literature

ഡോ. ഐഷ വി

ചിറക്കര താഴത്ത് അച്ഛൻ വാങ്ങിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന് മുമ്പ് മൂന്ന് മാസത്തോളം അച്ഛന്റെ ഗോപലനമ്മാവന്റെ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അച്ഛന്റെ ഇളയ അമ്മാവന്റെ വീടും പുരയിടവുമായിരുന്നു അച്ഛൻ വാങ്ങിച്ചത്. വയലിനരികത്തായതിനാൽ കിണറ്റിൽ ധാരാളം വെള്ളം. കൃഷി ചെയ്യാനും പറ്റിയ മണ്ണ്. ഒരു കൊച്ച് വീട്. വീട്ടിൽ നിന്ന് വിട്ട് റോഡരികിലായി മൂന്ന് കടമുറികളും അതിന്റെ പുറകിൽ ഒരു വരാന്തയും പിന്നെ കുറേ തെങ്ങ്, മാവുകൾ, ആഞ്ഞിലികൾ . അച്ഛാമ്മയുടെ പറമ്പ് അച്ഛന് കിട്ടിയത് അച്ഛൻ വാങ്ങിയ പറമ്പിന് ചേർന്നായതിനാൽ പറമ്പിന്റെ വിസ്തൃതി കൂടിക്കിട്ടി. അച്ഛന്റെ അമ്മാവൻ ശ്രീ കേശവൻ, ഭാര്യ ഇന്ദിര മകൾ വത്സല എന്നിവരായിരുന്നു ആ വീട്ടിലെ അന്തേവാസികൾ. അവർ വയലിനക്കരെ വാങ്ങിയ ഒരു വീട്ടിലേക്ക് താമസം മാറി. രണ്ടു മൂന്ന് ദിവസം കഴിഞ്ഞ് വീടും കടയുമൊക്കെ ചെറിയ തോതിൽ വൃത്തിയാക്കിയാണ് ഞങ്ങൾ അങ്ങോട്ടേയ്ക്ക് താമസം മാറിയത്.
മുമ്പ് തയ്യൽ മെഷീനിൽ ഞങ്ങളുടെ അമ്മ ഞങ്ങളുടെ തുണികൾ തയ്ച്ച് കൊണ്ടിരിയ്ക്കുമ്പോൾ അമ്മയുടെ മനസ്സിലെ തീവ്രമായ ആഗ്രഹങ്ങൾ ചിലപ്പോഴൊക്കെ പാട്ടിന്റെ രൂപത്തിലോ വാചകമായോ പുറത്തു വരാറുണ്ടായിരുന്നു. അതിൽ ചിലത് “നാളീകേരത്തിന്റെ നാട്ടിലെനിയ്ക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്. അതിൽ നാരായണക്കിളി കൂടു പോലുള്ളൊരു നാലുകാലോലപ്പുരയുണ്ട്.” “ആറു കാലി പുരയെങ്കിലും കെട്ടിയാൽ മതിയായിരുന്നു” എന്നൊക്കെ.

അങ്ങനെ ഞങ്ങൾ കാത്ത് കാത്തിരുന്ന ആ സുദിനം വന്നെത്തി. വൈകുന്നേരമാണ് അങ്ങോട്ട് താമസം മാറാൻ തീരുമാനിച്ചിരുന്നത്. അതിന്റെ മുന്നൊരുക്കങ്ങളായി ശാരദ വല്യമ്മച്ചി വിളക്ക് തേച്ച് വച്ചു. ഒരു ബഞ്ച് തത്കാലത്തേയ്ക്ക് ഞങ്ങൾ താമസം മാറാൻ പോകുന്ന വീട്ടിൽ കൊണ്ടിട്ടു. അമ്മ അത്യാവശ്യം പാചകത്തിനാവശ്യമായ സാധനങ്ങളും പാത്രങ്ങളും കെട്ടിവച്ചു.

ഈ വസ്തുവും വീടും വാങ്ങാനായി അച്ഛനും അമ്മയും കൂടി ചിട്ടി പിടിച്ച തുക കൂടാതെ അച്ഛന്റെ അമ്മാവൻ കടമായും കുറച്ച് തുക നൽകിയിരുന്നു. അച്ഛന്റെ അമ്മാവന്റെ കുടുംബവും തൊട്ടയൽപക്കത്തുള്ള അച്ഛന്റെ കുഞ്ഞമ്മയുടെ കുടുംബവും അമ്മയുടെ അടുത്ത ബന്ധുക്കളും കൂടി ചേർന്ന ചെറിയ ചായ സൽക്കാരത്തോടു കൂടിയ ലളിതമായ ചടങ്ങായിരുന്നു താമസം മാറൽ ചടങ്ങ്. താമസം മാറിയെങ്കിലും അന്നത്തെ അത്താഴം അച്ഛന്റെ അമ്മാവന്റെ വീട്ടിൽ നിന്നു തന്നെയായിരുന്നു. അത് ഞങ്ങൾ അവിടെ പോയി കഴിച്ചു. പിറ്റേന്ന് മുതൽ ഞങ്ങളുടെ വീട്ടിൽ പാചകം തുടങ്ങി.

പകൽ അയൽപക്കത്തെ കുട്ടികളോടൊപ്പം ഞങ്ങൾ പറമ്പിലൊക്ക കറങ്ങി നടന്നു. കേശവൻ വല്യച്ചന് ചെടികളും പച്ചക്കറി കൃഷിയും കുറച്ചൊക്കെ ഉണ്ടായിരുന്നത് അവിടെ അവശേഷിച്ചിരുന്നു. കൂടാതെ കുറേ ഞാലിപ്പൂവൻ വാഴയും. വാഴ കിണറ്റിന്റെ താഴെയുള്ള തട്ടിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അടുക്കളയുടെ വരാന്തയിൽ ഒരു ആട്ടുകല്ലും ഒരു തത്തമ്മയോടുകൂടിയ കൂടും അടുക്കളയിൽ ഒരു ഉരലും കേശവൻ വല്യച്ഛന്റെതായി അവശേഷിച്ചിരുന്നു. പിന്നീട് ഉരൽ ഞങ്ങളും ആട്ടുകല്ല് ലക്ഷ്മി അച്ഛാമ്മയും വാങ്ങി.

ഞങ്ങൾ ആ വീട്ടിലേയ്ക്ക് താമസം മാറി ഒരു മാസത്തിനകം തന്നെ കേശവൻ വല്യച്ഛൻ മരിച്ചു. വയലിനക്കരെയുള്ള വീട്ടിലേയ്ക്ക് താമസം മാറിയെങ്കിലും കേശവൻ വല്യച്ഛന് സുഖമില്ലാതായതിനാൽ ചികിത്സാർത്ഥം വല്യച്ഛന്റെ ഭാര്യാ സഹോദരന്റെ കൊല്ലത്തെ വീട്ടിലായിരുന്നു അവർ. ഒരു ദിവസം ഞങ്ങൾ കുട്ടികൾ പറമ്പിന്റെ താഴത്തെ തട്ടിൽ നിൽക്കുമ്പോഴാണ് കേശവൻ വല്യച്ചന്റെ മൃതദേഹം കൊണ്ടുവന്ന വണ്ടി അക്കരയ്ക്ക് പോകുന്നത് കണ്ടത്. കൊച്ചു ശാന്തേച്ചിയ്ക്ക് കാര്യം വേഗം മനസ്സിലായി. ആ ചേച്ചിയും കുട്ടികളും വണ്ടിയുടെ പിറകെ അക്കരയ്ക്ക് ഓടി. അന്ന് വീടുകളിൽ ഫോണില്ലാതിരുന്നതിനാൽ ആരെങ്കിലും വന്ന് അറിയിക്കുമ്പോഴേ മരണം അറിഞ്ഞിരുന്നുള്ളൂ. ഞങ്ങൾ അമ്മയോട് കാര്യം പറഞ്ഞു. ഞങ്ങളും അമ്മയും കൂടി അക്കരയിലെ മരണ വീട്ടിലേയ്ക്ക് പോയി. ദൂരെഎവിടെയോ പോയിരുന്ന ലക്ഷ്മി അച്ഛാമ്മയും ഗോപാലൻ വല്യച്ചനും സ്ഥലത്തെത്തിയപ്പോഴാണ് കാര്യങ്ങൾക്ക് ഒരു തീരുമാനമായത്. മൃതദേഹം ആ രാത്രി തന്നെ ഇക്കരെ ലക്ഷ്മി അച്ഛാമ്മയുടെ വീട്ടിലയ്ക്ക് മാറ്റി. മരണാനന്തര ചടങ്ങുകൾ എല്ലാം ലക്ഷ്മി അച്ഛാമ്മയുടെ വീട്ടിൽ വച്ചായിരുന്നു. ആരോ അച്ഛന് ടെലഗ്രാം അയച്ചു. പിറ്റേന്ന് അച്ഛൻ ജോലി സ്ഥലത്തു നിന്നും എത്തി. ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ തത്തക്കൂട് ശ്രദ്ധിച്ചത്. കൂട് തുറന്ന് കിടന്നിരുന്നു. തത്തമ്മയെ കാണാനില്ലായിരുന്നു. ആദ്യം കുറച്ച് വ്യസനം തോന്നിയെങ്കിലും അതിന്റെ ഉടമസ്ഥന്റെ ആത്മാവ് ശരീരം വിട്ടു പോയതു പോലെ തത്തമ്മയും കൂട് വിട്ട് പോയെന്ന് ഞങ്ങൾ സമാധാനിച്ചു.

