2010 മുതൽ യുകെയിലെ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടൻ മലയാള സാഹിത്യവേദി പ്രവർത്തനത്തിന്റെ പത്താം വാർഷീകം ആഘോഷിക്കുന്ന വേളയിൽ ലോകമെമ്പാടുമുള്ള ഭാഷാസ്നേഹികൾക്കായി യൂട്യൂബ് ചാനൽ ആരംഭിക്കുന്നു.
പ്രവാസി എഴുത്തുകാരുടെയും പ്രമുഖ എഴുത്തുകാരുടെയും രചനകൾ വായിക്കപ്പെടുന്ന ചാനലിൽ നാടൻ കലകളെയും,കേരളീയ കലകളേയും പരിചയപ്പെടുത്തുന്നു. സാംസ്‌കാരിക സമ്മേളനങ്ങളുടെയും കലാമേളകളുടെയും ലൈവ് സ്ട്രീമിംഗ്, അഭിമുഖങ്ങൾ തുടങ്ങിയ പ്രവർത്തന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനൽ ലോക പ്രവാസിമലയാളികൾക്ക് തങ്ങളുടെ സാഹിത്യരചനകൾ കൂടുതൽ വായനക്കാരിൽ എത്തുന്നതിനും അന്യം നിന്ന് പോകുന്ന തനത് കേരളീയ കലകളുടെ വളർച്ചക്കും കാരണമാകുമെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.
യുകെയിലെ അബർഡീനിൽ താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി എഴുതിയ “കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ” വായിച്ചുകൊണ്ടു തുടക്കം കുറിക്കുന്നു. കഥ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.
ലോകത്തിന് തന്നെ ഭീക്ഷണിയായി വളരുന്ന കൊറോണ വൈറസ് പടരുന്ന ഈ വേളയിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ പൊതുപരിപാടികൾ എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. ഈ സമയം വീട്ട് തടങ്കലിൽ എന്ന പോലെ കഴിയുന്ന മലയാളികൾക്ക് ഈ ചാനൽ ഒരു ആശ്വാസം ആകും. ഈ ചാനലിന്റെ പ്രവർത്തനത്തിൽ പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർ ലണ്ടൻ
മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോർഡിനേറ്ററും യുകെയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനുമായ സി. എ. ജോസഫുമായി ( 0784674602 ) ബന്ധപ്പെടാവുന്നതാണ്.
ഡോ. ഐഷ വി
ഒരു ദിവസം സ്കൂളിൽ നിന്നുംവീട്ടിൽ എത്തിയപ്പോൾ അമ്മ ചക്ക വരട്ടിയത് വച്ച് പായസം ഉണ്ടാക്കിയത് തന്നു. നല്ല രുചിയുണ്ടായിരുന്നു. വല്യമ്മച്ചി അയച്ചു തന്നതാണെന്ന് അമ്മ പറഞ്ഞു. അച്ഛന്റെ അമ്മായി ശാരദ വല്യമ്മച്ചിയെ എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾക്ക് വേണ്ടി ചക്ക വരട്ടിയതും വറുത്തതും കഷ്ടപ്പെട്ടുണ്ടാക്കി ടിന്നുകളിൽ നിറച്ച് കൊല്ലത്തുനിന്നും കാസർഗോട്ടേയ്ക്ക് പാഴ്സലായി അയച്ച വല്യമ്മച്ചിയോട് എനിയ്ക്ക് മധുരമുള്ള സ്നേഹം തോന്നി.
അച്ഛൻ വന്നപ്പോൾ അമ്മ ചക്കപ്പായസവും ചക്കവറുത്തതും എടുത്തു കൊടുത്തിട്ട് കാര്യങ്ങൾ പറഞ്ഞു. അന്യനാട്ടിൽ കിടക്കുന്ന നമ്മുക്കായി വല്യമ്മച്ചി ഒറ്റയ്ക്ക് എത്ര കഷ്ടപ്പെട്ടായിരിക്കും ചക്കവരട്ടിയും ചക്ക വറുത്തതും ഉണ്ടാക്കി അയച്ചിരിക്കുക എന്ന് . കൃഷിപ്പണിയും മറ്റും ധാരാളമുള്ള കുടുംബത്തിൽ ആ തിരക്കിനിടയിൽ മണിക്കൂറുകൾ ചിലവിട്ട് ഉണ്ടാക്കിയതാണത്.
എതായാലും ഞങ്ങൾ കുട്ടികൾക്ക് കുറേ ദിവത്തേയ്ക്ക് കുശാലായി. ചക്ക വരട്ടിയതും ചക്ക വറുത്തതുമൊക്കെ ഞങ്ങൾ കഴിച്ചു തീർത്തു. പിൽക്കാലത്ത് പഴുത്ത ചക്കയിൽ ശർക്കരയും ഏലയ്ക്ക യുമെല്ലാം ചേർത്ത് അമ്മ എല്ലാ ചക്കക്കാലത്തും ഞങ്ങൾക്ക് ചക്ക വരട്ടിയത് തയ്യറാക്കി തന്നിട്ടുണ്ട്. വളർന്നപ്പോൾ ഞാന്തം ചക്ക വരട്ടിയത് ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും അപ്രതീക്ഷിതമായി വല്യമ്മച്ചിയുടെ സ്നേഹത്തിൽ ചാലിച്ച് പാഴ്സലായെത്തിയ ചക്ക വരട്ടിയതിന്റേയും ചക്ക വറുത്തതിന്റേയും രുചി ഒളിമങ്ങാത്ത ഓർമ്മയാണ്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
കാരൂർ സോമൻ
ആകാശച്ചെരുവിൽ വെളിച്ചം മങ്ങിയ സമയം. കൊറോണ വൈറസ് ഭീതി പടർന്നു നിൽക്കുമ്പോഴാണ് ലണ്ടനിൽ നിന്നെത്തിയ കോഴിപറമ്പിലെ കോയിച്ചൻ എന്ന് വിളിപ്പേരുള്ള യാക്കൂ കൊറീത് കാറുമായി റോഡിലിറങ്ങിയത്. കർശന നിയമമുണ്ടായിട്ടും ഒരു സമൂഹത്തെ നശിപ്പിക്കാനിറങ്ങിയവരെ വെറുതെ വിടാൻ പോലീസ് തയ്യാറായില്ല. കാറുമായി മടങ്ങിപ്പോകാൻ തയ്യാറല്ലാത്ത കോയിച്ചൻ തന്റെ പൊങ്ങച്ചം പൊലീസിന് മുന്നിൽ എടുത്തു കാട്ടി. ഉടനടി പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഇയാൾ വൈറസ് കുടുബത്തിലുള്ളതെന്ന് മനസ്സിലാക്കി. മുൻപ് ആലപ്പുഴയിൽ ധാരാളം കോഴികൾ വൈറസ് മൂലം ചത്തൊടുങ്ങിയിരുന്നു. കോഴിപറമ്പിലെ കോയിച്ചെന്റെ പിതാവ് കൊറീതിനും ധാരാളം കോഴികളുണ്ടായിരുന്നു. ആരോഗ്യ വകുപ്പ് വൈറസ് കണ്ടെത്തിയത് കോഴിപറമ്പിലെ കോഴികൾക്കാണ്. കോഴികളെയെല്ലാം കൊന്നു കുഴിച്ചുമൂടി. ഇപ്പോൾ കൊറോണ പരത്താൻ മകനും ലണ്ടനിൽ നിന്നെത്തിയിരിക്കുന്നു.
കോയിച്ചൻ നാട്ടിലെത്തിയത് രോഗക്കിടക്കയിലുള്ള പിതാവിനെ കാണാനാണ്. ആ വരവിന് മറ്റൊരു ഉദ്ദേശവുമുണ്ട്. കോഴികളെ പരിപാലിച്ചിരുന്ന കുഞ്ഞുമോൻ കോഴികൾക്കൊപ്പം കോഴിപ്പനി പിടിച്ചു് മരണപ്പെട്ടു. ആ കുടുംബത്തിന്റ എല്ലാം ഉത്തരവാദിത്വവും കുട്ടികളുടെ പഠനമെല്ലാം കോഴിപറമ്പൻ കൊറീത് ഏറ്റെടുത്തു. അതിനാൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. കൊറിതിന്റ മകൻ കോയിച്ചൻ പിതാവറിയാതെ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞുമോളുടെ ഉത്തരവാദിത്വവും ഏറ്റെടുത്തു. മധുര സ്മരണയിൽ കഴിയുന്ന കുഞ്ഞുമോൾ കോഴി പൊരിച്ചു കാത്തിരിക്കുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞത്. ആ വാർത്ത അവളെ അഗാധ ചിന്തയിലേക്ക് വലിച്ചിഴച്ചു.
