ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചും ഒന്നും പത്തും വയസ്സുള്ള മക്കളെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആണ്‍മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
തുറൈപാക്കത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാംനിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നിരിക്കുന്നത്. ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. എന്നാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭീമമായ തുക കടമുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ് ആത്മഹത്യയിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പോലീസ് മർദ്ദിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സഹയാത്രികരായ ദൃക്‌സാക്ഷികൾ. മർദ്ദനമേറ്റയാൾ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതാണ് പോലീസ് ഇടപെടലിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും സൂചിപ്പിക്കുന്നുണ്ട്.
യാത്രക്കാരൻ ശല്യം ചെയ്തപ്പോൾ പോലീസിനോട് പരാതിപ്പെട്ടെന്ന് സഹയാത്രിക സ്ഥിരീകരിച്ചു. ഇയാൾ വസ്ത്രമ മാറ്റി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയുണ്ട്.
ഇതോടെ മർദ്ദിച്ച എഎസ്‌ഐക്കെതിരെ നടപടി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം മതിയെന്നാണ് സേനയുടെ തീരുമാനം. അതേസമയം പോലീസിന്റെ ഉന്നതതല യോഗം മുഖ്യമന്ത്രി വീണ്ടും വിളിച്ചു.
നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ ഉണ്ടങ്കിലും സംഭവത്തിന്റെ യഥാർത്ഥ വശം അതല്ലെന്ന് പോലീസിന്റെ വാദവും പാലക്കാട് സബ് ഡിവിഷനൽ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു.
മാഹിയിൽ നിന്ന് സ്ലീപ്പർ കൊച്ചിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. രണ്ട് പെൺകുട്ടികൾ ഇരിക്കുകയായിരുന്ന സീറ്റിന് മുന്നിലെ സീറ്റിൽ വസ്ത്രം പൊലും മാറിയ അവസ്ഥയിലാണ് ഇയാൾ ഇരുന്നത്. ഇക്കാര്യം യാത്രക്കാരായ പെൺകുട്ടികളും മൊഴി നൽകി.
ഇതോടെയാണ് പോലീസും ടിടിഇയും വിഷയത്തിലിടപെട്ടതെന്നും ടിക്കറ്റില്ലെന്ന് കണ്ടതോടെ മാറ്റാൻ ടിടിഇ നിർദേശിച്ചെന്നുമാണ് റിപ്പോർട്ട്.
എങ്കിലും ചവിട്ടിയത് തെറ്റാണന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ മൊഴികൾ യാത്രക്കാരന് എതിരായതോടെ നടപടി ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം റെയിൽവേ എസ്പി ചൈത്ര തെരെസാ ജോൺ തീരുമാനമെടുക്കും.
ഫാ. വർഗീസ് വള്ളിക്കാട്ട്
മരിച്ചവരെ അനുസ്മരിക്കുമ്പോൾ മര്യാദപാലിക്കുക എന്നത് സംസ്ക്കാര സമ്പന്നതയുടെ ഭാഗമാണ്. മരിച്ചവരുടെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുകയും മര്യാദവിട്ടു പെരുമാറുകയും ചെയ്യുന്ന ചിലരുടെ മര്യാദകേടിനോട് പ്രതികരിക്കാതിരിക്കുന്നതും ഉചിതമല്ല. കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എയുമായിരുന്ന അന്തരിച്ച ശ്രീ. പി.റ്റി. തോമസ്, കേരളസമൂഹത്തിനു നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിന്, അദ്ദേഹം അംഗമായിരുന്ന കത്തോലിക്കാസഭയെ നാലു ഭള്ളുപറഞ്ഞാലേ പറ്റൂ എന്നാണ് ചിലരുടെ പക്ഷം.
ഇന്ത്യയുടെ മതേതരത്വം കത്തുസൂക്ഷിക്കാൻ, ഒരാൾ അയാളുടെ മതവിശ്വാസത്തെയോ മതാനുഷ്ഠാനങ്ങളെയോ ഉപേക്ഷിക്കേണ്ടതുണ്ട് എന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നില്ല. അങ്ങനെ ചെയ്യുന്നതിനെ നിരാകരിക്കുന്നുമില്ല. വിശ്വാസിയും അവിശ്വാസിയും ഒരുപോലെ പാലിക്കേണ്ടതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ, മതനിരപേക്ഷത എന്ന നിലപാട്. രാഷ്ട്രീയത്തിലേക്കു മതത്തെ വലിച്ചിഴക്കാനുള്ള ശ്രമങ്ങൾ, രാഷ്ട്രീയ രംഗത്തുമാത്രമല്ല മതസാമൂഹികരംഗങ്ങളിലും പ്രതിസന്ധിയുണ്ടാക്കും. ഇതറിയാത്തവരല്ല മലയാളികൾ.
ശ്രീ. പി.റ്റി. തോമസ് തന്റെ മൃതശരീരം മതചടങ്ങുകൾ കൂടാതെ ദഹിപ്പിക്കണം എന്ന് വിൽപത്രം എഴുതിവച്ചത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടർച്ചയും അനുബന്ധവുമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദ്ദേഹം ജീവിക്കാൻ ശ്രമിച്ച മതനിരപേക്ഷ നിലപാടിന്റെ ഒരു അടയാളമായി അതിനെ കാണുന്നവർക്ക്, അതിലൂടെ അദ്ദേഹം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിനു നല്കാൻ ശ്രമിച്ച സന്ദേശം എന്തെന്ന് മനസ്സിലാകും. പക്ഷെ, അതു മനസ്സിലാകണമെങ്കിൽ, മനസ്സിൽ കുറച്ചു മര്യാദയുണ്ടാവണം. അദ്ദേഹത്തെയും കത്തോലിക്കാസഭയെയും ഒരുപോലെ താറടിക്കണം എന്ന കുത്സിത ചിന്ത വച്ചുപുലർത്തുന്നവർക്ക്, അതുണ്ടായിക്കൊള്ളണം എന്നു നിർബന്ധമില്ല. ഗ്രൂപ്പുപോരും രാഷ്ട്രീയവൈരവും വർഗീയവിദ്വേഷവും മാറ്റിവച്ച്, മരിച്ചുപോയ ഒരു മനുഷ്യനോടു കാട്ടേണ്ട മനുഷ്യത്വം എന്ന മര്യാദ കുറച്ചെങ്കിലും പാലിക്കാൻ, ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധവയ്ക്കണം.
മതത്തെയും പൗരോഹിത്യത്തെയും പച്ചയായി ചീത്ത പറഞ്ഞാലേ മതേതരനാകൂ എന്ന് ചിന്തിക്കുന്ന പ്രത്യേകതരം മതേതരവാദികളോട് ഒരു കത്തോലിക്കൻ എന്ന നിലയിൽ, ഒരുവാക്ക്: കത്തോലിക്കാസഭയ്ക്ക് പി.റ്റി. തോമസിനെയോ മറ്റേതെങ്കിലും രാഷ്ട്രീയക്കാരനെയോ പ്രത്യേകമായി ചുമക്കേണ്ട ബാധ്യതയോ തള്ളിപ്പറയേണ്ട ഗതികേടോ ഇല്ല. അവരവർ സ്വീകരിക്കുന്ന നിലപാടുകളുടെ സാംഗത്യമനുസരിച്ച്, അതിനെ സ്വാഗതം ചെയ്യുകയോ വിമർശിക്കുകയോ ചെയ്യുന്നതിൽ തകരാറുണ്ടെന്നു കരുതുന്നുമില്ല. രാഷ്ട്രീയ വിഷയങ്ങളിൽ സ്വതന്ത്രമായ നിലപാട് പുലർത്തുന്നവരാണ് പൊതുവേ ക്രൈസ്തവർ. പള്ളിയിൽ അവർ തലവണങ്ങി നിൽക്കുന്നത്, അദൃശ്യനായ ദൈവത്തിന്റെ ആത്മീയ സാന്നിധ്യത്തിലാണ്. പുറത്ത്, അവർ കോൺഗ്രസോ കമ്യൂണിസ്റ്റോ ബി.ജെ.പിയോ അല്ലെങ്കിൽ, ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗമോ പ്രത്യേകമായി ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്തവരോ ആയിരിക്കും. അവർക്ക്, അവരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതികരിക്കാനും പ്രതിഷേധിക്കാനും ആവശ്യമെങ്കിൽ, പ്രക്ഷോഭം നടത്താനും അവകാശമുണ്ട്. ന്യായമായ കാര്യങ്ങളിലാണെങ്കിൽ, അതിനു സഭാസംവിധാനങ്ങളുടെ പിന്തുണയും ഉണ്ടാകാറുണ്ട്.
