ലണ്ടന്‍: രാജ്യത്ത് ചെറുപ്പക്കാരുടെ ഇടയില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. 2010ന് ശേഷം പത്തിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ ആത്മഹത്യകളില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ മാത്രം പത്തിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളള 5504 പേര്‍ സ്വയം ജീവനൊടുക്കി. തൊട്ടുമുമ്പത്തെ കൊല്ലം ഇത് 240 മാത്രമായിരുന്നു. തങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാകുകയാണെന്ന കാര്യം ആത്മഹത്യയിലേക്ക് നീങ്ങുന്ന പല കൗമാരക്കാരും മനസിലാക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്നവര്‍ തങ്ങള്‍ക്ക് മുന്നിലുളള യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ കുട്ടികള്‍ പെട്ടെന്ന് വികാരങ്ങള്‍ക്ക് അടിമപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ കൂടുതല്‍ ആലോചനകളില്ലാതെ ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. മുതിര്‍ന്നവരുടെ തലച്ചോറിന് പ്രശ്‌നങ്ങളെ പരിഹരിക്കാനും വിലയിരുത്താനുമുളള കഴിവുകള്‍ ഉണ്ട്. രാജ്യത്തെ പല കൗമാര ആത്മഹത്യകളും വലിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നു.
പതിനേഴുകാരായ രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യ രാജ്യത്ത് അടുത്തിടെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരേ സ്‌കൂളില്‍ പഠിച്ചിരുന്ന ഈ പെണ്‍കുട്ടികളുടെ മരണങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് പൊലീസ് ഇപ്പോള്‍ പരിശോധിച്ച് വരികയാണ്. അമിതമായി മരുന്ന് കഴിച്ചാണ് ഇവരിലൊരാള്‍ മരിച്ചത്. മറ്റേയാള്‍ വീടിനുളളില്‍ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ മാസം മുപ്പത്തൊന്നിനായിരുന്നു സംഭവം.
അതേസമയം ആത്മഹത്യാനിരക്കിലെ വര്‍ദ്ധനയ്ക്ക് കാരണമെന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദ്ഗ്ദ്ധര്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളേക്കാള്‍ നാല് മടങ്ങ് കൂടുതല്‍ ആണ്‍കുട്ടികളാണ് ആത്മഹത്യ തെരഞ്ഞെടുക്കുന്നത്. പശ്ചിമ മേഖലയിലെലെ ഉള്‍നാടുകളിലാണ് കൗമാരക്കാര്‍ കൂടുതലും ആത്മഹത്യ ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യമായി ഒറ്റപ്പെട്ട മേഖലയായ ഇവിടെ മാനസികാരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ വളരെ കുറവാണ്. ആത്മഹത്യകള്‍ക്ക് പിന്നില്‍ സൈബര്‍, സാമ്പത്തിക കാരണങ്ങളാകാമെന്ന നിരീക്ഷണവും ഉണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുന്നത് ആത്മഹത്യയ്ക്ക് കാരണമാകുന്നതായി കരുതുന്നു. ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പഠിക്കേണ്ടതാണെന്നാണ് വിദ്ഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യാ പ്രവണതയുളളവര്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ നാഷണല്‍ സൂയിസൈഡ് ഹോട്ട്‌ലൈനിന്റെ സഹായം തേടാവുന്നതാണ്. സഹായത്തിനായി 1-800-273-8255 എന്ന നമ്പരില്‍ വിളിക്കാം.
ബംഗളുരു: ‘ചുറ്റുപാടുമുള്ള മനുഷ്യര്‍ എന്തിനാണ് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ഇത്ര വെറുക്കുന്നതെന്ന് എനിക്കറിയില്ല. ഞങ്ങളെല്ലാം മോശമാണെന്നും മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണ് എന്നും അവര്‍ കരുതുന്നുണ്ടാവണം. അത് തെറ്റാണ്. ആരെങ്കിലുമൊക്കെ അങ്ങനെ ഉണ്ടാവാം. എന്നു വെച്ച് മറ്റുള്ളവരെ ഇങ്ങനെ ശിക്ഷിക്കുന്നത് എന്തിനാണ്?’. പറയുന്നത്, ബംഗളുരുവില്‍ ആള്‍ക്കൂട്ടം വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിനി. ന്യൂസ് മിനിറ്റ്‌സ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ടാന്‍സാനിയയിലെ ദാര്‍ എസ് സലാം സ്വദേശിയായ വിദ്യാര്‍ത്ഥിനി ഞെട്ടിക്കുന്ന അനുഭവം വിവരിച്ചത്.
സുഡാന്‍കാരനായ യുവാവ് ഓടിച്ച കാറിടിച്ച് കര്‍ണ്ണാടകക്കാരിയായ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ബംഗളുരുവില്‍ അക്രമാസക്തമായ ആള്‍ക്കൂട്ടം ഈ യുവതി അടക്കം നാല് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിച്ചത്. ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആക്രമണം.
‘ബംഗളുരു എന്റെ വീടായിരുന്നു. ഞാനിവിടെ സമാധാനമായി വസിച്ചു. ഇന്ത്യയെ ഇഷ്ടപെട്ടു. നല്ല ആളായിരുന്നു വീട്ടുടമ. നല്ല അയല്‍ക്കാര്‍. എന്നാല്‍, ആ അനുഭവം എല്ലാം മാറ്റിമറിച്ചു. ഞാന്‍ തോറ്റുപോയി. കഴിയുമെങ്കില്‍ അന്നു രാത്രി തന്നെ ഇന്ത്യ വിട്ടേനെ ഞാന്‍’ അഭിമുഖത്തില്‍ ആ പെണ്‍കുട്ടി പറയുന്നു.