ഞങ്ങൾ ആ വീടും പറമ്പും വാങ്ങുന്നതിന് മുമ്പ് കേശവൻ വല്യച്ഛൻ ഓല മെടഞ്ഞ് കൊല്ലത്ത് പട്ടണപ്രദേശത്ത് വിറ്റിരുന്ന ഒരു കുടുംബത്തിന് ഓല ശേഖരിച്ച് വയ്ക്കാനും മെടയാനും മറ്റുമായി ആ പറമ്പിന്റെ താഴെ തട്ട് നൽകിയിരുന്നു. തോടും വയലുമൊക്കെ വളരെയടുത്തായതിനാൽ അവർക്ക് ഓല കുതിക്കാൻ സൗകര്യത്തിനായാണ് ഈ പറമ്പ് ഉപയോഗിച്ചിരുന്നത്. അവരുടേയും ഓലമെടയുന്നവരുടെയും ഉപജീവനമാർഗ്ഗമായതിനാൽ കുറേ വർഷങ്ങൾ കൂടി പറമ്പ് സൗജന്യമായി ഉപയോഗിക്കുവാൻ അച്ഛൻ അവരെ അനുവദിച്ചിരുന്നു. അതിനാൽ പകൽ എപ്പോഴും ആളും പേരുമുള്ള പറമ്പായിരുന്നു ഞങ്ങളുടേത്. ഒന്നോ രണ്ടോ ലോറിയിൽ കൊള്ളുന്നത്രയും മെടഞ്ഞ ഓലയാകുമ്പോൾ ലോറികൾ എത്തും. പിന്നെ മെടഞ്ഞ ഓല കൊല്ലത്തെ വീടുകളുടെ മേൽ കൂരയിലും വേലിയിലും സ്ഥാനം പിടിയ്ക്കും. അന്ന് ധാരാളം നല്ല ഓലകൾ ഞങ്ങളുടെ നാട്ടിൽ ലഭ്യമായിരുന്നു. സ്ത്രീകൾ ഓലമെടയുന്നത് നോക്കി ഞങ്ങളും ഓല മെടയാൻ പഠിച്ചു. പശുവിന് പുല്ലു പറിക്കുന്ന വല്ലമുണ്ടാക്കാനും . കാലം കഴിഞ്ഞപ്പോൾ ഓലയുടെ ലഭ്യത കുറഞ്ഞു. പട്ടണപ്രദേശത്ത് ഓല മേഞ്ഞ വീടുള്ളവർ മേൽക്കൂര ഓടോ ഷീറ്റോ ആക്കി മാറ്റി. പിന്നീട് കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകളുമായി. തേങ്ങാ വെട്ടുന്ന സമയത്ത് പല വീട്ടുകാർക്കും ഓല വിൽക്കുന്നതിലൂടെയും പഴയ കാലത്ത് വരുമാനം ലഭിച്ചിരുന്നു. ഞങ്ങളുടെ പറമ്പിൽത്തന്നെ ഓലമെടയുന്നതിലൂടെ ധാരാളം സ്ത്രീകൾക്ക് തൊഴിലും വരുമാനവും ലഭിച്ചിരുന്നു. അതെല്ലാം നിന്നപ്പോൾ ഓലക്കച്ചവടക്കാർ മറ്റു സാധനങ്ങളുടെ കച്ചവടത്തിലേയ്ക്ക് വഴിമാറി. ഓല മെടഞ്ഞിരുന്ന സ്ത്രീകൾ പല തൊഴിൽ മേഖലയിലേയ്ക്ക് തിരിയേണ്ടി വന്നു. അന്ന് ഓല മെടഞ്ഞിരിക്കുന്നവർക്കെല്ലാം ടെറസ്സ് വീടായി. ഓല ശേഖരിക്കുക, മടലിന്റെ നടുക്ക് വച്ച് കീറി രണ്ട് ഭാഗമാക്കി മടൽപ്പൊളി ചീകി കളഞ്ഞ് കനം കുറച്ച് ഓലകൾ നിശ്ചിത എണ്ണം വീതം ഒതുക്കി കെട്ടി തോട്ടിൽ അണകെട്ടി വെളളം നിർത്തി അതിൽ കൊണ്ടിട്ട് രണ്ടു ദിവസം കുതിർത്ത് മൃദുവാക്കി മെടയാൻ പരുവപ്പെടുത്തി മെടയുന്നിടത്ത് എത്തിക്കുന്നത് പുരുഷൻമാരുടെ ജോലിയായിരുന്നു. അങ്ങനെ, പുതു തലമുറയ്ക്ക് പരിചയമില്ലാഞ്ഞ ഒരു തൊഴിൽ മേഖല കാലത്തിന്റെ മാറ്റത്തിനൊപ്പം മാഞ്ഞു പോയി.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

മിനി സുരേഷ്

കറിക്കൽപ്പം രുചി കുറഞ്ഞാലോ, ഉപ്പു കൂടിയാലോ അയാളവളെ കഠിനമായി ശകാരിക്കുമായിരുന്നു.അതു കഴിഞ്ഞ് വീട്ടുകാര്യങ്ങൾ നോക്കുന്നതിൽ തന്റെ അമ്മയ്ക്കും, പെങ്ങന്മാർക്കുമുള്ള നൈപുണ്യത്തെക്കുറിച്ച്‌ വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ അവളുടെ ഉടലാകെ പെരുത്തുകയറും. എങ്കിലും ഭർത്താവിനോട് മറുത്തൊന്നും പറഞ്ഞ് ശീലിച്ചിട്ടില്ലാത്തതിനാൽ ഉള്ളിൽ പുഴു നുരക്കുന്നതു പോലെ തികട്ടി വരുന്ന
അമർഷം ഞെരിച്ചമർത്തി പാത്രങ്ങളെ നിർദാക്ഷണ്യം എടുത്തെറിയുമ്പോൾ അയാളുടെ ശകാരവണ്ടിചൂളം വിളിച്ചു പാഞ്ഞ് ഏതെങ്കിലും സ്റ്റേഷനിൽ കിതപ്പടങ്ങാതെ പിറുപിറുക്കുന്നുണ്ടാവും.

“അല്ലേലുംനീഅങ്ങനെയാണ് ;നിന്റെതന്തയും,തള്ളയും കൂടിവളർത്തി വച്ചിരിക്കുന്നത് അങ്ങനെയാണ്.
ഇതൊക്കെ കേട്ടു വളർന്ന കുട്ടികൾക്കും
അമ്മ വച്ചു വിളമ്പിത്തരാൻ മാത്രമുള്ള ബുദ്ധിയില്ലാത്ത ഏതോഒരു പാഴ് വസ്തു മാത്രമാണന്ന ചിന്തയായിരുന്നു.

ഒരാൾ എപ്പോഴും മറ്റൊരാളെ കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ എന്തു സംഭവിക്കും?അയാളുടെ
മനോവീര്യത്തിന്റെയും,ആത്മവിശ്വാസത്തിന്റെയും സൂചിക താഴ്ന്നു താഴ്ന്നു പോകും. അതു തന്നെ
ആയിരുന്നു പത്മജയുടെ ജീവിതത്തിലും സംഭവിച്ചത്.

സ്കൂളിലും,കോളേജിലും പഠിക്കുമ്പോൾ പാട്ടുപാടാനും ,ഡാൻസ് കളിക്കുവാനുമൊക്കെ മിടുക്കിയായിരുന്നപത്മജ വിവാഹശേഷം ഒരു മണുങ്ങൂസ് ആയതിന്റെപൂർണ്ണ ഉത്തരവാദിത്വം ഭർത്താവ് സോമക്കുറുപ്പിനുമാത്രമാണെന്നായിരുന്നു ,സുമേഷിനെ കണ്ടുമുട്ടും വരെ പത്മജ കരുതിയിരുന്നത്. ഒരു പാടു തിരുത്തലുകൾക്ക് സ്വയം വിധേയയാകേണ്ടതുണ്ടെന്ന ബോധം അവൾക്കു തോന്നിതുടങ്ങിയതും അതിൽ പിന്നെയാണ്.
നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വച്ചാണ് പത്മജ കോളേജിലെ പഴയസുഹൃത്തായ സുമേഷിനെ വീണ്ടും കണ്ടു മുട്ടിയത്. എന്നു വച്ചാൽ അവർ പ്രണയിതാക്കളൊന്നുമായിരുന്നില്ല കേട്ടോ. കോളേജിലെ ഇടനാഴികളിലോ,ലൈബ്രറിയിലോ ഒക്കെ ഇടയ്ക്കു കണ്ടുമുട്ടുമ്പോൾ പുഞ്ചിരിതൂകി നടന്നു നീങ്ങുന്ന വെറും സുഹൃത്തുക്കൾ , പത്മജയെക്കാൾ ഒരു വർഷം സീനിയറായിരുന്നു സുമേഷ്.

കോളേജ് ഡേയ്ക്ക് പത്മജ പാടിയ പാട്ട് കോളേജിലെങ്ങും ഹിറ്റായ സമയം. എല്ലാവരേയും പോലെ അഭിനന്ദിച്ച ഒരാൾ,കോളേജിന്റെ കവാടംഇറങ്ങിയപ്പോൾ മറന്ന മുഖം. ഇത്രയൊക്കെയേ പത്മജയ്ക്ക് സുമേഷിനെ പറ്റി പറയാനുണ്ടാവൂ.
പക്ഷേ സുമേഷിന് അങ്ങനെയായിരുന്നില്ല നെഞ്ചോട് ചേർത്തു ആരും അറിയാതെ സൂക്ഷിച്ച പ്രണയം. പത്മജയുടെ പാട്ട്,ഡാൻസ് എല്ലാം അയാൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
പുഞ്ചിരി തൂകി പത്മജ നടന്നു നീങ്ങുമ്പോൾ കണ്ണിൽ നിന്നു മറയുന്നതു വരെ അവളറിയാതെ അയാൾ നോക്കി നിൽക്കാറുണ്ടായിരുന്നു.കോളേജ് കാലം കഴിഞ്ഞ് പിന്നീടൊരിക്കലും കാണാൻ സാധിച്ചിട്ടില്ലെങ്കിലും അവളുടെ ചിത്രം അയാളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ലായിരുന്നു.

വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ അയാളമ്പരന്നു പോയി. നരകയറിതുടങ്ങിയ തലമുടിയും ,തടിച്ചു വീർത്ത ദേഹവും,അലസമായ വസ്ത്രധാരണവും .പത്മജ തന്നെയാണെന്ന് മനസ്സിലാക്കാൻ ഏറെ നേരമെടുത്തു.
“എന്തൊരു കോലമാടോ ” ? യാതൊരു മുഖവുരയും കൂടാതെ അയാൾ ചോദിച്ചു.
ബില്ലടിച്ചു തള്ളി വിടുന്ന സാധനങ്ങൾ വലിയൊരു ക്യാരിബാഗിലേക്ക് കുത്തി നിറക്കുന്നതിനിടയിൽ ചോദ്യം കേട്ട് ഞെട്ടി പത്മജ അയാളെ നോക്കി.
പരിചയക്കുറവിന്റെ അമ്പരപ്പൊന്നു മാറിയപ്പോൾ അവൾക്കും സന്തോഷമായി.
കോളേജിൽ വച്ച് കണ്ടതിലും അയാൾ സുമുഖനായിരിക്കുന്നു. ഡൈ തേച്ച് കറുത്തിരുണ്ട മുടിയിഴകകളും,ചുളിവു വിഴാത്ത വസ്ത്രധാരണവും മദ്‌ധ്യവയസ്സിലും അയാൾക്ക് നല്ല പ്രൗഢത നൽകുന്നുണ്ട്.
“താനൊരു കാര്യം ചെയ്യ് ഈ സാധനങ്ങളെല്ലാം എടുത്ത് എന്റെ കാറിലേക്ക് വയ്ക്കു,നമ്മൾക്ക് അപ്പുറത്തെ എ.എൻ ബേക്കേഴ്സ്ൽ കയറി ഒരു ഐസ്ക്രീം കഴിക്കാം…ബാടോ..സുമേഷ് അവളെ ക്ഷണിച്ചു.
“അയ്യോ,വീട്ടിൽ പോയിട്ട് ഒരു പാടു പണികൾ ഉണ്ട്. പിന്നെ ഐസ്ക്രീമൊന്നും ഞാനിപ്പോൾ കഴിക്കാറില്ല. തൊണ്ടക്ക് പിടിക്കും..കൊളസ്ട്രോൾ..
സുമേഷിനറിയില്ലേ പ്രായമായാൽ ഇതൊക്കെ ശ്രദ്ധിക്കണ്ടേ.അവൾ മടിയോടെ പറഞ്ഞു.
“ഞാനിപ്പോൾ തന്റെ തൊണ്ടക്കു കേറിപ്പിടിക്കും. മര്യാദക്കു വാടോ.” അയാൾ അവളെ നിർബന്ധിച്ചു,
ബാക്കി കഥ പറയാതെ തന്നെ ഊഹിക്കാമല്ലോ?
ഐസ്ക്രീം നുണയുന്നതിനിടയിൽ പഴയ സൗഹൃദത്തിന്റെ സമരണകളും അവർ പങ്കുവച്ചു.
അവർ കണ്ടു പിരിഞ്ഞതിനു ശേഷം സാധാരണ പൈങ്കിളിക്കഥകളിലെപ്പോലെ സന്ദേശങ്ങൾ, കൈമാറി സൗഹൃദം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയലഞ്ഞു.വേണമെങ്കിൽ അക്ഷരത്തെറ്റുകളുടെ കുറെ ചുമന്ന മഷിപ്പാടുകൾ കൂടി കോറിയിടാം. ഇങ്ങനെയൊക്കെയല്ലേ നിങ്ങൾ ചിന്തിച്ചത്?

പക്ഷേ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. അവരിരുവരും പതിവായി സന്ദേശങ്ങൾ കൈ മാറി.അതിലൂടെ സുമേഷ് പഴയ പാവാടക്കാരി പത്മജയെ അവൾക്ക് തിരിച്ചു നൽകി. ഒരു പുരുഷനു സ്ത്രീയിലെ ആത്മധൈര്യം ഉയർത്തുവാനും,താഴ്ത്തുവാനും കഴിയുമെന്നവൾ മനസ്സിലാക്കി.

അതിനുശേഷം അവളും സൂംബ ക്ലാസ്സിലും,ബ്യൂട്ടി പാർലറിലുമൊക്കെ പോകുവാൻ തുടങ്ങി. പച്ചക്കറി കൃഷിയും,യു-ട്യൂബിൽ കുക്കിംഗ് ചാനലുമൊക്കെയായി അടിപൊളിയായി.ഒരു ശില്‌പി തന്റെ ശില്പത്തെ മിനുക്കുന്ന ചാരുതയോടെ സ്വയം അവളെത്തന്നെ മിനുക്കിയെടുത്തു.
അതോടെ അവളുടെ കുട്ടികൾക്ക് അമ്മയെ ക്ഷ പിടിക്കാനുംതുടങ്ങി.
സഹിക്കാൻ പറ്റാതിരുന്നത് ഒരാൾക്ക് മാത്രം.
അവൾ ചിറകടിച്ചു പറന്നുയരുന്നത് സഹിക്കാനാവാതെ അവളുടെ ഭർത്താവ് എരിപിരികൊള്ളുമ്പോഴും അസ്വസ്ഥയാകാതെ അവൾ ആ ജല്പനങ്ങളെ ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ വിട്ടു.
ഒരിക്കൽ പോലും നന്മ നിറഞ്ഞ ഉപദേശങ്ങൾ പകർന്നു കൊടുക്കുന്ന പ്രിയസുഹൃത്തിന്റെ പേര് അവൾ ഭർത്താവിനോട് പറഞ്ഞില്ല. ഭർത്താവിന്റെ സ്വഭാവം മനസ്സിലാക്കി സമരസപ്പെട്ടു പോകുന്ന നല്ല വീട്ടമമയായിരുന്നു പത്മജ എന്നും. പക്ഷേ ഒരു ദിവസം മാത്രം ,ഒരു ദിവസം മാത്രം അവളയാൾക്ക് മറുപടി കൊടുത്തു.
പതിവു പോലെ ശകാരവണ്ടി ഓടിച്ച് ” അല്ലേലും നീയങ്ങനെയാണ് എന്നയാൾ പറഞ്ഞു ബ്രേക്കിടാനൊരുങ്ങിയപ്പോൾ അയാളെ അമ്പരപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.
“നിങ്ങൾ പറയാതെ തന്നെ ഞാനെങ്ങനെയാണെന്ന് എനിക്കറിയാം.ഇനി മേലിൽ ഇങ്ങനെ പറഞ്ഞു പോകരുത്.”
ഒരു കയ്യടി കേട്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ടി.വി യിലെ പരിപാടി ആസ്വദിക്കുന്നു എന്ന മട്ടിൽ
മകൾ കയ്യടിക്കുന്നുണ്ടായിരുന്നു.

 

മിനി സുരേഷ്

കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.

 

 

അനിൽ ജോസഫ് രാമപുരം

നന്ദിത ( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17)

മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും കാവലാളായി മാറിയ, പ്രശസ്ത കവയിത്രി സുഗത കുമാരിയുടെയും, കവി അനില്‍ പനച്ചൂരാന്റെയും അകാല വിയോഗത്തിനാണ്, മലയാളികൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ മൂകസാക്ഷികളായത്. ഈ മഹത് വ്യക്തികൾ ജീവിച്ചിരുന്നപ്പോൾ, കവിതകളിലൂടെ സാഹിത്യത്തെ ഉപാസിക്കുകയും, പ്രവൃത്തികളിലൂടെ മനുഷ്യത്വത്തെ മുറുകെപിടിക്കുകയും ചെയ്തിരുന്ന, അസാധാരണ വ്യക്തിത്വത്തിന് ഉടമകളായിരുന്നു. എന്നാൽ, ജീവിച്ചിരുന്ന കാലമത്രയും ആരോരും അറിയാതെ, ഒരു സാധാപെൺകുട്ടിയായി ജീവിക്കുകയും, പിന്നീട് മരണശേഷം മലയാളസാഹിത്യം വാനോളം വാഴ്ത്തിയ ഒരു കവയത്രിയുടെ ഇരുപത്തിയൊന്നാം ചരമവാർഷികമാണ് ഈ മാസം പതിനേഴാം തീയതി, അവളുടെ പേരാണ് നന്ദിത !.

നന്ദിത, അവൾ ഒരു ചിത്രശലഭമായിരുന്നു. പലവർണങ്ങൾ ചിറകിൽ ഒളിപ്പിച്ച ചിത്രശലഭം. പക്ഷേ, ആ വർണ്ണങ്ങൾ ഒന്നിൽ മരണത്തിന്റെ കറുപ്പും ഉണ്ടായിരുന്നത് അധികമാർക്കും അറിയില്ലായിരുന്നു. നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന്‍ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില്‍ സൂക്ഷിച്ച പ്രണയമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും, അങ്ങനെ പലതും ബാക്കി വെച്ച്, ഇരുട്ടിന്റെ മറവിലേക്ക് ആ ചിത്രശലഭം തന്റെ തൂലികയുമായി പറന്നുപോയി.

മനുഷ്യജീവിതത്തോട് ഇത്രയേറെ പ്രണയമുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് മരണത്തെ പ്രണയിച്ചു തുടങ്ങിയതെന്ന് അവളുടെ വീട്ടുകാർക്കോ, സുഹൃത്തുകള്‍ക്കോ അറിയില്ല. അതോ, ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട്, മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് പ്രണയിക്കുകയായിരുന്നോ?

1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് നന്ദിതയുടെ ജനനം. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ് , ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മികവ് പുലര്‍ത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.

