊക്കെ കാപട്യങ്ങൾ നടത്തിയാലും ഇപ്രാവശ്യം ഹിമാചൽപ്രദേശ് ആം ആദ്മി ഭരിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചു.

ബി ജെ പി യും കോൺഗ്രസ്സും മീറ്റിംഗ് നടത്തിയാൽ ആളെ കിട്ടാത്ത ഹിമാൽപ്രദേശിലെ കാങ്കടയിലെ മൈതാനത്ത് ഇന്ന് കെജ്‌രിവാളിനെ കാണാൻ തിങ്ങി നിറഞ്ഞത് ജനലക്ഷങ്ങൾ ആയിരുന്നു. ഈ രീതിയിൽ ഇലക്ഷൻ പ്രചരണം നടത്താൻ ആം ആദ്മി പാർട്ടിക്ക് സമയം നൽകിയാൽ ഹിമാചൽപ്രദേശിനോടൊപ്പം മറ്റ് പല സംസ്ഥാനങ്ങളും ആം ആദ്മി പാർട്ടി ഭരണത്തിലെത്താൻ സാധ്യതയുണ്ടെന്ന് ബി ജെ പി ഭയപ്പെടുന്നു. ഡെൽഹി ആരോഗ്യമന്ത്രി സതീന്ദർ ജെയിൻ കഴിഞ്ഞ ഒരു മാസം ഹിമാചൽപ്രദേശിൽ തമ്പടിച്ച് നടത്തിയ പ്രചരണത്തിലൂടെ തന്നെ ഇത്രയധികം ആളുകൾ ആം ആദ്മി പാർട്ടിയിൽ അംഗമെടുത്തെങ്കിൽ കൂടുതൽ സമയം നൽകിയാൽ കാര്യങ്ങൾ തങ്ങളുടെ കൈയിൽ നിന്ന് പൂർണ്ണമായും നഷ്‌ടപ്പെടും എന്നും ബി ജെ പി ഭയക്കുന്നു.

കെജ്രിവാളിനെ ഡെൽഹിയിൽ തളച്ചിടുവാനും , ഇലക്ഷൻ പ്രചരണത്തിനായി ഡെൽഹിക്ക് പുറത്തേയ്ക്ക് പോകുന്നത് തടയുവാനും വേണ്ടി പതിവ് രീതിയിൽ വർഗ്ഗീയ കലാപങ്ങൾ നടത്തി ശ്രദ്ധ തിരിക്കുവാൻ ശ്രമിച്ച ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് കെജ്രിവാൾ നൽകിയത്. ഡൽഹിയിലും രാജ്യമുഴുവനിലും ബി ജെ പി നടത്തിയിട്ടുള്ള വർഗ്ഗീയ കലാപങ്ങളെ തുറന്ന് കാട്ടിയ കെജ്രിവാളും മറ്റ് നേതാക്കളും ആം ആദ്മി പാർട്ടിയുടെ മുൻപിൽ പൂർണ്ണമായും പരാജയപ്പെടുന്ന അവസ്ഥയാണ് ഡെൽഹിയിൽ ഉണ്ടായത്. അതോടൊപ്പം രാജ്യവ്യാപകമായി ബി ജെ പി നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുടെ പിന്നാമ്പുറ കഥകളുടെ സത്യാവസ്ഥ ജനത്തിന് മുന്നിൽ തുറന്ന് കാട്ടുവാനും ആം ആദ്മി പാർട്ടി നേതാക്കൾക്ക് അവസരവും ലഭിച്ചു. ബി ജെ പി യുടെ അജണ്ടകൾക്ക് പിന്നെ പോകാതെ ആം ആദ്മി പാർട്ടിയുടെ അജണ്ടയിലേയ്ക്ക് ബി ജെ പി യെ എത്തിക്കുവാനും പാർട്ടിക്ക് കഴിഞ്ഞു.