ബംഗളുരുവില്‍ നാലു വര്‍ഷമായി ജീവിക്കുന്ന തനിക്ക് ആ നഗരം സ്വന്തം വീടു പോലെ ആയിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ആ സുരക്ഷിതത്വം ഇല്ലാതായി. ഭയാശങ്കയിലാണ് കഴിയുന്നതെന്നും അവര്‍ പറഞ്ഞു.
സംഭവത്തെകുറിച്ച് യുവതി പറയുന്നത്:
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഭക്ഷണം കഴിക്കാന്‍ വേണ്ടി മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചുവന്ന വാഗണ്‍ ആര്‍ കാറില്‍ സപ്തഗിരി ഭാഗത്തേക്ക് യാത്ര തിരിച്ചത്. ഞായറാഴ്ച ആയതിനാല്‍, ആ ഭാഗത്തെ ചില റസ്‌റ്റോറന്റുകള്‍ തുറക്കുമായിരുന്നു. വഴിക്ക് ഒരാള്‍ക്കൂട്ടം കണ്ട് സുഹൃത്ത് കാറിന്റെ വേഗത കുറച്ചു. അവിടെ ഒരു ആഫ്രിക്കന്‍ വംശജനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്നതാണ് കണ്ടത്. വണ്ടി നിര്‍ത്തി എന്താണ് കാര്യം എന്നന്വേഷിച്ചു. അതായിരുന്നു ഞങ്ങള്‍ ചെയ്ത തെറ്റ്. ആള്‍ക്കൂട്ടം കാറിനടുത്തേക്ക് വന്നു. അവരുടെ രോഷം ഞങ്ങള്‍ക്ക് നേരെയായി.
വേഗത കുറച്ചപ്പോള്‍ ചിലര്‍ അലറിക്കൊണ്ട് പിറകെ വന്നു. കന്നട ഭാഷയിലായിരുന്നു അവര്‍ സംസാരിച്ചത്. കാര്യം അപകടമാണ് എന്നറിഞ്ഞ സുഹൃത്തുക്കള്‍ കാര്‍ മുന്നോട്ടേക്ക് നീക്കി. കുറേ പേര്‍ വണ്ടികളില്‍ ഞങ്ങളെ പിന്തുടര്‍ന്നു. സ്പതഗിരി ഹോസ്പിറ്റലിന് അടുത്തുവെച്ച് അവര്‍ വാഹനങ്ങള്‍ ഞങ്ങളുടെ കാറിനു കുറുകെ നിര്‍ത്തിയിട്ടു. അപ്പുറത്തെ റോഡിലൂടെ പോവാന്‍ നോക്കിയപ്പോള്‍ അതും ബ്ലോക്ക് ചെയ്തു. എങ്ങും പോവാനുണ്ടായിരുന്നില്ല. കൂട്ടത്തിലെ രണ്ടു സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. ഞാനും ഹഷീം എന്ന സുഹൃത്തും കുടുങ്ങി.
പുരുഷന്‍മാരായിരുന്നു അവരെല്ലാം. അവര്‍ ഹഷീമിനെ കടന്നു പിടിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. എനിക്ക് ചലിക്കാന്‍ പോലും കഴിഞ്ഞില്ല. കാറിനടുത്തു നിന്ന് ഞാന്‍ ഒന്നും ചെയ്യല്ലേ എന്ന് നിലവിളിച്ചു. അതിനിടെ ചിലര്‍ കാറിലേക്ക് പുല്ല് എറിയാന്‍ തുടങ്ങി. ചിലര്‍ തീപ്പെട്ടി കത്തിച്ച് എറിഞ്ഞു. കാര്‍ കത്താന്‍ തുടങ്ങി. ഹഷീമിനെ എവിടെയും കണ്ടില്ല. കാര്‍ കത്തി. അടുത്തു കണ്ട ഒരു പൊലീസുകാരനോട് ഞാന്‍ സഹായം തേടി. അയാള്‍ കുറച്ച് മണല്‍വാരി കാറിലേക്ക് എറിയുകയും ആരെയോ മൊബൈല്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും മാത്രം ചെയ്തു.
ആള്‍ക്കൂട്ടത്തില്‍ ഞങ്ങളെ അറിയുന്ന ആരോ അവിടെ അടുത്തു താമസിച്ചിരുന്ന ഞങ്ങളുടെ കൂട്ടുകാരന്‍ ബ്രെയെ വിളിച്ചു. ഒരു ഇന്ത്യന്‍ സുഹൃത്തിനൊപ്പം അതിനടുത്ത് താമസിക്കുകയായിരുന്നു അവന്‍. വിവരമറിഞ്ഞ് അവനെത്തി. അപ്പോഴേക്കും കാര്‍ കത്തുകയായിരുന്നു. ആളുകളുടെ എണ്ണം കൂടി. അവരുടെ രോഷപ്രകടനവും കൂടി. അവര്‍ ബ്രയെക്കെതിരെ തിരിഞ്ഞു. മര്‍ദ്ദനം തുടങ്ങി. അവനെ രക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചു. അതോടെ ആള്‍ക്കൂട്ടം എനിക്കെതിരെ തിരിഞ്ഞു. അവരെന്നെ പിടിച്ചു വലിച്ചു. എന്റെ വസ്ത്രങ്ങള്‍ പിടിച്ചു വലിച്ചു. ഞങ്ങള്‍ നിലത്തേക്ക് വീണു.
