Main News

ലണ്ടന്‍: ലേബര്‍ എംപി സൈമണ്‍ ഡാന്‍ചുക്കിനെതിരേ ബലാല്‍സംഗക്കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. റോഷ്‌ഡെയ്ല്‍ എംപിയായ ഡാന്‍ചുക്കിനെതിരേ പരാതി ലഭിച്ചതായി ലങ്കാഷയര്‍ പോലീസ് സ്ഥിരീകരിച്ചു. 2006ല്‍ നടന്നതായി കരുതുന്ന സംഭവത്തിലാണ് അന്വേഷണം. മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസാണ് ഈ വിവരം പുറത്തു വിട്ടത്. 49 വയസുള്ള ഒരു സ്ത്രീയാണ് പരാതിക്കാരിയെന്ന് പോലീസ് വക്താവ് അറിയിച്ചു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി. എംപിക്കെതിരേ സ്വകാര്യ ജീവിതം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ ഇപ്പോള്‍ അന്വേഷണം നടന്നു വരികയാണെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന് ഡിസംബര്‍ 31ന് ഡാന്‍ചുക്കിനെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു കൗമാരക്കാരിക്ക് ലൈംഗികച്ചുവയുള്ള എസ്എംഎസ് അയച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍കൂടിയായിരുന്നു സസ്‌പെന്‍ഷന്‍.

വിഷയത്തില്‍ തന്റെ തെറ്റ് അംഗീകരിക്കുന്ന വിധത്തിലായിരുന്നു ഡാന്‍ചുക്ക് ട്വിറ്ററില്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ശരിയല്ലെങ്കിലും തനിക്ക് തെറ്റുകള്‍ പറ്റിയതായി ഡാന്‍ചുക് പറഞ്ഞു. തന്റെ പെരുമാറ്റം ശരിയായിരുന്നില്ല. അതിന് താന്‍ എല്ലാവരോടും മാപ്പു ചോദിക്കുന്നതായും ഡാന്‍ചുക് ട്വിറ്ററില്‍ കുറിച്ചു. പുതിയ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും തനിക്കെതിരായ ഗൂഢാലോചനയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോഴിക്കോട്: പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ നിരഞ്ജന്‍ കുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടയാള്‍ പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ ഹൗസില്‍ അന്‍വര്‍ (24)ആണ് പിടിയിലായത്. മാധ്യമം ദിനപ്പത്രത്തില്‍ ജീവനക്കാരനാണെന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നല്‍കിയിരുന്ന വിവരം. കോഡൂര്‍ റേഷന്‍ കടയിലെ ജീവനക്കാരനാണ് ഇയാള്‍. മാധ്യമം മാനേജ്‌മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പുലര്‍ച്ചെ 2.30 ഓടെ ചേവായൂര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. രാജ്യദ്രോഹക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബോധപൂര്‍വമല്ല ഫെയ്‌സ്ബുക്ക് കമന്റെന്നും ഏതെങ്കിലും സംഘടനകളുമായി ബന്ധമില്ലെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്തയിലാണ് ഇയാള്‍ നിരഞ്ജന്റെ ജീവത്യാഗത്തെ അവമതിച്ച് കമന്റിട്ടത്. അന്‍വര്‍ സാദിഖ് എന്ന പേരിലാണ് ഫെയ്‌സ്ബുക് അക്കൗണ്ട്.

‘മാധ്യമം’ പത്രത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്നും ഫെയ്‌സ്ബുക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പേരിലൊരാള്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്നില്ലെന്ന് ‘മാധ്യമം’ കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും മാധ്യമത്തിനെതിരേയുള്ള പ്രതികരണത്തിനും അത് കാരണമായി. ഇതേത്തുടര്‍ന്നാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമം പോലീസില്‍ പരാതി നല്‍കിയത്.

ലണ്ടന്‍: വധശിക്ഷ നല്‍കുന്ന മുപ്പത് രാജ്യങ്ങളെക്കുറിച്ച് തയാറാക്കിയ ബ്രിട്ടീഷ് പട്ടികയില്‍ സൗദി അറേബ്യയില്ല. വര്‍ഷം തോറും 90 പേരിലേറെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന നാടായിട്ടും ഇരുപത് പേജുളള ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍ സൗദിയെക്കുറിച്ച് പരാമര്‍ശമേയില്ലെന്നതാണ് ശ്രദ്ധേയം. പട്ടികയില്‍ സൗദി അറേബ്യയെ മാത്രമാണ് ഒഴിവാക്കിയിട്ടുളളത്. വധശിക്ഷകള്‍ അഞ്ച് വര്‍ഷത്തിനകം കുറച്ച് കൊണ്ട് വരാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സൗദിയെക്കുറിച്ച് ബ്രിട്ടന്‍ യാതൊന്നും പരാമര്‍ശിക്കാത്തത്. ബാര്‍ബഡോസ്, സിംഗപ്പൂര്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പട്ടികയില്‍ വന്‍ പ്രാധാന്യം നല്‍കുന്നുമുണ്ട്. 2014ല്‍ പത്തില്‍ താഴെ മാത്രം വധശിക്ഷ നടന്ന രാജ്യങ്ങളാണിവയെന്നതും ശ്രദ്ധേയമാണ്.
സൗദി അറേബ്യയെ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയ നടപടി മനുഷ്യാവകാശ സംഘടനകള്‍ ചോദ്യം ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിന്റെ ഈ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിന് പൗണ്ടിന്റെ പ്രതിരോധ കരാറുകള്‍ നഷ്ടമാകാതിരിക്കാനും സുരക്ഷാ സഹകരണം ലക്ഷ്യമിട്ട് ആണ് ബ്രിട്ടന്റെ ഈ നടപടിയെന്ന വിലയിരുത്തലുണ്ട്. സൗദി അറേബ്യയുമായുളള ബ്രിട്ടന്റെ ബന്ധങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരേണ്ട സമയമായിരിക്കുന്നുവെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച ഒറ്റ ദിവസം 47 പേരെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി തോബിയാസ് എല്‍വുഡ് നിരാശ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്.

അഞ്ച് കൊല്ലം കൊണ്ട് ലോകത്ത് വധശിക്ഷ ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ ബ്രിട്ടന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് 2011ലെ ബ്രിട്ടീഷ് തന്ത്രത്തില്‍ രേഖപ്പടുത്തിയിട്ടുളളത്. ചൈന, ഇറാന്‍, ബെലാറസ്, അമേരിക്ക, കരിബീയന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യവും ഇതില്‍ ബ്രിട്ടന്‍ ചൂണ്ടിക്കാട്ടുന്നു. വധശിക്ഷകളുടെ എണ്ണം കുറയ്ക്കുന്നതിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട മറ്റ് ഇരുപത്തഞ്ച് രാജ്യങ്ങളുടെ കൂടി പട്ടികയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യപൂര്‍വ്വ രാജ്യങ്ങളില്‍ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന സൗദി അറേബ്യ ഈ രണ്ട് പട്ടികയിലും പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ഞെട്ടിപ്പിക്കുന്ന ഒഴിവാക്കലാണെന്നാണ് രാജ്യാന്തര മനുഷ്യാവകാശ സംഘടനയുടെ വധശിക്ഷ സംഘത്തിന്റെ ഡയറക്ടര്‍ മായ ഫോവ പ്രതികരിച്ചത്.

വധശിക്ഷ നടത്തുന്ന കാര്യത്തില്‍ ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ സ്ഥിരമായി ഇടം പിടിക്കുന്നു. തലവെട്ടലുകളുടെ എണ്ണവും ഇവിടെ കൂടുതലാണ്. ചൈനയും ഇറാനും ഇറാഖും അമേരിക്കയും പാകിസ്ഥാനും എല്ലാം ഉള്‍പ്പെട്ടിട്ടും സൗദി ഉള്‍പ്പെടാതെ പോയത് ഏറെ ഞെട്ടിക്കുന്ന വസ്തുതയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ആംനെസ്റ്റി ഇന്റര്‍നാഷണലും സംഭവത്തെ അപലപിച്ചു. സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിക്കാന്‍ ബ്രിട്ടന്‍ മടിക്കുന്നു എന്നത് തങ്ങളെ ഏറെ ചിന്തിപ്പിക്കുന്നുണ്ടെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തലവന്‍ അലന്‍ ഹൊഗാര്‍ത്ത് പറഞ്ഞു.

എന്നാല്‍ വധശിക്ഷ ഏത് സാഹചര്യത്തിലായാലും തങ്ങള്‍ എതിര്‍ക്കുമെന്നാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചത്. സൗദി അറേബ്യയിലായാലും തങ്ങള്‍ വധശിക്ഷയെ അനുകൂലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ശരിയ നിയമം അനുസരിച്ചാണ് തങ്ങള്‍ ശിക്ഷ വിധിക്കുന്നതെന്നാണ് സൗദി നീതിന്യായ മന്ത്രാലയം വ്യക്തമാക്കിയിട്ടുളളത്.

വസ്തുതകള്‍ അപഗ്രഥിച്ച് മുന്നിലുളള കുറ്റത്തെ വിലയിരുത്തി ശിക്ഷ വിധിക്കുകയാണ് പതിവ്. ഇത് ചെയ്യുന്നത് മതിയായ യോഗ്യതയുളള ജഡ്ജുമാരാണെന്നും മന്ത്രാലയം പറയുന്നു. യാതൊരു വിധത്തിലുള്ള സ്വാധീനങ്ങളും ഇതിലുണ്ടാവില്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുളളത് പൂര്‍ണമായ പട്ടികയല്ലെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. വരുന്ന മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണ പട്ടികയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയവരില്‍ പാക് ഭീകരരെന്ന് ഇന്ത്യ. ആക്രമണത്തില്‍ പാക് തീവ്രവാദി സംഘങ്ങള്‍ക്കു പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ഇന്ത്യ പാതിസ്ഥാന് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തിനു ശേഷം ഇന്ത്യ പാക് ബന്ധത്തില്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയ്ക്കാണ് ഭീകരാക്രമണം തുരങ്കം വച്ചത്. ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാകിസ്ഥാനുമായുള്ള നിലപാടുകള്‍ കടുപ്പിച്ചു.
സുരക്ഷാ ഉപദേഷ്ടാവ് വഴിയാണ് ഇന്ത്യ പാകിസ്ഥാന് തെളിവുകള്‍ കൈമാറിയത്. വിഷയത്തില്‍ പരമാവധി സഹകരണം പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആക്രമണത്തേക്കുറിച്ച അന്വേഷിച്ചു വരികയാണെന്നും പാകിസ്ഥാന്‍ അറിയിച്ചു. നയതന്ത്ര ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെന്ന അവസ്ഥ ഉണ്ടായതോടെയാണ് നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍ രംഗത്തെത്തിയത്. പാകിസ്ഥാന്‍ നിരോധിച്ച ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. കാണ്ഡഹാര്‍ വിമാന റാഞ്ചലിനേത്തുടര്‍ന്ന് ഇന്ത്യ വിട്ടയച്ച മൗലാനാ മസൂദ് അസറിന്റെ നേതത്വത്തിലുള്ള സംഘടനയാണിത്.

2002ലാണ് പാകിസ്ഥാന്‍ ഈ സംഘടനയെ നിരോധിച്ചത്. നിരോധിച്ചതിനു ശേഷവും അസര്‍ പാകിസ്ഥാനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ ഇന്ത്യ പല വട്ടം ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ മാസം 14നും 15നും ഇരു രാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ച മാറ്റി വയ്ക്കാന്‍ പാടില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഏഴ് സൈനികര്‍ മരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറി തല ചര്‍ച്ച സംബന്ധിച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.

തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി മൈക്രോഫിനാന്‍സ് പദ്ധതിയുടെ പേരില്‍ അഞ്ചു കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ ജപ്തി നടപടികള്‍ ആരംഭിച്ചു. പണം തിരിച്ചടക്കാത്തതിനേത്തുടര്‍ന്നാണ് നടപടി. പിന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നാണ് വെള്ളാപ്പള്ളി നടേശന്‍ വ്യാജരേഖകള്‍ ചമച്ച് അഞ്ചുകോടി രൂപ നേടിയത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വായ്പ നല്‍കിയ തുക വിനിയോഗിച്ചതിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ പിന്നാക്ക സമുദായ കോര്‍പറേഷന്‍ വെള്ളാപ്പള്ളിക്ക് നോട്ടീസ് നല്‍കിയിരുന്നു.
നിര്‍ദേശമനുസരിച്ച് വെള്ളാപ്പള്ളി നല്‍കിയ റിപ്പോര്‍ട്ടില്‍ വായ്പയെടുക്കാന്‍ രൂപീകരിച്ച വ്യാജ സംഘങ്ങളുടെ പേരുകള്‍ ആവര്‍ത്തിച്ചു. ഇതില്‍ ജില്ലാ മാനേജര്‍മാര്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്. എല്ലാ ജില്ലകളില്‍ നിന്നുമുളള റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് കൊല്ലം ജില്ലാ മാനേജര്‍ മാനേജിങ് ഡയറക്റ്റര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വായ്പ നല്‍കിയ അഞ്ചുകോടിയില്‍ 4.75 കോടിയും വകമാറ്റിയതായി കണ്ടെത്തിയിരുന്നു.

2014 ജൂണ്‍ 19നാണ് 250 സ്വയം സഹായ സംഘങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാന്‍ വെള്ളാപ്പള്ളിക്ക് വായ്പ അനുവദിച്ചത്. ഇതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തുക തിരിച്ചടക്കാന്‍ 2015 ഡിസംബര്‍ മൂന്ന് വരെയായിരുന്നു പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി ഈ നോട്ടീസിന് മറുപടി നല്‍കുകയോ, തുക തിരിച്ചടക്കുകയോ ചെയ്തില്ല. ഇതേത്തുടര്‍ന്നാണ് ജപ്തി നടപടികള്‍ ആരംഭിച്ചത്. ജപ്തി നടപടികള്‍ ആരംഭിക്കുന്നതായി സൂചിപ്പിച്ചു കൊണ്ടുള്ള നോട്ടീസ് കൊല്ലം ജില്ലാ ഓഫീസില്‍ നിന്നും എസ്എന്‍ഡിപിയുടെ കൊല്ലം ഓഫീസില്‍ എത്തിച്ചു.

ഫിലിപ്പീന്‍സ്: നിറയെ യാത്രക്കാരുമായി വാതിലും തുറന്നിട്ട് വിമാനം പറന്നു. പതിനായിരം അടിയോളം ഉയരത്തിലെത്തിയപ്പോഴാണ് ഡോര്‍ അടച്ചിരുന്നില്ലെന്ന് മനസിലായത്. 40 മിനിട്ടിന് ശേഷം വിമാനം തിരിച്ചിറക്കിയതോടെ വന്‍ ദുരന്തം ഒഴിവായി. ദക്ഷിണ കൊറിയയിലേക്ക് 163 യാത്രക്കാരുമായി പോയ ജിന്‍ എയറിന്റെ ബോയിംഗ് 737-800 വിമാനമാണ് ഇത്തരമൊരു സംഭവത്തിനിടയാക്കിയത്.
ഫിലിപ്പീന്‍സിലെ സെബു വിമാനത്താവളത്തില്‍ നിന്നുമാണ് വിമാനം പറന്നുയര്‍ന്നത്. ഈ സമയം വിമാനത്തിന്റെ ഒരു വാതില്‍ പൂര്‍ണ്ണമായും അടച്ചിരുന്നില്ല. വിമാനം പറന്നുയര്‍ന്ന് നാല്‍പ്പത് മിനിട്ടിന് ശേഷമായിരുന്നു ഇക്കാര്യം മനസിലായത്. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.

എന്നാല്‍ വിമാനജീവനക്കാര്‍ യാത്രക്കാരെ സമാധാനിപ്പിച്ചു. സുരക്ഷിതമായി തിരിച്ചിറങ്ങിയ ശേഷം ബുസാനില്‍ യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യമൊരുക്കി. തകരാര്‍ പരിഹരിച്ച് 15 മണിക്കൂറിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്. ഓരോ യാത്രക്കാരനും 84 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. സംഭവത്തെപ്പറ്റി ദക്ഷിണ കൊറിയന്‍ ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുന്നതിനായി ക്രൈസ്തവ സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി ആര്‍എസ്എസ്. നേരത്തെ ആര്‍എസ്എസ് നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടന രൂപീകരിച്ച് ക്രിസ്ത്യാനികളെക്കൂടി തങ്ങളിലേക്ക് അടുപ്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.  സംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കള്‍ ക്രൈസ്തവ മത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുസ്ലീംങ്ങള്‍ക്കായി ആര്‍എസ്എസ് മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്.
ക്രൈസ്തവ സംഘടനയുടെ പേരിന്റെ കാര്യത്തില്‍ അന്തിമരൂപമായിട്ടില്ലെങ്കിലും ‘രാഷ്ട്രീയ ഇസെയ് മഞ്ച’് എന്ന് പേരിടാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ക്രൈസ്തവ മത നേതാക്കളുമായി സംഘടന രൂപീകരണം സംബന്ധിച്ച ചര്‍ച്ച നടന്നിട്ടുണ്ടെന്ന കാര്യം ആര്‍എസ്എസ് പ്രചാരക് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ മാര്‍ഗദര്‍ശകരില്‍ ഒരാള്‍ കൂടിയാണ് ഇയാള്‍.

ഡിസംബര്‍ 17ന് നടന്ന യോഗത്തില്‍ നാലോ അഞ്ചോ ആര്‍ച്ച് ബിഷപ്പുമാരും 50 ഓളം ബിഷപ്പുമാരും പങ്കെടുത്തെന്നും ഇവര്‍ ഏതാണ്ട് 12 സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്നും, ആര്‍എസ്എസുമായി സഹകരിച്ച് സംഘടനയുണ്ടാക്കാമെന്ന കാര്യത്തില്‍ യോഗത്തില്‍ ധാരണയായിട്ടുണ്ടെന്നും ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവില്‍ അംഗമായിട്ടുള്ള ഇന്ദ്രേഷ് കുമാര്‍ പത്രത്തോട് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചത് ഇന്ദ്രേഷ് കുമാറായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതാവായ ചിന്മയാനന്ദ സ്വാമിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. ആര്‍ച്ച്‌ ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ്,  ബിഷപ്പ് ഇസഹാക്ക് ഒസ്താത്തിയോസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍.

മുസ്ലീം സംഘടനയുടെ അതേ രൂപമായിരിക്കുമോ ക്രൈസ്തവ സംഘടനയ്ക്കും എന്ന കാര്യത്തില്‍ ഇന്ദ്രേഷ് കുമാര്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ല. മുസ്ലീം രാഷ്ട്രീയ മഞ്ച് മുസ്ലീംങ്ങളാല്‍ രൂപീകരിച്ച് മുസ്ലീംങ്ങള്‍ക്ക് വേണ്ടി മുസ്ലീംങ്ങള്‍ നടത്തുന്ന സംഘടനയാണെന്നും താന്‍ അതിന് നേതൃത്വം നല്‍കുക മാത്രമാണ് ചെയ്യുന്നതെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുകയും, രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് യാതൊരു തരത്തിലുള്ള നീതിനിഷേധവും അനുവദിക്കില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. പള്ളികള്‍ക്ക് നേരെ മുന്‍പുണ്ടായ ആക്രമണങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇതൊന്നും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിന് പിന്നാലെയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ക്രൈസ്തവ സമൂഹത്തില്‍നിന്നുള്ള പ്രൊഫഷണലുകളെയും പുരോഹിതന്മാരെയും ഉള്‍പ്പെടുത്തി വിരുന്ന് നല്‍കിയിരുന്നു.

ഷിബു മാത്യൂ
വെയ്ക്ഫീല്‍ഡ്. ഇന്ത്യന്‍ സമൂഹം ബ്രട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും ജീവിതത്തിനും നല്കുന്ന സേവനങ്ങള്‍ മഹത്തരമെന്ന് യോര്‍ക്ഷയര്‍ മലയാളി ക്ലബിന്റെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് ബ്രിട്ടണിലെ മുതിര്‍ന്ന പാര്‍ലമെന്റംഗവും മുന്‍ ഷാഡോ സെക്രട്ടറിയുമായ മേരി ക്രേഗ് എം.പി പ്രസ്ഥാപിച്ചു. ഇന്ത്യ സന്ദര്‍ശിപ്പോള്‍ ഉണ്ടായ മധുരമായ അനുഭവങ്ങളേയും ഇന്ത്യയുടെ പ്രകൃതി സൗന്ദര്യത്തേയും മേരി ക്രേഗ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു.

മലയാളം ക്ലാസ്, മലയാളം ലൈബ്രററി തുടങ്ങിയ നൂതനമായ ആശയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ യോര്‍ക്ഷയര്‍ മലയാളി ക്ലബ്ബ് ബ്രട്ടണില്‍ അടുത്ത കാലത്തുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ക്രിസ്തുമസ്സ് കരോള്‍ കളക്ഷന്‍ നീക്കിവെച്ചു. യോര്‍ക്ഷയര്‍ മലയാളി ക്ലബിന്റെ മാതൃകാപരമായ രാജ്യസ്‌നേഹത്തെ മേരി ക്രേഗ് പ്രശംസിച്ചു. തദവസരത്തില്‍ ക്ലബിന്റെ മലയാളം കലണ്ടറിന്റെ പ്രകാശനവും നടന്നു.

ymc2

ജനുവരി രണ്ടിന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ആരംഭിച്ച ക്രിസ്തുമസ്സ് പുതുവത്സര ആഘോഷ പരിപാടികള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. ക്ലബിന്റെ ചെയര്‍മാന്‍ ജോജി തോമസ്സിന്റെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച പരിപാടിയില്‍ ക്ലബിലെ കുട്ടികള്‍ മാറ്റുരച്ചു. കലാപരിപാടികളില്‍ മേരി ക്രേഗും കാണികളിലൊരാളായി മാറിയത് കൂടുതല്‍ ശ്രദ്ധേയമായി. തുടര്‍ന്ന് സെക്രട്ടറി വിനോദ് ചെറിയാന്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ymc3

ഭാരവാഹികളായ വില്‍സണ്‍ ജോസഫ്, ബിന്ദു സാജന്‍, ജോണ്‍ തോപ്പില്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ആഘോഷ പരിപാടിക്ക് നേതൃത്വം നല്‍കി. സിംഫണി ഓര്‍ക്കസട്രാ കീത്ത് ലിയുടെ ഗാനമേളയും ആഘോഷത്തിന് കൊഴുപ്പേകി.രാത്രി പത്ത് മണിയോടെ പരിപാടികള്‍ അവസാനിച്ചു.

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ…. എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ച് ടീന ജിനുവിന്‍റെ മനോഹര പ്രകടനം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതം എന്ന ഹിറ്റ്‌ സിനിമയിലെ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. അന്തരിച്ച സംഗീത സംവിധായകന്‍ എം. ജി. രാധാകൃഷ്ണന്‍ ആണ് ഇതിലെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്.  എം. ജി ശ്രീകുമാറും കെ.എസ്. ചിത്രയും ചേര്‍ന്ന് ആലപിച്ച ഈ വരികള്‍ പാടിയാണ് ടീന ജിനു പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുന്നത്.
ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ ധാരിയായ ടീന ജനിച്ചതും വളര്‍ന്നതും ഒക്കെ മഹാരാഷ്ട്രയില്‍ ആയിരുന്നു. കേരളത്തില്‍ കട്ടപ്പന സ്വദേശിയായ ടീന അദ്ധ്യാപികയായി ആയിരുന്നു നാട്ടില്‍ ജോലി ചെയ്തിരുന്നത്. ചെറുപ്പം മുതലേ സംഗീതത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ടീന യുകെയില്‍ വന്നതിന് ശേഷം നിരവധി വേദികളില്‍ ഗാനമേളകള്‍ക്കും മറ്റും പങ്കെടുത്തിട്ടുണ്ട്. ഹിന്ദി ഗാനങ്ങള്‍ പാടുന്നതില്‍ കൂടുതല്‍ താത്പര്യം പുലര്‍ത്തുന്ന ടീനയുടെ പാട്ടുകള്‍ പലപ്പോഴും സദസ്സിനെ ഇളക്കി മറിക്കാറുണ്ട്

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 സ്വര സൗകുമാര്യത്തിന്‍റെ കുഞ്ഞിളം തെന്നലായ് എബിന്‍സ് എബ്രഹാം

മനോഹരമായ ആലാപനവുമായി അനു ചന്ദ്ര യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ തരംഗമാകുന്നു

വൈദ്യശാസ്ത്രം പോലെ തന്നെ സംഗീതവും വഴങ്ങുമെന്ന് തെളിയിച്ച് ഡോ. വിപിന്‍ നായര്‍ സ്റ്റാര്‍ സിംഗറില്‍ പാടുന്നത് കേള്‍ക്കുക

രാജഹംസമായി ആസ്വാദക മനസ്സ് കയ്യടക്കി സ്മൃതി സതീഷ്‌ യുക്മ സ്റ്റാര്‍ സിംഗറില്‍

പുലരി തൂമഞ്ഞ് പോലെ സത്യനാരായണന്‍റെ സ്വരമാധുരി യുക്മ സ്റ്റാര്‍ സിംഗറില്‍

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…. അലീന സജീഷ് യുക്മ സ്റ്റാര്‍ സിംഗറില്‍

teena

സുവര്‍ണ്ണ ഗീതം റൌണ്ടിലെ ടീന ജിനുവിന്‍റെ പ്രകടനം കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

 

 

ടോമിച്ചന്‍ കൊഴുവനാല്‍
വോക്കിംഗ് മലയാളി അസോസിയേഷന്‍റെ അഭ്യമുഖ്യത്തില്‍ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മുന്‍ വര്‍ഷങ്ങളിലെ ആഘോഷങ്ങളെയെല്ലാം കടത്തി വെട്ടി അതിഗംഭീരമായി മാറി . അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതീക്ഷിച്ചതിലും വലിയ ഒരു ജന പങ്കാളിത്തം ആയിരുന്നു ഈ വര്‍ഷത്തെ ആഘോഷ പരിപാടിക്ക് . കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയും പുതിയ ഭരണ സമിതിയും സംയുക്തമായി നടത്തിയ ആഘോഷ പരിപാടി അസോസിയേഷന്‍ പ്രസിഡണ്ട് വര്‍ഗീസ് ജോണിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു . നേപ്പാള്‍ കമ്മ്യുണിറ്റിയുടെ പ്രതിനിധി രാജ് ഷെട്ടി മുഖ്യ പ്രഭാഷണം നടത്തി . മുന് പ്രസിഡന്റ് അഗസ്റ്റിന്‍ ജോസഫ് ക്രിസ്തുമസ് കേക്ക് മുറിച്ച് , കേക്കും വൈനും അംഗങ്ങള്‍ക്ക് പങ്കു വച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി .

woking2

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സുഹാസ് ഹൈദ്രോസിന്‍റെയും , വൈസ് പ്രസിഡന്റ് ബിനു തോമസ്, ട്രഷറര്‍ സ്മൃതി ജോര്‍ജ് , ജോയിന്റ് സെക്രട്ടറി ബിന്‍സി അരുണ്‍ , ആര്‍ട്സ് കോര്‍ഡിനേറ്റര്‍ അമ്പിളി സോണി  മറ്റു ഭാരവാഹികള്‍ എന്നിവരുടെ കരവിരുതില്‍ സമയ ബന്ധിതമായി സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ട വ്യത്യസ്തത യാര്‍ന്ന കലാ പരിപാടികള്‍ ആയിരുന്നു ആഘോഷ പരിപാടിയില്‍ ശ്രദ്ധേയമായി മാറിയത് . ആഘോഷ വേദിയില്‍ ഈശ്വര പ്രാര്‍ത്ഥന മുതല്‍ അവസാനം അവതരിപ്പിച്ച കരോള്‍ ഗാനം വരെ എല്ലാ പരിപാടികളും നിലക്കാത്ത കയ്യടിയോടെയാണ് അംഗങ്ങള്‍ ഏറ്റുവാങ്ങിയത് .

woking3

‘സീക്രട്ട് സാന്ത ‘ പരിപാടിയില്‍ പങ്കെടുത്ത എഴുപതിലധികം കുട്ടികള്‍ സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്ന പുതുമയാര്‍ന്ന പരിപാടിയും,വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്നും , കൂടാതെ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയുമായിരുന്നു ആഘോഷ പരിപാടിയിലെ മുഖ്യ ആകര്‍ഷണ കേന്ദ്രം . അസോസിയേഷന്‍റെ ഈ വര്ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടി ഒരു വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും അസോസിയേഷന്‍ പ്രസിഡണ്ട് വര്‍ഗീസ് ജോണ്‍ നന്ദി അറിയിച്ചു .

woking4

woking5

woking6

RECENT POSTS
Copyright © . All rights reserved