കോയിച്ചെന്റെ കാറിൽ നിന്ന് പോലീസ് ഒരു ജോണി വാക്കർ വിസ്‌കിയെടുത്തു് തിരിച്ചും മറിച്ചും നോക്കി. നാട്ടിൽ വരുമ്പോഴൊക്കെ കോയിച്ചൻ കുപ്പികൾ കൊണ്ടുവരാറുണ്ട്. കോഴിയും കുപ്പിയും കുഞ്ഞുമോളും അയാൾക്ക് വിലപ്പെട്ടതാണ്. പൊലീസിന് മറ്റൊരു വിവരംകൂടി കിട്ടി. രാജ്യത്തെ ജനതാ ഹർത്താൽ ദിവസം ഇയാളെ പോലീസ് പിടികൂടി വിട്ടയച്ചതാണ്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഫേസ് ബുക്ക് പരിശോധിച്ചു. മറ്റുള്ളവരുടെ കഴുത്തിൽ കത്തിവെക്കുന്ന പലതും വായിച്ചു. ബ്രിട്ടനിൽ ഇയാൾ അറിയപ്പെടുന്നത് കൊറോണ കോഴിയെന്നാണ്. ആ പേര് വരാൻ കാരണം സോഷ്യൽ മീഡിയയിലാണ് ഇദ്ദേഹം കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നതും അതിനെ വളർത്തി വലുതാക്കി മൊട്ട വിറ്റഴിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളർത്തുന്ന കോഴിപ്പനി ഇപ്പോൾ കൊറോണ വൈറസ്സായി മനുഷ്യരുടെയിടയിലും വളർത്തുന്നു. തന്റെ തെറ്റുകൾ പൊറുക്കണമെന്ന് പോലീസിനോട് കേണപേക്ഷിച്ചെങ്കിലും പോലീസുകാരൻ കണ്ണു കുർപ്പിച്ചു് വെറുപ്പോടെ നോക്കി പറഞ്ഞു. “നിന്നെപോലുള്ള വൈറസ് രോഗികൾ ജയിലിൽ കിടന്നാലെ പഠിക്കു”. കോയിച്ചൻ ദയനീയ ഭാവത്തിൽ കണ്ണു തുറന്ന് നോക്കി.
സംഭവമറിഞ്ഞ ലണ്ടനിൽ നഴ്‌സായി ജോലിചെയ്യുന്ന രണ്ട് മക്കളുള്ള ഭാര്യ അലീന പോലീസ് സ്റ്റേഷനിലുള്ള ഭർത്താവിനോട് വ്യാകുലപ്പെട്ടുകൊണ്ടറിയിച്ചു.
” ഇവിടുന്ന് നാട്ടിൽ പോയത് കൊറോണ പടർത്താനാണോ മനുഷ്യ? രോഗമുള്ള വ്യക്തിയുടെ ചുമ, തുമ്മൽ, രോഗബാധയുള്ള വ്യക്തികൾ സ്പര്ശിച്ച വസ്തുക്കളിൽ തൊട്ടാൽ പകരുന്നതൊക്കെ അറിയില്ലേ? വീട്ടിലിരിക്കാതെ വൈറസ് പരത്താൻ ഇറങ്ങിയിരിക്കുന്നു? ആരെ കാണാനാണ് ഇത്ര തിടുക്കത്തിൽ പോയത്? ഈ രാജ്യത്തിനും നാണക്കേടുണ്ടാക്കുമെല്ലോ?
ആരെ കാണാനെന്നുള്ള ചോദ്യം കേട്ടപ്പോൾ ഹ്ര്യദയം കുതിക്കുവാൻ തുടങ്ങി. തന്റെ തലക്ക് മുകളിൽ നാട്ടിലെ കാമുകിയുടെ വാൾ തൂങ്ങികിടക്കുന്നത് അലിനക്കറിയില്ല. മാതാപിതാക്കളെ കാണാൻ വളരെ ഉത്സാഹത്തോടെ പോകുമ്പോൾ ഭർത്താവ് കാമുകിയുമായി പ്രേമസുഖത്തിൽ പുളച്ചൊഴുകാനെന്ന് ഒരു ഭാര്യയും ചിന്തിക്കില്ല. പേരിനും പെരുമക്കും വേണ്ടി സോഷ്യൽ മീഡിയയിൽ എന്തെങ്കിലും കത്തിച്ചുവിടുമെങ്കിലും ദാമ്പത്യ ജീവിതത്തിൽ മറ്റൊരു പരിഷ്ക്കാരം വരുത്തുമെന്ന് അലീന വിശ്വസിക്കില്ല. നല്ല ഭർത്താക്കന്മാർക്ക് അങ്ങനെ മൂടുപടമിട്ട് നടക്കാൻ സാധിക്കുമോ?
പള്ളിയിൽ പോകുമ്പോഴൊക്കെ ഭർത്താവ് ബാഹ്യഡംബരങ്ങളിൽ മിഴിവ് കാണിക്കാറുണ്ട്. ആ മുഖം വടിച്ചു മിനുക്കി, പള പളുപ്പൻ കറുത്ത കോട്ടും സ്യൂട്ടും അതിൽ സുഗന്ധം പരത്തുന്ന പെർഫ്യൂമടിച്ചു് തിളങ്ങുന്ന ഷൂസു൦ കറുത്ത കണ്ണടയും സ്ത്രീകളുടെ ശ്രദ്ധ ക്ഷണിക്കാൻ മാത്രമെന്ന് അലീനയുടെ കൂട്ടുകാരി ആനി പറഞ്ഞപ്പോഴാണ് അതിന്റ ദൂഷ്യവശം മനസ്സിലാക്കി അലീന ഒപ്പം പോകാൻ തുടങ്ങിയത്. ആദ്യ കുടിക്കാഴ്ചയിൽ തന്നെ ഇയാളൊരു കോഴിയെന്ന് ആനി മനസ്സിലാക്കി അകൽച്ച പാലിച്ചു. ഇപ്പോൾ ആ കോഴിപ്പനി സോഷ്യൽ മീഡിയയിലാണ് കാണുന്നത്. ഭർത്താവിനെ ഓർത്തിരുന്ന അലീനയുടെ മനസ്സ് പള്ളിക്കുള്ളിലെ ഭിത്തികളിൽ ചിറകുവിരിച്ചു പറക്കുന്ന സുന്ദരിമാരായ മാലാഖമാരിലെത്തി. ഏതൊരു പുരുഷനും അതിന് മുകളിൽ ചിറക് വിടർത്തി പറക്കാൻ ശ്രമിക്കും. ആ മാലാഖമാരെ കണ്ട് തന്റെ കണ്ണ് കുളുർത്തിരിന്നു. ഭക്തി പ്രകടനങ്ങൾ കാഴ്ച്ചവെക്കുന്ന ഈശ്വരന്റ കൂടാരങ്ങൾ ആഡംബരത്തിൽ ഉല്ലസിക്കുന്നു. സുന്ദരിമാർ മണ്ണിലെ പക്ഷികളായി പലരുടെയും ഹൃദയത്തിൽ നിർബാധം വന്നിരിക്കുന്നു. ചിലർക്ക് പദവികളാണ് പ്രധാനം. ഈ കൊറോണ കൊവിഡിനെ മനുഷ്യരിലൂടെ ഈശ്വരൻ അയച്ചതാണോ? ഈശ്വരൻ തന്ന പ്രപഞ്ചത്തെ മനുഷ്യർ മാലിന്യകൂമ്പാരമാക്കിയത് മാത്രമല്ല അവന്റെ മനസ്സും പാപ മാലിന്യത്താൽ നിറഞ്ഞിരിക്കുന്നു. മനുഷ്യർ കിളിക്കൂടുകളിൽ അഭയം പ്രാപിച്ചു. ശത്രു മുന്നിൽ പത്തിവിരിച്ചാടുന്നു. എങ്ങും ഭയം, മൗനം, നിശ്ശബ്‌ദം. ഈശ്വരന്റെ കാലൊച്ചകൾ കാതുള്ളവൻ കേൾക്കട്ടെ
ശിവജ കെ.നായർ.
പച്ച മരത്തിന്റെ ഉച്ചിയിൽ
മകര വെയിൽ
തിളച്ചുമറിഞ്ഞു.
ഇലകൾ കൊഴിച്ചെറിഞ്ഞ്
ജല സമൃദ്ധിതേടിയ
കൊമ്പിൻ മുനമ്പിൽ
ചുവന്നുതുടുത്തൊരൊറ്റപ്പൂവ് മാത്രം
ഉദിച്ചങ്ങനെ
ജ്വലിച്ചു നിന്നു .
വെയിൽത്തിളപ്പിലേയ്ക്ക്
ചൂടുചോര ചാറിയ
ഒരുൻമാദിനിപ്പൂവ് !
വേനലൊഴുക്കിനെതിരെ
ഒരീറൻ കാറ്റ്
പലവട്ടം നീന്തിക്കയറിയ
നേരത്ത്
നരകയറിയ
ഉമിക്കുന്നു മല
ചമഞ്ഞൊരുങ്ങിയ
ഒട്ടിയക്കുഴിയുടെ നേർക്ക്
ഒരു വിളറിയ
ചിരിയെറിഞ്ഞു
തിളച്ചു കുറുകി
തണുത്തുറഞ്ഞ
വെയിൽ
കൊത്തിക്കുടിച്ച്
പൂച്ച വയലിലെ
കാക്കകൾ
ആർപ്പുവിളിച്ചു.
ഒഴുക്കു വറ്റിയ ഒരു
തോടിന്റെ കരയിലെ
പനങ്കൂട്ടത്തിന്റെ
തണലിലപ്പോഴും
തിന്നു കൊഴുത്ത
ഒരെരുമ ഇരുട്ടിന്റെ വന്മല പോലെ
നീണ്ടു നിവർന്നങ്ങനെ
കിടപ്പുണ്ടായിരുന്നു…. !