പതിവിൽ നിന്ന് വിപരീതമായി ആം ആദ്മി പാർട്ടിയിലെ പ്രഗത്ഭരായ രണ്ടാം നിര നേതാക്കളായ ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, രാഘവ് ചദ്ദ, ആതിഷി സിംഗ്‌ എന്നിവരാണ് ബി ജെ പി യുടെ കപട രാഷ്രീയത്തെ തുറന്ന് കാട്ടുവാൻ മുന്നിട്ടിറങ്ങിയത്. കർണ്ണാടകയിലെ പാർട്ടി പരിപാടികളിൽ ഏർപ്പെട്ടിരുന്ന  കെജ്രിവാൾ ഡെൽഹിയിൽ ഇല്ലാതിരുന്ന സമയത്ത് ബി ജെ പി നേതൃത്വത്തിന്റെ പൂർണ്ണ അറിവോടെ സംഘടിപ്പിച്ച ഈ വർഗ്ഗീയ ലഹളയെ കെജ്രിവാളിന്റെ നേരിട്ടുള്ള പ്രതികരണമില്ലാതെ തന്നെ നേരിടാൻ ഈ യുവ നേതാക്കൾക്ക് കഴിഞ്ഞു എന്നതും എടുത്ത് പറയേണ്ടതാണ്. ഏത് തരം പ്രശ്നങ്ങളേയും സധൈര്യം നേരിടാൻ കഴിവുള്ള കെജ്രിവാൾ അല്ലാത്ത അനേകം കഴിവുറ്റ നേതാക്കൾ ഇന്ന് ആം ആദ്മി പാർട്ടിക്കുണ്ട് എന്ന് തെളിയിക്കുവാനുള്ള ഒരു അവസരം കൂടിയാണ് ആം ആദ്മി പാർട്ടിക്ക് ഈ വർഗ്ഗീയ കലാപങ്ങളിലൂടെ ബി ജെ പി ഉണ്ടാക്കി കൊടുത്തത്.

അതോടൊപ്പം ബി ജെ പി യുടെ എല്ലാ കപടതന്ത്രങ്ങളെയും തകിടംമറിക്കുന്ന രീതിയിലുള്ള വൻ പദ്ധതികളാണ് ആം ആദ്മി പാർട്ടിയുടെ ബൗദ്ധിക സംഘം രാജ്യവാപകമായി പാർട്ടിക്കായി ഒരുക്കികൊണ്ടിരിക്കുന്നത്. ജനങ്ങളെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കുവാനും , സംഘടന സംവിധാനം പെട്ടെന്ന് വളർത്തിയെടുക്കുവാനും നിരവധി നേതാക്കളെ രാജ്യവാപകമായി ഇതിനോടകം നിയമിച്ചു കഴിഞ്ഞു. ഒരിക്കലും ഇല്ലാത്ത രീതിയിൽ കോൺഗ്രസ്സ് അടക്കമുള്ള മറ്റെല്ലാ പാർട്ടികളിൽ നിന്നും പതിനായിരങ്ങളാണ് ദിനംപ്രതി ആം ആദ്മി പാർട്ടിയിൽ അംഗത്വം എടുത്തുകൊണ്ടിരിക്കുന്നത്. ഈ രീതിയിൽ വരുന്ന മൂന്ന് നാല് മാസങ്ങൾ ആം ആദ്മി പാർട്ടി രാജ്യവ്യാപകമായി പ്രചരണം നടത്തിയാൽ വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിയുടെ മുൻപിൽ ബി ജെ പി വലിയ രീതിയിൽ പരാജയപ്പെടുവാനുള്ള എല്ലാ സാധ്യതയുമാണ് ഇപ്പോൾ തെളിയുന്നത്.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ സംഘത്തലവനെ മാറ്റിയ സര്‍ക്കാരിന്റെ നടപടി പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് കെ കെ രമ എംഎല്‍എ. കേസന്വേഷണത്തിന്റെ സമയപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘതലവനായിരുന്ന എഡിജിപിയുടെ സ്ഥാനമാറ്റം. സ്ത്രീപീഡനക്കേസുകളിലെ ഈ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നതെന്നും കെ കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലെത്തിനില്‍ക്കെ അന്വേഷണ സംഘതലവനെ അപ്രതീക്ഷിതമായി മാറ്റിയ സര്‍ക്കാര്‍ നടപടി തീര്‍ച്ചയായും പെണ്‍വേട്ടക്കാരെ സഹായിക്കാന്‍ മാത്രമുള്ളതാണ്. കേസന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാന്‍ ചുരുക്കം ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിടുക്കത്തില്‍ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഈ കേസില്‍ പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘതലവനായിരുന്ന എഡിജിപിയുടെ സ്ഥാനമാറ്റം.

