Main News

ലോറ ഹാരിസ് എന്ന 45കാരി ശാസ്ത്ര ലോകത്തെ പോലും അദ്ഭുതപ്പെടുത്തിയാണ് ജീവിതത്തിലേക്ക് തിരികെ നടക്കുന്നത്. എന്‍.എച്ച്.എസ് ഓങ്കോളജി വിഭാഗത്തിലെ നഴ്‌സായിരുന്ന ലോറയുടെ ക്യാന്‍സര്‍ കണ്ടെത്തുന്ന കഴിഞ്ഞ വര്‍ഷമാണ്. അപകടകരമായി അവസ്ഥയിലുള്ള ടെര്‍മിനല്‍ ബവ്ല്‍ ക്യാന്‍സര്‍. ആദ്യഘട്ട പരിശോധനയില്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് പ്രതിക്ഷയുണ്ടായിരുന്നില്ല. അത്രയധികം അപകടകരമായ അവസ്ഥയിലേക്ക് രോഗം മൂര്‍ച്ഛിച്ചിരുന്നു. ആഴ്ച്ചകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം ലോറയ്ക്ക് മൂന്ന് മാസം മാത്രമെ ആയുസുണ്ടാകൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ചികിത്സയുടെ ആദ്യഘട്ടത്തില്‍ തന്നെ കീമോ മരുന്നുകളും ലഭ്യമായി ചികിത്സകളും ആരംഭിച്ചിരുന്നു. പക്ഷേ പ്രതീക്ഷയുണ്ടാക്കുന്ന മാറ്റങ്ങളൊന്നുമുണ്ടായില്ല.

പിന്നീടാണ് മറ്റൊരു മരുന്ന് ചിലപ്പോള്‍ രോഗം ശമനം ഉണ്ടാക്കിയേക്കാമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ വളരെ ചെലവേറിയതായിരുന്നു. അമേരിക്കയില്‍ നിന്ന് യുകെയിലേക്ക് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോറയെത്തുന്നത്. 2006ല്‍ ഓങ്കോളജി നഴ്‌സായി ജോലിയില്‍ പ്രവേശിക്കുന്നത്. ഡോക്ടര്‍മാര്‍ പറഞ്ഞ മരുന്ന് വാങ്ങാനുള്ള സാമ്പത്തിക നില ലോറയ്ക്കും കുടുംബത്തിനുമില്ലായിരുന്നു. പ്രതീക്ഷ കൈവിടാതെ അവര്‍ ഇന്റര്‍നെറ്റില്‍ ക്രൗഡ് ഫണ്ടിംഗ് ക്യാംപയിന്‍ ആരംഭിച്ചു. 21,000 പൗണ്ടായിരുന്നു ലക്ഷ്യം ആദ്യ റൗണ്ട് ചികിത്സകള്‍ക്കായി ഉപയോഗിക്കാനുള്ള തുകയാണിത്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ സഹായവുമായി എത്തി.

ഏതാണ്ട് 100,000 പൗണ്ടാണ് ക്രൗഡ് ഫണ്ടിംഗ് ക്യാംപയിനിലൂടെ ലഭിച്ചത്. അഞ്ച് റൗണ്ട് ചികിത്സകള്‍ക്ക് ഈ തുക മതിയാകുമായിരുന്നു. മൂന്ന് റൗണ്ട് ചികിത്സ പൂര്‍ത്തിയാകുമ്പോള്‍ തന്നെ ലോറ സുഖം പ്രാപിച്ചു. ക്യാന്‍സറിന്റെ ലക്ഷണങ്ങളെല്ലാം ശരീരത്തില്‍ മാറിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സഹായിച്ചവര്‍ക്കും പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും നന്ദി പറഞ്ഞ് ലോറ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രോഗവിവരം വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ലോറയുടെ ശരീരത്തില്‍ ക്യാന്‍സര്‍ വന്നതായി മനസിലാകുന്നു പോലുമില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്.

ടോറികള്‍ക്കെതിരെ ആഞ്ഞടിച്ച് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടരുന്ന എല്ലാ കര്‍ഷക വിരുദ്ധ നയങ്ങളും അധികാരത്തിലെത്തിയാല്‍ പുനഃപരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ടോള്‍പുഡില്‍ രക്തസാക്ഷികളെ അനുസ്മരിച്ച് സംസാരിക്കവെയാണ് കോര്‍ബിന്റെ പ്രഖ്യാപനം. 2013ലെ ഡേവിഡ് കാമറൂണ്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ചില നയങ്ങള്‍ അങ്ങേയറ്റം കര്‍ഷക വിരുദ്ധമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കര്‍ഷകരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വേതനം കുറഞ്ഞ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന ബെനിഫിറ്റുകള്‍ ഇല്ലാതാക്കിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീക്കം അധികാരത്തിലെത്തിയാല്‍ പിന്‍വലിക്കും. യുകെയിലെ വേതനം കുറഞ്ഞ കര്‍ഷകരെ രൂക്ഷമായി പ്രതിസന്ധിയാലാക്കിയ നയമാണിത്. ഏതാണ്ട് 149 മില്യണ്‍ പൗണ്ടിന്റെ ആനുകൂല്യങ്ങളാണ് അഗ്രികള്‍ച്ചറല്‍ വെയ്ജ് ബോര്‍ഡിന്റെ നീക്കത്തോടെ ഇല്ലാതായിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറെ പ്രധാനമുള്ള ടോള്‍പുഡിലെ കര്‍ഷകരായി രക്തസാക്ഷികളോട് നീതി പുലര്‍ത്താന്‍ ഇത്തരം നിലപാടുകള്‍ക്ക് മാത്രമെ കഴിയൂവെന്നും കോര്‍ബ് ചൂണ്ടിക്കാട്ടുന്നു.

2013ല്‍ ഡേവിഡ് കാമറൂണ്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അഗ്രികള്‍ച്ചര്‍ വെയ്ജ് ബോര്‍ഡാണ് 149 മില്യണ്‍ പൗണ്ടിന്റെ ബെനിഫിറ്റുകള്‍ എടുത്തു കളഞ്ഞത്. ഇത് പുനസ്ഥാപിച്ചാല്‍ രാജ്യത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് വലിയ സഹായകമാവും. ഇവര്‍ക്ക് പെയ്ഡ് ഹോളിഡേ, രോഗമുണ്ടാവുന്ന സാഹചര്യത്തിലുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ തിരികെയെത്തും. കൂടാതെ നൈറ്റ് പേ, കാലാവസ്ഥ ജോലികളെ തടസപ്പെടുത്തുകയാണെങ്കിലുള്ള അഡിഷണല്‍ വേതനം തുടങ്ങിയവയും കര്‍ഷകര്‍ക്ക് ലഭിക്കും. മിനിമം വേതനം ഉറപ്പു വരുത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ മുഖം തിരിക്കുകയാണ് ടോറികള്‍ ചെയ്യുന്നതെന്നും കോര്‍ബ് ആരോപിച്ചു.

യുകെയിലെ എഴുപതിനായിരത്തിലേറെ കുട്ടികള്‍ക്ക് ആന്റി-ഡിപ്രഷന്‍ മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നതായി വെളിപ്പെടുത്തല്‍. ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ ഉപയോഗിച്ച് എന്‍.എച്ച്.എസ് അതോറിറ്റിയില്‍ നിന്ന് ലഭിച്ച കണക്കുകളാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്റി-ഡിപ്രഷന്‍ മരുന്നുകള്‍ കുട്ടികളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായി വിദഗ്ദ്ധര്‍ മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം മരുന്നുകള്‍ പ്രസ്‌ക്രൈബ് ചെയ്യപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ആകെ മരുന്നെടുക്കുന്ന കുട്ടികളില്‍ 20000ത്തിലേറെ പേര്‍ പ്രൈമറി സ്‌കൂള്‍ പ്രായത്തില്‍ ഉള്‍പ്പെട്ടവരാണ്. ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റി-ഡിപ്രഷന്‍ മരുന്ന് കുട്ടികളുടെ ബുദ്ധി വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് വിദ്ഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ഇതിനെപ്പറ്റി ധാരണയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലെ ആറ് പേരില്‍ ഒരു കുട്ടിക്ക് മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നുണ്ട്. 7.3 മില്യണ്‍ ആന്റി-ഡ്രിപ്രഷന്‍ മരുന്നുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഉപയോഗിക്കപ്പെട്ടത്. പ്രിസ്‌ക്രൈബിംഗ് റേറ്റും വര്‍ദ്ധിക്കുകയാണ്. പലരും ഇത്തരം മരുന്നുകള്‍ മാത്രമാണ് പ്രതിവിധിയെന്നാണ് കരുതുന്നത്.

18 വയസിനും 24നും ഇടയ്ക്കുള്ള ഹാഫ് മില്യണ്‍ ആളുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ഇത്തരം മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്തിരിക്കുന്നത്. ബ്ലാക്ക്പൂളിലും ഗ്രേറ്റ് യാര്‍മൗത്തിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരുന്ന് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ലണ്ടനാണ് ഏറ്റവും പിറകില്‍. തെറിപ്പിസ്റ്റുകളുമായി സംസാരിക്കുന്നതടക്കമുള്ള മരുന്നില്ലാതെ ചികിത്സ നടത്താന്‍ പ്രാപ്തിയുള്ള ഫെസിലിറ്റികള്‍ കൂടുതല്‍ സ്ഥാപിക്കണമെന്ന് മെന്റല്‍ ഹെല്‍ത്ത് ക്യാംപയിനേഴ്‌സ് വ്യക്തമാക്കുന്നു. ഇത്തരം ലാബ്‌ലെറ്റുകള്‍ അനാവശ്യമായി പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്നതായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്യാര്‍ട്ടിസ്റ്റ് ആന്‍ഡ്രേ സിപ്രിയാനി ചൂണ്ടിക്കാണിക്കുന്നു. ഇവയൊന്നും പെട്ടന്നുള്ള പ്രതിവിധിയല്ല, കുട്ടികളുടെ മൂഡിനെ ഇവ പ്രതികൂലമായി ബാധിക്കുമെന്നും സിപ്രിയാനി പറഞ്ഞു.

ഷിബു മാത്യൂ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം കഴിഞ്ഞ ഞായറാഴ്ച നടന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ആയിരങ്ങള്‍ ഇക്കുറിയും തീര്‍ത്ഥാടനത്തിനെത്തി. രൂപത രൂപീകൃതമായതിന്റെ രണ്ടാമത് വാര്‍ഷികത്തിലാണ് തീര്‍ത്ഥാടനം നടന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങള്‍ അനുഗ്രഹം പ്രാപിച്ച് മടങ്ങി. വിശ്വാസ തീഷ്ണതയില്‍ പൗരസ്ത്യ വിശ്വാസികളുടെ വിശ്വാസത്തെ പാശ്ചാത്യ സമൂഹം അതിശയത്തോടെയാണ് നോക്കിക്കാണുന്നത്. പതിനായിരങ്ങള്‍ പങ്കെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ വാല്‍സിംഹാം തീര്‍ത്ഥാടനം അത് തെളിയിച്ചു.

യുകെ മുഴുവനായി ചിതറി കിടക്കുന്ന സീറോ മലബാര്‍ വിശ്വാസികളും അതിലുപരി അവരുടെ എണ്ണത്തിലുള്ള കുറവും, ഒരു രൂപതയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ധാരാളം സങ്കേതിക ബുദ്ധിമുട്ടലുകള്‍ സ്രഷ്ടിക്കുന്നു. രൂപതയെ നയിക്കാന്‍ അഭിഷിക്തനായ അഭിവന്ദ്യ പിതാവിന്റെ ഉത്കണ്ഠയേക്കുറിച്ച് പറയാതെ വയ്യാ. ഈ പ്രതിസന്ധിയെ മറികടക്കാന്‍ അഭിവന്ദ്യ പിതാവ് അക്ഷീണം പരിശ്രമിക്കുകയാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത മൂന്നാം വയസ്സിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ തിരുസഭയെക്കുറിച്ച് ദീര്‍ഘവീക്ഷണമുള്ള അഭിവന്ദ്യ പിതാവ്, തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതില്‍ നിന്നു തന്നെ തന്റെ പ്രവര്‍ത്തനങ്ങളുടെ അടുത്ത പടി ആരംഭിക്കുകയായിരുന്നു. അതിന്റെ തുടക്കമായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം. രണ്ടു വര്‍ഷക്കാലം രൂപത മുഴുവനും ചുറ്റിനടന്ന് കണ്ടും കേട്ടും നേരിട്ട് മനസ്സിലാക്കിയതിന്റെ വെളിച്ചത്തിലായിരുന്നു വാല്‍സിംഹാമിലെ പ്രസംഗം ആരംഭിച്ചത്. ‘ഞായറാഴ്ചകളിലും കടപ്പെട്ട തിരുന്നാളുകളിലും ‘മുഴുവന്‍ കുര്‍ബ്ബാനയില്‍’ പങ്കുകൊള്ളണം. ആ ദിവസങ്ങളില്‍ വിലക്കപ്പെട്ട വേല ചെയ്യുകയുമരുത്’. തിരുസഭയുടെ കല്പനകളില്‍ ഒന്നാമത്തേതാണിത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഞായറാഴ്ചയോടും കടപ്പെട്ട തിരുന്നാളുകളോടുമുള്ള സമീപനത്തില്‍ അടുത്ത കാലങ്ങളിലായി കുറവ് സംഭവിച്ചിരിക്കുന്നു. നിത്യജീവനേക്കുറിച്ചുള്ള ബോധമില്ലായ്മയാണ് ഇതിനു കാരണം. ഞായറാഴ്ചയെ അവഗണിക്കുന്നവന്‍ നിത്യജീവനെയാണ് പന്താടുന്നത്. അതിശക്തമായ ഭാഷയിലാണ് അഭിവന്ദ്യ പിതാവ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ക്രൈസ്തവരുടെ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനവും അഭിവന്ദ്യ പിതാവ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അമ്മയുടെ തിടുക്കത്തിലുള്ള ഇടപെടലുകള്‍ ക്രൈസ്തവരായ നമ്മള്‍ അനുഭവിച്ചറിയണമെന്ന് പിതാവ് ആഹ്വാനം ചെയ്തു. സഭയോടുള്ള തന്റെ ഉത്തരവാദിത്വത്തില്‍ അതീവ ജാഗ്രതയുള്ള പിതാവ് സഭാ മക്കള്‍ ഒന്നും ചിതറിപ്പോവാതെ കാത്തു സൂക്ഷിക്കുകയാണിവിടെ.

അഭിവന്ദ്യ പിതാവിന്റെ വാല്‍സിംഹാമിലെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു. വീഡിയോ കാണുക.

[ot-video][/ot-video]

ലണ്ടന്‍: യുകെയില്‍ ജലക്ഷാമം രൂക്ഷമാണെന്ന് റിപ്പോര്‍ട്ട്. വേനല്‍ കടുത്തതോടെ ജലസംഭരണികള്‍ വറ്റുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജലക്ഷാമു രൂക്ഷമായതോടെ കമ്പനികള്‍ ഉപഭോക്താക്കളുടെ മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുളിക്കാന്‍ നാല് മിനിറ്റില്‍ കൂടുതല്‍ ജലം ഉപയോഗിക്കരുതെന്നാണ് ഏറ്റവും പുതിയ നിര്‍ദേശം. അതേസമയം വാട്ടര്‍ ലീക്കേജ് മൂലം കമ്പനികള്‍ക്ക് ദിവസം 453 ലിറ്റര്‍ വെള്ളം നഷ്ട്‌പ്പെടുന്നുണ്ട്. ഇത് തടയുന്നതിനായി ശ്രമങ്ങളൊന്നും കമ്പനികള്‍ നടത്തുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സമീപവര്‍ഷങ്ങളിലെ ഏറ്റവും വലിയ ജലക്ഷാമമാണ് യുകെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

വെള്ളം കാര്യക്ഷമമായി ഉപയോഗിച്ചില്ലെങ്കില്‍ യുണൈറ്റഡ് യൂട്ടിലിറ്റീസ് വീടുകളില്‍ ലഭ്യമാക്കുന്ന ജലവിതരണ സംവിധാനം നിര്‍ത്തലാക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ 1000 പൗണ്ട് പിഴ ഈടാക്കുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിനെതിരെ ഉപഭോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ദിവസം 453 ലിറ്റര്‍ വെള്ളമാണ് കമ്പനി പൈപ്പുകളിലെ ലീക്കേജ് മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലീക്കേജ് ഇല്ലാതാക്കിയാല്‍ മതിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാല് മിനിറ്റ് മാത്രമെ കുളിക്കാന്‍ ഉപയോഗിക്കാവൂ എന്ന കമ്പനിയുടെ മുന്നറിയിപ്പിനെതിരെയും ഉപഭോക്താക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

നാല് മിനിറ്റ് കുളി പുരുഷന്‍മാര്‍ക്ക് സാധ്യമായിരിക്കും എന്നാല്‍ സ്ത്രീകള്‍ക്ക് പറ്റില്ലെന്ന് വിഷയത്തോട് ഒരു ഉപഭോക്താവ് പ്രതികരിച്ചു. ക്മ്പനികള്‍ തങ്ങള്‍ക്ക് മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നതായി മിക്ക ഉപഭോക്താക്കളും പറയുന്നു. യുണൈറ്റഡ് 175 ഒളിമ്പിക് സൈസ്ഡ് സ്വിമ്മിംഗ് പൂളിനേക്കാളും കൂടുതല്‍ വെള്ളം ഒരു ദിവസം നഷ്ടപ്പെടുത്തുന്നുണ്ട്. ഇത് ഇല്ലാതാക്കിയാല്‍ ഉപഭോക്താക്കളെ നിരോധിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കമ്പനിക്ക് പോകേണ്ടി വരില്ലെന്ന് കസ്റ്റമര്‍ കൗണ്‍സില്‍ ഓഫ് വാട്ടര്‍ പ്രതിനിധി ആന്‍ഡി വൈറ്റ് വ്യക്തമാക്കുന്നു. നല്ല സര്‍വീസ് ഉറപ്പു വരുത്തുന്നതിന് ഈ കമ്പനികളെ പൊതുമേഖലയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന് ലേബര്‍ ഷാഡോ ചാന്‍സിലര്‍ ജോണ്‍ മാക്‌ഡോണല്‍ അഭിപ്രായപ്പെട്ടു.

യുകെയിലെ പേപോയിന്റ് സിസ്റ്റം തകരാറിലായി. ഏതാണ്ട് 1.4 മില്യണ്‍ ഉപഭോക്താക്കളാണ് വൈദ്യൂതിയും ഗ്യാസുമില്ലാതെ ബുദ്ധിമുട്ടുന്നത്. റീട്ടേയ്‌ലര്‍ സര്‍വീസുകള്‍ക്കും സാധാരണക്കാരനും ഉപയോഗിക്കാവുന്ന പേയ്‌മെന്റ് സര്‍വീസായി പേപോയിന്റ് യുകെയില്‍ വലിയ പ്രചാരമുള്ളവയാണ്. സിസ്റ്റം തകരാറിലായതോടെ ഇതിന് മാത്രം ആശ്രയിച്ച് കഴിയുന്ന മില്യണിലധികം ഉപഭോക്താക്കളുടെ സാധാരണജീവിതം താറുമാറായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാതൊരു മുന്നറിയിപ്പും ലഭിക്കാതെ ഉണ്ടായിരിക്കുന്ന പ്രശ്‌നത്തില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

രാജ്യത്തുള്ള എല്ലാ പേപോയിന്റുകളും നിലവില്‍ തകരാറിലാണ്. പ്രശ്‌നമെന്താണ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും ഒപേപോയിന്റുകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന റെക്കോഡഡ് സന്ദേശമാണിത്. കൂടാതെ ഒരോ മണിക്കൂറിലും ടെര്‍മിനലുകള്‍ റീബൂട്ട് ചെയ്യാനും കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടില്‍ വൈദ്യൂതിയില്ലെന്ന് പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. വീട്ടില്‍ വൈദ്യുതിയില്ലാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന ചിലര്‍ ട്വീറ്റ് ചെയ്തു. നിരന്തരം സ്റ്റോറുകളില്‍ പോയി മടുത്തതായി എന്താണ് തകരാറ് എന്നതിനെക്കുറിച്ച് വ്യക്തമാക്കണമെന്നും മറ്റൊരാള്‍ പ്രതികരിച്ചു.

യുകെയിലെ പ്രമുഖ ഗ്യാസ് സ്റ്റേഷനുകള്‍, റീട്ടെയില്‍ സ്ഥാപനങ്ങളായ ആസ്ഡ, ടെസ്‌കോ, സെയിന്‍സ്‌ബെറീസ്, ദി കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ്, ബുക്കര്‍, നിസ തുടങ്ങിയവരും മറ്റു അനവധി ചെറുകിട സ്ഥാപനങ്ങളും പേപോയിന്റ് സിസ്റ്റം ഉപയോഗിക്കുന്നവരാണ്. യുകെയിലും റോമാനിയയിലും മാത്രമായി 50,000 സ്‌റ്റോറഉകളില്‍ പേപോയിന്റ് ഉപയോഗിക്കുന്നതായിട്ടാണ് ഔദ്യോഗിക വിവരം. ഇത്രയുമധികം സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന സിസ്റ്റം മുന്നറിയിപ്പുകളൊന്നുമില്ലാതെ തകരാറിലായതോടെ ഭക്ഷണം പോലും വാങ്ങിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. പേയ്‌മെന്റുകള്‍ക്ക് ഈ മാര്‍ഗം മാത്രം പ്രധാനമായും ആശ്രയിക്കുന്നവരെയാണ് തകരാറ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ ശേഷം യാത്രക്കാരെ അഭിസംബോധന ചെയ്യാന്‍ കോക്പിറ്റില്‍ നിന്ന് പുറത്തിറങ്ങി ബ്രിട്ടീഷ് എയര്‍വേയ്‌സ് പൈലറ്റ്. ഹൈഡ്രോളിക് ഫ്‌ളൂയിഡ് ചോര്‍ച്ചയെത്തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. ലാന്‍ഡിംഗിനു ശേഷം ക്യാബിനിലെത്തി ക്യാപ്റ്റന്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുകയായിരുന്നു. തങ്ങള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിച്ച പൈലറ്റിനെ യാത്രക്കാര്‍ കയ്യടിച്ച് അനുമോദിക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി മോഡലായ ഹോഫിറ്റ് ഗോലാന്‍ വിമാനത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യാത്രക്കാര്‍ പരിഭ്രാന്തരായിരിക്കുന്നതും പലരും നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ വിമാനം നിയന്ത്രണത്തിലാക്കിയതിനു ശേഷം കോക്പിറ്റില്‍ നിന്ന് ക്യാപ്റ്റന്‍ പുറത്തു വരുന്നതും സംസാരിക്കുന്നതും യാത്രക്കാര്‍ അദ്ദേഹത്തെ അനുമോദിക്കുന്നതും വീഡിയോയിലുണ്ട്. നേപ്പിള്‍സില്‍ നിന്നെത്തിയ വിമാനം പുലര്‍ച്ചെ 12.30നാണ് ഗാറ്റ്വിക്കില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. സ്‌കൂള്‍ കുട്ടികളുടെ സംഘങ്ങളും വിമാനത്തിലുണ്ടായിരുന്നു. റണ്‍വേയില്‍ നിന്ന് വിമാനം പിന്നീട് കെട്ടിവലിച്ച് മാറ്റുകയായിരുന്നു. ഹൈഡ്രോളിക് ഫ്‌ളൂയിഡ് റണ്‍വേയില്‍ പരക്കുകയും ചെയ്തു.

ഇസ്രയേലിന്റെ പാരിസ് ഹില്‍ട്ടണ്‍ എന്നറിയപ്പെടുന്ന മോഡലാണ് ഹോഫിറ്റ് ഗോലാന്‍. ഞങ്ങളുടെ പൈലറ്റ് ഒരു ഹീറോയാണ് എന്ന അടിക്കുറിപ്പോടെയാണ് ഹോഫിറ്റ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. പൈലറ്റിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എമര്‍ജന്‍സി ലാന്‍ഡിംഗില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടന്‍: ബ്രിട്ടിഷ് സെക്യൂരിറ്റി സര്‍വീസ് കുട്ടികളെ ചാരവൃത്തിക്കായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. തീവ്രവാദ കേന്ദ്രങ്ങളിലും മയക്കുമരുന്ന് വ്യാപാരികള്‍ക്കിടയിലും വളര്‍ന്നു വരുന്ന അധോലോക സംഘങ്ങള്‍ക്കിടയിലും കുട്ടികളുടെ സാന്നിദ്ധ്യമുറപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ബ്രിട്ടിഷ് പോലീസും ഇതര സെക്യൂരിറ്റി ഏജന്‍സികളും ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കുട്ടികളെ ഇത്തരത്തില്‍ ചാരവൃത്തിക്കായി നിയോഗിക്കുന്നത് അവരില്‍ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഇത് ഒഴിവാക്കുന്നതിന് എന്ത് നടപടിയാണ് എടുക്കുകയെന്നതിനെക്കുറിച്ച് വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

കുട്ടികള്‍ കൗമാര പ്രായത്തിലെത്തുമ്പോള്‍ കുറ്റകൃത്യങ്ങളിലേക്കും തീവ്രസ്വഭാവമുള്ള സംഘങ്ങളിലേക്കും ആകൃഷ്ടരാകാന്‍ ഇത്തരം ചാരവൃത്തികള്‍ കാരണമായേക്കാം. മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും ചെറിയ പ്രായം മുതല്‍ക്കെ ഇവരില്‍ സ്വാധീനം ചെലുത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. ഒന്ന് മുതല്‍ നാല് മാസം വരെയാണ് ഒരു കുട്ടിയെ സെക്യൂരിറ്റി സര്‍വീസുകള്‍ ഇത്തരം ഇന്‍ഫര്‍മേഷന് വേണ്ടി ആശ്രയിക്കുന്നത്. കുട്ടികളെ മതിയായ സുരക്ഷയില്ലാതെ അണ്ടര്‍ കവര്‍ ഓപ്പറേഷന് ഉപയോഗിച്ചതായി വ്യക്തമാണെന്ന് ലെജിസേ്‌ലേഷന്‍ സ്‌ക്രൂട്ടിനി കമ്മറ്റി ചെയര്‍മാന്‍ ലോര്‍ഡ് ട്രെഫ്ഗാണ്‍ വ്യക്തമാക്കി.

ചാരവൃത്തികള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കുട്ടികളുടെ മാനസികനിലയിലും ശാരീരികക്ഷമതയിലും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായി ലോര്‍ഡ് ട്രെഫ്ഗാണ്‍ സെക്യൂരിറ്റി മിനിസ്റ്റര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു. ഇത്തരം ജോലികള്‍ക്കായി ഉപയോഗപ്പെടുത്തുന്ന കുട്ടികളെ ക്ഷേമത്തെക്കുറിച്ചുള്ള കമ്മറ്റിയുടെ ആകുലതകള്‍ മറച്ചുവെക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായി നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്യൂരിറ്റി സര്‍വീസ് പല ജുവനൈല്‍ നിയമങ്ങളും പാലിക്കാതെയാണ് കുട്ടികളെ ജോലിക്കായി നിയമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 16 മുതല്‍ പ്രായമുള്ളവരെ കൗമാരക്കാരായി കണക്കാക്കുമെങ്കിലും ഇത്തരം അപകടം നിറഞ്ഞ ജോലികളില്‍ സാധാരണയായി ഇവരെ ഉപയോഗിക്കാറില്ല.

രോഗികളെ നിരീക്ഷിക്കാന്‍ നൂതനമായ പദ്ധതികള്‍ എന്‍എച്ച്എസ് തയ്യാറാക്കുന്നു. ബാര്‍ കോഡുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും ഉപയോഗിച്ചായിരിക്കും ഇത് സാധ്യമാക്കുക. ഹെല്‍ത്ത് സെക്രട്ടറി സ്ഥാനമേറ്റെുത്ത ശേഷം ആദ്യമായി നടത്താനിരിക്കുന്ന പ്രസംഗത്തില്‍ മാറ്റ് ഹാന്‍കോക്ക് ആണ് ഇക്കാര്യം അറിയിക്കും. ഹെല്‍ത്ത് സര്‍വീസിനെ ലോകത്തെ ഒന്നാം നിരയിലേക്കെത്തിക്കുന്ന സംവിധാനങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി 500 മില്യന്‍ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്. ബാര്‍കോഡുകളും റിസ്റ്റ്ബാന്‍ഡുകളും നല്‍കുന്നതിലൂടെ രോഗികള്‍ ഏതൊക്കെ ആശുപത്രികളില്‍ പോയാലും അവരെ നിരീക്ഷിക്കാനാകും.

രക്തസമ്മര്‍ദ്ദം തുടങ്ങിയ വൈറ്റലുകള്‍ നിരീക്ഷിക്കാനായിരിക്കും മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നത്. വീട്ടിലുള്ള രോഗികളുടെ പരിശോധന നടത്താന്‍ ഇതുപയോഗിച്ച് സാധിക്കും. രോഗികളെ ആശുപത്രികളില്‍ നിന്ന് നേരത്തേ ഡിസ്ചാര്‍ജ് ചെയ്യാനും ഇത് സഹായിക്കും. എന്‍എച്ച്എസ് ഏറ്റവും പുതിയ സാങ്കേതികവിദ്യകളായിരിക്കും ഉപയോഗിക്കുകയെന്ന് ജെറമി ഹണ്ടിനു ശേഷം ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തെത്തിയ ഹാന്‍കോക്ക് ഉറപ്പു നല്‍കുന്നു. മിക്ക ആശുപത്രികളും ഫാക്‌സ് മെഷീനുകളും 15 വര്‍ഷത്തോളം പഴക്കമുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങളുമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച സര്‍ജന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

രോഗികളുടെ സുരക്ഷയാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നാണ് ഹാന്‍കോക്ക് പറയുന്നത്. ഇത് ശക്തമാക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ക്ക് സാധിക്കും. സെന്‍ട്രല്‍ ലണ്ടനിലെ സ്‌പെഷ്യലിസ്റ്റ് ക്യാന്‍സര്‍ ഹോസ്പിറ്റലായ റോയല്‍ മാഴ്‌സ്‌ഡെന്‍ ഇപ്പോള്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. താനും വിര്‍ച്വല്‍ ജിപി കണ്‍സള്‍ട്ടേഷന്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഹാന്‍കോക്ക് പറയുന്നു.

ഹോണ്‍ചര്‍ച്ചിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ദി ആല്‍ബനി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം സംസാരിക്കുന്നത് നിരോധിച്ചു. സ്‌കൂളിന്റെ അച്ചടക്കം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണ് പുതിയ നിയമമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. അതേസമയം പുതിയ നീക്കം കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംസാരിക്കുന്നത് നിരോധിക്കുന്ന യുകെയിലെ ആദ്യത്തെ സ്‌കൂളാണ് ദി ആല്‍ബനി. കുട്ടികളുടെ സ്വഭാവദൂഷ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ പ്രാചീന നിയമം വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. വരാന്തയിലും ക്ലാസ് മുറികളിലും ഇരുന്ന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 30 മിനിറ്റ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകാറുണ്ടെന്ന് കുട്ടികള്‍ പറയുന്നു.

വളരെ അച്ചടക്കത്തോടെ ക്യൂ നിന്നുവേണം സ്‌കൂളിലെ കുട്ടികള്‍ ക്ലാസുകളില്‍ പ്രവേശിക്കാന്‍. നിശ്ബദത പാലിക്കാനുള്ള പുതിയ നിയമം കളിസ്ഥലങ്ങളിലും ബാധകമാണ്. കളിക്കുമ്പോള്‍ കുട്ടികള്‍ അനാവശ്യമായി സംസാരിക്കുന്നുവെന്നാണ് അധികൃതര്‍ ചൂണ്ടി കാണിക്കുന്നത്. 2015ലാണ് അച്ചടക്ക നടപടികള്‍ ശക്തമാക്കുന്നതിനാവശ്യമായി കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്ന് സ്‌കൂള്‍ അധികൃതര്‍ തീരുമാനിക്കുന്നത്. 2016 സെപ്റ്റംബറില്‍ വാല്‍ മാസോണ്‍ ഹെഡ് ടീച്ചറായി സ്ഥാനമേറ്റതിന് ശേഷം അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഏതാണ്ട് 11 വര്‍ഷം ഹ്യുമാനിറ്റീസ് ടീച്ചിംഗ് രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയാണ് വാല്‍ മാസോണ്‍.

ഈ വര്‍ഷം ജൂണിലാണ് നിശബ്ദത പാലിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വരുന്നത്. കുട്ടികളിലെ അച്ചടക്കം വളര്‍ത്താന്‍ കര്‍ശനമായി നിയമങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് മാസോണ്‍ പറഞ്ഞു. വളരെ ഉയര്‍ന്ന അക്കാദമിക് നിലവാരത്തിലേക്ക് വളരാന്‍ അത് സഹായിക്കും. പുതിയ നിയമം പ്രാബല്യത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ ക്ലാസില്‍ ഏകാന്തമായിരിക്കുന്ന കുട്ടികളുടെ എണ്ണം പകുതിയായി. കുട്ടികള്‍ക്ക് എല്ലാവര്‍ക്കും തുല്യമായി അക്കാദമിക് സാഹചര്യമൊരുക്കാനാണ് സ്‌കൂള്‍ ശ്രമിക്കുന്നതെന്നും മാസോണ്‍ വ്യക്തമാക്കി. അതേസമയം നിരവധി മാതാപിതാക്കള്‍ സ്‌കൂളിന്റെ തീരുമാനത്തിനെതിരായി രംഗത്ത് വന്നു. ചിലര്‍ കുട്ടികളെ സ്‌കൂളിലേക്ക് പഠനത്തിനയക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്റെ കുട്ടിയെ മാസങ്ങളായി ഇവര്‍ ഭീഷണിപ്പെടുത്തുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ഒരു കുട്ടിയുടെ മാതാവ് പറയുന്നു.

Copyright © . All rights reserved