ശിവജ കെ.നായർ.
ചങ്ങനാശ്ശേരി കുന്നുംപുറം സ്വദേശിയാണ് , കുന്നന്താനം എൻ എസ്സ് എസ്സ് സ്കൂൾ അധ്യാപിക.
ആകാശവാണിയിൽ കഥ,കവിത എന്നിവ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
ഡോ. ഐഷ വി
ചില കേട്ടറിവുകളും അനുഭവങ്ങളും ഓർമ്മകളെ പൂർണ്ണതയിലേയ്ക്ക് നയിക്കുന്നു. അതിലൊന്നാണ് എന്നെ ആരെങ്കിലും വിളിക്കുമ്പോൾ ” എന്തോ” യെന്ന് വിളി കേൾക്കാൻ പഠിപ്പിച്ച ശാന്ത. ശാന്തയുമൊത്തുള്ള ഞങ്ങളുടെ ചില്ലിട്ട കുടുംബ ഫോട്ടോ വീട്ടിലെ ഭിത്തിയിൽ തൂങ്ങുന്നുണ്ട്. എന്നെ രണ്ടര വയസ്സിൽ കാസർഗോഡ് നെല്ലി കുന്നിലുള്ള ഗിൽഡിന്റെ നഴ്സറിയിലാക്കി. നഴ്സറിയിൽ നിന്നും വീട്ടിലെത്തിയാൽ ഞാനേതെങ്കിലും മൂലയിൽ ചെന്നിരിക്കും. അച്ഛനമ്മമാർ വിളിച്ചാൽ വിളി കേൾക്കില്ല. ഐഷേ എന്നു വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കണം എന്നാണ് അച്ഛന്റെ നിബന്ധന. പക്ഷേ ഞാൻ മിണ്ടാതിരിക്കും. എന്നെ വീടിന്റെ മുക്കിലും മൂലയിലും അന്വേഷിച്ച് നടക്കേണ്ടതിനാൽ അച്ഛനമ്മമാർക്ക് ദേഷ്യം വന്നിരുന്നു. ഇതിനൊക്കെ ഒരു പരിഹാരമുണ്ടായത് ശാന്ത ഞങ്ങളുടെ വീട്ടിലേയ്ക്ക് ഒരംഗത്തെപ്പോലെ വന്നതിനു ശേഷമാണ്.
ശാന്ത ഞങ്ങളുടെ വീട്ടിലെങ്ങനെ എത്തിയെന്നറിയേണ്ടേ? ശാന്തയുടെ അച്ഛന് തുകൽപ്പെട്ടിയുണ്ടാക്കി വിൽക്കുന്ന ബിസിനസ് ആയിരുന്നു. അച്ഛൻ അദ്ദേഹത്തിന്റെ പക്കൽ നിന്നും രണ്ട് തുകൽ പെട്ടികൾ വാങ്ങി. രണ്ടും നല്ല വലുപ്പമുള്ള പെട്ടി കൾ . ഒന്ന് കറുപ്പും ഒന്ന് ചുവപ്പും. ഒന്നിൽ അച്ഛൻ ഓഫീസ് കാര്യങ്ങൾ സൂക്ഷിച്ചു വച്ചു. ഒന്നിൽ വസ്ത്രങ്ങളും. പെട്ടി വിറ്റയാളുടെ വീട്ടുകാര്യങ്ങൾ അച്ഛൻ അന്വേഷിച്ചു കാണും . അല്പം സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമാണ്. അദ്ദേഹത്തിന്റെ മകൾ ശാന്ത ഹൈസ്കൂളിൽ പഠിയ്ക്കുന്നു. ശാന്തയെ കൂടെ നിർത്തി പഠിപ്പിക്കാമെന്ന് അച്ഛൻ ഏറ്റു. എന്റെ ഒറ്റപ്പെടലിന് ഒരവസാനമാവുമെന്ന് അച്ഛൻ കരുതി. അങ്ങനെ ശാന്ത ഞങ്ങളുടെ വീട്ടിലെത്തി. എനിയ്ക്കാരു ചേച്ചിയായി. ശാന്ത ഞങ്ങളുടെ വീട്ടിൽ നിന്ന് രാവിലെ സ്കൂളിൽ പോകും. ഞാൻ നഴ്സറിയിലേയ്ക്കും. വൈകിട്ട് ശാന്ത എത്തുമ്പോഴേയ്ക്കും ഞാനുമെത്തും. പിന്നെ ശാന്ത എന്റെ കൂടെ കളിക്കും വർത്തമാനങ്ങൾ പറയും. അച്ഛനമ്മമാർ എന്നെ പേരു ചൊല്ലി വിളിക്കുമ്പോൾ ഞാൻ അനങ്ങാതിരിക്കുന്ന വിവരം ശാന്ത മനസ്സിലാക്കി. ശാന്ത വളരെ കഷ്ടപ്പെട്ട് എന്നെ എന്തായെന്ന് വിളി കേൾക്കാൻ പഠിപ്പിച്ചു. പിന്നെ ആരെന്റെ പേര് വിളിച്ചാലും എന്തോ യെന്ന് വിളി കേൾക്കുക പതിവായി. ഒരിക്കൽ എനിയ്ക്ക് മൂന്നര വയസ്സുള്ളപ്പോൾ ഞങ്ങൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കുറേ മണിക്കൂറുകൾ ഇരിക്കാനിടയായി.
അവിടെ ഉച്ചഭാഷിണിയിലൂടെ ഏതോ ഒരു ഐഷ പ്ലാറ്റ്ഫോമിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ കാണണമെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഈ പേര് കേട്ടപ്പോൾ ഞാൻ ശാന്ത പഠിപ്പിച്ച “എന്തോ ” യെന്ന് വിളി കേൾക്കാൻ തുടങ്ങി. അന്നേരം അമ്മ പറഞ്ഞു : അത് മോളെയല്ല വിളിക്കുന്നത് , വേറെ ഏതോ ഐഷയെയാണെന്ന്. എങ്കിലും വീണ്ടും വീണ്ടും ഉച്ചഭാഷിണിയിലൂടെ ഈ പേര് കേട്ടപ്പോൾ ഞാൻ വിളി കേട്ടുകൊണ്ടേയിരുന്നു. “എന്തോ “യെന്ന വാക്ക് എന്റെ തലച്ചോറിൽ പ്രോഗ്രാം ചെയ്ത് വച്ചതു പോലെയായിരുന്നു.
ശാന്ത പത്താം ക്ലാസ്സ് കഴിഞ്ഞ് പോയ ശേഷം ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞങ്ങളെ കാണാനെത്തി. ശാന്തയുടെ അനുജത്തിയുമായാണ് എത്തിയത്. ഞങ്ങൾക്ക് ബിസ്ക്കറ്റും പലഹാരങ്ങളും കൊണ്ടുവന്നിരുന്നു. അപ്പോൾ ശാന്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അമ്മ ഞങ്ങൾ കുട്ടികൾക്ക് ശാന്തയേയും അനുജത്തിയേയും പരിചയപ്പെടുത്തിത്തന്നു. ചായയും കുടിച്ച് ഞങ്ങളെ കുറേ നേരം ഊഞ്ഞാലാട്ടിയ ശേഷമാണ് ശാന്തയും അനുജത്തിയും പോയത്. പെട്ടികൾ അലമാരയ്ക്ക് വഴി മാറി. ശാന്തയുടെ അച്ഛൻ നിർമ്മിച്ച തുകൽ പെട്ടികൾ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അച്ഛന്റെ പക്കൽ ഭദ്രമായുണ്ട്.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
ഡോ. ഐഷ വി
പയസ്വിനിയും പുലിക്കുന്നും ടെലിവിഷനും.