ജനുവരി പതിനേഴാം തീയതി രാത്രി, പതിവുപോലെ അത്താഴവും കഴിഞ്ഞ്,
കിടക്കാന്‍ പോകുന്നതിനു മുന്‍പ് അമ്മയോടു നന്ദിത പറഞ്ഞു: ‘ അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം’. എന്നാൽ, ആ ഫോണ്‍ കോള്‍ വന്നതായി ആ വീട്ടിൽ ആരും കേട്ടില്ലാ !. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയില്‍ സാരിത്തുമ്പില്‍ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു.

മരണശേഷം വളരെ നാളുകൾ കഴിഞ്ഞാണ്, ഒരു ഡയറിയില്‍ ആരേയും കാണിക്കാതെ നന്ദിത കുറിച്ചിട്ടിരുന്ന കവിതകള്‍ അച്ഛനും അമ്മയും കണ്ടത്. ആ കവിതകൾ അവർ ഡോ.എം.എം.ബഷീറിനെ കാണിച്ചു. അദ്ദേഹം മുന്‍കൈയെടുത്താണ് ‘നന്ദിതയുടെ കവിതകള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

ചോരകിനിയുന്നാ പ്രണയവും, മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. ഇന്നും, കേരളത്തിലെ പല കോളേജ് വരാന്തകളിലെ ചുവരുകളില്‍ കോറിയിട്ട വരികളില്‍, മിക്കതും നന്ദിതയുടേതാണ്. പ്രണയിക്കുവാനായി ലേഖനങ്ങളിൽ പലരും ഇന്ന് എഴുതുന്ന അക്ഷരങ്ങൾ, അവളിൽ നിന്ന് കടം കൊണ്ടവയാണ്. ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ്, വാട്സ്ആപ് തുടങ്ങിയ മീഡിയകളിൽ നന്ദിതയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കടലാസുകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ ഇപ്പോഴും നന്ദിതയെ ഓര്‍ക്കുന്നു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷവും, അതേ തീക്ഷ്ണതയില്‍ നിലകൊളളുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസിലാകുന്നത്.

പ്രണയത്തിനും മരണത്തിനും അതിമനോഹരമായ കാവ്യഭാഷ നല്‍കിയ കവയിത്രിയായിരുന്നു നന്ദിത. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുറിപ്പുകള്‍ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, ഇങ്ങനെയൊക്കെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓര്‍ക്കുന്നത്. അതിനാൽ, എല്ലാ വര്‍ഷവും മുടങ്ങാതെ കോളേജില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ ചരമവാര്‍ഷികം അവർ ആചരിക്കുന്നു.

കണ്ണില്‍ അസാധാരണമായ തിളക്കവും ആകർഷണീയമായ സൗന്ദര്യമുണ്ടായിരുന്നു നന്ദിതയ്ക്ക്. എന്നിട്ടും, അവളുടെ കവിതകളുടെ സ്ഥായീ ഭാവം വിഷാദമായിരുന്നു. സില്‍വ്യാ പ്ലാത്ത്, വെര്‍ജീനിയ വൂള്‍ഫ്, ആന്‍ സെക്റ്റണ്‍, ഇങ്ങനെ നീണ്ടുപോകുന്ന ആത്മഹത്യചെയ്ത എഴുത്തുകാരികളുടെ നിരയില്‍ നന്ദിതയുടെ പേരും ചേര്‍ക്കപ്പെട്ടു. ഏറെ പ്രിയപ്പെട്ട കവിത തന്നെയാണ് തന്റെ വിഷാദത്തിന് ചിറക് നല്‍കാന്‍ ആ ചിത്രശലഭം തിരഞ്ഞെടുത്തതും. അല്ലങ്കിൽ ഒരുപക്ഷേ, കവിതയുടെ മായാ ലോകത്ത് സ്വയം അലിഞ്ഞുതീരാൻ അവൾ കൊതിച്ചിരുന്നേക്കാം.

നന്ദിത തന്റെ കവിതകളിൽ കണ്ടത് മരണത്തിന്റെ വേരുകളായിരുന്നു . 1989-ല്‍ നന്ദിത എഴുതിയ ഒരു കവിത ഇങ്ങനെ;

‘ പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം

എന്തിനെന്നെ വിലക്കുന്നു…

വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ

പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്

എനിക്ക് രക്ഷപ്പെടണം

ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും

മൂളിപ്പറക്കുന്ന കൊതുകുകളെയും തട്ടിമാറ്റി

ഞാന്‍ യാത്രയാരംഭിക്കട്ടെ…

എന്റേ വേരുകള്‍ തേടി.’

അതീവലളിതമായ ഭാഷയും സങ്കീര്‍ണ്ണമായ ആശയങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീര്‍ക്കുന്നത്. എന്തു കൊണ്ടാണ് നന്ദിത മരണമെന്ന ലോകത്തെ സ്വപ്നം കണ്ടിരുന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല. ഈ ലോകത്തെ ഒരു തടവറയായാണോ നന്ദിത കണ്ടിരുന്നത്? തന്റെ ചിന്തകളുടെ തടവുകാരിയായിരുന്നു നന്ദിത.

‘ നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും

നിന്റെ നിര്‍വ്വികാരതയില്‍ ഞാന്‍ തളരുന്നതും

എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു.

എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു

പക്ഷേ…

ഞാന്‍ തടവുകാരിയായിരുന്നു

എന്റെ ചിന്തകളുടെ;’ -(1989)

കോഴിക്കോട് ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ നന്ദിത കുറിച്ചിട്ട വരികള്‍ ഇങ്ങനെയായിരുന്നു ;

‘എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു

അന്ന്…ഇളം നീല വരകളുളള വെളുത്ത കടലാസ്സില്‍

നിന്റെ ചിന്തകള്‍ പോറി വരച്ച്

എനിക്ക് നീ ജന്മസമ്മാനം തന്നു.

തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ എന്നെ ഒരുക്കാന്‍ പോന്നവ

അന്ന്, തെളിച്ചമുളള പകലും

നിലാവുളള രാത്രിയുമായിരുന്നു.

ഇന്ന് സൂര്യന്‍ കെട്ടുപോവുകയും

നക്ഷത്രങ്ങള്‍ മങ്ങി പോവുകയും ചെയ്യുന്നു

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും

അനിയന്റെ ആശംസകള്‍ക്കും

അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക്

ഞാന്‍ തിരഞ്ഞത്

നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.

ഒടുവില്‍ പഴയപുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍

അതിന്റെ തുമ്പിലെ അഗ്നി

കെട്ടുപോയിരുന്നു’ – (1988).

ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകൾ എഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയതനുസരിച്ച് 1987-ലാണ് നന്ദിത ഇംഗ്ലീഷില്‍ ആദ്യത്തെ കവിതയെഴുതിയത്.

‘the touch of affection

the aching need of what i sought

leaves me out of all the fairs

my mask, too fine and serene,

my smile ugly, words worthless,

the massk is torn to pieces.

still i wear a self-conscious laugh

facing the world out of its beauty

to frown with disdain’ -( 1987)

ഇന്ന്, വയനാട്ടിലെ മടക്കിമലയിലെ വീടിനരികില്‍, അമ്മ നട്ടുവളർത്തിയ പവിഴമല്ലിയുടെയും, പാരിജാതത്തിന്റെയും തണലില്‍ നന്ദിത ഉറങ്ങുകയാണ്. എന്നും തിളങ്ങിയിരുന്ന ആ കണ്ണുകള്‍ അടച്ച്. പതിയെ വീശുന്ന കാറ്റിനും, അതില്‍ താഴെ പതിക്കുന്ന പൂക്കള്‍ക്കും ചോദിക്കാനുളളത് ഇത്ര മാത്രം, എന്തിനായിരുന്നു ചിത്രശലഭമേ നീ ഇത്രയും നേരത്തെ പോയത് !

ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.

 

ഡോ. ഐഷ വി

അക്കാലത്ത് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കളുടെ കൈയിൽ ഫില്ലറുള്ള ഹീറോ പേനയും പാർക്കർ പേനയും ഒക്കെയായിരുന്നു. മറ്റു കുട്ടികളുടെ കൈകളിൽ സാധാരണ കാണുന്ന മഷി നിറയ്ക്കുന്ന പേനയുമായിരുന്നു. ഫില്ലറുള്ള പേനയുടെ അടിഭാഗം തുറന്ന് നിബ്ബ്‌ മഷിയിൽ മുക്കി ഫില്ലർ ഞെക്കിയാൽ മതി മഷി പേനയിൽ കയറി ക്കൊള്ളും. സാധാരണ പേനയിൽ മഷി നിറയ്ക്കണമെങ്കിൽ ക്യാപ് തുറന്ന ശേഷം നിബ്ബുള്ള ഭാഗം തുറന്ന് മാറ്റി അടിഭാഗത്തുള്ള മഷി നിറയ്ക്കുന്ന ഭാഗത്ത് മഷിക്കുപ്പിയിൽ നിന്നും മഷി പകർന്ന് നിറയ്ക്കണം. ഈ പരിപാടി സ്കൂൾ കൂട്ടികളുടെ കൈളിൽ മഷി പറ്റിപ്പിടിച്ച് വൃത്തികേടാകാൻ ഇടയാക്കിയിരുന്നു. എനിക്ക് ഇങ്ങനെയുള്ള സാധാരണ കാണുന്ന മഷി നിറയ്ക്കുന്ന പേനയായിരുന്നു അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നത്. എന്റെ പേനയിൽ ഞാൻ ക്യാമൽ മഷി നിറച്ച് കഴിയുമ്പോൾ അത് തൂവി എന്റെ കൈകളിൽ പറ്റി പിടിച്ചിരുന്നു. സോപ്പിട്ട് കൈ കഴുകിയാലും രണ്ടു മൂന്ന് ദിവസം കഴിഞ്ഞേ ഈ മഷി പൂർണ്ണമായും അപ്രത്യക്ഷമായിരുന്നുള്ളൂ. ഇങ്ങനെ നീല നിറമുള്ള മഷിയാണ് കൈയ്യിൽ പറ്റുന്നതെങ്കിൽ പിന്നീട് മഞ്ഞൾ കൈയ്യിൽ പറ്റുമ്പോൾ നീലയും മഞ്ഞയും ചേർന്ന് കൈകളിൽ പച്ചനിറം കാണാൻ കഴിഞ്ഞിരുന്നു. ഈ നിരീക്ഷണത്തിന്റെ പിൻബലത്തിൽ അഞ്ചാം ക്ലാസ് കഴിഞ്ഞ വെക്കേഷൻ സമയത്ത് ഞാൻ മഞ്ഞളും നീല മഷിയും കൂട്ടി കലർത്തി പച്ച നിറമുള്ള മഷി നിർമ്മിച്ചിരുന്നു. അതിനാൽത്തന്നെ വർണ്ണരാജികളുടെ സംഗമത്തിൽ നീലയും മഞ്ഞയും ചേർന്നാൽ പച്ച നിറം ലഭിക്കുമെന്നത് എനിക്ക് മന:പാഠമായിരുന്നു.

