literature

ശിവജ കെ.നായർ.

 പച്ച മരത്തിന്റെ ഉച്ചിയിൽ
മകര വെയിൽ
തിളച്ചുമറിഞ്ഞു.
ഇലകൾ കൊഴിച്ചെറിഞ്ഞ്
ജല സമൃദ്ധിതേടിയ
കൊമ്പിൻ മുനമ്പിൽ
ചുവന്നുതുടുത്തൊരൊറ്റപ്പൂവ് മാത്രം
ഉദിച്ചങ്ങനെ
ജ്വലിച്ചു നിന്നു .
വെയിൽത്തിളപ്പിലേയ്ക്ക്

ചൂടുചോര ചാറിയ
ഒരുൻമാദിനിപ്പൂവ് !

വേനലൊഴുക്കിനെതിരെ
ഒരീറൻ കാറ്റ്
പലവട്ടം നീന്തിക്കയറിയ
നേരത്ത്
നരകയറിയ
ഉമിക്കുന്നു മല
ചമഞ്ഞൊരുങ്ങിയ
ഒട്ടിയക്കുഴിയുടെ നേർക്ക്
ഒരു വിളറിയ
ചിരിയെറിഞ്ഞു
തിളച്ചു കുറുകി
തണുത്തുറഞ്ഞ
വെയിൽ
കൊത്തിക്കുടിച്ച്
പൂച്ച വയലിലെ
കാക്കകൾ
ആർപ്പുവിളിച്ചു.
ഒഴുക്കു വറ്റിയ ഒരു
തോടിന്റെ കരയിലെ
പനങ്കൂട്ടത്തിന്റെ
തണലിലപ്പോഴും
തിന്നു കൊഴുത്ത
ഒരെരുമ ഇരുട്ടിന്റെ വന്മല പോലെ
നീണ്ടു നിവർന്നങ്ങനെ
കിടപ്പുണ്ടായിരുന്നു…. !


ശിവജ കെ.നായർ.

ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശിയാണ് , കുന്നന്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

 

ഡോ. ഐഷ വി

ചില കേട്ടറിവുകളും അനുഭവങ്ങളും ഓർമ്മകളെ പൂർണ്ണതയിലേയ്ക്ക് നയിക്കുന്നു. അതിലൊന്നാണ് എന്നെ ആരെങ്കിലും വിളിക്കുമ്പോൾ ” എന്തോ” യെന്ന് വിളി കേൾക്കാൻ പഠിപ്പിച്ച ശാന്ത. ശാന്തയുമൊത്തുള്ള ഞങ്ങളുടെ ചില്ലിട്ട കുടുംബ ഫോട്ടോ വീട്ടിലെ ഭിത്തിയിൽ തൂങ്ങുന്നുണ്ട്. എന്നെ രണ്ടര വയസ്സിൽ കാസർഗോഡ് നെല്ലി കുന്നിലുള്ള ഗിൽഡിന്റെ നഴ്സറിയിലാക്കി. നഴ്സറിയിൽ നിന്നും വീട്ടിലെത്തിയാൽ ഞാനേതെങ്കിലും മൂലയിൽ ചെന്നിരിക്കും. അച്ഛനമ്മമാർ വിളിച്ചാൽ വിളി കേൾക്കില്ല. ഐഷേ എന്നു വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കണം എന്നാണ് അച്ഛന്റെ നിബന്ധന. പക്ഷേ ഞാൻ മിണ്ടാതിരിക്കും. എന്നെ വീടിന്റെ മുക്കിലും മൂലയിലും അന്വേഷിച്ച് നടക്കേണ്ടതിനാൽ അച്ഛനമ്മമാർക്ക് ദേഷ്യം വന്നിരുന്നു. ഇതിനൊക്കെ ഒരു പരിഹാരമുണ്ടായത് ശാന്ത ഞങ്ങളുടെ വീട്ടിലേയ്ക്ക് ഒരംഗത്തെപ്പോലെ വന്നതിനു ശേഷമാണ്.

ശാന്ത ഞങ്ങളുടെ വീട്ടിലെങ്ങനെ എത്തിയെന്നറിയേണ്ടേ? ശാന്തയുടെ അച്ഛന് തുകൽപ്പെട്ടിയുണ്ടാക്കി വിൽക്കുന്ന ബിസിനസ് ആയിരുന്നു. അച്ഛൻ അദ്ദേഹത്തിന്റെ പക്കൽ നിന്നും രണ്ട് തുകൽ പെട്ടികൾ വാങ്ങി. രണ്ടും നല്ല വലുപ്പമുള്ള പെട്ടി കൾ . ഒന്ന് കറുപ്പും ഒന്ന് ചുവപ്പും. ഒന്നിൽ അച്ഛൻ ഓഫീസ് കാര്യങ്ങൾ സൂക്ഷിച്ചു വച്ചു. ഒന്നിൽ വസ്ത്രങ്ങളും. പെട്ടി വിറ്റയാളുടെ വീട്ടുകാര്യങ്ങൾ അച്ഛൻ അന്വേഷിച്ചു കാണും . അല്പം സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമാണ്. അദ്ദേഹത്തിന്റെ മകൾ ശാന്ത ഹൈസ്കൂളിൽ പഠിയ്ക്കുന്നു. ശാന്തയെ കൂടെ നിർത്തി പഠിപ്പിക്കാമെന്ന് അച്ഛൻ ഏറ്റു. എന്റെ ഒറ്റപ്പെടലിന് ഒരവസാനമാവുമെന്ന് അച്ഛൻ കരുതി. അങ്ങനെ ശാന്ത ഞങ്ങളുടെ വീട്ടിലെത്തി. എനിയ്ക്കാരു ചേച്ചിയായി. ശാന്ത ഞങ്ങളുടെ വീട്ടിൽ നിന്ന് രാവിലെ സ്കൂളിൽ പോകും. ഞാൻ നഴ്സറിയിലേയ്ക്കും. വൈകിട്ട് ശാന്ത എത്തുമ്പോഴേയ്ക്കും ഞാനുമെത്തും. പിന്നെ ശാന്ത എന്റെ കൂടെ കളിക്കും വർത്തമാനങ്ങൾ പറയും. അച്ഛനമ്മമാർ എന്നെ പേരു ചൊല്ലി വിളിക്കുമ്പോൾ ഞാൻ അനങ്ങാതിരിക്കുന്ന വിവരം ശാന്ത മനസ്സിലാക്കി. ശാന്ത വളരെ കഷ്ടപ്പെട്ട് എന്നെ എന്തായെന്ന് വിളി കേൾക്കാൻ പഠിപ്പിച്ചു. പിന്നെ ആരെന്റെ പേര് വിളിച്ചാലും എന്തോ യെന്ന് വിളി കേൾക്കുക പതിവായി. ഒരിക്കൽ എനിയ്ക്ക് മൂന്നര വയസ്സുള്ളപ്പോൾ ഞങ്ങൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കുറേ മണിക്കൂറുകൾ ഇരിക്കാനിടയായി.

അവിടെ ഉച്ചഭാഷിണിയിലൂടെ ഏതോ ഒരു ഐഷ പ്ലാറ്റ്ഫോമിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ കാണണമെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഈ പേര് കേട്ടപ്പോൾ ഞാൻ ശാന്ത പഠിപ്പിച്ച “എന്തോ ” യെന്ന് വിളി കേൾക്കാൻ തുടങ്ങി. അന്നേരം അമ്മ പറഞ്ഞു : അത് മോളെയല്ല വിളിക്കുന്നത് , വേറെ ഏതോ ഐഷയെയാണെന്ന്. എങ്കിലും വീണ്ടും വീണ്ടും ഉച്ചഭാഷിണിയിലൂടെ ഈ പേര് കേട്ടപ്പോൾ ഞാൻ വിളി കേട്ടുകൊണ്ടേയിരുന്നു. “എന്തോ “യെന്ന വാക്ക് എന്റെ തലച്ചോറിൽ പ്രോഗ്രാം ചെയ്ത് വച്ചതു പോലെയായിരുന്നു.

ശാന്ത പത്താം ക്ലാസ്സ് കഴിഞ്ഞ് പോയ ശേഷം ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞങ്ങളെ കാണാനെത്തി. ശാന്തയുടെ അനുജത്തിയുമായാണ് എത്തിയത്. ഞങ്ങൾക്ക് ബിസ്ക്കറ്റും പലഹാരങ്ങളും കൊണ്ടുവന്നിരുന്നു. അപ്പോൾ ശാന്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അമ്മ ഞങ്ങൾ കുട്ടികൾക്ക് ശാന്തയേയും അനുജത്തിയേയും പരിചയപ്പെടുത്തിത്തന്നു. ചായയും കുടിച്ച് ഞങ്ങളെ കുറേ നേരം ഊഞ്ഞാലാട്ടിയ ശേഷമാണ് ശാന്തയും അനുജത്തിയും പോയത്. പെട്ടികൾ അലമാരയ്ക്ക് വഴി മാറി. ശാന്തയുടെ അച്ഛൻ നിർമ്മിച്ച തുകൽ പെട്ടികൾ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അച്ഛന്റെ പക്കൽ ഭദ്രമായുണ്ട്.

ഡോ.ഐഷ . വി.

 

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

ഡോ. ഐഷ വി

പയസ്വിനിയും പുലിക്കുന്നും ടെലിവിഷനും.