ചില അവധി ദിവസങ്ങളിൽ അച്ഛൻ ഞങ്ങളേയും കൊണ്ട് നടക്കാൻ പോകാറുണ്ട്. അങ്ങനെ അനുജത്തിയ്ക്ക് ആറു മാസമായ സമയത്ത് (1973)ഒരവധി ദിവസം അച്ഛനും അമ്മയും അനുജനും ഞാനും അനുജത്തിയുമായി നടക്കാനിറങ്ങി. അനുജത്തി അമ്മയുടെ ഒക്കത്താണ്. അച്ഛനിത്തിരി വേഗത കൂടുതലാണ്. അച്ഛന്റെ ഒപ്പമെത്താൻ ഞാനും അനുജനും ഓടുന്നുണ്ട്. നെല്ലിക്കുന്നിൽ നിന്നും കാസർഗോഡ് പട്ടണത്തിലെത്തി വലത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം നടന്നു. അപ്പോൾ ഞങ്ങൾ അച്ഛനോട് ചോദിച്ചു. അച്ഛാ എത്താറായോ? അച്ഛൻെറ മറുപടി ഈ പുലിക്കുന്ന് കയറി ഇറങ്ങിയാൽ ചന്ദ്രഗിരിപ്പുഴയായി. ചന്ദ്രഗിരിപ്പുഴയ്ക്ക് പയസ്വിനി എന്നു കൂടി പേരുണ്ട്. ചന്ദ്രഗിരിപ്പുഴയുടെ രണ്ട് പേരുകളും എനിക്കിഷ്ടപ്പെട്ടു. ഞങ്ങൾ പുലിക്കുന്ന് കയറി. പുലിക്കുന്നിന് മുകളിലൂടെ വീണ്ടും മുന്നോട്ട് നടന്നപ്പോൾ ഇറക്കമായി. ഒരു കയറ്റത്തിന് ഒരിറക്കവുമുണ്ട്. ഒരു കുന്നിന് ഒരു കുഴിയുമുണ്ട്. ഇറക്കo ഞങ്ങൾക്കൊരാശ്വാസമായി. അച്ഛൻ വേഗത അല്പം കുറച്ചിട്ടുണ്ട്. പുലിക്കുന്നു കയറിയ ആയാസത്തിലാവണം. നദി കടലിനോടടുക്കുമ്പോൾ വേഗത കുറയും. ഞങ്ങൾ ഇറക്കമിറങ്ങുമ്പോൾ അമ്മയാണത് കണ്ടുപിടിച്ചത്. വഴിയുടെ വലതു ഭാഗത്തായി ധാരാളം കാറ്റാടി മരങ്ങൾ. അങ്ങനെ ആദൃമായി ഞാൻ കാറ്റാടി മരം കണ്ടു. അമ്മ പറഞ്ഞു: നല്ല കാറ്റ്. നമ്മൾ വീടു വയ്ക്കുമ്പോൾ ഒരു കാറ്റാടി മരം കൂടി നട്ടുപിടിപ്പിക്കണം. അച്ഛനും അത് ശരിവച്ചു. ഞാനത് മനസ്സിൽ കുറിച്ചു. പിന്നീട് ധാരാളം വൃക്ഷങ്ങൾ സ്വന്തം കൈ കൊണ്ട് നട്ടുപിടിപ്പിച്ചെങ്കിലും അമ്മ കാറ്റാടി മരം മാത്രം നട്ടില്ല. ഇരുപതോളം വർഷങ്ങൾക്കു ശേഷം ഒരു കാറ്റാടി മരവും കുറേ തേക്കിൻ തൈകളും വാങ്ങി കൊടുത്തെങ്കിലും അച്ഛനമ്മമാർ അവർ താമസിക്കുന്ന വീട്ടു പറമ്പിൽ അതു നട്ടില്ല. കൃഷിയുടെ കൂടെ അവ വേണ്ടത്രേ.
പുലിക്കുന്നിറങ്ങി പയസ്വിനിയെ ഞങ്ങൾ കൺകുളിർക്കെ കണ്ടു. തീരത്ത് കുറച്ചുനേരം വിശ്രമിച്ചു. പിന്നെ പതുക്കെ പുലിക്കുന്ന് കയറി ഇറങ്ങി നെല്ലിക്കുന്നിലെ വാടക വീട്ടിലേയ്ക്ക് . പിന്നീട് പല പ്രാവശ്യം പുലിക്കുന്നിലും പുഴക്കരയിലും എത്തിയിട്ടുണ്ട്. ഈ യാത്രകൾ ഞങ്ങൾക്ക് വളരെ സന്തോഷം നൽകി. ഒപ്പം ദീപ്തമായ ഓർമ്മകളും. ഒരിക്കൽ പുലിക്കുന്നിലെത്തിയത് ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്ന കോമ്പൗണ്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന എഞ്ചിനീയറും കുടുംബവും പുലിക്കുന്നിലേയ്ക്ക് താമസം മാറിയപ്പോഴാണ്. ഞങ്ങൾ അവരുടെ വീട്ടിലെത്തി. ചായ സൽക്കാരത്തിനു ശേഷം ഞങ്ങൾ കുട്ടികൾ കളിച്ചു. മുതിർന്നവർ വർത്തമാനം പറഞ്ഞിരുന്നു.
പിന്നീട് അച്ഛൻ ഞങ്ങളെ പുലിക്കുന്നിൽ കൊണ്ടുപോയത് ടെലിവിഷൻ കാണാനാണ് (1974-ൽ ). അന്ന് ഡൽഹിയിൽ നിന്നാണ് സംപ്രേക്ഷണം. അന്ന് അച്ഛൻ പറഞ്ഞു തന്നത് കേബിൾ വഴിയാണ് സംപ്രേക്ഷണം എന്നാണ്. അവിടെ വലിയ ഒരു ഡിഷ് ആന്റിനയും സ്ഥാപിച്ചിരുന്നു. ഒരു പക്ഷേ കേരളത്തിൽ ആദ്യമായി ടെലിവിഷൻ സ്ഥാപിച്ചത് പുലിക്കുന്നിലായിരിക്കും. അന്ന് ഇൻസാറ്റ് പോലുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിട്ടില്ലായിരുന്നു. ശ്രീമതി ഇന്ദിരാഗാന്ധിയാണ് പ്രധാനമന്ത്രി . ഇന്ദിരാ ഗാന്ധിയേയും ഞങ്ങൾ ടെലിവിഷനിൽ കണ്ടിരുന്നു. ടെലിവിഷൻ വരുന്നതിന് മുമ്പ് റേഡിയോ മാത്രമാണുണ്ടായിരുന്നത്. ടെലിവിഷൻ വന്നതിനു ശേഷം ധാരാളം പേർ പുലിക്കുന്നിലെത്തി ടെലിവിഷൻ വാർത്തകൾ കേട്ടു. അച്ഛൻ പറഞ്ഞു തന്നത് ശ്രീമതി ഇന്ദിരാഗാന്ധിയാണ് ടെലിവിഷന് വളരെ പ്രാധാന്യം നൽകി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ടെലിവിഷൻ സൗകര്യം നടപ്പിലാക്കി വാർത്താ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചത്.
ഞങ്ങൾ കൊല്ലം ജില്ലയിലെ ചിറക്കര താഴത്ത് താമസിക്കുമ്പോൾ 1978-ൽ അച്ഛൻ ഞങ്ങളെ കൊല്ലം എസ് എൻ കോളേജിൽ വച്ചു നടന്ന എക്സിബിഷൻ കാണാൻ കൊണ്ടുപോയി. ഇത്തരം വലിയ എക്സിബിഷന് തുടക്കം കുറിച്ചത് ശ്രീ നാരായണ ഗുരുവാണ്. പല പുതിയ കാര്യങ്ങളും മനസ്സിലാക്കാൻ ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് നടന്ന എക്സിബിഷനുകൾ പൊതുജനങ്ങൾക്ക് സഹായകമായി. മുമ്പേ നടന്ന ദീർഘവീക്ഷണമുള്ള ധിഷണാശാലികൾ പിൻപേ വന്ന വർക്ക് വഴി കാട്ടിയാകുന്നു. അന്നത്തെ എക്സിബിഷനിൽ ക്ലോസ്ഡ് സർക്യൂട്ട് റ്റിവി കാണാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. റ്റിവിയിലൂടെ അവർ ഞങ്ങളെ കാട്ടിത്തന്നു.
1982 എഷ്യാഡ് ഡൽഹിയിൽ നടക്കുന്ന സമയം. ഞങ്ങൾ ഭൂതക്കുളം ലതിക കോളേജിൽ ട്യൂഷന് പോയിരുന്നു. ലതിക കോളേജിന്റെ ഉടമസ്ഥൻ ഗോപാലകൃഷ്ണപിള്ള സാറ് ഒരു ടി വി വാങ്ങിയിരുന്നു. സാറിന്റെ വീട് ഊന്നിൻ മൂട്ടിലാണ്. അവിടെയും ലതിക കോളേജ് പ്രവർത്തിക്കുന്നുണ്ട്. ഭൂതക്കുളം ലതികയുടെ ചുമതല വഹിച്ചിരുന്ന ഉദയകുമാർ സർ ഞങ്ങളെ വരി വരിയായി ഭൂതക്കുളത്തു നിന്നും ഊന്നിൽ മൂട്ടിലേയ്ക്ക് നടത്തി ടെലിവിഷനിൽ ഏഷ്യാഡ് കാട്ടിത്തരുവാനായി കൊണ്ടുപോയി. വൈകുന്നേരം അതൊക്കെ കണ്ട് അല്പം വൈകിയാണ് വീട്ടിലെത്തിയത്.
1983 എന്റെ ക്ലാസ്സിൽ പഠിച്ച ഇന്ദിരയുടെ അച്ഛൻ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരു ടെലിവിഷൻ കൊണ്ടുവന്നു. വീട്ടിന്റെ ജനലഴിയുടെ അടുത്ത് റോഡിനഭിമുഖമായി വച്ച ടെലിവിഷനിലെ കാഴ്ചകൾ പ്രീഡിഗ്രി ക്ലാസ്സ് കഴിഞ്ഞ് രാത്രി വീട്ടിലേയ്ക്ക് വരികയായിരുന്ന ഞാൻ ഏതാനും നിമിഷങ്ങൾ നോക്കി നിന്ന ശേഷം വീട്ടിലേയ്ക്ക് പോരുക പതിവാക്കി. ചിറക്കര ഗ്രാമത്തിൽ ആദ്യമായി ടെലിവിഷൻ എത്തിയത് ചിറക്കര ത്താഴത്ത് കശുവണ്ടി ഫാക്ടറിക്കടുത്തുള്ള ഈ വീട്ടിലാണെന്ന് പറയാം. ഒന്നോ രണ്ടോ മാസത്തിനകം ഇന്ദിരയുടെ വീട്ടിലെ ടെലിവിഷൻ അപ്രതൃക്ഷമായി.