കുപ്പിയിൽ നിന്ന് മഷി പേനയിലേയ്ക്ക് പകരുമ്പോൾ നഷ്ടപ്പെടുന്നതിനാലും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നതിനാലും അക്കാലത്ത് എന്റെ മഷിക്കുപ്പി വേഗം കാലിയായിരുന്നു. മഷി കൈയ്യിൽ പറ്റുന്നത് ഒഴിവാക്കാൻ ബാൾ പോയിന്റ് പേന വാങ്ങിത്തരാൻ അച്ഛനോട് പറഞ്ഞിട്ടുണ്ടെങ്കിലും കൈയ്യക്ഷരം മോശമാകുമെന്ന് പറഞ്ഞ് അച്ഛൻ ഞങ്ങൾക്ക് അത് വാങ്ങിത്തന്നിരുന്നില്ല. കൂടാതെ കൈയ്യക്ഷരം നന്നാകാനായി ഇരട്ട വരയൻ ബുക്കിലും നാലു വരയൻ ബുക്കിലും ഞങ്ങൾ അച്ഛനെ കാണിക്കാനായി സ്കൂളിലേയ്ക്ക് എഴുതുന്നത് കൂടാതെ മലയാളവും ഇംഗ്ലീഷും പാഠമെഴുതാനായി അച്ഛൻ ബുക്കുകൾ വാങ്ങിത്തന്നിരുന്നു. അച്ഛൻ ജോലി സ്ഥലത്തുനിന്നും അവധിക്ക് വരുന്ന സമയത്ത് ഇതെല്ലാം എഴുതി കാണിക്കണമായിരുന്നു.

മഷി പേന കൊണ്ടെഴുതിയാലുള്ള മറ്റൊരു ദോഷം നോട്ടുബുക്കിൽ വെള്ളം വീണാൽ വേഗം മഷിപടർന്ന് അക്ഷരങ്ങൾ വികൃതമാകുമെന്നതായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയുടെ അച്ഛൻ അക്കാലത്ത് ഗൾഫിലായിരുന്നതിനാൽ ആ കുട്ടിയുടെ കൈയ്യിലുണ്ടായിരുന്നത് ഫില്ലറുള്ള സ്വർണ്ണ നിറത്തിൽ ക്യാപുള്ള ഹീറോ പേനയായിരുന്നു.

ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ പറഞ്ഞു തന്ന നോട്ട് എഴുതിയെടുത്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ആ കുട്ടി അവളുടെ പേന എന്റെ നോട്ട് ബുക്കിലേയ്ക്ക് ഇട്ട ശേഷം എന്റെ പേന പിടിച്ചു വാങ്ങി നോട്ടെഴുതാൻ തുടങ്ങി. ഞാൻ ഹീറോ പേന എന്റെ കൈയ്യിൽ കിട്ടിയതിൽ ഒരു നിമിഷം സന്തോഷിച്ചു. ആ സന്തോഷം ഒരു നിമിഷമേ നിന്നുള്ളു. ഞാൻ ആ പേനയെടുത്ത് തുറക്കാൻ ശ്രമിച്ചു. തുറന്നപ്പോൾ പേനയുടെ അടിഭാഗം എന്റെ വലതു കൈയ്യിലും ക്യാപിൽ കുടുങ്ങിയ നിലയിൽ നിബ്ബും ഫില്ലറുമുള്ള ഭാഗം ഇടതു കൈയ്യിലുമായി. ഞനെത്ര ശ്രമിച്ചിട്ടും അത് ഊരി വന്നില്ല. ആ കുട്ടിയാണെങ്കിൽ എന്റെ പേന കൊണ്ട് ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ സുഖമായി എഴുതുന്നു. നോട്ട് വേഗം പൂർത്തിയാക്കാനായി എനിക്ക് എന്റെ പെൻസിൽ എടുത്ത് എഴുതേണ്ടി വന്നു. പ്രശ്നങ്ങൾ അവിടം കൊണ്ടും തീർന്നില്ല. ആ പീരീഡ് കഴിഞ്ഞ് ടീച്ചർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ ആ കുട്ടിയുടെ പേന ചീത്തയാക്കി എന്നാരോപിച്ച് ആ കുട്ടി എന്നെ വഴക്ക് പറയാൻ തുടങ്ങി. ആ കുട്ടിക്ക് ഞാൻ പകരം പേന വാങ്ങിക്കൊടുക്കണം എന്നതായിരുന്നു ആവശ്യം. മറ്റുള്ളവരുടെ സൗജന്യങ്ങൾ നമ്മൾ സ്വീകരിച്ചാൽ അതിന്റെ പിന്നിൽ എന്തെങ്കിലും ഗുലുമാലുകൂടി ഉണ്ടാകുമെന്ന പാഠം ഞാൻ ജീവിതത്തിൽ ആദ്യമായി പഠിയ്ക്കുകയായിരുന്നു(Nothing is free in life). ആരുടെ പക്കൽ നിന്നും ഒന്നും വാങ്ങി കഴിക്കരുതെന്നും ആരുടെയും സാധനങ്ങൾ വാങ്ങരുതെന്നും അച്ചനമ്മമാർ കുട്ടിക്കാലത്തു തന്നെ നിഷ്കർഷിച്ചിരുന്നതിനാൽ ഈ പേനക്കാര്യം അമ്മയോട് പറയാൻ എനിക്ക് പേടിയായിരുന്നു.

ആ കുട്ടി ദിവസവും ചീത്തയായ പേനക്ക് പകരം പുതിയ പേന വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എനിക്കത് സാധിച്ചില്ല. പേന വാങ്ങാൻ കാശ് ശേഖരിക്കാനായി വവ്വാലാടി കിട്ടിയ കശുവണ്ടി ശേഖരിച്ച് ക്ലാസ്സിലെ മറ്റൊരു കുട്ടിയെ വിൽക്കാൻ ഏൽപ്പിച്ചെങ്കിലും ആ കുട്ടിയും കാശ് തന്നില്ല. അങ്ങനെ പേന പ്രശ്നം പരിഹരിക്കാനാകാതെ അഞ്ചാം ക്ലാസ്സിലെ വെക്കേഷനും കടന്ന് ആറാം ക്ലാസ്സിലേയ്ക്കെത്തി. പിന്നെ ഓണം വെക്കേഷനായി.

ഞങ്ങളുടെ നാട്ടിൽ നല്ല ട്യൂഷൻ സെന്റർ ഒന്നും ഇല്ലാതിരുന്നതിനാൽ നാലാം ക്ലാസ്സിലേയും അഞ്ചാം ക്ലാസ്സിലേയും വെക്കേഷന് അമ്മ എന്നെ കല്ലുവാതുക്കലിൽ അയച്ചിരുന്നു. ഓണവധിക്ക് മുമ്പാണ് സൗമിനി ഞങ്ങൾക്ക് മുമ്പേ നടന്നു പോയ ചേച്ചിയെ ചൂണ്ടികാണിച്ചിട്ട് എന്നോട് പറഞ്ഞത് : അത് ഇന്ദിര ചേച്ചിയാണ്. പഠിക്കാൻ നല്ല മിടുമിടുക്കിയാണ്. അപ്പോൾ ഞാൻ ചേച്ചിയുടെ വീട് എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കി. വീട്ടിൽ ചെന്ന് ഇങ്ങനെ ഒരു ചേച്ചിയുള്ള വിവരം അമ്മയോട് പറഞ്ഞു. അമ്മ ഇന്ദിര ചേച്ചിയോട് അവധി ദിവസങ്ങളിൽ എന്നെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. ഓണം വെക്കേഷന് 10 ദിവസം പഠിപ്പിക്കാമെന്നും മറ്റുള്ള സമയം തിരക്കായിരിക്കുമെന്നും പറഞ്ഞു. അങ്ങനെ ഞാൻ ഓണം വെക്കേഷന് ഇന്ദിര ചേച്ചിയുടെ വീട്ടിൽ ട്യൂഷന് പോയി. ചേച്ചി നന്നായി പഠിപ്പിക്കുമായിരുന്നു. അവസാന ദിവസം അമ്മ പത്തു ദിവസത്തെ ഫീസായ10 രൂപ(1977- ൽ) എന്റെ കൈയ്യിൽ തന്നയച്ചു. ഞാനത് ചേച്ചിയുടെ കൈയ്യിൽ കൊടുത്തു. ചേച്ചി പഠിപ്പിക്കുന്നതിനിടയിൽ ഈ 10 രൂപ എന്റെ “അഭിനവ ഗണിത” പുസ്തകത്തിൽ വച്ചതും എടുക്കാൻ മറന്നതും ഞാനറിഞ്ഞിരുന്നില്ല.