കർഷകരുടെ പ്രശ്നങ്ങളിൽ, ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചതിന്റെ ചരിത്രം, കേരളത്തിലെ ക്രൈസ്‌തവ സമുദായത്തിനുണ്ട്. അത്തരം വിഷയങ്ങളിൽ, വൈദികരുൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങാറുമുണ്ട്. ഇക്കാര്യത്തിൽ, ഫാ. വടക്കൻ മുതൽ മലയോര ജീവിതത്തിൽ, ഗ്രാമ ഗ്രാമാന്തരങ്ങളിൽ റോഡുകളും, പള്ളികളും പള്ളിക്കൂടങ്ങളും ഉണ്ടാക്കി ജനത്തോടൊപ്പം നിന്ന നിരവധി വൈദികരുടെ ചരിത്രം കേരളത്തിലെ ഓരോ മലയോരഗ്രാമത്തിനും പറയാനുണ്ടാവും.
ഗാഡ്ഗിൽ റിപ്പോർട്ടിനെ വിമർശനബുദ്ധ്യാ സമീപിച്ച മലയോര ജനതയോടൊപ്പം ക്രൈസ്തവ സമുദായവും സഭയും നിലകൊണ്ടു എന്നതിൽ, അന്നും ഇന്നും ഒരേ നിലപാടുതന്നെയാണുള്ളത്. രാഷ്ട്രീയം മാറ്റിവച്ച് ഈ വിഷയം ചർച്ചചെയ്യാൻ തയ്യാറാണെങ്കിൽ, ഗാഡ്ഗിൽ റിപ്പോർട്ടിൽ എന്തുനന്മയുണ്ടെങ്കിലും അതിനെ ഉൾക്കൊള്ളാൻ കത്തോലിക്കാ സഭ അന്നും ഇന്നും തയ്യാറാണുതാനും. ഇത് ശ്രീ. പി.ടിക്ക് അറിയാത്തതല്ല.
ഇതുസംബന്ധിച്ചു സഭക്ക് തുറന്ന സമീപനമാണ് ഉള്ളതെന്നും ഗാഡ്ഗിൽ റിപ്പോർട്ട് വിശദമായി പഠിച്ച് ഒരു പ്രായോഗിക നയരേഖ തയ്യാറാക്കാൻ സഹകരിക്കണമെന്നും അഭ്യർഥിച്ചുകൊണ്ട് ശ്രീ പി.റ്റി. തോമസ്, ശ്രീ. ജോയ്‌സ് ജോർജ്, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, പരിസ്ഥിതി രംഗത്തെ പ്രമുഖരായ ചില ശാസ്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യത്തിൽ, 2014 ജൂലൈ മാസത്തിൽ കെ.സി.ബി.സി. ആസ്ഥാനത്തു നടന്ന ചർച്ചയിൽ ഞാനും പങ്കെടുത്തിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പ്രയോഗികതലം ചർച്ചചെയ്യുന്നതിനെക്കാൾ, മാധ്യമങ്ങൾ ചൂണ്ടിയ വിരുദ്ധ ധ്രുവങ്ങളിലൂടെ കേരളത്തിലെ ഇരുമുന്നണികൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളുടെ വടം വലിച്ചുകൊണ്ടു പോകുന്നതാണ് അന്നു കാണാൻ കഴിഞ്ഞത്. ചർച്ചയ്ക്കിടെ ചിലർ പലതവണ ഇറങ്ങിപ്പോവുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തി ഒരു പ്രായോഗിക നിലപാടു രൂപീകരിക്കുക അസാധ്യമാണ് എന്ന് ബോധ്യമായപ്പോൾ, പരിസ്ഥിതി രംഗത്തെ വിദഗ്ധരെ ഉൾപ്പെടുത്തി ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാനും ഈ വിഷയത്തിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങളോടൊപ്പം നിൽക്കാനും സഭ നിലപാടെടുത്തു എന്നതാണ് വസ്തുത.
എറണാകുളത്തെ തന്റെ രാഷ്ട്രീയ തട്ടകം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി, മലയോര മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ, എറണാകുളത്ത് ശ്രീ. മാധവ് ഗാഡ്ഗിലിനെ വിളിച്ചുവരുത്തി, ഇടുക്കിയിലെ ജനങ്ങളെയും അച്ചന്മാരെയും വിമർശിക്കുന്ന പരിപാടികൾ പി.റ്റി. സംഘടിപ്പിച്ചിരുന്നു. അത്തരം പരിപാടികളിൽ ഞാനും അന്നത്തെ എന്റെ സഹപ്രവർത്തകരും പങ്കെടുത്തിട്ടുണ്ട്. ഇടുക്കിയിൽ കർഷകരുടെ സമരത്തിന് നേതൃത്വം നൽകിയ വൈദികരിൽ ചിലരും എന്നോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ‘ശവഘോഷയാത്ര’യുടെ വ്യത്യസ്തങ്ങളായ നറേറ്റീവുകൾ പി.ടി.യിൽനിന്നു നേരിട്ടും, അത് സംഘടിപ്പിച്ചു എന്ന് അദ്ദേഹം കരുതുന്ന വൈദികരിൽനിന്നും ഞാൻ കേട്ടിട്ടുണ്ട്. പി.റ്റി.യുടെ നറേറ്റിവ് പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും വൈദികർ പറയുന്നതിൽ വാസ്തവമുണ്ടെന്നും മനസ്സിലാക്കാൻ എനിക്ക് അതിമാനുഷികമായ കഴിവൊന്നും ആവശ്യമുണ്ടായിരുന്നില്ല. ചരിത്രത്തിലെ സംഭവങ്ങൾക്ക്, ഓരോരുത്തരും എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചു വ്യത്യസ്തമായ ആഖ്യാനങ്ങളുണ്ടാവാം. ഉണ്ടാവും. അതറിയാത്തവൻ മണ്ടനാണ്.
ഇവിടെയിപ്പോൾ അതല്ല പ്രശ്നം. പി.റ്റി. എന്ന ഒരു രാഷ്ട്രീയ നേതാവിനെ കത്തോലിക്കാസഭയ്ക്കെതിരെയുള്ള ഒരു കോടാലിമാത്രമായി ചുരുക്കാൻ ചിലർക്ക് വല്ലാത്ത വാശിയാണ്. അത്, പി.റ്റി.യോടുള്ള ആരാധന മൂത്തിട്ടാണ് എന്നു മാലോകരെ ബോധ്യപ്പെടുത്താൻ അവർ വല്ലാതെ കഷ്ടപ്പെടുകയുമാണ്. ഇതിന്റെ വല്ലതും ആവശ്യമുണ്ടോ? കത്തോലിക്കരും അല്ലാത്തവരുമായ ക്രൈസ്തവ രാഷ്ട്രീയ നേതാക്കൾ കോൺഗ്രസിലും ബി.ജെ.പിയിലും മാർക്സിസ്റ്റുപാർട്ടിയിലും കേരള കോൺഗ്രസ്സിന്റെ നിലവിലുള്ള എല്ലാ വിഭാഗങ്ങളിലും ഉണ്ടാകട്ടെ! അവർ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കട്ടെ! അവർ മതേതര ജനാധിപത്യത്തിൽ മാതൃകകളും അടയാളങ്ങളുമായി ശോഭിക്കട്ടെ! അവരുടെ ജീവിതം മാതൃകാപരവും ആദർശനിഷ്ഠവുമാകട്ടെ! ‘അസൂയാവഹം’ എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന വിധത്തിൽ അവരുടെ ജീവിതവും സേവനങ്ങളും മരണാനന്തരവും അനുസ്മരിക്കപ്പെടട്ടെ! അവരുടെ ഒപ്പം പി.റ്റി. തോമസ് എന്ന നാമവും ഉണ്ടാകട്ടെ!