ആകെ ഭയന്ന ഞങ്ങള്‍ ഒരു ബസിലേക്ക് ഓടിക്കയറി. മുന്‍വശത്ത് സ്ത്രീകള്‍ക്കുള്ള സീറ്റിലിരുന്നു. ആള്‍ക്കൂട്ടത്തിലെ ചിലര്‍ പിന്നിലൂടെ ഓടിക്കയറി. അവര്‍ വീണ്ടും ബ്രയയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഒരാളും ഒരക്ഷരം മിണ്ടിയില്ല. പ്രതിഷേധിച്ചില്ല. അവര്‍ ഞങ്ങളെ ഉന്തിത്തള്ളി ബസില്‍നിന്ന് പുറത്തേക്ക് തള്ളി.
അപ്പോഴാണ് ഞാന്‍ എന്റെ അവസ്ഥ കണ്ടത്. എന്റെ ടീ ഷര്‍ട്ട് കീറിപ്പോയിരുന്നു. എന്റെ ബ്രായുടെ സ്ട്രാപ്പ് കീറി പുറത്തേക്ക് തൂങ്ങിയിരുന്നു. എന്റെ മാറിടം പുറത്ത് കാണാവുന്ന വിധത്തിലായിരുന്നു. ഞാന്‍ ഭയന്ന് കൈകള്‍ കൊണ്ട് ശരീരം മറച്ചുവെച്ചു. ആള്‍ക്കൂട്ടം വീണ്ടും എന്നെ പിടിക്കുകയും വലിക്കുകയും ചെയ്തു. ഞങ്ങള്‍ ഒരു കടയിലേക്ക് കയറി നിന്നു. അവര്‍ അവിടെയും വളഞ്ഞു.
കൂട്ടത്തിലെ ഒരു ഇന്ത്യക്കാരന്‍ എന്റെ നഗ്‌നത മറയ്ക്കാന്‍ അയാളുടെ ഷര്‍ട്ടൂരി എനിക്കു നേരെ എറിഞ്ഞു തന്നു. ആള്‍ക്കൂട്ടം അയാള്‍ക്കെതിരെ തിരിഞ്ഞു. അയാള്‍ക്കും പൊതിരെ തല്ലുകിട്ടി. അയാളുടെ പ്രവൃത്തിക്ക് പക്ഷേ, ഗുണമുണ്ടായി. കുറേ ആളുകള്‍ കൂടി ഒന്നിച്ചു വന്ന് ഞങ്ങളെ വിടാന്‍ അവരോട് ആവശ്യപ്പെട്ടു. അതില്‍, സൗമ്യമായി സംസാരിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ഇറാന്‍കാരന്‍ ആണെന്ന് തോന്നുന്നു. തന്നോടൊപ്പം വരാന്‍ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പോയി.
അവിടെനിന്നും ഒരു കൂട്ടുകാരന്റെ വീട്ടിലെത്തി. അപ്പോഴേക്കും ഒമ്പതു മണി ആയിരുന്നു. അവിടെ നിന്നും ഞാനെന്റെ രക്ഷിതാക്കളെ വിളിച്ചു. പാവപ്പെട്ട തൊഴിലാളികള്‍ ആയിരുന്നു അവര്‍. അവരാകെ ഞെട്ടിപ്പോയി. വീട്ടിലെത്തിയപ്പോഴാണ് എത്രമാത്രം പരിക്കേറ്റുവെന്നും മുറിഞ്ഞെന്നും ഞാനറിഞ്ഞത്. എന്റെ ശരീരം മുഴുവന്‍ മുറിവുകളായിരുന്നു.
ആ ദിവസം കഴിഞ്ഞ് ഇപ്പോള്‍ നാലു ദിവസം കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി ശാന്തയാണ്. ജൂണില്‍ കോഴ്‌സ് തീരുംവരെ എനിക്കിവിടെ താമസിക്കണം. എന്തുവില കൊടുത്തും അത് പൂര്‍ത്തിയാക്കാനും തിരിച്ചു പോവാനുമാണ് ഞാനാഗ്രഹിക്കുന്നത്.
പലരും എന്നോട് ചോദിക്കുന്നുണ്ട് പരാതി നല്‍കാന്‍ വൈകിയത് എന്താണെന്ന്. ആ രാത്രി ഒന്ന് പുറത്തിറങ്ങാന്‍ പോലുമുള്ള ധൈര്യമുണ്ടായിരുന്നില്ല. പിറ്റേന്ന് കാലത്ത് പൊലീസ് സ്‌റ്റേഷനില്‍ ചെന്നു. പരാതിക്ക് പിന്നാലെ പോവാതെ വിശ്രമിക്കാനായിരുന്നു അവിടെയുള്ള പൊലീസുകാരന്‍ പറഞ്ഞത്. പിറ്റേന്നും ഞാന്‍ പോയി. പരാതി എഴുതിയെടുക്കാന്‍ സമയമില്ല എന്നായിരുന്നു അവരുടെ മറുപടി. പിറ്റേന്ന് വാര്‍ത്ത വന്ന ശേഷമാണ് അവര്‍ പരാതി സ്വീകരിച്ചതും മൊഴി എടുത്തതും.