ഓണം വെക്കേഷൻ കഴിഞ്ഞ് സ്കൂളിലെത്തിയപ്പോൾ ഹീറോ പേനയുടെ ഉടമസ്ഥ എന്റെ അഭിനവ ഗണിതം എടുത്തു നോക്കിയിരുന്നു. ആ കുട്ടി പത്തു രൂപ എടുത്തു കൊണ്ടുപോയി പേനയും വാങ്ങി കുട്ടികൾക്ക് മിഠായിയും വാങ്ങിക്കൊടുത്ത് ബാക്കി 5 രൂപ എന്റെ കൈയ്യിൽ കൊണ്ടു തന്നപ്പോഴാണ് എന്റെ പുസ്തകത്തിനകത്ത് പത്തു രൂപയുണ്ടായിരുന്ന വിവരം ഞാൻ അറിയുന്നത്. ബാക്കി വന്ന അഞ്ച് രൂപ ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയെ ഏൽപ്പിച്ചു. പീന്നീടെപ്പോഴോ ഇന്ദിര ചേച്ചി അമ്മയെ കണ്ടപ്പോൾ ₹10/- പുസ്തകത്തിനകത്ത് വച്ച് തിരികെ എടുക്കാൻ മറന്നു പോയ വിവരം പറഞ്ഞു. അപ്പോഴാണ് ഈ കാശ് എന്റെ പുസ്തകത്തിനകത്ത് വന്ന വഴി എനിക്ക് മനസ്സിലായത്. കുട്ടികൾ അപ്പപ്പോൾ അവരെ അലട്ടുന്ന കാര്യം മതാപിതാക്കളോട് തുറന്ന് പറയുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വേഗം പരിഹരിക്കാൻ കഴിയും.

ഇന്ദിര ചേച്ചിയ്ക്ക് ഡിഗ്രി കഴിഞ്ഞയുടനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ചു. ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും എംബിബിഎസ്സിന് അഡ്മിഷൻ ലഭിച്ച ആദ്യ വനിതയായിരുന്നു ഇന്ദിര ചേച്ചി. (ആദ്യ എംബിബിഎസ് നേടിയ പുരുഷൻ രവീന്ദ്രൻ ഡോക്ടറായിരുന്നു.) ചേച്ചി പിന്നീട് എംഡിയും ചെയ്തു. ഇപ്പോൾ ഗവ. സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തു. ഇന്ദിര ചേച്ചിക്ക് അഡ്മിഷൻ കിട്ടുന്ന സമയത്ത് കേരള മെഡിക്കൽ എൻട്രൻസ് തുടങ്ങിയിരുന്നില്ല. പഠിച്ച് നല്ല മാർക്ക് നേടിയാൽ മാത്രമേ അഡ്മിഷൻ കിട്ടുമായിരുന്നുള്ളൂ. ഇക്കാലത്തെപ്പോലെ എൻട്രൻസ് കോച്ചിംഗിന് കാശ് വാരിയെറിഞ്ഞ് പോകാൻ തക്ക സാമ്പത്തിക സ്ഥിതി ചേച്ചിയുടെ കുടുംബത്തിന് അന്നുണ്ടായിരുന്നില്ല എന്നറിയുമ്പോഴാണ് ചേച്ചിയുടെ വിജയത്തിന് തിളക്കമേറുന്നത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

ഇന്ദിര ടീച്ചർ സ്വതവേയുള്ള ലാളിത്യത്തോടെ കലണ്ടറുകളെ കുറിച്ച് ക്ലാസ്സ് എടുത്തു. ജനുവരിയെ കുറിച്ച് പറഞ്ഞപ്പോൾ ടീച്ചർ ജാനസ് എന്ന പുരാതന റോമൻ ദൈവത്തെ കുറിച്ച് പറഞ്ഞു. രണ്ട് മുഖമുള്ള ദൈവം. ഒരു മുഖം ഭൂതകാലത്തേയ്ക്കും ഒന്ന് ഭാവികാലത്തേയ്ക്കും ഉറ്റുനോക്കുന്നതാണത്രേ . ജാനസിനെ അവർ ആദി ദൈവമായും മാറ്റങ്ങളുടെ തമ്പുരാനായും വാതിലുകളുടെ കാവലാളായും കണക്കാക്കുന്നു. അങ്ങനെയുള്ള ദ്വൈമുഖ ദൈവത്തിന്റെ പേരിൽ നിന്നാണത്രേ ജനുവരിയ്ക്ക് ആ പേര് ലഭിച്ചത്. ജനുവരിയെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ ആഘോഷത്തോടെ ഉണർന്നിരിയ്ക്കും. പഴയവയിൽ നിന്ന് പാഠമുൾക്കൊണ്ട് പുതു വർഷത്തിലേയ്ക്ക് ഒരു രൂപ മാറ്റം. “Ring out the wild bells, Ring in the new” എന്ന് ചിലർ ആവേശത്തോടെ ഉത്ബോദിപ്പിയ്ക്കും. നമ്മുടെ മനസ്സും ശരീരവും സമൂഹവും കാലവും ഭൂമിയും അനസ്യൂതം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ആ മാറ്റത്തിന്റെ തമ്പുരാനും ഈ ജാനസ് തന്നെ. മാറ്റം പല തരത്തിലാകാം. ജനനമുണ്ടെങ്കിൽ മരണവുമുണ്ട്. സുഖമുണ്ടെങ്കിൽ ദുഃഖവും ഉണ്ട്. സമ്പത്തുണ്ടെങ്കിൽ ക്ഷിതിയുണ്ട്. ഈ യാഥാർത്ഥ്യങ്ങളെ കൂടി ജാനസ് പ്രതിനിധീകരിക്കുന്നു. സൃഷ്ടിയുടെ ദൈവമായും റോമാക്കാർ ജാനസിനെ കാണുന്നു. മാറ്റങ്ങളുടെ ലോകത്ത് ട്രപ്പീസ് കളിക്കാരെപ്പോലെ ഒരു സംതുലിതാവസ്ഥയിൽ കഴിയാൻ കഴിയുന്നവർക്ക് വിജയം ഉറപ്പാക്കാം.

2019 -ൽ ആരംഭിച്ച കോവിഡ് 2020 കഴിഞ്ഞ് ജനിതക മാറ്റത്തിലൂടെ 2021 ലെത്തി നിൽക്കുന്നു. അതിജീവിയ്ക്കാൻ വേണ്ടി ശാസ്ത്രീയമായി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുക എന്നതാണ് നമ്മുടെ മുന്നിലുള്ള പോം വഴി. നമ്മൾ മാറാൻ ജനുവരി വരെ കാത്തു നിൽക്കേണ്ടതില്ല. നന്നാവാൻ തീരുമാനിച്ചാൽ ആനിമിഷം തന്നെ നന്നാവുക . ഇനി ജനുവരിയിൽ ചില നല്ല കാര്യങ്ങൾ പദ്ധതി ആവിഷ്കരിച്ച് തുടങ്ങിയാലോ അത് തുടർന്ന് കൊണ്ട് പോകാനും ശ്രദ്ധിക്കുക.

എന്റെ ജീവിതത്തിലും ജനുവരി ചില നല്ല കാര്യങ്ങൾ സമ്മാനിച്ചിട്ടുണ്ട്. എന്റെ മൂത്തമകന്റെ ജന്മദിനം 2000 ജനുവരി ഒന്നാണ്. മില്ലേനിയം ബേബിയായി. എനിക്ക് കംപ്യൂട്ടർ സയൻസിൽ പി എച്ച് ഡി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ചതും 2014 ജനുവരിയിലാണ്.

ഞാൻ ജോലി ലഭിച്ച ശേഷം ഇരിങ്ങാലക്കുട ഉദയാ പ്രൊവിൻഷ്യൽ ഹൗസിന്റെ വിമൽ ഭവൻ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിക്കുന്ന സമയത്ത് സിസ്റ്റർ ടെറസ്സല്ല പറഞ്ഞത് ഡിസംബറിൽ നമ്മൾ മനസ്സും ശരീരവും പരിസരവും ഒന്ന് ശുചീകരിക്കും പുതു വർഷമായ ജനുവരിയെ വരവേൽക്കാൻ. എല്ലാ മാസവും ഒരു ദിവസമെങ്കിലും നമ്മൾ മാറ്റി വയ്ക്കണം നമ്മുടെ വീടും പരിസരവും ഓഫീസുമൊക്കെ ശുചിയാക്കാൻ എന്ന്.

എന്നും ശരീരവും മനസ്സും ശുചിയാക്കിയാൽ വരുന്ന ഓരോ നിമിഷവും നമുക്ക് പുതുമയുള്ളതായിത്തീരും. പഴയ നിമിഷങ്ങളുടെ അനാവശ്യ ഭാരങ്ങൾ ഒഴിച്ചു വയ്ക്കാൻ നമുക്ക് ശ്രമിക്കാം. ഇന്നിൽ ഈ നിമിഷത്തിൽ ശരിയായി ജീവിക്കാൻ വേണ്ടി. നമ്മൾ ജീവിക്കുന്ന നിമിഷങ്ങൾ മാത്രമേ നമ്മുടെ സ്വന്തമായുള്ളൂ. അതിനാൽ ഇന്ന് ഇപ്പോൾ ചെയ്യാൻ പറ്റുന്ന നന്മകൾ എല്ലാം നമ്മൾ ചെയ്തേക്കുക. ഏവർക്കും എന്റെ പുതുവത്സരാശംസകൾ.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