ചില അവധി ദിവസങ്ങളിൽ അച്ഛൻ ഞങ്ങളേയും കൊണ്ട് നടക്കാൻ പോകാറുണ്ട്. അങ്ങനെ അനുജത്തിയ്ക്ക് ആറു മാസമായ സമയത്ത് (1973)ഒരവധി ദിവസം അച്ഛനും അമ്മയും അനുജനും ഞാനും അനുജത്തിയുമായി നടക്കാനിറങ്ങി. അനുജത്തി അമ്മയുടെ ഒക്കത്താണ്. അച്ഛനിത്തിരി വേഗത കൂടുതലാണ്. അച്ഛന്റെ ഒപ്പമെത്താൻ ഞാനും അനുജനും ഓടുന്നുണ്ട്. നെല്ലിക്കുന്നിൽ നിന്നും കാസർഗോഡ് പട്ടണത്തിലെത്തി വലത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്നു. അപ്പോൾ ഞങ്ങൾ അച്ഛനോട് ചോദിച്ചു. അച്ഛാ എത്താറായോ? അച്ഛൻെറ മറുപടി ഈ പുലിക്കുന്ന് കയറി ഇറങ്ങിയാൽ ചന്ദ്രഗിരിപ്പുഴയായി. ചന്ദ്രഗിരിപ്പുഴയ്ക്ക് പയസ്വിനി എന്നു കൂടി പേരുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ രണ്ട് പേരുകളും എനിക്കിഷ്ടപ്പെട്ടു. ഞങ്ങൾ പുലിക്കുന്ന് കയറി. പുലിക്കുന്നിന് മുകളിലൂടെ വീണ്ടും മുന്നോട്ട് നടന്നപ്പോൾ ഇറക്കമായി. ഒരു കയറ്റത്തിന് ഒരിറക്കവുമുണ്ട്. ഒരു കുന്നിന് ഒരു കുഴിയുമുണ്ട്. ഇറക്കo ഞങ്ങൾക്കൊരാശ്വാസമായി. അച്ഛൻ വേഗത അല്പം കുറച്ചിട്ടുണ്ട്. പുലിക്കുന്നു കയറിയ ആയാസത്തിലാവണം. നദി കടലിനോടടുക്കുമ്പോൾ വേഗത കുറയും. ഞങ്ങൾ ഇറക്കമിറങ്ങുമ്പോൾ അമ്മയാണത് കണ്ടുപിടിച്ചത്. വഴിയുടെ വലതു ഭാഗത്തായി ധാരാളം കാറ്റാടി മരങ്ങൾ. അങ്ങനെ ആദൃമായി ഞാൻ കാറ്റാടി മരം കണ്ടു. അമ്മ പറഞ്ഞു: നല്ല കാറ്റ്. നമ്മൾ വീടു വയ്ക്കുമ്പോൾ ഒരു കാറ്റാടി മരം കൂടി നട്ടുപിടിപ്പിക്കണം. അച്ഛനും അത് ശരിവച്ചു. ഞാനത് മനസ്സിൽ കുറിച്ചു. പിന്നീട് ധാരാളം വൃക്ഷങ്ങൾ സ്വന്തം കൈ കൊണ്ട് നട്ടുപിടിപ്പിച്ചെങ്കിലും അമ്മ കാറ്റാടി മരം മാത്രം നട്ടില്ല. ഇരുപതോളം വർഷങ്ങൾക്കു ശേഷം ഒരു കാറ്റാടി മരവും കുറേ തേക്കിൻ തൈകളും വാങ്ങി കൊടുത്തെങ്കിലും അച്ഛനമ്മമാർ അവർ താമസിക്കുന്ന വീട്ടു പറമ്പിൽ അതു നട്ടില്ല. കൃഷിയുടെ കൂടെ അവ വേണ്ടത്രേ.

പുലിക്കുന്നിറങ്ങി പയസ്വിനിയെ ഞങ്ങൾ കൺകുളിർക്കെ കണ്ടു. തീരത്ത് കുറച്ചുനേരം വിശ്രമിച്ചു. പിന്നെ പതുക്കെ പുലിക്കുന്ന് കയറി ഇറങ്ങി നെല്ലിക്കുന്നിലെ വാടക വീട്ടിലേയ്ക്ക് . പിന്നീട് പല പ്രാവശ്യം പുലിക്കുന്നിലും പുഴക്കരയിലും എത്തിയിട്ടുണ്ട്. ഈ യാത്രകൾ ഞങ്ങൾക്ക് വളരെ സന്തോഷം നൽകി. ഒപ്പം ദീപ്തമായ ഓർമ്മകളും. ഒരിക്കൽ പുലിക്കുന്നിലെത്തിയത് ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന കോമ്പൗണ്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന എഞ്ചിനീയറും കുടുംബവും പുലിക്കുന്നിലേയ്ക്ക് താമസം മാറിയപ്പോഴാണ്. ഞങ്ങൾ അവരുടെ വീട്ടിലെത്തി. ചായ സൽക്കാരത്തിനു ശേഷം ഞങ്ങൾ കുട്ടികൾ കളിച്ചു. മുതിർന്നവർ വർത്തമാനം പറഞ്ഞിരുന്നു.

പിന്നീട് അച്ഛൻ ഞങ്ങളെ പുലിക്കുന്നിൽ കൊണ്ടുപോയത് ടെലിവിഷൻ കാണാനാണ് (1974-ൽ ). അന്ന് ഡൽഹിയിൽ നിന്നാണ് സംപ്രേക്ഷണം. അന്ന് അച്ഛൻ പറഞ്ഞു തന്നത് കേബിൾ വഴിയാണ് സംപ്രേക്ഷണം എന്നാണ്. അവിടെ വലിയ ഒരു ഡിഷ് ആന്റിനയും സ്ഥാപിച്ചിരുന്നു. ഒരു പക്ഷേ കേരളത്തിൽ ആദ്യമായി ടെലിവിഷൻ സ്ഥാപിച്ചത് പുലിക്കുന്നിലായിരിക്കും. അന്ന് ഇൻസാറ്റ് പോലുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിട്ടില്ലായിരുന്നു. ശ്രീമതി ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി . ഇന്ദിരാ ഗാന്ധിയേയും ഞങ്ങൾ ടെലിവിഷനിൽ കണ്ടിരുന്നു. ടെലിവിഷൻ വരുന്നതിന് മുമ്പ് റേഡിയോ മാത്രമാണുണ്ടായിരുന്നത്. ടെലിവിഷൻ വന്നതിനു ശേഷം ധാരാളം പേർ പുലിക്കുന്നിലെത്തി ടെലിവിഷൻ വാർത്തകൾ കേട്ടു. അച്ഛൻ പറഞ്ഞു തന്നത് ശ്രീമതി ഇന്ദിരാഗാന്ധിയാണ് ടെലിവിഷന് വളരെ പ്രാധാന്യം നൽകി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ടെലിവിഷൻ സൗകര്യം നടപ്പിലാക്കി വാർത്താ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചത്.

ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കര താഴത്ത് താമസിക്കുമ്പോൾ 1978-ൽ അച്ഛൻ ഞങ്ങളെ കൊല്ലം എസ് എൻ കോളേജിൽ വച്ചു നടന്ന എക്സിബിഷൻ കാണാൻ കൊണ്ടുപോയി. ഇത്തരം വലിയ എക്സിബിഷന് തുടക്കം കുറിച്ചത് ശ്രീ നാരായണ ഗുരുവാണ്. പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് നടന്ന എക്സിബിഷനുകൾ പൊതുജനങ്ങൾക്ക് സഹായകമായി. മുമ്പേ നടന്ന ദീർഘവീക്ഷണമുള്ള ധിഷണാശാലികൾ പിൻപേ വന്ന വർക്ക് വഴി കാട്ടിയാകുന്നു. അന്നത്തെ എക്സിബിഷനിൽ ക്ലോസ്ഡ് സർക്യൂട്ട് റ്റിവി കാണാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. റ്റിവിയിലൂടെ അവർ ഞങ്ങളെ കാട്ടിത്തന്നു.

1982 എഷ്യാഡ് ഡൽഹിയിൽ നടക്കുന്ന സമയം. ഞങ്ങൾ ഭൂതക്കുളം ലതിക കോളേജിൽ ട്യൂഷന് പോയിരുന്നു. ലതിക കോളേജിന്റെ ഉടമസ്ഥൻ ഗോപാലകൃഷ്ണപിള്ള സാറ് ഒരു ടി വി വാങ്ങിയിരുന്നു. സാറിന്റെ വീട് ഊന്നിൻ മൂട്ടിലാണ്. അവിടെയും ലതിക കോളേജ് പ്രവർത്തിക്കുന്നുണ്ട്. ഭൂതക്കുളം ലതികയുടെ ചുമതല വഹിച്ചിരുന്ന ഉദയകുമാർ സർ ഞങ്ങളെ വരി വരിയായി ഭൂതക്കുളത്തു നിന്നും ഊന്നിൽ മൂട്ടിലേയ്ക്ക് നടത്തി ടെലിവിഷനിൽ ഏഷ്യാഡ് കാട്ടിത്തരുവാനായി കൊണ്ടുപോയി. വൈകുന്നേരം അതൊക്കെ കണ്ട് അല്പം വൈകിയാണ് വീട്ടിലെത്തിയത്.

1983 എന്റെ ക്ലാസ്സിൽ പഠിച്ച ഇന്ദിരയുടെ അച്ഛൻ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരു ടെലിവിഷൻ കൊണ്ടുവന്നു. വീട്ടിന്റെ ജനലഴിയുടെ അടുത്ത് റോഡിനഭിമുഖമായി വച്ച ടെലിവിഷനിലെ കാഴ്ചകൾ പ്രീഡിഗ്രി ക്ലാസ്സ് കഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് വരികയായിരുന്ന ഞാൻ ഏതാനും നിമിഷങ്ങൾ നോക്കി നിന്ന ശേഷം വീട്ടിലേയ്ക്ക് പോരുക പതിവാക്കി. ചിറക്കര ഗ്രാമത്തിൽ ആദ്യമായി ടെലിവിഷൻ എത്തിയത് ചിറക്കര ത്താഴത്ത് കശുവണ്ടി ഫാക്ടറിക്കടുത്തുള്ള ഈ വീട്ടിലാണെന്ന് പറയാം. ഒന്നോ രണ്ടോ മാസത്തിനകം ഇന്ദിരയുടെ വീട്ടിലെ ടെലിവിഷൻ അപ്രതൃക്ഷമായി.