വാൽകഷ്ണം: ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചചെയ്യുന്ന ആരും എന്തുകൊണ്ട്, റിപ്പോർട്ട് ആവശ്യപ്പെടുന്ന നടപടികൾ നടപ്പാക്കുമ്പോൾ മലയോര കർഷകരുടെ ജീവിത രീതിയിലും കാർഷിക സമ്പ്രദായങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയും അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങളെപ്പറ്റിയും അതു പരിഹരിക്കാനായി സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന പദ്ധതികളെപ്പറ്റിയും ഒന്നും മിണ്ടുന്നില്ല? മറ്റു രാജ്യങ്ങളിൽ സമാനമായ സാഹചര്യങ്ങളിൽ സർക്കാരുകൾ കൈക്കൊണ്ട ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ എന്തുകൊണ്ട് മാതൃകയാക്കുന്നില്ല? എല്ലാ ഉത്തരവാദിത്വവും കർഷകരുടെ ചുമലിൽ ചാർത്തുന്നവർ, കാര്യങ്ങൾ കുറേക്കൂടി കണ്ണുതുറന്നു കാണണം.
യുഎസ്സിലെ ടെക്സാസിൽ ഒരു അപൂർവ സംഭവം നടന്നു. എന്താണ് എന്നല്ലേ? മീൻ മഴയായി പെയ്തുപോലും. തവളകൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയ ചെറുജലജീവികൾ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്പോൾ സംഭവിക്കുന്ന ‘ആനിമൽ റെയിൻ’ (Animal rain) എന്ന പ്രതിഭാസത്തിനാണ് അമേരിക്കൻ സംസ്ഥാനമായ ടെക്സാസി(Texas)ലെ ടെക്സാർക്കാന നഗരം 2021 -ന്റെ അവസാനം സാക്ഷ്യം വഹിച്ചത് എന്ന് പറയുന്നു.
ഇത് തമാശയല്ല എന്നും ശരിക്കും സംഭവിച്ചിരിക്കുകയാണ് എന്നും ദി സിറ്റി ഓഫ് ടെക്‌സാർക്കാന ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. തവള, ഞണ്ട്, ചെറുമീനുകൾ തുടങ്ങിയ ചെറുജലജീവികൾ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് ആനിമൽ റെയിൻ എന്നും കുറിപ്പിൽ പറയുന്നു. അത് കൂട്ടിച്ചേർത്തു, ‘ഇത് അസാധാരണമാണെങ്കിലും, ഇത് സംഭവിക്കാറുണ്ട്. ഇന്ന് ടെക്സാർക്കാനയിലെ പല സ്ഥലങ്ങളിലും അത് നടന്നതായി കണ്ടിരിക്കുന്നു… എല്ലാവർക്കും വേണ്ടി വളരെ നിശബ്ദമായി 2022 -ലേക്ക് കടക്കാം.’
ജെയിംസ് ഓഡിർഷ് എന്ന സാക്ഷി ഡബ്ല്യുസിഐഎയോട് പറഞ്ഞു, ‘താൻ ഒരു യൂസ്ഡ് കാർ ഡീലർഷിപ്പിൽ ജോലി ചെയ്യുകയായിരുന്നു, പുറത്ത് വലിയ ശബ്ദം കേട്ടപ്പോൾ നോക്കിയതാണ്. ഒരു വലിയ ഇടിമുഴക്കം ഉണ്ടായി, വാതിൽ തുറന്നപ്പോൾ, ഞാൻ പുറത്തേക്ക് നോക്കി, ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, ഒരു മത്സ്യം നിലത്ത് വന്ന് വീണു. എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നു’ എന്നും അയാൾ പറയുന്നു.
അയാൾ പറയുന്നതനുസരിച്ച് ഡീലർഷിപ്പിന്റെ പാർക്കിംഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങൾ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തെരുവിലും അടുത്തുള്ള ടയർഷോപ്പിലും മീൻ ചെന്ന് വീണിട്ടുണ്ട്. ചിലതിന് നാല്-അഞ്ച് ഇഞ്ചാണ് വലിപ്പം. മറ്റൊരാൾ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തു. എന്റെ വീട്ടിലും മീൻമഴ പെയ്തു എന്നാണ് അടിക്കുറിപ്പ് നൽകിയിരുന്നത്.
ഹൃദയം സിനിമയുടെ കഥ പറഞ്ഞതിന് ശേഷം പ്രണവ് തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിനീത് ശ്രീനിവാസന്‍. തന്നേക്കാള്‍ നല്ല നടന്‍മാരെ വെച്ച് സിനിമ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം എന്നാണ് പ്രണവ് പറഞ്ഞത് എന്ന് വിനീത് കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഹൃദയം ആലോചിക്കുന്ന സമയത്ത് ദുല്‍ഖര്‍, നിവിന്‍ പോളി, ആസിഫ് അലി ഇങ്ങനെ പലരും മനസ്സില്‍ വന്നിരുന്നു. ഇവരെല്ലാവരും കാമ്പസ് സിനിമകള്‍ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അപ്പുവിന്റെ മുഖം മനസ്സിലേക്ക് വരുന്നത്. സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അപ്പുവിനെ വെച്ച് ഈ സിനിമ ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നു.
ലാല്‍ അങ്കിളിന്റെ എറണാകുളത്തെ വീട്ടില്‍ വെച്ചാണ് അപ്പുവിനോട് കഥ പറയുന്നത്. കഥ കേട്ടതിനു ശേഷം തനിക്ക് ഒരു ദിവസം സമയം തരുമോയെന്നു അപ്പു ചോദിച്ചു. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തങ്ങള്‍ സംസാരിച്ചു. തന്റെ ഭാഗത്തു നിന്നും ഓക്കെയാണെന്ന് അവന്‍ പറഞ്ഞു.
”എന്റെ ഭാഗത്തു നിന്നു ഓക്കെയാണ്. വിനീതിന് എന്നെക്കാള്‍ നല്ല നടന്‍മാരെ പ്ലാന്‍ ചെയ്യണമെങ്കില്‍ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെയൊരു പ്ലാന്‍ ഉണ്ടെങ്കില്‍ അപ്പുവിന്റെ അടുത്ത് വരുമോയെന്ന് താന്‍ ചോദിച്ചു. അങ്ങനെ സംസാരിക്കുന്ന വേറെ നടന്‍മാരുണ്ടെന്ന് തോന്നുന്നില്ല.
പല ആള്‍ക്കാരും ഓരോ ആള്‍ക്കാരുടെ അടുത്തും ഓരോ രീതിയിലാണ് സംസാരിക്കുന്നത്. അപ്പു അങ്ങനെ ഒരാളല്ല. അവന് സ്‌കില്‍ഡ് ആയിട്ടുള്ള ആള്‍ക്കാരോട് ഭയങ്കര ബഹുമാനമാണ്. ഊട്ടിയില്‍ ഷൂട്ട് കഴിഞ്ഞിട്ട് അപ്പുവിന്റെ വീട്ടിലാണ് താമസിച്ചത്.
താന്‍ അവനോട് ചോദിച്ചു ഇതിന്റെ ഷൂട്ട് കഴിഞ്ഞിട്ട് എങ്ങോട്ടാണ് യാത്ര, ഹിമാലയത്തിലേക്ക് ആണോയെന്നു ചോദിച്ചു. ഇല്ല, ”ഞാന്‍ ഇവിടെ തിരിച്ചു വന്നാലോയെന്നു ആലോചിക്കുകയാണ്.അവിടെ ഒരു തോട്ടക്കാരനുണ്ട്, ആ ചേട്ടനെ കണ്ടോ, പുള്ളി ഗാര്‍ഡനിംഗ് നന്നായി ചെയ്യുന്നുണ്ട്. എനിക്ക് ആ ചേട്ടനോടൊപ്പം നിന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്” എന്നാണ് പറഞ്ഞതെന്ന് വിനീത് പറയുന്നു.