തൊടുപുഴ: മൃതദേഹസംസ്‌കാരത്തിന് അനുമതി നിഷേധിച്ച ബിഷപിനെതിരെ മാനനഷ്ടമായി പിഴയും കോടതിചെലവും നല്‍കാന്‍ കോടതിവിധി. എള്ളുംപുറം സി.എസ്.ഐ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ പ്രഫ.സി.സി ജേക്കബിന്റെ മൃതദേഹം മാന്യമായി സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ ഭാര്യ മേരി ജേക്കബ് നല്‍കിയ മാനനഷ്ടക്കേസിലാണ് സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് കെ.ജി ദാനിയേലിനെതിരെ കോടതി വിധി.
മാനനഷ്ടത്തിന് പരിഹാരമായി 9,95,000 രൂപയും കോടതി ചെലവും നല്‍കാനാണ് ഈരാറ്റുപേട്ട മുന്‍സിഫ് ജഡ്ജി ഹരീഷ്.ജി വിധി പ്രസ്താവിച്ചത്. എള്ളുംപുറം സെന്റ്. മത്യാസ് പള്ളി വികാരിയും സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയും കേസില്‍ കക്ഷികളാണ്.
സ്‌നാനം ഒരു പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് പൂര്‍വകേരള മഹായിടവകയുടെ സ്ഥാപക പ്രവര്‍ത്തകനും സഭയുടെ സെക്രട്ടറി, രജിസ്ട്രാര്‍, സിനഡ് പ്രതിനിധി, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന സി.സി ജേക്കബിനെ സഭയില്‍ നിന്ന് ബിഷപ് പുറത്താക്കിയത്. ഈ നടപടി സാമാന്യനീതിനിഷേധവും അസാധുവാണെന്ന് ഈരാറ്റുപേട്ട മുന്‍സിഫ് കോടതി 2009 ല്‍ വിധിച്ചിരുന്നു.
ഇതിനെതിരെ ബിഷപ് നല്‍കിയ അപ്പീല്‍ 2011 നവംബര്‍ 30ന് ല്‍ പാലാ സബ് കോടതി ചെലവ് സഹിതം തള്ളി. എന്നാല്‍ ഇതിന്‍മേല്‍ നടപടിയുണ്ടാകാത്തതിനേത്തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ച സി.സി ജേക്കബ് 2013 ഒകേ്ടാബര്‍ അഞ്ചിന്് രാവിലെ മരിച്ചു
വിവരം ബിഷപ്പിനെ അറിയിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനാവില്ലെന്ന് ഇടവക വികാരിയിലൂടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഭാവിശ്വാസികളുടേയും പൊതുപ്രവര്‍ത്തകരുടേയും ഇടപെടലിനെതുടര്‍ന്ന് സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചു.
എന്നാല്‍ കുടുംബകല്ലറയില്‍ അടക്കാന്‍ പാടില്ലെന്നും പട്ടക്കാര്‍ പള്ളിക്കുള്ളില്‍ ആചാരവസ്ത്രമണിഞ്ഞ് ശുശ്രൂഷ പാടില്ലെന്നും അറിയിച്ചു. എന്നാല്‍ പരേതനെയും ബന്ധുജനങ്ങളേയും അപമാനിക്കാന്‍ മാത്രമാണിതെന്നും ഈ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയില്‍ അന്യായം ഫയല്‍ ചെയ്തത്. ഒരു രൂപതയിലെ ബിഷപ്പും ഇടവക വികാരിയും സാധാരണ ആളുകളെപ്പോലെ വികാരങ്ങളും മോഹങ്ങളും പ്രകടിപ്പിക്കാവുന്നതല്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പരേതരുടെ കുടുംബകല്ലറയില്‍ ആദരപൂര്‍വം മതാചാരപ്രകാരം സംസ്‌കരിക്കുവാന്‍ ബന്ധുക്കളെ അനുവദിക്കാതിരുന്നത് എല്ലാ മാനുഷിക മൂല്യങ്ങള്‍ക്കും എതിരാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ നടപടി തെറ്റായുള്ളതും സി.സി ജേക്കബിന്റെ അവകാശങ്ങളുടേയും വിശേഷ ആനുകൂല്യങ്ങളുടേയും ലംഘനവുമാണ്.
സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവ് അനുസരിച്ച് മാന്യമായി സംസ്‌കരിക്കപ്പെടുവാനുള്ള അവകാശം നിയമം അംഗീകരിച്ചിട്ടുള്ളതാണ്. സഭയിലെ ശുശ്രൂഷകരില്‍ നിന്ന് കരുണയും കരുതലും ക്ഷമയും മാനുഷിക മൂല്യങ്ങളും വളരെ പ്രതീക്ഷിക്കുന്നു. ഇത്തരം പദവിയിലുള്ളവര്‍ പ്രതികാരമനോഭാവം പ്രകടിപ്പിക്കുവാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
മാനനഷ്ടത്തിന് പരിഹാരമായി 9,95,000 രൂപയും കോടതി ചെലവുകളും വാദികളായ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും നല്‍കാനാണ് കോടതി വിധി. വാദികള്‍ക്കു വേണ്ടി അഡ്വ. പി ബിജു, അഡ്വ.എസ് കണ്ണന്‍ എന്നിവര്‍ ഹാജരായി.