1984 ശ്രീമതി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ച സമയം. വാർത്തകളും ശവസംസ്ക്കാര ചടങ്ങുകളും തത് സമയം സംപ്രേക്ഷണം ചെയ്യുന്നത് കാണാൻ ജനത്തിന് ആഗ്രഹമായി. അന്ന് ചിറക്കരയിൽ മൂന്ന് വീടുകളിൽ ടെലിവിഷൻ എത്തിയിരുന്നു . ഒന്ന് എന്റെ ക്ലാസ്സിൽ പഠിച്ച മനോജിന്റെ വീട്ടിൽ (ശ്രീ കുഴുപ്പിൽ വിശ്വംഭരന്റെ വീട്). രണ്ട് കാട്ടി കടയോടടുത്ത ഒരു ലണ്ടൻകാരുടെ വീട്ടിൽ. അവർ ടെലിവിഷൻ വാങ്ങിയതല്ല. ഒരു കോ ഓപറേറ്റീവ് ബാങ്കിന്റെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ചതാണ്. മൂന്ന് എന്റെ ജൂനിയറായി പഠിച്ച സതിയുടെ വീട്ടിൽ . ജനതാ ജംഗ്ഷനും മൂലക്കടയ്ക്കും ഇടയിലാണ് ഈ വീട്. മൂന്ന് വീടുകളും തമ്മിൽ ഒന്ന് – ഒന്നര കിലോമീറ്റർ അകലം കാണും. ഇതൊക്കെ ഞാനെങ്ങനെ ഇത്ര കൃത്യമായി അറിഞ്ഞു എന്ന് നിങ്ങൾ ധരിക്കുന്നുണ്ടാകാം.
ശവസംസ്കാര ചടങ്ങുകൾ തത്സമയം കാണാൻ വ്യഗ്രതയുള്ള രണ്ടു പേർ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു എന്നതു തന്നെ : എന്റെ അനുജനും അനുജത്തിയും . അനുജൻ അനിൽകുമാർ വിളിക്കുന്നിടത്തേയ്ക്കല്ലാം അനുജത്തി അനിതയും കൂടെ പോകും (അച്ഛൻ വീട്ടിലുണ്ടെങ്കിൽ രണ്ടു പേരും വീട്ടിൽ കാണും . കേട്ടോ?) അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ വൈദ്യുതി വിളക്കിന് വോൾട്ടേജ് വളരെ കുറവായിരുന്നു. പാഠപുസ്തകങ്ങൾ വായിക്കാനും ഞങ്ങൾ നന്നേ പ്രയാസപ്പെട്ടിരുന്നു. ശ്രീ സി വി പത്മരാജൻ വൈദ്യുതി മന്ത്രിയായ സമയത്ത് വാഴ വിള ജങ്ഷനടുത്തായി ഒരു ട്രാൻസ്ഫോർമർ സ്ഥാപിയ്ക്കുന്നതു വരെ ഈ പ്രശ്നം തുടർന്നു. അങ്ങനെ വോൾട്ടേജ് കുറയുമ്പോൾ ടെലിവിഷൻ പ്രവർത്തിക്കാതാകും. ശവസംസ്ക്കാര ചടങ്ങുകൾ തത്സമയം കാണാനായി മനോജിന്റെ വീട്ടിലെത്തിയ അനുജനും അനുജത്തിയും ഉള്ള കുറുക്കു വഴികളിലൂടെ സഞ്ചരിച്ച് കാട്ടി കടയ്ക്കടുത്ത ലണ്ടൻകാരുടെ വീട്ടിലെത്തി. അവിടെയും പ്രശ്നമായപ്പോൾ നേരെ സതിയുടെ വീട്ടിലേയ്ക്ക്. അങ്ങനെ ചടങ്ങുകൾ ഭാഗികമായെങ്കിലും കാണാൻ പറ്റിയ ചാരിതാർത്ഥ്യത്തോടെ അനുജനും അനുജത്തിയും വീട്ടിലെത്തി.

പിന്നീട് ഞങ്ങളുടെ അയൽപക്കത്തെ ലണ്ടൻകാരായ സരസ്വതിയക്കയുടെ വീട്ടിലും ടെലിവിഷൻ എത്തി. പിന്നീട് ടിവി പല വീടുകളിലും എത്തി. എത്തിയിടത്തെല്ലാം അയൽ പക്കക്കാരും കൂട്ടമായെത്തി ടി വി കണ്ടു. മിക്കവാറും എല്ലാ വീട്ടുകളിലും ടീവി എത്തിയപ്പോഴേയ്ക്കും അയൽ ബന്ധങ്ങളും മുറിഞ്ഞു. സരസ്വതിയക്കയുടെ വീട്ടിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഷേക്സ്പിയർ നാടകം കാണാൻ ഞാനും പോയിട്ടുണ്ട്.

ടെലിവിഷൻ വ്യാപകമായപ്പോൾ ചില ലേഖകർ വിഢിപ്പെട്ടിയുടെ ഗുണത്തേയും ദോഷത്തേയും കുറിച്ച് ലേഖനങ്ങൾ പത്രത്തിലും മാസികകളിലും എഴുതി. നിവർന്നിരുന്നു കണ്ണും ടി വിയും നേർ രേഖയിൽ വരത്തക്കവിധം പ്രകാശമുള്ള മുറിയിലിരുന്നു ടി വി കാണുക. ടീവി കാണുന്നവർ വൈറ്റമിൻ എ കൂടുതൽ കഴിക്കുക എന്നിവ അവയിൽ ചിലതാണ്. വിഢിപ്പെട്ടിയെ വിമർശിച്ചവരും ധാരാളം. സർവ്വസാധാരണമായപ്പോൾ ചാനലുകളുടെ എണ്ണം കൂടിയപ്പോൾ പ്രസാർ ഭാരതി ബില്ലു വന്നപ്പോൾ റേഡിയോയ്ക്കും ടെലിവിഷനും വെവ്വേറെ സംപ്രേക്ഷണ കേന്ദ്രങ്ങൾ വന്നപ്പോൾ സ്വകാര്യ ടെലിവിഷൻ ചാനലുകൾ വന്നപ്പോൾ പുതു തലമുറയ്ക്ക് ഭാവനയ്ക്കനുസരിച്ച് ധാരാളം അവസരങ്ങൾ വന്നപ്പോൾ വിമർശനങ്ങളുടെ മുനയൊടിഞ്ഞു. പിന്നെ ഓരോരുത്തരും അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകാരം ചാനലുകൾ മാറി മാറി കണ്ടു. മാറ്റം ഒരനിവാര്യതയാണ്. കാലത്തിനൊത്ത് കോലവും മാറണമെന്നല്ലേ ചൊല്ല്.വിഢിപ്പെട്ടിയിലും ധാരാളം മാറ്റങ്ങൾ വന്നു. ബ്ലാക്ക് ആന്റ് വൈറ്റ് മാറി കളറായി . എൽ സി ഡി യു o എൽ ഇ ഡി യുമൊക്കെ വന്നപ്പോൾ സ്റ്റാന്റിലോ മേശപ്പുറത്തോ സ്ഥാനമുണ്ടായിരുന്ന ടി വി യുടെ സ്ഥാനം ഭിത്തിയിലായി. ടെക്നോളജി മാറുന്നതിനുസരിച്ച് ടെലിവിഷൻ സർവീസുകളും ആന്റിനയും ഒക്കെ മാറി. പൊതു ജനങ്ങളുടെ അറിവു o അതനുസരിച്ച് മാറി. സഭാ നടപടികൾ ടെലിവിഷനിൽ കാണാമെന്നായി. സാങ്കേതിക വിദ്യയേയും മാറ്റത്തേയും നമ്മൾ മനസ്സിലാക്കി നന്മയെ കൊള്ളുകയും തിന്മയെ തള്ളുകയും ചെയ്യുക.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

ചാരുംമൂട്: കുടശ്ശനാട് ഗവ. എസ്. വി. എച്ഛ്. എസ്. സ്കൂളിൽ പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഓമന വിജയന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന്റെ രണ്ട് നോവലുകൾ പ്രകാശനം ചെയ്തു. പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച നോവൽ “കാലാന്തരങ്ങൾ” പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര സാഹിത്യകാരൻ വിശ്വൻ പടനിലത്തിനും ജീവൻ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നോവൽ “കന്മദപ്പൂക്കൾ” ചുനക്കര ജനാർദ്ധനൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

നാലര പതിറ്റാണ്ടിലധികമായി കേരളത്തിലും പ്രവാസ സാഹിത്യരംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാരൂർ സോമൻ വ്യത്യസ്തമാർന്ന മേഖലകളിൽ അൻപതോളം കൃതികളുടെ രചയിതാവാണ്. ലോകമെങ്ങുമുള്ള മലയാള മാധ്യമങ്ങളിൽ എഴുതുക മാത്രമല്ല അദ്ദേഹത്തിന്റ മിക്ക കൃതികളും സമൂഹത്തിന് വെളിച്ചം വിതറുന്നതാണെന്ന് ഫ്രാൻസിസ് ടി. മാവേലിക്കര പറഞ്ഞു. ഈ രണ്ട് നോവലുകളും ബ്രിട്ടനിലും അമേരിക്കയിലും നടക്കുന്ന സംഭവ ബഹുലമായ മലയാളി ജീവിതത്തെ വെളിപ്പെടുത്തുക മാത്രമല്ല അത് ജീവിതത്തിൽ ഒരു കെടാവിളക്കായി വഴി നടത്തുന്നുവെന്ന് വിശ്വൻ പടനിലം രണ്ട് നോവലുകളെ പരിചയപെടുത്തികൊണ്ടറിയിച്ചു.

അഡ്വ. സഫിയ സുധീർ, ശ്രീമതി. സലീന ബീവി. ആർ., ഉമ്മൻ തോമസ്, അശോക് കുമാർ ആശംസകൾ നേർന്നു. ജഗദീഷ് കരിമുളക്കൽ കവിത പാരായണവും, പ്രിൻസിപ്പൽ കെ. ആനμക്കുട്ടൻ ഉണ്ണിത്താൻ സ്വാഗതവും കാരൂർ സോമൻ, ചാരുംമൂട് നന്ദി പ്രകാശിപ്പിച്ചു.

ഡോ. ഐഷ . വി.