സ്ത്രീപീഡനക്കേസുകളിലെ ഈ സര്‍ക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് അരങ്ങില്‍ അഭിനയിക്കുകയും, വേട്ടക്കാര്‍ക്ക് അണിയറയില്‍ വിരുന്നുനല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നെറികെട്ട ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാന്‍ നീതിബോധമുള്ള മനുഷ്യരാകെ രംഗത്തിറങ്ങേണ്ടതുണ്ട്.
കെ.കെ.രമ

സിപിഎം പ്രവർത്തകനെ കൊലപ്പെടുുത്തിയ കേസിലെ പ്രതിയും ബിജെപി പ്രവർത്തകനുമായ പുന്നോലിലെ പാറക്കണ്ടി നിജിൽദാസി(38)ന് ഒളിത്താവളം ഒരുക്കിയ അധ്യാപിക അറസ്റ്റിൽ. പുന്നോൽ താഴെവയലിൽ ഹരിദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് നിജിൽ ദാസ്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ അറസ്റ്റിലായത്. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിന്നാണ് നിജിൽ അറസ്റ്റിലായത്.

ഇയാൾക്ക് ഒളിവിൽ കഴിയാൻ വീട് നൽകിയ കേസിലാണ് പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപിക അണ്ടലൂർ ശ്രീനന്ദനത്തിൽ പിഎം രേഷ്മ(42) അറസ്റ്റിലായത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് വീട് നൽകിയതെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ അറസ്റ്റിലാകുന്ന ആദ്യ വനിതയാണ് രേഷ്മ. അണ്ടലൂർ കാവിനു സമീപത്തെ വീട്ടിലാണ് രേഷ്മയും മക്കളും താമസം. ഭർത്താവ് വിദേശത്താണ്. രണ്ടുവർഷം മുൻപാണ് പാണ്ട്യാലമുക്കിൽ വീട് നിർമിച്ചത്.

രേഷ്മ സഞ്ചരിച്ചിരുന്നത് നിജിൽ ദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു. ഈ പരിചയമാണ് ഒളിച്ചുതാമസിക്കാൻ ഇടം ഒരുക്കുന്നതിലേക്ക് എത്തിയത്. വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്. തുടർന്ന് 17മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസ് താമസം തുടങ്ങിയത്. ഭക്ഷണം ഇവിടെ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇവർ വാട്‌സ്ആസാപ്പ് കോളിലൂടെയായിരുന്നു സംസാരം.

തുടർന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ ഫോൺ സംഭാഷണത്തിലെ വിവരമുൾപ്പെടെ പരിശോധിച്ചാണ് രേഷ്മയെ അറസ്റ്റുചെയ്തത്. അതേസമയം, ഹരിദാസൻ വധത്തിനുശേഷം ഒളിവിൽ പോയ നിജിൽദാസ് താമസിച്ച സ്ഥലങ്ങളുടെ വിവരം പോലീസ് ശേഖരിക്കുന്നുണ്ട്. ഇയാൾ പ്രധാനമായും ഭാര്യയുമായി നടത്തിയ ഫോൺവിളി പിന്തുടർന്നാണ് അന്വേഷണസംഘം പിണറായിയിലെത്തിയത്.

ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ 16 പേരാണ് പ്രതികളായിട്ടുള്ളത്. 14 പേർ ഇതിനോടകം അറസ്റ്റിലായി. കേസിൽ ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഉൾപ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ന്യൂമാഹി പ്രിൻസിപ്പൽ എസ്‌ഐ ടിഎം വിപിൻ, എസ്‌ഐ അനിൽകുമാർ, സിപിഒമാരായ റിജീഷ്, അനുഷ എന്നിവരടങ്ങിയ സംഘമാണ് നിജിലിനെ അറസ്റ്റുചെയ്തത്.

വിവാഹം പല വിധത്തിൽ ആഘോഷിക്കുന്നവർ ഉണ്ട്. ചിലപ്പോൾ ആഘോഷം പലപ്പോഴും അതിരുവിടാറുമുണ്ട്. ഇപ്പോൾ കൈവിട്ട കളി കളിച്ച ആഘോഷത്തിൽ വധു അറസ്റ്റിലായത് ആണ് ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത്. ഫ്‌ലോറിഡ സ്വദേശിയായ വധു ഡാന്യ സ്വോവോഡയാണ് അറസ്റ്റിലായത്. ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയായിരുന്നു ആഘോഷം. ഇതിന് മേൽനോട്ടം വഹിച്ചതാകട്ടെ, ജോയ്‌സെലിൻ ബ്രയാന്റ് എന്ന വനിതയും.