രാജു കാഞ്ഞിരങ്ങാട്

മഞ്ഞിന്റെ നനുത്ത കാലൊച്ച
അടുത്തു വരുന്നു
മൂർച്ഛിച്ച ശൈത്യം വാതിലിൽ
മുട്ടിവിളിക്കുന്നു
ഇന്ന്; ജനുവരി ഒന്ന്
പുതുവർഷത്തിന്റെ ജന്മദിനം
നെഞ്ചിലൊരു നെരിപ്പോടെരിയുമ്പോഴും
മഞ്ഞ് മുഖത്തു നോക്കി പുഞ്ചിരിക്കുന്നു
തരുക്കളുടെ തലമുടിയിൽ വിരൽ
കോർക്കുന്ന തണുപ്പ്
വാതായനത്തിന്റെ വിടവിലൂടെ
വാളലകു പോലെ ശിരസ്സിനുമേലെ
തൂങ്ങി നിൽക്കുന്നു
പോയ കാലത്തിന്റെ പായലുകൾ
ഓർമ്മകളിൽ കുഴഞ്ഞുമറിയുന്നു
പുതിയൊരു ജീവിതം,യിരമ്പിയെത്തുന്നു
മഞ്ഞിൻ പുകച്ചുരുളിനെ പ്രകാശിപ്പിച്ചുകൊണ്ട്
ചന്തമുളെളാരുസൂര്യൻ ചവോക്ക് ശിഖിരങ്ങൾക്കിടയിലൂടെ
ഒളിഞ്ഞു നോക്കുന്നു
തെരുവിന്റെ വിജനതകൾ ചലനാത്മകമാകുന്നു
പുതുവത്സരത്തിന് ആശംസയുമായി
പൂവുകൾ പുഞ്ചിരിക്കുന്നു

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

ഡോ. ഐഷ വി

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദിവസം പാട്ട് സാർ ക്ലാസ്സിൽ വന്നു. ഉച്ചയൂണിന് സമയമായതു കൊണ്ട് അന്ന് സാറ് പാട്ടൊന്നും പഠിപ്പിച്ചില്ല. സ്കൂളിലെ സംഗീതാധ്യാപികയും പ്രമുഖ കാഥികയുമായിരുന്ന ശ്രീമതി ഇന്ദിരാ വിജയൻ കാറപകടത്തിൽ മരിച്ചതിന് ശേഷമായിരുന്നു പുതിയ പാട്ട് സാർ നിയമിതനായത്. എല്ലാവരും പാട്ട് സാർ എന്ന് പറയുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് എനിക്കത്ര സുപരിചിതമല്ല . ചന്ദ്രൻ എന്നാണോ എന്ന് സംശയമുണ്ട്. നമുക്ക് പാട്ട് സാർ എന്ന് തന്നെ വിളിയ്ക്കാം. അദ്ദേഹം ക്ലാസ്സിൽ വന്ന് പാട്ട് പഠിപ്പിച്ചതായി എനിക്ക് ഓർമ്മയില്ല. അന്ന് അദ്ദേഹം ഗന്ധങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചത്. പ്രത്യേകിച്ച് ഭക്ഷണ പദാർത്ഥങ്ങളുടെ. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ രുചി ഗന്ധം വഴി നിർണ്ണയിക്കാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാനതത്ര വിശ്വസിച്ചില്ല. അത് പറ്റുന്ന കാര്യമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം കറികൾക്ക് കടുക് വറക്കുന്നതിന്റെ സുഗന്ധത്തേയും പഴകിയ ഭക്ഷണത്തിന്റെ ദുർഗന്ധത്തേയുമൊക്കെ കുറിച്ച് സുദീർഘം സംസാരിച്ചു. എന്നിട്ടും എനിയ്ക്കത്ര വിശ്വാസം വന്നില്ല.

എന്നാൽ ഒരു ദിവസം അച്ഛന്റെ അമ്മാവൻ ഞങ്ങളെയും കൂട്ടി ചിറക്കര ത്താഴം ശിവക്ഷേത്രത്തിലെ ഒരു പരിപാടി കാണാൻ പോയി. അവിടെ ഭജന നടത്തുന്നതിന് നേതൃത്വം കൊടുത്തയാളെ കണ്ട് ഞാൻ അതിശയിച്ചു പോയി. അത് ചിറക്കര സ്കൂളിൽ ഞങ്ങളെ പഠിപ്പിക്കുന്ന പാട്ടു സാറായിരുന്നു. അദ്ദേഹം നല്ല ഉച്ചത്തിൽ നന്നായി പാട്ട് പാടാൻ ആരംഭിച്ചു.
” നാഗത്തും മലയിലെ നാഗയക്ഷിയമ്മേ
നാളെയീക്കാവിലെ തുള്ളലാണേ…..” അതങ്ങനെ നീണ്ടപ്പോൾ ആ ക്ഷേത്രത്തിലെ പൂജാരിണി അവിടേയ്ക്കെത്തി. അടിമുടി ജഡപിടിച്ച മുടി അവരുടെ പാദം വരെ നീളമുള്ളതായിരുന്നു. മുടിയവർ ഉച്ചിയിൽ കോൺ ആകൃതിയിൽ കെട്ടിവച്ചു. അവരുടെ മുടിയ്ക്ക് ഒരവിഞ്ഞ ഗന്ധമുണ്ടായിരുന്നോ എന്ന് എനിക്ക് തോന്നി. പാട്ട് സാർ ഗന്ധത്തെ കുറിച്ച് പറഞ്ഞത് ഞാൻ ഓർത്തു. മഴ പെയ്ത് കുതിർന്ന പുതുമണ്ണിന്റെ ഗന്ധവും പൂക്കളുടെ സുഗന്ധവും നേരത്തേ പരിചയമുണ്ടായിരുന്നെങ്കിലും ഭക്ഷണ പദാർത്ഥങ്ങളുടെ ഗന്ധത്തെ തിരിച്ചറിയാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതിലൊന്ന് പഴകിയ പാചക എണ്ണയുടെ ഗന്ധമായിരുന്നു. ഏതെങ്കിലും തട്ടുകടയുടെ മുന്നിലൂടെയോ ഹോട്ടലിന്റെ മുന്നിലൂടെയോ ബസ് പോകുമ്പോൾ ബസിലിരിക്കുന്ന എനിക്ക് എണ്ണയുടെ പഴക്കം ഗന്ധത്തിലൂടെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. ആളുകൾ കോഴി വേസ്റ്റ് കൊണ്ട് തള്ളുന്ന മേവറം ഭാഗത്ത് ബസ് എത്തുമ്പോൾ കണ്ണടച്ചിരുന്നാൽപ്പോലും ഗന്ധത്തിൽ നിന്ന് സ്ഥലമറിയാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വെള്ളത്തെറ്റി വിടർന്നു നിൽക്കുന്ന മുറ്റത്തെ പ്രഭാത സുഗന്ധം എന്റെ മനം മയക്കിയിരുന്നു. പുഴുങ്ങിയ കപ്പയുടെ ഗന്ധം , ആവി പൊങ്ങുന്ന പുട്ടിന്റെ ഗന്ധത്തിൽ നിന്ന് അത് റേഷനരിയുടെ പുട്ടാണോ അതോ നാടൻ കുത്തരിയുടെ പുട്ടാണോ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. വെന്ത മഞ്ഞളിന്റെ ഗന്ധം, പുഴുങ്ങിയ പയറിന്റെ ഗന്ധം, പുതു വസ്ത്രത്തിന്റെ ഗന്ധം അങ്ങനെ നാസാരന്ധ്രങ്ങൾക്ക് സുഖദായിനിയായവയും അല്ലാത്തവയുമായ ഗന്ധങ്ങളെ സാധനം കാണാതെ തരം തിരിക്കാൻ ഞാൻ പഠിച്ചത് പാട്ട് സാർ തന്ന ആ സൂചനയിൽ നിന്നാണ്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോൺ കുറിഞ്ഞിരപ്പള്ളി

വെള്ളിയാഴ്ച വൈകുന്നേരം ജോർജ് കുട്ടി പറഞ്ഞു,”അടുത്തമാസം ക്രിസ്തുമസ്സ് അല്ലെ? നമ്മുക്ക് ആഘോഷിക്കണ്ടേ?അതിനു നമ്മുക്ക് കുറച്ചു വൈൻ ഉണ്ടാക്കണം;”

“അതിനു തനിക്ക് വൈൻ ഉണ്ടാക്കാൻ അറിയാമോ?”.

” നോ പ്രോബ്ലം. ഞാൻ ഇവിടെയുള്ള, എനിക്ക് പരിചയമുള്ള ഒരു ആംഗ്ലോ ഇന്ത്യൻ ഫാമിലിയിൽ നിന്നും അതിൻ്റെ റെസിപി വാങ്ങി വച്ചിട്ടുണ്ട്.”

“അപ്പോൾ മുന്തിരിയോ ?”.

“അതിനു ഒരു പ്രശനവുമില്ല. നമ്മുടെ അവറാച്ചൻ്റെ നല്ലൂർഹള്ളിയിലുള്ള മുന്തിരി തോട്ടത്തിൽ നിന്നും വാങ്ങാം. അവറാച്ചന് ഒരു കോൾഡ് സ്റ്റോറേജ് കടയുണ്ട്. എനിക്കും കക്ഷിയെ പരിചയമുണ്ട്. ഞങ്ങൾ രണ്ടു പേരും കൂടി അവറാച്ചനെ കാണാൻ കടയിൽ ചെന്നു. അവറാച്ചൻ പറഞ്ഞു,”ഇന്നലെ അത് മുഴുവൻ ഒരു പാർട്ടിക്ക് വിറ്റു. ഇന്നലെ തന്നെ അവർ അത് കട്ട് ചെയ്‌തുകൊണ്ടുപോയി. അവർ പറിച്ചുകൊണ്ടുപോയതിൻ്റെ ബാക്കി കാണും. ഒരു പത്തിരുപതു കിലോ എങ്കിലും കാണാതിരിക്കില്ല. വേണമെങ്കിൽ ഫ്രീയായി പറിച്ചെടുത്തോ. കാശ് ഒന്നും തരേണ്ട.”

ആനന്ദലബ്ദിക്കിനിയെന്തുവേണം?