നയാ പൈസയും ചെറുകള്ളങ്ങളും

കാസർഗോഡ് ഗവ ടൗൺ യു പി എസിൽ യൂണിഫോമായിരുന്നു. പച്ച പാവാടയും ചന്ദന നിറത്തിലുള്ള ഷർട്ടും. പാവാട ഊർന്ന് പോകാതിരിക്കാനായി പിൻഭാഗത്ത് ഗുണനചിഹ്നാ കൃതിയിൽ പിടിപ്പിച്ച രണ്ടു വള്ളി കൾ മുൻ ഭാഗത്ത് പാവാടയുടെ പട്ടയിൽ അവസാനിച്ചിരുന്നു. പാവാടയ്ക്കും ഷർട്ടിനും പോക്കറ്റുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ മോഹിനി മാതളത്തിന്റെ അല്ലികൾ പോക്കറ്റിൽ ഇട്ടു കൊണ്ടുവന്ന് തിന്നുമ്പോൾ എനിക്കു കൂടി തന്നിരുന്നു. മാതളം അല്ലികളായി ഞാൻ ആദ്യ o കാണുന്നത് മോഹിനിയുടെ പക്കലാണ്(1973 ൽ). അതിന്റെ മുഴുവൻ കായ കാണുന്നത് പിന്നീട് മൂന്നര വർഷത്തിനു ശേഷം(1976 ൽ) ചിരവാത്തോട്ടത്ത് കുടുംബ വീട്ടിലെത്തിയപ്പോൾ . അമ്മയുടെ ചേച്ചിയുടെ മക്കളായ പ്രസാദണ്ണനും സത്യനും കൂടി തറവാട്ടിൽ മരുന്നിന്റെ ആവശ്യത്തിനായി നട്ടുവളർത്തിയിരുന്ന മാതള ചെടികൾ (കുറ്റിച്ചെടികളാണ് ) കായ പറിച്ചെടുത്ത് മരുന്നി ടി ക്കുന്ന ഇടി കല്ലിൽ വച്ച് ഇടിച്ച് പൊട്ടിച്ച് തിന്നാൻ തന്നപ്പോഴാണ്. അന്ന് മാതളപ്പഴം(pomogranate or anar) ഇന്നത്തെപ്പോലെ കടകളിൽ ലഭ്യമായിരുന്നില്ല. ഇന്ന് കടകളിൽ സർവ്വസാധാരണമായി ലഭിക്കുന്ന മാതളത്തിന്റെ( ഹൈബ്രിഡ്) നിറമായിരുന്നില്ല അന്നത്തെ മാതളത്തിന്റെ അകവും പുറവു o വെള്ള കലർന്ന റോസ് നിറമായിരുന്നു അല്ലികൾക്ക്. പുറo ഇളം തവിട്ടു നിറം. കായുടെ ഞെട്ടിന്റെ ഭാഗത്ത് തവിട്ടു നിറം കൂടുതലു o തുമ്പിലേയ്ക്കടുക്കുമ്പോൾ നിറത്തിന്റെ കാഠിന്യം കുറഞ്ഞു o കാണപ്പെട്ടു.

ഒരു ദിവസം ഞങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മോഹിനിയുടെ അമ്മ സ്കൂളിലെത്തി. ക്ലാസ്സ് ടീച്ചറിനെ കണ്ട് മോഹിനിയുടെ അമ്മ പോകാനൊരുങ്ങിയപ്പോൾ മോഹിനി ഓടിച്ചെന്ന് അമ്മയോട് പൈസ ചോദിച്ചു. എന്റെ കൈയ്യിൽ നയാ പൈസയില്ലെന്ന് ആ അമ്മ പറഞ്ഞു. മോഹിനി വിഷണ്ണയായി. അന്നെനിക്കൊരു പുതിയ വാക്കു കിട്ടി. നയാ പൈസ അതായത് ഒരു പൈസ.
അക്കാലത്ത് കാസർ ഗോഡ് ടൗൺ യു പി എസ്സിന് തൊട്ടു ചേർന്ന പറമ്പിലായിരുന്നു ഹൈസ്കൂൾ . അതിനപ്പുറത്ത് വഴിവക്കിൽ ചില മനുഷ്യർ കരിങ്ങാപ്പഴം (ഇന്നത്തെ ഞാവൽപ്പഴം പോലെ അതിനേക്കാൾ വളരെ ചെറിയ പഴം ) , നെല്ലിക്ക , ശീമ നെല്ലിക്ക തുടങ്ങിയവ കുട്ടകളിൽ കൊണ്ടുവന്ന് വിറ്റിരുന്നു. സ്കൂൾ കുട്ടികളാണ് ഏറെയും വാങ്ങിയിരുന്നത്. ഒരു പൈസ ,രണ്ടു പൈസ , മൂന്നു പൈസ, അഞ്ചു പൈസ ,10 പൈസ 20 പൈസ 25 പൈസ (കാലണ എന്ന് പഴമക്കാർ പറഞ്ഞു പോന്നു.), 50 പൈസ(അരയണ), ഒരു രൂപ എന്നിവയായിരുന്നു അന്നത്തെ നാണയങ്ങൾ . 100 ഒരു പൈസകൾ ചേരുമ്പോൾ ഒരു രൂപയായി. പ്രധാന ഉപഭോക്താക്കളായ കുട്ടികൾ ഒന്നോ രണ്ടോ പൈസ കൊടുത്ത് ഈ വക കായ്കനികൾ വാങ്ങി തിന്നിരുന്നു. ഒന്നോ രണ്ടോ പൈസ കൊടുത്ത് വാങ്ങുമ്പോൾ ഒരു വട്ടയില നിറയെ കായ്കനികൾ ലഭിച്ചിരുന്നു. ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾ കുട്ടികൾ എനിയ്ക്കും തന്നിരുന്നു. ഇത്തരം കായ്കനികൾ തിന്നിരുന്ന കുട്ടികൾക്ക് ചുവന്ന രക്താണുക്കളുടെ കുറവുണ്ടായിരുന്നില്ല എന്നനുമാനിക്കാം.

ഭൂരിഭാഗം കുട്ടികളും പോക്കറ്റിൽ ചില്ലറത്തുട്ടുകൾ ഈ വക സാധനങ്ങൾ വാങ്ങാനായി കരുതിയിരുന്നു. ഞാൻ വീട്ടിൽ നിന്നും പൈസയൊന്നും കൊണ്ടു പോയിരുന്നില്ല. ഒരു ദിവസം എനിയ്ക്കും ഒരു മോഹം തോന്നി. സ്കൂളിൽ പൈസ കൊണ്ടുപോകണമെന്ന്.
അമ്മയും കൈക്കുഞ്ഞായ അനുജത്തിയും ഒരു മുറിയിൽ കിടക്കുകയാണ്. ദേവിയാണ് വീട്ടിലെ ജോലികൾ ചെയ്തിരുന്നത്. അച്ഛൻ രാവിലെ ഓഫീസിൽ പോകുമ്പോൾ മീൻ വാങ്ങാനായി മേശ വലിപ്പിൽ പൈസ ഇട്ടിട്ട് പോകും. ദേവി അതെടുത്തു കൊണ്ടു പോയി നെല്ലിക്കുന്നിൽ നിന്നും മത്സ്യം വാങ്ങണം. അന്ന് പത്തു പൈസയുണ്ടെങ്കിൽ ഒരു കുടുംബത്തിന് ഒരു ദിവസം സുഭിക്ഷമായി കഴിക്കാനുള്ള മത്സ്യം ലഭിച്ചിരുന്നു. ചാകരയാണെങ്കിൽ മത്തി (ചാള), വട്ടമത്തി എന്നിവ 10 പൈസയ്ക്ക് നൂറിലധികം ലഭിച്ചിരുന്നു.

ഇന്നത്തെ പോലെ പണപ്പെരുപ്പം അന്നില്ലായിരുന്നു. സ്കൂളിൽ പൈസ കൊണ്ടുപോകണമെന്ന് തോന്നിയ ദിവസം ഞാനാ പൈസയെടുത്ത് ബാഗിൽ ഇട്ടു. സ്കൂളിൽ കൊണ്ടുപോയെങ്കിലും ചിലവാക്കാൻ തോന്നിയില്ല. ഓരോ ദിവസവും ഇതാവർത്തിച്ചു. ഇത് ചിലപ്പോൾ ഒന്നോ രണ്ടോ മൂന്നോ പൈസകൾ ഒക്കെയായിരുന്നു. ഒരു ദിവസം അമ്മ അച്ഛനോട് ചോദിച്ചു: മേശയിൽ പൈസ ഇടുമെന്ന് പറഞ്ഞിട്ട് ഇട്ടില്ലേയെന്ന് . കുറേ ദിവസങ്ങൾ കഴിഞ്ഞ് ബാഗിന് നല്ല ഘനം വച്ചു. എന്റെ കൈയ്യിൽ പൈസയുള്ള വിവരം കമലാക്ഷി മനസ്സിലാക്കി. എന്നോട് കരിങ്ങാപ്പഴം വാങ്ങാൻ പൈസ ചോദിച്ചെങ്കിലും ഞാൻ കൊടുത്തില്ല. ഒരു വെള്ളി അരഞ്ഞാണത്തിന്റെ ചുട്ടി പൊട്ടിയതും കൂട്ടത്തിലുണ്ടായിരുന്നു. പിറ്റേന്ന് ഞാനതെടുത്ത് കമലാക്ഷിയ്ക്ക് കൊടുത്തു. കമലാക്ഷി എന്നെയും കൂട്ടി നെല്ലിക്കുന്നിലെ ഒരു പീടികയിലെത്തി. ഈ ചുട്ടി കമലാക്ഷി സംസാര ശേഷിയില്ലാത്ത പീടികക്കാരന് കൊടുത്തിട്ട് മിഠായി തരാൻ ആവശ്യപ്പെട്ടു. അയാൾ ആ ചുട്ടി വാങ്ങി തിരിച്ചും മറിച്ചും നോക്കിയ ശേഷം എന്തൊക്കെയോ ദേഷ്യപ്പെട്ട് പറയാൻ ശ്രമിച്ച ശേഷം ചുട്ടി തിരികെ തന്നു. ഞങ്ങൾ ഇളിഭ്യരായി വീട്ടിലേയ്ക്ക് പോയി.