വിവാഹ ചടങ്ങിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പലർക്കും സ്വബോധം നഷ്ടപ്പെടുന്നതായും ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതായും തലകറങ്ങുന്നതായും അനുഭവപ്പെട്ടു. ഗുരുതര രോഗങ്ങൾക്ക് മരുന്നു കഴിക്കുന്നവരും ഏറെ പ്രായംചെന്നവരും എല്ലാം ഇക്കൂട്ടത്തിൽപ്പെടും. അടുത്ത നിമിഷം മരിച്ചുപോകുമോ എന്നുപോലും തോന്നിയതായി ചിലർ പറയുന്നു.

ഡാന്യയുടെയും ഭർത്താവ് ആൻഡ്രൂവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന 70 ആളുകളാണ് ഫെബ്രുവരി 19ന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത്. ആഹാരം കഴിച്ച് അധികം വൈകും മുൻപ് ഭൂരിഭാഗവും ശാരീരികനില മോശമായതിനെ തുടർന്ന് അടിയന്തര സർവീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ മേശയിലാണ് ഭക്ഷണം വിളമ്പിയിരുന്നത്. എന്നാൽ ഈ ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയിരുന്നോ എന്നത് വ്യക്തമല്ല.

മുതിർന്ന സ്ത്രീകളിൽ ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ  അവരുടെ മകൾ അടുക്കള ഭാഗത്തേക്ക് പോയിരുന്നു. അവിടെയുണ്ടായിരുന്ന ജോലിക്കാരിൽ നിന്നുമാണ് ഭക്ഷണത്തിൽ കഞ്ചാവ് കലർത്തിയ വിവരം അറിഞ്ഞത്. ഡാന്യയോടും ജോയ്‌സെലിനോടും ഇതേപ്പറ്റി ചോദിച്ചപ്പോഴും കഞ്ചാവ് കലർത്തി എന്നായിരുന്നു മറുപടിയെന്ന് ഡാന്യയുടെ സുഹൃത്തായ മിറാണ്ടയും പറയുന്നു. എന്നാൽ തന്റെ പ്രാങ്ക് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഡാന്യ എന്ന് ഇവർ കൂട്ടിച്ചേർത്തു. ആൻഡ്രൂവിനോട് തിരക്കിയപ്പോൾ ഇതേപ്പറ്റി തനിക്ക് അറിവില്ല എന്നായിരുന്നു പലർക്കും ലഭിച്ച മറുപടി.

പരാതികൾ ഉയർന്നതോടെ അധികൃതർ ആഹാരസാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. സൽക്കാരത്തിൽ പങ്കെടുത്ത അതിഥികളുടെ രക്തസാമ്പിളുകളിൽ എല്ലാം കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. പിന്നാലെ ഇതിനെല്ലാം നേതൃത്വം നൽകിയ വധുവിനെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

എണ്‍പതുകളില്‍ മലയാള സിനിമക്ക് പുത്തന്‍ ഭാവുകത്വം പകര്‍ന്ന് നല്‍കിയ തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളായിരുന്നു ജോണ്‍ പോള്‍. ഒരു കാലത്ത് മലയാളത്തിലെ മധ്യവര്‍ത്തി സിനിമകളുടെ നട്ടെല്ല് എന്നത് തന്നെ ജോണ്‍ പോളിന്റെ തിരക്കഥകളായിരുന്നു. ഭരതന്‍ – മോഹന്‍- ജോണ്‍പോള്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ചിത്രങ്ങള്‍ എല്ലാം നമുക്ക് നല്‍കിയത് പുതിയ അനുഭവങ്ങളും, കാഴ്ചകളുമായിരുന്നു. മനുഷ്യജീവിതത്തിലെ ചെറിയ ഏടുകള്‍ പോലും സിനിമയ്ക്ക് വിഷയീഭവിക്കുമ്പോള്‍ അത് എത്ര ഉദാത്തവും അഗാധവുമായ സൃഷ്ടികളായി മാറുന്നുവെന്ന് മലയാളികള്‍ തിരിച്ചറിഞ്ഞത് ജോണ്‍ പോളിന്റെ തിരക്കഥകളിലൂടെയായിരുന്നു.