ഇംഗ്ലണ്ടിലെ സ്‌കൂളുകളിലെ സെക്കണ്ടറി ക്ലാസ് മുറികളിൽ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനം കുറയ്ക്കാൻ ഫെയ്‌സ് മാസ്‌കുകൾ ധരിക്കണമെന്ന് സർക്കാർ അറിയിച്ചു. സ്‌കൂളുകളെ കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാണ് മുഖം മറയ്ക്കുന്നതിനുള്ള താൽക്കാലിക പുനരവതരണം ലക്ഷ്യമിടുന്നത്.വൈറസ് പടരുന്നത് പരിമിതപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന് ആറ് സ്കൂൾ സ്റ്റാഫ് യൂണിയനുകൾ ആവശ്യപ്പെട്ടു. തുടർനടപടികളില്ലാതെ ദേശീയ പരീക്ഷകൾ അപകടത്തിലാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
എയർ-ക്ലീനിംഗ് യൂണിറ്റുകൾ, കുട്ടികളുടെയും അദ്ധ്യാപകരുടെയും ആബ്സെൻസ് പരിരക്ഷിക്കുന്നതിനുള്ള സാമ്പത്തിക സഹായം, ഓൺ-സൈറ്റ് ടെസ്റ്റിംഗിനുള്ള സഹായം, ഓഫ്സ്റ്റഡ് ഇൻസ്പെക്ഷൻ വ്യവസ്ഥയിൽ ഇളവ് എന്നിവയും അവർ ആവശ്യപ്പെട്ടു.
ക്രിസ്മസ് അവധിക്ക് ശേഷം യുകെയിലുടനീളമുള്ള സ്കൂളുകൾ തുറക്കുന്നതോടെ കുട്ടികളോട് ഓൺസൈറ്റ് കോവിഡ് പരിശോധനയിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതുവരെ, ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾക്ക് മുഖംമൂടി ശുപാർശ ചെയ്തിട്ടില്ലാത്ത യുകെ പ്രദേശങ്ങളിൽ ഒന്നായിരുന്നു ഇംഗ്ലണ്ട്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം അധ്യാപകർ ഫേസ്മാസ്‌കുകൾ ക്‌ളാസ് മുറികളിൽ ധരിക്കേണ്ടതില്ല.
ജനുവരി 26 വരെ മുഖം മൂടുന്നത് ആവശ്യമാണെന്ന് ഇംഗ്ലണ്ട് വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവി പറഞ്ഞു.നിലവിലെ ദേശീയ പ്ലാൻ ബി കോവിഡ് നടപടികൾ ജനുവരി 4-നോ അതിനടുത്തോ അവലോകനം ചെയ്യും.”ഒമിക്രോൺ വേരിയന്റ് വെല്ലുവിളികൾ അവതരിപ്പിക്കുന്നു എന്നതിൽ സംശയമില്ല, എന്നാൽ മുഴുവൻ വിദ്യാഭ്യാസ മേഖലയും കഠിനമായ പരിശ്രമത്തിലൂടെയാണ് പ്രതികരിച്ചത്, അതിന് നിങ്ങൾ ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. വിദ്യാഭ്യാസമാണ് ഞങ്ങളുടെ പ്രഥമ പരിഗണന” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌കൂളുകൾ, കോളേജുകൾ എന്നിവയിൽ 7,000 എയർ ക്ലീനിംഗ് യൂണിറ്റുകൾ ലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഒമിക്രോൺ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം മൂലമുണ്ടായ കഴിഞ്ഞ ടേമിന്റെ അവസാനത്തിൽ ജീവനക്കാരുടെ അഭാവവും വർദ്ധിച്ചുവരുന്ന കോവിഡ് നിരക്കും വിദ്യാഭ്യാസത്തെ കൂടുതൽ തടസ്സപ്പെടുത്തുമെന്ന ആശങ്കൾ സർക്കാരിനുണ്ട്. അതിനാൽ തന്നെ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.
മിമിക്രി താരം, അവതാരകൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധയനായ താരമാണ് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയ പേജുകളിലും പിഷാരടി സജീവമാണെങ്കിലും കുടുംബത്തിന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നത് വളരെ അപൂർവ്വമായിട്ടാണ്.
ഭാര്യ സൗമ്യയുടെയും മക്കളുടെയും ചിത്രങ്ങൾ ലോക്ഡൗൺ നാളുകളിലാണ് പുറത്ത് വിടുന്നത്. ഇതൊരു ഫാമിലി എന്റർടെയിനർ ചിത്രം എന്ന ക്യാപ്ഷൻ കൊടുത്ത ചിത്രത്തൽ ആദ്യമായി കുടുംബത്തെ ഫേസ്ബുക്കിൽ എത്തിക്കുന്നു എന്ന കാര്യം കൂടി ഹാഷ് ടാഗിലൂടെ പിഷാരടി സൂചിപ്പിച്ചിരുന്നു.
ഇപ്പോളിതാ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന റിയാലിറ്റി ഷോ യിലാണ് പിഷാരടി കുടുംബവുമായി എത്തിയത്. അതിന്റെ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഞങ്ങൾക്ക് രണ്ട് കുട്ടികൾ മതിയെന്നായിരുന്നു ആദ്യമേ തീരുമാനിച്ചിരുന്നത്.
അപ്പോഴാണ് വെള്ളപ്പൊക്കം ഉണ്ടാവുന്നതും കുറേ ദിവസം വീട്ടിലിരിക്കേണ്ടി വന്നതും. പിന്നെ എല്ലാം അങ്ങ് സംഭവിച്ചു എന്നായിരുന്നു പിഷാരടി പറഞ്ഞത്. കൊറോണയ്ക്ക് മുൻപ് കട പൂട്ടിയെന്നായിരുന്നു സൗമ്യയുടെ പെട്ടെന്നുള്ള മറുപടി. ഈ വേദിയിൽ കാണുന്ന പോലെയാണോ പിഷാരടി വീട്ടിലും പെരുമാറുന്നത് എന്നായിരുന്നു മത്സരാർഥികളിൽ ഒരാൾ ചോദിച്ചത്.
നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് വീട്ടിലെന്ന് ഉടനെ സൗമ്യയുടെ മറുപടിയുമെത്തി. അവതാരകയായ രഞ്ജിനി ഹരിദാസും മറ്റ് മത്സരാർഥികളുമെല്ലാം സൗമ്യയോട് ഓരോ ചോദ്യങ്ങളുമായി വരാൻ തുടങ്ങി. ഇതോടെ ഇവർ തിരിച്ചും മറിച്ചും പലതും ചോദിക്കും നമ്മൾ പാറേപ്പള്ളിയിൽ ധ്യാനം കൂടാൻ പോയതാണെന്നേ പറയാവൂ എന്ന ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് പിഷാരടി ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കിയായിരുന്നു.
സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ മകളും ഗായികയുമായ ഖദീജ റഹ്മാൻ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ജനുവരി രണ്ടിന് ഖദീജ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. റിയാസുദ്ദീൻ ശൈഖ് മുഹമ്മദാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം.
ചടങ്ങിന്‍റെ ചിത്രങ്ങൾ റഹ്മാനും ഖദീജയും ഇൻസ്റ്റ സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ബിസിനസുകാരനും ഓഡിയോ എൻജിനിയറുമാണ് ഖദീജയുടെ വരൻ റിയാസുദ്ദീൻ. ജന്മദിനത്തിന്‍റെ അന്ന് തന്നെയായിരുന്നു ഖദീജയുടെ വിവാഹ നിശ്ചയമെന്നത് യാദൃശ്ചികതയായി.
ഖദീജയെ കൂടാതെ റഹ്മാൻ- സൈറ ബാനു ദമ്പതികൾക്ക് റഹീമ എ.ആർ അമീൻ എന്നീ രണ്ട് കുട്ടികൾ കൂടിയുണ്ട്. രജനീകാന്തിന്‍റെ എന്തിരൻ എന്ന ചിത്രത്തിലെ പുതിയ മനിതയ എന്ന ഗാനത്തിലൂടെയാണ് ഖദീജ സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി തമിഴ് ഗാനങ്ങൾക്ക് അവർ ശബ്ദം നൽകി. ബുർഖ ധരിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട ഖദീജയെ സാഹിത്യകാരി തസ്ലീമ നസ്റിൻ വിമർശിച്ചത് വലിയ വിവാദമായിരുന്നു.