അന്നു രാത്രി അമ്മ എന്നെ പഠിപ്പിക്കാൻ ആരംഭിച്ചു. എന്നോട് ബാഗെടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഞാൻ ബാഗെടുത്തു അമ്മയുടെ കൈയ്യിൽ കൊടുത്തു. അസാമാന്യ ഭാരം അനുഭവപ്പെട്ട ബാഗ് അമ്മ തുറന്നു നോക്കിയപ്പോൾ ധാരാളം ചില്ലറത്തുട്ടുകൾ . അമ്മയെന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. അച്ഛൻ മീൻ വാങ്ങാനായി മേശ വലിപ്പിൽ ഇട്ടിരുന്ന പൈസയാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ വീട്ടിലെത്തിയപ്പോൾ അമ്മ വിവരങ്ങൾ ധരിപ്പിച്ചു . അച്ഛൻ എന്നെ അടുത്തു വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. വെറുതേ ദേവിയെ സംശയിക്കാനിടയാക്കിയില്ലേ എന്നു പറഞ്ഞപ്പോൾ എനിയ്ക്കും വിഷമം തോന്നി. അച്ഛൻ പിന്നെ കാര്യമായി പറഞ്ഞു തന്നു : ഒരിക്കലും മോഷ്ടിക്കരുതെന്നും കള്ളം പറയരുതെന്നും ചെയ്യരുതെന്നും. ഒരാൾ സാഹചര്യങ്ങൾ കൊണ്ട് കൊലപാതകിയാകാം പക്ഷേ മോഷ്ടിക്കുകയെന്നത് അയാൾ കരുതി കൂട്ടി ചെയ്യുന്നതാണ്. മോഷണത്തിന്റെ നിർവ്വചനവും അച്ഛൻ പറഞ്ഞു തന്നതിങ്ങനെയാണ്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ മഷി കുപ്പിയിലെ മഷി മറ്റൊരാൾ തൂവൽ കൊണ്ട് തൊട്ടെഴുതുന്നതു പോലും മോഷണമാണ്. ഞങ്ങളിൽ മൂല്യങ്ങൾ വളർത്താൻ അച്ഛൻ ഏറെ ശ്രദ്ധിച്ചിരുന്നു. അക്കാര്യത്തിൽ അച്ഛൻ ഞങ്ങൾക്ക് മാതൃകയാണ്. അച്ഛൻ ഔദ്യോഗിക ജീവിതം നയിച്ചത് ഒട്ടും കളങ്കമില്ലാതെയാണെന്ന് എനിയ്ക്കുറപ്പുണ്ട്, ഞാൻ ചില്ലറത്തുട്ടുകൾ എടുത്തു ബാഗിലിട്ടത് അച്ഛനമ്മമാർക്ക് അപ്രതീക്ഷിതമായി ഒരു സമ്പാദ്യമായി മാറി. വീട്ടിലുള്ള ബിസ്ക്കറ്റ് ഹോർലിക്സ് എന്നിവ തീർത്തു വയ്ക്കുക എന്നതാണ് ഞങ്ങൾ ചെയ്തിരുന്ന മറ്റു കള്ളങ്ങൾ . ഒരല്പം സാഹസപ്പെട്ട് കതകിന്റെ സാക്ഷ നീട്ടിവച്ച് അതിൽ ചവിട്ടിക്കയറി ഭിത്തിയിൽ മുകളിലായി തടി കൊണ്ട് തീർത്ത തട്ടിൽ വച്ചിരുന്ന പാട്ടയിൽനിന്നും ബിസ്ക്കറ്റ് എടുത്ത് തിന്നിട്ടുണ്ട്. ഉണ്ണിക്കണ്ണൻ വെണ്ണ കട്ടുതിന്നതു പോലെയുള്ള മോഷണങ്ങൾ മിക്കവരുടേയും ജീവിതത്തിലുണ്ടാകും. പക്ഷേ ജോലിയ്ക്കു നിന്ന ദേവിയെ സംശയിക്കത്തക്ക തരത്തിലുള്ള മോഷണം ഒരിക്കലും ന്യായീകരിക്കത്തക്കതല്ല.

കോട്ടയം: ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിച്ച “പുരസ്കാരസന്ധ്യ 2020 ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടൽ അർകാഡിയയിൽ നടന്നു . ചടങ്ങിൽ മലയാള കലാ സാഹിത്യ പത്രപ്രവർത്തന രംഗങ്ങളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്കാരം നൽകി ആദരിച്ചു. ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകൾ ചൊല്ലി. ലണ്ടൻ മലയാള സാഹിത്യവേദി കോ ഓർഡിനേറ്റർ സി. എ. ജോസഫ് സ്വാഗതവും പുരസ്കാര സന്ധ്യയുടെ കോ ഓർഡിനേറ്റർ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു. പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ ഡോ. പോൾ മണലിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എംപി ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുതിർന്ന സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, പത്രപ്രവർത്തകനും കേരള ലളിതകല അക്കാദമി മുൻ ചെയർമാനും മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് കെ.എ. ഫ്രാൻസിസ് , ലണ്ടനിൽ താമസിച്ചു ലോകമെങ്ങും എഴുതുന്ന മലയാള സാഹിത്യ രംഗത്തെ സമസ്ത മേഖലകളിലും കൃതികൾ രചിച്ച പ്രമുഖ സാഹിത്യകാരൻ കാരൂർ സോമൻ, അമേരിക്കൻ സാഹിത്യ-സാംസ്കാരിക രംഗത്ത് അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നിൽക്കുന്ന മാത്യു നെല്ലിക്കുന്ന്, ജർമനിയിലെ കലാസാംസ്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും നാല് പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയും ലോക കേരള സഭാ അംഗവുമായ ജോസ് പുതുശേരി എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.

 

ഡോ. ഐഷ . വി.

*ജെയ്സൺ ടാപ്പും കമലാക്ഷിയും പിന്നെ ഞാനും *

നമ്പ്യാരുടെ ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്ന പരിപാടി അവസാനിച്ചപ്പോൾ എന്റെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. അമ്മ ഉച്ച ഭക്ഷണം തന്ന് അയക്കാൻ തുടങ്ങി. ആദ്യം ഒരു പൊതിച്ചോറായിരുന്നു തന്നത്. ഞാനത് സ്കൂളിൽ ക്ലാസ്സ് മുറിയിൽവച്ച് കഴിച്ചു. ഞങ്ങൾ കൊച്ചു കുട്ടികൾക്ക് കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കാൻ സാധിക്കാത്തതിനാൽ സ്കൂളിനടുത്ത് വഴി വക്കിലുള്ള ടാപ്പി നെയായിരുന്നു ആശ്രയിച്ചിരുന്നത്. പൊതിച്ചോർ കൊണ്ടുപോയ ആദ്യ ദിവസം ഞാൻ ഭക്ഷണം കഴിച്ചിട്ട് ഭക്ഷ്യാവശിഷ്ടങ്ങളുo ഇലയും പേപ്പറും കൂടി ചുരുട്ടി ഞങ്ങളുടെ ഒന്നാo ക്ലാസ് സ്ഥിതി ചെയ്യുന്ന രണ്ട് നില കെട്ടിടത്തിന്റെ മുൻ വശത്തെ മുറ്റത്തേയ്ക്കിട്ടു. കമലാക്ഷി എന്നെയും കൂട്ടി വഴിവക്കിലെ ടാപ്പിനടുത്തെത്തി. ടാപ്പുയർത്തി കൈ കഴുകുക കൊപ്ലിക്കുക( വായ വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞു കഴുകുക ) എന്നത് കുറച്ചു പ്രയാസം സൃഷ്ടിച്ച അനുഭവമായിരുന്നു. എന്റെ പ്രയാസം കണ്ടപ്പോൾ കമലാക്ഷി ടാപ്പുയർത്തിത്തന്നു . ഞാൻ മനസ്സമാധാനത്തോടെ കൈയ്യും വായും മുഖവും കഴുകി കമലാക്ഷിയോടൊപ്പം തിരികെ പോന്നു.

പിറ്റേ ദിവസം ഭക്ഷണം കഴിച്ച ശേഷം ഞാൻ പൊതി വീണ്ടും മുൻഭാഗത്തെ മുറ്റത്തിട്ടു. മറ്റൊരു ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന അധ്യാപകൻ എന്നെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ വലിച്ചെറിഞ്ഞ ചപ്പ് അദ്ദേഹംഎന്നെ കൊണ്ടു തന്നെ എടുപ്പിച്ചു. എന്നിട്ട് പറഞ്ഞു ഇനി ഇതു പോലെ ചാടരുത്. കാസർഗോഡൻ ഭാഷയിൽ ചാടരുത് എന്നാൽ എറിയരുത് എന്നർത്ഥം. ഞാനതെടുത്ത് എവിടെക്കളയണം എന്നോർത്ത് വിഷമിച്ച് ക്ലാസ്സ് മുറിയിലേയ്ക്ക് തിരികെപ്പോയി. ജാലകത്തിലൂടെ നോക്കിയപ്പോൾ കെട്ടിടത്തിന്റെ പിൻ ഭാഗത്ത് അധികം ആൾപ്പെരുമാറ്റം ഇല്ലാത്ത സ്ഥലത്ത് കുറ്റിച്ചെടികൾ വളർന്ന് നിൽക്കുന്നു. ഒരല്പം വൃത്തികേടുള്ള സ്ഥലത്ത് കൂടുതൽ ചപ്പുചവറുകൾ വലിച്ചെറിയാനുള്ള മനുഷ്യ സഹജമായ വാസന ഞാനും പ്രയോഗിച്ചു. ചവർ ജനലിലുടെ കെട്ടിടത്തിന്റെ പിൻ ഭാഗത്തേയ്ക്ക് പറന്നു. തിരിഞ്ഞ് നോക്കിയപ്പോൾ മുമ്പേ കണ്ട മാഷ് പിന്നിലുണ്ട്. ഇവിടെയും ഇടാൻ പാടില്ല. നാളെ മുതൽ ഒരു പാത്രത്തിൽ ചോറ് കൊണ്ടുവരിക. ചപ്പുചവറുകൾ വലിച്ചെറിയരുത് എന്ന പാഠം ആ മാഷിൽ നിന്നും പഠിച്ചു. അക്കാലത്ത് ഇന്നുള്ളതു പോലെ പ്ലാസ്റ്റിക് ചവറുകളില്ല , കേട്ടോ. എല്ലാം പൂർണ്ണമായും ജൈവം.
( കാലം എ.ഡി. 1973)
പിന്നീട് ഞാൻ പാഥേയം( പൊതിച്ചോർ) വെടിഞ്ഞ് പാത്രത്തിൽ ചോറ് കൊണ്ടുപോകാൻ തുടങ്ങി. അപ്പോൾ പ്രശ്നം അല്പം കൂടി മൂർച്ഛിച്ചു. വഴിവക്കിലെ ടാപ്പ് ഒരു കൈ കൊണ്ട് ഉയർത്തിപ്പിടിച്ച് മറുകൈ കൊണ്ട് പാത്രം കഴുകി വൃത്തിയാക്കാനുള്ള സാമർത്ഥ്യം എനിക്കില്ലായിരുന്നു. കമലാക്ഷി ദിവസവും കമലാക്ഷിയുടെ ഭക്ഷണം നേരത്തേ കഴിച്ച് ഓടിവരും. എന്നെ സഹായിക്കാൻ. അപ്പോഴെല്ലാം ഞാൻ മനസ്സിൽ പ്രാർത്ഥിക്കുമായിരുന്നു : ഇനി ഒരിക്കലും കമലാക്ഷി ഒന്നാo ക്ലാസ്സിൽ തോൽക്കരുതേയെന്നു. ഞാൻ രണ്ടാം ക്ലാസ്സിലേയ്ക്ക് പോകുമെന്ന് എനിക്കുറപ്പായിരുന്നു. കമലാക്ഷിയുടെ കാര്യത്തിലായിരുന്നു പേടി. അതുകൊണ്ടാണ് മുട്ടിപ്പായി പ്രാർത്ഥിച്ചത്. കമലാക്ഷി ഒന്നിൽ തോറ്റാൽ പിന്നെ ടാപ്പുയർത്തിപ്പിടിക്കാൻ എന്നോടൊപ്പം വന്നില്ലെങ്കിലോ എന്ന ആശങ്ക.