ഒരു ചെറുകഥ പോലും എഴുതാതെയാണ് ജോണ്‍ പോള്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത്, എല്ലാ അര്‍ത്ഥത്തിലും ഒരു കഥപറച്ചിലുകാരനായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യ ജീവിതങ്ങളുടെ സംത്രാസങ്ങള്‍, പരീക്ഷണങ്ങള്‍, കാമം, വെറുപ്പ് , പക, സ്‌നേഹം ഇതെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളില്‍ നിറഞ്ഞു നിന്നു. കൊച്ചു ജീവിതങ്ങളിലൂടെ വലിയ ലോകത്തിന്റെ സഞ്ചാരപഥങ്ങളെ അദ്ദേഹം നമുക്ക് അനാദൃശ്യമാക്കി.

വിധിയുടെ ചാവുനിലങ്ങളില്‍ എന്നും പകച്ച് നില്‍ക്കുന്ന മനുഷ്യര്‍, തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിജയങ്ങളും അവര്‍ ഭൂമിയിലെ ഏറ്റവും മഹത്തായ അനുഭവം പോലെ ആഘോഷിച്ചു. ജോണ്‍പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ ഇത്തരം മനുഷ്യരുടെ അവസാനിക്കാത്ത കഥകൾ അടങ്ങിയതായിരുന്നു.

അദ്ദേഹം കണ്ടെത്തിയ കഥാപാത്രങ്ങളെല്ലാം തന്നെ തനിക്ക് മുന്നിലെത്തിയ മനുഷ്യരില്‍ നിന്ന് അറിഞ്ഞും അറിയാതെയും പകര്‍ത്തിയതായിരുന്നു. നമുക്ക് മുന്നിലെത്തുന്ന ഓരോ മനുഷ്യനും കഥകള്‍ പറയാനുണ്ടാകും. ആ മനുഷ്യര്‍ ഒരിക്കലും സ്വന്തം ജീവിതകഥകളെ മഹത്തരമായി പരിഗണിക്കുന്നുണ്ടായിരിക്കില്ല. എന്നാല്‍ ജോണ്‍ പോളിന്റെ മുമ്പില്‍ അവരെത്തുമ്പോള്‍, അവരില്‍ നിന്ന് ആ കഥകളെ അദ്ദേഹം കടഞ്ഞെടുക്കുമ്പോള്‍, തന്റെ അത്യഗാധമായ ഭാവനയുടെ വര്‍ണ്ണോപഹാരങ്ങള്‍ അവയില്‍ അണിയിക്കുമ്പോള്‍ അത് കാലത്തെ കവച്ചു വെയ്ക്കുന്ന സൃഷ്ടികളാകുമെന്ന് ജോണ്‍ പോളിന് തന്നെ അറിയാമായിരുന്നു.

അത് കൊണ്ട് തന്നെ മനുഷ്യരുടെ ജീവിത പരിസരങ്ങളില്‍ മുഴകി നില്‍ക്കാന്‍ എക്കാലവും അദമ്യമായ ഒരാഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിയെയും എറണാകുളത്തെയും കുറിച്ച് പുതുതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നൂറുക്കണക്കിന് കഥകള്‍ ഒരു ചരിത്രകാരന്റെ മനസോടെ അദ്ദേഹം സ്വരൂക്കൂട്ടി വെച്ചു. ഒരു എറണാകുളത്തുകാരനായിരിക്കുക എന്നതില്‍ എപ്പോഴും അഭിമാനം കൊണ്ട മനസായിരുന്നു ജോണ്‍ പോളിന്റേത്.

ജോണ്‍ പോളിന്റെ തിരക്കഥകള്‍ എല്ലാം തന്നെ മലയാള സിനിമയുടെ ഭാവുകത്വത്തെ അഴിച്ച് പണിതവയാണ്. നിരന്തരം പരാജയപ്പെടുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പറയാന്‍ ഏറെയുണ്ടെന്നും വിജയിച്ചവരുടെ ജീവിതത്തെക്കാള്‍ ആഴമുണ്ട് പരാജിതരുടെ ജീവിതങ്ങള്‍ക്കെന്നും തന്റെ തിരക്കഥകളിലൂടെ അദ്ദേഹം കാണിച്ചു തന്നു.