ഞങ്ങൾ ഞായറാഴ്ച കാലത്തെ എഴുന്നേറ്റു. രണ്ട് കാർഡ് ബോർഡ് പെട്ടിയും സംഘടിപ്പിച്ചു ആഘോഷമായി അവറാച്ചൻ്റെ മുന്തിരി തോട്ടത്തിലേക്ക് പോയി. ഞങ്ങൾ ഉദ്ദേശിച്ചതുപോലെ നിസ്സാരമായിരുന്നില്ല മുന്തിരി തോട്ടം. രണ്ടേക്കറിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന മനോഹരമായ ഒരു തോട്ടം ആയിരുന്നു അത്.

ഒരു അമ്പതു കിലോ എങ്കിലും ഇനിയും പറിച്ചെടുക്കാൻ കഴിയും .

പക്ഷെ ഞങ്ങളുടെ കയ്യിലുള്ള പെട്ടികളിൽ ഒരു പത്തോ പതിനഞ്ചോ കിലോ മുന്തിരി കൊള്ളും. തൽക്കാലം അത് മതി എന്ന് തീരുമാനിച്ചു.

ഞങ്ങൾ കാർഡ് ബോർഡ് ബോക്സ് നിറച്ചു. അതിനിടയിൽ ജോർജ് കുട്ടി മുന്തിരിത്തോട്ടത്തിൽ ജോലിക്കുപോയ തൊഴിലാളികളുടെ പല കഥകളും പറഞ്ഞുകൊണ്ടിരുന്നു. എല്ലാം ബൈബിളിൽനിന്നും പുള്ളിക്കാരന്റെ ഇഷ്ട്ടം പോലെ തർജ്ജമ ചെയ്തതാണ് എന്നുമാത്രം.

ഞങ്ങൾ തിരിച്ചു വീട്ടിൽ എത്തി. മുന്തിരി എല്ലാം നന്നായി കഴുകി ചീത്തയായതെല്ലാം പെറുക്കി കഴുകിയെടുത്തു.

വെള്ളം ഉണങ്ങിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി റെസിപ്പിയുമായി വന്നു. രണ്ടു വലിയ ഗ്ലാസ് ഭരണി ജോർജ് കുട്ടി എവിടെ നിന്നോ സംഘടിപ്പിച്ചിരുന്നു. രണ്ടു ഭരണിയിലും അഞ്ചുകിലോ മുന്തിരി ഇട്ടു, രണ്ടുകിലോ പഞ്ചസാര അല്പം ഏലക്കായ രണ്ടു ഗ്രാമ്പൂ, രണ്ടു ലിറ്റർ വെള്ളവും ചേർത്തു.

അതിനുശേഷം ജോർജ് കുട്ടി അടപ്പുകൾ ഉപയോഗിച്ച് അടച്ചു.”ഉറുമ്പ് വരാതെ നോക്കണം. ഇത് എവിടെ വെക്കും?”

ഞാൻ പറഞ്ഞു,”എൻ്റെ മുറിയിൽ വെക്കാൻ പറ്റില്ല”

കയറിവരുമ്പോളുള്ള ഡ്രോയിങ് റൂമിൽ വച്ചാൽ വരുന്നവരെല്ലാം കാണും. അവസാനം ജോർജ് കുട്ടി കിടക്കുന്ന കട്ടിലിൻറെ കീഴിൽ വച്ചു.

രണ്ടു മൂന്നു ദിവസം കൂടുമ്പോൾ ഇളക്കി കൊടുക്കണം. തിരക്കുകൾ കൊണ്ട് ഞങ്ങൾ അക്കാര്യം മറന്നു.

മൂന്നു ദിവസം കഴിഞ്ഞു പോയി. നാലാം ദിവസം ഞങ്ങളുടെ ഹൗസ് ഓണറിൻറെ മകൾ ബൊമ്മി കാലത്ത് ഞങ്ങളുടെ വീട്ടിലേക്കു വന്നു. ആറ് വയസ്സേയുള്ളു. കുരുത്തക്കേടിന്റെ ആശാത്തിയാണ് ബൊമ്മി. അവൾ വന്ന പാടെ ജോർജ് കുട്ടിയുടെ റൂമിലേക്ക് പോയി.

ഒരു നിലവിളി ഉയർന്നു. “ജോർജ് കുട്ടി അങ്കിൾ ചത്തു പോച്ചു. “അവൾ ഉറക്കെ കരഞ്ഞു. ഞാൻ ഓടി ചെന്നു. ജോർജ് കുട്ടി രക്തത്തിൽ കുളിച്ചു അനക്കമില്ലാതെ കിടക്കുന്നു. ഞാനും ഉറക്കെ നിലവിളിച്ചുപോയി. “ജോർജ് കുട്ടി………….”

ഹൗസ് ഓണറും ഭാര്യയും ബൊമ്മിയുടെ നിലവിളികേട്ട് മൂന്ന് നാലാളുകളും ഓടി വന്നു. എല്ലാവരും രക്തത്തിൽ കുളിച്ചുകിടക്കുന്ന ജോർജ് കുട്ടിയെക്കണ്ട് കരച്ചിൽ തുടങ്ങി.

ഹൗസ് ഓണറിന്റെ ഭാര്യ, അക്ക ചിരിക്കാൻ തുടങ്ങി.”അത് രക്തമല്ല. വൈൻ ഉണ്ടാക്കാൻ വച്ച കുപ്പി ഗ്യാസ് കാരണം പൊട്ടിതെറിച്ചതാണ് .”ചുവന്ന മുന്തിരി ജൂസ് അവിടെ എല്ലാം ചിതറിയതാണ്.

പക്ഷെ രസം ഇത്രയെല്ലാം ബഹളം ഉണ്ടായിട്ടും ജോർജ് കുട്ടി ഉറക്കത്തിൽ നിന്നും എഴുന്നേറ്റില്ല. അക്ക ജോർജ് കുട്ടിയെ വിളിച്ചെഴുന്നേല്പിച്ചു.

എല്ലാവരുംകൂടി റൂമെല്ലാം വൃത്തിയാക്കി. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,”ഞാൻ എല്ലാം അറിഞ്ഞിരുന്നു. എല്ലാവരുംകൂടി ക്ളീൻ ചെയ്തില്ലെങ്കിൽ എന്ന് തീരും ആ പണി, അതുകൊണ്ടു അനങ്ങാതെ കിടന്നതാണ് പിന്നെ ഒരു കാര്യം മനസ്സിലായി,താൻ എന്നെ തെറി പറഞ്ഞാലും തനിക്ക് അല്പം ബഹുമാനവും സ്നേഹവും ഒക്കെയുണ്ടെന്ന്”.

“ഹേയ്,അങ്ങനെയൊന്നുമില്ല, കൂട്ടുകാരൻ ചത്തുപോയി എന്ന് ആളുകൾ പറയുമ്പോൾ ചിരിച്ചാൽ അവർ എന്ത് വിചാരിക്കും. അതുകൊണ്ട് നിലവിളിച്ചതാ”.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി
 

രാജു കാഞ്ഞിരങ്ങാട്

സാന്താക്ലോസിന്റെ
വെളുത്തതാടി പോലെ
ഡിസംബറിലെ മഞ്ഞ്.

ചില്ലു നൂലിൽ കോർത്ത
കുഞ്ഞു ബൾബു പോലെ
ഹിമശലാകകൾ .

വർണ്ണങ്ങളുടെ വെളിച്ചമായ്
ക്രിസ്തുമസ് .

ചില്ലതൻ പച്ചവിരലുകൾ
ഉയർത്തിക്കാട്ടുന്ന
ക്രിസ്തുമസ് ട്രീയിൽ
നക്ഷത്രങ്ങളായ് ചുവന്ന
ഫലങ്ങൾ
തൂങ്ങിയാടുന്നു.

വിശുദ്ധ കന്യക സ്നേഹ
ലാളനത്തിൽ
മുഴുകിയിരിക്കുന്നു
അവനെന്റെ ഹൃദയവേദന
ശമിപ്പിക്കുന്നു .

മൃതി വിഹ്വലതയെ
വൃക്ഷ വിരലുകളാൽ
തഴുകി തലോടുന്നു.

അവന്റെ പാപങ്ങളെ
കൈയ്യേൽക്കുന്നു
അവന്റെ അപ്പത്തിന്
കാവലാളാകുന്നു
അവനേകും മഞ്ഞെനിക്ക്
വീഞ്ഞിൻ ലഹരി
അവനെന്നിൽ പ്രത്യാശതൻ
നാമ്പുണർത്തുന്നു
ഇന്നിവിടെ സ്നേഹത്തിൻ
പിറവി ദിനം
രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

രാജു കാഞ്ഞിരങ്ങാട്

അമ്മേ കവിതേ,
വിശുദ്ധിതൻ അമ്പലമണിമുഴ-
ക്കമായ്നീയെന്നിൽ നിറയുന്നു
തുലാവർഷപ്പച്ചയായ് ,ക്കുറിഞ്ഞിപ്പൂക്കളായ്
രാത്രിമഴയായെൻ വിങ്ങും നെഞ്ചിൻനടവരമ്പിൽ
കൃഷ്ണകവിതയായ് പൂത്തുനിൽക്കുന്നു

അമ്മേ കവിതേ ,
നിൻ കവിതതൻ മുത്തുച്ചിപ്പിയിൽ നിന്നും
ഒരു മുത്തു പോലുമെടുക്കാൻ ഞാനശക്തൻ
കലർപ്പറ്റ കവിതതൻ ഉറവയായ്
അറിവിൻ നിറകുടമായ്
പ്രകൃതിയാമമ്മയ്ക്കുമമ്മയായ് !
സ്നേഹമായ് ശക്തിയായ് കാത്തുരക്ഷിപ്പ –
വൾനീ

അമ്മേ കവിതേ,
ശാന്തികവാടത്തിലെങ്കിലും
ഒഴിയാത്തൂലികയായ് നീയെന്നിൽ വിരാജിക്കും
സുഗതവാക്യമായെൻ ഹൃദയ തന്ത്രിയിൽ
മീട്ടി നിൽക്കും കാവ്യതന്തു

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

RECENT POSTS
Copyright © . All rights reserved