എന്നെ അല്പം പ്രയാസപ്പെടുത്തിയ ഈ ടാപ്പിന്റെ പേര് ജെയ്സൺ ടാപ്പ് എന്നാണെന്ന് പിൽക്കാലത്ത് എനിക്ക് മനസ്സിലായി. ഞാൻ എം ബി എ ക്ക് പഠിക്കുമ്പോൾ I PR അഥവാ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് എന്ന പേപ്പറിന്റെ അസൈൻമെന്റിൽ നമ്മുക്കറിയാവുന്നതും നമ്മുടെ നാട്ടിൽ ലഭിച്ചിട്ടുള്ളതു മായ പേറ്റന്റിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമായിരുന്നു. അപ്പോഴാണ് ജെയ്സൺ ടാപ്പ് കണ്ടുപിടിച്ചത് ജെ പി സുബ്രഹ്മണ്യ അയ്യർഎന്ന തിരുവിതാംകൂറുകാരനാണെന്നും തിരുവിതാം കൂറിലെ ആദ്യ പേറ്റന്റുകളിലൊന്നിതാണെന്നും ഈ ടാപ്പിന്റെ പ്രത്യേകത ജലം ഒട്ടും പാഴായി പോകില്ലെന്നതുമാണ്. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഡോക്ടർ അച്ചുത് ശങ്കർ എസ് നായർ എന്ന അധ്യാപകന്റെ പേറ്റന്റിനെ കുറിച്ചുള്ള ഒരു ക്ലാസ്സിൽ ഇരുന്നപ്പോൾ അദ്ദേഹവു o ജെയ്സൺ ടാപ്പിന്റെ പേറ്റന്റിനെ കുറിച്ചും ഈ ടാപ്പ് നമ്മുടെ വഴിയോരങ്ങളിൽ ഉപയോഗിച്ചതിനെ കുറിച്ചുo ലോകം മുഴുവൻ ഈ ടാപ്പിന് പ്രചാരം ലഭിച്ചെന്നും അറിഞ്ഞപ്പോൾ അതു കണ്ടുപിടിച്ച മലയാളിയെ ഓർത്ത് ഞാൻ രോമാഞ്ചം കൊണ്ടു . ഒപ്പഠ എന്റെ പ്രിയ കൂട്ടുകാരി കമലാക്ഷിയെയും ഓർത്തു. എന്നെന്നും ഓർമ്മിക്കുവാനായി കൊച്ചു കൊച്ചു നന്മകൾ അവശേഷിപ്പിക്കുന്നവരെ നമുക്ക് ഓർക്കാതിരിക്കാൻ ആകുമോ . വേസ്റ്റ് വലിച്ചെറിയരുതെന്ന് പഠിപ്പിച്ച പേരറിയാത്ത ആ അധ്യാപകനേയും മറക്കാനാകില്ല.

രാജു കാഞ്ഞിരങ്ങാട്

മറുഭാഷ വശമില്ലാത്തതിനാൽ
വിവർത്തന കവിതയ്ക്കായ്
ലൈബ്രറിയിലേക്ക് പോയി
സെലിബ്രിറ്റിയായിരുന്നു
എനക്ക് വിവർത്തന കവിതകൾ
അലമാരകൾ അരിച്ചുപെറുക്കി
അടിവശത്തും പിറകുവശത്തും
എവിടെയുമില്ല അന്യഭാഷ (മറ്റുരാജ്യ) കവിത
കഴിഞ്ഞ ദിവസംവരേയുണ്ടായ
ബുക്കുകളൊക്കെയെങ്ങുപോയി
നാടുകടത്തപ്പെട്ട സ്വദേശാഭിമാനി
യോപുസതകങ്ങൾ
രജിസ്റ്റ്റിൽപരതിയപ്പോൾ
വെട്ടപ്പെട്ടിരിക്കുന്നു കുറേപേരുകൾ
പൗരത്വപട്ടികയിൽ (Accession Register)
പേരില്ലാതവയൊക്കെ
ഒറ്റരാത്രികൊണ്ട് നാടുകടത്തപ്പെട്ടെന്ന്
വെട്ടപ്പെട്ട വരികൾക് താഴെയും
മുകളിലുമുള്ള വരികൾക്ക്
വല്ലാതെ അകലംവർദ്ധിച്ചു വരുന്നത്
എന്നെ ഭയപ്പെടുത്തുന്നു

 

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

Email – [email protected]

 

ഡോ. ഐഷ . വി.

ആദ്യ പരീക്ഷയ്ക്ക് ഒന്നാം ക്ലാസ്സിൽ മിക്കാവാറും എല്ലാ കുട്ടികൾക്കും നല്ല മാർക്ക് ലഭിക്കാറുണ്ട്. അത് അച്ഛനമ്മമാർക്ക് കൂടി ലഭിക്കുന്ന മാർക്കാണ്. എന്നാൽ എന്റെ കാര്യത്തിൽ സംഭവിച്ചത് നേരെ തിരിച്ചാണ് . അച്ഛന്റെ ജോലി തിരക്കും, അമ്മയുടെ നവജാത ശിശു (അനുജത്തി)പരിപാലനവും, പനി, വയറിളക്കം, ചുമ, ജലദോഷം തുടങ്ങിയ ബാലരിഷ്ടത മൂലം ക്ലാമ്പിൽ പോകാതിരുന്നതിനാലും പരീക്ഷയാണെന്ന വിവരം ഞാനോ അച്ഛനമ്മമാരോ അറിഞ്ഞിരുന്നില്ല.

ക്ലാസ്സിൽ ചെന്നപ്പോൾ നന്ദിനി ടീച്ചർ കുട്ടികളോട് സ്ലേറ്റും പെൻസിലും എടുക്കാൻ പറഞ്ഞു. പിന്നെ കുറ കുറെ നിർദ്ദേശങ്ങൾ നൽകി . എനിക്കൊന്നും മനസ്സിലായില്ല . ഞാൻ എന്തൊക്കെയോ കുത്തിക്കുറിച്ചു..അവസാനം ടീച്ചർ മൂല്യ നിർണ്ണയം നടത്തി. എനിയ്ക്ക്‌ ലഭിച്ചത് 28/50 മാർക്ക് .ടീച്ചർ പറഞ്ഞു. എല്ലാവരും സ്ലേറ്റ് മായ്ക്കാതെ വീട്ടിൽ കൊണ്ടുപോയി കാണിക്കണം. ഞാൻ അത് അക്ഷരം പ്രതി അനുസരിച്ചു. അമ്മ എന്റെ മാർക്കുകണ്ടു. പരീക്ഷയായിരുന്നു എന്നത് അമ്മ പറഞ്ഞപ്പോഴാണ് എനിയ്ക്ക് മനസ്സിലായത്.അങ്ങനെ പരീക്ഷാ പേടിയില്ലാതെ മുന്നൊരുക്കങ്ങൾ ഇല്ലാതെ യാതൊരു മാത്സര്യ ബുദ്ധിയുമില്ലാതെ ആദ്യ പരീക്ഷ കഴിഞ്ഞു. പാസാകാനുള്ള മാർക്കും ലഭിച്ചു. അഞ്ചു വയസ്സിന് മുമ്പേ തന്നെ അചഛനമ്മമാർ എന്നെ അക്ഷരം പഠിപ്പിച്ചിരുന്നു. അതിനാൽ അത്യാവശ്യം വായിക്കാനൊക്കെ എനിയ്ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ ഒന്നാം ക്ലാസ്സിൽ ചേരുന്നതിന് മുമ്പാണ് ഞാൻ ആദ്യമായി പത്രം വായിച്ചത്. അമ്മ പത്രം നിവർത്തി പിടിച്ച് കസേരയിലിരുന്നു വായിച്ചപ്പോൾ ഞാൻ പുറകിലൂടെ ചെന്ന് പത്രം നോക്കി വായിച്ച വാർത്തയായിരുന്നു . ” ഓട്ടു കമ്പനിയിൽ തീ പിടുത്തം ” എന്നതായിരുന്നു തലക്കെട്ട്. അത്രയും വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു പിന്നെ പത്രം കൈയ്യിൽ കിട്ടിയാൽ തലക്കെട്ടുകൾ വായിക്കുക പതിവായി. ഇത്തിരിക്കുഞ്ഞൻ അക്ഷരങ്ങളിലുള്ള വാർത്തകൾ ഒത്തിരി അവഗണന നേരിട്ടു. കുഞ്ഞിക്കൈകൾ കൊണ്ട് പത്രം നിവർത്തിപ്പിടിച്ച് വായിക്കുക ഒത്തിരി പ്രയാസമുളള കാര്യമായിരുന്നു. എന്നാലും ശ്രമിച്ചു കൊണ്ടേയിരുന്നു. ശ്രമിച്ചു കൊണ്ടേയിരിക്കുന്നത് തീർച്ചയായും നമുക്ക് വിജയമുണ്ടാക്കും . അന്ന് വീട്ടിൽ മലയാള മനോരമ ഇന്ത്യൻ എക്സ്പ്രസ് എന്നീ രണ്ട് പത്രങ്ങളും ബാലരമയുമാണ് അച്ഛൻ വരുത്തിയിരുന്നത്. ഇക്കാലത്തെപ്പോലെ തീരെ ചെറിയ കുട്ടികളെ ആകർഷിക്കത്തക്ക തരത്തിലായിരുന്നില്ല ബാലരമയുടെ കെട്ടും മട്ടും. കുറച്ചു കൂടി മുതിർന്ന കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. ഗുണപാഠ കഥകൾ ധാരാളമുണ്ടായിരുന്നു.

കാസർഗോഡ് നെല്ലികുന്നിൽ ഞങ്ങൾ താമസിച്ചിരുന്ന വീട്ടു പറമ്പിൽ തന്നെയായിരുന്നു ദേവയാനി ചേച്ചിയും ഭർത്താവ് ഭാസ്കരൻ മാമനും താമസിച്ചിരുന്നത്. ഭാസ്കരൻ മാമൻ ചേർത്തല സ്വദേശിയും ദേവയാനി ചേച്ചി കൊല്ലം സ്വദേശിനിയും ആയിരുന്നു. വിവാഹശേഷം 14 വർഷത്തോളം സന്താനദു:ഖം അനുഭവിച്ച ചേച്ചിക്കും മാമനും ഞങ്ങൾ കുട്ടികളായിരുന്നു മക്കൾ. കൊല്ലം സ്വദേശികൾ എന്ന സ്നേഹം വേറെയും . ഇപ്പുറത്തെ മനോരമ വാർഷിക പതിപ്പ്, ഇയർ ബുക്ക് എന്നിവ അപ്പുറത്തോട്ടും അപ്പുറത്തെ വനിതയും മറ്റു പുസ്തകങ്ങളും ഇപ്പുറത്തോട്ടും കൈമാറി വായിച്ചിരുന്നു. രണ്ടു കുടുംബവും ഒന്നിച്ച് യാത്ര പോയിട്ടുണ്ട്. ഞങ്ങളെ മുടിയൊക്കെ ചീകിയൊതുക്കി സ്കൂളിലേയ്ക്ക് വിട്ടിരുന്നത് ചേച്ചിയായിരുന്നു. ഇരു വീടുകളിലേയും വിശേഷ ഭക്ഷണങ്ങൾ പരസ്പരം പങ്കു വച്ചിരുന്നു. മാമന് ഐസ് പ്ലാന്റിലായിരുന്നു ജോലി. ഒരിക്കൽ മാമൻ ഞങ്ങളെ ഐസ് പ്ലാന്റ് കാണാൻ കൊണ്ടുപോയിട്ടുണ്ട്. അമ്മ അനുജത്തിയെ പ്രസവിക്കാൻ ആശുപത്രിയിൽ പോയ ദിവസങ്ങളിൽ ഞാനും അനുജനും ചേച്ചിയുടേയും മാമന്റേയും കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. അച്ഛൻ അമ്മയോടൊപ്പം ആശുപത്രിയിലും, അമ്മ അനുജത്തിയെ പ്രസവിച്ചതിന്റെ തലേ രാത്രിയിൽ എനിയ്ക്കു വയറിളക്കം കലശലായി. ചേച്ചിയെന്നെ പല പ്രാവശ്യം കക്കൂസിൽ കൊണ്ടുപോയി. ആ രാത്രി ഞാനൊരു സ്വപ്നം കണ്ടു. തല മുടി ഉണ്ണിക്കെട്ടുകെട്ടി മേശക്കടിയിൽ ഇരിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. ഇക്കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞപ്പോൾ ചേച്ചിയെന്നോട് പറഞ്ഞത് ജനിക്കാൻ പോകുന്നത് മോളായിരിക്കുമെന്നാണ്. അതുപോലെ തന്നെ സംഭവിച്ചു. പിറ്റേന്ന് ഞങ്ങൾ കുഞ്ഞിനേയും അമ്മയേയും കാണാൻ ആശുപത്രിയിലേയ്ക്ക് പോയി.

അമ്മയുടെ ഉദരത്തിൽ മൂന്നാമത്തെ കുഞ്ഞ് വളരുന്ന വിവരം ഞാനറിഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു. ഒരു ദിവസം രാവിലെ അച്ഛന്റെ മേശക്കരികിൽ രണ്ടു കസേരകളിലായി അച്ഛനും അമ്മയും ഇരുന്ന് പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നു. അമ്മ ഇടയ്ക്കിടയ്ക്ക് കരയുന്നുമുണ്ട്. അപ്പോൾ കാര്യം പന്തികേടാണെന്ന് എനിയ്ക്ക് തോന്നി. ഞാനവരുടെ സംഭാഷണം ശ്രദ്ധിച്ചു. ഗർഭം അലസിപ്പിച്ചു കളയാൻ വേണ്ടി അമ്മ നിർബന്ധം പിടിക്കുകയാണ്. അച്ഛൻ സമ്മതിച്ചില്ല. മൂന്നാമതൊരു കുട്ടി കൂടി വേണ്ട . അമ്മ കട്ടായം പറഞ്ഞു. അച്ഛൻ പറഞ്ഞു : ഈ കുട്ടിയായിരിക്കും നിനക്ക് ഉതകുക. ( കാലം അത് തെളിയിച്ചു. അമ്മയ്ക്ക് പല വിധ അസുഖങ്ങൾ വന്നപ്പോൾ അനുജത്തിയായിരുന്നു അമ്മയെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതും നന്നായി സംരക്ഷിച്ചതും. മൂത്ത മക്കൾ രണ്ടുപേരും ദൂരെ ജോലി സ്ഥലങ്ങളിൽ ആയിരുന്നു.). അങ്ങനെ അവസാനം പ്രസവിക്കാൻ അമ്മയ്ക്ക് തീരുമാനിക്കേണ്ടി വന്നു. അമ്മ ഒരു നിബന്ധന വച്ചു. പ്രസവത്തിന് നാട്ടിൽ പോവുകയില്ല. നാട്ടിൽ പോയാൽ രണ്ടാമത്തെ പ്രസവത്തിന് ആശുപത്രിയിലെത്താൻ പറ്റാതിരുന്നതുപോലെ സംഭവിച്ചാൽ പ്രസവം നിർത്താൻ പറ്റില്ലല്ലോ. അതിനാൽ നാട്ടിൽ പോകുന്ന പ്രശ്നമേയില്ല. അച്ഛന് സമ്മതിക്കേണ്ടി വന്നു.അമ്മ വീട്ടിലേയ്ക്കും അച്ഛന്റെ അമ്മാവന്റെ വീട്ടിലേയ്ക്കും സ്ഥിരമായി കത്തുകൾ എഴുതിയിരുന്നെങ്കിലും ഗർഭത്തിന്റെ കാര്യം മാത്രം മറച്ചുവച്ചു.മൂന്നാമത്തെ മകൾ ജനിച്ച വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് ഇരു വീട്ടിലേയ്ക്കും ചെന്നപ്പോൾ അച്ഛന്റെ അമ്മായി ഞങ്ങളുടെ സ്നേഹ നിധിയായ ശാരദ വല്യമ്മച്ചി കാഞ്ഞിരത്തുംവിള വീട്ടിൽ നിന്നും ഓടി ഒന്നര കിലോമീറ്റർ അകലെയുള്ള ചിരവാത്തോട്ടത്ത് വലിയവിള വീട് എന്ന അമ്മ വീട്ടിലെത്തി. വല്യമ്മച്ചിയോടും (ലക്ഷ്മി അമ്മാമ്മ ) ആന്റിയോടും (സ്വർണ്ണ ലത ) വിവരവും പരിഭവവും ഒക്കെ പങ്കു വച്ച് മൂവരും കൂടെ കരച്ചിലായി. ഇതിനിടെ ശാരദ വല്യമ്മച്ചി വടക്കൻ പാട്ടിലെ വരികളും ചൊല്ലി. ” മാനത്തു നിന്നെങ്ങാനം പൊട്ടിവീണോ ഭൂമിയിൽത്തന്നെ മുളച്ചതാണോ .”

കാസർഗോഡ് താലൂക്കാശുപത്രിയിലാണ് അമ്മ അനുജത്തിയെ പ്രസവിച്ചത്. അച്ഛൻ പുറത്തേയ്ക്കു പോയ സമയത്താണ് പി.പിഎസ്( പോസ്റ്റ് പാർട്ട് സ്റ്റെറിലൈസേഷൻ ) ചെയ്യാനായി തീയറ്ററിൽ കയറ്റിയത്. അപ്പോൾ കുഞ്ഞ് ആശുപത്രി കിടക്കയിൽ ഒറ്റയ്ക്കായി. പിന്നീട് അച്ഛനെത്തി.
അങ്ങനെ എന്റെ അമ്മ കുടുംബാസൂത്രണത്തിന്റെ വക്താവായി മാറി. സർക്കാർ അറിയാതെ വീട്ടുകാർ അറിയാതെ ഒട്ടേറെ സ്ത്രീകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കുടുംബാസൂത്രണത്തിലേയ്ക്ക് നയിച്ചു. അച്ഛൻ ഞങ്ങളെയും കൊണ്ട് ഒരിക്കൽ മിലൻ തീയറ്ററിൽ സിനിമ കാണാൻ പോയപ്പോൾ സ്ക്രീനിൽ കുടുംബാസൂത്രണം സംബന്ധിച്ച ഒരു പരസ്യം തെളിഞ്ഞത് ഞാനിന്നും ഓർക്കുന്നു : ” നാം രണ്ട് നമുക്ക് രണ്ട്” . ഇതുമായി ബന്ധപ്പെട്ട സ്റ്റാമ്പും അന്നുണ്ടായിരുന്നു. ഒരു അച്ഛനും അമ്മയും രണ്ടു കുട്ടികളുമുള്ള ചിത്രമുള്ളത്. അന്നത്തെ പരസ്യം പിന്നീടെപ്പോഴോ ” നാം ഒന്ന് നമുക്ക് ഒന്ന് ” എന്നായി മാറി. മൂന്നാമത്തെ കുഞ്ഞ് പാഴായില്ല. ഇന്ന് കേരള യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രം ഡിപ്പാർട്ട്മെന്റ് ഹെഡും പ്രൊഫസറുമായി മാറി.

ആതിര സരാഗ്

“സമീറാ… നീ കരുതുംപോലെ പണത്തിന്റെ ഇല്ലായ്മയിൽനിന്നുള്ള കലഹത്തിന്റെ പേരല്ല വിപ്ലവം എന്നത്. ഇല്ലായ്മയിൽ നിന്ന് ആത്യന്തികമായി ഉണ്ടാവുന്നത് നിരാശയും ഭഗ്നാശയും മാനസിക തകർച്ചയും അന്യനോടുള്ള പകയും ഒക്കെയാണ്.
. . . . . . . . . . . . . . .
എന്നാൽ ഒരുവന്റെ ആത്മാഭിമാനവും സ്വത്വബോധവും അടങ്ങിയ വീണ്ടുവിചാരത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു സമത്വബോധമുണ്ട്. നിനക്കൊപ്പം തുല്യനായിരിക്കാൻ എനിക്കും അവകാശമുണ്ടെന്ന ബോധം. അതു തന്റെ ഇല്ലായ്മയെ ഓർത്തുള്ള പകയല്ല. ഉള്ളവനോടുള്ള അസൂയയുമല്ല. തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളാണ്. അതാണ് യഥാർത്ഥ വിപ്ലവം സൃഷ്ടിക്കുന്നത്. ” (മുല്ലപ്പൂ നിറമുള്ള പകലുകൾ)

“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.” (അൽ അറേബ്യൻ നോവൽ ഫാക്ടറി)

അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തെ പശ്ചാത്തലമാക്കി ബെന്യാമിൻ രചിച്ച ഇരട്ട നോവലുകളായ അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവയിലെ വരികളാണിവ.
വായനക്കാരനെ തന്റെ അക്ഷരങ്ങൾക്കുള്ളിൽ പിടിച്ചിടുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട് എന്ന് ഈ നോവലുകൾ വായിക്കുന്ന ഏതൊരു വായനക്കാരനും അംഗീകരിക്കും.
ഒരുമിച്ച് പ്രസിദ്ധീകരിച്ച ഈ നോവലുകൾ ഒറ്റപ്പെട്ട വായനക്ക് യോഗ്യമാണെങ്കിലും അൽ അറേബ്യൻ നോവൽ ഫാക്ടറി ആദ്യത്തേത് എന്നും  മുല്ലപ്പൂ നിറമുള്ള പകലുകൾ രണ്ടാമത്തേത് എന്നും കണക്കാക്കാവുന്നതാണ്.

കാനഡയിൽ സ്ഥിരതാമസമാക്കിയ പ്രതാപ് എന്ന മലയാളി പത്രപ്രവർത്തകന് വളരെ യാദൃശ്ചികമായാണ് ഒരു മധ്യപൂർവ്വേഷ്യൻ രാജ്യത്തേക്ക് പോകേണ്ടി വരുന്നത്. ഈ യാത്രയേയും ഇതിനിടയിൽ പ്രതാപ് വായിക്കുവാൻ ഇടയാക്കുന്ന ഒരു പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്ന നോവൽ.

ഒരു വിദേശ നോവലിസ്റ്റിനായി നോവൽരചനയ്ക്കാവശ്യമായ വിവരശേഖരണത്തിനായിയാണ് പത്രസ്ഥാപനം പ്രതാപിനെ നിയോഗിക്കുന്നതെങ്കിലും തന്റെ പഴയകാല നഷ്ടപ്രണയം ആ നഗരത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അയാൾ അങ്ങോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നത്. ആനന്ദത്തിന്റെ നഗരം എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ കഴിയവേ വളരെ യാദൃശ്ചികമായ അനുഭവങ്ങളിലൂടെ പ്രതാപ് കടന്നുപോകുന്നു. ഒരു സഹപ്രവർത്തകന്റെ  മുറിയിൽ നിന്നും ലഭിക്കുന്ന ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം അയാളുടെ ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറിക്കുന്നു. മുല്ലപ്പൂ വിപ്ലവം ശക്തമായിരുന്ന കാലഘട്ടത്തിൽ നഗരത്തിൽ ആർ ജെ ആയി  ജോലി നോക്കിയ സമീറ പർവീൺ എന്ന പാക്കിസ്ഥാനി പെൺകുട്ടി രചിച്ച ആ പുസ്തകം കാലഘട്ടത്തിന്റെ യഥാർത്ഥ ദുരന്തമുഖം വെളിപ്പെടുത്തുന്നതായിരുന്നു. എന്നാൽ രാജ്യത്ത് നിരോധിച്ച ആ പുസ്തകം പൂർണമായും വായിക്കുവാൻ പ്രതാപിന് സാധിക്കാതെ വരികയും സമീറയ്ക്ക് എന്ത് സംഭവിച്ചു എന്ന തുടരന്വേഷണവുമാണ് നോവലിന്റെ ബാക്കി ഭാഗങ്ങൾ.

ഉദ്യോഗജനകമായ അവതരണം നോവലിന്റെ കഥാഗതിയെയും ആശയത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാധാരണയായി മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും പോരാട്ടവും തുറന്നുകാട്ടുവാൻ നോവിലിനു  സാധിച്ചിട്ടുണ്ട് എന്ന് പറയാം. സ്വെച്ഛാധിപത്യതിന്റെ അവസാനം പ്രതീക്ഷിച്ച് നടത്തുന്ന സമരങ്ങളും അതിനു പിന്നിലെ ക്രൂരസത്യങ്ങളും നിരപരാധികളായ ആയിരങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നോവലിൽ പ്രതിപാദിക്കുന്നു. ചെയ്യുവാൻ പോകുന്ന ജോലിയോ തിരഞ്ഞു വന്ന പ്രണയമോ മറന്ന് പ്രതാപ് സമീരയെ  കണ്ടെത്തുവാൻ നടത്തുന്ന ഓരോ ശ്രമങ്ങളും വായനക്കാരുടെയും ശ്രമങ്ങളായി  മാറുകയാണ്.

അന്വേഷണമാണ്  ‘അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ’ ശൈലിയെങ്കിലും  ഉത്തരം പറച്ചിലാണ് ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന പുസ്തകം. പാകിസ്ഥാനിൽ നിന്നും തന്റെ അച്ഛനൊപ്പം കഴിയുവാനായി  നഗരത്തിലെത്തിയ സമീറ ആർജെയുടെ
സ്ഥാനം സ്വീകരിക്കുകയും വളരെ യാദൃശ്ചികമായി ഒരു ജനമുന്നേറ്റത്തിന്റെ  ഭാഗമായി മാറുന്നു. ആനന്ദം എന്ന പുറംതൊലിക്കുള്ളിൽ സ്വേച്ഛാധിപത്യത്തിന്റെ മൃഗമാണ് ആ നഗരത്തിൽ ഒളിച്ചിരിക്കുന്നത് എന്ന് സമീറ മനസ്സിലാക്കുന്നു. മജസ്റ്റിയുടെയും കാവൽ പൊലീസിന്റെയും ഗൂഢലക്ഷ്യങ്ങളും അതിക്രൂരമായ ശിക്ഷാനടപടികളും അടിച്ചമർത്തൽ രീതികളും ഞെട്ടലോടെയാണ് സമീറ  നോക്കിക്കാണുന്നത്.

താൻ കണ്ടതും അനുഭവിച്ചതുമായ
കാര്യങ്ങൾ എഴുതിയിടുമ്പോൾ വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന് സമീറ തിരിച്ചറിഞ്ഞില്ല. സാധരണ ജനതയെ വെറും നോക്കുകുത്തിയാക്കി നിർത്തി മുന്നോട്ട് പോകുന്ന ഭരണസംവിധാനം എതിരെ വരുന്ന പ്രതിക്ഷേധങ്ങളെ എത്ര ക്രൂരവും അവിശ്വസനീയവുമായ രീതിയിലാണ് അടിച്ചമർത്തുന്നത് എന്ന് സമീറയുടെ വിവരണത്തിൽ വ്യക്തമാണ്.
ഈ കാരണത്താൽ ഭരണകൂടത്തിന്റെ ശത്രുവായി മുദ്ര കുത്തപെടുന്ന സമീറ കടന്നുപോകേണ്ടി വരുന്ന അവസ്ഥകളും നോവലിൽ വിവരിക്കുന്നു. ആ രാജ്യത്ത് വിലക്കപെട്ട സമീറയുടെ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുക എന്ന ഉദ്യമം ബെന്യാമിനെ ഏൽപ്പിക്കുന്നത് പ്രതാപാണ്. കുടുംബം പോലും ഭരണകൂടത്തെ ഭയന്ന് സമീറയെ ഒറ്റപ്പെടുമ്പോൾ നീതിയുടെയും സത്യത്തിന്റെയും സ്വരമായി മാറുകയാണ് അവൾ.

വിപ്ലവത്തിന്റെ പറയപ്പെടാത്ത പോകുന്ന മുഖങ്ങൾ, ഏകാധിപത്യവും മതാധിപത്യവും ഒരു സാധാരണജനതയെ കൊണ്ടെത്തിക്കുന്ന അവസ്ഥാന്തരങ്ങൾ, മനുഷ്യന്റെ നിലനിൽപ്പിനായുള്ള പോരാട്ടം എന്നിവ വളരെ തൻമയത്വത്തോടെ നോവലുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ഒന്നു വായിച്ചാൽ മറ്റേത് വായിക്കാതെ ഇരിക്കാനാവില്ല എന്ന നിലയിലേക്കു വായനക്കാരനെ എത്തിക്കുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും ചരിത്രവും യാഥാർത്ഥ്യവും ഇടകലർന്ന ഒരു പുതിയലോകം വായനക്കാരനു മുൻപിൽ തുറന്നിടുകയാണ് അദ്ദേഹം തന്റെ ഇരട്ട നോവലുകളിലൂടെ.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

 

 

 

RECENT POSTS
Copyright © . All rights reserved