ഭരതന്റെ ചാമരം (1980), മര്‍മ്മരം (1981) , മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓര്‍മ്മക്കായി (1981 ) , പാളങ്ങള്‍ (1981 ) അശോക് കുമാറിന്റെ തേനും വയമ്പും (1981 ), മോഹന്റെ ആലോലം (1982 ), ഐ.വി.ശശിയുടെ ഇണ (1982 ), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983 ), പി.ജി.വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983 ) , മോഹന്റെ രചന (1983), കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികള്‍ (1984), ആരോരുമറിയാതെ (1984), ഐ.വി.ശശിയുടെ അതിരാത്രം (1984 ), സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് (1984 ), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984) , സത്യന്‍ അന്തിക്കാടിന്റെ അദ്ധ്യായം ഒന്നു മുതല്‍ (1985) , ഭരതന്റെ കാതോട് കാതോരം (1985 ) , പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985 ) , പി.ജി, വിശ്വംഭരന്റെ ഈ തണലില്‍ ഇത്തിരി നേരം (1985 ), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീര്‍പ്പൂക്കള്‍ (1986 ) , ഉണ്ണികളേ ഒരു കഥ പറയാം (1987) , ടി.ദാമോദരനൊപ്പം ഐ.വി.ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോള്‍ (1987) , ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം (1987) ,കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ്സ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988 ) , ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989 ), ജേസിയുടെ പുറപ്പാട് (1990 ), കെ. മധുവിന്റെ ഒരുക്കം (1990 ), രണ്ടാം വരവ് (1991 ) , ഐ.വി.ശശിയുടെ ഭൂമിക (1991 ), ഭരതന്റെ മാളൂട്ടി (1991 ), അനിലിന്റെ സൂര്യഗായത്രി (1992), സിബി മലയിലിന്റെ അക്ഷരം (1995 ) , ഭരതന്റെ മഞ്ജീരധ്വനി (1997) അങ്ങിനെ എത്ര എത്ര സിനിമകള്‍.

ഇവയെല്ലാം മലയാള സിനിമയുടെ രണ്ട് ദശാബ്ദങ്ങളെ തന്നെ അടയാളപ്പെടുത്തുന്നവയാണ്. ജോണ്‍ പോളിന്റെ സിനിമകളെ മാറ്റി നിര്‍ത്തിയാല്‍ 1980 മുതല്‍ 2000 വരെയുള്ള മലയാളി സിനിമാ ലോകം ഏതാണ്ടൊക്കെ ശൂന്യമായിരിക്കും. മേല്‍പ്പറഞ്ഞ സിനിമകളില്‍ പലതും വാണിജ്യപരമായി സൂപ്പര്‍ ഹിറ്റുകളാണ്. നെടുമുടി വേണുവിനെയും, ശാരദെയെയുമൊക്കെ വെച്ചു കൊണ്ട് വമ്പന്‍ കൊമഴ്‌സ്യല്‍ ഹിറ്റുകള്‍ സൃഷ്ടിക്കാമെന്ന് ജോണ്‍ പോളിന്റെ തൂലിക നമുക്ക് കാണിച്ചു തന്നു.

മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ജോണ്‍ പോള്‍. എത്രയോ കാലം ആ സ്ഥാനം വഹിച്ചു കൊണ്ട് സംഘടനക്ക് സുഭദ്രമായ അടിത്തറയിട്ടു. എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ ഒരു ചെറു പുഞ്ചിരി ‘ എന്ന സിനിമയുടെ നിര്‍മ്മാതാവും ജോണ്‍പോളായിരുന്നു. എം.ടി.യെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്. ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ് മികച്ച സിനിമാ ഗ്രന്ഥരചനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അദ്ദേഹത്തിന്‌ ലഭിക്കുകയുംചെയ്തു. സഫാരി ചാനലിലെ അ്‌ദ്ദേഹത്തിന്റെ ഓര്‍മ്മ പറച്ചില്‍ ജോണ്‍ പോള്‍ ഉപയോഗിക്കുന്ന അനുപമമായ ഭാഷയുടെ സൗന്ദര്യം കൊണ്ട് അനേകായിരം ആരാധകരെ നേടിക്കൊടുത്തിരുന്നു.