അതേ സമയം സി.സി.ജേക്കബിന്റെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധി മാനിക്കുന്നതായി ഈസ്റ്റ് കേരള മഹായിടവക ബിഷപ് ഡോ. കെ.ജി. ദാനിയേല്‍ പറഞ്ഞു. ഇത് സഭയുടെ വിശ്വാസത്തിന്റെയും ശിക്ഷണത്തിന്റെയും വിഷയമാണ്. വിധിന്യായം പഠിച്ചതിനുശേഷം ആവശ്യമെങ്കില്‍ മേല്‍കോടതിയെ സമീപിക്കും. സഭയിലെ ഏതു വ്യക്തിക്കും നിയമം ഒരുപോലെ ബാധകമാണ്. സഭയുടെ അടിസ്ഥാന പ്രമാണത്തില്‍ നിന്നും മാറിപ്പോകുകയും വിശ്വാസപ്രമാണത്തില്‍ നിന്നു വ്യതിചലിക്കുകയും ചെയ്താല്‍ സഭാപരമായ ശിക്ഷണനടപടികള്‍ക്ക് വിധേയമാകും. അത് മാത്രമാണ് ഇവിടെ സംഭവിച്ചത്. സഭയുടെ വിശ്വാസം എന്ത് വിലകൊടുത്തും നിലനിര്‍ത്തും. ഇത് സഭയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായ ബാധ്യതയാണെന്നും ബിഷപ്പ് പറഞ്ഞു.
കോലാലംപൂര്‍: സ്വന്തംപേര് വിനയായി തീര്‍ന്ന തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയെ വിനാമത്താവളത്തില്‍ തടഞ്ഞുവെച്ചു. വിക്രം നായകനാകുന്ന ഇരുമുഗന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മലേഷ്യയിലെത്തിയ താരത്തെ മലേഷ്യന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെച്ചു. താരത്തിന്റെ യഥാര്‍ത്ഥ പേര് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് നടപടിക്ക് ഇടയാക്കിയത്.
ഡയാന മറിയം കുര്യന്‍ എന്നതാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ പാസ്‌പോര്‍ട്ടിലുണ്ടായിരുന്നത് നയന്‍താര എന്ന പേരും. പേര് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതോടെ വ്യാഴാഴ്ച വൈകിട്ട് മുതല്‍ വെള്ളിയാഴ്ച രാവിലെവരെ നയന്‍സിന് വിമാനത്താവളത്തില്‍ തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഒടുവില്‍ അധികൃതരെ സത്യാവസ്ഥ ബോധ്യപ്പെടുത്തി മണിക്കൂറുകള്‍ക്ക് ശേഷം താരം തടിയൂരിയെന്നാണ് അറിയുന്നത്.
ചെന്നൈ: സംഗീതസംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സനെ(29) മരിച്ച നിലയില്‍ കണ്ടെത്തി. കോടമ്പാക്കത്തെ അശോക്‌നഗറിലുള്ള ഫ്‌ലാറ്റില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണകാരണം എന്നത് അവ്യക്തമാണ്.
ചെന്നൈയിലാണ് ഷാന്‍ ജോണ്‍സന്‍ ജോലി ചെയ്യുന്നത്. തലേദിവസം ഒരു ചിത്രത്തിന്റെ പാട്ടിന്റെ റെക്കോര്‍ഡിങ്ങിന് ശേഷം മുറിയിലേക്ക് പോയിരുന്നു. റെക്കോര്‍ഡിങ്ങിന്റെ ബാക്കിഭാഗം ഇന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. മൃതദേഹം സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.
2011 ഓഗസ്റ്റിലായിരുന്നു ജോണ്‍സന്റെ മരണം. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മകന്‍ റെന്‍ ജോണ്‍സന്‍ ഒരു ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.അമ്മ റാണി ജോണ്‍സന്‍.
നിരവധി ചിത്രങ്ങളില്‍ ഷാന്‍ ജോണ്‍സന്‍ പാടിയിട്ടുണ്ട്. പ്രെയ്‌സ് ദി ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ,തിര,മിലി എന്നീ ചിത്രങ്ങളില്‍ ഷാന്‍ പാടിയിട്ടുണ്ട്. ഇതിനിടെ ചില പാട്ടുകള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ഉടന്‍ പുറത്തിറങ്ങുന്ന വേട്ട എന്ന ചിത്രത്തിലെ ചില ഗാനങ്ങള്‍ക്ക് ഷാന്‍ വരികള്‍ എഴുതിയിട്ടുണ്ട്. ഷാനിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
മുംബൈ: ട്വന്റി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ മാറ്റങ്ങളില്ലാതെയാണ് ആതിഥേയരായ ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ട്വന്റി 20 പരമ്പര കളിച്ച ടീമില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ല. പ്രധാന താരങ്ങളെല്ലാം ടീമില്‍ ഇടം നിലനിര്‍ത്തി.
ക്യാപ്റ്റനായി എം എസ് ധോണി തുടരും. റിസര്‍വ്വ് വിക്കറ്റ് കീപ്പറായി ആരും ടീമില്‍ ഇല്ല. ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ നടത്തിയ തണുപ്പന്‍ ബാറ്റിംഗാണ് യുവരാജിനെ ഇന്ത്യന്‍ ടീമിന് പുറത്താക്കിയത്. ഇത്തവണ വീണ്ടും ഒരു ലോകകപ്പ് കളിക്കാന്‍ യുവരാജിന് അവസരം കിട്ടിയിരിക്കുകയാണ്. 2011 ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസായിരുന്നു യുവരാജ്. ഓസ്‌ട്രേലിയയില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയ ഏക കളി യുവരാജ് ഇന്ത്യയെ ജയിപ്പിക്കുകയും ചെയ്തു.