1984 ശ്രീമതി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ച സമയം. വാർത്തകളും ശവസംസ്ക്കാര ചടങ്ങുകളും തത് സമയം സംപ്രേക്ഷണം ചെയ്യുന്നത് കാണാൻ ജനത്തിന് ആഗ്രഹമായി. അന്ന് ചിറക്കരയിൽ മൂന്ന് വീടുകളിൽ ടെലിവിഷൻ എത്തിയിരുന്നു . ഒന്ന് എന്റെ ക്ലാസ്സിൽ പഠിച്ച മനോജിന്റെ വീട്ടിൽ (ശ്രീ കുഴുപ്പിൽ വിശ്വംഭരന്റെ വീട്). രണ്ട് കാട്ടി കടയോടടുത്ത ഒരു ലണ്ടൻകാരുടെ വീട്ടിൽ. അവർ ടെലിവിഷൻ വാങ്ങിയതല്ല. ഒരു കോ ഓപറേറ്റീവ് ബാങ്കിന്റെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ചതാണ്. മൂന്ന് എന്റെ ജൂനിയറായി പഠിച്ച സതിയുടെ വീട്ടിൽ . ജനതാ ജംഗ്ഷനും മൂലക്കടയ്ക്കും ഇടയിലാണ് ഈ വീട്. മൂന്ന് വീടുകളും തമ്മിൽ ഒന്ന് – ഒന്നര കിലോമീറ്റർ അകലം കാണും. ഇതൊക്കെ ഞാനെങ്ങനെ ഇത്ര കൃത്യമായി അറിഞ്ഞു എന്ന് നിങ്ങൾ ധരിക്കുന്നുണ്ടാകാം.
ശവസംസ്കാര ചടങ്ങുകൾ തത്സമയം കാണാൻ വ്യഗ്രതയുള്ള രണ്ടു പേർ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു എന്നതു തന്നെ : എന്റെ അനുജനും അനുജത്തിയും . അനുജൻ അനിൽകുമാർ വിളിക്കുന്നിടത്തേയ്ക്കല്ലാം അനുജത്തി അനിതയും കൂടെ പോകും (അച്ഛൻ വീട്ടിലുണ്ടെങ്കിൽ രണ്ടു പേരും വീട്ടിൽ കാണും . കേട്ടോ?) അന്നൊക്കെ ഞങ്ങളുടെ നാട്ടിൽ വൈദ്യുതി വിളക്കിന് വോൾട്ടേജ് വളരെ കുറവായിരുന്നു. പാഠപുസ്തകങ്ങൾ വായിക്കാനും ഞങ്ങൾ നന്നേ പ്രയാസപ്പെട്ടിരുന്നു. ശ്രീ സി വി പത്മരാജൻ വൈദ്യുതി മന്ത്രിയായ സമയത്ത് വാഴ വിള ജങ്ഷനടുത്തായി ഒരു ട്രാൻസ്ഫോർമർ സ്ഥാപിയ്ക്കുന്നതു വരെ ഈ പ്രശ്നം തുടർന്നു. അങ്ങനെ വോൾട്ടേജ് കുറയുമ്പോൾ ടെലിവിഷൻ പ്രവർത്തിക്കാതാകും. ശവസംസ്ക്കാര ചടങ്ങുകൾ തത്സമയം കാണാനായി മനോജിന്റെ വീട്ടിലെത്തിയ അനുജനും അനുജത്തിയും ഉള്ള കുറുക്കു വഴികളിലൂടെ സഞ്ചരിച്ച് കാട്ടി കടയ്ക്കടുത്ത ലണ്ടൻകാരുടെ വീട്ടിലെത്തി. അവിടെയും പ്രശ്നമായപ്പോൾ നേരെ സതിയുടെ വീട്ടിലേയ്ക്ക്. അങ്ങനെ ചടങ്ങുകൾ ഭാഗികമായെങ്കിലും കാണാൻ പറ്റിയ ചാരിതാർത്ഥ്യത്തോടെ അനുജനും അനുജത്തിയും വീട്ടിലെത്തി.
പിന്നീട് ഞങ്ങളുടെ അയൽപക്കത്തെ ലണ്ടൻകാരായ സരസ്വതിയക്കയുടെ വീട്ടിലും ടെലിവിഷൻ എത്തി. പിന്നീട് ടിവി പല വീടുകളിലും എത്തി. എത്തിയിടത്തെല്ലാം അയൽ പക്കക്കാരും കൂട്ടമായെത്തി ടി വി കണ്ടു. മിക്കവാറും എല്ലാ വീട്ടുകളിലും ടീവി എത്തിയപ്പോഴേയ്ക്കും അയൽ ബന്ധങ്ങളും മുറിഞ്ഞു. സരസ്വതിയക്കയുടെ വീട്ടിൽ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഷേക്സ്പിയർ നാടകം കാണാൻ ഞാനും പോയിട്ടുണ്ട്.
ടെലിവിഷൻ വ്യാപകമായപ്പോൾ ചില ലേഖകർ വിഢിപ്പെട്ടിയുടെ ഗുണത്തേയും ദോഷത്തേയും കുറിച്ച് ലേഖനങ്ങൾ പത്രത്തിലും മാസികകളിലും എഴുതി. നിവർന്നിരുന്നു കണ്ണും ടി വിയും നേർ രേഖയിൽ വരത്തക്കവിധം പ്രകാശമുള്ള മുറിയിലിരുന്നു ടി വി കാണുക. ടീവി കാണുന്നവർ വൈറ്റമിൻ എ കൂടുതൽ കഴിക്കുക എന്നിവ അവയിൽ ചിലതാണ്. വിഢിപ്പെട്ടിയെ വിമർശിച്ചവരും ധാരാളം. സർവ്വസാധാരണമായപ്പോൾ ചാനലുകളുടെ എണ്ണം കൂടിയപ്പോൾ പ്രസാർ ഭാരതി ബില്ലു വന്നപ്പോൾ റേഡിയോയ്ക്കും ടെലിവിഷനും വെവ്വേറെ സംപ്രേക്ഷണ കേന്ദ്രങ്ങൾ വന്നപ്പോൾ സ്വകാര്യ ടെലിവിഷൻ ചാനലുകൾ വന്നപ്പോൾ പുതു തലമുറയ്ക്ക് ഭാവനയ്ക്കനുസരിച്ച് ധാരാളം അവസരങ്ങൾ വന്നപ്പോൾ വിമർശനങ്ങളുടെ മുനയൊടിഞ്ഞു. പിന്നെ ഓരോരുത്തരും അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ പ്രകാരം ചാനലുകൾ മാറി മാറി കണ്ടു. മാറ്റം ഒരനിവാര്യതയാണ്. കാലത്തിനൊത്ത് കോലവും മാറണമെന്നല്ലേ ചൊല്ല്.വിഢിപ്പെട്ടിയിലും ധാരാളം മാറ്റങ്ങൾ വന്നു. ബ്ലാക്ക് ആന്റ് വൈറ്റ് മാറി കളറായി . എൽ സി ഡി യു o എൽ ഇ ഡി യുമൊക്കെ വന്നപ്പോൾ സ്റ്റാന്റിലോ മേശപ്പുറത്തോ സ്ഥാനമുണ്ടായിരുന്ന ടി വി യുടെ സ്ഥാനം ഭിത്തിയിലായി. ടെക്നോളജി മാറുന്നതിനുസരിച്ച് ടെലിവിഷൻ സർവീസുകളും ആന്റിനയും ഒക്കെ മാറി. പൊതു ജനങ്ങളുടെ അറിവു o അതനുസരിച്ച് മാറി. സഭാ നടപടികൾ ടെലിവിഷനിൽ കാണാമെന്നായി. സാങ്കേതിക വിദ്യയേയും മാറ്റത്തേയും നമ്മൾ മനസ്സിലാക്കി നന്മയെ കൊള്ളുകയും തിന്മയെ തള്ളുകയും ചെയ്യുക.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം
ചാരുംമൂട്: കുടശ്ശനാട് ഗവ. എസ്. വി. എച്ഛ്. എസ്. സ്കൂളിൽ പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഓമന വിജയന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമന്റെ രണ്ട് നോവലുകൾ പ്രകാശനം ചെയ്തു. പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച നോവൽ “കാലാന്തരങ്ങൾ” പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര സാഹിത്യകാരൻ വിശ്വൻ പടനിലത്തിനും ജീവൻ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച നോവൽ “കന്മദപ്പൂക്കൾ” ചുനക്കര ജനാർദ്ധനൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.
നാലര പതിറ്റാണ്ടിലധികമായി കേരളത്തിലും പ്രവാസ സാഹിത്യരംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാരൂർ സോമൻ വ്യത്യസ്തമാർന്ന മേഖലകളിൽ അൻപതോളം കൃതികളുടെ രചയിതാവാണ്. ലോകമെങ്ങുമുള്ള മലയാള മാധ്യമങ്ങളിൽ എഴുതുക മാത്രമല്ല അദ്ദേഹത്തിന്റ മിക്ക കൃതികളും സമൂഹത്തിന് വെളിച്ചം വിതറുന്നതാണെന്ന് ഫ്രാൻസിസ് ടി. മാവേലിക്കര പറഞ്ഞു. ഈ രണ്ട് നോവലുകളും ബ്രിട്ടനിലും അമേരിക്കയിലും നടക്കുന്ന സംഭവ ബഹുലമായ മലയാളി ജീവിതത്തെ വെളിപ്പെടുത്തുക മാത്രമല്ല അത് ജീവിതത്തിൽ ഒരു കെടാവിളക്കായി വഴി നടത്തുന്നുവെന്ന് വിശ്വൻ പടനിലം രണ്ട് നോവലുകളെ പരിചയപെടുത്തികൊണ്ടറിയിച്ചു.
അഡ്വ. സഫിയ സുധീർ, ശ്രീമതി. സലീന ബീവി. ആർ., ഉമ്മൻ തോമസ്, അശോക് കുമാർ ആശംസകൾ നേർന്നു. ജഗദീഷ് കരിമുളക്കൽ കവിത പാരായണവും, പ്രിൻസിപ്പൽ കെ. ആനμക്കുട്ടൻ ഉണ്ണിത്താൻ സ്വാഗതവും കാരൂർ സോമൻ, ചാരുംമൂട് നന്ദി പ്രകാശിപ്പിച്ചു.
ഡോ. ഐഷ . വി.
നയാ പൈസയും ചെറുകള്ളങ്ങളും
കാസർഗോഡ് ഗവ ടൗൺ യു പി എസിൽ യൂണിഫോമായിരുന്നു. പച്ച പാവാടയും ചന്ദന നിറത്തിലുള്ള ഷർട്ടും. പാവാട ഊർന്ന് പോകാതിരിക്കാനായി പിൻഭാഗത്ത് ഗുണനചിഹ്നാ കൃതിയിൽ പിടിപ്പിച്ച രണ്ടു വള്ളി കൾ മുൻ ഭാഗത്ത് പാവാടയുടെ പട്ടയിൽ അവസാനിച്ചിരുന്നു. പാവാടയ്ക്കും ഷർട്ടിനും പോക്കറ്റുണ്ടായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ മോഹിനി മാതളത്തിന്റെ അല്ലികൾ പോക്കറ്റിൽ ഇട്ടു കൊണ്ടുവന്ന് തിന്നുമ്പോൾ എനിക്കു കൂടി തന്നിരുന്നു. മാതളം അല്ലികളായി ഞാൻ ആദ്യ o കാണുന്നത് മോഹിനിയുടെ പക്കലാണ്(1973 ൽ). അതിന്റെ മുഴുവൻ കായ കാണുന്നത് പിന്നീട് മൂന്നര വർഷത്തിനു ശേഷം(1976 ൽ) ചിരവാത്തോട്ടത്ത് കുടുംബ വീട്ടിലെത്തിയപ്പോൾ . അമ്മയുടെ ചേച്ചിയുടെ മക്കളായ പ്രസാദണ്ണനും സത്യനും കൂടി തറവാട്ടിൽ മരുന്നിന്റെ ആവശ്യത്തിനായി നട്ടുവളർത്തിയിരുന്ന മാതള ചെടികൾ (കുറ്റിച്ചെടികളാണ് ) കായ പറിച്ചെടുത്ത് മരുന്നി ടി ക്കുന്ന ഇടി കല്ലിൽ വച്ച് ഇടിച്ച് പൊട്ടിച്ച് തിന്നാൻ തന്നപ്പോഴാണ്. അന്ന് മാതളപ്പഴം(pomogranate or anar) ഇന്നത്തെപ്പോലെ കടകളിൽ ലഭ്യമായിരുന്നില്ല. ഇന്ന് കടകളിൽ സർവ്വസാധാരണമായി ലഭിക്കുന്ന മാതളത്തിന്റെ( ഹൈബ്രിഡ്) നിറമായിരുന്നില്ല അന്നത്തെ മാതളത്തിന്റെ അകവും പുറവു o വെള്ള കലർന്ന റോസ് നിറമായിരുന്നു അല്ലികൾക്ക്. പുറo ഇളം തവിട്ടു നിറം. കായുടെ ഞെട്ടിന്റെ ഭാഗത്ത് തവിട്ടു നിറം കൂടുതലു o തുമ്പിലേയ്ക്കടുക്കുമ്പോൾ നിറത്തിന്റെ കാഠിന്യം കുറഞ്ഞു o കാണപ്പെട്ടു.
ഒരു ദിവസം ഞങ്ങൾ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മോഹിനിയുടെ അമ്മ സ്കൂളിലെത്തി. ക്ലാസ്സ് ടീച്ചറിനെ കണ്ട് മോഹിനിയുടെ അമ്മ പോകാനൊരുങ്ങിയപ്പോൾ മോഹിനി ഓടിച്ചെന്ന് അമ്മയോട് പൈസ ചോദിച്ചു. എന്റെ കൈയ്യിൽ നയാ പൈസയില്ലെന്ന് ആ അമ്മ പറഞ്ഞു. മോഹിനി വിഷണ്ണയായി. അന്നെനിക്കൊരു പുതിയ വാക്കു കിട്ടി. നയാ പൈസ അതായത് ഒരു പൈസ.
അക്കാലത്ത് കാസർ ഗോഡ് ടൗൺ യു പി എസ്സിന് തൊട്ടു ചേർന്ന പറമ്പിലായിരുന്നു ഹൈസ്കൂൾ . അതിനപ്പുറത്ത് വഴിവക്കിൽ ചില മനുഷ്യർ കരിങ്ങാപ്പഴം (ഇന്നത്തെ ഞാവൽപ്പഴം പോലെ അതിനേക്കാൾ വളരെ ചെറിയ പഴം ) , നെല്ലിക്ക , ശീമ നെല്ലിക്ക തുടങ്ങിയവ കുട്ടകളിൽ കൊണ്ടുവന്ന് വിറ്റിരുന്നു. സ്കൂൾ കുട്ടികളാണ് ഏറെയും വാങ്ങിയിരുന്നത്. ഒരു പൈസ ,രണ്ടു പൈസ , മൂന്നു പൈസ, അഞ്ചു പൈസ ,10 പൈസ 20 പൈസ 25 പൈസ (കാലണ എന്ന് പഴമക്കാർ പറഞ്ഞു പോന്നു.), 50 പൈസ(അരയണ), ഒരു രൂപ എന്നിവയായിരുന്നു അന്നത്തെ നാണയങ്ങൾ . 100 ഒരു പൈസകൾ ചേരുമ്പോൾ ഒരു രൂപയായി. പ്രധാന ഉപഭോക്താക്കളായ കുട്ടികൾ ഒന്നോ രണ്ടോ പൈസ കൊടുത്ത് ഈ വക കായ്കനികൾ വാങ്ങി തിന്നിരുന്നു. ഒന്നോ രണ്ടോ പൈസ കൊടുത്ത് വാങ്ങുമ്പോൾ ഒരു വട്ടയില നിറയെ കായ്കനികൾ ലഭിച്ചിരുന്നു. ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾ കുട്ടികൾ എനിയ്ക്കും തന്നിരുന്നു. ഇത്തരം കായ്കനികൾ തിന്നിരുന്ന കുട്ടികൾക്ക് ചുവന്ന രക്താണുക്കളുടെ കുറവുണ്ടായിരുന്നില്ല എന്നനുമാനിക്കാം.
ഭൂരിഭാഗം കുട്ടികളും പോക്കറ്റിൽ ചില്ലറത്തുട്ടുകൾ ഈ വക സാധനങ്ങൾ വാങ്ങാനായി കരുതിയിരുന്നു. ഞാൻ വീട്ടിൽ നിന്നും പൈസയൊന്നും കൊണ്ടു പോയിരുന്നില്ല. ഒരു ദിവസം എനിയ്ക്കും ഒരു മോഹം തോന്നി. സ്കൂളിൽ പൈസ കൊണ്ടുപോകണമെന്ന്.
അമ്മയും കൈക്കുഞ്ഞായ അനുജത്തിയും ഒരു മുറിയിൽ കിടക്കുകയാണ്. ദേവിയാണ് വീട്ടിലെ ജോലികൾ ചെയ്തിരുന്നത്. അച്ഛൻ രാവിലെ ഓഫീസിൽ പോകുമ്പോൾ മീൻ വാങ്ങാനായി മേശ വലിപ്പിൽ പൈസ ഇട്ടിട്ട് പോകും. ദേവി അതെടുത്തു കൊണ്ടു പോയി നെല്ലിക്കുന്നിൽ നിന്നും മത്സ്യം വാങ്ങണം. അന്ന് പത്തു പൈസയുണ്ടെങ്കിൽ ഒരു കുടുംബത്തിന് ഒരു ദിവസം സുഭിക്ഷമായി കഴിക്കാനുള്ള മത്സ്യം ലഭിച്ചിരുന്നു. ചാകരയാണെങ്കിൽ മത്തി (ചാള), വട്ടമത്തി എന്നിവ 10 പൈസയ്ക്ക് നൂറിലധികം ലഭിച്ചിരുന്നു.
ഇന്നത്തെ പോലെ പണപ്പെരുപ്പം അന്നില്ലായിരുന്നു. സ്കൂളിൽ പൈസ കൊണ്ടുപോകണമെന്ന് തോന്നിയ ദിവസം ഞാനാ പൈസയെടുത്ത് ബാഗിൽ ഇട്ടു. സ്കൂളിൽ കൊണ്ടുപോയെങ്കിലും ചിലവാക്കാൻ തോന്നിയില്ല. ഓരോ ദിവസവും ഇതാവർത്തിച്ചു. ഇത് ചിലപ്പോൾ ഒന്നോ രണ്ടോ മൂന്നോ പൈസകൾ ഒക്കെയായിരുന്നു. ഒരു ദിവസം അമ്മ അച്ഛനോട് ചോദിച്ചു: മേശയിൽ പൈസ ഇടുമെന്ന് പറഞ്ഞിട്ട് ഇട്ടില്ലേയെന്ന് . കുറേ ദിവസങ്ങൾ കഴിഞ്ഞ് ബാഗിന് നല്ല ഘനം വച്ചു. എന്റെ കൈയ്യിൽ പൈസയുള്ള വിവരം കമലാക്ഷി മനസ്സിലാക്കി. എന്നോട് കരിങ്ങാപ്പഴം വാങ്ങാൻ പൈസ ചോദിച്ചെങ്കിലും ഞാൻ കൊടുത്തില്ല. ഒരു വെള്ളി അരഞ്ഞാണത്തിന്റെ ചുട്ടി പൊട്ടിയതും കൂട്ടത്തിലുണ്ടായിരുന്നു. പിറ്റേന്ന് ഞാനതെടുത്ത് കമലാക്ഷിയ്ക്ക് കൊടുത്തു. കമലാക്ഷി എന്നെയും കൂട്ടി നെല്ലിക്കുന്നിലെ ഒരു പീടികയിലെത്തി. ഈ ചുട്ടി കമലാക്ഷി സംസാര ശേഷിയില്ലാത്ത പീടികക്കാരന് കൊടുത്തിട്ട് മിഠായി തരാൻ ആവശ്യപ്പെട്ടു. അയാൾ ആ ചുട്ടി വാങ്ങി തിരിച്ചും മറിച്ചും നോക്കിയ ശേഷം എന്തൊക്കെയോ ദേഷ്യപ്പെട്ട് പറയാൻ ശ്രമിച്ച ശേഷം ചുട്ടി തിരികെ തന്നു. ഞങ്ങൾ ഇളിഭ്യരായി വീട്ടിലേയ്ക്ക് പോയി.
അന്നു രാത്രി അമ്മ എന്നെ പഠിപ്പിക്കാൻ ആരംഭിച്ചു. എന്നോട് ബാഗെടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഞാൻ ബാഗെടുത്തു അമ്മയുടെ കൈയ്യിൽ കൊടുത്തു. അസാമാന്യ ഭാരം അനുഭവപ്പെട്ട ബാഗ് അമ്മ തുറന്നു നോക്കിയപ്പോൾ ധാരാളം ചില്ലറത്തുട്ടുകൾ . അമ്മയെന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. അച്ഛൻ മീൻ വാങ്ങാനായി മേശ വലിപ്പിൽ ഇട്ടിരുന്ന പൈസയാണെന്ന് ഞാൻ പറഞ്ഞു. അച്ഛൻ വീട്ടിലെത്തിയപ്പോൾ അമ്മ വിവരങ്ങൾ ധരിപ്പിച്ചു . അച്ഛൻ എന്നെ അടുത്തു വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. വെറുതേ ദേവിയെ സംശയിക്കാനിടയാക്കിയില്ലേ എന്നു പറഞ്ഞപ്പോൾ എനിയ്ക്കും വിഷമം തോന്നി. അച്ഛൻ പിന്നെ കാര്യമായി പറഞ്ഞു തന്നു : ഒരിക്കലും മോഷ്ടിക്കരുതെന്നും കള്ളം പറയരുതെന്നും ചെയ്യരുതെന്നും. ഒരാൾ സാഹചര്യങ്ങൾ കൊണ്ട് കൊലപാതകിയാകാം പക്ഷേ മോഷ്ടിക്കുകയെന്നത് അയാൾ കരുതി കൂട്ടി ചെയ്യുന്നതാണ്. മോഷണത്തിന്റെ നിർവ്വചനവും അച്ഛൻ പറഞ്ഞു തന്നതിങ്ങനെയാണ്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ മഷി കുപ്പിയിലെ മഷി മറ്റൊരാൾ തൂവൽ കൊണ്ട് തൊട്ടെഴുതുന്നതു പോലും മോഷണമാണ്. ഞങ്ങളിൽ മൂല്യങ്ങൾ വളർത്താൻ അച്ഛൻ ഏറെ ശ്രദ്ധിച്ചിരുന്നു. അക്കാര്യത്തിൽ അച്ഛൻ ഞങ്ങൾക്ക് മാതൃകയാണ്. അച്ഛൻ ഔദ്യോഗിക ജീവിതം നയിച്ചത് ഒട്ടും കളങ്കമില്ലാതെയാണെന്ന് എനിയ്ക്കുറപ്പുണ്ട്, ഞാൻ ചില്ലറത്തുട്ടുകൾ എടുത്തു ബാഗിലിട്ടത് അച്ഛനമ്മമാർക്ക് അപ്രതീക്ഷിതമായി ഒരു സമ്പാദ്യമായി മാറി. വീട്ടിലുള്ള ബിസ്ക്കറ്റ് ഹോർലിക്സ് എന്നിവ തീർത്തു വയ്ക്കുക എന്നതാണ് ഞങ്ങൾ ചെയ്തിരുന്ന മറ്റു കള്ളങ്ങൾ . ഒരല്പം സാഹസപ്പെട്ട് കതകിന്റെ സാക്ഷ നീട്ടിവച്ച് അതിൽ ചവിട്ടിക്കയറി ഭിത്തിയിൽ മുകളിലായി തടി കൊണ്ട് തീർത്ത തട്ടിൽ വച്ചിരുന്ന പാട്ടയിൽനിന്നും ബിസ്ക്കറ്റ് എടുത്ത് തിന്നിട്ടുണ്ട്. ഉണ്ണിക്കണ്ണൻ വെണ്ണ കട്ടുതിന്നതു പോലെയുള്ള മോഷണങ്ങൾ മിക്കവരുടേയും ജീവിതത്തിലുണ്ടാകും. പക്ഷേ ജോലിയ്ക്കു നിന്ന ദേവിയെ സംശയിക്കത്തക്ക തരത്തിലുള്ള മോഷണം ഒരിക്കലും ന്യായീകരിക്കത്തക്കതല്ല.
കോട്ടയം: ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷികാഘോഷത്തിൻറെ ഭാഗമായി സംഘടിപ്പിച്ച “പുരസ്കാരസന്ധ്യ 2020 ഫെബ്രുവരി 29 നു (ശനി) വൈകുന്നേരം 4 ന് കോട്ടയം ഹോട്ടൽ അർകാഡിയയിൽ നടന്നു . ചടങ്ങിൽ മലയാള കലാ സാഹിത്യ പത്രപ്രവർത്തന രംഗങ്ങളിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പുരസ്കാരം നൽകി ആദരിച്ചു. ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ഡോ. ശ്രീവിദ്യ രാജീവും ജഗദീഷ് കരിമുളക്കലും കവിതകൾ ചൊല്ലി. ലണ്ടൻ മലയാള സാഹിത്യവേദി കോ ഓർഡിനേറ്റർ സി. എ. ജോസഫ് സ്വാഗതവും പുരസ്കാര സന്ധ്യയുടെ കോ ഓർഡിനേറ്റർ സന്തോഷ് ഫിലിപ്പ് നന്തികാട്ട് നന്ദിയും പറഞ്ഞു. പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ ഡോ. പോൾ മണലിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴികാടൻ എംപി ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാർഷീകാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുതിർന്ന സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ, പത്രപ്രവർത്തകനും കേരള ലളിതകല അക്കാദമി മുൻ ചെയർമാനും മലയാള മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് കെ.എ. ഫ്രാൻസിസ് , ലണ്ടനിൽ താമസിച്ചു ലോകമെങ്ങും എഴുതുന്ന മലയാള സാഹിത്യ രംഗത്തെ സമസ്ത മേഖലകളിലും കൃതികൾ രചിച്ച പ്രമുഖ സാഹിത്യകാരൻ കാരൂർ സോമൻ, അമേരിക്കൻ സാഹിത്യ-സാംസ്കാരിക രംഗത്ത് അഞ്ചു പതിറ്റാണ്ടോളം നിറഞ്ഞു നിൽക്കുന്ന മാത്യു നെല്ലിക്കുന്ന്, ജർമനിയിലെ കലാസാംസ്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും നാല് പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയും ലോക കേരള സഭാ അംഗവുമായ ജോസ് പുതുശേരി എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.
ഡോ. ഐഷ . വി.
*ജെയ്സൺ ടാപ്പും കമലാക്ഷിയും പിന്നെ ഞാനും *
നമ്പ്യാരുടെ ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കുന്ന പരിപാടി അവസാനിച്ചപ്പോൾ എന്റെ കൊച്ചു കൊച്ചു പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. അമ്മ ഉച്ച ഭക്ഷണം തന്ന് അയക്കാൻ തുടങ്ങി. ആദ്യം ഒരു പൊതിച്ചോറായിരുന്നു തന്നത്. ഞാനത് സ്കൂളിൽ ക്ലാസ്സ് മുറിയിൽവച്ച് കഴിച്ചു. ഞങ്ങൾ കൊച്ചു കുട്ടികൾക്ക് കിണറ്റിൽ നിന്നും വെള്ളം കോരിയെടുക്കാൻ സാധിക്കാത്തതിനാൽ സ്കൂളിനടുത്ത് വഴി വക്കിലുള്ള ടാപ്പി നെയായിരുന്നു ആശ്രയിച്ചിരുന്നത്. പൊതിച്ചോർ കൊണ്ടുപോയ ആദ്യ ദിവസം ഞാൻ ഭക്ഷണം കഴിച്ചിട്ട് ഭക്ഷ്യാവശിഷ്ടങ്ങളുo ഇലയും പേപ്പറും കൂടി ചുരുട്ടി ഞങ്ങളുടെ ഒന്നാo ക്ലാസ് സ്ഥിതി ചെയ്യുന്ന രണ്ട് നില കെട്ടിടത്തിന്റെ മുൻ വശത്തെ മുറ്റത്തേയ്ക്കിട്ടു. കമലാക്ഷി എന്നെയും കൂട്ടി വഴിവക്കിലെ ടാപ്പിനടുത്തെത്തി. ടാപ്പുയർത്തി കൈ കഴുകുക കൊപ്ലിക്കുക( വായ വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞു കഴുകുക ) എന്നത് കുറച്ചു പ്രയാസം സൃഷ്ടിച്ച അനുഭവമായിരുന്നു. എന്റെ പ്രയാസം കണ്ടപ്പോൾ കമലാക്ഷി ടാപ്പുയർത്തിത്തന്നു . ഞാൻ മനസ്സമാധാനത്തോടെ കൈയ്യും വായും മുഖവും കഴുകി കമലാക്ഷിയോടൊപ്പം തിരികെ പോന്നു.
പിറ്റേ ദിവസം ഭക്ഷണം കഴിച്ച ശേഷം ഞാൻ പൊതി വീണ്ടും മുൻഭാഗത്തെ മുറ്റത്തിട്ടു. മറ്റൊരു ക്ലാസ്സിൽ പഠിപ്പിച്ചിരുന്ന അധ്യാപകൻ എന്നെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ വലിച്ചെറിഞ്ഞ ചപ്പ് അദ്ദേഹംഎന്നെ കൊണ്ടു തന്നെ എടുപ്പിച്ചു. എന്നിട്ട് പറഞ്ഞു ഇനി ഇതു പോലെ ചാടരുത്. കാസർഗോഡൻ ഭാഷയിൽ ചാടരുത് എന്നാൽ എറിയരുത് എന്നർത്ഥം. ഞാനതെടുത്ത് എവിടെക്കളയണം എന്നോർത്ത് വിഷമിച്ച് ക്ലാസ്സ് മുറിയിലേയ്ക്ക് തിരികെപ്പോയി. ജാലകത്തിലൂടെ നോക്കിയപ്പോൾ കെട്ടിടത്തിന്റെ പിൻ ഭാഗത്ത് അധികം ആൾപ്പെരുമാറ്റം ഇല്ലാത്ത സ്ഥലത്ത് കുറ്റിച്ചെടികൾ വളർന്ന് നിൽക്കുന്നു. ഒരല്പം വൃത്തികേടുള്ള സ്ഥലത്ത് കൂടുതൽ ചപ്പുചവറുകൾ വലിച്ചെറിയാനുള്ള മനുഷ്യ സഹജമായ വാസന ഞാനും പ്രയോഗിച്ചു. ചവർ ജനലിലുടെ കെട്ടിടത്തിന്റെ പിൻ ഭാഗത്തേയ്ക്ക് പറന്നു. തിരിഞ്ഞ് നോക്കിയപ്പോൾ മുമ്പേ കണ്ട മാഷ് പിന്നിലുണ്ട്. ഇവിടെയും ഇടാൻ പാടില്ല. നാളെ മുതൽ ഒരു പാത്രത്തിൽ ചോറ് കൊണ്ടുവരിക. ചപ്പുചവറുകൾ വലിച്ചെറിയരുത് എന്ന പാഠം ആ മാഷിൽ നിന്നും പഠിച്ചു. അക്കാലത്ത് ഇന്നുള്ളതു പോലെ പ്ലാസ്റ്റിക് ചവറുകളില്ല , കേട്ടോ. എല്ലാം പൂർണ്ണമായും ജൈവം.
( കാലം എ.ഡി. 1973)
പിന്നീട് ഞാൻ പാഥേയം( പൊതിച്ചോർ) വെടിഞ്ഞ് പാത്രത്തിൽ ചോറ് കൊണ്ടുപോകാൻ തുടങ്ങി. അപ്പോൾ പ്രശ്നം അല്പം കൂടി മൂർച്ഛിച്ചു. വഴിവക്കിലെ ടാപ്പ് ഒരു കൈ കൊണ്ട് ഉയർത്തിപ്പിടിച്ച് മറുകൈ കൊണ്ട് പാത്രം കഴുകി വൃത്തിയാക്കാനുള്ള സാമർത്ഥ്യം എനിക്കില്ലായിരുന്നു. കമലാക്ഷി ദിവസവും കമലാക്ഷിയുടെ ഭക്ഷണം നേരത്തേ കഴിച്ച് ഓടിവരും. എന്നെ സഹായിക്കാൻ. അപ്പോഴെല്ലാം ഞാൻ മനസ്സിൽ പ്രാർത്ഥിക്കുമായിരുന്നു : ഇനി ഒരിക്കലും കമലാക്ഷി ഒന്നാo ക്ലാസ്സിൽ തോൽക്കരുതേയെന്നു. ഞാൻ രണ്ടാം ക്ലാസ്സിലേയ്ക്ക് പോകുമെന്ന് എനിക്കുറപ്പായിരുന്നു. കമലാക്ഷിയുടെ കാര്യത്തിലായിരുന്നു പേടി. അതുകൊണ്ടാണ് മുട്ടിപ്പായി പ്രാർത്ഥിച്ചത്. കമലാക്ഷി ഒന്നിൽ തോറ്റാൽ പിന്നെ ടാപ്പുയർത്തിപ്പിടിക്കാൻ എന്നോടൊപ്പം വന്നില്ലെങ്കിലോ എന്ന ആശങ്ക.
എന്നെ അല്പം പ്രയാസപ്പെടുത്തിയ ഈ ടാപ്പിന്റെ പേര് ജെയ്സൺ ടാപ്പ് എന്നാണെന്ന് പിൽക്കാലത്ത് എനിക്ക് മനസ്സിലായി. ഞാൻ എം ബി എ ക്ക് പഠിക്കുമ്പോൾ I PR അഥവാ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് എന്ന പേപ്പറിന്റെ അസൈൻമെന്റിൽ നമ്മുക്കറിയാവുന്നതും നമ്മുടെ നാട്ടിൽ ലഭിച്ചിട്ടുള്ളതു മായ പേറ്റന്റിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണമായിരുന്നു. അപ്പോഴാണ് ജെയ്സൺ ടാപ്പ് കണ്ടുപിടിച്ചത് ജെ പി സുബ്രഹ്മണ്യ അയ്യർഎന്ന തിരുവിതാംകൂറുകാരനാണെന്നും തിരുവിതാം കൂറിലെ ആദ്യ പേറ്റന്റുകളിലൊന്നിതാണെന്നും ഈ ടാപ്പിന്റെ പ്രത്യേകത ജലം ഒട്ടും പാഴായി പോകില്ലെന്നതുമാണ്. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഡോക്ടർ അച്ചുത് ശങ്കർ എസ് നായർ എന്ന അധ്യാപകന്റെ പേറ്റന്റിനെ കുറിച്ചുള്ള ഒരു ക്ലാസ്സിൽ ഇരുന്നപ്പോൾ അദ്ദേഹവു o ജെയ്സൺ ടാപ്പിന്റെ പേറ്റന്റിനെ കുറിച്ചും ഈ ടാപ്പ് നമ്മുടെ വഴിയോരങ്ങളിൽ ഉപയോഗിച്ചതിനെ കുറിച്ചുo ലോകം മുഴുവൻ ഈ ടാപ്പിന് പ്രചാരം ലഭിച്ചെന്നും അറിഞ്ഞപ്പോൾ അതു കണ്ടുപിടിച്ച മലയാളിയെ ഓർത്ത് ഞാൻ രോമാഞ്ചം കൊണ്ടു . ഒപ്പഠ എന്റെ പ്രിയ കൂട്ടുകാരി കമലാക്ഷിയെയും ഓർത്തു. എന്നെന്നും ഓർമ്മിക്കുവാനായി കൊച്ചു കൊച്ചു നന്മകൾ അവശേഷിപ്പിക്കുന്നവരെ നമുക്ക് ഓർക്കാതിരിക്കാൻ ആകുമോ . വേസ്റ്റ് വലിച്ചെറിയരുതെന്ന് പഠിപ്പിച്ച പേരറിയാത്ത ആ അധ്യാപകനേയും മറക്കാനാകില്ല.