ജോണ്‍ പോള്‍ വിടപറഞ്ഞ് അകലുമ്പോള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ സമയതീരത്തിന്റെ മറുകരയിലേക്ക് മറയുമ്പോള്‍ പിന്നില്‍ അവശേഷിക്കുന്നത് വലിയൊരു ചരിത്രമാണ്. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ അതിനോടൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത ഒരു അതുല്യ പ്രതിഭയുടെ ജീവിതചരിത്രം. ജോണ്‍ ജീവിക്കുന്നു, അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുസ്തകങ്ങളിലൂടെ വാക്കുകളിലൂടെ…

കൊട്ടിയം: അച്ഛനെ കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മകനും ബന്ധുവും അറസ്റ്റില്‍. ആക്കോലില്‍ വലിയവിള നഗര്‍-142, വയലില്‍ പുത്തന്‍വീട്ടില്‍ ബാലു (22), ഇരവിപുരം ആക്കോലില്‍ കുന്നില്‍ തെക്കതില്‍ അനുഭവനില്‍ സന്തോഷ് (34) എന്നിവരാണ് പിടിയിലായത്. ബാലു ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ അച്ഛന്‍ ബിജു തിരികെ വാങ്ങിയതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.

ബിജുവിന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവാണ് സന്തോഷ്. തന്നെക്കുറിച്ച് ബിജു അപവാദം പ്രചരിപ്പിച്ചെന്ന വിരോധം സന്തോഷിനുണ്ടായിരുന്നു. കഴിഞ്ഞ 19-ന് രാത്രി ഇരുവരും ചേര്‍ന്ന് ബിജുവിനെ കമ്പിവടികൊണ്ട് അടിച്ചിട്ടശേഷം വെട്ടുകത്തികൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. ഗുരുതരമായി പരിക്കേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ അരുണ്‍ ഷാ, ജയേഷ്, സുനില്‍കുമാര്‍, സന്തോഷ്, എ.എസ്.ഐ. സുരേഷ്, സി.പി.ഒ.മാരായ വിനു വിജയ്, മനാഫ്, രാജേഷ്‌കുമാര്‍, ബേബി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

കൊച്ചി∙ പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാളത്തിൽ സമാന്തരമായി നീങ്ങിയ സമാന്തര–വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോൺ പോൾ. പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയിൽ കരുത്താക്കിയ ജോൺ പോൾ സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു.

ജോണ്‍പോളിന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലില്‍നിന്നു പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിക്കും. 11 മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് എറണാകുളം സൗത്ത് കാരക്കാമുറി ചവറ കള്‍ച്ചറല്‍ സെന്ററില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അവിടെ നിന്ന് 12.30 ന് മരട്, സെന്റ് ആന്റണീസ് റോഡ്, കൊട്ടാരം എന്‍ക്ലേവിലെ വസതിയിലെത്തിക്കും. 3 മണിയോടെ അന്ത്യ ശുശ്രൂക്ഷകള്‍ക്കായി എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലേക്ക് കൊണ്ടുപോകും.

സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു.

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘എംടി ഒരു അനുയാത്ര’, പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതൻ തിരക്കഥകൾ, സ്വസ്തി, കാലത്തിനു മുമ്പേ നടന്നവർ, ഇതല്ല ഞാൻ ആഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, മധു- ജീവിതവും ദർശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകൾ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാൾവഴികളിലൂടെ, വിഗ്രഹഭഞ്ജകർക്കൊരു പ്രതിഷ്ഠ, മോഹനം ഒരുകാലം, രചന, മുഖ്യധാരയിലെ നക്ഷത്രങ്ങൾ, സ്മൃതി ചിത്രങ്ങൾ, വസന്തത്തിന്റെ സന്ദേശവാഹകൻ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.

ഭാര്യ. ഐഷ എലിസബത്ത്. മകൾ ജിഷ ജിബി.