ആശിശ് നെഹ്‌റ, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുമ്ര എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. ഹര്‍ദിക് പാണ്ഡ്യ ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറായി ടീമില്‍ തുടരും. ആര്‍ അശ്വിന്‍, ഹര്‍ഭജന്‍ സിംഗ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം ചെന്നൈയുടെ ഐ പി എല്‍ താരമായിരുന്ന പവന്‍ നേഗിയും സ്പിന്നര്‍മാരുടെ കൂട്ടത്തില്‍ ഇടം കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ ടീമിലുണ്ടായിരുന്ന മനീഷ് പാണ്ഡെയെ ഒഴിവാക്കിയത് പക്ഷേ അത്ഭുതമായി.
യുവരാജിനൊപ്പം രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, എം എസ് ധോണി, സുരേഷ് റെയ്‌ന എന്നിവരും ബാറ്റ്‌സ്മാന്‍മാരായി ടീമിലുണ്ട്. ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 3 വരെയാണ് ലോകകപ്പ്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പിലും ഇതേ ടീം തന്നെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും.
റോം: വീട്ടിലെ ജോലിക്ക് ഭാര്യക്ക് ശമ്പളം നല്‍കാന്‍ വരെ വ്യവസ്ഥ നിലവില്‍ വരാനിരിക്കെ ഇറ്റലിയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഏറെ കൗതുകം പകരുന്നതാണ്. ഇവിടെ വീട്ടു ജോലി ചെയ്യാന്‍ വിസമ്മതിച്ച ഭാര്യക്കെതിരേ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കോടതി തീര്‍പ്പു കല്‍പ്പിക്കാനൊരുങ്ങുകയാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യക്ക് ശിക്ഷയായി ആറു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനിടയുണ്ടെന്നാണ് സൂചന. തന്റെ ഭാര്യ വീട്ടുകാര്യങ്ങള്‍ നോക്കാറില്ലെന്നും കുടുംബാംഗങ്ങളെ നന്നായി പരിചരിക്കാറില്ലെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.
ഭാര്യയുടെ നടപടികള്‍ മൂലം തനിക്ക് തികച്ചും അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ കഴിയേണ്ടി വരുന്നതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്. അവര്‍ വല്ലപ്പോഴും മാത്രമാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ട് വര്‍ഷമായി ഭാര്യ ഇത്തരത്തിലാണ് തന്നോട് പെരുമാറുന്നതെന്നും ഭര്‍ത്താവ് ആരോപിക്കുന്നു. ഏതായാലും കേസില്‍ ഒക്ടോബറില്‍ വിചാരണ തുടങ്ങുമെന്നാണ് സൂചന. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.
വീട്ടുജോലി ചെയ്യുന്ന ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും വേതനം നല്‍കണമെന്ന ആവശ്യം 2014 മാര്‍ച്ചില്‍ ഇറ്റലിയിലെ സ്ത്രീവാദികള്‍ മുന്നോട്ട് വച്ചിരുന്നു. സമത്വം ഉറപ്പാക്കാനും ഗാര്‍ഹിക പീഡനങ്ങള്‍ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരാവശ്യം അവര്‍ ഉന്നയിച്ചത്. എന്നാല്‍ ഈ നിര്‍ദേശത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല.
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രം കാണുന്നവരെ കുറച്ചൊന്നുമല്ല കണ്‍ഫ്യൂഷനിലാക്കിയത്. കൈലന്‍ മഹോംസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തന്റെ ഇരട്ട സഹോദരിയും അമ്മയും ഒന്നിച്ചുളള ഒരു കാര്‍ സെല്‍ഫിയാണ് മൂവരുടേയും രൂപസാദൃശ്യം മൂലം വൈറലായത്. മം ട്വിന്‍ ആന്‍ഡ് മീ എന്ന തലവാചകത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ അമ്മയാരെന്ന് തിരച്ചറിയാനാകാതെ കുഴങ്ങുകയാണ് സോഷ്യല്‍ മീഡിയ.
കഴിഞ്ഞ മാസം ഇരുപത്തെട്ടിന് പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ 18,000ലേറെ തവണ റിട്വീറ്റ് ചെയ്ത് കഴിഞ്ഞു. ഇതിനകം തന്നെ 29,000 ലൈക്കുകളും ഈ ചിത്രം സ്വന്തമാക്കി. ബ്ലാക് ഡോന്റ് ട്രാക്ക് എന്ന ഹാഷ് ടാഗോടെയാണ് ചിലരിത് റിട്വീറ്റ് ചെയ്തിട്ടുളളത്. ഇവരുടെ ത്വക്കാണ് മൂവര്‍ക്കും ഏറെ ചെറുപ്പം തോന്നാന്‍ കാരണമെന്നും ചിലര്‍ പറയുന്നു. ഏതായാലും തങ്ങളുടെ ചിത്രങ്ങള്‍ക്ക് ലഭിച്ച ഈ വന്‍ സ്വീകാര്യതയെ തുടര്‍ന്ന് ഇവര്‍ തങ്ങളുടെ കുടുംബത്തിനായി ഒരു ഇന്‍സ്റ്റാഗ്രാം പേജ് തന്നെ തുടങ്ങിക്കഴിഞ്ഞു.
മൂവരുമൊന്നിച്ചുളള കൂടുതല്‍ ചിത്രങ്ങളും മറ്റും ഇതിലൂടെ പങ്ക് വയ്ക്കുകയാണ് ലക്ഷ്യം. ഇന്ത്യാനാപോളീസിലാണ് ഇവര്‍ താമസിക്കുന്നത്. എന്തായാലും ഇപ്പോഴും ചോദ്യം അവശേഷിക്കുകയാണ്. ഇതിലാരാണ് അമ്മ. ഇവരുടെ അടുത്ത ചിത്രം ഇതിനുളള ഉത്തരത്തിന്റെ ചില സൂചനകള്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് സോഷ്യല്‍ മീഡിയ.
ലണ്ടന്‍: പെണ്‍കുട്ടികളില്‍ നടത്തുന്ന ചേലാകര്‍മം സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങളേക്കാള്‍ വലുതാണ് യാഥാര്‍ത്ഥ്യമെന്ന് യുണിസെഫ്. എഫ്ജിഎം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫീമെയില്‍ ജെനിറ്റല്‍ മ്യൂട്ടിലേഷന്‍ എന്ന ഈ ക്രൂരതയ്‌ക്കെതിരേ ആചരിക്കുന്ന ലോക എഫ്ജിഎം വിരുദ്ധ ദിനത്തിലാണ് യുണിസെഫിന്റെ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എഫ്ജിഎമ്മിന് വിധേയരായ 200 ദശലക്ഷം സ്ത്രീകളും പെണ്‍കുട്ടികളും ലോകമെമ്പാടുമായി ജീവിക്കുന്നുണ്ടെന്ന് യുണിസെഫ് പറയുന്നു. ആചാരങ്ങളുടെ ഭാഗമായാണ് പലരും എഫ്ജിഎമ്മിന് വിധേയരാകുന്നത്. പലരാജ്യങ്ങളിലും ഈ ആചാരത്തിന് നിയമപരമായ വിലക്കുണ്ട്.
ഇന്തോനേഷ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ എഫ്ജിഎം നടക്കുന്നത്. 2006ല്‍ നിയമം മൂലം ഇവിടെ ഇത് നിരോധിച്ചെങ്കിലും ഇന്നും ഈ സാംസ്‌കാരിക ശൂന്യമായ ആചാരം നടന്ന് വരുന്നു.ഇവിടെ 70 ദശലക്ഷത്തിലേറെ സ്ത്രീകളും കുട്ടികളും എഫ്ജിഎമ്മിന് വിധേയരാക്കപ്പെട്ടിട്ടുണ്ടെന്ന് 2014ല്‍ തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മുപ്പത് രാജ്യങ്ങളിലെ കണക്കുകള്‍ രാജ്യാന്തര എഫ്ജിഎം വിരുദ്ധ ദിനത്തില്‍ യുണിസെഫ് പുറത്ത് വിട്ടിട്ടുണ്ട്. സ്ത്രീകള്‍ നേരിടുന്ന ഈ ക്രൂരതയുടെ പകുതിയും നടക്കുന്നത് ഇന്തോനേഷ്യയിലും ഈജിപ്റ്റിലും എത്യോപ്യയിലുമാണ്. സൊമാലിയയിലെ 15നും 49നും ഇടയില്‍ പ്രായമുളള മൊത്തം സ്ത്രീകളിലും കുട്ടികളിലും 98 ശതമാനവും എഫ്ജിഎമ്മിന് വിധേയരായവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബ്രിട്ടനില്‍ വര്‍ഷം തോറും 5500 പെണ്‍കുട്ടികള്‍ എഫ്ജിഎമ്മിന് വിധേയരാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യത്തിന്റെ ചെറിയൊരു അംശം മാത്രമാണെന്നും പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും ഗവേഷകര്‍ തന്നെ സമ്മതിക്കുന്നുണ്ട്. രാജ്യത്ത് ഓരോ 96 മിനിറ്റിലും ഒരു എഫ്ജിഎം സംഭവിക്കുന്നുണ്ട്. മതപരമായ ആചാരങ്ങളുടെ ഭാഗമായ എഫ്ജിഎം രാജ്യത്ത് നിയമപരമായി നിരോധിച്ചിട്ടുണ്ട്. പല രാജ്യങ്ങളിലെയും എഫ്ജിഎമ്മിന്റെ കണക്കുകള്‍ ലഭ്യമല്ല. പല പെണ്‍കുട്ടികളും അഞ്ച് വയസിന് മുമ്പ് തന്നെ എഫ്ജിഎമ്മിന് വിധേയരാകുന്നു. ഗയാനയിലെ പതിനഞ്ചിനും 49നും ഇടയില്‍ പ്രായമുളള 97ശതമാനം പെണ്‍കുട്ടികളും എഫ്ജിഎമ്മിന്റെ ഇരകളാണ്.
എഫ്ജിഎം നടത്താന്‍ വിസമ്മതിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടികളെ ഗ്രാമത്തിലെ അധികാരികള്‍ വീട്ടില്‍ നിന്ന് പിടിച്ച് കൊണ്ടു പോകുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല കുട്ടികളും ഇതിന്റെ ഇരകളായി മരിക്കുന്നുണ്ട്. എന്നാല്‍ ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ നിന്ന് ശുഭസൂചനകളുമുണ്ട്. കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടെ ലൈബീരിയയില്‍ എഫ്ജിഎംന്റെ നിരക്കില്‍ 41 ശതമാനം കുറവുണ്ടായിട്ടുണ്ട്. ബുര്‍ക്കിനാഫാസോയില്‍ മുപ്പത്തൊന്ന് ശതമാനവും കെനിയയില്‍ മുപ്പത് ശതമാനവും ഈജിപ്തില്‍ 27 ശതമാനവും കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. പല യുവതികളും ഈ കാടത്തത്തിനെതിരെ പ്രതിഷേധിച്ച് തുടങ്ങിയിട്ടുണ്ടെന്നും നല്ല സൂചനയാണ്. വ്യാപകമായ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടക്കണമെന്നും ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
സ്ത്രീ ലൈഗികാവയവത്തിന്റെ ബാഹ്യ ഭാഗങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന രീതിയാണ് ചേലാകര്‍മ്മം. നിയമം മൂലം നിരോധിക്കപ്പെട്ട രാജ്യങ്ങളിലും അപരിഷ്കൃത രാജ്യങ്ങളിലും തികച്ചും അശാസ്ത്രീയമായും ക്രൂരമായും ആണ് ഇത് നടക്കുന്നത്. പലപ്പോഴും രഹസ്യമായി നടത്തുന്ന ഇത്തരം പ്രവര്‍ത്തികളുടെ ഭാഗമായുണ്ടാകുന്ന രക്തസ്രാവം മൂലം പെണ്‍കുട്ടികള്‍ മരണപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്
ബര്‍മിംഗ്ഹാം. വെയര്‍ഹൗസ് ഉടമയായ ബിസിനസ്സ്കാരനെ മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വെടിവച്ച് കൊന്നു. ബര്‍മിംഗ്ഹാമില്‍ സോഫ്റ്റ്‌ഡ്രിങ്ക്സ് വെയര്‍ഹൗസ് ഉടമയായ അക്തര്‍ ജാവീദ് (56) ആണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തോക്ക് ചൂണ്ടിയെത്തിയ മുഖംമൂടി വച്ച രണ്ട് പേര്‍ വെയര്‍ഹൌസില്‍ കടന്നു വന്ന് അവിടെയുണ്ടായിരുന്ന നാല് പേരെയും കെട്ടിയിടുകയായിരുന്നു ആദ്യം ചെയ്തത്. എന്നാല്‍ ഇവര്‍ പിന്നീട് അക്തര്‍ ജാവീദിനെ അവിടെ നിന്നും കൊണ്ട് പോവുകയായിരുന്നു.
അല്‍പ്പ സമയത്തിന് ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നു എന്ന്‍ അക്രമികള്‍ കെട്ടിയിട്ട മുഹമ്മദ് അഷ്‌റഫ് എന്ന ജീവനക്കാരന്‍ പറഞ്ഞു. അക്തര്‍ ജാവീദിനെ മനസ്സിലാക്കിയ അക്രമികള്‍ അദ്ദേഹത്തെ പുറത്തേയ്ക്ക് കൊണ്ട് പോയി വെടി വച്ച് കൊന്നതായാണ് തനിക്ക് തോന്നുന്നത് എന്നും മുഹമ്മദ് പറഞ്ഞു. ഇതിനിടയില്‍ ഒരു കൈ സ്വതന്ത്രമായി കിട്ടിയ മുഹമ്മദ് ആണ് പോലീസിനെയും വിവരം അറിയിച്ചത്.
ബര്‍മിംഗ്ഹാമിലെ റിയ സ്ട്രീറ്റില്‍ ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്. പോലീസ് എത്തുമ്പോള്‍ വെയര്‍ഹൗസിന് സമീപം റോഡരികില്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ ജാവീദിന്‍റെ ശരീരം കണ്ടെത്തുകയായിരുന്നു. കഴുത്തിന് വെടിയേറ്റ നിലയില്‍ ആയിരുന്നു ജാവീദ് കിടന്നിരുന്നത്. പോലീസ് എത്തുമ്പോള്‍ ജീവന്‍ ഉണ്ടായിരുന്ന ജാവീദ് ഹോസ്പിറ്റലില്‍ വച്ചാണ് മരിച്ചത്. വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗവും സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.
മരിച്ച ജാവീദിന് ഭാര്യയും നാല് മക്കളും ഉണ്ട്. ഭാര്യ ആയിഷ, മക്കളായ ലൈലാസ്(30) സോഫിയന്‍ (24), മീരാന്‍ (11), എട്യന്‍ (9) എന്നിവര്‍ ലണ്ടനില്‍ ആണ് താമസം. ആഴ്ചയില്‍ അഞ്ച് ദിവസം ബര്‍മിംഗ്ഹാമില്‍ താമസിച്ച് ബിസിനസ് ചെയ്തിരുന്ന ജാവീദ് വീക്കെണ്ടുകളില്‍ ലണ്ടനിലെ വീട്ടില്‍ എത്തുമായിരുന്നു.
കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല എന്ന്‍ പോലീസ് പറഞ്ഞു. കൊലപാതകികള്‍ രണ്ട് പേരായിരുന്നു എന്നും ഇവര്‍ കൃത്യം നിര്‍വഹിച്ച ശേഷം ഒരു കാറില്‍ കടന്ന്‍ കളഞ്ഞു എന്നുമാണ് പോലീസ് ഭാഷ്യം. അന്വേഷണം നടന്ന്‍ വരുന്നു. മോഷണ ശ്രമം ആകാം കാരണം എന്നാണ് പ്രാഥമിക നിഗമനം.