‘ഫഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ച. ദുര്‍ബലയാകുകയോ ജീവിതത്തില്‍ എടുത്ത തിരഞ്ഞെടുപ്പുകളില്‍ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളില്‍ സന്തുഷ്ടയാണ് അതില്‍ അഭിമാനിക്കുന്നുവെന്നുമായിരുന്നു ഖദീജ വിവാദങ്ങളിൽ തസ്ലീമക്ക് നൽകിയ മറുപടി.
View this post on Instagram
രാധാകൃഷ്ണൻ മാഞ്ഞൂർ
പുതുവർഷം, പുതു സ്വപ്നങ്ങൾ , പുതു പ്രതീക്ഷകൾ ഇതൊക്കെ ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി സ്ഥിരം കേട്ട് തഴമ്പിച്ച വാക്കുകളാണ്. പോയകാലത്തെ ഓർത്തെടുക്കാൻ താല്പര്യം ഇല്ലാത്തവരാണ് നാം. കാരണം പോയ രണ്ടു വർഷങ്ങളും സമാനതകളില്ലാത്ത എത്രയോ പ്രകൃതിക്ഷോഭങ്ങൾ, നിപ്പാ, കോവിഡ് ….
കാലത്തിൻറെ അടരുകളിൽ ഫോസിലുകളായി അങ്ങനെ….
കോവിഡ് നമ്മുടെ ജീവിത ചിട്ടവട്ടങ്ങളെ ചില ശീലങ്ങൾ പഠിപ്പിച്ചു. മോടി പിടിപ്പിച്ച കല്യാണങ്ങളുടെ ആൾക്കൂട്ടങ്ങൾ കുറപ്പിച്ചു, കൈകാലുകൾ വൃത്തിയാക്കാൻ പഠിപ്പിച്ചു, പഴയ തൊട്ടുകൂടായ്മകൾ വീണ്ടെടുപ്പിച്ചു (ഇത്തിരിപോന്ന കുഞ്ഞൻ അണുവിൻെറ വികൃയകൾ അനവധി.)
അറിവിൻറെ ഹിമാലയം കയറിയ മനുഷ്യനെ കോവിഡ് അണുക്കൾ തലകുത്തി മറിച്ചു.
വെറുമൊരു സോപ്പ് കുമളിയിൽ തീരുന്നതേയുള്ളൂ കോവിഡ് അണുവിൻെറ ജീവിതം.
പക്ഷേ എന്തൊക്കെ നാം പഠിച്ചു? ജീവിതത്തിൻറെ രീതിശാസ്ത്രങ്ങളെ “ചെരിപ്പിനനുസരിച്ച് കാലു മുറിച്ച് ” ചിട്ടപ്പെടുത്തി.
എങ്ങനെയോ അതിജീവനമെന്ന മഹാ തുരുത്തിൽ എത്തിപ്പെടുകയായിരുന്നു.
ഒരു ജന്മം കൊണ്ട് നേടിയതൊക്കെ ഒരു പകൽ കൊണ്ട് ഒലിച്ചു പോയപ്പോൾ നാം പകച്ചു പോയി. ഇവിടെയാണ് പ്രകൃതി എന്ന മഹാ വിദ്യാലയത്തിൻെറ പ്രവർത്തനം. മുകളിലായി നഷ്ടപ്പെടുന്ന പച്ചപ്പുകളും, ലോറിയിൽ കയറി പോയ കുന്നുകളും, നമ്മുകാരാരായിരുന്നുവെന്നുള്ള തിരിച്ചറിവ്…. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ദോഷമാണെന്ന് അറിയാം പ്ലാസ്റ്റിക് മാലിന്യം വൻ വിപത്താണെന്നും അറിയാം… പക്ഷേ എല്ലാം എൻെറ വിചാരങ്ങളെ ബാധിക്കുന്നതല്ലെന്നുള്ള പൊതുബോധം മലയാളിയുടെ ശാപമാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ മലയാളി കൂടുതൽ ബോധവാനാകണം. നമ്മുടെ ചിന്തകളിൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാവണം. നാം വരും തലമുറയ്ക്ക് കൈമാറേണ്ടതാണീ ഭൂമി. ഓർമ്മകളുടെ ഫോസിലുകളിൽ എത്രയോ അനുഭവങ്ങൾ ചിതറിക്കിടക്കുന്നു. പഴയ കലണ്ടർ താളുകളിൽ ഒന്നും രേഖപ്പെടുത്താതെ കിടക്കട്ടെ…
വെറും ഫോസിലുകൾ…
ന്യൂ ഇയർ പ്രമാണിച്ച് നമ്മുടെ കൊച്ചു ഗ്രാമങ്ങൾ പോലും ബ്രാൻഡഡ് കമ്പനികളുടെ വിപണി ആവുന്നു. അതെ ഞാനടക്കമുള്ള ഗ്രാമീണർ കൂടുതൽ നാഗരികനാവാനുള്ള ശ്രമത്തിലാണ്! നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഷോപ്പിംഗ് മാളുകൾ ആളുകൾ സന്ദർശിക്കുകയും വാങ്ങിയ സാധനങ്ങളുടെ ബിഗ്‌ഷോപ്പർ ഉയർത്തി സെൽഫിയെടുത്ത് ഫേസ്ബുക്കിൽ പോസ്റ്റുകയും ചെയ്യുന്നു. ഇതൊക്കെ ഒരുതരം ആത്മരതി ആണെന്നും അറിയാം…. എങ്കിലും ഓടുന്ന കാലത്തിന് മുന്നേ എത്താനുള്ള മലയാളിയുടെ തത്രപ്പാടാണ്. നമ്മുടെ ഗ്രാമീണ ചന്തകളിൽ കിട്ടുന്ന സാധനങ്ങൾക്ക് എന്താണ് കുഴപ്പം. നമ്മുടെ ജൈവ പച്ചക്കറികൾക്ക് എന്ത് രുചിയാണ്. സ്വന്തം നാടിൻറെ പച്ചക്കറികളും, നാട്ടുചന്തയുടെ കൂട്ടായ്മകളും വളർത്തിയെടുക്കാൻ ഈ വർഷം തിരഞ്ഞെടുക്കാം. മുൻപ് സൂചിപ്പിച്ച ഷോപ്പിംഗ് മാളുകളുടെ കാർണിവൽ സംസ്കാരങ്ങൾ നമുക്ക് ഉപേക്ഷിക്കാം…
പുതിയ ചിന്തകൾ, പൊതു കേരളത്തെ കെട്ടിപ്പടുക്കാൻ സാധിക്കട്ടെ എന്ന് ആശിച്ചുപോകുന്നു…
ഏഴ് വർഷം മുമ്പുള്ള ഒരു പുതുവർഷ രാത്രി ഓർമ്മയിൽ വരുന്നു.
കോട്ടയം തിരുനക്കര മൈതാനി. നഗരം പുതുവർഷത്തിന്റ് ലഹരിയിൽ എങ്ങോട്ടൊക്കെയോ ഒഴുകി പരക്കുന്നു. നഗരത്തിരക്കുകളിൽ ഒന്നും വകവയ്ക്കാതെ യാചക വേഷത്തിൽ ഒരാൾ ഗാന്ധി പ്രതിമയ്ക്ക് അരികിൽ നിൽക്കുന്നു.
ടൂവീലർ സഞ്ചരിച്ച ഫ്രീക്കൻ പയ്യൻ ഉപേക്ഷിച്ച വർണ്ണക്കടലാസിൻെറ ഒരു തൊപ്പി ഒരു ഭാണ്ഡക്കെട്ടിൽ സൂക്ഷിച്ചുവെക്കുകയാണ്. ഇടയ്ക്കൊക്കെ ഭാണ്ഡത്തിൽ നിന്നും ആ തൊപ്പി എടുത്ത് നോക്കുന്നുമുണ്ട്. ആ വർണ്ണ തൊപ്പി അയാളിൽ ആഹ്ളാദം നിറക്കുന്നു തീർച്ച. നഗരത്തിൻറെ പുതുവർഷ ലഹരിയോ കാഴ്ചയുടെ വർണ്ണ വെളിച്ചങ്ങളോ അയാളെ മോഹിപ്പിക്കുന്നില്ല, പകരം ആ തൊപ്പിയുടെ സൗന്ദര്യത്തിൽ മാത്രമാണ് അയാളുടെ ചിന്ത ഉടക്കി നിൽക്കുന്നത്. അയാളുടെ ആഹ്ളാദമുള്ള മുഖം ഇപ്പോഴും എൻറെ മനസ്സിൽ ഉണ്ട്. ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഇവിടെ ഈ നഗരത്തിൽ ഉണ്ടെന്ന് പറയാൻ തോന്നി. പുറത്തെ ആഘോഷങ്ങളൊന്നും അയാളുടെ ശ്രദ്ധയെ വഴി തിരിച്ചു വിട്ടില്ല. വിഭ്രാന്തി പൂത്ത ആ മനസ്സിന് എന്ത് പുതുവർഷം? എന്ത് പ്രതിജ്ഞകൾ ?
ഉപരേഖ
പുതുവർഷത്തിൽ എന്നെ സങ്കടപ്പെടുത്തിയ ഒരു പത്രവാർത്ത കണ്ടു. കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ പ്രവർത്തിച്ചിരുന്ന സെക്കൻഡ് ഹാൻഡ് പുസ്തകശാലയ്ക്ക് ആരോ തീയിട്ടു എന്നുള്ള വാർത്ത. തിരുവനന്തപുരം സ്വദേശി അനസ് നടത്തുന്ന ഈ വഴിയോര പുസ്തക ശാലയിൽ നിന്നും നിരവധി സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ ഞാൻ വാങ്ങിയിട്ടുണ്ട്. അയാൾക്ക് 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്ന് കേൾക്കുന്നു. നഗര മാലിന്യത്തിൽ നിന്നും തീപിടിച്ചത് ആണെന്നും വാർത്തയുണ്ട്. പുസ്തകശാലകൾക്ക് തീ കൊടുക്കാനുള്ള മലയാളി മനസ്സിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
ഡോ. ഐഷ വി
വീടിനുമുണ്ടാകും ഒരു കഥ പറയാൻ എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വീടിന് ജീവനുണ്ടോ അതിന്റെ കഥ പറയാൻ എന്നാകും നിങ്ങൾ ചിന്തിക്കുക. അല്ലേ? വീട് ചിലർക്ക് ഒരു നിർമ്മിതി മാത്രമായിരിയ്ക്കാം. എന്നാൽ ഒരു വീട്ടിൽ താമസിക്കുന്നവരുടെ വിചാര വികാരങ്ങൾക്ക് നേർസാക്ഷികളാണ് ഞങ്ങൾ . കുറച്ചു ദിവസം അന്തേവാസികൾ മാറി നിന്നാൽ പലവ്യജ്ഞനപ്പൊടികളും എന്തിന് വീടായ ഞാൻ തന്നെയും ദ്രവിച്ചു പോകുന്ന ഒരവസ്ഥയുണ്ട്. അത് ഭയാനകം തന്നെ. എന്നാൽ മനുഷ്യരുടെ സഹവാസമുള്ള സമയത്ത് ഇതൊന്നും ചീത്തയാകാതെയിരിയ്ക്കുകയും ചെയ്യും. ചിലർ ഞങ്ങളെ തൂത്ത് തുടച്ച് മിനുക്കി വയ്ക്കും. എല്ലാം അടുക്കും ചിട്ടയുമായിരിയ്ക്കുന്നത് അന്തേവാസികളുടെ സ്വഭാവത്തിനനുസരിച്ചിരിക്കും. ഒരു വീട് ഒരു കെട്ടിടമെന്നതിനപ്പുറം അതൊരു ഭവനമാകുന്നത് ആ ഭവനത്തിൽ താമസിക്കുന്ന കുടുംബാംഗങ്ങൾ കൂടുമ്പോൾ തമ്മിൽ ഇമ്പമുള്ളിടത്താണ്. അതിൽ എനിക്ക് വലിയ കമ്പമുണ്ട്. ചിലർക്ക് വീട് തല ചായ്ക്കാനൊരിടം മാത്രമായിരിയ്ക്കും. ചിലർക്ക് വീടൊരു സ്വപ്നമാണ്. ചിലർക്ക് അതൊരു അഭയമാണ്.
മനുഷ്യൻ ഗുഹാമനുഷ്യനായിരുന്ന കാലത്ത് സുരക്ഷിതമായൊരിടമെന്ന നിലയിൽ ഗുഹകളെ ഉപയോഗിച്ചിരിയ്ക്കാം. അന്നവർക്ക് ആവശ്യത്തിന് ഗുഹകൾ തികയാതെ വന്നപ്പോൾ ഗേഹങ്ങൾ നിർമ്മിച്ചിരിക്കാം . സമീപത്ത് ലഭ്യമായ മണ്ണ് , ചെളി കല്ല്, പുല്ല്, ഇല, ഓല, തടി, മുതലായവകൊണ്ട് നിർമ്മിച്ചിരുന്ന കാലത്ത് പണിയും ചിലവും കുറവായിരുന്നു. ഇന്ന് ഒരു വീട് നിർമ്മിയ്ക്കുന്നത് ചിലർക്ക് രക്തം ചിന്തുന്ന ഏർപ്പാടാണ്. വ്യക്തമായ പദ്ധതിയില്ലാതെ നിർമ്മിക്കുന്നവർ കടക്കെണിയിലാകും. ചിലർക്കത് ഒരിക്കലും സാക്ഷാത്കരിയ്ക്കാനാകാത്ത സ്വപ്നമായിത്തന്നെ തുടരും. ചിലർക്കത് ഒരായുസിന്റെ സമ്പാദ്യമായിരിയ്ക്കും.
ചിലർക്ക് വീട് പണി കഴിയുമ്പോൾ അത് ആർഭാടം കാട്ടാനുള്ള ഒരവസരമാണ്. ചിലർ പണി തീരുമ്പോഴേക്കും കടക്കെണിയിലാകും. ചിലർ താമസിയ്ക്കാനാളില്ലെങ്കിലും ധാരാളം വീടുകളും ഫ്ലാറ്റുകളും പണിത് അടച്ചിട്ടിരിയ്ക്കും. ചിലർക്ക് പണി ഒരിക്കലും തൃപ്തി വരില്ല. അവർ ആ നിർമ്മിതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും. ആ….. മറ്റുള്ളവരുടെ കാര്യം പറഞ്ഞു കൊണ്ടിരുന്നാൽ ഇങ്ങനെ ധാരാളം പറയാൻ കാണും. എന്റെ ഉത്പത്തിയും വളർച്ചയും തളർച്ചയും സുഖവും ദുഃഖവുമല്ലേ ഇന്നത്തെ പ്രതിപാദ്യ വിഷയം . നമുക്ക് അതിലേയ്ക്ക് കടക്കാം. എന്റെ വളർച്ചയും തളർച്ചയുമൊക്കെ എന്നിൽ വസിച്ച് ഇവിടം വിട്ടു പോയതും ഇവിടെ ഇപ്പോഴും വസിക്കുന്നതുമായ കുറേ അന്തേവാസികളുടെ ജീവിതം കൂടിയാണ്. കാലവും ഉടമസ്ഥരും മാറുന്നതനുസരിച്ച് എന്റെ പേരിലും, നിർമ്മിതിയിലും മാറ്റങ്ങളുണ്ടായി. എന്നിൽ ജീവിച്ച് കടന്നുപോയവർക്ക് സുഖത്തിന്റെ മാധുര്യവും ദുഃഖത്തിന്റെ ഉപ്പും പ്രണയത്തിന്റെ മധുരവും എരിവും പുളിയും വിരഹത്തിന്റെ കയ്പും ചവർപ്പും കലർന്ന ഓർമ്മകളുണ്ടാകാം.
കുറേ മനുഷ്യർ കല്ലും മണ്ണും ഓലയും വച്ച് എന്നെ നിർമ്മിച്ച് ഇവിടെ വസിച്ചിരുന്നപ്പോൾ എനിക്ക് പ്രത്യേകിച്ച് പേരൊന്നുമില്ലായിരുന്നു. പിന്നീട് ഒരു സമുദായക്കാർ ഇവിടെ താമസിച്ചിരുന്നപ്പോൾ ഈ വീടും പറമ്പും ആ സമുദായത്തിന്റെ പേരിൽ അറിയപ്പെട്ടു: “വേടന്റഴികം”. ‘അഴികം എന്നാൽ പുരയിടം. ‘ വേടൻ’ എന്നത് ഒരു സമുദായത്തിന്റെ പേര്. അത് അവരിട്ട പേരല്ല പ്രദേശവാസികൾ ചാർത്തി കൊടുത്ത പേരാണ്. അന്ന് അന്നന്നുള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന കുറേ മനുഷ്യരായിരുന്നു എന്നിൽ വസിച്ചിരുന്നത്.
പിന്നീട് എന്റെ ഉടമസ്ഥൻ മാറി. ഒരു പൊക്കം കുറഞ്ഞ സിംഗപ്പൂർ മലയാളിയും ഭാര്യയും മകളുമായി എന്റെ ഉടമസ്ഥർ. എന്തിനും ആർക്കും ഇരട്ട പേര് വിളിക്കുന്ന പാരമ്പര്യമാണല്ലോ നമ്മുടെ നാട്ടുകാർക്ക് . അവർ എന്റെ ഉടമസ്ഥന് ഒരു പേര് ചാർത്തി കൊടുത്തു : ” ഉരുളകിഴങ്ങ്.”. പേരു പോലെയല്ല ആള് . ഇത്തിരി കേമനാണ്. സിങ്കപ്പൂർ നിന്നുള്ള അടുത്ത വരവിൽ അദ്ദേഹം എന്നെ പൂർണ്ണമായും പൊളിച്ച് മാറ്റി ഒരു നല്ല വീടങ്ങ് പണിതു. അടിസ്ഥാനം നന്നായി ഉയർത്തി തറ സിമന്റിട്ട് , ഓടിട്ട മേൽ കൂരയാക്കി , ഭിത്തി വെള്ളപൂശി, പൂമുഖവും അടുക്കളയും കുറേ മുറികളുമായി ഞാൻ ഗമയോടെ തലയുയർത്തി നിന്നു.
ഉടമസ്ഥൻ എനിയ് ക്കൊരു പേരിട്ടെങ്കിലും അതെവിടെയും നാലാൾ കാണത്തക്ക രീതിയിൽ എഴുതി വയ്ക്കാഞ്ഞതിനാൽ നാട്ടുകാർ പഴയ പേരു – തന്നെ വിളിച്ചു പോന്നു. പേര് എഴുതി വച്ചിരുന്നെങ്കിലും അവർ അതു തന്നെ യേ വിളിയ്ക്കുമായിരുന്നുള്ളൂ. മാറാൻ മടിയുള്ളവരല്ലേ ഭൂരിഭാഗവും . എന്റെ ഉടമസ്ഥന് ഭാര്യയും ഒരു മകളുമായിരുന്നു. ഇവർക്ക് കൂട്ടായി ഒരു ജോലിക്കാരനും. ജോലിക്കാരൻ ഒരു കാര്യസ്ഥനെപ്പോലെ എല്ലാം നോക്കി നടത്തി. ചുറ്റുമതിൽ കെട്ടി. ചെറിയ ഗേറ്റിട്ടു. പതുക്കെ ഉടമസ്ഥന്റെ മകളും ജോലിക്കാരനും തമ്മിൽ പ്രണയത്തിലായി. അവരുടെ നനുത്ത പ്രണയത്തിനും സന്തോഷത്തിനും വീട്ടുകാരുടെ എതിർപ്പിനും എനിക്ക് സാക്ഷിയാകേണ്ടി വന്നു.
വീട്ടുകാരുടെ സമ്മതത്തോടെ . വിവാഹം നടക്കില്ലെന്ന് കണ്ടപ്പോൾ അവൻ അവളെയും കൊണ്ട് നാടുവിട്ടു. അവൻ നല്ലവണ്ണം അധ്വാനിക്കുന്ന പയ്യനായിരുന്നതിനാൽ അവളെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പായിരുന്നു. എന്റെ ഉടമസ്ഥനും ഭാര്യയും കൂടി ഒരു ദിവസം സംസാരിക്കുന്നത് ഞാൻ കേട്ടു. മകൾ പോയതോടെ അവരുടെ മാനം പോയി. ഇനിയെല്ലാം വിറ്റു പെറുക്കി നാടു വിടാം എന്നായിരുന്നു അതിന്റെ കാതൽ. ഞാൻ നൊമ്പരപ്പെട്ടു. എനിക്ക് ഇന്നത്തെ മോടിയൊക്കെ നൽകിയ ഉടമസ്ഥരാണ് എല്ലാം വിറ്റുപെറുക്കി നാടുവിടുന്നത്. അവർ പറഞ്ഞതു പോലെ തന്നെ ചെയ്തു. എന്നെ മറ്റൊരു സിംഗപ്പൂർകാരന് വിറ്റിട്ട് അവർ അടുത്ത ഗ്രാമത്തിൽ താമസമാക്കി.
മനുഷ്യന്റെ ഭാഗ്യം മാറി മറിയുമല്ലോ. ആ പെൺകുട്ടിയെ വിവാഹം കഴിച്ച പയ്യൻ നല്ല അധ്വാനിയായിരുന്നത് കൊണ്ട് അവളെയും മക്കളെയും പൊന്നുപോലെ നോക്കിയെന്നും പിന്നീട് എന്റെ പഴ ഉടമസ്ഥനും ഭാര്യയും അയൽ ഗ്രാമത്തിൽ വാങ്ങിയ വീടും വസ്തുവകകളുമെല്ലാം ആ പയ്യൻ വാങ്ങിയെന്നും ആരോ പറഞ്ഞു ഞാൻ കേട്ടു. നന്നായിരിയ്ക്കട്ടെ. എന്റെ പുതിയ ഉടമസ്ഥനെ ഞാൻ പരിചയപ്പെടുത്തിയില്ലല്ലോ? ഉടമസ്ഥൻ ഗംഗാധരൻ , ഭാര്യ യശോധര , മകൾ ഗീത . ഗീത വളർന്നു വന്നപ്പോൾ വീടിന് ചുറ്റും ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചു. ചെറിയ റോസ് ലില്ലികൾ മേയ് മാസത്തിൽ നിര നിരായായി പൂത്ത് നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയായിരുന്നെന്നോ? ഗീതയ്ക്ക് അച്ഛന്റെ കത്തുകൾ വരുമ്പോൾ വലിയ സന്തോഷമായിരുന്നു.
ഗീതയുടെ അച്ഛൻ എനിക്ക് പുതിയ പേരിട്ടു. മാത്രമല്ല അത് മുൻഭാഗത്ത് എഴുതി വയ്കുകയും ചെയ്തു: ” ധനലക്ഷ്മി വിലാസം”. എനിക്ക് സന്തോഷമായി . ഗീതയുടെ അച്ഛാമ്മയുടെ പേരിലെ ‘ലക്ഷ്മി’യാണ് എന്റെ പേരിനോടൊപ്പം ചേർത്തതെന്ന് എനിക്ക് മനസ്സിലായി. പിന്നെ അമ്മായിപ്പോരിനും നാത്തൂൻ പോരിനും യാതൊരു കുറവുമില്ലായിരുന്നു. മനസ്സ് മടുത്ത് ഗീതയുടെ അച്ഛൻ വിവാഹ ബന്ധം വേർപെടുത്തിയാലോ എന്നു വരെ ചിന്തിച്ചു. എന്നാൽ ഒരു ബന്ധു കൊടുത്ത പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം തീരുമാനം മാറ്റി. ഗീതയുടെ അച്ഛൻ ഒരിക്കൽ വന്നു പോയപ്പോൾ ലക്ഷ്മിയും യാത്രയാക്കാൻ കൊല്ലം റയിൽവേ സ്റ്റേഷനിൽ പോയി. മദ്രാസിലേയ്ക്ക് ട്രെയിനിൽ കയറിയ ഗംഗാധരനെ കൂടെ കയറി മനസ്സ് നൊമ്പരപ്പെടുത്തും വിധം വഴക്ക് പറഞ്ഞ ശേഷമാണ് ലക്ഷ്മി തിരികെ പോന്നത്. ഇതേ പറ്റി എന്റെ ഉടമസ്ഥൻ തന്റെ മകൾക്കൊരു കത്തെഴുതി. ആ കത്ത് ഗീത വായിയ്ക്കുന്നതും വേദനിയ്ക്കുന്നതും സൂക്ഷിച്ചു വയ്ക്കുന്നതുമെല്ലാം ഞാൻ മനസ്സിലാക്കിയിരുന്നു.
1971 ജനുവരി19 ന് എന്റെ ഉടമ ഹൃദയ സ്തംഭനം മൂലം മരിച്ചു എന്ന വാർത്ത ഹൃദയ ഭേദകമായിരുന്നു. ഗീതയെ ഇത് വല്ലാതെ വിഷമിപ്പിച്ചു. ലക്ഷ്മിയും മരുമകളുമായി ജീവനാംശത്തിന് വേണ്ടിയുള്ള പോര് കോടതിയിലെത്തി. മരിച്ച ഗംഗാധരൻ സിങ്കപൂർ പൗരനാണെന്ന വാദം ഒരു വശത്തും സിങ്കപ്പൂർ പൗരൻ ഭാരതത്തിൽ സ്വത്ത് സമ്പാദിച്ചാൽ ഭാരതതത്തിലെ നിയമമനുസരിച്ച് സ്വത്ത് ഭാഗം വയ്ക്കണമെന്നു മറുഭാഗവും വാദിച്ചു. അവസാനം സ്ഥാവര ജങ്ഗമവസ്തുക്കൾ മൂന്നായി ഭാഗം വയ്ക്കാൻ കോടതി വിധിച്ചു. അങ്ങനെ ഞാൻ നിൽക്കുന്ന പറമ്പിന്റെ ഒരു ഭാഗം ലക്ഷ്മിയുടെ വീതമായി കിട്ടി. പിന്നീട് ലക്ഷ്മി അതിൽ ഒരു കെട്ടിടം പണിതു. ഗീത പ്രായപൂർത്തിയായപ്പോൾ വിവാഹിതയായി. ഗീത ഒരു മകളെ പ്രസവിച്ച് കിടന്നപ്പോൾ ഒരു കുഞ്ഞിക്കാലു കണ്ട സന്തോഷമായിരുന്നു എനിക്ക്. ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. ഇരു വീട്ടുകാരുടേയും അമിതമായ ഇടപെടൽ മൂലം ആ വിവാഹ ബന്ധം വേർപിരിഞ്ഞു. ഗീതയും അമ്മയും എന്നെ വിൽക്കാൻ തീരുമാനിച്ചു. അവർ കൊട്ടിയത്തേയ്ക്ക് താമസം മാറി. വേദനയുണ്ടായിരുന്നെങ്കിലും എല്ലാം ഞാൻ ഉൾക്കൊണ്ടു. ഒരു ഗൾഫുകാരനും ഭാര്യയും രണ്ടാൺമക്കളുമടങ്ങുന്ന കുടുംബമാണ് പിന്നീടിവിടെ താമസമാക്കിയത്. ഭർത്താവ് ഗൾഫിൽ നിന്നും വരുമ്പോൾ ഭാര്യയോട് വഴക്കടി യ്ക്കുകയും പുരുഷ മേധാവിത്വം കാട്ടുകയും പതിവായിരുന്നു. എങ്കിലും മക്കളെ പോറ്റിവളർത്താൻ വേണ്ടി എല്ലാം സഹിച്ചു.
ഗൾഫുകാരൻ എന്റെ മുഖഛായ ആകെയങ്ങ് മാറ്റി. മതിൽ പൊളിച്ച് കാർ കയറുന്ന ഗേറ്റ് പണിതു. കാർപോർച്ച് പണിതു .പെയിന്റ് മാറ്റി. അടുക്കള മോഡേൺ ആക്കി . എന്റെ പേര് മാറ്റി. മക്കളെ പഠിപ്പിച്ചു. ഗൾഫുകാരൻ നാട്ടിൽ വന്നു സ്ഥിര താമസമാക്കിയ സമയം. അയാൾ നാട്ടുകാരുടെ ഇടയിൽ ധാരാളം സംഭാവന കൊടുക്കുന്നയാളെന്ന നിലയിൽ പേരെടുത്തു. ഭാര്യ ഒരു ദിവസം ചില നേർച്ചകൾ പൂർത്തിയാക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അത് തിരസ്കരിച്ചു. അങ്ങിനെയിരിക്കേയാണ് . ടൂറിസ്റ്റ് ബസ്സു കാരുടെ വരവ്. എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും ടൂറിസ്റ്റ് സ്പോട്ടുകളിലും കൊണ്ടുപോകും. 500/- രൂപയേയുള്ളു. രണ്ട് ദിവസത്തെ യാത്ര. ഗൾഫുകാരന്റെ ഭാര്യ ഭർത്താവിന് ആവശ്യമുള്ളതെല്ലാം ഉണ്ടാക്കി വച്ചു. ഫ്രിഡ്ജിൽ കയറ്റേണ്ട ഭക്ഷണം ഫ്രിഡ്ജിൽ കയറ്റി. ചോദിച്ചാൽ വിടില്ലെന്ന് അറിയാവുന്നതു കൊണ്ട് ഭർത്താവിനോട് പറയാതെ മക്കളോട് പറഞ്ഞിട്ട് ടൂർ പോയി. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഗൾഫുകാരൻ ഭാര്യയെ വീട്ടിൽ കയറ്റിയില്ല. മാത്രമല്ല മക്കളെ കൂടി വീട്ടിൽ നിന്നും പുറത്താക്കി. അങ്ങനെ ഒരു കുടുംബം കൂടി ശിഥിലമാകുന്നതിന് എനിക്ക് സാക്ഷിയാകേണ്ടി വന്നു. പിന്നെ ഡ്രൈവർ ആയി ഗൾഫുകാരന്റെ സന്തത സഹചാരി. പ്രമേഹം കടുത്തപ്പോൾ ഗൾഫുകാരന്റെ കാൽ മുറിക്കേണ്ടി വന്നു. ഡ്രൈവർ എല്ലാ സഹായവും ചെയ്തു കൊടുത്തു.
ഗൾഫുകാരന്റെ അവസാനമടുത്തപ്പോൾ അദ്ദേഹത്തെ ഡ്രൈവർ നോക്കിക്കോളുമെന്ന ഉറപ്പിന്മേൽ വീടും വസ്തുവകകളും ഡ്രൈവറുടെ പേരിൽ എഴുതി വച്ചു. പറഞ്ഞതു പോലെ ഡ്രൈവർ ഗൾഫുകാരന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. ഗൾഫുകാരന്റെ മരണശേഷം ഡ്രൈവറും കുടുംബവും ഈ വീട്ടിൽ സ്ഥിരതാമസമാക്കി. മകളെ വിവാഹം ചെയ്തയച്ചു . എന്റെ പേരു മാറ്റി. പുതിയ പെയിന്റടിച്ചു. അങ്ങനെ എന്റെ കഥ ഇങ്ങനെ നീളുന്നു. ഒരു കാര്യം ഞാൻ പറയാൻ വിട്ടുപോയി. ഗീതയും കുടുംബവുമായി സ്വത്ത് വിഭജനം കഴിഞ്ഞപ്പോൾ ഗീതയുടെ അച്ഛാമ്മ സ്നേഹത്തിലായി. ഭാഗം കിട്ടിയ പറമ്പിൽ ലക്ഷ്മി വച്ച വീട്ടിലേയ്ക്ക് ഗീത വന്നു. ലക്ഷ്മി കൊച്ചുമകൾക്ക് അയലയൊക്കെ പൊരിച്ച് വച്ച് കാത്തിരിയ്ക്കയായിരുന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.