യോർക്ക്ഷെയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ലിമ (ലീഡ്സ് മലയാളി അസോസിയേഷൻ) സംഘടിപ്പിക്കുന്ന Kalafest 2022, 23-ാം തീയതി ശനിയാഴ്ച ലീഡ്സിലെ ആംഗ്ലേസ് ക്ലബ്ബിൽ വച്ച് നടത്തപ്പെടും. അന്നേദിവസം രാവിലെ 10 മണിക്ക് ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ജേക്കബ് കുയിലാടൻ കലാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

ലീഡ്സിൽ പുതിയതായി നിരവധി മലയാളി കുടുംബങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. അവർക്കും ലിമയ്ക്കും മറ്റു അംഗങ്ങളെ പരിചയപ്പെടുവാനും ഇത്തരം കൂട്ടായ്മയിലുള്ള ആഘോഷങ്ങൾ ഉപകാരപ്പെടും . കലാസാംസ്കാരിക പരിപാടികളും ഫാമിലി ഗെയിംസും ഉൾപ്പെടെ എല്ലാവർക്കും ആസ്വദിക്കാവുന്ന നിരവധിയായ പരിപാടികളാണ് കലാ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിമ കലാവേദി അവതരിപ്പിക്കുന്ന “നേരിന്റെ പാത ” എന്ന നാടകം ഉണ്ടായിരിക്കും. നിരവധി നാടകങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയ ടൈറ്റസ് വല്ലാർപ്പാടം നാടകം രചിച്ചിരിക്കുന്നത്. സംവിധാനം ജേക്കബ് കുയിലാടൻ .

ലീഡ്‌സിലെ പ്രമുഖ റസ്റ്റോറന്റായ തറവാട് റസ്റ്റോറൻറ്, സ്റ്റെർലിങ് സ്ട്രീറ്റ്, ആയുഷ് ആയുർവേദ, വെൽകെയർ തുടങ്ങിയ സ്ഥാപനങ്ങളാണ് സിനിമ കലാ ഫെസ്റ്റിനെ സ്പോൺസർ ചെയ്ത് സഹായിക്കുന്നത്.

പൊട്ടിത്തെറിയുണ്ടാക്കി ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ. തൃശൂര്‍ കൊരട്ടി പൂലാനിയിലാണ് സംഭവം. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്ന കുറിപ്പ് കണ്ടെടുത്തു.

ചാലക്കുടിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് നാല്‍പത്തിരണ്ടുകാരനായ അനില്‍കുമാര്‍. ഭാര്യയും രണ്ടു മക്കളും രണ്ടു ദിവസം മുമ്പാണ് പിണങ്ങി പോയത്. ഇതിന്റെ മാനസിക വിഷമത്തിലാണ്. മരണം ഉറപ്പാക്കാനുള്ള ആത്മഹത്യാ രീതി യൂ ട്യൂബിലൂടെ കണ്ട് പഠിച്ച ശേഷമാണ് പാചകവാതകവും വെടിമരുന്നും വായിലേയ്ക്കു പ്രവഹിപ്പിച്ചത്.

ശക്തമായ പ്രവാഹത്തില്‍ പൊട്ടിത്തെറി സൃഷ്ടിച്ചായിരുന്നു ജീവനൊടുക്കിയത്. കാറ്ററിങ് നടത്തിപ്പുകാര്‍ വിഭവങ്ങള്‍ ചൂടായി സൂക്ഷിക്കാന്‍ വേണ്ടി ചെറിയ സിലിണ്ടര്‍ ഉപയോഗിച്ച് പാത്രത്തിനു താഴെ തീനാളങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതിനായി ചെറിയ സിലിണ്ടറുകള്‍ വാങ്ങിക്കാന്‍ കിട്ടും. ഇത്തരം സിലിണ്ടര്‍ ഉപയോഗിച്ചാണ് വാതകം വായിലേയ്ക്കു പ്രവഹിപ്പിച്ചത്.

സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം ജീവനൊടുക്കുന്നതായുള്ള കുറിപ്പ് പൊലീസിന് കിട്ടി. വീട് അകത്തു നിന്ന് അടച്ചിട്ട നിലയിലായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. യു ട്യൂബില്‍ ഓരോ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കണ്ട് അത് പ്രായോഗികമായി പരീക്ഷിക്കുന്ന പ്രകൃതക്കാരന്‍ കൂടിയായിരുന്നു അനില്‍കുമാര്‍.

വെടിമരുന്ന് തിരയായി പ്രവഹിപ്പിക്കാന്‍ പാകത്തില്‍ ഒരു ഉപകരണം യൂ ട്യൂബ് നോക്കി അനില്‍കുമാര്‍ ഉണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved